Featured Post

Thursday, October 10, 2024

The Ghost Rider by Ismail Kadare

 

കുഴിമാടത്തിലൊതുങ്ങാത്ത വിമോചനസങ്കല്പങ്ങള്‍



(ഈയിടെ അന്തരിച്ച അല്‍ബേനിയന്‍ സാഹിത്യകുലപതി ഇസ്മയില്‍ കദാരെയുടെ The Ghost Rider എന്ന നോവലിനെ കുറിച്ച്. മിത്തുകള്‍ ഉപയോഗിച്ച് സര്‍വ്വാധിപത്യ വിമര്‍ശനം സാധ്യമാക്കുന്ന നോവല്‍അടക്കം ചെയ്യാനാകാത്ത വിമോചനസ്വപ്നങ്ങളുടെ സങ്കീര്‍ത്തനമാണ്.)

ആധുനിക അല്‍ബേനിയന്‍ സാഹിത്യത്തിലെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ഇസ്മയില്‍ കദാരെ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അന്തരിച്ചു. മനുഷ്യജീവിതത്തിന്റെ കോമഡി അവതരിപ്പിക്കുന്നതില്‍ ബല്‍സാക്കിനും എകാധിപത്യവിമര്‍ശനത്തില്‍ ഓര്‍വെല്ലിനും അസ്വാസ്ഥ്യജനകമായ നിഗൂഡത സൃഷ്ടിക്കുന്നതില്‍ കാഫ്‌കക്കും സമശീര്‍ഷനെന്നു വിലയിരുത്തപ്പെടുന്ന കദാരെ ‘യൂറോപ്പിന്റെ അവസാനത്തെ ദേശീയ എഴുത്തുകാരന്‍’ എന്നും വിളിക്കപ്പെടുന്നു. എണ്‍പത്തേഴാം വയസ്സില്‍ പ്രിയപ്പെട്ട ജന്മദേശത്തിന്റെ തലസ്ഥാനമായ ടിരാനയില്‍ വെച്ചു മരിക്കുമ്പോള്‍ എണ്‍പതിലേറെ നോവലുകള്‍, പത്തോളം വീതം കാവ്യസമാഹാരങ്ങളും കഥാസമാഹാരങ്ങളും ഒട്ടേറെ സാംസ്കാരികരാഷ്ട്രീയ ലേഖനങ്ങള്‍ എന്നിവയടങ്ങുന്ന വലിയൊരു സര്‍ഗ്ഗപ്രപഞ്ചത്തിന്റെ സൃഷ്ടാവായിക്കഴിഞ്ഞിരുന്നു അദ്ദേഹം. 1992 ല്‍ ഇരുപത്തിയാറാം വയസ്സില്‍ പ്രസിദ്ധീകരിച്ച ‘മൃതസൈനികരുടെ ജനറല്‍’ (The General oh the Dead Army) എണ്‍പത്താറാം വയസ്സില്‍ പ്രസിദ്ധീകരിച്ച ‘ഒരു ഏകാധിപതി വിളിക്കുന്നു’ (A Dictator Calls) വരെയുള്ള കടാരെയുടെ കൃതികളില്‍ ഏറ്റവും ശക്തമായ ഉത്കണ്ഠകള്‍ നിര്‍ണ്ണയിക്കപ്പെട്ടത് ദേശത്തിന്റെ വിധിവിഹിതങ്ങളുമായി ചേര്‍ന്നുതന്നെയാണ്. ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലഘട്ടമായഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദേശചരിത്രം അടയാളപ്പെടുത്തിയനാലു പതിറ്റാണ്ട് നീണ്ടുനിന്ന എന്‍വര്‍ ഹോസാ ഭരണത്തിന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയാണ് അത്. എന്‍വര്‍ ഹോസ ഭരണത്തില്‍ ഒരു ഘട്ടത്തില്‍ സഹകാരിയും മന്ത്രിസഭാ അംഗവും ആയിരുന്ന കദാരെസര്‍വ്വാധിപത്യവും സര്‍ഗ്ഗസൃഷ്ടിയും തമ്മില്‍ സന്ധി സാധ്യമല്ല എന്ന തിരിച്ചറിവിലാണ്1991ല്‍പ്രവാസ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അദ്ദേഹം ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന വിമര്‍ശനത്തിന് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക് ഒരു വിഡ്ഢിയെ പോലെ പാഞ്ഞുചെന്നിട്ടില്ലെങ്കിലും തന്റെ പുസ്തകങ്ങള്‍ തന്റെ ചെറുത്തുനില്‍പ്പു തന്നെയായിരുന്നു എന്ന് കദാരെ വിശദീകരിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ ജന്മനാ ഏകാധിപത്യത്തിന്റെ ശത്രുവാണെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ബാള്‍ക്കന്‍ ചരിത്രത്തെയും ഇതിഹാസങ്ങളെയും പുരാണങ്ങളെയും വേണ്ടുവോളം ഉപജീവിക്കുന്ന അദ്ദേഹത്തിന്‍റെ കൃതികള്‍ഒരു സര്‍വ്വാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടവിധം ഗോപ്യമായ ഐറണി പ്രയോഗിക്കുന്നു.

 

മിത്തുകളുടെ സര്‍ഗ്ഗാത്മക പ്രയോഗം

ജനപഥങ്ങളുടെ സാംസ്കാരിക സ്മൃതികളും മൂല്യബോധങ്ങളും തിടംവെച്ചാണ്‌ മിത്തുകള്‍ പിറക്കുന്നത്‌. സ്ഥലകാലങ്ങള്‍ക്കു കുറുകെപുതുക്കപ്പെട്ടും പരിണമിച്ചും അവ സഞ്ചരിക്കുന്നു. സര്‍ഗ്ഗാത്മകപ്രയോഗത്തില്‍ പുതിയ അര്‍ത്ഥങ്ങളും ധ്വനികളും ആഗിരണംചെയ്തും സ്വയംരൂപാന്തരപ്പെട്ടും (shape-shifting) നിത്യപ്രചോദനമായി അവ നിലക്കൊള്ളുന്നു. ദേശീയ മിത്തുകള്‍ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്നതില്‍ കദാരെയുടെ മികവ് തികച്ചും പ്രകടമാകുന്ന നോവലാണ്‌ The Ghost Rider. 1980 ല്‍ അല്‍ബേനിയന്‍ മൂലം പ്രസിദ്ധീകരിച്ച നോവല്‍കദാരെയുടെ മറ്റുപല കൃതികളെയുംപോലെ യുസുഫ് റിയോനിയുടെ ഫ്രഞ്ച് പരിഭാഷയില്‍ (1986) ആദ്യമെത്തുകയും അവിടെനിന്നു യോണ്‍ റോത്സ്ചൈല്‍ഡ് Doruntine എന്ന പേരില്‍ ഇംഗ്ലീഷ് മൊഴിമാറ്റം നടത്തുകയും (1988) ചെയ്യുകയായിരുന്നു. പിന്നീട്, 2010 ല്‍, ആദ്യപതിപ്പില്‍ സുരക്ഷാകാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട ഭാഗങ്ങള്‍കൂടി കദാരെയും ഡേവിഡ് ബെല്ലോസും ചേര്‍ന്നു കൂട്ടിച്ചേര്‍ത്തു The Ghost Rider എന്ന പേരില്‍ പരിഷ്കരിച്ച പതിപ്പായി പ്രസിദ്ധീകരിച്ചു. കദാരെയുടെ ഒട്ടുമിക്ക കൃതികളെയുംപോലെ ദൈര്‍ഘ്യം കുറഞ്ഞ നോവല്‍ത്തന്നെയാണ് ഇതും.

 

‘കോണ്‍സ്റ്റന്റൈന്റെയും ഡോരുന്റൈന്റെയും നാടോടിപ്പാട്ട്’ (The Ballad of Constantine and Doruntine) എന്ന അല്‍ബേനിയന്‍ നാടോടിക്കഥയില്‍ നിന്നാണ് നോവലിന്റെ ഉത്ഭവം. പ്രസ്തുതപുരാണം കണ്ടെടുക്കാനും ഫിക് ഷന്‍വല്‍ക്കരിക്കാനും കദാരെയെ പ്രചോദിപ്പിച്ച ഘടകങ്ങളെക്കുറിച്ച് ഡേവിഡ് ബെല്ലോസ് ‘ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്: അല്‍ബേനിയന്‍ ഭാഷ സംസാരിക്കുന്ന ഇടങ്ങളിലൊക്കെ പ്രസ്തുത കഥ പ്രസിദ്ധമാണ്. ബാല്‍ക്കന്‍ ഭാഷകളിലെല്ലാം അതിന്റെ വകഭേദങ്ങള്‍ കാണപ്പെടുന്നു. അത്തരത്തില്‍ ജര്‍മ്മന്‍ കാല്‍പ്പനിക കവി അഗസ്റ്റ് ബര്‍ഹര്‍ (Gottfried August Bürger 1747-1794) എഴുതിയ ‘ലെനോര്‍’ എന്ന കാവ്യത്തിലൂടെ പ്രസ്തുത മിത്ത് എഡ്ഗാര്‍ അലന്‍ പോയുടെ വിഖ്യാത കവിതയുടെയും നിമിത്തമാകുകയും  ഫോക് ലോര്‍ പഠനങ്ങളില്‍ ‘Lenor motif’ എന്നപേരില്‍ ചിരപ്രതിഷ്ഠമാകുകയും ചെയ്തു. മരണശയ്യയില്‍ കിടക്കുന്ന മാതാവിനു നല്‍കിയിരുന്ന വാക്കുപാലിക്കാന്‍ കുഴിമാടം വിട്ടെണീക്കുകയും ദൂരദേശത്തേക്ക് വിവാഹം ചെയ്തയക്കപ്പെട്ട സഹോദരി ഡോരുന്റൈനെ കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്ന സഹോദരന്‍ കോണ്‍സ്റ്റന്റൈന്റെ കഥയാണ്‌ പാട്ടില്‍ പറയുന്നത്. ‘ബേസ’ (‘besa’) എന്നു വിളിക്കപ്പെടുന്ന, എന്തുവിലകൊടുത്തും പാലിക്കേണ്ട വാക്ക് എന്നത് അല്‍ബേനിയന്‍ സംസ്കൃതിയില്‍ അതിപ്രധാനമാണ്. തുറന്നെഴുത്തുകള്‍ സാധ്യമല്ലാത്ത അല്‍ബേനിയന്‍ സാഹചര്യങ്ങളെ മറികടക്കാനും സാഹിത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പറയാനുള്ള കഥകള്‍ പറയാനും മിത്തുകള്‍ ഉപയോഗപ്പെടുത്തുക എന്ന രീതി കദാരെ ആവര്‍ത്തിക്കുന്നുണ്ട്: The Three-Arched Bridge എന്ന നോവലില്‍ റോസാഫത് പുരാണവും A Girl in Exile -ല്‍ യൂറിഡീസ് പുരാണവും Agamemnon's Daughter എന്ന നോവെല്ലയില്‍ ഇഫിജീനിയാ പുരാണവും ഇപ്രകാരം ഉപയോഗിക്കുന്നതുകാണാം. ഇവയില്‍ പലതും മറ്റു കൃതികളിലും ആവര്‍ത്തിക്കുന്നുമുണ്ട്.

 

ഭിന്നഭാഷ്യങ്ങള്‍

കോസ്റ്റാന്റിന്‍ - ഡോരുന്റൈന്‍ പുരാണത്തെ ഒരു മധ്യകാല പോലീസ് ത്രില്ലറിന്റെ ഘടനയില്‍ പുനരാവിഷ്കരിക്കുകയാണ് കദാരെ. ഡോരുന്റൈന്റെ മാതാവ് അവരുടെ ഒട്ടേറെ ആണ്മക്കളില്‍ ഒരാളായ കൊസ്റ്റാന്റിനെക്കൊണ്ട് ഒരു വാഗ്ദത്തം (the Besa) നടത്തിച്ചിട്ടുണ്ടായിരുന്നു: കുടുംബത്തില്‍ വലിയ സന്തോഷമോ ദുഃഖമോ ഉണ്ടാകുന്ന എന്തെങ്കിലും സംഭവിക്കുമ്പോള്‍ അയാള്‍ ഏതുവിധേനയും ‘രണ്ടാഴ്ച വഴിദൂരമുള്ള’ ബോഹീമിയയിലേക്ക് വിവാഹംകഴിച്ചു അയക്കപ്പെട്ട സഹോദരിയെ തന്റെയടുക്കല്‍ എത്തിക്കും. എന്നാല്‍ദേശം നേരിട്ട എണ്ണമറ്റ യുദ്ധങ്ങളിലൊന്നില്‍ ‘പ്ലേഗു ബാധിതമായ’ ഒരു സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അയാളും മറ്റു ഒമ്പത് സഹോദരങ്ങളും കൊല്ലപ്പെടുകയോ രോഗങ്ങള്‍ ബാധിച്ചു മരിക്കുകയോ ചെയ്യുന്നു. കോസ്റ്റാന്റിന്റെ കുഴിമാടത്തിലെത്തുന്ന ദുഃഖംകൊണ്ടു തളര്‍ന്ന മാതാവ്‘ബേസാ’ പാലിക്കുംവരെ അയാളുടെ ഉടലിനെ ഭൂമി സ്വീകരിക്കാതെ പോട്ടെ എന്ന് ശപിക്കുന്നു. ഒരു പ്രഭാതത്തില്‍ വീട്ടുവാതില്‍ക്കല്‍ മുട്ടുന്ന ഡോരുന്റൈന്‍, മൂന്നുവര്‍ഷം മുമ്പ് മരിച്ചുപോയ അതേ സഹോദരനാണ് അവളെ കൂട്ടിക്കൊണ്ടുവന്നത് എന്ന് അവകാശപ്പെടുന്നതോടെ അതൊരു നിഗൂഡതയും സാമൂഹ്യപ്രശ്നവും ആയിത്തീരുന്നു. അങ്ങനെയാണ് ക്യാപ്റ്റന്‍ സ്ട്രെസ് എന്ന പോലീസ് ചീഫ് പ്രശ്നത്തില്‍ ഇടപെടുന്നത്. ഡോരുന്റൈനും അമ്മയും പൊടുന്നനെ മരിക്കുന്നത് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. “ഇരുവരും പൊടുന്നനെ ഭീകരമായ എന്തോ ഒന്ന് കണ്ടുപേടിച്ചിരിക്കാം” എന്നു അഭിപ്രായപ്പെടുന്ന ഡെപ്യൂട്ടിയോട് അതേനിലയിലാണ് സ്ട്രെസ് പ്രതികരിക്കുക: “പെണ്‍കുട്ടിയില്‍നിന്ന് ഒരു ഭയാനക കഥഅമ്മയില്‍ നിന്ന് ഒരു ഭയാനക വെളിപ്പെടുത്തല്‍.” തുടര്‍ന്നുള്ള സ്ട്രെസ്സിന്റെ അന്വേഷണത്തില്‍ ഒട്ടേറെ ഭാഷ്യങ്ങള്‍ മുന്നോട്ടുവെക്കപ്പെടുന്നു: അത് ഒരു നുണയാകാം. അഥവാഭര്‍തൃവീട്ടില്‍നിന്ന് രഹസ്യക്കാരനുമായി അവള്‍ കടന്നുകളഞ്ഞതാകാം. പിടിക്കപ്പെടാതിരിക്കാന്‍ പ്രേതകഥ മെനഞ്ഞെടുത്തതാകാം. അല്ലെങ്കില്‍, ഡോരുന്റൈനെ മോഹിച്ച ആരോ അത്തരം പുകമറ സൃഷ്ടിച്ചു അവളെ തട്ടിക്കൊണ്ടു പോന്നതാകാം. കുറെയേറെ ദിവസത്തെ ഒളിച്ചുകളി ഗത്യന്തരമില്ലാതെ അവസാനിപ്പിച്ചതാകം. അത്തരമൊരു ആഖ്യാനം സൃഷ്ടിച്ചെടുക്കുന്നതിനായി യാദൃശ്ചികമായി അതില്‍ കൊരുക്കപ്പെടുന്ന ഒരു പാവം തെണ്ടി കരുവാക്കപ്പെടുകയും കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ പോലീസ് ആവശ്യപ്പെട്ടതെന്തും അയാള്‍ ഏറ്റുപറയുകയും ചെയ്യുന്നുണ്ട്. വ്യാഖ്യാനങ്ങളില്‍ ഏറ്റവും കടുത്ത മറ്റൊന്നുപ്രകാരം സഹോദരനും സഹോദരിക്കുമിടയില്‍ അവിശുദ്ധ ബാന്ധവത്തിന്റെ (incest) മരണത്തിനുപോലും ഇല്ലാതാക്കാനാകാത്ത പാരവശ്യമാണ്. ഇതിനൊക്കെയപ്പുറം വ്യക്തികളെയും കടന്നു പ്രശ്നം സങ്കീര്‍ണ്ണമാകുന്നത് തിരുസഭകൂടി അതില്‍ ഇടപെടുന്നതോടെയാണ്: ക്രിസ്തീയ വിശ്വാസ പ്രകാരം കൃസ്തു ഒരാള്‍ മാത്രമേ മൃത്യുവില്‍ നിന്ന് ഉയിര്‍ത്തിട്ടുള്ളൂ. മറ്റൊരാള്‍ അതുചെയ്തു എന്നുവരുന്നത്‌ ഒരു കൃസ്തുദ്വന്ദ്വം (bi-Christicism) സൃഷ്ടിക്കും. ആര്‍ച്ച്‌ബിഷപ്‌ വ്യക്തമാക്കുന്നതുപോലെ അത് ദൈവനിന്ദയും മതനിന്ദയും അടങ്ങുന്ന വന്‍കുറ്റമാണ്.

“ഈ കാര്യം മറമാടിയേ പറ്റൂ... അഥവാഅതിന്റെ ഒരു വശംസത്യത്തിനു നിരക്കാത്തതും സഭക്ക് ദോഷം ചെയ്യുന്നതുമായ ആ വശം. .. നമുക്ക് ഇയാളുടെ ഉയിര്‍പ്പുകഥ നിഷേധിച്ചേ പറ്റൂ., തള്ളിപ്പറയുകയും തുറന്നു കാട്ടുകയും എന്ത് വിലകൊടുത്തും അത് വ്യാപിക്കുന്നത് തടയുകയും ചെയ്തേ പറ്റൂ.”

അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന പദവിയില്‍ സഭയുടെ തിട്ടൂരങ്ങള്‍ തനിക്കു ബാധകമോ എന്ന സ്ട്രെസിന്റെ ചിന്തമധ്യകാലത്തെ മുച്ചൂടും ആവേശിച്ച രാഷ്ട്രീയാധികാരവും സഭയും തമ്മിലുള്ള മൂപ്പിളമത്തര്‍ക്ക സാധ്യതയിലേക്കു കടക്കേണ്ടതില്ലെന്ന മുന്നറിയിപ്പും ആര്‍ച്ച്ബിഷപ്പ് നല്‍കുന്നു:

“ചര്‍ച്ചിന്റെ ഏതെങ്കിലുമൊരു വിധിയെ മാറ്റിമറിക്കാം എന്ന് ചിന്തിച്ചു എന്നതിന്റെ മാത്രം പേരില്‍ സാമ്രാട്ടുകള്‍ തലയറുക്കപ്പെടുന്നത്, മെരുങ്ങാക്കുതിരകളോട് കെട്ടിവലിക്കപ്പെടുന്നത്കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടുന്നത്‌, നാവരിയപ്പെടുന്നത്ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപക്ഷെ നിനക്കോര്‍മ്മയുണ്ടാകുംരണ്ടുകൊല്ലം മുമ്പ്, മാലാഖമാരുടെ ലിംഗമേതെന്ന ചൂടന്‍ വിവാദത്തില്‍ തലസ്ഥാനം ഒരു ആഭ്യന്തരയുദ്ധത്തിന്റെ അരങ്ങായിത്തീരുന്നതിന്റെ തൊട്ടടുത്തുവരെ എത്തിഅതൊരു സര്‍വ്വവ്യാപിയായ അക്രമപരമ്പരയായേനേ..”

കത്തോലിക്കാസഭയും അല്‍ബേനിയന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ ഭിന്നതകള്‍ മൂര്‍ച്ചിച്ച സമയമായിരുന്നു അത് എന്നത് ആര്‍ച്ച് ബിഷപ്പിനെ കൂടുതല്‍ അലോസരപ്പെടുത്തി. ഭീഷണിസ്വരം മറച്ചുവെക്കാതെയാണ് അയാള്‍ ക്യാപ്റ്റനെ നേരിടുന്നതും തങ്ങള്‍ ആവശ്യപ്പെടുംപ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുതുന്നതും.

“ആര്‍ച്ച് ബിഷപ്പ് തുടര്‍ന്ന് പറഞ്ഞു: “മറ്റെന്നാത്തെക്കാളും ഇക്കാലത്ത്, നമ്മുടെ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധം വഷളായ ഘട്ടത്തില്‍ .. ഈ ദിനങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ നിങ്ങളുടെ ജീവനുതന്നെ അപകടമുണ്ട്. ഞാന്‍ പറയുന്നത് വ്യക്തമാകുന്നുണ്ടോക്യാപ്റ്റന്‍?

എന്നാല്‍സഭയുടെ ഭീഷണിയില്‍ വീണുപോകുന്നില്ല സ്ട്രെസ് എന്നത്നോവലിന്റെ സന്ദേശം അര്‍ത്ഥശങ്കക്ക് ഇടമില്ലാത്ത വിധം സ്ഥാപിക്കുന്നു. താന്‍തന്നെ അന്വേഷണത്തിനിടെ പലവുരു സൃഷ്ടിക്കുകയോതിരുത്തുകയോ പുനസ്ഥാപിക്കുകയോ ചെയ്ത ഭാഷ്യങ്ങളെല്ലാം നിരാകരിച്ച് അയാള്‍ പ്രേതസഞ്ചാര പുരാണത്തെ ഉയര്‍ത്തിപ്പിടിക്കുന്നു: അങ്ങനെ അവിശ്വാസി എന്നതില്‍നിന്ന് പുരാണങ്ങളുടെ സൂക്ഷിപ്പുകാരനും സംരക്ഷകനുമായി അയാള്‍ മാറുന്നു. അഥവാഅയാള്‍ രചയിതാവും വ്യാഖ്യാതാവും പുനരവതാരകനും എന്നതിനൊപ്പം ജനരക്ഷകനും ഭൗതികവാദ പാരനോയിയയില്‍ സംഹാരഭീഷണി നേരിടുന്ന പുരാണങ്ങളുടെ വാഹകനും ആയിത്തീരുന്നു. എന്നാല്‍അതൊരു കൂട്ടായ ദൗത്യമായിരുന്നുവെന്നും എല്ലാവരും അതില്‍ പങ്കാളികളായിരുന്നുവെന്നും നിരീക്ഷിക്കുന്ന രചയിതാവ് വായനക്കാരനും ആയിത്തീരുന്നു - കൃതിയെ തനിക്കു ബോധ്യമാകുംവിധം വായിക്കുന്നവന്‍:

“നമുക്കോരോരുത്തര്‍ക്കും ആ യാത്രയില്‍ ഒരു പങ്കുണ്ട്കാരണം ഇവിടെ നമുക്കിടയിലാണ് കോസ്റ്റാന്റിന്റെ ‘ബേസാ’ ഉരുവെടുത്തത്ഇതാണ് ഡോരുന്റൈനെ തിരികെ കൊണ്ടുവന്നതും. അതുകൊണ്ട്കുറേക്കൂടി കൃത്യമാകാന്‍ എനിക്കു പറയേണ്ടിവരുംനമ്മളെല്ലാവരും – നിങ്ങള്‍ഞാന്‍പള്ളിക്ക് തൊട്ടടുത്തു കുഴിമാടങ്ങളില്‍ കിടക്കുന്ന നമ്മുടെ മരിച്ചുപോയവരും എല്ലാം – കോസ്റ്റാന്റിനിലൂടെ ഡോരുന്റൈനെ കൊണ്ടുവന്നവരാണ്.”

 

സ്വാതന്ത്ര്യവാഞ്ചയുടെ ആലിഗറി

ഡേവിഡ് ബെല്ലോസ് നിരീക്ഷിക്കുന്നതുപോലെ, ഒരു മധ്യകാല ഗോഥിക് ഫാന്റസി പോലെ തോന്നാവുന്ന സഹോദരങ്ങളുടെ കഥ കദാരെ ഉപയോഗിക്കുന്നത് ദേശം നേരിട്ട ഒറ്റപ്പെടലുമായി ബന്ധിപ്പിച്ചാണെന്ന്. 1960 ല്‍ സോവിയറ്റ് യൂണിയനുമായുള്ള ബന്ധം വിച്ഛേദിച്ചതിന്റെ തൊട്ടുപിറകെയാണ് Twilight of the Eastern Gods എഴുതപ്പെട്ടതെങ്കില്‍ സമാനമായ ഒരു ഒറ്റപ്പെടല്‍ അവസ്ഥക്കു വഴിവെച്ചുകൊണ്ട് 1978   ചൈനയുമായുള്ള ബന്ധം അല്‍ബേനിയ അവസാനിപ്പിച്ച സാഹചര്യത്തിലാണ് The Ghost Rider എഴുതപ്പെടുന്നത്‌. “കദാരെയെ സംബന്ധിച്ച് പുറംലോകവുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുമ്പോള്‍ ദേശീയ ഫോക് ലോറിന്റെ അഗാധസ്മൃതികളില്‍ നിന്ന് ലെനോര്‍ മോടിഫ് ഉയിര്‍ത്തുവരുന്നു.” അറുപതുകളില്‍ വിവാഹിതരായ സോവിയറ്റ് – അല്‍ബേനിയന്‍ ദമ്പതികള്‍അഥവാ രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ പൊടുന്നനെ അപ്രാപ്യമാംവിധം അകലങ്ങളിലായിപ്പോകുന്നവര്‍ എന്ന അവസ്ഥക്ക് ഡോരുന്റൈന്റെ അതേ സാഹചര്യം അനുഭവപ്പെടാം. പുരാണത്തിന്റെ അല്‍ബേനിയന്‍ തനതു രൂപത്തില്‍ നിന്നല്ലതെക്കന്‍ സിസിലിയിലെ അല്‍ബേനിയന്‍ വംശജരായ ‘അബരേഷ്’ (Arbëreshë) പാരമ്പര്യത്തില്‍ നിലവിലുണ്ടായിരുന്ന വകഭേദത്തില്‍നിന്നാണ് (കോസ്റ്റാന്റിന്‍ എന്ന അബരേഷ് പേരാണ് കദാരെ ഉപയോഗിക്കുന്നത്) നോവലിസ്റ്റ് കഥാഘടകങ്ങള്‍ കണ്ടെടുക്കുന്നത് എന്നതും പ്രധാനമാണ്: നാടിനു വെളിയിലാണെങ്കില്‍ അല്‍ബേനിയന്‍ ഭാഷ സംസാരിക്കുന്ന സമൂഹങ്ങളിലേക്കുപോലും വിവാഹം അചിന്ത്യമായിരുന്നു അക്കാലത്ത്. ‘ബേസായുടെ അപ്രമാദിത്തമെന്ന മൂടുപടത്തിലൂടെ അത്തരം ഇരുമ്പുമറകള്‍ മുറിച്ചുകടക്കുന്നതാണ് കദാരെ വിഭാവനം ചെയ്യുന്നത്. എഴുപതുകളിലെ അല്‍ബേനിയയില്‍ അത്തരം വിഭാവനം ഒട്ടും എളുപ്പമായിരുന്നില്ല. നാടോടിക്കഥയെ ഉപജീവിച്ചു ഒരു ചരിത്രനോവല്‍ രചിക്കുക എന്നത് ഒരേസമയം ഒരു കൊച്ചുരാജ്യത്തിന്റെ മഹത്തായ നാടോടിപാരമ്പര്യത്തിനുള്ള അര്‍ച്ചനയും ഒപ്പം ദേശത്തിന്റെ വര്‍ത്തമാന, ഭാവി പ്രതിസന്ധികളെ കുറിച്ചുള്ള ആധിയുടെയും പ്രതീക്ഷയുടെയും പ്രകാശനവും ആയിത്തീരുന്നു. പടയോട്ടങ്ങളും അധിനിവേശങ്ങളും ഒരുപാട് അനുഭവിച്ചപ്പോഴും ദേശത്തിന്റെ നശിക്കാത്ത സ്വത്തായി ഈ പാരമ്പര്യങ്ങള്‍ അതിജീവിച്ചു എന്ന് ഓര്‍മ്മിപ്പിക്കുന്നത് അല്‍ബേനിയന്‍ ജനതക്കുമേലുള്ള ഏതുതരം അധീശത്തവും താല്‍ക്കാലികമായിരിക്കും എന്ന പറഞ്ഞുവെക്കല്‍ കൂടിയായിരുന്നു. 1985  ല്‍ എന്‍വര്‍ ഓജ അന്തരിച്ചു1991 മാര്‍ച്ചില്‍ അല്‍ബേനിയയിലെ കമ്യൂണിസ്റ്റുഭരണം അവസാനിക്കുകയും ചെയ്തു. നോവലിനെ കമ്യൂണിസ്റ്റ് അടിച്ചമര്‍ത്തലിന്റെ ഒരു ആലിഗറി ആയികാണാമെങ്കില്‍ ‘സഭ’ ആ സര്‍വ്വാധിപത്യം തന്നെയാണ്ഒരൊറ്റ വിമോചകന്‍/ ഉയിര്‍ക്കുന്നവന്‍ എന്ന ക്രിസ്തീയദര്‍ശനത്തെ വികലമാക്കി തലകീഴ് നിര്‍ത്തുന്നതായിരുന്നു എന്‍വര്‍ ഓജ സൃഷ്ടിച്ച ‘രക്ഷകപ്രതീതി. അല്‍ബേനിയന്‍ ജനതയെ സംബന്ധിച്ചു സ്വയം പ്രഖ്യാപിത ‘മനുഷ്യാത്മാക്കളുടെ എഞ്ചിനീയര്‍’ (self-proclaimed “engineer of human souls”) ആയിരുന്നു ഓജ എന്നുംപഴയ മൂല്യക്രമങ്ങളുടെ സ്ഥാനത്ത് ‘പുതു മനുഷ്യനെ (‘New Man’) സൃഷ്ടിക്കുക എന്നതായിരുന്നു ലക്‌ഷ്യം എന്നുമുള്ള നിരീക്ഷണം ഇതോടു ചേര്‍ത്തുവെക്കാം. ബൂര്‍ഷ്വാ ഫ്യൂഡല്‍ മാനവികതയുടെ സ്ഥാനത്തു സമത്വാധിഷ്ടിതവ്യാവസായികസോഷ്യലിസ്റ്റ്നിരീശ്വരകമ്യൂണിസ്റ്റ്,  മാനവികത ആ ‘പുതുമനുഷ്യനെ അടയാളപ്പെടുത്തും എന്ന് ഘോഷിക്കപ്പെട്ടു. കദാരെയുടെ ആഖ്യാനത്തില്‍മിത്തിന്റെ പ്രതീകാത്മക തലത്തില്‍ കൊസ്റ്റാന്റിന്‍ സ്വാതന്ത്ര്യം കൊണ്ടുവരുന്നവനാണ്: മരണത്തിനുപോലും തടയാനാകാത്ത ദേശീയനായകന്‍. ഡോരുന്റൈന്‍ ആ സ്വാതന്ത്ര്യവും. അവള്‍ മരിച്ചുപോകുന്നുണ്ടാകാംഎന്നാല്‍ അവളുടെ കഥ ബാക്കിയാകും: പ്രചോദനവും പ്രതീക്ഷയുമായി. അധികാരകേന്ദ്രങ്ങളെ താല്‍ക്കാലികമായെങ്കിലും വിഡ്ഢികളാക്കി തങ്ങളുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്ന സമാധാനപ്രിയരായ ഒരു ജനതയുടെ ചിത്രമാണ്‌ നോവലിസ്റ്റ് ഇപ്രകാരം വരച്ചുവെക്കുന്നത്. 

(പ്രസാധകന്‍ മാസിക, സെപ്തംബര്‍- 2024) 

അവലംബങ്ങള്‍:

 

1.        Introduaction by Devid Bellos, Canongate Edition, ‘The Ghost Rider’.

2.        ‘The Ghost Rider – Ismail Kadare’, https://solarbridge.wordpress.com/2010/08/09/the-ghost-rider-ismail-kadare/, Posted on August 9, 2010 by Richard

3.        Blogger. ‘Once upon a Reading’, Friday, June 26, 2015, https://stellasreading.blogspot.com/2015/06/ismail-kadare-ghost-rider.html       

 pkfrahman@gmail.com  

More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

The General of the Dead Army by Ismail Kadare/ Derek Coltman

https://alittlesomethings.blogspot.com/2024/09/the-general-of-dead-army-by-ismail.html

A Girl in Exile by Ismail Kadare/ John Hodgson

https://alittlesomethings.blogspot.com/2015/06/blog-post.html

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

No comments:

Post a Comment