Featured Post

Friday, August 16, 2024

Palace of Desire: Cairo Trilogy II by Naguib Mahfouz

കാമനയുടെയും അന്വേഷണത്തിന്റെയും പുസ്തകം



Palace of Desire (The Cairo Trilogy 2) (1957) Naguib Mahfouz (Egypt)/ W. M. Hutchins & Lorne M. Kenny (1990)  

Palace Walk അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ നിന്നുള്ള തുടര്‍ച്ചയില്‍ തന്നെയാണ് Palace of Desire, ആരംഭിക്കുന്നത്. കുടുംബത്തിലെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഫഹ്മിബ്രിട്ടീഷ് വിരുദ്ധ പ്രകടനത്തിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനും അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം അന്തരീക്ഷം തികച്ചും മാറിപ്പോയിരിക്കുന്നു. ആ തിരോധാനത്തിന്റെ ഫലം ഇന്നും കുടുംബം അനുഭവിക്കുന്നുണ്ട്. ഒറ്റപ്പെട്ടുനിന്ന ദ്വീപിനെ പോലെ പുറം ലോകത്തെ മാറ്റങ്ങളില്‍നിന്നു വേറിട്ടുനിന്ന ജവാദ് കുടുംബത്തെയും മാറ്റങ്ങളുടെ കുത്തൊഴുക്ക് ബാധിച്ചു തുടങ്ങിയിരിക്കുന്നു.  ഇവിടെയും നോവല്‍ ആരംഭത്തില്‍ ആമിനയെയാണ് നാം കാണുന്നത്. ഓരോ രാവിലും ബാല്‍ക്കണിയില്‍ നിന്ന് ഗ്രില്ലിന്റെ ഇടയിലൂടെ പുറത്തേക്കു നോക്കിനില്‍ക്കുന്ന ആമിനതെരുവിന് മാറ്റങ്ങളൊന്നും കാണുന്നില്ല. എന്നാല്‍മാറ്റങ്ങള്‍ അവളിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു എന്ന് നോവലിസ്റ്റ് എഴുതുന്നു. പുത്രവിയോഗ ദുഃഖം തന്റെ പഴയ വഴികളോടുള്ള പശ്ചാത്താപമായി ഇത്രയും കാലം കൊണ്ടുക്കുകയും കുടുംബത്തോടുണ്ടായിരുന്ന ഏകാധിപത്യ മനോഭാവം ഒട്ടൊന്നു കുറക്കുകയും ചെയ്തു കഴിഞ്ഞുകൂടി. ഭാര്യയെ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനും പ്രിയപ്പെട്ട അല്‍ ഹുസൈന്‍ പള്ളിയില്‍ പോകാനും അനുവദിക്കുകയും ചെയ്തു. വല്ലപ്പോഴും ഒരഭിപ്രായം പറയല്‍  പോലും അവര്‍ക്കു ഭയം കൂടാതെ ചെയ്യാനായി. യാസീനും കമാലും ആ സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ അതിനൊക്കെ ശേഷം അഹ്മദ് അയാളുടെ പഴയ രീതികളിലേക്കു തന്നെ വീണ്ടും തിരികെ പോവാന്‍ തുടങ്ങുന്നു. അമ്പതുകളുടെ മധ്യത്തിലെത്തിയ അഹ്മദ് ഇപ്പോള്‍ ആ പഴയ പടക്കുതിരയല്ലെന്നു മാത്രമല്ലപഴയ അഭിനിവേശമായിരുന്ന ല്യൂട്ട് ഗായിക സനൂബ അയാളെ തിരസ്കരിക്കുന്നതും അയാള്‍ക്ക് അനുഭവിക്കേണ്ടി വരുന്നു. പണവും മറ്റുമായി ഏറെ പ്രലോഭിപ്പിച്ചിട്ടും അവള്‍ വഴങ്ങുന്നുമില്ല. എന്നാല്‍ അതിലും വലിയ ഞെട്ടല്‍ അയാളിലെത്തുക അവള്‍ തന്റെ മകന്‍ യാസീനിന്റെയും അഭിനിവേശമായിരുന്നു എന്ന അറിവിലാണ്.

തലക്കെട്ടിലെ ‘കാമനയുടെ തെരുവി’ലേക്ക് പോകുന്നത് യാസീനാണ്: തന്റെ പെറ്റമ്മയുടെ സ്വന്തമായിരുന്ന വീട്ടിലേക്ക്. യാസീനു പക്ഷെ പിതാവിന്റെ സൂക്ഷമത പുലര്‍ത്താനോ  അത്തരം കാര്യങ്ങളില്‍ മാന്യതയുടെ മുഖം മൂടി സൂക്ഷിക്കാനോ കഴിയുന്നില്ല. അമ്മവീട്ടില്‍ നോവലിന്റെ ഇതിവൃത്തസംബന്ധിയായി കാര്യമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും യാസീനിന്റെ അങ്കലാപ്പുകള്‍ വളരെ പ്രധാനമാണ്. കുറെയൊക്കെ അഹ്മദിന്റെയും മുതിര്‍ന്നുവരുന്ന കമാലിന്റെയും കാര്യത്തിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ട്. മോശം ഭൂതകാലമുള്ള വീടിന്റെ ചീത്തപ്പേര് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടതൊക്കെ യാസീന്‍ ചെയ്യുന്നുമുണ്ട്. അതെന്തായാലുംജവാദ് കുടുംബത്തിലെ വീട് (Palace Walk) പ്രതിനിധാനം ചെയ്യുന്ന മടുപ്പിക്കുന്ന ഗൌരവത്തിന്റെ എതിരറ്റത്താണ് ആ വീട്. ഇജിപ്ത് തന്നെയും പാരമ്പര്യത്തെ അത്രയൊന്നും മാനിക്കാത്ത മാറ്റങ്ങളിലൂടെ കടന്നുപോവുകയുമാണ്. എന്നാല്‍ ഭാവി എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെ കുറിച്ചൊന്നും ആര്‍ക്കും ഒരു രൂപവും ഇല്ലതാനും.

പിതാവ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന മദ്യവും മദിരാക്ഷിയുമൊക്കെ യാതൊരു നിയന്ത്രണവും ഇല്ലാതെ കൊണ്ടാടുന്ന യാസീന്‍ഒരിക്കല്‍ ഫഹ്മിയുടെ സ്വകാര്യ പ്രണയ ഭാജനമായിരുന്ന മരിയാമിനെ വിവാഹം ചെയ്യുന്നു. എന്നാല്‍ അതിനുമുമ്പേ അത്യാവശ്യം ഞെട്ടിച്ച ബന്ധങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നുഅതും അവസാനത്തേത് ആയിരിക്കുകയുമില്ല. അയാളുടെ വിക്രിയകള്‍ ഒരു ഘട്ടത്തില്‍ അയാള്‍ നാടുകടത്തപ്പെടുന്നതിന്റെ വക്കില്‍ എത്തിക്കുന്നുണ്ട്. ജവടിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് അയാള്‍ രക്ഷപ്പെടുന്നത്. നോവലിന്റെ ദൌര്‍ബല്യങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇത്തരത്തിലോരാല്‍ എങ്ങനെയാണു തന്റെ ജോലി തുടര്‍ന്നത് എന്നതിനെ കുറിച്ചുള്ള ദുരൂഹതയാണ്. നോവലില്‍ ഒരിടത്തും അയാള്‍ ജോലിയില്‍ മുഴുകുന്ന വിവരണങ്ങള്‍ ഇല്ല. (https://www.complete-review.com/reviews/mahfouzn/cairo2.htm)

പിതാവ്യാസീന്‍സനൂബ ഉപകഥയല്ല നോവലിനെ നിയന്ത്രിക്കുന്നത്. അത് മിക്കവാറും മുതിര്‍ന്നുവരവിന്റെ സംത്രാസങ്ങള്‍ നേരിടുന്ന കമലിനെയാണ്‌ പിന്തുടരുക. നോവലിസ്റ്റിന്റെ തന്നെ ആത്മാംശം കലര്‍ന്ന കമാല്‍ഖുറാന്‍ പഠനത്തിലെല്ലാം ജാഗ്രത കാണിക്കുമ്പോഴുംയുക്തിക്കിണങ്ങാത്ത മത പാഠങ്ങളെ നിഷ്കളങ്കമായി ചോദ്യം ചെയ്യുന്ന ഒരു ബാലനായാണ് Palace Walk ല്‍ ഇടം പിടിക്കുന്നത്‌. Palace of Desireല്‍ എത്തുമ്പോള്‍ആന്തരികമായി ഒട്ടേറെ സന്ദേഹങ്ങള്‍ ഉള്ള പതിനെഴുകാരനെയാണ് കാണാനാകുക. അല്‍ ഹുസൈന്‍ പള്ളിയില്‍ ഉണ്ടെന്നു കരുതപ്പെട്ട വിശുദ്ധന്റെ അവശിഷ്ടം സത്യമല്ലെന്നും അത് പ്രതീകാത്മകം മാത്രമാണ് എന്നും അറിയുന്നതാണ് അവന്റെ ആദ്യത്തെ ഞെട്ടല്‍ ആയിത്തീരുക. കുട്ടിക്കാലത്ത് പവിത്രമെന്നു കരുതിയിരുന്ന പലതിന്റെയും കാര്യത്തില്‍ സമാനമായ ഇചാഭംഗം അവനെ കാത്തിരറിപ്പുണ്ട്. മികച്ച സ്കൂളിലെ വിദ്യാഭ്യാസവും അവന്റെ യുക്തിചിന്തയെ വളര്‍ത്തുകയാണ് ചെയ്തത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം തുടങ്ങാനുള്ള സന്ദര്‍ഭം ആവുമ്പോള്‍ കമാല്‍ അധ്യാപക പരിശീലനത്തിനു ചേരാന്‍ തീരുമാനിക്കുന്നത്അയാളെ നിയമ പഠനം പോലുള്ള കൂടുതല്‍ ആകര്‍ഷകമായ കോഴ്സുകളില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന പിതാവിന് വിഷമമുണ്ടാക്കുന്നുണ്ട്. എന്നാല്‍കമാല്‍ തീരുമാനിച്ചു കഴിഞ്ഞു. പിതാവിന് ശരിക്കും പൊട്ടിത്തെറിക്കേണ്ടി വരിക മകന്‍, ഡാര്‍വിനെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു കാണുമ്പോഴാണ്. അപ്പോഴും അവന്‍ പ്രതികരിക്കുക പിതാവിന് കീഴടങ്ങുന്നതിനു പകരം ഇനിമുതല്‍ അയാള്‍ കാണാന്‍ ഇടയില്ലാത്ത ജേണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാം എന്ന് തീരുമാനിച്ചു കൊണ്ടാണ്. ഫിലോസഫിയില്‍ തല്‍പ്പരനായ കമാലിന് മതവിശ്വാസം ദുര്ബ്ബലമായിക്കൊണ്ടേയിരിക്കുന്നുവെങ്കിലും അയാളിപ്പോഴും ഒരു ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മതം ശാസ്ത്രം തന്നെയാണ് എന്നാണ് അയാള്‍ പറയുക. ദൈവത്തിന്റെ പ്രകാശം പരത്തുന്നതില്‍ വ്യാപൃതനാകുമെന്നു ഉമ്മാക്ക് വാക്കു കൊടുത്തിരുന്നതിനെ കുറിച്ച് അയാള്‍ ചിന്തിക്കുന്നുണ്ട്: വെളിച്ചവും സത്യവും ഒന്നുതന്നെ. ഇന്ന് പ്രവാചകന്‍ വീണ്ടും വരുന്നുവെങ്കില്‍ അദ്ദേഹം ശാസ്ത്രത്തോടൊപ്പമാവും നിലയുറപ്പിക്കുക എന്നും അവനു തീര്‍ച്ചയാണ്. അതുകൊണ്ട് “അയാള്‍ ഭൂതകാലത്തോടും അതിന്റെ വഞ്ചനാപൂര്‍ണ്ണമായ സ്വപ്നങ്ങളോടും അയഥാര്‍ത്ഥ പ്രതീക്ഷകളോടും ദീപ്ത വേദനകളോടും വിടപറയും.” അപ്പറഞ്ഞ ദീപ്ത വേദന തന്റെ വെള്ളിയാഴ്ച്ചക്കൂട്ടയ്മയിലെ സുഹൃത്ത് ഹുസൈന്‍ ശദ്ദാദിന്റെ സഹോദരിയുമായി അയാള്‍ക്കുണ്ടായിരുന്ന തീവ്രമായതിരിച്ചു കിട്ടാതെ പോയ പ്രണയമായിരുന്നു. ഐദ മറ്റൊരാളെയാണ് വിവാഹം ചെയ്യുക. ശട്ടാദിന്റെ യൂറോപ്യന്‍ സംസ്കാരമുള്ള വീട്ടില്‍ സ്ത്രീപുരുഷ സമത്വത്തിന്റെ മടൂര് ലോകം ദൃശ്യമായിരുന്നു. കമാല്‍ അപ്പോഴും തൊപ്പി ധരിക്കുന്നതിനെതിരെ അവന്റെ കൂട്ടുകാര്‍ കളിയാക്കുകയും പതിവായിരുന്നു. തന്റെ വലിയ തലയെ കുറിച്ചും വലിയ മൂക്കിനെ കുറിച്ചും അപകര്‍ഷബോധമുണ്ടായിരുന്ന കമാല്‍സ്വയം ക്വാസിമോഡോയുമായി തുലനം ചെയ്യുന്നുണ്ട്. ഐദയുമായി മാലാഖമാരുടെ പവിത്രതയുള്ള ആദര്‍ശ പ്രണയ പൂരത്തി സ്വപ്നം കാണുമ്പോഴുംജീവിതത്തിലെ ഏറ്റവും വലിയ പ്രണയത്തിന്റെ തകര്‍ച്ചക്ക് ശേഷം കമാലും, മിതമായാണെങ്കിലുംമദ്യപാനത്തിലേക്ക് തിരിയുകയും ആനന്ദത്തിന്റെ തെരുവില്‍ ഒരു കാമിനിയെ കണ്ടെത്തുകയും ചെയ്യുന്നു. നേരത്തെ പിതാവും മൂത്ത പുത്രനും എന്ന പോലെ ഇവിടെയും രണ്ടു കുടുംബാംഗങ്ങള്‍ ഒരേ സ്ത്രീയെ സമീപിക്കുന്ന യാദൃശ്ചികത സംഭവിക്കുന്നുണ്ട്.

Palace Walk ല്‍ മിന്നു വ്യത്യസ്തമായി ഫ്രഞ്ച് അസ്തിത്വ വാദ ആശയങ്ങളുടെ സ്വാധീനം Palace of Desireല്‍ പ്രബലമാണ്വിശേഷിച്ചും കമാലിന്റെ പാത്ര സൃഷ്ടിയില്‍:

“പ്രണയം അവന്റെ തലക്കുമേല്‍ വിധിവിഹിതം പോലെ തങ്ങിനിന്നുഅവന്‍ ദുസ്സഹമായ വേദനയുടെ ബന്ധനത്തിലൂടെ അതില്‍ കെട്ടിയിടപ്പെട്ടിരുന്നു. അതിന്റെ അനിവാര്യതയിലും ശക്തിയിലും അത് മറ്റെന്തിനെക്കാളുമേറെ പ്രകൃതിയുടെ തന്നെ ഒരു ശക്തിയെ പോലെയായിരുന്നു. അയാളതിനെ ഖേദത്തോടെയും ബഹുമാനത്തോടെയും നിരീക്ഷിച്ചു.

പ്രശ്നംസത്യം കഠിനമാണ് എന്നതല്ലമറിച്ച് അജ്ഞതയില്‍ നിന്നുള്ള മോചനം ജനിച്ചുപോവുക എന്നതുപോലെ വേദനാകരമാണ് എന്നതാണ്. ശ്വാസം നിലക്കും വരെ സത്യത്തിനു പിറകെ ഓടുക. നിന്നെ സ്വയം പുനസൃഷ്ടിക്കുന്നതിലടങ്ങിയ വേദന അംഗീകരിക്കുക. ഈ ആശയങ്ങള്‍ മനസ്സിലാകാന്‍ ഒരു ജീവിതം മുഴുവന്‍ വേണ്ടിവരുംകുടിച്ചു ലക്കുകെട്ട നിമിഷങ്ങളുമായി ഇഴകോര്‍ത്ത ഒരു കഠിന (ജന്മം) മുഴുവനും.”

കുടുംബത്തിലെ പെണ്മക്കള്‍ ആയ ഖദീജക്കും ആയിഷക്കും ഇപ്പോള്‍ ഒട്ടേറെ മക്കള്‍ ഉണ്ടെങ്കിലും അവരൊന്നും കഥയില്‍ അത്ര പ്രാധാന്യം ഉള്ളവരല്ല. പിടിവാശിക്കാരിയായ ഖദീജ അമ്മായിയമ്മയുമായി നിരന്തരം ഏറ്റുമുട്ടുന്നത് കുടുംബാന്തരീക്ഷം കലുഷമാക്കുന്നുണ്ടെങ്കിലും അതും അത്ര കാര്യമായി കഥാ ഘടനയെ സ്വാധീനിക്കുന്നില്ല. നോവലന്ത്യത്തിലെ മാത്രമാണ് അവര്‍ വീണ്ടും ഇതിവൃത്തത്തില്‍ കടന്നുവരിക.  

കുടുംബത്തില്‍ നടപ്പാക്കുന്ന സദാചാര നിയമങ്ങളൊക്കെ മദ്യത്തിലും പരസ്ത്രീഗമനങ്ങളിലും മുങ്ങുന്ന രാത്രിസഞ്ചാരങ്ങളില്‍ കാപട്യപൂര്‍വ്വം കാറ്റില്‍പറത്തുന്ന അല്‍ സയ്യദ്ഓജസ്സും പദവിയും നഷ്ടപ്പെട്ടു തുടങ്ങുന്ന മറ്റൊരു ജീവിത ഘട്ടത്തിലേക്കു കടക്കുന്നതോടെ കുടിംബം അങ്കലാപ്പിലാകുന്നുണ്ട്. അകത്തളങ്ങളില്‍ ആമിനയുടെ പദവി ഉയരുന്നതിനനുസരിച്ചു ഉമ്മക്കും സമാനമായ പദവിനഷ്ടം നേരിടുന്നു. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥകളില്‍ ദേശീയ സ്വത്വംസാമൂഹിക ശ്രേണികള്‍സൗഹൃദംആദ്യപ്രണയം തുടങ്ങിയ വിഷയങ്ങളുമായുള്ള കമാലിന്റെ വിനിമയങ്ങളാണ് നോവലിന്റെ മുഖ്യ പ്രമേയം. ജെയിംസ് ജോയ്സിന്റെ സ്റ്റീഫന്‍ ഡെഡാലസിനെ (Portrait of the Artist as a Young Man ) പോലെ അയാള്‍ ഒരു ബൗദ്ധിക/ആത്മീയ യാനം നടത്തുകയാണ്. എന്നാല്‍ നോവലന്ത്യത്തില്‍, വഫ്ദിസ്റ്റ് നേതാവ് സഅദ് സഗ് ലൂലിന്റെ മരണത്തെ (1927) തുടര്‍ന്നു തകര്‍ന്നുപോകുന്ന അവസ്ഥയിലാണ് കമാലിനെ കാണാനാകുക. രോഗബാധിതനായിരുന്ന കമാല്‍രോഗമുക്തി നേടുന്നതോടെ കൂടുതല്‍ ഭക്തനായിത്തീരുന്നു. ടൈഫോയിഡ് ബാധയെ തുടര്‍ന്ന് കുടുംബത്തിലെ മിക്ക അംഗങ്ങളെയും നഷ്ടമായതിന്റെ വേദനയിലാണ് ആയിഷ.

1924 മുതല്‍ 1927 വരെ കഥാകാലമായി വരുന്ന Palace of Desire ല്‍, മുന്‍ നോവലായ Palace Walk പോലെ രാഷ്ട്രീയ ഉള്ളടക്കം ശക്തമല്ല. കമലും സുഹൃത്തുക്കളും തമ്മില്‍ ഗഹനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, കമാല്‍ തനിക്ക് ഐദയോടുള്ള പ്രായത്തെ ഇജിപ്തിനോട് സ്വാതന്ത്ര്യപ്പോരാളികള്‍ക്കുള്ള സമര്‍പ്പണവുമായി താടത്മ്യപ്പെടുത്തുന്നുണ്ടെങ്കിലുംരാഷ്ട്രീയം ഏറെക്കുറെ ഇവിടെ പിന്‍നിരയിലാണ്. പാരമ്പര്യ വാദത്തില്‍ നിന്ന് ആധുനികതയിലേക്ക് കുതിക്കുകയും ജനായത്ത വികാസത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ മതം പിറകോട്ടു പോകുന്നതിന്റെയും, മദ്യാസക്തിമയക്കുമരുന്നുപയോഗംസ്വതന്ത്ര ലൈംഗികത എന്നതൊക്കെ രഹസ്യമായാണെങ്കിലും വര്‍ദ്ധിച്ചു വരുന്നതിന്റെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ് ജവാദ് കുടുംബത്തെ പശ്ചാത്തലമാക്കി നോവല്‍ മുന്നോട്ടുവെക്കുന്ന പ്രമേയങ്ങള്‍. നോവല്‍ എന്ന നിലയില്‍, Palace of Desire ഇതിവൃത്ത ഘടകങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഒരു മധ്യ നോവലിന്റെ പരിമിതികള്‍ അതിനുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു. (complete-review) ആദ്യനോവലിന്റെ വായന ഇവിടെ മുന്നുപാധിയാണ്ഒപ്പം ഒരു അനിവാര്യ പരിണതിക്കായി മൂന്നാം നോവലിനുള്ള കാത്തിരിപ്പും.

Read more:

Palace Walk: Cairo Trilogy I by Naguib Mahfouz

https://alittlesomethings.blogspot.com/2024/07/palace-walk-cairo-trilogy-i-by-naguib.html

Sugar Street: The Cairo Trilogy III Naguib Mahfouz

https://alittlesomethings.blogspot.com/2024/08/sugar-street-cairo-trilogy-iii-naguib.html

No comments:

Post a Comment