“ഹോളോകോസ്റ്റിന്റെ മോറീഷ്യന്‍ ചിത്രം”
ചരിത്രത്തിന്റെ
മഹാപാപങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരികയും എണ്ണമറ്റ ഇരകളുടെ അന്ത്യത്തിന് ശേഷം, തിരയടങ്ങിയ ‘സമാധാന’ കാലത്തേക്ക് ജീവിച്ചിരിക്കുകയും ചെയ്യുന്ന മനുഷ്യരില്‍ ഉരുവാകുന്ന
‘അതിജീവിച്ചവന്റെ കുറ്റബോധം’ (survivor
guilt) ഹോളോകോസ്റ്റ് അനന്തര ലോക സാഹിത്യത്തില്‍
ഏറെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ ഫ്രഞ്ച്- മോറീഷ്യന്‍ നോവലിസ്റ്റ് നതാഷ അപ്പനായുടെ The Last
Brother ഹോളോകോസ്റ്റ് ചരിത്രത്തിലെ ഏറെയൊന്നും
അറിയപ്പെടാത്ത ഒരു ഖണ്ഡത്തെയാണ് പശ്ചാത്തലമാക്കുന്നത്. നാസി ഭീകരതയുടെ നാളുകളില്‍
പോളണ്ട്, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ
തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായ പലസ്തീന്‍
ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാഷ്ട്രീയ കാരണങ്ങളാല്‍ ബ്രിട്ടീഷ് നിയന്ത്രിത
പലസ്തീനിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും അന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന
മോറീഷ്യസിലെ ബോ ബാസ്സിന്‍ ജയിലില്‍ തടവിലാക്കപ്പെടുകയും ചെയ്ത ആയിരത്തി അഞ്ഞൂറോളം
ജൂത അഭയാര്‍ഥികളുടെ ദുരന്ത പശ്ചാത്തലത്തില്‍ അപൂര്‍വ്വമായ ഒരു കൌമാര
സൌഹൃദത്തിന്റെയും വിധിവൈപരീത്യങ്ങളുടെയും നിസ്സഹായതകളുടെയും കഥയാണ് നോവല്‍
അവതരിപ്പിക്കുന്നത്.
എഴുപതിലെത്തിയ
രാജ് എന്ന ഇന്ത്യന്‍-മോറീഷ്യന്‍ വംശജന്റെ ഓര്‍മ്മകളില്‍ തെളിയുന്ന അപൂര്‍വ്വ
സൌഹൃദത്തില്‍, ഡേവിഡ് എന്ന പത്തുവയസ്സുകാരന്‍ അഭയാര്‍ഥി പയ്യനുണ്ട്: നാസി അധിനിവേശ
നാളുകളില്‍ ചെക്കോസ്ലോവക്യയില്‍ പ്രാഗില്‍ നിന്ന് നിന്ന് ഓടിപ്പോന്ന അനാഥന്‍. വര്‍ഷം
1945. രാജിന്റെ ഓര്‍മ്മകളില്‍ സ്വപ്നാനുഭാവമായി ഡേവിഡ് പലപ്രായത്തില്‍
എത്തുമെങ്കിലും പത്തു വയസ്സില്‍ മരിച്ചു പോയവനാണ് ആ അതീവ ഹ്രസ്വ സൌഹൃദത്തിലെ സഹോദര
സമാനന്‍. എട്ടാം വയസ്സുവരെ രാജ് ജീവിച്ചത് വടക്കന്‍ ദേശത്തെ മാപൂവിലാണ്. പഞ്ചസാര
ഫാക്റ്ററിയില്‍ തൊഴിലാളിയായിരുന്ന പിതാവിനെ അവനൊരിക്കലും പപ്പയെന്നോ മറ്റോ ഉള്ള
സ്നേഹസൂചക പദങ്ങളൊന്നും ചേര്‍ത്തു വിളിക്കാത്തത് അയാള്‍ ഗാര്‍ഹിക പീഡനത്തിന്റെ
ഏറ്റവും ബീഭത്സ മുഖം ആയിരുന്നത് കൊണ്ടാണ്. ഫ്രാന്‍സ് ഫാനന്റെ പ്രസിദ്ധമായ
പ്രയോഗത്തെ കടമെടുത്ത് “ഭൂമിയിലെ അഭിശപ്തര്‍ (the wretched of the earth)” എന്ന് നോവലിസ്റ്റ് വിളിക്കുന്ന സമൂഹത്തില്‍, പ്ലാന്റെഷന്‍ തൊഴിലാളികള്‍ക്ക് (indentured labourers) ഇടയില്‍ പതിവായിരുന്ന വിധം എന്നും വൈകീട്ട് മദ്യ ലഹരിയില്‍ അയാളത്
ഭാര്യക്കും മക്കള്‍ക്കുമെതിരെ വീട്ടില്‍ അരങ്ങേറി. അച്ഛന്‍റെ പ്രകൃതത്തിനു നേര്‍വിപരീതമായി
മമ്മ ‘ദരിദ്ര ജീവിതത്തിന്റെ കരുണാര്‍ദ്രമായ വശ’ത്തെ
പ്രതിനിധാനം ചെയ്തു. രാജിനേക്കാള്‍ ഒന്നോ രണ്ടോ വയസ്സുമാത്രം മൂപ്പുണ്ടായിരുന്ന
സഹോദരന്‍ വിനോദ് വിഫലമായ ചെറുത്തുനില്‍പ്പിന് ശ്രമച്ചിരുന്നുവെങ്കിലും അതും നീണ്ടു
നിന്നില്ല. എല്ലാ ദുരിതങ്ങള്‍ക്കുമിടയില്‍ പ്രകൃതിയുടെ അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത
കൌമാരക്കാര്‍ തൊട്ടടുത്തുള്ള കാട്ടിലും മലയിലും കൌമാര സാഹസങ്ങളുടെ ഇടവേളകള്‍
കണ്ടെത്തി. അത്തരം ഒരു ഘട്ടത്തില്‍, ദുരന്തം അതിന്റെ
മുഴുവന്‍ പ്രഹര ശേഷിയും പുറത്തെടുത്തു. 1944ന്റെ കൊല്ലപ്പിറവി ദിനത്തില്‍, കൊടുങ്കാറ്റും പേമാരിയും തകര്‍ത്ത ഒരു പ്രളയ ദിനത്തില്‍, ഒരൊറ്റ സായാഹ്നത്തില്‍ വിനോദിനോടൊപ്പം അനിയന്‍ അനിലും നഷ്ടപ്പെട്ടുപോയ
വേദനിപ്പിക്കുന്ന ഓര്‍മ്മയില്‍ കഴിയുന്ന കുടുംബം, അച്ഛന്
പട്ടണത്തില്‍ ജയില്‍ ഗാര്‍ഡ് ആയി ജോലി കിട്ടുന്നതോടെ അങ്ങോട്ടേക്ക് താമസം
മാറ്റുന്നു.
നോവലിന്റെ
വര്‍ത്തമാന കാലത്തില്‍ ഫ്ലാഷ് ബാക്കുകളിലൂടെ ഒരു മുത്തച്ചന്‍ ആയിക്കഴിഞ്ഞ രാജ്
നടത്തുന്ന ആഖ്യാനം ഫലത്തില്‍ ഒരു സ്തുതിഗീതം കൂടിയാണ് എന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: ഡേവിഡിന്, അവനൊപ്പം തടവറയില്‍ ഒടുങ്ങിയ 127 ജൂത അഭയാര്‍ഥികള്‍ക്ക്, രാജിന്റെ സഹോദരന്മാരായ അനിലിനും വിനോദിനും, ഒപ്പം
നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തിനും (Dalia Sofer: Castaways- nytimes.com).
“എന്നെപ്പോലെ, എന്റെ അമ്മയും അനിലിന്റെയും
വിനോദിന്റെയും മരണത്തിന്റെ ഭാരം ഉള്ളില്‍ പേറി. നിങ്ങള്‍ക്ക് സ്വയം നിങ്ങളെ അനാഥന്‍
എന്നോ, വിധവയെന്നോ വിഭാര്യന്‍ എന്നോ വിളിക്കാം, എന്നാല്‍ ഒരൊറ്റ ദിവസത്തില്‍ രണ്ടു മക്കളെ, ഒരൊറ്റ
ദിവസത്തില്‍ രണ്ടു സഹോദരങ്ങളെ നഷ്ടമായാല്‍, പിന്നെ നിങ്ങള്‍ എന്താണ്? നിങ്ങളെന്തായിക്കഴിഞ്ഞു
എന്ന് പറയാന്‍ ഏതു വാക്കാണ് പിന്നെയുള്ളത്? അത്തരം ഒരു
വാക്ക് ഞങ്ങളെ തുണച്ചേനേ”
എന്ന്
ഭാഷയുടെ പരിമിതിയില്‍ ചെന്ന് മുട്ടുന്ന നോവല്‍, ദുഃഖഭാരങ്ങള്‍ക്കു മറുമരുന്നായി ഉയര്‍ത്തിക്കാട്ടുന്നത്
സുദൃഡമായ സൗഹൃദത്തിന്റെ ബന്ധുത്വമായി രണ്ടു കൌമാരക്കാരുടെയും ഇല്ലാതായ മക്കളുടെ
സ്ഥാനത്തേക്ക് അനാഥപ്പയ്യനു ഹൃദയത്തില്‍ ഇടം കൊടുക്കുന്ന അമ്മയുടെയും
നിലപാടുകളാണ്.
ഭാഷയുടെ
പരിമിതിയെന്ന പ്രമേയത്തോടൊപ്പം തന്നെയാണ് ഏകാന്തതയുടെ ദുഖവും നോവലില്‍ സുപ്രധാന
വിഷയമാകുന്നത്. ജയിലിലെ അന്തേവസികളെ കുറിച്ചുള്ള അച്ഛന്റെ വിവരണത്തിലെ
കുറ്റവാളികള്‍, കൊള്ളക്കാര്‍ തുടങ്ങിയ അപൂര്‍വ്വ മനുഷ്യരെ കാണാനുള്ള കൌമാരസഹജമായ
ജിജ്ഞാസയോടെ കുറ്റിക്കാടിനു പിറകില്‍ മറഞ്ഞിരിക്കുന്ന രാജ്, വിളറിവെളുത്തു മൃതപ്രായരായ പ്രേതരൂപികളെ പോലുള്ള ഒരു കൂട്ടം മനുഷ്യരെ
ജയില്‍ വളപ്പില്‍ കണ്ടെത്തുന്നത് ഒരു അപൂര്‍വ്വ സൌഹൃദത്തിന്റെ തുടക്കമാകുന്നു.
സ്വര്‍ണ്ണത്തലമുടിയുള്ള ഒരു പയ്യന്‍ ഒരു മൂലയിലിരുന്നു വിതുമ്മുന്നത് അവന്‍ ശ്രദ്ധിക്കുന്നു.
“അന്നേ ദിവസം ഡേവിഡ് ചെയ്തത് തന്നെ ഞാനും ചെയ്തു,.. ഞാനെന്റെ തല ഇലകള്‍ക്കിടയില്‍ പൂഴ്ത്തി
വിതുമ്മി, ഏതാനും വാരയകലെ അവന്‍ ചെയ്തു കൊണ്ടിരുന്ന
പോലെ.”
ഈ നൈസര്‍ഗ്ഗിക
ആത്മ ഐക്യം സൌഹൃദമായി വളരുക തൊട്ടടുത്ത ദിവസത്തിലാണ്. അച്ഛന്റെ പതിവു പീഡനത്തെ
തുടര്‍ന്ന് ജയിലിലെ ആശുപത്രിയിലെത്തുന്ന രാജ് മലമ്പനിക്ക് ചികിത്സ തേടുന്ന
ഡേവിഡുമായി ചങ്ങാത്തം സ്ഥാപിക്കുന്നു, എന്നാല്‍ യുദ്ധത്തെ കുറിച്ചോ ജൂതാനുഭവത്തെ കുറിച്ചോ
ഇപ്പോഴും അവന്‍ തീര്‍ത്തും അജ്ഞനാണ്. ഇരുവര്‍ക്കും അന്യമായ മുറി ഫ്രഞ്ചില്‍
ഇരുവരും അവരവരുടെ ദുഖത്തിന്റെ അന്തസ്സത്ത വെളിപ്പെടുത്തുന്നു: “ഞാന്‍ തനിച്ചാണ്.” “ഞാനുമതെ.” അതീവ
സാഹസികമായ ഒരു ശ്രമത്തിലൂടെ ഡേവിഡിനെ പുറത്തെത്തിക്കാന്‍ രാജ് പാടുപെടുന്നത് അവനെ
രക്ഷിക്കാന്‍ വേണ്ടി മാത്രമല്ല തന്റെ എകാന്തതക്കുള്ള പരിഹാരമായും രണ്ടു മക്കളെ
നഷ്ടപ്പെട്ട അമ്മക്ക് പകരം ഒരു മകനെ നല്‍കുകയെന്ന ആഗ്രഹത്തിലുമാണ്.
“ഞാന്‍ കരുതി എനിക്കവനെ .. ഒരു ഒരു പ്രിയ സഹോദരനെ ചേര്‍ത്തു നിര്‍ത്തും പോലെ
എന്നോട് ചേര്‍ത്തു നിര്‍ത്താനാവും,.. മറ്റൊരു മകനെ കൊണ്ട് കൊടുക്കുന്നതിലൂടെ എന്റെ അമ്മയുടെ
ദുഖത്തില്‍ കുറച്ചു ഇല്ലാതാക്കാനാകും എന്ന്.”
നോവലില്‍
ഉടനീളം എതിരറ്റങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന രീതിയുണ്ടെന്നു ഡാലിയ സോഫാര്‍
നിരീക്ഷിക്കുന്നു: (ibid). നഷ്ടത്തിന്റെ ദുഖവും സ്നേഹത്തിന്റെ സന്തോഷവും, യുദ്ധത്തിന്റെ ഭീകരതയും സൌഹൃദത്തിന്റെ സൗന്ദര്യവും, ചില ദിനങ്ങളിലെ പ്രകൃതിയുടെ താണ്ഡവവും മറ്റു ഘട്ടങ്ങളിലെ പരിലാളനയും, എന്നിങ്ങനെ തുടങ്ങി ഹൃദയ ശുദ്ധിയുള്ള കഥാപാത്രങ്ങളും നേര്‍വിപരീത
ചിത്രങ്ങളും നോവലില്‍ ഏറെയുണ്ട്. നോവല്‍ തന്നെയും ചരിത്രത്തിന്റെ അപാരമായ ഒരു
ദുരന്ത ഘട്ടത്തെ ആവിഷ്കരിക്കുമ്പോഴും ‘ആമന്ത്രണം ചെയ്യപ്പെടുന്ന ഒരു
ദൃഷ്ടാന്തകഥ’യുടെ സാരള്യവും ഉള്‍ച്ചേര്‍ക്കുന്നുണ്ട് എന്നു നിരൂപക (ഡാലിയ സോഫാര്‍)
ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, വൈരുധ്യങ്ങളെ
ആവിഷ്കരിക്കുന്നതില്‍ ഐറണിയുടെ സ്പര്‍ശം ഒട്ടുമില്ലെന്നും ഡേവിഡിന്റെ ഇത്തിരി
കോടിയ ചിരി പോലും ഒട്ടും പരിഹാസസൂചകമായിരുന്നില്ല എന്നും മറിച്ചു
‘സുന്ദരമായതെന്തോ’ ഒന്നിനുള്ള തുടക്കമായിരുന്നു എന്നും രാജ് നിരീക്ഷിക്കുന്നു.
സുന്ദരമായതെന്തോ ഒന്നിനു വേണ്ടിയുള്ള അന്വേഷണം നോവലില്‍ എല്ലാ കഥാപാത്രങ്ങളും ഒരു
രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നടത്തുന്നുണ്ട്. രണ്ടു സഹോദരന്മാരെ പ്രകൃതി
ദുരന്തം തട്ടിയെടുത്ത വേദനിപ്പിക്കുന്ന ഓര്‍മ്മകളുള്ള ഇടം വിട്ടു രാജിന്റെ കുടുംബം, പ്രാഗില്‍ നിന്നുള്ള ഡേവിഡിന്റെ പലായനം, വാഗ്ദത്ത
ഭൂമി തേടിയുള്ള ജൂതയാനം, തടവറയില്‍ നിന്ന് രാജിന്റെ
സഹായത്തോടെയുള്ള ഡേവിഡിന്റെ രക്ഷപ്പെടല്‍, രാജും
സഹോദരങ്ങളും തങ്ങളുടെ ദുസ്സഹ ജീവിതത്തില്‍ നിന്ന് പറന്നകലാന്‍ നടത്തുന്ന വിമാനം
കളി, ഒരു ചിത്രശലഭമായി ഭാരമില്ലാതെ പറന്നകലാനുള്ള
രാജിന്റെ മോഹം എന്നതൊക്കെ ഈ മനോനിലയുടെ പ്രതിരൂപങ്ങളാണ്. എന്നാല്‍ രക്ഷപ്പെടല്‍
ഒരു മോഹം മാത്രമായി അവശേഷിക്കും. അനിലിന്റെ ‘U’ മാതൃകയിലുള്ള
വടി പോലെ, ദിവസങ്ങളോളം വനത്തിലൂടെ ഓടിയിട്ടും തുടങ്ങിയ
ഇടത്തില്‍ തന്നെ തിരികെയെത്തുകയും പോലീസിന്റെ പിടിയിലായി ജയിലില്‍ ഒടുങ്ങുകയും
ചെയ്യുന്ന ഡേവിഡിനെ പോലെ. അതേ സമയം ശാരീരികമായി സാധ്യമല്ലാത്ത രക്ഷപ്പെടല്‍
ഭാഷയിലൂടെയും പാട്ടുകളിലൂടെയും സാധ്യമാക്കുന്നുണ്ട്, ജയില്‍
ഹോസ്പിറ്റലില്‍ കഴിയുന്ന ജൂതത്തടവുകാര്‍ അവരുടെ യിദ്ദിഷ് പാട്ടുകളിലൂടെ.
വനത്തിനുള്ളില്‍, മരണത്തെ മുഖാമുഖം കാണുന്ന ഘട്ടത്തില്‍
ഡേവിഡ് പാടുന്നത് ഏറെ കാവ്യാത്മക ഭാഷയിലാണ് രാജ് വിവരിക്കുന്നത്:
“ഡേവിഡിന്റെ കുഞ്ഞു ശബ്ദം കസ്തൂരി മരത്തിനരികില്‍ നിന്നുയര്‍ന്നു, അവന്റെ യിദ്ദിഷ് വാക്കുകള്‍ ഉഷ്ണമേഖലാ
രാവില്‍ നിറഞ്ഞു, ഈ ജൂത ഗാനം കാടിനെ ആലിംഗനം ചെയ്തു, എന്നെ, കൊച്ചു രാജിനെ, ആലിംഗനം ചെയ്തു. അവന്റെ സ്വരം അത്ര പ്രശാന്തമായിരുന്നു, വാക്കുകള്‍ നൈസര്‍ഗ്ഗികമായി ഒഴുകി, ഈ ആലാപനം
എന്നില്‍ പ്രവേശിച്ചു എന്റെ ഹൃദയത്തിലെത്തി, അതെന്നെ
എനിക്ക് ചുറ്റുമുള്ള ലോകവുമായി ഒന്നാക്കിത്തീര്‍ത്തു, അതുവരെയും
ഞാനൊരു അന്യനായിരുന്നു എന്ന മട്ടില്‍. ഈ വിലാപം ജീവിതത്തിന്റെ സൌന്ദര്യത്തെ
കുറിച്ച് തന്നെയാണ് പറഞ്ഞത്”
എന്ന് രാജ്
നിരീക്ഷിക്കുന്നു. അവന്റെ പേരിന്റെ ഉറവിടമായ ഡേവിഡ് രാജാവ് “ഇസ്രായേലിന്റെ
മാധുര്യമൂരുന്ന ഗായകന്‍” ആയിരുന്നു എന്നത് പ്രസക്തമാണ്. രാജിന്റെ അമ്മയുടെ
പ്രകൃതിചികിത്സാ സിദ്ധിയെ കുറിച്ച് നോവലില്‍ സൂചനയുണ്ട്:
“അവരുടെ വിരലുകളുടെ സ്പര്‍ശത്തില്‍, ഓരോ ചെടിയും അതിന്റെ വിധിവിഹിതം തിരിച്ചറിഞ്ഞു:
സുഖപ്പെടുത്തല്‍, സംരക്ഷണം, വേദന
ശമിപ്പിക്കല്‍, ചിലപ്പോള്‍ കൊല്ലലും.”
ഒരുപക്ഷെ
പ്രമേയത്തിന്റെ ദുരന്തഭാവത്തിനെതിരെ നോവലിസ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്നതും ഈ
പ്രസന്നമായ ആഖ്യാനസ്വരം തന്നെയാണ് എന്ന് പറയാം. സ്വര്‍ണ്ണത്തലമുടിയുടെ പ്രഭാവലയം (halo) ഉള്ള ഡേവിഡും മുറിവുകളില്‍
സാന്ത്വനമാകുന്ന മമ്മയും തന്റെ ജീവിതത്തിലെ
മാലാഖമാരായിരുന്നുവെന്നു രാജ് കരുതുന്നു. മകന്റെ
മുറിവുകള്‍ തലോടുന്ന അമ്മയിലും കൂട്ടുകാരന്റെ മുറിവേറ്റ പാദങ്ങള്‍ കഴുകി
ശുദ്ധീകരിക്കുന്ന രാജിലും മഡോണ – ക്രിസ്തു പ്രതീകങ്ങളുടെ സാന്നിധ്യവും പ്രസക്തമാണ്.
അതിജീവിച്ചവന്റെ
കുറ്റബോധം എന്ന വിഷയം കഥപറയാനുള്ള യോഗ്യതയുടെ ധാര്‍മ്മികത സംബന്ധിച്ച ചോദ്യമായി
ആഖ്യാതാവിനെ മഥിക്കുന്നുണ്ട്:
“പക്ഷെ ഇന്ന് ഈ അന്ധാളിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം പറയാന്‍
എനിക്കെന്തൊക്കെയോ അവകാശമുണ്ട് എന്ന മട്ടില്‍ ഈ കഥ പറയാന്‍, ഇതെല്ലാം പറയാന്‍, അവനെ കുറിച്ച് ഇതുപോലെ സംസാരിക്കാന്‍, ഞാനാരാണ്? .. അവനെങ്ങനെയായിരുന്നിരിക്കണം അനുഭവപ്പെട്ടിരിക്കുക, നാടുകടത്തലിനെ കുറിച്ചോ, കൂട്ടക്കുരുതികളെ
കുറിച്ചോ എനിക്കെന്തറിയാം, തടവറയെ കുറിച്ച്
എനിക്കെന്തറിയാം?”
മഹാദുരന്തങ്ങള്‍
സുരക്ഷിത അകലങ്ങളില്‍ ഇരുന്നു കഥയും ഇതിഹാസവുമാക്കുന്നതിന്റെ അസംബന്ധ പൂര്‍ണ്ണമായ
ഐറണിയാണ് ഈ ചോദ്യങ്ങളില്‍ മുഴങ്ങുന്നത്.
“ഇത് പറയുന്നതില്‍ ലജ്ജിക്കേണ്ടതില്ലേ എന്ന് എനിക്കറിയില്ല. പക്ഷെ അതായിരുന്നു
സത്യം: നാലു കൊല്ലമായി ഒരു ലോകയുദ്ധം നടക്കുകയായിരുന്നു എന്ന്
എനിക്കറിയില്ലായിരുന്നു, ആശുപത്രിയില്‍ വെച്ച് ഡേവിഡ് എന്നോട് ഞാന്‍ ജൂതനായിരുന്നോ എന്ന്
ചോദിച്ചപ്പോള്‍ അതിന്റെ പൊരുള്‍ എനിക്കറിയില്ലായിരുന്നു. ഹോസ്പിറ്റലില്‍
ആയിരുന്നത് കൊണ്ട് ജുവിഷ് എന്നത് ഏതോ രോഗത്തിന്റെ പേരായിരിക്കും എന്ന അവ്യക്ത
ധാരണയോടെ ഞാന്‍ പറഞ്ഞു, അല്ല. ഞാന്‍ ജര്‍മ്മനിയെ
കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നില്ല, സത്യത്തില്‍
എനിക്കൊന്നും അറിയില്ലായിരുന്നു. ഡേവിഡില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലാത്ത ഒരു
സുഹൃത്തിനെയാണ് എനിക്ക് കിട്ടിയത്, സ്വര്‍ഗ്ഗത്തില്‍
നിന്നൊരു സമ്മാനം, അന്ന് 1945ന്റെ തുടക്കത്തില്‍ അതായിരുന്നു എനിക്ക് ഒരേയൊരു കാര്യവും.”
പ്രകൃതി
എപ്പോഴും സൌഹാര്‍ദ്ദപരമായി മാത്രം മനുഷ്യ ജീവിതത്തില്‍ ഇടപെടുന്ന പ്രതിഭാസമാണ്
എന്ന കാല്‍പ്പനികവല്‍ക്കരണം നോവല്‍ പിന്തുടരുന്നില്ല. മറിച്ചു മാരക ശേഷിയുള്ളതും
സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുമായ ഒരു സാന്നിധ്യമാണത്:
“എനിക്കറിയാമായിരുന്നു, എവിടെയാണ് ഒരു വലിയ മാവില്‍ നിന്ന്
പുളഞ്ഞു മാറേണ്ടത്, തന്ത്രപൂര്‍വ്വം
വീഴ്ത്തിയേക്കാവുന്ന വേരുകളെ കരുതി ബദാമിനടുത്ത് ഇടതു വശത്തുകൂടി മെല്ലെ പോകേണ്ടത്, യൂകാലിപ്റ്റസിന്റെ
പൊട്ടിപ്പിളര്‍ന്ന ചില്ലകളെ കുനിഞ്ഞൊഴിയേണ്ടത്, ടര്‍പന്റൈന്‍
മണക്കുന്ന മാവുകള്‍ക്കിടയില്‍, ഇടയ്ക്കു നിര്‍ത്താതെ, ചിന്തിക്കാന്‍ നില്‍ക്കാതെ, മറ്റേ
മാവിനരികിലൂടെ കുതിച്ചു ചാടേണ്ടത്, കാരണം അവിടെയൊരു
മാളമുണ്ടായിരുന്നു, ആ മാളത്തിനരികില്‍ ചിതല്‍ പുറ്റും
നിറയെ തിളങ്ങുന്ന അടിവശമുള്ള വലിയ ചുവപ്പന്‍ ഉറുമ്പുകളും, അവയുടെ കടി കടുത്ത കടച്ചിലും അതീവ വേദനയും നല്‍കുമായിരുന്നു.”
കാവ്യാത്മക/ പ്രകൃതി രൂപകങ്ങളെ നോവലിസ്റ്റ്
ഉപയോഗിക്കുന്ന രീതിയിലും ഈ തിരിച്ചറിവിന്റെ സാന്നിധ്യമുണ്ട്. കേവലം ഭാവഗീതാത്മക
സൗന്ദര്യ സൃഷ്ടി മാത്രം ഉദ്ദേശിച്ചുള്ളതല്ല അത്. കൊച്ചു രാജ് ആഹ്ലാദത്തോട്
കണ്ടുനില്‍ക്കുന്ന ചക്രവാളത്തില്‍ തിരയിളക്കുന്ന
മേഘപാളികളെ കുറിച്ചുള്ള വര്‍ണ്ണന കരീബിയന്‍ നോവലിസ്റ്റ് ജമൈക്ക കിന്‍കെയ്ഡിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും
എന്നാല്‍ പിന്നീടത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് ഉയരുന്ന “തീയില്‍
പൊട്ടിപ്പിളരുന്ന കരിമ്പ് തണ്ടുകള്‍ക്ക് പകരം ആളുകള്‍, സ്ത്രീകള്‍, കുട്ടികള്‍ ഒക്കെ” ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ പുകയുടെ ഭീകരതയിലേക്ക്
പരിവര്‍ത്തിക്കപ്പെടുന്നുവെന്നും ആന്റെഴ്സന്‍ ടെപ്പര്‍ നിരീക്ഷിക്കുന്നത് (Anderson
Tepper: wordswithoutborders.org) ഇതോടു
ചേര്‍ത്തു പറയാം. ജീവിത പരിസരം കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്ത
തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു കൌമാരക്കാരുടെ തീരെ ഹ്ര്വസ്വമായ ഒരു പാരസ്പര്യം
ജീവിതകാലം മുഴുവനും ഓര്‍ത്തുവെക്കാനും ആഖ്യാതാവിന്റെ ജീവിത വീക്ഷണത്തെ അപ്പാടെ
മാറ്റി മറിക്കാനും നിമിത്തമാകുകയും ഒപ്പം ചരിത്രത്തിന്റെ ചോരപ്പാടുകളിലേക്ക്
സാഹിത്യത്തിന്റെ ഉള്‍ക്കണ്ണ്‍ തുറപ്പിക്കുവാനും ഇടയാക്കുകായും ചെയ്യുന്നതില്‍
നതാഷേ അപ്പനായുടെ നോവല്‍ തന്റെ നാട്ടുകാരനായ മറ്റൊരു വലിയ പ്രതിഭയുടെ മാസ്റ്റര്‍പീസിനെ
ഓര്‍മ്മിപ്പിക്കുന്നുണ്ട്: ലേ ക്ലെസിയോയുടെ ‘അലയുന്ന നക്ഷത്രം’ (Wandering Star) എന്ന നോവലിലെ എസ്തറിനെയും
നജ്മയെയും ഞൊടിയിട പാരസ്പര്യം അടയാളപ്പെടുത്തുന്ന അവരുടെ വിധിയെയും. ലേ
ക്ലെസിയോയും ആവിഷ്കരിക്കുന്നത് പലസ്തീന്‍ വാഗ്ദത്ത ഭൂമിയിലേക്കുള്ള ജൂത
പ്രയാണത്തിന്റെ കഥയാണ് എന്നതും ഇരു നോവലുകളെയും ഒരുമിപ്പിക്കുന്ന മറ്റൊരു തലമാണ്.
എന്നാല്‍, വൈയക്തിക തലത്തില്‍ തന്നെ ഹോളോകോസ്റ്റ്
അനുഭവത്തെ നേരിടുകയും അതിനെ ലോക സാഹിത്യത്തിന്റെ തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും
ചെയ്ത ഏലി വീസല്‍, പ്രിമോ ലെവി, ആന്ദ്രെ ഷ്വാസ് ബാര്‍ട്ട് തുടങ്ങിയ സാഹിത്യ കുലപതികളുടെ നിരയിലേക്ക്
ഉയരാന്‍ അപ്പനായുടെ എഴുത്തിനു കഴിയുന്നില്ലെന്നും കുറ്റബോധത്തിന്റെയും
ദുഃഖത്തിന്റെയും വൈകാരികതയെ വേണ്ടത്ര തീവ്രതരമാക്കുന്നതില്‍ അവരിനിയും മുന്നോട്ടു
പോകേണ്ടതുണ്ട് എന്നും മാര്‍ത്ത ടോള്‍ നിരീക്ഷിക്കുന്നു (Martha Toll: washingtonindependentreviewofbooks.com).
മോറീഷ്യന്‍ സാഹിത്യത്തില്‍ നിന്ന് കൂടുതല്‍:
Eve out of Her Ruins by Ananda Devi
https://alittlesomethings.blogspot.com/search?q=Eve+out+of+Her+Ruins+by+Ananda+Devi
Desert by J.M.G. Le Clézio
https://alittlesomethings.blogspot.com/search?q=Desert+by+J.M.G.+Le+Cl%C3%A9zio
Wandering Star by J.M.G. Le
Clézio
https://alittlesomethings.blogspot.com/search?q=Wandering+Star+by+J.M.G.+Le+Cl%C3%A9zio
Desert and Wandering Star by
J.M.G. Le Clézio
Half
Blood Blues by Esi Edugyan
https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html
No comments:
Post a Comment