Featured Post

Saturday, September 7, 2024

Romancing with Life by Dev Anand

 

 ദേവ് ആനന്ദ് : ജീവിതത്തിന്റെ നിത്യകാമുകന്‍




ബ്ലാക്ക് & വൈറ്റ് സിനിമയുടെയും ദൂരദര്‍ശന്‍ ചിത്രഹാറിന്റെയും കാലം ഗൃഹാതുരതയോടെ ഓര്‍ത്തുവെക്കുന്നവര്‍ക്ക് മറക്കാനാവാത്ത പേരാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ഷോമാന്‍മാരില്‍ ഒരാളായ ദേവ് ആനന്ദിന്റെത്. നടന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ഹിന്ദി സിനിമയുടെ സുവര്‍ണ്ണ കാലത്തില്‍ നിറഞ്ഞുനിന്ന ധരം ദേവ് പിഷോരിമാല്‍ ആനന്ദ് എന്ന ദേവ് ആനന്ദ് (1923- 2011) അറുപത്തിയഞ്ചു വര്‍ഷക്കാലത്തെ ചലച്ചിത്ര സപര്യയില്‍ 104 ചിത്രങ്ങളിലെ നായക വേഷങ്ങള്‍ ഉള്‍പ്പടെ 114 ചിത്രങ്ങളില്‍ അഭിനയിച്ചു, 35 ചിത്രങ്ങളുടെ നിര്‍മ്മാതാവായി, അവയില്‍ 13 ചിത്രങ്ങളുടെ രചന നടത്തി, 19 ചിത്രങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചു. ലാഹോര്‍ ഗവ: കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ദേവ് ഒരു അക്കൌണ്ടന്റ് ആയി ജോലി നോക്കുകയും സഹോദരന്‍ ചേതന്‍ ആനന്ദിന്റെ നാടക സംഘത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ശേഷമാണ് സിനിമാ മോഹവുമായി ബോംബെയില്‍ എത്തുന്നത്. അമ്പതുകളിലും അറുപതുകളിലും ഹിന്ദി സിനിമയില്‍ നിറഞ്ഞു നിന്ന ദിലീപ് കുമാര്‍- രാജ് കപൂര്‍- ദേവ് ആനന്ദ് ത്രിമൂര്‍ത്തികളില്‍ ദിലീപ് കുമാര്‍ മെത്തേഡ് ആക്റ്റിങ്ങിന്റെ പൂര്‍വ്വസൂരിയായി സ്വയം അടയാളപ്പെടുത്തിയപ്പോള്‍ രാജ് കപൂര്‍, ചാര്‍ളി ചാപ്ലിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു. ദേവ് ആനന്ദ് ആകട്ടെ, തന്റെ പ്രണയഭാജനമായിരുന്ന സുരയ്യയുടെ ഇഷ്ടതാരമായിരുന്ന ഹോളിവുഡ് ഇതിഹാസം ഗ്രിഗറി പെക്കിനെ മാതൃകയാക്കി. പ്രസിദ്ധമായ ആ ഗെറ്റപ്പാണ് അതിസുന്ദരനുമായിരുന്ന ദേവിന്റ റൊമാന്റിക് ഹീറോ പരിവേഷം സമ്പൂര്‍ണ്ണമാക്കിയത്. സിനിമകളുടെയും അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും നിറവില്‍ തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഒഴുകുമ്പോഴും ജീവിതത്തെ ആവേശപൂര്‍വ്വം പ്രണയിച്ച ഒരാളെയാണ് ജീവിത സായാഹ്നത്തില്‍ ദേവ് എഴുതിയ Romancing with Life എന്ന ആത്മകഥയില്‍ നാം കാണുക.

1946 മുതല്‍ തന്റെ മരണം വരെയും സജീവമായി ചലച്ചിത്ര രംഗത്ത് നിലയുറപ്പിച്ചയാള്‍ എന്ന നിലയില്‍ ദേവ് ആനന്ദിന്റെ ജീവിതം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ തന്നെ ചരിത്രമാണ്.  ജന്മസ്ഥലമായ ഗുര്‍ദാസ്പൂരില്‍ നിന്ന്  ബോംബെയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഓര്‍ത്തെടുക്കുന്ന കുടുംബ കഥയും ചുറ്റുപാടുകളും സംബന്ധിച്ച ഏതാനും ഭാഗങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഏറെക്കുറെ കാലാനുഗതികമായിട്ടു തന്നെയാണ് പുസ്തകത്തിലെ ആഖ്യാനം മുന്നോട്ടു പോകുന്നത്. തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പില്‍ക്കാല ചിത്രങ്ങളിലെ പോലെത്തന്നെ ഒരു തികഞ്ഞ സ്വപ്ന ജീവിയായിരിക്കുമ്പോഴും സ്വപ്നത്തില്‍ നിന്നുണരുക അവയുടെ സാഫല്യത്തിന് വേണ്ടിയുള്ള പരിശ്രമത്തിലേക്കായിരിക്കണം എന്ന കാര്യത്തില്‍ ദേവിന് സന്ദേഹമേതും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം എന്നത് തന്നെയും തന്റെ ചിത്രങ്ങളും അവയോടൊപ്പം സഞ്ചരിച്ചവരും, വിശേഷിച്ചും അദ്ദേഹത്തിന്റെ നായികമാര്‍, ആയിരുന്നു നിറഞ്ഞു നിന്നത്. പലപ്പോഴും തന്റെ ചിത്രങ്ങള്‍ക്കിടെയാണ് അദ്ദേഹം അവരെ കണ്ടുമുട്ടിയത്‌. പിന്നീടാവട്ടെ അവര്‍ക്ക് വേണ്ടി അദ്ദേഹം ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്തു. സിനിമയിലും പ്രണയത്തിലും അദ്ദേഹത്തിന്റെ നായികമാര്‍ എന്നും ഇരുപതു കടന്നിട്ടില്ലാത്തവരായിരുന്നു എന്നത് യൌവ്വനവുമായി പ്രണയത്തിലായിരുന്ന ഒരു നായകനായിരുന്നു ദേവ് ആനന്ദ് എക്കാലവും എന്ന് തെളിയിക്കുന്നു. തന്റെ നിത്യഹരിത പ്രതിച്ഛായ എപ്പോഴും നിലനിര്‍ത്തുന്നതിനെ ഭാഗമായാണോ കാലം കടന്നു പോകുന്നത് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത യൌവ്വന തീക്ഷണ മനസ്സിന്റെ പ്രത്യേകതയാണോ അദ്ദേഹം ഒരിക്കലും ആത്മകഥയിലെ ഖണ്ഡങ്ങള്‍ക്ക് വര്‍ഷങ്ങള്‍ എടുത്തുപറയുന്നില്ല; ചിത്രങ്ങളുടെ പേരുകളും സൂചിതമാകുന്ന ദേശീയ സംഭവ വികാസങ്ങളും അത് ഊഹിച്ചെടുക്കുക ഒട്ടും വിഷമകരം അല്ലാതാക്കുന്നുണ്ടെങ്കിലും. അസുഖങ്ങള്‍ എന്തെങ്കിലും ബാധിക്കുമ്പോള്‍ അത് തന്റെ ആരാധകരില്‍ നിന്ന് മറച്ചു വെക്കാനും നായക പരിവേഷം കോട്ടം തട്ടാതെ നിലനിര്‍ത്താനും ശ്രദ്ധിച്ചിരുന്നു അദ്ദേഹം. ആത്മകഥയിലാകട്ടെ, വര്‍ത്തമാനത്തില്‍ ജീവിക്കുകയും തന്നില്‍ തന്നെ മുഗ്ധനായിപ്പോവുകയും ചെയ്ത ഒരാള്‍ എന്ന നിലയില്‍ മറ്റുള്ളവരെല്ലാം ആനുഷംഗിക വിവരണങ്ങളില്‍ വന്നു പോകുന്നവര്‍ മാത്രമാണ്. പരാജയങ്ങളെ അതിവേഗം മറന്നു കളയാനും അടുത്ത സ്വപ്ന പദ്ധതിയിലേക്ക് ഒട്ടും അമാന്തം കൂടാതെ കടന്നു ചെല്ലാനുമുള്ള ദേവ് ആനന്ദിന്റെ ആത്മവിശ്വാസം അപാരമായിരുന്നു. സ്വയം നിര്‍മ്മിച്ച മുപ്പത്തിയഞ്ചു ചിത്രങ്ങളില്‍ പകുതിയോളം മാത്രമാണ് വലിയ വിജയങ്ങളായത് എന്നത് അദ്ദേഹത്തെ ഒരിക്കലും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ല. പണമിടപാടുകളുടെ കണക്കുകള്‍ ഒരിടത്തും വിവരിക്കപ്പെട്ടിട്ടില്ലെങ്കിലും ബന്ധങ്ങള്‍ സ്ഥാപിക്കാനും പ്രൊഫെഷണല്‍ ആയി നിലനിര്‍ത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വരികളിക്കിടയില്‍ വായിച്ചെടുക്കാം. 

ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുമ്പ് മിലിട്ടറി സെന്‍സര്‍ ഓഫീസില്‍ പ്രവര്‍ത്തിച്ച കാലത്ത് സൈനിക ഓഫീസര്‍മാരുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജോലി ചെയ്യ്തത് കാരണം ധാരാളം കാല്‍പ്പനിക ആശയങ്ങള്‍ ദേവ് ആനന്ദിന് കിട്ടിയിട്ടുണ്ട് എന്ന് സൂചനയുണ്ട്. ഉള്ളില്‍ ഒരു കാസനോവയെ എപ്പോഴും കൊണ്ട് നടക്കുമ്പോഴും അടിമുടി മാന്യനും പ്രണയത്തെ ഒരിക്കലും നേരമ്പോക്കായി കാണാത്ത ഹൃദയാലുവുമായിരുന്നു ദേവ് എന്നു സുരയ്യയുമായുണ്ടായിരുന്ന ബന്ധവും അത് സാക്ഷാത്കരിക്കാന്‍ വേണ്ടി അദ്ദേഹം നടത്തിയ സാഹസിക നീക്കങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കടും പിടുത്തക്കാരിയായ വല്യമ്മ വീട്ടു തടങ്കലിലാക്കിയ സുരയ്യയെ ഒളിവില്‍ രക്ഷിച്ചെടുക്കാന്‍ വേണ്ടി നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. അതൊരിക്കലും നടക്കാനിടയില്ലെന്നു തീര്‍ച്ചയായതിനു ശേഷം മാത്രമാണ് കല്‍പ്പനയുമായുള്ള വിവാഹ ജീവിതത്തിലേക്ക് അദ്ദേഹം കടന്നത്‌.  സുരയ്യയാകട്ടെ തുടര്‍ന്ന് സിനിമാജീവിതം അവസാനിപ്പിക്കുകയും പൊതു ഇടങ്ങളില്‍ നിന്ന് തീര്‍ത്തും പിന്‍ വാങ്ങി പിന്നീട് അര നൂറ്റാണ്ടു കാലം ഏകാന്ത ജീവിതം നയിക്കുകയും ചെയ്ത ശേഷമാണ് 2004 -ല്‍ തന്റെ ബോംബെ ഫ്ലാറ്റില്‍ അതെ രീതിയില്‍ എകാകിനിയായി മരിച്ചത്.  മരിക്കുംമുമ്പ് നല്‍കിയ അവസാന അഭിമുഖത്തില്‍ ജീവിതത്തില്‍ എന്നുമുണ്ടായിരുന്ന ഏക ദുഃഖം ദേവ് ആനന്ദിനെ വിവാഹം ചെയ്യാന്‍ കഴിയാതെ പോയതാണ് എന്ന് അവര്‍ ഏറ്റു പറഞ്ഞിരുന്നു എന്നതും ചരിത്രം. ആത്മകഥയില്‍ ഈ ഭാഗം ദേവിന്റെ പതിവ് പോസിറ്റിവ് സമീപനത്തിലേക്ക് എത്തിക്കുന്നത് സഹോദരന്‍ ചേതന്റെ വാക്കുകളാണ്: ഇത് നിനക്ക് മുന്നോട്ടുള്ള യുദ്ധങ്ങളില്‍ ശക്തി പകരും.

കാലാനുഗതികമായാണ് ആഖ്യാനമെങ്കിലും പുസ്തകം അങ്ങനെ വായിക്കണം എന്നില്ല. ഏതു ഭാഗം തുറന്നാലും ദേവ് ആനന്ദിന്റെ വര്‍ണ്ണ ശബളമായ വിവരണവും - ബ്രിട്ടീഷ് ഇന്ത്യയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ച ദേവ് ഭാഷാപ്രയോഗത്തില്‍ വേണ്ടതിലേറെ ആലങ്കാരികതയും വിസ്താര സ്വഭാവവും പുലര്‍ത്തുന്നുണ്ട്- വട്ടമിടുന്ന ആരാധികമാരുടെ പാരവശ്യവും തന്റെ ചിത്രങ്ങളില്‍ ഒളിപ്പിച്ചു വെച്ച വലിയ പ്രമേയങ്ങളെ കുറിച്ചുള്ള നിഷ്കളങ്കമായ പൊങ്ങച്ചങ്ങളും ചേര്‍ന്ന് ആഴം കുറവെങ്കിലും പ്രസന്നമായ വായനയാണ് അനുവാചകന് നല്‍കുക. അവ്വല്‍ നമ്പര്‍ എന്ന ചിത്രത്തിലെ പ്രമേയം രാജീവ്‌ ഗാന്ധി വധത്തിനും ഒരു കൊല്ലം മുമ്പേ എല്‍ ടി ടി ഇ ഭീകരതയെ ദീര്‍ഘ ദര്‍ശനം ചെയ്തിരുന്നു എന്നും അതിലെ ക്രിക്കറ്റ് പ്രമേയം ലഗാനിന്റെ മുന്നോടിയായിരുന്നു എന്നും ദേവ് അവകാശപ്പെടുന്നു. എന്നാല്‍, മറ്റു താര ആത്മകഥകളില്‍ നിന്ന് ഭിന്നമായി ഇവിടെ ഒരു 'ഘോസ്റ്റ് റൈറ്റര്‍ ഇല്ലെന്നു നമുക്ക് ബോധ്യമാവുന്നതും മുഖ്യമായും ഈ ശൈലിയില്‍ നിന്ന് തന്നെയാണ്. ദേവ് ആനന്ദിനെ അറിയാവുന്നവര്‍ക്ക് വളരെ വേഗം തിരിച്ചറിയാവുന്ന പ്രസന്നഭാവവും ഭാഷാ പുഷ്കലതയും പുസ്തകത്തില്‍ എമ്പാടുമുണ്ട്; ഒരു നല്ല എഡിറ്റര്‍ കാര്യമായി കത്തിവേച്ചെക്കാവുന്ന അത്രയും.

“എനിക്ക് അടുപ്പമുള്ളവര്‍, എന്നെയും തിരിച്ചു ഞാനും സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍, എന്നെ ദേവ് എന്ന് വിളിക്കുന്നു, ദേവ് എന്ന് മാത്രം, കുറുക്കി, മധുരമായി, എന്നെ സ്വന്തമാക്കി, ദൈവികവും മാദകവുവുമായി, അങ്ങേയറ്റം ചേര്‍ത്തുപിടിച്ചു, കിടപ്പുമുറിയില്‍, ഡ്രായിംഗ് റൂമില്‍, തെരുവുകളില്‍, പൊതു ചത്വരങ്ങളില്‍.”  

ഇവിടെ എഡിറ്റിംഗ് അപ്രസക്തമാകുക ഒരു കൂടുതല്‍ മികച്ച പുസ്തകത്തിന്റെ പിറവിയില്‍ അല്ല, മറിച്ച് ജീവിതത്തെയും ഭാഷണത്തെയും വാചാലമായി സ്നേഹിച്ച ദേവ് ആനന്ദ് എന്ന സെലിബ്രിറ്റിയുടെ ഏറ്റവും സ്വകാര്യമായ ഹൃദയമെഴുത്ത് എന്നതിലാണ്. കൂടുതല്‍ ചിന്തയും ചികഞ്ഞെടുക്കലും നടത്തിയിരുന്ന തന്റെ ആത്മസുഹൃത്തുക്കള്‍ രാജിനും ദിലീപിനും കിട്ടാതെ പോയ കാസനോവ ഇമേജ് ദേവിന്റെ കൂടെ എന്നും നിലനിന്നതും ഈ ശബള വ്യക്തിത്വവും പ്രകാശന ധാരാളിത്തവും കൊണ്ട് തന്നെയാണ് എന്ന് മനസ്സിലാക്കുമ്പോള്‍ സ്റ്റൈല്‍ തന്നെയാണ് വ്യക്തി എന്ന ആപ്തവാക്യത്തിന്റെ തെളിവ് കൂടിയാകും അത്. ഇതേ വ്യക്തിത്വത്തിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഒരിക്കലും വറ്റാത്ത ശുഭാപ്തിവിശ്വാസം. അഭിനന്ദനങ്ങളുടയും ആരാധാനയുടെയും നൈരന്തര്യം  മാത്രമായിരുന്നോ അദ്ദേഹത്തിന്റെ കരിയറും ജീവിതവും എന്ന് തോന്നിപ്പോകും പുസ്തകത്തിലൂടെയുള്ള ഒറ്റനോട്ടത്തില്‍ ആര്‍ക്കുമെങ്കിലും തന്റെ പരാജയങ്ങളെ കുറിച്ചും, വിശേഷിച്ചും പ്രണയ പരാജയങ്ങള്‍,   അദ്ദേഹം വളരെ ബോധവാനായിരുന്നു എന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ജീവിതത്തിലെ തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവമെന്ന നിലയില്‍ സുരയ്യയുമായുണ്ടായിരുന്ന ഹൃദയബന്ധത്തിന്റെ തകര്‍ച്ച നേരത്തെ സൂചിപ്പിച്ചു. വെറും നേരമ്പോക്കായിരുന്ന സംഭവങ്ങളിലും കുസൃതി നിറഞ്ഞ 'ചതി'വിവരണങ്ങള്‍ പുസ്തകത്തിലുണ്ട്. ടൈംസ് സ്ക്വയറില്‍ കണ്ടുമുട്ടാമെന്നേറ്റ സുന്ദരിയുടെ വാക്കുമാറല്‍ അതിലൊന്നാണ്. താന്‍ വശംവദനായിപ്പോയിരുന്ന സ്വന്തം കണ്ടെത്തല്‍ സീനത്ത് അമന്‍ 'സത്യം ശിവം സുന്ദര'ത്തിന് വേണ്ടി രാജ് കപൂറിന്റെ നിര്‍മ്മാണക്കമ്പനിയിലേക്ക് പോകുമ്പോള്‍ വഞ്ചിക്കപ്പെട്ടതായി ദേവിന് തോന്നുന്നുണ്ട്.

“സംശയത്തിന്റെ ഒരു ലാഞ്ചന എന്റെ മനസ്സിലുണ്ടായി. ഒന്ന് രണ്ടു ദിവസം മുമ്പ്, ചിത്രത്തിലെ മുഖ്യ വേഷത്തിനായി സ്ക്രീന്‍ ടെസ്റ്റ്‌ ചെയ്യുന്നതിന് വേണ്ടി സീനത്ത്, രാജിന്റെ സ്റ്റുഡിയോയില്‍ പോയിരുന്നുവെന്നു ഒരു അഭ്യൂഹം പരക്കുന്നുണ്ടായിരുന്നു. പറഞ്ഞു കേട്ടത് ഇപ്പോള്‍ ശരിയായിത്തീരുകയായിരുന്നു. എന്റെ ഹൃദയം ചോര വാര്‍ന്നു കൊണ്ടിരുന്നു.”

 

പുസ്തകത്തിന്റെ ആദ്യ ഇരുനൂറു പേജുകള്‍ അങ്ങേയറ്റം വായനാ ക്ഷമതയുള്ളതാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സുരയ്യയുമായുള്ള തീവ്രപ്രണയം മുതല്‍ ആത്മസുഹൃത്തും നവകേതന്‍ കൂട്ടാളിയുമായിരുന്ന ഗുരു ദത്തിനോടോപ്പം പൂനെ തെരുവുകളിലൂടെയുള്ള  സൈക്കിള്‍ സവാരികള്‍, ഗീതാ ബാലിക്ക് അപകടം പറ്റാനിടയായ തന്റെ സൂക്ഷ്മതയില്ലാത്ത ഡ്രൈവിംഗിനെ കുറിച്ചുള്ള കുറ്റബോധം, ചേതന്‍ ആനന്ദിനോടൊപ്പം ചേര്‍ന്ന് നവ സിനിമാ സംരഭത്തിലേക്കിറങ്ങുമ്പോള്‍ അനുഭവിച്ച ബാലസഹജമായ ആവേശം, എന്നിവയൊക്കെ സിനിമയുടെയും ജീവിതത്തിന്റെയും നിത്യ കാമുകനായ ഒരാളെ തന്നെയാണ് ആവിഷ്കരിക്കുന്നത്.  സുഹൃത്തും വഴികാട്ടിയും ഗുരുവുമായിരുന്ന ഗുരു ദത്തിനെ പോലെത്തന്നെ, അമ്പതുകളിലെയും അറുപതുകളിലെയും പുത്തന്‍ ഉണര്‍വ്വുകള്‍ക്ക് തികച്ചും യോജിച്ച വ്യക്തിത്വമായിരുന്നു ദേവിന്റെത്. തന്റെ കരിയറിലെ നാഴികക്കല്ലുകള്‍ ആയ ഓരോ ചിത്രങ്ങളും ഓരോ അധ്യാങ്ങളിലായി സവിസ്തരം വിവരിക്കപ്പെടുന്നുണ്ട്. അവയ്ക്ക് വേണ്ടി എന്ത് സാഹസത്തിനും തയ്യാറാകുന്ന സമര്‍പ്പണമനോഭാവം വെറുമൊരു റൊമാന്റിക് ഹീറോ എന്നതില്‍ നിന്ന് ദേവ് ആനന്ദിനെ ഒരു 'പയനിയര്‍' ആക്കുന്നുമുണ്ട്. ഏറെ അഭിമാനത്തോടെ അദ്ദേഹം അവയെ കുറിച്ച് പറയുന്നു.  ഒരു വന്‍ പരാജയമായിരിക്കും എന്ന് എല്ലാവരും പറഞ്ഞിട്ടും ഗൈഡ് എടുത്തതിനെ കുറിച്ചും അത് ഹിന്ദി സിനിമയില്‍ ചരിത്രമയതും വിവരിക്കുന്നു. ദേവ് ആനന്ദിന്റെ കരിയറില്‍ ഏറ്റവും നല്ല നാളുകളായിരുന്നു അവ. തുടര്‍ന്നുണ്ടായ കാലം അപചയത്തിന്റെത് ആയിരുന്നെങ്കിലും അതദ്ദേഹം ഉള്‍ക്കൊണ്ടിരുന്നുവോ എന്ന് ആത്മകഥാ വായന സംശയമുണര്‍ത്തും. സീനത് അമനെ കുറിച്ചും ടീന മുനീമിനെ കുറിച്ചുമൊക്കെ വിവരിക്കുമ്പോള്‍ തന്നിലും തന്റെ കരിയരിലും സംഭവിച്ചു കൊണ്ടിരുന്ന മാറ്റങ്ങള്‍ കാണാന്‍ കൂട്ടാക്കാതെ ആ കാസനോവ ഇമേജില്‍ തുടരുന്ന ദേവിനെയാണ് നാം കാണുക. അറുപതുകളിലെ ഹിപ്പി സംസ്കാരത്തെ ഉപജീവിച്ചു ഹരേ രാമാ ഹരേ കൃഷ്ണ എടുത്തതിനെ കുറിച്ച് പറയുമ്പോഴും ഇതേ ആവേശം കാണാം.  മറുവശത്ത്‌ ഗാംഗ്സ്റ്റര്‍, മേ സോല ഭരാസ് കി പോലുള്ള ഫ്ലോപ്പുകളെ കുറിച്ച് സിനിമയുടെ നിലവാരവും ബോക്സ് ഓഫീസ് വിജയവും തമ്മില്‍ ബന്ധമുണ്ടാവണമെന്നില്ലെന്ന സൌകര്യപൂര്‍ണ്ണമായ ഒഴികഴിവും അദ്ദേഹം പറയുന്നുണ്ട്. ഒരര്‍ഥത്തില്‍, കാര്യങ്ങളുടെ തിളക്കമുള്ള വശം കാണുക എന്ന സ്വഭാവത്തിന്റെ ഭാഗവുമാകാം ഇത്. തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി ലോകസഞ്ചാരി കൂടിയായിത്തീരുന്ന അനുഭവങ്ങളില്‍ വിവരിക്കുന്ന രംഗങ്ങളാണ് പുസ്തകത്തിന്റെ അവസാന ഭാഗങ്ങള്‍ തീര്‍ത്തും വിരസമാകാതെ കൊണ്ട് പോകുന്നത് എന്നും കൂട്ടിച്ചേര്‍ക്കാം. ഒരു ഘട്ടത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ച ദേവ് ആനന്ദ് പുസ്തകം അവസാനിപ്പിക്കുന്നത് 2007-ലെ യു. പി. എ സര്‍ക്കാര്‍ രാജ്യത്തിന്റെ അറുപത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള പുറപ്പാടിലുള്ള ഘട്ടത്തിലാണ്. ഭീകരവാദവും നിരപരാധാരുടെ കൊലയുമൊക്കെ ഉണ്ടെങ്കിലും കണ്ണ് തുറന്നു കാണാന്‍ ഇപ്പോഴും വെള്ളി വെളിച്ചങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് തന്റെ സിനിമകളിലെ ഏറ്റവും മധുരമായ ഒരു ഗാന ശകലത്തോടെ അവസാനിക്കുന്ന പുസ്തകം പറയുന്നത്: ഗാതാ രഹെ മേരാ ദില്‍...!

Romancing with Life തീര്‍ച്ചയായും വായിക്കാന്‍ ഉല്ലാസകരമായ അനുഭവമാണ്. എന്നാല്‍ അതിനപ്പുറം ദേവ് ആനന്ദ് എന്ന മനുഷ്യനെ, ഇതിഹാസത്തെ, നിത്യ കാമുകനെ അടുത്തറിയാന്‍ അത് നിങ്ങളെ സഹായിക്കും.  അദ്ദേഹം താര പദവിയിലേക്കുയര്‍ന്നത്‌,   അദ്ദേഹത്തിന്‍റെ ജീവിതത്തിലെ നാഴികക്കല്ലുകള്‍, ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ ആസക്തി, എല്ലാം ഓരോ വരിയിലും തുടിച്ചു നില്‍പ്പുണ്ട്. എന്നാല്‍ തന്റെ സമകാലീനരായ മറ്റു താരത്തിളക്കങ്ങളെ കുറിച്ച് പറയുന്നതില്‍, വിശേഷിച്ചും സഹതാരങ്ങളെ കുറിച്ച്,  വേണ്ടതില്‍ കൂടുതല്‍ പിശുക്ക് കാണിക്കുന്നതില്‍ വായനക്കാര്‍ക്ക് നിരാശ തോന്നും.  ഉദാഹരണത്തിന് തന്റെ എട്ടു ചിത്രങ്ങളില്‍ നായികയായിരുന്ന ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു മധുബാലയെ കുറിച്ച് ആത്മകഥാ പുസ്തകത്തില്‍ അരപ്പേജു മാത്രമാണ് നിങ്ങള്‍ക്ക് വായിക്കാനാകുക. അതാവട്ടെ കുറെ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് നിങ്ങളെ വല്ലാതെ കൊതിപ്പിക്കുകയും ചെയ്യും.

 (സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക)

 alsoread:

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

No comments:

Post a Comment