Featured Post

Showing posts with label Rwandan Genocide. Show all posts
Showing posts with label Rwandan Genocide. Show all posts

Sunday, May 11, 2025

Murambi, The Book of Bones by Boubacar Boris Diop / Fiona McLaughlin

 

to write poetry after Auschwitz is barbaric - Theodor Adorno (1949)

 

            സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagementആയിരുന്നു……….

ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ലഇരകള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അത് ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നുഞാനും ഭൂമിയിലെ ആയിരക്കണക്കായ ആളുകളും അപ്പോള്‍ അവരുടെ വേദന അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കണമായിരുന്നുഅതൊക്കെ എപ്പോഴും ഏറെ ദൂരെയാണ് സംഭവിച്ചു കൊണ്ടിരുന്നത്ലോകത്തിന്റെ മറുവശത്തുള്ള മറ്റെതോക്കെയോ നാടുകളില്‍ .”

………………………

എനിക്ക് നിങ്ങളോട് പറയാനുണ്ട്നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍ അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ലഅവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്ഞാന്‍സെമിയോന്‍ ഹാബിനെസആവര്‍ത്തിക്കുന്നുനിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ലഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂനിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ലഅത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവുംഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നുനിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.”

 ഹോളോകോസ്റ്റ് സാഹിത്യം എന്ന ശാഖ ജൂതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായും നിര്‍വ്വചിക്കപ്പെട്ടത്. “ആഷ് വിറ്റ്സിന് ശേഷം കവിതയെഴുതാനാവില്ലഎന്ന തിയോഡോര്‍ അഡോര്‍നോയുടെ നിരീക്ഷണം അത്തരം രചനകളില്‍ ഭാവനയുടെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സാക്ഷ്യമൊഴികളെയും ആര്‍ക്കൈവല്‍ വസ്തുതകളെയും ആശ്രയിച്ചു 'സത്യംപറയുകയെന്ന "ഡോക്കു - നോവല്‍ " ആഖ്യാന രീതിയിലേക്ക് ഹോളോകോസ്റ്റ് സാഹിത്യത്തെ അടുപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന നിലയില്‍ നടത്തപ്പെടുന്ന ഫിക് ഷനല്‍ സാധ്യതകള്‍ ഏറെ പരിമിതമാണ് ഇത്തരം രചനകളില്‍ഈ നിരീക്ഷണങ്ങളെല്ലാം 'മുറംബി'യുടെ കാര്യത്തിലും സംഗതമാണ്എന്നാല്‍ രൂപപരമായി ഹോളോകോസ്റ്റ് സാഹിത്യത്തിന്റെ ഈ പതിവ് രീതികള്‍ അവലംബിക്കുമ്പോഴും രാഷ്ട്രീയ ബോധ്യമുള്ള സാഹിത്യത്തിന്റെ ഒരു പുതുവഴിയാണ് മുറംബി തുറന്നിടുന്നത്.

മുഴുവന്‍ വായിക്കാന്‍ സന്ദര്‍ശിക്കുക:

https://alittlesomethings.blogspot.com/2017/05/blog-post_62.html

 (ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 55-63)

Please consider purchasing the book at:

To purchase, contact ph.no:  8086126024

Thursday, September 19, 2024

Our Lady of the Nile by Scholastique Mukasonga/ Melanie L. Mauthner

വംശവെറിയുടെ അടിക്കാട്



(റുവാണ്ടന്‍-ഫ്രഞ്ച് നോവലിസ്റ്റ് സ്കൊലാസ്റ്റിക് മുകാസോംഗയുടെ ഏറെ ആത്മകഥാംശമുള്ള നോവല്‍ ‘ഔവ്വര്‍ ലേഡി ഓഫ് ദി നൈല്‍’ പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കയുടെ ഒരു തീക്കാലത്തിന്റെ പ്രഭവങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഓര്‍മ്മപ്പെടുത്തലിന്റെയും മുന്നറിയിപ്പിന്റെയും അതിരുകള്‍ മുറിച്ചു കടക്കുന്നു.)

 

"വംശഹത്യ വിഷമയമായ ഒരു അടിക്കാടാണ്രണ്ടോ മൂന്നോ വേരുകളില്‍ നിന്നല്ല അത് വളരുകമറിച്ച്ആരാലും ശ്രദ്ധിക്കപ്പെടാതെ ഭൂമിക്കടിയില്‍ ഉരുവം കൊണ്ട സമൂലമായ ഒരു കെട്ടുപിണച്ചിലില്‍ നിന്നാണ്.”

ജീന്‍ ഹാര്‍ട്സ്ഫെല്‍ഡ് രചിച്ച റുവാണ്ടന്‍ വംശഹത്യയുടെ അനുഭവവിവരണമായ "ലൈഫ് ലെയ്ഡ് ബെയര്‍എന്ന കൃതിയില്‍ വംശഹത്യ അതിജീവിച്ച ക്ലോഡൈന്‍ എന്ന സ്ത്രീ പറയുന്ന വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. റുവാണ്ടന്‍ സമൂഹത്തില്‍ അടിയൊഴുക്കായി നിലനിന്നു വന്ന വംശീയവ്യവസ്ഥയില്‍ കൊളോണിയല്‍ താല്പര്യങ്ങള്‍ മൂര്‍ച്ച കൂട്ടിയ സംഘര്‍ഷങ്ങളും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രൂക്ഷമായിത്തീര്‍ന്ന വിദ്വേഷ രാഷ്ട്രീയവും പൊട്ടിത്തെറിക്കുകയായിരുന്നു 1994-ല്‍.  കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കിസ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.  1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി.  സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്.  'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ്എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees"). പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍,  വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും,  ഹുടു അര്‍ദ്ധസൈനിക സംഘ('Interahamwe' )ങ്ങളുടെ മുന്‍കയ്യില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെ തന്നെ മിതവാദികളും ഉള്‍പ്പടെ എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കിരണ്ടര ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടുനാസി ഹോളോകാസ്റ്റിലോ ഖമേര്‍ റൂഷ് നരമേധങ്ങളിലോ കാണാനാവാത്ത വിധം തലേന്ന് വരെ ഒരുമിച്ചു കഴിഞ്ഞ അയല്‍വാസിയാത്രക്ക് വിളിച്ച ടാക്സിയുടെ ഡ്രൈവര്‍അതുമല്ലെങ്കില്‍ ഒരൊറ്റ ബെഞ്ചിലിരുന്നു പഠിച്ച സഹപാഠിമനുഷ്യന്‍ വ്യക്തി എന്ന നിലയില്‍ തന്നെ അപരന്റെ കൊലയാളിയായി ഇത്ര ഭീകരമായ കൂട്ടക്കുരുതി അരങ്ങേറിയ അനുഭവം ചരിത്രത്തില്‍ വേറെയുണ്ടോ എന്ന് സംശയം.  കൊന്നു തള്ളേണ്ടവര്‍ ഏറെയാവുമ്പോള്‍ ബുള്ളറ്റിന്റെ ചെലവ് ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു കണ്ടെയ്നര്‍ വഴി എത്തിയ പത്തു ഫ്രാങ്കിന് താഴെ വില വരുന്ന ചൈനീസ് നിര്‍മ്മിത വടിവാള്‍ (machette).  ഇത്തരം ഒരു പൊള്ളുന്ന ദേശാനുഭവത്തെ ഫിക് ഷന്റെ തുറസ്സുകളിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ അനുവാചകന് പേടിസ്വപ്നങ്ങളുടെ വാഗ്ദാനത്തിനപ്പുറം പാരായണക്ഷമതയുടെ പോലും സാധ്യത നല്‍കുക എഴുത്തുകാരന്/കാരിക്ക് വെല്ലുവിളി തന്നെയാവും.  സെനഗലീസ് നോവലിസ്റ്റ് ബുബാക്കര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi: the Book of Bonesനവോമി ബെനാറോണിന്റെ Running the Rift, ഗില്‍ കോര്‍ട്ട്മാന്‍ഷേയുടെ A Sunday at the Pool in Kigali തുടങ്ങിയ നോവലുകളിലും ടെറി ജോര്‍ജ്ജ് സംവിധാനം ചെയ്ത Hotel Rwanda പോലുള്ള ചലച്ചിത്രങ്ങളിലും രക്തമുറയുന്ന ഭീകരതകള്‍ക്കിടയിലും അറം പറ്റാതെ ശേഷിച്ച മാനവികതയുടെ ചിഹ്നങ്ങള്‍ കണ്ടെടുക്കും വിധം ഈ ചരിത്രഘട്ടം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.  

 

വംശവെറിയുടെ ‘അടിക്കാട്

റുവാണ്ടന്‍ സംഘര്‍ഷങ്ങള്‍ അതിന്റെ ഏറ്റവും ഭീകരമായ രീതിയില്‍ പൊട്ടിത്തെറിച്ച കാലഘട്ടത്തിനും മുമ്പ്, 1970-കളില്‍, ന്‍യാംബിനോംബെ പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചു വന്ന, സമൂഹത്തിലെ ഉന്നതന്മാരുടെ പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ബോര്‍ഡിംഗ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ജീന്‍ ഹാര്‍ട്ട്ഫെല്‍ഡ് സൂചിപ്പിച്ച ആ ‘അടിക്കാട്’ സൂക്ഷ്മമായി പരിശോധിക്കുന്ന കൃതിയാണ് റുവാണ്ടന്‍ - ഫ്രഞ്ച് നോവലിസ്റ്റ് സ്കൊലാസ്റ്റിക് മുകാസോംഗയുടെ ഏറെ ആത്മകഥാംശമുള്ള നോവല്‍ Our Lady of the Nile2493 മീറ്റര്‍ ഉയരത്തില്‍ നമ്മള്‍ സ്വര്‍ഗ്ഗത്തോട് ഏറ്റവും അടുത്താണ്” എന്നു വെള്ളക്കാരായ അധ്യാപകര്‍ മേനി നടിക്കുന്ന സ്കൂള്‍ അവിടെയെത്തുന്ന ‘ഭാഗ്യവതിക’ളെ മറ്റുള്ളവരില്‍ നിന്ന് വരേണ്യരാക്കുന്നു എന്ന പുറംമോടിക്കപ്പുറം - “ബെല്‍ജിയത്തിലും മറ്റിടങ്ങളിലും ഒരു പ്രഥമ സംരംഭംമധ്യ ആഫ്രിക്കയിലെ സ്ത്രീ മുന്നേറ്റത്തിനു ഒരു മാതൃക എന്നീ നിലകളില്‍ കേളി കേട്ടത്” - റുവാണ്ടന്‍ സമൂഹത്തില്‍ നിലനിന്ന വംശീയ വിഭജനങ്ങളും കൊളോണിയല്‍സാമ്പത്തിക അസമാനതകളും അപര വിദ്വേഷവും മുന്‍ വിധികളും കൂടിച്ചേര്‍ന്ന് എങ്ങനെയാണ് വംശഹത്യക്ക് ഉപോല്‍ബലകമായ ആ വിഷക്കൂട്ട്‌ ഉരുവപ്പെടുത്തിയെടുത്തത് എന്നതാണ് Notre-Dame du Nil” എന്നു പേരുള്ള സ്കൂളിനെ റുവാണ്ടന്‍ സമൂഹത്തിന്റെതന്നെ ഒരു ചെറുപതിപ്പാക്കി അവതരിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നത്. ദേശത്തിന്റെ സംഘര്‍ഷപൂര്‍ണ്ണമായ ഭൂതകാലത്തിലേക്ക് കടന്നുചെല്ലുന്ന നോവല്‍ ന്യൂനപക്ഷത്തിനു നേരെയുണ്ടായ വംശീയവിദ്വേഷത്തിന്റെയും കൊടുംക്രൂരതകളുടെയും ആവിഷ്കാരത്തിന് നിയമപ്രകാരം ടുട്സി വിഭാഗത്തിനു ലഭ്യമായ പത്തുശതമാനം സംവരണ ആനുകൂല്യത്തിലൂടെ പ്രവേശനംനേടുന്ന വെറോനിക്ക, വിര്‍ജീനിയ എന്നീ രണ്ടു പെണ്‍കുട്ടികള്‍ക്ക് കടുത്ത വംശവെറിയുള്ള ഇതര സഹപാഠികളില്‍നിന്നും സ്കൂള്‍ അധികൃതരില്‍നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങളെ മുഖ്യമായും ആശ്രയിക്കുന്നു. 1961-ല്‍ ബെല്‍ജിയത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും സര്‍ക്കാരും പള്ളിയും ബെല്‍ജിയത്തോടും അതിനും മുമ്പേ അധിനിവേശം നടത്തിയിരുന്ന ജര്‍മ്മനിയോടും വിധേയത്വം പുലര്‍ത്തിപ്പോന്നു. സ്കൂളില്‍ മിക്ക അധ്യാപകരും കന്യാസ്ത്രീകളോ പാതിരിമാരോ ആയ ബെല്‍ജിയം പൌരന്മാരാണ്. സ്വന്തം വീടുകളില്‍ കിന്യാറുവാണ്ട സംസാരിക്കുന്നവരാണ്‌ മിക്ക കുട്ടികളുമെങ്കിലും ഫ്രഞ്ച് മാത്രമേ സ്കൂളില്‍ സംസാരിക്കാന്‍ അനുവാദമുള്ളൂ. ഭൂരിപക്ഷ സമൂഹമായ ഹുതുവിഭാഗത്തില്‍ നിന്നുള്ള കുട്ടികളാണ് ഒട്ടുമുക്കാലും എന്നിരിക്കെപത്തുശതമാനം ടുട്സി സംവരണത്തില്‍ രണ്ടുപേര്‍ മാത്രം പ്രവേശനം നേടിയിട്ടുണ്ട്. ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലാണ് വംശഹത്യയുടെ മുന്നോടിയായി ഉരുവപ്പെട്ട മനസികാവസ്ഥകളുടെ സംഘര്‍ഷങ്ങളിലൂടെ പെണ്‍കുട്ടികള്‍ മുതിര്‍ന്നുവരുന്നത്‌. യൂറോപ്പ്യന്‍ - ഹുതു - ടുട്സി താത്പര്യങ്ങള്‍ കീഴടക്കലിന്റെയും അതിജീവന സംഘര്‍ഷങ്ങളുടെയും രൂപങ്ങളിലേക്കു മാറുന്നത് ഏറെ സ്വാഭാവികവും മനോവിജ്ഞാനീയ സമീപനത്തോടെയും ആവിഷ്കരിക്കുന്നതിലൂടെ മുകസൂംഗയുടെ കൃതി പോസ്റ്റ്‌ കൊളോണിയല്‍ റുവാണ്ടന്‍ സാഹചര്യങ്ങളുടെ ആധികാരിക പ്രതിനിധാനം തന്നെയായിത്തീരുന്നുണ്ട്.

പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഫാദര്‍ ഹെര്‍മേനെഗില്‍ഡേയും അയാള്‍ക്ക് കൂട്ടുനില്‍ക്കുന്ന മദര്‍ സുപ്പീരിയറും അവശ്യ ഘട്ടങ്ങളില്‍ അവരെ സായിറെ അംബാസഡറെ പോലുള്ള വന്‍തോക്കുകകള്‍ക്ക് കാഴ്ച്ചവെക്കാനും ഒഴികഴിവ് കണ്ടെത്തുക രാജ്യരക്ഷയുടെയും സാങ്കല്‍പ്പിക ‘ടുട്സി’ അട്ടിമറിയുടെയും പേരുപറഞ്ഞാണ്. അംബാസഡര്‍ ഒരിക്കലും നല്‍കിയിട്ടില്ലാത്ത വിവാഹവാഗ്ദാനം എന്ന കുരുക്കില്‍പ്പെടുത്തി അവിഹിത ഗര്‍ഭത്തിലേക്കും ദുരൂഹ മരണത്തിലേക്കും തള്ളിയിടപ്പെടുന്ന ഫ്രിഡയുടെ ദുരന്തത്തെ കുറിച്ച് അപകടം, ആത്മഹത്യ, ദുരഭിമാനക്കൊലപ്രാകൃത ഗർഭച്ഛിദ്രം, തുടങ്ങി എങ്ങുമെത്താത്ത ഒട്ടേറെ സിദ്ധാന്തങ്ങള്‍ ഉന്നയിക്കപ്പെടും. ബോധപൂര്‍വ്വം തെരഞ്ഞെടുത്ത ദുര്‍ഘടപാതയിലൂടെ ട്രക്കില്‍ കയറ്റിക്കൊണ്ടു പോകുന്ന പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചിരിക്കാമെന്നത് അനുവാചകര്‍ക്കു തിരിഞ്ഞു കിട്ടുന്നുണ്ട്‌. എന്നാല്‍ലൈസിയില്‍ അവളുടെ ഓര്‍മ്മ പോലും അതിവേഗം ബോധപൂര്‍വ്വം തമസ്കരിക്കപ്പെടും.

പോസ്റ്റ്‌ കൊളോണിയല്‍ സങ്കര ഇടങ്ങള്‍

ഫ്രാങ്കോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ എന്നതിനോടൊപ്പം യൂറോപ്പ്യന്‍ സാഹിത്യത്തിലും മുകസൂംഗയുടെ ഇടം ഉറപ്പിച്ചെടുക്കുന്ന പ്രക്രിയ പുസ്തകത്തിന്റെ തലക്കെട്ട്‌ തന്നെ ഭംഗിയായി തുടങ്ങിവെക്കുന്നുണ്ട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Madeleine LaRue: musicandliterature.org). Notre-Dame du Nil എന്ന തലക്കെട്ട്‌ വിക്റ്റര്‍ ഹ്യൂഗോയുടെ മഹദ്കൃതിയെ (Notre-Dame de Paris) ഓര്‍മ്മിപ്പിക്കുന്നത് യാദൃശ്ചികമല്ല. സമൂഹത്തിലെ ദുര്‍ബ്ബലരെ അസുരവല്‍ക്കരിക്കുന്നതിന്റെ (demonize) അപകടങ്ങള്‍ ചിത്രീകരിക്കുന്നതില്‍ വിക്റ്റര്‍ ഹ്യൂഗോയുടെ മാസ്റ്റര്‍പീസിനെ മുകസൂംഗയും പിന്തുടരുന്നുണ്ട്. എന്നാല്‍ ഒരു റുവാണ്ടന്‍ നോവലിസ്റ്റ് എന്ന നിലയില്‍ കൊളോണിയല്‍ ഭാഷയുടെ ഹെജിമണിയെ സൌമ്യമായി നിരാകരിക്കാന്‍ മറ്റുപല പോസ്റ്റ്‌ കൊളോണിയല്‍ എഴുത്തുകാരെയും പോലെ മുകസൂംഗയും വഴികള്‍ കണ്ടെത്തുന്നുണ്ട്. കിന്യാറുവാണ്ടന്‍ പ്രയോഗങ്ങളുടെ സാന്നിധ്യം സൃഷ്ടിച്ചെടുക്കുന്ന ‘സങ്കര സാഹിതീയ ഇടം’ (hybrid literary space) നോവലില്‍ പ്രകടമായ ഇതര സാംസ്കാരിക സങ്കലന ചിഹ്നങ്ങളുമായും ചേര്‍ത്തു വെക്കേണ്ടതുണ്ട്. യൂറോപ്പ്യന്‍/ കൃസ്ത്യന്‍റുവാണ്ടന്‍/ പാഗന്‍ സാംസ്കാരിക വിനിമയങ്ങള്‍ ഇതില്‍ പ്രധാനമാണ്. യൂറോപ്യന്‍ യുക്തികളുടെ പ്രതിനിധാനങ്ങള്‍ കിറുക്കന്‍ ചിത്രകാരന്‍ മോന്‍സ്യോര്‍ ഡി ഫോണ്ടെനെയ്ല്‍വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണം നടത്തുന്ന ഫാദര്‍ ഹെര്‍മെനെഗില്‍ഡേ തുടങ്ങിയവരിലൂടെയാണ് പ്രകാശിതമാകുന്നത് എന്നത് അതിന്റെ ജീര്‍ണ്ണാവസ്ഥയുടെ തെളിവാണ്. എന്നാല്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ യൂറോപ്യന്‍ രീതികള്‍ അനുകരിക്കുന്നുണ്ട്. യൂറോപ്യന്‍ പേരുകളോ ഭാഷയോ മതം തന്നെയോ സ്വീകരിക്കുന്നതില്‍ അവര്‍ക്ക് പ്രയാസമേതുമില്ല. എന്നാല്‍ അതവരുടെ ലോക വീക്ഷണത്തെ ആത്യന്തികമായി നിര്‍വ്വചിക്കുന്നുമില്ല. പുസ്തകത്തില്‍ കിന്യാറുവാണ്ടന്‍ വാക്കുകള്‍ ഇടകലരുന്നതുപോലെ മഴയുടെ ഗോത്രദൈവങ്ങളും പ്രചോദിത സ്വപ്നങ്ങളും തിരുവോസ്തികളോടും കുമ്പസാരങ്ങളോടും ഇടകലരുന്നു. പരിഹാസ്യവും ഭീഷണവുമായ കാര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഗോത്രമാന്ത്രികരെ സമീപിക്കുന്നു. കൊളോണിയല്‍ പൂര്‍വ്വ കാലത്തിന്റെ രുചികള്‍ വീട്ടകങ്ങളില്‍നിന്നു കൊണ്ടുവന്ന ഭക്ഷണത്തിന്റെ രൂപത്തില്‍ കുട്ടികള്‍ രഹസ്യമായി പങ്കിടുന്നു. അതേകുറിച്ച്‌ സുദീര്‍ഘമായി വഴക്കിടുന്നു. കൂട്ടത്തില്‍ ഹുതു വംശീയതയുടെ ആള്‍രൂപമായ ഗ്ലോറിയോസ അതിനെ ടുട്സി അപചയമായി കാണുന്നു:

“നിങ്ങളെന്തിനാണ് ലൈസിയില്‍ വന്നത്നിങ്ങള്‍ക്കവിടെ നിങ്ങളുടെ ചാളകളില്‍ വയലില്‍ നിന്നുള്ള വാഴക്കയും ചവച്ചു ഇരുന്നാല്‍ പോരായിരുന്നോയഥാര്‍ത്ഥ റുവാണ്ടന്‍ ഭൂരിപക്ഷ ജനതയില്‍ നിന്നുള്ള ഒരാള്‍ക്ക് അവസരം കിട്ടുമായിരുന്നല്ലോ.”

ആസുരത ആവേശിക്കുന്നു

രണ്ടായിരത്തഞ്ഞൂറു അടി ഉയരത്തിലായിട്ടും കുടിലരാഷ്ട്രീയം സ്കൂളില്‍ എത്താതിരിക്കുന്നില്ല എന്നിടത്താണ് വംശവെറിയുടെ ഗൂഡവഴികള്‍ നോവലില്‍ കടന്നു വരുന്നത്. വംശവെറിയുടെ ആള്‍രൂപമായി നോവലില്‍ ഇടം പിടിക്കുന്ന കഥാപാത്രം സര്‍ക്കാരില്‍ ഉന്നത പദവിയിലുള്ള ആളുടെ മകളെന്ന ഔദ്ധത്യമുള്ള ഗ്ലോരിയോസയെന്ന പെണ്‍കുട്ടിയാണ്. വെരോനിക്കയും വിര്‍ജീനിയയും അവളെ പോലുള്ള ഹുതു പെണ്‍കുട്ടികള്‍ക്കു കിട്ടേണ്ടിയിരുന്ന അവസരമാണ് ഇല്ലാതാക്കിയതെന്ന് സംവരണ വിരുദ്ധ വംശീയതയുടെ വൈതാളികര്‍ പൊതുവേ പറയുന്ന ന്യായം അവളുയര്‍ത്തുന്നുണ്ട്. വെരോനിക്കയുടെയും വിര്‍ജീനിയയുടെയും ജ്വലിക്കുന്ന സൗന്ദര്യവും വെള്ളക്കാര്‍ കൊതിതീരാതെ അത് ക്യാമറയില്‍ ഒപ്പിയെടുക്കുന്നതും കിറുക്കന്‍ ചിത്രകാരന്‍ മോന്‍സ്യോര്‍ ഡി ഫോണ്ടെനൈല്‍ വിര്‍ജീനിയയില്‍ പുരാതന ഫ്രെസ്കോകളിലെ ‘കാന്‍ഡസ്’ എന്ന ‘നൈലിന്റെ രാജ്ഞി’യുടെ അവതാരത്തെ കാണുന്നതും ഗ്ലോരിയോസയുടെ പക വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ടുട്സികള്‍ പുരാതന ഇജിപ്ത്യന്‍ പാരമ്പര്യത്തില്‍ നിന്നുള്ളവരാണെന്ന യൂറോപ്പ്യന്‍ ആദര്‍ശവല്‍ക്കരണത്തെ ‘ഹാമിന്റെ പിന്‍ഗാമികള്‍ എന്ന് ഇകഴ്ത്തുകയാണ് ഗ്ലോരിയോസയെ പോലുള്ള ഹുതു വംശീയത ചെയ്തത്. “ടുട്സികള്‍ അപ്രത്യക്ഷരായാലും ഞാനാണ് അവരുടെ പുരാണത്തിന്റെ കാവല്‍ക്കാരന്‍” എന്നു ഭള്ളു പറയുന്ന വൃദ്ധ ചിത്രകാരന്‍ ടുട്സി ആകാരത്തെ കുറിച്ചുള്ള കൊളോണിയല്‍ നിര്‍മ്മിതി തന്നെയാണ്, വിര്‍ജീനിയയെ എങ്ങനെയും രക്ഷിക്കണം എന്നാഗ്രഹിക്കുമ്പോഴും, പങ്കുവെക്കുന്നത്. വേട്ടയുടെ ഘട്ടത്തില്‍ തന്റെ പ്രിയശിഷ്യക്കു വേണ്ടി  അയാള്‍ നടത്തുന്ന ശ്രമങ്ങള്‍ അയാളുടെ ‘ആത്മഹത്യ’യിലേക്കും – വെള്ളക്കാരന്റെ കൊല അത്ര സുരക്ഷിതമല്ല – കൂട്ടബലല്‍ക്കാരത്തിനും അരുംകൊലക്കും പെണ്‍കൊടി വിധേയയാകുന്നതിനും ഇടവരുത്തുന്നത് നോവലിലെ മറ്റൊരു ഹൃദയ ഭേദകമായ അനുഭവമാണ്. വംശവെറിയുടെ മൂര്‍ദ്ധന്യത്തില്‍ സ്കൂളിനു മുന്നിലെ കന്യാപ്രതിമയുടെ ‘ടുട്സി’ മൂക്ക് തകര്‍ക്കുകയും പകരം ഒരു ‘ഭൂരിപക്ഷ മൂക്ക്’ സൃഷ്ടിക്കുകയും ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന ഗ്ലോറിയോസ അബദ്ധത്തില്‍ പ്രതിമയുടെ തല തകര്‍ക്കുന്നത് മുഖം രക്ഷിക്കാനാവശ്യമായ പെരുംനുണ സൃഷ്ടിച്ചെടുക്കാന്‍ അവളെ നിര്‍ബന്ധിതയാക്കുന്നു. അങ്ങനെയാണ് ‘ടുട്സി ബന്ധമുള്ള കവര്‍ച്ചാ സംഘ’വും അവരുടെ ബലാല്‍ക്കാര ശ്രമത്തില്‍ നിന്ന് സാഹിസികമായി രക്ഷപ്പെട്ട സ്വന്തം വീരകഥയും അവള്‍ മെനഞ്ഞെടുക്കുക. തുടര്‍ന്നുണ്ടാകുന്ന വന്‍കിട ടുട്സിവിരുദ്ധ വേട്ട സ്കൂളില്‍നിന്ന് എല്ലായിടങ്ങളിലേക്കും വ്യാപിക്കുകയാണ്. വംശഹത്യകളുടെ നാള്‍വഴികളില്‍ ഭൂരിപക്ഷ നിലപാടുകള്‍ക്ക് അനുരോധമായ നുണകളുടെ മാരകശക്തി ഒരാഗോള പ്രതിഭാസം തന്നെയാണല്ലോ. ഗ്ലോരിയോസയുടെ പാത്രസൃഷ്ടിയിലെ നല്ലതൊന്നും പറയാനില്ലാത്ത ദുഷ്ടതയുടെ അതിപ്രസരം ഒട്ടും അതിശയോക്തിപരമാല്ലാതാകുന്നതും വെറുപ്പിന്റെ തത്വസംഹിത തലയ്ക്കു പിടിക്കുന്നതിന്റെ സ്വാഭാവിക പരിണതി തന്നെയാണത് എന്നത് കൊണ്ടാണ്. എന്നാല്‍നോവലില്‍ വേറെയും ഹുതു കഥാപാത്രങ്ങളുണ്ട് എന്നതും അവരില്‍ മാനവിക സങ്കീര്‍ണ്ണതകളുടെ ഏറ്റിറക്കങ്ങള്‍ പ്രകടമാണ് എന്നതും ശ്രദ്ധേയമാണ്. ഹുതു പിതാവിന്റെയും ടുട്സി മാതാവിന്റെയും മകളായ മോഡെസ്റ്റ, ഗ്ലോരിയോസയുടെ എതിരറ്റമായവെരോനിക്കയെ ജീവന്‍ പണയപ്പെടുത്തിയും രക്ഷിക്കുന്ന ഇമ്മാക്കുലി എന്നിവര്‍ ഉദാഹരണം. തനിക്കിനിയും ആ ‘ചന്ത’യുടെ ഭാഗമാകാനാവില്ലെന്നും വെള്ളക്കാരായ ആക്റ്റിവിസ്റ്റുകളുടെ കൂടെ കാട്ടിലേക്ക് ഗോറില്ല സംരക്ഷണ ദൌത്യവുമായി പോകാന്‍ താന്‍ തീരുമാനിച്ചിരിക്കുന്നു എന്നും പറയുന്ന ഇമ്മാക്കുലി നോവലിന്റെ ഭൗമരാഷ്ട്രീയ നിലപാടുകളുടെ ദാര്‍ശനിക മുഖം തന്നെയാണ്. റുവാണ്ടന്‍ പ്രകൃതിഭംഗിയെ കുറിച്ചുള്ള അപദാനങ്ങളില്‍ പ്രസിദ്ധമായ പഴമൊഴിയെ അനുകരിച്ച് അവള്‍ നിരീക്ഷിക്കുന്നു:

“പകല്‍ മുഴുവന്‍ ദൈവം ലോകമെങ്ങും ചുറ്റിത്തിരിയുന്നുഎന്നാല്‍ വൈകുന്നേരം അവന്‍ റുവാണ്ടയില്‍ കൂടണയുന്നു... അതെദൈവം യാത്രയിലായിരുന്നപ്പോള്‍, മരണം അവന്റെ സ്ഥാനം അപഹരിച്ചുഅവന്‍ തിരികെയെത്തിയപ്പോള്‍ അവള്‍ അവന്റെ മുഖത്തേക്ക് വാതില്‍ കൊട്ടിയടച്ചു.”

ആഫ്രിക്കന്‍ സംഘര്‍ഷങ്ങളെ ‘പ്രാകൃതര്‍ പരസ്പരം കൊല്ലുന്ന ആ ആഫ്രിക്കന്‍ രീതി’ എന്ന് ചുരുട്ടിക്കെട്ടുന്ന പാശ്ചാത്യ സമീപനത്തെ കുറിച്ച് വെരോനിക്കയും ക്രുദ്ധയാകുന്നുണ്ട്.

ആത്മകഥയും ഫിക്ഷനും    

കൂട്ടക്കുരുതിയില്‍ അമ്മയടക്കം സ്വന്തം കുടുംബത്തിലെ ഇരുപത്തിയേഴു പേരെ നഷ്ടമായ അനുഭവമുണ്ട് നോവലിസ്റ്റിന്. ആ അര്‍ത്ഥത്തില്‍,  ആത്മലോകത്ത് നിന്നുള്ള പുരാതന ദേവതയുടെ സ്വപ്ന പ്രത്യക്ഷവും ഇമ്മാകുലിയുടെ ലൌകിക സഹായവും തുണയായി അതിജീവിക്കുന്ന ഏക ടുട്സി പെണ്‍കുട്ടിയായ വെറോനിക്ക നോവലിസ്റ്റിന്റെ അപരസ്വത്വം തന്നെയാണ്. റുവാണ്ടന്‍ സംസ്കൃതിയില്‍ വേരുറപ്പിക്കുമ്പോഴും യൂറോപ്പ്യന്‍ സംസ്കാരത്തോട് പൊരുത്തപ്പെടുന്നതിലൂടെ അതിജീവന സാധ്യമായ ഒരു മിശ്രസ്വത്വം ഉരുവപ്പെടുത്തുന്നതില്‍ മറ്റാരെക്കാളും വിജയിക്കുന്നത് അവളാണ് എന്നതാണ് അവളെ വ്യത്യസ്തയാക്കുന്നത്. 1973-ല്‍ സമാന അനുഭവങ്ങള്‍ കാരണം സ്കൂളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരികയും ബുരുണ്ടിയില്‍ അഭയം തേടേണ്ടി വരികയും ചെയ്തു മുകസോംഗക്ക്. വംശഹത്യയുടെ നാളുകളില്‍ ഫ്രാന്‍സില്‍ ആയിരുന്നതാണ് അവര്‍ക്ക് അതിജീവനം സാധ്യമാക്കിയത്. ‘കടലാസുകള്‍ കൊണ്ടുള്ള കുഴിമാടം’ എന്ന് അവര്‍ നോവലിനെ വിളിച്ചത് തീര്‍ത്തും അനുയോജ്യമാണ്.

ഫ്രാങ്കോഫോണ്‍ സാഹിത്യത്തിലെ വനിതാ എഴുത്തുകാര്‍ എന്ന തുലോം വിരളമായ വിഭാഗത്തില്‍ സ്വയം അടയാളപ്പെടുത്തുന്നു എന്നത് മാത്രമല്ല; പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യത്തിലേക്ക് വേറിട്ടൊരു അനുഭവ ലോകത്തെ ആനയിക്കാന്‍ പ്രാപ്തരായ വനിതാ എഴുത്തുകാര്‍ക്ക് പുതിയൊരു വഴി വെട്ടിത്തുറക്കുകയുമാണ് മുകസോംഗയുടെ കൃതികള്‍. ആത്മകഥയും ഫിക് ഷനും പരസ്പരം വെച്ചു മാറുന്ന ‘ഓട്ടോ ഫിക് ഷന്‍’ രചനകള്‍ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരില്‍ നിന്ന് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. നോവലിന്റെ ചലച്ചിത്രാവിഷ്കാരം നിര്‍വ്വഹിച്ച ഫ്രഞ്ച് നോവലിസ്റ്റും സംവിധായകനുമായ ആതിഖ് റഹിമി (The Patience Stone, Earth and Ashes... )തന്റെ റുവാണ്ടന്‍ സുഹൃത്തിന്റെ വാക്കുകള്‍ ഓര്‍മ്മിക്കുന്നു: “താളുകള്‍ മറിക്കുന്നത് നല്ലതാണ്നിങ്ങള്‍ ആദ്യ താളുകള്‍ ശരിക്കും വായിച്ചു കഴിഞ്ഞുവെങ്കില്‍.” റുവാണ്ട ഒരു ഓര്‍മ്മപ്പെടുത്തലാണ്ഒരു മുന്നറിയിപ്പും. അത് പക്ഷെ ‘ആഫ്രിക്കന്‍ കഥ’ എന്ന് മാത്രം വായിക്കേണ്ടതില്ലെന്നു വര്‍ത്തമാന ലോക സാഹചര്യം സാക്ഷി.  

read more:

        The Patience Stone by Atiq Rahimi/ Polly McLean

https://alittlesomethings.blogspot.com/2018/04/11.html

more on Rwandan genocide:

Murambi, The Book of Bones by Boubacar Boris Diop

https://alittlesomethings.blogspot.com/2017/05/blog-post_62.html

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

https://alittlesomethings.blogspot.com/2024/09/the-shadow-of-imana-travels-in-heart-of.html


Sunday, September 1, 2024

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

 ദൈവനിഴല്‍പ്രദേശത്തിന്റെ സന്ദേശം




ആഫ്രിക്കന്‍ ഫ്രാങ്കോഫോണ്‍ സാഹിത്യത്തിലെ കലാപകാരിയും നൂതന പാതയുടെ വക്താവുമായ ഐവോറിയന്‍ (Côte d'Ivoire- B.1955) എഴുത്തുകാരി വെറോനിക് താദ് യോ, ചെറുകഥകവിതനോവലുകള്‍കുട്ടികളുടെ സാഹിത്യം തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. ചിത്രകാരി കൂടിയായ താദ് യോ അവരുടെ പുസ്തകങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുകയും സ്വന്തമായും ഗ്രൂപ്പുകളിലും ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ കൃതികളില്‍ പലതും ഇംഗ്ലീഷ് ഭാഷയിലേക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. A vol d'oiseau (1986; As the Crow Flies), Loin de mon père (2010; Far from My Father), L'Ombre d'Imana (2000; The Shadow of Imana), Reine Pokou (2005; Queen Pokou) എന്നിവ അവരുടെ നോവലുകളില്‍ പ്രധാനപ്പെട്ടവയാണ്. രേഖീയമല്ലാത്തതും ശ്ലഥവുമായ ശൈലിയില്‍ രചിക്കപ്പെട്ട As the Crow Flies, “ഉയര്‍ന്നു പറക്കുകയും ഇടയ്ക്കിടെ ഒട്ടേറെ കഥകളിലേക്കും സ്വരങ്ങളിലേക്കും മനോനിലകളിലേക്കും ഇടങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും കൂപ്പു കുത്തുകയും ചെയ്യുന്ന പക്ഷിയുടെ വീക്ഷണത്തിലൂടെ കൃതിയുടെ പാഠവുമായി വിനിമയം നടത്താന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു” എന്നുംആ ഭിന്ന ചിത്രങ്ങളില്‍ “നിത്യ ജീവിത സംഭവങ്ങള്‍ ഉള്‍പ്പടെ ലോക ദുരന്തങ്ങള്‍” ആവിഷ്കരിക്കപ്പെടുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു *(1). ബോധധാരാ സമ്പ്രദായം ഉപയോഗിച്ചു ഒട്ടേറെ നഖചിത്രങ്ങളിലൂടെ (vignettes), പുരാതന ആഫ്രിക്കന്‍ കഥാ പാരമ്പര്യത്തെയും വാമൊഴി സമ്പ്രദായത്തെയും ഉപജീവിച്ചു പറയപ്പെടുന്ന നോവലില്‍ ജോനറുകള്‍ കൂടിക്കലരുന്നു. പ്രണയവും സാമൂഹ്യപ്രതിബദ്ധതയും ആത്മീയ, ധൈഷണിക സംഘര്‍ഷങ്ങളും സദുദ്ദേശത്തിന്റെ മാനുഷിക പരിമിതിയും പോലുള്ള സാര്‍വ്വത്രിക പ്രമേയങ്ങള്‍ പരിശോധിക്കപ്പെടുന്ന നോവലില്‍ സ്ത്രീവിരുദ്ധതആവിഷ്കാര സ്വാതന്ത്ര്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന ഏകാധിപത്യ സാഹചര്യങ്ങള്‍‘ഭൂമിയിലെ അധസ്ഥിതര്‍’ ("wretched of the earth") ആയിപ്പോയ ദരിദ്രരുടെ ദേശീയ കഥകള്‍ തുടങ്ങിയ ‘ആഫ്രിക്കന്‍’ എന്ന് മുദ്രകുത്തപ്പെട്ട പ്രമേയങ്ങളും കടന്നുവരുന്നുണ്ട്. സ്ത്രീയുടെ സ്വയം കണ്ടെത്തലിലും ശാക്തീകരണത്തിലും കൂടിയുള്ള ദേശനിര്‍മ്മിതിയെന്ന ആഫ്രിക്കന്‍ ‘വുമനിസ്റ്റ്/ ഫെമിനിസ്റ്റ്’ നിലപാട് നോവലിന്റെ അന്തര്‍ധാരയാണെന്നു പറയാം. ഇപ്പറഞ്ഞ പ്രമേയപരവും ശൈലീപരവുമായ നിരീക്ഷണങ്ങള്‍ താദ് യോയുടെ മറ്റു കൃതികള്‍ക്കും ബാധകമാണ്.

വെറോനിക് താദ് യോയുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയായി പൊതുവേ കണക്കാക്കപ്പെടുന്ന, റുവാണ്ടന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട The Shadow of Imana (translated by Véronique Wakerley) യെ സമീപിക്കുമ്പോള്‍ അതിന്റെ രചനയിലേക്കു നയിച്ച ദൌത്യത്തെ കുറിച്ച് പറയേണ്ടതുണ്ട്. സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ ഛാഢിയന്‍ എഴുത്തുകാരന്‍ നോക്കി ജെദാനുമിനെ (Nocky Djedanoum) പോലുള്ള അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagement) ആയിരുന്നു. സംഘത്തിലെ സ്ത്രീപ്രാതിനിധ്യങ്ങള്‍ മോനിക് ഇല്‍ബൂദോ (Monique Ilboudo - ബുര്‍കിനാ ഫാസോ)വെറോനിക് താദ് യോ എന്നീ എഴുത്തുകാരികളും കൂടാതെ വംശഹത്യ അതിജീവിച്ച എസ്തര്‍ മുജവായോയും (Esther Mujawayo)  ആയിരുന്നു. ഇവരുടെ സംഭാവനകളില്‍ മുജവായോയുടെ SurVivantes (‘Survivors’-Google translation)ഇല്‍ബൂദോയുടെ Murekatete എന്നിവ ഇംഗ്ലീഷില്‍ ലഭ്യമല്ല. പ്രസ്തുത സംഘത്തില്‍ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട കൃതികള്‍ സെനെഗലീസ് നോവലിസ്റ്റ് ബുബാക്കാര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi- the Book of Bones, താദ് യോയുടെ The Shadow of Imana: Travels in the Heart of Rwanda എന്നിവയാണ്. മുജവായോ, ഇല്‍ബൂദോ, താദ് യോ എന്നീ മൂന്നു കൃതികളെയും വിശദമായ പഠനത്തിനു വിധേയമാക്കുന്ന ഒരു പഠനം നിരീക്ഷിക്കുന്നത് അവയില്‍ “പൊതുവായി ഉള്ള ഒരു പ്രധാന വശം വംശഹത്യാനന്തര ജീവിതത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ഉത്കണ്ഠയാണ്അവയെല്ലാം ജീവിതംമരണംഅതിജീവനം എന്നിവയും പരിഗണിക്കുന്നു” *(2). 

റുവാണ്ടന്‍ ഉദ്യമത്തോടെ ആഫ്രിക്കന്‍ സാഹിത്യത്തിന് ഒരു നവീകൃത ജീവനും ഇടവും ലഭ്യമായിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ''അടിമത്ത സമ്പ്രദായത്തിനും കൊളോണിയലിസത്തിനും ശേഷം ആഫ്രിക്ക ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സന്ദിഗ്ധതകളില്‍ ചിലത് രോഗവും മനുഷ്യാവകാശ ലംഘനങ്ങളുമാണ്. അത്തരം ലംഘനങ്ങളെ തള്ളിപ്പറയുന്നതിലും ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലുമാണ് പൊതു മണ്ഡലത്തിലെ ബുദ്ധിജീവികളുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുന്നത്.'' *(3). ഡിയോപ്പിന്റെ കൃതി കൃത്യമായും ഒരു നോവലിന്റെ ഘടന പിന്തുടരുമ്പോള്‍ ‘ഇമാനയില്‍ ഭാഷാപരവും മാനസികാപഗ്രഥന തലങ്ങളിലും അനുഭവാവിഷ്കാരങ്ങളിലെ കാവ്യാത്മകവും തീക്ഷ്ണവുമായ നിരീക്ഷണങ്ങളിലുമുള്ള ഭാവനാത്മകകാവ്യാത്മകത മാറ്റിവെച്ചാല്‍ ഫിക് ഷന്‍ എന്നതിലേറെ ഉപന്യാസം, യാത്രാനുഭവംഓര്‍മ്മക്കുറിപ്പ്‌ എന്നീ വിവരണങ്ങള്‍ ഒക്കെയാണ് പ്രസക്തമാകുക. ഉപന്യാസകാരന്റെ/കാരിയുടെ സ്വരത്തെ ബഹുസ്വരവല്‍ക്കരിക്കുന്ന (pluralises ) നിരന്തരമായ ചോദ്യങ്ങള്‍ ചോദിക്കുകയും ഒരിക്കലും കൃത്യമായ നിര്‍വ്വചനങ്ങളിലേക്ക് ചുരുങ്ങാതിരിക്കുകയും ചെയ്യുന്ന മോണ്ടെനിയന്‍ ഉപന്യാസത്തിന് (Montaignean essay) ആഫ്രിക്കന്‍ സാഹിത്യത്തില്‍ പിന്തുടര്‍ച്ച ഉണ്ടായത് ഉപന്യാസത്തില്‍ അല്ലെന്നും ആഫ്രിക്കന്‍ പെണ്ണെഴുത്തില്‍ അതിനൊരു തുടര്‍ച്ചയുണ്ടെന്നും മറിയമാ ബായുടെ വിഖ്യാത കൃതിയെ (So Long A Letter-1980) പോലുള്ള ആദ്യകാല ആഫ്രിക്കന്‍ രചനകളെ ആധാരമാക്കി സോണിയ ലീ നിരീക്ഷിക്കുന്നു. ഈ പാരമ്പര്യത്തില്‍ ചേര്‍ത്തുവെച്ചാണ് താദ് യോയുടെ കൃതിയെ അവര്‍ പഠന വിധേയമാക്കുന്നത് *(4).

വംശീയ പരികല്‍പ്പനകള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇടയ്ക്കിടെ ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു നിമിത്തമാകുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വഹിച്ച പങ്ക്  നിര്‍ണ്ണായകമാരുന്നു. കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും  - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കി. അവര്‍ നീണ്ടു മെലിഞ്ഞ പ്രകൃതക്കാരാണെന്നും നീണ്ട മൂക്കുള്ളവര്‍ ആണെന്നും ടുട്സികള്‍ക്ക് അടിസ്ഥാന രഹിതമായ ശാരീരിക പ്രത്യേകതകള്‍ ആരോപിക്കപ്പെട്ടു. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.  1959 ല്‍ ഹുടു കര്‍ഷകര്‍ കൊളോണിയല്‍ ഭരണത്തിന്റെ പ്രായോജകരും പ്രയോക്താക്കളുമായിരുന്ന ടുട്സികള്‍ക്കെതിരെ നടത്തിയ കലാപമാണ്‌ 1994 ലെ വംശഹത്യയിലേക്ക് നയിച്ച ഹിംസാത്മകതയുടെ തുടക്കമായത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാനടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് അശനിപാതമായി വാര്‍ത്തയെത്തിയത്. 1994 ഏപ്രില്‍ 06 എന്ന അഭിശപ്ത ദിനത്തില്‍ കിഗാലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയ,  റുവാണ്ടന്‍ പ്രസിഡന്റ് ജുവനല്‍ ഹബ്യാരിമാനയും (Juvénal Habyarimana) ബുറുണ്ടി പ്രസിഡന്റ് സൈപ്രിയന്‍ ന്റാറിമിറയും (Cyprien Ntaryamira) സഞ്ചരിച്ച വിമാനം വെടിവെച്ചു വീഴ്ത്തപ്പെടുകയും ഇരുവരും  കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ മൂന്നു മാസക്കാലം ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കേ റുവാണ്ടയില്‍ അരങ്ങേറിയ ടുട്സി വിരുദ്ധ കൂട്ടക്കൊല നൂറില്‍ താഴെ ദിവസങ്ങള്‍ക്കുള്ളില്‍ എട്ടു മുതല്‍ പത്തു ലക്ഷം പേരെ കൊന്നൊടുക്കപ്പെടുകയും രണ്ടു ലക്ഷം സ്ത്രീകള്‍ ബാലാത്കാരം ചെയ്യപ്പെടുകയും ചെയ്തു. 'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ്” (“All the Tutsi are cockroaches”). “എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്. (“Exterminate the cockroaches) "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" (“Cut down the tall trees.”). ഹുടു അര്‍ദ്ധസൈനിക സംഘ ('Interahamwe' ) കാര്യങ്ങള്‍ ഏറ്റെടുത്തു. ഇതായിരുന്നു തുടക്കം. 'ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായ' വംശഹത്യയായിത്തീര്‍ന്നു ഈ നരമേധം. അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ റുവാണ്ടന്‍ ദുരന്തം മധ്യആഫ്രിക്കയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് മനുഷ്യ സംസ്കൃതിയുടെ തന്നെ ഉത്കണ്ഠയായി. യു. എന്‍. നടത്തിയ നാമമാത്ര ഇടപെടല്‍കൊണ്ട് ഒരു വിശേഷവും ഉണ്ടായില്ല. ഒടുവില്‍ജൂലൈ നാലിന് RPF (Rwandan Patriotic Front)  കിഗാലി കീഴടക്കിയതോടെയാണ് വംശഹത്യക്ക് അന്ത്യമായത്. നൂറ്റാണ്ടന്ത്യത്തില്‍ ഒരു ലക്ഷത്തോളം പേര്‍ വംശഹത്യാ കുറ്റത്തിന് വിചാരണ കാത്തു അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ ഉണ്ടായിരുന്നു *(5).

താദ് യോയുടെ പുസ്തകം ആരംഭിക്കുന്നത് “വിട്ടുപോയിക്കഴിഞ്ഞും എന്നുമെന്നും നമുക്കുള്ളില്‍ വസിക്കുന്നവര്‍ക്ക്” എന്ന സമര്‍പ്പണത്തോടെയാണ് എന്നത്തുടര്‍ന്ന് വരുന്ന പേജുകളില്‍ റുവാണ്ടന്‍ ദുരന്തത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലേക്ക് വായനക്കാരെ കൂടി ഉള്‍പ്പെടുത്തുകയാണ്.

“ഞാനൊരു പരികല്‍പ്പനയുമായി പുറപ്പെടുകയായിരുന്നു: സംഭവിച്ചതെന്തോ അത് നാമോരോരുത്തരെയും ബാധിക്കുന്നതായിരുന്നു. അത് ആഫ്രിക്കയുടെ ഇരുണ്ട ഹൃദയത്തില്‍ നഷ്ടപ്പെട്ട ഒരു ജനതയുടെ മാത്രം പ്രശ്നമായിരുന്നില്ല. ആ ബഹളങ്ങള്‍ക്കും രോഷത്തിനുമെല്ലാം ശേഷം റുവാണ്ടയെ മറക്കുകയെന്നാല്‍ ഒറ്റക്കണ്ണന്‍ ആവുകയെന്നായിരുന്നുമൂകനും അംഗവൈകല്യം ഉള്ളവനുമാവുകയെന്നായിരുന്നു. അത് ഇരുട്ടില്‍ മറ്റാരുടെ മേലും ചെന്ന് മുട്ടാതിരിക്കാന്‍ കൈകള്‍ നീട്ടിപ്പിടിച്ചു നടക്കലായിരുന്നു.” (Ch.1)

സങ്കല്‍പ്പിക്കാനാവാത്ത ദുരന്തങ്ങള്‍ക്ക് ഒരു വ്യവസ്ഥ നല്‍കാനെന്നോണം താദ് യോയുടെ അവതരണം വളരെ സുഘടിതമാണെന്നു സോനിയ ലീ നിരീക്ഷിക്കുന്നു. ആറു ഭാഗങ്ങളായി തിരിച്ച ടെക്സ്റ്റ്, എഴുത്തുകാരി റുവാണ്ടയിലേക്ക് നടത്തിയ രണ്ടു യാത്രകളുടെ അവതരണമാണ്. ഇവക്കിടയില്‍ ഉള്ളടക്കത്തെ സൂചിപ്പിക്കുന്ന തലക്കെട്ടുകളോടെ ചെറു അധ്യായങ്ങള്‍. ഈ സുഘടിത രീതി വാസ്തവത്തില്‍വംശഹത്യ അരങ്ങേറിയ ഇടങ്ങള്‍ സന്ദര്‍ശിക്കുന്ന എഴുത്തുകാരിയുടെ വീക്ഷണമൊഴികെ മറ്റൊരു ഏകീകരണ ഘടകവുമില്ലാത്ത അനുഭവ വൈവിധ്യങ്ങളെ വിരുദ്ധോക്തിയില്‍ തീക്ഷ്ണമാക്കുകയാണ്. ‘യാത്രകള്‍’ എന്ന് താദ് യോ വിവരിക്കുന്നുണ്ടെങ്കിലും ‘യാത്രാ വിവരണ സാഹിത്യം’ എന്നു പുസ്തകത്തെ വിളിക്കാനാവില്ല. സത്യത്തില്‍ അത്  “തിന്മയുടെ ഭയാനകതയെ ഉച്ഛാടനം ചെയ്യുന്നതിന് വേണ്ടി നരകത്തിലേക്ക് നടത്തുന്ന ഒരു സുദീര്‍ഘ യാത്രയാണ്. 1994 ഏപ്രില്‍ മുതല്‍ ജൂലൈ വരെ റുവാണ്ടന്‍ സര്‍ക്കാര്‍ അതിന്റെ തന്നെ ജനതയില്‍ ഒരു വിഭാഗമായ ടുട്സികള്‍ക്കെതിരെ ഏതാണ്ട് ഒരു മില്ല്യന്‍ ഇരകളെ സൃഷ്ടിച്ച വംശഹത്യ നടത്താന്‍ പ്രോത്സാഹനം നല്‍കി എന്ന് എങ്ങനെയാണു ഒരാള്‍ക്ക് എഴുതാനാകുക?(Ibid). ആഫ്രിക്കയുടെ വാമൊഴി പാരമ്പര്യം സഞ്ചിത ഓര്‍മ്മകള്‍ക്കു വിഘാതമാണോ എന്ന ചോദ്യം ‘അറിവിനെ ശാശ്വതമാക്കാന്‍ എഴുതിയേ പറ്റൂ’ എന്ന നിലപാടിലേക്ക് നോവലിസ്റ്റിനെ എത്തിക്കുന്നുണ്ട്.

            കിഗാലിയിലെത്തുന്ന ആഖ്യാതാവിന് നഗരത്തിന്റെ പ്രശാന്തതയും ഒന്നും സംഭിവിച്ചിട്ടില്ലെന്ന ഭാവവും വിചിത്രമായി അനുഭവപ്പെടുന്നുണ്ട്. പ്രകടമായ മുറിവുകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞ നഗരത്തിലെ അന്തേവാസികളുടെ കണ്ണുകളില്‍ മാത്രമാണ് ഇപ്പോള്‍ അത് കാണാനാവുക. ‘അങ്ങേയറ്റത്തെ പൈശാച’ത്തിന്റെ ഒരു മേഖലയിലേക്കാണ് താന്‍ പ്രവേശിക്കുന്നതെന്നും പരാവര്‍ത്തനം ചെയ്യാനാവാത്ത ഒന്നിനെ വായനക്കാര്‍ക്കു വേണ്ടി താന്‍ പരാവര്‍ത്തനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും അവര്‍ക്ക് തോന്നുന്നു. എങ്കിലും അത് പറഞ്ഞേ പറ്റൂ എന്നിടത്താണ് ‘എഴുതുകയെന്നത് ദൗത്യം’ ആയിത്തീരുന്നത്. ലളിതവും പലപ്പോഴും കാവ്യാത്മകവുമായ ഭാഷയില്‍ വംശഹത്യയുടെ ഭീകരത അരങ്ങേറിയ, സ്മാരകങ്ങളായി സംരക്ഷിക്കപ്പെടുന്ന ഇടങ്ങളിലേക്കുള്ള യാത്രകള്‍  അവര്‍ വിവരിക്കുന്നു. കാവല്‍ക്കാരന്‍ കൈക്കൂലി പോലും വാങ്ങി യഥേഷ്ടം സന്ദര്‍ശകരെ അനുവദിക്കുന്നത് കാണുമ്പോള്‍ അവര്‍ ചിന്തിക്കുന്നു: ഇത്ര ദൂരെ നിന്ന് ഇതൊക്കെ കാണാന്‍ വന്ന തന്നെ കുറിച്ച് അയാള്‍ എന്താവും കണക്കു കൂട്ടുന്നത്‌അയ്യായിരം പേര്‍ കൊല ചെയ്യപ്പെട്ട ന്ററാമ (Ntarama) ചര്‍ച്ചില്‍ കൂടിക്കിടക്കുന്ന തലയോട്ടികളും അസ്ഥികളും തൂവിപ്പോയ രക്തക്കറകളും ആയുധങ്ങളും എല്ലാര്‍ക്കും കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പീഡിത യുവതിയുടെ ശരീരവും ആഖ്യാതാവ് വിവരിക്കുന്നു. കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങളെക്കാള്‍ ഭീകരമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് അതിജീവിച്ചവരുടെയും പ്രിയപ്പെട്ടവരെ പിറകിലുപേക്ഷിച്ചും രാജ്യം വിടാന്‍ നിര്‍ബന്ധിതരായവരുടെയും കൊലയാളികളായി ജീവിച്ചു ഇപ്പോള്‍ വിധി കാത്തു കഴിയുന്നവരുടെയും സാക്ഷിമൊഴികളും ചില കൊലയാളികള്‍ ഇപ്പോഴും സ്വതന്ത്രരായി പുറത്തുണ്ട് എന്ന അറിവുമായിരുന്നു. ബാലാത്കാരത്തിന്റെ ഫലമായി പിറന്ന കുട്ടികള്‍വെറുപ്പിന്റെ സന്തതികള്‍സ്നേഹം ലഭിച്ചിട്ടില്ലാത്തവര്‍, ആര്‍ക്കും വേണ്ടാത്തവര്‍എന്നിവരെ കുറിച്ച് എന്താണ് പറയുകയെന്ന ചോദ്യം എല്ലാ വംശഹത്യകളിലും എന്ന പോലെ റുവാണ്ടയിലും മുഴങ്ങുന്നത് ആഖ്യാതാവ് അറിയുന്നുണ്ട്. ഇതെങ്ങനെ സാധിച്ചുഎങ്ങനെയാണ് സാധാരണ മനുഷ്യര്‍ക്ക്‌ തങ്ങളുടെ തന്നെ ഇഷ്ടപ്രകാരം ഇതൊക്കെ സാധ്യമായത്എന്ന ചോദ്യങ്ങളോടൊപ്പം നടുക്കുന്ന ഒരു ആത്മ പരിശോധനയുടെ ആവശ്യവും അവരെ മഥിക്കുന്നു: അവരുടെ സ്ഥാനത്തു താനായിരുന്നെങ്കില്‍ താന്‍ വ്യത്യസ്തയാകുമായിരുന്നോ?

            ആത്മ പരിശോധനയും അന്വേഷണവും മുന്നിട്ടു നില്‍ക്കുന്ന ആദ്യ ഭാഗത്തിനുശേഷം രണ്ടാം ഭാഗത്ത്, ഇരകള്‍ ഉള്‍പ്പെടുന്നവരുടെ സാക്ഷ്യങ്ങളിലേക്ക് നോവലിസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രഥമ വ്യക്തിക ആഖ്യാനത്തിനു (first person narrative) പകരം തൃതീയ വ്യക്തിക (third person) ആഖ്യാനം ഉപയോഗിച്ച് സാങ്കല്‍പ്പിക പാത്രസൃഷ്ടിയിലേക്കു തിരിയുന്ന നോവലിസ്റ്റ്, ജീവിച്ചിരിക്കുന്നവരെ വേട്ടയാടുന്ന മരിച്ചവരുടെ പ്രതിനിധാനത്തെ പോലും സൃഷ്ടിക്കുന്നു. തങ്ങള്‍ എന്തിനു കൊല്ലപ്പെട്ടുവെന്നും എന്തുകൊണ്ടാണ് ജീവിച്ചിരിക്കുന്നവര്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി തരാത്തത് എന്നും അവര്‍ക്കറിയണം. യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്നവര്‍ തങ്ങളെ മറന്നു പോയതാണ് അവരുടെ രോഷത്തിന്റെ ഉറവിടം എന്ന് വ്യക്തമാണ്‌.

“അവരില്‍ ചിലര്‍ ഏറെ കുപിതരയിരുന്നതുകൊണ്ട് ഭൂമി വിട്ടു പോകേണ്ട സമയമായപ്പോഴും അതിനു വിസമ്മതിച്ചു.” (P.41)

തലയറുക്കപ്പെട്ട അത്തരം ഒരാത്മാവ് കടുത്ത വിമ്മിഷ്ടം കാണിക്കുകയും വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. അതിനെ ശാന്തനാക്കാനായി വിളിച്ചു വരുത്തുന്ന സിദ്ധന്‍ (diviner) ആ പ്രതികാര ദാഹത്തെ ഏറെ പണിപ്പെട്ടാണ് അടക്കുന്നത്:

“അദ്ദേഹം, സമാദരണീയന്‍സമയത്തിന്റെ നിഗൂഡതകള്‍ അറിഞ്ഞ മഹാജ്ഞാനിഎത്തിയപ്പോള്‍മഴയെ അഭിവാദ്യം ചെയ്തുകാറ്റിന് നേരെ തിരിഞ്ഞുഎന്നിട്ട് രോഷാകുലനായ ആത്മാവിനെ ശ്രവിച്ചു. അദ്ദേഹം അയാളുടെ കൊലയുടെ, തലയറുക്കപ്പെടും മുമ്പ് അയാള്‍ അനുഭവിച്ച അപമാനങ്ങളുടെയും പീഡനങ്ങളുടെയും കഥ കേട്ടു.

“ആത്മാവ് നിശ്ശബ്ദനായപ്പോള്‍ സിദ്ധന്‍ പല അനുകമ്പാ വാക്യങ്ങളും പറഞ്ഞു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു: “ഞാന്‍ കരയുമ്പോള്‍ പോലുംഎനിക്കറിയാം എന്റെ വേദന ക്രൂരത കൊണ്ട് അരിഞ്ഞുവീഴ്ത്തപ്പെട്ട നിന്റെ സഹനത്തിന്റെ അരികിലെങ്ങുമെത്തില്ല. ഞാന്‍ വിനീതനായി എത്തിയത് ഓര്‍മ്മകള്‍ മുറിവുകളെ പോലെ തുറക്കുന്ന ഈ രാത്രയില്‍ താങ്കളോടും മറ്റു പരേതരോടും എന്നെ മൌനത്തിന്റെയും വിലാപത്തിന്റെയും ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്യണമെന്നു അഭ്യര്‍ഥിക്കാനാണ്. മരിച്ചുപോയ ആയിരങ്ങള്‍ അടങ്ങിയ നിങ്ങളുടെ എല്ലാവരുടെയും മുമ്പില്‍ ഞാന്‍ നില്‍ക്കുന്നുനിങ്ങള്‍ക്ക് നിങ്ങളുടെ കത്തുന്ന നോട്ടം എന്റെ മുഴു നഗ്നതയില്‍ പതിപ്പിക്കാം. ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ ദുര്‍ബ്ബലനാണ്, മനുഷ്യകുലത്തില്‍ പെട്ട നിസ്സഹായന്‍.

“നിങ്ങളുടെ വേദനയുടെ കവാടം ഭേദിക്കാന്‍ ഞാനാര്നിങ്ങളുടെ രോഷത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താന്‍ ഞാനാര്‌?

“ഞാന്‍ ചില സത്യങ്ങള്‍ അന്വേഷിക്കുന്ന യാചകനാണ്. നമ്മുടെ ഹിംസയുടെ ഗര്‍ത്തത്തില്‍ പെട്ടുപോയ മനുഷ്യനാണ് ഞാന്‍. ഞാനിവിടെയുള്ളത് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരവസരം നല്‍കണമെന്ന് അംഗീകരിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കാനാണ്.

ഇത്രയും പറഞ്ഞു സിദ്ധന്‍ നിര്‍ത്തി.” (P.42,43)

തുടര്‍ന്ന് കോഴിയെ നേദിച്ചും മറ്റു അഭിചാരമുറകളിലൂടെയും രാത്രി അവസാനിക്കുകയും മഴ തോരുകയും പുലരിയുടെ നിത്യജീവിത ശബ്ദങ്ങള്‍ മുഴങ്ങിത്തുടങ്ങുകയും ചെയ്യുമ്പോള്‍ പ്രകൃതി കലിയടങ്ങിയതായി കാണപ്പെടുന്നു.

“അപ്പോള്‍ തന്റെ എതിര്‍പ്പ് അവസാനിപ്പിക്കാറായി എന്ന് മൃതാത്മാവ് തിരിച്ചറിഞ്ഞു. അസ്തിത്വത്തിന്റെ മറുവശത്തേക്ക് തന്നെ കൂട്ടിക്കൊണ്ടു പോകുന്ന യാത്രക്ക് അവന്‍ തയ്യാറായി. ഒരൊറ്റ തുള്ളി ജലവും ആകാശത്തു നിന്ന് പൊഴിയാതയപ്പോള്‍അവന്‍ പൊയ്ക്കഴിഞ്ഞിരുന്നു” (P.43).

സിദ്ധന്‍ എല്ലാവരോടുമായി ഉദ്ബോധിപ്പിക്കുന്നു:

“നാം നമ്മുടെ മരിച്ചുപോയവരെ അടക്കണംഅപ്പോഴവര്‍ക്ക് ശാന്തരായി നമ്മെ കാണാന്‍ വരാന്‍ കഴിയുംഅവരുടെ ജീര്‍ണ്ണതയും കണ്ണുപൊട്ടിക്കുന്ന നഗ്നതയും മറച്ച്നമ്മെ ശപിക്കാതെ.”

തുടര്‍ന്ന് അയാള്‍ ജീവിതാസക്തിയുടെ പാഠത്തെ മൃത്യുവിന്റെ സന്ദേശവുമായി കൂട്ടിച്ചേര്‍ക്കുന്നു:

“മരിച്ചവര്‍ തന്നെയാണ് നമ്മോടു ജീവിതം തുടരാന്‍ ആവശ്യപ്പെടുന്നത്പുതുതായി തുടങ്ങാന്‍ഇനിയൊരിക്കലും അവര്‍ക്ക് ഉരിയാടാനാവാത്ത വാക്കുകള്‍ ആവര്‍ത്തിക്കാന്‍, നാം നൈരാശ്യം പൂണ്ടും കണ്ണീരോഴുക്കിയും അവരുടെ വഴിമുടക്കിയാല്‍ അവര്‍ക്കെങ്ങനെയാണ് തിരികെ വരാനാകുകനാമവര്‍ക്ക്‌ വേണ്ടി വാതിലുകള്‍ തുറക്കണംഅവരെ കുടിയിരുത്തണം, നാമെങ്ങനെ കഴിയുന്നുവെന്ന് കാണിച്ചുകൊടുക്കണം, നമ്മുടെ ഓര്‍മ്മ അവരുടെ നേരെ സ്നേഹത്തോടെ, സൌഹൃദത്തോടെഉത്തരവാദിത്തബോധത്തോടെ തിരിയണം” (P.43).

തുടര്‍ന്ന് സിദ്ധന്‍ ആളുകളെ അഭിസംബോധന ചെയ്യുകയും തങ്ങളുടെ ഹൃദയങ്ങളില്‍ ബാക്കിയായ വെറുപ്പിന്റെ അംശങ്ങളെ തൂത്തുകളയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെയല്ലാതെ നാടിനു മുന്നോട്ടു പോകാനാവില്ല എന്ന് പറയുന്ന സിദ്ധന്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്‌: തങ്ങള്‍ ഇരയാക്കപ്പെട്ടുവെന്നും ആ നിലക്ക് പ്രതികാരത്തിനു തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമുള്ള ധാരണ ഹിംസയുടെ ചാക്രികത സൃഷ്ടിക്കുകയെ ഉള്ളൂ. ബുബാക്കര്‍ ഡിയോപ്പിന്റെ കൃതിയില്‍ താദ് യോയുടെ സിദ്ധനെ ഓര്‍മ്മിപ്പിക്കുന്ന  ഒരു വയോധിക കഥാപാത്രം പറയുന്നുണ്ട്:

“എനിക്ക് നിങ്ങളോട് പറയാനുണ്ട്: നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍  അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ല. അവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്. തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്. ഞാന്‍സെമിയോന്‍ ഹാബിനെസ, ആവര്‍ത്തിക്കുന്നു, നിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ല. ഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂ: ഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്. ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള  ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. നിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ല. അത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവും. ഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നു: നിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.” (Murambi, the Book of Bones- Bubacar Boris Diop, Fiona Mc Laughlin, Indiana University Press, 2006, P.164).

നോവലിന്റെമൊത്തം പ്രോജക്റ്റിന്റെ ('Project Rwanda, Writing as a duty to remember') സന്ദേശമാണ് ഇവിടെ വിവരിക്കപ്പെടുന്നത്. ഇത്തരം രംഗങ്ങളാണ് താദ് യോയുടെ കൃതിയെ ‘നോവല്‍’ എന്ന വിവരിക്കുന്നതിനു നിദാനവും.

            നോവലിന്റെ ‘രണ്ടാം യാത്രയെന്ന അവസാന ഭാഗം ആദ്യഭാഗത്തിലെ പ്രഥമ വ്യക്തിക ആഖ്യാനത്തിലെക്കും ഉപന്യാസ സ്വഭാവത്തില്‍ നടത്തപ്പെടുന്ന ദാര്‍ശനിക നിരീക്ഷണങ്ങള്‍സ്ഥിതിവിവര കണക്കുകള്‍തുടങ്ങിയവയിലെക്കും തിരികെ പോകുന്നു (Lee, Sonia). ‘നാം തീര്‍ത്തും നിശൂന്യരാണെങ്കില്‍, എന്തിനെഴുതണം?’ എന്ന നൈരാശ്യം ഒരു ഘട്ടത്തില്‍ നോവലിസ്റ്റ് മുന്നോട്ടു വെക്കുന്നുണ്ട്. വൈയക്തിക സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതും ഓര്‍മ്മിക്കുന്നതും ദൌത്യമായി തീരുന്നതെങ്ങനെ എന്ന ചോദ്യം ഒരൊറ്റ സാക്ഷി പറയാന്‍ ഒരാളും ബാക്കിയാവരുതെന്ന വംശഹത്യയുടെ സൂത്രധാരന്മാരുടെ തീരുമാനത്തെ കുറിച്ചുള്ള HRW (Human Rights Watch) റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നോവലന്ത്യം സ്ഥാപിച്ചെടുക്കുന്നു.

“അതെഓര്‍മ്മിക്കുക. സാക്ഷി പറയുക. ഇതേയുള്ളൂ നമുക്ക് ഭൂതകാലത്തോട് പൊരുതാനും മനുഷ്യത്വം പുനസ്ഥാപിക്കാനും” (P.97).

സംഭവിച്ച തരം അതിരില്ലാത്ത ഹിംസയുടെ ചരിത്രവുമായി പൊരുത്തപ്പെടാനുള്ള മാര്‍ഗ്ഗം അവയിലൂടെ കടന്നുപോയവരുടെ കലര്‍പ്പില്ലാത്ത അനുഭവങ്ങളിലൂടെ അത് രേഖപ്പെടുത്തലാവാം എന്ന് താദ് യോ കരുതുന്നു. അതിജീവിച്ചവരില്‍ ഒരാള്‍ പറയുന്നത് പോലെ: “അറിയാന്‍ ഭയക്കരുത്!” (P.117). എന്നാല്‍ തുടക്കത്തില്‍ കണക്കുകൂട്ടിയിരുന്ന പോലെ ‘റുവാണ്ട’യെ ഉച്ഛാടനം ചെയ്യുക സാധ്യമല്ലെന്ന് ഒടുവില്‍ അവര്‍ തിരിച്ചറിയുന്നുണ്ട്:

 “ഞാന്‍ റുവാണ്ടയില്‍ നിന്ന് മുക്തയായിട്ടില്ല. റുവാണ്ട ഉച്ഛാടനം ചെയ്യപ്പെട്ടിട്ടില്ല. അപകടം ഇപ്പോഴുമുണ്ട്, ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നതായികുറ്റിക്കാട്ടില്‍ തങ്ങിനില്‍ക്കുന്നതായിനാടിന്‍റെ അതിരില്‍” (P.134).

റുവാണ്ട താനുള്‍പ്പെടുന്ന മാനവ കുലത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന, മനുഷ്യത്വമില്ലായ്മയെന്ന നിന്ദ്യത സ്ഥല കാലാതീതമാണ് എന്ന ഇരുണ്ട യാഥാര്‍ത്ഥ്യത്തിനെതിരെ ‘ഓര്‍മ്മിച്ചിരിക്കുകകരുതിയിരിക്കുക’ എന്ന പടച്ചട്ടയാണ് ഒരുപക്ഷെ നോവല്‍ മുന്നോട്ടു വെക്കുന്നത്ഈ വാക്യങ്ങളോടെയാണ് നോവല്‍ അവസാനിക്കുന്നത്:

“മനസ്സിലാക്കുക. വെറുപ്പിന്റെ പ്രവര്‍ത്തന രീതിയെ വ്യവച്ഛേദിക്കുക. വിഭജിക്കുന്ന വാക്കുകള്‍. ഒറ്റിനെ അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തികള്‍. ഭീകരതയെ കെട്ടഴിച്ചു വിടുന്ന ചേഷ്‌ടകള്‍.

അറിയുക. നമ്മുടെ മനുഷ്യകുലം അപകടത്തിലാണ്” (P.134).

ദൈവം ഉറങ്ങാനെത്തുന്ന ദേശമെന്നു പുരാണങ്ങള്‍ പറഞ്ഞ ദേശം എന്തുകൊണ്ട് ഒരു ദൈവ നിഴല്‍ പ്രദേശമായി (Shadow of Imana) എന്ന ചോദ്യത്തെ നേരിടുമ്പോള്‍, കഴിഞ്ഞു പോയതിന്റെ പോസ്റ്റുമോര്‍ട്ടം എന്നതിലും പ്രധാനം ഇനിയത് ആവര്‍ത്തിക്കാതിരിക്കാന്‍ ഉണര്‍ന്നിരിക്കുക എന്നതു തന്നെയാണ് എന്നുകൂടിയകാം ആ തലക്കെട്ടും സൂചിപ്പിക്കുന്നത്.

References:

1. https://www.encyclopedia.com/arts/culture-magazines/tadjo-veronique-1955

2. de Beer, Anna-Marie, & Snyman, Elisabeth. (2015). Shadows of life, death and survival in the aftermath of the Rwandan genocide. Tydskrif vir Letterkunde, 52(1)113-130. https://dx.doi.org/10.4314/tvl.v52i1.8

3. Qtd from Manthia Diawara by Fiona Mc Laughlin, “Introduction to Murambi, The Book of Bones “To call a monster by its name”, P. XVI

4. Lee, Sonia. "The Emergence of the Essayistic Voice in Francophone African Women Writers: Véronique Tadjo's L'Ombre d'Imana." In The Modern Essay in French: Movement, Instability, Performance, edited by Charles Forsdick and Andrew Stafford, pp. 77-86. Oxford: Peter Lang, 2005

5. Tadjo, Veronique. (2010). Genocide: The changing landscape of memory in Kigali. African Identities. 8. 379-388. 10.1080/14725843.2010.513252

 

more on Rwandan genocide:

Murambi, The Book of Bones by Boubacar Boris Diop

https://alittlesomethings.blogspot.com/2017/05/blog-post_62.html

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html