രാപ്പാതിയിലെ ആത്മയാനങ്ങള്‍
(ഐറിഷ് നോവലിസ്റ്റ് കെവിന്‍
ബാരിയുടെ ബുക്കര്‍ നോമിനേഷന്‍ നേടിയ The Night Boat to Tangiers’ ബെക്കറ്റിയന്‍ കാത്തിരിപ്പു സാഹചര്യത്തെ ഭൂതകാലത്തിന്റെ
വിചാരണ നേരിടുന്ന കുറ്റവാളികളുടെ സങ്കീര്‍ണ്ണ മനോനില അനാവരണം ചെയ്യാനുള്ള
രൂപകമാക്കുന്നു.)
അതിവിദൂരമല്ലാത്ത ഒരു ഭാവികാലത്തില്‍ അഥവാ നാലു പതിറ്റാണ്ടിനപ്പുറം നിലയുറപ്പിച്ച ബൊഹാനെ എന്ന സാങ്കല്‍പ്പിക ഐറിഷ് നഗരം പരസ്പരം കൊമ്പു കോര്‍ക്കുന്ന മാഫിയാ സംഘങ്ങളുടെയും ഗോത്രസംഘര്‍ഷങ്ങളുടെ പശ്ചാത്ഗമന ഭാവത്തില്‍ പെരുകുന്ന കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തില്‍ ശിഥിലമാകുന്ന കഥ പറയുന്ന City of Bohane (2011) എന്ന നോവലുമായാണ് കെവിന്‍ ബാരിയെന്ന ഐറിഷ് നോവലിസ്റ്റ് സാഹിത്യ ലോകത്തില്‍ തന്റെ വരവറിയിച്ചത്. പ്രഥമ നോവലിനുള്ള കോസ്റ്റാ ബുക്ക് അവാര്‍ഡ് കരസ്ഥമാക്കിയ പുസ്തകം ദാര്‍ശനികനും ഐറിഷ് കാവ്യ പാരമ്പര്യത്തിന്റെ ഈടുവെപ്പുകള്‍ സാന്ദ്രമായി ലയിപ്പിച്ച ശൈലിയുടെ ഉടമയുമായ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വായനാ ലോകത്തിനു പ്രിയങ്കരനാക്കി. 2019ലെ ബുക്കര്‍ പുരസ്കാരത്തിന് പ്രഥമ പട്ടികയില്‍ ഇടം പിടിച്ച ‘The Night Boat to Tangiers’ കറുത്ത ഹാസ്യത്തിന്റെയും നോയര്‍ ഫിക് ഷന്‍ പാത്ര സ്വഭാവമുള്ള വെറ്ററന്‍ കുറ്റവാളികളുടെ വികാര രഹിതമായ (hardboiled) ഭാഷണ രീതിയുടെയും പ്രകൃതത്തെ ബാരിയുടെ സ്വത സിദ്ധമായ കാവ്യാത്മക സാന്ദ്രതയോട് ലയിപ്പിക്കുന്ന ശൈലിയില്‍ ഏതാണ്ടൊരു Waiting for Godot പരിസരം സൃഷ്ടിക്കുന്നു; ഒപ്പം ഒരു ക്വെന്റിന്‍ ടറന്റിനോ സൈക്കോ ത്രില്ലറിന്റെയും. ഡബ്ലിന്‍ ആബി തിയേറ്ററിനു വേണ്ടിയുള്ള ഒരു സ്ക്രീന്‍ പ്ലേ എന്ന നിലയിലാണ് കൃതിയുടെ പ്രോജക്റ്റ് ആരംഭിച്ചത് എന്നത് കൗതുകകരമായ ഒരു നുറുങ്ങായി കാണാം. City of Bohane യുടെ പിന്‍കുറിപ്പില്‍ തന്റെ മേലുള്ള സ്വാധീനങ്ങളായി ജെയിംസ് ജോയ്സ്, ആന്തണി ബര്‍ജസ്, കൊര്‍മാക് മക്കാര്‍ത്തി എന്നിവരോടൊപ്പം HBOയുടെ Deadwood (TV series) കൂടി ബാരി എടുത്തു പറഞ്ഞത് ജെയിംസ് ലസ്ദൂന്‍ ചൂണ്ടിക്കാണിക്കുന്നു *(1).
അകാലത്തില്‍ പ്രായം കടന്ന
മോറിസ് ഹേര്‍നി, ചാര്‍ലി റെഡ്മണ്ട് എന്നീ
പഴയ മയക്കു മരുന്നു കടത്തുകാര്‍ രാത്രിബോട്ടുകള്‍ നങ്കൂരമിടുകയും യാത്ര
തിരിക്കുകയും ചെയ്യുന്ന ദക്ഷിണ സ്പെയിനിലെ അല്‍ജസീറ തുറമുഖത്ത് ഏതാണ്ടൊരു
‘വ്ലാദിമിര്‍ - ഈസ്ട്രഗന്‍’ സാഹചര്യത്തിലാണ്. 2018 ഒക്റ്റോബറില്‍ ഒരു രാവ്. അവര്‍
കഴിഞ്ഞ മൂന്നു വര്‍ഷമായി കണ്ടിട്ടേയില്ലാത്ത മോറിസിന്റെ (ഉറപ്പില്ല) ഇരുപത്തിമൂന്നുകാരിയായ മകള്‍ ഡില്ലി (അതോ, ഡില്‍ എന്നോ?) അടുത്ത
ഇരുപത്തിനാലു മണിക്കൂറിനകം ടാന്‍ജിയറില്‍ നിന്നുള്ള ബോട്ടില്‍ വന്നേക്കാന്‍
സാധ്യതയുണ്ട്, അല്ലെങ്കില്‍ അങ്ങോട്ട്
പോകുന്ന ഒരു ബോട്ടില്‍ കേറാനായാവും അവള്‍ വരികയെന്നുമുണ്ട്. “ഇപ്പോള്‍ അല്‍ജസീറാസ്
പോര്‍ട്ടില്‍ മണിക്കൂറുകള്‍ ഓരോന്നും അടുത്തതിലേക്ക് സംക്രമിക്കുന്നു. പ്രതാപം
ക്ഷയിച്ചു വരുന്ന രണ്ടു ഐറിഷ് ഗാങ്സ്റ്റര്‍മാര്‍ക്കും നീണ്ട കാത്തിരിപ്പ്
തുടരുന്നു,” എന്ന് നോവലിസ്റ്റ്
എഴുതുന്നു. പ്രതാപകാലം പിന്നിട്ട അത്തരം ഏതു കഥാപാത്രങ്ങള്‍ക്കുമെന്ന പോലെ ഇരുവര്‍ക്കും
ജീവിതമെന്നത് ഓര്‍മ്മകളുടെ അനുസ്യൂതിയാണ്. കാത്തിരിപ്പിന്റെ വിരസതയിലേക്ക്
ഇരുവരും ഓര്‍മ്മകളുടെ വിചിത്ര ഭാണ്ഡങ്ങള്‍ തുറന്നു തുടങ്ങുന്നു. ഓര്‍മ്മകളുടെ
കലപില ഇടയ്ക്കു സന്തപ്ത വിലാപ സ്വരത്തിലേക്കും കോര്‍ക്ക്, ബാര്‍സലോണ, മാലാഗ, ലണ്ടന്‍, കാഡിസ് തുടങ്ങിയ ദേശാന്തരങ്ങളിലേക്കും കടക്കുന്നു.
സംഭാഷണങ്ങള്‍ ബെക്കറ്റിയന്‍ രീതിയെ ഓര്‍മ്മിപ്പിക്കുന്നത് കാത്തിരിപ്പിന്റെ ശൂന്യത
നിറയ്ക്കുകയെന്ന അവയുടെ ധര്‍മ്മത്തില്‍ മാത്രമല്ല; ഇരുവര്‍ക്കും ഇരുവരുടെയും ഭൂതകാലത്തെ കുറിച്ച് കൃത്യമായും അറിയാമെന്നതും
അതുകൊണ്ടുതന്നെ ഓര്‍മ്മ ഒരു ഉഭയ പ്രക്രിയയായിത്തീരുന്നു എന്നതും സൃഷ്ടിക്കുന്ന, ഇടയ്ക്കിടെ മൌനത്തിലേക്ക് മുറിയുന്ന പ്രക്രിയയായി ഇതു
മാറുന്നത് കൊണ്ടുകൂടിയാണ്. തുറന്നു പറയുന്നതിലേറെ ഇരുവര്‍ക്കും അറിയാം; വാചികമായി പറയപ്പെടുകയെന്നതും കൂടുതല്‍ അസ്വാസ്ഥ്യകാരണമാകാം.
എന്നാല്‍ നോവലിന്റെ പ്രഥമ പാരായണം നല്‍കാനിടയുള്ള പുരുഷലോക വീര്യത്തിന്റെ (the macho) നാട്യത്തിനപ്പുറം ദൈന്യവും ‘പെട്ടുപയ’ അവസ്ഥയും തഴക്കം
ചെന്ന കുറ്റവാളികളുടെയും ജീവിത പുരോഭാങ്ങളില്‍ ഉണ്ടെന്നു പതിയെ വ്യക്തമാകും.
രാവു മുഴുവന്‍
തുറന്നിരിക്കുന്ന ‘ജൂഡാസ് ഇസ്കാരിയറ്റ് ക്ലബ്’ പോലുള്ള മദ്യശാലകളും രതിമേളകളും മനോവിഭ്രാന്തിയുടെ ചികിത്സാലയങ്ങളും അവരുടെ
ജീവിത പുരോഭാഗത്തുണ്ട്. അയര്‍ലണ്ടിന്റെ ദരിദ്രവും ഹിംസാത്മകവുമായ ഭൂതകാലത്തിന്റെ
മോചനമില്ലാത്ത വര്‍ത്തുളാഖ്യാനങ്ങള്‍ നിറഞ്ഞ നഗര ചിത്രങ്ങള്‍ ഫിസ്റ്റന്‍ എംവാന്‍സാ
മുജീലയുടെ കോംഗോ ചിത്രത്തെ (Tram-’83) യെ
ഓര്‍മ്മിപ്പിക്കുന്നു. വിമോചന സാധ്യതകള്‍ ഒന്നുമില്ലാത്ത ഒരു ദൂഷിത വലയം പോലെ
അനുഭവപ്പെടുന്ന അന്തരീക്ഷം അയര്‍ലണ്ട് യാഥാര്‍ത്ഥ്യം തന്നെയാണ്. അവയില്‍
എല്ലാമുണ്ട് – രതിയും മദ്യവും മയക്കുമരുന്നും. കുറ്റകൃത്യങ്ങളും കുടിപ്പകകകളും.
ഇരുള്‍ വഴികളിലെ നിധിവേട്ടകളും അധികാര പരിധികള്‍ക്കായുള്ള രക്താഭിഷേകങ്ങളും.
പ്രണയവും പ്രണയ നഷ്ടങ്ങളും. പണം പെരുപ്പിക്കാനുള്ള ചൂതാട്ടങ്ങളും ഭാഗ്യദോഷങ്ങളുടെ
പെരുമഴകളും. നിധികുംഭം തേടിയുള്ള തുരന്നുപോക്കില്‍ പ്രകോപിതരാകുന്ന ദുര്‍ദ്ദേവതമാരുടെ
ഐറിഷ് പുരാണ സാന്നിധ്യങ്ങള്‍ പോലും ഇവിടെയുണ്ട്. അവര്‍ ഹിംസയില്‍ ആറാടിയിട്ടുണ്ട്; മോറിസിന്റെ ഒരു കണ്ണും ചാര്‍ളിയുടെ ഒരു കാലും അത്തരം
വയലന്‍സിന്റെ വിലയായി കൊടുത്തത് തന്നെയാണെന്ന് വ്യക്തമാണ്; എല്ലാത്തിനും പുറമേ, ഇനിയും ആവശ്യമെങ്കില്‍ അതിനൊന്നും മടിക്കുന്നവരുമല്ല ഇരുവരും.
എന്നാലിപ്പോള്‍ “വര്‍ഷങ്ങള്‍ വേലിയേറ്റം പോലെ മറിഞ്ഞു പോകുന്നു. അവരുടെ മുഖങ്ങളില്‍, താടയിലെ വരകളില്‍, അവരുടെ കലുഷമായ വായകളില്‍ പഴയ ദിനാന്തരീക്ഷമുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു
ഗുണ്ടാ ഭാവം നിലനിര്‍ത്തുന്നുണ്ട്- തികച്ചും കഷ്ടിച്ച്.” മോറിസിന് തന്റെ
ജീവിതത്തിലെ ഏക യഥാര്‍ത്ഥ പ്രണയമായിരുന്ന, ഡില്ലിയുടെ അമ്മ സിന്തിയെയും, മകളെ തന്നെയും നഷ്ടമായതെങ്ങനെ എന്ന ചോദ്യത്തെ ഇത്തരം സൂചകങ്ങളിലൂടെയാണ്
നോവലിസ്റ്റ് നേരിടുന്നത്. സിന്തിയ, ചാര്‍ലിയുടെ ഭാര്യയായിരുന്നു എന്നത് ഇരുവരെയും ദുരൂഹമായ ഏതോ ഒരു രീതിയില്‍
ഒരുമിപ്പിക്കുന്നുമുണ്ട്. എലിയറ്റിന്റെ ‘തരിശു ഭൂമി’യിലെ അന്തേവാസികളെ ഇങ്ങിനി
വരാത്ത വസന്തസ്മൃതികള്‍ പീഡിപ്പിക്കുന്നത് പോലെ ഇപ്പോള്‍ സിന്തിയയാണ് ഓര്‍മ്മകളിലും ദുസ്വപ്നങ്ങളിലും ഒരുപോലെ അയാളെ പീഡിപ്പിക്കുന്നത്. താനൊരിക്കലും അവള്‍ക്കു
ചേര്‍ന്നവനായിരുന്നില്ലെന്നു തിരിച്ചറിയുമ്പോഴും പ്രണയം അയാളെ
വിട്ടുപോയിരുന്നതേയില്ലല്ലോ. മകള്‍ പോലും അയാളെ ഉപേക്ഷിച്ചു പോകാനിടയായ
സാഹചര്യങ്ങള്‍ മനസ്സിലായിത്തുടങ്ങുമ്പോള്‍ ഇരുവര്‍ക്കും നേരെയുള്ള വായനക്കാരുടെ
നിലപാട് സങ്കീര്‍ണ്ണമാവുന്നുണ്ട്. ഇരുവരുടെയും വ്യക്തിത്വങ്ങളിലെ മൃദുല
ഭാവങ്ങളിലേക്ക് കൂടി നോവല്‍ സൂചകങ്ങള്‍ നല്‍കിത്തുടങ്ങുമ്പോഴാണ് ഹിംസയുടെ
പ്രയോക്താക്കളെയും വിധികല്‍പ്പിക്കുക അത്ര എളുപ്പമല്ലെന്ന വലിയ ദര്‍ശനത്തിലേക്ക്
നാം എത്തിത്തുടങ്ങുന്നത്: “അയാള്‍ തന്റെ കുറ്റകൃത്യങ്ങളും അത്യാചാരങ്ങളും കൊണ്ട് ഭൂതാവിഷ്ടനായിരുന്നു
എന്ന് മാത്രമല്ല – അയാള്‍ അതിന്റെയൊക്കെ ഒരു ഭയങ്കര സംഘാതം കൂടിയായിരുന്നു” എന്ന
നോവല്‍ നിരീക്ഷണം ഇരു കഥാപാത്രങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്.
ചാര്‍ലിയും മോറിസും
കാത്തിരിക്കുന്ന തുറമുഖത്തിന് ശരിക്കുമൊരു ‘പരേതാത്മാക്കളുടെ ശുദ്ധീകരണ സ്ഥലി’യുടെ (purgatory)
സമാനതയുണ്ടെന്നും ഇരുവരും അതു ശരിക്കും അര്‍ഹിക്കുന്നുവെന്നും
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2). ആത്മാക്കളുടെ അധോലോകത്തിലേക്കുള്ള നദീയാനം (Hades) തുടങ്ങുന്ന ബിന്ദുവായി ഇവിടം മാറുന്നു. “ഒരു സമയം വരാനുണ്ട്, നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ പ്രേതങ്ങള്‍ക്കിടയില്‍
കഴിയേണ്ടി വരുന്നതിന്റെ” എന്ന് നോവല്‍ നിരീക്ഷിക്കുന്നത് ഭൂതകാലത്തിന്റെ വിചാരണയും
ദണ്ഡവിമോചനവും കാത്തിരിക്കുന്ന ആത്മാവിന്റെ കൂടി അവസ്ഥയെ സൂചിപ്പിക്കുന്നു. ആ അര്‍ഥത്തില്‍
വിചിത്രമായ പ്രേതകഥ കൂടിയായി മാറുന്നുമുണ്ട് നോവല്‍. ഇപ്പോള്‍ മകളുടെ പടം പതിച്ച
പോസ്റ്ററുമായി കാത്തിരിക്കുന്ന രണ്ടുപേരും ദൈന്യവും അവശതയും
പങ്കുവെക്കുന്നുണ്ടെങ്കിലും ഏറെയുണ്ട് ഇരുവര്‍ക്കും ശുദ്ധീകരിക്കപ്പെടാന്‍
എന്നതാണ് ഈ മിത്തിക്കല്‍ ആലിഗറിയുടെ സാംഗത്യം. അമ്മയുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ട്
വിട്ടോടിപ്പോയ ഡില്ലി തന്നെപ്പോലുള്ള യുവ ലോകസഞ്ചാരികളോടൊപ്പം സ്പെയിനിനും വടക്കന്‍
ആഫ്രിക്കന്‍ പ്രദേശങ്ങള്‍ക്കും ഇടയില്‍ അപകടകരമായ യാത്രകളില്‍ ഏര്‍പ്പെട്ടു.
ഡില്ലിയെ കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നതു പോലും തങ്ങളുടെ ഭീഷണ രീതികള്‍ കൊണ്ട്
തന്നെയാണ് എന്നത്, പ്രകടമായ
ദൈന്യങ്ങള്‍ക്കിടയിലും അവരോടു സഹതപിക്കുകന്നതിനെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. കാലത്തില്‍ തടവിലായിപ്പോയ മോറിസിനെയും ചാര്‍ലിയെയും
കണ്ണില്‍ നോക്കി കടന്നു പോകാന്‍ ഡില്ലിക്ക് കഴിയുന്നത് അവരുടെ കയ്യിലെ ഫോട്ടോയില്‍
ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി അവള്‍ വേഷം മാറിയത് കൊണ്ട് മാത്രമല്ല; അവര്‍ക്കു തിരിച്ചറിയാനാവാത്ത മറ്റൊരു കാലത്തെയാണ് അവള്‍
പ്രതിനിധാനം ചെയ്യുന്നത് എന്നത് കൊണ്ടു കൂടിയാണ്. ഒരു ഞൊടി പാരസ്പര്യത്തിനപ്പുറം
അവര്‍ക്കിടയില്‍ ഒന്നുമില്ല; ഇടത്തിലും
കാലത്തിലും. ഡില്ലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആ അര്‍ത്ഥത്തില്‍ ഇരുവര്‍ക്കും
ഭൂതകാലത്തിന്റെ മുഖാമുഖത്തിനും വിചാരണക്കും ഓര്‍മ്മിച്ചെടുക്കലിനും, അതിന്റെ തുടര്‍ച്ചയെന്നോണം, വിസ്മൃതിയെ ആവാഹിക്കുന്നതിനും ഉള്ള സന്ദര്‍ഭം മാത്രമാണ്.
നോവലിന്റെ പ്രാരംഭ സാഹചര്യം
വ്യക്തമായും സൂചിപ്പിക്കുന്ന ബെക്കറ്റിയന്‍ (സാമുവേല്‍ ബെക്കറ്റ്) നാടകങ്ങളിലെ
പാത്രദ്വയങ്ങളെ പോലെ തുറിച്ചു നോക്കുന്ന പ്രതീക്ഷാരാഹിത്യത്തിലും കൂട്ടുവിടാത്ത
സൗഹൃദം ഇരുവര്‍ക്കും തുണയാകുന്നുണ്ട്. എന്നാല്‍, മുഖ്യ കഥാപാത്രങ്ങളുടെ സുവ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം സൃഷ്ടിക്കുന്ന ക്രൈം നോവല്‍ അന്തരീക്ഷം മറ്റൊരു കാലത്തിന്റെതാണ്.
വമ്പന്‍ കുറ്റകൃത്യങ്ങളുടെ സ്പഷ്ടമായ വിവരണവും അതിന്റെ ഫലമായുണ്ടാകുന്ന നാശവും
കൊടും ഭീഷണിയും ഭ്രാന്തന്‍ പ്രതികരണങ്ങളും നോവലില്‍ ഇടം പിടിക്കുന്നു.
അതെല്ലായിപ്പോഴും മനുഷ്യന്റെ ആത്മസത്തയെ ബാധിക്കുന്നു എന്നിടത്താണ് മുന്‍സൂചിതമായ
‘ശുദ്ധീകരണ പ്രക്രിയ’ അനിവാര്യമാകുന്നത്.
എന്നാല്‍ ഒരു ദൈന്യവും ഒരു തരം മോക്ഷത്തിന്റെയും സാധ്യത അവരുടെ മുന്നില്‍
തുറന്നുവെക്കാനിടയില്ലെന്നു തോന്നിക്കുന്ന വെളിപ്പെടുത്തലുകള്‍ നോവല്‍
കാത്തുവെക്കുന്നുണ്ട്; ആരെപ്പേടിച്ചാണ്
ഒരു യുവതി നിരന്തര പാലായനം നടത്തുന്നത്; എന്തുകൊണ്ടാണ് ചാര്‍ലിക്കും ആ പുന:സമാഗമം തുല്യ പ്രധാനമാകുന്നത് എന്നതുള്‍പ്പടെ.
നോവലിന്റെ വായനയില്‍ മനശാസ്ത്രപരമോ, ധാര്‍മ്മികത സംബന്ധിച്ചതോ ആയ ദസ്തയവ്സ്കിയന്‍ വിശകലനങ്ങള്‍
പ്രതീക്ഷിക്കുന്നവര്‍ നിരാശരായെക്കും എന്ന മുന്നറിയിപ്പും ഇവിടെ സംഗതമാണ് (James
Lasdun).
കെവിന്‍ ബാരിയുടെ പ്രതിഭ
ഏറ്റവും തിളങ്ങിനില്‍ക്കുന്നത് കാലാവസ്ഥ, നാട്ടുമ്പുറക്കാഴ്ചകളുടെ വര്‍ണ്ണന എന്നിവയില്‍ അദ്ദേഹം പ്രയോഗിക്കുന്ന
ഭാവഗരിമയിലാണ്. നോവലില്‍ ഉടനീളം ഈ ഭാവഗീതാത്മക തീവ്രത (lyrical
intensity) കാണാനാകും:
“ഒക്റ്റൊബര്‍. പാളിനോക്കുന്ന
ലാവണ്യത്തിന്റെ മാസം. സമുദ്ര ശകലങ്ങളില്‍ നിന്ന് തെറിച്ചു വരുന്ന വിഷാദത്തിന്റെ
കഠാരകള്‍. പര്‍വ്വതങ്ങള്‍ ആസന്നമായ മഞ്ഞുകാലം സ്വപ്നം കാണുന്നു. തീരത്തെ ഗുഹകളില്‍
നിന്ന് പ്രഭാതം പരുഷമായി
ഒച്ചവെക്കുന്നു. പക്ഷികള്‍ വീണ്ടും മതിഭ്രമത്തിലായിരിക്കുന്നു”
എന്ന് ദിനാന്തരീക്ഷത്തെ
ഭാവാര്‍ദ്രമാക്കുന്ന നോവലിസ്റ്റ് പ്രകൃതിചിത്രം വരക്കുന്നതും അതെ
കയ്യടക്കത്തോടെയാണ്:
“ഉപദ്വീപിന്റെ ഓരങ്ങള്‍
തീരദേശ റോഡിന്റെ ചാരെ കടന്നു പോയി. മലകള്‍ സാന്ധ്യപ്രകാശത്തെ വലിച്ചെടുത്ത്
മ്ലാനമായി തിളങ്ങി. പാതയോരത്തെ ഒരു ഗഹ്വരം നീലക്കന്യകയെ പ്രദര്‍ശിപ്പിച്ചു. വാഹന
മരണങ്ങളില്‍ പെട്ടവരുടെ ആത്മാക്കള്‍ക്കു വേണ്ടി. പത്തായപ്പോഴേക്കും ചന്ദ്രന്‍
കാണായി, അവളെ വിചിത്രമായി വരച്ചുവെച്ചു. സുവ്യക്തമായ ഒരു
വേനലന്ത്യ ചന്ദ്രിക. ചാന്ദ്രനാമം ഒരു മഞ്ഞ ധാതുവായിരുന്നു. അവള്‍ കാറു നിറുത്തി, കടലിന്റെ നിശ്വാസം കേള്‍ക്കാനായി വിന്‍ഡോയില്‍ കാതോര്‍ത്തു; എവിടെയോ വൈകിയും പ്രവര്‍ത്തിപ്പിക്കുന്ന
പുല്ലുവെട്ടിയുടെ സ്വരം, എങ്ങോ
കുറുനരികള്‍ ഓരിയിടുന്നു. കടലിന്റെ വാരികളില്‍ സാന്ധ്യസൂര്യന്റെ അന്ത്യകിരണങ്ങള്‍
അസ്തിധവളമായ അടയാളങ്ങള്‍ പതിച്ചു. പര്‍വ്വതങ്ങള്‍ തങ്ങളുടെ ദൌത്യമെന്നോണം
രാജകീയമായി പ്രകമ്പനം കൊണ്ടു. രാവോടടുത്തിരുന്നു, എന്നിട്ട്, ഓ –
അത്രക്കും – എല്ലാം വീണ്ടും പ്രശാന്തമായിരുന്നു.”
വായനക്കാരെ വല്ലാതെ മോഹിപ്പിക്കുന്ന ഇത്തരം വിവരണങ്ങള്‍ ഗാങ്സ്റ്റര്‍ ഫിക് ഷന്റെ വരണ്ട ഭാവശൂന്യതയുമായി നേരിട്ടു വൈരുധ്യത്തിലാണെന്നത് വ്യക്തമാണ്. ഹെമിംഗ് വേ നോവലുകളിലെ ബൊഹീമിയന്‍ രാവുകളുടെയും അമാദു (Jorge Amado)വിന്റെയും ഫ്യുവെന്തസിന്റെയും (Carlos Fuentes) പരുക്കന്‍ വയലന്സിന്റെയും പരാഗങ്ങളോട് സെര്‍ജ്ജി ലിയോനിയുടെ വെസ്റ്റേണ്‍ അന്തരീക്ഷം കൂടിക്കലരുന്ന ഒരു സങ്കരമായും നോവലിന്റെ വിചിത്ര സൌന്ദര്യം അനുഭവപ്പെടാം. “പ്രണയവും കറുപ്പും – മനുഷ്യാനുഭവമണ്ഡലത്തില്‍ ഇതിലും മെച്ചമായത് സാധ്യമല്ല” എന്ന് മോറിസ് വിവരിക്കുക സിന്തിയയോടൊപ്പം മായോയില്‍ കഴിഞ്ഞ ഏതാനും നാളുകളെ കുറിച്ചാണ്. ബോധപൂര്‍വ്വം സ്വയം വഴങ്ങിക്കൊടുത്ത ഹെറോയിന്‍ അഡിക് ഷനും കൂടി ച്ചേര്‍ന്നു “കുറച്ചു കാലത്തേക്ക് അവര്‍ സ്ഥലത്തിന്റെ പ്രശാന്തതയില്‍ വീണുപോയി. എന്നും, വര്‍ഷങ്ങള്‍ കടന്നു പോകവേ, അതിനെ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ലകാലം എന്ന് അവര്‍ വിളിക്കും. നമുക്ക് പര്‍വ്വതം ഉണ്ടായിരുന്നപ്പോള്‍, നമുക്ക് ജലം ഉണ്ടായിരുന്നപ്പോള്‍.”
ഇരുണ്ടതും വിധിവിളയാട്ടത്തിന്റെ വിഷാദ/ നിരാശാഭാവമുള്ളതുമായ മൂകമായ അന്തരീക്ഷം; പാത്രസൃഷ്ടികളില്‍ നിഗൂഡതയും ധാര്‍മിക അങ്കലാപ്പുകളും നഷ്ടങ്ങളും ദുരൂഹ കുറ്റബോധവും നിറഞ്ഞതുമായ ഭൂതകാലം; കുറ്റവാളികളുടെ, കടുത്ത, വികാരശൂന്യമായ പ്രകൃതവുമുള്ള കഥാപാത്രങ്ങള്‍; തകര്‍ന്നുപോയ ബന്ധങ്ങള്‍; കുറ്റകൃത്യങ്ങളുടെ നഗര/ അധോലോകം, തുടങ്ങിയ ഘടകങ്ങള്‍ ‘നോയര്‍ (Noir)’ ഴോനറിനോട് നോവലിനെ അടുപ്പിക്കുന്നുണ്ടെങ്കിലും, 'നോയര്‍' എന്ന് നോവലിനെ വിളിക്കാനുമാകില്ല. അത്തരം കൃതികളുടെ വരണ്ട വികാരശൂന്യതയ്ക്ക് പകരം ഭാവഗീത ഗരിമയും സംഗീതാത്മകതയും നിറഞ്ഞ കാവ്യസൌന്ദര്യമിയന്ന ഭാഷയാണ് കെവിന്‍ ബാരിയുടെത്. നോയര്‍ ശൈലിയിലെ വാള്‍ത്തല മൂര്‍ച്ചയുള്ള സംക്ഷിപ്ത ഭാഷയ്ക്ക് പകരം, ശബള വര്‍ണ്ണനകളും ദീര്‍ഘവും ചമത്കാര സുന്ദരവുമായ ഭാഷണങ്ങളും ആത്മഭാഷണങ്ങളുമാണ് നോവലിന്റെ മുഖ്യ ആകര്‍ഷണം. കുറ്റവാളികളുടെ കര്‍മ്മങ്ങളിലേക്കല്ല കുറ്റകരമായ ജീവിതം നയിച്ചതിന്റെ വൈകാരിക പരിണതികളിലേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്. ഈ ആന്തരികോന്മുഖത, ചടുലവും ഇതിവൃത്തപ്രധാനവുമായ നോയര്‍ ഘടനയോടു ചേര്‍ന്നുപോകുന്നതല്ല.
‘പുരുഷ മനോനിലയുടെ ജ്ഞാന ദൃഷ്ടിയുള്ള ആഖ്യാതാവ്,’ ‘കാവ്യാത്മകതയുള്ള ക്രാന്ത ദര്‍ശി’ എന്നൊക്കെ കെവിന്‍ ബാരി വിവരിക്കപ്പെട്ടിട്ടുണ്ട്. ഒരു തലോടല്‍ പോലെയുള്ള ഗദ്യത്തിലൂടെ വായനയെ പുനരാവര്‍ത്തനം പ്രചോദിപ്പിക്കുന്ന ഒന്നാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഭീഷണമായ അതീന്ദ്രിയ സാന്നിധ്യങ്ങളെയും നിരാനന്ദകരമായ ചോരപ്പാടുകളെയും ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുന്ന ഒരു രചനയില്‍ അതത്ര എളുപ്പമല്ല. ഏറ്റവും ഹൃദയ ഭേദകമായ അനുഭവങ്ങളെ അവയുടെ മുഴുവന്‍ തീവ്രതയിലും അവതരിപ്പിക്കുമ്പോഴും സര്‍റിയല്‍, ഭാവഗീതാത്മക സൗന്ദര്യം അവയ്ക്ക് പകര്‍ന്നു നല്‍കുന്നതിലൂടെ മാനുഷിക ദുരന്തങ്ങളെ മിത്തുവല്‍ക്കരിക്കുന്നതില്‍ നൈജീരിയന്‍ നോവലിസ്റ്റ് ക്രിസ് അബാനിയെയും മൊസാംബിക്കന്‍ നോവലിസ്റ്റ് മിയാ കൂട്ടോയെയും കെവിന്‍ ബാരി ഓര്‍മ്മിപ്പിക്കുന്നുണ്ട്. “ഇത്രക്കും ഇരുണ്ട പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന നോവലുകള്‍ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ളതാകുക എന്ന, അല്ലെങ്കില്‍ ആ ഇരുള്‍ച്ചയുടെ ഭാരത്തില്‍ പൊളിഞ്ഞു തകര്‍ന്നു പോകുകയെന്ന അപകട സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ ബാരി, തന്റെ കഥാപാത്രങ്ങളെ ഒന്നൊഴിയാതെ തികച്ചും മാനുഷികമായി ചിത്രീകരിക്കുന്നതിലൂടെ ഈ ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടുന്നു... ബാരി തന്റെ കഥാപാത്രങ്ങളോട് സഹതപിക്കാന്‍ ഒരിക്കലും വായനക്കാരോട് ആവശ്യപ്പെടുന്നില്ല: മറിച്ച്, അവരോടു അനുതപിക്കാതിരിക്കുക മിക്കവാറും ദുസ്സാധ്യമാക്കുകയാണ് അദ്ദേഹത്തിന്‍റെ രീതി, അതൊരു വിസ്മയകമായ തന്ത്രമാണ്” എന്ന മൈക്കല്‍ ഷോബിന്റെ നിരീക്ഷണവും ഇതോടു ചേര്‍ത്തു വെക്കാം *(3).
References:
1. James Lasdun, ‘One Part Gangster, One Part
Philosophical Clown’, Review of NIGHT BOAT TO TANGIER’, The New York Times,
Sept. 19, 2019
2. Alan
Warner, ‘darkly comic voyage into the abyss’, Night Boat to Tangier by Kevin
Barry review, The Guardian, 22 June, 2019
3. Michael Schaub, ‘Take A Dark
Ride On The 'Night Boat To Tangier', n p r book review, Sept 20, 2019
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 278-284)
To purchase, contact
ph.no: 8086126024
read more:
Sleepwalking Land by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post_26.html
The Book of Chameleons by José Eduardo Agualusa
https://alittlesomethings.blogspot.com/2016/11/blog-post_6.html
Song for Night by Chris Abani
https://alittlesomethings.blogspot.com/2016/02/blog-post.html
Tram 83 by Fiston Mwanza Mujila
https://alittlesomethings.blogspot.com/2017/04/blog-post_19.html
These Are the Names by Tommy Wieringa:
https://alittlesomethings.blogspot.com/2024/10/these-are-names-by-tommy-wieringa.html
No comments:
Post a Comment