Featured Post

Thursday, May 1, 2025

The Dictator's Last Night by Yasmina Khadra / Julian Evans

ഗദ്ദാഫിയാവുന്നതിന്റെ ഏകാന്തത





    ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ്‌ മൌലേ സഹൂല്‍) (ദി സ്വാലോസ് ഓഫ് കാബൂള്‍ദി അറ്റാക്ക്‌ദി സൈറന്‍സ് ഓഫ് ബാഗ്ദാദ്)  താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍ രചിക്കുന്നത്. സൈന്യത്തിലെ സെന്‍സര്‍ഷിപ്‌ ഒഴിവാക്കാനുള്ള തന്ത്രമായാണ് അദ്ദേഹം സ്ത്രൈണമായ പേര് തൂലികാ നാമമായി സ്വീകരിച്ചത്. അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധകാലത്ത് അജ്ഞാതനായിരിക്കുക എന്നത് മാത്രമായിരുന്നു എഴുത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. പാശ്ചാത്യ ലോകം ഇതരലോകത്തെ നോക്കിക്കാണുന്ന രീതിക്ക് യാഥാര്‍ത്ഥ്യവുമായി പലപ്പോഴും ബന്ധമില്ലെന്നും ഒരു മുസ്ലിം എന്ന നിലയില്‍ മത തീവ്രവാദം പോലുള്ള വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ വാര്‍പ്പു മാതൃകകള്‍ മാറ്റി വെക്കേണ്ടതുണ്ടെന്നും താന്‍ കരുതുന്നതായി ആദ്ദേഹം നിരീക്ഷിക്കുന്നു. താലിബാന് കീഴിലെ പെണ്‍ജീവിതത്തെ അടയാളപ്പെടുത്തുന്ന ദി സ്വാലോസ് ഓഫ് കാബൂള്‍ (2006) മുതല്‍ യാസ്മിന ഖദ്രയുടെ നോവലുകള്‍ ഏറെ പ്രശസ്തവും പുരസ്കാരങ്ങള്‍ നേടിയവയും ആണ്.

     പേര് പറയുന്നില്ലാത്ത ഒരു കരീബിയന്‍ ദേശത്തിന്റെ സര്‍വ്വാധിപതിയുടെ പതനം ആവിഷ്കരിക്കുന്ന മാര്‍ക്കേസിന്റെ ‘കുലപതിയുടെ ശിശിരം (The Autumn of the Patriarch)’, ഡൊമിനിക്കന്‍ ഏകാധിപതി റാഫേല്‍ ട്രുഹിയോയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍ വിഷയമാക്കുന്ന യോസയുടെ ‘ആടിന്റെ വിരുന്ന് (The Feast of the Goat) തുടങ്ങിയ കൃതികളില്‍ പരിശോധിക്കുന്ന പ്രമേയമാണ് അധികാരത്തിന്റെ ഏകാന്തത. ഈ മാസ്റ്റര്‍പീസുകളുടെ ഇതിഹാസ മാനമോ ആഴമോ അവകാശപ്പെടാനാവില്ലെങ്കിലും ചടുലവും വികാര വിക്ഷുബ്ദവുമായ ഭാഷയില്‍ രചിക്കപ്പെട്ടസമാനമായ മറ്റൊരു ‘ഏകാധിപതിയുടെ പതന’ നോവലാണ്‌ ലിബിയയുടെ മുഅമ്മാര്‍ ഗദ്ദാഫിയുടെ അന്ത്യ രാവ് ചിത്രീകരിക്കുന്ന യാസ്മിന ഖദ്രയുടെ ‘ദി ഡിക്റ്റെറ്റേഴ്സ് ലാസ്റ്റ് നൈറ്റ്.’ ഗദ്ദാഫിയുടെ സ്വന്തം ആഖ്യാനം ആയാണ് നോവല്‍ വികസിക്കുന്നത്. ‘അന്താരാഷ്‌ട്ര വേദികളില്‍ തന്റെ അധികാര സ്ഥലം അടയാളപ്പെടുത്താനായി മൂത്രമൊഴിക്കുമായിരുന്ന അസൂയാലുവായ മെരുങ്ങാക്കടുവ’ ഇപ്പോള്‍ ട്രിപ്പോളിയില്‍ നിന്നുള്ള പാലായനത്തില്‍ സിര്‍ത്തെയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്കൂളില്‍ കുടുങ്ങിക്കിടപ്പാണ്. 2011 ഒക്ടോബര്‍ പത്തൊമ്പതിന്റെ രാത്രി. നാറ്റോ ബോംബിംഗിന്റെയും റിബല്‍ സൈന്യത്തിന്റെ വെടിയുണ്ടകളുടെയും ഫലമായി കത്തിയെരിയുന്ന ആകാശത്തിനു ചുവടെ അയാളുടെ ജനറല്‍മാര്‍ ഒന്നുകില്‍ തളര്‍ന്നു പോയിരിക്കുന്നു, അല്ലെങ്കില്‍ സൈന്യത്തെ ഉപേക്ഷിച്ചു പാലായനത്തിലാണ്. പടിഞ്ഞാറിന്റെ പാവകളായ അറേബ്യന്‍ ഏകാധിപതികളില്‍ നിന്ന് വ്യത്യസ്തനായിപരസ്പരം പോരടിച്ചു ചിതറി നിന്ന ഗോത്രങ്ങള്‍ക്കിടയില്‍ നിന്ന് ലിബിയയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റിയത് താനാണ്. റിബലുകളുടെ മുന്നേറ്റം തടഞ്ഞു നിര്‍ത്താനാവാത്ത ഘട്ടത്തില്‍ ഒരു കലുങ്കില്‍ അഭയം തേടുന്ന ഗദ്ദാഫി തന്റെ നാടിന്റെ നന്ദികേടില്‍ ക്രൂദ്ധനും നിസ്സഹായനുമാണ്. അവിടെ വെച്ചാണ് അയാള്‍ പിടിക്കപ്പെടുകയും അന്തിമ വിധി ഏറ്റുവാങ്ങുകയും ചെയ്യുക.


    ഒരേ സമയം എല്ലാവരെയും ചകിതരാക്കി കാല്‍ക്കീഴില്‍ നിര്‍ത്തുകയും വലിയ വായില്‍ സര്‍വ്വശക്തന്‍ ചമയുകയും ആത്മ രതിയുടെ ഊതി വീര്‍പ്പിച്ച സ്വന്തം സ്വത്വം മാധ്യമങ്ങളിലൂടെ നിരന്തരം നെടുനീളത്തില്‍ പ്രഘോഷിക്കുകയും പ്രജകളുടെ ഭയത്തില്‍ പിറന്ന മൗനത്തെ/ വിധേയത്വ ഭാവത്തെ തനിക്കുള്ള സര്‍വ്വ സമ്മതിയായി മനസ്സിലാക്കുകയും ചെയ്യുകയും ഒപ്പം ഏറെ വികാര വായ്പ്പോടെയും സൂക്ഷ്മ സംവേദന ഭാവത്തോടെ താന്‍ ഉണ്ടാക്കിയെടുത്ത ദേശത്തെ ചിറകിനടിയില്‍ സംരക്ഷിക്കാന്‍ വ്യഗ്രത കൊള്ളുകയും ചെയ്യുന്നഒട്ടേറെ വൈരുധ്യങ്ങള്‍ നിറഞ്ഞ വ്യക്തിത്വമായാണ് ഗദ്ദാഫി നോവലില്‍ സ്വയം വെളിപ്പെടുന്നത്. സ്വന്തം മകന്‍ മുതസ്സിമിനെ ഒഴികെ ആരെയും വിശ്വാസത്തിലെടുക്കാതെയും ഏതു നിമിഷവും ആരുടെ വാക്കിലും ഒരു പ്രകോപനം കണ്ടെത്തി അയാളെ വക വരുത്തുന്ന പ്രകൃതക്കാരനായും അയാള്‍ ഭീകരത സൃഷ്ടിക്കുന്നത് ഇപ്പോഴും തുടരുന്നു. സെക്യൂരിറ്റി ചീഫ് മന്‍സൂര്‍ ദാവോജന: അബുബക്കര്‍ യൂനിസ് ജബര്‍തുടങ്ങിയവരൊക്കെ ഈ ക്ഷിപ്രകോപ പ്രകൃതം അനുഭവിക്കേണ്ടി വരുന്നുണ്ട്. ബെന്‍ അലിയെ പോലുള്ള പല മന്ത്രിമാരും അടുത്ത അനുയായികളും രിബലുകളോട് ചേരുന്ന വിവരം വന്നു കൊണ്ടേയിരിക്കുന്നു.

     ബങ്കറില്‍ തന്റെ ഉറപ്പായ വിധി കാത്തു കഴിയുമ്പോഴും ജര്‍മ്മനിയെന്നാല്‍ താനാണെന്നു വീമ്പു പറഞ്ഞ ഹിറ്റ് ലറെ പോലെ ഗദ്ദാഫിയുടെ മൊഴികള്‍ ഒരു വശത്ത്‌ സ്വയം ‘ഉടല്‍ രൂപം പൂണ്ട ഇതിഹാസം (mythology made flesh)’  എന്നും “ലിബിയ എല്ലാത്തിനും എന്നോട് കടപ്പെട്ടിരിക്കുന്നു!” എന്നുമുള്ള താന്‍പോരിമയില്‍ അഭിരമിക്കുമ്പോള്‍ മറുവശത്ത്‌ വിധിയൊരുക്കിയ വഴിയിലാണ് താനെന്നു നിസ്സഹായമാവുന്നുമുണ്ട്;

ഒരൊറ്റ ആശയമേ ഉള്ളൂ.. നമ്മുടെ വിധിയെ വിശദീകരിക്കുന്ന ഒന്ന് മാത്രം. നാം അഭിനേതാക്കള്‍ മാത്രമാണ്നാം നമ്മള്‍ തന്നെ തെരഞ്ഞെടുത്തതാവണം എന്നില്ലാത്ത വേഷം ആടുകയാണ്സ്ക്രിപ്റ്റ് നോക്കാന്‍ അനുവാദവും ഇല്ല.”

ഇടവേളയില്‍ ഖുറാന്‍ പാരായണം ചെയ്യുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്നയാള്‍ മയക്കുമരുന്നും കടിഞ്ഞാണില്ലാത്ത സ്ത്രീ സംസര്‍ഗ്ഗവും യഥേഷ്ടം തുടരുന്നുമുണ്ട്. റിബലുകളെ കുറിച്ച് ‘ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ലെ’ന്നും താന്‍ അവരോടു ക്ഷമിക്കുന്നുവെന്നും ഒരേ സമയം കൃസ്തുവിനെ പോലെ വിനീതനാവുകയും ദൈവത്തെ പോലെ മഹാമനസ്കന്‍ ആവുകയും ചെയ്യുന്നു. ‘എന്തിനെന്നെ കയ്യൊഴിഞ്ഞു?’ എന്ന് വിലപിച്ച ദൈവ പുത്രനില്‍ നിന്ന് വ്യത്യസ്തനായിഒടുവിലത്തെ കൊടും പീഡനങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയിലൂടെ തന്നെ മോചിപ്പിക്കുന്ന വിധിയില്‍ ‘ദൈവം എന്നെ കൈവെടിയില്ല!’ എന്ന് അയാള്‍ ആശ്വസിക്കുന്നുമുണ്ട്. ചരിത്രപരമായി ഗദ്ദാഫിയുടെ അന്ത്യത്തെ കുറിച്ചും വെടിയുതിര്‍ത്തതാര്പിന്നീടെന്തു സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങളിലും നോവലിസ്റ്റ് താല്‍പര്യം എടുക്കുന്നേയില്ല. എങ്ങനെയാണ് ഗദ്ദാഫി ഇതെല്ലാം നേരിട്ടത് എന്ന് ഫിക് ഷനല്‍ രൂപത്തില്‍ അന്വേഷിക്കുകയാണ് നോവലിസ്റ്റ്. വൈരുദ്ധ്യങ്ങളുടെ സങ്കരമായി തന്റെ ഏകാധിപതിയെ വരച്ചു വെക്കുന്നതിലൂടെ ഗദ്ദാഫിയെ സംബന്ധിച്ച മുഖ്യമായും പാശ്ചാത്യമായ കരികേച്ചര്‍ നിര്‍മ്മിതിയെ നോവലിസ്റ്റ് പൊളിച്ചെഴുതുന്നുണ്ട്. ലിബിയക്ക് വെളിയില്‍ അതിനാടകീയത ഇഷ്ടപ്പെട്ടസ്ത്രീകളെ അംഗ രക്ഷകരായി നിയമിച്ച ലോകത്തെ ഏക എകാധിപതിയായാണ് ഗദ്ദാഫി ചിത്രീകരിക്കപ്പെട്ടത്.

    ഗൌസ് ഗോത്രവംശജനായി തന്റെ ഏറ്റവും വിനീതമായ ബദൂയിന്‍ പാരമ്പര്യവും പിതൃത്വം സംബന്ധിച്ച അവമതിയും ഗദ്ദാഫിയെ എന്നും വേട്ടയാടിയിരുന്നുഒരു വേല ഈ അനുഭവങ്ങളാണ് അയാളുടെ പ്രകൃതം രൂപപ്പെടുത്തിയത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. 1941 –ല്‍ ഒരിക്കല്‍ തങ്ങളുടെ ദേശത്തു തകര്‍ന്നു വീണ ജര്‍മ്മന്‍ ഫൈറ്ററിന്റെ പൈലെറ്റ് കോര്‍സിക്കക്കാരന്‍ ആല്‍ബെര്‍ട്ട് പേര്‍സിയോസിയാണ് തന്റെ പിതാവെന്നു അപശ്രുതി കേട്ട യൗവ്വനകാലത്ത് ഗദ്ദാഫി അതോര്‍ത്ത് ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ സിംഹാസനാവരോഹനത്തിനു ശേഷം അയാള്‍ കണ്ടെത്തി,

 “ഞാന്‍ എന്നില്‍ത്തന്നെ ജനിച്ചവനാണ്സ്വയം ജനിപ്പിച്ചവനും.”

ഒരാള്‍ എന്തായി സ്വയം ആക്കിത്തീര്‍ക്കുന്നുവോ അതാണ്‌ പ്രധാനംമറിയമിന്റെ പുത്രന്‍ ഈസായെ പോലെ. സോവിയറ്റ് യൂണിയന് സ്റ്റാലിന്‍ചൈനക്ക് മാവോഈജിപ്തിന് നാസര്‍ എന്ന പോലെ താനാണ് ലിബിയയുടെ ചരിത്രമാകുക എന്നയാള്‍ വിശ്വസിച്ചു. വന്ന വഴി മറക്കാത്ത പ്രകൃതംഒളിവിടത്തിലെ ഭക്ഷണ ദൌര്‍ലഭ്യം പട്ടിണി കിടന്നുള്ള തന്റെ ശീലം കൊണ്ട് മറി കടക്കുന്നുമുണ്ട്‌.

“ഞാനൊരു ബദൂയിന്‍ ആണ്നിസ്വരുടെ രാജാവ്രാജാക്കന്മാരിലെ ഏറ്റവും നിസ്വന്‍.”

താന്‍ ദുര മൂത്തവനെ പെരുമാറിയപ്പോള്‍ അവയെ പുച്ഛക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് ഗദ്ദാഫി പറയുന്നു. എന്നാല്‍തന്റെ ആദ്യപ്രണയമായിരുന്ന ഫാതെനിന്റെ പിതാവ് സ്കൂള്‍ ഹെഡ് മാസ്റ്ററെ പോലെ അതുപയോഗിച്ച് തന്നെ അപമാനിച്ചവരെ, അധികാരാരോഹണശേഷം ഒട്ടും കാരുണ്യപൂര്‍വ്വമായല്ല അയാള്‍ നേരിട്ടതും.

“എതിര്‍ക്കുന്നവരെ കീഴടക്കുന്നത്‌ പുതിയ ദേശങ്ങള്‍ കീഴടക്കും പോലെ ആസ്വദിച്ചു”

 എന്നാണു അയാള്‍ ഏറ്റുപറയുന്നത്. കിരീടധാരത്തിനു മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1972-ല്‍ ഫാതെനിന്റെ ഭര്‍ത്താവ് ഇല്ലാകേസില്‍ വെട്ടയാടപ്പെട്ടപ്പോള്‍ അവള്‍ മൂന്നാഴ്ചക്കാലം ഗദ്ദാഫിയുടെ ലൈംഗിക തടവിലായി. പിതാവ് ‘അപ്രത്യക്ഷനായി’. ആദ്യപ്രണയം അവമാനത്തില്‍ ഒരുങ്ങിയതാണ് ഗദ്ദാഫിയെ ഒരു സ്ത്രീലമ്പടനാക്കിയത് എന്ന് ആഖ്യാനത്തില്‍ സൂചനയുണ്ട്. പൗരസ്ത്യ സംഗീതം ഒഴികെ ഒരു കലാ രൂപത്തിലും തനിക്കു താല്പര്യമില്ലെന്നും മണല്‍ക്കാടില്‍ കാറ്റടിക്കുന്ന ശബ്ദമാണ് തനിക്കേറെ ഇഷ്ടം എന്നും ഗദ്ദാഫി പറയുന്നുണ്ട്. 1969 ആഗസ്റ്റ്‌ മുപ്പത്തിയൊന്നിനു ഇദ്റീസ് രാജാവ് ചികിത്സാര്‍ത്ഥം വിദേശത്തായിരുന്ന സന്ദര്‍ഭത്തിലാണ് ഗദ്ദാഫിയുടെ അട്ടിമറി അരങ്ങേറുന്നത്. അടുത്ത കിരീടാവകാശി അധികാരം ഉപേക്ഷിച്ചപ്പോള്‍രാജാവ് പിന്നീട് തിരികെ വന്നതുമില്ല. ബെന്‍ഗാസി റേഡിയോയിലൂടെ ഗദ്ദാഫി തന്റെ ലിബിയന്‍ അറബ് റിപ്പബ്ലിക് പ്രാഖ്യാപിച്ചു. തന്റെ പാതിവെന്ത ഇസ്ലാമിക് സോഷ്യലിസമെന്ന വികലമായ ആശയം ഗ്രീന്‍ ബുക്ക്‌ എന്ന പേരില്‍ പാഠ പുസ്തകമാക്കി. ഉമര്‍ മുഖ്താറിന്റെ നാട്ടില്‍ ഇനി കുരിശു യുദ്ധക്കാര്‍ വേണ്ട എന്ന നിലപാടാണ് പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ ചതുര്‍ഥിയാക്കിയത്. നാട്ടില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പിന്നില്‍ അല്‍ ക്വായിദയാണ് എന്ന പല്ലവി അധികാരം ഉറപ്പിക്കാനും അമിതാധികാര പ്രയോഗത്തെ ന്യായീകരിക്കാനും നിരന്തരം ഉപയോഗിക്കപ്പെട്ടു. തന്റെ വളര്‍ത്തു മകളെയടക്കം കൊലപ്പെടുത്തിയ അമേരിക്കന്‍ ആക്രമണത്തിനുള്ള ‘കൊലാറ്റെരല്‍ ഡാമേജ്’ ഇനത്തില്‍ ലോക്കെര്‍ബി വിമാന ദുരന്തത്തെ ന്യായീകരിക്കുന്നുണ്ട്‌ ഗദ്ദാഫി. അബു സലിം കൂട്ടക്കൊല കലാപകാരികളെ ഒതുക്കാന്‍ ആവശ്യമായിരുന്നു എന്നും ഇല്ലായിരുന്നെങ്കില്‍ അള്‍ജീരിയയില്‍ സംഭവിച്ച പോലെ അരാജകത്വം സംഭവിച്ചേനെ എന്നും ഗദ്ദാഫി ന്യായീകരിക്കുന്നു. തുടര്‍ന്ന് പത്തു വര്‍ഷം ലിബിയയില്‍ അരങ്ങേറിയ കിരാത ഭരണത്തിന്റെ അന്ത്യ്മായാണ് ഇപ്പോള്‍ അയാള്‍ മരണ വക്ത്രത്തില്‍ നില്‍ക്കുന്നത്.

    ഇതൊക്കെയാണെങ്കിലും അവമതിയുടെ നിമിഷങ്ങളില്‍ വായനക്കാരുടെ സഹതാപം അയാളോടൊപ്പം നില്‍ക്കുന്നുണ്ട്. “ഒരു ദിനം ഇരപിടിയനും അടുത്ത നാള്‍ ഇരയും” എന്ന രീതിയില്‍ അയാള്‍ ഭാവം പകരുന്നു. ‘സഹോദരതുല്യനായ വഴികാട്ടി’, ‘എന്നിലൂടെയാണ് മോക്ഷം’, ‘ഞാന്‍ കൊടുങ്കാറ്റിനെയോ അട്ടിമറികളെയോ ഭയപ്പെടുന്നില്ല’, ‘ദൈവം എന്നോടൊപ്പം’, ‘ഞാന്‍ മുഅമ്മര്‍ ഗദ്ദാഫി. വിശ്വാസം അചഞ്ചലമായിരിക്കാന്‍ അത് മതി’ .. എന്നൊക്കെയാണ് അയാള്‍ സ്വയം അവരോധിക്കുക. എന്നാല്‍ ഇപ്പോള്‍ജനറല്‍മാറില്‍ നിന്ന് അടുത്ത ചലനം എങ്ങനെഎങ്ങോട്ടായിരിക്കണം എന്ന വിവരമെത്താനായി കാത്തിരിക്കുന്ന ഘട്ടത്തിലെ ഓര്‍മ്മകള്‍ ചികയുന്ന ഇടവേളയില്‍ പതിവ് ഹെറോയിന്‍ കുത്തിവെപ്പിന്റെ മായികക്കാഴ്ച്ചകളായി ഏകാധിപതി യുടെ ഭരണകാലത്ത് അരങ്ങേറിയ കൂട്ടക്കുരുതികളും പ്രതികാര സന്ദര്‍ഭങ്ങളും ഇഴ കോര്‍ക്കുന്നു. ‘എന്റെ പൗരുഷം കൊണ്ട് ഞാന്‍ പ്രസാദിപ്പിച്ച സ്ത്രീകളും’ കീഴടക്കിയ ‘നിശ്ചേതനരായിപ്പോയ’ കന്യകമാരും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഗദ്ദാഫിയുടെ കുപ്രസിദ്ധമായ ഹാരെമുകളെ കുറിച്ചുള്ള വിവരണം അത് കുറിച്ചുള്ള മറ്റു ജനപ്രിയ ആഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ മിതത്വത്തോടെയാണ് നോവലിസ്റ്റ് നടത്തുന്നത്. ഭ്രമക്കാഴ്ചകളില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം കൂടെക്കൂടെ കടന്നു വരുന്ന വാന്‍ഗോഗ്ഒരു ഘട്ടത്തില്‍ പ്രത്യക്ഷനാകുന്ന സദ്ദാം ഹുസൈന്‍വെടിയുണ്ടയേറ്റ് ബോധം മറയുന്ന ഒരേയൊരു ഘട്ടത്തില്‍ എത്തുന്ന മാതാവ് എന്നിവരൊക്കെ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വവുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നുണ്ട്. ഹിഷാം മതാറിന്റെ ‘പുരുഷന്മാരുടെ നാട്ടില്‍ (In the Country of Men) പോലുള്ള കൃതികളില്‍ ആവിഷ്കരിക്കപ്പെട്ട ലിബിയന്‍ സാമൂഹിക പ്രതിസന്ധികള്‍ ഇവിടെ ഏകാധിപതിയുടെ തന്നെ അനുഭവ മണ്ഡലത്തില്‍ നിന്ന് നോക്കിക്കാണുകയാണ്.

 Also from Yasmina Khadra:

Swallows of Kabul by Yasmina Khadra

https://alittlesomethings.blogspot.com/2014/12/blog-post_26.html

Also read:

In the Country of Men by Hisham Matar

https://alittlesomethings.blogspot.com/2024/08/in-country-of-men-by-hisham-matar.html





(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ - 1: ലോഗോസ് ബുക്ക്സ് പേജ് 358-363)

To purchase, contact ph.no:  8086126024

No comments:

Post a Comment