Featured Post

Friday, May 2, 2025

Efuru by Flora Nwapa

 എഫൂറു: ഫെമിനിസ്റ്റല്ലാത്ത സ്ത്രീപക്ഷ രചന



ആധുനിക കാലത്ത് ഒരു മുഴുനീള നോവല്‍ രചിച്ച ആദ്യ നൈജീരിയന്‍ വനിത’യായ ഫ്ലോറ ന്‍ വാപയുടെ എഴുത്തിനോട് അക്കാലത്തെ പുരുഷ മേധാവിത്ത സമൂഹം ഒരു പാതി ആരാധനയുടെയും മറുപാതി ഒരാവശ്യവുമില്ലാത്ത പുരുഷ അനുകരണ ആരോപണത്തിന്റെയും സമ്മിശ്ര പ്രതികരണമാണ് രേഖപ്പെടുത്തിയത് എന്നാല്‍ സാവാധാനം ആ എഴുത്തിന്റെ മേന്മ തിരിച്ചറിയപ്പെട്ടു തുടങ്ങി: സമീപനങ്ങളിലും രീതികളിലും ഇതര എഴുത്തുകാരില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ലെങ്കിലും സ്ത്രീകള്‍ക്കു കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിഷയങ്ങളെ കുറിച്ച് അവര്‍ ആഴത്തില്‍ എഴുതുന്നുവെന്നതും അവരുടെ പ്രമേയങ്ങള്‍ പ്രായേണ അനന്യമാണെന്നും തിരിച്ചറിയപ്പെടുകയായിരുന്നു. വിവാഹം, മാതൃ സംരക്ഷണം, വീട്, കുടുംബ ജീവിതം പരമ്പരാഗത സമൂഹത്തിലെ സ്ത്രീയുടെ പദവി, ഇബോ (Igbo) സമൂഹത്തിന്റെ ശ്രേണീബദ്ധത, ഗോത്ര സമൂഹങ്ങളില്‍ ശാന്തിയും വ്യവസ്ഥയും ഉറപ്പുവരുത്തുന്നതില്‍ ദൈവങ്ങളുടെ പങ്ക് എന്നിവയാണ് അവരുടെ പ്രമേയങ്ങളെന്നു Efuru, Idu എന്നീ മുഖ്യ നോവലുകളെ ആസ്പദമാക്കി മനസ്സിലാക്കാമെന്നും ബാഹ്യ സ്വാധീനങ്ങള്‍ തുലോം കുറഞ്ഞ ഗ്രാമീണ സമൂഹങ്ങളെയാണ് അവര്‍ സൃഷ്ടിക്കുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നു. (Oladele Taiwo, ‘Flora Nwapa’, Female Novelists of Modern Africa, ST. MARTIN’S PRESS, New York, 1984, P. 47).  

കൊളോണിയല്‍ നൈജീരിയയിലെ ഒഗൂത്തയില്‍ 1931-ല്‍ ജനിച്ച ഫ്ലോറ (ന്‍)വാപ്പ ഇബാദാനിലും സ്കോട്ട്ലന്റിലും വിദ്യാഭ്യാസവും അധ്യാപന പരിശീലനവും നേടിയ ശേഷം കുറഞ്ഞൊരു കാലം പെണ്‍കുട്ടികള്‍ക്കായുള്ള ഒരു സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുകയും തുടര്‍ന്ന്, സ്വാതന്ത്ര്യാനന്തരം, 1962 മുതല്‍ ബിയാഫ്രന്‍ യുദ്ധം (6 July 1967 – 15 January 1970) പൊട്ടിപ്പുറപ്പെടും വരെ ലാഗോസ് യൂണിവേഴ്സിറ്റിയില്‍ അഡ്മിനീസ്ട്രെറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. സംഘര്‍ഷ കാലത്ത് ഇബോ വിഭാഗത്തിലെ മറ്റു പല ഉന്നതരെയും പോലെ കിഴക്കന്‍ ദേശത്തേക്ക് പിന്‍ വാങ്ങാന്‍ നിര്‍ബന്ധിതയായ അവര്‍, 1966-ലാണ് ആഫ്രിക്കന്‍ സാഹിത്യത്തില്‍ ഒരു സ്ത്രീയുടെതായി ആദ്യം പുറത്തുവന്ന നോവലായ എഫൂറു പ്രസിദ്ധീകരിച്ചത്. 1976-ല്‍ അവര്‍ ആരംഭിച്ച ടാനാ പ്രസ്സ് എന്ന പ്രസിദ്ധീകരണ സ്ഥാപനവും അത്തരത്തില്‍ ഒരാദ്യ സംരഭം ആയിരുന്നു- കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ സ്ഥാപിതമായ പ്രസിദ്ധീകരണാലയം. 1993 അറുപത്തിമൂന്നാം വയസ്സില്‍ മരിക്കുവോളവും എഴുത്തില്‍ സജ്ജീവമായിരുന്ന ഫ്ലോറ, ആഫ്രിക്കന്‍ പെണ്ണെഴുത്തില്‍ ശക്തമായ ഒരു സ്വാധീനമാണ്.



ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികള്‍ ഇബോ ദേശത്തു നേരിട്ട പ്രതിസന്ധി, എമീറിന്റെ സര്‍വ്വാധികാരിയായ നേതൃത്വമുള്ള വടക്കന്‍ മേഖലയിലെ ഹോസാ-ഫുലാനി വിഭാഗത്തെയോ ‘ഒബാ (രാജാവ്)’ നിയന്ത്രിച്ച തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ യൊറൂബ വിഭാഗക്കാരെയോ പോലെ എളുപ്പമായിരുന്നില്ല താരതമ്യേന ജനഹിതാധിഷ്ടിതവും വികേന്ദ്രീകൃതവുമായിരുന്ന ഭരണക്രമം നിലനിന്ന ഈ വിഭാഗത്തെ മെരുക്കിയെടുക്കല്‍ എന്നതായിരുന്നു. സ്വയം ഭാരണാധികാരമുള്ള ചെറുകൂട്ടങ്ങളായി കഴിഞ്ഞ ഇബോ ജനത പൂര്‍വ്വികരുടെ ജ്ഞാനത്തെയും കാരണവ സ്ഥാനീയരെയും അടിസ്ഥാനമാക്കി തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന രീതിയാണ് തുടര്‍ന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ പാശ്ചാത്യ വിദ്യാഭ്യാസവും മെഷിനറി സ്വാധീനത്തിലൂടെ ക്രിസ്തുമതവും സ്വീകരിക്കുന്നതില്‍ മുന്നിട്ടു നിന്ന ഇബോ ജനത, ആധുനികതയോടൊപ്പം പരമ്പരാഗത വിശ്വാസാചാര ക്രമങ്ങളും നിലനിര്‍ത്തിപ്പോന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങള്‍ കഥാകാലമായ എഫൂറു ഈ പശ്ചാത്തലത്തില്‍, കൃഷിയും കച്ചവടവും തൊഴിലാക്കിയ പരമ്പരാഗത സമൂഹ ജീവിതത്തെ ആവിഷ്കരിക്കുന്നു. നദികള്‍ക്കും തടാകങ്ങള്‍ക്കും ചാരേ കഴിയുന്ന സമൂഹമെന്ന നിലയില്‍ മത്സ്യബന്ധനവും മറ്റൊരു പ്രധാന ജീവനോപധിയാണ് ഈ സമൂഹത്തില്‍. 1914-ല്‍ കൊളോണിയല്‍ ഭരണം ലാഗോസിനോട് ചേര്‍ത്ത് ഒരുമിപ്പിക്കും വരെ രണ്ടു വ്യത്യസ്ത പ്രവിശ്യകള്‍ ആയി നിലക്കൊള്ളുകകയായിരുന്നു വടക്കും തെക്കും മേഖലകള്‍. നൂറ്റാണ്ടാദ്യം ആരംഭിച്ച റെയില്‍പ്പാത നിര്‍മ്മാണം പതിയെയെങ്കിലും വ്യാവസായിക വികസനത്തിന് വഴിതെളിച്ചു. ബ്രിട്ടീഷ് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതോടെ ഏതൊക്കെ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കണം, വിപണനം ചെയ്യണം എന്ന കാര്യത്തില്‍ കര്‍ഷക ജീവിതം നയിച്ച്‌ വന്ന മനുഷ്യരുടെ സ്വയം നിര്‍ണ്ണയാവകാശം നഷ്ടമായി. യൂറോപ്പ്യന്‍ കമ്പനികളുടെ കടന്നു വരവ് ഒഗൂത്ത പോലുള്ള കേന്ദ്രങ്ങളെ അതിവേഗം ക്ഷയിപ്പിച്ചു. വ്യാപാരകേന്ദ്രങ്ങള്‍ ഇടം മാറിയപ്പോള്‍ ഒരു ജീവിത രീതി തന്നെയാണ് തകിടം മറിഞ്ഞത്. ഒപ്പം ഉത്പന്നങ്ങളുടെ കാര്യത്തിലും കുത്തകവല്‍ക്കരണം പരമ്പരാഗത ജീവിത രീതിയെ ശ്വാസം മുട്ടിച്ചു. കുടുംബത്തില്‍ വാറ്റുന്ന ജിന്‍ മദ്യം വിലക്കപ്പെട്ടതോടെ ഒരു സുപ്രഭാതത്തില്‍ ആളുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരായി മാറി.

അച്ചബെയെയും ങ്ഗൂഗി വാ തിയോങ്ഗോയെയും പോലെയുള്ള എന്‍വാപ്പയുടെ മുന്‍ഗാമികളായ എഴുത്തുകാര്‍ സൃഷ്ടിച്ച ആഫ്രിക്കന്‍ സാഹിത്യം ഉത്പത്തിയിലും നിര്‍വ്വചനത്തിലും പുരുഷ കേന്ദ്രിതമാണ് എന്നും അവ പ്രധാനമായും പുരുഷ കഥാപാത്രങ്ങളെയും അവരുടെ പ്രശ്നങ്ങളെയും ആവിഷ്കരിക്കുന്നവയാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകഥാപാത്രങ്ങള്‍ ധാരാളമായി ഈ കൃതികളില്‍ കടന്നുവരുന്നുണ്ടെങ്കിലും അവയുടെ സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ ഭൂമികകളുടെ ഓരങ്ങളില്‍ ഏതാണ്ട് അന്യരായി മാത്രമാണ് അവര്‍ സ്ഥിതപ്പെട്ടത്. പുരുഷന്മാരായ എഴുത്തുകാര്‍, സമൂഹ നിര്‍മ്മിതിയില്‍ സ്ത്രീയുടെ സക്രിയമായ പങ്ക് അവഗണിക്കുന്നു എന്ന ബോധ്യത്തില്‍ നിന്നുല്‍ഭവിക്കുന്ന പുതിയൊരു ഭാവുകത്വമാണ് ‘എഫൂറുവിലൂടെ ഫ്ലോറാ എന്‍വാപ്പാ തുടങ്ങിവെച്ചത്. ‘എഫൂറു സമൂഹത്തിലെ കര്‍തൃത്വമുള്ള അംഗമെന്ന നിലയില്‍ സ്വാതന്ത്ര്യ ബോധമുള്ള സ്ത്രീയുടെ വരവിനെ ഉറ്റുനോക്കുകയും സ്ത്രീയുടെ പ്രശ്നങ്ങള്‍ സാഹിത്യത്തിന്റെ തട്ടകത്തിലെ അന്യവിഷയമല്ലെന്നു സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ ലിംഗ സ്വത്വ പ്രശ്നത്തെ സാഹിത്യത്തിലെ ഒരു കേന്ദ്രപ്രമേയം ആക്കുകയും ചെയ്യുന്നു. ആ അര്‍ഥത്തില്‍, ആഫ്രിക്കന്‍ സാഹിത്യത്തില്‍ നിശ്ശബ്ദയായ സ്ത്രീയുടെ അന്ത്യമാണ് നോവല്‍ അടയാളപ്പെടുത്തിയത്. ‘ഞാന്‍ സംസാരിക്കട്ടെ!’ എന്ന നിലപാടിലേക്കുയരുന്ന ആഫ്രിക്കന്‍ സ്ത്രീയുടെ ഈ പ്രതിനിധാനത്തിന് ഒട്ടും വൈകാതെയുണ്ടായ പിന്‍ഗാമികളെയാണ് ബുചി എമാചെതയുടെയും മരിയാമാ ബായുടെയും നോവലുകളില്‍ കാണാനാവുക.  

‘എഫൂറു’ സ്വാതന്ത്ര്യ ബോധമുള്ള ഒരു സ്ത്രീയുടെ കഥയാണ്‌ ആവിഷ്കരിക്കുന്നത്. സാമൂഹിക മാറ്റത്തിന് മാതൃകയും രാസത്വരകവും ആയിത്തീരുന്ന എഫൂറു, കുടുംബത്തിലെ വരുമാനമുള്ള സ്ത്രീയായും മികച്ച കച്ചവടക്കാരിയായും മാറുമ്പോഴും ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുന്നവളാണ്. രണ്ടു തവണ വിവാഹിതയായിട്ടും ഇരു ഭര്‍ത്താക്കന്മാരുടേയും വഞ്ചന കാരണം ദാമ്പത്യത്തില്‍ പരാജയപ്പെടുന്ന, ഇതര ഗ്രാമീണ സ്ത്രീകളെ പോലെ ഏറെ മക്കളെ പ്രസവിക്കാന്‍ കഴിയാതെ പോവുന്ന എഫൂറു ഏകമകള്‍ മരിച്ചുപോയിട്ടും പക്ഷെ തളരാന്‍ തയ്യാറല്ല. ഉദാരമനസ്കതയുടെയും ബുദ്ധിയും കര്‍മ്മ കുശലതയുമുള്ള ജീവിതത്തിന്റെയും മാതൃകയായി അവള്‍ സ്വയം മാറുന്നു. സ്ത്രീയുടെ കര്‍തൃത്വം, സ്ത്രീ ശാക്തീകരണം, സ്ത്രീ സാഹോദര്യം, ലിംഗ സമത്വം തുടങ്ങിയ ഫെമിനിസ്റ്റ് ആശയങ്ങളാണ് നോവലിന്റെ കേന്ദ്ര പരിഗണനകള്‍ എന്ന് വ്യക്തമാണ്. അതേ സമയം, ഫെമിനിസ്റ്റ് എന്ന ലേബലിനോട് തികച്ചും വ്യത്യസ്തമായ നിലപാട് നോവലിസ്റ്റ് തുറന്നു പറഞ്ഞിട്ടുമുണ്ട്: തനിക്കറിയാവുന്ന കാര്യങ്ങളെ കുറിച്ച് എഴുതുന്ന സാധാരണ സ്ത്രീയാണ് താനെന്നും സ്ത്രീയെ സംബന്ധിച്ച ഒരു പ്രചോദനാത്മക ചിത്രം മുന്നോട്ടു വെക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതില്‍ അവര്‍ക്കുള്ള താല്പര്യക്കുറവിനു കാരണം പാശ്ചാത്യമായ ആ ആശയത്തിന്റെ തനിമയില്‍ അവരുടെ രചനകള്‍ ആ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ല എന്നതാവാം എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Ahmad Ghashmari, africaresource.com) ‘എഫൂറു ഈ നിരീക്ഷണത്തെ ശരിക്കും സാധൂകരിക്കുന്നുണ്ട്‌.

പാശ്ചാത്യ ഫെമിനിസ്റ്റ് സമീപനം സ്വീകരിക്കുന്ന തങ്ങളുടെ തന്നെ സാംസ്കാരിക/ പാരമ്പര്യ നിരാസത്തിന്റെയോ പുരുഷമേധാവിത്ത മൂല്യങ്ങളോടുള്ള പ്രതിഷേധത്തിന്റെയോ സ്വരമല്ല ‘എഫൂറു’വിലെ നായികയുടെ വ്യവഹാരങ്ങളെ നിര്‍ണ്ണയിക്കുന്നത്. എഫൂറു മാറ്റത്തിന് വേണ്ടി ശ്രമിക്കുമ്പോഴും അത് പ്രതിഷേധമായല്ല, സഹജമായ സൌഹൃദഭാവവും ഉദാരതയും സഹായ മനസ്ഥിതിയുമായി വേറിട്ടു നിന്നും സ്ഥൈര്യപൂര്‍വ്വം ജീവിത വിജയം നേടിയും തന്നെയാണ്. ഈ ശ്രമങ്ങള്‍ക്കിടയില്‍ പാരമ്പര്യത്തെയോ സമൂഹത്തിന്റെ സംസ്കൃതിയെയോ ഒരു ഘട്ടത്തിലും അവള്‍ തള്ളിപ്പറയുന്നില്ല. ഗോത്രയുദ്ധങ്ങളില്‍ ഒറ്റയ്ക്ക് പൊരുതി ജയിച്ച ഒട്ടേറെ നേട്ടങ്ങളുള്ള  പൌരമുഖ്യനായ പിതാവിന്റെ സുന്ദരിയും ബുദ്ധിമതിയുമായ മകള്‍ എന്ന നിലയില്‍ പരമ്പരാഗത നായികാ സങ്കല്‍പ്പത്തിനു തികച്ചും അനുരോധമാണ് എഫൂറുവിന്റെ പശ്ചാത്തലം. പ്രണയത്തില്‍ വിശ്വസിക്കുകയും വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തിനു കാത്തു നില്‍ക്കാതെ അദീസുവയെ വിവാഹം ചെയ്യുകയും ചെയ്യുന്നുവെങ്കിലും ആചാരപ്രകാരമുള്ള സ്ത്രീധനം അയാള്‍ നല്‍കിത്തീരുന്നത് വരെ വിവാഹം പരിപൂര്‍ണ്ണമാകില്ല എന്നവള്‍ തീര്‍ത്ത്‌ പറയുന്നു. അപ്പോഴാണ്‌ അവര്‍ക്ക് “ശരിക്കും വിവാഹിതരായി എന്ന് തോന്നുക” എന്ന് നോവലിസ്റ്റ് എഴുതുന്നു. പെണ്‍ചേലാകര്‍മ്മം എന്ന വേദനയേറിയ ശസ്ത്രക്രിയക്ക് വിധേയയാകുന്നതിലും എഫൂറു പ്രതിഷേധിക്കുന്നില്ല. പുരുഷന് ബഹുഭാര്യത്വമാകാം എന്നതിലും അവള്‍ക്ക് തര്‍ക്കമില്ല; “ഒരു ചീത്തസ്ത്രീ മാത്രമേ തന്റെ ഭര്‍ത്താവിന്റെ ഏകാഭാര്യയായിരിക്കാന്‍ ആഗ്രഹിക്കൂ,” എന്ന് പാരമ്പര്യത്തിന്റെ കാവലാള്‍ ആവുന്നുമുണ്ട് എഫൂറു. മാറ്റത്തെയും  വിജയത്തെയും കുറിച്ചുള്ള എഫൂറുവിന്റെ കാഴ്ച്ചപ്പാട്സ്വന്തം സംസ്കൃതിക്കകത്ത് നിന്ന് കൊണ്ടുതന്നെയുള്ള സമവായത്തിന്റെയും ഉടമ്പടിയുടെയും നിലപാടാണ്. ഇബോ സംസ്കൃതിയുടെ വഴക്കങ്ങളെ ഉപയോഗപ്പെടുത്തി, അവയെ ഭേദിക്കാതെ തന്നെ നേടിയെടുക്കാവുന്ന ലിംഗ സമത്വത്തെ കുറിച്ചുള്ള ഈ ധാരണയെ ‘സമവായത്തിന്റെ സ്ത്രീപക്ഷത ("negofeminism" or the feminism of negotiation) എന്ന് വിവരിക്കപ്പെട്ടിട്ടുണ്ട്. (Obioma Nnaemeka, Feminism, Rebellious Women, and Cultural Boundaries: Rereading Flora Nwapa and Her Compatriots.) പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സമവായമാണിത് ആഫ്രിക്കന്‍ സ്ത്രീക്ക്. ചുറ്റുമുള്ള സ്ത്രീകള്‍ക്ക് മുന്നില്‍ സ്വയമൊരു നേതൃഗുണ സമ്പന്നയായി നിലകൊള്ളുന്നതിലും അദീസുവക്കും എനെബേരിക്കും ഇല്ലാത്ത ബുദ്ധിശക്തിയും വ്യാപാര വിജയവും പ്രകടിപ്പിക്കുന്നതിലൂടെ സമൂഹത്തിലെ പുരുഷന്മാരെ അതിശയിക്കുന്നതിലും എഫൂറു ഒരു ഫെമിനിസ്റ്റ് മാതൃക സൃഷ്ടിക്കുന്നു. ഇതര ബന്ധത്തിനു പിറകെയുള്ള അദീസുവയുടെ തിരോധാനത്തെ തുടര്‍ന്ന് തളര്‍ന്നു പോകുന്ന ഭര്‍തൃ മാതാവ് ഒസ്സായിയില്‍ നിന്നു ഭിന്നമായി എഫൂറു പിടിച്ചു നില്‍ക്കുന്നു. എനെബേരിയില്‍ നിന്ന് കേള്‍ക്കരുതാത്ത ആരോപണം കേള്‍ക്കേണ്ടിവരുമ്പോള്‍ ബന്ധത്തിന് പിന്‍വാതില്‍ അടക്കാനും അവള്‍ മടിക്കുന്നില്ല. ഒസ്സായ് നിരീക്ഷിക്കുന്ന പോലെ, അദീസുവക്ക് വിശ്വാസവഞ്ചനയുടെ ജീനുകള്‍ പകര്‍ന്നു നല്‍കിയ, മകനെ വളര്‍ത്തേണ്ട ഉത്തരവാദിത്തം തന്നെയേല്‍പ്പിച്ചു സമാനമായ രീതിയില്‍ ഇട്ടേച്ചു പോയി തന്നെ തനിച്ചാക്കിയിട്ടും ഭര്‍ത്താവിനെ മാത്രം ധ്യാനിച്ച്‌ ജീവിച്ച തന്നില്‍ നിന്ന് വ്യത്യസ്തയായി എഫൂറു “ജീവിതം മുഴുവനായും ജീവിക്കാന്‍” ആഗ്രഹിക്കുന്നവള്‍ തന്നെ. പക്ഷെ അത് ഒജിയയുടെ മാതാപിതാക്കളുടെ കാര്യത്തിലെന്ന പോലെ, മറ്റുള്ളവരുടെ ജീവിതത്തിനു രക്ഷയായിക്കൊണ്ടു കൂടിയാണ്. ഭര്‍തൃമാതാവ് പ്രതിനിധാനം ചെയ്യുന്ന നിശ്ശബ്ദവും വിഫലവുമായ സഹനത്തിന്റെ പ്രതീകമല്ല എഫൂറു. എന്നാല്‍, ലൈംഗിക കാര്യങ്ങളില്‍ തികഞ്ഞ പാതിവൃത്യ നിഷ്കര്‍ഷ അവള്‍ പാലിക്കുന്നുമുണ്ട്‌. എനെബേരിയുമായുള്ള വിവാഹത്തില്‍ നാലുവര്‍ഷം കഴിഞ്ഞും കുട്ടികള്‍ ഉണ്ടാവുന്നില്ല എന്ന് വരുമ്പോള്‍ അയാള്‍ വേറെയും വിവാഹം കഴിക്കാന്‍ മുന്‍കൈ എടുക്കുന്നതും അവള്‍ തന്നെ. മറ്റു സ്ത്രീകളുടെ ജീവിതങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കാനും മാറ്റിത്തീര്‍ക്കാനുമുള്ള എഫൂറുവിന്റെ ശ്രമങ്ങളുടെ വിജയം ഏറെ തെളിഞ്ഞു കാണാനാവുക ഒന്നിനും കൊള്ളാത്ത ഒരു കാട്ടുവാസിയില്‍ നിന്ന് തികഞ്ഞൊരു സമൂഹ ജീവിയായ ഒജിയയുടെ പരിണാമത്തിലാണ്. ഡോക്റ്റര്‍ ഉസാറുവുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തി ശാസ്ത്ര ബോധത്തിന്റെയും ആധുനിക വൈദ്യത്തിന്റെയും ഗുണഫലങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതിനും എഫൂറു മുന്‍കൈ എടുക്കുന്നുണ്ട്. സ്ത്രീ സഹോദര്യത്തിന്റെയും ശാക്തീകരണത്തിന്റെയും ഈ നിരലങ്കാര മാതൃകകള്‍ പാശ്ചാത്യ ഫെമിനിസത്തിന് ബോധ്യമാവാന്‍ ഇടയില്ലാത്തതാണെന്ന തിരിച്ചറിവാണ് എന്‍വാപ്പയുടെ നിലപാടിനെ രൂപപ്പെടുത്തുന്നത്. പാരീസിലെയോ ബോസ്റ്റനിലെയോ സ്ത്രീയുടെ സ്വാതന്ത്ര്യ ബോധം ഒഗൂത്തയിലെ ഇബോ വംശജയായ സ്ത്രീയുടെ വിമോചക സങ്കല്‍പ്പങ്ങള്‍ക്ക് എത്രയോ അകലെയാണ് എന്നത്, ‘എഫൂറു’വിനെ ഒരു ഫെമിനിസ്റ്റ് പാഠമായി വായിക്കുമ്പോള്‍ ദേശ, സംസ്കാര ഘടകങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. എന്നാല്‍, ഒരു പ്രസ്ഥാനം എന്ന നിലയില്‍ തന്റെ കാലത്തെ ഫെമിനിസം കറുത്ത വര്‍ഗ്ഗക്കാരെയോ, അഥവാ, കരീബിയന്‍ നാടുകളിലെയോ, അറബ് ലോകത്തെയോ, ഇതര മൂന്നാം ലോക ദേശങ്ങളിലെയോ, സ്ത്രീകളെ കണക്കിലെടുക്കുകയുണ്ടായില്ല എന്ന് ഫ്ലോറ എന്‍വാപ്പ കരുതി. അത് ഒന്നുകില്‍ അത്തരം പാഠങ്ങളെ തെറ്റായി വായിച്ചു, അല്ലെങ്കില്‍ തള്ളിക്കളയുകയോ അവഗണിക്കുകയോ ചെയ്തു എന്ന് ബാര്‍ബറ സ്മിത്ത് നിരീക്ഷിച്ചത് ഇതോടു ചേര്‍ത്തുവെക്കാം (“Toward a Black Feminist Criticism": Barbara Smith).



ഇബോ സംസ്കൃതിയുമായി കണ്ണിചേര്‍ന്നുള്ള എഫൂറുവിന്റെ പാത്ര സൃഷ്ടിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘടകം ‘മാമി വതാ ജലമൂര്‍ത്തികളുടെ ഉപാസകയായി അവളെ മാറ്റുന്നതാണ്. എന്‍വാപ്പയുടെ കൃതികളിലെല്ലാം ജലമൂര്‍ത്തികളുടെ മിത്തുകള്‍ പ്രധാനമാണ്. എഫൂറുവിനും തടാകത്തിന്റെ ദേവതയായ ഉഹാമിരിക്കും പൊതുവായ ചില ഗുണങ്ങള്‍ നോവലില്‍ നിര്‍ണ്ണയിച്ചു നല്‍കുന്നുണ്ട്: ഉഹാമിരി തന്റെ അനുയായികളെ സ്വയം തെരഞ്ഞെടുക്കുന്നു, അവരില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കയും ചെയ്യും. തന്റെ ഉപാസകര്‍ക്ക് ധനവും വ്യാപാര വിജയവും വര്‍ഷിക്കുന്ന ഉഹാമിരി പക്ഷെ അവര്‍ക്ക് ഒന്നിലേറെ കുട്ടികളെ നല്‍കില്ല. പുരാണപ്രകാരം ‘മാതൃത്വത്തിന്റെ സന്തോഷങ്ങള്‍ ഒരിക്കലും ഉഹാമിരിക്ക് ലഭ്യമായില്ല. മകളുടെ മരണശേഷം പതിവായി ഉഹാമിരിയുടെ സ്വപ്ന പ്രത്യക്ഷം ഉണ്ടാവുന്ന എഫൂറുവിനു പിതാവ് എന്‍വാഷികെ ഒജിനെ അത് വ്യാഖ്യാനിച്ചു നല്‍കുന്നുണ്ട്: ഉഹാമിരിയുടെ ഉപാസകയാവാന്‍ അവള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അതൊരു ആത്മീയ ദൌത്യം കൂടിയാണ്: മുമ്പ് അവളുടെ അമ്മയ്ക്കും ആ വിളിയെത്തിയിരുന്നു; ഏക മകളെ പോറ്റിവളര്‍ത്തുന്ന തിരക്കില്‍ അവര്‍ ഉഹാമിരിയുടെ ഉപാസകയായില്ലെങ്കിലും. വിളിയെത്തി എന്നതുകൊണ്ട്‌ ഉഹമിരിയുടെ ഉപാസകയാവുകയെന്നത് നിര്‍ബന്ധമല്ല എന്ന് എഫൂറുവിന്റെ അമ്മയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ, അസിദുവായുടെ അമ്മായിയും എഫൂറുവിനു മാതൃതുല്യയുമായ അജാനുപുവിന്റെ ജീവിതം തെളിയിക്കുന്നത് പോലെ, ജീവിത വിജയത്തിന് ഉഹാമിരിയുടെ ഉപാസകയാവുകയോ ആ വിളി എത്തിപ്പെടുകയോ ചെയ്യേണ്ടത് അനിവാര്യവുമല്ല. ഏറെ മക്കളുള്ള അവര്‍ സാമാന്യം സമ്പന്നയുമായിരുന്നുവല്ലോ. ആ അര്‍ത്ഥത്തില്‍, സമാവായത്തിന്റെ സ്ത്രീപക്ഷതയെന്ന നിലപാടിന്റെ ഒരു തനതു ആഫ്രിക്കന്‍ രൂപകമായിത്തീരുന്നുണ്ട് ഫ്ലോറ (ന്‍)വാപ്പയുടെ കൈയ്യില്‍ ജലമൂര്‍ത്തിയുടെ സ്ത്രീസ്വരൂപം.    

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – ഒന്ന്

ലോഗോസ് ബുക്സ്, പേജ്: 65-72)

To purchase, contact ph.no:  8086126024


No comments:

Post a Comment