Featured Post

Friday, October 11, 2024

Cockroach by Rawi Hage

 

അതിജീവനത്തിന്റെ കീട രൂപകം



    എഴുത്തുകാരുടെ കൂട്ടത്തില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കുന്നു- അവരില്‍ നിന്ന് എനിക്കൊന്നും പഠിക്കാനില്ലെന്നു ഞാന്‍ മനസ്സിലാക്കി. ആളുകള്‍ പ്രസിദ്ധീകരണത്തിന്റെ സാധ്യതകളും പരിമിതികളും സംസാരിക്കുന്നു. അവര്‍ എഴുത്തിനെ കുറിച്ച് ശരിക്ക് ഒന്നും പറയുന്നില്ല. എനിക്കിഷ്ടം എന്റെ പഴയ ടാക്സി ഡ്രൈവര്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാണ്. അവര്‍ നല്ല കഥ പറച്ചിലുകാരാണ്.” നാല്‍പ്പത്തിനാലുകാരനായ ലബനീസ് – കനേഡിയന്‍ നോവലിസ്റ്റ് റാവി ഹാഗെ, പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന എഴുത്തുകാരും തൊഴിലാളി വര്‍ഗ്ഗമായ കുടിയേറ്റക്കാരും ഹസീദി ജൂതരും ബൊഹീമിയന്‍ യുവതയും തമ്പടിക്കുന്ന മോണ്‍ട്രിയലിലെ ഒരു വിലകുറഞ്ഞ റെസ്റ്ററെന്റില്‍ ഇരുന്ന് ക്വില്‍ ആന്‍ഡ് ക്വയര്‍ മാഗസിന്റെ ലേഖകനോടു പറയുന്നു( quillandquire.com). പ്രഥമ നോവലിന് തന്നെ (De Niro’s Game- 2008) വിഖ്യാതമായ ഇംപാക് ഡബ്ലിന്‍ പുരസ്കാരം ലഭിച്ചത് ഏറെ വിസ്മയത്തോടെയാണു എഴുത്തുകാരന്‍ സ്വയം സ്വീകരിച്ചത്. സെയില്‍സ്മാനും ഹോട്ടല്‍ പരിചാരകാനും ടാക്സി ഡ്രൈവറും ഒക്കെയായുള്ള ജീവിതം എഴുത്തുകാരന്‍ എന്ന പുതിയ വേഷത്തിലേക്ക് അതോടെ ഹാഗെ പരിവര്‍ത്തിപ്പിച്ചു. മികച്ച വായനക്കാരനായിരുന്ന പിതാവിന്റെ പുസ്തക ശേഖരം ഹാഗെ ഓര്‍ക്കുന്നു. കൂടെക്കൂടെ വൈദ്യുതി ബന്ധം നിലക്കുന്ന സംഘര്‍ഷ ഭരിതമായ ബയ്റൂത്തില്‍ “വൈദ്യുതിയില്ലാത്തപ്പോള്‍ ടി. വി. കാണാനാവില്ല. അതുകൊണ്ട് ഞാന്‍ വായിക്കും.” എന്ന് അദ്ദേഹം ഓര്‍ക്കുന്നു. തന്റെ ഭാഷയെ ചിന്തേരിടാന്‍ ഇപ്പോള്‍ വായന തന്നെ സഹായിക്കുന്നുവെന്നു ഹാഗെ കണ്ടെത്തുന്നുണ്ട്. മുസ്ലിം-ക്രിസ്ത്യന്‍ എന്നിങ്ങനെ ഒരു യുദ്ധത്തിന്റെ ഇരുവശങ്ങളില്‍ ആയിപ്പോയി എന്നതുകൊണ്ട്‌ മാത്രം നേരിട്ടു നേരിടേണ്ടി വന്ന വംശീയതയുടെ അനുഭവങ്ങളില്‍ വ്യക്തിപരമായി ഒന്നുമില്ലായിരുന്നെന്നു എമ്പതുകളുടെ തുടക്കത്തില്‍ ദേശംവിടും മുമ്പേ ഹാഗെ കണ്ടെത്തിയിരുന്നു. മോണ്‍ട്രിയലില്‍ ഫോട്ടോഗ്രാഫി പഠനം തുടര്‍ന്ന അനുഭവം പില്‍ക്കാലം എഴുത്തില്‍ പ്രതിഫലിപ്പിച്ച പരീക്ഷണാത്മകതക്കും സ്വപ്നാത്മക, പിരിമുറുക്ക അന്തരീക്ഷനിര്‍മ്മിതിക്കും അദ്ദേഹത്തിനു സഹായകമായി. 

    വിയറ്റ്നാം യുദ്ധം കഴിഞ്ഞതിനു തൊട്ടു പിറകെ നിര്‍മ്മിക്കപ്പെട്ട മൈക്കല്‍ സിമിനോയുടെ വിഖ്യാത ചിത്രമായ ദി ഡിയര്‍ ഹണ്ടര്‍ (1978), യുദ്ധത്തിന്റെ സര്‍വ്വനാശത്തെ അവതരിപ്പിക്കാന്‍ കണ്ടെടുക്കുന്ന രൂപകമാണ്, തങ്ങളെ തടവിലാക്കിയ വടക്കന്‍ വിയറ്റ്നാം യോദ്ധാക്കളുടെ തോക്കിന്‍ മുനയില്‍ നിര്‍ബന്ധിതരായി മൂന്നു മുഖ്യ കഥാപാത്രങ്ങളും നടത്തേണ്ടി വരുന്ന റഷ്യന്‍ റൌലെറ്റ്‌ കളി. സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീഷണമായ ഒരന്തരീക്ഷമാണ് മൃത്യു മുനമ്പിലെ ‘കളി’യുടെ ശ്വാസം മുട്ടിക്കുന്ന നിമിഷങ്ങളായി പരിവര്‍ത്തിക്കപ്പെടുന്നത്. റോബര്‍ട്ട്‌ ഡി നീറോ അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രമായ മൈക്ക്, കൂട്ടാളികളായ നിക്ക് (ക്രിസ്റ്റൊഫാര്‍ വോല്‍ക്കന്‍), സ്റ്റീവ് (ജോണ്‍ സാവേജ്) എന്നിവരെയും കഷ്ടിച്ചു രക്ഷപ്പെടുത്തി പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ സായ്ഗോണിലെ ഹിംസാത്മകമായ ഇടുക്കുതെരുവുകളില്‍ വന്‍ സംഖ്യയുടെ വാതുവെപ്പില്‍ ഇതേ കളി നടക്കുന്നുണ്ട്. പച്ചക്ക് കാണിക്കാവുന്ന ഹിംസാത്മകതയുടെ അതിരുകള്‍ ഈ രംഗങ്ങള്‍ ഭേദിക്കുന്നില്ലേ എന്ന സന്ദേഹം പോലും ഒരളവു സംഗതമാണെങ്കില്‍ വിയറ്റ്നാം കാല അനുഭവങ്ങളില്‍ ഹിംസയെ അലക്കിവെളുപ്പിക്കാനാവില്ല/ അങ്ങനെ ചെയ്യേണ്ടതില്ല എന്നത് തന്നെയാണ് അതിന്റെ വിശദീകരണം. റാവി ഹാഗേക്ക് വിഖ്യാതമായ ഇംപാക് പുരസ്കാരം നേടിക്കൊടുത്ത പ്രഥമ നോവല്‍ ‘ഡിനിറോയുടെ കളി’ (De Niro’s Game), നോവലിലെ  മുഖ്യ കഥാപാത്രമായ ജോര്‍ജ്ജിന് നല്‍കപ്പെടുന്ന ഡിനിറോ എന്ന ചെല്ലപ്പേരിലൂടെയും ആ റഷ്യന്‍ റൌലെറ്റ്‌ രൂപകത്തിലൂടെയും മാത്രമല്ല സിമിനോ ചിത്രത്തെ ആവാഹിക്കുന്നത്. അത് അതിജീവനമെന്നത് അങ്ങേയറ്റം അപകടം നിറഞ്ഞതും ജീവതമെന്നത് തികച്ചും അശ്രദ്ധമായി ധൂര്‍ത്തടിക്കപ്പെടുന്നതുമായ യുവതയുടെ അസ്തിത്വ പ്രതിസന്ധികളെ കൂടിയാണ് ആഭ്യന്തര യുദ്ധത്തിന്റെ തീരാദുരിതം പേറുന്ന ബയ്റൂത്തിന്റെയും പിന്നീട് കുടിയേറ്റത്തിന്റെ അനിശ്ചിതത്വം മാത്രം കാത്തിരിക്കുന്ന പാരീസിന്റെയും പശ്ചാത്തലങ്ങളില്‍ അവതരിപ്പിക്കുന്നത്‌. ഏതു പ്രശ്നത്തിനുമുള്ള ഏകപരിഹാരം ഹിംസയായി തീരുന്ന പ്രതീക്ഷകളറ്റ ലോകത്ത് എന്തുചെയ്യാനും മടിയില്ലാത്ത ചെറുപ്പക്കാരുടെ ജീവിതം വികാരശൂന്യമായി വരണ്ടു പോകുകയും കാമുവിന്‍റെ അന്യനെ പോലെ (The Outsider- Albert Camus) ആത്മഹത്യയും കൊലയുമെന്ന പരസ്പരം മാറ്റിവെക്കാവുന്ന പ്രഹേളികയായി അസ്തിത്വാന്വേഷണം മാറിത്തീരുകയും ചെയ്യുന്നു. 

    ഹാഗേയുടെ പ്രഥമ നോവലിലെ യുവ നായകന്‍ എമ്പതുകളിലെ കലുഷമായ ബയ്റൂത്തില്‍ നിന്ന് രക്ഷപ്പെട്ട് രക്തപങ്കിലമായ ഭൂതകാലത്തിന്റെ അശാന്ത സ്മൃതികളും പേറി എപ്പോഴും എന്തും സംഭവിക്കാവുന്ന വര്‍ത്തമാന സാഹചര്യത്തില്‍ നിലയുറപ്പിക്കാനുള്ള ജ്വരബാധിതമായ തന്ത്രങ്ങളുമായി പാരീസിലെ തെരുവുകളില്‍ അലയുന്നവനാണെങ്കില്‍, ‘കൊക്രോച്ച്’ പാലായനത്തെ ഒരു തുടക്കമായി എടുക്കുകയും സമകാലിക മോണ്‍ട്രിയലിലെ കുടിയേറ്റക്കാരുടെ ജീവിത പരിചേദം അവതരിപ്പിക്കുകയും ചെയ്യുന്നു. ഡിനിറോയുടെ ലോകത്തുനിന്ന് ഒരു പ്രതിനായക രൂപം വര്‍ത്തമാന മോണ്‍ട്രിയലിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന മട്ടില്‍ ഏതാണ്ടൊരു തുടര്‍ച്ച പോലെത്തന്നെ രണ്ടാം നോവലിനെ കാണാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യവും മയക്കുമരുന്നുപയോഗവും മാനസിക അനാരോഗ്യവും ആത്മഹത്യാ പ്രവണതയും അനുഭവിക്കുന്ന പേര് പറയുന്നില്ലാത്ത പ്രതിനായക സ്വഭാവമുള്ള കുടിയേറ്റക്കാരന്‍ കഥാപാത്രത്തിന്റെ അസ്തിത്വ പ്രതിസന്ധികളാണ് നോവലിന്റെ പ്രമേയം. മോണ്‍ട്രിയലില്‍ എങ്ങോ ഒരിടത്ത് ഒരു മനോരോഗ വിശകലനെ കേന്ദ്രത്തില്‍ പ്രത്യേകിച്ചൊരു വൈദഗ്ദ്യവുമില്ലാത്ത യുവതിയായ സൈക്കയാട്രിസ്റ്റ് ജെനവീവിന്റെ മുന്നിലാണ് അയാളുടെ പല ഘട്ടങ്ങളിലായുള്ള ഏറ്റു പറച്ചില്‍ അരങ്ങേറുന്നതെന്ന് നാം മനസ്സിലാക്കുന്നു. അയാള്‍ നമ്പാന്‍ കൊള്ളാത്ത ആഖ്യാതാവാണെന്നും (unreliable narrator) സ്ത്രീകളോട് അടങ്ങാത്ത അഭിനിവേശമുണ്ടെന്നും ആളുകളുടെ വീടുകളില്‍ ഒളിച്ചു കടന്നു അവരുടെ അടുക്കളകളില്‍ നിന്ന് ഭക്ഷണം കഴിച്ചും ചില്ലറ മോഷണം നടത്തിയും കഴിയുന്ന ഒരു ചെറുകിട തട്ടിപ്പുകാരന്‍ ആണെന്നും നാം പതിയെ മനസ്സിലാക്കുന്നു. കൂറകളോടുള്ള രൂഡബോധം (fixation) താന്‍ ഒരു കൂറയാണെന്ന തോന്നലായി ഒരു രൂപാന്തര ബോധം അയാളില്‍ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ അസ്തിത്വത്തെ കുറിച്ചും അതിന്റെ ഉദ്ദേശത്തെ കുറിച്ചുമുള്ള ചിന്തകള്‍ അയാളെ അലട്ടുന്നുണ്ട്. ജന്മദേശത്ത് യുദ്ധം, ഹിംസാത്മകമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍, എന്ന് തുടങ്ങി കുടുംബത്തില്‍ തന്നെ നേരിട്ട കൊലപാതകത്തിന്റെ പോലും അനുഭവങ്ങള്‍ അയാള്‍ക്കുണ്ട്. അയാളെ പോലെത്തന്നെ വേരുകളറ്റ കുടിയേറ്റ കഥാപാത്രങ്ങളാണ് അയാളുടെ ചുറ്റുവട്ടത്തിലും. പേര്‍ഷ്യന്‍ സിതാര്‍ വാദകനായ റെസ തന്റെ കേമത്തത്തെ കുറിച്ച് വലിയ ധാരണകള്‍ വെച്ച് പുലര്‍ത്തുന്നു. വിദേശിയെന്ന മേല്‍വിലാസവും നിറം പിടിപ്പിച്ച നുണകളും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ഉപാധി കൂടിയാണ് അയാള്‍ക്ക്. റെസയുമായി അത്ര ഊഷ്മള ബന്ധം ഒന്നുമല്ലെങ്കിലും ഇടയ്ക്കിടെ അയാളോടോപ്പം ഒരു ജോയിന്റിനോ ക്ലബ്ബിലെ കറക്കത്തിനോ ആഖ്യാതാവ് മടി കാണിക്കുന്നില്ല. റെസ കടം വാങ്ങിയ നാല്‍പ്പതു ഡോളര്‍ തിരികെ വാങ്ങിക്കാന്‍ ഏതറ്റം വരെയും അയാള്‍ പോകുമെന്ന സൂചനയുമുണ്ട്. അത് കൃത്യമായി പ്രയോഗിക്കുന്നത് ഫലിക്കുന്നുമുണ്ട്. സ്വവര്‍ഗ്ഗാനുരാഗിയായ ഫാരൂദ് എന്ന ‘പ്രൊഫസര്‍’ ഇറാനില്‍ നേരിടേണ്ടി വന്ന ജയില്‍ വാസവും കൊടിയ പീഡനവും കാരണം അഭയാര്‍ഥിയായി എത്തിയ ആളാണ്‌. സ്വന്തം ദാരിദ്ര്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ജാടക്കാരനായാണ് ആഖ്യാതാവ് അയാളെ വിലയിരുത്തുന്നത്. അയാളോടുള്ള വെറുപ്പാണ് അയാള്‍ സൂക്ഷിക്കുന്ന കുറെ പ്രേമ ലേഖനങ്ങള്‍ മോഷ്ടിക്കാന്‍ ആഖ്യാതാവിനെ പ്രേരിപ്പിക്കുന്നത്; മറ്റൊന്നും അയാളുടെ പക്കല്‍ ഇല്ലായിരുന്നു എന്നതും. അതീവ സുന്ദരിയായ ഷോഹ്റെ എന്ന ഇറാനിയന്‍ യുവതിയാണ് ആഖ്യാതാവിന്റെ ജീവിതവുമായും നോവലിന്റെ പ്രമേയവുമായും ഏറെ കെട്ടുപിണയുന്ന മറ്റൊരു കഥാപാത്രം. അതീവ സാവധാനം ചുരുളഴിയുന്ന നോവലിന്റെ മര്‍മ്മത്തില്‍ ഇസ്ലാമിസ്റ്റ് ടെഹ്റാനിലെ തടവറയില്‍ ഇളം പ്രായത്തില്‍ അവള്‍ നേരിടേണ്ടി വന്ന ആവര്‍ത്തിച്ചുള്ള ബലാല്‍ക്കാരത്തിന്റെ കഥയുണ്ട്. രതിയാവാം, ആഴത്തിലുള്ള ബന്ധങ്ങള്‍ വേണ്ട എന്ന അവളുടെ നിലപാടിന് പിന്നിലും ഇതേ ഓര്‍മ്മകളുടെ വേട്ടയാടല്‍ ഉണ്ടാവാം. ആഖ്യാതാവിന്റെ തന്നെ ഭൂതകാലതിലാകട്ടെ, നിരന്തരം കൊടിയ ഗാര്‍ഹിക പീഡനത്തിനു വിധേയയാകേണ്ടി വന്ന സഹോദരിയും അവള്‍ക്കു വേണ്ടി, തട്ടിപ്പിലും കുറ്റകൃത്യങ്ങളിലും തനിക്കും ഗുരുവും വഴികാട്ടിയുമായിരുന്ന വയോധികന്‍ അബു റോറോയുടെ ഉപദേശപ്രകാരം നടപ്പിലാക്കാന്‍ തുനിഞ്ഞു പരാജയപ്പെട്ട പ്രതികാരത്തിന്റെയും അതിനു വിലയായി അവളുടെ ജീവിതം ഹോമിക്കേണ്ടി വന്നതിന്റെയും ദുരന്തവുമുണ്ട്. നിര്‍ണ്ണായക ഘട്ടത്തില്‍ ചെയ്യേണ്ടത് ചെയ്യാന്‍ അയാള്‍ക്ക് കഴിയാതെ പോയതിന്റെ വിലയായിരുന്നു സഹോദരിയുടെ മരണം. ഒരു ചെറുകിട മോഷ്ടാവും ചില്ലറ ഭീഷണികളിലൂടെ കാലക്ഷേപം കഴിക്കുന്നവനുമെങ്കിലും തോക്കിന്റെ കാഞ്ചി വലിക്കുക എന്നതൊക്കെ അത്ര എളുപ്പമല്ല എന്ന് വലിയ വിലകൊടുത്താണ് ആഖ്യാതാവ് തിരിച്ചറിയുക. എങ്കിലും തികച്ചും ശാരീരികമായ ഒരു മരവിപ്പ് എന്നതിനപ്പുറം ധാര്‍മ്മിക അങ്കലാപ്പിന്റെ ഹാംലെറ്റ് തലത്തിലേക്കൊന്നും മുതിരുന്ന നൈതിക പ്രശ്നമല്ല നോവലില്‍ അത്. ഒരു വേള, നോവലാരംഭത്തിനും മുമ്പേ സംഭവിച്ച ആത്മഹത്യാ ശ്രമം ഈ സ്വയം പരാജയത്തിന്റെ ഫലമാകാം എന്ന സൂചനയുണ്ട്. തെറാപ്പി ഘട്ടങ്ങളിലൂടെ ഒരു തൊഴില്‍ തേടുകയെന്ന കാര്യത്തില്‍ ലഭിക്കുന്ന പ്രോത്സാഹനത്തിലൂടെ അയാള്‍ ഒരു പേര്‍ഷ്യന്‍ റസ്റ്ററെന്റില്‍ ആഴ്ചയില്‍ മൂന്നു ദിവസമെന്ന തോതില്‍ ജോലി കണ്ടെത്തുകയും അവിടെ വെച്ച് ഉടമയുടെ മകള്‍ സെഹറിനെ പരിചയപ്പെടുകയും ചെയ്യുന്നു. കനേഡിയന്‍ ചുറ്റുപാടിലേക്ക് പരിവര്‍ത്തനപ്പെടുകയും പരമ്പരാഗത ധാര്‍മ്മിക കാപട്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന പുതുതലമുറ കുടിയേറ്റക്കാരുടെ ലൈംഗിക സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതിനിധിയാണ് സെഹര്‍. ഒരിക്കല്‍ അവള്‍ സ്വയംഭോഗം നടത്തുന്നത് കാണാനിടയാകുന്ന ആഖ്യാതാവ് അവളിലേക്ക് അതൊരു വാതായനമായി കണ്ടെടുക്കുന്നുണ്ടെങ്കിലും അവളുടെ ചെയ്തികള്‍ അവളുടെ തെരഞ്ഞെടുപ്പു തന്നെയാണ് എന്നയര്‍ത്ഥത്തില്‍ സെഹര്‍ ഒരു ഇരയല്ല. ഷോഹ്റെ തന്റെ പീഡകനെ പുതിയ വേഷത്തില്‍ റെസ്റ്ററന്റില്‍ വെച്ച് കണ്ടുമുട്ടുന്നതും തന്റെ പ്രതികാര നിര്‍വ്വഹണത്തില്‍ സഹകാരിയായി കൂട്ടുകാരനെ കൂട്ടുന്നതുമാണ് അത് വരെ മന്ദസ്ഥായിയില്‍ പോയ ഇതിവൃത്തത്തെ സിനിമാറ്റിക് ആയ രീതിയില്‍ ചടുലമായ പിരിമുറുക്കത്തിന്റെ അന്ത്യത്തിലേക്ക് എത്തിക്കുന്നത്. അയാള്‍ക്ക് അതൊരു നിനച്ചിരിക്കാതെ വരുന്ന അവസരം കൂടിയാണ്: സഹോദരിയുടെ കാര്യത്തില്‍ സംഭവിച്ച അക്ഷന്തവ്യമായ കൈ മരവിപ്പില്‍ നിന്ന് സ്വയം വിമോചിപ്പിച്ചു തന്റെ കര്‍തൃത്വം തിരിച്ചുപിടിക്കുന്നതിനുള്ള ഒരവസരം. നോവലിലെ കഥാപാത്രങ്ങളെല്ലാം പങ്കുവെക്കുന്ന ജീവിതം അതിന്റെ സാകല്യത്തില്‍ പുതിയൊരു ദേശത്തോട് അവര്‍ എങ്ങനെ മെരുങ്ങുന്നുവെന്നതും ആത്യന്തികമായി ഓരോരുത്തരും അനുഭവിക്കുന്ന ഏകാന്തതയുടെ ആഴവും വെളിപ്പെടുത്തുന്നുണ്ട്.

    ഇതിവൃത്തത്തിലൂടെയുള്ള ഒരു അവലോകനം നല്‍കാനിടയുള്ള  വേണ്ടത്ര സംഭവങ്ങളും നാടകീയതയുമെന്ന പ്രതീതി വാസ്തവത്തില്‍ തെറ്റിദ്ധാരണാജനകമാണ്. നോവലിന്റെ പ്രധാന ഊന്നല്‍ ഒട്ടും നാടകീയതയില്ലാത്ത, അതീവ അവധാനതയുള്ള, തന്നോടുള്‍പ്പടെ ആരോടും പ്രത്യേകിച്ച് ഉത്തരവാദിത്തമില്ലാത്ത പൊങ്ങുതടി ജീവിതം നയിക്കുന്ന വികാരാവേശങ്ങളില്ലാതെ കടുത്തുപോയ (hard-boiled), ‘നോയിറിഷ്’ (noirish) പാത്ര സൃഷ്ടിയായ ആഖ്യാതാവിന്റെയും സമാനമോ ഒട്ടും മികച്ചതോ അല്ലാത്ത ഇതര കഥാപാത്രങ്ങളുടെയും തുറസ്സുകളില്ലാത്ത അഭയാര്‍ഥി ജീവിതങ്ങളുടെ ചിത്രീകരണത്തിലാണ്. സ്വന്തം വികാരങ്ങളെ വിശ്വാസമില്ലാത്ത വ്യക്തിത്വമായാണ് ആദ്യവാചകത്തില്‍ തന്നെ ആഖ്യാതാവ് സ്വയം പരിചയപ്പെടുത്തുന്നത്. അയാളുടെ ആത്മഹത്യാശ്രമം ഗൌരവത്തില്‍ എടുക്കേണ്ട ഒന്നായിപ്പോലും വായനക്കാരന് അനുഭവപ്പെടാത്തതിനു പിന്നിലും ഇതേ കാമ്പില്ലായ്മയാണ്. “ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചത് ഒരു തരം ജിജ്ഞാസ, അല്ലെങ്കില്‍ പ്രകൃതിയോടുള്ള, പ്രപഞ്ചത്തോട് തന്നെ, ആവര്‍ത്തിക്കുന്ന പ്രകാശത്തിനോടുള്ള ഒരു തരം വെല്ലുവിളിയാകാം. അതൊക്കെ എന്നെ പീഡിപ്പിക്കുന്നതായി തോന്നി. അസ്തിത്വത്തിന്റെ പ്രശ്നം എന്നെ മൂടി.” സ്ത്രീകളെ കാണുമ്പോള്‍ തന്നില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള അയാളുടെ വിവരണം ഒരപൂര്‍വ്വ ജീവിയായി സ്വയം വെളിപ്പെടുത്തുന്നു. “സ്ത്രീകളെ കാണുമ്പോള്‍ എന്റെ പല്ലുകള്‍ നേര്‍ത്തു നീണ്ട് കൂര്‍ത്തു വരുന്നത് എനിക്കനുഭവപ്പെടുന്നു. എന്റെ മുതുകില്‍ കൂനുണ്ടാവുകയും നെറ്റിയില്‍ രണ്ടു ആന്റിനകല്‍ മുളക്കുകയും ചെയ്യുന്നു, ശ്രദ്ധ പിടിച്ചു പറ്റാനുള്ള ആഗ്രഹം വിളംബരപ്പെടുത്തിക്കൊണ്ട് അവ കാറ്റില്‍ ആടുന്നു. എനിക്ക് ഞാന്‍ കണ്ടുമുട്ടുന്ന സ്ത്രീകളുടെ കാലുകള്‍ക്കടിയിലേക്ക് ഇഴഞ്ഞു കയറാന്‍, താഴെ നിന്ന് അവരുടെ വടിവൊത്ത രൂപം, മസൃണമായ കാല്‍വണ്ണകള്‍, ആസ്വദിക്കാന്‍ തോന്നും.. വികാരങ്ങളുടെയും ജൈവ ചോദനയുടെയും ഒരു അവലക്ഷണം പിടിച്ച മിശ്രിതമാണ് അത്, അതെന്നെ സ്കൂള്‍കാരികളുടെ മുന്നില്‍ പെട്ട കൂനനെ പോലെ ഈ സ്ത്രീകളെ സമീപിക്കാന്‍ നിര്‍ബന്ധിക്കും.” കുളിമുറിയില്‍ ഷോഹ്റെയുടെ ശരീര സ്രവ്യങ്ങളുടെ ശബ്ദം പോലും കാമനയുടെ ഭാഷയിലാണ് ആഖ്യാതാവ് വിവരിക്കുന്നത്. മറ്റു കഥാപാത്രങ്ങളുടെ പെണ്ണനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ പോലും അയാളുടെ ഭാഷ ‘ഇറോട്ടിക്’ ആവുന്നുണ്ട്‌. റെസ തന്റെ വസ്തുതാപരവും കല്‍പ്പിതവുമായ പീഡാനുഭവങ്ങളുടെ വിവരണത്തിലൂടെ ദീനാനുകമ്പരായ കനേഡിയന്‍ സ്ത്രീകളെ വശംവദരാക്കുന്നത് അയാള്‍ കാണുന്നുണ്ട്, “എന്തും വിശ്വസിക്കുന്ന തലകള്‍ കുലുങ്ങും, അനുകമ്പാര്‍ദ്രമായ കണ്ണുകള്‍ തുറയും, സോഫകള്‍ക്കും കിടക്കകള്‍ക്കും മേല്‍ ബ്ലാങ്കറ്റുകള്‍ വിരിക്കപ്പെടും, ഫ്രിഡ്ജുകളില്‍ നിന്ന് ബാക്കിയായവ പുറത്തു ചാടും, പിന്നെ പൂവനു ഭാഗ്യമുണ്ടെങ്കില്‍, അത് കോഴിക്കാലുകളിലേക്കും ഭുജങ്ങളിലേക്കും ബിയറിന്റെയും വൈനിന്റെയും അകമ്പടിയോടെ നീളും.”

    രൂപകങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഹാഗെ ബോധപൂര്‍വ്വം നിലനിര്‍ത്തുന്ന ഒരു കൃത്യതയില്ലായ്മ, എല്ലാ സാധ്യതകളും പരിഗണിക്കുന്ന ധ്വനികളുടെ മുഴക്കം വിപുലപ്പെടുത്തുന്നുവെന്ന്‍ ജെയിംസ് ലസ്ദൂന്‍ നിരീക്ഷിക്കുന്നത് പ്രസക്തമാണ്. ക്ലോസെറ്റ് സിങ്കിലൂടെ ഒഴുകിപ്പോവുന്ന പ്രണയിനിയുടെ മൂത്രം പട്ടത്തിന്റെ ചരടിനെയും പൊക്കിള്‍ക്കൊടിയേയും, മോക്ഷത്തെയും പുനര്‍ജ്ജനിയെയും സര്‍വ്വവ്യാപിയായ ആഘോഷത്തിന്റെ സുവര്‍ണ്ണ നൂലിനെയും അയാളുടെ മനസ്സില്‍ കൊണ്ടുവരുന്നു. പോണ്‍ പ്രദര്‍ശനശാലയില്‍ മുഷ്ടിമൈഥുനം നടത്തുന്ന ആണുങ്ങള്‍ ജോലിയുടെയും യുദ്ധത്തിന്റെയും നാണക്കേടിന്റെയും ആസക്തിയുടെയും വിവാഹത്തിന്റെയും ചിത്രലിപികള്‍ തീര്‍ക്കുന്നതായി അയാള്‍ നിരീക്ഷിക്കുന്നു. “വക്രമായ ചക്രവാളത്തിനു കുറുകെ നിഴല്‍ ചിത്രങ്ങള്‍ എന്നപോലെ ചെരിഞ്ഞ ചുമലുകളുമായി അസ്തമിക്കുന്ന സൂര്യന്റെ വെളിച്ചത്തില്‍ മത്സ്യം കോരിയെടുക്കുന്ന മുക്കുവരെ പോലെ” അവര്‍ നില്‍ക്കുന്നുവെന്നു അയാള്‍ വിവരിക്കുന്നു. ഇത്തരം ദീര്‍ഘ ഉപമകള്‍ക്ക് സ്വാഭാവികമായി സംഭവിക്കാവുന്ന വലിച്ചുനീട്ടല്‍ പ്രതീതി ഹാഗെയില്‍ അനുഭവപ്പെടാത്തത് കൃത്യതയെക്കാള്‍ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ആന്തരികവിക്ഷോഭങ്ങളുടെ കലുഷതയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത് എന്നത് കൊണ്ടാണ്. സ്നേഹരാഹിത്യവും ഒഴിഞ്ഞ മടിശ്ശീലയും വിശപ്പുമാണ് ആഖ്യാതാവിനെ തുറിച്ചു നോക്കുന്ന സത്യങ്ങള്‍. തണുത്തുറഞ്ഞ നഗരവീഥികളിലൂടെ ചെറിയതോതില്‍ കട്ടും പിടിച്ചു പറിച്ചും അടങ്ങാത്ത കാമനയുടെ വിശപ്പില്‍ പെണ്ണുടലുകളില്‍ അഭിരമിച്ചും തുല്യ ദുഃഖിതനായ കൂട്ടാളിയില്‍ നിന്ന് കിട്ടാനുള്ള പണം തേടി പിന്തുടര്‍ന്നും കാര്യമായൊന്നും സംഭവിക്കാതെ മുന്നോട്ടു പോകുന്ന ആഖ്യാതാവിനെയാണ് തെറാപ്പിയുടെ വിവിധ ഘട്ടങ്ങളിലൂടെ നോവലിന്റെ ഒട്ടു മുക്കാലും നാം കാണുന്നത്. അവസാനഭാഗങ്ങള്‍ നിയന്ത്രിതമെങ്കിലും ആവേഗത്തോടെ ഭൂതകാല അനുഭവങ്ങളുടെ അവതരണത്തിലേക്കും പരിഹാരങ്ങളിലേക്കും ശ്രദ്ധയൂന്നുന്നു. 

    നോവലിന്റെ തലക്കെട്ടിലെ പ്രാണിജന്മം അനിവാര്യമായും കാഫ്കയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ പരിചരണത്തില്‍ അത് കാഫ്കേയസ്ക്ക് എന്ന് പറയാവുന്ന രീതിയിലല്ല എന്ന് വ്യക്തമാണ്. “ഗ്രിഗോര്‍ സംസയുടെ പരിണാമത്തെ ഒരു പാഷന്‍ പ്ലേയിലെ (passion play) കൃസ്തുസമാനമായ സഹനവും പീഡാനുഭവവുമായി കാഫ്ക എഴുതുമ്പോള്‍, ഹാഗെ ഈ പ്രമേയത്തെ കുറേക്കൂടി തീവ്രവും ധിക്കാരപൂര്‍ണ്ണവുമായ ഒരു ലക്ഷ്യത്തിനായാണ് ഉപയോഗിക്കുന്നത്.  അദ്ദേഹത്തിന്റെ ഇരയെ സംബന്ധിച്ച് പ്രാണിജന്മം തന്നെക്കുറിച്ച് തന്നെയുള്ള ബഹുമുഖ ദര്‍ശനത്തിന്റെ ഭ്രമാത്മക തുടര്‍ച്ചയാണ്; കുടിയേറ്റക്കാരനായ ഭ്രഷ്ടന്‍ (immigrant outcast), പതയുന്ന ആസക്തന്‍ (seething sensualist), ദസ്തയവ്സ്കിയന്‍ അധോതല വ്യക്തിത്വം (Dostoevskian Underground Man), കണ്ടുപിടിക്കാനാവാത്ത കള്ളന്‍, ഭൂമിയുടെ ഭാവി അവകാശി, കാപട്യക്കാരായ ബൂര്‍ഷ്വാകളെയും യാഥാര്‍ത്ഥ്യത്തിന്റെ പാടുകളുടെയും മുള്ളുകളുടെയും കാര്യത്തില്‍ സര്‍വ്വകാര്യ കലാഭിജ്ഞരെയും തുറന്നുകാട്ടുന്നയാള്‍ (agent of exposure among the hypocritical bourgeoisie and all-round connoisseur of the tang and sting of reality) എന്നീ നിലകളില്‍.” (James Lasdun, theguardian.com). കാഫ്കയെക്കാള്‍ കൂടുതല്‍ ഫ്രഞ്ച് നോവലിസ്റ്റ് സെലിനെ (ലൂയിസ് ഫെര്‍ഡിനാന്‍‌ഡ് സെലിനെ), നാടക കൃത്ത് ഴാങ് ഗെനെ, അമേരിക്കന്‍ നോവലിസ്റ്റ് വില്ല്യം എസ്. ബരോസ് എന്നിവരുടെ സ്വാധീനമാണ് ഹാഗെയില്‍ പ്രകടമാകുന്നതെന്ന് ലസ്ദൂന്‍ നിരീക്ഷിക്കുന്നു. എന്നാല്‍ സ്വന്തം ഇരയെന്ന സ്വത്വത്തെ നന്നായി ഉപയോഗിക്കാനറിയാവുന്ന തന്ത്രശാലിയെന്ന സമകാലിക അതിജീവന തന്ത്രത്തിന്റെ പ്രയോഗം നോവലിലെ പല കഥാപാത്രങ്ങളെയും വേറിട്ട്‌ നിര്‍ത്തുന്നു. അവസരം കിട്ടിയാല്‍ തങ്ങള്‍ വിമര്‍ശിക്കുന്ന പൊള്ള മനുഷ്യരേക്കാള്‍ വ്യത്യസ്തരല്ല ഇവരെന്ന് ആഖ്യാതാവിന്റെ തിരിച്ചുകുത്തുന്ന സിനിസിസം വ്യക്തമാക്കുന്നു. ശൈലിയും ഇതിവൃത്ത പരിചരണവും ഒരുമിപ്പിക്കുന്ന എഴുത്തുകാരനാണ്‌ ഹാഗെ എന്ന് കാവ്യാത്മക അവധാനതയില്‍ നിന്ന് സിനിമാറ്റിക് ചടുലതയിലേക്ക് പരിണമിക്കുന്ന നോവലന്ത്യം കൃത്യമായും സമര്‍ഥിക്കുന്നു. പ്രവാസിയുടെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തില്‍ ഒന്നും പരിഹരിക്കപ്പെടുന്നതിലല്ല, കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് പരിണമിക്കുന്നതാണ് ഉന്നതങ്ങളില്‍ പിടിപാടുള്ള ഒരാളുടെ കൊലയാളിയായി മാറുന്ന ആഖ്യാതാവിന്റെ വിപര്യയം. മുമ്പ് സഹോദരീ ഭര്‍ത്താവിന്റെ കാര്യത്തില്‍ തനിക്കു സംഭവിച്ച പോലെ സ്വയം പ്രതികാരം ചെയ്യുകയെന്ന കണക്കുകൂട്ടലുകള്‍ തെറ്റുന്ന ഷോഹ്റെക്ക് വേണ്ടിയാണ് അയാള്‍ അത് ചെയ്യുന്നത് എന്നത് വലിയൊരളവ് അയാളെ മാനുഷികമായി വീണ്ടെടുക്കുന്നുണ്ട്. 

    ഓസോണ്‍ പാളിയിലെ സുഷിരങ്ങള്‍ ഉയര്‍ത്തുന്ന പ്രാപഞ്ചിക നാശത്തിന്റെ അന്ത്യവിധിയെ മറികടന്നും അതിജീവിക്കാന്‍ കഴിയുമെന്നതാണ് നോവലിന്റെ കേന്ദ്ര രൂപകമായ പ്രാണി ജന്മത്തിനു മനുഷ്യന് മേലുള്ള ജീവശാസ്ത്രപരമായ ഔന്നത്യമെങ്കില്‍, “മറ്റു മനുഷ്യര്‍ ആകാശത്തേക്ക് നോക്കുന്നു, എന്നാല്‍ ഞാനോ നിന്നോട് പറയുന്നു, ലോകത്തിലൂടെയുള്ള ഒരേയൊരു വഴിയെന്നതു ഭൂമിക്കടിയിലൂടെ കടന്നു പോകുന്നതാണ്” എന്ന കഥാനായകന്‍റെ നിരീക്ഷണം അടയാളപ്പെടുത്തുന്ന അഭയാര്‍ഥിത്വത്തിന്റെ അജ്ഞാതവാസമെന്ന സമകാലിക പതുങ്ങിക്കഴിയലിന്റെ ചിഹ്നമെന്ന നിലയിലാണ് അത് കൂടുതല്‍ പ്രസക്തമാകുന്നത്. ‘മുതലാളിത്ത സംരംഭത്തില്‍ ഭൂമിയുടെ കല്‍ക്കം (scum)’ എന്നാണ് അയാള്‍ തന്നെയും തന്നെപോലുള്ളവരെയും വിലയിരുത്തുന്നത്. തന്നെപോലുള്ളവരുടെ അസ്തിത്വത്തിന്റെ ദൈന്യത്തെയും അനിശ്ചിതത്വത്തെയും  തീക്ഷ്ണമായ കറുത്ത ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളും നോവലിലുണ്ട്. ഒരു റിയാലിറ്റി ഷോ കാണുന്നത് പോലെ തന്നെ നോക്കിക്കാണുന്ന ദമ്പതികള്‍ തന്നില്‍ ഉണ്ടാക്കുന്ന ചിന്തകള്‍ ആഖ്യാതാവ് വിവരിക്കുന്നു, “ഞാനവരുടെ ടി.വി.ഡിന്നറിന്റെ ഭാഗമായിരുന്നു. ഞാനൊരു മൈക്രോവേവ് ഓവനില്‍ തിരിയുകയായിരുന്നു, എന്റെ പ്ലാസ്റ്റിക് കവര്‍ നീക്കം ചെയ്യപ്പെട്ട്, ഭക്ഷിക്കപ്പെട്ട്, പിറ്റേന്ന് രാവിലെ അടുക്കളയില്‍ ഫില്‍റ്റെര്‍ കോഫി തിളക്കുകയും റേഡിയോയിലൂടെ കാലാവസ്ഥ പ്രവചിക്കപ്പെടുകയും നിങ്ങള്‍ ഏതു വസ്ത്രം ധരിക്കണമെന്നും എന്ത് വാങ്ങണമെന്നും, എന്ത് സംസാരിക്കണമെന്നും, ആരെ ശ്രദ്ധിക്കണമെന്നും ആരെ സ്നേഹിക്കണം ആരെ വെറുക്കണം എന്നും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ വിസര്‍ജ്ജിക്കപ്പെടുകയായിരുന്നു.” മാനസികാരോഗ്യം ചോദ്യ ചിഹ്നമായ കഥാപാത്രം നല്‍കുന്ന സര്‍റിയല്‍ തലങ്ങളും ആളുകളെ ‘നഗ്നരാക്കാനും വര്‍ണ്ണങ്ങളുടെയും വേഷപ്പകര്‍ച്ചകളുടെയും ഭാരമില്ലാതെ അവരുടെ അകം പുറം കാണാനും’ ഉള്ള അയാളുടെ കഴിവിനെ അനന്യമാക്കുന്നു.

    ജെനവീവുമായുള്ള വിനിമയം ആഖ്യാതാവിന്റെ മനോനിലയില്‍ എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നത് പ്രസക്തമല്ല. അയാളുടെ ആത്മഹത്യാശ്രമം ഒരര്‍ഥത്തിലും ഗൌരവമായി പരിഗണിക്കേണ്ട ഒന്നാണെന്ന് നോവലിലെങ്ങും സൂചനയില്ലല്ലോ. എന്നാല്‍, ഇതിവൃത്തത്തില്‍ വ്യത്യസ്ത കണ്ണികള്‍ ഇഴചേരുന്നത് ഈ ഏറ്റുപറച്ചിലുകളിലൂടെയാണ്. ആ അര്‍ഥത്തില്‍ അത് ബോധാധാരാ രീതിയോ ഫ്ലാഷ് ബാക്കോ പോലുള്ള സങ്കേതങ്ങള്‍ക്കുള്ള ഒരു പകരം വെപ്പാണ്. ലൈംഗിക ആകര്‍ഷണീയതയുള്ള സ്വര്‍ണ്ണത്തലമുടിക്കാരിയെ മറ്റൊരു രീതിയിലും ആഖ്യാതാവും ഗൌരവമായി എടുക്കുന്നില്ലെങ്കിലും തെറാപ്പിയുടെ പേരിലുള്ള ഇടപെടലില്‍ പോലും ആസക്തിയുടെ കടന്നു കയറ്റത്തിന് അയാള്‍ മുതിരുന്നുണ്ട്. തെറാപ്പി സെഷനുകള്‍ ആരംഭിക്കുന്നത് മുതല്‍ പിന്നീടങ്ങോട്ട് ആഖ്യാതാവ് ആത്മഹത്യാ ശ്രമം നടത്തുന്നേയില്ല എന്നത് ചികിത്സയുടെ എന്തെങ്കിലും ഗുണം കൊണ്ടൊന്നുമല്ലെന്നു വ്യക്തമാണ്. അയാളും അത് ഗൌരവമായി എടുത്തിട്ടേയില്ല എന്നേയുള്ളൂ. ഇത്തരം നിസ്സാരവല്‍ക്കരണവും ഭൂതകാല ദുരനുഭവങ്ങളെയും ഷോഹ്റെക്കു വേണ്ടിയുള്ള പ്രതികാര ദൌത്യത്തെയും നോവലിന്റെ അതുവരെയുള്ള വേഗതക്ക് ഒട്ടും നിരക്കാത്ത രീതിയില്‍ കൂട്ടിക്കെട്ടുന്നതും ആവശ്യം വേണ്ട വൈകാരികോര്‍ജ്ജം ആഖ്യാനത്തില്‍ നിന്ന് ചോര്‍ത്തിക്കളയുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (Mary Gaitskillnov, nytimes.com). ആഖ്യാതാവിന്റെ നിരീക്ഷണ സിദ്ധിയും ആവിഷ്കാര മികവുമെല്ലാം തികച്ചും അപ്രധാനമായ ചെറു മോഷണങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങി പ്രസക്തമല്ലാത്ത ‘അസ്തിത്വ’ ചിന്തകളില്‍ കുരുങ്ങിപ്പോവുന്നു. ഋണ സ്വഭാവികളായ കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിയില്‍, വിശേഷിച്ചും ഫ്രാഞ്ചുകാരോ ഫ്രഞ്ച് രീതികള്‍ അനുകരിക്കുന്നവരോ ആയ കഥാപാത്രങ്ങളുടെ കാര്യത്തില്‍, ഏറെകൂടുതല്‍ വലിഞ്ഞു നീളലും ക്ലീഷേ ചേരുവകളും ഉണ്ടെന്നും വിമര്‍ശക കൂട്ടിച്ചേര്‍ക്കുന്നു.

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 116-123)

read more:

The Mountains Sing by Nguyn Phan Quế Mai

https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html

Novel without a Name by Duong Thu Huong

https://alittlesomethings.blogspot.com/2024/06/novel-without-name-by-duong-thu-huong.html

On Earth Were Briefly Gorgeous by Ocean Vuong

https://alittlesomethings.blogspot.com/2024/08/on-earth-were-briefly-gorgeous-by-ocean.html

No comments:

Post a Comment