Featured Post

Friday, November 15, 2024

They Die Strangers (1971) Mohammad Abdul-Wali (Yemen) / Abubaker Bagader & Deborah Akers

മൃതിയിലും അന്യരായി : അബ്ദുല്‍ വാലിയുടെ യമന്‍



യമനി സാഹിത്യം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നും അതില്‍ത്തന്നെ കഥാഖ്യാന വിഭാഗം അതീവപ്രാധാന്യം നേടിയെടുത്തുകൊണ്ടിരിക്കുന്നു എന്നും സമകാലിക വികാസങ്ങള്‍ മുന്‍ നിര്‍ത്തി നിരീക്ഷിക്കപ്പെടുന്നു. യമനി കവിതക്ക് പതിറ്റാണ്ടുകളുടെ ഊര്‍ജ്ജസ്വലമായ പാരമ്പര്യം ഉണ്ടെങ്കിലും, ഇതര അറബ് ദേശങ്ങളെ പോലെത്തന്നെ, ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ചെറുകഥയും നോവലും യമനി കവിതയോടൊപ്പം പ്രാധാന്യം നേടിയെടുത്തു തുടങ്ങിയത്. യമനില്‍  നോവലിന്റെ വികാസം പിന്നെയും വൈകി 1960-കളോടെയാണ് ശക്തമാകുന്നത്. വടക്കന്‍ യമനില്‍ ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന മതാധിപത്യം അവസാനിപ്പിച്ച 1962-ലെ വിപ്ലവാനന്തര കാലവും, അറുപതുകളില്‍ ആദേനില്‍ (Aden) ശക്തമായ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പും ആധുനിക കഥാഖ്യാന സംസ്കാരത്തെ പോഷിപ്പിച്ച ഘടകങ്ങളായിരുന്നു. ആധുനിക അറബ് ആഖ്യാന പാരമ്പര്യം യൂറോപ്യന്‍ സാഹിത്യത്തിന്റെ അനുരണനം ആയിരുന്നതുകൊണ്ട് കൊളോണിയല്‍ ശക്തിയെന്ന നിലയില്‍ പാശ്ചാത്യ സ്വാധീനം നിലനിന്ന ആദേന്‍ പോലുള്ള ഇടങ്ങളില്‍ അതിന്റെ വളര്‍ച്ച ശക്തമായത് സ്വാഭാവികവുമായിരുന്നു. കൊളോണിയല്‍/ ബ്രിട്ടീഷ് വിരുദ്ധ ഉള്ളടക്കം ആദ്യം മുതലേ യമനി സാഹിത്യത്തിന്റെ പ്രഭവം ആയിത്തീര്‍ന്നതും അതുകൊണ്ട് തന്നെ (1.)

യമനി സംഘര്‍ഷം സംബന്ധിച്ച ‘വിഭാഗീയതാ മാതൃക’ (sectarian paradigm) അതിനെ സുന്നി-ഷിയാ സംഘര്‍ഷമെന്ന ലളിത യുക്തിയില്‍, ഏതാണ്ട് ‘സംസ്കാരങ്ങളുടെ സംഘര്‍ഷ സിദ്ധാന്തത്തെ പോലെ, വിവരിക്കുന്നുവെന്നും നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ സംഘര്‍ഷത്തെ സമൂലമായി നിബന്ധിക്കുന്നു എന്നും സൗദിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബോംബിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരു മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ലേഖനം നിരീക്ഷിച്ചു (2.). പ്രസ്തുത പശ്ചാത്തലത്തില്‍, യമനി സാഹിത്യത്തിന്റെ സമകാലിക അവസ്ഥയെ കുറിച്ച് ലേഖനം നടത്തുന്ന നിരീക്ഷണങ്ങള്‍ അതീവ ശ്രദ്ധേയമാണ്: പ്രസിദ്ധീകരണ സൌകര്യങ്ങളുടെ പരിതാപകരമായ അവസ്ഥ എന്ന യാഥാര്‍ത്ഥ്യം ഇരിക്കിലും, യമനി സഹിത്യം കാലങ്ങളായി ദേശം നേരിട്ട അധിനിവേശം, ആഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങി, മീഡിയ നിരന്തരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആ ലളിത വല്‍ക്കരണത്തിനും അപ്പുറത്തുള്ള ദേശീയ പരിതോവസ്ഥകളുടെ ഒരു പ്രിസം ആയി വര്‍ത്തിക്കുന്നു. 2014 മുതല്‍ യമനി നോവല്‍ സാഹിത്യത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടം ഇരുപതാം നൂറ്റാണ്ടുമുതല്‍ ഇതര അറബ് ദേശങ്ങളില്‍ കഥ, നോവല്‍ സാഹിത്യ ശാഖകളില്‍ ഉണ്ടായ ഉണര്‍വ്വിന്റെ വൈകിയ തുടര്‍ച്ചയായി വിലയിരുത്തപ്പെടുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം എട്ടു നോവലുകള്‍ മാത്രം പിറന്ന രാജ്യത്ത് ആ വര്‍ഷം  ഇരുപതു നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു; മൊത്തം അന്ന് വരെ രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പത്തു ശതമാനം. സര്‍വ്വാധിപത്യം, ചെറുത്തുനില്‍പ്പ്, രാഷ്ട്രാന്തരീയ ബന്ധങ്ങള്‍, ലിംഗ പദവി യാഥാസ്ഥിതികതയുടെ വിമര്‍ശനം എന്നതൊക്കെ ഈ പുതിയ സാഹിത്യം പ്രതിഫലിപ്പിച്ചു.

കൊളോണിയല്‍/ പോസ്റ്റ്‌കൊളോണിയല്‍ ദേശീയ പ്രമേയങ്ങളില്‍ നിന്ന് കലാരൂപമെന്ന രീതിയിലേക്ക് എഴുത്തിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ അഗ്രഗാമിയായിത്തീര്‍ന്ന, അതീവ സജീവമെങ്കിലും ഹ്രസ്വ ജീവിതത്തിന്റെ ഉടമയായിപ്പോയ മുഹമ്മദ്‌ അബ്ദുല്‍വാലി (1941-1973) രചിച്ച ഏതാനും ചെറുകഥകളും രണ്ടു നോവലുകളും യമനി സാഹിത്യത്തില്‍ ഏറെ പ്രാധാന്യമുള്ളവയാണ്. 1990ല്‍ തെക്കന്‍ യമനുമായി യോജിച്ചു റിപ്പബ്ലിക് ഓഫ് യമന്‍ രൂപീകരിക്കും വരെ വടക്കന്‍ യമനിന്റെ ഭരണം കയ്യാളിയ ഹമ്മാദ് അല്‍ ദീനിന്റെ ഏകാധിപത്യ ഇമാമത്തിനെതിരെ പോരാടിയ ആദ്യകാല റിപ്പബ്ലിക്കന്‍ വിപ്ലവകാരിയായിരുന്നു അബ്ദുല്‍ വാലിയുടെ പിതാവ്. അദ്ദേഹം എത്യോപ്യയിലേക്ക് കുടിയേറി അവിടത്തുകാരിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ‘പാതി അറബ് ആയാണ് അബ്ദുല്‍ വാലി ജനിച്ചതും വളര്‍ന്നതും. മോസ്കോയിലെ ഗോര്‍ക്കി ഭവനില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം കമ്യൂണിസ്റ്റ് ആയിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സാഹിത്യ സപര്യയില്‍ വലിയൊരു പങ്ക് യമനി കുടിയേറ്റക്കാരുടെയും യമനി-ആഫ്രിക്കന്‍ വിവാഹത്തിലെ സന്തതികളുടെയും അവസ്ഥകളെ ആവിഷ്കരിക്കുന്നതാണ്. ഈ സമീപനങ്ങളുടെ ഉറവിടം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണെന്നു വ്യക്തമാണ്‌. കവിയുടെ സ്ഥായിയായ ഭാവം ‘എല്ലായിപ്പോഴും, എല്ലായിടത്തും അസ്വസ്ഥത നിറഞ്ഞതാണ്‌ എന്ന ചെസ്ലാവ് മിലോചിന്റെ നിരീക്ഷണത്തിന് അബ്ദുല്‍ വാലിയുടെ ജീവിതം തന്നെ മികച്ച ഉദാഹരണമാണ് എന്നു ഗ്രിഗറി ജോണ്‍സണ്‍ നിരീക്ഷിക്കുന്നു (3).  ദീര്‍ഘ കാലം കാത്തിരുന്നതിന് ശേഷം പ്രിയപ്പെട്ട ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്ക് യാഥാര്‍ത്ഥ്യമാകുന്നതിനു തൊട്ടുമുമ്പ് സംഭവിക്കുന്ന കഥാനായകന്‍ അബൂ സഈദിന്റെ മരണം “മിഡില്‍ ഈസ്റ്റ്, തെക്കന്‍ യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ എങ്ങും ചിതറിപ്പോയ മില്ല്യന്‍ കണക്കിന് യമനി കുടിയേറ്റക്കാരുടെ തീര്‍ത്തും സാധാരണമായ വിധിയാണ്” (4).

ഇമാമത്തിനു കീഴിലെ കിരാത ഭരണത്തിന്റെ അന്ത്യ ദശകങ്ങള്‍ ആഭ്യന്തര യുദ്ധത്തിനും വ്യാപകമായ അസ്വാസ്ഥ്യങ്ങള്‍ക്കും തുടക്കം കുറിച്ചതോടെ ഫിക് ഷന്‍ രചന ദുസ്സാധ്യമാകുന്ന സാഹചര്യമുണ്ടായത് കവിതയുടെ അപ്രമാദിത്തത്തിലേക്ക് നയിച്ചു. എന്നാല്‍ ആഭ്യന്തര യുദ്ധം അവസാനിച്ചതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ‘യമനി നോവലിന്റെ സുവര്‍ണ്ണ കാല’ത്തിനു തുടക്കം കുറിച്ചു. മുഹമ്മദ്‌ അബ്ദുല്‍ വാലിയുടെ They Die Strangers (1971) യമനിലെ ജനപ്രിയ സാഹിത്യത്തിന്റെ ഉദയം അടയാളപ്പെടുത്തി. ഇമാമത്ത് ഭരണം ഈ കൃതിയിലും പ്രകടമാകുന്നത്, അടിച്ചമര്‍ത്തലും ദാരിദ്ര്യവും തന്നെയാണ് മുഖ്യകഥാപാത്രത്തിന്റെ കുടുംബത്തെ പോലുള്ളവര്‍ ചെങ്കടല്‍ കടന്നു എത്യോപ്യയിലേക്കും മറ്റും യമനി കുടിയേറുന്നതിനു കാരണം എന്ന പശ്ചാത്തലത്തിലാണ്. കുടിയേറ്റക്കാര്‍ ജന്മദേശത്തോട് അങ്ങേയറ്റം കൂറു പുലര്‍ത്തുകയും Free Yemeni Party യുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ക്കു കയ്യയച്ചു സഹായം ചെയ്യുകയും ചെയ്യുന്നുണ്ട്. യമനി പിതാവിന്റെയും എത്യോപ്യന്‍ മാതാവിന്റെയും മകനായ അബ്ദുല്‍ വാലിയുടെ കൃതിയില്‍ യമനും ഈസ്റ്റ് ആഫ്രിക്കയും തമ്മിലുള്ള സാമൂഹിക സാമ്പത്തിക ബന്ധങ്ങള്‍ മാത്രമല്ല അന്വേഷിക്കപ്പെടുന്നത്. പ്രസ്തുത സമൂഹം നേരിടുന്ന കറുത്തവര്‍ഗ്ഗക്കര്‍ക്കെതിരായ വംശീയ വിരോധവും സങ്കര സന്തതികളുടെ ദുരന്തങ്ങളും ആഴത്തില്‍ നിരീക്ഷിക്കപ്പെടുന്നു. 

അബ്ദുല്‍ വാലിയുടെ ഏറ്റവും ശക്തമായ രചനയായി കണക്കാക്കപ്പെടുന്ന "They Die Strangers" (ഇംഗ്ലീഷ് വിവര്‍ത്തനം-2002- They Die Strangers: A Novella and Stories from Yemen) എന്ന അമ്പതു പേജോളം വരുന്ന ഒരു നോവെല്ല പുസ്തകത്തിലെ ഏറ്റവും ആത്മകഥാപരമായ രചനയാണ്. “എത്യോപ്യയില്‍ പശ്ചാത്തലമാക്കുന്ന കഥ ഒരേസമയം സഫലീകരിക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതുമായ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും കഥയാണ്, എന്നാല്‍ അതിനപ്പുറം അത് സ്വത്വാന്വേഷണത്തിന്റെയും സംസ്കാരങ്ങള്‍ക്കിടയില്‍ കഴിയുന്ന മനുഷ്യര്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളുടെയും കഥയാണ്” (Johnsen & Johnson). “സെക്രട്ടറി ഒരു വേരില്ലാത്ത വൃക്ഷം പോലെയായിരുന്നു; അയാള്‍ ആരുമായിരുന്നില്ല. അതേ, ആരുമായിരുന്നില്ല” (പേജ്: 56) എന്ന നോവലിലെ പാത്ര വിവരണം നോവലിസ്റ്റിനെ കുറിച്ചും ശരിയാണ്. “അയാള്‍ ആരായിരുന്നു? എല്ലാവരും അയാളെ ‘മുവല്ലദ്’ എന്ന് വിളിച്ചു, ‘പാതി സങ്കരം’. അയാളുടെ ദേശം എവിടെയായിരുന്നു? ആരായിരുന്നു അയാളുടെ ജനത?” (പേജ്. 56). നോവല്‍ അന്ത്യത്തില്‍ ഒരു ശ്മശാനത്തില്‍ വെച്ചു സെക്രട്ടറി മറ്റൊരു ‘മുവല്ലദ്’ ബാലകനോട് ചോദിക്കുന്നു: “എവിടെയാണ് നമ്മുടെ ദേശം? നാം അവരെക്കാള്‍ അന്യരാണ്. നമുക്കു ദേശമില്ല. നമ്മളാണ് എല്ലാത്തിലും വെച്ച് നഷ്ടപ്പെട്ടവര്‍” (പേജ്: 65).

പ്രവാസാനുഭവത്തിന്റെ ഏറ്റവും വിശദമായ വിവരണം എന്നു കണക്കാക്കപ്പെടുന്ന നോവെല്ല (5). (The complete review's Review), പത്തുവര്‍ഷമായി അദീസ് അബാബയില്‍ ഒരു കടയുടമയായി പ്രവര്‍ത്തിക്കുന്ന അബ്ദുസഈദ് എന്ന യെമനി പ്രവാസിയുടെ കഥ പറയുന്നു. അയാളെ കുറിച്ചോ എങ്ങനെയാണു അയാള്‍ അയാള്‍ അവിടെയെത്തി കച്ചവടം തുടങ്ങിയത് എന്നതിനെ കുറിച്ചോ ആര്‍ക്കും കാര്യമായ അറിവില്ല. എന്നാല്‍ അയാള്‍ പൊതുവേ ജനസമ്മതനാണ്, സ്ത്രീകള്‍ക്കു പ്രിയങ്കരനാണ്, അയാള്‍ക്ക് നല്ല വ്യാപാരവുമുണ്ട്. എന്നാല്‍ അയാളുടെ കയ്യില്‍ അത്ര പണമുണ്ട് എന്ന സൂചനയൊന്നും അയാളുടെ ജീവിത രീതിയിലില്ല. സത്യത്തില്‍ അയാള്‍ക്ക് യമനില്‍ ഭാര്യയും മകനുമുണ്ട്. അങ്ങോട്ടാണ് അയാളുടെ സമ്പാദ്യം പോകുന്നതും. അവിടെ തന്റെ അഭാവത്തില്‍ താന്‍ അയക്കുന്ന പണം കൊണ്ട് ഉയരുന്ന വമ്പന്‍ വീട്ടില്‍ തിര്കെയെത്തി കുടുംബത്തോടൊപ്പം ജീവിക്കുക എന്നതാണ് അയാളുടെ സ്വപ്നം. അതേസമയം, അയാളെ തേടിയെത്തുന്ന പെണ്‍സൌഹൃദങ്ങളെ വേണ്ടുവോളം അയാള്‍ ആസ്വദിക്കുന്നുമുണ്ട് എന്നതാണ് അദീസ് അബാബയിലെ അയാളുടെ നേരമ്പോക്ക്. അയാളുടെ ചായയുള്ള കുട്ടികള്‍ പരിസരങ്ങളില്‍ ഉണ്ടെന്നതും രഹസ്യമല്ല. അതിലൊരുത്തി ഒരു കുഞ്ഞിനെ അനാഥനാക്കി മരണമടയുമ്പോള്‍ അതൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ പ്രാദേശിക മുസ്ലിംകള്‍ അയാളോട് അഭ്യര്‍ഥിക്കുന്നു: അല്ലാത്ത പക്ഷം ഒരു മുസ്ലിം ബാലകന്‍ ക്രിസ്ത്യന്‍ സംരക്ഷണത്തില്‍ വളരുകയും അവന്റെ ആത്മാവ് ദൈവനിഷേധത്തിന്റെ പാപത്തില്‍ പതിക്കുകയും ചെയ്യില്ലേ? “നമുക്കീ മുസ്ലിം കുട്ടികളെ നര്കത്തിലക്കെ പോകാന്‍ വിടാനവുമോ?

അബ്ദുസഈദിന്റെ ജീവിതപ്രതിസന്ധികളും ജന്മദേശത്തേക്കു തിരകെ പോകാനുള്ള അഭിലാഷവും മുതല്‍ അക്കാലത്തു അദീസ് അബാബയില്‍ ജീവിച്ച സങ്കരവര്‍ഗ്ഗ കുഞ്ഞുങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വരെ ഒട്ടേറെ സാമൂഹിക ഉത്കണ്ഠകള്‍ ചുരുങ്ങിയ പേജുകളില്‍ കേന്ദ്രീകരിക്കുന്നതിലൂടെ രാഷ്ട്രീയ സാംസ്കാരിക തലങ്ങളിലേക്ക് പുസ്തകത്തിന്റെ വലിപ്പത്തിനപ്പുറമുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഒന്നായി നോവെല്ല മാറുന്നുണ്ട്. പ്രവാസത്തെ സുരക്ഷിതവഴിയായി തെരഞ്ഞെടുക്കുകയും അതേസമയം നാടിന്റെ മോചനസ്വപ്നങ്ങളെ കുറിച്ച് വാചാലരാകുകയും ചെയ്യുന്നത്തിലെ ഇരട്ടത്താപ്പിനെ കുറിച്ചു ‘സങ്കരസന്തതികളുടെ’ സംഘടനയുടെ സെക്രട്ടറി നടത്തുന്ന  നിരീക്ഷണം കുറിക്കു കൊള്ളുന്നതാണ്:

“ഇല്ല, സാര്‍, നിങ്ങള്‍ നിങ്ങളുടെ വിമോചന ലക്ഷ്യവുമായൊന്നുമല്ല വന്നത്. നിങ്ങള്‍ ഇമാമിന്റെ പ്രേതത്തെ ഭയന്ന് രക്ഷപ്പെട്ടു വന്നതാണ്‌. നിങ്ങള്‍ ഭീരുവായിരുന്നു. ശരിക്കും നാടിനെ മോചിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിചിരുന്നുവെങ്കില്‍, എനിനാണ് നിങ്ങള്‍ വിവാഹം കഴിക്കുയും പിതവകുകയും ചെയ്തത്? ഞാന്‍ തുറന്നു പറയാം, നിങ്ങളൊരിക്കലും നിങ്ങളുടെ നാടിന്റെ മോചകരാകുകയില്ല. അത് വിമോചിതമാകുനുവെങ്കില്‍, അതവിടെ നിന്നവരെകൊണ്ടായിരിക്കും, അല്ലെങ്കില്‍ ഞങ്ങളിലൂടെ.”

പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിനു വേണ്ടി എഴുതിയ ആമുഖത്തില്‍, 1962 മുതല്‍ 1970 വരെ വടക്കന്‍ യെമനിനെ പ്രക്ഷുബ്ധമാക്കിയ ആഭ്യന്തര യുദ്ധത്തെ കുറിച്ചു ഷെലാഗ് വിയെര്‍ (Shelagh Weir)  ചര്‍ച്ച ചെയ്യുന്നുണ്ട്. ലേഖനം, നോവലിലെ ആത്മകഥാംശത്തെ കൃത്യമായും സൂചിപ്പിക്കുന്നുമുണ്ട്. സുന്നി മേധാവിത്തമുള്ള ഗവര്‍മെന്റും ഹൂതി, ഷിയാ റിബല്‍ ഗ്രൂപ്പുകളും സജീവമായ യമനിലെ സംഘര്‍ഷങ്ങളുടെ ചരിത്ര സമാന്തരങ്ങള്‍ ഇന്നും പ്രസക്തമാണ്. അബ്ദുല്‍ വാലി തന്നെയും നേരിട്ട പ്രതിസന്ധി, നോവെല്ലയിലെ കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളില്‍ കാണാം. യമനില്‍ ജനിച്ചുവെങ്കിലും ഏതാണ്ടു മുഴുവന്‍ ജീവിതകാലവും എത്യോപ്യയില്‍ കഴിഞ്ഞ അദ്ദേഹത്തെ എത്യോപ്യന്‍ സമൂഹം അന്യനായിക്കണ്ടു. താന്‍ ജീവിക്കുന്ന ചുറ്റുപാടിലും സംസ്കാരത്തിലും അന്യനായി കണക്കാക്കപ്പെടുക എന്ന പ്രമേയം അബ്ദുല്‍വാലിയുടെ കൃതികളില്‍ ഉടനീളം പ്രകടമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു (6). യമനി രാഷ്ട്രീയവും എഴുത്തുകാരന്റെ ജീവിതവും തമ്മിലുള്ള അകലത്തെ കുറിച്ചു നോവലിലെ നിരീക്ഷണവും അബ്ദുല്‍ വാലിയെ സംബന്ധിച്ച് കൃത്യമാണ്. ഒരു സ്വീഡിഷ് വനിതയെ വിവാഹം ചെയ്തതിനെ കുറിച്ചും ഏവിയേഷന്‍ അതോറിറ്റിയില്‍ ഉന്നത പദവി അലങ്കരിക്കുന്നതിനെ കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ രണ്ടുവര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നതിനെ കുറിച്ചുമുള്ള വിവരണങ്ങളും തികച്ചും ആത്മാശം ഉള്ളവ തന്നയാണ്. 1973ല്‍ ആദേനില്‍ നിന്ന് ഹദര്‍മൌത്തിലെക്കുള്ള യാത്രക്കിടെ വിമാനം തകര്‍ന്നു മരിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ആയി, തന്റെ യെമനി ഭാര്യയുടെ മരണ ശേഷം വിവാഹം ചെയ്ത സ്വീഡന്‍കാരിയായ ഭാര്യയും കുറെയേറെ മക്കളും ഉണ്ടായിരുന്നു അബ്ദുല്‍ വാലിക്ക്.

References:

(1.)                Günther Orth, ‘Young Yemeni Literature Is Looking for Its Place’, Neue Zürcher Zeitung, 12 June 2004, https://en.qantara.de/content/background-gunther-orth-young-yemeni-literature-is-looking-for-its-place. Accessed 05.02.21

(2.)                Middle East Monitor, ‘Yemen through its literature: A nation besieged’, May 5, 2015, https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/. Accessed 05.02.21

(3.)                Johnsen, Gregory D., and Gregory D. Johnson. The Arab Studies Journal, 12/13, no. 2/1, 2004, pp. 194–196. JSTOR, www.jstor.org/stable/27933915. Accessed 5 Feb. 2021

(4.)                Richard Michelet Grimsrud, ‘Phoenix Rising from Desert Sands: the Modern Arabic Novella in the Arab Spring’, Academia.edu, P. 96

(5.)                https://www.complete-review.com/reviews/arab/abdulwm.htm

(6.)                Marco Palladino. ‘“They Die Strangers” Book Analysis’,OurPolitics.net, 17.05-4.2017, https://ourpolitics.net/they-die-strangers-book-analysis-2/. Accessed 5 Feb. 2021


No comments:

Post a Comment