Featured Post

Saturday, August 10, 2024

The Nickel Boys by Colson Whitehead

 “പഞ്ജരങ്ങളുടെ ചരിത്രാഖ്യായിക”




ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രത്തിലെ വംശീയ ഭീകരതകളുടെ ഇരുണ്ട ഏടുകള്‍ ഭാവനാപൂര്‍ണ്ണമായി പുനരാവിഷ്കരിക്കുകയും കണ്ണുള്ളവര്‍ക്ക് കാണാന്‍ പാകത്തില്‍ നൊമ്പരപ്പാടുകളായി എരിഞ്ഞുനില്‍ക്കുമ്പോഴും പൊതുബോധം സൌകര്യപൂര്‍വ്വം വിസ്മൃതിയിലേക്ക് തള്ളാന്‍ തയ്യാറാകുന്നഎന്നാല്‍ ഒരിക്കലും മറന്നുപോകരുതാത്ത അനുഭവ കാണ്ഡങ്ങള്‍ തീക്ഷ്ണമായി അവതരിപ്പിക്കുകയും ചെയ്യുകയെന്നത് ദൗത്യമായിത്തന്നെ ഏറ്റെടുത്തിട്ടുള്ള എഴുത്തുകാരനാണ്‌ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ കോള്‍സണ്‍ വൈറ്റ്ഹെഡ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 2017-ല്‍ പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി അണ്ടര്‍ഗ്രൌണ്ട് റെയില്‍റോഡ്‌ എന്ന നോവല്‍അടിമത്തം അതിന്റെ മുഴുവന്‍ ഭീകരതയിലും കൊടികുത്തിവാണ തെക്കന്‍ ദേശങ്ങളില്‍ നിന്ന് വടക്കന്‍ ദേശങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച കറുത്ത വര്‍ഗ്ഗക്കാരുടെ അനുഭവസാക്ഷ്യങ്ങളുടെ ഫിക് ഷനല്‍ പുനരാഖ്യാനമായിരുന്നു. അവരുടെ പാലായനത്തിനു സഹായകമായിത്തീര്‍ന്ന രഹസ്യ മാര്‍ഗ്ഗങ്ങളും അടിമത്തവിരുദ്ധ ആക്റ്റിവിസ്റ്റുകള്‍, ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച ഇതര മനുഷ്യര്‍ തുടങ്ങിയവരും എല്ലാമടങ്ങുന്ന നെറ്റ് വര്‍ക്ക് തന്നെയാണ് നോവലിന്റെ തലക്കെട്ടായിത്തീര്‍ന്ന രൂപകം. ഫ്രാങ്ക് റിച്ച് ചൂണ്ടിക്കാണിക്കുന്ന പോലെ *1 അമേരിക്കന്‍ പൊതുബോധത്തില്‍ ലീനമായ ഒരു വൈരുധ്യം പ്രസക്തമാണ്: “അമേരിക്കന്‍ രീതി: നാടിന്റെ അടിസ്ഥാനപരമായ പാപമായി അടിമത്തെ (സാധാരണ ഗതിയില്‍) അംഗീകരിക്കുകതുടക്കം മുതല്‍ ബ്ലാക്ക് അമേരിക്കക്കാര്‍ക്കെതിരെ നിരന്തരം നടക്കുന്ന കുറ്റകൃത്യങ്ങളെ (ചിലപ്പോഴൊക്കെ) തിരിച്ചറിയുകവല്ലപ്പോഴും ഉണ്ടാകുന്ന പ്രതീക്ഷ നല്‍കുന്ന അടയാള ചിഹ്നങ്ങള്‍ (സുപ്രീം കോടതി തീരുമാനങ്ങള്‍പൌരാവകാശ നിയമങ്ങള്‍‘വംശീയ കാലാനന്തര’ പ്രസിഡണ്ട്‌ പദവി) കൊണ്ടാടുകഎന്നിട്ട് പിന്നെ അടുത്ത ആളിപ്പടരല്‍ ‘വംശീയതയെ കുറിച്ച് പുതിയ ദേശീയ സംവാദങ്ങള്‍’ ആവശ്യപ്പെടുംവരെ മുന്നോട്ടു പോകുക.” പതിറ്റാണ്ടുകളായി പറയപ്പെടാതെ പോയഎന്നാല്‍ ആര്‍ക്കും കാണാമായിരുന്ന ഒരു സുവ്യക്ത ‘ഭീകരതയുടെ അറയുടെ കഥ’ മറ്റൊരു ആഖ്യാനമായി ആവിഷ്കരിക്കാന്‍ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ എഴുത്തുകാരന്‍ വരേണ്ടിവന്നു എന്നതില്‍ ഈ വൈരുധ്യം പ്രകടമാണെന്ന് 2019 ല്‍ പുറത്തിറങ്ങിയ ‘ദി നിക്കല്‍ ബോയ്സ് എന്ന വൈറ്റ്ഹെഡിന്റെ പുതിയ നോവലിനെ മുന്‍ നിര്‍ത്തി വിമര്‍ശകന്‍ നിരീക്ഷിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങള്‍മുതല്‍ 1965 വരെയും  ഭരണഘടനാ പരമായിത്തന്നെ നിലക്കൊണ്ട ജിം ക്രോ നിയമങ്ങള്‍ എന്നറിയപ്പെട്ട വംശീയ വിഭജന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ വൈറ്റ്ഹെഡ് കഥ പറയുന്നത്. ആ അര്‍ഥത്തില്‍ ആദ്യനോവലിന്റെ ഒരു പ്രമേയപരമായ തുടര്‍ച്ച (Thematic sequel)  ആണ് ദി നിക്കല്‍ ബോയ്സ്. ഫ്ലോറിഡയിലെ മരിയാനയില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം1900 ജനുവരി ഒന്നു  മുതല്‍  2011 ജൂണ്‍ മുപ്പതു വരെനിലനിന്ന ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ദുര്‍ഗ്ഗുണ പരിഹാരപാഠശാലയെന്ന മേല്‍വിലാസമുണ്ടായിരുന്ന ‘ആര്‍തര്‍ ജി. ഡോസിയര്‍ സ്കൂള്‍’ എന്ന ഭീകരതയുടെ അറയാണ് നോവലില്‍ ‘എലിനോറിലെ നിക്കല്‍ അക്കാദമി’ ആയിത്തീരുന്നത്. പ്രദേശം ഒരു ഓഫീസ് പാര്‍ക്ക് ആക്കി മാറ്റാന്‍ ശ്രമിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കും അവിടെ നടന്നതായി ആരോപിക്കപ്പെടുന്ന കിരാത പ്രവര്‍ത്തികളെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചുവെന്നു ആശ്വസിക്കുന്ന സ്റ്റേറ്റ് അറ്റോര്‍ണിക്കും തലവേദനയായി ഉരുളക്കിഴങ്ങു ചാക്കുകളില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തപ്പെടുന്ന കറുത്ത വര്‍ഗ്ഗക്കാരായ ആണ്‍കുട്ടികളുടെ അവശിഷ്ടങ്ങളോടെയാണ് എല്ലാം തുടങ്ങുന്നത്. പ്രസ്തുത വിവരണങ്ങള്‍ സൌത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റി ഗവേഷകര്‍ 2014-ല്‍ നടത്തിയ പുരാവസ്തു ഖനന പ്രക്രിയയില്‍ പൂര്‍ണ്ണമായും സാധൂകരിക്കുകയുണ്ടായി എന്ന് അടിക്കുറിപ്പായി നോവലിസ്റ്റ് എഴുതുന്നു.

“ആ നശിച്ച ഇടമാകെ നിലംപരിശാകണമായിരുന്നുവെട്ടിത്തെളിച്ച് ചരിത്രത്തില്‍ നിന്ന് വൃത്തിയായി തുടച്ചു നീക്കപ്പെടണമായിരുന്നുഅത് ചെയ്യേണ്ട കാലം അതിക്രമിച്ചെന്നു എല്ലാവരും സമ്മതിച്ചു”

എന്ന് നോവലിന്റെ ആമുഖ ആധ്യായത്തില്‍ പറയുന്നുണ്ടെങ്കില്‍ചരിത്രം ഈ വിധം തമസ്കരിക്കാന്‍ ശ്രമിച്ച ഇടങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അതെന്നും അങ്ങനെ ഒന്ന് സാദ്ധ്യമായിരുന്നെങ്കില്‍ ‘കേള്‍ക്കാന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടെങ്കില്‍’ നൂറു കണക്കിന് വേറെയും ഉണ്ടാവുമെന്നും നോവലില്‍ മറ്റൊരിടത്തുണ്ട്. കഥകള്‍ പറയെപ്പെടെണ്ടതിന്റെ പ്രസക്തി കൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. ‘Nickel’ എന്ന പദം സൂചിപ്പിക്കുന്ന വിലയില്ലായ്മയും ‘Boys’ എന്ന വാക്കിലെ എല്ലാവരെയും വളര്‍ച്ച തുടങ്ങുക മാത്രം ചെയ്യുന്ന, ഒരൊറ്റ യൂനിറ്റ് ആയി കാണുന്ന വ്യക്തിത്വ നിരാസവും, നിഗൂഡമായി നടത്തപ്പെട്ട കൊടിയ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധമായ സ്കൂളിലെ വംശീയ ഭീകരതയുമായി വൈരുദ്ധ്യത്തിലാണ് എന്ന് പറയാം. എല്‍വുഡ് കര്‍ടിസ്, ടേണര്‍ എന്നീ രണ്ടു കുട്ടികളുടെ അനുഭവങ്ങളെ പ്രത്യേകം പിന്തുടരുമ്പോഴും അവരെപ്പോലെ ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു എന്ന ബോധ്യം വായനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്.

ഹക്കിള്‍ബറി ഫിന്നിനെയും ഡേവിഡ് കോപ്പര്‍ഫീല്‍ഡിനെയും ഓര്‍മ്മിപ്പിക്കുന്ന എല്‍വുഡ് കര്‍ട്ടിസ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ പയ്യന്‍ ഒനും അസാധ്യമല്ലെന്നു വിശ്വസിക്കുന്ന ആദര്‍ശ ശാലിയായ പ്രസന്നപ്രകൃതിയാണ്. ആഫ്രിക്കന്‍ അമേരിക്കന്‍ കുടുംബത്തിലെ നാലാം തലമുരക്കാരനായ പയ്യന്‍, ടാലഹാസിയിലെ റിച്ച്മണ്ട് ഹോട്ടലില്‍ ജോലിക്കാരനാകുന്നതാണ് കുടുംബം സ്വപ്നം കാണുന്നതെങ്കിലും ഉയര്‍ന്ന മോഹങ്ങളാണ് അവന്. ക്രിസ്മസ് സമ്മാനമായി കിട്ടുന്ന ‘മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ സിയോന്‍ ഹാളില്‍’ എന്ന പ്രസംഗ പരമ്പരയുടെ റെക്കോര്‍ഡ്‌ ജീവിതത്തിലെ ഏറ്റവും വിലമതിപ്പുള്ളതായി കാണുന്ന എല്‍വുഡ്കിങ്ങിനെയും ‘ഫ്രീഡം റൈഡെഴ്സി’നെയും ആരാധിക്കുന്നു. പ്രതിഷേധ പ്രകടനങ്ങളെ കുറിച്ചും ബസ്സ്‌ ബഹിഷ്കരണത്തെ കുറിച്ചുമെല്ലാം ലൈഫ് മാഗസിനില്‍ വായിക്കുന്ന പയ്യന്‍സ്കൂള്‍ സമയം കഴിഞ്ഞു ജോലി ചെയ്തു കിട്ടുന്നത് കൊണ്ട് കോളേജ് പഠനം സ്വപ്നം കാണുന്നുണ്ടെങ്കിലും തന്റെ വംശീയ വിധി തിരിച്ചടിയാകുന്നു. ഒരു കറുത്ത വര്‍ഗ്ഗക്കാരന് താനറിയാതെ പോലും ഒരു ഇരയാകാംഅതവന്റെ വിധി എന്നെന്നേക്കുമായി മാറ്റി മറിക്കുകയും ചെയ്യാം. അങ്ങനെയാണ്, അറുപതുകളില്‍, കോളേജിനു പകരം നിക്കല്‍ അക്കാദമിയുടെ ഇരുണ്ട അകത്തളത്തില്‍ അവന്‍ എത്തിച്ചേരുന്നത്. നിക്കലില്‍ അവന്റെ ഏറ്റവും അടുത്തയാളും രക്ഷകനുമാകുന്ന ടേണര്‍ അവനെ ഓര്‍മ്മിക്കുക അങ്ങനെയാണ്: എല്‍വുഡിനെ പോലെ ഒരു കുട്ടിയെ മുമ്പ് കണ്ടിട്ടില്ല.

“ടാലഹാസിക്കാരന്‍ പയ്യന്‍ മൃദുവായി കാണപ്പെട്ടെങ്കിലും കടുപ്പമുള്ളവന്‍ എന്നായിരുന്നു പറയാവുന്നത്.. അവനൊരു വെള്ളക്കാരന്‍ കോളേജ് പയ്യനെ പോലെ സംസാരിച്ചു, ആവശ്യമില്ലാതിരുന്നപ്പോഴും പുസ്തകങ്ങള്‍ വായിച്ചുഅവയൊക്കെ അവന്റെ സ്വന്തം ആറ്റം ബോംബിനു വേണ്ടിയുള്ള യുറേനിയത്തിനായി ഖനനം ചെയ്തു. എങ്കിലും കടുപ്പമുള്ളവന്‍.”

എല്‍വുഡിന്റെ ഒന്നിനെയും സംശയിക്കാനാവാത്ത ശുദ്ധപ്രകൃതം ഫലത്തില്‍ ബുദ്ധിശൂന്യതയാവുന്നത് നോവലില്‍ പേര്‍ത്തും പേര്‍ത്തും സൂചിപ്പിക്കപ്പെടുന്നുണ്ട്: ഇല്ലാകാരണം പറഞ്ഞു യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് ചെറിയ ശിക്ഷയും പിടിച്ചു മാറ്റാന്‍ ശ്രമിച്ച തനിക്ക് ബോധം മറയും വിധമുള്ള ദണ്ഡനവും നല്‍കുമ്പോഴും എത്തിപ്പെട്ട സ്ഥലം തന്റെ വര്‍ഗ്ഗത്തെ തകര്‍ത്തുകളയാന്‍ ശ്രമിക്കുന്ന ഒന്നാണെന്ന് മനസ്സിലക്കാന്‍ അവന്‍ തയ്യാറാകുന്നില്ല. അപ്പോഴും ‘ഞങ്ങളെ ജയിലലടക്കൂഅപ്പോഴും ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കും’ എന്ന ഡോ. കിങ്ങിന്റെ ആഹ്വാനം ഉള്‍കൊള്ളുന്ന എല്‍വുഡ് ശുഭാപ്തിയിലാണ്: താന്‍ നന്നായി മാത്രം പെരുമാറുംഎല്ലാം ഒരു നാള്‍ കലങ്ങിത്തെളിയും. എത്തിച്ചേരുന്ന ആദ്യദിനം തന്നെ കേള്‍ക്കാനിടയാകുന്ന ഭയാനക ശബ്ദങ്ങളെ കുറിച്ച് അവന്റെ നിസ്സംഗത നോവലില്‍ ഉടനീളം ശക്തമായ നാടകീയ വിരുദ്ധോക്തിയുടെ (dramatic irony) ആദ്യ സൂചകമാണ്. “ഞാനിവിടെ പെട്ടുപോയി. പക്ഷെ അതുകൊണ്ട് ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത് ഞാന്‍ ചെയ്യും” എന്ന എല്‍വുഡിന്റെ ശുഭാപ്തിയും അതിന്റെ തുടര്‍ച്ചയാണ്.  

എന്നാല്‍ അക്കാദമി നടത്തിപ്പുകാരായ സാഡിസ്റ്റുകള്‍ അവനില്‍ വീര്യം തകര്‍ക്കപ്പെടേണ്ട മറ്റൊരുത്തനെ കണ്ടെത്തുന്നതാണ് അവനെ വൈറ്റ് ഹൌസില്‍ എത്തിക്കുക: പീഡന മുറിയെ വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ അത് അവരുടെ ശരീരത്തില്‍ ‘എല്ലാ നിറത്തിലുമുള്ള മുറിവുകള്‍ ശേഷിപ്പിച്ചത്’ കൊണ്ട് ‘ഐസ്ക്രീം ഫാക്റ്ററി’ എന്ന് വിളിച്ചപ്പോള്‍ കറുത്ത വര്‍ഗ്ഗക്കാരുടെ ഭാഗത്ത് അതിന്റെ ഔദ്യോഗിക നാമം വിളിച്ചു പോന്നു. “വൈറ്റ് ഹൌസ് നിയമങ്ങള്‍ സൃഷ്ടിച്ചുഅതെല്ലാവരും അനുസരിച്ചു.” അതിജീവിച്ചവരുടെ യഥാര്‍ത്ഥ കഥകള്‍ ലഭ്യമായ വെബ് സൈറ്റുകളെ കുറിച്ച് ആമുഖ അധ്യായത്തില്‍ നോവലിസ്റ്റ് എഴുതുന്നുണ്ട്. അതിലൊന്ന് എല്‍വുഡ് സ്വന്തമായി രൂപം കൊടുത്തതാണ്. അതിഭാവുകത്വം അശേഷമില്ലാത്ത രീതിയില്‍ നോവലിസ്റ്റ് പീഡന അനുഭവങ്ങള്‍ അവതരിപ്പിക്കുന്നത്‌ഭരണകൂട ഭീകരതയുടെയും വംശീയപീഡനങ്ങളുടെയും കഥകള്‍ ഒട്ടും പുതുമയുള്ളതല്ലാത്ത പുതിയ കാലത്ത് അത് തീര്‍ത്തും പരിചിതമായത് കൊണ്ടുകൂടിയാവാം. ജനാധിപത്യ ബോധ്യങ്ങളുടെ ഇക്കാലത്തും അമേരിക്കന്‍ സമൂഹത്തില്‍ വെളുത്ത വര്‍ഗ്ഗക്കാരനെ അപേക്ഷിച്ച് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ജയിലില്‍ അടക്കപെടാനുള്ള സാധ്യത അഞ്ചിരട്ടിയാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പുറമേക്ക് അന്തസ്സുള്ളതും തത്വങ്ങളില്‍ ഗംഭീരവും യഥാര്‍ഥത്തില്‍ നിന്ദ്യവും ഭീകരവുമായ വിവേചനം നിലനില്‍ക്കുന്നതുമായ നിക്കല്‍ അക്കാദമിയെ യു. എസ്സിന്റെ തന്നെ ഒരു മെറ്റഫര്‍ ആയിക്കണ്ടാല്‍ അത് അതിവായനയാവില്ല എന്ന് റോണ്‍ ചാള്‍സ് ചൂണ്ടിക്കാണിക്കുന്നത് ഇതോടു ചേര്‍ത്തു കാണാം*2. ‘വിദ്യാര്‍ഥികള്‍’ എന്ന് വിളിക്കുന്ന അന്തേവാസികളെ അവരുടെ പെരുമാറ്റം മെച്ച്ചപ്പെടുത്തെണ്ടാതിന്റെ ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുന്ന സൂപ്രണ്ടും സ്റ്റാഫ് അംഗങ്ങളും ബെന്‍ ഫ്രാങ്ക്ലിനെ ഓര്‍മ്മിപ്പിക്കുന്നു.

“നിങ്ങളുടെ കൂര്‍മ്പന്‍ അങ്കി ധരിച്ച അക്രമകാരികളെ രാവിന്റെ മധ്യയാമങ്ങള്‍ക്കു ശേഷം ഞങ്ങളുടെ സമൂഹങ്ങളിലേക്ക് അയക്കൂഎന്നിട്ട് ഞങ്ങളെ ഏതെങ്കിലും റോഡിന്റെ ഒരാങ്ങളിലേക്ക് വലിച്ചു പുറത്തിടൂഞങ്ങളെ അടിച്ചവശരാക്കി അര്‍ദ്ധപ്രാണരാക്കൂ, അപ്പോഴും ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കും”

എന്ന ഡോ. കിങ്ങിന്റെ ആഹ്വാനം മുത്തശ്ശിയുടെ വീട്ടിലെ ഊഷ്മളമായ അന്തരീക്ഷത്തില്‍ ഇങ്ങേയറ്റം പ്രതീക്ഷാ നിര്‍ഭരവും പ്രചോദകവും ആയി അനുഭവപ്പെടുന്ന എല്‍വുഡിന്ന് ഇനിയൊരു ഘട്ടം വരാനുണ്ട്: “എന്തൊരു കാര്യമാണ് ആവശ്യപ്പെടുന്നത്!” ഒരര്‍ത്ഥത്തില്‍ ഈ തിരിച്ചറിവിന്റെ, അപാരമായ പറുദീസാ നഷ്ടത്തിന്റെ വേദനയാണ് നോവലില്‍ മുഴങ്ങുന്നത്.    

നിക്കല്‍ അക്കാദമിക്ക് വേണ്ടി ഡോസിയര്‍ സ്കൂളിന്റെ ചരിത്ര വസ്തുതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ അവിടെ ഒടുങ്ങിപ്പോയ ഇരകള്‍ക്കും അവരുടെ കഥകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും അന്വേഷകര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും സാഹിത്യത്തിലൂടെ പ്രണാമം അര്‍പ്പിക്കുകയാണ് നോവലിസ്റ്റ്. ‘ഐസ്ക്രീം ഫാക്റ്ററി’ എന്നത് മരപ്പടിയിലേക്ക് ബന്ധിച്ച ഇരുമ്പു ചങ്ങലയില്‍ തളച്ചിട്ടു അന്തേവാസികളെ ചമ്മട്ടിയടിക്കുമായിരുന്ന ഡോസിയറിലെ പീഡന ഹാളിന്റെ പേരായിരുന്നു. അവിടത്തെ അനധികൃത സെമിത്തേരിയുടെ അതേ പേരാണ് നോവലിലും ഉപയോഗിച്ചിരിക്കുന്നത്: ബൂട്ട്ഹില്‍. സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെടുകയും അവരെ ബലാല്‍ക്കാരം ചെയ്യാനും മയക്കുമരുന്നിന്റെ ഇരകളാക്കാനുമുള്ള കേന്ദ്രമായി മാറുകയും ചെയ്തതായിരുന്നു ഡോസിയറിന്റെ ചരിത്രമെന്ന് 1903-ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജിം ക്രോ നിയമമനുസരിച്ച് രണ്ടു ഭാഗങ്ങളായി ക്രമീകരിക്കപ്പെട്ട സ്ഥാപനത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുള്ള ഭാഗത്തായിരുന്നു പൈശാചം അതിന്റെ പാരമ്യത്തില്‍ അരങ്ങേറിയതുംപീഡന മരണങ്ങള്‍ ഏറെ ഉണ്ടായതും എന്നത് സ്വാഭാവികമായിരുന്നു. കുറെയേറെ അന്തേവാസികളുടെ തിരിച്ചറിയാന്‍ പോലുമാകാത്ത കൂട്ട മരണത്തില്‍ കലാശിച്ചതായി നോവലില്‍ വിവരിക്കുന്ന തീപ്പിടുത്തവും 1914-ലെ യഥാര്‍ത്ഥ സംഭവമായിരുന്നു. 

References:

*1. Frank Rich:nytimes.com/2019/07/14/books/review/nickel-boys-colson-whitehead.html

*2.  Ron Charles. ‘In Colson Whitehead’s ‘The Nickel Boys,’ an idealistic black teen learns a harsh reality’, July 9, 2019, Washington Post.

  

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 272-277)

To purchase, contact ph.no:  8086126024

Also read:

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html





No comments:

Post a Comment