Featured Post

Tuesday, May 27, 2025

Mario Vargas Llosa

 മാരിയോ വാര്‍ഗാസ് യോസ കടന്നുപോകുമ്പോള്‍



https://www.youtube.com/watch?v=Rgep_Pbtatw


ഇക്കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് (2025) അന്തരിച്ച പെറൂവിയന്‍ എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ മാരിയോ വാര്‍ഗാസ് യോസ ലാറ്റിന്‍ അമേരിയ്ക്കന്‍ സാഹിത്യത്തിലെ എക്കാലത്തെയും വലിയ പ്രതിഭകളില്‍ ഒരാളാണ്. എകാധിപത്യത്തിനും ജനാധിപത്യത്തിനുമിടയില്‍ പെറു എന്ന അദ്ദേഹത്തിന്‍റെ ജന്മദേശം നിരന്തരം മാറിക്കൊണ്ടിരുന്നത് ഇതര ദേശങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലക്ക് അധികാര കൈമാറ്റം നടന്ന അതെ ഇടവേളയിലാണ്. ഈ അനുഭവങ്ങളില്‍ നിന്നാണ് എഴുത്തുകാരന്‍ എപ്പോഴും കൂടുതല്‍ മെച്ചപ്പെട്ട ലോകം സ്വപ്നം കാണുകയും ഒരു സാങ്കല്‍പ്പിക ലോകം കൊണ്ട് നിലവിലുള്ളതിനെ പകരം വെക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുമെന്ന ദര്‍ശനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഏകാധിപത്യം/ സര്‍വ്വാധിപത്യം എന്നിവയുടെ ബദലായിത്തന്നെയാണ് യോസ എഴുത്തിനെ, വിശേഷിച്ചും ഫിക് ഷനെ ഉയര്‍ത്തിപ്പിടിച്ചതും. നോബല്‍ സ്വീകാര പ്രസംഗത്തില്‍അക്കാര്യം  എടുത്തുപറഞ്ഞ യോസ, ഫിക്ഷന്റെ അഭാവത്തില്‍ ലോകം ഏകാധിപത്യം, തത്വശാസ്ത്രങ്ങള്‍, മതം തുടങ്ങിയവ കൊണ്ടു വീര്‍പ്പുമുട്ടും എന്നും ഓര്‍മ്മിപ്പിച്ചു. തന്നെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്ത് ആയി എന്താണ് താല്‍പര്യപ്പെടുക എന്ന ചോദ്യത്തിന് യോസ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു: “അയാള്‍ ജീവിതം അതിന്റെ പാരമ്യതയില്‍ ജീവിച്ചു, സാഹിത്യത്തെ മറ്റെന്തിനെക്കാളും സ്നേഹിക്കുകയും ചെയ്തു.”

1936ല്‍ പെറുവിലെ ആരെകിപ നഗരത്തില്‍ ജനിച്ച യോസ, എ ഫിഷ്‌ ഇന്‍ ദ വാട്ടര്‍  എന്ന ഓര്‍മ്മ പുസ്തകത്തില്‍ സന്തുഷ്ടമായ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്നുണ്ട്. അച്ഛന്‍ പിണങ്ങിപ്പോയ ശേഷം അദ്ദേഹം മരിച്ചുപോയി എന്ന വിശ്വാസത്തോടെ അമ്മയോടൊത്തു കഴിഞ്ഞ നാളുകള്‍ ആയിരുന്നു അത്. ‘യോസ’ എന്ന കുടുംബനാമവും, അദ്ദേഹം ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയ കുലീന ഭാവവും അമ്മ വഴിയാണ് വന്നുചേര്‍ന്നതും. യോസക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ അമ്മ, ഭര്‍ത്താവുമായി വീണ്ടും ഐക്യപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ പേടിസ്വപ്ന നാളുകള്‍ ആരംഭിച്ചു. ഏനെസ്റ്റോ വാര്‍ഗാസ് തികച്ചും പീഡനസ്വഭാവിയും  ചൂരല്‍ പ്രേമിയുമായിരുന്നു. അമ്മയുടെ കുലീന കുടുംബപശ്ചാത്തലം ‘സാമൂഹിക അപകഷബോധ’മായി അച്ഛനെ വേട്ടയാടിയിരുന്നുവെന്നും ഇത് ഒരു ‘ദേശീയ അസുഖം’ തന്നെയായിരുന്നു എന്നും യോസ എഴുതുന്നു. പതിനാലു വയസ്സുള്ളപ്പോള്‍ ലിമയിലെ മിലിട്ടറി അക്കാദമിയില്‍ ചേര്‍ക്കപ്പെട്ടതാണ് ദ ടൈം ഓഫ് ദ ഹീറോ  എന്ന 1962ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ആദ്യനോവലിന്റെ പ്രചോദനവും പശ്ചാത്തലവും ആയിത്തീര്‍ന്നത്. പതിനാറു വയസ്സുള്ളപ്പോള്‍ ക്രൈം റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങിയ യോസ, പത്തൊമ്പതാം വയസ്സില്‍ തന്നെക്കാള്‍ ഏറെ മുതിര്‍ന്ന ഹൂലിയ ഓര്‍കീദി എന്ന ബന്ധുവിനെ വിവാഹം ചെയ്തു ഒളിച്ചോടി. അവരാണ് ‘ഓണ്ട് ജൂലിയ ആന്‍ഡ്‌ ദ സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന നോവലിന് പ്രചോദനമായതും.

അമ്പതുകളുടെ മധ്യത്തില്‍ ഓഡ്രിയ ഭരണത്തിന്റെ ഏകാധിപത്യനാളുകളില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ആയിരുന്ന യോസ കമ്യൂണിസ്റ്റ് സെല്ലുകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെട്ടു. ഇതാണ് മാര്‍ക്കേസിനോടുള്ള ആരാധനയിലേക്ക് അദ്ദേഹത്തെ നയിച്ചത്. പില്‍ക്കാലം, സാഹിത്യ ചരിത്രത്തിലെ ആ കുപ്രസിദ്ധമായ കയ്യേറ്റ കഥ സംഭവിക്കുന്നതുവരെ, ഇരുവരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. ക്യൂബന്‍ വിപ്ലവത്തോടുള്ള സമീപനത്തിലും യോസ പതിയെ തണുത്തു പോയപ്പോള്‍ മാര്‍ക്കേസ് ജീവിതകാലം മുഴുവന്‍ കാസ്ട്രോയോടുള്ള ഊഷ്മള സൗഹൃദം തുടര്‍ന്നു.

 

യോസ, ലാറ്റിന്‍ അമേരിക്കന്‍ ബൂം (BOOM)

യോസയെ വിലയിരുത്തുമ്പോള്‍ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’ പ്രതിഭാസത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. യോസയെ കൂടാതെ ഹൂലിയോ കോര്‍ത്തസാര്‍ (അര്‍ജന്റിന), കാര്‍ലോസ് ഫ്യൂയെന്തസ് (മെക്സിക്കോ), ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് (കൊളംബിയ), എന്നിവരും ചേരുന്ന നാലുപേരാണ് പൊതുവേ ബൂമിന്റെ അമരത്തുകാര്‍ എന്ന് കണക്കാക്കപ്പെടുന്നത്. ശീതയുദ്ധ രാഷ്ട്രീയം, വിപ്ലവപ്രസ്ഥാനങ്ങള്‍, സര്‍വ്വാധിപത്യ ഭരണകൂടങ്ങള്‍, തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അവരുടെ കൃതികള്‍, അവയുടെ അടിയന്തിര രാഷ്ട്രീയപ്രാധാന്യം കൊണ്ടും, പരീക്ഷണാത്മക രൂപങ്ങള്‍ കൊണ്ടും ആഗോളതലത്തില്‍ പ്രതിധ്വനികള്‍ സൃഷ്ടിച്ചു. ട്രാന്‍സ് അറ്റ്ലാന്റിക് പ്രസാധന ശൃംഖലകളുടെ വളര്‍ച്ചക്കും അതിലൊരു മുഖ്യ പങ്കുണ്ടായിരുന്നു.

ജെയിംസ് ജോയ്സ്, വില്യം ഫോക്നര്‍, ഫ്രാന്‍സ് കാഫ്ക തുടങ്ങിയ യൂറോപ്യന്‍ ആധുനികതയിലെ വമ്പന്മാരുടെയും, പ്രാദേശിക ചരിത്രത്തെ അവാങ് ഗാര്‍ഡ് സങ്കേതങ്ങളുമായി സമന്വയിപ്പിച്ച ബോര്‍ഹെസ്, അലെഹോ കാര്‍പന്റിയര്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ പൂര്‍വ്വികരുടെയും സ്വാധീനങ്ങള്‍ ‘ബൂം എഴുത്തുകാരില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. അവരുടെ ആഖ്യാനങ്ങളില്‍ വിച്ഛിഹ്നസമയഘടന, ഭിന്നവീക്ഷണകോണുകള്‍, രേഖീയമായ ‘ആധികാരിക’ ചരിത്രത്തോടുള്ള കടുത്ത സന്ദേഹബുദ്ധി എന്നിവ പ്രകടമാണ്.

യോസ - അധികാരത്തിന്റെ ഭൂപടങ്ങള്‍

മാജിക്കല്‍ റിയലിസം എന്ന രചനാരീതിയുമായി പലപ്പോഴും ചേര്‍ത്തുപറയാറുണ്ടെങ്കിലും, ഈ ശൈലീവിവരണം സൂചിപ്പിക്കുന്നതുപോലെ ‘ബൂം’ എഴുത്തുകാരുടെ രചനാരീതികള്‍  ഏകാശിലാത്മകമല്ല . ഉദാഹരണത്തിന്, മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങ’ളില്‍ ഏറ്റവും പ്രസിദ്ധമായി ഉപയോഗിക്കപ്പെട്ട പ്രസ്തുത ശൈലിയില്‍ നിന്ന് ഏറെ ഭിന്നമാണ്‌ വാര്‍ഗാസ് യോസയുടെ രചനകള്‍. യോസയെ സംബന്ധിച്ച് മാജിക്കല്‍ ഘടങ്ങളുടെ പ്രയോഗത്തിലല്ല സാഹിത്യ വിപ്ലവം. മറിച്ച് ആഖ്യാനത്തിന്റെ തന്നെ ശില്‍പ്പഭദ്രതയിലാണ്. എങ്ങനെയാണ് കഥകള്‍ പറയപ്പെടെണ്ടത്, ഓര്‍മ്മകള്‍ എങ്ങനെയാണ് ബഹുവിതാനങ്ങളില്‍ വര്‍ത്തിക്കുന്നത്, അധികാരം എങ്ങനെയൊക്കെയാണ് മനുഷ്യരിലേക്ക് അരിച്ചിറങ്ങുന്നത് എന്നതൊക്കെയാണ് അദ്ദേഹത്തിന്‍റെ ഉത്കണ്ഠകള്‍. തന്റെ സമകാലികര്‍ക്കിടയില്‍ അദ്ദേഹം വേറിട്ടുനില്‍ക്കുന്നത് സര്‍വ്വാധിപത്യ അധികാരം, വൈയക്തിക ചെറുത്തുനില്‍പ്പുകളില്‍ ലീനമായ വൈരുധ്യങ്ങള്‍ എന്നിവയെ നിരന്തര അന്വേഷണങ്ങള്‍ക്കു വിധേയമാക്കുന്നു എന്നതിലാണ്. ദ ടൈം ഓഫ് ദ ഹീറോ  യിലെ സൈനിക സ്കൂള്‍ മുതല്‍, കോണ്‍വര്‍സേഷന്‍സ് ഇന്‍ ദ കത്തീഡ്രല്‍  എന്ന നോവലിലെ അടിച്ചമര്‍ത്തല്‍ രീതിയുള്ള ബ്യൂറോക്രസിയിലൂടെ ഒടുവില്‍ ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് -ലെ (The Feast of the Goat) പേടിസ്വപ്നാന്തരീക്ഷമുള്ള ഏകാധിപത്യത്തിന്റെ ആവിഷ്കാരം വരെ യോസ അന്വേഷിക്കുന്നത് അടിച്ചമര്‍ത്തലിന്റെ സംവിധാനങ്ങള്‍ മാത്രമല്ല, ചെറുത്തുനില്‍ക്കുകയോ സന്ധി ചെയ്യുകയോ ചെയ്യുന്നവരുടെ മനോവ്യാപാരങ്ങള്‍ കൂടിയാണ്.

ലാറ്റിന്‍ അമേരിക്കന്‍ ബൂം പ്രതിഭാസം ശക്തമായികൊണ്ടിരുന്ന നാളുകളില്‍ അധികവും യോസ, ബ്രോഡ്കാസ്റ്റിംഗ് ജേണലിസം അധ്യാപകനും വിവര്‍ത്തകനും നോവലിസ്റ്റും എല്ലാമായി യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു. യൂറോപ്യന്‍, അമേരിക്കന്‍ സാഹിത്യത്തോടുള്ള യോസയുടെ താല്പര്യത്തിനുള്ള വിശദീകരണവും ഇവിടെ കാണാം. അതേ സമയം ഇതര ‘ബൂം’ എഴുത്തുകാരെ പോലെ, ആഖ്യാനപരമായ പരീക്ഷണങ്ങളില്‍ വ്യാപരിച്ചുവെങ്കിലും, രാഷ്ട്രീയമായി ഇടതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള വേറിട്ടുപോക്ക് അദ്ദേഹത്തെ ഒരു ഒറ്റയാനാക്കി. തന്റെ രണ്ടാം വീടായി അദ്ദേഹം കണക്കാക്കിയ സ്പെയിന്‍, 1939 മുതല്‍ 1975 വേറെ നിലനിന്ന ഫ്രാങ്കോയിസ്റ്റ് നാളുകളില്‍ നിന്ന് മോചിതമായത്, ഏറെ സന്തോഷത്തോടെയാണ് യോസ കണ്ടത്. വിവേകവും സഹാനുഭൂതിയും പുലരുകയും രാഷ്ട്രീയ എതിര്‍ചേരിയിലുള്ളവര്‍ പൊതുനന്മക്കായി വിഭാഗീയത മാറ്റിവെക്കുകയും ചെയ്താല്‍ ‘സംഭവങ്ങള്‍ മാജിക്കല്‍ റിയലിസ്റ്റ് നോവലുകളിലേതുപോലെ അത്ഭുതകരമായിരിക്കും’ എന്ന് യോസ പറയുന്നു. താവഴി സര്‍വ്വാധിപത്യം സാമ്രാജ്യത്വാധിനിവേശത്തെക്കാള്‍ വലിയ ദ്രോഹമാണ്  ലാറ്റിന്‍ അമേരിക്കന്‍ തദ്ദേശീയ ജനതയോട് ചെയ്തത് എന്നുവരെ അദ്ദേഹം പറയുന്നു. എണ്‍പതുകളില്‍ ഡ്രഗ് ട്രാഫിക്കിംഗ്, അഴിമതി, ഭീകരാക്രമണങ്ങള്‍ തുടങ്ങിയവ കൊണ്ട് നില തെറ്റിയ പെറൂവിയന്‍ ജീവിതത്തെ കുറിച്ച് അദ്ദേഹം എഴുതി: “എന്താണ് വാസ്തവത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കല്‍ ശരിക്കും അസാധ്യമായതുകൊണ്ട് നമ്മള്‍ പെറു ജനത, നുണകള്‍ കണ്ടുപിടിക്കുകയും പറയുകയും സ്വപ്നം കാണുകയും മിഥ്യയില്‍ അഭയം തേടുകയും ചെയ്യുന്നു.” എന്നാല്‍ ഇതെഴുതിയ സന്ദര്‍ഭത്തില്‍ തന്നെയാണ് പ്രായോഗിക രാഷ്ട്രീയത്തിന്റെ ‘രോഗം’ ബാധിക്കാന്‍ യോസ സ്വയം വിട്ടുകൊടുത്തത് എന്നതില്‍ വൈചിത്ര്യമുണ്ട്. ഡിമോക്രാറ്റിക് പാര്‍ടി നിര്‍ദ്ദേശപ്രകാരം1990ല്‍ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു. അലന്‍ ഗാര്‍ഷ്യയുടെ ഇടതുപക്ഷ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച  ദേശസാല്‍ക്കരണ പോളിസികളില്‍ പതിയിരിക്കുന്ന സര്‍വ്വാധിപത്യ ഭീഷണി തിരിച്ചറിഞ്ഞ യോസ, റാഡിക്കല്‍ ലിബറലിസത്തിനും സ്വതന്ത്ര വിപണിക്കും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചു. തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ ജയിച്ചു കയറിയ യോസ രണ്ടാം ഘട്ടത്തില്‍ ആല്‍ബെര്‍ട്ടോ ഫുജിമോറിയോട് അടിയറവു പറഞ്ഞു. അത്, പട്ടാള രഹിത ഏകാധിപത്യത്തിന്റെ ഊഴത്തിലേക്കാണ് നാടിനെ നയിച്ചത്. യോസ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. ഈ നൈരാശ്യത്തിന്റെ ആഴം ഡത്ത് ഇന്‍ ദ ആന്‍ഡിസ്- ല്‍ കാണാം. ഫുജിമോറി ഭരണവുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ്‌ അദ്ദേഹം 1993ല്‍ പെറു പൗരത്വം ഉപേക്ഷിക്കുന്നതും സ്പാനിഷ് പൌരത്വം സ്വീകരിക്കുന്നതും. യോസയുടെ മാസ്റ്റര്‍പീസെന്നു കണക്കാക്കപ്പെടുന്ന ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് പശ്ചാത്തലമാക്കുന്നത് ഗ്വാടിമാലയാണ്. പെറുവിനു വെളിയില്‍ പശ്ചാത്തലമാക്കിയ പുസ്തകങ്ങള്‍ വേറെയും അദ്ദേഹം എഴുതുന്നുണ്ട്. ദ വേ റ്റു പാരഡൈസ് , താഹിതിയില്‍ നിന്നുള്ള പോള്‍ ഗോഗനെ കേന്ദ്രകഥാപാത്രമാക്കിയപ്പോള്‍, ദ ഡ്രീം ഓഫ് ദ കെല്‍റ്റ്’ റോജര്‍ കേയ്സ്മെന്റ് എന്ന ഐറിഷ് രക്തസാക്ഷിയുടെ കഥ പറഞ്ഞു.

 

യോസ – ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍

ചരിത്ര നോവലിന്റെ തട്ടകത്തിലേക്കുള്ള യോസയുടെ അന്വേഷണങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രക്ഷപ്പെടലോ, നിഗൂഡ സൗന്ദര്യവല്കരണമോ, ഗൃഹാതുരതയില്‍ അഭിരമിക്കലോ അല്ല. മറിച്ച് അവ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ, ദാര്‍ശനിക തലത്തിലെ സങ്കീര്‍ണ്ണതകള്‍ തന്നെയാണ് ആവാഹിക്കുന്നത്. ഭൌമ വൈവിധ്യങ്ങളിലൂടെ, നൂറ്റാണ്ടുകളിലൂടെ, ആശയങ്ങളുടെ യുദ്ധഭൂമികളിലൂടെ, കടന്നു പോകുമ്പോഴും ഒടുവില്‍ അവ ഒരു ചോദ്യത്തിലേക്ക് പേര്‍ത്തും പേര്‍ത്തും എത്തിച്ചേരുന്നു: എങ്ങനെയാണു വ്യക്തികള്‍ ചരിത്രത്തിന്റെ, അധികാരത്തിന്റെ, വിശ്വാസങ്ങളുടെ ഭാരങ്ങളെ നേരിടുന്നത്? ദ സ്റ്റോറിടെല്ലര്‍  എന്ന നോവലില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ‘നാഗരീകകടന്നുകയറ്റങ്ങളെ നേരിടുന്ന മിച്ചിഗംഗ ആദിമ വിഭാഗത്തെ സഹാനുഭൂതിയോടെ അവതരിപ്പിക്കുമ്പോള്‍, വടക്കു കിഴക്കന്‍ ബ്രസീലില്‍ പത്തൊമ്പതാം നൂറ്റാണ്ടാന്ത്യത്തില്‍ അരങ്ങേറിയ കാനുഡോസ് വിപ്ലവത്തെ പശ്ചാത്തലമാക്കുന്ന ദ വാര്‍ റ്റു ദ എന്‍ഡ് ഓഫ് ദ വേള്‍ഡ് എന്ന ബ്രഹ്മാണ്ഡ നോവലില്‍ വിപ്ലവം, അടിച്ചമര്‍ത്തല്‍ എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളുടെ ധാര്‍മ്മിക ചാഞ്ചാട്ടങ്ങളും പാപ്പരത്തങ്ങളും പക്ഷം പിടിക്കാതെ ആവിഷ്കരിക്കുന്നു. ദ ഡ്രീം ഓഫ് ദ കെല്‍റ്റ്  - കൊളോണിയലിസം, ഐറിഷ് ദേശീയത, തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ വ്യാപരിക്കുകയും ആത്മബോധം, രക്തസാക്ഷിത്തം തുടങ്ങിയ വലിയ പ്രമേയങ്ങളിലെ ഉള്‍പ്പിരിവുകള്‍ പരിശോധിക്കുകയും ചെയ്യുന്നു: “നായകന്‍? രാജ്യദ്രോഹി? എനിക്കറിയില്ല. എനിക്ക് സ്വാതന്ത്ര്യം മാത്രമാണ് വേണ്ടിയിരുന്നത്” എന്ന കേയ്സ്മെന്റിന്റെ വിലാപം, നോവലിന്റെ മര്‍മ്മത്തില്‍ അടങ്ങിയ സങ്കീര്‍ണ്ണതകള്‍ പ്രതിഫലിപ്പിക്കുന്നു. ദ ഡിസ്ക്രീറ്റ് ഹീറോ, അഴിമതിയില്‍ മുങ്ങിക്കുളിച്ച സമകാലിക പെറൂവിയന്‍ സാഹചര്യങ്ങളില്‍ നൈതിക ബോധത്താല്‍ പ്രചോദിതമായ ചെറുത്തുനില്‍പ്പ്‌ എന്ന വിഷയത്തെ എല്ലാ വശങ്ങളില്‍ നിന്നും പരിശോധിക്കുന്നു. കാല്‍പ്പനിക ഉദാത്തവല്‍ക്കരണത്തിലെക്കോ അതിന്റെ എതിരറ്റമായ സിനിസിസത്തിലെക്കോ കൂപ്പു കുത്താതെ, മാനവികമായ സങ്കീര്‍ണ്ണതകള്‍ ഉള്‍കൊള്ളുന്ന ശക്തിയായി ചരിത്രഗതിയെ നിരീക്ഷിക്കുക എന്നതാണ് യോസയുടെ രീതി– ഇവിടെ ഒരു ദര്‍ശനവും വിമര്‍ശനാതീതമല്ല, അന്തസ്സ് തിരിച്ചുപിടിക്കാന്‍ വ്യക്തികള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം മൌനമോ, ഏറ്റുമുട്ടലോ, പ്രവാസമോ, അതുമല്ലെങ്കില്‍ രക്തസാക്ഷിത്തമോ ആയിത്തീരുകയും ചെയ്യാം.

 

യോസ – കാമനയുടെ എഴുത്തുകാരന്‍  

അധികാരം, ചരിത്രം എന്നിവ പോലെ യോസയുടെ കൃതികളില്‍ കണ്ടെത്താവുന്ന അതിശക്തമായ മറ്റൊരു ‘കോര്‍ത്തിണക്കല്‍ പ്രമേയധാര’ (unifying theme) എറോടിസിസത്തിന്റെതാണ്. ‘ആടിന്റെ വിരുന്നില്‍ ഉറാനിയ നേരിടുന്ന ട്രോമയുടെ പ്രഭവം, ഏകാധിപതി ട്രുഹിയോ തന്നെ വേട്ടയാടുന്ന പൌരുഷ നഷ്ടത്തിന്റെ അപകര്‍ഷത്തിനെതിരെ ലൈംഗികതയെ അധികാരപ്രമത്തതയുടെ വികല പ്രകടന വേദി (sex as theatre and domination) ആക്കി മാറ്റുന്നതാണ്. ദ ബാഡ് ഗേള്‍  എന്ന കൃതിയില്‍, ലൈംഗിക ആകര്‍ഷണം എന്നത് വിധേയത്വം, ആത്മ നശീകരണം, തന്റെ തന്നെ ആത്മാവിന്റ പാതിയായവന്റെ നശീകരണം എന്നിങ്ങനെ സാഡോ – മാസോക്കിസ്റ്റ് സ്വഭാവം ആര്ജ്ജിക്കുന്നു. അസ്ഥിത്വപരമായ നശീകരണ ഹേതു എന്ന Bad Girl സാഹചര്യത്തില്‍ നിന്ന് ഏറെ ദൂരെയാണ് ഇന്‍ പ്രേയ്സ് ഓഫ് ദ സ്റ്റെപ്മദര്‍, അതിന്റെ തന്നെ തുടര്‍ച്ചയായ ദ നോട്ബുക്സ് ഓഫ് ഡോണ്‍ റിഗോബെര്‍തോ എന്നിവ. ഇവിടെ അത് ശാരീരികം മാത്രമല്ല, മറിച്ച് കലാവിഷ്കാരം തന്നെയാണ്. ആസക്തിയെ കുറ്റവിമുക്തമാക്കുന്ന, നിഷ്കളങ്കതയും പ്രലോഭനവും പരസ്പരം വെച്ചുമാറുന്ന ധാര്‍മ്മിക സങ്കീര്‍ണ്ണത Stepmother-ല്‍ കാണാം. ഡയറി കുറിപ്പുകള്‍, കത്തുകള്‍, ഫാന്റസികള്‍ എന്നിങ്ങനെ കാമനാ വര്‍ണ്ണനകള്‍ നിറഞ്ഞുനില്‍ക്കുന്ന Don Rigoberto യില്‍ ലൈംഗികത അതിന്റെതന്നെ ലോകം പണിയുകയും ആത്മസംസ്ഥാപനമെന്നത് ഐന്ദ്രിയാഘോഷങ്ങളും കലാസൃഷ്ടിയും തന്നെയായി പരിണമിക്കുകയും ചെയ്യുന്നു. കാമനയെ സൌന്ദര്യാത്മക സമീപനത്തിലൂടെ ഉദാത്താനുഭവമാക്കുന്നതിലും, വിലക്കപ്പെട്ട ഇടങ്ങളിലേക്ക് കടക്കുമ്പോള്‍ പോലും ധൈഷണിക ഔന്നത്യമുള്ള കേളിയായും സൌന്ദര്യാരാധനയായും വൈയക്തിക സ്വാതന്ത്ര്യത്തിന്റെ ആഘോഷമായും അതിനെ മാറ്റുന്നതിലും അതിനോട് ചേര്‍ത്തു പറയുക പതിവുള്ള അശ്ലീലതയുടെ അംശത്തെ തിരസ്കരിക്കുന്നതിലും യോസയുടെ സമീപനം സാഫോയെ അനുസ്മരിപ്പിക്കുന്നു. എന്നിരിക്കിലും, എറോടിസിസത്തെ നശീകരണ ശക്തിയായി കാണുന്ന ‘The Bad Girl’ ലെ നിഹിലിസ്റ്റിക് സമീപനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മുന്‍ കൃതികള്‍ എന്ന് കാണാം. അതെ സമയം കാമനയുടെ പ്രമേയ പരിചരണത്തില്‍ ആദ്യ നോവലുകളില്‍ പ്രകടമായ പുരുഷ കേന്ദ്രിത അവസ്ഥ Bad Girl’ മറികടക്കുന്നുണ്ട്. ഇവിടെ റിക്കാര്‍ഡോ സുമോകൂര്‍ഷ്യോ കര്തൃത്വ രഹിതനാണ്. ലില്ലിയാണ് അവളുടെ വ്യത്യസ്ത പരകായങ്ങളിലൂടെ കാമനയുടെ നരകയാനങ്ങളില്‍ സ്വയം ഒടുങ്ങുന്നതും അയാളെ ഒടുക്കുന്നതും.  

വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും എഴുത്തിന്റെ പ്രചോദനവും പ്രമേയ പരിഗണനകളും ആയിത്തീരുക എന്നത് അന്ത്യം വരെയും യോസയുടെ ജീവിതത്തില്‍ കാണാനാകും. 1964ല്‍ ഹൂലിയ ഓര്‍കീദിയുമായി പിരിഞ്ഞ ശേഷം തൊട്ടടുത്ത വര്‍ഷം കസിന്‍ പാട്രിഷ്യയുമായി  നടത്തിയ വിവാഹബന്ധം അരനൂറ്റാണ്ടു പിന്നിട്ട് 2015 ല്‍ ഇസബെല്‍ പ്രസ് ലറെ വിവാഹം ചെയ്യുംവരെ നിലനിന്നു. പ്രസ്തുത വിവാഹം ഗോസ്സിപ്പ് മാഗസിനുകള്‍ കൊണ്ടാടിയ വിധമാണ് The Neighbourhood രചനയുടെ പ്രചോദനം. 2022ല്‍ ഇസബെലുമായി പിരിഞ്ഞ യോസ, പാട്രീഷ്യയുമായി വീണ്ടും രഞ്ജിപ്പിലെത്തി. അവസാന പുസ്തകം (I Give You My Silence) അദ്ദേഹം അവര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നതും. പാട്രീഷ്യ, മകള്‍ മോര്‍ഗാന, ആണ്മക്കള്‍ അല്‍വാരോ, ഗോണ്‍സാലോ എന്നിവരാണ്‌ മരണ വേളയിലും കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കുടുംബം. 

(ഫസല്‍ റഹ്മാന്‍)


The Books referenced:

 

A Fish in the Water.

The Time of the Hero

Aunt Julia and the Script-writer

Conversations in the Cathedral

The Feast of the Goat

The Way to Paradise

The Dream of the Celt

Death in the Andes

The War to the End of the World

The Discreet Hero

The Storyteller

The Bad Girl

In Praise of the Stepmother

The Notebooks of Don Rigoberto

The Neighbourhood

I Give You My Silence

 

 

Authors mentioned:

Julio Cortazar (ഹൂലിയോ കോര്‍ത്തസാര്‍)

Carlos Fuentes (കാര്‍ലോസ് ഫ്യൂയെന്തസ്)

Gabrieal Garcia Marquez (ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ്)

 

 

No comments:

Post a Comment