നഷ്ടപ്പെടാനില്ലാത്തവള്‍
കരയുന്നില്ല
കൈറോക്ക്
വടക്ക് കഫര്‍ തഹല ഗ്രാമത്തില്‍ ദരിദ്ര കര്‍ഷക കുടുംബാംഗവും സര്‍ക്കാര്‍
ഉദ്യോഗസ്ഥനുമായിരുന്ന പിതാവിന്റെയും ഫ്രഞ്ച് സ്കൂളില്‍ പഠിച്ച ബൂര്‍ഷ്വാ
കുടുംബാംഗമായിരുന്ന, കുതിരയോടിക്കാനും പിയാനോ വായിക്കാനും ആഗ്രഹിച്ച ഉമ്മയുടെയും ഒമ്പത്
മക്കളില്‍ രണ്ടാമത്തവള്‍ ആയി ജനിച്ച നവാല്‍ അല്‍ സഅദാവി പെണ്‍കുട്ടിയെന്ന
‘പരിമിതി’യാണ് തന്നെ മുന്നോട്ടു കുതിക്കാന്‍ പ്രേരിപ്പിച്ചത് എന്ന്
ഏറ്റുപറഞ്ഞിട്ടുണ്ട്. ആണ്‍കുട്ടിയെന്ന നിലയില്‍ ചേട്ടനെ പഠിപ്പിക്കാനായിരുന്നു
മാതാപിതാക്കള്‍ക്ക് താല്‍പ്പര്യമെങ്കിലും പുന്നാരിച്ചു വഷളാക്കിയ സഹോദരന്‍
പഠനത്തില്‍ പരാജയമായിരുന്നു. പത്താം വയസ്സില്‍ വിവാഹം ചെയ്തയക്കാനുള്ള പിതാവിന്റെ
തീരുമാനത്തിനെതിരെ പൊരുതിത്തുടങ്ങുമ്പോള്‍ ഉമ്മയുടെ ഉറച്ച പിന്തുണ കിട്ടാനുള്ള
അപൂര്‍വ്വ ഭാഗ്യമുണ്ടായതാണ് പഠനത്തില്‍ മിടുക്കിയായിരുന്ന നവാലിന് ജീവിതത്തില്‍ വഴിത്തിരിവായത്. നര്‍ത്തകിയാകാനാഗ്രഹിച്ച, സംഗീതം ഇഷ്ടപ്പെട്ട സുന്ദരിയായ പെണ്‍കുട്ടിക്ക് ആ സ്വപ്നം
കയ്യൊഴിയെണ്ടിവന്നത് പിയാനോ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി പിതാവിന്
ഇല്ലാതിരുന്നത് കൊണ്ടാണ്. ഡോക്റ്റര്‍ ആകാനോ തീരെ താല്പര്യം ഇല്ലായിരുന്നെങ്കിലും,
സ്കോളര്‍ഷിപ്പോടെ മെഡിക്കല്‍ പ്രവേശനം കിട്ടിയ സമര്‍ത്ഥയായ വിദ്യാര്‍ഥിനിക്ക്
അത് ഒഴിവാക്കാനും കഴിയുമായിരുന്നില്ല. കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് 1955 -ല്‍
സൈക്കയാട്രിയില്‍ ബിരുദം നേടി കഫര്‍ തഹലയില്‍ തിരിച്ചെത്തിയ നവാല്‍, 1963-ല്‍ പബ്ലിക്ക് ഹെല്‍ത്ത് എജുക്കേഷന്‍ ജനറല്‍ ഡയറക്റ്റര്‍ ആയി
നിയമിതയായി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവരുടെ ജീവിതത്തില്‍ തിരിച്ചടികള്‍
ആരംഭിച്ചിരുന്നു ഇക്കാലത്ത്. 1972-ല്‍ ‘സ്ത്രീകളും ലൈംഗികതയും’ എന്ന പുസ്തക
പരമ്പരയില്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച് പെണ്‍ചേലാകര്‍മ്മം പോലുള്ള ഹീനമായ
സ്ത്രീവിരുദ്ധതക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ആ എതിര്‍പ്പുകള്‍ ശക്തമായി.
വൈകാതെ ജോലി നഷ്ടമായ അവര്‍ക്ക് മൂന്നു വര്‍ഷമായി നടത്തിവന്ന ‘അല്‍ സിഹ്ഹ’ മാസിക
നിര്‍ത്തേണ്ടിയും വന്നു. പിതാവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി നടത്തിയ ആദ്യവിവാഹത്തില്‍
മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന ആദ്യഭര്‍ത്താവ് ബ്രിട്ടീഷ് വിരുദ്ധ
കലാപത്തില്‍ പങ്കെടുത്ത ഒളിപ്പോരാളിയായിരുന്നെങ്കിലും യുദ്ധാനന്തരം
മയക്കുമരുന്നിനു അടിമയാകുകയും ഗാര്‍ഹിക പീഡനം പതിവാക്കുകയും ചെയ്തതോടെ നവാലിനു
അയാളെ ഉപേക്ഷിക്കേണ്ടി വന്നു. ആ ബന്ധത്തിലാണ് മകള്‍ മോനാ ഹെല്‍മി പിറന്നത്. ഒരു
നിയമജ്ഞനുമായുള്ള രണ്ടാം വിവാഹം അലസിപ്പോയതിനെ കുറിച്ച് “ഞാന്‍ ശരിക്കും ഒരു
ഭാര്യയുടെ വേഷത്തിന് പറ്റിയ ആളല്ല” എന്നു അല്‍ സഅദാവി പറഞ്ഞിട്ടുണ്ട്. ശരീഫ്
ഹതാതയുമായുള്ള മൂന്നാം വിവാഹത്തിലാണ് ഏക മകന്‍ ആതെഫ് ഹതാത പിറന്നത്. ലോകത്തിലെ ഏക
‘ഫെമിനിസ്റ്റ് പുരുഷന്‍’ എന്ന് പോലും അല്‍ സഅദാവി വിശ്വസിച്ച, നാല്‍പ്പത്തിമൂന്നു വര്‍ഷക്കാലത്തെ ജീവിത പങ്കാളിയും ഇതര ബന്ധങ്ങളിലൂടെ
തന്നെ വഞ്ചിക്കുകയായിരുന്നു എന്ന ബോധ്യമാണ് ആ ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ക്ക്
കാരണമായത്. “ഓ, പുരുഷ ദായക്രമത്തിന്റെ സങ്കീര്‍ണ്ണത.
അദ്ദേഹം ലിംഗ സമത്വത്തെ കുറിച്ച് പുസ്തകങ്ങള്‍ എഴുതി, എന്നിട്ട്
സ്വന്തം ഭാര്യയെ വഞ്ചിച്ചു. തൊണ്ണൂറ്റിയഞ്ചു ശതമാനം പുരുഷന്മാരും അങ്ങനെയാണ്,
എനിക്കുറപ്പുണ്ട്.” ഇജിപ്തില്‍ ഒരു വിവാഹമോചിതയായിക്കഴിയുക ഒരു
സാധാരണ സ്ത്രീക്ക് വളരെ പ്രയാസകരമാണെങ്കിലും “പക്ഷെ ഞാന്‍ വളരെ അസാധാരണക്കാരിയാണ്”
എന്ന് അവര്‍ കളി പറഞ്ഞിട്ടുണ്ട്.
അല്‍ സഅദാവി
രചനാലോകത്തേക്ക്
1973-ലാണ്
‘വുമന്‍ അറ്റ് പോയിന്റ് സീറോ പ്രസിദ്ധീകരിക്കുന്നത്. 1977-ല്‍ ദി ഹിഡന്‍ ഫെയ്സ്
ഓഫ് ഈവ്: വുമിന്‍ ഇന്‍ ദി അറബ് വേള്‍ഡ് എന്ന ആദ്യ നോണ്‍ ഫിക്ഷ ന്‍ കൃതിയും. 1973
മുതല്‍ ’76 വരെ ഐന്‍ ഷംസ് യൂണിവേഴ്സിറ്റി മെഡിസിന്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്കിടയിലെ
മനോരോഗത്തെ കുറിച്ച് റിസേര്‍ച്ച് നടത്തിയതും ’79- ’80 കാലത്ത് യു. എന്‍.
ഉപദേശകയെന്ന നിലയില്‍ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തിച്ചതും ഈ
പ്രദേശങ്ങളിലെ സ്ത്രീജീവിതങ്ങളുടെ സവിശേഷമായ പീഡിതാവസ്ഥകള്‍ നേരിട്ടറിയാന്‍ അല്‍
സഅദാവിയെ സഹായിച്ച അനുഭവങ്ങളാണ്. 1980-ല്‍ ഇജിപ്ത്യന്‍ സ്ത്രീകളുടെ സാമൂഹികവും
ബൌദ്ധികവുമായ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിവന്ന പോരാട്ടങ്ങളുടെ തിക്തഫലമായി
സാദാത് ഭരണം അവരെ തടവിലാക്കി. തടവറയില്‍, സാദാത് തങ്ങളെ കൊന്നുകളഞ്ഞേക്കുമെന്ന ഭീതിപൂണ്ടു
വിലപിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ക്കിടയില്‍, സഹതടവുകാരിയായ
ഒരു ലൈംഗികത്തൊഴിലാളി രഹസ്യമായി നല്‍കിയ ഐ പെന്‍സില്‍ ഉപയോഗിച്ചു ടോയിലെറ്റ്
പേപ്പറില്‍ തന്റെ ആത്മകഥ രചിച്ചു തുടങ്ങുകയായിരുന്നു പോരാളിയായ അല്‍ സഅദാവി. 1981
ഒക്റ്റോബര്‍ ആറിന് സാദത്ത് കൊല്ലപ്പെടുമ്പോള്‍ അതത്ര അപ്രതീക്ഷിതമായിരുന്നില്ല,
തടവറയിലേക്ക് ഒളിപ്പിച്ചു കടത്തിയ ട്രാന്‍സിസ്റ്ററിലൂടെ വാര്‍ത്തകള്‍
അറിഞ്ഞു കൊണ്ടിരുന്ന അല്‍ സഅദാവിക്കും കൂട്ടര്‍ക്കും. പുതിയ പ്രസിഡന്‍റ് ഹൊസ്നി
മുബാറക് ഔദാര്യപൂര്‍വ്വം വിട്ടയക്കുമ്പോള്‍ അകാരണമായി തടവിലാക്കിയത്തിനു
നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നടത്തുകയും അത് വിജയിക്കുകയും ചെയ്ത അനുഭവവും അവര്‍ക്കുണ്ട്;
വിധിയായ ദശലക്ഷക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം ഒരിക്കലും
ലഭിക്കുകയുണ്ടായില്ലെങ്കിലും. തുടര്‍ന്നുള്ള അവരുടെ ജീവിതം അറബ് സ്ത്രീകളുടെ
ഉന്നമനത്തിനായി സ്ഥാപിച്ച പ്രസ്ഥാനത്തിലും (അറബ് വിമിന്‍സ് സോളിഡാരിറ്റി
അസോസിയേഷന്‍) എഴുത്തുകാരി, ജേണലിസ്റ്റ്, ആഗോള തലത്തില്‍ സ്ത്രീപക്ഷ പ്രഭാഷക എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങളില്‍
മുഴുകിയുമാണ് മുന്നോട്ടു പോയത്. മുബാറകിന്റെ കാലത്ത് പ്രഖ്യാപിത തടങ്കല്‍
ഉണ്ടായില്ലെങ്കിലും കനത്ത സെന്‍സര്‍ഷിപ്പും വധഭീഷണിയും നേരിടേണ്ടി വന്ന അല്‍
സഅദാവി ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം നാടുവിടുകയായിരുന്നു. യു. എസ്സിലും
യൂറോപ്പിലും യൂണിവേഴ്സിറ്റികളില്‍ അധ്യാപനം നടത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം, 1996-ല്‍ തിരികെയെത്തിയ അല്‍ സഅദാവി, മുബാറക്
ഭരണത്തിനു നേരെയും പോരാട്ടം തുടര്‍ന്നു.
ചുറ്റുപാടിലെ
പെണ്‍ ലോക സാക്ഷ്യങ്ങള്‍
നവാല്‍ അല്‍
സഅദാവിയുടെ വ്യതിരിക്ത ശബ്ദം ഇജിപ്ത്യന്‍ സാഹിത്യത്തില്‍ ശക്തമായി പ്രഘോഷണം ചെയ്ത
ആദ്യ കൃതിയായിരുന്നു വുമന്‍ അറ്റ് പോയിന്റ് സീറോ. കൈറോയിലെ തടവറകളില്‍ കഴിയുന്ന
സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളില്‍ ഇടപെടുന്ന മനോരോഗ വിദഗ്ദയെന്ന നിലയില്‍ ഖനാതിര്‍
പെണ്‍തടവറയില്‍ പരിചയപ്പെടാനിടയായ വിചിത്ര സ്വഭാവിയായ ഫിര്‍ദൌസിന്റെ കഥയുടെ
ആവിഷ്കാരമാണ് ഈ നോവല്‍. ബാഹ്യതലത്തില്‍ ശാന്തപ്രകൃതിയും ക്ഷമാ ശീലയുമായ ഫിര്‍ദൌസ്
ഒരു കൊലപാതകിയാവുക എന്നത് ജയില്‍ ഡോക്റ്റര്‍ക്ക് അചിന്ത്യമായി തോന്നുന്നുണ്ട്.
തന്റെ പിമ്പിനെ കൊന്നുകളഞ്ഞതിനു മരണ ദണ്ഡന കാത്തു കഴിയുന്ന മുന്‍
ലൈംഗികത്തൊഴിലാളിക്ക് പക്ഷെ തന്റെ പ്രവര്‍ത്തിയില്‍ ലജ്ജാലേശമില്ല. അവരുടെ കഥ
തുറന്നു പറയിക്കാനുള്ള നവാലിന്റെ ശ്രമങ്ങള്‍ ആദ്യമൊക്കെ തുടര്‍ച്ചയായി
പരാജയപ്പെടുകയാണെങ്കിലും, വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തൊട്ടു തലേദിവസം അവര്‍ മനോരോഗ ച്കിത്സക/
എഴുത്തുകാരിയെ കാണാനും ഉള്ളു തുറക്കാനും തയ്യാറാകുന്നു. തന്റെ കുറ്റം ഏറ്റു പറയാന്‍
ഒരു മടിയുമില്ലാത്ത ഫിര്‍ദൌസ്, തുടര്‍ന്ന് പറയുന്ന കഥയില്‍
ഇജിപ്ത്യന്‍ സ്ത്രീത്വത്തിന്റെ ദുരനുഭവങ്ങള്‍ ഒന്നൊന്നായി ചുരുള്‍ നിവരുന്നു.
പിറന്നു വീഴുന്ന അന്ന് മുതല്‍ കുടുംബം, ചുറ്റുപാടുകള്‍,
പാരമ്പര്യം, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ബാല്യം, കൌമാരം,
യൌവ്വനം, വാര്‍ദ്ധക്യം എന്നീ ഇടങ്ങളിലും
സന്ദര്‍ഭങ്ങളിലും എല്ലാം അവള്‍ നേരിടേണ്ടി വരുന്ന അവഗണന, അവമതി,
പീഡനം, ഉപേക്ഷ, നാനാ
വിധത്തിലുള്ള ചൂഷണം, അപമാനവീകരണം എന്നതൊക്കെ തീക്ഷ്ണമായ
ജീവിതാനുഭാവങ്ങളായി ഫിര്‍ദൌസിന്റെ കഥയില്‍ ആവിഷ്കരിക്കപ്പെടുന്നു. വ്യക്തി എന്ന
നിലയില്‍ സ്വയം സ്ഥാപിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് പോരാട്ടത്തിലേക്കും
ഒരു വേള സ്വയം നശീകരനത്തിലേക്കും കൊലയിലേക്ക് തന്നെയും നയിക്കുന്ന വിപര്യയമാണ്
നോവലിന്റെ ഇതിവൃത്തം.
ഫിര്‍ദൌസിന്റെ
കഥ
നാട്ടുമ്പുറത്തു
ദരിദ്ര കുടുംബത്തില്‍ ജനിച്ച ഫിര്‍ദൌസിന്റെ ഓര്‍മ്മകളില്‍ ഉമ്മയെയും മകളെയും
കണ്ണില്‍ ചോരയില്ലാതെ ഗാര്‍ഹിക പീഡനത്തിനിരയാക്കുമായിരുന്ന ഉപ്പയും ലൈംഗിക
ചോദനയുടെ ആദ്യാനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ മുഹമ്മദേയ്ന്‍ എന്ന
കളിക്കൂട്ടുകാരനുമുണ്ട്. പെണ്‍ചേലാകര്‍മ്മമെന്ന കാടത്തത്തിന് വിധേയയായ ശേഷം
ആസ്വാദ്യകരമായിരുന്ന ആ രതി ചോദനകള്‍ അനുഭവപ്പെടാതെ പോകുന്നത് അവളറിയുന്നു.
മാതാപിതാക്കളുടെ മരണ ശേഷം കൈറോയില്‍ അമ്മാവന്റെ വീട്ടിലെത്തുന്ന ഫിര്‍ദൌസിനു
സ്കൂളില്‍ പോകാന്‍ അവസരം ലഭിക്കുന്നത് അവള്‍ ആസ്വദിച്ചു. അമ്മാവനോടൊപ്പം ഒരേ
കട്ടിലില്‍ ഉറങ്ങുമായിരുന്ന ഫിര്‍ദൌസിനു അയാള്‍ വിവാഹിതയാകുന്നതോടെ ബോര്‍ഡിംഗ്
സ്കൂളില്‍ എത്തേണ്ടി വന്നു. പഠനത്തില്‍ ശ്രദ്ധയൂന്നിയ മിടുക്കിയായ വിദ്യാര്‍ഥിനി, മിസ് ഇഖ്ബാല്‍ എന്ന അധ്യാപികയുമായി അടുത്ത
ചങ്ങാത്തത്തില്‍ ആകുന്നതു കൂട്ടുകാരികള്‍ പ്രണയമായി വ്യാഖ്യാനിക്കുന്നുണ്ട്.
മികച്ച വിജയത്തോടെ ബിരുദം നേടിയതിനു ശേഷം അമ്മാവന്റെ വീട്ടിലെത്തുന്ന ഫിര്‍ദൌസ്,
അറുപതു പിന്നിട്ട, മുഖത്തു പഴുത്തൊലിക്കുന്ന
വ്രണമുള്ള ഷെയ്ഖ് മഹമൂദിനു തന്നെ വിവാഹം ചെയ്തു കൊടുക്കാനുള്ള അമ്മാവന്റെയും
അമ്മായിയുടെയും ആലോചനയെ കുറിച്ച് അറിയാന്‍ ഇടവരുന്നതോടെ തന്റെ ആദ്യത്തെ
ഓടിപ്പോക്ക് നടത്തുന്നു. എന്നാല്‍ തെരുവില്‍ തന്നെ പിന്തുടരുന്ന കണ്ണുകളില്‍
നിന്ന് ഭയന്നോടി തിരികെ വീട്ടിലേക്കും വെറുക്കപ്പെട്ട വിവാഹത്തിലേക്കും അവള്‍ക്ക്
മടങ്ങാതെ വയ്യ. നോവലില്‍ പെണ്‍ ജീവിതത്തെ വിടാതെ പിടികൂടുന്ന ദുരൂഹഭയത്തിന്റെ
വേട്ടയാടലായി ഈ കണ്ണുകള്‍ പേര്‍ത്തും പേര്‍ത്തും അടയാളപ്പെടുത്തപ്പെടുന്നുണ്ട്.
ഗാര്‍ഹിക പീഡനം അവിടെയും തുടര്‍ക്കഥയാകുന്നതോടെ ഫിര്‍ദൌസിന്റെ ജീവിതം പിന്നെയും
പലായനത്തിന്റെയും അപരിചിതരില്‍ അഭയം തേടുന്നതിന്റെയും അനിശ്ചിതത്വത്തിലേക്ക്
തെന്നി വീഴുന്നു. ബയൂമിയുടെ തടവറയില്‍ അയാള്‍ക്കും കൂട്ടുകാര്‍ക്കും ലൈംഗിക
അടിമയാകേണ്ടി വരുന്നതിനെ തുടര്‍ന്ന് ഓടിപ്പോകുന്ന ഘട്ടത്തില്‍ നൈല്‍ നദിക്കരയില്‍
പരിചയപ്പെടുന്ന ശരീഫ എന്ന തഴക്കം ചെന്ന അഭിസാരിക സഹായത്തിനെത്തുന്നതുമാണ് ഫിര്‍ദൌസിന്റെ
ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. കണ്ടവനൊക്കെ കേറി മേയാവുന്ന തുറസ്സാവുന്നതിനു
പകരം തന്റെ ശരീരത്തിന് മികച്ച വില വാങ്ങുന്ന ഒരു കുലീന വേശ്യയാവുകയെന്ന പുതിയ
മന്ത്രം അവരാണ് ഫിര്‍ദൌസിനു ഉപദേശിക്കുക. എന്നാല്‍ ശരീഫയും തന്നെ വിറ്റു
കാശാക്കുകയാണ് എന്ന തിരിച്ചറിവിലാണ് ഫിര്‍ദൌസ് അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം
പ്രഖ്യാപിക്കുക. ഒരു നാള്‍, തന്റെ കക്ഷിയായ ദിയാ, വലിയ വീടും കാറുമൊക്കെ സ്വന്തമാക്കുമ്പോഴും താനൊരു മാന്യസ്ത്രീ
ആവുന്നില്ലെന്നു മുഖത്തടിച്ചു പറയുന്നത് വീണ്ടും അവളെ തകര്‍ത്ത് കളയുന്നുണ്ട്.
എല്ലാമുപേക്ഷിച്ചു ഒരു ചാളയിലേക്ക് താമസം മാറുകയും, തന്റെ
കൈവശം അപ്പോഴും ഉള്ള സെക്കണ്ടറി സര്‍ട്ടിഫിക്കേറ്റിന്റെ പിന്‍ബലത്തില്‍ ഒരു ഓഫീസ്
അസിസ്റ്റന്‍റ് ജോലി നേടുകയും ചെയ്യുന്ന ഫിര്‍ദൌസ്, അത്തരം
ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന ലൈംഗികം ഉള്‍പ്പടെയുള്ള അടിമത്തവും
ദാസ്യവും തിരിച്ചറിയുമ്പോള്‍, ഭാര്യയുടെയും അംഗീകൃത
സ്ത്രീത്വത്തിന്റെയും ഇടങ്ങളെക്കാളേറെ സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുന്നത്
ലൈംഗികത്തൊഴില്‍ ആണെന്ന നിരീക്ഷണത്തിലേക്ക് നീങ്ങുന്നു. പ്രണയാഭ്യര്‍ത്ഥനയുമായി
ഒരിക്കല്‍ കൂടി മോഹിപ്പിച്ച ഇബ്രാഹിം, ബോസിന്റെ മകളെ വിവാഹം
കഴിക്കുമ്പോള്‍ പണം നല്‍കാതെ തന്നെ പ്രാപിക്കാനുള്ള തന്ത്രം മാത്രമായിരുന്നു
അയാളുടെ നാട്യമെന്നു അവള്‍ തിരിച്ചറിയുന്നു. തുടര്‍ന്ന് കമ്പനി വിട്ടു ഒരു
വിലകൂടിയ ലൈംഗികത്തൊഴിലാളിയാകുന്ന ഫിര്‍ദൌസ്, തന്നെ
വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഫൌസിയെന്ന പിമ്പിനെ വകവരുത്തുന്നതും ഒരു അറബ്
രാജകുമാരനെ അപമാനിക്കുന്നതുമാണ് അവളുടെ വിധി നിര്‍ണ്ണയിക്കുന്നത്. പുതിയ
ഒരിടത്തേക്ക് പോകുന്നതിന്റെ ആവേശം മാത്രമാണ് തനിക്കുള്ളതെന്നു ഫിര്‍ദൌസ്, കഥാകാരിയോടു പറയുന്നു. തന്നെ കുറ്റം വിധിച്ച ആണുങ്ങള്‍ക്ക് തനിക്ക് പറയാന്‍
കഴിയുന്ന സത്യങ്ങളെ ഭയമാണെന്നും അതുകൊണ്ടാണ്, അതല്ലാതെ
താനിനിയും കൊല്ലുമെന്ന ഭയം കൊണ്ടല്ല, തന്നെ കൊല്ലാന്‍ അവര്‍
തീരുമാനിച്ചതെന്നും അവള്‍ പറയുന്നു. അധികൃതര്‍ അവളെ തൂക്കുമരച്ചുവട്ടിലേക്ക്
കൊണ്ട് പോകുമ്പോള്‍ പുറത്തിറങ്ങി തന്റെ കാറില്‍ തെരുവിലൂടെ കുതിക്കവേ, നവാലിനു ആ ആളുകളെ കാറിടിപ്പിച്ചു കൊല്ലണം എന്നുണ്ട്. എന്നാല്‍ ഫിര്‍ദൌസിനുള്ള
ധൈര്യം തനിക്കില്ലെന്ന തിരിച്ചറിവില്‍ ആക്സിലറേറ്ററില്‍ നിന്ന് അവള്‍ കാല്‍ പിന്‍വലിക്കുന്നു.
ജീവിതത്തില്‍
ഒരിക്കലും സ്വന്തമായ തെരഞ്ഞെടുപ്പുകല്‍ക്കിടമില്ലാത്ത സ്ത്രീത്വത്തിന്റെ
പ്രതീകമാണ് ഫിര്‍ദൌസ്. ചുറ്റുമുള്ള പുരുഷ ലോകം അവളുടെ മേല്‍ തങ്ങള്‍ സ്ഥാപിക്കുന്ന
അധികാരത്തില്‍ ആഹ്ലാദിക്കുന്നവരാണ് എന്ന് ചെറുപ്പത്തില്‍ തന്നെ അവള്‍
തിരിച്ചറിയുന്നുണ്ട്. പുരുഷന്മാരുമായുള്ള ബന്ധത്തില്‍ സന്തോഷം കണ്ടെത്തുക എന്നത്
അവള്‍ക്കു വിധിക്കപ്പെട്ടിട്ടുള്ളതല്ല. ശാരീരികമായി പെണ്‍ചേലാകര്‍മ്മത്തിന്റെ ഫലം
കൂടിയായ ഈ നിരാസം, ലൈംഗിക സമത്വമില്ലായ്മയെന്ന പുരുഷ കേന്ദ്രിതാവസ്ഥയുടെ സൃഷ്ടിയുമാണ്. പണം
നേടുന്നതിലൂടെ അന്തസ്സ് നേടാം എന്ന ധാരണയും പൊളിയുന്നതാണ് തന്റെ കര്‍തൃത്വം
സ്ഥാപിക്കുന്നതിനുള്ള അന്തിമ ഉപായമായി ഒരു കൊലപാതകത്തിന്റെ സ്വാതന്ത്ര്യ
പ്രഖ്യാപനത്തിലേക്ക് അവളെ എത്തിക്കുന്നത്. ചെയ്തു കഴിയുമ്പോഴാവട്ടെ, അതൊട്ടും പ്രയാസകരമായിരുന്നില്ല എന്നും അവള്‍ കണ്ടെത്തുന്നു. എല്ലാ സ്ത്രീകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍
ലൈംഗികത്തൊഴില്‍ ചെയ്യുന്നവരാണ് എന്നും വിവാഹം എന്നതിലും സ്വതന്ത്രമായ ജീവിതം
ലൈംഗികത്തൊഴിലാളിയുടെതാണ് എന്നുമുള്ള ഫിര്‍ദൌസിന്റെ നിരീക്ഷണങ്ങള്‍, പവിത്രമെന്നു കരുതപ്പെടുന്ന സാമൂഹിക വ്യവഹാരങ്ങളിലെ സ്ത്രീവിരുദ്ധത ചോദ്യം
ചെയ്യുക മാത്രമല്ല അവയുടെ തായ് വേരില്‍ തന്നെ ചെന്ന് കൊള്ളുകയും ചെയ്യുന്നുണ്ട്.
അതുകൊണ്ട് തന്നെ അത് ഇജിപ്തിലെ മാത്രം കഥയല്ല, മറിച്ച്
ലോകത്തെങ്ങുമുള്ളത് തന്നെയാണ്. നൈരാശ്യത്തിന്റെയും ദോഷദൃഷ്ടിയുടെയും സ്വരം
അനിവാര്യമായും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അറബ് സ്ത്രീയുടെ അനുഭവം
എന്നതിനപ്പുറം സ്ത്രീകളുടെ സാര്‍വ്വ ലൌകികമായ അനുഭവം എന്ന തലത്തിലേക്കുയരുന്നതും
സമത്വത്തിനു വേണ്ടിയുള്ള അവളുടെ പോരാട്ടത്തെ നിശിതമായി അടയാളപ്പെടുത്തുന്നതും
തന്നെയാണ് സ്ത്രീപക്ഷ രചനയുടെ ഒരു സമകാലിക ക്ലാസ്സിക് ആയി ‘ഗതിമുട്ടിയ സ്ത്രീയെ ’യെ മാറ്റിത്തീര്‍ക്കുന്നതും.
read more:
The Golden Chariot by Salwa Bakr
https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html
No comments:
Post a Comment