Featured Post

Showing posts with label European Modernist Novel. Show all posts
Showing posts with label European Modernist Novel. Show all posts

Sunday, February 9, 2025

The Pyramid by Ismail Kadare / Barbara Bray

സര്‍വ്വാധിപത്യത്തിന്റെ ദൃശ്യരൂപകം



ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലമായിരുന്ന എന്‍വര്‍ ഓജയുടെ കമ്യൂണിസ്റ്റ് നാളുകളില്‍, സര്‍വ്വാധിപത്യത്തിന്റെ ഇരയും സാക്ഷിയും പുരാവൃത്തകാരനുമായി ജീവിച്ച വ്യക്തിത്വമായിരുന്നു ഇസ്മയില്‍ കദാരെ എന്ന വലിയ എഴുത്തുകാരന്‍. സര്‍വ്വാധിപത്യത്തിന്റെ നനാപ്രകാരങ്ങളും അവയുടെ പ്രകടിത രൂപങ്ങളും ഐറണിയുടെയും സര്‍ക്കാസത്തിന്റെയും അകമ്പടിയുള്ള പാരബിളുകളിലൂടെയും തനതു ശൈലിയിലുള്ള കാഫ്കെയസ്ക് മിസ്റ്ററികളിലൂടെയും മിത്തും ചരിത്രവും ഫാന്റസിയും ഭ്രമകല്‍പ്പനകളും മാജിക്കല്‍ റിയലിസവും ഇടകലരുന്ന കുറെയേറെ നോവലുകള്‍, കവിതകള്‍, നിശിതമായ രാഷ്ട്രീയ ലേഖനങ്ങള്‍ വരെയുള്ള അതിവിപുലമായ തന്റെ എഴുത്തിലൂടെ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. ഓര്‍വെല്‍, കാഫ്‌ക തുടങ്ങിയ മഹാമേരുക്കളോടൊപ്പം ലോകസാഹിത്യത്തില്‍ ഇടംപിടിക്കുന്ന കദാരെയുടെ കൃതികളില്‍ അതിപ്രധാനമാണ് The Pyramid എന്ന,1980-കളുടെ മധ്യത്തില്‍ എഴുതിത്തുടങ്ങിയെങ്കിലും കമ്യൂണിസ്റ്റ് ഭരണം അപചയപ്പെട്ടു തുടങ്ങിയ ശേഷം1991-ല്‍ മാത്രം പുറത്തിറങ്ങിയ നോവല്‍.

നോവലിലേക്ക്:

ബി സി 2600-ല്‍ ഫറോവയയിരുന്ന ചിയോപ്സിന്റെ ഭരണത്തുടക്കത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. പുതുതായി അധികാരത്തിലെത്തുന്ന ഫറോവ, പുരോഗമനോന്മുഖമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്നു: ഇനിമുതല്‍ പിരമിഡുകള്‍ നിര്‍മ്മിക്കുകയോ മൃഗബലികള്‍ നടത്തുകയോ അരുത്. എന്നാല്‍, ആ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യര്‍ഥിക്കുന്ന ഉപദേശകര്‍, പിരമിഡുകള്‍ ജീവിതസ്മാരകങ്ങള്‍ മാത്രമല്ല, അധികാരത്തിന്റെ പ്രതീകം കൂടിയാണ് എന്ന് അദ്ദേഹത്തെ ഉപദേശിക്കുന്നു. ദാരിദ്ര്യമോ നൈലിലെ പ്രളയമോ പകര്‍ച്ചവ്യാധികളോ പോലുള്ള പ്രശ്നങ്ങളെക്കാളേറെ ഭയപ്പെടേണ്ടത് പ്രജകള്‍ക്കിടയില്‍ ക്ഷേമം കൂടുന്നതിനെയാണെന്നും, അത് അധികാരത്തെ ചോദ്യം ചെയ്യുന്ന സ്വാതന്ത്ര്യബോധത്തിന് വഴിമരുന്നിടും എന്നും അതുകൊണ്ട് അമിതമായ ഐശ്വര്യത്തിന് തടയിടാന്‍ വിഭവങ്ങളെ ഊറ്റുകയും പ്രജകളെ അമിതാധ്വാനത്തിന്റെ കുരുക്കില്‍ പെടുത്തുകയും വേണമെന്നും അവര്‍ ചിയോപ്സിനെ ബോധ്യപ്പെടുത്തുന്നു. പിരമിഡില്ലാതെ ഫറോവയില്ല, ഫറോവയില്ലാതെ വ്യവസ്ഥയും. അതുകൊണ്ട് പിരമിഡ് നിര്‍മ്മിച്ചേ ഒക്കൂ. ഒടുവില്‍ ചിയോപ്സ്‌ അത് സമ്മതിക്കുന്നു; എന്നുതന്നെയല്ല, പില്‍ക്കാലം, ഈ നാലു സഹ്സ്രാബ്ദവും മനുഷ്യനിര്‍മ്മിതിയിലെ ഏറ്റവും ഉയര്‍ന്നതായി നിലക്കൊണ്ട ആ ഒന്നിന്റെ നിര്‍മ്മാണത്തിനു ഉത്തരവിടുകയും ചെയ്യുന്നു. അതാണ് ഗിസായിലെ പിരമിഡ്.

എന്നാല്‍, നിര്‍മ്മാണം ആരംഭിക്കുന്നതോടെ അഭ്യൂഹങ്ങളും തുടങ്ങുകയാണ്: പിരമിഡിനെയും ചിയോപ്പിനെയും ഏതോ ശാപത്തില്‍ പെടുത്താനുള്ള ഒരു ഉപജാപം നടക്കുന്നുണ്ട്. സത്യമാമറ്റുചില അഭ്യൂഹങ്ങള്‍ പ്രകാരം, ഏതൊക്കെയോ തൊഴിലാളികള്‍ പിരമിഡിനകത്തെ രഹസ്യ ഇടനാഴികളെയും അറകളെയും കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്‍ത്തിനല്കാന്‍ പദ്ധതിയിടുന്നുണ്ട്.സത്യമായാലും അല്ലെങ്കിലും അത് തടഞ്ഞേ പറ്റൂ എന്നത് രാജ്യതന്ത്രമാണ്. പ്രസ്തുത ഉദ്ദേശത്തോടെ ചിയോപ്പ് നല്‍കുന്ന ഉത്തരവു പ്രകാരം നടത്തപ്പെടുന്ന അന്വേഷണത്തിന്റെ ഭാഗമായി കുഴിക്കുന്നവരും കല്ലുവെട്ടുന്നവരുമായ തൊഴിലാളികള്‍ വരെ വളഞ്ഞുപിടിക്കപ്പെടുന്നു. കൂട്ടത്തില്‍ പിരമിഡിന്റെ മുഖ്യശില്‍പ്പിയും മുഖ്യ കൊട്ടാര പുരോഹിതനുംപെടും. രഹസ്യ അറസ്റ്റുകളും പീഡനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ വന്നുതുടങ്ങുന്നതോടെ മുഴുവന്‍ ഇജിപ്തിലും മൌനം പടരുന്നു. ഭയത്തിലും വീറില്ലാത്ത അധ്വാനത്തിലുമായി  മരവിച്ചുപോയ നാട്ടുകാര്‍ നിശ്ശബ്ദരാകുന്നു. ദേശത്താകെ ഒരുതരം ചകിതാവസ്ഥയും ഭയജന്യമായ വ്യവസ്ഥാപിതത്വവും നടപ്പാകുന്നു. എന്നാല്‍ അതോടൊപ്പം ദേശീയ സുരക്ഷ, പരമാധികാരം തുടങ്ങിയ പാരനോയയും ഭ്രാന്തും ദേശത്തെ പിടിമുറുക്കുന്നു. പിരമിഡിന്റെ നിരകളുടെ എണ്ണം, പതിവിനു വിപരീതമായി മുകളില്‍ നിന്ന് താഴോട്ടു എണ്ണണമെന്ന രാജശാസന വലിയ അങ്കലാപ്പാണ് സൃഷ്ടിക്കുന്നത് മുകളറ്റം പണിതീര്‍ന്നിട്ടില്ലാത്തതു കൊണ്ട് ഏതു വരിയാണ് പണിയുന്നത് എന്ന് കണക്കെടുക്കുക ദുസ്സധ്യമാകുന്നു. എവിടെയാണ് ശാപകാരണമായ കളങ്കം എന്ന് തിട്ടപ്പെടുത്തുക അസാധ്യമാകുന്നു. നിര്‍മ്മിതിക്കിടെ ചെറുതും വലുതുമായ അപകടങ്ങളില്‍ പൊലിഞ്ഞുപോകുന്ന അടിമത്തൊഴിലാളികള്‍ വെറും അക്കങ്ങളായി ഒടുങ്ങുന്നതു കദാരെ വിവരിക്കുന്നുണ്ട്. നാടിനെയും നാട്ടുകാരെയും അക്ഷരാര്‍ത്ഥത്തിലും പ്രതീകാത്മകമായും പിരമിഡ് അടിപ്പെടുത്തുകയാണ്.

കദാരെ: സര്‍വ്വാധിപത്യത്തിന്റെ പുരാവൃത്തകാരന്‍ 

കദാരെയുടെ നിതാന്തപ്രമേയത്തിന്റെ ഏറ്റവും സമ്പൂര്‍ണ്ണമെന്നു പറയാവുന്ന ആവിഷ്കാരമായി ഈ നോവല്‍ പരിണമിക്കുന്നത് കാണാനാകും. ഭാഷാപ്രയോഗത്തിലെ ബോധപൂര്‍വ്വമായ പൌരാണികത, പാത്രാവിഷ്കാരത്തിലെ ആദിരൂപസ്വഭാവം, പ്രതീകാത്മകമായ കാലഘടന, തുടങ്ങിയ തന്ത്രങ്ങളിലൂടെ, പൌരാണിക ഇജിപ്ത്യന്‍ പശ്ചാത്തലത്തിന്റെ മറ പിടിച്ച് കമ്യൂണിസ്റ്റ് അല്‍ബേനിയയുടെ നിശിതമായ ആലിഗറി സൃഷ്ടിക്കുകയാണ് കദാരെ. എന്നാല്‍, അത് ഫറോവാനിക് ഇജിപ്ത്യന്‍/ കമ്യൂണിസ്റ്റ് അല്‍ബേനിയന്‍ യാഥാര്‍ത്ഥ്യം മാത്രമല്ലെന്നും, ലോകത്തെങ്ങും ഏതുകാലത്തും സംഭവിച്ചിട്ടുള്ള സമാന സര്‍വ്വാധിപത്യ ഭരണക്രമങ്ങളുടെ നേര്‍ച്ചിത്രം തന്നെയാണെന്നും നോവല്‍ കൃത്യമായും സ്ഥാപിക്കുന്നുമുണ്ട്. നാലായിരം കൊല്ലത്തിന്റെ അന്തരമുള്ള രണ്ടു കാലഘട്ടങ്ങളെ, സര്‍വ്വാധിപത്യത്തിന്റെ പഴക്കങ്ങളില്‍ രണ്ടു ധ്രുവങ്ങളായും എങ്കിലും സമാനമായും ദര്‍ശിക്കുന്നതിലൂടെ, അവക്കിടയിലും, ഇനി ഭാവിയിലും അതെല്ലാം ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന അമിതാധികാര പ്രയോഗങ്ങളുടെ ചാക്രികതയാണ് നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. നോവലന്ത്യത്തിലെ അധ്യായത്തില്‍, ചിയോപ്സിന്റെ പിരമിഡിന് അവലക്ഷണം പിടിച്ച പാരഡിയായി തിമൂര്‍ തീര്‍ത്ത തലയോട്ടികളുടെ പിരമിഡ് വിവരിക്കപ്പെടുന്നതും, അതാണ് ഇജ്പ്തിലെ പിരമിഡിനെക്കാള്‍ ശ്രേഷ്ടമെന്ന് തിമൂര്‍ അഭിമാനിക്കുന്നതും തന്റെ പിന്‍ഗാമികള്‍ക്കും ഇതര മേധാവികള്‍ക്കും സമനമായവ സൃഷ്ടിക്കാന്‍ പ്രചോദനമാകുന്നതും കദാരെ അടയാളപ്പെടുത്തുന്നത്, സര്‍വ്വാധിപത്യത്തിന്റെ വിനാശകത അതിന്റെ വീര്യം കാലങ്ങളിലൂടെ വര്‍ദ്ധിപ്പിച്ചേയുള്ളൂ എന്ന ചരിത്രസത്യം അടിവരയിടുന്നു. ഇജിപ്തും അല്‍ബേനിയയയും എന്ന ചരിത്രപ്പഴമ, സമകാലികത എന്ന രണ്ടു ഘടകങ്ങളുടെ സര്‍വ്വാധിപത്യ സമവാക്യത്തിലേക്ക് അതേ ദുഷ്ടതയുടെ സാര്‍വ്വത്രികത എന്ന കൂടുതല്‍ വലിയ മൂന്നാമത്തെ ഘടകത്തെ ചേര്‍ത്തുവെക്കുകയാണ്‌ കദാരെ. സ്റ്റാലിന്റെ പഞ്ചവത്സര പദ്ധതികളും മാവോയുടെ മഹത്തായ കുതിച്ചുചാട്ടവും (Mao’s Great Leap Forward) പോലുള്ള ചരിത്രഘട്ടങ്ങള്‍ മുതല്‍ ഹോളോകോസ്റ്റ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, പോള്‍പോട്ടിന്റെതു പോലുള്ള കൊലയറകള്‍ തുടങ്ങി ആധുനിക ചരിത്രത്തില്‍ പ്പോലും ഈ സമാനതകൾ പ്രകടമാണ്, അവിടെ മനുഷ്യത്വരഹിതമായ അധ്വാനവും പ്രചാരണവും അധികാരം ഉറപ്പിക്കാനുള്ള ഉപകരണങ്ങളായിരുന്നു.

സമ്പൂര്‍ണ്ണ ഏകാധിപത്യ ആശയങ്ങളില്‍ അപാകതകളുണ്ട് എന്ന ചിന്തയ്ക്ക് ഇടം നല്‍കുന്ന വിധത്തില്‍ ഫറോവ തന്നെ ആദ്യഘട്ടത്തില്‍ നല്‍കുന്ന പുരോഗമന സ്വാതന്ത്ര്യബോധം ഇജിപ്തുകാരെ ചോദ്യം ചെയ്യാന്‍ പ്രാപ്തരാക്കിയപോലെ, അഥവാ അങ്ങനെ കരുതാന്‍ കൊട്ടാര ഉപദേശകര്‍ക്ക് ന്യായമുണ്ടാക്കിയപോലെ, കദാരെയുടെ പുസ്തകം പ്രസിദ്ധീകരിച്ച വർഷമായ 1991 ആവുമ്പോഴേക്കും അൽബേനിയൻ കമ്മ്യൂണിസം ദുർബലമായാത്, ആ നാട്ടുകാര്‍ക്ക് മറ്റൊരു തരത്തിലുള്ള ജീവിതസാധ്യതയുടെ പ്രതീക്ഷ നൽകി. എന്നാല്‍, സര്‍വ്വാധിപത്യങ്ങളുടെ ചാലകനിയമങ്ങളില്‍ സ്വാതന്ത്ര്യസാധ്യത എന്ന ആശയം ഏട്ടിലെ പശു മാത്രമായിരുന്നു, എക്കാലത്തും. പരിഷ്കരണവാദികളായ നേതാക്കൾപ്പോലും അഴിമതിക്കും അധികാരഭ്രാന്തിനും വഴങ്ങുകയും അടിച്ചമർത്തൽ ലഘൂകരിക്കുന്നതിനു പകരം അത്  നിലനിർത്തുകയും മുമ്പില്ലാത്തവിധം തീവ്രമാക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സമ്മർദ്ദങ്ങളുടെയും സ്വേച്ഛാധിപത്യത്തിന്റെയും ചാക്രിക സ്വഭാവവും നോവൽ പരിശോധിക്കുന്നു. വലിയ ആശയങ്ങളോടെ തുടങ്ങിയ ചിയോപ്സ്‌ ഏറ്റവും വലിയ പിരമിഡിന്റെ സൃഷ്ടാവായപോലെ, തൊഴിലാളിവര്‍ഗ്ഗ മോചനമൊക്കെ സ്വപ്നം കണ്ട സോഷ്യലിസ്റ്റ്  ഭരണങ്ങള്‍ നിപതിച്ച ഭീകരതയുടെ ഐറണിയാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്‌.

പിരമിഡ്: അധികാരപ്രമത്തതയുടെ രൂപം

പിരമിഡ് പോലെയുള്ള വമ്പന്‍പദ്ധതികൾ അധികാരം ഉറപ്പിക്കുന്നതിനും അതിനാവശ്യമായ സാര്‍വത്രിക ഭയം ശക്തിപ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങളായി മാറുകയാണ്. ഒരുവശത്ത്‌ ഭരണാധികാരിയുടെ അനശ്വരതയെ പ്രതീകപ്പെടുത്തുന്ന അത്തരം പദ്ധതികള്‍, രാജകീയ അഭിലാഷങ്ങളുടെയും അവയ്ക്ക് നല്‍കപ്പെടുന്ന മാനുഷിക വിലയുടെയും അസംബന്ധവും വ്യക്തമാക്കുന്നു. പിരമിഡ് നിർമ്മിക്കാനുള്ള ചിയോപ്‌സിന്റെ തീരുമാനം സര്‍വ്വാധിപത്യ ഭരണകൂടങ്ങളുടെ മനുഷ്യത്വരഹിതമായ വമ്പന്‍ പദ്ധതികൾക്ക് സമാന്തരമാണ് എന്നുമാത്രംമല്ല, അത് സര്‍വ്വാധിപത്യത്തിന്റെ ഘടനാപരമായ പ്രതീകവുമായിത്തീരുന്നതും നോവലില്‍ വ്യക്തമാണ്‌. പിരമിഡ് ഘടന തന്നെ സമഗ്രാധിപത്യത്തിന്റെ ശ്രേണീബദ്ധഘടനയുടെ ദൃശ്യരൂപമായി മാറുന്നു. അതിന്റെ ജ്യാമിതീയ പൂർണ്ണത ഏകാധിപത്യ ഭരണകൂടങ്ങളുടെ ഉട്ടോപ്യൻ ആശയങ്ങളുടെ സാങ്കല്‍പ്പിക പൂര്‍ണ്ണതയെ പ്രതീകപ്പെടുത്തുന്നു. പിരമിഡിനായി ഉപയോഗിക്കപ്പെടുന്ന ഒരേ രൂപത്തില്‍ പരുവപ്പെടുത്തിയ ബ്ലോക്കുകള്‍, ജനാധിപത്യ സമൂഹങ്ങളുടെ മുഖമുദ്രകളായ വ്യക്തിത്വത്തിന്റെയും സ്വാഭാവികതയുടെയും നേരെ എതിര്‍ച്ചിത്രമായ ഏകശിലാ പ്രകൃതത്തിന്റെ ചിഹ്നമാണ്. കൂടാതെ, പിരമിഡിന്റെ യുക്തിരഹിതവും അവ്യക്തവും മനസ്സിലാക്കാൻ കഴിയാത്തതുമായ പ്രകൃതം, സ്വേച്ഛാധിപത്യത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു, അവിടെ സ്വേച്ഛാധിപതിക്കും അയാളുടെ സില്‍ബന്തികള്‍ക്കും മാത്രമേ ഭരണകൂട നയങ്ങളുടെ ഉള്ളുകള്ളികള്‍ അറിയാനാകൂ. പ്രജകള്‍ എന്നും അടിയാളരായി തുടരുന്നുവെന്നും, ചോദ്യം ചെയ്യലോ, ഭരണകൂട തന്ത്രങ്ങളെ മനസ്സിലാക്കല്‍ പോലുമോ, അവരുടെ പരിധിയില്‍ വരുന്നില്ലെന്നും അവരുടെ അധ്വാനവും ദുരിതങ്ങളും അനുസ്യൂതം തുടരുമെന്നും അത് ഉറപ്പുവരുത്തുന്നു.

 

ചിയോപ്സിനെ ഒരു ക്രൂരനായ സ്വേച്ഛാധിപതിയായി വിശേഷിപ്പിച്ച ഹെറോഡൊട്ടസിനെ പിന്തുടര്‍ന്ന്, വ്യക്തി എന്നതിലേറെ, സര്‍വ്വാധിപത്യത്തിന്റെ ആദിരൂപമായി അദ്ദേഹത്തെ അവതരിപ്പിക്കുകയാണ് കദാരെ. സാർവത്രിക സ്വേച്ഛാധിപത്യ പ്രതീകമായ ഭരണാധികാരിയുടെ മനഃശാസ്ത്രത്തിലാണ് കദാരെയുടെ താല്പര്യം. തുടക്കത്തില്‍, ഭരണരംഗത്ത്‌ പുരോഗമനാത്മക ശ്രമങ്ങളില്‍ ബദ്ധശ്രദ്ധനായ ഫറോവയായി ചിത്രീകരിക്കപ്പെടുന്ന ചിയോപ്സ്, ഉപദേശകരുടെ സ്വാധീനത്തില്‍പെടുന്നതോടെ അതൊക്കെ വെറും യൗവ്വനസഹജമായ ആദര്‍ശപരതയായിരുന്നു എന്നു കയ്യൊഴിയുകയും അതിവേഗം ഏകാധിപത്യത്തിന്റെ അങ്ങേയറ്റത്തെ മാതൃകയായി അധപ്പതിക്കുകയും ചെയ്യുന്നു.  ലോകത്തിലെ എക്കാലത്തെയും ഏറ്റവും വലിയ പിരമിഡ് നിര്‍മ്മാണം അദ്ദേഹത്തിന്‍റെ അഭിനിവേശമായിമാറുകയും, അതദ്ദേഹത്തെ മെഗലോമാനിയയിലേക്കും തന്റെ ജനങ്ങളോടുള്ള വിദ്വേഷത്തിലേക്കും നയിക്കുകയും ചെയ്യുന്നു. അധികാരഭ്രാന്ത് ജനങ്ങളില്‍നിന്നും ഒറ്റപ്പെടുത്തുന്നു. പില്‍ക്കാലം, എൻവർ ഹോജ ഉൾപ്പെടെയുള്ള നിരവധി ചരിത്രവ്യക്തികളുടെ മാനസിക അസ്ഥിരതയും ഉപജാപക സമ്മർദ്ദങ്ങളും അടയാളപ്പെടുത്തിയ സ്വേച്ഛാധിപത്യത്തിലേക്കുള്ള അതേ പതനമാണ് അദ്ദേഹത്തില്‍ സംഭവിക്കുന്നത്‌. നിശ്ശബ്ദനായ ചിയോപ്സിന്റെ ദ്വിമാന സ്വഭാവം ഒരുവളേ, സ്ഫിങ്ക്സിനെ അനുസ്മരിപ്പിക്കുന്നു: കേവല ശക്തിയുടെ നിഗൂഢവും അവ്യക്തവുമായ പ്രകൃതം. ചിയോപ്സില്‍ വന്നുകൂടുന്ന, സമഗ്രാധിപത്യ നേതാക്കളെ പിടികൂടുന്ന പാരനോയയിലും അതുമൂലം നടപ്പിലാക്കപ്പെടുന്ന ‘ശുദ്ധീകരണ’ങ്ങളിലും (purges) ഇത് കാണാം. ഗൂഢാലോചനകൾ സംബന്ധിച്ച അഭ്യൂഹങ്ങള്‍, പിരമിഡിന്റെ രഹസ്യങ്ങൾ സംരക്ഷിക്കാനെന്ന പേരിലുള്ള അതിക്രമങ്ങൾ, പ്രധാന പുരോഹിതൻ, മുഖ്യ വാസ്തുശില്പി, പ്രവിശ്യാ അധികാരികൾ, മുഖ്യമേസൺമാർ എന്നിവര്‍പ്പോലും ഉന്മൂലനം ചെയ്യപ്പെടുന്ന ‘ശുദ്ധീകരണങ്ങൾ’- എൻവർ ഓജയുടെ കീഴിലുള്ള അധികാരപ്രയോഗങ്ങളിലും ഇതൊക്കെ പ്രകടമായിരുന്നു. ചിയോപ്‌സിന് പിന്നിൽ ഭരണത്തില്‍ രണ്ടാമനായിരുന്ന മുഖ്യ പുരോഹിതൻ ഹെമിനുവിന്റെ ദുരന്തത്തിനു സമാന്തരമായിരുന്നു അൽബേനിയൻ പ്രധാനമന്ത്രി മെഹ്‌മെത് ഷെഹുവിന്റെ ദുര്‍വ്വിധിയും. സര്‍വ്വാധിപത്യം നിതാന്തമാക്കുന്നതില്‍ ഉപദേശകരുടെയും ബ്യൂറോക്രസിയുടെയും പങ്ക് എന്നവിഷയം ഇത്രയുംവ്യക്തമായി സമീപിക്കുകയും ചരിത്രബന്ധിയായും കാലാതീതമായും അവതരിപ്പിക്കുകയും ചെയ്യുന്ന കൃതികള്‍ അപൂര്‍വ്വമാണ് എന്നതും കദാരെയുടെ നോവലിനെ വേറിട്ടുനിര്‍ത്തുന്നു. ബ്യൂറോക്രസിക്ക് ഒരു ഭരണാധികാരിയുടെ പ്രാരംഭ ഉദ്ദേശ്യങ്ങളെ എങ്ങനെ വളച്ചൊടിക്കാമെന്നും, വരുത്താമായിരുന്ന പരിഷ്കരണത്തെ അടിച്ചമർത്തൽ നയങ്ങളാക്കി മാറ്റാമെന്നും ഈ സമ്മര്‍ദ്ദതന്ത്രങ്ങള്‍ വ്യക്തമാക്കുന്നു. അൽബേനിയയിലെ സ്വേച്ഛാധിപത്യ ഉപദേഷ്ടാക്കളും സംവിധാനങ്ങളും തൽസ്ഥിതി (status quo) നിലനിർത്താൻ അടിച്ചമർത്തൽ ശാശ്വതമാക്കിയ രീതികൾ കദാരെ നേരിട്ടനുഭവിച്ചതാണ്. ഭൗതിക പൈതൃകങ്ങളിലൂടെയുള്ള അമർത്യതയെക്കുറിച്ചുള്ള കാദരെയുടെ പ്രതീകാത്മക വിമർശനം, ഡിജിറ്റൽ സ്ഥിരതയും പാരിസ്ഥിതിക പ്രതിസന്ധികളും അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിൽ പുതിയ പ്രസക്തി നേടുന്നു. അധികാരം, ചൂഷണം, പൈതൃകങ്ങളുടെ ആത്യന്തിക നശ്വരത തുടങ്ങിയ ബാലാബലങ്ങളുടെ തീക്ഷ്ണമായ ഒരാഖ്യാനമായി കദാരെയുടെ കൃതി നിലക്കൊള്ളുന്നു.

ഡിക്റ്റേറ്റർ നോവല്‍:

ഏകാധിപത്യത്തത്തിന്റെ സങ്കീര്‍ണ്ണതകളെ ശക്തനായ ഒരു കേന്ദ്രകഥാപാത്രത്തിലൂടെ വീക്ഷിക്കുന്ന, ‘സ്വേച്ഛാധിപതി നോവല്‍’, അടിസ്ഥാനപരമായി ഒരു ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യ പ്രതിഭാസം ആണെങ്കിലും, ഇതര ലോകസഹിത്യത്തിലും അതിന്റെ പ്രഭാവം കാണാനാകും. ഏകാധിപതിയുടെ പ്രകൃതങ്ങള്‍, സമൂഹത്തില്‍ അയാളുടെ ഭരണത്തിന്റെ പ്രതിഫലനം, അധികാര ഘടനയെയും അതില്‍ എഴുത്തുകാരന്റെ പങ്കിനെയും കുറിച്ച്  അന്യാപദേശ രീതി ഉപയോഗിച്ചു നടത്തുന്ന വമാര്‍ശനം തുടങ്ങി ഇത്തരം കൃതികളില്‍ ഒട്ടേറെ പൊതുസ്വഭാവങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കാദരെയുടെ കൃതിയെ ഒരു ഡിക്റ്റേറ്റർ നോവലായി കണക്കാക്കാനാകുമെങ്കിലും, ഇവിടെ നോവലിസ്റ്റിന്റെ സമീപനം നേരിട്ടുള്ളതിനേക്കാൾ അന്യാപദേശ കഥയുടെതാണ്. സ്വേച്ഛാധിപത്യ ശക്തിയുടെ മനഃശാസ്ത്രത്തെയും സംവിധാനങ്ങളെയും നിശിതമായി നിരീക്ഷിക്കുന്നതാണ് നോവലിന്റെ കേന്ദ്ര പ്രമേയം. ഫറവോ ചിയോപ്‌സ് സാർവത്രിക സ്വേച്ഛാധിപതിയുടെ ആദിരൂപം ആയി വര്‍ത്തിക്കുന്നു. തുടക്കത്തിലെ ആദർശവാദത്തിൽ നിന്ന് അധികാരഭ്രാന്തിലേക്കും ക്രൂരതയിലേക്കുമുള്ള അദ്ദേഹത്തിന്റെ അപചയം, ചരിത്രത്തിലെ സ്വേച്ഛാധിപതികളായ എൻവർ ഓജ, സ്റ്റാലിൻ, തുടങ്ങിയവരെ പ്രതിഫലിപ്പിക്കുന്നു. അതേസമയം പിരമിഡിന്റെ നിർമ്മാണപ്രക്രിയ വീറില്ലാതെ തുടരുന്നത്, സമഗ്രാധിപത്യത്തിന്റെ അടിച്ചമര്‍ത്തല്‍ സംവിധാനമായി പ്രവർത്തിക്കുന്നു. അധികാരഭ്രാന്ത്‌, വ്യവസ്ഥാപിത ‘ശുദ്ധീരണങ്ങള്‍, ജനതയുടെ അപമാനവീകരണം (paranoia, systemic purges, and the dehumanization of the masses) തുടങ്ങിയ ഡിക്റ്റേറ്റർ നോവൽ പാരമ്പര്യത്തിന്റെ കേന്ദ്രപരിഗണനാ വിഷയങ്ങളെത്തന്നെയാണ് കാദരെ ഇവിടെ നിരീക്ഷിക്കുന്നത്. എന്നിരുന്നാലും, സ്വേച്ഛാധിപതിയുടെ ഏറ്റവും സ്വകാര്യമായ മനോവ്യാപാരങ്ങളില്‍ ഊന്നുന്ന പ്രസ്തുത നോവല്‍ പാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായി, ഇവിടെ ജനതയുടെ കൂട്ടായ ദുരിതങ്ങളിലാണ് നോവലിസ്റ്റിന്റെ ഊന്നല്‍. ചിയോപ്സിനെ വ്യക്തിത്വമുള്ള കഥാപാത്രമെന്ന നിലയില്‍ ആഴത്തില്‍ പഠിക്കുന്നതിനുപകരം, ദ്വിമാനതയിലാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌.

ഡിക്റ്റേറ്റർ നോവല്‍ പാരമ്പര്യത്തിലെ ഇതരകൃതികളുമായി ചേര്‍ത്തുവായിക്കാനാകും കദാരെയുടെ കൃതിയെ. മാര്‍ക്കേസിന്റെ The Autumn of the Patriarch, യോസയുടെ The Feast of the Goat എന്നിവയുമായി പ്രമേയപരമായ സാദൃശ്യങ്ങള്‍ ഇവിടെ കാണാം. എകാധിപതികളെ കീഴ്പ്പെടുത്തുന്ന ഒറ്റപ്പെടല്‍, പാരനോയ തുടങ്ങിയ പ്രകൃതങ്ങളില്‍ ഇത് വ്യക്തമാണ്‌. മാര്‍ക്കേസിന്റെ കുലപതിയെപ്പോലെ തന്റെ താന്‍പോരിമയില്‍ (megalomania) ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന ചിയോപ്സ്, യോസയുടെ റാഫേല്‍ ട്രുഹിയോയെ പോലെ അധികാരത്തിന്റെ ആത്മദൂഷണത്തിനു (corrupting influence) അതിവേഗം ഇരയാവുകയും ചെയ്യുന്നു. അഗുസ്തോ റോവ ബാസ്തോസിന്റെ ‘ഞാന്‍, പരമോന്നതന്‍ (I, the Supreme) ആണ് ഓര്‍മ്മിക്കാവുന്ന മറ്റൊരു കൃതി. ഭാഷയെ തന്ത്രപൂര്‍വ്വം ഉപയോഗിക്കുന്നതിലും ഏകാധിപത്യ ചെയ്തികള്‍ക്ക് ആചാരബദ്ധത നല്‍കുന്നതിലും ചിയോപ്സിന്റെ രാജശാസനങ്ങള്‍, ബാസ്തോസിന്റെ പരമോന്നതന്റെ മുന്‍ഗാമിയാണ്. ങ്ഗൂഗി വാ തിയോങ്ഓയുടെ The Wizard of the Crow അതിരൂക്ഷമായ സറ്റയര്‍ ഉപയോഗിച്ചുള്ള എകാധിപത്യവിമര്‍ശനത്തില്‍ കദാരെയുടെ പതിഞ്ഞ അന്യാപദേശഭാവത്തിന്റെ എതിരറ്റത്താണ് എന്നും കാണാം.

കുറേക്കൂടി വിശാലമായ തലങ്ങളില്‍, ഓര്‍വെല്ലിന്റെ 1984, ചിനുവ അച്ചബെയുടെ Anthills of the Savannah തുടങ്ങിയ കൃതികളുമായി നോവലിനെ ചേര്‍ത്തുവെക്കാനാകും. അടിച്ചമര്‍ത്തലിന്റെ വ്യവസ്ഥാപിത പ്രയോഗരീതികള്‍, സര്‍വ്വാധിപത്യം മനുഷ്യരെ മനുഷ്യരില്‍ താഴെയുള്ളവരാക്കുന്ന രീതികള്‍ തുടങ്ങിയവയില്‍ ഈ സമാനതകള്‍ പ്രകടമാണ്. ബിഗ്‌ ബ്രദറിന്റെ ഓഷ്യാനിയയിലും ചിയോപ്സിന്റെ ഇജിപ്തിലും ഒരുപോലെ ആളുകളുടെ വ്യക്തിത്വമെന്നത് അടിച്ചമര്‍ത്തപ്പെടുന്നു. അച്ചബെ നോവലിലാകട്ടെ, സര്‍വ്വാധിപത്യത്തിന്റെ കൂടുതല്‍ ആഴത്തിലുള്ള സാമൂഹിക പ്രമേയങ്ങളില്‍ സാമ്യങ്ങള്‍ പ്രകടമാണ്. അല്‍ബേനിയയുടെ സ്റ്റാലിനിസ്റ്റ് ‘ശുദ്ധീകരണ’ങ്ങളും, അച്ചബെ നോവലിലെ കങ്കാന്‍ (Kangan) പ്രതിനിധാനം ചെയ്യുന്ന  പോസ്റ്റ്‌കൊളോണിയല്‍ ആഫ്രിക്കയുടെ സ്വാതന്ത്ര്യാനന്തര പ്രതീക്ഷകളുടെ തകര്‍ച്ചയും സാം പ്രതിനിധാനം ചെയ്യുന്ന എകാധിപത്യങ്ങളുടെ വളര്‍ച്ചയും തമ്മിലുള്ള സാമ്യങ്ങള്‍ സൂക്ഷ്മവായന ആവശ്യപ്പെടുന്നു.  

പിരമിഡിനെ സര്‍വ്വാധിപത്യത്തിലെ ശ്രേണീബദ്ധമായ അടിച്ചമര്‍ത്തലിന്റെ കാണാവുന്ന രൂപകമായി (visual metaphor) അവതരിപ്പിച്ചതാണ് ഡിക്റ്റേറ്റർ നോവല്‍ പാരമ്പര്യത്തിലേക്ക് കദാരെ നല്‍കിയ സുപ്രധാന സംഭാവന. അതുവഴി, നിയതമായ ചരിത്ര/ ഭൌമിക (historical and geographical) സന്ദര്‍ഭങ്ങള്‍ക്കപ്പുറം പ്രതീകാത്മക/ അന്യാപദേശ സ്വഭാവമുള്ള വിമര്‍ശനങ്ങളെ കൂടി ഉള്‍കൊള്ളാന്‍ പാകത്തില്‍ ഴോനറിന്റെ സാധ്യതകളെ കദാരെ കൃതി വിപുലപ്പെടുത്തുന്നു.   

അവലംബം:

1.    Xhinaku, Ervin & Pema, Olsa. (2015). ISMAIL KADARE’S THE PYRAMID AS A MULTI-LAYERED ALLEGORY OF TOTALITARIANISM’, Proceedings of SOCIOINT15- 2nd International Conference on Education, Social Sciences and Humanities, 8-10 June 2015- Istanbul, Turkey   

2.    Xhinaku, Ervin & Pema, Olsa. (2015). The Myth of the Totalitarian Leader in George Orwell’s 1984 and Ismail Kadare’s The Palace of Dreams. Mediterranean Journal of Social Sciences. 6. 10.5901/mjss.2015.v6n6s2p150.

3.    Raducanu, Adriana. ‘The Tomb of the Reluctant Tyrant: Uncanny Imaginings of Totalitarianism in Ismail Kadare’s The Pyramid’, https://www.academia.edu/44653349/. Accessed 25.01.2025

Saturday, February 8, 2025

The Magic Mountain by Thomas Mann/ John E. Woods

 

തോമസ്‌ മന്‍ വരക്കുന്ന പര്‍വ്വതപാഠം



(തോമസ്‌ മന്‍ രചിച്ച ‘ദ മാജിക് മൗണ്ടന്‍ എന്ന മാസ്റ്റര്‍പീസ്‌, പ്രസിദ്ധീകരണത്തിന്‍റെ നൂറു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ ഒരു തിരിഞ്ഞുനോട്ടം. ആധുനികതയുടെ തിലകക്കുറിയായി ലോകസാഹിത്യത്തില്‍ ഇടംപിടിച്ച നോവല്‍, രോഗാതുരവും മൃത്യുന്മുഖവുമായ ഒരു സംഘര്‍ഷ കാലത്തുനിന്ന് ഇന്നും വായനാലോകത്തോട് തീക്ഷ്ണമായി സംവദിക്കുന്നു.)

ഫസല്‍ റഹ് മാന്‍

 

Let us go then, you and I,

When the evening is spread out against the sky

Like a patient etherized upon a table

                            -‘The Love Song of J. Alfred Prufrock’ By T. S. Eliot (L:1-3)

               

                In the mountains, there you feel free.

                        -‘The Waste Land By T. S. Eliot (L: 17)

 

“ഗെയ്ഥെയെ കഴിഞ്ഞാല്‍ ജര്‍മ്മനികണ്ട ഏറ്റവുംമികച്ച എഴുത്തുകാരനായ തോമസ് മൻ അദ്ദേഹത്തിന്‍റെ ദീർഘവും വിശിഷ്ടവുമായ സപര്യയുടെ ഭൂരിഭാഗവും ചെലവഴിച്ചത് സാമൂഹികവിമർശകനും മാനുഷികമൂല്യങ്ങളുടെ സംരക്ഷകനും എന്ന ഉത്തരവാദിത്തപൂര്‍ണ്ണമായ പങ്ക് നിര്‍വ്വഹിക്കാൻ ശ്രമിച്ചുകൊണ്ടാണ്. രണ്ട് ലോകയുദ്ധങ്ങളുടെയും ആധുനികജർമ്മൻ ചരിത്രത്തിന്‍റെ തകർച്ചയുടെയും അനുഭവങ്ങളിലൂടെ മൻ, തന്‍റെ കാലത്തിന്‍റെ ഒരു ചരിത്രകാരനും, നിരീക്ഷകനും യൂറോപ്പിന്‍റെ ആത്മീയ, സാംസ്കാരിക പ്രതിസന്ധികളിലെ പങ്കാളിയുമായിത്തുടർന്നു. കല എന്നത് ഏകപരിഹാരമായിക്കണ്ട ഇതര മോഡേണിസ്റ്റ് ആര്‍ട്ടിസ്റ്റുകളിൽനിന്നു വ്യത്യസ്തമായി, ഒരുവശത്ത് അനുഭവത്തിന്‍റെ പ്രസക്തമായ പാറ്റേണുകൾ സൃഷ്ടിക്കുന്നതിനും കണ്ടെത്തുന്നതിനും, മറുവശത്ത്‌ അനുഭവങ്ങളെ അസത്യമാക്കി ജീര്‍ണ്ണമായ ഒരാത്മബോധത്തിലേക്ക്‌ തെന്നിപ്പോകുന്നതിനുമുളള കലാകാരന്‍റെ ഇരട്ടസാധ്യതകളെക്കുറിച്ച് മൻ എപ്പോഴും ബോധവാനായിരുന്നു. എഴുത്തിലും പൊതുപ്രവർത്തനത്തിലും ഏറ്റവും വിശാലവും ആഴമേറിയതുമായ വിഷയങ്ങള്‍ ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്‍റെ സന്നദ്ധത അദ്ദേഹത്തെ ഒരു അന്തർദേശീയ വ്യക്തിത്വവും നൂറ്റാണ്ടിലെ ഏറ്റവും ആദരണീയനായ ചിന്തകരിലൊരാളുമാക്കിമാറ്റി. എങ്കിലും, അദ്ദേഹത്തിന്‍റെ കൃതികളിലെങ്ങും പ്രകടമായ ഐറണി, അത്തരമൊരു വേഷത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അസ്വസ്ഥത വെളിപ്പെടുത്തുന്നു; ആ അസ്വസ്ഥത, കലോപാസന എന്നത് ഒരാളെ ധാര്‍മ്മികനിരപേക്ഷമായ ഒരു തലത്തിലേക്ക് കൊണ്ടുപോകും എന്നതിരിച്ചറിവില്‍നിന്നു  പിറക്കുന്നതാണ്.”

-       Daniel S. Burt - Literary 100_ A Ranking of the Most Influential Novelists, Playwrights, and Poets of All Time (2009), പുറം: 130.

 

സ്വന്തം വ്യക്തിപരവും സാംസ്കാരികവുമായ പശ്ചാത്തലം ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരനായിരുന്നു തോമസ് മൻ (1875-1955).  ലുബെക്കിലെ സമ്പന്നവ്യാപാരി കുടുംബത്തിൽ ജനിച്ചുവളര്‍ന്ന ബൂർഷ്വാ മാന്യതയുടെയും കലാപരമായ അഭിവാഞ്ചയുടെയും പശ്ചാത്തലം, അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ‘ബുഡൻബ്രൂക്ക്സ്’ (1901) രചനയില്‍ നിര്‍ണ്ണായകമായിരുന്നു. ജര്‍മ്മന്‍ കാല്‍പ്പനികത, നീഷേയുടെയും ഷോപ്പനോവറുടെയും ദാര്‍ശനികചിന്തകള്‍, റിച്ചാർഡ് വാഗ്നറുടെ സംഗീതം, ടോള്‍സ്റ്റോയ്, ദസ്തയവ്സ്കി, പ്രൂസ്റ്റ് തുടങ്ങിയ എഴുത്തുകാര്‍, ജെയിംസ് ഫ്രേയ്സറുടെ (The Golden Bough) മിത്തോളജി പഠനങ്ങള്‍ - ഇത്തരം ധന്യമായ സ്വാധീനങ്ങളുടെ ഫലമായി അദ്ദേഹത്തിന്‍റെ കൃതികള്‍ എല്ലായിപ്പോഴും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. ഭൗതികസത്തയും ആത്മീയസത്തയുമെന്ന ദ്വന്ദ്വം, കല, മാനുഷിക ദൗര്‍ബല്യങ്ങള്‍, തുടങ്ങിയ പ്രമേയങ്ങള്‍ Death in Venice (1912) മുതല്‍ Doctor Faustus (1947) വരെ കൃതികളില്‍ മുഖ്യമാണ്. ദ്വന്ദ്വങ്ങള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളില്‍ ഇരുവശത്തേയ്ക്കും ഒരുപോലെ ശ്രദ്ധപതിപ്പിക്കാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്‍റെ ശക്തി. Tonio Kroger (1903) എന്ന നോവെല്ലയില്‍ ഭാവനയുടെ ആന്തരലോകവും ഭൗതിക ലോകവും എന്നമട്ടില്‍ പ്രവര്‍ത്തിക്കുന്ന ദ്വന്ദ്വങ്ങള്‍, സ്വാതന്ത്ര്യം/ അധികാരം, ജീവിതം/ മൃതി, സ്നേഹം/ വെറുപ്പ്, പാശ്ചാത്യ സംസ്കാരം/ പാരമ്പര്യം എന്നിങ്ങനെ വികസിക്കുന്നുണ്ട് ‘മാജിക് മൌണ്ടനിലെത്തുമ്പോള്‍. വെയ്മര്‍ റിപ്പബ്ലിക്കിന്‍റെ കാലത്ത്, ഒന്നാംലോകയുദ്ധ സാഹചര്യത്തില്‍, ജര്‍മ്മന്‍ താല്പര്യങ്ങളെ പിന്തുണച്ച അദ്ദേഹം, നാസി അത്യാചാര ഘട്ടത്തില്‍ അതിന്‍റെ ശത്രുവും ജനാധിപത്യ ആശയങ്ങളുടെ പ്രണേതാവുമായി മാറിയതും ഹിറ്റ്ലര്‍ അദ്ദേഹത്തിന്‍റെ ജര്‍മ്മന്‍ പൗരത്വം റദ്ദുചെയ്തതും സ്വാഭാവികമായിരുന്നു. അക്കാലത്ത് ആദ്യം സ്വിറ്റ്സര്‍ലന്‍ഡിലേക്കും തുടര്‍ന്ന് ഐക്യനാടുകളിലേക്കും കുടിയേറിയ മന്‍, യുദ്ധാനന്തര ജര്‍മ്മനിയിലേക്ക് തിരികെ പോകാനുള്ള ക്ഷണം നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അവസാന മാസ്റ്റര്‍പീസായി വിവരിക്കപ്പെടുന്ന ‘ഡോക്റ്റര്‍ ഫോസ്റ്റസി’ല്‍, നീഷേയുടെ ദാര്‍ശനികനിലപാടുകളും വൈയക്തികാനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന കമ്പോസര്‍ അഡ്രിയാന്‍ ലെവര്‍കുന്‍ എന്ന ‘ആധുനിക ഫോസ്റ്റി’ലൂടെ, നാസിസത്തോടുള്ള തന്‍റെ രൂക്ഷനിലപാടുകള്‍ അദ്ദേഹം ആവിഷ്കരിച്ചു. Mario and the Magician (1930) എന്ന നോവെല്ല, ഇറ്റാലിയന്‍ ഫാഷിസത്തോടുള്ള നിശിത സമീപനങ്ങളില്‍ നിന്നാണ് പിറവികൊണ്ടത് എന്നതും പ്രധാനമാണ്. അപ്രകാരം, തന്‍റെ കാലഘട്ടത്തിലെ രാഷ്ട്രീയപ്രതിസന്ധികള്‍ നോവലുകളിലൂടെ അദ്ദേഹം പ്രതിഫലിപ്പിച്ചപ്പോള്‍, ഡയറികള്‍, ആ വ്യക്തിത്വത്തിലേക്കും അടിച്ചമർത്തപ്പെട്ട തൃഷ്ണകളിലേക്കും വെളിച്ചംവീശുന്നു. റിയലിസം, സിംബലിസം, ആലിഗറി, എന്നിവ സമന്വയിപ്പിക്കുന്ന, മന്‍ കൃതികള്‍ കല, സംസ്കാരം, ആധുനികതയുടെ സംഘർഷങ്ങൾ എന്നിവയെക്കുറിച്ചുള്ള അഗാധനിരീക്ഷണങ്ങളായി തുടരുന്നു. സംസ്കാരത്തിന്‍റെ സിന്ദിഗ്ദ്ധമായ തകര്‍ച്ചയെന്ന ആധുനികതാപിറവിയുടെ കാലത്തെ (‘fin de siècle’/ ‘end of century’) ഭയത്തിനെതിരെ കലയുടെ, സര്‍ഗ്ഗാത്മകതയുടെ മൂല്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ജീവിതത്തിനു സങ്കീര്‍ണ്ണതയോടൊപ്പം സമ്പൂര്‍ണ്ണതയും നല്‍കുന്നതില്‍ മാനുഷികഭാവങ്ങളിലെ വൈരുധ്യങ്ങളുടെ സ്ഥാനം ഹൃദ്യമായ ഐറണിയോടെ അടയാളപ്പെടുത്തുന്നതില്‍  ദസ്തയവ്സ്കി, ടോള്‍സ്റ്റോയ്‌, കാഫ്ക തുടങ്ങിയ മഹാരഥന്മാരോടൊപ്പമാണ്  തോമസ്‌ മന്‍ ഇടംപിടിക്കുന്നത്‌. “ചിന്തയെയും വികാരത്തെയും യോജിപ്പിച്ചു നിഹിലിസത്തിലേക്കുള്ള തെന്നിപ്പോക്കിനെ തടയുന്നതും, ഇരുപതാംനൂറ്റാണ്ടിലെ ലോകത്തിന്‍റെ കാതലായ വ്യാഖാതവെന്ന എഴുത്തുകാരന്‍റെ പങ്ക് പുനസ്ഥാപിക്കുന്നതുമാണ് ... മന്‍ വിട്ടുവെച്ച പൈതൃകം”  (D.S. Burt. 2009).

ഫ്രോയിഡിയന്‍ മനോവിശ്ലേഷണത്തിലും ആധുനികതയുടെ ചിഹ്നമായ അസ്തിത്വ ശൈഥില്യത്തിലും സംഘര്‍ഷങ്ങളിലുമുള്ള അദ്ദേഹത്തിന്‍റെ താല്പര്യമാണ്, വലിയൊരളവില്‍, ഒന്നാംലോകയുദ്ധത്തിനു മുമ്പുള്ള യൂറോപ്പിലെ പ്രത്യയശാസ്ത്ര സംഘട്ടനങ്ങളെ പ്രതിഫലിപ്പിക്കുന്ന ദാർശനിക നോവലായ ‘മാജിക് മൗണ്ടന്‍’ രചനയിലേക്ക് നയിച്ചത്. ‘ആത്മീയ ആത്മകഥ, ഏറ്റുപറച്ചില്‍, മാപ്പഭ്യര്‍ത്ഥന, സങ്കീര്‍ണ്ണമായ ദൃഷ്ടാന്ത കഥ, ഒരു തരം ചരിത്രനോവല്‍, മനുഷ്യാവലോകനവും പ്രായോഗിക മാനവിക വാദത്തിന്‍റെ ഒരു താത്വിക പ്രഖ്യാപനവും (T. J. Reed) എന്നൊക്കെ വിവരിക്കപ്പെട്ടിട്ടുള്ള കൃതിയാണിത്. മുതിര്‍ന്നു വരവിന്‍റെ കഥ (bildungsroman) എന്ന ഴോനറിനെ പുനക്രമീകരിക്കുന്നതെന്നനിലയില്‍, നോവല്‍ സാഹിത്യത്തിന്‍റെ സാധ്യതകളെ അത് പുനര്‍നിര്‍വ്വചിച്ചു. In Search of Lost Time (മാര്‍സെല്‍ പ്രൂസ്റ്റ്), The Man without Qualities (റോബര്‍ട്ട്‌ മൂസില്‍), Ulysses (ജെയിംസ് ജോയ്സ്) തുടങ്ങി, യൂറോപ്യന്‍ ആധുനികതയുടെ നീക്കിവെപ്പുകളായ മഹദ്കൃതികളോടൊപ്പം നോവല്‍ ഇടംപിടിക്കുന്നു. 1913ല്‍ രചന ആരംഭിച്ചെങ്കിലും ഒന്നാംലോകയുദ്ധസാഹചര്യത്തില്‍ മുടങ്ങിപ്പോയതുകൊണ്ട് 1924 മാത്രമാണ് നോവല്‍ പുറത്തുവന്നത്. എന്നാല്‍, ഇടയില്‍ക്കയറിയ യുദ്ധസാഹചര്യം അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളിലും രാഷ്ട്രീയവീക്ഷണങ്ങളിലും വരുത്തിയ മാറ്റങ്ങളാണ് നോവലിന്‍റെ ഉള്ളടക്കത്തിലെ ധൈഷണിക ഔന്നത്യത്തിനു നിദാനമായതും പോയശതകത്തിലെ ആദ്യകാല്‍ നൂറ്റാണ്ടിലെ ജര്‍മ്മന്‍ മനോനിലയുടെ ഒരു രേഖയായി നോവലിനെ പരിവര്‍ത്തിപ്പിച്ചതും. യുദ്ധപൂര്‍വ്വ യൂറോപ്യന്‍ ചരിത്രസന്ദര്‍ഭത്തെ ആവിഷ്കരിക്കുന്നതോടൊപ്പം, സമയം എന്ന പ്രമേയത്തെത്തന്നെ ഒരു മുഖ്യവിഷയമായി കൈകാര്യംചെയ്യുകയും ചെയ്യുന്നു എന്നതുകൊണ്ട്‌ രണ്ടു തരത്തില്‍ ഒരു ‘ടൈം നോവല്‍’ എന്ന് നോവല്‍ വിവരിക്കപ്പെട്ടു (H.R. Vaget).

1912ല്‍, സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ ക്ഷയരോഗ സാനറ്റോറിയത്തില്‍ (Schatzalp) പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഭാര്യ കാത്യയെ അവിടെപ്പോയി സന്ദര്‍ശിച്ച അനുഭവമുണ്ടായിരുന്നു മന്നിന്. ഈ നേരനുഭവത്തോടൊപ്പം, കാതിയയുമായുള്ള കത്തിടപാടുകളില്‍ കൂടിയും, മഞ്ഞുപുതച്ച, ചിത്രസൌന്ദര്യമുള്ള, എല്ലാ ബഹളങ്ങളില്‍നിന്നും പിന്‍വാങ്ങിയ ഡാവോസ്, നോവലിലെ ബെര്‍ഗോഫിന്‍റെ പൂര്‍വ്വമാതൃക ആയിത്തീരുകയായിരുന്നു. ഷാറ്റ്സ്ആല്‍പ്പിലെ കെട്ടിടങ്ങളുടെ ഘടന തന്നെയും ബെര്‍ഗ്ഹോഫിന്‍റെ സങ്കല്പ്പനത്തിലും നോവലിലെ സുപ്രധാന പ്രമേയങ്ങളിലും പ്രധാനമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (D.E. Wellbery): ഒരോ മുറിയും ബാല്‍ക്കണിയിലേക്ക് തുറക്കുന്ന ഘടനയില്‍, അന്തേവാസികള്‍ ദിവസവും രാവിലെയും വൈകീട്ടും പുറത്തെ ശുദ്ധവായുവില്‍ മൂന്നു മണിക്കൂറെങ്കിലും ‘തിരശ്ചീനാവസ്ഥയിലെ ജീവിതരീതി (the horizontal way of life) പാലിക്കണമായിരുന്നു. ആ ഘട്ടം, സാനട്ടോറിയത്തില്‍നിന്ന് മരണപ്പെടുന്ന അന്തേവാസികളുടെ ജഡങ്ങള്‍ സ്ലെഡില്‍ പുറത്തേക്ക് കൊണ്ടുപോകുന്നത്, അവര്‍ക്കൊരു പതിവ് കാഴ്ചയായിരുന്നു. രോഗവും മരണവും ഒരു ജീവിതരീതി തന്നെയായി മനസ്സിലാക്കുകയും പ്രതിഷേധമേതുംകൂടാതെ കീഴടങ്ങുകയുംചെയ്യുകയെന്ന ബെര്‍ഗ്ഹോഫിലെ അന്തേവാസികളുടെയും ആദ്യകാലത്തെങ്കിലും ഹാന്‍സിന്‍റെയും നിഷേധാത്മക സമീപനത്തിന് ഇതും ഒരു കാരണമായിരുന്നു. ‘വെനീസിലെ മരണത്തിന് ഹാസ്യഭാവത്തിലുള്ള ഒരു തിരുത്തിയെഴുത്ത് നാടകരൂപത്തില്‍ എന്ന മട്ടില്‍ ആദ്യം വിഭാവനംചെയ്യപ്പെട്ട ‘മാജിക് മൌണ്ടന്‍’, മരണം, അവ്യവസ്ഥകള്‍ക്കുമേല്‍ വ്യവസ്ഥയുടെ വിജയം എന്നീ പ്രമേയങ്ങളില്‍ മുന്‍കൃതിയെ പിന്തുടരുന്നു. നോവലിലെ ആദ്യഭാഗത്തെങ്കിലും പ്രകടമായ ഹാസ്യഭാവത്തിനുള്ള വിശദീകരണവും ഈ തുടര്‍ച്ചാപദ്ധതിയില്‍ കാണാം. ആദ്യനോവലിലെ നായകനെപ്പോലെ ‘മാന്ത്രിക പര്‍വ്വതത്തിലെ നായകനും ഒരു യാത്ര പോകുകയാണ്. അമ്പതുകാരനായ ഗസ്റ്റാഫ് ആഷെന്‍ബാക്കില്‍ നിന്ന് വ്യത്യസ്തനായി ഇവിടെ ഹാന്‍സ് കാസ്റ്റോര്‍പ്പ് ഇരുപത്തിമൂന്നുകാരനാണ്. ഹാംബര്‍ഗില്‍ നിന്നുള്ള ഈ എഞ്ചിനീയര്‍, ബന്ധുവായ യോക്കിം സീംസനെ അയാള്‍ കഴിയുന്ന സാനറ്റൊറിയത്തില്‍ സന്ദര്‍ശിക്കുന്നത്, ഒരു മൂന്നാഴ്ചനീളുന്ന പദ്ധതിയായാണ് കരുതിയിരുന്നതെങ്കിലും, അതുപക്ഷേ ഏഴുവര്‍ഷമായി നീളുന്നു. സന്ദര്‍ശനത്തിന്‍റെ പത്തുനാളുകള്‍ക്കുശേഷം ജലദോഷപ്പനി പിടിപെടുന്ന കാസ്റ്റോര്‍പ്പിന്‍റെ എക്സ്-റെയില്‍ സാനറ്റോറിയം ഡോക്റ്റര്‍ ബെഹ്റന്‍സ് ഒരു ‘പ്രശ്നം’ കണ്ടെത്തുന്നതോടെ അയാളും അവിടത്തെ മറ്റൊരു ‘അന്തേവാസിയായിത്തീരുന്നു. എന്നാല്‍, അയാളുടെ താമസം നീണ്ടുപോകുന്നതില്‍, നേരത്തെ സൂചിപ്പിച്ചപോലെ, അയാളുടെതന്നെ നിഷ്ക്രിയവ്യക്തിത്വത്തിന് സാരമായ പങ്കുണ്ട്. സമയം എന്നത് ഫലത്തില്‍ അപ്രസക്തമായ സാനറ്റൊറിയം സാഹചര്യവും, അയാളുടെ നിരാസക്തഭാവത്തോടു ചേരുന്നു. സൈനികനായിരുന്ന, ഇപ്പോഴും ആ ഉത്തരവാദിത്തബോധവും ചിട്ടയും നിലനിര്‍ത്തുന്ന യോക്കിം, കാസ്റ്റോര്‍പ്പിനെ അയാളുടെ നിസ്സംഗതയില്‍നിന്ന് ഉയര്‍ത്താനും ബെര്‍ഗ്ഹോഫ് വിട്ടുപോകാനും പ്രേരിപ്പിക്കുന്നുണ്ട്. പൊതുസമൂഹവുമായി പുനരൈക്യപ്പെടാന്‍ വെമ്പുന്ന യോക്കിമിന്, ബെര്‍ഗ്ഹോഫിലെ ഒറ്റപ്പെട്ട, സമൂഹത്തില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട ഇടത്തില്‍ പൊരുത്തപ്പെടാനാവുന്നില്ല. ഡോക്റ്ററുടെ ഉപദേശത്തിനെതിരായി, സൈനികവൃത്തിയിലേക്കുള്ള അയാളുടെ വിട്ടുപോക്കും രോഗം ഗുരുതരമായുള്ള തിരികെയെത്തലും തുടര്‍ന്നുള്ള മരണവും, ഹാന്‍സിന്‍റെ വ്യക്തിത്വത്തിന് നേരെ എതിരറ്റത്താണ് നിലയുറപ്പിക്കുന്നത്. ജീവിതത്തെ ഏതെങ്കിലും സാമൂഹിക പ്രസക്തിയുള്ള രീതിയില്‍ ഉപയോഗിക്കാനുള്ള മുഴുവന്‍ താല്‍പര്യവും നഷ്ടമാകുന്ന ഹാന്‍സ്, ബെര്‍ഗ്ഹോഫിലെ നിരര്‍ത്ഥകജീവിതത്തിലേക്ക് കൂടുതല്‍ പാകപ്പെടുന്നു.

 

ആശയങ്ങളുടെ സംഘര്‍ഷ മേഖല

 

ബെര്‍ഗ്ഹോഫില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമായുള്ള സമ്പര്‍ക്കം കാസ്റ്റോര്‍പ്പില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങളിലൂടെയാണ് കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത നോവലില്‍ അയാളുടെ ആത്മീയവളര്‍ച്ച സാധിതമാകുന്നത്. ആ അര്‍ഥത്തില്‍, വോള്‍ടെയര്‍ അവതരിപ്പിച്ച Philosophical fiction അഥവാ ആശയങ്ങളുടെ നോവല്‍ എന്നതിന്‍റെ വികസിതരൂപമായും നോവല്‍ വിലയിരുത്തപ്പെടുന്നു. ഇറ്റാലിയന്‍ ബുദ്ധിജീവിയും ഹ്യൂമനിസ്റ്റുമായ ലുഡോവിക്കോ സെറ്റെംബ്രിനി, പാശ്ചാത്യ ജ്ഞാനോദയം (Enlightenment) യുക്തിബോധം, ജനാധിപത്യം, അച്ചടക്കം, വ്യവസ്ഥാപിതത്വം, ദേശീയബോധം തുടങ്ങിയ മൂല്യങ്ങളുടെ വക്താവാണ്‌. അയാളുടെ എതിര്‍ പതിപ്പായ, ക്ലാസിക്കല്‍ ഭാഷാപ്രൊഫസര്‍ ലിയോ നാഫ്ത എന്ന ജൂത ജെസ്യൂട്ട്, കമ്മ്യൂണിസ്റ്റ്, മിസ്റ്റിക്, നിഹിലിസ്റ്റ്, അനാര്‍ക്കിസ്റ്റ് നിലപാടുകള്‍ മുന്നോട്ടുവെച്ചു അയാളുമായി ദീര്‍ഘമായ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത്, ഹാന്‍സിനെ ബൗദ്ധികമായി സ്വാധീനിക്കുന്നുണ്ട്. സെറ്റെംബ്രിനിയെ സംബന്ധിച്ച് നാഫ്തയുടെ നിലപാടുകള്‍ വിനാശകരവും മാനവിക വിരുദ്ധവും പ്രതിലോമാകരവുമാണ്. നോവലിന്‍റെ നീഷിയന്‍ അടിയൊഴുക്കുകളില്‍ സെറ്റെംബ്രിനി, അപ്പലോനിയന്‍ (Apollonian) വ്യവസ്ഥാപിതത്വത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും പ്രതീകമാണെങ്കില്‍, നാഫ്ത, ഡയനീഷ്യന്‍ (Dionysian) അവ്യവസ്ഥയുടെയും വിക്ഷോഭങ്ങളുടെയും യുക്തി/ക്രമ രാഹിത്യത്തിന്‍റെയും ആശയങ്ങളെ പ്രതിനിധീകരിക്കുന്നു. ഹംഗേറിയന്‍ മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികന്‍ ലൂക്കാചിനെ (Georg Lukács (1885-1971) മാതൃകയാക്കിയാണ് മന്‍, നാഫ്തയുടെ പാത്രസൃഷ്ടി നടത്തിയതെന്ന് പൊതുവേ കരുതപ്പെടുന്നു. മെരുങ്ങാപ്രകൃതിയും ആസക്തി ചോദനകള്‍ ഉണര്‍ത്തുന്നവളുമായ ക്ലാവ്ഡിയ ഷോഷായോട് കസ്റ്റോര്‍പ്പിനുണ്ടാകുന്ന സങ്കീര്‍ണ്ണ ആകര്‍ഷണം നോവലില്‍ സുപ്രധാനമാണ്‌. ഒരു കൂട്ടുകെട്ടിലും ഒതുങ്ങാത്ത ക്ലാവ്ഡിയ, മോഹിപ്പിക്കുമെങ്കിലും അതൊരിക്കലും സ്ഥായിയാവില്ല. ഫ്രഞ്ചുകാരനായ ഭര്‍ത്താവിന്‍റെ സാന്നിധ്യം അവളുടെ പേരില്‍ മാത്രമാണുള്ളതും. കാസ്റ്റോര്‍പ്പ് അവളുടെ മെരുങ്ങാപ്രകൃതത്തെ ഒരുതരം സ്വാതന്ത്ര്യബോധം തന്നെയായി മനസ്സിലാക്കുമ്പോള്‍, സെറ്റെംബ്രിനിയുടെ അഭിപ്രായത്തില്‍, അപകടകരമായ ‘ഏഷ്യാറ്റിക്’ അപചയങ്ങളുടെ പ്രതിനിധിയാണ് അവള്‍. ഈ നിലപാട്, പൌരസ്ത്യമായ എല്ലാത്തിനെയും ഇകഴ്ത്തിക്കാണുന്ന ഇടുങ്ങിയതും യാന്ത്രികവുമായ സങ്കുചിത സാംസ്കാരിക അധീശത്തമനോഭാവത്തെ പ്രതിനിധാനം ചെയ്യുന്ന ഒറിയന്റലിസ്റ്റ്’ നരേറ്റിവുകളിലെ പാശ്ചാത്യ ഉത്ക്കര്‍ഷബോധത്തിന്‍റെ വക്താവായും സെറ്റെംബ്രിനിയെ മാറ്റുന്നു. ജീവിച്ചിരിക്കുന്നവരെ നേരിട്ടല്ലാതെത്തന്നെ പാത്രസൃഷ്ടിക്കു മാതൃകയാക്കുന്ന മന്നിന്‍റെ രീതി, ക്ലാവ്ഡിയയുടെ പാത്രസൃഷ്ടിയിലും നിരീക്ഷിക്കപ്പെടുന്നു. നീഷേ, അദ്ദേഹത്തിന്‍റെ സുഹൃത്ത് ബ്രിട്ടീഷ് സോഷ്യോളജിസ്റ്റ് പോള്‍ റേ, റില്കെ, ഫ്രോയ്ഡ് തുടങ്ങിയവരോടൊക്കെ ബന്ധമുണ്ടായിരുന്ന ലു ആന്ദ്രേയാസ് സലോമി ആയിരിക്കാം ക്ലാവ്‌ഡിയയുടെ മാതൃകയെന്ന് ഡേവിഡ് ബെല്ലര്‍ബി സമര്‍ഥിക്കുന്നു. ഒരര്‍ത്ഥത്തില്‍, ബെര്‍ഗ്ഹോഫിലെ കാസ്റ്റോര്‍പ്പിന്‍റെ താമസം അത്രയും നീണ്ടുപോകുന്നതില്‍ ക്ലാവ്ഡിയക്കൊരു പങ്കുണ്ട്. ഡയനീഷ്യന്‍ ആഘോഷത്തിന്‍റെ പ്രകൃതമുള്ള ആഘോഷരാവില്‍ (Walpurgis Night festivities) ഹാന്‍സ്, ക്ലാവ്ഡിയയോട് കുറെയേറെ അടുത്തിടപഴകുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തൊട്ടടുത്തദിവസം ബെര്‍ഗ്ഹോഫ് വിട്ടുപോകുകയാണ് താന്‍ എന്ന അവള്‍ അറിയിക്കുന്നത് അയാള്‍ക്കൊരു ആഘാതമാകും. എന്നെങ്കിലും തിരികെ വന്നേക്കുമെന്ന അവളുടെ വാക്ക്, പ്രണയാതുരനായ അയാളെ അവള്‍ക്കായി കാത്തുനില്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കാം. ഹാന്‍സിനുമേലുള്ള ക്ലാവ്ഡിയയുടെ സ്വാധീനത്തോടുള്ള എതിര്‍പ്പുകൊണ്ടും കൂടിയാകാം, സെറ്റെംബ്രിനി എല്ലായിപ്പോഴും ഹാന്‍സിനെ ഉദ്ബോധിപ്പിക്കും: ഹ്യൂമനിസത്തിന്‍റെ മേന്മയെ കുറിച്ച്, അതിവേഗം സുഖം പ്രാപിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച്, ബെര്‍ഗ്ഹോഫ് വിട്ടുപോയി സമൂഹത്തില്‍ പ്രയോജനമുള്ള ഒരാളാകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച്. എന്നാല്‍ ക്ലാവ്ഡിയ തിരികെയത്തുക പുതിയ കാമുകനൊപ്പമാണ്. സെറ്റെംബ്രിനി, നാഫ്ത ദ്വയത്തിന്‍റെ ധൈഷണികതയുടെ എതിരറ്റത്തു നിലയുറപ്പിക്കുന്ന, ക്ലാവ്ഡിയയുടെ പുതിയ കാമുകന്‍ മിന്‍ഹീര്‍ പീപര്‍കോണ്‍ എന്ന റിട്ടയര്‍ ചെയ്ത ഡച്ച്‌ കൊളോണിയല്‍ വ്യവസായിയാണ്‌ കാസ്റ്റോര്‍പ്പില്‍ അനുരണനം സൃഷ്ടിക്കുന്ന ആ നാലാമതൊരാള്‍. ധാരാളം കുടിക്കുന്നവനും സുഖിമാനും ജീവിതം ആസ്വദിക്കുന്നവനുമായ അയാള്‍, വമ്പന്‍ പാര്‍ട്ടികള്‍ നടത്താന്‍ എപ്പോഴും മുന്നിലുണ്ട്. അതിമാനുഷഭാവത്തില്‍ ജീവിതം ആസ്വദിച്ച പീപര്‍കോണിന്‍റെ ആത്മഹത്യ, നോവലിലെ പ്രതീകാത്മകവും വൈകാരികവും ദാര്‍ശനികവുമായ ധ്വനികളുള്ള ഒരു സന്ദര്‍ഭമാണ്. മതിവരാത്ത ജീവിതാസക്തി, തീക്ഷ്ണത, മറ്റുള്ളവരെ തന്നിലേക്കു വലിച്ചടുപ്പിക്കുന്ന വ്യക്തിപ്രഭാവം, ഒപ്പം, വലിയ ശബ്ദത്തില്‍, വലിയ ആംഗ്യവിക്ഷേപങ്ങളോടെ ചെറുവാക്കുകളിലും ശബ്ദങ്ങളിലും എപ്പോഴും ഉല്ലസിക്കുന്ന ഒട്ടൊരു വിഡ്ഢി - ഇത്തിരി കോമാളിത്തം കലര്‍ന്ന, കാരികേച്ചര്‍ സ്വഭാവമുള്ള ആ പേര് സൂചിപ്പിക്കുന്നപോലെ. ലോകസാഹിത്യത്തില്‍ ഈ പ്രകൃതങ്ങളുടെ വിവിധ സമ്മിശ്രങ്ങളായി ഒട്ടേറെ കഥാപാത്രങ്ങളെ കണ്ടെത്താനായേക്കും. ജേയ് ഗാറ്റ്സ്ബി (ഗ്രേറ്റ് ഗാറ്റ്സ്ബി), ക്യാപ്റ്റന്‍ ആഹാബ് (മോബി ഡിക്ക്), ഹെമിങ് വെ നായകന്മാര്‍ തുടങ്ങിയ വമ്പന്‍ നായകന്മാരില്‍ പീപര്‍കോണിന്‍റെ അതേ ‘സജീവതാതത്വം (vitality/ masculinity principle) പ്രകടമാണെങ്കില്‍, ദസ്തയവ്സ്കിയുടെ പ്രിന്‍സ് മിഷ്കിനെ പോലുള്ള വിശുദ്ധവിഡ്ഢികളും, ഒരുവളേ, ഷേക്സ്പിയറുടെ ഫാള്‍സ്റ്റാഫിനെ പോലുള്ള വിടുവായന്‍ താന്തോന്നികളും അവര്‍ക്കുമുമ്പേ നടന്നുപോയ ഇയാളുടെ രക്തബന്ധുക്കളാണ്. എത്രയൊക്കെ പ്രകടനപരമായ ഊര്‍ജ്ജസ്വലതയുള്ള വ്യക്തിത്വമായിട്ടും, വെള്ളച്ചാട്ടത്തിന്‍റെ ശബ്ദത്തിനിടയില്‍ അയാളുടെ ശബ്ദം മുങ്ങിപ്പോകുന്ന സന്ദര്‍ഭം ഒരു പ്രതീകമാണ്‌. താനെന്തൊക്കെ അല്ലെയോ, ആ കുറവുകളില്‍ പലതിന്‍റെയും പൂര്‍ത്തീകരണമാണ് കാസ്റ്റോര്‍പ്പിനെ സംബന്ധിച്ച് പീപര്‍കോണ്‍. അത്തരമൊരു പിതൃസ്വരൂപത്തില്‍ അയാള്‍ക്ക് ഒരഭയം അനുഭവപ്പെടുന്നു. സ്വയം വിഷം കുത്തിവെച്ചുള്ള പീപര്‍കോണിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് സ്ഥലംവിടുന്ന ക്ലാവ്ഡിയയെ പിന്നീടൊരിക്കലും ഹാന്‍സ് കാണുകയില്ല. മറ്റു വാക്കുകളില്‍, ആ മരണത്തോടൊപ്പം ജീവിതാസക്തിയുടെ ഈഡിപ്പല്‍ ത്രയത്തില്‍ ഹാന്‍സ് കാസ്റ്റോര്‍പ്പ് ഒരിക്കല്‍ക്കൂടി ഒറ്റപ്പെട്ടുപോവുകയാണ്, അനാഥനാകുകയാണ്.

 

ബെര്‍ഗ്ഹോഫ്: ആധുനിക യൂറോപ്പിന്‍റെ രോഗാതുരത

 

രോഗം ആധുനികതാ പ്രതിസന്ധിയുടെയും ദുരൂഹ ആകര്‍ഷണത്തിന്‍റെയും രൂപകമായിത്തീരുന്നതിന് ബോദ് ലെയറുടെ ‘തിന്മയുടെ പൂക്കള്‍ (Les Fleurs du mal -1857)’ പോലുള്ള ക്ലാസിക്കുകളില്‍ മുന്‍മാതൃകകളുണ്ട്. ബെര്‍ഗ്ഹോഫില്‍ ഹാന്‍സ് കണ്ടെത്തുന്ന ആകര്‍ഷണം ഭേദിക്കാനും വിട്ടുപോകാനും ഉപദേശിക്കുന്നവരില്‍, അയാളെ സന്ദര്‍ശിക്കാനെത്തുന്ന പ്രിയപ്പെട്ട അമ്മാവന്‍ ജെയിംസ് ടൈനാപ്പെലും ആ ആകര്‍ഷണത്തില്‍ ഒരു ഞൊടി പെട്ടുപോകുന്നു. എന്നാല്‍, അഴുകിയ ജഡത്തെ കുറിച്ചുള്ള ഡോ. ബെഹ്റെന്‍സിന്‍റെ ഒരുവിവരണമുണ്ടാക്കുന്ന അറപ്പില്‍, അനന്തിരവനോട് യാത്രപറയാന്‍പോലും നില്‍ക്കാതെ അയാള്‍ വിട്ടുപോകുന്നു. പതിവായി രോഗികളുടെ മനസ്സുകളെ ‘കീറിമുറിച്ചു മനോവിശ്ലേഷണ പ്രഭാഷണങ്ങള്‍ നടത്തുന്ന ഡോ. ക്രോകൊവ്സ്കിയുടെ രീതികള്‍പ്പോലെ ഈ സന്ദര്‍ഭവും ബെര്‍ഗ്ഹോഫിന്‍റെ നിഗൂഡതയുടെ സൂചകമാണ്. ഡോ. ബെഹ്റെന്‍സിനെയും ഡോ. ക്രോകൊവ്സ്കിയെയും ഗ്രീക്ക് പുരാണത്തിലെ മരിച്ചവരുടെ ലോകത്തിലെ അധിപന്മാരുമായും വിധികര്‍ത്താക്കളുമായുംചേര്‍ത്ത് സെറ്റെംബ്രിനി വിവരിക്കുന്നത്, ബെര്‍ഗ്ഹോഫിന്‍റെതന്നെ പ്രകൃതവുമായി ചേര്‍ന്നുപോകുന്നു. പുറംലോകത്തെ ‘സമതലങ്ങള്‍ (flatlands) എന്നും സനറ്റോറിയത്തെ മലമുകളിലെ ‘അധോലോകം (‘Underworld) എന്നും നോവലില്‍ വിവരിക്കുന്നതും പ്രധാനമാണ്. തെരഞ്ഞെടുപ്പില്ലാത്ത (Cessation of Will) നശ്വരതയുടെ അനിവാര്യചിഹ്നങ്ങളായി രോഗം, ജീര്‍ണ്ണത, മരണം എന്നിവയെ മനസ്സിലാക്കുന്ന ഷോപ്പനോവറുടെ അശുഭദര്‍ശനം ബെര്‍ഗ്ഹോഫിന്‍റെ സങ്കല്‍പ്പനത്തില്‍ അടിയൊഴുക്കാണ്.

 നോവലിലെ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ഒന്നായ ആഘോഷരാവ് (“Walpurgisnacht”/ “Walpurgis Night), ഗെയ്ഥെയുടെ ‘ഫോസ്റ്റി’ലെ രതികേളി രംഗങ്ങളെയും നീഷേയുടെ ഡയനീഷ്യന്‍ ആശയങ്ങളെയും (The Birth of Tragedy) ഓര്‍മ്മിപ്പിക്കുന്നു. അവിടെ രോഗികള്‍ മോശമാവാറേയുള്ളൂ എന്നും അവരെപ്പോലെ അവിടെ പ്രവര്‍ത്തിക്കുന്നവരും വിചിത്രമായൊരു പിന്‍വാങ്ങലിലേക്കും അന്യവല്‍കൃത ഏകാന്തതയിലേക്കും പരുവപ്പെടുന്നു എന്നും വ്യക്തമാണ്. ഹാന്‍സിനെപ്പോലെ, വേദനകളും രോഗവും മരണവുമെല്ലാം അവരൊരു നിസ്സംഗതയോടെ സമീപിക്കുന്ന അവസ്ഥകളാണ്. ഡിസ്ചാര്‍ജ്ജ് തിയ്യതി വീണ്ടും വീണ്ടും മാറ്റിവെക്കലും അത് മാസങ്ങളിലേക്കും വര്‍ഷങ്ങളിലേക്കും നീളലും പതിവാണ്. വിട്ടുപോയവര്‍, പുറംലോകവുമായി പുനരേകീകരണം സാധ്യമാകാതെ തിരികെയത്തലും സാധാരണം. പുറംലോകത്തിനെതിരെ തീര്‍ത്തും അടച്ചിടപ്പെട്ട/ വലയിതമായ അവിടം, വിചിത്രമായ സ്വാസ്ഥ്യം അവര്‍ക്ക് നല്‍കുന്നുണ്ട് എന്ന സൂചന, ഒരുവേള, ബാഹ്യലോകത്തെ കലുഷിതാവസ്ഥയെ കുറിച്ചുള്ള ഒരു രൂക്ഷനിരീക്ഷണവുമാണ്. ലോകം മുഴുവനും രോഗാതുരമാകുമ്പോള്‍ എന്തുകൊണ്ടും ഒരു സാനറ്റൊറിയാം അഭയവുമാകാം എന്ന സൂചന, പോയ നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളുടെ ജര്‍മ്മനിയെ/ യൂറോപ്പിനെ ഓര്‍മ്മിപ്പിക്കാതെവയ്യ. ഒപ്പം അത്, ആധുനികത മുന്നോട്ടുവെച്ച ശൂന്യതാവാദത്തോളം എത്തുന്ന നൈരാശ്യങ്ങളുടെ പ്രതിഫലനവുമാണ്. തിരക്കുകളില്‍ / ഋതുക്കളുടെ ഏറ്റിറക്കങ്ങളില്‍/ വിഷാദരോഗാന്തരീക്ഷത്തില്‍ നിന്നുമാറി ഒരിടവേള ആസ്വദിക്കാനെത്തുന്ന കാല്‍പ്പനികസൗന്ദര്യമിയന്ന ഇടങ്ങളിലെ താല്‍ക്കാലികവാസമെന്ന (idyllic retreat/ haven) യൂറോപ്യന്‍ ഉപരി/മധ്യ വര്‍ഗ്ഗസങ്കല്‍പ്പത്തിന്, ഒന്നാംലോകയുദ്ധപൂര്‍വ്വ യൂറോപ്പിലൊരു അവലക്ഷണം പിടിച്ച (grotesque) പാരഡിപോലെ സാനറ്റോറിയത്തെ കാണാവുന്നതാണ്. ടി.എസ്. എലിയറ്റിന്‍റെ വിഖ്യാതകവിതയിലെ അനസ്തേഷ്യ കൊണ്ട് മയങ്ങിക്കിടക്കുന്ന രോഗിയായ സന്ധ്യപോലെ, യൂറോപ്യന്‍ ചരിത്രസന്ദര്‍ഭത്തിന്‍റെ രോഗാതുരതയുടെതന്നെ രൂപകമായി ബെര്‍ഗ്ഹോഫ് മാറുന്നു. അനന്തതയുമായുള്ള മുഖാമുഖത്തിലെ അതീതാനുഭവം, ധ്യാന-ആത്മമനന പ്രചോദനം, വെളിപാട്, ബോധോദയം തുടങ്ങിയ ദാര്‍ശനിക, ആത്മീയ ഉദാത്തീകരണ മൂല്യങ്ങളുമായിച്ചേര്‍ത്ത്‌  പറഞ്ഞുവന്നിട്ടുള്ള പര്‍വ്വതാനുഭവം, രോഗാതുരതയുടെ രൂപകമാകുമ്പോള്‍, പൗരാണിക- പരമ്പരാഗത ആഖ്യാനങ്ങളില്‍നിന്നുള്ള വലിയൊരു അട്ടിമറിയാണ് സംഭവിക്കുന്നത്‌. കാല്‍പ്പനികവും ദാര്‍ശനികവുമായ മിസ്റ്റിക്കല്‍ ഭാവങ്ങള്‍ ഒന്നുമില്ലാത്ത, ജീര്‍ണ്ണതയുടെയും ജീവിത നിരാസക്തിയുടെയും ഒറ്റപ്പെടലിന്‍റെയും മൃതിയുടെയും ഇടമായി അത് പരിവര്‍ത്തിക്കപ്പെടുന്നു എന്നതാണ് ആധുനികതയുടെ ഐറണി. ജീവിതത്തിനും മരണത്തിനും ഇടയിലെ ഒരു ഇടയിടം (Liminal Space) ആയിത്തീരുന്ന ബെര്‍ഗ്ഹോഫില്‍ ആരും ഒരു ബോധോദയ/ ജ്ഞാനോദയ വെളിപാടിലേക്കും എത്തിച്ചേരുക സാധ്യമല്ല.

യുദ്ധം അനിവാര്യമാകുംവിധം പുറംലോകത്തെ രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍, ബെര്‍ഗ്ഹോഫിലും അന്തരീക്ഷം സംഘര്‍ഷപൂര്‍ണ്ണമാകുന്നു. സെറ്റെംബ്രിനിയും നാഫ്തയും തമ്മിലുള്ള വാഗ്വാദം എല്ലാ സീമയും ലംഘിച്ച് നാഫ്ത, സെറ്റെംബ്രിനിയെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിക്കുന്നു. എന്നാല്‍, സന്ദിഗ്ദ്ധഘട്ടത്തില്‍, സമാധാനവാദിയായ സെറ്റെംബ്രിനി, നാഫ്തക്കെതിരെ വെടിയുതിര്‍ക്കാന്‍ വിസമ്മതിക്കുന്നത്‌, ഭീരുത്വമായി നാഫ്ത വ്യാഖ്യാനിക്കുന്നു. സ്വയം തലയ്ക്കു വെടിവെച്ച് അയാള്‍ ആത്മഹത്യ ചെയ്യുന്നത്, സെറ്റെംബ്രിനിയെ പിടിച്ചുലയ്ക്കുകയും അയാള്‍ സ്വന്തം മുറിയിലേക്ക് ഒതുങ്ങുകയും ചെയ്യുന്നു. നോവലന്ത്യത്തില്‍, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതോടെ ബെര്‍ഗ്ഹോഫിലെ അന്തേവാസികള്‍ ഓരോരുത്തരായി പുറപ്പാടാകുന്നു. ഒടുവില്‍, ഹാന്‍സിനും അത് പുറപ്പെടാനുള്ള സന്ദര്‍ഭമായിത്തീരുന്നു. യുദ്ധരംഗത്ത് മറ്റനേകം യുവ സൈനികരോടൊപ്പം ഒരു നിശ്ചിതത്വവുമില്ലാത്ത അവസ്ഥയിലാണ് ഹാന്‍സിനെ നോവല്‍ വിട്ടുവെക്കുന്നത്.

 

ഫ്രോയ്ഡ്, നീഷേ...

 

മോഡേണിസ്റ്റ് നോവല്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ നോവലിലെ ധൈഷണിക, മനോവിശ്ലേഷണ തലങ്ങള്‍ സുപ്രധാനമാണ്‌. ‘രോഗികളുടെ മനസ്സിനെ കീറിമുറിക്കുന്നഡോ. ക്രോകൊവ്സ്കി നേരിട്ടുതന്നെ ഇപ്പോഴും ഫ്രോയ്ഡിയന്‍ അനുകരണത്തിലാണ്. അത് മാറ്റിവെച്ചാല്‍, ഈ അന്വേഷണത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളാണ് ഹാന്‍സിനുണ്ടാകുന്ന സ്വപ്നാനുഭവങ്ങള്‍. അന്തേവാസികള്‍ പുറത്തുപോകുന്നതിനെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ലാത്ത ബെര്‍ഗ്ഹോഫില്‍, കാസ്റ്റോര്‍പ്പ് പുറത്തുകടക്കുന്ന മൂന്നു സന്ദര്‍ഭങ്ങളെങ്കിലും നോവലിലുണ്ട്. അത്തരം ‘വേലിചാടല്‍ സന്ദര്‍ഭങ്ങളില്‍ ആദ്യത്തേതിലാണ്, കുട്ടിക്കാലത്തിന്‍റെ ഒരു സ്വപ്നദൃശ്യത്തിലൂടെ ‘എറോടിക് ചോദനകളുടെ ആദ്യ സൂചനയായ അനുഭവം കടന്നുവരുന്നത്‌. സഹപാഠി പ്രിബിസ്ലാവ് ഹിപ്പെയോടു തോന്നുന്ന ‘ഹോമോ എറോടിക് ആകര്‍ഷണമാണ് ഈ ആദ്യസ്വപ്നാനുഭവം. പില്‍ക്കാലം, ക്ലാവ്ഡിയയോടുണ്ടാകുന്ന ആകര്‍ഷണം ഇതിനു സമാന്തരമായി ഹാന്‍സിനു അനുഭവപ്പെടുകയും ചെയ്യും. രണ്ടാം സന്ദര്‍ഭം ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നതാണ്. ശൈത്യകാലത്ത് സ്കിയിങ്ങിനു പോകുന്ന ഹാന്‍സ്, കാട്ടില്‍ പെട്ടുപോകുന്ന ഘട്ടത്തില്‍, കൊടുങ്കാറ്റില്‍നിന്ന് അഭയംതേടി ഒരു കുടിലിലെത്തുന്നു. അവിടെ കിടന്നുറങ്ങിപ്പോകുന്ന ഘട്ടത്തിലാണ് അതുണ്ടാകുന്നത്. പുരാതന യവനജീവിതത്തിന്‍റെ സൗന്ദര്യവും സര്‍ഗ്ഗാത്മകതയും തമ്മിലുള്ള സമ്പൂര്‍ണ്ണ മിശ്രണം വേണ്ടുവോളമുള്ള ഒന്നായി തുടങ്ങുന്ന ഒരാഘോഷ രംഗമാണ് അത്. എന്നാല്‍, അതിവേഗം ആ ആദര്‍ശ ചിത്രത്തിന് നേരെ എതിരറ്റത്തുള്ള ഒന്നിലേക്ക് അത് സംക്രമിക്കുന്നു. പ്രായം കടന്ന, അര്‍ദ്ധനഗ്നകളായ ദുര്‍മ്മന്ത്രവാദിനികള്‍ സ്വര്‍ണ്ണത്തലമുടിയുള്ള ഒരു കൊച്ചുകുഞ്ഞിനെ തുണ്ടമാക്കുന്നു. കുട്ടിക്കാലത്ത് ലൂതറന്‍ പള്ളിയില്‍ വെച്ച് കാണാനിടയായ മരണനൃത്തത്തിന്‍റെ ചിത്രവും (The Totentanz), ഒന്നാംലോകയുദ്ധസാഹചര്യത്തെ ആസ്പദമാക്കി വരക്കപ്പെട്ട എക്സ്പ്രഷനിസ്റ്റ് പെയ്ന്റിംഗും (Otto Dix 1891-1969) അവലക്ഷണം പിടിച്ച ഓര്‍മ്മകളായി, ഈ സ്വപ്നഖണ്ഡ സങ്കല്‍പ്പനത്തില്‍ നോവലിസ്റ്റിനെ സ്വാധീനിച്ചിരുന്നിരിക്കണം. നോവലിലെ നീഷിയന്‍ വായനയില്‍, അപ്പലോനിയന്‍- ഡയനീഷ്യന്‍ മുഖാമുഖത്തിന്‍റെ ഏറ്റവും ശക്തമായ ഈ രംഗത്തില്‍, നോവലിന്‍റെ കേന്ദ്രപ്രമേയങ്ങളില്‍ പ്രധാനമായ മനശാസ്ത്രപരവും അസ്തിത്വപരവും ദാര്‍ശനികവുമായ ഒട്ടേറെ സൂക്ഷ്മപാഠങ്ങള്‍ കണ്ടെത്താനാകും: യുക്തിചിന്തയും അവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, മരണത്തിന്‍റെ അനിവാര്യത, നിഷ്കളങ്കതയുടെ ബലി/നഷ്ടം/ദുര്‍വ്യയം എന്നിവയൊക്കെ ഇവിടെ സൂചിതമാണ്‌. ഒരുവശത്ത്‌ പുരാണ ബന്ധിതവും (mythological) രതിബദ്ധവും (erotic) ആദിമവും (primal) വിനാശകരവും (destructive) മറുവശത്ത്‌ അതേസമയം അതിനിഷ്കളങ്കവുമായ ശക്തികളുമായി കൂടിക്കുഴയുന്ന ഒരു സന്ദര്‍ഭത്തെ എകാന്തനും വഴി നഷ്ടപ്പെട്ടവനുമായ കഥാപാത്രവുമായി മുഖാമുഖം നിര്‍ത്തുന്നതിലൂടെ, അസ്തിത്വത്തിന്‍റെ അടിയൊഴുക്കാവുന്ന വൈരുധ്യങ്ങളിലേക്ക് നോവലിസ്റ്റ് തന്‍റെ ആത്മഇരട്ട (alter ego) യെ നയിക്കുകയാണ്. ദുര്‍മ്മന്ത്രവാദിനികള്‍ സ്വതേ വിനാശകതയുടെയും രൂപഭേദങ്ങളുടെയും ജനന-മരണ ചാക്രികതയുടെയും ആദിശക്തികള്‍ ആയിരിക്കുമ്പോള്‍ത്തന്നെ, നീഷിയന്‍ ദര്‍ശനത്തിലെ ഡയനീഷ്യന്‍ വശത്തെയും, അവരുടെ അര്‍ദ്ധനഗ്നത, ഫ്രോയ്ഡിയന്‍ വീക്ഷണത്തിലെ ആദിചോദനകളെയും സൂചിപ്പിക്കുന്നു. സ്വര്‍ണ്ണത്തലമുടിയുള്ള കുട്ടി, ഇതേ വീക്ഷണത്തില്‍, അപ്പലോനിയന്‍ വ്യവസ്ഥയെയും, ഒപ്പം, ആദിരൂപങ്ങളിലെ നിഷ്കളങ്കതയുടെ ബലിയെയും സൂചിപ്പിക്കുന്നു. ഇതിലെല്ലാം പ്രധാനമായി, നോവലില്‍ പ്രധാനമായ മരണം, നശ്വരത എന്നീ വിഷയങ്ങളുമായി ഈ സന്ദര്‍ഭം നേരിട്ടു ബന്ധപ്പെടുന്നു.

ക്ലാവ്ഡിയയുടെ സങ്കീര്‍ണ്ണമായ പാത്രസൃഷ്ടിയില്‍ ക്ലാസിക്കല്‍ ഫ്രോയ്ഡിയന്‍ ദ്വന്ദ്വങ്ങളായ ജീവിതാസക്തിയും (Eros) മൃത്യുപാസനായും(Tanatos) സംഗമിക്കുന്നു. നോവലില്‍ ഉടനീളം കാണാവുന്ന വൈരുദ്ധ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ എന്ന ആശയത്തെ ഏറ്റവും സമൂര്‍ത്തമായി പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായി ക്ലാവ്ഡിയ മാറുന്നു. ശരീരബദ്ധം തന്നെയായ ലൈംഗികാകര്‍ഷണം കൊണ്ട്, ബൗദ്ധികതയുടെ അമൂര്‍ത്തതകളില്‍നിന്ന്  ചോദനകളുടെ ജൈവികതയിലേക്ക് അവള്‍ ഹാന്‍സിനെ മോചിപ്പിക്കുന്നു. അതേസമയം, അമ്മ എന്നത് വിദൂര സ്മൃതിപോലുമല്ലാത്ത അയാളില്‍ എവിടെയൊക്കെയോ അവളൊരു മാതൃസ്വരൂപവും ആവുന്നുണ്ട്‌; പീപര്‍കോണ്‍ അനാഥനായ അയാള്‍ക്ക് പിതൃസ്വരൂപമായിത്തീരുന്നപോലെ. ആ നിലക്ക്, മൂവരും ചേരുന്ന ത്രികോണം ഒരു ക്ലാസിക്കല്‍ ഈഡിപ്പല്‍ സമവാക്യമായി പരിണമിക്കുന്നുമുണ്ട്. എന്നാല്‍, ‘പിതാവിനെ അന്വേഷിക്കുക(quest for a father-figure) എന്ന ആദിരൂപയാനത്തില്‍, കണ്ടെത്തല്‍ ചാരിതാര്‍ത്ഥ്യം പകരുമെങ്കിലും, പീപര്‍കോണിന്‍റെ ആത്മഹത്യ അയാളെ വീണ്ടും അനാഥനാക്കുകയാണ് ചെയ്യുക. ക്ലാവ്ഡിയയാകട്ടെ, ജീവിതാസക്തിയുടെ പ്രതിരൂപമായിരിക്കുമ്പോള്‍ത്തന്നെ, രോഗത്തിന്‍റെയും മരണത്തിന്‍റെയും നിഴലിലാണ്. ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന ആകര്‍ഷണ ഉപാധിയെന്ന എന്നനിലയില്‍, അവളുമായുള്ള ബന്ധം ഹാന്‍സിനെ സംബന്ധിച്ച് വൈകാരികതക്കിടമില്ലാത്ത നശ്വരതയെ നിതാന്തം ഓര്‍മ്മിപ്പിക്കുന്നു. ആസക്തിയുടെയും നഷ്ടത്തിന്‍റെ/മൃതിയുടെയും മാറിമാറിവരുന്ന ദുരൂഹ ആകര്‍ഷണത്തെയാണ് അവള്‍ പ്രതിനിധാനം ചെയ്യുന്നത്. ആ നിലക്ക്, നോവല്‍ മുന്നോട്ടുവെക്കുന്ന സമന്വയത്തിന്‍റെ (synthesis) പ്രതീകമാണ്‌ ക്ലാവ്ഡിയ: ജീവിതം/ മൃത്യു, ആസക്തി/ ഇല്ലാതാവല്‍ എന്നിവയുടെ, സമന്വയത്തെ കുറിച്ചുള്ള തീര്‍പ്പുകളില്ലാത്ത നിലപാടുതറ. പീപര്‍കോണുമായുള്ള അവളുടെ ബന്ധത്തിലും ആത്മപീഡനത്തിന്‍റെ ദുരൂഹമായ അടരുകളുണ്ട്. ക്ലാവ്ഡിയ, ഹാന്‍സിനോട് തുറന്നുപറയുന്നത് പീപര്‍കോണിന്‍റെ മേധാശക്തിക്ക് കീഴ്പ്പെടുന്നത് അവള്‍ ആസ്വദിക്കുന്നു എന്നാണ്. ക്ലാവ്ഡിയയെ പോലെത്തന്നെ പീപര്‍കോണിനെയും വെറുക്കുന്ന സെറ്റെംബ്രിനി, ഹാന്‍സിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയെല്ലാം ലളിതവര്‍ഗ്ഗീകരണത്തില്‍ ഒതുങ്ങാത്ത മാനസിക വ്യാപാരങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ വ്യക്തമാണ്‌.

 

മൃതിപാഠങ്ങള്‍

 

മൃതിയെന്ന ഗുരു, വ്യത്യസ്തരൂപത്തില്‍ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ബെര്‍ഗ്ഹോഫിലെത്തുംമുമ്പേ ഹാന്‍സ് കാസ്റ്റോര്‍പ്പിനുചുറ്റും മരണമുണ്ടായിരുന്നുവെന്നു അയാളുടെ ഓര്‍മ്മകളില്‍ തെളിയുന്നു. ഓര്‍മ്മവെക്കുന്ന പ്രായത്തിനുംമുമ്പേ മാതാപിതാക്കളുടെ മരണം, പത്താം വയസ്സില്‍ ഏകരരക്ഷാകര്‍ത്താവായിരുന്ന മുത്തച്ഛന്‍റെ മരണം, ബന്ധുക്കളുടെ മരണം തുടങ്ങിയ രൂപങ്ങളില്‍ അതെന്നും അയാള്‍ക്കൊപ്പമുണ്ടായിരുന്നു. നോവലന്ത്യത്തില്‍, പേരോ ഊരോ അറിയാത്ത എണ്ണമറ്റ യുവസൈനികരിക്കിടയില്‍ മരണത്തിന്‍റെ ഉന്മാദത്തിനു അയാള്‍ സാക്ഷിയാകുന്നുമുണ്ട്. ഈ രണ്ടറ്റങ്ങള്‍ക്കിടയിലാണ് നോവലിന്‍റെ ഇടവും കാലവും. ദേശീയവും സാമൂഹികവുമായ ഉത്തരവാദിത്തബോധമുണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകത ഹാന്‍സിനെ ബോധ്യപ്പെടുത്താന്‍ നിരന്തരം ശ്രമിച്ച ബന്ധു യോക്കിം, അതേ ഉത്തരവാദിത്ത നിര്‍വ്വഹണത്തിനുള്ള അതിതാല്പര്യത്തിന്‍റെ വിലയായി മരണത്തിന്‍റെ മൗനത്തിലേക്ക്‌ കടന്നുപോകുന്നത്, പ്രായോഗികതയുടെയും പൗരബോധത്തിന്‍റെയും ബോധ്യങ്ങളും ആത്യന്തികമല്ല എന്നതാണ് തെളിയിക്കുന്നത്. നശ്വരതയെന്ന യാഥാര്‍ത്ഥ്യത്തിനുമുന്നില്‍ സാമൂഹികപ്രതീക്ഷകളും അതിന്‍റെ അച്ചടക്കവും എത്രകണ്ട് നിഷ്ഫലമാകാം എന്നൊരു ചോദ്യം അയാളുടെ അന്ത്യം ഉന്നയിക്കുന്നുണ്ട്‌. സ്വയമൊരു റിബലും പുരോഗമനവാദിയും ആത്യന്തിക സ്വാതന്ത്ര്യവാദിയുമാണെന്ന് ധരിച്ചുവശാവുകയും പ്രസ്തുതമൂല്യങ്ങള്‍ക്കുവേണ്ടി വീറോടെ വാദിക്കുകയുംചെയ്യുന്ന നാഫ്ത, ഒരു പ്രയോജനവുമില്ലാത്ത, സ്വയംവരിച്ച മൃതിയിലേക്കു പോകുന്നത്, തന്‍റെ അപരനായ സെറ്റെംബ്രിനിയുമായുണ്ടാകുന്ന വെറും ഈഗോ സംഘര്‍ഷത്തിന്‍റെ ഒടുവിലാണ്. വിട്ടുവീഴ്ചയില്ലാത്ത ധൈഷണികതയുടെയും ആദര്‍ശഭ്രാന്തിന്‍റെയും ദുരന്തം അയാളുടെ വിധിയില്‍ സൂചിതമാണ്‌. ജീവിതത്തെ മുഴുവന്‍ ഉത്സവമാക്കി കൊണ്ടുനടന്ന പീപര്‍കോണ്‍, ആണത്തപ്രതിസന്ധിയുടെ കനംകുറഞ്ഞ ആത്മസംഘര്‍ഷത്തിലാണ് സ്വയം ഒടുങ്ങുന്നത്. ആനന്ദമാര്‍ഗ്ഗങ്ങളും അഭിരമിക്കലും താല്‍ക്കാലികമാകാതെവയ്യ എന്ന ഓര്‍മ്മപ്പെടുത്തലിനോടൊപ്പം, അവയിലടങ്ങിയ അസ്തിത്വഭീഷണിയെ കൂടി പീപര്‍കോണിന്‍റെ അന്ത്യം സാക്ഷ്യപ്പെടുത്തുന്നു. അയാളുടെ മരണശേഷം എങ്ങോട്ടെന്നില്ലാതെ വിട്ടുപോകുന്ന ക്ലാവ്ഡിയ, ജീവിതത്തിലേക്കാണോ പോകുന്നത് എന്നുപോലും തീര്‍ച്ചയില്ല. നാഫ്തയുടെ മരണശേഷം, തന്‍റെ അപരനില്ലാതെ, ആദര്‍ശയുദ്ധങ്ങള്‍ക്ക് എന്നെന്നേക്കുമായി അവധിനല്‍കി സ്വന്തം കട്ടിലിന്‍റെ മൗനത്തിലേക്ക്‌ പിന്‍വാങ്ങുന്ന സെറ്റെംബ്രിനി, അര്‍ത്ഥപൂര്‍ണ്ണമായ ഏതെങ്കിലും തലത്തില്‍ ജീവിച്ചിരിക്കുന്നു എന്ന് പറയാനാകില്ല. ഏതൊരു ബൗദ്ധിക ഇടപെടലിനെയും അസംബന്ധമാക്കുന്ന ചുറ്റുപാടിലും സംവാദങ്ങളില്‍ ജീവിതാര്‍ത്ഥം കണ്ടെത്തിയിരുന്ന അയാള്‍, അതില്ലാതാകുന്നതോടെ അസ്ഥിത്വപരമായ ശൂന്യതയെ നേരിടുന്നു. മറ്റുവാക്കുകളില്‍ അയാള്‍, സാര്‍ത്രിനും മുമ്പേ, അസ്തിത്വപ്രതിസന്ധിയുടെ ഒരു ലക്ഷണമൊത്ത പതിപ്പായിത്തീരുന്നു.

വ്യത്യസ്ത ആശയഗതികള്‍ക്കൊണ്ട് ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്ന ഇക്കൂട്ടത്തില്‍ ഒരാള്‍ക്കും ഒന്നും നേടാനോ സ്ഥാപിക്കാനോ കഴിയുന്നില്ല എന്നതിലും അകാരണമോ, അകാലത്തിലോ കടന്നുവരുന്ന മരണം അനിവാര്യതപോലെ എല്ലാം തകിടംമറിക്കുന്നു എന്നതിലും നിഹിലിസ്റ്റ് നിഷേധാത്മകതയുടെ സൂചനകള്‍ കണ്ടേക്കാമെങ്കിലും, വൈവിധ്യങ്ങളിലെ അന്വേഷണം എന്ന ആശയത്തിലേക്ക് ഇവിടെയൊരു വെളിച്ചമുണ്ട്. ഒരൊറ്റ ആശയഗതിയുടെയോ തത്വശാസ്ത്രത്തിന്‍റെയോ ജീവിതരീതിയുടെയോ അപ്രമാദിത്തത്തിലൂടെ മനുഷ്യന്‍ നേരിടുന്ന സങ്കീര്‍ണ്ണ/ ധാര്‍മ്മിക/ ആശയ പ്രതിസന്ധികള്‍ക്ക് അര്‍ത്ഥപൂര്‍ണ്ണവും സ്ഥായിയുമായ വിശദീകരണം സാധ്യമായേക്കില്ല എന്ന യാഥാര്‍ത്ഥ്യബോധമാണ് അത്. മന്‍ ഉന്നയിക്കുന്ന നിലപാട് സമ്പൂര്‍ണ്ണമല്ലായിരിക്കാം, എന്നാലത് നൈരാശ്യത്തിനും സാധ്യതകള്‍ക്കും ഇടയിലെ വിനിമയമാണ്‌. പ്രസിദ്ധീകരണത്തിന്റെ ഒരു നൂറ്റാണ്ടിനിടെ സ്വീകാര്യതയുടെ വിവിധ ഘട്ടങ്ങളില്‍ക്കൂടി കടന്നുപോയിട്ടുണ്ട്‌ ‘മാജിക് മൌണ്ടന്‍’ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു (H.R.Vaget). ആദ്യഘട്ടം വലിയ സ്വീകാര്യതയുടെതായിരുന്നുവെങ്കില്‍, കടുത്ത അവഗണനയുടെ കാലമാണ് ആധുനികതയുടെ അപചയഘട്ടത്തില്‍ അതനുഭവിച്ചത്. എന്നാല്‍, അറുപതുകളുടെ അവസാനത്തോടെ വീണ്ടും നോവലിന്റെ പ്രാമാണികത അംഗീകരിക്കപ്പെട്ടതിനു പിന്നില്‍, പുസ്തകം മുന്നോട്ടുവെച്ച ഉത്കണ്ഠകള്‍ പുതിയ കാലത്തും പ്രസക്തമാണ്‌ എന്ന ബോധ്യം തന്നെയായിരിക്കണം. അതിന്നും തുടരുന്നു.

ഹാന്‍സിന് എന്താവും സംഭവിച്ചിരിക്കുക എന്ന, ഒരു കൂട്ടം അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യത്തിന് നോവലിസ്റ്റ് നല്‍കിയ ഉത്തരം ഡാനിയേല്‍ ബര്‍ട്ട് ഉദ്ധരിക്കുന്നു: (അതിജീവിച്ചാല്‍) ‘തീര്‍ച്ചയായും അയാളായിരിക്കും അതില്‍നിന്നു പഠിച്ചവന്‍, ശ്രോതാവ്, പരീക്ഷിച്ചും, തള്ളിക്കളഞ്ഞും, തെരഞ്ഞെടുത്തും,.. ആരുടേയും വേലക്കാരനാകാതെ.. സ്വന്തം സ്വത്വത്തില്‍, എല്ലാ നല്ല മനുഷ്യരുടെയും സുഹൃത്തായി.”   ( D.S. Burt. 2010)

 

അവലംബങ്ങള്‍:

1.       Daniel S. Burt - Literary 100_ A Ranking of the Most Influential Novelists, Playwrights, and Poets of All Time, Facts on File Library of World Literature (2009)

2.       T. J. Reed. ‘Education’, Thomas Mann: The Uses of Tradition, Second Edition, Calrendon Press, Oxford, (1996) p. 226

3.       Daniel S. Burt - The Novel 100, Revised Edition, Facts on File Library of World Literature (2010)

4.       David E. Wellbery. "Thoughts on Thomas Mann's Magic Mountain" Video talk, University of Chicago October 19, 2019, https://www.youtube.com/watch?v=eaZZcRB01kQ.

5.       Hans Rudolf Vaget: “The Making of ‘The Magic Mountain’.” Thomas Mann’s The Magic Mountain. A Casebook. Ed. Hans Rudolf Vaget. New York: Oxford University Press, 2008, p. 13-30.

6.       Martin Travers: “Death, Knowledge, and the Formation of Self: The Magic Mountain.” Thomas Mann’s The Magic Mountain. A Casebook. Ed. Hans Rudolf Vaget. New York: Oxford University Press, 2008, p. 31-30.

7.       Hans Rudolf Vaget: “The Making of ‘Introduction’.” Thomas Mann’s The Magic Mountain. A Casebook. Ed. Hans Rudolf Vaget. New York: Oxford University Press, 2008, p. 5.