Featured Post

Friday, August 2, 2024

Daughters of Smoke and Fire by Ava Homa

        എരിയുമ്പോഴും ചാരമാകാത്ത പെണ്മ 


(ഒരു കുര്‍ദ് വനിതയുടെതായി ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ്‌ അവാ ഹോമ രചിച്ച Daughters of Smoke and Fire. മുതിര്‍ന്നുവരവിന്റെ കഥയും കുടുംബ കഥയും എന്നതിനോടൊപ്പം തീക്ഷ്ണമായ വംശീയനുഭാവങ്ങളിലൂടെ കടന്നു പോകുന്ന കുര്‍ദ് ജനതയുടെ ദുരന്തങ്ങള്‍ കൂടിയാണ് നോവല്‍ വിഷയമാക്കുന്നത്.)

തുര്‍ക്കിഇറാന്‍ഇറാഖ്സിറിയഅര്‍മീനിയ എന്നീ ദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗിരിപ്രദേശമാണ് കുര്‍ദിസ്താന്‍. പതിനേഴാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് സാമ്രാജ്യത്തിനുമിടയില്‍ വിഭജിക്കപ്പെട്ടു കിടന്ന പ്രദേശംഒന്നാം ലോകയുദ്ധത്തിനു ശേഷം1923ലെ ലോസാനെ (Treaty of Lausanne) സന്ധിയെ തുടര്‍ന്ന് ഇന്നത്തെ നിലയില്‍ തുര്‍ക്കിഇറാന്‍ഇറാഖ്സിറിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളായി വിഭജിതമായി. ഭൂമിശാസ്ത്രപരമായ വിസ്തൃതിയും നാല്‍പ്പതു മില്ല്യനോളം ജനസംഖ്യയും ഉണ്ടായിരുന്നിട്ടും ഒരു ഘട്ടത്തിലും പ്രദേശത്തിനു ദേശരാഷ്ട്രപദവി (statehood) ലഭിക്കുകയുണ്ടായില്ല. സ്വാതന്ത്ര്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഇറാഖിലും സിറിയയിലും കുര്‍ദുകള്‍ക്ക് സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുണ്ട്അര്‍മീനിയയില്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു പ്രതിനിധിയും. സ്വാതന്ത്ര്യത്തിനായുള്ള സായുധ പോരാട്ടം തുടരുന്ന തുര്‍ക്കിയിലും ഇറാനിലും കുര്‍ദ് ചെറുത്തുനില്‍പ്പു വിഭാഗങ്ങളെ ഭീകര സംഘടനകള്‍ ആയി മുദ്ര കുത്തപ്പെട്ടിരിക്കുന്നു. ജയില്‍ വാസംപീഡനംവധശിക്ഷ എന്നിവയാണ് അവര്‍ക്കു നല്‍കപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ യുദ്ധഭൂമിയില്‍ കുര്‍ദ് സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു. ഗോത്ര മുഖ്യനായിരുന്ന തന്റെ ഭര്‍ത്താവിന്റെ അറസ്റ്റിനെ തുടര്‍ന്നു ഓട്ടോമന്‍ സാമ്രാജ്യത്തോടുള്ള തന്റെ കൂറ് തെളിയിക്കുന്നതിനായി മുന്നൂറോളം കുര്‍ദ് കുതിരപ്പടയാളികളെ നയിച്ച്‌ ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത കാര ഫാത്തിമ ഖാനുമിന്റെ കഥ അതിനുദാഹരണമാണ്. ഇന്ന് കുര്‍ദിസ്താനിലെ പോരാളികളില്‍ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനം വരെ സ്ത്രീകളാണ് എന്ന് കണക്കാക്കപ്പെടുന്നു. സിറിയയില്‍ Women's Protection Unit, the YPJ എന്ന പേരിലുംഇറാഖില്‍ Free Women's Unit, or YJA Star എന്ന പേരിലും നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വനിതാ വിഭാഗങ്ങള്‍ സജീവമാണ്. മോസൂളിലെയും കിര്‍കുക്കിലെയും മുന്നണികളില്‍ വനിതാ പോരാളികളുടെ (Female Peshmerga ie, "those who face death") സാന്നിധ്യം നിര്‍ണ്ണായകമാണ്. ഇറാഖിലെ കുര്‍ദിസ്താന്‍ സൈന്യത്തിലെ ഔദ്യോഗിക വിഭാഗമാണ് അത്. 2014 ആഗസ്റ്റില്‍ വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐ.എസ്. ഭീകരര്‍ യസീദി സമൂഹത്തെ വേട്ടയാടുകയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകള്‍ ആയി പിടികൂടുകയും ചെയ്തു. സംഭവത്തെ യു.എന്‍. വംശഹത്യയായി അടയാളപ്പെടുത്തി. യസീദി ഗായിക ഖതൂന്‍ ഖിദര്‍ കൂട്ടക്കൊലയില്‍ നിന്നു രക്ഷ തേടി ഓടിപ്പോകുകയും ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ മലനിരകളില്‍ ഒളിച്ചു കഴിയുകയും ചെയ്ത ശേഷം താന്‍ പോരാടെണ്ടതുണ്ട് എന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു. താന്‍ പ്രസിദ്ധയായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചു പോരാളിയാവുകയായിരുന്നു എന്ന് PRI റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ്‌ ഹില്ലിനോട് അവര്‍ പറയുകയുണ്ടായി. അവരാണ് ‘Sun Ladies’ എന്ന പേരില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പെഷ്മെര്‍ഗാ ബ്രിഗേഡ് സ്ഥാപിച്ചത്. 2017 ലെ കണക്കു പ്രകാരം പ്രസ്തുത സൈന്യത്തില്‍ 1,700 അംഗങ്ങള്‍ ഉണ്ട്.

സദ്ദാമിന്റെ പതനംസിന്‍ജാരിലെ യസീദി സ്ത്രീകളുടെ മോചനംസിറിയയിലും ഇറാഖിലും ഐ. എസ്സിന്റെ പരാജയം എന്നിവക്ക് കുര്‍ദിഷ് വനിതാ പോരാളികള്‍ നിമിത്തമായിട്ടുണ്ട്. പുരുഷ പോരാളികളോടൊപ്പം അതേ കഠിനസൈനികമുറകള്‍ പരിശീലിച്ചും പോരാടിയും തങ്ങളുടെ കഴിവും ധൈര്യവും സ്ഥിരതയും തെളിയിച്ചിട്ടുണ്ട് അവര്‍. എന്നാല്‍ അതേസമയം അവര്‍ ഒരു സാമൂഹിക രാഷ്ട്രീയ യുദ്ധം കൂടിയാണ് നയിക്കുന്നത്. തങ്ങള്‍ക്ക് അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളില്‍ നിന്നു സ്വാതന്ത്ര്യം നേടണം എന്നതിനോടൊപ്പം കുടുംബ രംഗത്തും സ്ത്രീക്ക് സ്വാതന്ത്ര്യവും തുല്യതയും നേടേണ്ടതുണ്ട് എന്നും അവര്‍ കരുതുന്നു.

നോവലിലേക്ക്.. 

ഒരു കുര്‍ദിഷ് വനിതയുടെതായി ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യനോവലാണ് അവാ ഹോമയുടെ Daughters of Smoke and Fire. പുസ്തകം ആരംഭിക്കുന്നത്കുര്‍ദിഷ് കവി ഷെര്‍കോ ബേകാസിന്റെ (Sherko Bekas) കവിതയില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ്:

“നിന്റെ അരങ്ങൊരു തീക്കൊള്ളിയും കാണികള്‍ ഒരു തോക്കുമാവുമ്പോള്‍ നിനക്ക് മറ്റെന്തു ചെയ്യാനാകും?

നിനക്ക് തീനാളത്തിന്റെ മുന കൊണ്ടു കവിതയെഴുതേണ്ടിയിരുന്നു

നിന്റെ ഭയത്തിനും മൗനത്തിനും തീകൊടുക്കേണ്ടിയുമിരുന്നു.”

തന്റെ സഹോദരനെ രക്ഷിക്കാന്‍ വേണ്ടിയും ഒപ്പം തന്റെ ജനതയുടെ സംസ്കാരത്തിനും പോരാട്ടത്തിനും ശബ്ദം നല്‍കുന്നതിനു വേണ്ടിയും വിട്ടുവീഴ്ചയില്ലാതെ നിരന്തര ശ്രമം നടത്തുന്ന കുര്‍ദ് യുവതിയുടെ കഥ പറയുന്നഒരേസമയം സുന്ദരവും എന്നാല്‍ ഭീകരവും തകര്‍ത്തുകളയുന്നതും മസൃണമാംവിധം പ്രതീക്ഷാനിര്‍ഭരവുമായ ഒരു നോവല്‍ രചിക്കുന്നതിലൂടെ കൃത്യമായും കവി പറഞ്ഞത് തന്നെയാണ്,  അവാ ഹോമ നിര്‍വ്വഹിക്കുന്നത് എന്ന് നവോമി ബെനരോണ്‍ നിരീക്ഷിക്കുന്നു *(1). (Naomi Benaron. The BookBrowse Review in June 2020).

ഇറാനിയന്‍ പ്രദേശത്തുള്ള കുര്‍ദ് കുടുംബത്തില്‍ ജനിച്ച ലൈലാ സമാന്‍ എന്ന പെണ്‍കുട്ടിയുടെ മുതിരുന്നു വരവിന്റെ കഥയാണ് നോവല്‍ ആരംഭിക്കുന്നത്. ഇറാനിയന്‍ സൈന്യത്തിന്റെ കടന്നുകയറ്റത്തില്‍ തന്റെ കുടുംബത്തിന്റെ കൂട്ടക്കൊലക്ക് അവളുടെ പിതാവ് സാക്ഷിയാകുന്ന 1963 മുതല്‍2009ല്‍ Green Movement  എന്നറിയപ്പെട്ട ഇറാനിയന്‍ മുന്നേറ്റത്തെ (Persian Awakening or Persian Spring) ഭരണകൂടം അടിച്ചമര്‍ത്തുന്ന ഘട്ടത്തില്‍ അപ്രത്യക്ഷനാകുന്ന സഹോദരനെ കണ്ടെത്താനുള്ള ലൈലയുടെ ശ്രമങ്ങളും പരിണതികളും  വരെയുള്ള അഞ്ചു പതിറ്റാണ്ടോളം കാലമാണ് നോവലിന്റെ കാലഗണന. “യൂണിവേഴ്സിറ്റി പഠനംജോലി സമ്പാദിക്കല്‍എന്റെ സ്വന്തം ക്യാമറ വാങ്ങുകസിനിമകള്‍ നിര്‍മ്മിക്കുക” എന്നതൊക്കെയാണ് ലൈലയുടെ സ്വപ്‌നങ്ങള്‍. എന്നാല്‍ അവള്‍ കുര്‍ദ് ആണ്സ്ത്രീയാണ്ദരിദ്രയാണ്‘വിപ്ലവവിരുദ്ധന്‍’ എന്ന് മുദ്ര കുത്തപ്പെട്ട് നിരോധിത കുര്‍ദ് എഴുത്തുകാരുടെ രണ്ടു കൃതികളുമായി അറസ്റ്റ് ചെയ്യപ്പെട്ടു ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ തടവറയില്‍ നാലുവര്‍ഷം കഴിഞ്ഞ പിതാവിന്റെ മകളാണ്. കണ്ടെടുക്കപ്പെടുന്ന കൃതികളില്‍ ഒന്ന് ഡോ. അബ്ദുറഹ്മാന്‍ ഗസംലു എഴുതിയതും മറ്റൊന്ന് ദേശീയ അഖണ്ഡതക്കു മുകളില്‍ വര്‍ഗ്ഗസമരത്തെ പ്രതിഷ്ടിക്കുന്ന മാര്‍ക്സിസ്റ്റ്‌ ഗ്രന്ഥവും ആയിരുന്നുവെന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നത്ബാബയുടെ നിലപാടുകളുടെ അനാവരണമാണ്. ഡോക്റ്ററേറ്റ് ഉണ്ടായിട്ടും ജോലി ലഭിക്കാതെ പോയതിനും അസംതൃപ്തനായി അദ്ദേഹം വീട്ടില്‍ ഒതുങ്ങിപ്പോയത്തിനും കാരണം മറ്റൊന്നല്ല. അതേസമയംപരമ്പരാഗത പുരുഷമൂല്യങ്ങളില്‍ നിന്ന് ബാബ തീര്‍ത്തും മുക്തനല്ല. ജോലിയില്ലെങ്കിലും സ്ത്രീകള്‍ ചെയ്യേണ്ടതെന്ന് കണക്കാക്കപ്പെടുന്ന പാചകം പോലുള്ളതൊന്നും തന്റെ അന്തസ്സിനു ചേരില്ലെന്ന ബാബയുടെ നിലപാട് ഉമ്മാക്ക് സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. മാനസികാരോഗ്യ രംഗത്തെ കൌണ്‍സലര്‍ എന്ന നിലക്കുള്ള തിരക്കുകള്‍ മാത്രമല്ല കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങള്‍ക്കും മൂടിക്കെട്ടിയ അവസ്ഥയ്ക്കും കാരണമെന്ന് തിരിച്ചറിയുന്ന സന്ദര്‍ഭം ലൈലക്ക് ശരിക്കുമൊരു ഞെട്ടല്‍ ആയിരിക്കും. ഉമ്മയെ ഉഭയലിംഗ വ്യക്തിയോടൊപ്പം വേഴ്ചയുടെ ഘട്ടത്തില്‍ കാണേണ്ടി വരുമ്പോള്‍ അവള്‍ക്കു തോന്നുന്നു: “ഞാന്‍ തന്നെയും ഒരു അസ്തിത്വ അബദ്ധമായിരുന്നു. ഞാനൊരു തെറ്റായിരുന്നു.”

കുടുംബ കഥക്കപ്പുറം

ലൈലയും അനിയന്‍ ചിയായും വംശീയ പീഡനത്തിനെതിരെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് നോവലില്‍ അടയാളപ്പെടുത്തപ്പെടുന്നത്. എട്ടുവര്‍ഷം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അന്ത്യത്തില്‍സദ്ദാം ഹുസൈന്‍ ഹലബ്ജായെ രാസായുധം കൊണ്ടു മൂടിയ ദിനത്തിലാണ് ചിയാ ജനിക്കുന്നത് എന്നതില്‍വിധിതന്നെയും അവനെ അതിനായി തെരഞ്ഞെടുത്ത സൂചനയുണ്ട്. ലക്ഷണമൊത്ത ബുദ്ധിജീവിയായി വളരുന്ന ചിയാചെ ഗുവേരയെയും ഗാന്ധിയേയും മണ്ടേലയെയും ആരാധിച്ചു. യുദ്ധവും സമാധാനവും, 1984 തുടങ്ങിയ പുസ്തകങ്ങള്‍ സഹോദരിക്കു നിര്‍ദ്ദേശിച്ചു. എന്നാല്‍തങ്ങളുടെ തന്നെ ദുരന്തങ്ങളുടെ കണ്ണാടിയായ അനുഭവങ്ങളുടെ ആഖ്യാനങ്ങള്‍ വായിക്കാന്‍ അവള്‍ക്ക് താല്പര്യമില്ല. ലൈല രണ്ടു ലോകങ്ങള്‍ക്കിടയില്‍ ഞെരുങ്ങിപ്പോവുന്നു. ഇറാനില്‍ ജനിച്ചെങ്കിലും കുര്‍ദ് ആയതുകൊണ്ട് ഇറാനിയന്‍ എന്ന അംഗീകാരം അവള്‍ക്കു ലഭിക്കുകയില്ല. “ഇവിടെ കഴിഞ്ഞോളൂഎന്നാല്‍ ഒരിക്കലും നീ ഞങ്ങളില്‍ പെട്ടവളാകില്ല” എന്ന് ദേശം തന്നോടു പറയുമ്പോലെ അവള്‍ക്ക് അനുഭവപ്പെടുന്നു. സ്ത്രീക്കു മൂല്യവും സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമാണ് അവള്‍. അറബിക് മാത്രം അംഗീകൃത ഭാഷയായ സ്കൂളില്‍ സ്വന്തം ഭാഷ സംസാരിച്ചതിനു അടി കിട്ടുന്ന കുര്‍ദ് വംശജ. ജന്മന്ദേശം എന്ന അര്‍ത്ഥത്തില്‍ ‘നിഷ്ത് മാന്‍’ എന്ന് കുര്‍ദ്ദ് പേരില്‍ ലൈലയെ വിളിക്കണം എന്നുണ്ടായിരുന്നു ബാബക്ക്. എന്നാല്‍ ആ വാക്ക് നിരോധിത പദങ്ങളുടെ ലിസ്റ്റില്‍ പെട്ടതായിരുന്നു. അതുകൊണ്ട് ആ പേര് വളര്‍ത്തു പട്ടിക്കിട്ടു ഒരു തരം പ്രതികാരം നിര്‍വ്വഹിക്കുന്നുണ്ട് ലൈല. സ്വന്തം ഭൂതകാലംകൊണ്ടു മുറിവേറ്റ മാതാപിതാക്കള്‍ അവള്‍ക്കു സ്നേഹവും ആത്മവിശ്വാസവും നല്‍കുന്നതില്‍ പരാജയപ്പെടുന്നു. “ലൈലയുടെ പിതാവിന്റെ മുതുകിലുള്ള പീഡനത്തിന്റെ വടുക്കള്‍ അയാള്‍ മക്കള്‍ക്കു പകര്‍ന്നു നല്‍കുന്ന സാംസ്കാരിക DNAയുടെ പ്രതീകമാണ്” (Naomi Benaron). ആ ചാട്ടവാര്‍ തങ്ങളുടെയെല്ലാം മുതുകുകളില്‍ ഒരു വിവേചനവുമില്ലാത്ത അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ടെന്നു ലൈല കരുതുന്നു. നഗരങ്ങളിലെ മികച്ച വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളോട് മത്സരിക്കേണ്ടിവരുന്ന പിന്നോക്ക പ്രദേശത്തു നിന്നുള്ള പെണ്‍കുട്ടി എന്ന നിലയില്‍ മികച്ച കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ അവള്‍ നിരന്തരം പിന്തള്ളപ്പെടുന്നു. ചിയാക്ക് ഒടുവില്‍ പ്രവേശനം കിട്ടുമ്പോള്‍ അത് അവന്‍ ആഗ്രഹിച്ച നിയമ പഠനത്തിലല്ലമറിച്ച് അവനൊട്ടും താല്‍പ്പര്യമില്ലാത്ത പൊളിറ്റിക്കല്‍ സയന്‍സിലാണ്. നിയമ പഠനം എന്നത് അവനെ സംബന്ധിച്ചുവംശഹത്യയുടെ പ്രനെതാക്കളെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയില്‍ എത്തിക്കാനുള്ള ഉപാധിയാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു തികഞ്ഞ ആക്റ്റിവിസ്റ്റ് പാതയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ അതും ഒരു കാരണമാണ് അവന്. 

ചിയക്ക് ടെഹ്‌റാന്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കുമ്പോള്‍ ലൈല അയാള്‍ക്കൊപ്പം നഗരത്തിലേക്കു നീങ്ങുന്നു. പുസ്തകപ്പുഴുവായ അവള്‍ക്ക് ഒരു സ്വതന്ത്ര ബുക്ക്സ്റ്റോറില്‍ ജോലി കണ്ടെത്താനാവുന്നത് വരുമാന മാര്‍ഗ്ഗവും ഒപ്പം ആനന്ദവും നല്‍കുന്നു. ആ പണം ഉപയോഗിച്ച് വാങ്ങുന്ന ക്യാമറ കൊണ്ട് അവള്‍ ടെഹ്‌റാനിലെ ജീവിത കഥകള്‍ പകര്‍ത്തുന്നു. പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്ന ചിയാമഹ്മൂദ് അഹ്മദി നജാദിന്റെ പുനര്‍ തെരഞ്ഞെടുപ്പു സംബന്ധിച്ച തര്‍ക്കങ്ങളുടെയും കലാപങ്ങളുടെയും ഘട്ടത്തില്‍ജനകീയ മുന്നേറ്റത്തില്‍ (Green Movement) പ്രകടനങ്ങളില്‍ ചേരുകയും ഒരു നാള്‍ അപ്രത്യക്ഷനാകുകയും ചെയ്യുന്നതാണ്‌ ലൈലയുടെ ജീവിതത്തില്‍ വഴിത്തിരിവാകുക. അയാളെ കണ്ടെത്താനും സുരക്ഷ ഉറപ്പുവരുത്താനുമുള്ള ശ്രമത്തിലാണ് അവള്‍ സ്വന്തം സ്വരവും കണ്ടെത്തുക. അവള്‍ സംസാരിക്കുക ചിയക്കു വേണ്ടി മാത്രമല്ലമുഴുവന്‍ കുര്‍ദ് ജനതക്കും വേണ്ടിയാണ്. സ്വാഭാവികമായും അവള്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിത്തീരുകയും ചെയ്യുന്നു. ലൈലയുടെ കണ്ടെത്തലും തിരിച്ചറിവും മാനവികതയുടെ വിശാല പരിപ്രേക്ഷ്യങ്ങളിലേക്കു കൂടി വ്യാപിക്കുന്നത് ശ്രദ്ധേയമാണ്:

 “ഞാന്‍ തനിച്ചായിരുന്നില്ലഞാന്‍ അവരെയെല്ലാം കണ്ടു. റുവാണ്ടയിലെബോസ്നിയയിലെപ്ലാന്റെഷനുകളിലെവടക്കേ അമേരിക്കയിലെ ആദിവാസി റെസിഡെന്‍ഷ്യല്‍ സ്കൂളുകളിലെ മനുഷ്യര്‍ കുര്‍ദ്ദുകളോടു തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു.” 

പിതാവിന്റെ ദുര്‍വ്വിധി സഹോദരനെ പിടികൂടിയേക്കുമെന്ന ചിന്ത ഒരു പേടിസ്വപ്നമായി ലൈലയെ വേട്ടയാടുന്നു:

“കൂട്ടക്കുരുതികളുടെ ഉത്തരവാദികളെ നീതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച മനുഷ്യനായ ചിയയെകശക്കിയെറിയപ്പെട്ട വേറെയുമൊരു ഇരയായി ജീവിതത്തില്‍ സ്വപ്നാടനം നടത്തുന്നത് കാണേണ്ടി വരുന്നതിലും ഭയപ്പെടുത്തുന്നതായി എനിക്ക് ഒന്നുമുണ്ടായിരുന്നില്ല.”

ടെഹ്‌റാനിലെ തടവറയില്‍ അപ്രത്യക്ഷനാകുന്ന ചിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി ലൈല ആരംഭിക്കുന്ന കാംപെയ്നിന്റെ ഭാഗമായാണ് അയാളുടെ കുറിപ്പുകള്‍ അവള്‍ ഓണ്‍ലൈനില്‍ എത്തിക്കുന്നത്. എന്നാല്‍നോവലന്ത്യത്തില്‍ കാരോ നിരീക്ഷിക്കുന്നതുപോലെഅതത്ര ഗുണമല്ല ചെയ്തത് എന്നുകാണാം. പ്രാദേശികമായി ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ കുറിപ്പുകളുടെ പ്രകാശനംഅന്താരാഷ്‌ട്ര ശ്രദ്ധ നേടിയേക്കാം എന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഭീഷണിക്കാരനെ എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്ന നിലപാടാണ് ഭരണകൂടം കൈക്കൊണ്ടത്. ഒപ്പം ലൈല വെട്ടയാടപ്പെടുന്നതിലേക്കുംകാരോയുടെ സഹായത്തോടെ കാനഡയില്‍ പ്രവാസ ജീവിതം നയിക്കേണ്ടതിലേക്കും അത് എത്തിക്കുകയും ചെയ്യും. ചിയായുടെ ദുരന്തത്തിനു ഉത്തരവാദിയായി അവള്‍ കണ്ട കാരോ അക്കാര്യത്തിലും നിരപരാധി ആയിരുന്നു എന്നുംവിട്ടുവീഴ്ച്ചയില്ലാത്ത പോരാളിയായ ചിയാ തന്നെയാണ് അപകടം വരുത്തിവെച്ചത് എന്നും തിരിച്ചറിയുന്നതാണ്നോവലന്ത്യം സൂചന നല്‍കുന്ന പുതിയൊരു തുടക്കത്തിലേക്ക് ഇരുവരെയും എത്തിക്കുക. നോവലിലെ ശുഭസൂചനയും അതുമാത്രമാണ്.

സ്ത്രീപക്ഷ നോവല്‍

സ്ത്രീകളാണ് നോവലിന്റെ കേന്ദ്രം. നിയമത്തിനു മുന്നില്‍ സ്ത്രീക്ക് പുരുഷനുള്ളതിന്റെ പാതി അവകാശങ്ങളെ ഉള്ളൂ എന്നു ശഠിക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ഇരട്ട യുദ്ധമുഖത്തെയാണ് കുര്‍ദ്ദ് സ്ത്രീ നേരിടുന്നത്. ഒരു വശത്ത്‌ഇതര മിഡില്‍ ഈസ്റ്റ് സംസ്കാരങ്ങളില്‍ കാണാനാവാത്ത ലിബറല്‍ സ്വഭാവം നിലനിര്‍ത്തിയ കുര്‍ദ്ദ് സമൂഹത്തിനു ഭൂരിപക്ഷവും മുസ്ലിംകള്‍ ആണെങ്കിലുംഒരു മതേതര പാരമ്പര്യമുണ്ട്. പര്‍ദ്ദ സമ്പ്രദായം അതിന്റെ ഭാഗമല്ല. 1667ല്‍ മേഖല സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി പെട്രോ ഡെല്ലാ വാലെ തന്റെ ഡയറിയില്‍ രേഖപ്പെടുത്തുന്നത് “കുര്‍ദ് സ്ത്രീകള്‍ ഹിജാബില്ലാതെ സ്വതന്ത്രരായി സഞ്ചരിക്കുന്നത്” കണ്ടു എന്നാണ്(Naomi Benaron). സ്ത്രീയും പുരുഷനും തുല്യരാണ് എന്ന അടിസ്ഥാന തത്വത്തെ പ്രമാണമാക്കുന്ന PKKയുടെ സ്ഥാപക തത്വത്തിലും ഈ ലിബറല്‍ സമീപനം കാണാം. PKK നേതാവായ അബ്ദുല്ലാ ഒചലാന്‍ (Abdullah Ocalan) “സ്ത്രീകള്‍ സ്വതന്ത്രരല്ലാത്തപ്പോള്‍ നാടിനു സ്വതന്ത്രമാകാനാകില്ല” എന്നു വ്യക്തമാക്കുന്നു. അതേസമയംഭരിക്കുന്ന രാജ്യങ്ങളുടെ ദേശീയ സങ്കുചിതത്വംസ്വന്തം ദേശത്തിന്റെ പുരുഷ മേല്‍ക്കോയ്മ,  ഇസ്ലാമിക ഗ്രൂപ്പുകളുടെ സ്ത്രീവിദ്വേഷംതുടര്‍ച്ചയായ യുദ്ധങ്ങള്‍ എന്നിങ്ങനെ കുര്‍ദ് സ്ത്രീകള്‍ ഒട്ടേറെ തലത്തിലുള്ള വിവേചനം നേരിട്ടു. ഗ്രാമീണ മേഖലകളില്‍ ശൈശവ വിവാഹംസ്ത്രീകള്‍ക്കു നേരെയുള്ള ശാരീരിക കടന്നുകയറ്റങ്ങള്‍ദുരഭിമാനക്കൊല എന്നതൊന്നും അസാധാരണമല്ല. ചിലര്‍ ടീനേജില്‍ ചെറുത്തുനില്‍പ്പു സംഘങ്ങളില്‍ ചേര്‍ന്നത്‌ കര്‍ക്കശക്കാരായ മാതാപിതാക്കളില്‍ നിന്നും ഓടിപ്പോന്നിട്ടാണ്. പലരും സൈന്യത്തില്‍ ചേര്‍ന്നത്‌ സ്വാതന്ത്ര്യം തങ്ങളുടെ ജീവിതത്തിന്റെ രാഷ്ട്രീയവും സാമുദായികവും വ്യക്തിപരവുമായ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ്. YPJ അംഗമാകുക എന്നത് സ്വത്വബോധമുള്ള കുര്‍ദ്ദ് സ്ത്രീക്ക് ഒരു മോചനമാര്‍ഗ്ഗമായിരുന്നു.

സ്ത്രീകളോടുള്ള വിവേചനത്തിന്റെ തീക്ഷ്ണമായ ആഖ്യാനങ്ങള്‍ നോവലില്‍ ഒട്ടേറെയുണ്ട്.

“സ്ത്രീത്വത്തെയും കലകളെയും ശിക്ഷിക്കുകയും മോഷ്ടാക്കളെയും കൊലപാതകികളെയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദേശത്തിന്റെ ഭ്രാന്തിന്റെ ഇരകളാണ് നീയും ഞാനും”

എന്ന ശിലറുടെ നിരീക്ഷണം അവളുടെയും അമ്മ ജോവാനിന്റെയും അനുഭവങ്ങള്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീയുടെ ഇരട്ടി പൌരാവകാശമുള്ള ഒരു പുരുഷനെ കൊന്നതാണ് ജോവാനയെ തൂക്കുകയറിന്റെ വക്കിലെത്തിക്കുന്നത്ജീവന്‍ രക്ഷിക്കുന്നത് ഉദരത്തില്‍ ഒരു കുഞ്ഞുണ്ട്‌ എന്നതും. ബലാല്‍ക്കാര ശ്രമത്തിനിടെ സ്വയരക്ഷാര്‍ത്ഥം സംഭവിച്ച കാര്യത്തില്‍ഒരു വിശദീകരണത്തിനു ഒരിക്കലും അവര്‍ക്ക് അവസരം ലഭിക്കുന്നില്ല. എന്നാല്‍ ശിലര്‍ സ്വയം താനൊരു അപശകുനമാണ് എന്ന് വിശ്വസിക്കുന്നു. പിതാവ് തൂക്കിലേറ്റപ്പെട്ട ദിനത്തില്‍ പിറന്നവള്‍. അറസ്റ്റിലാവുമ്പോള്‍ കന്യകാത്വ പരിശോധനയില്‍ തോറ്റുപോകുന്നതിനു വിലയായി മൃഗീയ പീഡനം നേരിടുകയും ഒരു കിഡ്നി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്യുന്നതാണ് അവളുടെ ദുര്‍വ്വിധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. അവള്‍ക്ക് കൊടിയ പീഡനം നേടിക്കൊടുത്ത ചര്‍മ്മ നഷ്ടത്തിലെ മറ്റെയാള്‍ ഷിയയായിരുന്നു എന്നു പിന്നീടാണ് ലൈല അറിയുക. ഷിയക്കും ദുരന്തം കൊണ്ടുവന്നത് ശപിക്കപ്പെട്ട താനാണെന്നു ശിലര്‍ സ്വയം കുറ്റപ്പെടുത്തുന്നു. കഠിന നൈരാശ്യത്തിന്റെ ഘട്ടത്തില്‍ അവള്‍ ലൈലയോട് പറയുന്ന വാക്കുകള്‍ ഹെമിംഗ് വേയുടെ ഹെന്‍ റിയുടെ (A Farewell to Arms ) മൂല്യനിരാസത്തെ ഓര്‍മ്മിപ്പിക്കുന്നു *(2):

 “എന്നെ അങ്ങനെ നോക്കല്ലേലൈല. എനിക്കീ ഭോഗിക്കപ്പെട്ട അവമതി ഇനിയും സഹിക്കാനാകില്ല. നീയൊരു ലെഫ്റ്റിസ്റ്റ് ആണെങ്കില്‍അവര്‍ നിന്നെ കൊല്ലുംനീയൊരു ആക്റ്റിവിസ്റ്റ് ആണെങ്കില്‍ അവര്‍ നിന്നെ കൊല്ലുംഇനി നീയൊന്നിലും വിശ്വസിക്കുന്നില്ലെങ്കിലും എപ്പോഴും ‘ഉവ്വ്സാര്‍’ പറയുകയും ചെയ്താലും അവര്‍ നിന്നെ കൊല്ലും. ഒരു പക്ഷെ ശാരീരികമായി അല്ലായിരിക്കാംപക്ഷെ അവര്‍ നിന്നെ ആത്മാവില്‍ കൊല്ലും. ഇതെല്ലാം എനിക്ക് മടുത്തു – ഇരുണ്ട യുഗങ്ങളില്‍ നിന്നുള്ള നിയമങ്ങള്‍ഈ അപകീര്‍ത്തിപ്പെടുത്തല്‍.. എല്ലാംലൈല. ഈ നാട്ടില്‍ നാം മനുഷ്യരില്‍ താഴെയാണ് (subhuman). നാം സ്ത്രീകളാണ്നാം കുര്‍ദ്ദുകളും ആണ്. എനിക്കിത്തിരി അന്തസ്സു വേണംപ്രതീക്ഷിയര്‍പ്പിക്കാന്‍ എന്തെങ്കിലും. എനിക്ക് ശരിക്കുമൊരു പ്രതികരണം ഉണ്ടാക്കണം. ശരിക്കുമുള്ള പോരാട്ടം. അല്ലെങ്കില്‍ രോഷം എന്റെ നേരെത്തന്നെ തിരിയുംഎന്നെ നശിപ്പിക്കും. എന്നെ നോക്കൂ. ഞാന്‍ അഴുകിക്കൊണ്ടിരിക്കയാണ്. നിന്നെക്കാളും വേഗത്തില്‍”

ശിലര്‍ അന്തരീക്ഷത്തില്‍ കൈകള്‍ വീശി സംസാരം തുടര്‍ന്നു.

 “ഞാനെന്തായാലും മരിക്കാന്‍ പോകുകയാണ്അപ്പോള്‍ എന്തുകൊണ്ട് അതിത്തിരി അന്തസ്സോടെയും അഭിമാനത്തോടെയും ആയിക്കൂടാഎന്തുകൊണ്ട് ചില അധിനിവേശക്കാരെ ആദ്യം കൊന്നുകൂടാ?”

പ്രതിശ്രുത വരന്റെ കാലുമാറ്റത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ഫാത്തിമ എന്ന സമ്പന്നകുമാരിയുടെ അന്ത്യമാണ് മറ്റൊരു പെണ്‍ദുരന്തം. ഷിറിന്‍ എന്ന പെണ്‍കുട്ടി വയറ്റില്‍ ഒരു കുഞ്ഞുമായി സ്വയം തീയില്‍ചാടി മരിക്കുന്നതും സമാനമായ അനുഭവമാണ്‌. സ്ത്രീകളുടെ തീയില്‍ ചാടിയുള്ള ആത്മഹത്യയില്‍ ലോകത്തിലെ ഒന്നാം സ്ഥാനം കുര്‍ദിസ്താനുണ്ട് എന്നു നോവലിസ്റ്റ് പരിഹസിക്കുന്നു.

മതാന്ധതയുടെ തിട്ടൂരങ്ങള്‍

കുര്‍ദ്ദ് വിവേചനത്തിന്റെ മതപരമായ കാരണങ്ങള്‍ നോവല്‍ സ്പര്‍ശിക്കുന്നുണ്ട്‌. ഖോമെയ്നി കുര്‍ദ്ദുകള്‍ക്കെതിരെ ‘ഇസ്ലാമിന്റെ ശത്രുക്കള്‍’ എന്ന ഫത് വാ പുറപ്പെടുവിക്കുന്നത് മറ്റെന്തിലുമേറെ അവര്‍ ‘സുന്നിവിഭാഗക്കാരാണ് എന്നതുകൊണ്ടാണ്. കുര്‍ദ്ദുകള്‍ക്കു നേരെ അരങ്ങേറിയ അത്യാചാരങ്ങള്‍ക്കു മതപരമായ ന്യായീകരണം ചമയ്ക്കാന്‍ ഇത്തരം നിലപാടുകള്‍ ഹേതുവായി. കന്യകമാര്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്നിരിക്കെലൈംഗിക അടിമത്തം കുര്‍ദ്ദ് സ്ത്രീകള്‍ക്കു മരണാന്തര മോക്ഷവും നിഷേധിക്കുന്ന പ്രക്രിയയായിത്തീര്‍ന്നു.

“ഇറാനില്‍ നിസ്സഹായരായിഇറാഖില്‍ ഭവനരഹിതരായിതുര്‍ക്കിയില്‍ പ്രതീക്ഷാ രഹിതരായിസിറിയയില്‍ ദേശരഹിതരായി”

എന്ന് കുര്‍ദ്ദ് അസ്തിത്വ രാഹിത്യത്തെ ലൈല നിര്‍വ്വചിക്കുന്നു. “ഖോമെയ്നിയാണോ സദ്ദാമാണോ കൂടുതല്‍ ക്രൂരന്‍?” എന്ന ചിയായുടെ ചോദ്യത്തിന് മറുപടി പറയുക ബാബക്ക് എളുപ്പമായിരുന്നില്ല.

“എങ്ങനെ കഴിയുംഇറാന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തിനെയും സഹോദരങ്ങളില്‍ രണ്ടുപേരെയും കൊന്നുകളഞ്ഞിരുന്നു. ഇറാഖ് ആകട്ടെ, 1963ലെ കൂട്ടക്കുരുതിയില്‍ അദ്ദേഹത്തിന്‍റെ അമ്മാവന്മാരേയും മുത്തച്ചനെയും മുത്തശ്ശിയേയുംഅതുപോലെ 1991ലെ കലാപത്തില്‍ ബാക്കിയുള്ള സഹോദരനെയും.”

അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു:

“ഇപ്പോള്‍ ഇറാന്‍തുര്‍ക്കിസിറിയ എന്നിവയെല്ലാം അങ്കലാപ്പിലാണ്. അവരൊക്കെ അവരുടെ കുര്‍ദ്ദ് ജനതകളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.” 

 

കിന്റര്‍ഗാര്‍ട്ടന്‍ കാലത്ത് മാതാപിതാക്കള്‍ പലപ്പോഴും സ്ഥലത്തില്ലാത്തതുകൊണ്ട്‌ അനിയന്റെ പരിപാലകയായി വര്‍ത്തിക്കുമായിരുന്ന ലൈലസ്കൂള്‍ ഗേറ്റില്‍തങ്ങളെ മറന്നിരിക്കാന്‍ ഇടയുള്ളവൈകിയെത്തുന്ന രക്ഷിതാക്കളെ കാത്തുനില്‍ക്കുമ്പോള്‍ അനിയനെ സമാധാനിപ്പിക്കാന്‍ കഥകള്‍ മെനയുകയും റൂമിയുടെ കവിത ചൊല്ലുകയും ചെയ്തു. കവിതയും കഥകളും ഉദ്ധരണികളും ആഖ്യാനത്തില്‍ ഉള്‍ച്ചേര്‍ക്കുന്ന ലൈലയുടെ രീതിയുടെ തുടക്കം ഇവിടെ കാണാം. ദുരിതങ്ങളുടെ തീനാളത്തില്‍ നിന്നാണ് സര്‍ഗ്ഗസൃഷ്ടിയുടെ ഉത്ഭവം എന്നുകൂടിയാണ് അവള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നോവലിന്റെ അവസാനത്തെ മൂന്നിലൊന്നു കേന്ദ്രീകരിക്കുന്ന കനേഡിയന്‍ ഭാഗം ഏതാണ്ടൊരു ‘കൈറ്റ് റണ്ണര്‍’ ശുഭാപ്തിയിലേക്ക് നീങ്ങുന്നുണ്ട് എന്നു തോന്നാം. ആഖ്യാനത്തില്‍ വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കാനും എല്ലാമൊന്നു തുന്നിക്കെട്ടാനും ശ്രമിക്കുന്ന പ്രസ്തുത ഭാഗംവംശീയാനുഭാവത്തിന്റെ എന്നതിലേറെ വൈയക്തിക തലത്തിലേക്കു ചുരുങ്ങിപ്പോകുന്നുവോ എന്നൊരു വിമര്‍ശനം സാധ്യമാണ്.

 

 

References:

1.      *1. Naomi Benaron. The BookBrowse Review in June 2020

2.      *2. “If people bring so much courage to this world the world has to kill them to break them, so of course it kills them. The world breaks everyone and afterward many are strong at the broken places. But those that will not break it kills. It kills the very good and the very gentle and the very brave impartially. If you are none of these you can be sure it will kill you too but there will be no special hurry.”

-          (Ernest Hemingway, A Farewell to Arms, Chapter XXXIV)


More on Kurd Experience:

Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.htm

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html



No comments:

Post a Comment