Featured Post

Wednesday, September 25, 2024

Talking to Ourselves by Andrés Neuman/ Nick Caistor, Lorenza Garcia

 

അതിജീവനത്തിന്റെ ആത്മഭാഷണങ്ങള്‍


 

അര്‍ജന്റീനിയന്‍ സാഹിത്യത്തിലെ പുതു ശബ്ദങ്ങളില്‍ പ്രമുഖനാണ് ആന്ദ്രെ ന്യുമന്‍. അദ്ദേഹത്തിന്റെ നോവലുകളില്‍ ആദ്യമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ‘നൂറ്റാണ്ടിന്റെ യാത്രികന്‍’ (Traveler of the Century) വിഖ്യാതമായ ആല്‍ഫഗുവേര പ്രൈസ്, നാഷണല്‍ ക്രിട്ടിക്സ് പ്രൈസ് തുടങ്ങിയവ നേടുകയും ന്യുമാനെ അന്താരാഷ്‌ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ചരിത്രം, തത്വചിന്ത, സാഹിത്യം, പ്രണയം, വിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്ന കൃതി എന്ന നിലയില്‍ അങ്ങേയറ്റം ധൈഷണിക സ്വഭാവമുള്ള ഈ ബൃഹദ് നോവലിന് ശേഷം പുറത്തുവന്ന Talking to Ourselves ഹ്രസ്വമെങ്കിലും ന്യുമാന്‍ പ്രതിഭയുടെ തനതു ധൈഷണികതയും സാഹിത്യ പരതയും പ്രകടമാക്കുന്നുണ്ട്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാഹിത്യം ന്യുമാന്റെതായിരിക്കും എന്ന റോബര്‍ട്ട് ബോലാനോയുടെ ആശീര്‍വ്വാദം ഇതോടു ചേര്‍ത്തു വെക്കാവുന്നതാണ്.

നഷ്ടം എന്ന വിഷയത്തെ എഴുത്തുകാര്‍ സമീപിക്കുന്ന രീതിയില്‍ അവരുടെ സര്‍ഗ്ഗസിദ്ധിയുടെ ആഴം അളക്കാനാവുമെന്നത് സുവിദിതമാണ്. ആന്‍ കാര്‍സനെ പോലെ, ലഭ്യമായ ഓര്‍മ്മകളുടെ ഖണ്ഡങ്ങള്‍ സ്വരുക്കൂട്ടിയും ചുഴിഞ്ഞുനോക്കിയും നഷ്ടപ്പെട്ട പ്രിയപ്പെട്ടവനെ/വളെ കുറിച്ച് അറിയുന്നതും അറിയാത്തതുമെല്ലാം കണ്ടെത്തുകയും നിലനിര്‍ത്തുകയുമാണ് അതിലൊരു വഴി, അത് തീര്‍ത്തും അസാധ്യമാണ് എന്ന തിരിച്ചരിവുള്ളപ്പോള്‍ തന്നെ നടത്തുന്ന ഈ ശ്രമം ദുരന്തമാനമുള്ളതാവുകയും ചെയ്യും. മറ്റൊന്ന്, ജോയ്സ് കരോള്‍ ഓട്സിനെ പോലെ വേദനയുടെയും നഷ്ടത്തിന്റെയും ആഴങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാതെ നോക്കുകയും ദുഃഖത്തെയും തിരിച്ചെടുപ്പിനുള്ള ശ്രമത്തെയും സമൂര്‍ത്തമായി ആവിഷ്കരിക്കുകയും ചെയ്യുക എന്നതാണ്. ഇനിയും വേറൊരു രീതിയില്‍, തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ കാരന്‍ ഗ്രീന്‍ ചെയ്ത പോലെ, ഒരാള്‍ക്ക് മഹാ നഷ്ടങ്ങള്‍ക്ക് ശേഷം, അപ്പോഴും സജീവവും പിടികിട്ടാത്തതും ചുരുക്കിപ്പറയാനാവാത്തതുമായ ലോകത്തെ നേരിടേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളുടെ അവസ്ഥയെ കുറിച്ച് കൂടുതല്‍ അമൂര്‍ത്തമായി എഴുതാം. എന്നാല്‍ ഈ മൂന്നു രീതികളും വലിയൊരളവു നോണ്‍ ഫിക് ഷനല്‍ ആണ് എന്നു പറയാം. ആന്ദ്രെ ന്യുമന്‍ ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ഈ വിഷയത്തെ സമീപിക്കുമ്പോള്‍ അത് വ്യത്യസ്ത വീക്ഷണ കോണുകളിലൂടെയായത്‌ സ്വാഭാവികമായിരുന്നു. (https://www.wordswithoutborders.org/book-review/andres-neumans-talking-to-ourselves - Anne Posten)

മൂന്നു കഥാപാത്രങ്ങളിലൂടെ നഷ്ടം എന്ന വിഷയത്തെ സമീപിക്കുകയാണ് നോവലിസ്റ്റ്. മരണാസന്നനായ മാരിയോ, ഭാര്യ എലേന, പത്തുവയസ്സുകാരന്‍ മകന്‍ ലിറ്റോ എന്നീ മൂന്നു പേരും തികച്ചും വ്യത്യസ്ത ശൈലികളിലും വ്യത്യസ്ത മാധ്യമങ്ങളിലൂടെയും തങ്ങളുടെ മനോവ്യാപാരങ്ങള്‍ അവതരിപ്പിക്കുന്നു. മൂന്നു കഥാപാത്രങ്ങളുടെയും പേരുകളുള്ള അധ്യായങ്ങളില്‍ അവരവരുടെ ആവിഷ്കാരമാണ്. മൂന്നു പേര്‍ക്കും വര്‍ത്തമാന അവസ്ഥയെ വ്യത്യസ്ത രീതിയില്‍ നേരിടെണ്ടതുണ്ട്.

മാരിയോ തന്റെ മകനു കേള്‍ക്കാനുള്ള കത്തിന്റെ രൂപത്തില്‍ അതൊരു ടേപ്പ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തുന്നത് തനിക്കു ശേഷവും മകനോടൊപ്പം തന്റെ സാന്നിധ്യം ഉണ്ടാവണം എന്ന് കൂടി കണ്ടുകൊണ്ടാവണം. അവന്‍ പിതാവില്ലാതെ വളരാന്‍ വിധിക്കപ്പെട്ടവനാണ്‌ എന്നയാള്‍ക്കറിയാം. ഒടുവില്‍, സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് നേരിട്ടറിയിക്കാതെ അവന്‍ മുത്തച്ചന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക്‌ താമസത്തിനായി അയക്കപ്പെടുകയും ചെയ്യും. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ‘മൃഗങ്ങളെ വെട്ടിക്കലും, അറബികളെ കൊല്ലലും എഞ്ചിന്‍ മാറ്റലും പാറയില്‍ ഇടിക്കാതെ എല്ലാരെയും മറികടക്കലും സാഹസികതയായി കാണുകയും മമ്മയുടെ സമ്പൂര്‍ണ്ണ വാചകങ്ങള്‍ ധൂര്‍ത്താണെന്നും മെസ്സേജുകളുടെ ചുരുക്കെഴുത്തുഭാഷയാണ് ഏറ്റവും ഫലപ്രദമെന്നു മമ്മയെ ഇടയ്ക്കിടെ അന്കലാപ്പിലാക്കൂകയും ചെയ്യുന്ന കൌമാരക്കാരന് സൂക്ഷ്മമായ ജീവിത സാരങ്ങളുടെ മറുഭാഗം പതിയെ പകര്‍ന്നു നല്‍കണം എന്നുണ്ട് അയാള്‍ക്ക്: “അതല്ല.. ഒരു അപകടം നേരിടുമ്പോള്‍ വേറെ എന്തൊക്കെയാണ് സംഭവിക്കുക? അതായത്, അവര്‍ക്ക് മുറിവേല്‍ക്കുമോ? ആളുകള്‍ നിന്നെ സഹായിക്കുമോ? കുറച്ചു മത്സരങ്ങളില്‍ നിന്ന് നീ പുറത്തിരിക്കുമോ?” പക്ഷെ ലിറ്റൊക്ക് അത്തരം കാടുകയറ്റം അത്രക്കങ്ങു പിടിക്കുന്നില്ല. “അദ്ദേഹം എപ്പോഴും യുദ്ധത്തിന്റെ ഇരകളെ കുറിച്ചും അതുപോലുള്ള കാര്യങ്ങളും എന്നോട് പറയുന്നു. ആ രീതിയില്‍ ഡാഡി ഇപ്പോള്‍ ശരിക്കും ബോറാണ്. മുമ്പ് മമ്മയായിരുന്നു എന്നോട് സമാധാനത്തെ കുറിച്ചുള്ള ലെക്ച്ചര്‍ നടത്തിയിരുന്നത്.” ലിറ്റൊയുടെ ചിന്തകള്‍ നാം നേരില്‍ അറിയുന്നു. അവന്റെ ആഖ്യാനം പത്തു വയസ്സുകാരന്റെ ഭാഷാ ശൈലിയും ചിന്താ രീതികളും ആണെന്ന് ഉറപ്പുവരുത്താന്‍ നോവലിസ്റ്റും വിവര്‍ത്തകരായ നിക്ക് കാസ്റ്റര്‍, ലോറെന്‍സൊ ഗാര്‍ഷ്യ എന്നിവരും ഏറെ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട് എന്ന് വിമര്‍ശക മതം. എഴുത്തിന്റെ രൂപത്തില്‍ ആവിഷ്കാരം നടത്തുന്ന എലെനയുടെ ജേണല്‍ സാഹിത്യമാനം കൂടുതല്‍ തികഞ്ഞതാകുന്നതിനു അതിന്റെ ബൌദ്ധിക സ്വഭാവം പ്രധാന കാരണമാണ്. സാഹിത്യവും ഭാഷയും നഷ്ടത്തെ നേരിടാന്‍ എലേനക്ക് ഉപാധികളാവുമ്പോള്‍ ഭര്‍ത്താവിന്റെ ഡോക്റ്ററും സുഹൃത്തുമായ എസക്കിയേല്‍ എസ്കലാന്റെയുമായുണ്ടാവുന്ന വന്യമായ ശാരീരിക ബന്ധത്തിലൂടെ ഭാഷയ്ക്ക്‌ നേരെ എതിരറ്റമായ രതിയും അവള്‍ക്ക് വിചിത്രമായ രീതിയില്‍ അതേ ഉദ്ദേശത്തിനുള്ള മാര്‍ഗ്ഗമാവുന്നുണ്ട്. നഷ്ടം യാഥാര്‍ത്ഥ്യം ആയിക്കഴിയുമ്പോള്‍ അതുവരെ ‘എനിക്ക് എന്റെ ഉടലില്‍ സ്വന്തം പ്രതികാരം ചെയ്യണം’ എന്ന ആര്‍ത്തിയോടെ വാരിപ്പിടിച്ചിരുന്ന രതിയുടെ സാന്ത്വനം എലേനക്ക് വിചിത്രമാം വിധം അനാകര്‍ഷകമായി തീരുന്നത് അവളുടെ വ്യക്തിത്വത്തിലെ ആത്മ-പര പീഡന വൈരുദ്ധ്യങ്ങളുടെ നിദര്‍ശനമാണ്. ഇപ്പോള്‍ ലിറ്റൊയെ വളര്‍ത്താന്‍ അവള്‍ ഏല്‍പ്പിക്കുന്ന തന്റെ മാതാപിതാക്കള്‍ സഹിഷ്ണുത, ബഹുമാനം, ആശയവിനിമയം തുടങ്ങിയ മൂല്യങ്ങളില്‍ തന്നെ വളര്‍ത്തിയപ്പോള്‍ ‘മറ്റുവാക്കുകളില്‍ അവരെന്നെ എന്റെ വിഹ്വലതകളുമായി തനിയെ വിട്ടു എന്ന് അവള്‍ നിരീക്ഷിക്കുന്നുണ്ട്. മനസ്സിന്റെ ഒരു ഭാഗം കൊണ്ട് എടുക്കാന്‍ തോന്നുന്നതിനെ മറുപാതി കൊണ്ട് ഉപേക്ഷിക്കുന്ന വിചിത്ര പ്രകൃതമുണ്ട് അവള്‍ക്ക്. “എന്റെ സാധാരണ അവസ്ഥ വിശ്രമാമില്ലായ്കയും ഒപ്പം വിശ്രമിക്കാന്‍ കഴിയായ്കയും ചേര്‍ന്ന ഈ മിശ്രിതമാണ്. അതുകൊണ്ട് ഞാന്‍ എഴുതുന്നു” എന്ന് എലേന പറയുന്നുണ്ട്. ‘എത്ര നല്‍കിയാലും നിറയാത്ത ഒരു തമോഗര്‍ത്ത’മെന്ന് മാതൃത്വത്തെ നിര്‍വ്വചിക്കുമ്പോഴും ‘ചിലപ്പോഴൊക്കെ സ്വന്തം കുഞ്ഞിനെ തന്നെ ഇരയാക്കുന്ന വാമ്പയര്‍ എന്ന് തന്നെകുറിച്ചു തന്നെ അവള്‍ ചിന്തിക്കുന്നുമുണ്ട്. ഒരര്‍ത്ഥത്തില്‍ എലേനയുടെ വിനിമയങ്ങളെല്ലാം, എസ്കലാന്റെയോടുള്ള ഭ്രാന്തമായ രതി സംഗമങ്ങള്‍ പോലും, ആത്മഭാഷണം തന്നെയാണ്; അതുകൊണ്ടാണ് മാരിയോയുടെ മരണശേഷം ദുരൂഹമാം വിധം ബന്ധമാവസാനിപ്പിക്കുമ്പോള്‍ യാചനാപൂര്‍വ്വം മുന്നിലെത്തുന്ന എസ്കലാന്റെയെ അവള്‍ ക്രൂരമായി അവഗണിക്കുന്നത്. എന്നാല്‍, ഇത്തരം വൈരുധ്യങ്ങളില്‍ തന്റേതായ ചില സമവായങ്ങള്‍ എലേനാ കണ്ടെത്തുന്നുമുണ്ട്: “ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കലും ഒരു രോഗിയെ ശുശ്രൂഷിക്കലും രണ്ടിനും പൊതുവായുള്ള ഒന്ന് ഇതാണ്: രണ്ടിനും ശരിക്കും നിങ്ങളുടെതല്ലാത്ത ഒരു കരുത്ത് ആവശ്യമുണ്ട്.”

സെസാര്‍ അയിറ, വിര്‍ജീനിയ വുള്‍ഫ്, മാര്‍ഗരെറ്റ് അറ്റ്‌ വുഡ്, ബോലാനോ, നെമിറോവ്സ്കി, ഹാവിയര്‍ മറെയ്സ് തുടങ്ങിയ ഒട്ടേറെ എഴുത്തുകാരിലൂടെയുള്ള പരന്ന വായന എലേനക്ക് മുന്നില്‍ തുറന്നു വെക്കുന്ന അനുഭവലോകവും അനുഭവങ്ങളെ/ നഷ്ടത്തെ നേരിടേണ്ടുന്നതിന്റെ മാതൃകകളും വിശദമായ ഗ്രന്ഥ സൂചിക നോവലന്ത്യത്തില്‍ ഉള്‍പ്പെടുത്തല്‍ ആവശ്യമാകും വിധം ഒരു ആന്തര പാഠസഞ്ചയം തന്നെ ആയിത്തീരുന്നുണ്ട്. ഹുവാന്‍ ഗാര്‍ഷ്യ അര്‍മാന്‍ഡറിസിന്റെ പുസ്തകത്തെ (Diary of the Pale Man) കുറിച്ച് എലേന നിരീക്ഷിക്കുന്നു: അതൊരു “വേദനസംഹാരി എന്നല്ല, ഒരു വാക്സിന്‍ ആയിരിക്കും: ഞാന്‍ മറികടക്കാന്‍ ശ്രമിക്കുന്ന അസ്വസ്ഥതക്കെതിരെ അതെനിക്കൊരു കുത്തിവെപ്പായിരിക്കും.” പുസ്തകങ്ങള്‍ ജീവിതത്തെ ചോദ്യം ചെയ്യാനുള്ള ഉപാധിയാണ് അവള്‍ക്ക്; അവ അവളുടെ ‘കൂട്ടും തത്വോപദേശിയും വഴികാട്ടിയും ചിലപ്പോഴൊക്കെ വക്താവും ആയി വര്‍ത്തിക്കുന്നു. ജീവിതത്തിന്റെ നശ്വരതക്കോ വേദനക്കോ അവ പ്രതിവിധിയല്ലെങ്കിലും മനുഷ്യാവസ്ഥക്കുള്ള മികച്ച പരിചരണമായി അവ വര്‍ത്തിക്കുന്നു. മാരിയോയുടെ മരണ വാര്‍ത്ത എഴുതിത്തയ്യാറാക്കുക എന്ന സന്ദര്‍ഭമെത്തുമ്പോള്‍ അത് വളരെ പ്രയാസകരമായി എലേനക്ക് അനുഭവപ്പെടുന്നു. ‘പ്രിയപ്പെട്ട ഒരാളുടെ മരണം തൃതീയപുര്‍ഷ രൂപത്തില്‍ വിളിച്ചറിയിക്കുക എന്നത് അദ്ദേഹം ‘ഇനിയൊരിക്കലും ഉത്തമപുരുഷ രൂപത്തില്‍ നിലനില്‍ക്കില്ല’ എന്നറിയല്‍ കൂടിയാണ്. “വ്യാകരണം പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നില്ല. സാഹിത്യം വിശ്വസിക്കുന്നു.” തന്റെ പുസ്തക ഷെല്‍ഫിനു മുകളിലെ ‘വന’മോ ‘വീട്ടിനുള്ളിലെ മരുഭൂമിയോ താനെത്ര ശ്രമിച്ചാലും വിട്ടുപോകില്ലെന്നും അവയെല്ലാം മരണത്തെ കുറിച്ച് മാത്രം സംസാരിക്കുന്നുവെന്നും എലേനക്ക് തോന്നുന്നുണ്ട്. “ഒരു പുസ്തകം ഞാന്‍ പറയാന്‍ ശ്രമിക്കുന്ന ഒരു കാര്യം എന്നോട് പറയുമ്പോള്‍, ആ വാക്കുകള്‍ ഉപയോഗിക്കാന്‍ എനിക്കവകാശമുള്ളതായി എനിക്ക് തോന്നുന്നു, അവ ഒരിക്കല്‍ എന്റേതായിരുന്നു എന്നും ഞാനവ തിരിച്ചെടുക്കുകയാണ് എന്നുമുള്ള മട്ടില്‍” എന്ന എലേനയുടെ നിലപാട് എലെനയുടെ ആഖ്യാന അധ്യായങ്ങളിലെ സാഹിത്യ സൂച്ചനകളുടെയും ഉദ്ധരണികളുടെയും ആധിക്യത്തെ വിശദീകരിക്കുന്നുണ്ട്.  ഏകാന്തതയുടെയും ജീവിത സമസ്യകളുടെയും മറുമരുന്നായി പുസ്തകങ്ങളെയും കഥാ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഉദ്ധരണികളെയും സമഗ്രമായി ഉപയോഗിക്കുന്ന രീതിയില്‍ ആന്ദ്രെ ന്യുമന്‍ ലബനീസ്-അമേരിക്കന്‍ നോവലിസ്റ്റ് റാബിഹ് അലാമെദ്ദീനെ (An Unnecessary Woman, The Angel of History) ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അപരിചിതവും വിദൂരസ്തവുമായ പരുക്കന്‍ ഭൂമികകളിലൂടെ അച്ഛനും മകനും ഒരുമിച്ചു നടത്തുന്ന യാത്ര ആത്മാനുഭവവും ലോകാനുഭവവും ആയിത്തീരുക എന്നത് തലമുറകള്‍ക്കിടയിലെ കടം വീട്ടലിന്റെയും വെളിപാടിന്റെയും ആദിരൂപമാണ്. സ്ഥലകാലങ്ങളില്‍ തനിക്കിനി ഇടം അധികമില്ലെന്ന ബോധ്യത്തിലാണ് മാരിയോ കൌമാരക്കാരനെ കൂടെ കൂട്ടുന്നതെങ്കില്‍, അറിയാത്ത ലോകങ്ങളിലേക്കുള്ള കാല്‍വെപ്പിന്റെ ആകാംക്ഷയും ആഹ്ലാദവുമാണ് ലിറ്റൊയെ നയിക്കുന്നത്. അത് നിഷ്കളങ്കതയുടെ അന്ത്യവും അനുഭവത്തിന്റെ തുടക്കവുമെന്ന (from innocence to experience) മുതിര്‍ന്നു വരവിന്റെ ആരംഭവുമാണ്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ സഹജമായ ഇത്തരം മിത്തിക്കല്‍, ആദിരൂപ സാന്ദ്രതകൊണ്ട് ഒട്ടും ഹ്രസ്വമല്ലാത്ത ഒന്നായി മാറുന്നുണ്ട് ആത്മഭാഷണങ്ങളുടെ പുസ്തകം എന്ന് വ്യക്തമാണ്. ഒരു ‘റോഡ്‌ സ്റ്റോറി’യുടെയും ഒപ്പം ഒരു ദുഃഖസ്മൃതി കഥയുടെയും ഘടകങ്ങള്‍ ഉണ്ടെങ്കിലും അതിനപ്പുറം മൃത്യുവിനെ കുറിച്ചുള്ള സങ്കീര്‍ണ്ണവും വിവിധ വീക്ഷണ കോണുകളില്‍ നടത്തപ്പെടുന്നതുമായ ധ്യാനാത്മക ആവിഷ്കാരമാണ് ‘ആത്മഭാഷണങ്ങള്‍ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ആഖ്യാതാക്കളുടെ കഥകളില്‍ രചയിതാവിന്റെ വകയായി എന്തെങ്കിലും സ്വരച്ചേര്‍ച്ച സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ല എന്നത് നല്‍കുന്ന ശ്ലഥാവസ്ഥ തന്നെയാണ് നോവലിനെ വായനക്കാരില്‍ വ്യത്യസ്ത തലങ്ങളില്‍ ആവേശിക്കുന്ന ഒന്നാക്കി തീര്‍ക്കുന്നത്.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 255-260)

To purchase, contact ph.no:  8086126024


read more:

No comments:

Post a Comment