അക്ഷരങ്ങള്‍ മാഞ്ഞ അടിയാധാരങ്ങളില്‍
`എട്ടുറുപ്പികക്ക്
പണയം വെക്കപ്പെട്ട കൈപ്പാടന്‍ എന്ന ആദിവാസിയുടെ യഥാര്‍ത്ഥ കഥ അവന്റെ ജനതയുടെ
കഥയോടൊപ്പം ശ്രീ. കെ. ജെ. ബേബിയുടെ മാവേലി മന്റം എന്ന നോവലിന് കാരണമായിട്ടുണ്ട്. നോവലിന്റെ
ഒടുവില്‍ ഈ ഇടപാട് സംബന്ധിച്ച റജിസ്റ്റര്‍ പ്രമാണത്തിന്റെ പകര്‍പ്പ് അനുബന്ധമായി
ചേര്‍ത്തിട്ടുമുണ്ട്. ആദിവാസിയുടെ സത്യത്തിന്റെ എക്കാലത്തെയും രൂപകം ഇത് തന്നെയാണ്
താനും. ആദിവാസി എന്നും പണയവസ്തുവാണ്. ആദ്യം ജന്മി- ഭൂപ്രഭുക്കളുടെ, പിന്നീട് കുടിയേറ്റത്തിന്റെ, പിന്നീട് വികസനത്തിന്റെ, ഇതാ
ഇപ്പോള്‍ ടൂറിസ്റ്റ്- കൊര്‍പ്പോറെറ്റ് താല്‍പര്യങ്ങളുടെ. കുടിയേറ്റക്കാരന്റെ
ചോരയും കണ്ണീരും ആദര്‍ശവല്‍ക്കരിച്ചും വയനാടന്‍ മണ്ണിനെ, പ്രാപിക്കാന്‍ വരുന്നവരെ കൊന്നു തിന്നുന്ന വിഷ കന്യകയായി
നിരീക്ഷിച്ചും വിക്റ്റോറിയന്‍ - സോഷ്യല്‍ ഡാര്‍വീനിസ്റ്റ് ‘അര്‍ഹതയുടെ അതിജീവന’
പാഠങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാലം ഇത്തിരിക്കൂടി കടന്നതോടെ വിഷകന്യക
സ്വന്തം മക്കളുടെ ബലാല്‍ക്കാരം ഏറ്റുവാങ്ങുന്ന നിസ്സഹായയും പരിത്യക്തയുമായിത്തീര്‍ന്നപ്പോള്‍, വേട്ടക്കാരിലും ചിലര്‍ ഇരപക്ഷത്തായിപ്പോയ വിപര്യയമാണ്
കുടിയേറ്റ കര്‍ഷകന്റെ ജീവിതാവസ്ഥയില്‍ ഇപ്പോള്‍ വെളിപ്പെടുന്നത്. ആദിവാസിയെ സമര്‍ത്ഥമായി
വിഴുങ്ങാന്‍ കഴിഞ്ഞ കുടിയേറ്റക്കാരന് പക്ഷെ പുതിയ കാലത്തിന്റെ ദല്ലാള്‍ കൊര്‍പ്പറെറ്റ്
തേരോട്ടത്തില്‍ അടിതെറ്റിപ്പോയതിന്റെയും ഒരു കാലത്ത് ആവേശത്തോടെ മല കയറിയവരില്‍
ചിലരെങ്കിലും സ്വപ്നങ്ങളുടെ ഭാണ്ഡം അഴിച്ചു കെട്ടി തിരിച്ചു പോവേണ്ടി
വരുന്നതിന്റെയും കഥയില്‍ കാവ്യ നീതിയുടെ അനുരണനത്തെക്കാളേറെ അസ്ഥിത്വം തന്നെ
അപകടത്തിലായ ഒരു നിസ്സഹായ ജനതയുടെ ശാപം കൂടിയുണ്ടാവാം. എന്തൊക്കെയായാലും
ആദിവാസിയുടെ നിലവിളിയുടെ മുഴക്കം പോലും ഇന്ന് തീര്‍ത്തും ദുര്‍ബ്ബലമാണ്.
കുടിനീരിനു കേഴുന്ന കുഞ്ഞുമകനെയും കൊണ്ട് സഫാ – മര്‍വാ പര്‍വ്വതങ്ങള്‍ക്കിടയില്‍ ഓടിയലഞ്ഞ പരിത്യക്തയും
എകാകിനിയുമായ മാതാവിനെ കുറിച്ചും ആ കുഞ്ഞിന്റെ കാല്‍പ്പാദങ്ങളില്‍ നിന്ന്
ഉറവയെടുത്ത വിശുദ്ധ ജല സ്രോതസ്സിനെ കുറിച്ചുമുള്ള മിത്ത് പോലെ, ഒരു കാലത്ത് തങ്ങളുടേതായിരുന്ന ഭൂമിയില്‍ മരിച്ചു പോയ
കുഞ്ഞുമകനെയടക്കാന്‍ ഇടം തേടിയലയുന്ന ഒരമ്മയുടെ കൂടെ നിന്നാണ് ബാലന്‍ വേങ്ങരയെന്ന
യുവ നോവലിസ്റ്റ് നമ്മോടു പറയുന്നത്: നദിളാകാന്‍ ക്ഷണിക്കുന്നു.
ആദിവാസിയും കുടിയേറ്റക്കാരനും
പുതുകാലവും
ജീവിത
നിലവാരം അതിന്റെ മായികമായ ഉയരങ്ങളിലെത്തിയ കേരളീയ പശ്ചാത്തലത്തില്‍ ദൈന്യം എന്ന
വാക്ക് അതിന്റെ മുഴുവന്‍ അര്‍ത്ഥത്തിലും പ്രയോഗിക്കാവുന്ന ജീവിതാവസ്ഥ ഇന്ന്
നിലനില്‍ക്കുന്നത് ആദിവാസി മേഖലകളില്‍ തന്നെയാണ് എന്നത് തര്‍ക്ക വിഷയമല്ല. വയനാടന്‍
മണ്ണിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ കുടിയേറ്റക്കാരനോടൊപ്പം സന്ധി ചെയ്ത്
ജനാധിപത്യത്തിന്റെ ദല്ലാളന്മാര്‍ കാലാകാലങ്ങളായി നടത്തിയ വഞ്ചനയുടെ ഇരകളായി
ജീവിതാര്‍ഹമോ കൃഷിയോഗ്യമോ അല്ലാത്ത ഇടങ്ങളിലേക്ക് തുരത്തപ്പെട്ട ആദിവാസിയുടെ അവസ്ഥ
നോവലില്‍ പ്രദിപാദിക്കുന്നുണ്ട്. പട്ടയം കിട്ടിയ ഭൂമിയുടെ പ്രകൃതം കാര്‍ഷികമായി
തികച്ചും അനനുയോജ്യമായിരുന്നെങ്കില്‍, പട്ടയത്തിലെ നിബന്ധനകള്‍ ഈ ചാവുനിലങ്ങളില്‍
ആദിവാസിയെ തളച്ചിട്ടു – അത് വില്‍ക്കാനോ, കൈമാറ്റം ചെയ്യാനോ പാടില്ല. കൃഷി യോഗ്യമായ ഇടങ്ങളാവട്ടെ കുടിയേറ്റക്കാര്‍
പതിയെ പതിയെ വളച്ചു കെട്ടി, വാറ്റുചാരായവും
പുകയിലയും നല്‍കി പ്രമാണങ്ങളില്‍ കൈമുദ്ര പതിപ്പിച്ചു സ്വന്തമാക്കി. ആദിവാസിയെ
അവന്‍ കാട്ടിലേക്ക് വിട്ടു, “നിങ്ങള്‍
ഫോറസ്റ്റ് കയ്യേറിയാല്‍ ആരും എതിര്‍ക്കുകയില്ല,” എന്നുപദേശിച്ചു. “മിച്ചഭൂമിയില്
ശവം വെച്ചും ഭണ്ഡാരപ്പെട്ടി വെച്ചും കുരിശു നാട്ടിയും കോളേജ് വെച്ചും” സാമുദായിക സമ്മര്‍ദ്ധങ്ങള്‍ എങ്ങനെയാണ് ആദിവാസി ഭൂമി
തട്ടിയെടുക്കാന്‍ ഉപയോഗിക്കപ്പെട്ടത് എന്ന് കാവിരി നിരീക്ഷിക്കുന്നു. ആദിവാസികളുടെ
കൂട്ടക്കൊലയുടെ പാപഭാരം പോലും കോളേജ് കെട്ടിപ്പൊക്കിയതിനു പിന്നിലുണ്ട് എന്ന്
കാവിരി കണ്ടെത്തുന്ന ഘട്ടമുണ്ട് നോവലിള്‍. കുടകിലേക്ക് ഇഞ്ചിപ്പണിക്ക് കൊണ്ട് പോയി
കൊല്ലാക്കൊല ചെയ്യിച്ചും ആദിവാസി സ്ത്രീത്വത്തിന്റെ മാനം കെടുത്തിയും
വാറ്റുചാരായത്തിന്റെ അടിമത്തം സുനിശ്ചിത കൃത്യതയോടെ ഊരുകളില്‍ വളര്‍ത്തിയെടുത്തും ഭൂപ്രഭുക്കളും
കുടിയേറ്റക്കാരും ചേര്‍ന്ന് ആദിവാസിയെ നിരാധാരരാക്കി, “കുട്ടികള് വരെ കുടി തുടങ്ങി. പെണ്ണുങ്ങളും അടിമപ്പെട്ടു.
ചെറുപ്പക്കാരെല്ലാം നേരത്തെ ചത്തൊടുങ്ങ്വാ. കുലത്തിന്റെ അടിവേര് തോണ്ടുന്ന വിഷാ.
ഇതിനു പിറകെ തന്നെയാണെങ്കി കുറച്ചുകാലം കഴിഞ്ഞാ നമ്മ ആളുകള് ഭൂമില്ണ്ടാവില്ല.” ആദിവാസി വികസനത്തെ കണക്കിലെ കളികളിലൂടെ ഫണ്ടുതട്ടിപ്പിനുള്ള
എളുപ്പവഴിയായും കെലുമ്പനെ പോലുള്ള അരക്കുപ്പി ചാരായത്തിനു പകരം എന്തിനും
വിധേയപ്പെടാന്‍ തയ്യാറുള്ളവരെ വാസെക്റ്റമി
പദ്ധതിക്ക് ആളെ തികക്കാനുള്ള ഉപാധിയായും കണ്ട ജനായത്തവും ഈ വംശഹത്യയില്‍ അതിന്റെ പങ്കുവഹിച്ചു. പശ്ചിമഘട്ടസംരക്ഷണ
നിയമങ്ങള്‍ പോലും ഫലത്തില്‍ ആദിവാസി വിരുദ്ധമായിരുന്നു എന്ന് നോവലില്‍ പരാമര്‍ശമുണ്ട്.
ഇതൊക്കെയാവുമ്പോഴും ആദിവാസിയുടെ ദൈന്യം പുറത്തറിയാതിരിക്കേണ്ടത് ഭരണവര്‍ഗ്ഗ പാര്‍ട്ടികളുടെ
കൂടി ആവശ്യവുമാണ്. പുതിയ കൊര്‍പ്പോറെറ്റ് കാലഘട്ടത്തിലാവട്ടെ തന്ത്രങ്ങള്‍ക്കുപോലും
കുടിലമായ ആസൂത്രണങ്ങളുടെ സ്വഭാവമാണ്. ടെക്നോളജിയുടെ പോലും സൌകര്യങ്ങളുപയോഗിച്ച് ആദിവാസി
ജനതയും വന്യജീവികളും തമ്മിലുള്ള സനാതനമായ ഉടമ്പടിയെ, സഹജീവനമെന്ന സാധ്യതയെ അട്ടിമറിക്കാനും ഭയമെന്ന ആയുധമുപയോഗിച്ച് ഗോത്രജനതയെ
പാലായനം ചെയ്യിക്കാനും നിഗൂഡമായ പദ്ധതികള്‍ അരങ്ങേറുന്നു. ഊരുകളില്‍ ഇടയ്ക്കിടെ
അനുഭവപ്പെടുന്ന ഉപ്പുമണം പോലും ആനക്കൂട്ടത്തെ ആകര്‍ഷിക്കാനും ആദിവാസികളെ
ചകിതരാക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു സൂചനയുണ്ട്.
കുടിയേറ്റ കര്‍ഷകരുടെ ജീവിതാവസ്ഥകളും നോവലിന്റെ പ്രധാന
പ്രമേയമാണ്. പുതിയ കാലത്ത് അവരും ഒഴിഞ്ഞുപോവുകയാണ്. അപ്പനപ്പൂപ്പന്മാരുടെ കല്ലറകള്‍
അനാഥമാകുന്നു. മദ്രസ്സകള്‍ പൂട്ടുന്നു. ഒരു വശത്ത് ആവാസവ്യവസ്ഥ അട്ടിമറിക്കപ്പെടുന്നതിനെ
തുടര്‍ന്ന് മനുഷ്യവാസ സ്ഥലങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന വന്യജീവികള്‍ ഉണ്ടാക്കുന്ന നാശങ്ങള്‍, മറുവശത്ത് കാര്‍ഷികവൃത്തി അതിജീവിക്കാന്‍പോലും
കഴിയാത്തതായിത്തീരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും വിപണിസാഹചര്യങ്ങളുടെയും
വെല്ലുവിളികള്‍- കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുംവരെ കര്‍ഷകര്‍
വലിച്ചിഴക്കപ്പെടുന്നു. പുതിയ മരീചികകള്‍ തേടിപ്പോവുന്ന കര്‍ഷകരുടെ മോഹഭംഗത്തെ അതിതീവ്രമായി
അനുഭവിപ്പിക്കുന്ന ഒന്നാണ് റോസിയുടെ ദുരന്തം. പുതുതായി ഉയര്‍ന്നു വരുന്ന
ടൂറിസ്റ്റ് മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പിടിച്ചുനില്‍ക്കാനുള്ള
ശ്രമത്തിന്റെ ഭാഗമായി ഹോം സ്റ്റേ സൗകര്യമൊരുക്കി അതിഥികളെ സ്വീകരിക്കുന്ന ആദ്യദിനംതന്നെ
നേരിടേണ്ടി വരുന്ന കൊടിയ ദുരന്തം ആ കുടുംബത്തിന്റെ തായ് വേരറുക്കുന്നതിലാണ്
അവസാനിക്കുന്നത്. “ജോസേട്ടാ, നമ്മുക്കി
നാടും വീടും വിട്ടു മറ്റെവിടേക്കെങ്കിലും പോകാം. ന്‍റെ പെങ്കോച്ചുങ്ങളേം കൊണ്ട്
സമാധാനായി ജീവിക്കാന്‍ പറ്റുന്ന ഒരിടത്തേക്ക്. നമുക്ക് വേണ്ട ഈ ബിസിനസ്സ്”.
സ്ത്രീയെന്ന ഊര്‍ജ്ജപ്രവാഹം
കാവിരി
പ്രതിനിധാനം ചെയ്യുന്ന കീഴടങ്ങാത്ത വീര്യം ആദിവാസി സാഹചര്യത്തിന്റെ ദൈന്യം അടയാളപ്പെടുത്തുന്ന ജീവിതപരിസരത്തില്‍ അത്ര
സാധാരണമല്ല എന്നുകാണാം. കുടിച്ചു നശിക്കുന്ന കെട്ടിയോനോട് ഒരുവേള അലിവു
കാണിക്കുമ്പോഴും പൊരുതിനില്‍ക്കാന്‍ പല വീടുകളില്‍ പുറംപണി വേല കണ്ടെത്തിയും
രോഗാവസ്ഥയിലും പ്രസരിപ്പും ബുദ്ധിശക്തിയും പ്രകടിപ്പിക്കുന്ന കൊച്ചു
‘ഡിറ്റക്റ്റീവ് മാര്‍ക്സിന്‍’ പിച്ചുവിനും, പടുവിത്തെങ്കിലും ഉള്ളില്‍
മുളപൊട്ടുന്ന പുതുജീവനും അഭയമായും നില്‍ക്കുന്ന കാവിരി എല്ലുറപ്പുള്ള
കഥാപാത്രമാണ്. പടുവിത്തെറിഞ്ഞ എസ്റ്റേറ്റ് മാനേജര്‍ക്കും അപ്പനെ വെല്ലുന്ന മകനും
കിട്ടേണ്ടതുകിട്ടി എന്ന് ഉറപ്പുവരുത്താനും ഒരു പോരാളി – ആക്റ്റിവിസ്റ്റിന്‍റെ
വീറോടെ കാക്കിക്കും അധികൃതര്‍ക്കും മുന്നില്‍ ആദിവാസിയുടെ ശബ്ദമാവാനും അവള്‍ക്ക്
കഴിയും. കുടില്‍കെട്ടി സമരത്തിന്റെ മുന്‍ നിരയില്‍ നിലയുറപ്പിച്ച അതേ മനോവീര്യത്തോടെ
റോസിയെപ്പോലെ തകര്‍ന്ന മനുഷ്യരുടെ ചാരെ തുണയാവാനും കാവിരിയുണ്ട്. കുഴിമാടത്തിന്
ഇടംകിട്ടാത്ത കെട്ടിയോനെ ആരുടേയും തുണയില്ലാതെ തകര്‍ന്നുവീണ കുടിലിന്റെ തറയില്‍
അടക്കി കാറ്റില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്ന കാവിരി, ആദിവാസിയോടുള്ള ആശുപത്രി ജീവനക്കാരുടെ അലംഭാവത്തിന്റെ
രക്തസാക്ഷിയായ ചാപ്പിള്ളയെ ബസ് ജീവനക്കാരുടെ കണ്ണുവെട്ടിക്കാന്‍ ബാഗിനുള്ളില്‍
പൊതിഞ്ഞ് കുടിലിലെത്തിക്കുകയും കെട്ടിയോന്റെ തൊട്ടരികില്‍ അടക്കുകയും ചെയ്യുന്നു.
അന്നേ ദേവസം തന്നെ കുഞ്ഞുമകന്റെ മരണവും കാണേണ്ടിവരുന്ന കാവിരി എന്നിട്ടും
തളരുന്നുമില്ല. ഒരു പക്ഷെ വിശ്വസനീയതയുടെ അതിരുകള്‍ ഇത്തിരി വലിച്ചു
നീട്ടപ്പെടുന്നുണ്ട് ഈ ഭാഗങ്ങളില്‍ എന്നുതോന്നാം. നിഷ്കരുണ സാഹചര്യങ്ങളില്‍ ഏറെ
നേരമെടുത്തു ഒരു പ്രസവം, മണിക്കൂറുകള്‍
നീണ്ട ബസ്സ് യാത്ര, പെരുമഴയത്ത്
ഒരടക്കം, കുളിക്കടവിലേക്ക് മാവോയിസ്റ്റ് വേട്ടയുടെ ക്യാമറക്കണ്ണു
തുറക്കുന്ന അധികൃതരോട് ഒരേറ്റുമുട്ടല്‍, അതും കഴിഞ്ഞ് മരിച്ചുപോയ മകന് കുഴിമാടത്തിനു ഇടംതേടി കുന്നും മലയും
കയറിയിറങ്ങിയ ഒരലച്ചില്‍, പിന്നെ വിടനായ
ഒരാജാനുബാഹുവിനോട് ഒരു കണക്കുതീര്‍ക്കല്‍- വ്യാവഹാരികാര്‍ത്ഥത്തില്‍ രണ്ടു നാളായി
അന്നം കണ്ടിട്ടില്ലാത്ത ഒരു ആദിവാസി യുവതിക്ക് ഇത്രക്കൊക്കെ ഊര്‍ജ്ജം
ശാരീരികമായെങ്കിലും അസാധ്യം തന്നെയാണ്. എന്നാല്‍, ആഖ്യാനത്തിന്റെ വേറെയും ഘട്ടങ്ങളില്‍ കാണാവുന്ന അതീത യാഥാര്‍ത്ഥ്യ- മാജിക്കല്‍
റിയലിസ്റ്റിക് തലങ്ങളില്‍ ആ മനോബലം അസ്വാഭാവികവുമല്ല.
ഗന്ധര്‍വ്വനും റോബിന്‍ ഹുഡും
ആഖ്യാനധാരകളെ
കൂട്ടിയിണക്കുന്നതിലും ഇടറിനില്‍ക്കുന്ന കണ്ണികളെ ഒരുമിപ്പിക്കുന്നതിലും ഏറ്റവും
പ്രധാന പങ്കുവഹിക്കുന്നത് അന്ത്രുവാണ്. വിചിത്ര വിശേഷങ്ങലുള്ള ഈ യുവാവ്
നോവലിസ്റ്റിന്റെ ഏറ്റവും ആശ്ചര്യകരമായ പാത്രസൃഷ്ടിയാണ് എന്നുപറയാം. പരമ്പരാഗത
നായകഗുണങ്ങളില്ലാത്തവന്‍, ഒഴിഞ്ഞ
വീടുകളിലെ ഓടിളക്കി അകത്ത് കടന്നു വിട്ടേച്ചു പോയവരുടെ ഓര്‍മ്മ സാന്നിധ്യങ്ങളോട്
ചേര്‍ന്നുറങ്ങുന്നവന്‍, ആരും അറച്ച്
നില്‍ക്കുന്ന അപകട സാഹചര്യങ്ങളിലേക്ക് കൂസലെന്യേ രക്ഷകനാവുന്നവന്‍, സ്വന്തമായി ഒന്നും കാത്തുവെക്കാത്തവന്‍- റോബിന്‍
ഹുഡിന്റെയും ഗന്ധര്‍വ്വന്റെയും വിചിത്രസംഗമമായ അന്ത്രു കേട്ടുകേള്‍വിക്കാര്‍ക്ക്
ചീത്തപ്പേരുകാരനും അടുത്തറിയുന്നവര്‍ക്ക് വലിയ ആകര്‍ഷണവുമാണ്. ആദിയും ആര്‍ച്ചയും
അയാളെ മോഹിക്കുന്നുണ്ട്, ശിവമ്മയുടെ
ലൈംഗികരോഗം അയാള്‍ക്ക് പ്രശ്നമേയല്ല. കാവിരിക്ക് അയാള്‍ തനിക്കാരാണെന്ന് തീര്‍ച്ചയില്ല.
തെറ്റായി അയാള്‍ തന്നെ ഒന്ന് നോക്കിയിട്ട് പോലുമില്ലല്ലോ എന്ന് ഏറെ വൈകിയാണ് അവള്‍
ചിന്തിക്കുക. പിച്ചുവിന്റെ കുഞ്ഞുദേഹത്തിന് തന്റെ പുരയിടത്തില്‍ അന്ത്യവിശ്രാന്തി
നല്‍കുമ്പോള്‍ ഇനി ഇവരെല്ലാരുംകൂടി ഭാവിയില്‍ ശ്മശാനംതേടി ഇങ്ങോട്ട് വരുമോ എന്ന
ചോദ്യമൊന്നും അയാളെ അലട്ടുന്നില്ല. അന്ത്രുവിന്റെ പാത്രസൃഷ്ടിയിലും അതീത യാഥാര്‍ത്ഥ്യത്തിന്റെതായ
തലങ്ങളുണ്ട്. തവളകളുടെ കൂട്ടമരണവും ആസന്നമായ ഉരുള്‍പൊട്ടലും മുന്‍കൂട്ടി
അറിയാനാവുന്ന പ്രവാചകനാണ് അയാള്‍. കുടിയൊഴിപ്പിക്കല്‍ സൂത്രത്തില്‍
ഒപ്പിച്ചെടുക്കാന്‍ കൊര്‍പ്പറെറ്റ് ദല്ലാളുമാര്‍ നടത്തുന്ന ടെക്നോളജിക്കല്‍
തന്ത്രവും ഓടു പൊളിച്ച് അകത്ത് കടന്നുറങ്ങുന്ന അയാളുടെ ശീലത്തിന്റെ ഭാഗമായാണ്
വ്യക്തമാകുക- തോറ്റുപോകുന്ന ഒരു ജനതയുടെ പ്രവാചകനും വേറൊരു വിധി സാധ്യമാക്കുന്ന
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവില്ലെങ്കിലും. കാവിരിയുടെ അന്ത്യവും ആ
സത്യത്തെയാണല്ലോ അടിവരയിടുന്നത്.
വിചിത്ര പാത്രങ്ങള്‍, അതീത യാഥാര്‍ത്ഥ്യം
ആദിവാസി
ജീവിതത്തിന്റെ അപചയപ്പെടുന്ന വ്യത്യസ്ഥ മേഖലകളെ നോവല്‍ സ്പര്‍ശിക്കുന്നുണ്ട്.
സിയാറ്റില്‍ മൂപ്പന്റെ വാക്കുകള്‍ പ്രവേശികയായി ഉദ്ധരിച്ചു കൊണ്ട് ആരംഭിക്കുന്ന
നോവലില്‍ ഗോത്ര വിവേകത്തിന്റെ പാഠങ്ങള്‍ ആദിവാസി മൂപ്പന്‍ പിച്ചുവിനു
പറഞ്ഞുകൊടുക്കുന്നു: നമ്മളും
ഒരിക്കല്‍ മരിക്കും, എന്നാല്‍ ഈ
ഭൂമി ഒരിക്കലും ഇല്ലാതാകില്ല. ട്രൈബല്‍ സ്കൂളുകളുടെ സ്ഥിതി ആര്‍ച്ച ആദ്യ ദിവസം
തന്നെ മനസ്സിലാക്കുന്നു. കൊഴിഞ്ഞു പോക്കും ഭാഷയുടെ പ്രതിസന്ധിയും. ഡിവിഷന്‍ ഫാള്‍
ഉണ്ടാകുന്ന സാഹചര്യത്തില്‍ അവള്‍ക്ക് സ്ഥലം വിടേണ്ടിവന്നേക്കും. എന്നാല്‍
പിച്ചുവിനെപ്പോലെ ഒരൊറ്റ വിദ്യാര്‍ഥിയെങ്കിലും ഉണ്ടെങ്കില്‍ സ്കൂള്‍ അടച്ചു
പൂട്ടില്ല. കോളനിയില്‍ എത്തുന്ന യുവഡോക്റ്റര്‍ കണ്ടെത്തുന്നു, “ഞാന്‍ നാട്ടീന്നു വിചാരിച്ചു ഇവിടെ ആദിവാസികള് മാത്രേ ഉള്ളൂ
എന്ന്. ഇപ്പോഴും കാട്ടുവള്ളീല് തൂങ്ങിയാടി നിലം തൊടാതെ സഞ്ചരിക്കുന്ന ഒരു കൂട്ടം.
ഇവിടെ വന്നപ്പോ അവരെയൊന്നു കണ്ടുകിട്ടാന്‍ എത്ര ദൂരം നടക്കേണ്ടി വന്നു.” വിചിത്ര സൗന്ദര്യമുള്ള
പാത്രസൃഷ്ടിയാണ് ഐസുമ്മ എന്ന വയോധിക. എന്നോ പോയ സായിപ്പിനെ ധ്യാനിച്ചിരിക്കുന്ന, അവരുടെ വികസന കഥകളും ഓര്‍ത്തിരിക്കുന്ന വെള്ളാരം കണ്ണുള്ള
മക്കളുടെ മാതാവായ മനസ്സിന്റെ താളം തെറ്റിയ ഐസുമ്മ പക്ഷെ കൂര്‍മ്മ നിരീക്ഷകയുമാണ്, “അരക്കെട്ടിനു ബലവും നാഭിക്കു ഉറപ്പുമുള്ള പെണ്ണുങ്ങളുള്ള
കുടുംബക്കാരാണ് ജന്മിമാരും ഭൂവുടമയും ആയത്.”
മാജിക്കല്‍
റിയലിസം എന്ന സാധ്യത നോവലിലെങ്ങും ആഖ്യാനതന്ത്രമായി ഉപയോഗിക്കുന്നുണ്ട്.
താനെങ്ങനെയാണ് വാസുവിനെ ആക്രമിച്ചതെന്ന് വ്യക്തമാക്കുന്ന കടുവയും, കടുവാവേട്ടയില്‍ നാട്ടുകാര്‍ക്ക് വേണ്ടി പൊരുതാനുറച്ചു
കെണിയില്‍ കുരുങ്ങുന്ന കല്യാണി എന്ന ആടിന്റെ ആത്മഭാഷണവും കൂട്ടത്തോടെ ചത്തുപൊന്തുന്ന
തവളകളെ കുറിച്ചും വരാന്‍ പോകുന്ന ഉരുള്‍ പൊട്ടലിനെ കുറിച്ചുമുള്ള അന്ത്രുവിന്റെ
പ്രവചനങ്ങളോട് ചേര്‍ത്തുവെക്കാം. ‘മുക്കാലിന്റെയും കാലിന്റെയും സൂത്രവാക്യങ്ങളാ’യി
ജലസാന്നിധ്യം ധ്യാനിച്ചറിയുന്ന കുഞ്ഞിത്താമനാശാരിയും വിചിത്രകഥാപാത്രം തന്നെ.
നോവലില്‍ അങ്ങിങ്ങ് പ്രകടമായ ഹാസ്യാത്മകത ചിലപ്പോള്‍ നിര്‍ദ്ദോഷവും മറ്റുചിലപ്പോള്‍
കറുത്ത ഹാസ്യത്തിന്റെ സ്വഭാവമുള്ളതുമാണ്. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ്
മാര്‍ക്സിനും ഹാഫ് എ കൊറോണയും തലയ്ക്കുപിടിച്ച പിച്ചു, സ്ഥാനത്തും അസ്ഥാനത്തും
സ്വയം കുറ്റാന്വേഷകനായി സങ്കല്‍പ്പിക്കുകയും ഒരു ഘട്ടത്തില്‍ മാവോയിസ്റ്റ്
വേട്ടയുടെ അസംബന്ധം അരങ്ങേറുന്ന സൈനികരുടെ വെടിയുണ്ടയില്‍നിന്ന് തലനാരിഴക്ക്
രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു രാത്രി വാങ്ക് വിളിച്ചു ഉച്ചഭാഷിണി ഓഫ്
ചെയ്യാന്‍ മറന്ന മുസ്ലിയാര്‍, രാത്രിമുഴുവന്‍ ആളുകളെ കൂര്‍ക്കംവലി കൊണ്ട്
അങ്കലാപ്പിലാക്കിയതും പ്രസന്നമായ ഹാസ്യസന്ദര്‍ഭങ്ങളാണ്. പി. എസ്. സി. പരീക്ഷ
എഴുതിയിട്ടേയില്ലാത്ത സ്കൂളിന്റെ പടി കണ്ടിട്ടില്ലാത്ത പക്കിയനു എസ്. എസ്. എല്‍.
സി. പാസ്സായവര്‍ക്കുള്ള പോലീസ് സെലക്ഷന്‍ ലഭിക്കുന്നതും മാവോയിസ്റ്റ് വേട്ടയുടെ
പേരിലുള്ള സൈനിക കോമാളിത്തങ്ങളും പരിഹാസത്തിന്റെ ചുവയുള്ളതുതന്നെ.
മൊഴിവഴക്കങ്ങള്‍, ഇടര്‍ച്ചകള്‍
നോവലിന്റെ
ഭാഷാപ്രയോഗത്തില്‍ ഉദ്ദേശപൂര്‍ണ്ണം തന്നെയോ എന്ന് തീര്‍ച്ചയില്ലാത്ത ഒരിടര്‍ച്ച, വിശേഷിച്ചും കാവിരിയുടെ സംഭാഷണങ്ങളില്‍, ഇടയ്ക്കിടെ പ്രകടമാകുന്നുണ്ട്. ആദിവാസി ഭാഷയുടെ മ്യൂസിയം
എന്ന് നോവലിന്റെ ഭാഷ വിവരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൊച്ചു കൊച്ചു സംഭാഷണങ്ങളില്‍
ഏറെ കൃത്യതയോടെ ദീക്ഷിക്കപ്പെട്ടിട്ടുള്ള ഈ രീതി, ഭാഷണസ്വഭാവമുള്ള ഘട്ടങ്ങളിലും ആക്റ്റിവിസ്റ്റ് രീതിയിലുള്ള
പൊട്ടിത്തെറി ഘട്ടങ്ങളിലും നിലനിര്‍ത്തപ്പെടുന്നില്ല. ഈ പ്രകൃതങ്ങളിലൂടെയെല്ലാം
കടന്നുപോകുന്ന കാവിരിയിലാണ് ഈ ഇടര്‍ച്ച ഏതാണ്ട് ഒരു ഉദ്ദേശപൂര്‍ണ്ണമായ ആവിഷ്കാര
രീതി (consistently
inconsistent) തന്നെയോ എന്ന് തോന്നിക്കുംവിധം
ആവര്‍ത്തിക്കുന്നത്. കാടിന് തീയിടുന്നത് ആരെന്നു കണ്ടു പിടിക്കാനാവാതെ ആദിവാസിയെ
കുറ്റം ചാര്‍ത്തുന്ന അധികൃതരോട് 'എങ്കളെ
പുടിപ്പാം നീങ്കക്ക് അറിയും..' എന്നൊക്കെ
ഗോത്ര ഭാഷയില്‍ മൊഴിയുന്ന കാവിരി പിന്നീട് അച്ചടി ഭാഷയിലേക്ക് മാറുന്നു. “എനിക്കറിയില്ല, എന്നാ ഇവിടെ കടുവാ സങ്കേതം വന്നാലും പുതിയ കമ്മിറ്റിയുടെ ശുപാര്‍ശകള്‍
വന്നാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല...” എന്നൊക്കെ വിശദീകരിക്കയും "കാടുള്ളത് കൊണ്ടാ ഞങ്ങള് നിലനിക്കുന്നത്..” എന്നിങ്ങനെ യുക്തി ഭദ്രതയോടെ അധികൃതരെ ഖണ്ഡിക്കുകയും
ചെയ്യുന്നു. മരണമൊഴിയായി അവളുടെ കുറിപ്പുകളും ഭാഷാവരേണ്യതയുടെ രീതിയിലാണ്: “ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും പുഴുക്കള്‍ക്കും വേണ്ടി
എന്നെ ഇവിടെ ഉപേക്ഷിച്ചു പോകൂ.. ഭൂമിയില്‍ ജീവിച്ചു മരിക്കാന്‍ ഒരാള്‍ക്ക് ആറടി
മണ്ണിന്റെ പോലും ആവശ്യമില്ല.” ജീവിതാവിഷ്കാരങ്ങള്‍ക്കപ്പുറം
നിലപാടുകളുടെ തുറന്നുപറച്ചില്‍ എന്ന ഘട്ടത്തിലെത്തുമ്പോള്‍ യഥാതഥത്വത്തെക്കാള്‍
ആവശ്യം വ്യക്തതയാണ് എന്നൊരു ചിന്ത നോവലിസ്റ്റിനെ ഭരിക്കുന്നുണ്ടോ? നോവലില്‍ ഇഴചേരാതെ പോയ പാത്രസൃഷ്ടികള്‍ അലോക്- നീലിമ
ജോടികളുടെതാണ് എന്ന് തോന്നുന്നു. വേര്‍പിരിയലിനോ പിന്നെയും കൂടിച്ചേരാനുള്ള
മോഹത്തിനോ മുതിര്‍ന്ന മനുഷ്യരുടെ നീതീകരണങ്ങള്‍ ഒന്നുമില്ല എന്നുമാത്രമല്ല, നോവലിന്റെ ഗാത്രത്തില്‍ ഈ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും
ചെയ്യാനുണ്ട് എന്നും തോന്നിയില്ല. ടൂറിസം എന്ന പുതുകാല വിപണിയുടെ ഗുണ
ഭോക്താക്കളായി പ്രദേശത്തെത്തുന്ന ഈ കഥാപാത്രങ്ങളുടെ പ്രസക്തിയുടെ കാര്യത്തില്‍
നോവലിസ്റ്റിനും അത്ര തിട്ടം പോരാ എന്ന് ഈ ലേഖകന് തോന്നുന്നു. എന്നാല്‍, പ്രമേയപ്രസക്തി കൊണ്ടും ആഖ്യാനത്തിലെ സത്യസന്ധതകൊണ്ടും
സമകാലിക മലയാളനോവലില്‍ ദീപ്തമായി സ്വയം അടയാളപ്പെടുത്തിയ ഒരു മികച്ച രചനയെ
വായിക്കുമ്പോള്‍ ഇതൊന്നും പരിഗണനാര്‍ഹമേയല്ല. അണക്കെട്ട് നിര്‍മ്മാണത്തിന്റെ
പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസി ജനതയുടെ ജീവിതം പകര്‍ത്തുന്ന
ശ്രീ കെ. ആര്‍. വിശ്വനാഥിന്റെ ദേശത്തിന്റെ ജാതകം എന്ന നോവല്‍, ശ്രീ ബാലന്‍
വേങ്ങരയുടെ നോവലിനോട് ചേര്‍ത്തു വായിക്കുന്നത്, നമ്മുടെ കാലത്ത് സമാനമായ ഉത്കണ്ഠ പങ്കിടുന്ന രണ്ടു മികച്ച കൃതികളെ ചേര്‍ത്തു
വെക്കാന്‍ അവസരം തരും.
(ചന്ദ്രിക വാരിക 21 ഒക്ടോബര്‍
2017)
കൂടുതല്‍ വായനക്ക്:
നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html
ദേശത്തിന്റെ ജാതകം – കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2017/02/blog-post.html
മാജി- ഹാരിസ് നെന്മേനി
https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html
Afghan
Pranayakalam by Sumod (Malayalam)
https://alittlesomethings.blogspot.com/2024/09/afghan-pranayakalam-by-sumod-malayalam.html
Great
ReplyDeletethank you...
ReplyDelete