Featured Post

Friday, August 16, 2024

Sugar Street: The Cairo Trilogy III Naguib Mahfouz

കുലപതികള്‍ അരങ്ങൊഴിയുമ്പോള്‍



“നഗീബ് മഹ്ഫൂസിന്റെ കൈറോ ത്രയത്തിലെ അവസാന നോവലായ Sugar Street ല്‍ മഹാമാന്ദ്യത്തിന്റെ ഉത്തുംഗം പുതിയൊരു യൂറോപ്യന്‍ യുദ്ധത്തിനും പുതിയ ആയുധിയുടെ ഭീകരതക്കും വഴിവെക്കുകയും ഇജിപ്തിന്റെ സ്വാതന്ത്ര്യം അകന്നേ പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍, അല്‍ ജവാദ് കുടുംബത്തിനും ഇജിപ്തിനും ഒരു പോലെ പരിണാമങ്ങളും ദുരന്തങ്ങളും തുടരുന്നു.”

-   Blogger, We Need to Talk About Books.

  Sugar Street, The Cairo Trilogy, Part.3 (1957) Naguib Mahfouz

കൈറോ ത്രയത്തിലെ അവസാന നോവലായ Sugar Street, ഒരന്തിമ കഥന്ത്യത്തിലേക്കു നീങ്ങുന്നില്ലെങ്കിലുംആദ്യ നോവലിലെ മുഖ്യ കഥാപാത്രങ്ങളായ ഒന്നാം തലമുറയുടെ – തറവാടിന്റെ കഥയാരംഭിക്കുന്ന പിതൃസ്വരൂപമായ ജവാദും മാതൃസ്വരൂപമായ ആമിനയും – കാലം ഫലത്തില്‍ കഴിഞ്ഞിരിക്കുന്ന ഇടത്തില്‍ നിന്നാണ് ആഖ്യാനം തുടരുന്നത്. രണ്ടാം ഭാഗത്തിന്റെ (Palace of Desire) അവസാനത്തില്‍ നിന്ന് ഏതാണ്ട് എട്ടു വര്‍ഷം കഴിഞ്ഞു 1935ല്‍ ആരംഭിച്ചു 1944ലെ അട്ടിമറികളുടെ സാഹചര്യം വരെയാണ് ഇവിടെ കഥാകാലം.അതിനിടെ ഒരു പുതിയ തലമുറ വളര്‍ന്നു വന്നിരിക്കുന്നു. ഖദീജയുടെ മക്കള്‍ അബ്ദുല്‍ മുനീമും അഹ്മദ് ഷൌകതും തങ്ങളുടെ തികച്ചും വേറിട്ട വഴികള്‍ തെരഞ്ഞെടുക്കാന്‍ പോവുകയാണ്. പേരക്കിടാങ്ങളില്‍ ജവാദിന്റെ പ്രിയങ്കരനും യാസീനിന്റെ മകനുമായ രിദ് വാന്‍, മുത്തച്ചന്റെയോ പിതാവിന്റെയോ പെണ്‍സംസര്‍ഗ്ഗങ്ങളുടെ ജനിതകം പേറുന്നില്ല. എന്നാല്‍ അയാളാണ് നോവലിലെ ഏറ്റവും ഞെട്ടിക്കുന്ന രഹസ്യം പേറുന്നത്. രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളില്‍ അരങ്ങേറുന്ന കളികളെ കുറിച്ച് തികഞ്ഞ ബോധ്യമുള്ള രിദ്വാന്‍ഔന്നത്യത്തിന്റെ പടവുകള്‍ കയറാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം അയാള്‍ക്ക് പൈതൃകമായി കിട്ടിയ സുഭഗശരീരത്തെ സ്വവര്‍ഗ്ഗാനുരാഗിയായ രാഷ്ട്രീയ ഭീമനു വഴങ്ങിക്കൊടുക്കുക എന്നതാണ്. “മനുഷ്യ പ്രകൃതത്തെ നോര്‍മല്‍ എന്നും വഴിതെറ്റിയത് എന്നും ആരാണ് വിഭജിച്ചത്?” എന്ന അയാളുടെ ന്യായവാദം ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ചു സ്വാഭാവിക അര്‍ത്ഥത്തില്‍ കാമ്പുള്ളതു തന്നെയെങ്കിലുംലൈംഗിക ചൂണ്ടയായി സ്വയം മാറുന്ന ഒരാള്‍ക്കുള്ള ന്യായീകരണം ആവുകവയ്യ. യാസീന്റെ എട്ടുവയസ്സുകാരി മകള്‍ കരീമ മാത്രം സ്വന്തം വഴി കണ്ടെത്താന്‍ ആവുന്നതേയുള്ളൂ. ഈ തറവാട്ടു ചിത്രത്തില്‍ കാണാനാവാത്തത് ആയിഷയുടെ ഭര്‍ത്താവിന്റെയും ആണ്മക്കളുടെയും സാന്നിധ്യമാണ്. ടൈഫോയിഡ് വ്യാപന ഘട്ടത്തില്‍ മരിച്ചുപോയതായിരുന്നു അവരെല്ലാം. വര്‍ഷങ്ങള്‍ കടന്നു പോയെങ്കിലും അതിന്റെ ആഘാതത്തില്‍ നിന്ന്  മുക്തിനേടാന്‍ കഴിയാത്ത ഖദീജഇന്ന് അവളുടെ തന്നെ വെറുമൊരു നിഴല്‍ മാത്രമാണ്. അതിജീവിച്ച സുന്ദരിയായ ഏകമകള്‍ നഈമയാണ് ഇന്നവളുടെ ജീവിത സര്‍വ്വസ്വം.

Sugar Streetന്റെ കഥാകാലം ആരംഭിക്കുന്ന 1935, ആഗോളാടിസ്ഥാനത്തില്‍ എന്ന പോലെ ഇജിപ്തിലും മഹാമാന്ദ്യത്തിന്റെ തിക്തഫലങ്ങള്‍ പ്രകടമായിരുന്ന ഘട്ടമായിരുന്നു. യൂറോപ്പ് മറ്റൊരു ആഗോള യുദ്ധ ഭീഷണിയുടെ നിഴലിലും. ബ്രിട്ടനെ സംബന്ധിച്ചു ഇജിപ്തില്‍ തുടരാനോ, അതേസമയംപ്രൊട്ടക്റ്ററേറ്റ് നിയന്ത്രണം അവസാനിപ്പിച്ചു സ്വാതന്ത്ര്യം നല്‍കാനോ താല്‍പര്യമില്ലായിരുന്നു. ഈ  ഇച്ഛാഭംഗമാണ് വ്യത്യസ്ത രീതിയില്‍ അഹ്മദ് കുടുംബത്തിലെ മൂന്നാം തലമുറ പ്രതിനിധാനം ചെയ്യുന്നത്. ബ്രിട്ടീഷ് സൈനികരുടെ സാന്നിധ്യം എയര്‍ റെയ്ഡുകള്‍, ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന വെടിയൊച്ചകള്‍ തുടങ്ങിയ രൂപത്തില്‍ കൈറോ നിവാസികളെ ഇപ്പോഴും ഭയപ്പെടുത്തുന്നു. കുടുംബതലത്തില്‍നോവല്‍ ആരംഭം ആവുമ്പോഴേക്കും അല്‍ സയ്യിദിന്റെ അധികാരം പ്രായോഗികമായി ഇല്ലാതായിട്ടുണ്ട്. അയാളുടെ ഇരട്ട ജീവിതം എല്ലാവര്ക്കും വ്യക്തമായിക്കഴിഞ്ഞു. പഴയ തേരോട്ടങ്ങളുടെ തിരച്ചടിയായി ഹൈപ്പര്‍ടെന്‍ഷന്‍ഹൃദയ സംബന്ധമായ പ്രശനങ്ങള്‍ എന്നിവയൊക്കെ നേരിടുന്ന ജവാദിന് കോണി കയറാന്‍ വയ്യ. പുതുതായി ലഭിക്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്ന ആമിന പ്രിയപ്പെട്ട പള്ളിയില്‍ പ്രാര്തനയിലും ഖുറാന്‍ പാരായനത്തിലും മുഴുകുന്നു. പിതൃ അധികാര ക്രമത്തില്‍ നിന്ന് ജനായത്തത്തിലേക്കുള്ള പരിണാമത്തിന്റെ ചിഹ്നമായി ‘coffee hour’ എന്ന കുടുംബ വഴക്കത്തിന്റെ ഇടം താഴെ നിലയിലേക്ക് മാറ്റപ്പെടുന്നു. മുപ്പത്തിനാലാം വയസ്സില്‍ കിഴവിയായിപ്പോയ ആയിഷ പുകവലി തുടങ്ങുന്നു. ഖദീജഅമ്മായിയമ്മയുമായി വഴക്കു പതിവാകുന്നു. യാസിന്‍ തന്റെ മൂന്നാം വിവാഹത്തില്‍ ഏറെക്കുറെ ഒന്നു ഒതുങ്ങിയിരിക്കുന്നു. ഒരിക്കല്‍ തികച്ചും ജീവിതം തുളുമ്പിനിന്ന കൊട്ടാരത്തെരുവിലെ വീട് ഇന്നെന്താണെന്നു കമാല്‍ നിരീക്ഷിക്കുന്നുണ്ട്:

“ഒരു കുടുംബത്തിനു വാര്‍ദ്ധക്യം ബാധിക്കുന്നത് കാണേണ്ടി വരുന്നത് സങ്കടകരമായിരുന്നു. അതിന്റെ പിതാവ്എത്രയും ബലവാനും ഉറച്ച കൈകാര്യക്കാരനും ആയിരുന്നവന്‍ദുര്‍ബ്ബലനായി വരുന്നത് കാണുക ഏറെ പ്രയാസകരമായിരുന്നു... മാതാവ് ക്ഷയിച്ചു പോവുകയും വാര്‍ദ്ധക്യത്തിലേക്കു അപ്രത്യക്ഷയാകുകയും ചെയ്തു. ആയിഷയുടെ തകര്‍ച്ചയും പതനവും കാണേണ്ടി വന്നു. വീടിന്റെ അന്തരീക്ഷത്തിലാകെ ദുരിതവും മരണവും നിറഞ്ഞുനിന്നു.”

വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട പ്രണയത്തിന്റെ വേദന ഇപ്പോഴും പേറുന്ന കമാല്‍ അവിവാഹിതനായി കഴിയുന്നത്‌ കുടുംബത്തിനു വലിയ നൈരാശ്യം പകരുന്നു. നഷ്ട പ്രണയത്തെ ചിന്താശീലത്തിലേക്കു പരിവര്‍ത്തിപ്പിച്ച അയാള്‍ ഒട്ടും ഉല്ലാസപ്രകൃതിയല്ല. കോണി കയറിക്കൂടാത്ത ജവാദ് താഴത്തെ നിലയില്‍ ചുരുണ്ടുകൂടിയപ്പോള്‍കമല്‍ മുകള്‍ നില തന്റെ തട്ടകമാക്കി മാറ്റുന്നു. പുസ്തകങ്ങളിലും ധൈഷണിക അന്വേഷണങ്ങളിലും അഭിരമിക്കുണ്ണ്‍ അയാള്‍ക്കിപ്പോള്‍ കൂട്ട് ഇവരൊക്കെയാണ്: ഡാര്‍വിന്‍റസ്സല്‍ബെര്‍ഗ്സണ്‍സ്പിനോസലീബ്നിസ്ഷോപ്പനോവര്‍ തുടങ്ങിയവര്‍. സാമൂഹിക പ്രസക്തിയുള്ള ഒന്നും ചെയ്യാതെ ആത്മാന്വേഷണങ്ങളുടെ ചതുപ്പുകളില്‍ സ്വയം നഷ്ടപ്പെടുന്ന അയാളെ ഇപ്പോഴും അസ്തിത്വ പരമായ സന്ദേഹങ്ങള്‍ വീര്‍പ്പു മുട്ടിക്കുന്നു: “ധിഷണക്ക് മനുഷ്യന്റെ മനസമാധാനം മോഷ്ടിക്കാനാകും. ധിഷണ സത്യത്തെ സ്നേഹിക്കുന്നുബഹുമാനം അര്‍ഥിക്കുന്നുസഹിഷ്ണുത ലക്‌ഷ്യം വെക്കുന്നുസന്ദേഹവുമായി കൂട്ടിമുട്ടുന്നുജന്മവാസനകളും കാമനകളുമായുള്ള നിരന്തര പോരാട്ടത്തിന്റെ ദുരിതം പേറുന്നു.”   

ഒടുവില്‍വിചിത്രമായ ഒരാക്സ്മികതയില്‍ ഒരു കാലത്ത് താന്‍ കുട്ടിയായിക്കണ്ടിരുന്ന ഐദയുടെ അനിയത്തിയെ കണ്ടുമുട്ടുമ്പോള്‍ അയാള്‍ വിവാഹത്തെ കുറിച്ച് ഒന്ന് ആലോചിച്ചു പോകുന്നുണ്ട്. ഭൂതകാലവുമായുള്ള ആ മുഖാമുഖം അയാളെ തന്റെ കാല്‍പ്പനിക വ്യഥകളില്‍ നിന്ന് ഒട്ടൊരളവു മോചിതനാക്കുന്നുമുണ്ട്.

അഹ്മദ് ജേണലിസ്റ്റ് ആവാന്‍ തീരുമാനിക്കുന്നത് ഖദീജയെ ഏറെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും പുതിയ തലമുറ സ്വന്തം വഴികളില്‍ തീര്‍ത്തും ദൃഡമനസ്കരാണ്‌. Sugar Street ( al-Sukkariya) ഖദീജയുടെ ഭര്‍ത്താവ് ഇബ്രാഹിം ഷൌകത്തിന്റെ കുടുംബവീടിന്റെ ഇടമാണ് എന്നതില്‍ തന്നെ കഥയുടെ കേന്ദ്രം മുനീമും അഹ്മദും പ്രതിനിധാനം ചെയ്യുന്ന മൂന്നാം തലമുറയിലേക്ക് മാറുന്നതിന്റെ സൂചന വ്യക്തവുമാണ്.  എഴുത്തുകാരന്‍ എന്ന നിലയില്‍ പേരെടുത്ത അമ്മാവന്‍ കമാലില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അഹ്മദ് പ്രതിനിധാനം ചെയ്യുന്ന പ്രതിബദ്ധ രാഷ്ട്രീയ എഴുത്തുവഴി. കമാല്‍ ഇപ്പോഴൊരു പ്രോഫസറാണ്വഫ്ദിസ്റ്റ് പാര്‍ടി അംഗം എന്ന നിലയില്‍ ഇജിപ്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയും. എന്നിരിക്കിലും അയാളുടേത് ‘തത്വം പറച്ചിലിന്റെ കാടുപടലം’ (‘wilderness of metaphysics’) എന്നു അഹ്മദിന്റെ സഹപ്രവര്‍ത്തകന്‍ വിവരിക്കുന്ന തരം എഴുത്താണ്. അയാളെ പോലെ സാമൂഹ്യ പ്രസക്തി ഒട്ടുമില്ലാത്ത ഒന്നല്ല തികഞ്ഞ മാര്‍ക്സിസ്റ്റ്‌ ആയ അഹ്മദിന്റെ മാര്‍ഗ്ഗം. യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളും ഉറച്ച രാഷ്ട്രീയ നിലപാടുകളുമാണ് അയാളുടെ കൈമുതല്‍. അതേസമയം അയാളുടെ സഹോദരന്‍ അബ്ദുല്‍ മുനീംമുസ്ലിം ബ്രദര്‍ഹുഡിന്റെ അനുയായിയാണ്. ഇരുവരും തങ്ങളുടെ നിലപാടുകള്‍ക്കു യോജിച്ച രീതിയിലാണ് വിവാഹം കഴിക്കുന്നതും. ജോലി ചെയ്തു ജീവിക്കുന്ന ഒരുത്തിയെ അഹ്മദ് വിവാഹം കഴിക്കുന്നത്‌ കുടുംബത്ത ഞെട്ടിക്കുന്ന മറ്റൊരു സംഗതിയാണ്. ഉടല്‍പ്രലോഭനങ്ങളുടെ വിളി കേട്ടുപോകുമോ എന്ന ഭയമാണ്എത്രയും പെട്ടെന്നു പവിത്രമായ വിവാഹ ബന്ധത്തിലേക്ക് അബ്ദുല്‍ മുനീമിനെ എത്തിക്കുക. ‘വിശ്വാസിയും മത പരിത്യാഗി’യുമെന്നു പിതാവ് ഇബ്രാഹിം ഷൌകത് വിളിക്കുന്ന മുനീമും അഹ്മദും തന്നെയാണ് നോവലിന്റെ കേന്ദ്രത്തിലെന്നത്വരാനിരിക്കുന്ന നാളുകളുടെ സാമൂഹികരാഷ്ട്രീയ ബാലാബലങ്ങളുടെ സൂചകവും ആണ്. അതുകൊണ്ടുതന്നെയാകാംഅവരുടെ മാര്‍ക്സിസ്റ്റ്‌ ചെയ്തികളിലേക്കോ ഇസ്ലാമിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്കോ അധികമൊന്നും ചുഴിഞ്ഞു പോകാതിരിക്കാന്‍ നോവലിസ്റ്റ് ഏറെ ജാഗ്രത പുലര്‍ത്തുന്നത്. അവരെയാണ് ഭരണകൂടം ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് എന്നതാണ് സ്വാഭാവികമായും നോവലന്ത്യത്തിലെ ആ അറസ്റ്റുകളിലേക്ക് നയിക്കുന്നതും. 

രാഷ്ട്രീയമായിദേശത്തിന്റെ പുനരുഥാനത്തെ നിരന്തരം തടസ്സപ്പെടുത്തുന്ന അധികാര പ്രയോഗങ്ങള്‍ക്കെതിരെയുള്ള ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയായിരിക്കണം ഇജിപ്ത്യന്‍ വിപ്ലവം എന്നാണു നോവല്‍ സൂചിപ്പിക്കുന്നത്. ഇടയ്ക്കിടെ വിപ്ലവകരമായ ചില ഹ്രസ്വ മുന്നേറ്റങ്ങള്‍ സംഭവിക്കുമ്പോഴും തങ്ങളെ സ്വയം വിമോചിപ്പിക്കുന്നതിനുള്ള ഇജിപ്ത്യന്‍ ജനതയുടെ കഴിവില്‍ അത്ര ശുഭാപ്തിയില്ല മഹ്ഫൂസിന്. പുതുതലമുറയുടെ പ്രതിനിധികള്‍ ആയ, ഖദീജയുടെ മക്കള്‍ അബ്ദെല്‍ മുനീമും അഹമദ് ഷൌകതും കൈറോയില്‍ വിധ്വംസക ലേഖനങ്ങള്‍ വിതരണം ചെയ്തു എന്ന കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടല്ലോ. അത് പരിഗണിക്കുമ്പോള്‍വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം എന്ന നോവലിലെ മുഖ്യ ഉത്കണ്ഠ, എല്ലാ വിധ ദേശീയവും കുടുംബപരവുമായ ദുരനുഭവങ്ങള്‍ക്കു ശേഷവും അതേപടി തുടരുന്നു എന്നു പറയാം. ആദ്യ രണ്ടു നോവലുകള്‍ പോലെത്തന്നെഇവിടെയും നോവലന്ത്യം ഒരു മരണത്തിനും പുനര്‍ജ്ജനിക്കും സാക്ഷ്യം വഹിക്കുന്നു: അല്‍ സയ്യിദിന്റെ മരണത്തിനു ഒരൊറ്റ വര്‍ഷത്തിനു ശേഷം ആമിനയുടെ അന്ത്യം സംഭവിക്കുമ്പോള്‍, യാസിന്റെ പേരക്കിടാവിന്റെ ജനനംമറ്റൊരു തലമുറയുടെ ആവിര്‍ഭാവത്തെ വിളംബരം ചെയ്യുന്നു.

വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന പ്രമേയത്തിലാണ് ‘കൈറോ ത്രയം’ ഊന്നുന്നത് എന്നു കാണാംഅത് അല്‍ സയ്യിദ് കുടുംബം പോലെ ഒരു കുടുംബമായാലുംവഫ്ദിസ്റ്റ് പാര്‍ടി രൂപീകരണം ആയാലും. യൂറോപ്പ്യന്‍ നോവലുകളിലെ നായക കഥാപാത്രത്തില്‍ ഊന്നുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇതാണ് മഹ്ഫൂസിന്റെ കൃതിയെ അറബ് നോവല്‍ എന്ന നിലയിലേക്കു മാറ്റുന്നത്. ആഖ്യാന വീക്ഷണത്തോടൊപ്പം സമയത്തെ നീട്ടിയും കുറുക്കിയും ഉപയോഗിക്കുന്ന രീതിയും ശ്രദ്ധേയമാണ്. നോവല്‍ ത്രയത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആദ്യ ഭാഗം (Palace Walk) വെറും രണ്ടുവര്‍ഷത്തെ കഥ പറയുമ്പോള്‍, Palace of Desire കുറേക്കൂടി കൂടിയ വേഗതയില്‍ നാലുവര്‍ഷം കണക്കിലെടുക്കുന്നു. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മൂന്നാം ഭാഗം (Sugar Street) പത്തുവര്‍ഷക്കാലം ഉള്‍കൊള്ളുന്നു. ഈ സമയ ദീക്ഷവൈദേശിക ഭരണത്തില്‍ നിന്ന് മോചനം തേടുന്ന ദേശത്തിന്റെ പോരാട്ടത്തിന്റെ കൂടിക്കൂടി വരുന്ന അടിയന്തിരസ്വഭാവം ആവാഹിക്കുന്നു.

ഒരു അത്യുന്നത സാഹിതീയ നേട്ടം എന്ന നിലയില്‍ മാത്രമല്ലചരിത്രപരവും നരവംശ ശാസ്ത്രപരവുമായ വിലപ്പെട്ട രേഖ എന്ന നിലയിലും മഹ്ഫൂസിന്റെ നോവല്‍ ത്രയം പ്രസക്തമാണ്‌. സമകാലിക ഇജിപ്തിലെ സാമൂഹിക രാഷ്ട്രീയ അവസ്ഥയെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ ഒരു കുടുംബത്തിന്റെ തീക്ഷ്ണമായ വൈയക്തികാനുഭാവങ്ങളുടെ ഇതിഹാസമായി അവതരിപ്പിക്കുന്നതിലൂടെദേശത്തിന്റെ കലുഷമായ ഒരു ചരിത്ര ഘട്ടത്തിനു ഒരു ഫിക് ഷനല്‍ രേഖ ചമക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. രാഷ്ട്രീയത്തെയും വ്യക്തിപരതയെയും ഇങ്ങനെ കൂട്ടിവിളക്കിയതാണ് നോവലിന്റെ വന്‍ വിജയത്തിന് കാരണമായത്‌. നോവലിന്റെ പ്രസിദ്ധീകരണത്തിനു ശേഷംഅല്‍ സയ്യിദിന്റെ അതികായ ചിത്രം ഇജിപ്ത്യന്‍ കുലപതി പ്രതിനിധാനത്തിന്റെ ആദിരൂപമായിത്തീര്‍ന്നു എന്നതും പ്രസ്താവ്യമാണ്.

Read more:

Palace Walk: Cairo Trilogy I by Naguib Mahfouz

https://alittlesomethings.blogspot.com/2024/07/palace-walk-cairo-trilogy-i-by-naguib.html

Palace of Desire: Cairo Trilogy II by Naguib Mahfouz

https://alittlesomethings.blogspot.com/2024/08/palace-of-desire-cairo-trilogy-ii-by.html

 

 

 

No comments:

Post a Comment