പതിതരുടെ നഗരം –
മൃതിയുടെയും
തുര്‍ക്കി സാഹിത്യത്തില്‍ ഇന്നേറ്റവും
വായിക്കപ്പെടുന്ന വനിതാ നോവലിസ്റ്റാണ് ആക്റ്റിവിസ്റ്റും അക്കാദമിസ്റ്റുമായ എലിഫ് ഷഫാക്.
ദി ബാസ്റ്റാര്‍ഡ് ഓഫ് ഇസ്താന്‍ബൂള്‍, ദി ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ്, ത്രീ ഡോട്ടേഴ്സ് ഓഫ് ഈവ് തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവായ
അവരുടെ കൃതികള്‍ ഒട്ടുമിക്ക ലോകഭാഷകളിലെക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
തുര്‍ക്കിയിലും ഇംഗ്ലീഷിലും എഴുതുന്ന ധീരയായ ഈ എഴുത്തുകാരി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊപ്പം
ഭരണകൂട ഭീഷണിക്കും ഇരയാട്ടുള്ളത് അവരെ പ്രവാസവഴിയിലും എത്തിച്ചിരിക്കുന്നു. തുര്‍ക്കി
സമൂഹത്തിലെ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ നിശിതമായി നിരീക്ഷിക്കുന്ന എലിഫ്
ശഫാക്കിന്റെ കൃതികളില്‍ പൊതുവായി കണ്ടെത്താവുന്ന ഉത്കണ്ഠകള്‍ വേഗം
തിരിച്ചറിയാനാകും. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ’10 Minutes, 38 Seconds in this Strange World’ നോവലിസ്റ്റിന്റെ
മറ്റൊരു ശക്തമായ രചനയാണ്.
ദുരൂഹമായ രീതിയില്‍ കൊലചെയ്യപ്പെട്ടു ഇസ്താന്‍ബൂളിലെ
ഏതോ തെരുവോരത്തെ ചവറ്റുവീപ്പയില്‍ കിടക്കുന്ന ലൈല തകീലയെന്ന ലൈംഗികത്തൊഴിലാളിയുടെ
മറഞ്ഞുകൊണ്ടിരിക്കുന്ന ബോധം നടത്തുന്ന ആഖ്യാനമായാണ് നോവലിന്റെ ഇതിവൃത്തം
വികസിക്കുന്നത്. മരണം സംഭവിക്കുമ്പോള്‍ ബോധം പരിപൂര്‍ണ്ണമായി അണഞ്ഞുപോകാന്‍ പത്തു
മിനിട്ടും മുപ്പത്തിയെട്ടു സെക്കന്‍ഡും എടുക്കുമെന്ന ആശയത്തിന്റെ ശാസ്ത്രീയത
എന്തായാലും പടിപടിയായുള്ള ഇതിവൃത്ത വികാസത്തിനും ചരിത്ര ഘട്ടങ്ങളോട് അവയെ ചേര്‍ത്തുവെച്ചുകൊണ്ടുള്ള
ആവിഷ്കാരത്തിനും ഈ സങ്കല്‍പ്പനം നോവലിസ്റ്റിനു ഏറെ സഹായകമാകുന്നുണ്ട്. ആദ്യഭാഗമായ
‘മനസ്സ് (The Mind) പരിപൂര്‍ണ്ണമായും ലൈലയുടെ ആഖ്യാനമാണ്;
രണ്ടാം ഭാഗമായ ‘ഉടല്‍ (The Body)’ അവളുടെ
അഞ്ചു കൂട്ടുകാരുടെയും.
ചരിത്ര സന്ദര്‍ഭങ്ങളുമായി കൃത്യമായ ഇഴയടുപ്പത്തോടെ
തന്നെയാണ് ഇതിവൃത്ത ധാര ചുരുള്‍ നിവരുന്നത് എന്നത് ശ്രദ്ധേയമാണ്. മൗലികവാദത്തിന്റെ
വളര്‍ച്ച, അര്‍മ്മീനിയന്‍, യസീദി വിഭാഗങ്ങള്‍ക്കുനേരെ
തുര്‍ക്കി ചരിത്രത്തില്‍ നിരന്തരം നടന്ന, ഇപ്പോഴും
തുടരുന്ന വംശീയ വേട്ടകള്‍, ഉണരുന്ന സ്ത്രീത്വത്തിനും
സ്ത്രീ വിദ്യാഭ്യാസത്തിനും നേരെ വര്‍ദ്ധിച്ചു വരുന്ന ജിഹാദിസ്റ്റ് കടന്നു
കയറ്റങ്ങള്‍, ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍
തുടങ്ങിയവയുടെ നാള്‍വഴികള്‍ ലൈലയുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ബോധത്തിലൂടെ ആവിഷകരിക്കപ്പെടുന്ന
സ്മൃതി ചിത്രങ്ങളുമായി ചേര്‍ത്തുവെച്ചു വിവരിക്കപ്പെടുന്നുണ്ട്.
ലൈലയുടെ ആദ്യകാല ഓര്‍മ്മകളില്‍ മുതുമുത്തച്ചന്
തങ്ങളുടെ വീട് സ്വന്തമായിക്കിട്ടിയതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. തുര്‍ക്കി
ചരിത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നായ അര്‍മ്മീനിയന്‍ വംശവിരുദ്ധതയുടെ
ക്രൂരതകളുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. ആ വീടിന്റെ യഥാര്‍ത്ഥ ഉടമയയായിരുന്ന
അര്‍മ്മീനിയന്‍ ഡോക്റ്ററെയും ഭാര്യയും ആറു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തെയും
നാടുകടത്താന്‍ ഒത്താശ ചെയ്താണ് അദ്ദേഹം അത് നേടിയത്.
“ചിലയാളുകള്‍ ദേശവിരുദ്ധരാണ് എന്നും അവരെ അധികമാര്‍ക്കും
അതിജീവിനം പ്രതീക്ഷിക്കാനാവാത്ത ദേര്‍ സോര്‍ മരുഭൂമിയിലേക്ക് നാടുകടത്തേണ്ടതുണ്ട്
എന്നും അധികാരികള്‍ തീരുമാനിച്ചാല്‍ അവര്‍ക്കങ്ങനെത്തന്നെ വേണം – അവര്‍ നല്ല അയല്‍ക്കാര്‍
ആയിരുന്നാലും, പഴയ സുഹൃത്തുക്കള്‍ ആയിരുന്നാലും. ആ വിധം
സ്റ്റേറ്റിനോടുള്ള തന്റെ കൂറ് തെളിയിച്ച ശേഷം മഹ്മൂദ് സ്ഥലത്തെ ഒരു
പ്രധാനിയായിത്തീര്‍ന്നു, നാട്ടുകാര്‍ അദ്ദേഹത്തിന്റെ
തികഞ്ഞ നിരയൊത്ത മീശയെ, ലെതെര്‍ ബൂട്ടിന്റെ തിളക്കത്തെ, ശബ്ദത്തിന്റെ ഗാംഭീര്യത്തെ ആരാധിച്ചു. ലോകാരംഭം മുതല്‍ ക്രൂരന്മാരും അധികാരമുള്ളവരുമായ
ആളുകളെ ആരാധിക്കുന്ന വിധത്തില്‍, അങ്ങേയറ്റത്തെ
ഭയത്തോടെ, സ്നേഹത്തിന്റെ ഒരു തരി പോലുമില്ലാതെ
അദ്ദേഹത്തെ ബഹുമാനിച്ചു.”
മുന്‍ അന്തേവാസികള്‍ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന വിശ്വാസത്തില്‍ പുരയിടം
കിളച്ചു മറിക്കുന്ന മുത്തച്ചനും ആര്‍ത്തിയുടെ പിന്തുടര്‍ച്ചയില്‍ അതേ വഴി
സ്വീകരിച്ചു വീട് പുതുക്കിപ്പണിയാന്‍ നിര്‍ബന്ധിതനായ പിതാവും ലൈലയുടെ ബാല്യകാല
സ്മൃതികളിലുണ്ട്.
മൗലികവാദം പിടിമുറുക്കിത്തുടങ്ങിയ സമൂഹത്തില്‍
ഏറെക്കാത്തിരുന്നു പിറന്ന പെണ്‍കുട്ടിയെന്ന അംഗീകാരത്തില്‍നിന്ന് ആറാം വയസ്സുമുതല്‍
നാല്‍പ്പതുകാരനായ അമ്മാവന്റെ പീഡനത്തിന് ആരുമറിയാതെ നിരന്തരം ഇരയായി ചകിതയും
‘പതിത’യുമായി ജീവിതം നേരിടേണ്ടിവരുന്ന ആറു വയസ്സുകാരിയും പതിനാറാം വയസ്സില്‍ അതേ
നിസ്സഹായതയോടെ ഗര്‍ഭിണിയായിത്തീരുകയും കുടുംബത്തിന്റെ അന്തസ്സെന്ന ബലിക്കല്ലില്‍
തന്റെ ദുരന്തത്തിനു കാരണകാരനായ അതേ ആളുടെ തന്നെക്കാള്‍ പ്രായം കുറഞ്ഞ മകന്‍ ടോള്‍ഗയുമായുള്ള
‘മത’ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാനായി ഒളിച്ചോടുകയും സെക്സ് ട്രാഫിക്കിങ്ങിന്റെ
ഇരയായി ഇസ്താന്‍ബൂളിലെ വേശ്യാലയത്തില്‍ അടിഞ്ഞു പോകുകയും ചെയ്യുന്ന ലൈലയുടെത്
ഒറ്റനോട്ടത്തില്‍ ഒട്ടും പുതുമയുള്ള പുരാവൃത്തമല്ല. രക്ഷകരായി മുന്നിലെത്തുന്നവര്‍
തന്നെയാണ് വേശ്യാലയത്തില്‍ അവളെ വിറ്റുകളയുന്നത് എന്നറിയുമ്പോള്‍ “ഇസ്താന്‍ ബൂള്‍
അവസരങ്ങളുടെ നഗരമായിരുന്നില്ല, മുറിവുകളുടെതായിരുന്നു” എന്ന് ലൈല കണ്ടെത്തുന്നു. എന്നാല്‍, ഒരു നിലക്കും സ്വത്വ/ സ്വാതന്ത്ര്യ ബോധത്തിന് വളരാനുള്ള സാഹചര്യമില്ലാത്ത
ജീവിത പരിസരങ്ങളിലും പോരാടാനുള്ള വീര്യം ഉള്ളിലുണ്ടായിരുന്നു എന്നിടത്താണ് ലൈല
വ്യത്യസ്തയാകുന്നത്. തന്റെ പേരിന്റെ സ്പെല്ലിംഗ് ‘ഇന്നലെ (yesterday) യെ സൂചിപ്പിക്കുന്ന ‘y’ യില്‍ നിന്ന്
അനന്തകാലത്തെ (infinity) സൂചിപ്പിക്കുന്ന ‘i’ യിലേക്ക് അവള്‍ മാറ്റുന്നത് ഉള്ളില്‍ എന്നുമുണ്ടായിരുന്ന ജീവിതാസക്തിയുടെ
കൂടി ചിഹ്നമാണ്. ഇസ്താന്‍ബൂളില്‍ പ്രായം കുറച്ചു കാണിക്കുന്ന തിരിച്ചറിയല്‍ രേഖ
ഉണ്ടാക്കുന്നതും സെക്സ് വര്‍ക്കിന്റെ സാധ്യതകള്‍ പൊലിപ്പിക്കാന്‍ വേണ്ടിയല്ല.
ദുസ്സഹമായ തൊഴിലുമായുള്ള ജീവിതം പോലും ലൈലയെ ദോഷൈക ദര്‍ശിയാക്കിയിരുന്നില്ലെന്നു
അത്ഭുതത്തോടെയാണ് കൂട്ടുകാരി നാലാന്‍ നിരീക്ഷിക്കുക. ഒട്ടൊരു വേദനയോടെ അവള്‍
തിരിച്ചറിയുന്നു:
“ദോഷൈകദൃക്കുകളാണ് ശുഭാപ്തി വിശ്വാസികളെക്കാള്‍
അതിജീവിക്കുക എന്നതാണ് ലോക ചരിത്രത്തിന്റെ അവസാനമില്ലാത്ത മഹാ ദുരന്തങ്ങളില്‍
ഒന്ന്; അഥവാ മനുഷ്യകുലം മുന്നോട്ടു പോയത് അതില്‍
വിശ്വസിക്കാത്തവരെ കൊണ്ടാണ്.”
അതാണ് അവള്‍ക്കൊരു മാന്യമായ അടക്കം നല്‍കിയേതീരൂ എന്ന തീരുമാനത്തില്‍ അവളെ
എത്തിക്കുന്നതും മറ്റുള്ളവരെക്കൊണ്ട് അത് അംഗീകരിപ്പിക്കാന്‍ അവള്‍
തയ്യാറാകുന്നതും.
നിധി കുഴിക്കുന്ന മുതിര്‍ന്നവരെയോര്‍ത്തു മുത്തും
പവിഴവും നിറഞ്ഞ നാട് സ്വപ്നം കണ്ടുറങ്ങിയ കുട്ടിക്കാലത്ത് ഒരു ബെല്ലി ഡാന്‍സര്‍
ആവാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി, അത്തരം തോന്നലുകള്‍ ശെയ്ത്താന്റെ പണിയാണെന്നും ശെയ്ത്താന്‍
എപ്പോഴും ചഞ്ചല മനസ്കരായ സ്ത്രീകളിലൂടെയാണ് പാപത്തിന്റെ പഴം സമൂഹത്തെ തീറ്റിക്കുക
എന്നും വിശ്വസിക്കുന്ന പിതാവിന്റെ തീവ്രമതാത്മകതക്ക് എതിരറ്റത്ത് കുഞ്ഞുന്നാളിലേ
സ്വയം അടയാളപ്പെടുത്തിയിരുന്നു. നാട്ടില്‍ പിടിമുറുക്കുന്ന മൗലികവാദത്തിന്റെ
ഫലമായി ഉമ്മയും ആന്റിയും ഹിജാബ് ധരിച്ചു തുടങ്ങുന്നത് അവള്‍ അറിയുന്നുണ്ട്.
എന്നാല്‍, ‘സെക്കുലറിസമെന്നാല്‍ ശെയ്ത്താന്റെ ഭരണത്തിന്റെ
മറ്റൊരു പേരാണ്’ എന്ന് വിശ്വസിക്കുന്ന പിതാവ് പുസ്തകങ്ങളും വാര്‍ത്തകള്‍ കേള്‍ക്കലും
നിരോധിക്കുമ്പോള്‍ കളിക്കൂട്ടുകാരന്‍ സിനാനിന്റെ സഹായത്തോടെ അവള്‍ അതൊക്കെ അറിയാന്‍
ശ്രമിക്കുന്നുണ്ട്. “ഞാന്‍ നിന്റെ വിധ്വംസക (sabotage) റേഡിയോ
ആണ്” എന്ന സിനാനിന്റെ ഫലിതത്തില്‍ നിന്നാണ് അവള്‍ അവനെ ‘സബോട്ടാഷ് സിനാന്‍’ എന്ന്
വിളിച്ചു തുടങ്ങുക. അമ്മാവന്റെ മൂത്ത മകളുടെ വിവാഹഘട്ടത്തിലാണ് വിവാഹശേഷം
നടത്തപ്പെട്ടേക്കാവുന്ന പരിശോധനയില്‍ കന്യകാത്വനഷ്ടം കണ്ടുപിടിക്കപ്പെടുന്നതിന്റെ
ഭീകരതയില്‍ ലൈല കിടുങ്ങിപ്പോവുന്നതും തന്റെ ഗര്‍ഭാവസ്ഥയുടെ സത്യം അവള്‍ വീട്ടില്‍
അറിയിക്കുന്നതും. അമ്മാവന്‍ തന്റെബാല്യത്തിന്റെ നിസ്സഹായതകള്‍ സമര്‍ത്ഥമായി
ഉപയോഗിച്ച് എല്ലാം അവളുടെ തെറ്റായിരുന്നു എന്ന് വരുത്തിത്തീര്‍ത്ത അതേ നിലപാടിലാണ്
പിതാവും തന്റെ ഗര്‍ഭധാരണത്തെ കാണുന്നത് എന്നറിയുമ്പോഴാണ് അവള്‍
പൊട്ടിത്തെറിക്കുന്നത്. മാനം കാക്കാനും എല്ലാം ‘നോര്‍മല്‍’ ആണെന്ന് വരുത്തിത്തീര്‍ക്കാനും
കണ്ടെത്തുന്ന മാര്‍ഗ്ഗത്തിന്റെ അസംബന്ധം അവള്‍ വലിച്ചു പുറത്തിടുന്നു:
“ഈ വീട് നിറയെ നുണകളും ചതികളുമാണ്. നമ്മുടെ ജീവിതം
ഒരിക്കലും നോര്‍മല്‍ ആയിരുന്നിട്ടില്ല. നമ്മളൊരു നോര്‍മല്‍ കുടുംബം അല്ല..
എന്തിനാണ് നിങ്ങള്‍ എല്ലായിപ്പോഴും അഭിനയിക്കുന്നത്?”
ദൈവ നീതിയുടെ അസംബന്ധത്തെ ചോദ്യം ചെയ്യുന്ന മനോനില സ്വന്തം അനുഭവത്തിന്റെ
കൂടി പശ്ചാത്തലത്തില്‍ കുഞ്ഞുന്നാളിലേ ലൈലയില്‍ രൂഡമാകുന്നുണ്ട്. തെരുവ് പിള്ളാരുടെ
ആക്രമണം നേരിടുന്ന യസീദി വൃദ്ധനെ കുറിച്ച് ‘യസീദികള്‍ ചീത്തയാണ്” എന്ന
വംശവെറിയുടെ ധാരണ പങ്കുവെക്കുന്ന ഉമ്മയോട് അവള്‍ തര്‍ക്കിക്കുന്നു:
“ദൈവം അവരെ യസീദികള്‍ ആയി സൃഷ്ടിച്ചു. എന്നിട്ട് അവര്‍
യസീദികള്‍ ആയതിനു അവരോടു കോപിക്കുകയും ചെയ്തു... അത് അര്‍ഥമില്ലാത്തതാണ്.”
മുന്‍കര്‍- നകീര്‍ മലക്കുകള്‍ മനുഷ്യചെയ്തികളുടെ കണക്കെടുപ്പ്
നടത്തിക്കൊണ്ടേയിരിക്കുകയാണെന്ന ആശയം അവള്‍ക്ക് തമാശയായി തോന്നുന്നുണ്ട്: അത് വാചാപരീക്ഷിയായിരിക്കുമോ
അതോ എഴുത്തോ? മുഖാമുഖം? ഒറ്റവാക്കില്‍
ഉത്തരം...? നെഗറ്റീവ് മാര്‍ക്ക് കാണുമോ? ഫ്രാന്‍സിലെയും കാനഡയിലെയും ആളുകള്‍ എങ്ങനെയാകും പരീക്ഷ നേരിടുക? ‘ഒരാള്‍ സ്വന്തം അഹം ബോധവുമായി (നഫ്സ്) ജീവിതകാലം മുഴുവന്‍ നടത്തേണ്ട
യുദ്ധം എന്നതില്‍ നിന്ന് അവിശ്വാസികള്‍ക്കെതിരായ യുദ്ധം എന്നതു മാത്രമായി ജിഹാദ്
എന്ന ആശയം മാറി’ എന്നതിന്റെ തെളിവാണ് ബാബയിലും കുടുംബത്തിലും ഉണ്ടാകുന്ന
മാറ്റങ്ങള്‍ എന്ന് അവള്‍ ആരും പറയാതെത്തന്നെ ലൈല തിരിച്ചറിയുന്നുണ്ട്.
ബിറ്റര്‍ മായുടെ ആലയത്തിലെ ‘സാവധാനത്തിലുള്ള മരണം’ തന്നെയാണ്
ഇനിയങ്ങോട്ടുള്ള തന്റെ ജീവിതമെന്ന് ലൈല മനസ്സിലാക്കുന്നു. കഠിനാധ്വാനിയാണ് എന്നതും
പതിറ്റാണ്ടുകള്‍ക്കുമുമ്പ് ബാള്‍ക്കന്‍ ദേശത്തുള്ള വീട് വിട്ടുപോരുമ്പോള്‍ നഷ്ടമായ
ഇളയ സഹോദരിയെ എങ്ങനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു എന്നതും ബിറ്റര്‍ മാക്ക് ലൈലയെ
പ്രിയപ്പെട്ടവളാക്കുന്നു. അമേരിക്കന്‍ സൈനികര്‍ ഇസ്താന്‍ബൂളില്‍ ഇറങ്ങാന്‍
പോകുന്നുവെന്ന അറിവ് വലിയൊരു ബിസിനസ്സ് സാധ്യതയായി മുന്നില്‍ കാണുന്ന ബിറ്റര്‍ മാ
എല്ലാം ഒരുക്കി വെടിപ്പാക്കി കാത്തിരിക്കുന്നു. എന്നാല്‍ ഇടതുപക്ഷ വിദ്യാര്‍ഥികളുടെയും
പ്രക്ഷോഭകരുടെയും കടുത്ത എതിര്‍പ്പില്‍ മറീനുകള്‍ ഇസ്താന്‍ബൂളില്‍ ഇറങ്ങാതെ
തിരിച്ചു പോകുന്നതിനെ തുടര്‍ന്ന് അത് നടക്കാതെ പോകുന്നത് അവരെ ചൊടിപ്പിക്കുന്നു:
“അവളെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസമെന്നത്
അതായിരുന്നു: മാന്യരും സദുദ്ദേശക്കാരുമായ ആളുകളുടെ കഠിനാധ്വാനത്തെ അതിഭീകരമായി
തുലച്ചുകളയല്‍.”
ലൈലയോടുള്ള താപര്യം പക്ഷെ
ലാഭത്തില്‍ വിട്ടുവീഴ്ച ചെയ്യാനൊന്നും ഒരു ഘട്ടത്തിലും കാരണമാകുന്നില്ലെന്നി ഡി.
അലിയില്‍ നിന്ന് വമ്പിച്ചൊരു തുക കൈപ്പറ്റിയ ശേഷമാണ് അവളെ അയാള്‍ക്ക് വിവാഹം
ചെയ്തു കൊടുക്കാന്‍ ബിറ്റര്‍ മാ തയ്യാറായതെന്നതില്‍ വ്യക്തമാണ്. ഒരു
ട്രോട്സ്കിയിസ്റ്റ് കലാപകാരിയായി അപകടകരമായ ജിവിതം നയിക്കുന്ന ചെറുപ്പക്കാരന്
വേശ്യാലയത്തില്‍ ഒടുങ്ങിപ്പോവുന്ന യുവതിയോട് തികച്ചും പ്ലേറ്റൊണിക് ആയ
പ്രണയമെന്നതിലെ അതികാല്‍പ്പനികത അയാളുടെ ആദര്‍ശാത്മകതയുടെ തുടര്‍ച്ച തന്നെയായാണ്
നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. സംഘര്‍ഷ ഘട്ടത്തില്‍ കൊല്ലപ്പെടുന്ന
ചെറുപ്പക്കാരന്‍ പ്രണയ സാഫല്യത്തിനായി രഹസ്യമായി വട്ടിപ്പലിശക്കാരോടുപോലും
വാങ്ങിക്കൂട്ടിയ വന്‍ബാധ്യതകളുടെ ബലതന്ത്രത്തിലാണ് ഒരിക്കല്‍ കൂടി ബിറ്റര്‍ മായുടെ
ഏറ്റവും വിലകൂടിയ തെരഞ്ഞെടുക്കപ്പെട്ട കക്ഷികളിലേക്കും ദുരൂഹമായ ദുര്‍വ്വിധിയിലക്കും
ലൈലയെ ചെന്നെത്തുക.
ലൈലയുടെ ജീവിതത്തില്‍ സ്നേഹ സാന്നിധ്യങ്ങളാകുന്ന
അഞ്ചു സുഹൃത്തുക്കളില്‍ ‘സബോട്ടാഷ് സിനാന്‍’ ഒഴികെ മറ്റു നാലുപേരും അവളെ
പോലെത്തന്നെ ദുര്‍വ്വിധികളുടെ ബാലിയടുകളാണ്. മറയുന്ന ബോധത്തിന്റെ നൂല്‍പ്പാലത്തില്‍
നിന്ന് ലൈല അവരെ ഓരോരുത്തരെയായി ആഖ്യാന ഭൂമികയില്‍ കുടിയിരുത്തുന്നു. അവരാണ്
രക്തബന്ധ കുടുംബം കയ്യൊഴിയുന്ന ലൈലയുടെ മൃദദേഹത്തിനു പോലും തുണയായെത്തുന്ന അവളുടെ
ജല കുടുംബം.’ പ്രസ്തുത ദ്വന്ദ്വവും ചിലപ്പോഴെങ്കിലും ജലം രക്തത്തെക്കാള്‍ കട്ടിയുള്ളതായിരിക്കുമെന്നതും
നോവലില്‍ വളരെ പ്രധാനമാണ്. ആരും ഏറ്റുവാങ്ങാന്‍ തയ്യാറില്ലാത്തപ്പോഴും
അവിശ്വസനീയമായ സമര്‍പ്പണത്തോടെ ആരുമില്ലാത്തവരുടെ ശ്മശാനത്തില്‍ അടക്കിയ മൃദദേഹം
വീണ്ടെടുത്ത് ലൈലയുടെ ആഗ്രഹപ്രകാരം അതിനൊരു വിശ്രാന്തി നല്‍കാന്‍ ജീവന്‍
പണയപ്പെടുത്തിയും കൂട്ടുകാര്‍ തയ്യാറാകുന്നു എന്നതും ഈ പ്രമേയ ധാരയില്‍
പ്രധാനമാണ്. മോര്‍ച്ചറി ഓര്‍ഡര്‍ലിയായ വയോധികന്‍ എഫെന്‍ഡി ഇതര അധികൃതരില്‍ നിന്ന്
വ്യത്യസ്തമായി ദുരന്ത വിധിക്കാരികളായ ലൈംഗികത്തൊഴിലാളികള്‍ മറ്റുള്ളവരേക്കാള്‍
സ്വര്‍ഗ്ഗത്തിനു അര്‍ഹരാണ് എന്ന് വിശ്വസിക്കുന്നു. അയാളില്‍ നിന്നാണ് ലൈലയുടെ
അടക്ക സ്ഥലത്തെ കുറിച്ച് കൂട്ടുകാര്‍ അറിയുന്നതും. “ശവമടക്കം ജീവിച്ചിരിക്കുന്നവര്‍ക്കു
വേണ്ടിയാണ്; അത് തീര്‍ച്ച.” എഫെന്‍ഡി കൂട്ടുകാരെ ഓര്‍മ്മിപ്പിക്കുന്നു,:
“ദുഃഖം ഒരു മീവല്‍ പക്ഷിയാണ്,.. ഒരു ദിവസം
ഉറക്കമുണരുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും അത് പോയ്ക്കഴിഞ്ഞുവെന്ന്, എന്നാല്‍ അത് ചിറകുകള്‍ക്ക് ചൂട് തേടി മറ്റേതോ ഒരിടത്തേക്ക് ദേശാടനം
ചെയ്തതേയുള്ളൂ. വൈകാതെ അത് തിരികെയെത്തും, നിങ്ങളുടെ
ഹൃദയത്തില്‍ ചേക്കേറുകയും ചെയ്യും.”
അനധികൃത കുടിയേറ്റത്തിന്റെയും അഭയാര്‍ഥി പ്രവാഹത്തിന്റെ സമകാലിക
പരിതോവസ്ഥയുടെ ബാക്കി പാത്രമായി തീരത്തടിയുന്ന അജ്ഞാത ജഡങ്ങളുടെ സെമിത്തേരി
ഇസ്താന്‍ബൂളിലെ ഏറ്റവും ജീര്‍ണ്ണമായ ഇടങ്ങളില്‍ ഒന്നാണ്.
ജയിലില്‍ വെച്ചാണ് ലൈല നാലാനെ പരിചയപ്പെടുന്നത്
ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായ അവള്‍ അനടോളിയയിലെ കര്‍ഷക കുടുംബത്തില്‍
നിന്ന് ഇസ്താന്‍ബൂളില്‍ എത്തിയത് തന്നെ അതിനായിരുന്നു – ദൈവത്തിനു പറ്റിയ തെറ്റു
തിരുത്താന്‍.
“ജീവിതകാലം മുഴുവന്‍ അവള്‍ അപരിചിതമായ ഒരു വിദേശപദം
നാവിനെന്ന പോലെ തീര്‍ത്തും അപരിചിതമായ ഒരു ഉടലില്‍
തടവിലായിരുന്നു.”
ഒസ്മാന്‍ എന്ന പഴയ പേരുപേക്ഷിച്ചു നാലാന്‍ ആയ അവളെ ലൈലയാണ് നൊസ്റ്റാള്‍ജിയയെന്നു
വിളിച്ചു തുടങ്ങുക. സുഹൃത്തുക്കളില്‍ ഏറ്റവും കരുത്തുള്ള കഥാപാത്രം മാത്രമല്ല
സഹൃദയത്വവും പ്രകടിപ്പിക്കുന്നത് നാലാന്‍ ആണ്. നെരൂദയുടെ കവിതയെ നാലാന്‍ വിലയിരുത്തുന്നു:
“അവര്‍ ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് ദുഖവം സെക്സും
കൂട്ടിക്കലര്‍ത്തുന്ന ഒരു പ്രത്യേക രീതിയുണ്ട്. മിക്ക ദേശങ്ങളും ഏതെങ്കിലും ഒന്ന്
കൂടുതല്‍ നന്നായി അവതരിപ്പിക്കുമായിരിക്കും, എന്നാല്‍ ഈ
ലാറ്റിനോകള്‍ രണ്ടിലും വെന്നിക്കൊടി പാറിക്കും.”
ലൈംഗികത്തൊഴിലില്‍ തന്നെയും നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളുടെ ബലിയാട്
കൂടിയാണ് അവള്‍. ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയാകുമ്പോള്‍ അതിന്റെ മാരകമായ പാര്‍ശ്വഫലങ്ങളെ
കുറിച്ച് ആരും അവളെ ബോധ്യപ്പെടുത്തിയിരുന്നില്ല. വേശ്യാലയങ്ങളില്‍ ആരും
അത്തരക്കാരെ സ്വീകരിച്ചില്ല; അതിനു നിയമം അനുവദിച്ചതുമില്ല.
“അവള്‍ക്കു വേണ്ടി നിര്‍ത്തിയ ഓരോ കാറും അവളുടെ
സംവേദനം നശിച്ച ആത്മാവില്‍ പാടുകള്‍ വീഴ്ത്തി, വിജനമായ മണല്‍പ്പുറത്തെ
ടയറുകള്‍ പോലെ.”
അവളെ തേടിയെത്തിയ കക്ഷികളിലെല്ലാം കടുത്ത പുച്ഛവും മൃഗീയമായ ആസക്തിയും
കൂടിക്കുഴഞ്ഞു. പോലീസ് എല്ലായിപ്പോഴും അവളില്‍ മാത്രം സദാചാര ഭീഷണി കണ്ടെത്തുകയും
കൂട്ടാളിയെ വെറുതെ വിടുകയും ചെയ്തു.
“ഞാന്‍ വെറുപ്പിനെ ആകര്‍ഷിക്കുന്ന ഒരു മാഗ്നറ്റ് ആണ്; ഞാന്‍
മരിക്കുമ്പോള്‍ കൂട്ടരാരും ഇല്ലാത്തവരുടെ സെമിത്തേരിയില്‍ ഞാന്‍ അടക്കപ്പെടും.”
അവള്‍ പറഞ്ഞു. ശവമോഷ്ടാക്കള്‍ പോലും ഒഴിവാക്കിയ ശാപഗ്രസ്തരുടെ ശ്മശാനത്തില്‍
ലൈലയെ അടക്കിയത് അതുകൊണ്ടുതന്നെ നാലാന്ന് താങ്ങാനാവുന്നതല്ല.
ലൈംഗിക രോഗപരിശോധനക്കായി ഇസ്താന്‍ബൂള്‍
ആശുപത്രിയിലേക്കുള്ള പതിവ് സന്ദര്‍ശനത്തില്‍ പരിചയപ്പെടുന്ന ആദ്യ സുഹൃത്തായിരുന്നു
ജമീല.
“ഒരു വിദേശി, എല്ലാ വിദേശികളെയും
പോലെ, മറ്റെങ്ങോ നിന്നുള്ളവള്‍ എന്ന നിഴല്‍ പേറിയവള്‍.”
മുസ്ലിം പിതാവിന്റെയും ക്രിസ്ത്യന്‍ മാതാവിന്റെയും മകളായി മോഗാദിഷുവില്‍
ജനിച്ച ജമീല പള്ളിയില്‍ പോകുന്നതിലൂടെ അമ്മയുടെ മരണത്തിനപ്പുറത്തു നിന്നുള്ള ബന്ധം
നിലനിര്‍ത്തി.
“അവളെ സംബന്ധിച്ച്, അവള്‍ രണ്ട്
അബ്രഹാമിക് മതങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പൊന്നും നടത്തിയിരുന്നില്ല, അവള്‍ തന്റെ അമ്മയുമായി ബന്ധിക്കപ്പെട്ട ഒരദൃശ്യ നൂലില്‍ പിടിച്ചുനില്‍ക്കുക
മാത്രമായിരുന്നു. പക്ഷെ ആരും അത് ആ രീതിയില്‍ കണ്ടില്ല. ആരും ഒരിക്കലും അവള്‍ക്കു
മാപ്പ് കൊടുത്തില്ല.”
‘വലിയ വായ’ മുഹമെദ് സിയാദ് ബാരെക്കെതിരായ കലാപത്തിലെ
കൂട്ടക്കുരുതികളുടെ നാളുകളില്‍ അവള്‍ക്ക് തുര്‍ക്കിയില്‍
ജോലി വാഗ്ദാനം ചെയ്യപ്പെട്ടത് സെക്സ് ട്രാഫിക്കിങ്ങിന്റെ ചതിക്കുഴിയായിരുന്നെന്നു
ഏറെ വൈകിയാണ് അവള്‍ മനസ്സിലാക്കുക. “ലോകസഞ്ചാരം നടത്തിയിട്ടില്ലാത്തവന് കണ്ണുകളില്ല.”
മനോബലം തകര്‍ക്കുന്ന അനുഭവങ്ങളുടെ നൈരന്തര്യത്തിലും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍
ഉപേക്ഷിക്കാത്ത പ്രകൃതമാണ് ജമീലയുടെത്.
ലൈംഗിക അടിമത്തം മാത്രമല്ല ഗതികേടിന്റെ ചിത്രമായി
നോവലില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ലബനാനിലെ സുന്നി കുടുംബത്തില്‍ കുള്ളന്മാര്‍ക്ക്
പേരുകേട്ട ഗ്രാമത്തില്‍ ഉയരക്കുറവുള്ള മാതാപിതാക്കളുടെ മകളായി ജനിച്ച സൈനബ് 122, തന്റെ പേരിന്റെ
സ്പെല്ലിംഗ് അത്രയും വിധത്തില്‍ എഴുതാനാവുമെന്നും തന്റെ ഉയരം കൃത്യമായും അത്രയും
സെന്റിമീറ്റര്‍ ആണെന്നും അവകാശപ്പെടും. മറ്റു സഹോദരങ്ങള്‍ സാധാരണ ഉയരമുള്ളവര്‍
ആയിരുന്നതുകൊണ്ട് അവരൊക്കെ വിവാഹിതരായി. ഉയരക്കമ്മിയോടൊപ്പം നട്ടെല്ലിനു വളവും
ഉണ്ടായിരുന്ന സൈനബ് മാതാപിതാക്കളുടെ തീരാവേദനയായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍
ബയ്റൂത്തില്‍ എത്തിയ സന്ദര്‍ഭത്തില്‍ പ്രഗത്ഭയായ രാശിനോട്ടക്കാരിയില്‍ നിന്ന് ആ
വിദ്യ പഠിക്കുന്ന സൈനബ് തന്റെ ഉയരക്കുറവ് ഗുണപരമായി ഉപയോഗിക്കാവുന്ന ഒരു മേഖലയായി
അതിനെ ഉപയോഗിക്കാം എന്ന വിശ്വാസത്തിലാണ് ഒരു അര്‍മ്മീനിയന്‍ കുടുംബത്തിന്റെ
സഹായത്തോടെ ഇസ്താന്‍ബൂളില്‍ എത്തുന്നത്. ഹെയര്‍ ഡ്രെസ്സര്‍ ആയി ജോലി
ചെയ്യുന്നതിനിടെ ബിറ്റര്‍ മായുടെ കണ്ണില്‍പ്പെടുന്നതോടെ വേശ്യാലയത്തിലെ തൂപ്പുകാരിയായി
എത്തുന്നതാണ് ലൈലയേയും സൈനബിനെയും അടുപ്പിക്കുന്നത്. ഡി. അലിയുമായുള്ള ലൈലയുടെ
വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കുക കടുത്ത മതഭക്ത കൂടിയായ സൈനബാണ്.
നാലാമത് കൂട്ടുകാരി ഹുമൈറക്കും ദുരന്തഭൂതകാലത്തിന്റെ
കഥ പറയാനുണ്ട്. മെസോപ്പോട്ടെമിയയിലെ മാര്‍ദിനില്‍ സെന്റ്. ഗബ്രിയേല്‍
മഠത്തിനടുത്ത് ഇടത്തരം കുടുംബത്തില്‍ ജനിച്ച ഹുമൈറയുടെ ജീവിതം കലങ്ങിമറിഞ്ഞത്
പതിനാറാം വയസ്സില്‍ ഇഷ്ടമില്ലാതെ നടത്തപ്പെട്ട വിവാഹത്തെ തുടര്‍ന്നായിരുന്നു.
ദുസ്സഹമായ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭതൃവീട്ടില്‍ നിന്ന് ഇസ്താന്‍ബൂളിലേക്ക്
ഒളിച്ചോടുകയായിരുന്നു അവള്‍. പാട്ടുകാരിയെന്ന നിലയില്‍ പേരെടുത്ത ഹുമൈറ ഹോളിവുഡ്
ദുഖപുത്രികളുടെ ആരാധികയായിരുന്നു. തെരുവില്‍ കാണപ്പെട്ട ഗുരുതരമായി മുറിവേറ്റ
പൂച്ചക്കുഞ്ഞിനെ മൃഗ ഡോക്റ്ററെ കാണിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ലൈല അവളെ
പരിചയപ്പെടുന്നത്. തന്നെ അന്വേഷിച്ചെത്താന്‍ ഇടയുള്ള സഹോദരന്റെ കയ്യാല്‍ ഒരു
അഭിമാനക്കൊലയുടെയോ, ബത്ത്മാന്‍ പോലുള്ള തെക്ക് കിഴക്കന്‍ അനടോളിയന്‍ ദേശങ്ങളില്‍
പതിവായവിധം ഒരു നിര്‍ബന്ധിത ആത്മഹത്യയുടെയോ ഇരയാവാനുള്ള സാധ്യത എപ്പോഴും
ഭയപ്പെടുന്ന ‘ഹോളിവുഡ്’ ഹുമൈറ, എപ്പോഴും ലൈലയെ ആശ്രയിക്കുന്നു.
ലൈലയുടെ അഞ്ച് ആത്മസുഹൃത്തുക്കളില്‍ ഏറ്റവും പഴയ ആളും
ഏക പുരുഷനുമായ സിനാന്‍, അവളുടെ സമപ്രായക്കാരനായ കളിക്കൂട്ടുകാരന്‍
കൂടിയായിരുന്നു. തക്ക സമയത്ത് അവളോടുള്ള ഇഷ്ടം തുറന്നു പറയാനോ രക്ഷിക്കാനോ
കഴിഞ്ഞില്ലെന്ന കുറ്റബോധം അയാള്‍ക്കുള്ളില്‍ എന്നുമുണ്ട്. ലൈല ഒളിച്ചോടുമ്പോള്‍
അവനു മാത്രം എല്ലാം അറിയാമായിരുന്നു; അതിന്റെ കാരണങ്ങളും.
ഒരു പ്രായശ്ചിത്തത്തിന്റെ കൂടി ഹൃദയഭാരത്തോടെയാണ് വിവാഹിതനും കുടുംബസ്തനും
ആയിരുന്നിട്ടും അയാള്‍ അഞ്ചു കൂട്ടുകാരില്‍ ഒരാളായിത്തുടരുക.
ലിബറലിസം, സുഖലോലുപത, പാശ്ചാത്യവല്‍ക്കരണം എന്നീ മൂന്ന് സ്വാധീനങ്ങള്‍ തുര്‍ക്കി യുവതയെ
കീഴ്പ്പെടുത്തിയപ്പോള്‍ മൗലികവാദവും അതിതീവ്ര ദേശീയ വാദവും ഇസ്താന്‍ബൂളിനെയും
പിടികൂടുന്നതിന്റെ ലക്ഷണമായി ഡി. അലി താമസത്തിനു തെരഞ്ഞെടുക്കുന്ന ‘ഹെയറി കാഫ്ക’
തെരുവിന്റെ പേരിലെ ജൂത സാന്നിധ്യത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ നോവലിസ്റ്റ്
ചൂണ്ടിക്കാണിക്കുന്നു. ബിറ്റര്‍ മായുടെ ആലയത്തിന്റെ
ചുമരില്‍ സുല്‍ത്താന്‍ അബ്ദുല്‍ അസീസിന്റെ പടം തൂക്കിയതിനു ശകാരിക്കുകയും അത്
എടുത്തുകളയാന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്ത തീവ്ര ദേശീയവാദി, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ മുസ്ലിംകള്‍ ആയിരിക്കില്ലെന്നും
അത്തരം നീചവൃത്തിക്ക് ഓട്ടോമന്‍ സാമ്രാജ്യത്തില്‍ ലൈസന്‍സ് ലഭിക്കില്ലെന്നും അയാള്‍
പറയുന്നു. അയാള്‍ക്ക് സിഫിലിസും ഗോണേറിയയും ഉറപ്പുവരുത്തി പ്രതികാരം ചെയ്യാന്‍
ബിറ്റര്‍ മാ മറക്കുന്നില്ല. സൈക്കൊപാത്ത്/
വിജിലാന്റിസ്റ്റ് നിഗൂഡതകള്‍ അകമ്പടി സേവിക്കുന്ന ലൈലയുടെ അന്ത്യം
ഫണ്ടമെന്റലിസ്റ്റ് ഫാഷിസത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് അരങ്ങേറുന്നതെന്ന്
നോവലില്‍ സൂചനയുണ്ട്. ഉപരി സമൂഹവും കീട ജന്മങ്ങളുമെന്ന ദ്വന്ദ്വത്തിലേക്ക്
ഇതിവൃത്ത സംഘര്‍ഷങ്ങളെ കൊണ്ടുപോകുന്നത് നോവലിന്റെ രണ്ടാം ഭാഗത്തിന് ഒരു ‘യെസില്‍കാം’
(Yeşilçam- ഇസ്താന്‍ബൂളിലെ തുര്‍ക്കി
സിനിമയുടെ കേന്ദ്രം) ത്രില്ലറിന്റെ ചടുലത പ്രദാനം ചെയ്യുന്നു. അഞ്ചു
സുഹൃത്തുക്കളും ചേര്‍ന്ന് ലൈലയുടെ മൃദദേഹം വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍
നടത്തുന്നുവെങ്കിലും അധികൃതര്‍ രക്തബന്ധുക്കള്‍ക്ക് മാത്രമേ അതിനര്‍ഹതയുള്ളൂ എന്ന
ഔദ്യോഗിക നിലപാടില്‍ അവരെ തൃണവല്‍ഗണിക്കുന്നതിനു പിന്നില്‍ അവരുടെ അധകൃത സാമൂഹിക
പദവി തന്നെയാണ് നിര്‍ണ്ണായകമാകുന്നത്.
ഷഫാക് ശരിക്കും തിളങ്ങുന്നത് അവര്‍ക്കിനി സന്ദര്‍ശിക്കാനാകാത്ത
“പൊരുതുന്ന, മത്സരിക്കുന്ന, ഏറ്റുമുട്ടുന്ന”
ഒരിടമായി ഇസ്താന്‍ബൂളിനെ ആവാഹിക്കുന്നതിലാണ്, “പല രീതിയിലും നോവല്‍ നഗരത്തിനുള്ള ഒരു പ്രണയ ലേഖനമാണ്, അതിന്റെ വിജ്രംഭിക്കുന്ന വാക്യങ്ങള്‍ അവിടത്തെ സംഘര്‍ഷങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Johanna
Thomas-Corr: theguardian.com) പുസ്തകം
ഏറ്റവും വാചാലമാകുന്ന മുഹൂര്‍ത്തങ്ങളില്‍ ചിലത് ഇസ്താന്‍ബൂളിനെ കുറിച്ച് പറയുന്ന
ഇടങ്ങളിലാണ് എന്നത് യാദൃശ്ചികമല്ല:
“രാജകീയ ഇസ്താന്‍ബൂളും ലെസ്ബിയന്‍ ഇസ്താന്‍ബൂളും; ആഗോള ഇസ്താന്‍ബൂളും
പ്രാദേശികവാദത്തിന്റെ ഇസ്താന്‍ബൂളും; വിശ്വപൗരനായ ഇസ്താന്‍ബൂളും
സ്വാര്‍ത്ഥബുദ്ധിയായ ഇസ്താന്‍ബൂളും; ദൈവനിഷേധിയായ ഇസ്താന്‍ബൂളും
ദൈവഭയമുള്ള ഇസ്താന്‍ബൂളും; പുരുഷ മുഖമുള്ള ഇസ്താന്‍ബൂളും
സ്ത്രീപക്ഷ ഇസ്താന്‍ബൂളും... പിന്നെ അകലെയെങ്ങോ തുറമുഖങ്ങളിലേക്ക് മുമ്പെങ്ങോ വിട്ടുപോയവരുടെ ഇസ്താന്‍ബൂള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഈ നഗരം
എന്നുമൊരു ആസ്ഥാന നഗരമായിരിക്കും, ഓര്‍മ്മകളും മിത്തുകളും
നിയോഗ മോഹങ്ങളും നിറഞ്ഞത്, മൂടല്‍ മഞ്ഞില്‍ മറയുന്ന
പ്രണയിയുടെ മുഖം പോലെ എപ്പോഴും അകന്നു പോകുന്നത്.”
സമ്മിശ്രവികാരങ്ങളോടെയും
അങ്ങേയറ്റത്തെ വികാര വായ്പ്പോടെയും നോവലില്‍ ഉടനീളം നഗരം വീക്ഷിക്കപ്പെടുന്നു. “എല്ലാ നിരാശരും
എല്ലാ സ്വപ്നാടകരും ഒടുവില്‍ എത്തിച്ചേരുന്ന നഗര”മെന്നും “നിനച്ചിരിക്കാത്ത
കാഴ്ച്ചകളുടെയും എപ്പോഴും തയ്യാറായ, ജിജ്ഞാസുക്കളായ
കാഴ്ചക്കാരുടെയും നഗര”മെന്നും “ബോധപൂര്‍വ്വമായ മറവിരോഗമുണ്ടായിരുന്ന ഇസ്താന്‍ബൂള്‍”
എന്നും വിവരിക്കപ്പെടുന്ന നഗരം അതിന്റെ വിപരീതങ്ങളിലും തെളിഞ്ഞു നില്‍ക്കുന്നുണ്ട്.
“ലൈല അറിഞ്ഞ ഇസ്താന്‍ബൂള്‍ ടൂറിസം മന്ത്രാലയം വിദേശികളെ കാണിക്കാന്‍ ഇഷ്ടപ്പെട്ട
ഇസ്താന്‍ബൂള്‍ ആയിരുന്നില്ല” എന്ന് നോവല്‍ നിരീക്ഷിക്കുന്നു.
“പാരിസ് പ്രണയത്തിന്റെയും, ജറൂസലേം
ദൈവത്തിന്റെയും, ലാസ് വെഗാസ് പാപങ്ങളുടെയും
നഗരമായിരുന്നെങ്കില്‍ ഇസ്താന്‍ബൂള്‍ ഭിന്ന ദൗത്യങ്ങളുടെ (multi-tasking) നഗരമായിരുന്നു”
നഗരത്തിന്റെ ഭ്രാന്തവൈവിധ്യത്തെ നോവല്‍ വിവരിക്കുന്നുണ്ട്. ഡി/അലിയുടെ
വാക്കുകള്‍ അറംപറ്റും പോലെയാണ് ലൈലയുടെയും അയാളുടെ തന്നെയും അന്ത്യവും:
“ഇവിടെ (ഇസ്താന്‍ബൂളില്‍) കാര്യങ്ങള്‍ വ്യത്യസ്തമാണ്.
ഈ നഗരം മരിച്ചവരുടെതാണ്. നമുക്കുള്ളതല്ല.”
ഒരു പ്രഹേളിക/ മിത്തിക്കല്‍ ചിത്രമായി നഗരത്തെ
വരച്ചുവെക്കുന്നതിലൂടെ ഒരു മക്കോണ്ടോ പരിവേഷം അതിനു നല്‍കാന്‍ നോവലിസ്റ്റിനു
കഴിയുന്നുണ്ട്:
“ഇസ്താന്‍ബൂള്‍ ഒരു മിഥ്യയായിരുന്നു, ആരു മാന്ത്രികന്റെ
പാളിപ്പോയ തന്ത്രം. ഇസ്താന്‍ബൂള്‍ എന്നത് ഹാഷിഷ് തീനികളുടെ മനസ്സില്‍ മാത്രം
നിലനിന്ന ഒരു സ്വപ്നമായിരുന്നു.”
ഇതിവൃത്തപ്രധാനം (plot-driven) എന്ന് പറയാവുന്ന ഒന്നാണ്
നോവലിന്റെ ഘടന എന്നത് ഒരേസമയം പുസ്തകത്തിന്റെ ശക്തിയും ദൗര്‍ബല്യവും
ആയിത്തീരുന്നുണ്ട്. തന്റെ പ്രമേയങ്ങള്‍ അവതരിപ്പിക്കാനുള്ള ക്യാന്‍വാസ് ആയി
നോവലിനേയും സംഭവങ്ങളെയും കഥാപാത്രങ്ങളെയും ഉപയോഗിക്കുന്നതിലെ പ്രഭാഷണപരത അതികാല്‍പ്പനിക
വല്‍ക്കരണമായും സ്വാഭാവികതയുടെ അതിരുകള്‍ വലിച്ചു നീട്ടുന്നതിലേക്കും
നോവലിസ്റ്റിനെ എത്തിക്കുന്നുണ്ടെന്നു കാണാനാവും. വിശേഷിച്ചു പുതുമ
അവകാശപ്പെടാനില്ലാത്ത കഥാസന്ദര്‍ഭങ്ങളും ആഗ്രഹ ചിന്തയോളം എത്തുന്ന പാത്ര
സൃഷ്ടികളും ക്രുതഹസ്തയായ ഒരെഴുത്തുകാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. എന്നാല്‍
ഇസ്താന്‍ബൂളിനുള്ള ഒരു പ്രണയകാവ്യമെന്ന നിലയില്‍ അതിന്റെ ജീവിത/ അതിജീവന, സൗന്ദര്യ/വൈരൂപ്യ വൈചിത്ര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റിന്റെ
ഭാവഗരിമയും കയ്യടക്കവും എടുത്തുപറയേണ്ടത് തന്നെയാണ്.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 369-377)
Read more:
The Bird Tattoo by Dunya Mikhail
https://alittlesomethings.blogspot.com/2024/10/the-bird-tattoo-by-dunya-mikhail.html
Memed, My Hawk by Yaşar Kemal
https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html
Zin by Haritha Savithri
https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html
Daughters of Smoke and Fire by Ava Homa
https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html
No comments:
Post a Comment