Featured Post

Showing posts with label Dictator Novel. Show all posts
Showing posts with label Dictator Novel. Show all posts

Wednesday, July 9, 2025

The Feast of the Goat by Mario Vargas Llosa / Edith Grossman

 ഏകാധിപത്യത്തിന്റെ അനാട്ടമി

 



https://www.fazalrahman.com/essays/article/the-feast-of-the-goat-by-mario-vargas-llosa-edith-grossman

 സ്വരുക്കൂട്ടിയ അധികാരത്തിന്റെയും ചെറുത്തുനില്‍പ്പ്‌, വിമര്‍ശനം എന്നിവയുടെ അഭാവത്തിന്റെയും കാരണത്താല്‍ ഭീകര ജന്തുവായി മാറുന്ന ഒരു മനുഷ്യനെ കുറിച്ചുള്ള ഒരു യഥാതഥ ആഖ്യാനം നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു... ദൈവമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ചെകുത്താനാകും.” - The Feast of the Goat (2000) എഴുതിയതിനെ കുറിച്ച് – quoted in ‘Mario Vargas Llosa obituary’, by Nick Castor, the Guardian, 14.04.2025

The Time of the Hero, Conversation in the Cathedral എന്നിവയില്‍ കണ്ട അസ്തിത്വ സംത്രാസങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുകയും വേറിട്ടൊരു പരിണതിയിലേക്ക് പ്രസ്തുത അന്വേഷണത്തെ വ്യാപിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അതിശക്തമായ ‘ഏകാധിപതി നോവല്‍ (Dictator Novel) വിഭാഗത്തോട് ചേര്‍ന്നു പോകുകയും ഒപ്പം, അനന്യമായ ഒരു ജെന്‍ഡര്‍ അവബോധം പങ്കുവെക്കുകയും ചെയ്യുന്ന The Feast of the Goat. മുന്‍ നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ചെറുത്തുനില്‍പ്പിന്റെ വില നിഷ്ഫലതയല്ല ഇവിടെ. മറിച്ച്, ട്രോമയും പാപങ്ങളിലെ പങ്കാളിത്തവും കുറ്റബോധവും എന്ന തലങ്ങളിലേക്കാണ് അത് വികസിക്കുന്നത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സ്വേച്ചാധിപതിയും ലാറ്റിന്‍ അമേരിക്കന്‍ ഏകാധിപതികളില്‍ ഏറെ വിചിത്ര ഗാംഭീര്യത്തിന്റെയും ഒപ്പം അനന്യമായ ക്രൂരതയുടെയും ഉടമയും ആയ റഫായേല്‍ ട്രുഹിയോയുടെ (Rafael Leónidas Trujillo) മുപ്പത്തിയൊന്നു വര്‍ഷം (1930-1961) നീണ്ട ഭരണത്തിന്റെ അന്ത്യനാളുകള്‍ ആവിഷ്കരിക്കുന്ന നോവല്‍, മൂന്നു ആഖ്യാന ധാരകളെ പിന്തുടരുന്നു: 1961ല്‍, ജനറലിനെ വധിക്കുന്ന കൊലയാളികളുടെ വീക്ഷണത്തില്‍, പ്രസ്തുത ദൌത്യത്തിനായി തക്കം പാര്‍ക്കാന്‍ തുടങ്ങുന്ന ഘട്ടം മുതല്‍ തങ്ങളുടെ അന്ത്യം വരെ; തന്റെ അന്ത്യദിനത്തിലെ പ്രഭാതം മുതല്‍ സായഹ്നം വരെ ജനറലിന്റെ വീക്ഷണത്തില്‍ ; കൂടാതെ, സങ്കല്‍പ്പിക കഥാപാത്രമായ, എന്നാല്‍ നോവലിന്റെ നൈതിക ദര്‍ശനത്തിന്റെ കേന്ദ്രമായ, ഉറാനിയ കബ്രാള്‍ എന്ന കഥാപാത്രത്തിന്റെയും. അതില്‍ ആദ്യത്തേത് ഉറാനിയ കബ്രാളിന്റെതാണ്. മന്‍ഹാട്ടനില്‍ ലോകബാങ്കിനു വേണ്ടി മികച്ച അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന ഉറാനിയ, തന്നെ വേട്ടയാടുകയും ഒപ്പം ആകര്‍ഷിക്കുകയും ചെയ്യുന്ന ഭൂതകാല സ്മൃതികളുടെ സാന്റോ ഡോമിംഗോയില്‍ തിരികെയെത്തുന്നത് നീണ്ട മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. എന്തുകൊണ്ടാണ് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞു ഉറാനിയ തന്റെ പതിനാലാം വയസ്സില്‍, 1961ല്‍, ജനറലിന്റെ വധത്തിനു തൊട്ടുമുമ്പ് നാടുവിട്ടത്, നാട്ടിലില്ലാത്തപ്പോഴും ട്രുഹിയോ ഭരണ കാലത്തെ കുറിച്ച് അവര്‍ നിരന്തര നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്, സാന്റോ ഡോമിംഗോയില്‍ എത്തുമ്പോള്‍ വീട്ടിലേക്കു പോകുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും അവള്‍ ചകിതയാകുന്നത്, ഇതൊക്കെയുണ്ടെങ്കിലും ട്രുഹിയോ ഭരണകാലത്ത് സെനറ്റര്‍ ആയിരുന്ന, ഇപ്പോള്‍ സംസാരശേഷി നഷ്ടമായിരിക്കുന്ന പിതവിനെ സന്ദര്‍ശിക്കാന്‍ അവള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് എന്നതെല്ലാം, നോവലിന്റെ മര്‍മ്മസ്പര്‍ശിയായ ഘടകങ്ങളാണ്.  പിതാവുമായും ബന്ധുക്കളുമായുള്ള  ഉറാനിയയുടെ സംഭാഷണങ്ങള്‍ നോവലിസ്റ്റിനെ സംബന്ധിച്ച് വര്‍ത്തമാന കാലത്തുനിന്നു അറുപതുകളുടെ തുടക്കത്തില്‍, ട്രുഹിയോ ഭരണം അതിന്റെ കരാളതയുടെ ഉത്തുംഗത്തില്‍ ആയിരുന്ന നാളുകളിലേക്കുള്ള കാലിക മാറ്റത്തിനു വേണ്ട ഉപാധിയായിത്തീരുന്നു. ഉറാനിയയുടെ വാക്കുകളില്‍ തെളിയുന്ന ചെറുപ്രായത്തിലെ അനുഭവങ്ങള്‍, പിതാവ് അഗസ്റ്റിന്‍ കബ്രാള്‍, ജനറല്‍ ട്രുഹിയോ, 1961ലെ ട്രുഹിയോ വിരുദ്ധ കലാപത്തിനു ചുക്കാന്‍ പിടിക്കുകയും ജനറലിനെ വധിക്കുകയും ചെയ്ത കൊലയാളികള്‍ എന്നിവരിലെക്കുള്ള നോവലിസ്റ്റിന്റെ പാലമായിത്തീരുന്നു. ഉറാനിയ കബ്രാള്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്നു പറയുമ്പോഴും, നോവല്‍ പുറത്തിറങ്ങിയ ഘട്ടത്തില്‍ തന്നെത്തേടിയെത്തിയ ഒരു കത്തിനെ കുറിച്ച് യോസ നേരത്തെ സൂചിപ്പിച്ച ചിക്കാഗോ പ്രഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഉറാനിയയുടെ അനുഭവം താനെ അനിയത്തിക്കുണ്ടായ നേരനുഭവത്തിന്റെ കൃത്യമായ ആവിഷ്കാരമാണ് എന്ന് കത്തെഴുതിയ ആള്‍ സാക്ഷ്യപ്പെടുത്തി. ട്രുഹിയോ കാലത്ത് അത് സാധാരണമായിരുന്നു.

ഇടവിട്ട അധ്യായങ്ങളിലായി ആഖ്യാനം എഴുപതുകാരനായ ‘ആട് എന്ന ഇരട്ടപ്പേരുള്ള ജനറലിലേക്ക് തിരയുന്നു. അന്ത്യനാളിലും പതിവുതെറ്റിക്കാത്ത അരമണിക്കൂര്‍ കടുത്ത വ്യായാമത്തിനും ഇതരപ്രഭാത കര്‍മ്മങ്ങള്‍ക്കുമിടയില്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക് നേരിടുന്ന സാമ്പത്തിക ഉപരോധത്തെ കുറിച്ചും മറ്റും വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ അയാള്‍ മറക്കുന്നില്ല. ഇതോടൊപ്പം കതോലിക്ക സഭയുമായുള്ള അസ്വാരസ്യങ്ങളും അയാളെ മഥിക്കുന്നുണ്ട്. സ്വകാര്യമായി അവഗണിക്കാന്‍ ശ്രമിക്കുന്ന പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റെ രൂപത്തില്‍ പൌരുഷ നഷ്ടവും അയാളെ അലട്ടുന്നു. ആണത്തഘോഷണം (machismo) കൂടെപ്പിറപ്പായ ലാറ്റിന്‍ അമേരിക്കന്‍ എകാധിപതിക്ക് സ്വയം തെളിയിക്കാന്‍ ആടു ചമഞ്ഞേ പറ്റൂ എന്നതും കൂടിയാണ് നോവലിന്റെ തലക്കെട്ടിന്റെ പ്രസക്തിയും. അയാളുടെ കേളീസങ്കേതമായ മഹോഗണി ഹൌസിലേക്ക് അന്നുരാത്രിയും ഒരുവള്‍ വരേണ്ടതാണ്. പക്ഷെ അയാളറിയാതെ വഴിയില്‍ കാത്തിരുപ്പുള്ളത് മറ്റൊന്നാണ്. ട്രുഹിയോയുടെ രോഗാതുരതയും ആണത്തനഷ്ടവും അയാളുടെ ധാര്‍മിക പാപ്പരത്തത്തിന്റെയും അധികാര ദുഷ്ടിന്റെയും രൂപകമായിത്തീരുന്നു. 

കബിനറ്റ് അംഗങ്ങള്‍, ഇതര ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരില്‍ നിന്ന് സമ്പൂര്‍ണ്ണ വിധേയത്വം ആവശ്യപ്പെട്ട ട്രുഹിയോയില്‍, എല്ലാ ഏകാധിപതികളെയും പോലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭയം ഒരു പാരനോയ ആയി വര്‍ത്തിക്കുന്നു. എല്ലാവരെയും എല്ലായിപ്പോഴും സംശയ ദൃഷ്ടിയിലൂടെ കണ്ട ഏകാധിപതി, വെറുംതോന്നലുകളുടെ പേരില്‍പ്പോലും വിശദീകരണം എതുമില്ലാത്ത ശിക്ഷാ നടപടികളും പുറത്താക്കലും അരങ്ങേറി, ഉറാനിയയുടെ പിതാവും അതിന്റെ വിലയൊടുക്കി. ഹോസെ റെനെ ‘പൂപോ റോമാന്‍ എന്ന സൈനിക സെക്രട്ടറിയുടെ അനുഭവം നോവലില്‍ അത്തരത്തിലുള്ള ഏറ്റവും തീക്ഷ്ണവും ദീര്‍ഘവുമായ ഒന്നാണ്. ട്രുഹിയോയുടെ മകന്‍ റാംഫിസ് അയാളെ കൊല്ലാക്കൊല ചെയ്യുന്നതില്‍ പിതാവിനെ വെല്ലുന്ന ക്രൂരത അരങ്ങേറുന്നു.

ട്രുഹിയോയെ വധിക്കാനുള്ള ഗൂഡപദ്ധതി പ്രധാനമായും ഏഴു പേരാണ് ആസൂത്രണം ചെയ്യുന്നത്. അവര്‍ക്ക് വ്യത്യസ്ത കാരണങ്ങളാണ് അതിനു പിറകിലുള്ളത്. പദ്ധതി നടപ്പിലാവുന്നുവെങ്കിലും, തുടര്‍ന്ന് തീരുമാനിച്ചിരുന്ന പോലെ ജനറല്‍ റോമാന്റെ കീഴിലെ സൈനിക ഇടപെടല്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ്, കൊലയാളികള്‍ വെട്ടയാടപ്പെടാനും രണ്ടുപേരൊഴികെ എല്ലാവരും വധിക്കപ്പെടാനും ഇടവരുത്തുന്നത്. പ്രസിഡന്റ് വോക്കിം ബലാഗേര്‍ അധികാരം ഉറപ്പിക്കുകയും ബാക്കിയായ രണ്ടുപേരെ വീരനായകന്മാരായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ട്രുഹിയിലിസം അവസാനിപ്പിച്ചു ജനാധിപ്ത്യ ക്രമത്തിന്റെതായ ഒരു തുടക്കത്തിന്റെ സൂചനയിലേക്ക് ദേശത്തെ നയിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. കൊലയാളികളുടെ വിധി, ചരിത്രത്തില്‍ ഇടപെടുന്നതിന്റെയും കര്‍തൃത്വത്തിന്റെയും വില അടയാളപ്പെടുത്തുന്നു – പ്രതികാര നടപടി, പീഡനം, പ്രസ്തുത ശ്രമങ്ങള്‍ നടത്തുന്ന ആദര്‍ശവാദികളെ വലിച്ചെടുക്കാനും ഉന്മൂലനം ചെയ്യാനുമുള്ള വ്യവസ്ഥിതിയുടെ പ്രാപ്തി എന്നതാണ് അത്.

നോവലിന്റെ അവസാനഭാഗം ഒരിക്കല്‍ക്കൂടി കൂടി ഉറാനിയയിലേക്ക് തിരയുമ്പോഴാണ് നേരത്തെ സൂചിതമായ ചോദ്യങ്ങളുടെ വിശദാംശങ്ങളിലേക്ക് നാം എത്തിച്ചേരുന്നത്. പതിനാലുകാരിയ ‘ആടി’ന്  കൂട്ടിക്കൊടുത്ത് നഷ്ടപ്രതാപവും പദവിയും തരിച്ചു പിടിക്കാന്‍ ശ്രമിച്ച പിതാവും, അവള്‍ കടന്നുപോയ ട്രോമയും ലാറ്റിന്‍ അമേരിക്കന്‍ നോവലുകളില്‍, വിശേഷിച്ചും ‘ഏകാധിപതി നോവല്‍ പാരമ്പര്യത്തില്‍ അത്യപൂര്‍വ്വമായ ഒരു ജെന്റര്‍ സംവേദനത്വ വ്യതിയാനം അടയാളപ്പെടുത്തുന്നു. പെണ്ണുടല്‍ തന്നെയും യുദ്ധഭൂമിയും ട്രോമകളുടെ വാഹക ഇടവുമായിത്തീരുക എന്ന, ആണധികാരവും അധികാരവും ഒന്നായിത്തീരുന്ന, ആഖ്യാനങ്ങളില്‍ അവള്‍ കര്‍തൃത്വം തിരിച്ചുപിടിക്കുകയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നത് പ്രസ്തുത പാരമ്പര്യത്തില്‍ തികച്ചുമൊരു വേറിട്ടുപോക്ക് തന്നെയാണ്.  ഉറാനിയയുടെ സംഭാഷണങ്ങള്‍ ഫലത്തില്‍ പിതാവിന്റെയും അതുപോലെ മൌനം കൊണ്ടോ, മൌനാനുവാദമോ പിന്തുണയോ കൊണ്ടോ, സര്‍വ്വാധിപത്യ പാപങ്ങളിലെ സഹകുറ്റവാളിത്തത്തിന്റെയും (complicity) ധാര്‍മ്മിക വിചാരണ തന്നെ ആയിത്തീരുകയാണ്.

ഏകാധിപതിയും പങ്കാളികളും, ചെറുത്തുനില്‍പ്പുകാരും കര്‍തൃത്വത്തോടെ ഇടപെടുന്നവരും, ഇരകളും ട്രോമകള്‍ നേരിടുന്നവരും എന്ന ത്രിതല ഘടനയിലൂടെ ഏകാധിപത്യത്തിന്റെ സമ്പൂര്‍ണ്ണ അനാട്ടമിയാണ്  യോസ ചിത്രീകരിക്കുന്നത് എന്നു പറയാം - അതില്‍ അധികാര ഘടന മാത്രമല്ല, അതെങ്ങനെ വ്യക്തി ജീവിതങ്ങളെയും ഉടലുകളെയും, ഓര്‍മ്മകളെയും ഭാവിയെയും കൂടി ഉള്‍കൊള്ളുന്നു എന്ന അന്വേഷണം കൂടി ഉള്‍കൊള്ളുന്നു എന്നിടത്താണ് യോസയുടെ നിരീക്ഷണങ്ങളുടെ സമഗ്രത. മുന്‍ നോവലുകളില്‍ (The Time of the Hero, Conversation in the Cathedral) നിന്ന് The Feast of the Goat വേറിട്ടുപോകുന്നതും പൂരിപ്പിക്കുന്നതും എന്തെല്ലാമാണ് എന്ന അന്വേഷണം,  ‘അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍ വരക്കുന്നതിലും വ്യക്തികളുടെ ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും പരാജയങ്ങളെയും രേഖപ്പെടുത്തുന്ന തീക്ഷ്ണ രൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലുമുള്ള മികവ് എന്ന് നോബല്‍ അക്കാദമി വിവരിച്ച യോസയുടെ സിദ്ധികളുടെ വികാസ പരിണാമങ്ങള്‍ നിര്‍വ്വചിക്കാന്‍ സഹായകമാകും. ആദ്യ കൃതികളില്‍ ലിബറല്‍ ആദര്‍ശപരതയുടെ അസ്തിത്വപരമായ, ദാര്‍ശനികതലത്തിലുള്ള പരാജയങ്ങളായി ആവിഷ്കരിക്കപ്പെട്ട (‘rebellion as a necessary but ultimately Sisyphean act, exposing the tragic limitations of liberal idealism in the face of structural decay" (Kristal, 1998)) ചെറുത്തുനില്‍പ്പു ശ്രമങ്ങള്‍, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ട്രോമ, എങ്ങുമെത്താതെ പാഴായിപ്പോകുന്ന ധീരാതാ പ്രകടനം, എകാധിപതിയോ, പങ്കാളികാളോ നടത്തുന്ന പൈശാചിക ന്യായീകരണങ്ങള്‍ എന്നിങ്ങനെ മൂന്നാമതു കൃതിയില്‍ പരിവര്‍ത്തിക്കപ്പെടുന്നു. ഇവിടെ കര്‍തൃത്വം സാധ്യമാണ്, പക്ഷെ ചരിത്രം/ പരിണിത ഫലങ്ങള്‍ അതിനെ വിഴുങ്ങിക്കളയും.

അസംബന്ധം എന്നതില്‍ നിന്ന് ഒരാഗധ ഗര്‍ത്തത്തിലേക്ക് അറിഞ്ഞുകൊണ്ടുതന്നെയുള്ള പതനം എന്ന ഊന്നല്‍ മാറ്റം, കൂടുതല്‍ ഇരുണ്ടതും ദുരന്തബോധം നിറഞ്ഞതുമെങ്കിലും,  യാഥാര്‍ത്ഥ്യബോധത്തെ പ്രതിഫലിപ്പിക്കുന്നു. ആ അര്‍ഥത്തില്‍, The Feast of the Goat അസ്തിത്വപരമായ ദാര്‍ശനിക ആകുലതയുടെ ആവിഷ്കാരമല്ല, അത് ഉടലോടെ അറിയുന്ന ദുരന്തത്തെ കുറിച്ചാണ്, ജെന്‍ഡര്‍ മാനങ്ങളുള്ള ഹിംസയെ കുറിച്ചാണ്, ചരിത്രപമായ ഓര്‍മ്മകളെയും ഏകാധിപത്യവും അതിനു പരവതാനി വിരിക്കുന്ന പങ്കാളിത്തവും സംബന്ധിച്ചാണ്. വ്യര്‍ത്ഥതാബോധത്തിലേക്കാണ് ആല്‍ബെര്‍ട്ടോയുടെയും (The Time of the Hero), സാന്റിയാഗോ സവാലയുടെയും ( Conversation in the Cathedral) പ്രതിഷേധങ്ങള്‍ പരിവര്‍ത്തിക്കപ്പെട്ടതെങ്കില്‍, ജീവിതം മുഴുവന്‍ അനുഭവിക്കേണ്ട ട്രോമയാണ് ഉറാനിയയുടെ വിധിവിഹിതം. ‘നായകന്റെ സമയം സ്ഥാപനവല്കൃത ജീര്‍ണ്ണതയുടെ ബ്ലു പ്രിന്റ്‌ ആയിരുന്നെങ്കില്‍, ‘കത്തീഡ്രലിലെ സംഭാഷണങ്ങള്‍’ അതിനെ വികസിപ്പിക്കുകയും ചെയ്തുവെങ്കില്‍, ‘ആടിന്റെ വിരുന്ന് ആ ഘടനയുടെ നാശാവിശിഷ്ടങ്ങള്‍ക്കു മേല്‍ പണിതുയര്‍ത്തിയ ഒരു പ്രേതാവിഷ്ട ഭവനമാണ് – അവിടെ വിപ്ലവം ആരെയും വെറുതെ വിടുന്നതേയില്ല; എന്നാലോ, മൗനം എല്ലാവരെയും കുറ്റവാളികള്‍ ആക്കുകയും ചെയ്യും.

ആധുനികതയുടെ അമേരിക്കന്‍ തലമുറയില്‍ (‘Lost Generation’) ഫോക്നറെയും ഡോസ് പോസോസ്സിനെയും ആരാധിക്കുന്ന യോസ എന്തുകൊണ്ടാണ് വിപ്ലവപ്രവര്‍ത്തനത്തിലും അതിന്റെ മുറിവുകളിലും ജീവിക്കുകയും എഴുതുകയും ചെയ്ത ഹെമിങ് വേയെ കുറിച്ച് ഒന്നും പറയുന്നില്ലാത്തത് എന്നൊരു കൌതുകം ഈ ലേഖകന് ഉണ്ടായിരുന്നു. അതിന്റെ വിശദീകരണവും ഇവിടെയുണ്ട് എന്നുതോന്നുന്നു. ഹെമിങ് വെ മുറിവനുഭവത്തെ അസ്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി കാണുകയും നിസ്സംഗവ്യര്‍ത്ഥബോധത്തില്‍ (stoic nihilism) നങ്കൂരമിടുകയും ചെയ്തപ്പോള്‍, യോസയുടെ ആഖ്യാന വികാസം അതിനെ ചരിത്ര ശക്തികളുടെ സൃഷ്ടിയായി മനസ്സിലാക്കി. പ്രാപഞ്ചികമായ, വിധിവാദത്തോളം (universal fatalism) എത്തുന്ന ദുരന്തബോധം എന്നതില്‍നിന്ന് രാഷ്ട്രീയ സക്രിയതയിലേക്കുള്ള ഊന്നലിലൂടെ, ഏവരെയും മുറിവേല്‍പ്പിക്കുന്ന ലോകം എന്ന അമൂര്‍ത്ത സാകല്യത്തില്‍ നിന്ന് ഏവരെയും കെണിയില്‍പ്പെടുത്തുകയും തകര്‍ത്തു കളയുകയും ചെയ്യുന്ന അധികാരസ്വരൂപങ്ങള്‍ എന്ന തൊട്ടറിയാവുന്ന സമൂര്‍ത്തതയിലാണ് യോസ നിലയുറപ്പിക്കുന്നത്.  ഇവിടെ ഏകാധിപതി ഒരു ശാരീരിക ഉണ്മ തന്നെയാണ്: സ്വയം ദൃശ്യ വസ്തുവും (theatre), രോഗവും, നിയന്ത്രകനും, നിയന്ത്രണവുമായി അടയാളപ്പെടുത്തുന്നവന്‍, ആന്തരാ അഴുകിക്കൊണ്ടിരിക്കുമ്പോഴും ഭയവും മുറിവുകളും അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവന്‍, അഗുസ്തോ റോവ ബാസ്തോസിന്റെ പരാഗ്വേയന്‍ ഏകാധിപതിയെ പോലെ (I, the Supreme), മാര്‍ക്കേസിന്റെ കരീബിയന്‍ ഏകാധിപതിയെ പോലെ (The Autumn of the Patriarch) ആത്മരതിയുടെയും പാരനോയയുടെയും ആള്‍രൂപം. ആണത്ത പ്രതിസന്ധി അനുഭവിക്കുന്ന ഏകാധിപതി അധികാരത്തെ ആണത്തഘോഷണമാക്കി പരിവര്‍ത്തിപ്പിക്കുന്നതും, ലൈംഗിക അക്രമത്തെ രാഷ്ട്രീയ വിജയമായി കാണുന്നതും ഒട്ടേറെ വൈരുധ്യങ്ങള്‍ ഉള്‍കൊള്ളുന്നു. എന്നാല്‍, അതിലേറ്റവും പ്രധാനം, ഉറാനിയ എങ്ങനെയാണ് അയാളുടെ എതിര്‍പാഠവും ഭാവിയും അടയാളപ്പെടുത്തുന്നത് എന്നതാണ്. ട്രുഹിയോ പ്രതിനിധാനം ചെയ്യുന്ന ഹൈപര്‍ മാസ്കുലിന്‍, ഏകാധിപതി സ്വരൂപം ആന്തരാ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുകയാണ്. ഉറാനിയയുടെ ചെറുപ്പം, സ്ത്രീത്വ സ്വത്വബോധം, അതിലുപരി, അവള്‍ അതിജീവിക്കുന്നു, ശക്തമായി അതിജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും – ഇവയെല്ലാം അവളെ ട്രുഹിയോ പ്രതിനിധാനം ചെയ്യുന്ന ജീര്‍ണ്ണതയുടെയും ആസന്ന നശ്വരതയുടെയും എതിരറ്റത്തു സ്ഥാപിക്കുകയും ഭാവിയുടെ പ്രതീകമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. നിരന്തരം അനുഭവിക്കാനുള്ള ട്രോമയുടെ അകമ്പടിയോടെയാണെങ്കിലും അവള്‍ പാട്രിയാര്‍ക്കല്‍ - ഏകാധിപത്യ പാരമ്പര്യത്തില്‍ നിന്നുള്ള വിചേദത്തിന്റെ പ്രതീകമാണ് ഉറാനിയ.

പുരുഷാധികാര ഗര്‍വ്വിന്റെ അനന്തര കാലത്തിലേക്ക് ഉറ്റുനോക്കുന്ന ഒരു കഥാപാത്രത്തെ നോവലിന്റെ നൈതികകേന്ദ്രമായി സ്ഥാപിക്കുന്നതിലൂടെ ജെന്‍ഡര്‍ ബോധ്യങ്ങളുടെ കാര്യത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ പ്രാമാണികമായി നിലനിന്ന പുരുഷകേന്ദ്രിത ആഖ്യാന പാരമ്പര്യത്തില്‍ വ്യതസ്തമായ ഒരു വഴി തുറക്കുകയും ചരിത്രപരമായ ഒരു തമസ്കരണത്തെ അവസാനിപ്പിക്കുകയുമായിരുന്നു യോസ. ഉരാനിയ അതൊക്കെയും ചെയ്യുന്നത് മുന്‍ നോവലുകളിലെ പുരുഷന്മാരായ മുഖ്യ കഥാപാത്രങ്ങളെപ്പോലെ ചാഞ്ചാട്ട മനസ്ഥിതിയോടെയോ, ഇടയ്ക്കു പിന്‍ വാങ്ങിയോ, ഉടമ്പടികള്‍ക്ക് വിധേയപ്പെട്ടോ അല്ല എന്നത് ഏറ്റവും പ്രധാനമാണ്. അവള്‍ വമ്പന്‍ വെടിവെപ്പുകളോ എട്ടുമുട്ടലുകളോ നടത്തുന്നില്ലായിരിക്കാം, എന്നാലവളുടെ നൈതിക ബോധ്യങ്ങള്‍ സുവ്യക്തവും ഉറച്ചതുമാണ്. ആഖ്യാനം തന്നെയാണ് അവളുടെ പ്രവര്‍ത്തനം. എല്ലാവരും മറക്കാന്‍ ശ്രമിച്ചത് അവള്‍ ഓര്‍മ്മിക്കുന്നു, ഓര്‍മ്മിച്ചു പറയുന്നു, പറഞ്ഞു മുഖാമുഖം നിര്‍ത്തുന്നു. ഒരുവളേ ഇതെല്ലാം അവളെയും ഒരു ‘എക്സിസ്റ്റന്‍ഷ്യല്‍ ഹീറോ ആക്കുന്നുണ്ട്‌. എന്നാല്‍, പരാജയം സമ്മതിക്കുന്ന മുന്‍ഗാമികളെ പോലെ, (ആല്‍ബെര്‍ട്ടോ, സാന്റിയാഗോ..) അവള്‍ക്കു തന്റെ ആന്തരിക സത്യത്തിന്റെ ആര്‍ജ്ജവം ഒരു ഘട്ടത്തിലും കൈമോശം വരുന്നില്ല; അതവളെ കടുത്ത ഒറ്റപ്പെടലിലേക്ക് തള്ളിയിടുമ്പോള്‍ പോലും.

യോസയുടെ രചനാ ലോകത്തില്‍, ശീതസമാരകാല നൈരാശ്യത്തിന്റെയും ധാര്‍മ്മിക പാപ്പരത്തത്തിന്റെയും പ്രതീകങ്ങളായ ബുദ്ധിജീവി പുരുഷകഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നിഹിലിസ്റ്റ് പാഠങ്ങളില്‍ നിന്ന് ധാര്‍മ്മിക വിചാരണയുടെ സക്രിയതയുള്ള അതിജീവിത- സാക്ഷ്യ വീക്ഷണത്തിലേക്കുള്ള പരിവര്‍ത്തനത്തെ കൂടി, കൃത്യമായ ജെണ്ടര്‍ ബോധ്യത്തോടൊപ്പം, ഉറാനിയ അടയാളപ്പെടുത്തുന്നു. ആല്‍ബര്‍ട്ടോയും സാന്റിയാഗോയും സിനിസിസം കൊണ്ടും കുറ്റബോധം കൊണ്ടും നിഷ്ക്രിയരാകുമ്പോള്‍ ഉറാനിയ അവളുടെ വൈകാരിക നിയന്ത്രണവും ധാര്‍മ്മിക സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നു, വൈയ്യക്തിക ട്രോമയെയും രാഷ്ട്രീയ വഞ്ചനയെയും നേരിടുകയും ചെയ്യുന്നു. അളന്നു മുറിച്ചതും അതിഭാവുകത്വം തൊട്ടു തെറിച്ചിട്ടില്ലാത്തതുമായ സ്വരത്തില്‍ പച്ചക്കറി അവസ്ഥയില്‍ കിടക്കുന്ന തന്റെ പിതാവിനെ വരെ ഭേദ്യം ചെയ്യുന്ന അവളുടെ നിലപാട്, ഒരു പുതിയ നൈതികതയുടെതാണ് – ദാര്‍ശനിക മോക്ഷത്തിനു പകരം ഓര്‍മ്മയും കണക്കുപറയിക്കലും അടിസ്ഥാനമാക്കുന്ന ഒന്ന്. പിതൃ അധികാര ഘടനയുടെയും രാഷ്ട്രീയ അധികാര ഹിംസാത്മകതയുടെയും പെണ്‍ ബോധ്യമുള്ള അതിജീവിത - gendered survivor- എന്ന നിലയില്‍ ഉറാനിയ കേവല ഇരയല്ല, ചരിത്രപരമായ അനീതികളുടെ വിചാരണക്കാരിയാണ് (judge of historical wrongs). ഇതിലൂടെ, ട്രോമ, സാക്ഷ്യം തുടങ്ങിയ കേന്ദ്ര പ്രമേയങ്ങളിലേക്ക് തിരിയുന്ന എകാധിപത്യാനന്തര സാഹിത്യത്തിലേക്കുള്ള (post-dictatorship literature) ഒരു മുന്‍ഗാമി ആയിത്തീരുകയാണ് ഉറാനിയ – ആദര്‍ശ ചിന്തകളിലേറെ അതിജീവിതാഖ്യാനങ്ങളും സാക്ഷ്യങ്ങളും മുഖ്യമായിത്തീരുന്ന, ടോണി മോറിസന്‍, ആസിയ ജബാര്‍ തുടങ്ങിയ എഴുത്തുകാര്‍ ലോകസാഹിത്യത്തില്‍ കൂടുതല്‍ അടയാളപ്പെടുത്താന്‍ പോകുന്ന തരം പാത്രസൃഷ്ടിയുടെ ഒരാദ്യപ്രതീകം. 

 

Please leave a comment......

Thursday, May 1, 2025

The Dictator's Last Night by Yasmina Khadra / Julian Evans

ഗദ്ദാഫിയാവുന്നതിന്റെ ഏകാന്തത





    ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ്‌ മൌലേ സഹൂല്‍) (ദി സ്വാലോസ് ഓഫ് കാബൂള്‍ദി അറ്റാക്ക്‌ദി സൈറന്‍സ് ഓഫ് ബാഗ്ദാദ്)  താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍ രചിക്കുന്നത്. സൈന്യത്തിലെ സെന്‍സര്‍ഷിപ്‌ ഒഴിവാക്കാനുള്ള തന്ത്രമായാണ് അദ്ദേഹം സ്ത്രൈണമായ പേര് തൂലികാ നാമമായി സ്വീകരിച്ചത്. അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധകാലത്ത് അജ്ഞാതനായിരിക്കുക എന്നത് മാത്രമായിരുന്നു എഴുത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. പാശ്ചാത്യ ലോകം ഇതരലോകത്തെ നോക്കിക്കാണുന്ന രീതിക്ക് യാഥാര്‍ത്ഥ്യവുമായി പലപ്പോഴും ബന്ധമില്ലെന്നും ഒരു മുസ്ലിം എന്ന നിലയില്‍ മത തീവ്രവാദം പോലുള്ള വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ വാര്‍പ്പു മാതൃകകള്‍ മാറ്റി വെക്കേണ്ടതുണ്ടെന്നും താന്‍ കരുതുന്നതായി ആദ്ദേഹം നിരീക്ഷിക്കുന്നു. താലിബാന് കീഴിലെ പെണ്‍ജീവിതത്തെ അടയാളപ്പെടുത്തുന്ന ദി സ്വാലോസ് ഓഫ് കാബൂള്‍ (2006) മുതല്‍ യാസ്മിന ഖദ്രയുടെ നോവലുകള്‍ ഏറെ പ്രശസ്തവും പുരസ്കാരങ്ങള്‍ നേടിയവയും ആണ്.

     പേര് പറയുന്നില്ലാത്ത ഒരു കരീബിയന്‍ ദേശത്തിന്റെ സര്‍വ്വാധിപതിയുടെ പതനം ആവിഷ്കരിക്കുന്ന മാര്‍ക്കേസിന്റെ ‘കുലപതിയുടെ ശിശിരം (The Autumn of the Patriarch)’, ഡൊമിനിക്കന്‍ ഏകാധിപതി റാഫേല്‍ ട്രുഹിയോയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍ വിഷയമാക്കുന്ന യോസയുടെ ‘ആടിന്റെ വിരുന്ന് (The Feast of the Goat) തുടങ്ങിയ കൃതികളില്‍ പരിശോധിക്കുന്ന പ്രമേയമാണ് അധികാരത്തിന്റെ ഏകാന്തത. ഈ മാസ്റ്റര്‍പീസുകളുടെ ഇതിഹാസ മാനമോ ആഴമോ അവകാശപ്പെടാനാവില്ലെങ്കിലും ചടുലവും വികാര വിക്ഷുബ്ദവുമായ ഭാഷയില്‍ രചിക്കപ്പെട്ടസമാനമായ മറ്റൊരു ‘ഏകാധിപതിയുടെ പതന’ നോവലാണ്‌ ലിബിയയുടെ മുഅമ്മാര്‍ ഗദ്ദാഫിയുടെ അന്ത്യ രാവ് ചിത്രീകരിക്കുന്ന യാസ്മിന ഖദ്രയുടെ ‘ദി ഡിക്റ്റെറ്റേഴ്സ് ലാസ്റ്റ് നൈറ്റ്.’ ഗദ്ദാഫിയുടെ സ്വന്തം ആഖ്യാനം ആയാണ് നോവല്‍ വികസിക്കുന്നത്. ‘അന്താരാഷ്‌ട്ര വേദികളില്‍ തന്റെ അധികാര സ്ഥലം അടയാളപ്പെടുത്താനായി മൂത്രമൊഴിക്കുമായിരുന്ന അസൂയാലുവായ മെരുങ്ങാക്കടുവ’ ഇപ്പോള്‍ ട്രിപ്പോളിയില്‍ നിന്നുള്ള പാലായനത്തില്‍ സിര്‍ത്തെയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്കൂളില്‍ കുടുങ്ങിക്കിടപ്പാണ്. 2011 ഒക്ടോബര്‍ പത്തൊമ്പതിന്റെ രാത്രി. നാറ്റോ ബോംബിംഗിന്റെയും റിബല്‍ സൈന്യത്തിന്റെ വെടിയുണ്ടകളുടെയും ഫലമായി കത്തിയെരിയുന്ന ആകാശത്തിനു ചുവടെ അയാളുടെ ജനറല്‍മാര്‍ ഒന്നുകില്‍ തളര്‍ന്നു പോയിരിക്കുന്നു, അല്ലെങ്കില്‍ സൈന്യത്തെ ഉപേക്ഷിച്ചു പാലായനത്തിലാണ്. പടിഞ്ഞാറിന്റെ പാവകളായ അറേബ്യന്‍ ഏകാധിപതികളില്‍ നിന്ന് വ്യത്യസ്തനായിപരസ്പരം പോരടിച്ചു ചിതറി നിന്ന ഗോത്രങ്ങള്‍ക്കിടയില്‍ നിന്ന് ലിബിയയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റിയത് താനാണ്. റിബലുകളുടെ മുന്നേറ്റം തടഞ്ഞു നിര്‍ത്താനാവാത്ത ഘട്ടത്തില്‍ ഒരു കലുങ്കില്‍ അഭയം തേടുന്ന ഗദ്ദാഫി തന്റെ നാടിന്റെ നന്ദികേടില്‍ ക്രൂദ്ധനും നിസ്സഹായനുമാണ്. അവിടെ വെച്ചാണ് അയാള്‍ പിടിക്കപ്പെടുകയും അന്തിമ വിധി ഏറ്റുവാങ്ങുകയും ചെയ്യുക.


    ഒരേ സമയം എല്ലാവരെയും ചകിതരാക്കി കാല്‍ക്കീഴില്‍ നിര്‍ത്തുകയും വലിയ വായില്‍ സര്‍വ്വശക്തന്‍ ചമയുകയും ആത്മ രതിയുടെ ഊതി വീര്‍പ്പിച്ച സ്വന്തം സ്വത്വം മാധ്യമങ്ങളിലൂടെ നിരന്തരം നെടുനീളത്തില്‍ പ്രഘോഷിക്കുകയും പ്രജകളുടെ ഭയത്തില്‍ പിറന്ന മൗനത്തെ/ വിധേയത്വ ഭാവത്തെ തനിക്കുള്ള സര്‍വ്വ സമ്മതിയായി മനസ്സിലാക്കുകയും ചെയ്യുകയും ഒപ്പം ഏറെ വികാര വായ്പ്പോടെയും സൂക്ഷ്മ സംവേദന ഭാവത്തോടെ താന്‍ ഉണ്ടാക്കിയെടുത്ത ദേശത്തെ ചിറകിനടിയില്‍ സംരക്ഷിക്കാന്‍ വ്യഗ്രത കൊള്ളുകയും ചെയ്യുന്നഒട്ടേറെ വൈരുധ്യങ്ങള്‍ നിറഞ്ഞ വ്യക്തിത്വമായാണ് ഗദ്ദാഫി നോവലില്‍ സ്വയം വെളിപ്പെടുന്നത്. സ്വന്തം മകന്‍ മുതസ്സിമിനെ ഒഴികെ ആരെയും വിശ്വാസത്തിലെടുക്കാതെയും ഏതു നിമിഷവും ആരുടെ വാക്കിലും ഒരു പ്രകോപനം കണ്ടെത്തി അയാളെ വക വരുത്തുന്ന പ്രകൃതക്കാരനായും അയാള്‍ ഭീകരത സൃഷ്ടിക്കുന്നത് ഇപ്പോഴും തുടരുന്നു. സെക്യൂരിറ്റി ചീഫ് മന്‍സൂര്‍ ദാവോജന: അബുബക്കര്‍ യൂനിസ് ജബര്‍തുടങ്ങിയവരൊക്കെ ഈ ക്ഷിപ്രകോപ പ്രകൃതം അനുഭവിക്കേണ്ടി വരുന്നുണ്ട്. ബെന്‍ അലിയെ പോലുള്ള പല മന്ത്രിമാരും അടുത്ത അനുയായികളും രിബലുകളോട് ചേരുന്ന വിവരം വന്നു കൊണ്ടേയിരിക്കുന്നു.

     ബങ്കറില്‍ തന്റെ ഉറപ്പായ വിധി കാത്തു കഴിയുമ്പോഴും ജര്‍മ്മനിയെന്നാല്‍ താനാണെന്നു വീമ്പു പറഞ്ഞ ഹിറ്റ് ലറെ പോലെ ഗദ്ദാഫിയുടെ മൊഴികള്‍ ഒരു വശത്ത്‌ സ്വയം ‘ഉടല്‍ രൂപം പൂണ്ട ഇതിഹാസം (mythology made flesh)’  എന്നും “ലിബിയ എല്ലാത്തിനും എന്നോട് കടപ്പെട്ടിരിക്കുന്നു!” എന്നുമുള്ള താന്‍പോരിമയില്‍ അഭിരമിക്കുമ്പോള്‍ മറുവശത്ത്‌ വിധിയൊരുക്കിയ വഴിയിലാണ് താനെന്നു നിസ്സഹായമാവുന്നുമുണ്ട്;

ഒരൊറ്റ ആശയമേ ഉള്ളൂ.. നമ്മുടെ വിധിയെ വിശദീകരിക്കുന്ന ഒന്ന് മാത്രം. നാം അഭിനേതാക്കള്‍ മാത്രമാണ്നാം നമ്മള്‍ തന്നെ തെരഞ്ഞെടുത്തതാവണം എന്നില്ലാത്ത വേഷം ആടുകയാണ്സ്ക്രിപ്റ്റ് നോക്കാന്‍ അനുവാദവും ഇല്ല.”

ഇടവേളയില്‍ ഖുറാന്‍ പാരായണം ചെയ്യുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്നയാള്‍ മയക്കുമരുന്നും കടിഞ്ഞാണില്ലാത്ത സ്ത്രീ സംസര്‍ഗ്ഗവും യഥേഷ്ടം തുടരുന്നുമുണ്ട്. റിബലുകളെ കുറിച്ച് ‘ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ലെ’ന്നും താന്‍ അവരോടു ക്ഷമിക്കുന്നുവെന്നും ഒരേ സമയം കൃസ്തുവിനെ പോലെ വിനീതനാവുകയും ദൈവത്തെ പോലെ മഹാമനസ്കന്‍ ആവുകയും ചെയ്യുന്നു. ‘എന്തിനെന്നെ കയ്യൊഴിഞ്ഞു?’ എന്ന് വിലപിച്ച ദൈവ പുത്രനില്‍ നിന്ന് വ്യത്യസ്തനായിഒടുവിലത്തെ കൊടും പീഡനങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയിലൂടെ തന്നെ മോചിപ്പിക്കുന്ന വിധിയില്‍ ‘ദൈവം എന്നെ കൈവെടിയില്ല!’ എന്ന് അയാള്‍ ആശ്വസിക്കുന്നുമുണ്ട്. ചരിത്രപരമായി ഗദ്ദാഫിയുടെ അന്ത്യത്തെ കുറിച്ചും വെടിയുതിര്‍ത്തതാര്പിന്നീടെന്തു സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങളിലും നോവലിസ്റ്റ് താല്‍പര്യം എടുക്കുന്നേയില്ല. എങ്ങനെയാണ് ഗദ്ദാഫി ഇതെല്ലാം നേരിട്ടത് എന്ന് ഫിക് ഷനല്‍ രൂപത്തില്‍ അന്വേഷിക്കുകയാണ് നോവലിസ്റ്റ്. വൈരുദ്ധ്യങ്ങളുടെ സങ്കരമായി തന്റെ ഏകാധിപതിയെ വരച്ചു വെക്കുന്നതിലൂടെ ഗദ്ദാഫിയെ സംബന്ധിച്ച മുഖ്യമായും പാശ്ചാത്യമായ കരികേച്ചര്‍ നിര്‍മ്മിതിയെ നോവലിസ്റ്റ് പൊളിച്ചെഴുതുന്നുണ്ട്. ലിബിയക്ക് വെളിയില്‍ അതിനാടകീയത ഇഷ്ടപ്പെട്ടസ്ത്രീകളെ അംഗ രക്ഷകരായി നിയമിച്ച ലോകത്തെ ഏക എകാധിപതിയായാണ് ഗദ്ദാഫി ചിത്രീകരിക്കപ്പെട്ടത്.

    ഗൌസ് ഗോത്രവംശജനായി തന്റെ ഏറ്റവും വിനീതമായ ബദൂയിന്‍ പാരമ്പര്യവും പിതൃത്വം സംബന്ധിച്ച അവമതിയും ഗദ്ദാഫിയെ എന്നും വേട്ടയാടിയിരുന്നുഒരു വേല ഈ അനുഭവങ്ങളാണ് അയാളുടെ പ്രകൃതം രൂപപ്പെടുത്തിയത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. 1941 –ല്‍ ഒരിക്കല്‍ തങ്ങളുടെ ദേശത്തു തകര്‍ന്നു വീണ ജര്‍മ്മന്‍ ഫൈറ്ററിന്റെ പൈലെറ്റ് കോര്‍സിക്കക്കാരന്‍ ആല്‍ബെര്‍ട്ട് പേര്‍സിയോസിയാണ് തന്റെ പിതാവെന്നു അപശ്രുതി കേട്ട യൗവ്വനകാലത്ത് ഗദ്ദാഫി അതോര്‍ത്ത് ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ സിംഹാസനാവരോഹനത്തിനു ശേഷം അയാള്‍ കണ്ടെത്തി,

 “ഞാന്‍ എന്നില്‍ത്തന്നെ ജനിച്ചവനാണ്സ്വയം ജനിപ്പിച്ചവനും.”

ഒരാള്‍ എന്തായി സ്വയം ആക്കിത്തീര്‍ക്കുന്നുവോ അതാണ്‌ പ്രധാനംമറിയമിന്റെ പുത്രന്‍ ഈസായെ പോലെ. സോവിയറ്റ് യൂണിയന് സ്റ്റാലിന്‍ചൈനക്ക് മാവോഈജിപ്തിന് നാസര്‍ എന്ന പോലെ താനാണ് ലിബിയയുടെ ചരിത്രമാകുക എന്നയാള്‍ വിശ്വസിച്ചു. വന്ന വഴി മറക്കാത്ത പ്രകൃതംഒളിവിടത്തിലെ ഭക്ഷണ ദൌര്‍ലഭ്യം പട്ടിണി കിടന്നുള്ള തന്റെ ശീലം കൊണ്ട് മറി കടക്കുന്നുമുണ്ട്‌.

“ഞാനൊരു ബദൂയിന്‍ ആണ്നിസ്വരുടെ രാജാവ്രാജാക്കന്മാരിലെ ഏറ്റവും നിസ്വന്‍.”

താന്‍ ദുര മൂത്തവനെ പെരുമാറിയപ്പോള്‍ അവയെ പുച്ഛക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് ഗദ്ദാഫി പറയുന്നു. എന്നാല്‍തന്റെ ആദ്യപ്രണയമായിരുന്ന ഫാതെനിന്റെ പിതാവ് സ്കൂള്‍ ഹെഡ് മാസ്റ്ററെ പോലെ അതുപയോഗിച്ച് തന്നെ അപമാനിച്ചവരെ, അധികാരാരോഹണശേഷം ഒട്ടും കാരുണ്യപൂര്‍വ്വമായല്ല അയാള്‍ നേരിട്ടതും.

“എതിര്‍ക്കുന്നവരെ കീഴടക്കുന്നത്‌ പുതിയ ദേശങ്ങള്‍ കീഴടക്കും പോലെ ആസ്വദിച്ചു”

 എന്നാണു അയാള്‍ ഏറ്റുപറയുന്നത്. കിരീടധാരത്തിനു മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1972-ല്‍ ഫാതെനിന്റെ ഭര്‍ത്താവ് ഇല്ലാകേസില്‍ വെട്ടയാടപ്പെട്ടപ്പോള്‍ അവള്‍ മൂന്നാഴ്ചക്കാലം ഗദ്ദാഫിയുടെ ലൈംഗിക തടവിലായി. പിതാവ് ‘അപ്രത്യക്ഷനായി’. ആദ്യപ്രണയം അവമാനത്തില്‍ ഒരുങ്ങിയതാണ് ഗദ്ദാഫിയെ ഒരു സ്ത്രീലമ്പടനാക്കിയത് എന്ന് ആഖ്യാനത്തില്‍ സൂചനയുണ്ട്. പൗരസ്ത്യ സംഗീതം ഒഴികെ ഒരു കലാ രൂപത്തിലും തനിക്കു താല്പര്യമില്ലെന്നും മണല്‍ക്കാടില്‍ കാറ്റടിക്കുന്ന ശബ്ദമാണ് തനിക്കേറെ ഇഷ്ടം എന്നും ഗദ്ദാഫി പറയുന്നുണ്ട്. 1969 ആഗസ്റ്റ്‌ മുപ്പത്തിയൊന്നിനു ഇദ്റീസ് രാജാവ് ചികിത്സാര്‍ത്ഥം വിദേശത്തായിരുന്ന സന്ദര്‍ഭത്തിലാണ് ഗദ്ദാഫിയുടെ അട്ടിമറി അരങ്ങേറുന്നത്. അടുത്ത കിരീടാവകാശി അധികാരം ഉപേക്ഷിച്ചപ്പോള്‍രാജാവ് പിന്നീട് തിരികെ വന്നതുമില്ല. ബെന്‍ഗാസി റേഡിയോയിലൂടെ ഗദ്ദാഫി തന്റെ ലിബിയന്‍ അറബ് റിപ്പബ്ലിക് പ്രാഖ്യാപിച്ചു. തന്റെ പാതിവെന്ത ഇസ്ലാമിക് സോഷ്യലിസമെന്ന വികലമായ ആശയം ഗ്രീന്‍ ബുക്ക്‌ എന്ന പേരില്‍ പാഠ പുസ്തകമാക്കി. ഉമര്‍ മുഖ്താറിന്റെ നാട്ടില്‍ ഇനി കുരിശു യുദ്ധക്കാര്‍ വേണ്ട എന്ന നിലപാടാണ് പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ ചതുര്‍ഥിയാക്കിയത്. നാട്ടില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പിന്നില്‍ അല്‍ ക്വായിദയാണ് എന്ന പല്ലവി അധികാരം ഉറപ്പിക്കാനും അമിതാധികാര പ്രയോഗത്തെ ന്യായീകരിക്കാനും നിരന്തരം ഉപയോഗിക്കപ്പെട്ടു. തന്റെ വളര്‍ത്തു മകളെയടക്കം കൊലപ്പെടുത്തിയ അമേരിക്കന്‍ ആക്രമണത്തിനുള്ള ‘കൊലാറ്റെരല്‍ ഡാമേജ്’ ഇനത്തില്‍ ലോക്കെര്‍ബി വിമാന ദുരന്തത്തെ ന്യായീകരിക്കുന്നുണ്ട്‌ ഗദ്ദാഫി. അബു സലിം കൂട്ടക്കൊല കലാപകാരികളെ ഒതുക്കാന്‍ ആവശ്യമായിരുന്നു എന്നും ഇല്ലായിരുന്നെങ്കില്‍ അള്‍ജീരിയയില്‍ സംഭവിച്ച പോലെ അരാജകത്വം സംഭവിച്ചേനെ എന്നും ഗദ്ദാഫി ന്യായീകരിക്കുന്നു. തുടര്‍ന്ന് പത്തു വര്‍ഷം ലിബിയയില്‍ അരങ്ങേറിയ കിരാത ഭരണത്തിന്റെ അന്ത്യ്മായാണ് ഇപ്പോള്‍ അയാള്‍ മരണ വക്ത്രത്തില്‍ നില്‍ക്കുന്നത്.

    ഇതൊക്കെയാണെങ്കിലും അവമതിയുടെ നിമിഷങ്ങളില്‍ വായനക്കാരുടെ സഹതാപം അയാളോടൊപ്പം നില്‍ക്കുന്നുണ്ട്. “ഒരു ദിനം ഇരപിടിയനും അടുത്ത നാള്‍ ഇരയും” എന്ന രീതിയില്‍ അയാള്‍ ഭാവം പകരുന്നു. ‘സഹോദരതുല്യനായ വഴികാട്ടി’, ‘എന്നിലൂടെയാണ് മോക്ഷം’, ‘ഞാന്‍ കൊടുങ്കാറ്റിനെയോ അട്ടിമറികളെയോ ഭയപ്പെടുന്നില്ല’, ‘ദൈവം എന്നോടൊപ്പം’, ‘ഞാന്‍ മുഅമ്മര്‍ ഗദ്ദാഫി. വിശ്വാസം അചഞ്ചലമായിരിക്കാന്‍ അത് മതി’ .. എന്നൊക്കെയാണ് അയാള്‍ സ്വയം അവരോധിക്കുക. എന്നാല്‍ ഇപ്പോള്‍ജനറല്‍മാറില്‍ നിന്ന് അടുത്ത ചലനം എങ്ങനെഎങ്ങോട്ടായിരിക്കണം എന്ന വിവരമെത്താനായി കാത്തിരിക്കുന്ന ഘട്ടത്തിലെ ഓര്‍മ്മകള്‍ ചികയുന്ന ഇടവേളയില്‍ പതിവ് ഹെറോയിന്‍ കുത്തിവെപ്പിന്റെ മായികക്കാഴ്ച്ചകളായി ഏകാധിപതി യുടെ ഭരണകാലത്ത് അരങ്ങേറിയ കൂട്ടക്കുരുതികളും പ്രതികാര സന്ദര്‍ഭങ്ങളും ഇഴ കോര്‍ക്കുന്നു. ‘എന്റെ പൗരുഷം കൊണ്ട് ഞാന്‍ പ്രസാദിപ്പിച്ച സ്ത്രീകളും’ കീഴടക്കിയ ‘നിശ്ചേതനരായിപ്പോയ’ കന്യകമാരും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഗദ്ദാഫിയുടെ കുപ്രസിദ്ധമായ ഹാരെമുകളെ കുറിച്ചുള്ള വിവരണം അത് കുറിച്ചുള്ള മറ്റു ജനപ്രിയ ആഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ മിതത്വത്തോടെയാണ് നോവലിസ്റ്റ് നടത്തുന്നത്. ഭ്രമക്കാഴ്ചകളില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം കൂടെക്കൂടെ കടന്നു വരുന്ന വാന്‍ഗോഗ്ഒരു ഘട്ടത്തില്‍ പ്രത്യക്ഷനാകുന്ന സദ്ദാം ഹുസൈന്‍വെടിയുണ്ടയേറ്റ് ബോധം മറയുന്ന ഒരേയൊരു ഘട്ടത്തില്‍ എത്തുന്ന മാതാവ് എന്നിവരൊക്കെ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വവുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നുണ്ട്. ഹിഷാം മതാറിന്റെ ‘പുരുഷന്മാരുടെ നാട്ടില്‍ (In the Country of Men) പോലുള്ള കൃതികളില്‍ ആവിഷ്കരിക്കപ്പെട്ട ലിബിയന്‍ സാമൂഹിക പ്രതിസന്ധികള്‍ ഇവിടെ ഏകാധിപതിയുടെ തന്നെ അനുഭവ മണ്ഡലത്തില്‍ നിന്ന് നോക്കിക്കാണുകയാണ്.

 Also from Yasmina Khadra:

Swallows of Kabul by Yasmina Khadra

https://alittlesomethings.blogspot.com/2014/12/blog-post_26.html

Also read:

In the Country of Men by Hisham Matar

https://alittlesomethings.blogspot.com/2024/08/in-country-of-men-by-hisham-matar.html





(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ - 1: ലോഗോസ് ബുക്ക്സ് പേജ് 358-363)

To purchase, contact ph.no:  8086126024

Sunday, February 9, 2025

The Pyramid by Ismail Kadare / Barbara Bray

സര്‍വ്വാധിപത്യത്തിന്റെ ദൃശ്യരൂപകം



ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലമായിരുന്ന എന്‍വര്‍ ഓജയുടെ കമ്യൂണിസ്റ്റ് നാളുകളില്‍, സര്‍വ്വാധിപത്യത്തിന്റെ ഇരയും സാക്ഷിയും പുരാവൃത്തകാരനുമായി ജീവിച്ച വ്യക്തിത്വമായിരുന്നു ഇസ്മയില്‍ കദാരെ എന്ന വലിയ എഴുത്തുകാരന്‍. സര്‍വ്വാധിപത്യത്തിന്റെ നനാപ്രകാരങ്ങളും അവയുടെ പ്രകടിത രൂപങ്ങളും ഐറണിയുടെയും സര്‍ക്കാസത്തിന്റെയും അകമ്പടിയുള്ള പാരബിളുകളിലൂടെയും തനതു ശൈലിയിലുള്ള കാഫ്കെയസ്ക് മിസ്റ്ററികളിലൂടെയും മിത്തും ചരിത്രവും ഫാന്റസിയും ഭ്രമകല്‍പ്പനകളും മാജിക്കല്‍ റിയലിസവും ഇടകലരുന്ന കുറെയേറെ നോവലുകള്‍, കവിതകള്‍, നിശിതമായ രാഷ്ട്രീയ ലേഖനങ്ങള്‍ വരെയുള്ള അതിവിപുലമായ തന്റെ എഴുത്തിലൂടെ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. ഓര്‍വെല്‍, കാഫ്‌ക തുടങ്ങിയ മഹാമേരുക്കളോടൊപ്പം ലോകസാഹിത്യത്തില്‍ ഇടംപിടിക്കുന്ന കദാരെയുടെ കൃതികളില്‍ അതിപ്രധാനമാണ് The Pyramid എന്ന,1980-കളുടെ മധ്യത്തില്‍ എഴുതിത്തുടങ്ങിയെങ്കിലും കമ്യൂണിസ്റ്റ് ഭരണം അപചയപ്പെട്ടു തുടങ്ങിയ ശേഷം1991-ല്‍ മാത്രം പുറത്തിറങ്ങിയ നോവല്‍.

നോവലിലേക്ക്:

ബി സി 2600-ല്‍ ഫറോവയയിരുന്ന ചിയോപ്സിന്റെ ഭരണത്തുടക്കത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. പുതുതായി അധികാരത്തിലെത്തുന്ന ഫറോവ, പുരോഗമനോന്മുഖമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്നു: ഇനിമുതല്‍ പിരമിഡുകള്‍ നിര്‍മ്മിക്കുകയോ മൃഗബലികള്‍ നടത്തുകയോ അരുത്. എന്നാല്‍, ആ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യര്‍ഥിക്കുന്ന ഉപദേശകര്‍, പിരമിഡുകള്‍ ജീവിതസ്മാരകങ്ങള്‍ മാത്രമല്ല, അധികാരത്തിന്റെ പ്രതീകം കൂടിയാണ് എന്ന് അദ്ദേഹത്തെ ഉപദേശിക്കുന്നു. ദാരിദ്ര്യമോ നൈലിലെ പ്രളയമോ പകര്‍ച്ചവ്യാധികളോ പോലുള്ള പ്രശ്നങ്ങളെക്കാളേറെ ഭയപ്പെടേണ്ടത് പ്രജകള്‍ക്കിടയില്‍ ക്ഷേമം കൂടുന്നതിനെയാണെന്നും, അത് അധികാരത്തെ ചോദ്യം ചെയ്യുന്ന സ്വാതന്ത്ര്യബോധത്തിന് വഴിമരുന്നിടും എന്നും അതുകൊണ്ട് അമിതമായ ഐശ്വര്യത്തിന് തടയിടാന്‍ വിഭവങ്ങളെ ഊറ്റുകയും പ്രജകളെ അമിതാധ്വാനത്തിന്റെ കുരുക്കില്‍ പെടുത്തുകയും വേണമെന്നും അവര്‍ ചിയോപ്സിനെ ബോധ്യപ്പെടുത്തുന്നു. പിരമിഡില്ലാതെ ഫറോവയില്ല, ഫറോവയില്ലാതെ വ്യവസ്ഥയും. അതുകൊണ്ട് പിരമിഡ് നിര്‍മ്മിച്ചേ ഒക്കൂ. ഒടുവില്‍ ചിയോപ്സ്‌ അത് സമ്മതിക്കുന്നു; എന്നുതന്നെയല്ല, പില്‍ക്കാലം, ഈ നാലു സഹ്സ്രാബ്ദവും മനുഷ്യനിര്‍മ്മിതിയിലെ ഏറ്റവും ഉയര്‍ന്നതായി നിലക്കൊണ്ട ആ ഒന്നിന്റെ നിര്‍മ്മാണത്തിനു ഉത്തരവിടുകയും ചെയ്യുന്നു. അതാണ് ഗിസായിലെ പിരമിഡ്.

എന്നാല്‍, നിര്‍മ്മാണം ആരംഭിക്കുന്നതോടെ അഭ്യൂഹങ്ങളും തുടങ്ങുകയാണ്: പിരമിഡിനെയും ചിയോപ്പിനെയും ഏതോ ശാപത്തില്‍ പെടുത്താനുള്ള ഒരു ഉപജാപം നടക്കുന്നുണ്ട്. സത്യമാമറ്റുചില അഭ്യൂഹങ്ങള്‍ പ്രകാരം, ഏതൊക്കെയോ തൊഴിലാളികള്‍ പിരമിഡിനകത്തെ രഹസ്യ ഇടനാഴികളെയും അറകളെയും കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്‍ത്തിനല്കാന്‍ പദ്ധതിയിടുന്നുണ്ട്.സത്യമായാലും അല്ലെങ്കിലും അത് തടഞ്ഞേ പറ്റൂ എന്നത് രാജ്യതന്ത്രമാണ്. പ്രസ്തുത ഉദ്ദേശത്തോടെ ചിയോപ്പ് നല്‍കുന്ന ഉത്തരവു പ്രകാരം നടത്തപ്പെടുന്ന അന്വേഷണത്തിന്റെ ഭാഗമായി കുഴിക്കുന്നവരും കല്ലുവെട്ടുന്നവരുമായ തൊഴിലാളികള്‍ വരെ വളഞ്ഞുപിടിക്കപ്പെടുന്നു. കൂട്ടത്തില്‍ പിരമിഡിന്റെ മുഖ്യശില്‍പ്പിയും മുഖ്യ കൊട്ടാര പുരോഹിതനുംപെടും. രഹസ്യ അറസ്റ്റുകളും പീഡനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ വന്നുതുടങ്ങുന്നതോടെ മുഴുവന്‍ ഇജിപ്തിലും മൌനം പടരുന്നു. ഭയത്തിലും വീറില്ലാത്ത അധ്വാനത്തിലുമായി  മരവിച്ചുപോയ നാട്ടുകാര്‍ നിശ്ശബ്ദരാകുന്നു. ദേശത്താകെ ഒരുതരം ചകിതാവസ്ഥയും ഭയജന്യമായ വ്യവസ്ഥാപിതത്വവും നടപ്പാകുന്നു. എന്നാല്‍ അതോടൊപ്പം ദേശീയ സുരക്ഷ, പരമാധികാരം തുടങ്ങിയ പാരനോയയും ഭ്രാന്തും ദേശത്തെ പിടിമുറുക്കുന്നു. പിരമിഡിന്റെ നിരകളുടെ എണ്ണം, പതിവിനു വിപരീതമായി മുകളില്‍ നിന്ന് താഴോട്ടു എണ്ണണമെന്ന രാജശാസന വലിയ അങ്കലാപ്പാണ് സൃഷ്ടിക്കുന്നത് മുകളറ്റം പണിതീര്‍ന്നിട്ടില്ലാത്തതു കൊണ്ട് ഏതു വരിയാണ് പണിയുന്നത് എന്ന് കണക്കെടുക്കുക ദുസ്സധ്യമാകുന്നു. എവിടെയാണ് ശാപകാരണമായ കളങ്കം എന്ന് തിട്ടപ്പെടുത്തുക അസാധ്യമാകുന്നു. നിര്‍മ്മിതിക്കിടെ ചെറുതും വലുതുമായ അപകടങ്ങളില്‍ പൊലിഞ്ഞുപോകുന്ന അടിമത്തൊഴിലാളികള്‍ വെറും അക്കങ്ങളായി ഒടുങ്ങുന്നതു കദാരെ വിവരിക്കുന്നുണ്ട്. നാടിനെയും നാട്ടുകാരെയും അക്ഷരാര്‍ത്ഥത്തിലും പ്രതീകാത്മകമായും പിരമിഡ് അടിപ്പെടുത്തുകയാണ്.

കദാരെ: സര്‍വ്വാധിപത്യത്തിന്റെ പുരാവൃത്തകാരന്‍ 

കദാരെയുടെ നിതാന്തപ്രമേയത്തിന്റെ ഏറ്റവും സമ്പൂര്‍ണ്ണമെന്നു പറയാവുന്ന ആവിഷ്കാരമായി ഈ നോവല്‍ പരിണമിക്കുന്നത് കാണാനാകും. ഭാഷാപ്രയോഗത്തിലെ ബോധപൂര്‍വ്വമായ പൌരാണികത, പാത്രാവിഷ്കാരത്തിലെ ആദിരൂപസ്വഭാവം, പ്രതീകാത്മകമായ കാലഘടന, തുടങ്ങിയ തന്ത്രങ്ങളിലൂടെ, പൌരാണിക ഇജിപ്ത്യന്‍ പശ്ചാത്തലത്തിന്റെ മറ പിടിച്ച് കമ്യൂണിസ്റ്റ് അല്‍ബേനിയയുടെ നിശിതമായ ആലിഗറി സൃഷ്ടിക്കുകയാണ് കദാരെ. എന്നാല്‍, അത് ഫറോവാനിക് ഇജിപ്ത്യന്‍/ കമ്യൂണിസ്റ്റ് അല്‍ബേനിയന്‍ യാഥാര്‍ത്ഥ്യം മാത്രമല്ലെന്നും, ലോകത്തെങ്ങും ഏതുകാലത്തും സംഭവിച്ചിട്ടുള്ള സമാന സര്‍വ്വാധിപത്യ ഭരണക്രമങ്ങളുടെ നേര്‍ച്ചിത്രം തന്നെയാണെന്നും നോവല്‍ കൃത്യമായും സ്ഥാപിക്കുന്നുമുണ്ട്. നാലായിരം കൊല്ലത്തിന്റെ അന്തരമുള്ള രണ്ടു കാലഘട്ടങ്ങളെ, സര്‍വ്വാധിപത്യത്തിന്റെ പഴക്കങ്ങളില്‍ രണ്ടു ധ്രുവങ്ങളായും എങ്കിലും സമാനമായും ദര്‍ശിക്കുന്നതിലൂടെ, അവക്കിടയിലും, ഇനി ഭാവിയിലും അതെല്ലാം ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന അമിതാധികാര പ്രയോഗങ്ങളുടെ ചാക്രികതയാണ് നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. നോവലന്ത്യത്തിലെ അധ്യായത്തില്‍, ചിയോപ്സിന്റെ പിരമിഡിന് അവലക്ഷണം പിടിച്ച പാരഡിയായി തിമൂര്‍ തീര്‍ത്ത തലയോട്ടികളുടെ പിരമിഡ് വിവരിക്കപ്പെടുന്നതും, അതാണ് ഇജ്പ്തിലെ പിരമിഡിനെക്കാള്‍ ശ്രേഷ്ടമെന്ന് തിമൂര്‍ അഭിമാനിക്കുന്നതും തന്റെ പിന്‍ഗാമികള്‍ക്കും ഇതര മേധാവികള്‍ക്കും സമനമായവ സൃഷ്ടിക്കാന്‍ പ്രചോദനമാകുന്നതും കദാരെ അടയാളപ്പെടുത്തുന്നത്, സര്‍വ്വാധിപത്യത്തിന്റെ വിനാശകത അതിന്റെ വീര്യം കാലങ്ങളിലൂടെ വര്‍ദ്ധിപ്പിച്ചേയുള്ളൂ എന്ന ചരിത്രസത്യം അടിവരയിടുന്നു. ഇജിപ്തും അല്‍ബേനിയയയും എന്ന ചരിത്രപ്പഴമ, സമകാലികത എന്ന രണ്ടു ഘടകങ്ങളുടെ സര്‍വ്വാധിപത്യ സമവാക്യത്തിലേക്ക് അതേ ദുഷ്ടതയുടെ സാര്‍വ്വത്രികത എന്ന കൂടുതല്‍ വലിയ മൂന്നാമത്തെ ഘടകത്തെ ചേര്‍ത്തുവെക്കുകയാണ്‌ കദാരെ. സ്റ്റാലിന്റെ പഞ്ചവത്സര പദ്ധതികളും മാവോയുടെ മഹത്തായ കുതിച്ചുചാട്ടവും (Mao’s Great Leap Forward) പോലുള്ള ചരിത്രഘട്ടങ്ങള്‍ മുതല്‍ ഹോളോകോസ്റ്റ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, പോള്‍പോട്ടിന്റെതു പോലുള്ള കൊലയറകള്‍ തുടങ്ങി ആധുനിക ചരിത്രത്തില്‍ പ്പോലും ഈ സമാനതകൾ പ്രകടമാണ്, അവിടെ മനുഷ്യത്വരഹിതമായ അധ്വാനവും പ്രചാരണവും അധികാരം ഉറപ്പിക്കാനുള്ള ഉപകരണങ്ങളായിരുന്നു.

സമ്പൂര്‍ണ്ണ ഏകാധിപത്യ ആശയങ്ങളില്‍ അപാകതകളുണ്ട് എന്ന ചിന്തയ്ക്ക് ഇടം നല്‍കുന്ന വിധത്തില്‍ ഫറോവ തന്നെ ആദ്യഘട്ടത്തില്‍ നല്‍കുന്ന പുരോഗമന സ്വാതന്ത്ര്യബോധം ഇജിപ്തുകാരെ ചോദ്യം ചെയ്യാന്‍ പ്രാപ്തരാക്കിയപോലെ, അഥവാ അങ്ങനെ കരുതാന്‍ കൊട്ടാര ഉപദേശകര്‍ക്ക് ന്യായമുണ്ടാക്കിയപോലെ, കദാരെയുടെ പുസ്തകം പ്രസിദ്ധീകരിച്ച വർഷമായ 1991 ആവുമ്പോഴേക്കും അൽബേനിയൻ കമ്മ്യൂണിസം ദുർബലമായാത്, ആ നാട്ടുകാര്‍ക്ക് മറ്റൊരു തരത്തിലുള്ള ജീവിതസാധ്യതയുടെ പ്രതീക്ഷ നൽകി. എന്നാല്‍, സര്‍വ്വാധിപത്യങ്ങളുടെ ചാലകനിയമങ്ങളില്‍ സ്വാതന്ത്ര്യസാധ്യത എന്ന ആശയം ഏട്ടിലെ പശു മാത്രമായിരുന്നു, എക്കാലത്തും. പരിഷ്കരണവാദികളായ നേതാക്കൾപ്പോലും അഴിമതിക്കും അധികാരഭ്രാന്തിനും വഴങ്ങുകയും അടിച്ചമർത്തൽ ലഘൂകരിക്കുന്നതിനു പകരം അത്  നിലനിർത്തുകയും മുമ്പില്ലാത്തവിധം തീവ്രമാക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സമ്മർദ്ദങ്ങളുടെയും സ്വേച്ഛാധിപത്യത്തിന്റെയും ചാക്രിക സ്വഭാവവും നോവൽ പരിശോധിക്കുന്നു. വലിയ ആശയങ്ങളോടെ തുടങ്ങിയ ചിയോപ്സ്‌ ഏറ്റവും വലിയ പിരമിഡിന്റെ സൃഷ്ടാവായപോലെ, തൊഴിലാളിവര്‍ഗ്ഗ മോചനമൊക്കെ സ്വപ്നം കണ്ട സോഷ്യലിസ്റ്റ്  ഭരണങ്ങള്‍ നിപതിച്ച ഭീകരതയുടെ ഐറണിയാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്‌.

പിരമിഡ്: അധികാരപ്രമത്തതയുടെ രൂപം

പിരമിഡ് പോലെയുള്ള വമ്പന്‍പദ്ധതികൾ അധികാരം ഉറപ്പിക്കുന്നതിനും അതിനാവശ്യമായ സാര്‍വത്രിക ഭയം ശക്തിപ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങളായി മാറുകയാണ്. ഒരുവശത്ത്‌ ഭരണാധികാരിയുടെ അനശ്വരതയെ പ്രതീകപ്പെടുത്തുന്ന അത്തരം പദ്ധതികള്‍, രാജകീയ അഭിലാഷങ്ങളുടെയും അവയ്ക്ക് നല്‍കപ്പെടുന്ന മാനുഷിക വിലയുടെയും അസംബന്ധവും വ്യക്തമാക്കുന്നു. പിരമിഡ് നിർമ്മിക്കാനുള്ള ചിയോപ്‌സിന്റെ തീരുമാനം സര്‍വ്വാധിപത്യ ഭരണകൂടങ്ങളുടെ മനുഷ്യത്വരഹിതമായ വമ്പന്‍ പദ്ധതികൾക്ക് സമാന്തരമാണ് എന്നുമാത്രംമല്ല, അത് സര്‍വ്വാധിപത്യത്തിന്റെ ഘടനാപരമായ പ്രതീകവുമായിത്തീരുന്നതും നോവലില്‍ വ്യക്തമാണ്‌. പിരമിഡ് ഘടന തന്നെ സമഗ്രാധിപത്യത്തിന്റെ ശ്രേണീബദ്ധഘടനയുടെ ദൃശ്യരൂപമായി മാറുന്നു. അതിന്റെ ജ്യാമിതീയ പൂർണ്ണത ഏകാധിപത്യ ഭരണകൂടങ്ങളുടെ ഉട്ടോപ്യൻ ആശയങ്ങളുടെ സാങ്കല്‍പ്പിക പൂര്‍ണ്ണതയെ പ്രതീകപ്പെടുത്തുന്നു. പിരമിഡിനായി ഉപയോഗിക്കപ്പെടുന്ന ഒരേ രൂപത്തില്‍ പരുവപ്പെടുത്തിയ ബ്ലോക്കുകള്‍, ജനാധിപത്യ സമൂഹങ്ങളുടെ മുഖമുദ്രകളായ വ്യക്തിത്വത്തിന്റെയും സ്വാഭാവികതയുടെയും നേരെ എതിര്‍ച്ചിത്രമായ ഏകശിലാ പ്രകൃതത്തിന്റെ ചിഹ്നമാണ്. കൂടാതെ, പിരമിഡിന്റെ യുക്തിരഹിതവും അവ്യക്തവും മനസ്സിലാക്കാൻ കഴിയാത്തതുമായ പ്രകൃതം, സ്വേച്ഛാധിപത്യത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു, അവിടെ സ്വേച്ഛാധിപതിക്കും അയാളുടെ സില്‍ബന്തികള്‍ക്കും മാത്രമേ ഭരണകൂട നയങ്ങളുടെ ഉള്ളുകള്ളികള്‍ അറിയാനാകൂ. പ്രജകള്‍ എന്നും അടിയാളരായി തുടരുന്നുവെന്നും, ചോദ്യം ചെയ്യലോ, ഭരണകൂട തന്ത്രങ്ങളെ മനസ്സിലാക്കല്‍ പോലുമോ, അവരുടെ പരിധിയില്‍ വരുന്നില്ലെന്നും അവരുടെ അധ്വാനവും ദുരിതങ്ങളും അനുസ്യൂതം തുടരുമെന്നും അത് ഉറപ്പുവരുത്തുന്നു.

 

ചിയോപ്സിനെ ഒരു ക്രൂരനായ സ്വേച്ഛാധിപതിയായി വിശേഷിപ്പിച്ച ഹെറോഡൊട്ടസിനെ പിന്തുടര്‍ന്ന്, വ്യക്തി എന്നതിലേറെ, സര്‍വ്വാധിപത്യത്തിന്റെ ആദിരൂപമായി അദ്ദേഹത്തെ അവതരിപ്പിക്കുകയാണ് കദാരെ. സാർവത്രിക സ്വേച്ഛാധിപത്യ പ്രതീകമായ ഭരണാധികാരിയുടെ മനഃശാസ്ത്രത്തിലാണ് കദാരെയുടെ താല്പര്യം. തുടക്കത്തില്‍, ഭരണരംഗത്ത്‌ പുരോഗമനാത്മക ശ്രമങ്ങളില്‍ ബദ്ധശ്രദ്ധനായ ഫറോവയായി ചിത്രീകരിക്കപ്പെടുന്ന ചിയോപ്സ്, ഉപദേശകരുടെ സ്വാധീനത്തില്‍പെടുന്നതോടെ അതൊക്കെ വെറും യൗവ്വനസഹജമായ ആദര്‍ശപരതയായിരുന്നു എന്നു കയ്യൊഴിയുകയും അതിവേഗം ഏകാധിപത്യത്തിന്റെ അങ്ങേയറ്റത്തെ മാതൃകയായി അധപ്പതിക്കുകയും ചെയ്യുന്നു.  ലോകത്തിലെ എക്കാലത്തെയും ഏറ്റവും വലിയ പിരമിഡ് നിര്‍മ്മാണം അദ്ദേഹത്തിന്‍റെ അഭിനിവേശമായിമാറുകയും, അതദ്ദേഹത്തെ മെഗലോമാനിയയിലേക്കും തന്റെ ജനങ്ങളോടുള്ള വിദ്വേഷത്തിലേക്കും നയിക്കുകയും ചെയ്യുന്നു. അധികാരഭ്രാന്ത് ജനങ്ങളില്‍നിന്നും ഒറ്റപ്പെടുത്തുന്നു. പില്‍ക്കാലം, എൻവർ ഹോജ ഉൾപ്പെടെയുള്ള നിരവധി ചരിത്രവ്യക്തികളുടെ മാനസിക അസ്ഥിരതയും ഉപജാപക സമ്മർദ്ദങ്ങളും അടയാളപ്പെടുത്തിയ സ്വേച്ഛാധിപത്യത്തിലേക്കുള്ള അതേ പതനമാണ് അദ്ദേഹത്തില്‍ സംഭവിക്കുന്നത്‌. നിശ്ശബ്ദനായ ചിയോപ്സിന്റെ ദ്വിമാന സ്വഭാവം ഒരുവളേ, സ്ഫിങ്ക്സിനെ അനുസ്മരിപ്പിക്കുന്നു: കേവല ശക്തിയുടെ നിഗൂഢവും അവ്യക്തവുമായ പ്രകൃതം. ചിയോപ്സില്‍ വന്നുകൂടുന്ന, സമഗ്രാധിപത്യ നേതാക്കളെ പിടികൂടുന്ന പാരനോയയിലും അതുമൂലം നടപ്പിലാക്കപ്പെടുന്ന ‘ശുദ്ധീകരണ’ങ്ങളിലും (purges) ഇത് കാണാം. ഗൂഢാലോചനകൾ സംബന്ധിച്ച അഭ്യൂഹങ്ങള്‍, പിരമിഡിന്റെ രഹസ്യങ്ങൾ സംരക്ഷിക്കാനെന്ന പേരിലുള്ള അതിക്രമങ്ങൾ, പ്രധാന പുരോഹിതൻ, മുഖ്യ വാസ്തുശില്പി, പ്രവിശ്യാ അധികാരികൾ, മുഖ്യമേസൺമാർ എന്നിവര്‍പ്പോലും ഉന്മൂലനം ചെയ്യപ്പെടുന്ന ‘ശുദ്ധീകരണങ്ങൾ’- എൻവർ ഓജയുടെ കീഴിലുള്ള അധികാരപ്രയോഗങ്ങളിലും ഇതൊക്കെ പ്രകടമായിരുന്നു. ചിയോപ്‌സിന് പിന്നിൽ ഭരണത്തില്‍ രണ്ടാമനായിരുന്ന മുഖ്യ പുരോഹിതൻ ഹെമിനുവിന്റെ ദുരന്തത്തിനു സമാന്തരമായിരുന്നു അൽബേനിയൻ പ്രധാനമന്ത്രി മെഹ്‌മെത് ഷെഹുവിന്റെ ദുര്‍വ്വിധിയും. സര്‍വ്വാധിപത്യം നിതാന്തമാക്കുന്നതില്‍ ഉപദേശകരുടെയും ബ്യൂറോക്രസിയുടെയും പങ്ക് എന്നവിഷയം ഇത്രയുംവ്യക്തമായി സമീപിക്കുകയും ചരിത്രബന്ധിയായും കാലാതീതമായും അവതരിപ്പിക്കുകയും ചെയ്യുന്ന കൃതികള്‍ അപൂര്‍വ്വമാണ് എന്നതും കദാരെയുടെ നോവലിനെ വേറിട്ടുനിര്‍ത്തുന്നു. ബ്യൂറോക്രസിക്ക് ഒരു ഭരണാധികാരിയുടെ പ്രാരംഭ ഉദ്ദേശ്യങ്ങളെ എങ്ങനെ വളച്ചൊടിക്കാമെന്നും, വരുത്താമായിരുന്ന പരിഷ്കരണത്തെ അടിച്ചമർത്തൽ നയങ്ങളാക്കി മാറ്റാമെന്നും ഈ സമ്മര്‍ദ്ദതന്ത്രങ്ങള്‍ വ്യക്തമാക്കുന്നു. അൽബേനിയയിലെ സ്വേച്ഛാധിപത്യ ഉപദേഷ്ടാക്കളും സംവിധാനങ്ങളും തൽസ്ഥിതി (status quo) നിലനിർത്താൻ അടിച്ചമർത്തൽ ശാശ്വതമാക്കിയ രീതികൾ കദാരെ നേരിട്ടനുഭവിച്ചതാണ്. ഭൗതിക പൈതൃകങ്ങളിലൂടെയുള്ള അമർത്യതയെക്കുറിച്ചുള്ള കാദരെയുടെ പ്രതീകാത്മക വിമർശനം, ഡിജിറ്റൽ സ്ഥിരതയും പാരിസ്ഥിതിക പ്രതിസന്ധികളും അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിൽ പുതിയ പ്രസക്തി നേടുന്നു. അധികാരം, ചൂഷണം, പൈതൃകങ്ങളുടെ ആത്യന്തിക നശ്വരത തുടങ്ങിയ ബാലാബലങ്ങളുടെ തീക്ഷ്ണമായ ഒരാഖ്യാനമായി കദാരെയുടെ കൃതി നിലക്കൊള്ളുന്നു.

ഡിക്റ്റേറ്റർ നോവല്‍:

ഏകാധിപത്യത്തത്തിന്റെ സങ്കീര്‍ണ്ണതകളെ ശക്തനായ ഒരു കേന്ദ്രകഥാപാത്രത്തിലൂടെ വീക്ഷിക്കുന്ന, ‘സ്വേച്ഛാധിപതി നോവല്‍’, അടിസ്ഥാനപരമായി ഒരു ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യ പ്രതിഭാസം ആണെങ്കിലും, ഇതര ലോകസഹിത്യത്തിലും അതിന്റെ പ്രഭാവം കാണാനാകും. ഏകാധിപതിയുടെ പ്രകൃതങ്ങള്‍, സമൂഹത്തില്‍ അയാളുടെ ഭരണത്തിന്റെ പ്രതിഫലനം, അധികാര ഘടനയെയും അതില്‍ എഴുത്തുകാരന്റെ പങ്കിനെയും കുറിച്ച്  അന്യാപദേശ രീതി ഉപയോഗിച്ചു നടത്തുന്ന വമാര്‍ശനം തുടങ്ങി ഇത്തരം കൃതികളില്‍ ഒട്ടേറെ പൊതുസ്വഭാവങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കാദരെയുടെ കൃതിയെ ഒരു ഡിക്റ്റേറ്റർ നോവലായി കണക്കാക്കാനാകുമെങ്കിലും, ഇവിടെ നോവലിസ്റ്റിന്റെ സമീപനം നേരിട്ടുള്ളതിനേക്കാൾ അന്യാപദേശ കഥയുടെതാണ്. സ്വേച്ഛാധിപത്യ ശക്തിയുടെ മനഃശാസ്ത്രത്തെയും സംവിധാനങ്ങളെയും നിശിതമായി നിരീക്ഷിക്കുന്നതാണ് നോവലിന്റെ കേന്ദ്ര പ്രമേയം. ഫറവോ ചിയോപ്‌സ് സാർവത്രിക സ്വേച്ഛാധിപതിയുടെ ആദിരൂപം ആയി വര്‍ത്തിക്കുന്നു. തുടക്കത്തിലെ ആദർശവാദത്തിൽ നിന്ന് അധികാരഭ്രാന്തിലേക്കും ക്രൂരതയിലേക്കുമുള്ള അദ്ദേഹത്തിന്റെ അപചയം, ചരിത്രത്തിലെ സ്വേച്ഛാധിപതികളായ എൻവർ ഓജ, സ്റ്റാലിൻ, തുടങ്ങിയവരെ പ്രതിഫലിപ്പിക്കുന്നു. അതേസമയം പിരമിഡിന്റെ നിർമ്മാണപ്രക്രിയ വീറില്ലാതെ തുടരുന്നത്, സമഗ്രാധിപത്യത്തിന്റെ അടിച്ചമര്‍ത്തല്‍ സംവിധാനമായി പ്രവർത്തിക്കുന്നു. അധികാരഭ്രാന്ത്‌, വ്യവസ്ഥാപിത ‘ശുദ്ധീരണങ്ങള്‍, ജനതയുടെ അപമാനവീകരണം (paranoia, systemic purges, and the dehumanization of the masses) തുടങ്ങിയ ഡിക്റ്റേറ്റർ നോവൽ പാരമ്പര്യത്തിന്റെ കേന്ദ്രപരിഗണനാ വിഷയങ്ങളെത്തന്നെയാണ് കാദരെ ഇവിടെ നിരീക്ഷിക്കുന്നത്. എന്നിരുന്നാലും, സ്വേച്ഛാധിപതിയുടെ ഏറ്റവും സ്വകാര്യമായ മനോവ്യാപാരങ്ങളില്‍ ഊന്നുന്ന പ്രസ്തുത നോവല്‍ പാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായി, ഇവിടെ ജനതയുടെ കൂട്ടായ ദുരിതങ്ങളിലാണ് നോവലിസ്റ്റിന്റെ ഊന്നല്‍. ചിയോപ്സിനെ വ്യക്തിത്വമുള്ള കഥാപാത്രമെന്ന നിലയില്‍ ആഴത്തില്‍ പഠിക്കുന്നതിനുപകരം, ദ്വിമാനതയിലാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌.

ഡിക്റ്റേറ്റർ നോവല്‍ പാരമ്പര്യത്തിലെ ഇതരകൃതികളുമായി ചേര്‍ത്തുവായിക്കാനാകും കദാരെയുടെ കൃതിയെ. മാര്‍ക്കേസിന്റെ The Autumn of the Patriarch, യോസയുടെ The Feast of the Goat എന്നിവയുമായി പ്രമേയപരമായ സാദൃശ്യങ്ങള്‍ ഇവിടെ കാണാം. എകാധിപതികളെ കീഴ്പ്പെടുത്തുന്ന ഒറ്റപ്പെടല്‍, പാരനോയ തുടങ്ങിയ പ്രകൃതങ്ങളില്‍ ഇത് വ്യക്തമാണ്‌. മാര്‍ക്കേസിന്റെ കുലപതിയെപ്പോലെ തന്റെ താന്‍പോരിമയില്‍ (megalomania) ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന ചിയോപ്സ്, യോസയുടെ റാഫേല്‍ ട്രുഹിയോയെ പോലെ അധികാരത്തിന്റെ ആത്മദൂഷണത്തിനു (corrupting influence) അതിവേഗം ഇരയാവുകയും ചെയ്യുന്നു. അഗുസ്തോ റോവ ബാസ്തോസിന്റെ ‘ഞാന്‍, പരമോന്നതന്‍ (I, the Supreme) ആണ് ഓര്‍മ്മിക്കാവുന്ന മറ്റൊരു കൃതി. ഭാഷയെ തന്ത്രപൂര്‍വ്വം ഉപയോഗിക്കുന്നതിലും ഏകാധിപത്യ ചെയ്തികള്‍ക്ക് ആചാരബദ്ധത നല്‍കുന്നതിലും ചിയോപ്സിന്റെ രാജശാസനങ്ങള്‍, ബാസ്തോസിന്റെ പരമോന്നതന്റെ മുന്‍ഗാമിയാണ്. ങ്ഗൂഗി വാ തിയോങ്ഓയുടെ The Wizard of the Crow അതിരൂക്ഷമായ സറ്റയര്‍ ഉപയോഗിച്ചുള്ള എകാധിപത്യവിമര്‍ശനത്തില്‍ കദാരെയുടെ പതിഞ്ഞ അന്യാപദേശഭാവത്തിന്റെ എതിരറ്റത്താണ് എന്നും കാണാം.

കുറേക്കൂടി വിശാലമായ തലങ്ങളില്‍, ഓര്‍വെല്ലിന്റെ 1984, ചിനുവ അച്ചബെയുടെ Anthills of the Savannah തുടങ്ങിയ കൃതികളുമായി നോവലിനെ ചേര്‍ത്തുവെക്കാനാകും. അടിച്ചമര്‍ത്തലിന്റെ വ്യവസ്ഥാപിത പ്രയോഗരീതികള്‍, സര്‍വ്വാധിപത്യം മനുഷ്യരെ മനുഷ്യരില്‍ താഴെയുള്ളവരാക്കുന്ന രീതികള്‍ തുടങ്ങിയവയില്‍ ഈ സമാനതകള്‍ പ്രകടമാണ്. ബിഗ്‌ ബ്രദറിന്റെ ഓഷ്യാനിയയിലും ചിയോപ്സിന്റെ ഇജിപ്തിലും ഒരുപോലെ ആളുകളുടെ വ്യക്തിത്വമെന്നത് അടിച്ചമര്‍ത്തപ്പെടുന്നു. അച്ചബെ നോവലിലാകട്ടെ, സര്‍വ്വാധിപത്യത്തിന്റെ കൂടുതല്‍ ആഴത്തിലുള്ള സാമൂഹിക പ്രമേയങ്ങളില്‍ സാമ്യങ്ങള്‍ പ്രകടമാണ്. അല്‍ബേനിയയുടെ സ്റ്റാലിനിസ്റ്റ് ‘ശുദ്ധീകരണ’ങ്ങളും, അച്ചബെ നോവലിലെ കങ്കാന്‍ (Kangan) പ്രതിനിധാനം ചെയ്യുന്ന  പോസ്റ്റ്‌കൊളോണിയല്‍ ആഫ്രിക്കയുടെ സ്വാതന്ത്ര്യാനന്തര പ്രതീക്ഷകളുടെ തകര്‍ച്ചയും സാം പ്രതിനിധാനം ചെയ്യുന്ന എകാധിപത്യങ്ങളുടെ വളര്‍ച്ചയും തമ്മിലുള്ള സാമ്യങ്ങള്‍ സൂക്ഷ്മവായന ആവശ്യപ്പെടുന്നു.  

പിരമിഡിനെ സര്‍വ്വാധിപത്യത്തിലെ ശ്രേണീബദ്ധമായ അടിച്ചമര്‍ത്തലിന്റെ കാണാവുന്ന രൂപകമായി (visual metaphor) അവതരിപ്പിച്ചതാണ് ഡിക്റ്റേറ്റർ നോവല്‍ പാരമ്പര്യത്തിലേക്ക് കദാരെ നല്‍കിയ സുപ്രധാന സംഭാവന. അതുവഴി, നിയതമായ ചരിത്ര/ ഭൌമിക (historical and geographical) സന്ദര്‍ഭങ്ങള്‍ക്കപ്പുറം പ്രതീകാത്മക/ അന്യാപദേശ സ്വഭാവമുള്ള വിമര്‍ശനങ്ങളെ കൂടി ഉള്‍കൊള്ളാന്‍ പാകത്തില്‍ ഴോനറിന്റെ സാധ്യതകളെ കദാരെ കൃതി വിപുലപ്പെടുത്തുന്നു.   

അവലംബം:

1.    Xhinaku, Ervin & Pema, Olsa. (2015). ISMAIL KADARE’S THE PYRAMID AS A MULTI-LAYERED ALLEGORY OF TOTALITARIANISM’, Proceedings of SOCIOINT15- 2nd International Conference on Education, Social Sciences and Humanities, 8-10 June 2015- Istanbul, Turkey   

2.    Xhinaku, Ervin & Pema, Olsa. (2015). The Myth of the Totalitarian Leader in George Orwell’s 1984 and Ismail Kadare’s The Palace of Dreams. Mediterranean Journal of Social Sciences. 6. 10.5901/mjss.2015.v6n6s2p150.

3.    Raducanu, Adriana. ‘The Tomb of the Reluctant Tyrant: Uncanny Imaginings of Totalitarianism in Ismail Kadare’s The Pyramid’, https://www.academia.edu/44653349/. Accessed 25.01.2025