Featured Post

Friday, November 22, 2024

The Slave Pens by Najwa Bin Shatwan/ Nancy Roberts

 ചരിത്രമുറങ്ങുന്ന അടിമപ്പന്തികള്‍




ഇബ്രാഹിം അല്‍ കോനിഅഹ്മെദ്‌ ഫാഗിഹ്ഖാലിദ് മതവ്വഹിഷാം മതാര്‍, മുഹമെദ് മെസ്രതി തുടങ്ങിയ തലയെടുപ്പുള്ള എഴുത്തുകാരാല്‍ സമ്പന്നമായ ലിബിയന്‍ സാഹിത്യത്തില്‍ പക്ഷെവനിതാ എഴുത്തുകാരികളുടെ പേര് ഇപ്പോഴും അപൂര്‍വ്വതയാണ്. അടുത്ത കാലത്തായി മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സമവാക്യത്തില്‍ മുമ്പിലാണ്ലിബിയന്‍ സാഹിത്യത്തില്‍ നിന്നു അന്താരാഷ്‌ട്രശ്രദ്ധ നേടിയെടുത്ത എഴുത്തുകാരിയും അക്കാദമിക്കുമായ നജ് വാ ബിന്‍ഷത് വാന്‍.  ദേശത്തെ അടിമക്കച്ചവടത്തിന്റെ ഇരുണ്ട ചരിത്രമുറങ്ങുന്ന ബെന്‍ഗാസിയില്‍ നിന്നു നൂറ്റിയമ്പത് കി.മി മാത്രം അകലെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള അജ്ദാബിയ പട്ടണത്തില്‍ ജനിച്ച അവര്‍ ആ പൊള്ളുന്ന വിഷയത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചതും സ്വാഭാവികം. വനിതാഎഴുത്തുകാരികളുടെ രചനകള്‍ പ്രത്യേക സാമൂഹിക സെന്‍സര്‍ഷിപ്പിനു വിധേയമാകുന്ന നാട്ടില്‍ എഴുത്തുതന്നെ സ്വതേ ഒരു വിപ്ലവ പ്രവര്‍ത്തനമാണ് എന്ന് അവര്‍ പറഞ്ഞിട്ടുള്ളത്, അല്‍ജസീറക്കു വേണ്ടി തയ്യാറാക്കിയ ഒരു നീണ്ട ലേഖനത്തില്‍ നൈമ മോറെല്ലി ഉദ്ധരിക്കുന്നു (1). പരമ്പരാഗതമായി പുരുഷ എഴുത്തുകാരുടെ മേധാവിത്തമുള്ള ലിബിയന്‍ സാഹിത്യത്തില്‍ഗദ്ദാഫി അനന്തര കാലത്തു ജെന്റര്‍ അധിഷ്ടിത നിലപാടുള്ള (gendered point of view) വനിതാ എഴുത്തുകാരുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നതായും സങ്കീര്‍ണ്ണ സ്ത്രീപാത്രസൃഷ്ടികളിലൂടെ ജെന്റര്‍ സമത്വത്തിന്റെ ആശയങ്ങള്‍ അവര്‍ മുന്നോട്ടു വെക്കുന്നതായും പ്രസ്തുത ലേഖനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീവീക്ഷണത്തില്‍പോയ നൂറ്റാണ്ടിന്റെ (1900കള്‍ മുതലുള്ള) ചരിത്രത്തെ പുനരാവിഷ്കരിക്കുന്നതിലും സ്ത്രീയെ സംബന്ധിക്കുന്ന കര്‍തൃത്വരഹിത വസ്തുക്കള്‍ (women as inactive objects) എന്ന പരമ്പരാഗത സമീപനത്തെ പൊളിച്ചെഴുതുന്നതിലും ഈ എഴുത്തുകാരികള്‍ മുമ്പില്ലാത്തവിധം ശ്രദ്ധാലുക്കളാണ് എന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. അല്‍മാ അബാതെ (Alma Abate), മറിയം സലാമ (Maryem Salama), തുടങ്ങിയ എഴുത്തുകാരികള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗാമികള്‍ എന്ന പദവിയുണ്ട്. ഗദ്ദാഫി കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കു സൈനിക പരിശീലന അനുമതി നല്‍കിയത്ഫലത്തില്‍ഇതര വിദ്യാഭ്യാസ മേഖലയില്‍നിന്നു അവരെ അകറ്റിനിര്‍ത്തുന്നത്തിലാണ് കലാശിച്ചത്. ചരിത്രത്തെ തന്റെ അജണ്ടകള്‍ക്കനുസരിച്ചു മാറ്റിയെഴുതുക/ മായ്ച്ചുകളയുകയെന്ന ഗദ്ദാഫിയുടെ നയംഒരു ശൂന്യതയാണ് സൃഷ്ടിച്ചത്. ഉദാഹരണത്തിന്അമാസിഗ് (Amazigh) ഭാഷയെയും സംസ്കാരത്തെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമം, സാംസ്കാരിക വൈവിധ്യത്തെ നിരപ്പാക്കാനുള്ള ശ്രമമായിത്തീര്‍ന്നു. മധ്യധാരന്യാഴി പ്രദേശത്തെ ചരിത്രത്തില്‍ ലിബിയക്കുള്ള പുരാതനസ്ഥാനവും ദേശത്തെ അധിനിവേശിക്കുകയോ അവിടെ താമസമാക്കുകയോ ചെയ്ത സമൂഹങ്ങളുടെ വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ സ്വാഭാവികമായ വിധംചരിത്ര ഫിക് ഷന്റെ വലിയൊരു പാരമ്പര്യം ദേശത്തിനുണ്ടായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗം എന്ന നിലയില്‍ 1911 വരെയുംതുടര്‍ന്ന്, 1911 മുതല്‍ 1943 വരെ, ഇറ്റാലിയന്‍ അധിനിവേശത്തിലും പിന്നീട് 1943 മുതല്‍ 1951 വരെ ബ്രിട്ടീഷ് – ഫ്രഞ്ച് അധീനതയിലും കഴിഞ്ഞ ശേഷം1951 ഡിസംബര്‍ 24നു രക്തരഹിതമായ പട്ടാള അട്ടിമറിയിലൂടെ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ കീഴില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു എന്നതാണ് ലിബിയയുടെ രാഷ്ട്രീയ ചരിത്ര സംഗ്രഹം. ഇറ്റാലിയന്‍ അധിനിവേശത്തിന്റെ സാംസ്കാരിക ചരിത്രം മാനുവേല പിമോന്റെയെ പോലുള്ള (Manuela Piemonte) എഴുത്തുകാരികള്‍ ചിത്രീകരിച്ചപ്പോള്‍ഇംഗ്ലീഷ്ഫ്രഞ്ച്അമേരിക്കന്‍ജൂതക്രിസ്റ്റ്യന്‍മുസ്ലിം വിഭാഗങ്ങള്‍ സമാധാനപൂര്‍വ്വം കഴിഞ്ഞുവന്ന ട്രിപ്പോളി പോലുള്ള ബഹുവംശീയ/ സംസ്കാര കേന്ദ്രങ്ങളുടെ ആഖ്യാനങ്ങള്‍ അല്‍മാ അബാതെയും മരീസ ഡാനയും (Mariza D’Anna) ആവിഷ്കരിച്ചു. എന്നാല്‍ ഇപ്പറഞ്ഞവരുടെ കൃതികളൊന്നും അന്താരാഷ്‌ട്ര വായനാസമൂഹത്തിനു ലഭ്യമാകും വിധം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. പുതിയ കാലത്ത് ലിബിയന്‍ സാഹിത്യചരിത്രത്തിലെ വനിതാ ഇടത്തെ സംബന്ധിച്ച വിടവുകള്‍ നികത്താനുള്ള വനിതാ എഴുത്തുകാരികളുടെ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്‌ എന്നും അതിനായി നാടോടിക്കഥകളും ഗ്രീക്ക് പുരാണവും വിശുദ്ധ ഗ്രന്ഥങ്ങളും സ്ത്രീകഥാപാത്രങ്ങളുടെ വീക്ഷണത്തില്‍ പുനരാവിഷ്കരിക്കുന്ന ശൈലി എഴുത്തുകാരികള്‍ അവലംബിക്കുന്നു എന്നും നൈമ മോറെല്ലി നിരീക്ഷിക്കുന്നു.

വിഖ്യാത ജോര്‍ദാനിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് ഫാദിയാ ഫഖിര്‍ തന്റെ ബ്ലോഗില്‍ കുറിച്ച വാക്കുകളാണ് നോവലിലേക്കുള്ള മികച്ച ആമുഖമായി തോന്നുന്നത്. ബിന്‍ഷത് വാനുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തി നഹ് ലാ അല്‍ അഗേലി രേഖപ്പെടുത്തിയ നിരീക്ഷണങ്ങള്‍ ഫാദിയാ ഫഖിര്‍ ഉദ്ധരിക്കുന്നു (2). ലിബിയന്‍ ചരിത്രത്തില്‍ ഒരു നികൃഷ്ട നിഴല്‍ മൂടിക്കിടപ്പുണ്ടെന്നും അത് ലിബിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുംഇറ്റാലിയന്‍ അധിനിവേശത്തിനും ഏറെ മുമ്പേഓട്ടോമന്‍ ആധിപത്യത്തിന്റെ നൂറ്റാണ്ടുകളില്‍, രാജ്യം അടിമക്കച്ചവടത്തിന്റെ താവളമായിരുന്നു എന്നതാണെന്നും നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ വീടുകളില്‍ വേലക്കുനിന്ന കറുത്ത വര്‍ഗ്ഗക്കാരികളെയോ തിരിച്ചറിയാവുന്നവിധം തങ്ങളുടേതുതന്നെയായ കുടുംബപ്പേരുകള്‍ വഹിക്കുന്ന വിദൂരസ്ഥ ആഫ്രിക്കന്‍ ദേശങ്ങളിലെ അകന്ന ബന്ധുക്കളെയോ കുറിച്ചു കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ പറയുന്ന കഥകള്‍ ലിബിയയില്‍ ജനിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ മനുഷ്യരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന്റെ വ്യാപാര ഇടപാടുകളെ കുറിച്ചോ ‘ബാര്‍ട്ടര്‍’ സമ്പ്രദായത്തെ കുറിച്ചോ വിശദാംശങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. അത്തരത്തില്‍ പിടിക്കപ്പെടുന്ന അടിമകളോടുള്ള ക്രൂരതകളില്‍ തങ്ങളുടെ പൂര്‍വ്വികരുടെ പങ്കിനെ കുറിച്ചും ഏതെങ്കിലും രീതിയിലുള്ള കുറ്റസമ്മതവും മിക്കാവാറും ഉണ്ടാവില്ല. ആ കാലഘട്ടത്തെ പുനര്‍സന്ദര്‍ശിക്കാനോ അതിന്റെ പ്രേതങ്ങളെയോ വംശീയനിലപാടുകളെയോ നേരിടാനോ, സാംസ്കാരികചരിത്രത്തില്‍ അവ പതിപ്പിച്ച മുദ്രകള്‍ വിശകലനം ചെയ്യാനോ ഉള്ള ധൈര്യം അധികമാരും പ്രകടിപ്പിക്കാറുമില്ല. ആ അര്‍ത്ഥത്തില്‍, അത്തരമൊരു അപ്രഖ്യാപിതവിലക്കുള്ള (taboo) വിഷയത്തെ ഹൃദയപൂര്‍വ്വം പിന്തുടരുകയും അടിമകള്‍ക്ക് ആഖ്യാനസ്വരം നല്‍കുകയും ചെയ്തു ശക്തവും മനോഹരവുമായ നോവല്‍ രചിച്ചതിലൂടെ നജ് വാ ബിന്‍ ഷത് വാന്‍ ഒരു മുന്‍ഗാമി (pioneer) സ്ഥാനം അര്‍ഹിക്കുന്നുണ്ട് എന്നുപറയാം. മുമ്പ് അനാവരണം ചെയ്തിട്ടില്ലാത്ത വിഷയത്തെ അവതരിപ്പിക്കാന്‍ അതിനൊരു പ്രണയകഥയുടെ ചട്ടക്കൂടു നല്‍കുന്നതിലൂടെമികച്ചൊരു ഫിക് ഷന്‍ അനുഭവം കൂടി നോവല്‍ പകര്‍ന്നു നല്‍കുന്നു. അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ IPAF ലിസ്റ്റില്‍ ഇടം പിടിച്ച രണ്ടാമത്തെ ലിബിയന്‍ വനിതയാണ്‌ ബിന്‍ ഷത് വാന്‍ (2017) എങ്കിലും, 2011 ല്‍ പ്രസ്തുത പുരസ്കാരത്തിനു ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ട റസാന്‍ നയിം അല്‍ മഗ്രബിയുടെ പുസ്തകം (Women of Wind - Razan Naim al-Maghrabi) ഇനിയും ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ലഭ്യമായിട്ടില്ല (ഫെബ്രുവരി 2023).

ചരിത്രകാരനായ സുഹൃത്തിന്റെ പുസ്തകത്തില്‍ കാണാനിടയായ ബെന്‍ഗാസി അടിമപ്പന്തിയുടെ ചിത്രത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ് പുസ്തകത്തിന്റെ ആശയത്തില്‍ എത്തിപ്പെട്ടതെന്നു നോവലിസ്റ്റ് അബുദാബി അവാര്‍ഡ് ചടങ്ങില്‍ വെച്ചു വെളിപ്പെടുത്തി (3). കൂടുതല്‍ അറിയാനുള്ള അന്വേഷണത്തില്‍ ആരും അക്കാലത്തെ കുറിച്ചോ ആ കെട്ട വിനിമയത്തില്‍ തങ്ങളുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്ന/ ഉണ്ടായിരുന്നേക്കാവുന്ന പങ്കിനെ കുറിച്ചോ സംസാരിക്കാന്‍ തയ്യാറല്ല എന്നാണ് അവര്‍ കണ്ടെത്തിയത്. വിഷയത്തിന്റെ ഈ അതിസംവേദനത്വം തന്നെയാണ്അറിയാതെയെങ്ങാന്‍ ആരെയെങ്കിലും പ്രകോപിപ്പിക്കുന്നതിനെതിരെയുള്ള മുന്‍ കരുതലായിപിന്നീടു നോവലെഴുതുമ്പോള്‍ തന്റെ കുടുംബപ്പേരു തന്നെ മുഖ്യകഥാപാത്രത്തിനു നല്‍കാനുള്ള തീരുമാനത്തില്‍ നോവലിസ്റ്റിനെ എത്തിച്ചതും. മുഖ്യ ആഖ്യാതാവിനു ആതിഖ എന്ന പേര് നല്‍കിയതിനെ കുറിച്ചും അവര്‍ വ്യക്തമാക്കുന്നു: സ്വതന്ത്രയാക്കപ്പെട്ട അടിമ എന്നര്‍ത്ഥമുള്ള ആ പേര്ഇപ്പോള്‍ സ്വതന്ത്രയെങ്കിലും ഭൂതകാലത്തെ എപ്പോഴും പേറുന്ന, താനൊരു രണ്ടാംകിട പൌരയാണ് എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്.

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ലിബിയയില്‍ ബെന്‍ഗാസിയില്‍ നിലനിന്ന അടിമപ്പന്തികളുടെ പശ്ചാത്തലത്തില്‍ തവീദ എന്ന അടിമ യുവതിയുടെയും മകള്‍ ആതിഖയുടെയും കഥയായാണ് സ്തോഭജനകമായ ഇതിവൃത്തം വികസിക്കുന്നത്. രണ്ടു ആഖ്യാതാക്കളിലൂടെ നടത്തപ്പെടുന്ന ആഖ്യാനത്തില്‍ അതിഖയിലൂടെയാണ് ആദ്യപകുതിയിലേക്ക് നാം കടക്കുന്നത്‌. നോവല്‍ ആരംഭത്തില്‍ആതിഖ മുതിര്‍ന്ന സ്ത്രീയാണ്, വിദ്യാസമ്പന്നരണ്ടു കുട്ടികളുടെ ഉമ്മ, നേഴ്സ് ആയി ജോലി നോക്കുന്നു. ഫാര്‍മസിസ്റ്റ് ആയ ഭര്‍ത്താവ് അവളെക്കാള്‍ ഏറെ പ്രായമുള്ളവനെങ്കിലും സ്നേഹധനനാണ്. അതിഖയുടെ സന്തുഷ്ടമായ ഈ ജീവിതാവസ്ഥതികച്ചും സ്തോഭാജനകവും ദുരന്തപൂര്‍ണ്ണവുമായ അവളുടെ കുട്ടിക്കാലത്തിന്റെയും മാതാവ്‌ നേരിട്ട ദുരിതങ്ങളുടെയും വരാനിരിക്കുന്ന വിവരണങ്ങളിലേക്കു കടക്കുംമുമ്പ് ശരിക്കുമൊരു ശ്വസനസ്ഥലി ആയിത്തീരുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (4). കടന്നുപോന്ന ജീവിതത്തിലെ പ്രായസങ്ങളെയെല്ലാം മറികടന്നു സ്വസ്ഥജീവിതം നയിക്കുന്ന ആതിഖയെ തേടി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അകന്ന ബന്ധുവായ അലി ബിന്‍ ഷത് വാന്‍ എത്തുന്നു. അയാള്‍ അവളുടെ ജനന സര്‍ട്ടിഫിക്കേറ്റ് കൊണ്ടുവന്നിട്ടുണ്ട്പിതൃ വഴിയില്‍ അവളുടെ പാരമ്പര്യത്തെ കുറിച്ച് അയാള്‍ക്കറിയാമെന്നും വലിയൊരു സ്വത്തിനു അവള്‍ക്കു അവകാശമുണ്ട്‌ എന്നും അയാള്‍ പറയുന്നു. അവിടന്നങ്ങോട്ട് പുസ്തകത്തിന്റെ ആഖ്യാനഘടന മൂന്നു ചരിത്ര ഘട്ടങ്ങളെ കടന്നുപോകുകയാണ്. അവയോരോന്നും കൂടുതല്‍ കൂടുതല്‍ പിറകോട്ടു പോകുകയും ചെയ്യുന്നു. ഒരു കുഞ്ഞായിരിക്കെആതിഖ വളര്‍ന്നുവന്നത് ബെന്‍ഗാസിയിലെ അടിമപ്പന്തിയിലാണ്. അവളുടെ അമ്മ ‘സബിരിയ്യ അമ്മായി’ എന്ന് വിളിപ്പിച്ചാണ് അവളെ വളര്‍ത്തിയത്. ആതിഖയുടെ സങ്കരവര്‍ഗ്ഗ വ്യക്തിത്വത്തിന്റെ നിഗൂഡതയുമായി ചേര്‍ത്തു കാണേണ്ടത് തന്നെയാണ് എന്തിനായിരുന്നു ആ ആള്‍മാറാട്ടം എന്നതും. രണ്ടും പിന്നീടാണ് വ്യക്തമാകുക. ആതിഖയുടെ സുഹൃത്ത്‌ബന്ധങ്ങള്‍ പന്തിയിലെ അടിമകളും അവരുടെ കുട്ടികളുമാണ്. നിത്യ ദുരിതത്തിലും പരദൂഷണങ്ങളിലും ബന്ധങ്ങള്‍ ഏതു നിമിഷവും തകരുന്ന അവസ്ഥയുണ്ട്. ആതിഖക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ നടത്താനുള്ള ഒരു ചടങ്ങിന്റെ (‘locking ceremony’) ഘട്ടത്തിലാണ് അവളുടെ ജനനം സംബന്ധിച്ച ഒരു രഹസ്യം സബിരിയ്യ അമ്മായിക്ക് വ്യക്തമാക്കേണ്ടി വരിക: അവള്‍ അടിമകളായ മാതാപിതാക്കളില്‍ ജനിക്കുന്ന അടിമക്കുട്ടി (‘shushana’) അല്ല. അവളുടെ പിതാവ് ഒരു ‘സ്വതന്ത്രനാണ്. മുഹമ്മദ്‌ ബിന്‍ഷത് വാന്‍ എന്ന വെളുത്ത നിറക്കാരനായ ലിബിയക്കാരന്‍, അതിഖയുടെ ഉമ്മയുടെ യജമാനനായ ഇമുഹമ്മദ് ബിന്‍ ഷത് വാന്‍ എന്നയാളുടെ മകന്‍. അടിമപ്പന്തിക്കു തീപിടിക്കുമ്പോള്‍ ആളിപ്പടരുന്ന തീയില്‍നിന്നു അതിഖയുടെ ഐഡന്റിറ്റി രേഖകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ തവീദ കൊല്ലപ്പെടുന്നത് ഒരു സമര്‍പ്പണം കൂടിയയിത്തീരുന്നു. നോവലിലെ ഏറ്റവും ഹൃദയ ഭേദകമായ ഒരു രംഗമാണ് തവീദയുടെ അന്ത്യം. പ്ലേഗ് വ്യാപന ഭയത്തില്‍ അടിമപ്പന്തിക്കു തീകൊടുക്കുന്ന അധികൃതരുടെ നൃശംസതയുടെ ഇരയാവുകയാണ് തവീദയും വേറെ കുറെ പേരും. ആ നിമിഷത്തിലാണ് ഐദ അമ്മായി അതിഖയെ അവളുടെ യഥാര്‍ത്ഥ അസ്ഥിത്വവും ‘സബിരിയ്യ’ അമ്മായി അവള്‍ക്ക് ശരിക്കും ആരാണെന്നും അറിയിക്കുക. ഉമ്മയെ ലഭിക്കുന്ന അതേ നിമിഷത്തിലാണ് അവള്‍ അനാഥയകുക എന്നതാണ് അതിന്റെ ഐറണി. “കറുപ്പില്‍ നിന്നാണ് അവര്‍ ഉയിരെടുത്തത്അതിലേക്കു തന്നെ അവര്‍ മടങ്ങിപ്പോയി” എന്നും “പന്തികള്‍ ഇല്ലാതായിഎന്നാല്‍ ഞങ്ങളുടെ ഉള്ളില്‍ അവ നിലനിന്നു” എന്നും ആ ദഹന ദുരന്തത്തെ അതിഖ ഓര്‍ക്കുന്നു. ഇറ്റാലിയന്‍ അധിനിവേശ കാലത്ത് അടിമപ്പന്തികള്‍ നിര്‍ത്തലാക്കിയതിന്റെയും അവയ്ക്കു പകരം അതെ പ്രാന്തങ്ങളില്‍ ക്യാമ്പുകള്‍ തുറന്നതിന്റെയും ചരിത്ര സന്ദര്‍ഭവും ഇവിടെ പ്രധാനമാണ്. 

രണ്ടാം പകുതിയില്‍ അലിയാണ് ആഖ്യാതാവ്. ആഖ്യാനം കൂടുതല്‍ പിറകോട്ടു പോകുകയും അതിഖയുടെ ഉമ്മ തവീദയും പിതാവ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ ആവിഷ്കാരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ആദ്യത്തെ കണ്ടുമുട്ടലും പ്രണയാങ്കുരണവും തൊട്ടു അവരുടെ വേദനാകരമായ വേര്‍പ്പാടും മാത്രമല്ല, പിന്നീടുള്ള ശ്രമകവും ജ്വരബാധിതവുമായ കൂടിച്ചേരലുകളും ഇവിടെ വിവരിക്കപ്പെടുന്നു. യജമാനനും അടിമയും തമ്മിലുള്ള, വിധിയും വ്യവസ്ഥയും സാമൂഹിക ശ്രേണിയും ഒരുമിച്ചു എതിരുനില്‍ക്കുന്ന ദുസ്സാധ്യമായ പ്രണയ ബന്ധത്തിന്റെ ദുരന്തചിത്രമായി ഇതിഹാസമാനമുള്ള പ്രണയകഥ എന്ന മട്ടില്‍ നോവലിനെ തീര്‍ച്ചയായും കണക്കാക്കാം. എന്നാല്‍ അതിനപ്പുറം പ്രസ്തുത ബന്ധത്തില്‍ ലീനമായ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും തലങ്ങളാണ് നോവലിസ്റ്റിനെ കൂടുതല്‍ ജാഗ്രതപ്പെടുത്തുന്നത് എന്ന നിരീക്ഷണം സുപ്രധാനമാണ്‌ (5). മുഹമ്മദിനെ സംബന്ധിച്ച് തവീദ പ്രഥമമായും ഒരടിമസ്ത്രീയാണ്: തനിക്കു ഉടമസ്തപ്പെടാവുന്നവള്‍അവളുടെ വംശീയ ‘അപരത്വ’വും വിധേയത്തവും അവളുടെ ലൈംഗിക ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ഘടകവും. എന്നാല്‍ആ പ്രണയം ഒരുഘട്ടത്തിലും അയാള്‍ക്കു കൈമോശം വരുന്നുമില്ല. അതേസമയംമുഹമ്മദുമായുള്ള ബന്ധം തവീദയെ തന്റെ ജീവിതത്തെ മറ്റൊരു വെളിച്ചത്തില്‍ കാണാന്‍ അനുവദിക്കുകയും ചെയ്യുന്നു: “അദ്ദേഹം എന്റെ യജമാനനല്ലഎന്റെ പ്രണയസര്‍വസ്വമാണ്” എന്ന വാക്കുകളില്‍ അവള്‍ മറ്റൊരു തരത്തിലും തനിക്കു ലഭിക്കാന്‍ സാധ്യതയില്ലാത്ത തെരഞ്ഞെടുപ്പിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഒരു ലോകം തനിക്കായി വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍അത് സാധ്യമാവുകയില്ല എന്നതാണ് അവളുടെ ദുരന്ത വിധി. തന്നെയല്ലമുഹമ്മദുമായുള്ള ബന്ധം അവള്‍ക്കു കൂടുതല്‍ ദുര്‍വ്വിധിയാണ് കൊണ്ടുവരിക. ആ ബന്ധം തകര്‍ക്കാന്‍ ഏതറ്റം വരെയും പോകും മുഹമ്മദിന്റെ കുടുംബമെന്നത് തികച്ചും സ്വാഭാവികമാണ്. കറുത്ത അടിമകളില്‍ വെപ്പാട്ടികള്‍ യഥേഷ്ടം ആവാം, പ്രണയമോ കെട്ടുപാടുകളോ ഒരിക്കലും അരുത്. മുഹമ്മദിനെ അടിമയുവതിയില്‍ നിന്ന് വേര്‍പിരിക്കാന്‍ ഉമ്മ ലല്ല ഉവൈഷിനയും പിതാവ് ഇമുഹമ്മാദും കണ്ടെത്തുന്ന വഴിഅയാളെ ഒരു കച്ചവട കാരവനില്‍ ദൂരെക്കയക്കുകയും അയാളുടെ അഭാവത്തില്‍ യുവതിയെ ഗര്‍ഭചിദ്രത്തിനു വിധേയയാക്കുകയും മറ്റൊരു അടിമക്കു വിവാഹം ചെയ്തു കൊടുക്കുകയുമാണ്. പ്രസ്തുത ‘വിവാഹത്തിനു ശേഷവും മുഹമ്മദ്‌ ബന്ധം തുടരുന്നതും സുന്ദരിയും അയാളുടെ രണ്ടു പെണ്മക്കളുടെ ഉമ്മയുമായ റുഖിയയെ തീര്‍ത്തും അവഗണിക്കുന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന ഘട്ടത്തിലാണ്‘സിഹിര്‍ ചെയ്തു മകനെ മയക്കിയ’ കറുത്ത അടിമപ്പെണ്ണിനെ ഒഴിവാക്കാന്‍ കുടുംബ സുഹൃത്തുകൂടിയായ അല്‍ ഫിഗ്ഗിയുമായിച്ചേര്‍ന്നു പദ്ധതിയിടുന്നതും അയാളിലൂടെ തവീദ വേശ്യാലയത്തില്‍ എത്തിച്ചേരുന്നതും. ആരാധനാലയത്തിനു മുന്നില്‍ ഉപേക്ഷിക്കാന്‍ ഭരമെല്‍പ്പിക്കപ്പെടുന്ന കുഞ്ഞിനേയും കൊണ്ടു പുറത്തുകടക്കാന്‍ കിട്ടുന്ന അവസരം ഉപയോഗിച്ചുള്ള രക്ഷപ്പെടല്‍ ശ്രമത്തിനിടെ ഐദയുടെ സമീപത്തു എത്തിച്ചേരുന്ന തവീദഅടിമപ്പന്തിയില്‍ മറ്റൊരു പേരും കഥയുമായി അഭയം കണ്ടെത്തുന്നു. ഒപ്പം കൂടെക്കൂട്ടിയ ചോരപ്പൈതലിനെ മകനായി ഏറ്റെടുക്കുകയും ചെയ്യുന്നതാണ്‌അലിയുടെ വിവരണത്തില്‍ തെളിയുന്ന തവീദയുടെ പുരാവൃത്തം. മിഫ്താഹ് എന്നു പേരിടുന്ന കുഞ്ഞ്അതിഖക്ക് മുതിര്‍ന്ന കൂടെപ്പിറപ്പാകുക അങ്ങനെയാണ്. ഏകനും ദുഃഖാമാഗ്നനുമായ മുഹമ്മദ്‌ജബെല്ലയിലൂടെ വീണ്ടും തവീദയെ സന്ധിക്കുമ്പോള്‍ ആ ബന്ധം ഒട്ടും ഏകപക്ഷീയ പ്രണയത്തിന്റെതല്ല. അതിഖയുടെ ജന്മത്തെ കുറിച്ചു നോവല്‍ നടത്തുന്ന നിരീക്ഷണം ആ ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ ആവാഹിക്കുന്നുണ്ട്:

“ഇത്തരം യുദ്ധത്തില്‍ നിന്നാണ് നീ ഉത്ഭവിച്ചത്‌. നീ ജനിച്ചത്‌ ഒരു സന്ധി ഘട്ടത്തിലാണ്. തവീദ കുപിതയാകുകയും തണുക്കുകയും ചെയ്യും. മുഹമ്മദ്‌ അവളോട്‌ പൊരുതുംപിന്നീട് പൊരുത്തപ്പെടും. അയാള്‍ അവളെ ഉപേക്ഷിക്കുംപിന്നീട് തിരികെയെത്തും. അവളെ വെറുക്കുംപിന്നെ സ്നേഹിക്കും. അവളെ മറക്കുംപിന്നീട് ഓര്‍മ്മിക്കും. അവള്‍ക്കു തണുത്ത ചുമല്‍ നല്‍കുംപിന്നെ അവള്‍ക്കു വേണ്ടി ദാഹിക്കും. അവളെ വിട്ടു മാള്‍ട്ടയിലേക്കു പോകുംപിന്നീട് അവളോട്‌ ചേരാന്‍ ബെന്‍ഗാസിയിലേക്ക് തിരികെയെത്തും.

തവീദ ആ വേശ്യാലയ വര്‍ഷത്തില്‍ നിന്ന് ഒരിക്കലും മുക്തയായില്ല. വേദന മറക്കാന്‍ കണ്ടമാനം വാറ്റുചാരായം കഴിച്ചു അവള്‍. ചിലപ്പോള്‍ദുസ്സഹ കോപത്തില്‍അവള്‍ മുഹമ്മദിന്റെ മേല്‍ തുപ്പുകയും അയാളെ വായില്‍ വരുന്ന തെറി മുഴുവന്‍ പറയുകയും ചെയ്തു. ചിലപ്പോള്‍ അവളെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ അയക്കുന്ന വേലക്കാരന്റെ കൂടെപ്പോകാന്‍ അവള്‍ വിസമ്മതിച്ചുഅല്‍ ഫിഗ്ഗിയെ കുറിച്ചു പറഞ്ഞുകൊണ്ട് അവളെ ചൊടിപ്പിക്കുന്നത് ഇനിയും നിര്‍ത്തിയില്ലെങ്കില്‍ തനിക്കിഷ്ടമുള്ളവരോടൊപ്പം കിടക്കുമെന്ന് അയാളെ ഭീഷണിപ്പെടുത്തി.”

തവീദ, സബിരിയ്യ അമ്മായിയിലേക്ക് പരകായം നടത്തുന്നത് ഒളിച്ചുകഴിയാന്‍ വേണ്ടി മാത്രമല്ല, അതിഖക്ക് വേണ്ടി കൂടിയാണ്. തന്റെ ഐഡന്റിറ്റി മകളില്‍നിന്നു മറച്ചുവെക്കേണ്ടത്, ബിന്‍ ഷത് വാന്‍ കുടുംബം തന്നെ കണ്ടെത്തി അതിഖയെ കൊന്നു കളയാനുള്ള സാധ്യത ഒഴിവാക്കാന്‍ ആവശ്യമായിരുന്നു. മുഹമ്മദിനും അതിഖയെ മകളായി സ്വീകരിക്കുക വയ്യകാരണം അവളുടെ മാതാവ് അടിമസ്ത്രീയാണ്‌. അയാള്‍ക്ക് കുടുംബത്തെ ഭയമുണ്ട്.

നോവലില്‍ രണ്ടു ആഖ്യാനസ്വരങ്ങള്‍ നിരീക്ഷിക്കാമെങ്കിലും ഒട്ടുമുക്കാലും തൃതീയ സ്വരത്തിന്റെ (Third Person) ഭാവമാണ് കാണാനാകുക. അപൂര്‍വ്വ ഘട്ടങ്ങളില്‍ ആഖ്യാനം പ്രഥമ വ്യക്തിക (First Person) സ്വരത്തിലേക്കു മാറുമ്പോഴാണ് നാം അതിഖയുടെയോ അലിയുടെയോ സ്വരം തിരിച്ചറിയുക. വൈയക്തിക അനുഭവത്തിനപ്പുറം അടിമ സമ്പ്രദായവും വംശീയ അധീശത്തവും പോലുള്ള വിഷയങ്ങള്‍ നോവലിന്റെ ശ്രദ്ധാകേന്ദ്രമാകുന്നതിന്റെ ഫലമായിരിക്കാം ഈ ചാഞ്ചല്യം. അറബ് അടിമ സമ്പ്രദായത്തിനു (Trans-Indian Ocean/ Trans-Saharan Slave Trade) ഇതര യൂറോപ്പ്യന്‍ അടിമവ്യാപാര സമ്പ്രദായത്തില്‍ നിന്നു (Trans-Atlantic Slave Trade) ഗുണപരമയിത്തന്നെ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഏതായിരുന്നു കൂടുതല്‍ വിനാശകരവും ക്രൂരവും എന്ന ചോദ്യത്തിനു പലപ്പോഴും ആത്മനിഷ്ട മറുപടികളാണ് നല്‍കപ്പെട്ടു കാണുക. ഏതായാലുംഎണ്ണത്തിലും കാലപ്പഴക്കത്തിലും മുന്നിലായിരിക്കുമ്പോഴുംമതപരമായി അടിമകളോടുള്ള നീതിപൂര്‍വ്വമായ പെരുമാറ്റം നിഷ്കര്‍ഷിക്കുന്നതുംതങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ത്രീകളില്‍ മാത്രം ലൈംഗികബന്ധം അനുവദിക്കപ്പെട്ടിട്ടുള്ളതും അറബ് അടിമത്ത സമ്പ്രദായത്തെഫലത്തില്‍സാമാന്യേന സഹനീയമാക്കിയ ഘടകങ്ങളാണ്. അടിമകളെ മോചിപ്പിക്കുന്നത് മഹത്തരമായ കര്‍മ്മമായും പാപവിമോചക പ്രവര്‍ത്തിയായും ഖുര്‍ ആന്‍ വീക്ഷിക്കുന്നത്അതിനെ അനുവദനീയമെങ്കിലും ഒഴിവാക്കപ്പെടേണ്ട ഒരു വിനിമയമാക്കി മാറ്റി എന്നും പറയാം. ഹാമിന്റെ സന്തതികള്‍ എന്നും മനുഷ്യരില്‍ താഴെയുള്ളവര്‍ എന്നും എക്കാലവും ശപിക്കപ്പെട്ടവര്‍ എന്നുമുള്ള ബിബ്ലിക്കല്‍ വിവേചനം മറയാക്കി ഒരുതരത്തിലുള്ള നൈതിക അതിര്‍ വരമ്പുകളും ഇല്ലാതെ നടമാടപ്പെട്ട ഇതര രൂപം ആ അര്‍ഥത്തില്‍ കൂടുതല്‍ ക്രൂരമായിരുന്നു എന്നതിന്റെ തെളിവ് കരീബിയന്‍ മേഖലകളിലെത്തിപ്പെട്ട ആഫ്രിക്കന്‍ അടിമകളുടെയും ആഫ്രിക്കന്‍ അമേരിക്കന്‍ വര്‍ഗ്ഗക്കരുടെയും അനുഭവങ്ങളില്‍ വ്യക്തമാണ്‌. (ഇക്കൂട്ടത്തില്‍ ആദ്യ വിഭാഗത്തില്‍ ഇരുപത്തിമൂന്നു വയസ്സായിരുന്നു ശരാശരി ആയുര്‍ദൈര്‍ഘ്യം എന്ന വസ്തുതയില്‍ അതെത്രമാത്രം ദുസ്സഹമായിരുന്നു എന്ന സൂചന കാണാം). എന്നാല്‍ അതങ്ങനെയായിരിക്കെത്തന്നെഅഭിമാന സംരക്ഷണംകുലപതിയോടുള്ള സമ്പൂര്‍ണ്ണ വിധേയത്വം തുടങ്ങിയ പരമ്പരാഗത മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മജ്ജ മരവിപ്പിക്കുന്ന ക്രൂരതകള്‍ അരങ്ങേറുന്നതിലോജീവച്ഛവമാക്കും വിധം ശിക്ഷിക്കുന്നതിലോ ഒരു തരം തടസ്സവും അറബ് അടിമത്ത വ്യവസ്ഥയില്‍ ഉണ്ടായിരുന്നില്ല എന്നതു വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. പിറ്റേന്നത്തെ ആഘോഷത്തില്‍ വിളമ്പാനുള്ള ആട്ടിറച്ചി സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതിനു ഒരു വിശദീകരണം പോലും ചോദിക്കാതെ തവീദക്കു നേരെ ഇമുഹമ്മാദ് അരങ്ങേറുന്ന നൃശംസതയാണ് അതിലേറ്റവും ഭീകരം. അത് തവീദയുടെ കുഞ്ഞിന്റെ മരണത്തിലും സലീമിനെ എന്നെന്നേക്കും മുടന്തനാക്കുന്ന കൊടിയ പീഡനത്തിലും, എല്ലാത്തിലുമുപരിഉഗ്രപ്രതാപിയായ കുലപതിയുടെ തല എന്നെന്നേക്കും താഴ്ന്നു പോകുന്ന രഹസ്യത്തിന്റെ അനാവരണത്തിലേക്കും ശിശുഹത്യയുടെ പാപബോധത്തോടൊപ്പം സ്വന്തം ചോരയെയാണ് ഒടുക്കിയതെന്നഅതും ലഭിക്കാമായിരുന്ന ഏകആണ്‍ തരിയുടെവിട്ടുപോകാത്ത കുറ്റബോധത്തിന്റെ ഏകാന്തതയിലേക്കും നയിക്കും. “അന്നേദിവസം ഒരു ആടിന്റെ വില തൊട്ടിലാക്കിയ ഒരു പെട്ടിയില്‍ കിടന്ന ഒരു കുഞ്ഞായിരുന്നു” എന്നു നോവലിസ്റ്റ് എഴുതുമ്പോള്‍ അതില്‍ ശിശുബലിയുടെ മുഴക്കമുണ്ട്; ഒപ്പം മനുഷ്യശിശുവിനു പകരം ആടിനെ നല്‍കിയ ദൈവകാരുണ്യത്തിനു മനുഷ്യന്‍തന്നെ ചമക്കുന്ന ക്രൂരമായ പാരഡിയും. ഇബ്രാഹിം നബിയുടെ ബലിയില്‍, കുഞ്ഞിനെ ബലിയിടാന്‍ തുടങ്ങുന്ന പിതാവിന് രക്ഷകനാകുന്നത് പിതാമഹന്റെ സ്ഥാനത്തുള്ള ദൈവമാണെങ്കില്‍ ഇവിടെ പിതാമഹന്‍ നേരിട്ടു ബലി നടപ്പിലാക്കുകയുമാണ്. 

നൃശംസതയുടെ മറ്റൊരു പ്രകടനം വേശ്യാലയത്തില്‍ വെച്ചു തവീദ നിരന്തരം നേരിടേണ്ടി വരുന്ന മെരുക്കല്‍ പ്രക്രിയയുടെതാണ്. ആവര്‍ത്തിച്ചുള്ള ഗര്‍ഭഛചിദ്രം പോലെ പെണ്ണുടലിനു നേരെയുള്ള കടന്നുകയറ്റം ലോകമെങ്ങും അടിമത്തത്തിന്റെ മുദ്ര തന്നെയായിരുന്നു. അടിമസ്ത്രീഉടമയുടെ കുഞ്ഞിനെ പ്രസവിക്കുന്നതോടെ ‘ഉമ്മുല്‍ വലദ്’ എന്ന പദവിയിലേക്കുയര്‍ത്തപ്പെടുകയും സ്വതന്ത്രയാകുകയും ചെയ്യും എന്ന ഇസ്ലാമിക ആശയവും വെറും കടലാസുപുലിയാണെന്നു ഐദ, ശരിയായിത്തന്നെനിരീക്ഷിക്കുന്നതും നോവലില്‍ തവീദയുടെ ജീവിതത്തില്‍ത്തന്നെ പ്രകടമാണ്. സലീമിന്റെ പാത്രസൃഷ്ടിയില്‍ നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന കയ്യടക്കവും എടുത്തു പറയേണ്ടതുണ്ട്. തവീദയെ ‘വിവാഹം’ കഴിക്കാന്‍ ഉടമകള്‍ ആവശ്യപ്പെടുമ്പോള്‍ അതു ചെയ്യുന്ന സലിംഅവളുമായി ഒരു ബന്ധവും അരുതെന്ന മുഹമ്മദിന്റെ വിലക്കും ശിരസ്സാ വഹിക്കുന്നു. എന്നാല്‍ അതിനു പിന്നില്‍ മറ്റൊരുതരാം ലൈംഗിക ചോദനയുടെ സാന്നിധ്യം കൂടിയുണ്ടെന്നു കണ്ടെത്തുന്ന മുഹമ്മദ്‌ഒട്ടും കാരുണ്യപൂര്‍വ്വമല്ല അയാളോടു പെരുമാറുക. അല്‍ ഫിഗ്ഗിയുടെ മകന്‍ ഹുസൈനുമായുള്ള അയാളുടെ ബന്ധം കണ്ടുപിടിക്കുന്ന മുഹമ്മദ്‌, കൌമാരക്കാരനു നല്‍കാന്‍ തുടങ്ങുന്ന പീഡനം സ്വയം ഏറ്റുവാങ്ങിയുംകുറ്റം സ്വയം ഏറ്റെടുത്തും സലിം പ്രകടിപ്പിക്കുന്ന ആത്മധൈര്യംഅയാളുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. അതാണ്ഇമുഹമ്മദിന്റെ കോപാവേശം അവഗണിച്ചും, ഭവിഷ്യത്ത് കൃത്യമായും അറിഞ്ഞുകൊണ്ടുതന്നെതവീദയെയും കുഞ്ഞിനേയും രക്ഷിക്കാനുള്ള പാഴ്ശ്രമം നടത്താന്‍ അയാളെ പ്രാപ്തനാക്കുന്നതും. ഉടമയെ സംബന്ധിച്ചു കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ മുഹമ്മദ്‌താനും കുടുംബവും അയാളോടു ചെയ്തുപോയതിനെല്ലാം സലിമിനോടു മാപ്പു ചോദിക്കുകയും അയാളെ സ്വതന്ത്രനാക്കുകയും ചെയ്യുമ്പോഴും അയാള്‍ക്ക് എന്തുകൊണ്ട് ആവേശമില്ലെന്നു നോവലിസ്റ്റ് എഴുതുന്നു: “ചോരയുടെയും വേദനയുടെയും ഒരു ആണ്‍കുഞ്ഞിന്റെ മരണത്തിന്റെയും വിലയില്‍ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അയാള്‍ക്ക് തന്റെ യജമാനനു നന്ദി പറയാനാകില്ലായിരുന്നു.” രോഗബാധിതനായി മരണശയ്യയിലുള്ള ഹുസൈനെയും ചുമലിലേറ്റി കടലാഴങ്ങളിലേക്കു മറയുന്ന സലിംശരിക്കുമൊരു നോമ്പരക്കാഴ്ചയാണ്. ഹ്രസ്വവും ദീപ്തവുമായ വാക്യങ്ങളില്‍ അത്തരം അനുഭവകാണ്ഡങ്ങള്‍ ഒതുക്കുന്നതിനുള്ള നോവലിസ്റ്റിന്റെ കയ്യടക്കം എടുത്തു പറയേണ്ടതുണ്ട്. “കുനിഞ്ഞ് ഒരുവാക്കും പറയാതെസലിം, ഹുസയ്നെ തന്റെ പുറകിലേറ്റി കടലിനു നേരെ നടന്നു. ജലത്തിന്റെ വക്കിലെത്തിയപ്പോള്‍ആഴത്തിലേക്ക്, കൂടുതല്‍ ആഴത്തിലേക്ക് അയാള്‍ ആയാസത്തോടെ മുന്നോട്ടു നീങ്ങിജലം അവരെ മൂടിഅവര്‍ തിരകളിലേക്ക് മറഞ്ഞു.” മുഹമ്മദിന്റെ പ്രതികാരകഥകളോടൊപ്പം ഇതിവൃത്തത്തിലെ വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കുകയും ഭാവിയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന അവസാന അധ്യായങ്ങളുടെ ചടുലതയും ഇതോടു ചേര്‍ത്തു പറയാം.

നോവലിലെ ഒട്ടേറെ അപ്രധാന കഥാപാത്രങ്ങളുടെ സാന്നിധ്യവും ആചാരങ്ങള്‍ഭക്ഷണ രീതികള്‍, വസ്ത്ര ധാരണ രീതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള സൂചനകളും കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം വരച്ചുവെക്കാനും സ്ഥലരാശി പുനര്സൃഷ്ടിക്കാനുമാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത് (Ltifi, A.). കറുത്ത മനുഷ്യരുടെവിശേഷിച്ചും അവരിലെ സ്ത്രീകളുടെഉടലുകളെ കുറിച്ചുള്ള തെറിപ്രയോഗങ്ങള്‍നോവലില്‍ പലപ്പോഴും കാണാവുന്ന ശാരീരിരിക പീഡകളുടെ അനുപൂരകമാണ്. അറബ് സാഹിത്യത്തിലെ ഒട്ടേറെ മികച്ച കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള നാന്‍സി റോബര്‍ട്ട്‌സിന്റെ വിവര്‍ത്തനം, മൂലകൃതിയുടെ സാമൂഹിക സാംസ്കാരിക ധ്വനികളോട് തികച്ചും നീതിപുലര്‍ത്തിയിട്ടുണ്ട് എന്നു നിരൂപകര്‍ കരുതുന്നു. ട്രാന്‍സ്-അറ്റ്ലാന്റിക് അടിമ വ്യാപാരത്തിന്റെ കഥകള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള slave narrative പാരമ്പര്യം ട്രാന്‍സ്-സഹാറന്‍ അടിമത്ത വ്യവസ്ഥയെ സംബന്ധിച്ചു ലഭ്യമല്ല എന്നിരിക്കെമൌനത്തില്‍ മറവുചെയ്യപ്പെട്ട ആ ചരിത്ര സന്ദര്‍ഭത്തിനു ഒരു ആഖ്യാനം നല്‍കുക തുലോം പ്രയാസകരവും അതുകൊണ്ടുതന്നെ കൂടുതല്‍ പ്രസക്തവുമാണ് എന്ന അഫിഫ ലിത്ഫിയുടെ നിരീക്ഷണം കൂടി ഇതോടു ചേര്‍ത്തുവെക്കാം. ‘വടക്കന്‍ ആഫ്രിക്കന്‍ അടിമത്ത സമ്പ്രദായത്തിന്റെ ദുരന്ത നായിക’ എന്നു നോവലിലെ കറുത്ത വര്‍ഗ്ഗക്കാരിയായ അടിമസ്ത്രീ വിളിക്കപ്പെട്ട കാര്യവും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

   

References:

1). Naima Morelli. ‘The writers retelling Libya’s history through a feminist lens, How Libya’s women novelists are reframing the country’s stories in a post-Gaddafi era’, 01.09.2021, https://www.aljazeera.com/features/2022/9/1/writers-retelling-libya-history-feminist-lens

2). Fadia Faqir. ‘INTRODUCING LIBYAN AUTHOR NAJWA BINSHATWAN’, ‘ALMEISAN’ Author Fadia Faqir’s Blog, https://almeisan.fadiafaqir.com/2018/02/24/introducing-libyan-author-najwa-binshatwan/

3). ‘Confronting a dark chapter’, ‘Libyan author Najwa Binshatwan on "The Slave Pens", https://en.qantara.de/content/libyan-author-najwa-binshatwan-on-the-slave-pens-confronting-a-dark-chapter

4). Khulud Khamis. Goodreads review, September 24, 2021, https://www.goodreads.com/en/book/show/49350265

5). Ltifi, A. (2020). Review of The Slave Pens by Najwa Bin Shatwan. Lamma: A Journal of Libyan Studies, 1. Retrieved from https://escholarship.org/uc/item/5nv1j9z0

Read more:


No comments:

Post a Comment