Featured Post

Wednesday, October 16, 2024

Human Acts by Han Kang/ Deborah Smith

മനുഷ്യ കര്‍മ്മങ്ങള്‍ – സാക്ഷ്യ സാഹിത്യത്തിന്റെ ധര്‍മ്മം



മനുഷ്യസൃഷ്ടമായ ചരിത്ര ദുരന്തങ്ങളുടെ ഭീകരതയും ട്രോമയും അതനുഭവിച്ചവരുടെ തന്നെ ആഖ്യാനങ്ങളായി സാഹിത്യത്തില്‍ അടയാളപ്പെടുമ്പോള്‍, അതിനു വൈയക്തികവും സഞ്ചിത സാമൂഹികവുമായ പ്രകൃതങ്ങള്‍ ഉണ്ടാവും. വിസ്മരിക്കപ്പെടുകയോ മൌന മുദ്രിതമാകുകയോ ചെയ്യാന്‍ ഇടയുള്ള മഹാദുരന്തങ്ങള്‍, യുദ്ധം, വംശഹത്യ, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, തുടങ്ങിയ വ്യവസ്ഥാപിത ഹിംസയുടെ അത്യാചാരങ്ങളെ വരും തലമുറക്കായി ആഖ്യാനം ചെയ്യപ്പെടുന്ന ഇത്തരം കൃതികള്‍ witness literature എന്ന് വിവരിക്കപ്പെടുന്നു. ഹോളോകാസ്റ്റ് ആഖ്യനങ്ങളായ Night (Elie Wiesel), If This is a Man (Primo Levi), The Diary of a Young Girl (Anne Frank), മുതല്‍ സ്റ്റാലിന്‍ കാല സോവിയറ്റ് ഭീകരതയുടെ ആവിഷ്കാരമായ The Gulag Archipelago (Aleksandr Solzhenitsyn), അടിമത്ത ഭീകരതയുടെ ആവിഷ്കാരമായ Beloved (Toni Morrison) തുടങ്ങിയ ഒട്ടേറെ കൃതികള്‍ ഈ വിഭാഗത്തില്‍ ലോകസാഹിത്യത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. സഞ്ചിത വിസ്മൃതിക്കെതിരെ ഓര്‍മ്മകളുടെ ദൌത്യം, അതിജീവനം എന്നത് മരണ തുല്യമോ അതിലും മോശമോ ആവുന്നതിന്റെ സമസ്യകള്‍, സാക്ഷ്യം പറയുന്നതിന്റെ സാമൂഹിക, ധാര്‍മ്മിക ഉത്തരവാദിത്തം, നിശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമാകുന്നതിന്റെ പ്രാധാന്യം തുടങ്ങിയവയാണ് ‘സാക്ഷ്യ സാഹിത്യത്തിന്റെ മുഖ്യ പ്രമേയങ്ങള്‍. എലി വീസലിന്റെ വാക്കുകളില്‍ ‘സാക്ഷ്യ സാഹിത്യത്തിന്റെ ദൌത്യം ഇങ്ങനെ വിവരിക്കപ്പെടുന്നു:

‘അതിജീവിച്ചവരില്‍ തുറന്നുപറയാന്‍ തീരുമാനിക്കുന്നയാള്‍ക്ക് അത് വ്യക്തമാണ്: അയാളുടെ ദൗത്യം, മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വേണ്ടി സാക്ഷിപറയലാണ്. നമ്മുടെ സഞ്ചിത സ്മൃതിയുടെ ഭാഗമാകേണ്ട ഒരു ഭൂതകാലത്തെ വരുംതലമുറയ്ക്ക് അപ്രാപ്യമാക്കാന്‍ അയാള്‍ക്ക് അധികാരമില്ല. മറക്കുക എന്നത് അപകടകരം മാത്രമല്ല, മ്ലേച്ഛവുമാണ്; മരിച്ചവരെ മറക്കുകയെന്നാല്‍ അവരെ രണ്ടാമതൊരിക്കല്‍ക്കൂടി കൊന്നുകളയലാണ്’  (Night, എലി വീസല്‍)

‘വെജിറ്റേറിയ'നില്‍ നിന്ന് വ്യത്യസ്തമായി തികച്ചും ചരിത്ര ബന്ധിതമായി എഴുതപ്പെട്ട നോവലാണ്‌ Human Acts. 1979ല്‍ സൈനിക ഏകാധിപതി പാര്‍ക്ക് ചുന്‍ ഹീ വധിക്കപ്പെടുകയും മാസങ്ങള്‍ക്കകം ചുന്‍ ദു ഹുവാന്‍ അധികാരം പിടിച്ചെടുക്കുകയും പട്ടാളനിയമം നടപ്പിലാക്കുകയും ചെയ്തു. ഹാന്‍ കാങ്ങിന്റെ ജന്മനഗരമായ ഗ്വാങ്ജുവില്‍, 1980 May 17നു,  ചുന്‍ ദു ഹുവാനിന്റെ പട്ടാള ഏകാധിപത്യത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ അഹിംസാത്മക, ജനാധിപത്യ പോരാട്ടത്തെ  സൌത്ത് കൊറിയന്‍ പട്ടാളം രക്തരൂക്ഷിതമായി അടിച്ചമര്‍ത്തിയ സംഭവമാണ് നോവലിന്റെ പാശ്ചാത്തലം.  ‘ഗ്വാങ്ജൂ കലാപം എന്നും “5:18 ജനാധിപത്യ കലാപം (5:18 Democratic Uprising) എന്നും അറിയപ്പെട്ട പ്രസ്തുത സംഭവത്തില്‍,  ഔദ്യോഗിക കണക്കുകള്‍ പ്രകാരം 140ലേറെ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. സെന്‍സസ് കണക്കുകള്‍ പ്രകാരം രണ്ടായിരത്തോളം പേരാണ് കാണാതായത്. ദക്ഷിണ കൊറിയയുടെ ജനാധിപത്യ വല്ക്കരണത്തില്‍ വലിയ പങ്കുവഹിച്ച സംഭവം പൂര്‍വ്വ ഏഷ്യയിലെങ്ങും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഫിലിപ്പൈന്‍സ്, തായ്ലാന്‍ഡ്, ചൈന, വിയെറ്റ് നാം, എന്നിവിടങ്ങളില്‍ അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. കൊറിയന്‍ ജനതയില്‍ അത് നിറച്ച വിപ്ലവ ചിന്ത, 1987ല്‍ ഏകാധിപത്യത്തെ തൂത്തെറിയുന്നതില്‍ കലാശിച്ചു. നോവലിന്റെ ശ്രദ്ധ, ആഴച്ചകള്‍ നീണ്ട പ്രസ്തുത ചരിത്ര ഘട്ടത്തില്‍ ഒതുങ്ങുന്നില്ല; 2013ല്‍ ഹാന്‍, തന്റെ നോവലിന്റെ രചനയ്ല്‍ മുഴുകിയ നാളുകളില്‍ പ്രസ്തുത കലാപം വീണ്ടും ഓര്‍മ്മിക്കപ്പെടാന്‍ സവിശേഷമായ ഒരു ചരിത്രകാരണം കൂടിയുണ്ടായിരുന്നു: പാര്‍ക്ക് ചുന്‍-ഹീയുടെ മകള്‍ പാര്‍ക്ക് ഗേന്‍-ഹൈ പ്രസിഡന്റ് ആയി അവരോധിക്കപ്പെട്ടത്‌ അന്നായിരുന്നു. 2017ല്‍ ഇമ്പീച്ച് ചെയ്യപ്പെടുംവരെ അവര്‍ അധികാരത്തില്‍ തുടരുകയും ചെയ്തു.

‘വെജിറ്റേറിയ’നിലെതുപോലെ പരസ്പര ബന്ധിതമായ, വ്യത്യസ്ത ആഖ്യാതാക്കളിലൂടെയുള്ള ആറധ്യായങ്ങളാണ് ‘മനുഷ്യ കര്‍മ്മങ്ങളില്‍ ഉള്ളത്. ഈ വ്യക്തിഗത കഥകളെല്ലാം ചേര്‍ന്നു ഭരണകൂട ഭീകരതയുടെ ശാരീരിക, മാനസിക ദുരന്തങ്ങളും രാഷ്ട്രീയ അടിച്ചമര്‍ത്തലിനു ഒടുക്കേണ്ടിവരുന്ന മാനുഷിക വിലയും അവതരിപ്പിക്കുന്നു. ഗ്വാങ്ജൂ കൂട്ടക്കൊലയുടെ ബാക്കിപത്രമായി താല്‍ക്കാലിക മോര്‍ച്ചറിയില്‍ എത്തുന്ന ജഡങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോങ് ഹോയിലാണ് ആദ്യ അദ്ധ്യായം. കൂടെയുള്ളവരിലധികവും വിദ്യാര്‍ഥികള്‍ ആണെങ്കിലും പതിനഞ്ചുകാരനായ ഡോങ് ഹോ ആണ് ഏറ്റവും ചെറുപ്പം. തന്റെ ദൗത്യം വളരെ ഗൌരവത്തിലെടുക്കുന്ന ഡോങ് ഹോ, ജടങ്ങല്‍ക്കുമേല്‍ ദേശീയ പതാക പുതപ്പിച്ചും അവക്കുവേണ്ടി മെഴുകുതിരികള്‍ കത്തിച്ചും അവയെ ആദരിക്കുകയും എല്ലാ അരാജകത്വങ്ങള്‍ക്കിടയിലും ഒരു ക്രമം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.  കൂട്ടത്തില്‍, കൊല്ലപ്പെട്ട പ്രിയസുഹൃത്തിനെയും അവന്‍ തിരയുന്നുണ്ട്. അമ്മയും സഹോദരനും ഏറെ വിഷമത്തിലാണ് അവനെക്കുറിച്ച്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജോങ് ദേയെ വലിയൊരു പ്രകടനത്തിനിടെ പട്ടാളക്കാര്‍ വെടി വെച്ചു കൊല്ലുന്നതിനു അവന്‍ സാക്ഷിയായിരുന്നു. അവന്റെ പ്രണയമായിരുന്ന, ജോങ് ദേയുടെ സഹോദരി ജോങ് മി അപ്രത്യക്ഷയായതും അവനറിയാം. ഈ രണ്ടു ദുരന്തങ്ങളും അവനില്‍ കുറ്റബോധം (survivor guilt) നിറക്കുന്നുണ്ട്.

അത്രസാധാരണമല്ലാത്ത ഒരാഖ്യാന രീതിയിലാണ് നോവലിന്റെ തുടക്കമെന്നത് പ്രധാനമാണ്. ദ്വിതീയ വ്യക്തിക ആഖ്യാനത്തില്‍ (second person) ‘നീ എന്നാണ് മുഖ്യ കഥാപാത്രം അഭിസംബോധന ചെയ്യപ്പെടുന്നത്. ആ ‘നീ ഡോങ് ഹോ ആണെന്ന് പതിയെ വ്യക്തമാകുന്നു. വായനക്കാരന്‍/ ക്കാരി പതിയെ ഡോങ് ഹോ ആയി മാറുകയാണ്‌ ഇവിടെ. രണ്ടാം അധ്യായത്തിന്റെ ഒടുവിലാണ് നാം തിരിച്ചറിയുക: ‘നീ’ മരിച്ചുകഴിഞ്ഞു.   ആദ്യ അധ്യായത്തില്‍ സൂചിതമായ ജോങ് ദേയുടെ മരണത്തിനപ്പുറത്തു നിന്നുള്ള വീക്ഷണത്തിലാണ് രണ്ടാമധ്യായത്തിന്റെ ആഖ്യാനം. ജീവിതത്തിനും മരണത്തിനും ഇടയില്‍ തങ്ങിനില്‍ക്കുന്ന അവന്റെ ബോധം ജീവിച്ചിരിക്കുന്നവരുടെ ലോകത്തെ വീക്ഷിക്കുന്നു. വിഘടിച്ചുപോയ സ്വത്വം, ഉടല്‍ മുക്തത തുടങ്ങിയ മെറ്റഫിസിക്കല്‍ ആശയങ്ങള്‍ ഈ അധ്യായത്തില്‍ പ്രധാനമാണ്. ട്രോമ എന്നത് ശാരീരിക മരണത്തിനും ശേഷവും തങ്ങിനില്‍ക്കുന്ന ഓര്‍മ്മയായും അതിജീവിച്ചവരെ വേട്ടയാടുമെന്നു നോവല്‍ നിരീക്ഷിക്കുന്നു. മരണത്തിനപ്പുറം/ ഇപ്പുറമെന്ന മട്ടില്‍, അഥവാ, തങ്ങള്‍ മരിച്ചു പോയിരിക്കുന്നോ ഇല്ലെയോ എന്ന് തീര്‍ച്ചയില്ലാത്ത മട്ടില്‍, അതുമല്ലെങ്കില്‍ മരണത്തിനു ശേഷവും ഒരു നിശ്ചിത സമയം തങ്ങളുടെ ജീവിത ചുറ്റുപാടുകളില്‍ തന്നെ തങ്ങള്‍ മരിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാതെ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെയുള്ള ഭ്രമാത്മക ആഖ്യാനം ഒട്ടേറെ കൃതികളില്‍ കാണാനാകും. ഹുവാന്‍ റുള്‍ഫോയുടെ Pedro Paramo പോലുള്ള ക്ലാസിക്കുകള്‍ മുതല്‍ പുതിയ കൃതികളില്‍ വരെ ഇതിനു ഉദാഹരണങ്ങളുണ്ട്. ക്രിസ് അബാനിയുടെ Song for Night, ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ Lincoln in the Bardo, എലിഫ് ഷഫാകിന്റെ 10 Minutes 38 Seconds in This Strange World, ഷെഹാന്‍ കരുണതിലകെയുടെ The Seven Moons of Maali Almeida തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

തന്റെ ജഡം മറ്റുള്ള കുറെയേറെ ജടങ്ങളോടൊപ്പം ഒരു തുറസ്സില്‍ എറിയപ്പെട്ടിരിക്കുന്നു എന്ന് ജോങ് ദേ കണ്ടെത്തുന്നു. തന്റെ സഹോദരിയും കൊല്ലപ്പെട്ടിരിക്കുന്നു എന്ന് അയാള്‍ക്കറിയാം. പ്രതികാരം ചെയ്യണമെന്നുണ്ടെങ്കിലും എങ്ങനെയാണ് ഒപ്പമുള്ള മരിച്ചവരോട് ആശയവിനിമയം നടത്തേണ്ടത് എന്ന് അയാള്‍ക്കറിയില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം, അഴുകിത്തുടങ്ങിയ തന്റെതുള്‍പ്പടെയുള്ള ജഡങ്ങള്‍ കത്തിച്ചു കളയാന്‍ പട്ടാളക്കാര്‍ എത്തുമ്പോള്‍, അങ്ങനെയെങ്കിലും തന്റെ ആത്മാവിനു മോക്ഷം കിട്ടുമെന്നും ഗ്വാങ്ജൂവിനു മുകളില്‍ അതിനു സ്വതന്ത്രമായി വട്ടമിടാനാകുമെന്നും ആദ്യം അവന്‍ ആശ്വസിക്കുന്നു. എന്നാല്‍, ഡോങ് ഹോയും കൊല്ലപ്പെട്ടുവെന്ന് ആ ഘട്ടത്തില്‍ തിരിച്ചറിയുന്നത്‌ അവനെ നിരാശനാക്കുന്നു.

മൂന്നാമാധ്യായം അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിം ഊന്‍ സൂക് എന്ന ആക്റ്റിവിസ്റ്റിന്റെ വീക്ഷണത്തില്‍ ആഖ്യാനം പുനരാരംഭിക്കുന്നു. ഒരു പ്രസിദ്ധീകരണാലയത്തില്‍ ജോലിചെയ്യുന്ന അവള്‍, കൊറിയന്‍ പ്രതിഷേധ നാടകങ്ങളുടെ ഒരു പുസ്തകത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ടു പോലീസ് സ്റ്റേഷനില്‍ വിളിക്കപ്പെടുന്നു. ഏഴുതവണ മാരകമായ പ്രഹരം ഏറ്റുവാങ്ങുന്നത്തിന്റെ ഫലമായി കവിളുകളില്‍ കടുത്ത മുറിവേല്‍ക്കുകയും ഒരു ചെവിയുടെ കേള്‍വി നഷ്ടമാകുകയും ചെയ്യുന്നു. ഒരുദിവസം ഓരോന്നുവെച്ച് ഒരാഴ്ച കൊണ്ട് പ്രഹരങ്ങള്‍ മറന്നുകളയാം എന്ന തീരുമാനത്തോടെ വീട്ടിലെത്തുന്ന ഊന്‍ സൂക്, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ ശ്രമത്തിനിടെ ട്രോമകളുടെ താന്‍ കടന്നുപോയ/ സാക്ഷ്യം വഹിച്ച സന്ദര്‍ഭങ്ങള്‍ വീണ്ടും ജീവിക്കുകയാണ്. സെന്‍സര്‍ഷിപ്പ് കഴിഞ്ഞു കിട്ടിയ പുസ്തകം ഉപയോഗശൂന്യമാം വിധം മിക്കവാറും മുഴുവനായും മാഷിയടിച്ചു കാനാതാക്കിയിരുന്നു. എന്നാല്‍, നാടകാവതാരകാന്‍ മി. സിയോ, നാടകം മുഴുവനായി അവതരിപ്പിക്കുമെന്നും, ഗ്വാങ്ജൂ കൂട്ടക്കുരുതിയുടെ ഇരകളുടെ ഓര്‍മ്മയെ ആദരിക്കുമെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍, അഭിനേതാക്കള്‍ സെന്‍സര്‍ ചെയ്യപ്പെട്ട വരികള്‍ ചുണ്ടാനക്കുന്നതല്ലാതെ ഉച്ചരിക്കുന്നില്ല.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, നാലാമധ്യായത്തില്‍, പേര് പറയുന്നില്ലാത്ത ആഖ്യാതാവിന്റെ വിവരണത്തില്‍, ജയിലില്‍ അയാള്‍ മൌനിയും ഓജസ്സറ്റവനുമായ കിം ജിന്‍ സു വുമായി മുറിയും ഭക്ഷണവും പങ്കിട്ടു. പലതരം പീഡനങ്ങള്‍ ഇരുവരും ഏറ്റുവാങ്ങുന്നുണ്ട്, അതിലൊന്ന് ഒരു പേന ഉപയോഗിച്ച് കൈകള്‍ അംഗഭംഗപ്പെടുത്തുന്നതാണ്. ‘വെറും ഇറച്ചി എന്ന് ജയില്‍ അനുഭവപ്പെട്ടതിനെ പോരാട്ട വേദികളില്‍ സഹപോരാളികളോടൊപ്പം ‘ഉദാത്തമായ, ഒരൊറ്റ വലിയ ഹൃദയ’മായി അനുഭവപ്പെട്ടതുമായി ആഖ്യാതാവ് തുലനം ചെയ്യുന്നു. മനുഷ്യസത്തയ്ക്ക് എകാധിപത്യങ്ങളില്‍ സംഭവിക്കുന്ന അപചയത്തിന്റെ ഒരു നേര്‍ ചിത്രമാണ് അത്. ജിന്‍ സു വിനൊപ്പം തീരെ ചെറുപ്പമായ യോങ് ചേ എന്ന നവയുവാവുമുണ്ട്: ഒട്ടേറെ ചെറു പ്രതിഷേധങ്ങള്‍ ജയിലിനകത്തുതന്നെ സംഘടിപ്പിക്കുന്ന ആദര്‍ശ ശാലി. ഒപ്പം, തനിക്കു നഷ്‌ടമായ കൊച്ചുസന്തോഷങ്ങളെ ഓര്‍ത്തു വിതുംമുന്നവന്‍. ആഖ്യാതവിന്റെയും ജിന്‍ സുവിന്റെയും മനസ്സുകളില്‍ അവന്‍ ഡോങ് ഹോയെ ഓര്‍മ്മിപ്പിക്കുന്നു. യോങ് ചേ, മനോരോഗാശുപത്രിയില്‍ അടക്കപ്പെടുമ്പോള്‍, ജിന്‍ സു, ആത്മഹത്യ ചെയ്യും. തന്നെ ഇന്റെര്‍വ്യു ചെയ്യുന്ന പ്രൊഫ: യൂനിനോട് അയാള്‍ പൊട്ടിത്തെറിക്കുന്നു: മനുഷ്യര്‍ക്ക്‌ പൊതുവായുള്ളത് പരസ്പരം ക്രൂരത ചെയ്യാനുള്ള കഴിവുമാത്രമാണ്.

ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കു ശേഷം, 2002 ല്‍ ആഖ്യാനം തുടരുമ്പോള്‍ സൂണ്‍ ജുവിനെ നാം കണ്ടുമുട്ടുന്നു. ഒരു പരിസ്ഥിതി പ്രവര്‍ത്തകയായ അവള്‍, തന്റെ ഗ്വാങ്ജൂ പോരാട്ട കാലത്തെ കുറിച്ച് അധികവും മൌനം പാലിക്കുന്നു. മുന്‍ അദ്ധ്യായത്തിലെ ജേണലിസ്റ്റ്, പ്രൊഫ്‌: യൂണ്‍ നടത്തുന്ന അഭിമുഖ അഭ്യര്‍ഥന അവള്‍ നിരന്തരം നിഷേധിക്കുന്നു. എന്നാല്‍, തന്റെ പഴയ സുഹൃത്തും ലേബര്‍ ആക്റ്റിവിസ്റ്റുമായ സോന്‍ ഹീയുടെ രോഗത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ അതൊക്കെ തുറന്നുപറയാന്‍ അവള്‍ തീരുമാനിക്കുന്നു. സങ്കടങ്ങളും കുറ്റബോധവും നിറഞ്ഞ കഥയാണത്. മുറിഞ്ഞുമുറിഞ്ഞു പോകുന്ന ആഖ്യാനത്തില്‍ (‘Up Risings’) ഓര്‍മ്മകള്‍ പങ്കുവെക്കപ്പെടുന്നു. ആവര്‍ത്തിച്ച് ഏല്‍ക്കേണ്ടി വന്ന ബാലാല്‍ക്കാരങ്ങള്‍ കൊണ്ട് വന്ധ്യത്വവും കടുത്ത ലൈംഗിക വിരക്തിയും ആയിരുന്നു അവളുടെ ഭാഗധേയം. ഡോങ് ഹോയുടെ ദുരന്തം തടയാന്‍ കഴിഞ്ഞില്ലെന്നതാണ് അവളുടെ കുറ്റബോധം. എന്നാല്‍ അവനുള്ള അര്‍ച്ചന എന്ന നിലയിലാണ് അവള്‍ ഒടുവില്‍ എല്ലാം പറയാന്‍ തയ്യാറാകുന്നത്.

അവസാന അധ്യായം ഡോങ് ഹോയുടെ അമ്മയുടെ വീക്ഷണത്തിലാണ്. അവരിപ്പോഴും ഗ്വാങ്ജു തെരുവുകളില്‍ അവനെ ഇടയ്ക്കിടെ കാണുന്നുണ്ട്. ആ കൊലപാതകത്തെ കുറിച്ചോര്‍ക്കുമ്പോള്‍, തനിക്കവനെ പുറത്തേയ്ക്ക് വിടാതിരിക്കാന്‍ കഴിയുമായിരുന്നില്ലേ, ഇതര ആക്റ്റിവിസ്റ്റുകള്‍ക്ക് വെടിവെപ്പ് തുടങ്ങുംമുമ്പ് അവനെ രക്ഷപ്പെടുത്താമായിരുന്നില്ലേ എന്നൊക്കെ അവര്‍ ചിന്തിക്കുന്നു. അവരുടെ ഓര്‍മ്മകളില്‍ അവന്റെ കൂട്ടുകാരന്‍ ജോങ് ദേയും കൂട്ടുകാരി ജോങ് മിയുമെല്ലാം ഇപ്പോഴും കടന്നുവരുന്നു. താമസം മാറിയ മൂത്ത മകനും രണ്ടാമനും ഇപ്പോഴും കണ്ടുമുട്ടുമ്പോള്‍ അനിയനെ സംരക്ഷിക്കാന്‍ കഴിയാതെ പോയതിനു പരസ്പരം കുറ്റപ്പെടുത്തുന്നു. അമ്മ, തുല്യ ദുഖിതരായ മാതാപിതാക്കളെ കണ്ടെത്തുകയും അറസ്റ്റും പീഡനവും നേരിട്ടും തെരുവിലിറങ്ങുകയും ചെയ്യുന്നു. എന്നാല്‍, ഡോങ് ഹോയുടെ പിതാവിന്റെ മരണശേഷം ഊര്‍ജ്ജം നഷ്ടപ്പെട്ടു അവര്‍ മകന്റെ ഓര്‍മ്മകളിലേക്കും അവന്‍ എഴുതാന്‍ തുടങ്ങിയ കവിതകളിലേക്കും ചുരുങ്ങിക്കൂടുന്നു. വയോധികയായിക്കഴിഞ്ഞ അമ്മയുടെ വേദന, ഇരകളുടെ കുടുംബം നേരിടാനുള്ള നിതാന്ത നഷ്ടങ്ങളുടെ ആകെത്തുകയാണ്. അവരുടെ നിരീക്ഷണങ്ങളിലൂടെ നോവല്‍, ഭൂതകാല ആഘാതങ്ങളും അവയുടെ ഓര്‍മ്മകളും എങ്ങനെയാണു വര്‍ത്തമാനത്തെ രൂപപ്പെടുത്തുന്നത് എന്നാണു വ്യക്തമാക്കുന്നത്. ചരിത്ര ദുരന്തങ്ങള്‍ക്ക് പരിഹാരമോ അന്ത്യമോ സാധ്യമല്ല എന്നതാണ് അവരുടെ ദുഃഖം വെളിപ്പെടുത്തുന്നതും.

സമാപന അധ്യായത്തില്‍ (epilogue) എഴുത്തുകാരി നേരിട്ട് ഇടപെടുകയാണ്. ഹാന്‍ കാങ്ങ് ഒരു നോവലെഴുതിത്തുടങ്ങുകയാണ്- ഡോങ് ഹോയെ കുറിച്ച്, അവനെ സ്നേഹിച്ചവരെ കുറിച്ച്. അതിനൊരു വ്യക്തിപരമായ കാരണമുണ്ട്: സോളിലേക്കു പോകും മുമ്പ് തങ്ങള്‍ താമസിച്ച വീട്ടിലാണ് ഡോങ് ഹോയും കുടുംബവും കഴിഞ്ഞത്. ഹാനിനു അവരുമായി ബന്ധമില്ലായിരുന്നെങ്കിലും പിതാവ് അവരുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. ഗ്വാങ്ജു കലാപത്തെ കുറിച്ച് അറിയുംതോറും ഡോങ്ഹോയുമായി ആത്മബന്ധം വളരുന്നതായി അവര്‍ കണ്ടെത്തുകയായിരുന്നു. നാട്ടിലേക്ക് പോകും മുമ്പ് അവന്റെ കുഴിമാടത്തിലെത്തി അവിടെയൊരു മെഴുകുതിരി തെളിയിക്കുന്നുണ്ട് നോവലിസ്റ്റ്.

നോവലിസ്റ്റിന്റെ ഉദ്ദേശം വ്യക്തമാണ്: സൌത്ത് കൊറിയന്‍ ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടത്തെ കുറിച്ച് ആയിരിക്കുമ്പോള്‍ത്തന്നെ, നോവല്‍ മനുഷ്യപ്രകൃതത്തെ കുറിച്ചും നമ്മിലെല്ലാമുള്ള വൈകൃതത്തെ കുറിച്ചുമാണ്.

“അത് ഗ്വാങ്ജുവില്‍ സംഭവിച്ചത് ജേജു ദ്വീപുകളില്‍, ക്വാങ്ടുങ്ങില്‍, നാന്‍ജിങ്ങില്‍, ബോസ്നിയയില്‍, ‘പുതുലോകം എന്ന് വിളിക്കപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ത്തന്നെ അമേരിക്കന്‍ വന്‍കരയിലെങ്ങും, ഒരേ പോലുള്ള മൃഗീയതയോടെ സംഭവിച്ചു കൊണ്ടിരുന്നത് പോലെ തന്നെയാണ്: അത് നമ്മുടെ ജനിതക ചിഹ്നങ്ങളില്‍ മുദ്രിതമാണ്‌ എന്ന മട്ടില്‍.” (Human Acts- p. 140).

  Read more:

The Vegetarian by Han Kang/ Deborah Smith

https://alittlesomethings.blogspot.com/2024/10/the-vegetarian-by-han-kang-deborah-smith.html

The Seven Moons of Maali Almeida by Shehan Karunatilaka

https://alittlesomethings.blogspot.com/2024/08/the-seven-moons-of-maali-almeida-by.html

 Song for Night by Chris Abani

https://alittlesomethings.blogspot.com/2016/02/blog-post.html

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.html

Lincoln in the Bardo by George Saunders

https://alittlesomethings.blogspot.com/2018/01/blog-post_86.html


No comments:

Post a Comment