Featured Post

Saturday, November 9, 2024

The Art of Hearing Heartbeats by Jan-Philipp Sendker/ Kevin Wiliarty

 

പ്രണയ നൊമ്പരത്തിന്റെ ജന്മാന്തരങ്ങള്‍



ദുരൂഹമായി അപ്രത്യക്ഷനാകുന്ന പിതാവിനെ തേടിയിറങ്ങുന്ന അന്വേഷണം എന്നത് ഒഡീസ്സിയൂസ് – ടെലെമാക്കസ്  കഥ മുതല്‍  സാഹിത്യത്തില്‍ ഒരാദിരൂപ ഘടന പോലെ ആവര്‍ത്തിക്കപ്പെടുന്ന പ്രമേയമാണ്. നിയതമായ രക്തബന്ധം (biological father) എന്നയര്‍ത്ഥത്തില്‍ മാത്രമല്ലആത്മീയ പിതാവിനെ (spiritual father) തേടുന്ന ജെയിംസ് ജോയ്സിന്റെ സ്റ്റീഫന്‍ ഡെഡാലസിനെ പോലെ ദാര്‍ശനിക അന്വേഷണമായും പിതൃസ്വരൂപത്തെ തേടുകയെന്ന പ്രമേയം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ജര്‍മ്മന്‍ നോവലിസ്റ്റ് യാന്‍ ഫിലിപ്പ് സെന്‍കര്‍ രചിച്ചു കെവിന്‍ വിലിയാര്‍ട്ടി ഇംഗ്ലീഷ് ഭാഷാന്തരം നിര്‍വ്വഹിച്ച The Art of Hearing Heartbeats എന്ന നോവല്‍ അതി തീവ്രമായ ദാര്‍ശനിക കെട്ടുപാടുകള്‍ ഒന്നുമില്ലാതെ ഒരേ സമയം പ്രണയ വേദനയുടെതും പിതാവിനെ തേടലിന്റെയും കഥ പറയുന്നു. 

നാല് വര്‍ഷം മുമ്പ്തീര്‍ത്തും ദുരൂഹമായ വിധത്തില്‍ അപ്രത്യക്ഷനായ പിതാവ് എഴുതിയതെന്നു കരുതാവുന്ന ഒരു പ്രണയ ലേഖനം കണ്ടെത്തപ്പെടുന്നതിന്റെ ചുവടു പിടിച്ചു ബര്‍മ്മയിലെ കാലോയിലേക്ക് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന ജൂലിയ വിന്‍ എന്ന ന്യു യോര്‍ക്ക് അഭിഭാഷകയിലൂടെയാണ് വിചിത്ര സൌന്ദര്യമിയന്ന ഒരു പ്രണയ കഥയായി ‘ഹൃദ്സ്പന്ദങ്ങളുടെ ശ്രവണ കല’ വികസിക്കുന്നത്. തികച്ചും ദരിദ്രമായ ബര്‍മ്മീസ് പശ്ചാത്തലത്തില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് പ്രമുഖനായ വാള്‍ സ്ട്രീറ്റ് അഭിഭാഷകന്‍ ആയി ഉയര്‍ന്നമികച്ച സാമൂഹിക പദവിയും ജീവിത ചുറ്റുപാടുകളും ഉള്ള ടിന്‍ വിന്‍ അത്തരമൊരു ഒളിച്ചോട്ടം നടത്തിയത് എന്തിനാവാം എന്നത്പിതാവിന്റെ പാത പിന്തുടര്‍ന്നു അതേ രീതിയില്‍ പ്രശസ്തയായിക്കൊണ്ടിരിക്കുന്ന യുവ അഭിഭാഷകക്ക് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. നോവലില്‍ ഒരു നിഴല്‍ രൂപമെന്നതിനപ്പുറം പ്രസക്തിയില്ലാത്ത അമ്മയില്‍ നിന്ന് കൃത്യമായ ഒരു സൂചനയും അവള്‍ക്കു ലഭിക്കുന്നുമില്ല. പതിനെട്ടു മണിക്കൂര്‍ വിമാനയാത്രയും അതിലും ദീര്‍ഘവും ഉലച്ചുകളയുന്നതുമായ ഗ്രാമീണ- മലയോര പാതകളിലൂടെയുള്ള യാത്രകള്‍ക്കും ശേഷം കാലോയില്‍ എത്തുന്ന ജൂലിയയെ കാത്തെന്നോണം യൂബായെന്ന അമ്പത് പിന്നിട്ട വയോധിക ബര്‍മ്മീസ് പുരോഹിതന്‍ കഥകളുടെ ഭാണ്ഡവുമായി അവളെ കണ്ടുമുട്ടുന്നു. ഒരു നിയോഗം പോലെപല ഘട്ടങ്ങളിലായി അയാള്‍ പറഞ്ഞു തുടങ്ങുന്ന കഥയാണ്‌ യഥാര്‍ത്ഥത്തില്‍ നോവലിന്റെ മര്‍മ്മം. അതുകൊണ്ട് തന്നെ ജൂലിയയുടെ സ്വന്തം ആഖ്യാനം ഒരു ചട്ടക്കൂട് എന്ന നിലയിലേക്ക് ചുരുങ്ങുന്നു. യുബാ സ്വയം ആരാണ് എന്നതും കഴിഞ്ഞ നാലു വര്‍ഷങ്ങളായി അവളെ കാത്തിരിക്കയായിരുന്നു എന്നും പറയാന്‍ മാത്രം അയാള്‍ക്കും ജൂലിയക്കുമിടയിലെ ബന്ധം എന്താണെന്നതും നോവലിലെ ചെറിയ നിഗൂഡതകളില്‍ പെടുന്നു.

ഒന്നാം ലോക യുദ്ധപൂര്‍വ്വ ബര്‍മ്മയുടെ വന്യസൗന്ദര്യമിയന്ന ആദിമ വൈചിത്ര്യങ്ങളുടെ (mysterious and exotic) പശ്ചാത്തലത്തില്‍ പറഞ്ഞു തുടങ്ങുന്ന കഥയില്‍ ടിന്‍ വിന്‍ എന്ന ബാലന്റെ ജീവിതത്തിലെ അത്യസാധാരണ അനുഭവങ്ങള്‍ വിവരിക്കപ്പെടുന്നു. ഡിസംബറിലെ ശനിയാഴ്ച്ചയെന്ന അപശകുന മുഹൂര്‍ത്തത്തില്‍ പിറന്നവന്‍ എന്ന നിലയില്‍ പിതാവ് ഖിന്‍ മോങ്ങിന്റെ അപകട മരണം ഉള്‍പ്പടെ കുടുംബത്തില്‍ ദുരന്തങ്ങള്‍ക്കു നിമിത്തമായവാന്‍ എന്ന് കണക്കാക്കപ്പെട്ട ബാലനെ അവന്റെ ആറാം ജന്മ ദിനനാളില്‍ അമ്മ മിയാ മിയ ഉപേക്ഷിച്ചു പോകുന്നത് അവനെ സ്നേഹമയിയായ ബന്ധു സു കിയുടെ സംരക്ഷണയില്‍ എത്തിക്കുന്നു. ദുരന്തങ്ങളുടെ തുടര്‍ച്ചയില്‍ കാഴ്ചശക്തി നഷ്ടപ്പെടുന്ന ടിന്‍ വിന്‍പക്ഷെ അതീവ സൂക്ഷ്മമായ ശ്രവണ ശക്തിയുടെ വരസിദ്ധിയിലേക്ക് എത്തിപ്പെടുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമാകുന്നത്. തുടര്‍ന്ന് യുബാ വര്‍ണ്ണിക്കുന്ന ടിന്‍ വിന്നിന്റെ ചിത്രം ജൂലിയയുടെ മനസ്സില്‍ തീര്‍ത്തും വ്യത്യസ്തനായ ഒരാളായി അയാളെ പുനസൃഷ്ടിക്കുന്നത് എങ്ങനെയെന്നത് നോവലിന്റെ പ്രധാന ആകര്‍ഷണമാണ്. എന്നാല്‍മാജിക്കല്‍ റിയലിസത്തിന്റെയോ പരമ്പരാഗത ബര്‍മ്മീസ് ദൃഷ്ടാന്ത കഥയുടെയോ ഭാവങ്ങള്‍ക്ക് പകരം യഥാതഥ ആഖ്യാന രീതിയെ ആശ്രയിക്കുന്ന നോവല്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ടിന്‍ വിന്‍ മുട്ടക്കുള്ളിലെ വിരിഞ്ഞിറങ്ങിയിട്ടില്ലാത്ത കോഴിക്കുഞ്ഞിന്റെ ഹൃദയ താളം ശ്രവിക്കുന്നതു പോലുള്ള വിവരണങ്ങളില്‍ വിശ്വസനീയതയുടെ അതിര്‍വരമ്പുകള്‍ നോവലിസ്റ്റ് ഏതാണ്ട് ബോധപൂര്‍വ്വം തന്നെ വലിച്ചു നീട്ടുന്നുണ്ട് എന്നും പറയേണ്ടി വരും. തന്നെയും മമ്മയെയും ഉപേക്ഷിച്ചു പോയ പിതാവിനോട് സ്വാഭാവികമായി തോന്നേണ്ട ഈര്‍ഷ്യയുടെ സ്ഥാനത്ത് സ്നേഹവും ആരാധനയും സൃഷ്ടിക്കുകയെന്ന ധര്‍മ്മം സാധിക്കാന്‍ ടിന്‍ വിന്നിനെ ഏതാണ്ടൊരു ദൈവിക പരിവേഷത്തിലേക്ക് നോവലിസ്റ്റ് ഉയര്‍ത്തുന്ന പോലെയാണ് ഈ ഭാഗം.

ഹൃദ്സ്പന്ദങ്ങള്‍ കേള്‍ക്കാനുള്ള അപൂര്‍വ്വ സിദ്ധി ലഭിക്കുന്ന ടിന്‍ വിന്‍ ആദ്യമായി കേള്‍ക്കുന്നത് മിമിയുടെ ഹൃദ്സ്പന്ദമാണ് എന്നതില്‍ ഒരു മുജ്ജന്മ ബന്ധമുണ്ടെന്നു പിന്നീട് അവര്‍ക്കിടയില്‍ വളരുന്ന അപൂര്‍വ്വ പ്രണയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്ധനായ കൌമാരക്കാരന് കാണാനാവുന്നില്ലെങ്കിലും ജന്മനാ കാലുകള്‍ക്ക് വൈകല്യമുള്ള മിമി എണീറ്റു നടക്കാന്‍ കഴിയാത്തവളാണ് എന്നത് അവന്‍ അറിയുന്നുണ്ട്. അഞ്ചു സഹോദരങ്ങള്‍ക്കിടയിലെ ഏക പെണ്‍കുട്ടി എന്ന കുടുംബ വാത്സല്യം ആവോളം അനുഭവിച്ചു വന്ന മിമിക്ക് അവളുടെ അംഗപരിമിതി അപകര്‍ഷബോധമായി അനുഭവപ്പെട്ടിട്ടില്ല. മിമിയെ പുറകിലേറ്റി നദിയും മലയും താണ്ടുന്ന ടിന്‍ വിന്നിന് അവളാണ് കണ്ണുകളാവുക. ആദിമ പറുദീസയുടെ പ്രശാന്തതയുള്ള ഈ ബന്ധത്തിലേക്ക് വില്ലനായി എത്തുക എല്ലാ ദുരന്തങ്ങളെയും തന്റെ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ വിജയിക്കുന്ന അമ്മാവന്‍ യൂസോയുടെ ഇടപെടലാണ്. യുദ്ധകാലത്തും മുപ്പതുകളിലെ മാന്ദ്യത്തിന്റെ കാലത്തും തന്റെ ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കാനായതിനു പിന്നില്‍ അധികാര ശ്രേണിയിലെ മാറുന്ന സമവാക്യങ്ങള്‍ക്കനുസരിച്ചു അപ്പപ്പോള്‍ പാകപ്പെടാനുള്ള യുസോയുടെ മിടുക്കായിരുന്നു കാരണമെന്ന് നോവലിസ്റ്റ് അടിവരയിടുന്നുണ്ട്. നോവലിന്റെ ചരിത്രബോധത്തിന്റെ കണ്ണാടിയായിത്തീരുന്ന യൂസോരണ്ടാം ലോകയുദ്ധാനന്തര കാലത്തു തന്റെ മുന്‍ കണക്കുകൂട്ടലുകള്‍ തെറ്റിയതിനും മാറിമറിഞ്ഞ രാഷ്ട്രീയ പരിണാമങ്ങള്‍ക്കും വിലയൊടുക്കേണ്ടിയും വരുന്നുണ്ട്.  അതേസമയംനോവലില്‍ ഉടനീളം ആവര്‍ത്തിക്കപ്പെടുന്ന രാശികളുടെയും ശകുനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും സ്വാധീനത്തില്‍നിന്ന് അയാളും മുക്തനല്ല. സമൂഹത്തില്‍ ദാന ധര്‍മ്മങ്ങളുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും ഏറെ ഉച്ചത്തിലുള്ള പ്രതീതി സൃഷ്ടിക്കാനും അപശകുനങ്ങള്‍ സൃഷ്ടിക്കാവുന്ന ദുര്‍വ്വിധിയില്‍നിന്നു രക്ഷ നേടാനുമായി കുടുംബക്കാരെ കയ്യയച്ചു സഹായിക്കുകയെന്ന രാശിനോട്ടക്കാരന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം എന്ന നിലയിലാണ് ടിന്‍ വിന്നിന്റെ കണ്ണിനു ശസ്ത്രക്രിയ ചെയ്യുകയെന്ന ‘സേവന പ്രവര്‍ത്തി’ അയാള്‍ ഏറ്റെടുക്കുന്നതും അതിന്റെ പേരില്‍ അവനെ മിമിയില്‍ നിന്ന് അകറ്റുന്നതും. അനിവാര്യമായ ദുരന്തത്തിന്റെ മുന്നോടിയായ വേര്‍പ്പാടിന്റെ മുഹൂര്‍ത്തത്തില്‍ പ്രണയം എല്ലാ അര്‍ത്ഥത്തിലും പങ്കുവെക്കപ്പെടുന്നു എന്നതാണ് യൂബായുടെ ജന്മരഹസ്യം. വര്‍ഷങ്ങളായി നിസ്സഹായനായ കൌമാരക്കാരന്‍ യൂസോയുടെ കരുനീക്കങ്ങളില്‍ ഇരയായിപ്പോകുന്നതാണ് അഞ്ചു പതിറ്റാണ്ടിലേറെക്കാലം നീണ്ട വിരഹത്തിലേക്ക്‌ ടിന്‍ വിന്നിനെയും മിമിയെയും കൊണ്ടെത്തിക്കുക. പ്രണയാര്‍ദ്രമായ അവരുടെ കത്തുകള്‍ എത്തേണ്ടിടത്ത് ഒരിക്കലും എത്തുന്നില്ല എന്നുറപ്പുവരുത്തുന്നതിനു പിന്നിലും അയാളുടെ സ്വാര്‍ഥതയാണ്: തകര്‍ച്ച നേരിടുന്ന തന്റെ ബിസിനസ്സ് സാമ്രാജ്യത്തെ രക്ഷിക്കാന്‍ സമര്‍ത്ഥനായ യുവാവിനെ അയാള്‍ക്ക് ആവശ്യമുണ്ടായിരുന്നു.

പാശ്ചാത്യലോകത്തുള്ള പ്രണയരഹിതമായ ജീവിതം നിശബ്ദം തുടരുമ്പോഴും മിമിയുടെ ഓര്‍മ്മകള്‍ ടിന്‍ വിന്നിനെ വേട്ടയാടിയിരുന്നുവെന്നു ഒരന്തിമ ശ്രമത്തില്‍ അയാള്‍ അവളോട്‌ ചേരുന്ന രീതിയില്‍ വ്യക്തമാണ്. ഒരു നിയോഗം പോലെമൃത്യുവിന്റെ അവസാന സമാഗമമായി ഇരുവരും കണ്ടുമുട്ടുന്നത്ചോദ്യങ്ങളൊക്കെ ചോദിച്ചും പറഞ്ഞും സുദീര്‍ഘമായ ഒരു സന്ധിക്കല്‍ ആയല്ല നോവലിസ്റ്റ് ചിത്രീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒന്നും പറയേണ്ടതില്ലഹൃദ്സ്പന്ദങ്ങള്‍ പങ്കുവെച്ച ജന്മാന്തര പ്രണയത്തിനു ഭാഷയുടെമൊഴിവഴക്കത്തിന്റെ ആര്‍ഭാടം ആവശ്യമേയല്ല.  മാര്‍ക്കേസിന്റെ ഫ്ലോറന്റിനോ – ഫെര്‍മിന ബന്ധം പോലെ മാംസബദ്ധം കൂടിയായ ഒന്നായല്ലഅമിതമായി ആദര്‍ശവല്‍ക്കരിച്ച ഒന്നായാണ് ടിന്‍ വിന്‍ - മിമി ബന്ധം നോവലില്‍ ഇടം പിടിക്കുന്നത്‌. മരണത്തിലും അത്തരം ഇച്ഛാഭംഗത്തിന്റെ പരിക്കേല്‍ക്കാതെ ഒരാദര്‍ശ സങ്കല്‍പ്പനം പോലെ അതിനു പൂര്‍ണ്ണത കൈവരുന്നു. ഒരു പക്ഷെ അതിന്റെ പരിമിതിയും അതു തന്നെയാണ്.

ടിന്‍ വിന്നിനു പ്രചോദനം നല്‍കുകയെന്ന ഉദ്ദേശത്തോടെ യൂബാ പറയുന്ന മറ്റൊരു ആഖ്യാനത്തില്‍ഉച്ചനീച്ചത്വങ്ങളില്ലാത്ത സംശുദ്ധമായ പ്രണയമെന്ന അനുഭവത്തെടിന്‍ വിന്‍ - മിമി ബന്ധത്തിന് ഏറെക്കുറെ സമാന്തരമായ ഒന്നായി അതിതീക്ഷ്ണമായി പറഞ്ഞുവെക്കുന്ന മറ്റൊരു കഥകൂടിയുണ്ട്. ടിന്‍ വിന്നിന്റെ ബുദ്ധമത ഗുരു യുമേയുടെ ജീവിത കഥയിലാണ് അത് കടന്നു വരുന്നത്. വീട്ടുവേലക്കാരിയുടെ മകള്‍ മാമുവുമായി നവയുവാവിനുണ്ടായിരുന്ന ഹൃദയ ബന്ധം തകര്‍ക്കുന്നത് അയാളുടെ പിതാവാണ്. ഒരു മിന്നായം പോലെ മാമുവും കുഞ്ഞും മരണത്തിലേക്കു കൂപ്പുകുത്തുന്നത്അത് തിരിച്ചറിയാതെയെങ്കിലുംകാണാന്‍ ഇടയാകുന്നുണ്ട് യൂമേ. ബുദ്ധ സന്യാസിയുടെ പരിത്യാഗി ജീവിതത്തിലേക്ക് അയാളെ എത്തിക്കുന്നതില്‍ പ്രണയഭംഗത്തിന്റെ അനുഭവത്തിനും പങ്കുണ്ടായിരിക്കാം.  

കനംകുറഞ്ഞ കൌമാര പ്രണയ കഥയിലേക്ക്‌ ഏതാണ്ടൊരു പൌലോ കൈലോ നിലവാരത്തിലുള്ള ആഴം കുറഞ്ഞ ആത്മീയ ഭാവം കൂടി ചേര്‍ത്തുവെച്ച എളുപ്പവായനയായി നില്‍ക്കുമ്പോഴും ഇടക്കൊന്നു കണ്ണുകള്‍ ഈറനണിയുന്നതും സഹൃദയത്വത്തിന്റെ ഭാഗമാണ് എന്ന് കരുതുന്ന വായനക്കാരെ ‘ഹൃദ്സ്പന്ദങ്ങളുടെ ശ്രവണ കല’ മുഷിപ്പിക്കുകയില്ല. വായിച്ചിട്ട് ഇഷ്ടമാവാത്തവര്‍ പുസ്തകം തിരികെയെത്തിച്ചാല്‍ ചോദ്യങ്ങള്‍ ഏതുമില്ലാതെ പണം തിരികെ നല്‍കുന്നതാണ് എന്ന വെല്ലുവിളി ഉയര്‍ത്താനും അതില്‍ വിജയിക്കാനും 2002ല്‍ ജര്‍മ്മന്‍ മൂലം പുറത്തിറക്കിയപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷം2006ല്‍ ഇംഗ്ലീഷ് ഭാഷാന്തരം അവതരിപ്പിച്ചപ്പോഴും  (ഇന്ത്യന്‍ പതിപ്പ് പിന്നെയും ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് ഇറങ്ങുന്നത്) പ്രസാധകരെ ധൈര്യപ്പെടുത്തിയതും നോവലിന്റെ ഈ തീവ്ര വൈകാരികോര്‍ജ്ജം തന്നെയാവാം. ജാന്‍ ഫിലിപ്പ് സെന്‍കറുടെ ജര്‍മ്മന്‍ മൂലത്തോട് തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ട് കെവിന്‍ വിലിയാര്‍ട്ടിയുടെ ഇംഗ്ലീഷ് ഭാഷാന്തരം എന്ന് നിരൂപകര്‍ വിലയിരുത്തുന്നു.  

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 261-265)

To purchase, contact ph.no:  8086126024


No comments:

Post a Comment