Featured Post

Showing posts with label Indain New Wave. Show all posts
Showing posts with label Indain New Wave. Show all posts

Friday, November 22, 2024

Always Being Born by Mrinal Sen

 

പുനരഭിജനനം – മൃണാള്‍ സെന്നിന്റെ ഓര്‍മ്മപ്പുസ്തകം



    ‘യാദൃശ്ചികമായി ഒരു ചലച്ചിത്രകാരന്‍, ഉള്‍വിളിപ്രകാരം ഒരെഴുത്തുകാരന്‍’ എന്ന് സ്വയം പരിചയപ്പെടുത്തിയ മൃണാള്‍ സെന്‍ തന്റെ സിനിമാതാല്‍പ്പര്യം ഗൌരവത്തോടെ കണ്ടെത്തുന്നത് നാല്‍പ്പതുകളുടെ തുടക്കത്തില്‍ അന്നത്തെ ഇമ്പീരിയല്‍ ലൈബ്രറിയില്‍ (ഇപ്പോള്‍ നാഷണല്‍ ലൈബ്രറി) വെച്ച് റുഡോള്‍ഫ് ആന്‍ഹൈമിന്റെ (Rudolf Arnheim) ‘Film’ എന്ന പുസ്തകം കണ്ണില്‍ പെട്ടത് മുതലാണ്‌. സിനിമയുടെ ദര്‍ശനവും സൌന്ദര്യ ശാസ്ത്രവും സാമൂഹിക രാഷ്ട്രീയ പ്രസക്തിയുമെല്ലാം ആര്‍ത്തിയോടെ അദ്ദേഹം പഠിച്ചു തുടങ്ങുകയായിരുന്നു ആ പുസ്തകത്തിലൂടെ. അക്കാദമികമോ ഗവേഷണ രീതിയിലുള്ളതോ അല്ല തന്റെ സമീപനമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും സിനിമയെ സംബന്ധിച്ച ഗഹന പഠനവും ആര്‍ക്കൈവുകളില്‍ നിരന്തര നിരീക്ഷണങ്ങള്‍ നടത്തുന്ന സ്വാഭാവവും ആ രചനകളെ വ്യതിരിക്തമാക്കുന്നുണ്ട്. ‘തൊട്ടടുത്തുള്ള വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നവന്‍ എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിട്ടുള്ളത് ഭാഗിഗമായി മാത്രം ശരിയോ അഥവാ തെട്ടിദ്ധരിപ്പിക്കുന്നതോ എന്ന് തന്നെ പറയേണ്ടിവരും. തങ്ങളുടെ കാലത്തോടും ചരിത്ര സന്ദര്‍ഭങ്ങളോടും ചലച്ചിത്ര മാധ്യമത്തിലൂടെ നിശിതമായി ഇടപെട്ടുവന്ന ലോക ചലച്ചിത്ര ചരിത്രത്തിലെ മഹാരഥന്മാരുമായി നിരന്തരം നടത്തിപ്പോന്ന സമ്പര്‍ക്കങ്ങളും സ്വന്തം ദേശത്തിന്റെ സ്തോഭജനകമായ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളോട് സജീവമായി പ്രതികരിച്ചു വന്ന സാമൂഹിക ബോധ്യങ്ങളും ചേര്‍ന്ന് മൃണാള്‍ സെന്‍ പ്രതിഭയുടെ നേട്ടങ്ങളെയും നീക്കിവെപ്പിനെയും കാലാതിവര്‍ത്തിയാക്കി മാറ്റുന്നുണ്ട്. ഇന്ത്യന്‍ നവസിനിമയിലെ ‘ഐക്കോണിക് ത്രയ’ത്തിലെ അവസാന അംഗം എന്ന നിലയില്‍ അമ്പതുകളിലും അറുപതുകളിലുമായി തുടക്കം കുറിച്ചെങ്കിലും പുതിയ നൂറ്റാണ്ടിലും ചലച്ചിത്ര സപര്യ തുടരാന്‍ കഴിഞ്ഞ അക്കൂട്ടത്തിലെ ഏക അംഗം മൃണാള്‍ സെന്‍ ആയിരുന്നു – 1955-ല്‍ രാത് ഭൊരെയില്‍ തുടങ്ങിയ ആ ചലച്ചിത്ര ജീവിതം  2002-ല്‍ പുറത്തിറങ്ങിയ അമാര്‍ ഭുവേനില്‍ ആണ് സമാപിക്കുന്നത്. ഏറെയും ‘ജനപ്രിയ പരാജയങ്ങള്‍(popular failures) എന്ന് അദ്ദേഹം തന്നെ വിവരിക്കുന്ന ചിത്രങ്ങള്‍ പക്ഷെ നൈരാശ്യത്തിന്റെ പിറകോട്ടുപോക്കിലേക്കൊന്നും അദ്ദേഹത്തെ എത്തിക്കാതിരുന്നതും എന്നും വിഗ്രഹ ഭജ്ഞക മനസ്സു നിലനിര്‍ത്തിയതിന്റെയും ഫലമായിരുന്നു ഇന്ത്യന്‍ നവസിനിമയുടെ ഈടുവെപ്പുകളായ ഇരുപത്തിയെട്ടു മികച്ച ചിത്രങ്ങളടങ്ങിയ ആ ചലച്ചിത്ര സപര്യ. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ സജീവമായി നിലയുറപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചതിനു പിന്നില്‍ തന്റെ സിനിമയെ മനസ്സിലാക്കുന്ന പ്രേക്ഷകര്‍ നാട്ടിലെന്ന പോലെ എവിടെയും ന്യൂനപക്ഷമാണെന്ന തിരിച്ചറിവും ലോകമെങ്ങുമുള്ള അത്തരം ന്യൂനപക്ഷങ്ങളില്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തോടൊപ്പം സിനിമയെന്ന വന്‍മുടക്കുമുതലിന് നിര്‍മ്മാതാവിന് ആവുന്നത്ര തിരികെ നല്‍കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നെന്ന് മൃണാള്‍ സെന്‍ തുറന്നു പറയുന്നുണ്ട്- പുസ്തകം: Always Being Born – A Memoir- Mrinal Sen

‘കല്‍കത്ത, എന്റെ എല്‍ദോരാദോ

    ഓര്‍മ്മപ്പുസ്തകത്തിന്റെ ജനിതകത്തെ കുറിച്ച് എഡിറ്റര്‍ ജ്യോതി സബര്‍വാള്‍ നല്‍കുന്ന കുറിപ്പില്‍ ആശയം മുന്നോട്ടു വെച്ചപ്പോള്‍ മൃണാള്‍ ദാ പ്രതികരിച്ചതിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്: “ഒരോ മൂന്നു വരികള്‍ക്കിടയിലും ഞാന്‍ സ്വയം ഖണ്ഡിച്ചു പോവുമ്പോള്‍ താങ്കള്‍ പൊറുക്കുമോ?” തുടര്‍ന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്: “ഞാന്‍ വാഗ്ദാനം ചെയ്യാന്‍ ഏറെ ഉദാരനും പാലിക്കാന്‍ വളരെ കുറവുമാണ്.” എന്നാല്‍ ‘പുനരഭിജനനത്തിന്റെ (Always Being Born – A Memoir) മുന്നൂറിലേറെ പുറങ്ങള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന/ എഴുതുന്ന ഒരു നിരുത്തരവാദിയെയല്ല; ആഴവും പരപ്പുമുള്ള വായനയും തികഞ്ഞ സാമൂഹ്യ ബോധവും ലോക സാഹചര്യങ്ങളെ കുറിച്ച് അങ്ങേയറ്റത്തെ സംവേദനത്വവുമുള്ള, പ്രതിബദ്ധനായ കലാകാരനെയും ഫിക് ഷന്റെ സാന്ദ്രതയോടെ ജീവിത സ്മരണകള്‍ അവതരിപ്പിക്കുന്ന എഴുത്തുകാരനെയുമാണ് നമുക്ക് കാണിച്ചു തരുന്നത്. മൃണാള്‍ ദാ എന്നും വിവാദങ്ങളുടെയും ആശയ സംഘട്ടനങ്ങളുടെയും കളിത്തോഴന്‍ ആയിരുന്നു: എന്നാലോ, സ്വയമൊരു ‘പഴഞ്ചന്‍ എന്നു ചിലപ്പോഴൊക്കെ അദ്ദേഹത്തിനു തോന്നുന്നുമുണ്ട്. കല്‍കത്തയെ കൊല്‍കത്തയാക്കിയതും ബോംബെ മുംബൈ ആയതും മദ്രാസും കാലിക്കറ്റും പേര് മാറിയതുമെല്ലാം ‘സംഘബോധ സാധാരണത്വത്തിന്റെ ഏകാധിപത്യം (the tyranny of collective mediocrity) ആയി അദ്ദേഹത്തിനു അനുഭവപ്പെടുന്നു. ഇക്കണക്കിനു ‘ഭാരത്‌ എന്നത് ‘ഹിന്ദുസ്ഥാന്‍ ആയി ഹിന്ദുക്കളുടെ നാടായിത്തീരുമോ എന്ന ഭയമായി പരിവര്‍ത്തിക്കുമ്പോഴാണ് പേരുമാറ്റങ്ങളെ കുറിച്ചുള്ള മൃണാള്‍ ദായുടെ ഭയത്തില്‍ അപശകുന സൂചകമായി ചിലതുണ്ട് എന്ന് വായനക്കാര്‍ക്കും തോന്നുക. കല്‍കത്ത ഒരു തീക്ഷ്ണ വികാരം തന്നെയായി അദ്ദേഹം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും അതും നിരുപാധികമല്ല:

“എന്റെ നഗരത്തെ ഒരു വിശുദ്ധപശുവായിക്കാണുന്ന ഒരാളൊന്നും അല്ല ഞാന്‍, എങ്കിലും അതിനെ എന്റെ എല്‍ദോരാദോ എന്ന് വിളിക്കാന്‍ എനിക്ക് മടിയില്ലെന്ന് സമ്മതിച്ചേ തീരൂ.”

തന്നെ പ്രചോദിപ്പിച്ചതും പ്രകോപിപ്പിച്ചതും ആവേശം കൊള്ളിച്ചതും ഏറെ മൃദുലവും ഒപ്പം കയ്പ്പുറ്റതുമായ വികാരങ്ങള്‍ തന്നിലുണര്‍ത്തിയതും തന്റെ നഗരമാണെന്ന് അദ്ദേഹം വാചാലനാകുന്നു.

“ഇതെന്റെ നഗരമാണ്, എന്നെ വെറുപ്പിക്കുന്നത്‌, ചിരിപ്പുക്കയും കരയിപ്പിക്കുകയും ചെയ്യുന്നത്, എന്നെയിട്ട് ഓടിക്കുന്നത്.”

കല്‍കത്തയെ കുറിച്ച് ദയാരഹിതമായോ അല്‍പ്പ ജ്ഞാനത്തോടെയോ നിലപാടെടുത്ത വമ്പന്മാരെ അദ്ദേഹം ഓര്‍ക്കുന്നു: നിരാദ് സി. ചൌധരി, ലോര്‍ഡ്‌ ക്ലൈവ്, റുഡ്യാഡ് കിപ്ലിംഗ്, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്ന് തൊട്ട് ഗുന്തര്‍ ഗ്രാസും പസോളിനിയും വരെ തന്റെ നഗരത്തിന്റെ വിചിത്ര ഗംഭീര സൗന്ദര്യം കാണുന്നതില്‍ പരാജയപ്പെട്ടു എന്ന് അദ്ദേഹം കരുതുന്നു. ഒരു വശത്ത്‌ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതക്കാനും ഒപ്പം ക്ലാസ്സിക് സിനിമകളെ കുറിച്ച് വാചാലനാകാനും കഴിയുന്ന പോലീസുകാരനെ കണ്ടെത്താന്‍ കഴിയുന്ന ലോകത്തിലെ ഏക നഗരമെന്ന ലൂയി മാലെയുടെ നിരീക്ഷണം ഇതിനെതിരറ്റമായി അദ്ദേഹം ഓര്‍ക്കുന്നു. ഓര്‍മ്മപ്പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം തന്നെ പ്രിയ നഗരത്തെ കുറിച്ചായത് സ്വാഭാവികം.

‘ഞങ്ങള്‍ അഭയാര്‍ഥികളല്ല

തുടര്‍ന്ന് വരുന്ന അധ്യായങ്ങളില്‍ തന്റെ ധൈഷണിക വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട് മൃണാള്‍ സെന്‍. ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂര്‍ എന്ന ചെറു പട്ടണത്തില്‍ ജനിച്ച മൃണാള്‍ സെന്‍ ഏറെക്കുറെ ഒരു തനി നാട്ടുമ്പുറത്തുകാരനായി നാല്‍പ്പതുകളുടെ തീക്കാലത്തില്‍ കല്‍കത്ത നഗരത്തില്‍ എത്തുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്‌ വളരെ വേഗത്തിലായിരുന്നു. ജനകീയ നാടകവേദി (IPTA)യിലേക്ക് അദ്ദേഹം ആകൃഷ്ടനായതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നാടക പ്രസ്ഥാനം ക്ഷയിച്ചു പോയതിനു കാരണം സമാനചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കലയുടെ മണ്ഡലത്തിലേക്കും വ്യാപിച്ചതായിരുന്നു എന്ന് സെന്‍ നിരീക്ഷിക്കുന്നുണ്ട്. അതെന്തായാലും, ബംഗാള്‍ ക്ഷാമം, കല്‍കത്ത കലാപങ്ങള്‍, സ്പെയിനിലെ ഫാഷിസ്റ്റ്‌ വിരുദ്ധ കലാപങ്ങളും ഫാഷിസത്തിന്റെ പതനവും, ഹിരോഷിമ, നാഗസാക്കി, ഇന്ത്യ-പാക് വിഭജനം, തുടങ്ങിയ ചരിത്രത്തിലെ മുറിപ്പാടുകള്‍ അടയാളപ്പെടുത്തുന്ന നാല്‍പ്പതുകളെ ‘നരഭോജി കാലഘട്ടം എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്. പതിറ്റാണ്ടിന്റെ തുടക്കം ടാഗോറിന്റെ മരണത്തോടെ (1941) ആയിരുന്നെങ്കില്‍ ഒടുക്കം ഗാന്ധിവധത്തിന്റെ രൂപത്തിലും നാടിനു വന്‍നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ മൂന്നാമത് ചിത്രമായ ‘ബായിഷേ ശ്രാവന്‍’ ഒരുക്കുമ്പോള്‍ ഈ കാലഘട്ടത്തിന്റെ വേദനകള്‍ അദ്ദേഹം അതില്‍ ഉള്‍കൊള്ളിച്ചു. ജന്മ ഗ്രാമത്തെ കുറിച്ചുള്ള വിവരണങ്ങളില്‍ ഏറ്റവും ഹൃദ്യമായ സ്മരണകള്‍ അയവിറക്കുന്നുണ്ട് സെന്‍. അതിലേറ്റവും പ്രധാനം, ചെറുപ്പത്തില്‍ മരിച്ചുപോയ റീബ എന്ന അനിയത്തിയെ കുറിച്ചുള്ളതാണ്. രാഷ്ട്രീയ കാലുഷ്യങ്ങളുടെ അനിവാര്യതയില്‍ തുരുമ്പു വിലക്ക് എല്ലാം വിറ്റുപെറുക്കി മഹാ നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത ഒരു വാക്കു ചോദിച്ചിരുന്നു പുതിയ താമസക്കാരോട് മൃണാളിന്റെ പിതാവ്. ചെറുസ്മാരകമായി നിലനിര്‍ത്തിയ കുഞ്ഞുമകളുടെ കുഴിമാടം തകര്‍ക്കരുതെന്ന്. പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രസിദ്ധനായ സംവിധായകന്‍ ആയിക്കഴിഞ്ഞു ജന്മഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ തങ്ങളുടെ പഴയ തറവാട് രണ്ടാമതോരാള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നെങ്കിലും അവരും ആ സ്മാരകം ഏറെ പരിഗണനയോടെ സംരക്ഷിച്ചിരുന്നു എന്ന് അദ്ദേഹം കണ്ടെത്തുന്നു. കുടുംബത്തില്‍ അംഗം പോലെ തന്നെയായിരുന്ന, പില്‍ക്കാലം ടാഗോറിന്റെ പോലും സ്നേഹം പിടിച്ചു പറ്റിയ കവിയായിത്തീര്‍ന്ന ജാസിമുദ്ധീന്‍ ‘ദാദ’യെ കുറിച്ചുള്ള സ്നേഹ സ്മൃതികളും ഈ ഭാഗത്തെ ഹൃദ്യമായ വായനാനുഭവമാണ്. കല്‍കത്തയിലെ വീട്ടില്‍ നിത്യ സന്ദര്‍ശകര്‍ ആയിരുന്ന സലീല്‍ ചൌധരി, ഋത്വിക് ഘട്ടക്, തപന്‍ സെന്‍, കലിം സറാഫി, നൃപെന്‍ ഗാംഗുലി തുടങ്ങിയവരടങ്ങിയ സുഹൃദ് വലയത്തോട് പിതാവ് എന്നും ആവശ്യപ്പെട്ടിരുന്നത് തങ്ങളെ ഒരിക്കലും അഭയാര്‍ഥികള്‍ ആയിക്കാണരുത് എന്നായിരുന്നു.

“ഞാനൊരു ഇന്‍സൈഡര്‍ ആണ്, നിങ്ങളില്‍ ഒരാള്‍. ഞാനോ എന്റെ ഭാര്യയോ നിങ്ങള്‍ പയ്യന്മാര്‍ കരുതുന്നത് പോലെ വിഷമിക്കുന്നില്ല. ഇല്ല, ഞങ്ങള്‍ അഭയാര്‍ഥികള്‍ അല്ല.”

മേളകള്‍, സിനിമകള്‍, സമ്പര്‍ക്കങ്ങള്‍

1952 -ല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഇറ്റാലിയന്‍ സിനിമയുടെ ശക്തി തന്റെ തലമുറയെ ബോധ്യപ്പെടുത്തിയതായി മൃണാള്‍ സെന്‍ എഴുതുന്നു. യുദ്ധാന്തര നിയോ റിയലിസത്തിന്റെ പ്രണേതാക്കള്‍ ആയിരുന്ന ഡിസീക്ക, റോസെല്ലിനി, സവറ്റിനി (Cezare Zavattini), തുടങ്ങിയവരുടെ ചിത്രങ്ങള്‍ ‘ലാളിത്യവും സാമ്പത്തിക അച്ചടക്കവും വേര്‍പിരിക്കാനാവാത്ത വിധം പരസ്പരം ബന്ധിതമാണ്. നിയോ റിയലിസത്തിന്റെ ആകത്തുക!” എന്ന് മൃണാള്‍ സെന്നിനെ ബോധ്യപ്പെടുത്തി. തന്റെ ചലച്ചിത്ര സപര്യയിലുടനീളം ഈ പാഠങ്ങള്‍ മൃണാള്‍ സെന്നിനെ വഴിനടത്തിയിട്ടുണ്ട് എന്ന് കാണാം. ഭുവെന്‍ ഷോമിനെ കുറിച്ച് ആദ്ദേഹം വാചാലനാകുന്നത് ഈ പാഠങ്ങള്‍ ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിഞ്ഞതിന്റെ വിജയം തന്നെയായാണ്. രേഖീയമായ ഇതിവൃത്തം, സ്തോഭജനകമായ സംഭവങ്ങള്‍ എന്നിവയേക്കാള്‍ പ്രധാനമായി മാനുഷിക കഥ പറയുക എന്നതില്‍ എപ്പോഴും ഊന്നുന്ന നിലപാട് മൃണാള്‍ സെന്‍ ചിത്രങ്ങളുടെ മുഖമുദ്രയാകുന്നത് ഇവിടെ തുടങ്ങുന്നു. അവലംബിത കഥകളെ തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി പാകപ്പെടുത്തിയെടുക്കുന്നത്തില്‍ എടുക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് ‘മാതിര മനിഷ (1966)’യുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു അദ്ദേഹം പറയുന്നു:

“..ഒരു ചിത്രമെടുക്കുമ്പോള്‍ മൂന്നു കാമിനിമാരെ തൃപ്തിപ്പെടുത്തുക ഞാനെടുക്കുന്ന അവകാശമാണ്- പാഠം (വിഷയം), മാധ്യമം (സിനിമാ ഭാഷ), പിന്നെ എന്റെ സമയവും.”

സമകാലികതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടും ഇതോടു ചേര്‍ത്തു പറയാം. സത്യജിത് റേയുടെ ഏറ്റവും മികച്ച ചിത്രമെന്ന് താന്‍ കരുതുന്ന ‘അപരാജിതോ’യെ കുറിച്ചു പറയുന്നിടത്ത് അദ്ദേഹം എഴുതുന്നു:

“സമകാലികത തീരുമാനിക്കപ്പെടുക കാലഘട്ടം പരിഗണനയിലൂടെയല്ല, മറിച്ചു സമീപനത്തിലൂടെയാണെന്നു ‘അപരാജിതോ’യെ കുറിച്ച് നടത്തിയ പഠനത്തില്‍ എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് 1928-ല്‍ നിര്‍മ്മിച്ച കാള്‍ ഡ്രൈയറുടെ പാഷന്‍ ഓഫ് ജോവാന്‍ ഓഫ് ആര്‍ക്ക് അതിശയകരമാം വിധം സമകാലികമായിരിക്കുന്നത്.”

ഘട്ടക്, റേ -

    ഘട്ടക്കും സത്യജിത് റേയുമായുണ്ടായിരുന്ന ബന്ധങ്ങളും പുസ്തകത്തില്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഘട്ടക് ആത്മസുഹൃത്തും വീട്ടിലെ നിത്യ സന്ദര്‍ശകനും   സഖാവും ആയിരുന്നു മൃണാള്‍ സെന്നിന്. കൂട്ടുകാരന്റെ കുത്തഴിഞ്ഞ ജീവിതവും അനാഥമായ മരണവും ആദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു.

“ചിന്തകളിലും ആശയങ്ങളിലും അദ്ദേഹം ഇപ്പോഴും മഹാമേരുവായ അതേ ഘട്ടക് ആയിരുന്നു, നിയന്ത്രണങ്ങളില്ലാത്ത ഘട്ടക്, ഹൃദയശൂന്യനായ ഘട്ടക്, അച്ചടക്കമില്ലാത്ത ഘട്ടക്, അനനുകരണീയനായ ഘട്ടക്, പിന്നെ, എല്ലാത്തിനുമുപരി, സമാദരണീയനായ ഘട്ടക്.”

സത്യജിത് റേയുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഏറ്റവും ചുരുങ്ങിയതെങ്കിലും ശക്തമായ സൂചനകളിലൂടെ നല്‍കുന്ന മൃണാള്‍ സെന്‍, അതിനുപയോഗിക്കുന്നത് ഒട്ടുമുക്കാലും റേയുടെ തന്നെ വാക്കുകളാണ് എന്നത് ശ്രദ്ധേയമാണ്. ഏറ്റവും ആവേശത്തോടെ മൃണാള്‍ സെന്‍ വിവരിക്കുന്ന ഭുവെന്‍ ഷോമിന്റെ വിജയം ‘ഒരു ന്യൂനപക്ഷ പ്രേക്ഷകരുടെ കണക്കില്‍ ചേര്‍ത്തുകൊണ്ട് റേ നടത്തിയ പരാമര്‍ശം മുഴുവനായും ഉദ്ധരിക്കുന്നുണ്ട് ലേഖകന്‍. എന്നാല്‍, പുസ്തകത്തില്‍ ഒരിടത്തും തന്റെതായി റേയെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ ഇല്ല എന്ന് മാത്രമല്ല, റേ പ്രതിഭയെ എപ്പോഴും ആദരവോടെ ഓര്‍ക്കുന്നുമുണ്ട് മൃണാള്‍ സെന്‍. എന്തായാലും, അന്ത്യ നാളുകളില്‍ റേ വീണ്ടും നടത്തിയ ആ കഥ പറയാനറിയാത്തവന്‍ പരാമര്‍ശത്തെ കുറിച്ചോ, കുലീനമായി അത് അവഗണിച്ച തന്റെ പ്രതികരണത്തെ കുറിച്ചോ പുസ്തകത്തില്‍ പരാമര്‍ശമില്ല.


    ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളില്‍ ജൂറി അംഗവും ചെയര്‍മാനും ക്ഷണിതാവും പുരസ്കാര ജേതാവും ഒക്കെയായി നിരന്തരം നടത്തിവന്ന യാത്രകളും കണ്ടുമുട്ടിയ  ചലച്ചിത്ര പ്രതിഭകളും എഴുത്തുകാരുമായുള്ള സമ്പര്‍ക്കങ്ങളും തന്റെ ഓരോ ചിത്രത്തിനും വേണ്ടി നടത്തിയ പരിശ്രമങ്ങളും രചനകളുമെല്ലാം വിശദമായി ഓര്‍മ്മപ്പുസ്തകത്തില്‍ പ്രദിപാദിക്കുന്നുണ്ട്. ഫിക് ഷന്റെ നാടകീയതയും ചടുലതയും ഭാഷാഭംഗിയും തൊട്ടറിയാവുന്ന ഓര്‍മ്മപ്പുസ്തകത്തില്‍ മികച്ച വായനാ സംസ്കാരമുള്ള ഒരെഴുത്തുകാരനെയും നമുക്കു കണ്ടെത്താനാകും. ആനുഷങ്കികമായി പരാമര്‍ശിക്കുന്ന പുസ്തകങ്ങളുടെ അത്രയൊന്നും സാംഗത്യമില്ലാത്ത അതീവ സംഗ്രഹ ശ്രമത്തില്‍ ചിലപ്പോഴെങ്കിലും പിശകുകള്‍ കടന്നു കൂടുന്നുമുണ്ട്. ഉദാഹരണമായി, ഗ്രേപ്സ് ഓഫ് റാത്തിലെ ‘കോട്ടന്‍ പിക്കിങ്ങി’നെ മുന്തിരി വിളവെടുപ്പായി കുറിക്കുന്നത് ഓര്‍മ്മപ്പിശകോ പുസ്തകത്തിന്റെ തലക്കെട്ട്‌ വരുത്തിയ ആശയക്കുഴപ്പമോ ആകാം.

 

Tuesday, September 3, 2024

Smita Patil – A Brief Incandescence by Maithili Rao

     ഒരു ഹ്രസ്വ ദീപ്തി- സ്മിതാ പാട്ടീലിന്റെ ജീവിതകഥ



1986 ഡിസംബര്‍ 13 -ന് മുപ്പത്തിയൊന്നാം വയസ്സില്‍ പ്രസവ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് മരിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളായ സ്മിതാ പാട്ടില്‍ ഏതൊരു മികച്ച അഭിനേത്രിയും മോഹിച്ചു പോകുന്ന ഒരു നീക്കിയിരുപ്പിന്റെ ഉടമയായിക്കഴിഞ്ഞിരുന്നു. പത്തുവര്‍ഷം മാത്രം നീണ്ടു നിന്ന അഭിനയ സപര്യക്കിടയില്‍ എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു എന്നത് മാത്രമല്ല, അവയില്‍ ഒട്ടുമിക്കതും ഇന്ത്യന്‍ നവ സിനിമയുടെ എക്കാലത്തെയും നല്ല ഈടുവെപ്പുകളില്‍ പെടുന്നവയായിരുന്നു എന്നതും ദേശീയ-അന്താരാഷ്ട്ര തലത്തില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയവയായിരുന്നു എന്നതും അവരുടെ സംഭാവനയെ വേറിട്ട്‌ നിര്‍ത്തുന്നു. രണ്ടു ദേശീയ പുരസ്കാരങ്ങളും മൂന്നു ഫിലിം ഫെയര്‍ അവാര്‍ഡുകളും മാത്രമല്ല രാഷ്ട്രത്തിന്റെ പദ്മശ്രീ പുരസ്കാരവും ഈ ചുരുങ്ങിയ കാലയളവില്‍ അവരെ തേടിയെത്തി. എഴുപതുകളിലെ നിശിതമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ‘പാരലല്‍’ സിനിമയുടെ അച്ചുതണ്ടായിരുന്ന കൂട്ടുകെട്ടുകളില്‍ എല്ലായിടത്തും സ്മിതയുണ്ടായിരുന്നു. സത്യജിത് റേ, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി, മൃണാള്‍ സെന്‍, ജി. അരവിന്ദന്‍ജബ്ബാര്‍ പട്ടേല്‍ തുടങ്ങി ഇന്ത്യന്‍ സമാന്തര സിനിമയുടെ പ്രണേതാക്കാളുടെ ചിത്രങ്ങളിലാണ് അവര്‍ നിറഞ്ഞു നിന്നത്. ഒപ്പം രാജേഷ് ഖന്നയെയും അമിതാബ് ബച്ചനെയും പോലുള്ള വാണിജ്യ സിനിമാ നായകരോടൊപ്പം ആടിയും പാടിയും നൃത്തം ചെയ്തും മുഖ്യധാരയിലും അവര്‍ ചുവടുറപ്പിച്ചു- അതില്‍ പലതും ഇതല്ല തന്റെ ഇടമെന്നു അവരെ ബോധ്യപ്പെടുത്തിയെങ്കിലും. സ്മിതാ പാട്ടിലിന്റെ ദേഹ വിയോഗത്തിനു മൂന്നു പതിറ്റാണ്ടിപ്പുറം അവരുടെ ജീവിതത്തെയും അഭിനയ സപര്യയെയും അടയാളപ്പെടുത്തി മുതിര്‍ന്ന ജേണലിസ്റ്റും ചലചിത്ര നിരൂപകയുമായ മൈഥിലി റാവു രചിച്ച ജീവ ചരിത്ര പുസ്തകമാണ് “Smita Patil – A Brief Incandescence”.   

നവസിനിമാ തരംഗം

അടിയന്തരാവസ്ഥാനന്തര മുഖ്യധാരാ സിനിമ പറഞ്ഞു പഴകിയ റൊമാന്‍സും പ്രതികാരവും മെലോഡ്രാമയുമായി കുപിതനായ ചെറുപ്പക്കാരന്‍ എന്ന മിത്തിനെ പേര്‍ത്തും പേര്‍ത്തും ബലാല്‍ക്കാരം ചെയ്തു കാലക്ഷേപം കഴിക്കുന്ന ഘട്ടത്തിലാണ് സത്യജിത് റേയും മൃണാള്‍ സെന്നും ഋത്വിക് ഘട്ടകും മുമ്പേ വഴികാണിച്ച മറ്റൊരു തരം സിനിമ സാധ്യമാണ് എന്ന നവസിനിമാ തരംഗം ഇന്ത്യന്‍ ചലച്ചിത്ര സംസ്കാരത്തില്‍ വേരുറപ്പിക്കുന്നത്. ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെയും ധൈഷണിക ഉള്ളടക്കത്തിന്റെയും കരുത്തുണ്ടായിരുന്ന ഈ സിനിമയുടെ സുവര്‍ണ്ണ കാലത്തിനും, മറ്റു പലപ്പോഴെന്നപോലെ ബംഗാള്‍ സിനിമ ഒരു ദീപസ്തംഭാമായി വഴി തെളിയിച്ചു. അത് ഹിന്ദി സിനിമയിലേക്കും മലയാളവും കന്നഡയും പോലുള്ള ഇതര പ്രാദേശിക ഭാഷാസിനിമയിലേക്കും വ്യാപിച്ചു. ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ കടന്നുവരവും ഈ മാറ്റത്തിന് ഊര്‍ജ്ജമായപ്പോള്‍ ചലച്ചിത്രമേളാ സംസ്കാരത്തിന്റെ വ്യാപനം, മുഖ്യധാരയുടെ നീരാളിപ്പിടുത്തത്തിനപ്പുറം നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെയും ഉറപ്പുവരുത്തി. ഈ അന്തരീക്ഷത്തിലാണ് സ്മിതാ പാട്ടില്‍, ശബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ഓം പുരി, ദീപ്തി നവാല്‍, തുടങ്ങിയ അഭിനയ പ്രതിഭകള്‍ ഈ തരംഗത്തിന്റെ ഭാഗമായത്. ഇക്കൂട്ടത്തില്‍, നിര്‍ഭാഗ്യകരമായ രീതിയില്‍ ശത്രുപക്ഷങ്ങളായിപ്പോയ സ്മിതയും ശബാനയും നായികാ സങ്കല്‍പ്പങ്ങളില്‍ വരുത്തിയ മാറ്റത്തെ വിപ്ലവകരം എന്നുതന്നെ വിളിക്കണമെന്ന് മൈഥിലി റാവു നിരീക്ഷിക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങളെ അലങ്കാരം മാത്രമായിക്കണ്ട മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായി കരുത്തുള്ള സ്ത്രീകഥാപാത്രങ്ങള്‍ സിനിമയുടെ നെടുംതൂണായിമാറുന്നതിനു നവസിനിമ സാക്ഷ്യംവഹിച്ചപ്പോള്‍ അതിന്റെ കേന്ദ്രത്തില്‍ സ്മിതയും ശബാനയും ഉണ്ടായിരുന്നു. 

തുടക്കം

സ്മിതാ പാട്ടിലിന്റെ വ്യക്തി ജീവിതത്തില്‍ ഏറെ പുരികങ്ങള്‍ ചുളിപ്പിച്ച ആ രാജ് ബബ്ബര്‍ ബന്ധത്തെ കുറിച്ച് മൗനം പാലിക്കുമെന്ന മുഖവുരയോടെയാണ്‌ പുസ്തകം തുടങ്ങുന്നത് എന്നത് പുസ്തകത്തിന്റെ ഊന്നല്‍ എവിടെയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. തന്റെ ഭാഗം പറയാനായി സ്മിത ജീവിച്ചിരിപ്പില്ല എന്നതും രാജ് ബബ്ബര്‍ തികഞ്ഞ മൌനം പാലിക്കുന്നു എന്നതും അതൊരു വിലക്കപ്പെട്ട തലമായി നില്‍ക്കട്ടെ എന്ന തീരുമാനത്തിലേക്ക് എഴുത്തുകാരിയെ എത്തിക്കുന്നു. ഗോസിപ്പുകള്‍ കൊണ്ട് നിറക്കാതെ താന്‍ ആവിഷ്കരിക്കുന്ന ജീവിതത്തിനു തികഞ്ഞ മാന്യത നല്‍കുക എന്നതാണ് ഒരു ജീവചരിത്ര കൃതിയെ മഹത്തരമാക്കുന്നത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യവും ഗാന്ധിയനുമായിരുന്ന ശിവാജിറാവു ഗിര്ധാര്‍ പാട്ടില്‍, വിദ്യാതായി പാട്ടില്‍ ദമ്പതികളുടെ രണ്ടാമത്തെ മകളായി ജനിച്ച സ്മിതയുടെ വ്യക്തിത്വത്തില്‍ ലീനമായിരുന്ന ഹൃദയ വിശാലതയും സഹജീവി സ്നേഹവും തുറന്ന സൗഹൃദമനോഭാവവും ‘സര്‍വ്വമത സമഭാവന’യെന്ന ഗാന്ധിയന്‍ ആദര്‍ശം കൊണ്ട് ആര്‍.എസ്.എസ്. രാഷ്ട്രീയത്തെ ചെറുക്കാന്‍ ശ്രമിച്ച രാഷ്ട്രീയ സേവാ ദള്‍ സംസ്കാരത്തിന്റെ കൂടി സൃഷ്ടിയായിരുന്നു.

“ശക്തയും ലോല മനസ്കയും, സ്വതന്ത്ര ബുദ്ധിയും ആര്‍ക്കും പറ്റിക്കാവുന്നവളും, ആത്മവിശ്വാസമുള്ളവളും അരക്ഷിതയും- വൈരുധ്യങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അവയോടോപ്പം ജീവിക്കാനുള്ള ഒരു ഉള്‍ക്കരുത്തുണ്ടായിരുന്നു അവര്‍ക്ക്

എന്നും

“ശിശുസഹജമായ ഒരു വിശ്വാസവും ജിജ്ഞാസയും, ഒരേ സമയം ചിന്താധീനവും കുസൃതി പൂര്‍ണ്ണവും, അവരിലുണ്ടായിരുന്ന കുട്ടി മുതിര്‍ന്നപ്പോഴും നിലനിന്നു എന്നപോലെ. എന്നാല്‍, ഇതിനെല്ലാം ഉള്ളില്‍ ആരും സ്നേഹിച്ചു പോകുന്ന ഒരു ലാളിത്യം, കടന്നു പോകുന്ന ഒരു കാറ്റിലും ആടുകയും ഉലയുകയും എന്നാല്‍ ഒരിക്കലും ഒടിയാതിരിക്കുകയും ചെയ്യുന്ന ഉറച്ച വേരുകളുള്ള ഒരു വിളഞ്ഞ മുകുളം”

എന്നും സ്നേഹാരാധനയോടെ തന്റെ നായികയെ ജീവചരിത്രകാരി അടയാളപ്പെടുത്തുന്നു.

ആദ്യ അധ്യായങ്ങളില്‍ സ്മിതയുടെ കുട്ടിക്കാലവും സ്കൂള്‍ പഠനവുമൊക്കെയാണ് വിവരിക്കപ്പെടുന്നത്. അക്കാലത്തുണ്ടായ സൗഹൃദങ്ങള്‍ താരപദവിയിലേക്കുയര്‍ന്നിട്ടും ഉലച്ചില്‍ കൂടാതെ തുടരാന്‍ സ്മിത ശ്രദ്ധിച്ചിരുന്നു. പൂന ഫിലിം ഇസ്റ്റിട്യൂട്ടില്‍ തിയേറ്റര്‍ അക്കാദമിയില്‍ ജബ്ബാര്‍ പട്ടേല്‍, സതീഷ്‌ അലേകര്‍, മോഹന്‍ അഗാഷേ തുടങ്ങിവരോടൊപ്പം പതിവുകാരിയായിരുന്ന സ്മിതയെ പി. കെ. നായര്‍ ഓര്‍മ്മിക്കുന്നുണ്ട്. അരുണ്‍ ഖോപ്കരുടെ ഡിപ്ലോമ ചിത്രമായ തീവ്ര മധ്യമിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു സ്മിതയുടെ തുടക്കം. കഠിനാധ്വാനിയും നര്ത്തകിയെങ്കിലും ചെയ്തു ശീലമില്ലാത്ത താന്‍പുര നൃത്തത്തിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടെ പരിശീലിക്കുന്നവളുമായ തന്റെ നായികയെ കുറിച്ച് സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ ഖോപ്കര്‍ പങ്കുവെക്കുന്നുണ്ട്. ‘ചരന്‍ദാസ് ചോറി’ലൂടെ ബംഗാളി സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പില്‍ തന്നെ വിസ്മയിപ്പിച്ച പെണ്‍കുട്ടിയെ കുറിച്ച് സംവിധായകന്‍ ശ്യാം ബെനഗല്‍ ഓര്‍ക്കുന്നു:

“ടി വി യിലും ഖോപ്കരുടെ ചിത്രത്തില്‍ നിന്നും കണ്ടത് വെച്ച് തുടക്കം മുതലേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. എനിക്കറിയാമായിരുന്നു ഈ പെണ്‍കുട്ടി ക്യാമറയില്‍ ഒന്നാന്തരമായിരിക്കും.. അനുതാപ ഭാവമുള്ള ഒരു വ്യക്തിത്വം ഒരു മനുഷ്യനിലേക്ക് കടന്നുചെല്ലാന്‍ നിങ്ങളെ അനുവദിക്കും... ഈ സ്വാഭാവിക സ്വയംപ്രകാശനം, അവരുടെ വികാരങ്ങള്‍ ഏതു രൂപത്തിലായാലും, അതവളുടെ മുഖത്തു കാണാനാവും.”

നിരൂപകയുടെ രചന

പുസ്തകത്തിന്റെ സിംഹഭാഗം അപഹരിക്കുന്നത് മൈഥിലി റാവുവിലെ ജീവചരിത്രകാരിക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന ചലചിത്ര നിരൂപകയാണ് എന്നത് ഒരു പ്രശ്നമായി ചിലപ്പോള്‍ വായനക്കാര്‍ക്ക് അനുഭവപ്പെടാം. സ്മിതയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ ഓരോ ചിത്രങ്ങളെ കുറിച്ചും വിഷാദവും ഗഹനവുമായ പഠനങ്ങളായി സുദീര്‍ഘ വിവരണങ്ങള്‍ അധ്യായങ്ങളായിത്തന്നെ പുസ്തകത്തിലുണ്ട്. സ്മിത തന്റെ കഥാ പാത്രങ്ങളിലേക്ക് നടത്തിയ പകര്‍ന്നാട്ടവും അതിനു വേണ്ടി നടത്തിയ തയ്യാറെടുപ്പുകളും അതീവ സൂക്ഷ്മമായി വിവരിക്കുന്ന ഈ ഭാഗങ്ങള്‍ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെങ്കിലും പലപ്പോഴും അവ ആവര്‍ത്തന സ്വഭാവമുള്ളതും അമിതാരാധനയുടെ വര്‍ണ്ണങ്ങള്‍ കലര്‍ന്നതും ആയി അനുഭവപ്പെടാം. ‘സ്മിത പാട്ടീലും അവരുടെ ദശാവതാരങ്ങളും’ എന്ന സുദീര്‍ഘ അധ്യായത്തില്‍ മന്താന്‍, ജയ്ത് രേ ജയ്ത്, ഭൂമിക, അകലേര്‍ സന്ധാനെ, ചക്ര, ഉംബാര്‍ത്ത, സുബഹ്, അര്‍ഥ, ബസാര്‍, തരംഗ്, ആഖിര്‍ ക്യോം, എന്നിങ്ങനെ സ്മിതയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളെ കുറിച്ചുള്ള സമഗ്ര വിമര്‍ശന പഠനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മിതാ പാട്ടില്‍ ഒരു മെത്തേഡ് ആക്റ്റര്‍ ആയിരുന്നില്ലെന്നും അവര്‍ തന്റെ ജന്മവാസനയെ പിന്തുടരുന്ന ഒരു ‘സംവിധായകന്റെ അഭിനേതാവ്’ ആയിരുന്നു എന്നും എഴുത്തുകാരി നിരീക്ഷിക്കുന്നു. ശക്തയും പച്ചയായ ജീവിതം ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുമായി സ്മിതയുടെ അഭിനയം ആവര്‍ത്തനങ്ങള്‍ ഉള്ളവയാണെന്ന് ചൂണ്ടിക്കാട്ടുന്ന വിമര്‍ശകരെ മികച്ചതല്ലാത്ത റോളുകള്‍ക്ക് പോലും അവര്‍ പകര്‍ന്നു നല്‍കിയ തീക്ഷ്ണത കാണാതിരിക്കരുതെന്നു അവര്‍ ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യത്തിലേറെ ഈ തീക്ഷ്ണതയിലാണ് അവരുടെ മുദ്രയെന്നു മൈഥിലി റാവു കരുതുന്നു. സ്മിതയും ശബാനയും തമ്മിലുള്ള ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ച ശത്രുതയെ കുറിച്ച് പുസ്തകത്തില്‍ പലവുരു സൂചനകളുണ്ട്. അരങ്ങു പിടിച്ചടക്കാന്‍ കഴിഞ്ഞതിലൂടെ മറ്റൊരു മറുപടി ആവശ്യമില്ലെന്ന നിലപാടില്‍ സ്മിത താരതമ്യേന തന്റെ മനോഭാവം മറച്ചു വെച്ചപ്പോള്‍ ശബാന കൊള്ളിവാക്കുകള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ചു.  പില്‍ക്കാലം അക്കാര്യം അവര്‍ പരസ്യമായി ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. അതേസമയം മുഖ്യധാരയെയും സമാന്തര സിനിമയെയും വിജയകരമായി ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ സ്മിതയെക്കാള്‍ ഏറെ മുന്നിലായിരുന്നു ശബാന.

എമ്പതുകളിലെ സ്മിതയുടെ അഭിനയജീവിതം വിചിത്ര സങ്കരത്തിന്റെതായിരുന്നു എന്ന് എഴുത്തുകാരി നിരീക്ഷിക്കുന്നുണ്ട്. ഒരു വശത്ത്‌ സത്യജിത് റേ ടി വി ക്ക് വേണ്ടി ചെയ്ത സദ്ഗതി, ഗോവിന്ദ് നിഹലാനിയുടെ ആക്രോഷ്, അര്‍ദ്ധ സത്യ എന്നിവ പോലുള്ള മഹദ് സിനിമകള്‍; മറുവശത്ത്‌ തനിക്കൊരിക്കലും ചേര്‍ന്നതല്ലെന്ന തിരിച്ചറിവിലേക്ക് വീണ്ടും വീണ്ടും സ്മിതയെ കൂട്ടിക്കൊണ്ടുപോയ ജനപ്രിയ വൈകൃത സിനിമകള്‍- അമിതാബ് ബച്ചനോടോത്തുള്ള ആ മഴ നൃത്ത രംഗം സ്വകാര്യമായി ഏറെ കരയിച്ചിട്ടുണ്ടായിരുന്നു സ്മിതാ പാട്ടീലിനെ. ചലച്ചിത്ര വിമര്‍ശകയായ ജീവചരിത്രകാരി തന്റെ നായിക ചെയ്ത ഒന്നിനും കൊള്ളാത്ത സിനിമകളുടെ ലിസ്റ്റ് ദയാരഹിതമായിത്തന്നെ നിരത്തുന്നുണ്ട്‌. അത് വിവരിക്കുമ്പോഴും ആ ചിത്രങ്ങളിലെ കൊള്ളാവുന്ന ഏകഘടകം സ്മിതയുടെ സാന്നിധ്യമായിരുന്നു എന്ന് അവര്‍ എടുത്തുപറയുന്നുമുണ്ട്. ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ധൃതികൂട്ടിയ സ്മിത ഇവിടെയും അത് ആവര്‍ത്തിക്കുകയായിരുന്നു. മുഖ്യധാര സിനിമക്ക് നായികമാരുടെ വെളുത്ത തൊലിയോടുള്ള ആരാധനയെയും ഇരുണ്ട നിറത്തോടുള്ള നിഷേധത്തെയും മറികടക്കാനും തന്റേതായ ഒരു വശ്യതയുടെ മാനദണ്ഡം  രൂപപ്പെടുത്തിയെടുക്കാനും സ്മിതയ്ക്ക് കഴിഞ്ഞു എന്നത്, സീനിനും സ്ക്രിപ്റ്റിനും അനുരോധമായി സ്വയം പരുവപ്പെടാനുള്ള അവരുടെ സിദ്ധിയുടെ തെളിവ് തന്നെയാണ്. ‘പ്രതിബിംബത്തിന് പിറകിലെ സ്ത്രീ’ എന്ന അധ്യായത്തില്‍ സ്മിതയുടെ സൗഹൃദങ്ങളുടെയും അടുത്തിടപഴകിയിരുന്നവരോടുള്ള ബന്ധത്തിന്റെയും സൂചനകള്‍ ചുരുങ്ങിയ വാക്കുകളില്‍ പകരുന്നുണ്ട്. എങ്കിലും നേരത്തെ സൂചിപ്പിച്ച പോലെ, രാജ് ബബ്ബര്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതേസമയം, മകളുടെ തെരഞ്ഞെടുപ്പ് അമ്മയില്‍ സൃഷ്ടിച്ച വികാരവിക്ഷോഭങ്ങളും ഗര്‍ഭകാലത്ത് അമ്മയും മകളും എല്ലാം മറക്കാന്‍ ശ്രമിക്കുന്നതും ഹൃദ്യമായി വിവരിക്കപ്പെടുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ മൂളിക്കേള്‍പ്പിച്ചിരുന്ന പാട്ടുകളൊക്കെയും പാടിക്കൊടുക്കാന്‍ സ്മിത അമ്മയോട് പറയുമായിരുന്നു. എന്നാല്‍ പ്രതികിന് അതൊന്നും മൂളിക്കൊടുക്കാന്‍ അവര്‍ക്ക് പക്ഷെ യോഗമുണ്ടായില്ലെന്ന് ജീവിചരിത്രകാരി വേദന കൊള്ളുന്നു. സുഹൃത്തുക്കളുടെയും സഹപ്രവര്ത്തകരുടെയും ഓര്‍മ്മകളില്‍ അവരുടെ വാക്കുകളില്‍ തന്നെ ആവിഷ്കൃതമാകുന്ന ചിത്രങ്ങങ്ങാളായാണ് അവസാന അധ്യായം ‘ഞങ്ങളവളെ ഓര്‍ക്കും വിധം’ അവതരിപ്പിക്കുന്നത്‌. റൌഫ് അഹമദ്, നന്ദിതാ ദാസ്, ദീപ ദിയോസ്താലെ, ജിതേഷ് പിള്ള, വൈശാലി ചക്രവര്‍ത്തി, മനോജ്‌ കുമാര്‍, എന്നിവരുടെ സ്നേഹ നിര്‍ഭരമായ ഓര്‍മ്മകള്‍ ആണിവിടെ.

ഓര്‍മ്മകളിലെ സ്മിതാ പാട്ടില്‍

സ്മിതാ പാട്ടില്‍ സ്മൃതികളില്‍ റൌഫ് അഹമദിന്റെ ഓര്‍മ്മകള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. രമേശ്‌ സിപ്പിയുടെ ശക്തിയില്‍ അഭിനയിക്കുന്നത് മുമ്പ് താന്‍ നിരാകരിച്ച ജനപ്രിയ ചേരുവകളോട് അനുരജ്ഞനം നടത്തുകയല്ലെ എന്ന ചോദ്യത്തിന് സ്മിത നല്‍കിയ മറുപടി ഇതായിരുന്നു: താന്‍ സ്വയം വാണിജ്യവല്‍ക്കരിക്കുകയല്ല, മറിച്ച്, ഒരു താരമാകുന്നതിലൂടെ എന്റെ ആ പതിവ് ആര്‍ട്ട് സിനിമക്ക് വാണിജ്യമൂല്യം നല്‍കാന്‍ ശ്രമിക്കുകയാണ്. രേഖയോടൊത്തു അഭിനയിക്കുന്നത് നിര്‍ത്തിയ അമിതാഭിന് വേണ്ടി മറ്റൊരു നായികയെ തേടിക്കൊണ്ടിരുന്ന ജയ ഭാദുരിയാണ് സ്മിതയെ നിര്‍ദ്ദേശിച്ചത് എന്നും റൌഫ് ഓര്‍ക്കുന്നു. സ്മിതയും ശബാനയും തമ്മില്‍ ഉണ്ടായിരുന്ന ശത്രുതയുടെ അടിയൊഴുക്കുകളും റൗഫിന്റെ വാക്കുകളിലാണ് വ്യക്തമാകുന്നത്. ശബാനക്ക് മൂന്നാമത് ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ അക്കാര്യത്തില്‍ ഒന്ന് ശ്രമിക്കണമെന്ന് ഉപദേശിക്കുന്ന മഹേഷ്‌ ഭട്ടിനോട് ‘ഞാനിവിടെ അവാര്‍ഡുകള്‍ സമ്പാദിക്കാന്‍ വന്നതല്ല. എനിക്ക് നല്ല ജോലി ചെയ്‌താല്‍ മതി’ എന്ന് പ്രതികരിച്ച സ്മിതയെ അദ്ദേഹം ഓര്‍ക്കുന്നു. ഒരു തരത്തിലുള്ള ചരടുവലിയിലൂടെയും തനിക്കൊന്നും നേടേണ്ട എന്നും അങ്ങനെ ലഭിക്കുന്നതൊന്നും തന്നെ തൃപ്തയാക്കില്ല എന്നും അവര്‍ പറഞ്ഞു. അമ്മ പകര്‍ന്നു തന്ന മൂല്യങ്ങളാണ് തനിക്കു പ്രധാനമെന്ന് അവര്‍ നിലപാടെടുത്തു.

“ഞങ്ങള്‍ രണ്ടുപേരും ഒരിക്കലും സുഹൃത്തുക്കള്‍ ആവില്ലെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഞങ്ങളുടെ ബന്ധത്തില്‍ അടിസ്ഥാനപരമായ എന്തോ പിശകുണ്ട്. .. വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ ധ്രുവങ്ങളുടെ അന്തരത്തിലാണ്.”

എങ്കിലും ‘അര്‍ഥി’ല്‍ മികച്ചു നിന്നു എന്നതിന്റെ പേരില്‍ സ്മിത സപ്പോര്‍ട്ടിംഗ് റോളുകള്‍ക്കാണ് അനുയോജ്യയെന്ന ശബാനയുടെ അനാവശ്യ പരാമര്‍ശം സ്മിതയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

ഇന്ത്യന്‍ സിനിമ അതിന്റെ ഏറ്റവും ആഴമേറിയ ഒരപചയകാലത്തിലൂടെ കടന്നു പോകുമ്പോള്‍ അതിനു പുതിയ ജീവനും ദിശാബോധവും നല്‍കിയ ഒരു മുന്നേറ്റത്തിന്റെ തന്നെ കേന്ദ്രത്തില്‍ സ്വയം കണ്ടെത്താനും ഒരു മിന്നായം പോലെ ഹ്രസ്വമായിരുന്ന ജീവിതത്തിനിടെ സിനിമാചരിത്രത്തിന്റെ തന്നെ ഏറ്റവും ദീപ്തമായ ഒരു വഴിവിളക്കായി നിലയുറപ്പിക്കാനും കഴിഞ്ഞ, തന്നെ ഏറ്റെടുക്കയും സ്നേഹിക്കുകയും ചെയ്ത സൗഹൃദങ്ങളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും അകാലത്തില്‍ മറഞ്ഞുപോയ സ്മിതാ പാട്ടിലിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്നേഹവേദനയുടെ അഞ്ജലികള്‍ അര്‍പ്പിക്കുന്ന പുസ്തകം തന്നെയാണ് “Smita Patil – A Brief Incandescence”.

(സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക)

alsoread:

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Romancing with Life by Dev Anand

https://alittlesomethings.blogspot.com/2024/09/romancing-with-life-by-dev-anand.html