അമേരിക്കന്‍
അധിനിവേശം , അത്
ലോകത്ത് എവിടെയായാലും,
ഫിക് ഷനിലേക്ക്
പരിവര്‍ത്തിപ്പിക്കപ്പെടുന്നതിനു
ഒരു ശീലമുണ്ട്
. ആദ്യമെത്തുക
അധിനിവേശക്കാരുടെ ഭാഷ്യമാണ്,
മിക്കപ്പോഴും
ഔദ്യോഗിക എജന്‍സികളോ എംബെഡെഡ്
ജേണലിസ്റ്റുകളിലെ എഴുത്തുകാരോ
എഴുതുന്നത്. അടുത്തത്,
ഹോളിവുഡിനു
പാകത്തില്‍ തിരിച്ചെത്തിയ
അധിനിവേശ സൈനികന്റെ ഊഴമാണ്.
ഒടുവില്‍
താരതമ്യേന നീണ്ട ഇടവേളയ്ക്കു
ശേഷമാണ് ആക്രമിക്കപ്പെട്ടവരുടെ
കാഴ്ചപ്പാടില്‍ അതിജീവിച്ചവരുടെ
- പലപ്പോഴും
പ്രവാസി എഴുത്തുകാരുടെ -
രചനകളില്‍
ഇതര വശം വ്യക്തമാവുക.
അധിനിവേശാനന്തര
ഇറാഖിനെ ഈ മൂന്നാമത് രീതിയില്‍
അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട
ആദ്യ കൃതിയാണ് "ഒരു
പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍
ഏറ്റവും മികച്ച അറബ് ഫിക്
ഷന്‍ എഴുത്തുകാരന്‍ "
എന്ന്
വിശേഷിപ്പിക്കപ്പെട്ട (ദി
ഗാര്‍ഡിയന്‍), ഇപ്പോള്‍
ഫിന്‍ ലാന്‍ഡില്‍ പ്രവാസ
ജീവിതം നയിക്കുന്ന,
ഹസന്‍ ബ്ലാസിം
രചിച്ച 'ശവപ്രദര്‍ശനവും
മറ്റു ഇറാഖി കഥകളും'.

പുസ്തകത്തില്‍
അവതരിപ്പിക്കപ്പെടുന്ന
ഇറാഖിനു പഴയ ഇതിഹാസകഥകളിലെ
ബാഗ്ദാദുമായോ കിര്‍കുക്കുമായോ
അത്തരം ശബള കാല്‍പ്പനികതയുമായോ
ഒരു ബന്ധവുമില്ലെന്ന് ഓരോ
നിമിഷവും ഈ കഥകള്‍ നമ്മെ
ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഭൂപ്രദേശ
വര്‍ണ്ണനയോ പലപ്പോഴും നഗരങ്ങളുടെ
പേരുകള്‍ പോലുമോ കഥകളിലില്ല.
ഇറാന്‍ -
ഇറാഖ്
യുദ്ധവും കുവൈറ്റ് അധിനിവേശവും
അമേരിക്കന്‍ അധിനിവേശവും
ഖുര്‍ദ് വിരുദ്ധ സംഘര്‍ഷങ്ങളും
ഏകാധിപതിയുടെ പതനവും തുടര്‍ന്ന്
അമേരിക്കന്‍ പാവ സര്‍ക്കാരിന്
കീഴില്‍ നാടെങ്ങും നടമാടുന്ന
അരാചകത്വവും പശ്ചാത്തലത്തില്‍
മാത്രം നിര്‍ത്തി ഭാവിയില്ലായ്മയുടെ
വൈരുദ്ധ്യപൂര്‍ണ്ണമായ
കൂസലില്ലായ്മയില്‍ വികാര
രഹിതരായി ജീവഭയമില്ലാത്ത
കുറ്റകൃത്യങ്ങളിലേക്കും
ചാവേര്‍ സംസ്കൃതിയിലേക്കും
കൊലയും കൊള്ളയും പിടിച്ചു
പറിയും തുടങ്ങിയ ഒരുനാള്‍
ജീവിതത്തിലേക്കും തിരിയുന്ന
ഒരു തലമുറയാണ് കഥകളില്‍
നിറയുന്നത്. അവര്‍
കൊല്ലുകയും കിരാതമായ പീഡന
മുറകളില്‍ കലാസൃഷ്ടികള്‍
എന്നോണം സൂക്ഷ്മതയോടെ
വ്യാപൃതരാവുകയും ചെയ്യുമ്പോഴും
സിനിമ കാണുകയും മികച്ച
പുസ്തകങ്ങളും ദാര്‍ശനിക
ഗ്രന്ഥങ്ങളും വായിക്കുകയും
ചെയ്യും. അമേരിക്കന്‍
, ഇറാനി
കഥാപാത്രങ്ങളൊന്നും കഥകളില്‍
കടന്നുവരുന്നില്ല.
മുച്ചൂടും
ഇരുണ്ടതും വിഭ്രാമാകവുമായ
കഥകളില്‍ പ്രസന്നമായ സാഹചര്യങ്ങള്‍
അപൂര്‍വ്വമായെങ്കിലും
സംഭവിക്കുമ്പോഴാവട്ടെ,
അവ അനിവാര്യമാം
വിധം അല്‍പ്പായുസ്സും
മിക്കപ്പോഴും അസംബന്ധപൂര്‍ണ്ണമായ
രീതിയില്‍ ദുരന്ത പര്യവസായിയും
ശൂന്യതാ വാദ (നിഹിലിസം)
പരവുമാണ്.
ശവപ്രദര്‍ശനമെന്ന
സര്‍ഗ്ഗ സപര്യ
പുസ്തകത്തിന്റെ
ടൈറ്റില്‍ കഥ തന്നെ മരണം എല്ലാ
തരം ഭീകരതയോടും കൂടി കൊണ്ടും
കൊടുത്തും സ്വയം മുന്നേറുന്ന
ഒരു ദുസ്വപ്ന ലോകത്തെ
അവതരിപ്പിക്കുന്നു.
ദുരൂഹവും
ഭീഷണവുമായ പ്രവര്‍ത്തന
രീതികളും ലക്ഷ്യങ്ങളുമുള്ള
ഒരു 'മര്‍ഡര്‍
കള്‍ട്ട് '
ഗ്രൂപ്പിലെ
സീനിയര്‍ അംഗം പുതുതായി
ചേരുന്ന റിക്രൂട്ടിനു
കാര്യങ്ങള്‍ വിശദീകരിച്ചു
കൊടുക്കുന്ന ഘടനയില്‍ ആദ്യ
വാചകവും അവസാന വാചകവും
മാറ്റിനിര്‍ത്തിയാല്‍ നാടകീയ
സ്വഗതാഖ്യാനത്തിന്റെ രീതിയിലാണ്
അവതരണം. "മറ്റുള്ളവരെ
ഭയപ്പെടുത്തി മെരുക്കാന്‍
വേണ്ടി പരമാവധി ഇരകളെ വീഴ്ത്തുക
എന്ന ലക്ഷ്യമുള്ള ഭീകരരല്ല
ഞങ്ങള്‍ , അല്ലെങ്കില്‍
പണത്തിനു വേണ്ടി ജോലി ചെയ്യുന്ന
ഭ്രാന്തന്‍ കൊലയാളികള്‍
പോലുമല്ല.
മതഭ്രാന്തരായ
ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുമായോ
, ഏതെങ്കിലും
നെറികെട്ട സര്‍ക്കാരുകളുടെ
രഹസ്യാന്വേഷ ഏജന്‍സിയുമായോ,
അത്തരം
ഏതെങ്കിലും പോഴത്തവുമായോ
ഞങ്ങള്‍ക്കൊരു ബന്ധവുമില്ല.”
ശവപ്രദര്‍ശനം
എന്നത് അതീവ സര്‍ഗ്ഗഭാവനയോടെ
ചെയ്യേണ്ട സൂക്ഷ്മ പ്രവര്‍ത്തിയാണെന്ന്
അയാള്‍ ഓര്‍മ്മിപ്പിക്കുന്നു.
“നിങ്ങള്‍
തീര്‍ക്കുന്ന ഓരോരുത്തരും
നിങ്ങളുടെ അവസാന മിനുക്ക്
പണി കാത്തിരിക്കുന്ന കലാ
സൃഷ്ടികളാണ്,
അപ്പോള്‍
ഈ നാട്ടിലെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍
നിങ്ങള്‍ക്കൊരു അമൂല്യ രത്നം
പോലെ തിളങ്ങാനാവും.
മറ്റുള്ളവര്‍ക്ക്
കാണാന്‍ പാകത്തില്‍ ഒരു ശവത്തെ
പ്രദര്‍ശിപ്പിക്കുക എന്നത്
ഞങ്ങള്‍ അന്വേഷിച്ചു
കൊണ്ടിരിക്കുന്നതും പഠിച്ചു
നേട്ടങ്ങളുണ്ടാക്കാന്‍
ഞങ്ങള്‍ ശ്രമിക്കുന്നതുമായ
സര്‍ഗ്ഗസിദ്ധിയുടെ ഉത്തുംഗമാണ്.”
'ഭാവനാ
സമ്പന്നത'യോടെയും
'ലാളിത്യത്തിന്റെ
കവിത' മനസ്സിലാക്കിയും
ചെയ്യേണ്ട സര്‍ഗ്ഗ സാധനയില്‍
'ഒന്നിനും
കൊള്ളാത്ത മാനുഷിക വികാരങ്ങള്‍
' ഒരാളുടെ
അന്ത്യമായിരിക്കും.
ജനിച്ചു
വീഴുന്ന ഓരോ കുഞ്ഞും ഒരു
സാധ്യതയായിക്കാണുന്ന മത
പാഠശാലകളില്‍ നിന്ന് വ്യത്യസ്തമായി
അതിനെ 'മുങ്ങിക്കൊണ്ടിരിക്കുന്ന
കപ്പലില്‍ അധിക ബാധ്യത'യായിക്കണ്ട്
വികാര രഹിതമായി കൈകാര്യം
ചെയ്യാന്‍ കഴിയണമെന്നതാണ്
തത്വം. ബോധം
കെടുത്താതെ തളര്‍ത്തിയിട്ട
'സുഹൃത്തി'ന്‍റെ
തൊലി മുറകാമിയുടെ 'വൈന്‍ഡ്
അപ്പ് ബേഡി'ലെ
ബോറിസ് ദി സ്കിന്നറെ പോലെ
അപ്പാടെ, കലാചാരുതയോടെ
ഉരിച്ചെടുക്കുമ്പോള്‍
ചോരക്കെട്ടില്‍ നിന്ന്
തവളക്കുഞ്ഞിനെ പിടിക്കാന്‍
ശ്രമിക്കുന്ന കുട്ടിയുടെ
പാട്ട് വിചിത്രമായ സ്ത്രീശബ്ദത്തില്‍
മൂളുന്ന കഥാപാത്രമുണ്ട്
കഥയില്‍ . ഈ
സമാഹാരത്തിലെ ഒടുമിക്ക
സന്ദര്‍ഭങ്ങള്‍ക്കും ചേരുന്ന
ഒരു ബിംബമാണ് അയാള്‍ .
ഭാഷയിലെ
തികഞ്ഞ ഔപചാരിക മാന്യതയും
പ്രവര്‍ത്തിയുടെ കിടിലം
കൊള്ളിക്കുന്ന ഉള്ളടക്കവും
തമ്മിലുള്ള വൈരുധ്യം
ഡിസ്റ്റോപ്പിയന്‍ സാഹിത്യത്തിന്റെ
പ്രത്യേകതയാണ്.
തുടര്‍ന്നുള്ള
കഥകളില്‍ ഭാഷയിലെ ഔപചാരികത
ചിലപ്പോഴൊക്കെ തെറിപ്രയോഗങ്ങള്‍ക്കും
നാട്ടുമൊഴികള്‍ക്കും
വഴിമാറുന്നുണ്ട്.
മടുപ്പും
ദൈവ നിന്ദയും അടയാളപ്പെടുത്തുന്ന
ജീവിതവുമായി ലഹരിയും രതിയും
പിടിച്ചുപറിയും ശീലമാക്കുമ്പോഴും
നമതിന്മകളുടെസാമ്പ്രദായികതകള്‍ക്കപ്പുറം
ചിലപ്പോഴൊക്കെ മര്‍ദ്ദിതനു
വേണ്ടി എന്തും ചെയ്യാനും
തയ്യാറാവുന്ന വിചിത്ര
കഥാപാത്രമാണ് 'കൊലയാളിയും
കോമ്പസും' എന്ന
കഥയിലെ അബു ഹദീദ്.
നവയുവാവായ
അനുജന്‍ മഹ്ദിക്ക് അയാള്‍
നല്‍കുന്ന ജീവിത പാഠം അയാളുടെ
കണ്ടെത്തലുകളുടെ ആകത്തുകയാണ്:
"ഈ
ലോകത്ത് നീ കൊണ്ടും കൊടുത്തും
വളരണം. നീ
ഇന്നാണോ മുപ്പതു കൊല്ലം
കഴിഞ്ഞാണോ മരിക്കുന്നത്
എന്നത് ഒരു വ്യത്യാസവും
ഉണ്ടാക്കുന്നില്ല.
ഇന്ന്
എന്നതാണ് പ്രശ്നം,
ആളുകളുടെ
കണ്ണുകളില്‍ നിനക്ക് ഭയം
കാണാന്‍ കഴിയുന്നുണ്ടോ
എന്നതും. ചകിതരായ
മനുഷ്യര്‍ നിനക്ക് എന്തും
തരും. ആരെങ്കിലും
നിന്നോട് "ദൈവത്തെയോര്‍ത്ത്'
' എന്നോ
'അത്
തെറ്റാണ് ' എന്നോ
പറഞ്ഞാല്‍ , അവന്റെ
പൃഷ്ടത്തില്‍ തൊഴിക്കുക,
കാരണം
ആ ദൈവം ഒരു പിണ്ണാക്കനാണ്.
അതവരുടെ
ദൈവം, നിന്റെയല്ല,
ഇതാണ്
നിന്റെ ദിനം.
തന്റെ
പേരില്‍ പട്ടിണി കിടന്നു
മരിക്കാനും സഹിക്കാനും
തയ്യാറുള്ള അനുയായികളും
ഇള്ളപ്പിള്ളാരുമില്ലാതെ
ഒരു ദൈവവുമില്ല.”
വിശ്വാസം,
ദൈവം
തുടങ്ങിയ അമൂര്‍ത്തതകള്‍
അതിജീവനം എന്നത് ഏറ്റവും
വലിയ ചോദ്യ ചിഹ്നമാകുന്ന ഒരു
സാമൂഹിക ക്രമത്തില്‍ അശ്ലീലമായി
മാറുന്നത് വേറെയും കഥകളില്‍
നിരീക്ഷിക്കപ്പെടുന്നുണ്ട്.
'യാഥാര്‍ത്ഥ്യവും
രേഖകളും' എന്ന
കഥയിലെ ദാര്‍ശനികനായ പ്രൊഫസര്‍
നിരീക്ഷിക്കുന്നു,
"ചിന്തിയ
രക്തവും അന്ധവിശ്വാസങ്ങളുമാണ്
ലോകത്തിന്റെ അടിത്തറ.
തീറ്റക്കോ,
പ്രണയത്തിനോ,
അധികാരത്തിനോ
വേണ്ടിക്കൊല്ലുന്ന ജീവി
മനുഷ്യന്‍ മാത്രമല്ല,
കാരണം
കാട്ടിലെ മൃഗങ്ങളും അതൊക്കെ
വ്യത്യസ്ത രീതികളില്‍
ചെയ്യുന്നുണ്ട്,
എന്നാല്‍
വിശ്വാസത്തിനു വേണ്ടി കൊല്ലുന്ന
ഏക ജീവി അവനാണ്.
… മനുഷ്യ
കുലത്തിന്റെ പ്രശ്നം നിതാന്ത
ഭയം ഒന്നുകൊണ്ടു മാത്രമേ
പരിഹരിക്കാനാവൂ.”
ഈ കഥയിലെ
പ്രധാന കഥാപാത്രം വ്യത്യസ്ത
ഭീകരപ്രവര്‍ത്തക ഗ്രൂപ്പുകള്‍
തട്ടിക്കൊണ്ടു പോവുകയും
അവരുടെ ലക്ഷ്യങ്ങള്‍ക്കായി
മീഡിയക്ക് മുന്നില്‍ അവര്‍ക്ക്
വേണ്ടവിധം അവതരിപ്പിക്കുകയും
ചെയ്യുന്ന നാല്‍പ്പതുകാരനാണ്
. ദക്ഷിണ
സ്വീഡനിലെ മാല്‍മോയിലെ
അഭയാര്‍ഥി ക്യാമ്പില്‍
അധികൃതര്‍ക്ക് മുന്നില്‍ ,
ഭീകരര്‍ക്ക്
വേണ്ടി തനിക്കു അഭിനയിക്കേണ്ടി
വന്ന റോളുകളെ കുറിച്ച് അയാള്‍
പറയുന്നു. ചിലപ്പോള്‍
"ചതിയനായ
ഖുര്‍ദ്, അവിശ്വാസിയായ
ഒരു കൃസ്ത്യാനി,
ഒരു സൌദി
ഭീകരന്‍, ഒരു
സിറിയന്‍ ബാത്തിസ്റ്റ്
രഹസ്യാന്വേഷക എജന്റ്,
അല്ലെങ്കില്‍
സോരാഷ്ട്രിയന്‍ ഇറാനില്‍
നിന്നുള്ള ഒരു റവലൂഷനറി
ഗാര്‍ഡ് . ഈ
വീഡിയോ ടേപ്പുകളില്‍ ഞാന്‍
കൊന്നു, ബലാല്‍ക്കാരം
ചെയ്തു, തീവെപ്പ്
തുടങ്ങി, ബോംബുകള്‍
സ്ഥാപിച്ചു,
സുബോധമുള്ള
ഒരു മനുഷ്യനും സങ്കല്‍പ്പിക്കാന്‍
പോലുമാവാത്ത കുറ്റകൃത്യങ്ങള്‍
ചെയ്തു. ഈ
ടേപ്പുകളെല്ലാം ലോകമെങ്ങുമുള്ള
സാറ്റലൈറ്റ് ചാനലുകളില്‍
പ്രക്ഷേപണം ചെയ്യപ്പെട്ടു.
വിദഗ്ദരും
ജേണലിസ്റ്റുകളും രാഷ്ട്രീയക്കാരും
ഞാന്‍ പറഞ്ഞതും ചെയ്തതും
ചര്‍ച്ച ചെയ്തു കുത്തിയിരുന്നു.
ഞങ്ങള്‍
നേരിട്ട ഒരേയൊരു ഭാഗ്യക്കേട്
ഞാന്‍ ഒരു സ്പാനിഷ് സൈനികനായി
പ്രത്യക്ഷപ്പെട്ട വീഡിയോ
ആയിരുന്നു, ഒരു
റസിസ്റ്റന്‍സ് പോരാളി എന്റെ
കഴുത്തില്‍ കത്തി വെച്ച്
സ്പാനിഷ് സൈന്യത്തെ ഇറാഖില്‍
നിന്ന് പിന്‍ വലിക്കാന്‍
ആവശ്യപ്പെടുന്നത്.
എല്ലാ
ഉപഗ്രഹ ചാനലുകളും അത് കാണിക്കാന്‍
വിസമ്മതിച്ചു,
കാരണം
ഒരു കൊല്ലം മുമ്പ് സപാനിഷ്
സൈന്യം നാട് വിട്ടിരുന്നു.”
ഭിന്ന
വ്യക്തിത്വങ്ങള്‍
അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ്
ഈ കഥാപാത്രത്തിന്റെ പ്രശ്നമെങ്കില്‍
അതിജീവനത്തിനായി ഇരട്ട
വ്യക്തിത്വം സ്വീകരിക്കുന്നതും,
അപ്പോഴും
കുടഞ്ഞുകളയാനാവാതെ തന്റെ
ഇറാഖി സ്വത്വം ദുരന്തകാരണം
ആയിത്തീരുന്നതുമാണ് സമാഹാരത്തിലെ
അവസാനത്തേതായ 'കാര്‍ലോസ്
ഫ്യൂയന്തസിന്റെ പേടിസ്വപ്നങ്ങള്‍
' എന്ന
കഥയില്‍ . 'ഇറാഖില്‍
അയാളുടെ പേര് സലിം അബ്ദുല്‍
ഹുസൈന്‍ എന്നായിരുന്നു',
ശുചീകരണവകുപ്പില്‍
ജോലി ചെയ്തു.
'കോഴികളെയും
പഴങ്ങളും പച്ചക്കറിയും ചില
ആളുകളെയും'
എരിച്ചുകളഞ്ഞ
സ്ഫോടനങ്ങളുടെ പരിണിതഫലമായുണ്ടാവുന്ന
നാശാവഷിഷ്ടള്‍ നീക്കം
ചെയ്യുമ്പോള്‍ ചിതറിത്തെറിച്ച
കൈവിരലുകളില്‍ നിന്ന് ഒരു
മോതിരമോ മറ്റോ അധിക വരുമാനമായി
കാണുന്ന തരത്തില്‍ പെട്ടവന്‍
. 2009 -ല്‍
ഹോളണ്ടില്‍ മരിക്കുമ്പോള്‍
അയാള്‍ക്ക് പേര് കാര്‍ലോസ്
ഫ്യൂയെന്തസ് എന്നായിരുന്നു.
അയാളുടെ
നിറവും രൂപവും വെച്ച് യൂറോപ്യന്‍
പേര് സ്വീകരിക്കാനാവില്ലെന്നും
ക്യൂബന്‍ പേരോ അര്‍ജന്റീനിയന്‍
പേരോ ആയിരിക്കും ചേരുക
എന്നുമുള്ള ഉപദേശമാണ് ഒരു
സാഹിത്യ മാസികയില്‍ കാണാനിടയായ
എഴുത്തുകാരന്റെ പേരില്‍
അയാളെ എത്തിക്കുന്നത്.
കാര്യങ്ങള്‍
നന്നായിപ്പോയി തുടങ്ങുമ്പോഴാണ്
ഭൂതകാലം സ്വപ്നങ്ങളായി അയാളെ
ആവേശിക്കുന്നതും അതയാളുടെ
അന്ത്യത്തിലേക്ക് നയിക്കുന്നതും.
കാര്‍ലോസില്‍
നിന്നിറങ്ങി അയാളെ നേരിടുന്ന
സലിം അയാളെ കളിയാക്കുന്നു,
“ഡച്ചുകാരന്‍
സലിം, മെക്സിക്കന്‍
സലിം, ഇറാഖി
സലിം, ഫ്രെഞ്ചുകാരന്‍
സലിം, ഇന്ത്യന്‍
സലിം, പാക്കിസ്ഥാനി
സലിം, നൈജീരിയന്‍
സലിം..”ആറാം
നിലയില്‍ നിന്ന് ചാടി മരിച്ച
ഇറാഖിയെ കുറിച്ചാണ് പിറ്റേ
ദിവസം ഡച്ച് പത്രങ്ങളും
വാര്‍ത്ത കൊടുക്കുക.
ഒരാള്‍ക്ക്
തന്റെ ഭൂതകാലം ചീന്തിയെരിയാനാവില്ലെന്നു
സലിം പഠിക്കുകയാവാം.
മാജിക്കല്‍
റിയലിസം / ദുസ്വപ്ന
റിയലിസം
ഒരഭിമുഖത്തില്‍
തന്റെ രചനയെ കുറിച്ച് "മാജിക്കല്‍
റിയലിസം" എന്ന
പ്രയോഗത്തെ നിരാകരിച്ചു
കൊണ്ട് "ദുസ്വപ്ന
റിയലിസം. ഭീതിദമായ
വിഭ്രാന്തികള്‍ "എന്ന്
ഹസന്‍ ബ്ലാസിം തിരുത്തുന്നുണ്ട്.
“ഇറാഖ് കുറെ
ഏറെക്കൊല്ലങ്ങള്‍ മറ്റാരുടെയോ
കോളനിയായി കഴിഞ്ഞിട്ടുണ്ട്,
അതുകൊണ്ട്
മി. ബ്ലാസിമിനെ
പോലെ ഒരാളെ ലാറ്റിന്‍ അമേരിക്കന്‍
കഥാപാരമ്പര്യത്തിന്റെ ഒരു
ഉപഭോക്തൃ സ്റ്റേറ്റ് ആയി
മാറ്റേണ്ടതില്ല.” എന്ന്
ഡേവിഡ് കിപെന്‍ നിരീക്ഷിക്കുന്നു.
(ന്യൂ
യോര്‍ക്ക് ടൈംസ്, ജനുവരി
28 - 2014)
വിവരണാതീതമായ
സംഭവവികാസങ്ങള്‍ പല തരത്തിലും
കഥകളില്‍ കടന്നു വരുന്നുണ്ട്.
'പദപ്രശ്നങ്ങള്‍
' എന്ന
കഥയില്‍ സ്ഫോടനത്തില്‍
മാരകമായി പൊള്ളലേറ്റ മര്‍വാന്‍
എന്ന വിശേഷ സങ്കല്‍പ്പങ്ങളുള്ള
യുവാവിനെ അതേ സ്ഫോടനത്തില്‍
കൊല്ലപ്പെട്ട പോലീസുകാരന്റെ
ആത്മാവ് ആവേശിച്ചതായി അയാള്‍ക്ക്
തോന്നുന്നു. അയാളുടെ
ഭാര്യയോടൊപ്പം കിടക്കുമ്പോള്‍
അത് മൂന്നു പേരുണ്ട് എന്ന്
തോന്നുന്ന വിധം അയാള്‍ക്കത്
ദുസ്സഹമാവുന്നു.
'ആയിരത്തൊന്നു
കത്തികള്‍ ' എന്ന
കഥയില്‍ ഒരു കൂട്ടം കോളേജ്
വിദ്യാര്‍ഥികള്‍ ചില കണ്‍കെട്ടു
വിദ്യകള്‍ അരങ്ങേറുന്നു.
കത്തികള്‍
അപ്രത്യക്ഷമാക്കുകയും അവ
ഒരു വിധവയുടെ അടുക്കളപ്പുറത്തു
നിരന്തരം പ്രത്യക്ഷപ്പെടുകയും
ചെയ്യുന്നു. 'ഒരു
സൈനിക വാര്‍ത്താപത്രം '
എന്ന കഥയില്‍
പത്രാധിപര്‍ക്ക് മഹത്തായ
അഞ്ചോളം കഥകളുടെ കയ്യെഴുത്തു
പ്രതികള്‍ തപാലില്‍ ലഭിക്കുന്നു.
യുദ്ധ
മുന്നണിയിലെങ്ങോ ഉള്ള ഒരു
സാധാരണ സൈനികന്‍ അയച്ചത്.
അയാള്‍
മരണപ്പെട്ടു എന്നറിയുന്നതോടെ
സ്വന്തം പേരില്‍ കഥ പ്രസിദ്ധീകരിച്ചു
പ്രശസ്തനാവുന്ന എഡിറ്റര്‍
പെട്ടുപോവുന്നത് പിന്നീട്
പേമാരിപോലെ മെയിലുകള്‍
എത്തിത്തുടങ്ങുന്നതോടെയാണ്.
ഒന്ന്
ഒന്നിനേക്കാള്‍ മെച്ചമായ
രചനകള്‍ . അയനെസ്കൊയുടെ
വളര്‍ന്നു കൊണ്ടേയിരിക്കുന്ന
പ്രേതത്തെ പോലെ മുറികളും
വീടും കവിഞ്ഞും മരിച്ചവന്റെ
രചനകള്‍ എത്തിത്തുടങ്ങുന്നു-
പത്രാധിപരുടെ
അനിവാര്യമായ ആത്മഹത്യ വരെ.
തികച്ചും
വ്യത്യസ്തമായ രീതിയിലാണെങ്കിലും
മറ്റൊരു 'ആധിക്യ'
(excess) ദുരന്തമാണ്
'ഒരപശകുന
പുഞ്ചിരി' എന്ന
കഥ. ഒരു
സുപ്രഭാതത്തില്‍ തന്റെ മുഖത്തു
മായ്ച്ചു കളയാനാവാത്ത ഒരു
പുഞ്ചിരി കാണേണ്ടി വരുന്ന
കഥാപാത്രം നേരിടേണ്ടി വരുന്ന
പ്രശ്നങ്ങള്‍ നവ നാസികളുടെ
കയ്യില്‍ വംശ വെറിയുടെ
ഇരസ്ഥാനത്തേക്ക് പോലും അയാളെ
വലിച്ചിഴക്കുന്നു. ഒരു
കാര്യവുമില്ലാതെ ഒരു
വിഡ്ഢിയെപ്പോലെ ചിരിക്കുന്ന'
തന്നെ
ഭാര്യയും കുഞ്ഞും കാണാതിരിക്കാന്‍
അയാള്‍ക്ക് ഒഴിഞ്ഞു മാറേണ്ടി
വരുന്നു. നായികയുടെ
ആത്മഹത്യയില്‍ ഒടുങ്ങുന്ന
സിനിമ കാണുമ്പോള്‍ ,
ബാറില്‍ ,
അപകട മരണം
നടക്കുന്നിടത്ത്, വിശന്നു
മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്
മുന്നില്‍ , കാമുവിന്‍റെ
മെര്‍സോളിനെ പോലെ ഒരിടത്തും
സമൂഹം പ്രതീക്ഷിക്കുന്ന
പ്രതികരണം നല്‍കാനാവില്ല
എന്നതിനുമപ്പുറം നേരെ വിപരീതമായ
പ്രതികരണം നല്‍കുകയും
ചെയ്യുന്നത് അയാളെ ഒരു അന്യഗൃഹ
ജീവിയാക്കുന്നു.
'ആധിക്യം'
എന്ന
പ്രശ്നവുമായി ചേര്‍ത്തുകാണാവുന്നത്
തന്നെയാണ് ഉന്മാദമെന്ന
അവസ്ഥയും. 'ദി
കമ്പോസര്‍ ' എന്ന
കഥയിലെ ജാഫര്‍ അല്‍ മുതലബ്ബി
ആദ്യകാലം കമ്യൂണിസ്റ്റും
പിന്നീട് ബാത്ത് പാര്‍ട്ടി
അംഗവും ഇപ്പോഴും നിരീശ്വരവാദിയുമാണ്.
ഉന്മാദത്തിന്റെ
പിടിയില്‍ പെട്ടുപോകുന്ന
അയാളെ വിമതസൈന്യം തലയറുത്ത്
കൊല്ലുന്നു.
അന്‍ഫാല്‍
കലാപ നാളുകളില്‍ അയാളുടെ
കുടുംബത്തിനു കാവലാവുന്നത്
ഉമ്മു താരിഖ് എന്ന കുര്‍ദ്
സ്ത്രീയാണ്.
സമാഹാരത്തിലെ
ഏറ്റവും പ്രശസ്തമായ കഥകളില്‍
ഒന്ന്‍ പേരുകൊണ്ട് തന്നെ
ഉന്മാദത്തെ അടയാളപ്പെടുത്തുന്നു,
“സ്വാതന്ത്ര്യ
ചത്വരത്തിലെ ഭ്രാന്തന്‍'
എന്ന
കഥയില്‍ ചത്വരത്തില്‍ നിലനിന്ന
രണ്ടു പ്രതിമകളുടെ പുരാവൃത്തം
ആഖ്യാതാവ് അവതരിപ്പിക്കുന്നു.
പ്രദേശത്തെ
കുട്ടികള്‍ ഭ്രാന്തനായി
കരുതുന്ന അയാള്‍ ഒരു വശത്ത്
മൌലികവാദ ഫത് വായും മറുവശത്ത്
പഴയ ഭരണകൂടത്തിന്റെതായ എല്ലാം
നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ
ഭരണകൂടവും ഒത്തു ചേര്‍ന്നു
തകര്‍ത്ത പ്രതിമകളില്‍
കൊത്തിവെച്ചിരുന്ന
സ്വര്‍ണ്ണത്തലമുടിക്കാരായിരുന്ന
രണ്ടു യുവ കൊമാളന്മാരുടെ
ഇതിഹാസം വിവരിക്കുന്നു.
'ഇരുട്ട്'
എന്ന്
പേരിട്ട നാടിനു ഭാഗ്യങ്ങള്‍
കൊണ്ട് വന്നവര്‍ .
പ്രദേശത്തെ
പെണ്‍കുട്ടികളുടെ ഹൃദയങ്ങളില്‍
പ്രണയം പടര്‍ത്തിയവര്‍ .
വന്നപോലെത്തന്നെ
ദുരൂഹമായി അഅപ്രത്യക്ഷരായിട്ടും
ദേശ രക്ഷക്കായി പൊരുതാന്‍
വീണ്ടും പ്രത്യക്ഷരായവര്‍
. കഥാന്ത്യത്തില്‍
പക്ഷെ എല്ലാം ചോദ്യങ്ങളാണ്.
വെടിച്ചീളു
കൊണ്ട് ബുദ്ധിഭ്രമം ബാധിച്ചതായി
എല്ലാവരും കരുതുന്ന ആഖ്യാതാവിന്റെ
കഥയില്‍ ഉള്ളതേത്,
പൊയ് ഏത്
എന്നതില്‍ .
'ഗഹ്വരം'
എന്ന
കഥയില്‍ അബ്ബാസിയ കാലം മുതല്‍
നൂറ്റാണ്ടുകള്‍ ജീവിച്ചുവന്ന
ഒരു ജിന്ന് എന്ന് സ്വയം
പരിചയപ്പെടുത്തുന്ന കിഴവന്‍
, കുഴിയില്‍
വീണ പുതിയ അതിഥിയെ വരവേല്‍ക്കുന്നു.
നരഭോജിയായ
അയാള്‍ , അയാള്‍ക്ക്
മുമ്പ് കുഴിയില്‍ വീണ സൈനികന്റെ
ജഡം തിന്നുന്നു.
'നീ എന്നെ
തിന്നു'മെന്ന്
പുതിയ അന്തേവാസിയോട് അയാള്‍
പ്രവചനം നടത്തുകയും ചെയ്യുന്നു.
ആവര്‍ത്തന
ചക്രത്തെ സൂചിപ്പിച്ചുകൊണ്ട്
അയാള്‍ പറയുന്നു:
“നിനക്ക്
എന്റെ ഭാഷ മനസ്സിലാവില്ല,
കാരണം
ഞാന്‍ നിനക്ക് മുമ്പേ കുഴിയില്‍
എത്തി. എന്നാല്‍
ഇനി വീഴാന്‍ പോകുന്നയാളുടെ
ഭാഷ നീ സംസാരിക്കും.”
രക്ത
വിശകലന റോബോട്ടില്‍ നിന്ന്
ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍
കുഴിയില്‍ വീണുപോകുന്ന അടുത്ത
ഇരയായ യുവതിയോട് കഥാനായകന്‍
താനറിയാതെ പരിചയപ്പെടുത്തുക
താനൊരു ജിന്ന് ആണ് എന്നാണ്.
അതും
പറഞ്ഞു അയാള്‍ വൃദ്ധന്റെ
ജഡത്തിനരികിലേക്ക് ഇഴയുന്നു.
ഇരയും
ഹിംസയും കുഴമറിയുന്ന
മാനുഷികാനുഭവത്തിന്റെ
സാര്‍വ്വകാലികത ഈ കഥ ശക്തമായി
ആവിഷ്ക്കരിക്കുന്നുണ്ട്.
മരിച്ചവര്‍
കഥപറയും വിധം:
"നമ്മള്‍
സെമിത്തേരിയിലേക്ക് പോകും,
മോര്‍ച്ചറിയിലേക്കും.
ഭൂതകാലത്തിന്റെ
കാവല്‍ക്കാരോട് അനുവാദം
ചോദിക്കും. നമ്മള്‍
മരിച്ചയാളെ പബ്ലിക് ഗാര്‍ഡനിലേക്ക്
കൊണ്ട് പോകും, പഴുത്ത
ഓറഞ്ചു സൂര്യന് ചുവടെ
പ്ലാറ്റ്ഫോമില്‍ സ്ഥാപിക്കും.
അയാളുടെ
തല നേരെ പിടിക്കാന്‍ നമ്മള്‍
ശ്രമിക്കും. ഒരു
പ്രാണി, ഒരീച്ച
അയാളെ വട്ടമിടുന്നു,
ഈച്ചകള്‍
ജീവിച്ചിരിക്കുന്നവരെയും
മരിച്ചവരെയും തുല്യതയോടെ
വട്ടമിടുമെങ്കിലും.
അയാളോട്
കഥ നമുക്ക് വേണ്ടി ഒന്നുകൂടി
പറയാന്‍ നാം അഭ്യര്‍ഥിക്കും.
സത്യസന്ധവും
നിഷ്പക്ഷവുമായി കഥ പറയാന്‍
അയാളെ വൃഷണങ്ങളില്‍ തോഴിക്കേണ്ടി
വരില്ല, കാരണം
മരിച്ചവര്‍ സാധാരണ ഗതിയില്‍
സത്യസന്ധരും നിഷ്പക്ഷരുമാണ്,
അവര്‍ക്കിടയിലെ
തന്തക്ക് പിറക്കാത്തവര്‍
പോലും.”- ഒരു
സൈനിക വാര്‍ത്ത പത്രം എന്ന
കഥയില്‍ നമ്മള്‍ വായിക്കുന്നു.
മരിച്ചവരുടെയും
ജീവിച്ചിരിക്കുന്നവരുടെയും
ലോകങ്ങള്‍ പലപ്പോഴും
തിരിച്ചറിയാനാവാത്ത വിധം
ഒന്നായിത്തീരുകയും മരിച്ചവര്‍
കഥ പറയുകയും ചെയ്യുന്ന അനുഭവം,
ഏതു നിമിഷവും
മരണം കടന്നെത്താവുന്ന സാഹചര്യം
നില നില്‍ക്കുന്നയിടത്ത്
ഒട്ടും അസ്വാഭാവികവുമല്ല.
വാടകക്കൊലയാളികളും
ചാവേറുകളും ഏറെയുള്ള സമാഹാരത്തില്‍
വേറിട്ട് നില്‍ക്കുന്ന
കഥയാണ് 'ഇറാഖി
ക്രൈസ്റ്റ്'. ആഖ്യാതാവിനോടൊപ്പം
കുവൈറ്റ് യുദ്ധത്തിലും
പങ്കെടുത്തിരുന്ന എല്ലാവരെയും
സഹായിക്കുന്ന സ്വഭാവക്കാരനായ
ഡാനിയേല്‍ എന്ന ക്രിസ്തു മത
വിശ്വാസിയെ അയാളുടെ ചുവിംഗ്
ഗം ശീലം കാരണം എല്ലാവരും
ച്ചുവിംഗ് ഗം ക്രൈസ്റ്റ്
എന്ന് വിളിച്ചു. 'വെറും
കോമിക് ബുക്ക് യുദ്ധങ്ങള്‍
നടത്തിവന്ന തങ്ങളെ പോലുള്ള
സൈനികര്‍ ആട്ടിന്‍ പറ്റം
മാത്രമായിരുന്നു' എന്ന്
ആഖ്യാതാവ് പറയുന്നു.
ഡാനിയേലിന്റെ
ചില ഉള്‍വിളികള്‍ പലപ്പോഴും
അവരുടെ ജീവന്‍ രക്ഷിച്ചു.
അടിവയറ്റിലെ
വിട്ടുമാറാത്ത ചൊറിച്ചില്‍
അമേരിക്കന്‍ ഹെലികോപ്റ്റര്‍
ആക്രമണത്തെ കുറിച്ചും
തുടര്‍ച്ചയായ മൂന്നു തുമ്മല്‍
ഒരു റോക്കറ്റ് ആക്രമണത്തെയും
സൂചിപ്പിച്ചാലോ? ഏകാധിപതിയെ
വെറുപ്പായിരുന്നെങ്കിലും
അധിനിവേശ സൈന്യത്തെ എതിര്‍ക്കാന്‍
അണിചേര്‍ന്നതായിരുന്നു
അയാള്‍ . തനിക്കു
പ്രിയപ്പെട്ട ഒരുവളുടെ ജീവന്‍
രക്ഷിക്കാനുള്ള നിവര്‍ത്തികേടാണ്
അയാളെ ഒരു ചാവേറാക്കുക.
അക്കഥ
വില്‍ഫ്രെഡ് ഓവന്റെ വിഖ്യാത
കവിതയിലേതു പോലെ മരണാന്തരം
ഇരുവരും കണ്ടുമുട്ടുമ്പോള്‍
അറിഞ്ഞാണ് ആഖ്യാതാവ് നമ്മോടു
പറയുന്നത്. മരിച്ചവര്‍
സത്യസന്ധവും നിഷ്പക്ഷവുമായി
കഥ പറയുമെന്ന് 'ഒരു
സൈനിക വാര്‍ത്താ പത്ര'ത്തിലും
നിരീക്ഷിക്കുന്നുണ്ട്..
'ഹരിതപ്രദേശത്തെ
മുയല്‍ ' എന്ന
കഥയും ഒരു പോട്ടിത്തെറിയിലാണ്
അവസാനിക്കുന്നത്.
എന്തെന്ന്
വ്യക്തമാക്കുന്നില്ലാത്ത
ഒരു ഭീകര പ്രവര്‍ത്തനത്തിന്
നിയോഗിക്കപ്പെടുന്ന യുവാവ്
ബാഗ്ദാദിലെ ഹരിത പ്രദേശത്ത്
തന്റെ ഊഴം കാത്തിരിക്കുന്നു.
ഉന്നം
സാംസ്കാരിക വകുപ്പ്
മന്ത്രിയായിരുന്നു എന്ന്
സ്ഥിരീകരിക്കാത്ത സൂചനയുണ്ട്
കഥാന്ത്യത്തില്‍ .
ആഖ്യാതാവ്
ജീവന്‍ നിലനിര്‍ത്തുന്ന
ചുരുക്കം കഥകളില്‍ ഒന്ന്
ഇതാണ്. യുദ്ധാനന്തര
ഇറാഖിലെ അഭയാര്‍ഥികളുടെ കഥ
അവതരിപ്പിക്കുന്ന 'മെമ്മറി
റേഡിയോ' ക്കു
വേണ്ടി കഥപറയാനെത്തുന്നവരിലേക്ക്
ശ്രദ്ധ ചെലുത്തുന്ന 'ആടുകളുടെ
ഗാനം' എന്ന
കഥയും ഏറെ പ്രശംസ പിടിച്ചു
പറ്റിയിട്ടുണ്ട്.
മേസോപ്പോട്ടെമിയന്‍
സംസ്കൃതിയുടെ സഹസ്രാബ്ദങ്ങള്‍
പഴക്കമുള്ള കാത്തുവെപ്പുകള്‍
ആളും നാഥനുമില്ലാത്ത ഇറാഖി
മ്യൂസിയങ്ങളില്‍ നിന്ന്
അധിനിവേശ സൈനികരും നാട്ടുകാരും
ഒരുപോലെ കൊള്ളയടിച്ചു വന്നതിനെ
കുറിച്ചും അതില്‍ അധികൃതരുടെ
പങ്കിനെ കുറിച്ചും സൂചിപ്പിക്കുന്ന
ഒരു ഭാഗമുണ്ട് ഈ കഥയില്‍ .
മനസാക്ഷിയുടെ
വിളി കേട്ട് കാര്യം പോലീസില്‍
റിപ്പോര്‍ട്ട് ചെയ്യുന്ന
അദ്ധ്യാപകനില്‍ അല്‍ ഖായിദ
ബന്ധം ചാര്‍ത്തി പ്രതിരോധ
മന്ത്രാലയം യു. എസ്.
സൈന്യത്തിന്
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
അന്ന് രാത്രി
നടക്കുന്ന ബോംബിങ്ങില്‍
ഭാര്യയും നാല് മക്കളും
വൃദ്ധമാതാവും നഷ്ടപ്പെടുന്ന
അദ്ധ്യാപകന് തലക്ക് മാരകമായി
മുറിവേല്‍ക്കുകയും കൈകള്‍
നഷ്ടമാവുകയും ചെയ്യുന്നു.
ഇറാഖിന്റെ
സഹന പര്‍വ്വങ്ങള്‍
എട്ടു
വര്ഷം നീണ്ടു നിന്ന ഇറാന്‍
-
ഇറാഖ്
യുദ്ധം,
കുവൈറ്റ്
ആക്രമണം,
'ഡെസെര്‍ട്ട്
സ്റ്റോം ',
സാമ്പത്തിക
ഉപരോധങ്ങള്‍ ,
രണ്ടാം
അമേരിക്കന്‍ അധിനിവേശം,
ആഭ്യന്തര
യുദ്ധം,
ഇപ്പോള്‍
ഐസിസ് -
കഴിഞ്ഞ
മുപ്പത്തിയഞ്ചു കൊല്ലമായി
ഇറാഖ് ജനത അനുഭവിച്ചയത്രയും
ലോകത്ത് മറ്റേതെങ്കിലും ജനത
അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകുമോ?
ഭീകരത
ഒരു നിത്യ സംഭവം ആകുകയും
ലോകത്തൊരു ശക്തിക്കും ഒരു
താല്‍പര്യവും ഇല്ലാത്ത വിധം
അത് നിരന്തരം അനുഭവിക്കുകയും
ചെയ്യുമ്പോള്‍ ആദ്യം വൈകാരികത
നഷ്ടമാവുക ഇരകള്‍ക്ക്
തന്നെയാവും.
ആല്ലാതെ
എങ്ങനെയാണ് ഒരു ജനതയ്ക്ക്
ഇത്രയും സഹിക്കാനാവുക എന്നത്
ചരിത്രം മറുപടി പറയേണ്ട
ചോദ്യമാണ്.
എഴുത്തുകാരന്
ഈ ചോദ്യത്തെ സമീപിക്കാന്‍
സാഹിത്യ ഇനങ്ങളുടെ (genres)
ഏറ്റവും
വിചിത്രമായ മുറിച്ചുകടക്കലും
സങ്കലനവും തന്നെയാണ് ഉപകരണവും
മാധ്യമവും ആവുക.
'ഞെട്ടിക്കുന്ന
യാഥാതഥത്വവും ഫാന്റസിയുടെ
ചിറകുവിരിക്കലും'
ചേര്‍ന്ന്
ഭീകരതയുടെ സാഹിതീയ ഇനങ്ങളായ
(genres)
ഡിസ്റ്റോപ്പിയന്‍
,
കാഫ്ക്കെയസ്ക്,
മെകാബെര്‍
(macabre),
ഹൊറര്‍
,
ശവരതി
,
വാമ്പയര്‍
,
കാനിബലിസം,
വിച്ച്
ഹണ്ട്,
അതിവിചിത്രം
(bizarre),
തുടങ്ങിയ
എല്ലാത്തിനെയും
ആവാഹിക്കുകയോ അതിശയിക്കുകയോ
ചെയ്യുന്ന,
സമൂര്‍ത്തമായ
ഒരു 'അബു
ഗറൈബ് '
സാന്നിധ്യം
നിറഞ്ഞു നില്‍ക്കുന്ന പതിനാലു
ചെറു കഥകളിലൂടെ യുദ്ധത്തെ,
അത്
ചവച്ചു തുപ്പിയ നാടിന്റെയും
നാട്ടാരുടേയും വിധിയെ
നമ്മളറിഞ്ഞിട്ടില്ലാത്ത
ഒരു രീതിയില്‍ അവതരിപ്പിക്കുകയാണ്
ഹസ്സന്‍ ബ്ലാസിം ഇവിടെ.
കാഫ്ക്കയുടെ
കാസിലും ഓര്‍വെല്ലിന്‍റെ
1984
-ഉം
ബെര്‍ജസ്സിന്‍റെ ക്ലോക്ക്
വര്‍ക്ക് ഓറഞ്ചും കൊര്‍മ്മാക്
മെക്കാര്‍ത്തിയുടെ ദി റോഡും
ഇഷിഗുരോയുടെ നെവര്‍ ലെറ്റ്
മി ഗോ-യും
അടങ്ങുന്ന
ഡിസ്റ്റോപ്പിയന്‍ രചനകളുടെ
ശ്രേണിയിലേക്ക്
നിസ്സംശയം ചേര്‍ത്തുവെക്കേണ്ടത്
തന്നെ ശവ പ്രദര്‍ശനവും മറ്റു
ഇറാഖി കഥകളും.
മിക്കവാറും
മധ്യകാലം പശ്ചാത്തലമാക്കുന്ന
ഹൊറര്‍ ഫിക് ഷന്‍റെയൊ
സാങ്കല്‍പ്പിക സ്ഥല കാലങ്ങളുടെ
ആലിഗറിവല്‍കൃത സയന്‍സ് ഫിക്
ഷന്റെയോ 'സേഫ്
ഡിസ്റ്റന്‍സ്'
ആനുകൂല്യം
പോലും തരാത്തത് കൊണ്ട് ഒരുപക്ഷെ
അവയെക്കാളെല്ലാം ആവേശിക്കുന്നതും
ഉറക്കത്തിന്‍റെ
മേടുകളെ തീപിടിപ്പിക്കുന്നതും.
കഥകള്‍
രചിക്കപ്പെട്ട ക്രമം
നമുക്കറിയില്ലെങ്കിലും
പുസ്തകത്തില്‍ അവ അടുക്കിവെച്ചിരിക്കുന്ന
ക്രമത്തില്‍ ഒരു നോവലിലെന്നോണമുള്ള
കൂടിക്കൂടി വരുന്ന ഒരു
സമ്മര്‍ദ്ദ
ശക്തിയുണ്ടെന്ന്
ഡേവിഡ് കിപെന്‍ നിരീക്ഷിക്കുന്നു.
പ്രധാന
കഥാപാത്രങ്ങളുടെ വികാസം
ടീനേജ് ഗുണ്ടാ സംഘാംഗങ്ങള്‍
, വാടക
ഗുണ്ടകള്‍ എന്നതില്‍ നിന്ന്
ജേണലിസ്റ്റുകള്‍ ,
സൈനികര്‍
തുടങ്ങി അഭയാര്‍ഥികള്‍ എന്ന്
വരെ നീളുന്നു. കഥകലാവട്ടെ
കൂടുതല്‍ കൂടുതല്‍ അടുക്കും
ചിട്ടയും ഉള്ളതും ഘടനാ പരമായ
പൂര്‍ണ്ണത നെടുന്നവയും
ആയിത്തീരുകയും ചെയ്യുന്നു.
അറബി
മൂലത്തിന്റെ കാമ്പും കരുത്തും
ഒട്ടും ചോര്‍ന്നു പോകാതെയാണ്
ജോനാഥന്‍ റൈറ്റ് ഇംഗ്ലീഷ്
വിവര്‍ത്തനം സാധ്യമാക്കിയിരിക്കുന്നത്
എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
1984 -ല്‍
റോയിറ്റേഴ്സ് റിപ്പോര്‍ട്ടര്‍
ആയി പ്രവര്‍ത്തിക്കുമ്പോള്‍
ലെബനോണില്‍ വെച്ച് ,
ഭീകരരുടെ
കയ്യില്‍ ബന്ദിയാക്കപ്പെട്ട
ചരിത്രമുണ്ട് പരിഭാഷകന്‍
റൈറ്റിന് എന്നത് പുസ്തകത്തിന്റെ
ലോകവുമായി ആദ്ദേഹത്തിന്
ഇത്രയേറെ താദാത്മ്യപ്പെടാന്‍
കഴിഞ്ഞതിനുള്ള വിശദീകരണം
ആവുന്നുണ്ട്.
(ദേശാഭിമാനി വാരിക, 04, ഡിസംബര്‍ -2016)
More on Iraqi experience:
Frankenstein in Baghdad by Ahmed Saadawi
https://alittlesomethings.blogspot.com/2024/06/frankenstein-in-baghdad-by-ahmed-saadawi.htmlThe Corpse Washer by Sinan Antoon
https://alittlesomethings.blogspot.com/2018/01/blog-post_20.html
The Baghdad Clock by Shahad Al Rawi
https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html
Dates on My Fingers by Muhsin al-Ramli
No comments:
Post a Comment