Featured Post

Showing posts with label Holocaust. Show all posts
Showing posts with label Holocaust. Show all posts

Tuesday, March 25, 2025

Half Blood Blues by Esi Edugyan

 

ബാലിയാടുകളുടെ ജാസ് ദിനങ്ങള്‍

(കനേഡിയന്‍ നോവലിസ്റ്റ് എസി എദുഗ് യാന്‍ രചിച്ച Half Blood Blues, സാമൂഹിക ബോധ്യങ്ങളുള്ള സാഹിത്യത്തിനുള്ള അനിസ് ഫീല്‍ഡ് വുള്‍ഫ് ബുക്ക് അവാര്‍ഡ്, കനേഡിയന്‍ സാഹിത്യ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേടുകയും 2011-ലെ മാന്‍ബുക്കര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ ആഖ്യാനങ്ങളില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’ (Rhineland Bastards) എന്നു വിളിക്കപ്പെട്ട ആഫ്രോ ജര്‍മ്മന്‍ വംശജരുടെ വിധി സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് ‘Half Blood Blues.’)

ജൂതരാണോ കറുത്ത വര്‍ഗ്ഗക്കാരാണോ ചരിത്രപരമായി ഏറ്റവും പീഡിതരായ ജനത എന്ന പ്രശ്നം ഒരിക്കലും കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ഘാനയില്‍ നിന്നുള്ള പ്രവാസി മാതാപിതാക്കളുടെ മകളായി കാനഡയില്‍ ആല്‍ബേര്‍ട്ടാ പ്രവിശ്യയിലെ കല്‍ഗാരി നഗരത്തില്‍ 1978-ല്‍ ജനിച്ച എസി എദുഗ് യാന്‍, നാസി ജര്‍മ്മന്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച തന്റെ രണ്ടാമത് നോവല്‍ ഹാഫ്-ബ്ലഡ്‌ ബ്ലൂസ് എന്ന കൃതിയിലൂടെ ഈ ഭൂതാവിഷ്ടമായ ചരിത്ര സമസ്യയെയാണ് നേരിടുന്നത് എന്ന് ഡോണാ ബേലി നേഴ്സ് നിരീക്ഷിക്കുന്നു. (The Globe and Mail Inc.).  നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ ആഖ്യാനങ്ങളില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഒരനുഭവ ലോകമാണ് ആഫ്രോ- ജര്‍മ്മന്‍കാരുടെത്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കന്‍ വംശജരുടെ സാന്നിധ്യം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ജര്‍മ്മനിയില്‍ സങ്കര വംശജരുടെ എണ്ണം രണ്ടു ലോക യുദ്ധങ്ങള്‍ക്കിടെ ആയിരങ്ങളായി വളര്‍ന്നിരുന്നു. ജര്‍മ്മന്‍ ഭാഷയില്‍ മിഷ് ലിങ് (Mischling) എന്ന് അവമതി ചിഹ്നമായി വിളിക്കപ്പെട്ട ഈ ‘അര്‍ദ്ധ വംശജര്‍’ (half-breed) ജൂതരുടെയും ഇതര ‘അപര’ വിഭാഗങ്ങളുടെയും അതേ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് വിധി തന്നെയാണ് അനുഭവിക്കേണ്ടി വന്നത്. അവരുടെ നിറം അവരെ മറ്റാരേക്കാളും വേഗത്തില്‍ ഒറ്റികൊടുക്കുകയും ചെയ്തു. ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’ (Rhineland Bastards) എന്നു നിന്ദിക്കപ്പെട്ട ഈ മനുഷ്യരുടെ വിധി സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് 2011-ലെ മാന്‍ ബുക്കര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച ‘Half Blood Blues.’...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/half-blood-blues-by-esi-edugyan


More by Esi Edugyan:

Washington Black by Esi Edugyan

https://alittlesomethings.blogspot.com/2024/08/washington-black-by-esi-edugyan.html

More on Holocaust:

The Last Brother by Nathacha Appanah

https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html

The Dew Breaker by Edwidge Danticat

https://alittlesomethings.blogspot.com/2024/09/the-dew-breaker-by-edwidge-danticat.html


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 243-248)

To purchase, contact ph.no:  8086126024


Sunday, August 18, 2024

Austerlitz (2001) W.G. Sebald (German)/ Anthea Bell

 ഓഷ് വിറ്റ്സിന്റെ നിഴല്‍



ജര്‍മ്മനിയിലെ ദക്ഷിണ ബവേറിയയിലെ വെര്‍താകില്‍ (Wertach im Allgäu)  1944ല്‍ ജനിച്ച വിന്‍ഫ്രീഡ് ഹ്യോര്‍ഹ് സെബാള്‍ഡ് (W(infried) G(eorg) Sebald ) ആത്മകഥാപരമായ നാലു പ്രഖ്യാത നോവലുകളിലൂടെ, ഹോളോകാസ്റ്റിന്റെയും ജര്‍മ്മന്‍ നഗരങ്ങള്‍ക്കു മേല്‍ നടത്തപ്പെട്ട സഖ്യ ശക്തികളുടെ ബോംബു വര്‍ഷത്തിന്റെയും ഭീകരാനുഭവങ്ങള്‍ പരീക്ഷ്ണാത്മകവും നവീനവുമായ ഭാവുകത്വത്തോടെ അവതരിപ്പിച്ചു. എഴുത്തിനെ ശമനകാരിയായി (therapeutic) കണ്ട സെബാള്‍ഡ്, ആ കെട്ട കാലത്തിന്റെ പരിണതികളെ ആവിഷ്കരിക്കാന്‍ ഓര്‍മ്മകള്‍ചരിത്ര രേഖകള്‍പഴയ ഫോട്ടോകള്‍/ ചിത്രങ്ങള്‍രേഖകളുടെ പകര്‍പ്പുകള്‍ എന്നിവയെ സ്വപ്നാത്മകവും വിട്ടുപോകാത്തതുമായ ഭാവത്തില്‍ കൂട്ടിയിണക്കുന്നു *(1).  2001ല്‍ തന്റെ മാസ്റ്റര്‍പീസ്‌ നോവല്‍  Austerlitz പ്രസിദ്ധീകരിക്കപ്പെട്ടതിനു തൊട്ടുപിറകെ ഒരു കാറപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ നോര്‍ വിച്ചിലെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയില്‍ യൂറോപ്യന്‍ സാഹിത്യ അദ്ധ്യാപകന്‍ ആയിരുന്ന സെബാള്‍ഡിന് അമ്പത്തിയേഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ.

രണ്ടാം ലോകയുദ്ധം യൂറോപ്പിലാകെ പടര്‍ത്തിയ നശീകരണത്തിന്റെ വ്യാപ്തി Austerlitz-ന്റെ പശ്ചാത്തലത്തില്‍ തൊട്ടറിയാവുന്നതാണ്. മുഖ്യ കഥാപാത്രത്തിന്റെ ഓര്‍മ്മകളില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്ന ചരിത്ര സന്ദര്‍ഭങ്ങളില്‍ ഏറ്റവും പ്രധാനം നാസി ജര്‍മ്മനി 1938ല്‍ ചോക്കോസ്ലോവാക്യക്കു മേല്‍ നടത്തിയ അധിനിവേശമാണ്. ഇറ്റലി,   ഫ്രാന്‍സ്,   യു.കെ എന്നീ ശക്തികളോടു മാത്രം കൂടിയാലോചിച്ചു, ബാധിക്കപ്പെടുന്നവരെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ്ഹിറ്റ്ലര്‍ സൂഡറ്റന്‍ലാന്‍ഡ് കീഴടക്കിയത്. പ്രദേശത്ത് ജര്‍മ്മന്‍ വംശജരുടെ വര്‍ദ്ധിച്ച സാന്നിധ്യമുണ്ടായിരുന്നതാണ് അതിനു ഒഴികഴിവായി ഏകാധിപതി കണ്ടത്. വെഴ്സയില്‍സ് ഉടമ്പടി കാറ്റില്‍പ്പറത്തി ഓസ്ട്രിയന്‍ അതിര്‍ത്തികളിലേക്ക് ജര്‍മ്മന്‍ സൈന്യം കടന്നു കയറിതിനും (‘Anschluss, German: “Union”, political union of Austria with Germany) ആറു മാസത്തിനകം നടന്ന സൂഡറ്റന്‍ലാന്‍ഡ് കേയ്യേറ്റത്തെ പ്രാദേശിക ജനത ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. ‘Anschluss’നെയോ മ്യൂനിച് സമ്മേളനത്തെയോ നോവലില്‍ ഒരിടത്തും നേരിട്ടു പരാമര്‍ശിക്കുന്നില്ലെങ്കിലും, നോവലിന്റെ തുടക്കത്തില്‍,   ചെക്ക് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നതന്‍ കൂടിയായ ഓസ്റ്റര്‍ലിറ്റ്സിന്റെ പിതാവ് മാക്സിമിലിയന്‍ ഐകന്‍വാള്‍ഡ്, നാസി അധിനിവേശത്തിന്റെ ഭീഷണി മുന്‍കൂട്ടി കാണുന്നുണ്ട്. ഇതാണ് നോവലിലെ കേന്ദ്രവികാസത്തിന്റെ തൊടുത്തുവിടല്‍ ആയിത്തീരുക. മ്യൂനിച്ചിലെക്കുള്ള ഒരു ബിസിനസ്സ് യാത്രക്കിടെ നാസി പാര്‍ട്ടിയുടെ റാലി ചിത്രീകരിക്കുന്ന ഒരു ഫിലിം അയാള്‍ കണ്ടിരുന്നു. അടിച്ചേല്‍പ്പിക്കപ്പെട്ട ഉടമ്പടിയുടെ അപമാനത്തിന്റെ വിട്ടുപോകാത്ത ഓര്‍മ്മകളില്‍ നിന്നു ലോകത്തെ വിമോചിപ്പിക്കേണ്ട ദൌത്യമുള്ള ഒരു ജനതയാണ് തങ്ങള്‍ എന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കുകയായിരുന്നു നാസികള്‍. വരാനിരിക്കുന്നതിനെ മുന്‍കൂട്ടിക്കണ്ടാണ് നാലുവയസ്സുകാരന്‍ മകനെ യു.കെ.യിലേക്ക് സംരക്ഷണാര്‍ത്ഥം ദത്തു നല്‍കാന്‍ പിതാവും ഓപ്പറ ഗായികയായിരുന്ന മാതാവ് അഗാതയും തീരുമാനിക്കുന്നത്. നാസി സൈന്യം പ്രാഗ് കീഴടക്കുന്നതിന്റെ തൊട്ടു തലേ ദിവസം മാക്സിമിലിയന്‍, പാരീസിലേക്ക്‌ രക്ഷപ്പെട്ടു. അപ്പോഴും പ്രാഗില്‍ കഴിയുന്ന അഗാതമാസങ്ങള്‍ക്കു ശേഷമാണ് മകനെ ലണ്ടനിലേക്കയക്കുന്നത്. ‘Kindertransport program’ (Refugee Children Movement) എന്ന പദ്ധതിയുടെ ഗുണഭോക്താക്കളായി പതിനായിരത്തോളം ജൂതക്കുഞ്ഞുങ്ങള്‍ ഇപ്രകാരം ദത്തു നല്‍കപ്പെട്ടു എന്നത് ചരിത്രം. അവരില്‍ ഒട്ടുമുക്കാലും പേര്‍ അതിജീവിച്ചുവെങ്കിലും അത്യപൂര്‍വ്വം ചിലര്‍ക്കേ പിന്നീട് തങ്ങളുടെ മാതാപിതാക്കളെ കാണാന്‍ ഭാഗ്യമുണ്ടായുള്ളൂ. കുഞ്ഞിനെ യാത്രയാക്കിയതിനു തൊട്ടു പിറകെ അഗാത ആസ്ട്രലിറ്റ്സോവ, തെരേസിയന്‍സ്റ്റാഡ് (Theresienstadt) ക്യാമ്പിലേക്കു കൊണ്ടുപോകപ്പെട്ടു. വിദേശ ജേണലിസ്റ്റുകള്‍ക്കും നയതന്ത്രജ്ഞര്‍ക്കും മുന്നില്‍ ‘തടവറ മര്യാദകളുടെ നാട്യം പ്രദര്‍ശിപ്പിക്കാന്‍ നിലനിര്‍ത്തിയ വരേണ്യ ക്യാമ്പ് ഈയിരുന്നു ‘കലാകാരന്മാരുടെ കോളനി (artists’ colony) എന്ന് ഗസ്റ്റപ്പോ പേരിട്ട പ്രസ്തുത ഇടം.

റവ: ഏലിയാസ്ഗ്വെന്റൊലിന്‍ ഏലിയാസ്‌ എന്ന വെല്‍ഷ് മെതോഡിസ്റ്റ് ദമ്പതികള്‍, ഡാഫിഡ് ഏലിയാസ്‌ എന്ന പേരിട്ടു വളര്‍ത്തുന്ന കുഞ്ഞില്‍ നിന്നു അവന്റെ ഭൂതകാലംഫലത്തില്‍മായ്ച്ചു കളയുന്നുണ്ട്. ആഖ്യാന ഘട്ടത്തില്‍, മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതവും യു.കെ.യിലേക്കുള്ള തന്റെ ഏകാന്തമായ ട്രെയിന്‍ യാത്രയും ഓര്‍ത്തെടുക്കാനുള്ള പ്രായം അയാള്‍ക്ക് ആയിട്ടുണ്ടെങ്കിലും, അയാളും ആ ഓര്‍മ്മകളെ ഒതുക്കിക്കളയുകയാണ് ചെയ്തിരുന്നത്. എന്നാല്‍, മുതിര്‍ന്നതിനു ശേഷം വിഷാദരോഗത്തിന്റെ തള്ളിച്ചയുള്ള ഘട്ടങ്ങളില്‍ ആ ഓര്‍മ്മകള്‍ അയാളില്‍ തിരയിളക്കുന്നു.

മകനായിത്തന്നെ വളരുന്ന കുടുംബംപോറ്റമ്മയുടെ ആരോഗ്യം നന്നായിരുന്ന കാലം മുഴുവന്‍ വെടിപ്പും ചിട്ടയുമുള്ള ഒന്നായിരുന്നെങ്കില്‍അവര്‍ രോഗിയാകുന്നതോടെ താളം തെറ്റുന്നതാണ് കൌമാരക്കാരനെ ബോര്‍ഡിംഗ് സ്കൂളില്‍ എത്തിക്കുന്നത്. മെത്തോഡിസ്റ്റ് പാതരിയെന്ന നിലയില്‍ തീപ്പൊരി പ്രഭാഷകനായിരുന്ന റവ: ഏലിയാസ്ഭാര്യയുടെ മരണശേഷം മാനസികാരോഗ്യം തകര്‍ന്നു സാനറ്റോറിയത്തിലും എത്തിപ്പെടുന്നു. സ്റ്റൊവര്‍ ഗ്രേഞ്ച് സ്കൂളിലെ പ്രധാനാധ്യാപിക ആന്ദ്രേ ഹിലരിയില്‍ നിന്നാണ്, പതിനഞ്ചാം വയസ്സില്‍,   തന്റെ യഥാര്‍ത്ഥ പേരിനെ കുറിച്ചു ഓസ്റ്റര്‍ലിറ്റ്സ് അറിയുക. ചരിത്ര പ്രസിദ്ധമായ ഓസ്റ്റര്‍ലിറ്റ്സ് യുദ്ധത്തെ കുറിച്ചും തന്റെതിനേക്കാള്‍ ഏറെ വലിയ റഷ്യ-ഓസ്ട്രിയന്‍ സൈന്യത്തിനെതിരെയുള്ള നെപ്പോളിയന്റെ വിജയത്തെ കുറിച്ചും അവര്‍ ക്ലാസില്‍ വിവരിക്കുന്നത് അയാളുടെ കൌമാര മനസ്സില്‍ അഭിമാന ബോധം പകരുമ്പോള്‍, മറ്റു ചില കണ്ടെത്തലുകള്‍ അയാള്‍ക്കു വിചിത്രമായും തോന്നുന്നു. അമേരിക്കന്‍ ഗായകനും നടനുമായിരുന്ന ഫ്രെഡ് ആസ്റ്റയറുടെ യഥാര്‍ത്ഥ നാമം ഓസ്റ്റര്‍ലിറ്റ്സ് എന്നായിരുന്നുവെന്നും, ഫ്രാന്‍സ് കാഫ്കയെ ചേലാകര്‍മ്മം നടത്തിച്ചത് ആ പേരുള്ള റബ്ബി ആയിരുന്നു എന്നും അയാള്‍ കൗതുകത്തോടെ മനസ്സിലാക്കുന്നു. 1944ല്‍ ട്രിയെസ്റ്റയില്‍ വെച്ച് സാക്ഷിയാകാന്‍ ഇടയായ ഒരു കുറ്റകൃത്യത്തെ കുറിച്ച് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം പരസ്യപ്രസ്താവന നടത്തിയ ലോറ ഓസ്റ്റര്‍ലിറ്റ്സ് എന്ന സ്ത്രീയുടെ കഥയും അയാള്‍ കണ്ടെത്തുന്നു. എല്ലാം ചേര്‍ന്നു തന്റെ സ്വത്വബോധത്തില്‍ പ്രതിസന്ധി തീര്‍ക്കുന്നതായി അയാള്‍ക്കു അനുഭവപ്പെടുന്നു. ദിക്കു നഷ്ടപ്പെട്ടതായും ലോകത്തോടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും എന്നാല്‍ പലപ്പോഴും സ്വയം അത്തരത്തില്‍ വിച്ഛേദിക്കാനാനാവാത്ത വിധം കുരുങ്ങിപ്പോയതായും വിരുദ്ധ വൈചിത്ര്യം അയാള്‍ക്ക് അനുഭവപ്പെടുന്നു. ഒരു രാത്രി തന്റെ ചുവരില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നിശാശലഭങ്ങളെ നിരീക്ഷിന്ന ഒസ്റ്റ്ര്‍ലിറ്റ്സിന് അവയുടെ പെരുമാറ്റം വിചിത്രമായിത്തോന്നുന്നു. താനവയെ പുറത്തു വിട്ടില്ലെങ്കില്‍ അവ ചത്തുപോകും. വഴിയടഞ്ഞുപോയി എന്ന് അവക്ക് അറിയാം എന്നയാള്‍ ചിന്തിക്കുന്നു. ഭയം കൊണ്ടു നിശ്ചേതനരായിപ്പോയ അവ ജീവനറ്റും അവിടെത്തന്നെ തങ്ങിനില്‍ക്കും. ഇരുണ്ട രാത്രിയിലും, കാറ്റിലും കോളിലും പോലും ലക്ഷ്യസ്ഥാനത്തേക്കുംദൌത്യനിര്‍വ്വഹണത്തിനു ശേഷം തിരിച്ചും പറന്നെത്തുന്ന ദൂതു പ്രാവുകളുടെ കാര്യവും അയാള്‍ ചിന്തിക്കുന്നു. ഇത്തരം ചിന്തകള്‍ അയാളില്‍ ഒരുവേള അത്ഭുതം നിറക്കുമ്പോള്‍ ഒപ്പം നൈരാശ്യവും കൊണ്ടുവരുന്നു. മനുഷ്യര്‍ക്ക് തങ്ങളുടെ ഭൂതകാലത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞേക്കുമെങ്കിലും അവിടെ കാണുന്നതിന്റെയൊക്കെ അര്‍ഥം മനസ്സിലാക്കാനാവില്ല എന്നത് അയാളെ മഥിക്കുന്നു. നോവലില്‍ വ്യക്തമായ നിഹിലിസ്റ്റ് പാഠത്തെ പ്രതീകവല്‍ക്കരിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ഹെമിംഗ് വേയുടെ A Farewell to Arms എന്ന നോവലിലെ വിഖ്യാതമായ തീക്കൊള്ളിയിലെ ഉറുമ്പുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

ദാര്‍ശനിക സമസ്യകളോടൊപ്പം വ്യക്തിപരമായ നഷ്ടങ്ങളും ഓസ്റ്റര്‍ലിറ്റ്സിന്റെ ഏകാന്തതയെ തീവ്രമാക്കുന്നുണ്ട്. സ്റ്റൊവര്‍ ഗ്രേഞ്ച് കാലം മുതല്‍ അടുത്ത സുഹൃത്തായിരുന്ന ആസ്ട്രോഫിസിസിസ്റ്റ് ജെറാള്‍ഡ് ഫിറ്റ്സ്പാട്രിക് വിമാനാപകടത്തില്‍ മരിക്കുന്നതും അത്തരം ഒരു അനുഭവമാണ്. ഉള്‍വലിഞ്ഞും എപ്പോഴും അകല്‍ച്ച പാലിച്ചും കഴിയുന്ന ഓസ്റ്റര്‍ലിറ്റ്സിന്റെ പ്രകൃതം ദുസ്സഹമാകുന്നതു തന്നെയാണ് അയാളുടെ പ്രാഗ് സന്ദര്‍ശനങ്ങളില്‍ പലപ്പോഴും കൂടെ പോയിരുന്ന കൂട്ടുകാരി മേരി (Marie de Verneuil) ഒടുവില്‍ വിട്ടുപോകുന്നതിലേക്കും നയിക്കുന്നത്. തുടര്‍ന്നു, തന്റെ മാനസികാരോഗ്യം തിരിച്ചു പിടിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ കൂടി ഭാഗമായി  നടത്തുന്ന യാത്രകളും, അന്വേഷണങ്ങളും, തന്റെ ആയയായിരുന്ന വേര റിസാനോവയെ കണ്ടെത്തുന്നതും, അയാള്‍ക്ക് തന്റെ ഭൂതകാലത്തിലേക്കും ചരിത്രത്തിലേക്കും തന്നെയുള്ള യാനമായിത്തീരുന്നു. മധ്യവയസ്കാനായിക്കഴിഞ്ഞ ഓസ്റ്റര്‍ലിറ്റ്സിനെ തിരിച്ചറിയാന്‍ വയോധികക്ക് നിമിഷാര്‍ദ്ധം വേണ്ടിവരുന്നുമില്ല. ചെക്ക് വംശജനാണെങ്കിലും അയാള്‍ക്കു മനസ്സിലാകാത്ത ജീവിതമുള്ള പ്രാഗിലും അനിതാ ബോധം അയാളെ വേട്ടയാടുന്നു.

ബെല്‍ജിയത്തിലെ ആന്റ് വേര്‍പ്പ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചു നടക്കുന്ന 1967ലെ ആദ്യത്തെ കണ്ടുമുട്ടല്‍ മുതല്‍ ഏതാണ്ട് മുപ്പതുവര്‍ഷക്കാലം യൂറോപ്പിലെ വിവിധ ട്രെയിന്‍ സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും വെച്ചു പല ഘട്ടങ്ങളിലായി സംഭവിക്കുന്നരണ്ടു പേര്‍ക്കിടയിലെ സംഭാഷണങ്ങളുടെ രൂപത്തിലാണ് നോവലിന്റെ സങ്കീര്‍ണ്ണമായ ചട്ടക്കൂട്. പേരു പറയുന്നില്ലാത്ത ആഖ്യാതാവും ജാക്ക് ഓസ്റ്റര്‍ലിറ്റ്സും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് താനാരാണ് എന്ന് കണ്ടെത്താന്‍ ഓസ്റ്റര്‍ലിറ്റ്സിന്റെ ശ്രമങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നത്. 1996ല്‍ ലണ്ടന്‍ സ്റ്റേഷനില്‍ കണ്ടുമുട്ടുമ്പോള്‍ ഓസ്റ്റര്‍ലിറ്റ്സിനു ആഖ്യാതാവിനോട് പറയാനുണ്ട്: താന്‍ തന്റെ സ്വന്തം ജീവിതകഥ കണ്ടെത്തിയിരിക്കുന്നു. 1939ല്‍ അനാഥനായി ഇംഗ്ലണ്ടില്‍ എത്തിയ ഓസ്റ്റര്‍ലിറ്റ്സിലൂടെ സ്വന്തം ഐഡന്റിറ്റി കണ്ടെത്താനുള്ള മാനുഷികത്വര എന്ന സാര്‍വ്വ ലൌകിക പ്രമേയംഓര്‍മ്മകള്‍ക്ക് ക്രമം നല്‍കാനുള്ള ശ്രമംഎന്നിവയാണ് നോവലിസ്റ്റ് പരിശോധിക്കുന്നത് എന്ന് പറയാം. ഭൂതകാലത്തിന്റെ ട്രോമക്കെതിരില്‍ മറവികൊണ്ട്/ ബോധപൂര്‍വ്വമായ തമസ്കരണം കൊണ്ട് മനസ്സിനെ പ്രതിരോധിക്കാനുള്ള സ്വാഭാവിക മനുഷ്യ പ്രവണത, ഓര്‍മ്മകളെ തിരിച്ചുപിടിക്കുക എന്നതിന്റെ നേരെ എതിര്‍ചാലകമാണ് എന്നതാണ് ഇവിടെ അന്വേഷണത്തെ സങ്കീര്‍ണ്ണമാക്കുന്നത്. നോവല്‍, പ്രബന്ധം, ഓര്‍മ്മക്കുറിപ്പ്‌ എന്നിവ കൂടിക്കലരുന്ന സെബാള്‍ഡിന്റെ ശൈലിസാഹിതീയ വര്‍ഗ്ഗീകരണത്തെ പ്രശ്നവല്‍ക്കരിക്കുന്നതാണ്. ‘അനിശ്ചിതരൂപത്തിന്റെ ഗദ്യം (prose of uncertain form) എന്ന് തന്റെ രചനയെ സെബാള്‍ഡ് തന്നെ വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ശൈലിയുടെ ഒരു സുപ്രധാന സ്വഭാവം അതി ദീര്‍ഘമായ പാരഗ്രാഫുകള്‍ഇരുപത്തിഞ്ചും നാല്‍പ്പതും പേജുകള്‍ വരെ ദൈര്‍ഘ്യമുള്ളവആണ്. ഈ അതിദീര്‍ഘ ഘടനയില്‍ നോവലിസ്റ്റിന്റെ ‘കാടുകയറ്റങ്ങള്‍’ (digressions) അതീവ സ്വാഭാവികതയോടെധ്യാനാത്മകതയോടെ ഒട്ടേറെ വിഷയങ്ങളിലേക്ക് പടരുന്ന രീതി ക്ളിഷ്ടമെങ്കിലും ഹൃദ്യമാണ്. അതില്‍ ‘പ്രിയപ്പെട്ട ചരിത്രാധ്യാപികയും ലേബര്‍ ക്യാമ്പുകളുടെ വാസ്തുവിദ്യയും ബില്ല്യാര്‍ഡ്‌ ബോര്‍ഡിലെ ചലനങ്ങളും ഒരു സുഹൃത്തിന്റെ അപ്രതീക്ഷിത മരണവും’ കടന്നു വരുന്നു (Joe Campana). പാരഗ്രാഫുകളോ സംഭാഷണങ്ങളോ കൊണ്ട് അവശ്യം വേണ്ട വിച്ഛേദം സൂചിപ്പിക്കുന്നതിനു പകരം, വാതിലുകള്‍സീലിങ്ങുകള്‍ഫര്‍ണിച്ചര്‍ദുരൂഹ ഭാവങ്ങളുള്ള ആളുകള്‍, ലെഡ്ജറുകള്‍, സ്റ്റാമ്പുകള്‍നിത്യജീവിതത്തിലെ മറ്റു ഒട്ടേറെ വസ്തുക്കള്‍ തുടങ്ങിയവയുടെ ദുരൂഹത തോന്നിക്കുന്ന കറുപ്പും വെളുപ്പുമായ ഫോടോഗ്രഫുകള്‍ ഉപയോഗിച്ചു അദ്ദേഹം ആഖ്യാനത്തിനു ആവശ്യം വേണ്ട ശ്വസനസ്ഥലികള്‍ ക്രമപ്പെടുത്തുന്നു. പ്രൌഡവും ദാര്‍ശനികവുമായ ഗദ്യത്തിലൂടെ എന്നതിലേറെ ഈ ചിത്രങ്ങളാണ്‌ നോവലിന്റെ സ്വപ്നാത്മക ഭാവത്തെ പൊലിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ഇതര കൃതികളെ അപേക്ഷിച്ച് ആത്മകഥാംശത്തെക്കാള്‍ ഏറെ ചരിത്രപരമായ പശ്ചാത്തലമാണ് Austerlitzല്‍ സജീവമായിരിക്കുന്നത് എന്നതും ക്യാംപുകളുടെയും മറ്റും വേട്ടയാടുന്ന ചിത്രങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

എണ്‍പതുകളുടെ ഒടുവില്‍ലിവര്‍പൂള്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ മുമ്പെന്നോ താന്‍ ഇതിലൂടെ കടന്നു പോയിട്ടുണ്ട് എന്ന തോന്നല്‍ ഉണ്ടായതിനെ കുറിച്ച് ഓസ്റ്റര്‍ലിറ്റ്സ്, ആഖ്യാതാവിനോട് പറയുന്നു. തൊണ്ണൂറുകളില്‍ കണ്ടുമുട്ടുമ്പോഴാണ് ജന്മനഗരമായ പ്രാഗില്‍ നിന്നു ഫെറി മാര്‍ഗ്ഗമാണ് വിട്ടുപോന്നതു എന്ന് കണ്ടെത്തിയ കാര്യം അയാള്‍ പറയുക. പ്രാഗിലേക്കുള്ള പല യാത്രകളിലൂടെയാണ് അയാള്‍ തന്റെ ഭൂതകാലം പുനര്‍സൃഷ്ടിക്കുന്നത്. ആയ വേര റിസാനോവയെ കണ്ടെത്തുന്നതും ഒറ്റനോട്ടത്തില്‍ വയോധിക അപ്പോഴേക്കും മധ്യവയസ്സിലെത്തിയ ഓസ്റ്റര്‍ലിറ്റ്സിനെ തിരിച്ചറിയുന്നതും അയാളുടെ അന്വേഷണങ്ങളില്‍ വഴിത്തിരിവാണ്. കഴിവുറ്റ നടിയും ഓപ്പറാ ഗായികയുമായിരുന്ന അമ്മ, പലപ്പോഴും യാത്രയിലായിരുന്നു എന്നും അപ്പോഴൊക്കെ കുഞ്ഞു ഓസ്റ്റര്‍ലിറ്റ്സിനെ നോക്കിയിരുന്നത് വേര ആയിരുന്നു എന്നും അയാള്‍ അറിയുന്നു. വേരയില്‍ നിന്ന് കിട്ടിയ സൂചനകള്‍ പിന്തുടര്‍ന്നു തെരെസിന്‍സ്റ്റാഡിലെ മെമോറിയല്‍ മ്യൂസിയത്തില്‍ നടത്തുന്ന അന്വേഷണങ്ങള്‍ നിഷ്ഫലമാകുന്നു. നടുക്കമുണ്ടാക്കുന്ന അനുഭവമായ ജര്‍മ്മന്‍ ദേശങ്ങളിലൂടെയുള്ള യാത്രകള്‍ പോലും അയാള്‍ നടത്തുന്നുണ്ട്. ഒരു നാസി പ്രോപഗാന്റ ഫിലിമില്‍ നിന്ന് അമ്മയാണെന്നു അയാള്‍ തിരിച്ചറിയുന്ന സ്ത്രീ അവരല്ലെന്ന് വേര വെളിപ്പെടുത്തുന്നു. ഒരു പ്രാഗ് ഓപ്പറയില്‍ നിന്നുള്ള ചിത്രത്തിലൂടെ വേര അയാള്‍ക്ക് അമ്മയെ കാണിച്ചുകൊടുക്കുന്നത്അയാള്‍ക്കൊരു നൈമിഷിക ആശ്വാസം ആകുന്നുണ്ട്. 1997ല്‍ ആഖ്യാതാവുമായുള്ള അവസാന കൂടിക്കാഴ്ചയില്‍പിതാവിനെ സംബന്ധിച്ചു ലഭ്യമായ ചില സൂചനകളെ താന്‍ പിന്തുടരാന്‍ പോകുകയാണ് എന്ന് ഓസ്റ്റര്‍ലിറ്റ്സ് അയാളോട് പറയുന്നു. തന്റെ ജീവിതത്തില്‍ നിന്നുള്ള കുറെയേറെ ഫോടോഗ്രാഫുകള്‍ അയാള്‍ക്കു നല്‍കുകയും ചെയ്യുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങളും ഫലം കാണുന്നില്ലെന്നും അയാളൊരിക്കലും പിതാവിനെ കണ്ടെത്തുന്നില്ലെന്നും നോവല്‍ സൂചിപ്പിക്കുന്നുണ്ട്. സെബാള്‍ഡിനെ സംബന്ധിച്ച് ഓസ്റ്റര്‍ലിറ്റ്സ് പിതാവിന്റെ ഐഡന്റിറ്റി കണ്ടെത്തുന്നതല്ല നോവലിന്റെ മര്‍മ്മം എന്ന് വ്യക്തമാണ്‌. മറിച്ചു അതേകുറിച്ചുള്ള തീക്ഷ്ണമായ അന്വേഷണത്തിലാണ് നോവലിന്റെ കാതല്‍. എങ്ങനെയാണു യൂറോപ്പ് രണ്ടാം ലോകയുദ്ധത്തെയും ഹോളോകാസ്റ്റിനെയും ഓര്‍ക്കാന്‍ പോകുന്നത്എന്തൊക്കെ രേഖകളും സൂചനകളും ഉണ്ടെങ്കിലും സത്യം മനസ്സിലാക്കുക എന്നത് എത്രമാത്രം അസാധ്യമാണ് എന്നതാണ് നോവലിസ്റ്റിനെ ആകര്‍ഷിക്കുന്ന ചോദ്യങ്ങള്‍. പ്രാഗിലെ ജൂത ജനത ചിതറിപ്പോയതിന്റെയും നാസികള്‍ നേരിട്ട രീതിയുടെയും ദുരന്തത്തെ ഇത്രയും തീക്ഷ്ണമായി അവതരിപ്പിക്കുന്ന കൃതികള്‍ വേറെയില്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2). 

പെന്‍ഗ്വിന്‍ പതിപ്പിന്റെ പത്താം വാര്‍ഷിക എഡിഷനു വേണ്ടി ജയിംസ് വുഡ് എഴുതിയ ആമുഖം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

“നോവലില്‍ ഉടനീളം - പക്ഷെ ഒരിക്കലും ഉരിയാടപ്പെടാതെഎഴുതപ്പെടാതെ സാന്നിധ്യമുള്ളത് – അതാണ്‌ സെബാള്‍ഡിന്റെ പിടിച്ചുവെപ്പിന്റെ ഏറ്റവും സുന്ദരമായ കൃത്യം – ഓസ്റ്റര്‍ലിറ്റ്സ് എന്ന പേരിനെ നിഴലിലാഴ്ത്തിയിരിക്കുന്ന ആ മറ്റേ ചരിത്ര നാമമാണ്അതേ അക്ഷരങ്ങളില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന പേര്ചിലപ്പോഴൊക്കെ ഓസ്റ്റര്‍ലിറ്റ്സ് എന്നതിനെ നാം തെറ്റായി വായിച്ചേക്കാവുന്ന പേര്, 1944ല്‍ അഗാത ഓസ്റ്റര്‍ലിറ്റ്സിന്റെ ആ ‘കിഴക്കോട്ടയക്കല്‍’ ഒട്ടുമുക്കാലും ആയിരിക്കാന്‍ ഇടയുള്ള ആ ഇടംഗുര്‍സിലെ ഫ്രഞ്ച് ക്യാമ്പില്‍ നിന്ന് 1942ല്‍ മാക്സിമിലിയന്‍ ഐകന്‍ വാള്‍ഡിനെ അയച്ചിരിക്കാന്‍ ഒട്ടുമുക്കാലും സാധ്യതയുള്ള ആ ഇടവും: ഓഷ് വിറ്റ്സ്.” *(3). ആന്‍തിയ ബെല്‍ നടത്തിയ ഇംഗ്ലീഷ് മൊഴിമാറ്റം ഏറ്റവും മികച്ചതാണെന്നു നിരൂപക മതം.  

 

References:

(1). Joe Campana. ‘Austerlitz By W. G. Sebald’, TWENTY-FIRST CENTURY NOVELS: THE FIRST DECADE, Ed: Jeffrey W. Hunter, (c) 2011 Cengage Learning P: 72-76

(2). Charles Saumarez Smith. ‘Another time, another place’, 30.09.2001, https://www.theguardian.com/books/2001/sep/30/travel.highereducation. Accessed 14.12.2022 .

(3). James Wood. ‘Introduction’, Austerlitz translated by Anthea Bell, 10th Anniversary Edition, Penguin.2011. P:xxvii.

    (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 145-153

    To purchase, contact ph.no:  8086126024)

More reading:

The Tin Drum by Günter Grass (Germany)/ Ralph Manheim (1959)

https://alittlesomethings.blogspot.com/2024/08/the-tin-drum-by-gunter-grass-germany.html


Sunday, August 4, 2024

The Last Brother by Nathacha Appanah / Geoffrey Strachan

 ഹോളോകോസ്റ്റിന്റെ മോറീഷ്യന്‍ ചിത്രം




ചരിത്രത്തിന്റെ മഹാപാപങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരികയും എണ്ണമറ്റ ഇരകളുടെ അന്ത്യത്തിന് ശേഷംതിരയടങ്ങിയ ‘സമാധാന’ കാലത്തേക്ക് ജീവിച്ചിരിക്കുകയും ചെയ്യുന്ന മനുഷ്യരില്‍ ഉരുവാകുന്ന ‘അതിജീവിച്ചവന്റെ കുറ്റബോധം’ (survivor guilt) ഹോളോകോസ്റ്റ് അനന്തര ലോക സാഹിത്യത്തില്‍ ഏറെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ  ഫ്രഞ്ച്- മോറീഷ്യന്‍ നോവലിസ്റ്റ് നതാഷ അപ്പനായുടെ The Last Brother ഹോളോകോസ്റ്റ് ചരിത്രത്തിലെ ഏറെയൊന്നും അറിയപ്പെടാത്ത ഒരു ഖണ്ഡത്തെയാണ് പശ്ചാത്തലമാക്കുന്നത്. നാസി ഭീകരതയുടെ നാളുകളില്‍ പോളണ്ട്ചെക്കോസ്ലോവാക്യഓസ്ട്രിയ തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായ പലസ്തീന്‍ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാഷ്ട്രീയ കാരണങ്ങളാല്‍ ബ്രിട്ടീഷ് നിയന്ത്രിത പലസ്തീനിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും അന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന മോറീഷ്യസിലെ ബോ ബാസ്സിന്‍ ജയിലില്‍ തടവിലാക്കപ്പെടുകയും ചെയ്ത ആയിരത്തി അഞ്ഞൂറോളം ജൂത അഭയാര്‍ഥികളുടെ ദുരന്ത പശ്ചാത്തലത്തില്‍ അപൂര്‍വ്വമായ ഒരു കൌമാര സൌഹൃദത്തിന്റെയും വിധിവൈപരീത്യങ്ങളുടെയും നിസ്സഹായതകളുടെയും കഥയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌.

എഴുപതിലെത്തിയ രാജ് എന്ന ഇന്ത്യന്‍-മോറീഷ്യന്‍ വംശജന്റെ ഓര്‍മ്മകളില്‍ തെളിയുന്ന അപൂര്‍വ്വ സൌഹൃദത്തില്‍ഡേവിഡ് എന്ന പത്തുവയസ്സുകാരന്‍ അഭയാര്‍ഥി പയ്യനുണ്ട്: നാസി അധിനിവേശ നാളുകളില്‍ ചെക്കോസ്ലോവക്യയില്‍ പ്രാഗില്‍ നിന്ന് നിന്ന് ഓടിപ്പോന്ന അനാഥന്‍. വര്‍ഷം 1945. രാജിന്റെ ഓര്‍മ്മകളില്‍ സ്വപ്നാനുഭാവമായി ഡേവിഡ് പലപ്രായത്തില്‍ എത്തുമെങ്കിലും പത്തു വയസ്സില്‍ മരിച്ചു പോയവനാണ് ആ അതീവ ഹ്രസ്വ സൌഹൃദത്തിലെ സഹോദര സമാനന്‍. എട്ടാം വയസ്സുവരെ രാജ് ജീവിച്ചത് വടക്കന്‍ ദേശത്തെ മാപൂവിലാണ്. പഞ്ചസാര ഫാക്റ്ററിയില്‍ തൊഴിലാളിയായിരുന്ന പിതാവിനെ അവനൊരിക്കലും പപ്പയെന്നോ മറ്റോ ഉള്ള സ്നേഹസൂചക പദങ്ങളൊന്നും ചേര്‍ത്തു വിളിക്കാത്തത് അയാള്‍ ഗാര്‍ഹിക പീഡനത്തിന്റെ ഏറ്റവും ബീഭത്സ മുഖം ആയിരുന്നത് കൊണ്ടാണ്. ഫ്രാന്‍സ് ഫാനന്റെ പ്രസിദ്ധമായ പ്രയോഗത്തെ കടമെടുത്ത് “ഭൂമിയിലെ അഭിശപ്തര്‍ (the wretched of the earth)” എന്ന് നോവലിസ്റ്റ് വിളിക്കുന്ന സമൂഹത്തില്‍പ്ലാന്റെഷന്‍ തൊഴിലാളികള്‍ക്ക് (indentured labourers) ഇടയില്‍ പതിവായിരുന്ന വിധം എന്നും വൈകീട്ട് മദ്യ ലഹരിയില്‍ അയാളത് ഭാര്യക്കും മക്കള്‍ക്കുമെതിരെ വീട്ടില്‍ അരങ്ങേറി. അച്ഛന്‍റെ പ്രകൃതത്തിനു നേര്‍വിപരീതമായി മമ്മ ‘ദരിദ്ര ജീവിതത്തിന്റെ കരുണാര്‍ദ്രമായ വശത്തെ പ്രതിനിധാനം ചെയ്തു. രാജിനേക്കാള്‍ ഒന്നോ രണ്ടോ വയസ്സുമാത്രം മൂപ്പുണ്ടായിരുന്ന സഹോദരന്‍ വിനോദ് വിഫലമായ ചെറുത്തുനില്‍പ്പിന് ശ്രമച്ചിരുന്നുവെങ്കിലും അതും നീണ്ടു നിന്നില്ല. എല്ലാ ദുരിതങ്ങള്‍ക്കുമിടയില്‍ പ്രകൃതിയുടെ അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത കൌമാരക്കാര്‍ തൊട്ടടുത്തുള്ള കാട്ടിലും മലയിലും കൌമാര സാഹസങ്ങളുടെ ഇടവേളകള്‍ കണ്ടെത്തി. അത്തരം ഒരു ഘട്ടത്തില്‍ദുരന്തം അതിന്റെ മുഴുവന്‍ പ്രഹര ശേഷിയും പുറത്തെടുത്തു. 1944ന്റെ കൊല്ലപ്പിറവി ദിനത്തില്‍കൊടുങ്കാറ്റും പേമാരിയും തകര്‍ത്ത ഒരു പ്രളയ ദിനത്തില്‍ഒരൊറ്റ സായാഹ്നത്തില്‍ വിനോദിനോടൊപ്പം അനിയന്‍ അനിലും നഷ്ടപ്പെട്ടുപോയ വേദനിപ്പിക്കുന്ന ഓര്‍മ്മയില്‍ കഴിയുന്ന കുടുംബംഅച്ഛന് പട്ടണത്തില്‍ ജയില്‍ ഗാര്‍ഡ് ആയി ജോലി കിട്ടുന്നതോടെ അങ്ങോട്ടേക്ക് താമസം മാറ്റുന്നു.

നോവലിന്റെ വര്‍ത്തമാന കാലത്തില്‍ ഫ്ലാഷ് ബാക്കുകളിലൂടെ ഒരു മുത്തച്ചന്‍ ആയിക്കഴിഞ്ഞ രാജ് നടത്തുന്ന ആഖ്യാനം ഫലത്തില്‍ ഒരു സ്തുതിഗീതം കൂടിയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: ഡേവിഡിന്അവനൊപ്പം തടവറയില്‍ ഒടുങ്ങിയ 127 ജൂത അഭയാര്‍ഥികള്‍ക്ക്രാജിന്റെ സഹോദരന്മാരായ അനിലിനും വിനോദിനുംഒപ്പം നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തിനും (Dalia Sofer: Castaways- nytimes.com).

 “എന്നെപ്പോലെഎന്റെ അമ്മയും അനിലിന്റെയും വിനോദിന്റെയും മരണത്തിന്റെ ഭാരം ഉള്ളില്‍ പേറി. നിങ്ങള്‍ക്ക് സ്വയം നിങ്ങളെ അനാഥന്‍ എന്നോവിധവയെന്നോ വിഭാര്യന്‍ എന്നോ വിളിക്കാംഎന്നാല്‍ ഒരൊറ്റ ദിവസത്തില്‍ രണ്ടു മക്കളെഒരൊറ്റ ദിവസത്തില്‍ രണ്ടു സഹോദരങ്ങളെ നഷ്ടമായാല്‍പിന്നെ നിങ്ങള്‍ എന്താണ്നിങ്ങളെന്തായിക്കഴിഞ്ഞു എന്ന് പറയാന്‍ ഏതു വാക്കാണ്‌ പിന്നെയുള്ളത്അത്തരം ഒരു വാക്ക് ഞങ്ങളെ തുണച്ചേനേ”

എന്ന് ഭാഷയുടെ പരിമിതിയില്‍ ചെന്ന് മുട്ടുന്ന നോവല്‍ദുഃഖഭാരങ്ങള്‍ക്കു മറുമരുന്നായി ഉയര്‍ത്തിക്കാട്ടുന്നത് സുദൃഡമായ സൗഹൃദത്തിന്റെ ബന്ധുത്വമായി രണ്ടു കൌമാരക്കാരുടെയും ഇല്ലാതായ മക്കളുടെ സ്ഥാനത്തേക്ക് അനാഥപ്പയ്യനു ഹൃദയത്തില്‍ ഇടം കൊടുക്കുന്ന അമ്മയുടെയും നിലപാടുകളാണ്.    

ഭാഷയുടെ പരിമിതിയെന്ന പ്രമേയത്തോടൊപ്പം തന്നെയാണ് ഏകാന്തതയുടെ ദുഖവും നോവലില്‍ സുപ്രധാന വിഷയമാകുന്നത്‌. ജയിലിലെ അന്തേവസികളെ കുറിച്ചുള്ള അച്ഛന്റെ വിവരണത്തിലെ കുറ്റവാളികള്‍കൊള്ളക്കാര്‍ തുടങ്ങിയ അപൂര്‍വ്വ മനുഷ്യരെ കാണാനുള്ള കൌമാരസഹജമായ ജിജ്ഞാസയോടെ കുറ്റിക്കാടിനു പിറകില്‍ മറഞ്ഞിരിക്കുന്ന രാജ്വിളറിവെളുത്തു മൃതപ്രായരായ പ്രേതരൂപികളെ പോലുള്ള ഒരു കൂട്ടം മനുഷ്യരെ ജയില്‍ വളപ്പില്‍ കണ്ടെത്തുന്നത് ഒരു അപൂര്‍വ്വ സൌഹൃദത്തിന്റെ തുടക്കമാകുന്നു. സ്വര്‍ണ്ണത്തലമുടിയുള്ള ഒരു പയ്യന്‍ ഒരു മൂലയിലിരുന്നു വിതുമ്മുന്നത് അവന്‍ ശ്രദ്ധിക്കുന്നു.

“അന്നേ ദിവസം ഡേവിഡ് ചെയ്തത് തന്നെ ഞാനും ചെയ്തു,.. ഞാനെന്റെ തല ഇലകള്‍ക്കിടയില്‍ പൂഴ്ത്തി വിതുമ്മിഏതാനും വാരയകലെ അവന്‍ ചെയ്തു കൊണ്ടിരുന്ന പോലെ.”

ഈ നൈസര്‍ഗ്ഗിക ആത്മ ഐക്യം സൌഹൃദമായി വളരുക തൊട്ടടുത്ത ദിവസത്തിലാണ്. അച്ഛന്റെ പതിവു പീഡനത്തെ തുടര്‍ന്ന് ജയിലിലെ ആശുപത്രിയിലെത്തുന്ന രാജ് മലമ്പനിക്ക്‌ ചികിത്സ തേടുന്ന ഡേവിഡുമായി ചങ്ങാത്തം സ്ഥാപിക്കുന്നുഎന്നാല്‍ യുദ്ധത്തെ കുറിച്ചോ ജൂതാനുഭവത്തെ കുറിച്ചോ ഇപ്പോഴും അവന്‍ തീര്‍ത്തും അജ്ഞനാണ്. ഇരുവര്‍ക്കും അന്യമായ മുറി ഫ്രഞ്ചില്‍ ഇരുവരും അവരവരുടെ ദുഖത്തിന്റെ അന്തസ്സത്ത വെളിപ്പെടുത്തുന്നു: “ഞാന്‍ തനിച്ചാണ്.” “ഞാനുമതെ.” അതീവ സാഹസികമായ ഒരു ശ്രമത്തിലൂടെ ഡേവിഡിനെ പുറത്തെത്തിക്കാന്‍ രാജ് പാടുപെടുന്നത് അവനെ രക്ഷിക്കാന്‍ വേണ്ടി മാത്രമല്ല തന്റെ എകാന്തതക്കുള്ള പരിഹാരമായും രണ്ടു മക്കളെ നഷ്ടപ്പെട്ട അമ്മക്ക് പകരം ഒരു മകനെ നല്‍കുകയെന്ന ആഗ്രഹത്തിലുമാണ്.

“ഞാന്‍ കരുതി എനിക്കവനെ .. ഒരു ഒരു പ്രിയ സഹോദരനെ ചേര്‍ത്തു നിര്‍ത്തും പോലെ എന്നോട് ചേര്‍ത്തു നിര്‍ത്താനാവും,.. മറ്റൊരു മകനെ കൊണ്ട് കൊടുക്കുന്നതിലൂടെ എന്റെ അമ്മയുടെ ദുഖത്തില്‍ കുറച്ചു ഇല്ലാതാക്കാനാകും എന്ന്.”

നോവലില്‍ ഉടനീളം എതിരറ്റങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന രീതിയുണ്ടെന്നു ഡാലിയ സോഫാര്‍ നിരീക്ഷിക്കുന്നു: (ibid). നഷ്ടത്തിന്റെ ദുഖവും സ്നേഹത്തിന്റെ സന്തോഷവുംയുദ്ധത്തിന്റെ ഭീകരതയും സൌഹൃദത്തിന്റെ സൗന്ദര്യവുംചില ദിനങ്ങളിലെ പ്രകൃതിയുടെ താണ്ഡവവും മറ്റു ഘട്ടങ്ങളിലെ പരിലാളനയുംഎന്നിങ്ങനെ തുടങ്ങി ഹൃദയ ശുദ്ധിയുള്ള കഥാപാത്രങ്ങളും നേര്‍വിപരീത ചിത്രങ്ങളും നോവലില്‍ ഏറെയുണ്ട്. നോവല്‍ തന്നെയും ചരിത്രത്തിന്റെ അപാരമായ ഒരു ദുരന്ത ഘട്ടത്തെ ആവിഷ്കരിക്കുമ്പോഴും ‘ആമന്ത്രണം ചെയ്യപ്പെടുന്ന ഒരു ദൃഷ്ടാന്തകഥ’യുടെ സാരള്യവും ഉള്‍ച്ചേര്‍ക്കുന്നുണ്ട് എന്നു നിരൂപക (ഡാലിയ സോഫാര്‍) ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍വൈരുധ്യങ്ങളെ ആവിഷ്കരിക്കുന്നതില്‍ ഐറണിയുടെ സ്പര്‍ശം ഒട്ടുമില്ലെന്നും ഡേവിഡിന്റെ ഇത്തിരി കോടിയ ചിരി പോലും ഒട്ടും പരിഹാസസൂചകമായിരുന്നില്ല എന്നും മറിച്ചു ‘സുന്ദരമായതെന്തോ’ ഒന്നിനുള്ള തുടക്കമായിരുന്നു എന്നും രാജ് നിരീക്ഷിക്കുന്നു. സുന്ദരമായതെന്തോ ഒന്നിനു വേണ്ടിയുള്ള അന്വേഷണം നോവലില്‍ എല്ലാ കഥാപാത്രങ്ങളും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നടത്തുന്നുണ്ട്. രണ്ടു സഹോദരന്മാരെ പ്രകൃതി ദുരന്തം തട്ടിയെടുത്ത വേദനിപ്പിക്കുന്ന ഓര്‍മ്മകളുള്ള ഇടം വിട്ടു രാജിന്റെ കുടുംബംപ്രാഗില്‍ നിന്നുള്ള ഡേവിഡിന്റെ പലായനംവാഗ്ദത്ത ഭൂമി തേടിയുള്ള ജൂതയാനംതടവറയില്‍ നിന്ന് രാജിന്റെ സഹായത്തോടെയുള്ള ഡേവിഡിന്റെ രക്ഷപ്പെടല്‍രാജും സഹോദരങ്ങളും തങ്ങളുടെ ദുസ്സഹ ജീവിതത്തില്‍ നിന്ന് പറന്നകലാന്‍ നടത്തുന്ന വിമാനം കളിഒരു ചിത്രശലഭമായി ഭാരമില്ലാതെ പറന്നകലാനുള്ള രാജിന്റെ മോഹം എന്നതൊക്കെ ഈ മനോനിലയുടെ പ്രതിരൂപങ്ങളാണ്. എന്നാല്‍ രക്ഷപ്പെടല്‍ ഒരു മോഹം മാത്രമായി അവശേഷിക്കും. അനിലിന്റെ ‘U’ മാതൃകയിലുള്ള വടി പോലെദിവസങ്ങളോളം വനത്തിലൂടെ ഓടിയിട്ടും തുടങ്ങിയ ഇടത്തില്‍ തന്നെ തിരികെയെത്തുകയും പോലീസിന്റെ പിടിയിലായി ജയിലില്‍ ഒടുങ്ങുകയും ചെയ്യുന്ന ഡേവിഡിനെ പോലെ. അതേ സമയം ശാരീരികമായി സാധ്യമല്ലാത്ത രക്ഷപ്പെടല്‍ ഭാഷയിലൂടെയും പാട്ടുകളിലൂടെയും സാധ്യമാക്കുന്നുണ്ട്ജയില്‍ ഹോസ്പിറ്റലില്‍ കഴിയുന്ന ജൂതത്തടവുകാര്‍ അവരുടെ യിദ്ദിഷ് പാട്ടുകളിലൂടെ. വനത്തിനുള്ളില്‍മരണത്തെ മുഖാമുഖം കാണുന്ന ഘട്ടത്തില്‍ ഡേവിഡ് പാടുന്നത് ഏറെ കാവ്യാത്മക ഭാഷയിലാണ് രാജ് വിവരിക്കുന്നത്:

“ഡേവിഡിന്റെ കുഞ്ഞു ശബ്ദം കസ്തൂരി മരത്തിനരികില്‍ നിന്നുയര്‍ന്നുഅവന്റെ യിദ്ദിഷ് വാക്കുകള്‍ ഉഷ്ണമേഖലാ രാവില്‍ നിറഞ്ഞുഈ ജൂത ഗാനം കാടിനെ ആലിംഗനം ചെയ്തുഎന്നെകൊച്ചു രാജിനെആലിംഗനം ചെയ്തു. അവന്റെ സ്വരം അത്ര പ്രശാന്തമായിരുന്നുവാക്കുകള്‍ നൈസര്‍ഗ്ഗികമായി ഒഴുകിഈ ആലാപനം എന്നില്‍ പ്രവേശിച്ചു എന്റെ ഹൃദയത്തിലെത്തിഅതെന്നെ എനിക്ക് ചുറ്റുമുള്ള ലോകവുമായി ഒന്നാക്കിത്തീര്‍ത്തുഅതുവരെയും ഞാനൊരു അന്യനായിരുന്നു എന്ന മട്ടില്‍. ഈ വിലാപം ജീവിതത്തിന്റെ സൌന്ദര്യത്തെ കുറിച്ച് തന്നെയാണ് പറഞ്ഞത്”

എന്ന് രാജ് നിരീക്ഷിക്കുന്നു. അവന്റെ പേരിന്റെ ഉറവിടമായ ഡേവിഡ് രാജാവ് “ഇസ്രായേലിന്റെ മാധുര്യമൂരുന്ന ഗായകന്‍” ആയിരുന്നു എന്നത് പ്രസക്തമാണ്. രാജിന്റെ അമ്മയുടെ പ്രകൃതിചികിത്സാ സിദ്ധിയെ കുറിച്ച് നോവലില്‍ സൂചനയുണ്ട്:

“അവരുടെ വിരലുകളുടെ സ്പര്‍ശത്തില്‍ഓരോ ചെടിയും അതിന്റെ വിധിവിഹിതം തിരിച്ചറിഞ്ഞു: സുഖപ്പെടുത്തല്‍സംരക്ഷണംവേദന ശമിപ്പിക്കല്‍ചിലപ്പോള്‍ കൊല്ലലും.”

ഒരുപക്ഷെ പ്രമേയത്തിന്റെ ദുരന്തഭാവത്തിനെതിരെ നോവലിസ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്നതും ഈ പ്രസന്നമായ ആഖ്യാനസ്വരം തന്നെയാണ് എന്ന് പറയാം. സ്വര്‍ണ്ണത്തലമുടിയുടെ പ്രഭാവലയം (halo) ഉള്ള ഡേവിഡും മുറിവുകളില്‍ സാന്ത്വനമാകുന്ന മമ്മയും തന്റെ ജീവിതത്തിലെ മാലാഖമാരായിരുന്നുവെന്നു രാജ് കരുതുന്നു. മകന്റെ മുറിവുകള്‍ തലോടുന്ന അമ്മയിലും കൂട്ടുകാരന്റെ മുറിവേറ്റ പാദങ്ങള്‍ കഴുകി ശുദ്ധീകരിക്കുന്ന രാജിലും മഡോണ – ക്രിസ്തു പ്രതീകങ്ങളുടെ സാന്നിധ്യവും പ്രസക്തമാണ്‌.

അതിജീവിച്ചവന്റെ കുറ്റബോധം എന്ന വിഷയം കഥപറയാനുള്ള യോഗ്യതയുടെ ധാര്‍മ്മികത സംബന്ധിച്ച ചോദ്യമായി ആഖ്യാതാവിനെ മഥിക്കുന്നുണ്ട്:

“പക്ഷെ ഇന്ന് ഈ അന്ധാളിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം പറയാന്‍ എനിക്കെന്തൊക്കെയോ അവകാശമുണ്ട്‌ എന്ന മട്ടില്‍ ഈ കഥ പറയാന്‍ഇതെല്ലാം പറയാന്‍അവനെ കുറിച്ച് ഇതുപോലെ സംസാരിക്കാന്‍ഞാനാരാണ്.. അവനെങ്ങനെയായിരുന്നിരിക്കണം അനുഭവപ്പെട്ടിരിക്കുകനാടുകടത്തലിനെ കുറിച്ചോകൂട്ടക്കുരുതികളെ കുറിച്ചോ എനിക്കെന്തറിയാംതടവറയെ കുറിച്ച് എനിക്കെന്തറിയാം?

മഹാദുരന്തങ്ങള്‍ സുരക്ഷിത അകലങ്ങളില്‍ ഇരുന്നു കഥയും ഇതിഹാസവുമാക്കുന്നതിന്റെ അസംബന്ധ പൂര്‍ണ്ണമായ ഐറണിയാണ് ഈ ചോദ്യങ്ങളില്‍ മുഴങ്ങുന്നത്.

“ഇത് പറയുന്നതില്‍ ലജ്ജിക്കേണ്ടതില്ലേ എന്ന് എനിക്കറിയില്ല. പക്ഷെ അതായിരുന്നു സത്യം: നാലു കൊല്ലമായി ഒരു ലോകയുദ്ധം നടക്കുകയായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നുആശുപത്രിയില്‍ വെച്ച് ഡേവിഡ് എന്നോട് ഞാന്‍ ജൂതനായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ പൊരുള്‍ എനിക്കറിയില്ലായിരുന്നു. ഹോസ്പിറ്റലില്‍ ആയിരുന്നത് കൊണ്ട് ജുവിഷ് എന്നത് ഏതോ രോഗത്തിന്റെ പേരായിരിക്കും എന്ന അവ്യക്ത ധാരണയോടെ ഞാന്‍ പറഞ്ഞുഅല്ല. ഞാന്‍ ജര്‍മ്മനിയെ കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നില്ലസത്യത്തില്‍ എനിക്കൊന്നും അറിയില്ലായിരുന്നു. ഡേവിഡില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലാത്ത ഒരു സുഹൃത്തിനെയാണ് എനിക്ക് കിട്ടിയത്സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സമ്മാനംഅന്ന് 1945ന്റെ തുടക്കത്തില്‍ അതായിരുന്നു എനിക്ക് ഒരേയൊരു കാര്യവും.”

പ്രകൃതി എപ്പോഴും സൌഹാര്‍ദ്ദപരമായി മാത്രം മനുഷ്യ ജീവിതത്തില്‍ ഇടപെടുന്ന പ്രതിഭാസമാണ് എന്ന കാല്‍പ്പനികവല്‍ക്കരണം നോവല്‍ പിന്തുടരുന്നില്ല. മറിച്ചു മാരക ശേഷിയുള്ളതും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുമായ ഒരു സാന്നിധ്യമാണത്:

 “എനിക്കറിയാമായിരുന്നുഎവിടെയാണ് ഒരു വലിയ മാവില്‍ നിന്ന് പുളഞ്ഞു മാറേണ്ടത്തന്ത്രപൂര്‍വ്വം വീഴ്ത്തിയേക്കാവുന്ന വേരുകളെ കരുതി ബദാമിനടുത്ത് ഇടതു വശത്തുകൂടി  മെല്ലെ പോകേണ്ടത്യൂകാലിപ്റ്റസിന്റെ പൊട്ടിപ്പിളര്‍ന്ന ചില്ലകളെ കുനിഞ്ഞൊഴിയേണ്ടത്ടര്‍പന്റൈന്‍ മണക്കുന്ന മാവുകള്‍ക്കിടയില്‍ഇടയ്ക്കു നിര്‍ത്താതെചിന്തിക്കാന്‍ നില്‍ക്കാതെമറ്റേ മാവിനരികിലൂടെ കുതിച്ചു ചാടേണ്ടത്‌കാരണം അവിടെയൊരു മാളമുണ്ടായിരുന്നുആ മാളത്തിനരികില്‍ ചിതല്‍ പുറ്റും നിറയെ തിളങ്ങുന്ന അടിവശമുള്ള വലിയ ചുവപ്പന്‍ ഉറുമ്പുകളുംഅവയുടെ കടി കടുത്ത കടച്ചിലും അതീവ വേദനയും നല്‍കുമായിരുന്നു.”

കാവ്യാത്മക/ പ്രകൃതി രൂപകങ്ങളെ നോവലിസ്റ്റ് ഉപയോഗിക്കുന്ന രീതിയിലും ഈ തിരിച്ചറിവിന്റെ സാന്നിധ്യമുണ്ട്. കേവലം ഭാവഗീതാത്മക സൗന്ദര്യ സൃഷ്ടി മാത്രം ഉദ്ദേശിച്ചുള്ളതല്ല അത്. കൊച്ചു രാജ് ആഹ്ലാദത്തോട് കണ്ടുനില്‍ക്കുന്ന ചക്രവാളത്തില്‍ തിരയിളക്കുന്ന മേഘപാളികളെ കുറിച്ചുള്ള വര്‍ണ്ണന കരീബിയന്‍ നോവലിസ്റ്റ് ജമൈക്ക കിന്‍കെയ്ഡിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും എന്നാല്‍ പിന്നീടത്‌ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് ഉയരുന്ന “തീയില്‍ പൊട്ടിപ്പിളരുന്ന കരിമ്പ് തണ്ടുകള്‍ക്ക് പകരം ആളുകള്‍സ്ത്രീകള്‍കുട്ടികള്‍ ഒക്കെ” ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ പുകയുടെ ഭീകരതയിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നുവെന്നും ആന്റെഴ്സന്‍ ടെപ്പര്‍ നിരീക്ഷിക്കുന്നത് (Anderson Tepper: wordswithoutborders.org) ഇതോടു ചേര്‍ത്തു പറയാം. ജീവിത പരിസരം കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു കൌമാരക്കാരുടെ തീരെ ഹ്ര്വസ്വമായ ഒരു പാരസ്പര്യം ജീവിതകാലം മുഴുവനും ഓര്‍ത്തുവെക്കാനും ആഖ്യാതാവിന്റെ ജീവിത വീക്ഷണത്തെ അപ്പാടെ മാറ്റി മറിക്കാനും നിമിത്തമാകുകയും ഒപ്പം ചരിത്രത്തിന്റെ ചോരപ്പാടുകളിലേക്ക് സാഹിത്യത്തിന്റെ ഉള്‍ക്കണ്ണ്‍ തുറപ്പിക്കുവാനും ഇടയാക്കുകായും ചെയ്യുന്നതില്‍ നതാഷേ അപ്പനായുടെ നോവല്‍ തന്റെ നാട്ടുകാരനായ മറ്റൊരു വലിയ പ്രതിഭയുടെ മാസ്റ്റര്‍പീസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: ലേ ക്ലെസിയോയുടെ ‘അലയുന്ന നക്ഷത്രം’ (Wandering Star) എന്ന നോവലിലെ എസ്തറിനെയും നജ്മയെയും ഞൊടിയിട പാരസ്പര്യം അടയാളപ്പെടുത്തുന്ന അവരുടെ വിധിയെയും. ലേ ക്ലെസിയോയും ആവിഷ്കരിക്കുന്നത് പലസ്തീന്‍ വാഗ്ദത്ത ഭൂമിയിലേക്കുള്ള ജൂത പ്രയാണത്തിന്റെ കഥയാണ്‌ എന്നതും ഇരു നോവലുകളെയും ഒരുമിപ്പിക്കുന്ന മറ്റൊരു തലമാണ്. എന്നാല്‍വൈയക്തിക തലത്തില്‍ തന്നെ ഹോളോകോസ്റ്റ് അനുഭവത്തെ നേരിടുകയും അതിനെ ലോക സാഹിത്യത്തിന്റെ തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഏലി വീസല്‍പ്രിമോ ലെവിആന്ദ്രെ ഷ്വാസ് ബാര്‍ട്ട് തുടങ്ങിയ സാഹിത്യ കുലപതികളുടെ നിരയിലേക്ക് ഉയരാന്‍ അപ്പനായുടെ എഴുത്തിനു കഴിയുന്നില്ലെന്നും കുറ്റബോധത്തിന്റെയും ദുഃഖത്തിന്റെയും വൈകാരികതയെ വേണ്ടത്ര തീവ്രതരമാക്കുന്നതില്‍ അവരിനിയും മുന്നോട്ടു പോകേണ്ടതുണ്ട് എന്നും മാര്‍ത്ത ടോള്‍ നിരീക്ഷിക്കുന്നു (Martha Toll: washingtonindependentreviewofbooks.com).

 

മോറീഷ്യന്‍ സാഹിത്യത്തില്‍ നിന്ന് കൂടുതല്‍:


  Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/search?q=Eve+out+of+Her+Ruins+by+Ananda+Devi

 

Desert by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+by+J.M.G.+Le+Cl%C3%A9zio

 

Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Wandering+Star+by+J.M.G.+Le+Cl%C3%A9zio

 

 

Desert and Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+and+Wandering+Star+by+J.M.G.+Le+Cl%C3%A9zio

More on Holocaust: