Featured Post

Friday, September 6, 2024

Fractured Destinies by Rabai al-Madhoun

ദേശസ്മൃതിയുടെ മുറിവുകള്‍



അധിനിവേശ പൂര്‍വ്വ പലസ്തീനിലെ മജ് ദാലില്‍ അഷ്കലാന്‍ പ്രവിശ്യയില്‍ 1945-ല്‍ ജനിച്ച മദ് ഹൂന്‍ (റബായ് അല്‍ മദ് ഹൂന്‍ ) തന്റെ മൂന്നാം വയസ്സില്‍ (1948) അരങ്ങേറിയ നഖ് ബ എന്നറിയപ്പെട്ട ഇസ്രായേലി അധിനിവേശത്തെയും കുടിയിറക്കിനെയും തുടര്‍ന്ന് അഭയാര്‍ഥിയാക്കപ്പെട്ട തലമുറയിലെ അംഗമാണ്. പതിമൂന്നാം വയസ്സില്‍ഖാന്‍ യൂനിസ് അഭയാര്‍ഥി കേന്ദ്രത്തില്‍ ഇരുനൂറ്റി അമ്പതോളം പേരെ കൂട്ടക്കുരുതി നടത്തുന്നത് നേരില്‍ കണ്ട അനുഭവവും അദ്ദേഹത്തിനുണ്ട്.  1967 ജൂണ്‍ അഞ്ചു മുതല്‍ പത്തു വരെ അരങ്ങേറിയ ആറുദിന യുദ്ധത്തിനു നാളുകള്‍ക്ക് മുമ്പ് മാത്രം ഉപരി പഠനത്തിനായി ഇജിപ്തിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ വിധി മാറ്റിയെഴുതിയത് എന്ന് പറയാം. തുടര്‍ന്നുള്ള പാലായനത്തിന്റെ നാളുകളില്‍ സിറിയഇറാഖ്ലബനോന്‍സൈപ്രസ്മോസ്കോ തുടങ്ങി ഒടുവില്‍ 1993-ല്‍ ലണ്ടനില്‍ വാസമുറപ്പിക്കും വരെ നാളുകള്‍ പാലായനത്തിന്റെതും പ്രവാസത്തിന്റെതുമായിരുന്നു അദ്ദേഹത്തിന്. 1970-ല്‍ ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട ജോര്‍ദാനിയന്‍ - പി. എല്‍ .ഓ. സംഘര്‍ഷവും അദ്ദേഹം നേരില്‍ കണ്ടിട്ടുണ്ട്.  1993 മുതല്‍ ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള മദ് ഹൂനിന്റെ രണ്ടാമത് നോവല്‍ ദി ലേഡി ഫ്രം ടെല്‍ അവീവ് 2010-ലെ IPAF (അറബ് ബുക്കര്‍) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ മൂന്നാമത് നോവല്‍ ‘Fractured Destinies’ പ്രസ്തുത പുരസ്കാരം നേടിയെടുത്തു (2016). 

“ഇസ്രായേലില്‍ ഒരു പലസ്തീനിയായിരിക്കുകയെന്നാല്‍ വലിയൊരു വൈരുധ്യത്തില്‍ ജീവിക്കലാണ്: ജന്മദേശത്തായിരിക്കുമ്പോഴും പരദേശിയായിരിക്കുക അഥവാഇസ്രായേലി ദേശീയത അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി അധിനിവേശത്തിനു കീഴില്‍ കഴിയുക എന്നതാണത്. ഏറെ വേദനിപ്പിക്കുന്ന ഒരു ചോദ്യത്തെ അവര്‍ നിരന്തരം നേരിടെണ്ടിയും വരുന്നു: സ്വദേശം വിട്ടുപോകണോ അതോ അധിനിവേശം നടത്തിയവര്‍ സ്വന്തം ചരിത്രവും സംസ്കാരവും തുടച്ചു നീക്കുന്നതിന്റെ സംഘര്‍ഷം സഹിച്ചും പിറന്ന മണ്ണില്‍ തുടരണോ എന്നതിനെ” *(1). പിറന്ന മണ്ണ് വിട്ടുപോകാന്‍ തയ്യാറാവാതെ അവമതി ഏറ്റുവാങ്ങേണ്ടി വരുന്നവരും നിതാന്ത അഭയാര്‍ഥിത്വത്തിന്റെയും പ്രവാസത്തിന്റെയും ദുര്‍വ്വിധി പേറുന്നവരുമായ ഏതാനും കഥാപാത്രങ്ങളിലൂടെ പലസ്തീനിയന്‍ ചരിത്രത്തിന്റെ ദുരന്ത മുഖങ്ങളെ അവതരിപ്പിക്കുന്നു ‘Fractured Destinies’. നാലു ഭാഗങ്ങളുള്ള ബഹുസ്വര ആഖ്യാനത്തിലൂടെ ഭൂത-വര്‍ത്തമാന കാലങ്ങള്‍ ഇടകലരുകയും ഇടയ്ക്കിത്തിരി സാങ്കല്‍പ്പിക ഭാവിയിലേക്ക് എത്തിനോക്കുകയും ചെയ്യുന്ന ഇതിവൃത്തത്തില്‍ ഓരോ ഭാഗവും ഒരു കണ്‍സര്‍ട്ടോയിലെന്നോണം ഹോളോകോസ്റ്റ്1948-ല്‍ നഖ്ബയെ തുടര്‍ന്നുണ്ടായ പലസ്തീനിയന്‍ പാലായനംപലസ്തീനികള്‍ക്ക് തിരികെ വരാനുള്ള അവകാശം എന്നീ വിഷയങ്ങളെ സമീപിക്കുന്നു. എന്നാല്‍ ഒരു കണ്‍സര്‍ട്ടോയിലെ പോലെ നല്ല, വൃത്തിയുള്ള ഒരന്ത്യം പുസ്തകത്തിനില്ലെന്നുംവായനാന്ത്യത്തില്‍ ഉത്തരങ്ങളല്ലചോദ്യങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നു *(2). 

പലസ്തീനിലെ ഇസ്രയേല്‍ സംസ്ഥാപനത്തിന്റെ തുടക്കമായ നഖ്ബ എന്നറിയപ്പെട്ട പാലായന ദുരന്തത്തിന്റെ നാളുകളില്‍ രണ്ടുമാസം പ്രായമുള്ള മകളോടും ഇംഗ്ലീഷുകാരനായ ഭര്‍ത്താവിനോടുമൊപ്പം ഇംഗ്ലണ്ടിലേക്ക് പാലായനം ചെയ്ത പലസ്തീനിയന്‍ - അര്‍മീനിയന്‍ പൌരയായ ഇവാനാ അര്‍ദാകിയന്‍മകള്‍ ജൂലിയോടും തെക്കന്‍ ഇസ്രയേലിലെ അസ്കലാന്‍ സ്വദേശിയായ അവളുടെ ഭര്‍ത്താവ് വാലിദിനോടും തന്റെ ചിതാഭസ്മം ജനിച്ചുവളര്‍ന്ന ആക്കറിന്റെ മണ്ണില്‍ എത്തിക്കണം എന്ന അന്ത്യാഭിലാഷം അറിയിക്കുന്നതാണ് നോവലിന്റെ തൊടുത്തുവിടല്‍ ആയിത്തീരുന്നത്. നഖ്ബയുടെ ഘട്ടത്തില്‍ അമ്മാവന്‍ മഹ്മൂദ് ദഹ്മാന്‍ അസ്കലാന്‍ വിട്ടുപോകാന്‍ വിസമ്മതിച്ചത് അയാളുടെ കുട്ടിക്കാലം ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലാക്കി. മഹമൂദിന്റെ മകളും വാലിദിന്റെ കസിനുമായ ജിനിന്‍ അതുകൊണ്ട് ഇസ്രയേല്‍ പൌരയാണ്യു. എസ്സില്‍ അഭയം തേടിയ കുടുംബത്തില്‍ പിറന്ന അവളുടെ ഭര്‍ത്താവ് ബാസിമിന് യു. എസ്. പൌരത്വവും ആണുള്ളത്. ഏറെ ശ്രമപ്പെട്ട്‌ നേടിയെടുക്കുന്നഇടവേള തോറും അനന്തമായ ചുവപ്പുനാടയിലൂടെ പുതുക്കിക്കൊണ്ടിരിക്കുന്ന റെസിഡന്‍സി പെര്‍മിറ്റ്‌ഒരു തൊഴില്‍ പെര്‍മിറ്റ്‌ കൂടിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നത് ബാസിമിനെ മഥിക്കുന്നുണ്ട്. “തന്തക്കു പിറക്കാത്തവര്‍! ഞാനൊരു സ്വവര്‍ഗ്ഗാനുരാഗി ആയിരുന്നെങ്കില്‍ അവര്‍ എന്റെ കഴുത്തില്‍ ഒരു മനുഷ്യാവകാശ പ്ലക്കാര്‍ഡ് കെട്ടിത്തൂക്കി എന്നെ ജോലി ചെയ്യാന്‍ അനുവദിച്ചേനെ!” എന്ന് അയാള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. എന്നാല്‍ “ജാഫയോടുള്ള സ്നേഹം അയാളെ ശുദ്ധീകരിച്ചു” എന്നു നോവലിസ്റ്റ് എഴുതുന്നു. വര്‍ക്ക് പെര്‍മിറ്റിന്റെ അഭാവത്തില്‍ ബത് ലഹേമിലേക്ക് പോകാനുള്ള അയാളുടെ നിര്‍ദ്ദേശം ജിനിന്‍ തള്ളിക്കളയുന്നത് പ്രണയപൂര്‍ണ്ണമായ അവരുടെ ദാമ്പത്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. എന്നാല്‍, അറിയപ്പെടുന്ന പലസ്തീനി എഴുത്തുകാരനായ കസിന്‍ വലിദിന്റെ മേല്‍നോട്ടത്തില്‍അമ്മാവന്റെ ജീവിതകഥ ആസ്പദമാക്കി ‘വിട്ടുപോകാത്തവന്‍: ഒരു വങ്കന്‍ പലസ്തീനി’ (The Remainer: Stupid Palestinianഎന്ന വിവാദമുണര്‍ത്താവുന്ന നോവല്‍ എഴുതിക്കൊണ്ടിരിക്കുന്ന ജിനിന്‍ അമ്മാവന്റെ അതേ കര്‍ശന നിലപാടു തന്നെയാണ് തുടരുക: “ഞാന്‍ പടുത്തുയര്‍ത്തിയതുംഎന്‍റെതായതൊന്നും, ഞാന്‍ ജീവിച്ചിരിക്കെ മറ്റു ദേശങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് അവ പതിച്ചു കിട്ടാന്‍ പാകത്തില്‍ ഞാന്‍ വിട്ടുപോകില്ല.” ബാസിം ഇടഞ്ഞുതുടങ്ങുമ്പോള്‍ അവള്‍ സങ്കടപ്പെടുന്നു: “ദൈവമേപ്രവാസം ഞങ്ങളെ ഒരുമിപ്പിച്ചതിന് ശേഷം സ്വദേശം ഞങ്ങളെ വേര്‍പ്പിരിക്കുന്നത് അസംബന്ധം തന്നെ!” ഓണ്‍ ലൈനില്‍ കണ്ടെത്തി വിവാഹിതരായ ഇരുവരുടെയും പ്രണയം ഒരര്‍ത്ഥത്തില്‍ പലസ്തീനിയന്‍ കുടിയൊഴിക്കലിന്റെ ഒരു രൂപകം തന്നെയായിത്തീരുന്നു. ജിനിന്‍ നോവലിന്റെ ഹൃദയത്തിലെ ആത്യന്തിക ചോദ്യം നേരിടുകയാണ്: ആരാണ് സ്വന്ത ദേശത്ത്‌ആരാണ് പ്രവാസി

 

നഖ്ബക്ക് ശേഷവും പിന്നീട് ഇസ്രയേല്‍ ആയിത്തീര്‍ന്ന സ്വന്തം ഇടങ്ങള്‍ വിട്ടുപോകാന്‍ കൂട്ടാക്കാത്ത മഹമൂദ് ദഹമാനെ പോലുള്ള പലസ്തീനികള്‍ക്ക് അവരുടെ കിടപ്പാടം സംരക്ഷിക്കാനയെങ്കില്‍ അവരുടെ ചരിത്രത്തെയും സംസ്കൃതിയെയും ഇല്ലാതാക്കാനുള്ള ക്രമബദ്ധവും അസൂത്രിതവുമായ ഇസ്രായേലി പോളിസികളുടെ ഭാഗമായി സ്വത്വവും അസ്തിത്വ ബോധവും നഷ്ടപ്പെടുന്നതിനു സാക്ഷികളാകേണ്ടി വന്നു. ഓടിപ്പോയവരില്‍ നിന്നും അവസാനമില്ലാത്ത അഭയാര്‍ഥിക്യാമ്പ് ദുരിതത്തില്‍ പെട്ടുപോയവരില്‍ നിന്നും ഒരേ സമയം അസൂയയും ശത്രുവിനോടൊപ്പം അനന്തമായ അനുരഞ്ജനങ്ങളുടെ അവമതിയില്‍ കഴിയുന്നതിന്റെ പേരില്‍ പുച്ഛവും അവര്‍ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ 1948 മേയ് 14-നു ഇസ്രയേല്‍ രാഷ്ട്രപ്രഖ്യാപന ഘട്ടത്തില്‍ ബെന്‍ ഗൂറിയന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയ ധീരനായി മഹമൂദിനെ ഇവാന ഓര്‍ക്കുന്നു. തന്റെ പിടിവാശിയിലൂടെ കുടുംബത്തിന്റെ ഒരു ശാഖയെ തന്നെയാണ് ജന്മദേശത്തു നട്ടുപിടിപ്പിക്കുന്നത് എന്നാണു അയാളുടെ നിലപാട്: “മഹമൂദ് മാത്രമല്ല ഇവിടെ നിന്നിരിക്കുന്നത് – ഭാവിയില്‍ അയാള്‍ക്കുണ്ടാകുന്ന ആണ്‍മക്കളും പെണ്‍മക്കളും അവിടെത്തന്നെ നില്‍ക്കും!” ജന്മദേശവുമായുള്ള ശാരീരികവും ആത്മീയവുമായ വിച്ഛേദം അഭയാര്‍ഥികളെ നിരന്തരം വേട്ടയാടിയപ്പോള്‍ മുതിര്‍ന്നവരില്‍ നിന്ന് കേട്ടറിവു മാത്രമായി പലസ്തീനിനെ അറിയാന്‍ ശ്രമിക്കുന്ന ജൂലിയെ പോലുള്ള രണ്ടാം തലമുറയ്ക്ക് പുനസമാഗമം ഒരു കാല്‍പ്പനികവല്‍കൃത ആദര്‍ശമാണ്. ലണ്ടനിലെ വീടു വിറ്റ് ആക്കറില്‍ സ്ഥിര താമസമാക്കുന്നതിനെ കുറിച്ചാണ് അവള്‍ വാലിദിനോട് പറയുക. ജറൂസലെമിലും ഹൈഫയിലും അല്‍ മജ്ദാലിലും “അരിച്ചുകയറുന്ന ജൂതവല്‍ക്കരണം” വാലിദിനെ അസ്വസ്ഥനാക്കുമ്പോള്‍ ജൂലി അത് കാണുന്നില്ല. നിറയെ ദ്വാരങ്ങളുള്ള ഒരു വാതില്‍ കാണുമ്പോള്‍ “പലസ്തീന്‍ നിറയെ ജൂത പാര്‍പ്പിടങ്ങള്‍ കൊണ്ട് പുള്ളികുത്തിയിരിക്കുന്നത് പോലെ” എന്ന് വാലിദ് ചിന്തിക്കുന്നു. അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ബാസിമിനെ പോലുള്ളവര്‍ക്കാകട്ടെസ്വന്തം നാട്ടില്‍ അവകാശങ്ങള്‍ ഒന്നുമില്ലാതെ കഴിയുന്നതിന്റെ വീര്‍പ്പുമുട്ടലാണ്‌ ദുസ്സഹമായിരിക്കുന്നത്. എങ്കിലും പലസ്തീനിയുടെ അപാരമായ ശുഭാപ്തിയുടെ ആശയവും അയാള്‍ പങ്കുവെക്കുന്നുണ്ട്: “ഒരു നാള്‍ജൂതന്മാര്‍ തിരിച്ചു പോകും.. ഇസ്രയേല്‍ എന്നത് പാലസ്തീനിന്റെ ചരിത്രത്തിലെ കടന്നു പോകുന്ന ഒരു ഘട്ടം മാത്രമാണ്.” വാലിദിനെയും ജൂലിയേയും അവര്‍ അന്വേഷിക്കുന്ന അമ്മവീട് കാണിക്കാന്‍ കൂട്ട് പോകുന്ന‘എല്ലാം അറിയുന്ന’, ദേശത്തെ സ്വയം പ്രഖ്യാപിത ഗൈഡ് കൂടിയായ അഭിവന്ദ്യ വയോധിക ഫാത്തിമ അല്‍ നസ് റവി ഇസ്രായേലിന്റെ നിര്‍മ്മിത നുണകള്‍ക്കെതിരെ ഉണര്‍ന്നിരിക്കേണ്ടതിന്റെ ആവശ്യകതയായാണ് ടൂറിസ്റ്റുകളുടെ തുണ പോകുക: “നമ്മളവര്‍ക്ക് കൃത്യ വിവരങ്ങള്‍ പ്രതിഫലം വാങ്ങാതെ നല്‍കുംപണം കൊടുത്ത് ജൂതരില്‍ നിന്ന് നുണകള്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് അതാണ്‌!” അമ്മ ലണ്ടനില്‍ ഒരു അന്യയായി മരിച്ചുവെന്ന ജൂലിയുടെ സങ്കടത്തെ അവര്‍ തണുപ്പിക്കുന്നതും പലസ്തീന്‍ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിച്ചു കൊണ്ടാണ്: “എന്താപ്രിയപ്പെട്ടവളെനിന്റെ അമ്മ ലണ്ടനില്‍ വെച്ച് ആക്കറില്‍ നിന്നുള്ള ഒരന്യയായി മരിച്ചുവെന്നോശരിനീ ഇവിടെ ഞങ്ങളെയൊന്നു നോക്കൂസ്വന്തം നാട്ടില്‍ അന്യരും അഭയാര്‍ഥികളും. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ച് മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മില്‍ വ്യത്യാസമില്ല.”

ഏകപക്ഷീയമായ ജൂതവിരുദ്ധതയുടെ പാഠമായല്ല നോവല്‍ പലസ്തീന്‍ യാഥാര്‍ത്ഥ്യത്തെ സമീപിക്കുന്നത് എന്നത് പ്രധാനമാണ്. “ജര്‍മ്മന്‍കാര്‍ ജൂതരുടെ ഹൃദയത്തെ പൊള്ളിച്ചുജൂതരാകട്ടെ പകരം നമ്മുടെ ഹൃദയത്തെയും. നമ്മള്‍ രണ്ടു കൂട്ടരേയും ദൈവം ഇങ്ങനെ പൊള്ളിക്കാന്‍ നാം എന്ത് ചെയ്തു?” എന്ന് ഒരു ജിനിന്റെ നോവലില്‍ മുഖ്യകഥാപാത്രത്തിന്റെ ഭാര്യയായ ഹുസ്നിയ ചോദിക്കുന്നുണ്ട്. ജൂതരെ കുറിച്ചുള്ള വാലിദിന്റെ പ്രാര്‍ഥനയും പ്രസക്തമാണ്: “ദൈവം രണ്ടു തവണ അവരോടു കരുണ കാണിക്കട്ടെ: ഒന്നാമത് നാസികളുടെ ഇരകള്‍ എന്ന നിലയില്‍രണ്ടാമത് അവരുടെ ദുരന്തം കച്ചവടം ചെയ്യുന്നവരാല്‍ ഉപയോഗിക്കപ്പെടുന്ന ആളുകള്‍ എന്ന നിലയില്‍.” ഹോളോകാസ്റ്റിനെയും നഖ്ബയെയും അവയില്‍ ഉള്‍പെട്ട മനുഷ്യരുടെ മാനുഷികവും വൈയക്തികവുമായ ആഖ്യാനങ്ങളിലൂടെ മനസ്സിലാക്കപ്പെടണമെന്നും അല്ലാത്ത പക്ഷം അവ വെറും അമൂര്‍ത്ത വസ്തുതകള്‍ മാത്രമാണെന്നുമുള്ള ആശയം നോവലില്‍ പ്രധാനമാണ്. അമൂര്‍ത്ത ദുരന്ത ചരിത്രങ്ങളുടെ തലത്തില്‍ ഇസ്രയേലും പലസ്തീനും രാഷ്ട്രീയദേശീയകപട മതാത്മക യുദ്ധങ്ങളിലെ ചതഞ്ഞ പ്രയോഗങ്ങള്‍ മാത്രമാണ്. ബാധിക്കപ്പെട്ട എണ്ണമറ്റ മനുഷ്യരെ അവരുടെ ഓര്‍മ്മകള്‍അഭിലാഷങ്ങള്‍പ്രതീക്ഷകള്‍ഭയപ്പാടുകള്‍, സ്നേഹിക്കാന്‍ വെറുക്കാനുമുള്ള അവരുടെ കഴിവ് തുടങ്ങിയ വികാരങ്ങളുടെ കെട്ടുപിണയലുകളിലൂടെ കാണുമ്പോഴാണ് ആ വലിയ ചിത്രം തെളിഞ്ഞുകിട്ടുകയെന്ന് നോവല്‍ സമര്‍ഥിക്കുന്നു. ഈ വലിയ ചിത്രത്തിന്‍റെ ആവിഷ്കാരം തന്നെയാണ് സാഹിത്യത്തിന്റെവിശേഷിച്ചും ആധുനിക നോവലിന്റെ പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള യൂറോപ്പ്യന്‍ രൂപത്തിന്റെധര്‍മ്മം എന്നു ആമിര്‍ തഹേരി നിരീക്ഷിക്കുന്നു *(3). 

പുരോഗമന ആശയങ്ങള്‍ ഉള്ളവളെന്നു നടിക്കുകയും സമത്വത്തെ കുറിച്ച് വാചാലയാകുകയും ചെയ്യുന്ന കുടിയേറ്റക്കാരി സ്ത്രീ, ഔദ്യോഗിക ഇസ്രയേലി പോളിസിയുടെ ഭാഗമായ അടിച്ചേല്‍പ്പിക്കപ്പെട്ട വിസ്മൃതിയുടെ പങ്കുപറ്റിദേയ്ര്‍ യാസിന്‍ കൂട്ടക്കൊലയെ കുറിച്ച് അജ്ഞത നടിക്കുമ്പോള്‍ വിദാദ് അസ്ഫൂര്‍ എന്ന പലസ്തീനിയന്‍ സ്ത്രീ ഓര്‍മ്മിപ്പിക്കുന്നുണ്ട്: “ദേയ്ര്‍ യാസിനില്‍ സംഭവിച്ചതെന്തോ അത് നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍അത് ഓര്‍മ്മിക്കുന്നുമില്ലെങ്കില്‍എങ്കില്‍‘മറ്റവര്‍ക്ക്’ യാദ് വാഷെമിലെ ഇരകള്‍ക്ക് എന്ത് സംഭവിച്ചു എന്നും മനസ്സിലായേക്കില്ല.” കൊളോണിയല്‍ അധിനിവേശം നിര്‍ബ്ബാധം കൂട്ടക്കൊലകള്‍ നടത്തിയപ്പോഴും നിസ്സംഗത പുലര്‍ത്തിയ സയണിസ്റ്റ് ഭാഷ്യത്തെ അതിസൂക്ഷ്മമായ രീതിയില്‍ തുറന്നു കാണിക്കുകയാണ് അല്‍ മദ് ഹൂന്‍. വിദാദിന് കൂട്ടക്കുരുതിയില്‍ ഒടുങ്ങിയ തന്റെ ബന്ധുക്കളോടുള്ള ബന്ധം സ്മാരകഫലകത്തില്‍ കോറിയിട്ട പേരുകളില്‍ മാത്രമാണ് സാക്ഷ്യപ്പെടുന്നത് എന്നതാണ് അവരുടെ നൈസര്‍ഗ്ഗിക പ്രതികരണത്തെ ഹൃദയം തറക്കുന്നത് ആക്കുന്നത്. 

ഇസ്രയേല്‍ അധിനിവേശം നടത്തിയ അത്യാചാരങ്ങളെ തുറന്നുകാട്ടുമ്പോള്‍ത്തന്നെ അതിനേക്കാള്‍ ഭീകരമായിരുന്ന മറ്റൊരു ദുരന്തത്തെയും നോവല്‍ അതിശക്തമായി അപലപിക്കുന്നുണ്ട്: “ഇസ്രായേലിനു കീഴിലെ ജീവിതംനട്ടുച്ചയ്ക്ക് നക്ഷത്രങ്ങളെ കാണിച്ചു തന്നിരുന്ന ഇജിപ്ത്യന്‍ പട്ടാള ഭരണത്തിനു കീഴില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം മടങ്ങ്‌ മികച്ചതാണ്. ഇസ്രായേലികള്‍ നമ്മുടെ ശത്രുക്കളാണ്നമ്മെ കീഴ്പ്പെടുത്തുകയും ചെയ്തുഎന്നാല്‍ മറ്റേ കൂട്ടര്‍ ഒരു കാര്യവുമില്ലാതെ നമ്മുടെ നേരെ അവരുടെ ദേശീയ താന്‍ പോരിമയുടെ ചമ്മട്ടിയടിച്ചു.” പലസ്തീനിക്കും ഇസ്രയേലിക്കും ഒരു പൊതു പൌരത്വമെന്ന ആശയത്തിന് വേണ്ടി പ്രവര്‍ത്തിക്കന്ന ജിനിന്‍ ആ അര്‍ഥത്തില്‍ നോവലിന്റെ സമന്വയ ആശയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജൂലിയും സഹജീവന സാധ്യതയെ കുറിച്ചുള്ള കാല്‍പ്പനിക ധാരണകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. അല്‍ മജ്ദാലിലെ യാഥാസ്ഥിതിക അയല്‍ക്കാരില്‍ നിന്ന് മാത്രമല്ലശാബത് ദിനത്തില്‍ വാഹനത്തില്‍ പുറത്തിറങ്ങിയതിനു വേട്ടയാടുന്ന യുവാക്കളില്‍ നിന്നും, ഒടുവില്‍തങ്ങളുടെ വരവിന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിനിടയില്‍ അമ്മവീടിന്റെ പുതിയ ജൂത ഉടമകളില്‍ നിന്നും അത്തരം എളുപ്പവഴികളുടെ ദുസ്സാധ്യത അവര്‍ക്ക് നേരിടേണ്ടി വരും.

നോവലിസ്റ്റിന്റെ അപരസ്വത്വം എന്ന് തന്നെ പറയാവുന്ന വാലിദ് ദഹ്മാന്‍ അതേ പേരിലുള്ള ‘ലേഡി ഫ്രം ടെല്‍ അവിവി’ലെ കഥാപാത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് എന്ന് തോന്നാം.  മുന്‍ നോവലിലേത് പോലെ നോവലിനുള്ളിലെ നോവല്‍ എന്ന ‘മെറ്റാഫിക് ഷന്‍’ തലവും സൂക്ഷ്മമായ സ്ത്രീപക്ഷ നിലപാടുകളും ഇവിടെയും കണ്ടെത്താനാവും. വാസ്തവത്തില്‍ ഇരു നോവലുകളും തമ്മില്‍ പ്രമേയ പരമായും ആഖ്യാന സ്വരത്തിലും ഒട്ടേറെ സാമ്യങ്ങളും തുടര്‍ച്ചയും കണ്ടെത്താനാവും. വിഷാദം മുറ്റി നില്‍ക്കുന്ന കഥകള്‍ പറയുമ്പോഴും ഭാവഗീതാത്മകവും പ്രസന്നവുമായ മുഹൂര്‍ത്തങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന മദ് ഹൂന്‍ രീതിയും ഇവിടെ തുടരുന്നു. പള്ളികളും ചര്‍ച്ചുകളും ഉയര്‍ന്നു നിന്നപ്രകൃതി സൗന്ദര്യത്തിന്റെ ഉത്തുംഗമായിരുന്ന പഴയ പലസ്തീന്‍ പേര്‍ത്തും പേര്‍ത്തും സ്മരിക്കപ്പെടുന്ന നോവലില്‍അഹമദ് ദഹ്ബൂറിനെയും മഹമൂദ് ദാര്‍വിഷിനെയും പോലുള്ള എഴുത്തുകാരെയും ഉദ്ധരിക്കുന്നുമുണ്ട്‌. തന്റെ അമ്മയുടെ സ്മരണകളില്‍ തുടിച്ചു നിന്ന പലസ്തീന്‍ ദേശത്തിന്റെ അടയാളങ്ങളെല്ലാം ഇസ്രായേലി - അമേരിക്കന്‍ ബുള്‍ഡോസറുകള്‍ നിലംപരിശാക്കിയിരിക്കുന്നുവെന്നു വാലിദ് കണ്ടെത്തുന്നു. കേന്ദ്ര കഥാപാത്രങ്ങള്‍ക്ക്വിശേഷിച്ചും വാലിദിന്പലസ്തീനെ ഓര്‍മ്മിക്കുക എന്നത് ഓര്‍മ്മയും വര്‍ത്തമാനകാലവും തമ്മിലുള്ള വൈരുധ്യത്തെയാണ് സൂചിപ്പിക്കുന്നത്. “സന്ദര്‍ശിക്കുന്നതായി ഞാനെന്റെ ജീവിതകാലം മുഴുവന്‍ സ്വപ്നം കണ്ട ജറൂസലേമിനെയല്ല ഞാന്‍ കണ്ടത്. എല്ലായിടത്തും പരന്നുകിടന്ന ആധുനിക കെട്ടിടങ്ങള്‍ മാത്രം- ഏതൊരു യൂറോപ്പ്യന്‍ പട്ടണത്തിലും കാണുന്ന തരത്തിലുള്ള കാഴ്ചകള്‍അത് ജറൂസലേം അല്ലേയല്ല എന്ന മട്ടില്‍. ജറൂസലേം മറ്റെങ്ങോ ആണെന്ന മട്ടില്‍.” പലസ്തീനിനെ സംബന്ധിച്ച സയണിസ്റ്റ് മിത്തുകളും അധിനിവേശത്തിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഇതൊക്കെയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇസ്രയേല്‍ പൊങ്ങച്ചം പറയുന്ന ജനാധിപത്യവും ദൈനംദിന ജീവിതത്തില്‍ പലസ്തീനിക്ക് മേല്‍ നിരന്തരം അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളുടെ ഏറ്റവും തീക്ഷ്ണമായ ആവിഷ്കാരം തന്നെയാണ് വാലിദിന്റെ മേല്‍നോട്ടത്തില്‍ ജിനിന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ മെറ്റാഫിക് ഷന്‍ സാംഗത്യം.

പലസ്തീന്‍ പരിതോവസ്തയുടെ ശക്തമായ ആവിഷ്കാരങ്ങള്‍ ഒട്ടേറെ പ്രമുഖ എഴുത്തുകാരുടെതായി വന്നിട്ടുണ്ട്. സൂസന്‍ അബുല്‍ ഹവായുടെ മോണിംഗ്സ് ഇന്‍ ജെനിന്‍ദി ബ്ലൂ ബിറ്റ് വീന്‍ ദി സ്കൈ ആന്‍ഡ്‌ വാട്ടര്‍ഏലിയാസ് ഖൌറിയുടെ ഗേറ്റ് ഓഫ് ദി സണ്‍റൂല ജെബ്രിയെലിന്റെ മിറാല്‍ഗസ്സാന്‍ കനഫാനിയുടെ മെന്‍ ഇന്‍ ദി സണ്‍ഹനാന്‍ അല്‍ ഷെയ്ഖിന്റെ ബൈറുത്ത് ബ്ലൂസ്എമിലി ഹബീബിയുടെ ദി സീക്രെറ്റ് ലൈഫ് ഓഫ് സഈദ്: ദി പെസ്സോപ്റ്റിമിസ്റ്റിക് തുടങ്ങിയവ ഉദാഹരണം. ഇക്കൂട്ടത്തിലേക്ക് മറ്റൊരു മികച്ച മുതല്‍ക്കൂട്ടാണ് ‘ശിഥില നിയതികള്‍.’ “അതൊരു സങ്കീര്‍ണ്ണതയുള്ള കഥയാണ്‌രാഷ്ട്രീയക്കാര്‍ മില്ല്യന്‍ കണക്കിന് മനുഷ്യരുടെ ജീവിതങ്ങള്‍ കൊണ്ട് പന്താടുമ്പോള്‍ഗൃഹാതുരതയും ഒറ്റുകൊടുക്കപ്പെട്ടവന്റെ രോഷവും നിറഞ്ഞത്‌. അല്‍ മദ് ഹൂന്‍ സങ്കീര്‍ണ്ണ വികാരങ്ങളുടെ മുന്നില്‍ മുഖം തിരിക്കുന്നില്ല. അദ്ദേഹത്തിന്റെ ഫിക് ഷന്‍ ഭൂതകാലത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ടിതമാണ് – മില്ല്യന്‍ കണക്കിന് മനുഷ്യര്‍ പങ്കുവെക്കുന്ന യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന്റെ വാക്കുകള്‍ഭൂതകാലത്തിന് അര്‍ച്ചന ചെയ്യുന്നതിലൂടെഅത് തമസ്കരിക്കപ്പെടാതെ സൂക്ഷിക്കുന്നു” എന്ന് മോനാല്‍ ശാകിര്‍ നിരീക്ഷിക്കുന്നു *(4)

  

References:

1.  (Lesley Williams, ‘Who is at home and who is in exile: a review of ‘Fractured Destinies’, Mondoweiss, December 3, 2018).

2. (Jo Cahill, ‘What does it mean to be an Israeli Arab?, REVIEW: FRACTURED DESTINIES – RABAI AL-MADHOUN, Beyond the Lamp Post, October 25, 2018).

3. (Amir Taheri, ‘A Symphony of Parallel Tragedies’, Gatestone, July 15, 2015).

4. (Monal Shakir, ‘Rabai Al-Madhoun’s ‘Fractured Destinies:’ A heartbreaking look at loss, exile and homecoming’, Arab News, JUNE 06, 2018). 

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 209-216)

To purchase, contact ph.no:  8086126024

also by Rabai al-Madhoun

The Lady of Tel Aviv by Rabai al-Madhoun

https://alittlesomethings.blogspot.com/2017/09/blog-post_87.html

read more:

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

Return to Haifa by Ghassan Kanafani

https://alittlesomethings.blogspot.com/2024/06/aaidun-ila-haifa-return-to-haifa-by.html

Mornings in Jenin by Susan Abulhawa

https://alittlesomethings.blogspot.com/2015/12/blog-post_9.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html

No comments:

Post a Comment