Featured Post

Friday, April 10, 2026

Silence Is My Mother Tongue by Sulaiman Addonia

 മൌനം ഭാഷയാകുന്ന അഭയാര്‍ഥിത്തം.



1.

സുലൈമാന്‍ അഡോനിയ എന്ന എറിത്രിയന്‍-എത്യോപ്യന്‍-ബ്രിട്ടീഷ് നോവലിറ്റ് കുടുംബ/ പാരമ്പര്യ പരവും സാഹിതീയവും ഡയസ്‌പോറ അസ്ഥിത്വപരവുമായ ഒരു തെരഞ്ഞെടുപ്പായാണ് ‘സുലൈമാന്‍ സാദിയ – മെബ്രാത്’ എന്ന പേരുകൂടി സ്വയം സ്വീകരിച്ചത്: എത്യോപ്യന്‍/ എരിത്രിയന്‍ പാരമ്പര്യവും അഭയാര്‍ഥി സ്വത്വവും ബ്രിട്ടീഷ് സാഹിത്യ ജീവിതവും തമ്മിലുള്ള സംസ്കാരാന്തര ഐഡന്റിറ്റി സംവാദങ്ങളുടെ ഫലം. എത്യോപ്യന്‍ പിതാവിലൂടെ കിട്ടിയ അഡോനിയ എന്ന കുടുംബപ്പേര് പരമ്പരാഗത രീതിയില്‍ നിലനിര്‍ത്തിയപ്പോഴും, ഉമ്മയും മുത്തശ്ശിയുമാണ് ‘സാദിയ – മെബ്രാത്’ എന്ന സ്നേഹപാശമായി അദ്ദേഹത്തിന്‍റെ പേരില്‍ ഇടം പിടിച്ചത്. ഇത്തരം സാംസ്കാരിക മാനങ്ങള്‍ ഉള്ള തെരഞ്ഞെടുപ്പ് ഡയസ്‌പോറ സമൂഹത്തില്‍ പതിവാണ്. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട പിതാവിന്റെ അഭാവത്തില്‍ സുഡാനീസ് അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെട്ട പറക്കമുറ്റാത്ത രണ്ടു സഹോദരങ്ങള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്‌; ഉമ്മ, ജോലിതേടി സൌദിയിലും. സുലൈമാന്റെ കൃതികളിലെ, വിശേഷിച്ചും ഈ ലേഖനത്തിന്റെ വിഷയമായ Silence Is My mother Toungue എന്ന നോവലിലെ സ്ത്രീപക്ഷ സമീപനത്തെ ഈ മാതൃവന്ദന പ്രകൃതവുമായി ചേര്‍ത്തുകാണാം. സ്ത്രീപക്ഷ വീണ്ടെടുപ്പും മാതൃദായ കഥാകഥന രീതിയും (feminist recovery and matrilineal storytelling) നോവലില്‍ വളരെ പ്രകടമാണ്.

എറിത്രിയയില്‍ നിന്ന് സുഡാനിലേക്കും, തുടര്‍ന്ന് സൗദി അറേബ്യയിലേക്കും ഒടുവില്‍ ലണ്ടനിലേക്കുമുള്ള പലായനങ്ങളുടെ തുടര്‍ച്ചയില്‍ ഭാഷയുമായുള്ള ബന്ധത്തില്‍ സംഭവിച്ച മുറിവുകളുടെയും മൌനങ്ങളുടെയും പ്രതിഫലനം തലക്കെട്ടിന്റെ തെരഞ്ഞെടുപ്പിലും പ്രകടമാണ്. 1962 മുതല്‍ എത്യോപ്യന്‍ അധിനിവേശത്തില്‍ ആയിരുന്ന എരിത്രിയയിലെ ഉമ്മു ഹാജറിലാണ് സുലൈമാന്‍ ജനിച്ചത് (1974). സുദീര്‍ഘമായ (1961–1991) പ്രസ്തുത സാമന്ത പദവി (Annexation) വിരുദ്ധ സംഘര്‍ഷത്തിന്റെ ചരിത്രം, കൂട്ടക്കുരുതികള്‍, പലായനങ്ങള്‍, അഭയാര്‍ഥി പ്രവാഹം എന്നിവയുടെതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും രക്തരൂക്ഷിതവുമായ ഒന്നായിരുന്ന ഉമ്മു ഹാജര്‍ കൂട്ടക്കൊലയിലാണ് (1976) സുലൈമാന്റെ പിതാവ് കൊല്ലപ്പെടുന്നതും കുടുംബം സുഡാനീസ് അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെടുന്നതും. എറിത്രിയന്‍ പാര്‍ലമെന്റിനേപ്പോലെത്തന്നെ ടിഗ്രിന്യ, അറബിക് ഭാഷകള്‍ക്കും വിലക്കേര്‍പ്പെടുത്തിയ അധിനിവേശം തദ്ദേശീയജനതയെ സംബന്ധിച്ച് മാതൃഭാഷയുടെ മോഷണമാണ് നടത്തിയത്. മൂന്നാം വയസ്സില്‍ ഉമ്മ സൗദിയിലേക്ക് പോയതോടെ ആ ബാലന്‍ മൌനത്തിലേക്ക്‌ പിന്‍വാങ്ങി. സുഡാനീസ് ക്യാമ്പില്‍ അംഹാരിക് പഠിക്കാന്‍ ശ്രമിച്ചെങ്കിലും അത് കൊല്ലപ്പെട്ട പിതാവുമായി ബന്ധപ്പെട്ട ദുഃഖത്തിന്റെയും ഹിംസയുടെയും ഭാഷയയിരുന്നു കൊച്ചു സുലൈമാന്.  എമ്പതുകളില്‍ കൌമാരക്കാരനായ സുലൈമാന്‍, സൌദി അറേബിയയില്‍ ഉമ്മയോട് ചേര്‍ന്നു. പതിനഞ്ചു വയസ്സുള്ളപ്പോള്‍, രക്ഷിതാക്കള്‍ കൂടെയില്ലാത്ത മൈനറായി ഇംഗ്ലണ്ടിലെത്തിയ ബാലന് ഇംഗ്ലീഷ് ഭാഷയില്‍ ഒരു വാക്കുപോലും അറിയില്ലായിരുന്നു. അറബിക്കും ഇംഗ്ലീഷും പഠിക്കാനുള്ള ശ്രമങ്ങള്‍ മുന്‍ ഭാഷകളെ തൊഴിച്ചു പുറത്താക്കുന്നതും ഭൂതകാലത്തില്‍ നിന്ന് വീണ്ടും അകറ്റുന്നതുമായ പ്രക്രിയയാണ് അവന് അനുഭവപ്പെട്ടതും. അതെന്തായാലും പില്‍ക്കാലം ഇംഗ്ലീഷ് ഭാഷാപ്രവീണ്യവും ബിരുദങ്ങളും നേടിയ സുലൈമാന്‍, വര്‍ഷങ്ങള്‍ കഴിഞ്ഞു ബ്രസ്സല്‍സില്‍ എത്തിയ ശേഷമാണ് തന്റെ കുട്ടിക്കാല അനുഭവങ്ങളെ എഴുത്തിലേക്ക്‌ പരഭാഷപ്പെടുത്താന്‍ വേണ്ട വൈകാരിക പക്വത (alienation) നേടിയെടുത്തത്. ഭാഷാപരമായ ഈ ട്രോമകളാണ് നോവലിസ്റ്റിന്റെ അപര വ്യക്തിത്വമായ ഹാഗോസിന്റെ ‘മൂകവും മൂകമാക്കപ്പെട്ടതുമായ ("silent and silenced") പ്രകൃതമായി ‘സൈലന്‍സി’ല്‍ പരിഭാഷപ്പെട്ടത്. സബായ്ക്കും ഹാഗോസിനും ഇടയില്‍ അവര്‍ക്കുമാത്രം മനസ്സിലാകുന്ന സ്വകാര്യ പദാവലികള്‍ ഉള്ള, ഭാഷയായി ‘മൌനം’ മാതൃഭാഷയായിത്തീരുന്നു.

2.

നോവല്‍ പശ്ചാത്തലമാക്കുന്ന ഉമ്മു ഹാജര്‍ കൂട്ടക്കൊലയുടെ ചരിത്ര ഘട്ടത്തില്‍ എറിത്രിയന്‍ - എത്യോപ്യന്‍ സംഘട്ടനങ്ങളുടെ യുദ്ധഭൂമിയും എറിത്രിയന്‍ സ്വാതന്ത്ര്യ സൈന്യങ്ങളുടെ (ELF and EPLF )കേന്ദ്രവും ഒരു ഭൌമരാഷ്ട്രീയ സുരക്ഷാ പഴുതുമായിരുന്നു സുഡാന്‍. എറിത്രിയന്‍ നഗരങ്ങള്‍ കീഴടക്കിയ എത്യോപ്യന്‍ സൈന്യത്തിനെതിരെ ആയുധ-സൈനിക ശേഖരണത്തിനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും റിബലുകള്‍ കിഴക്കന്‍ സുഡാന്‍ കേന്ദ്രമാക്കി. ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയില്‍, ശീതയുദ്ധകാലത്തിന്റെ പതിവു രീതിയില്‍ സുഡാന്‍, എറിത്രിയന്‍ റിബലുകളെ സഹായിച്ചപ്പോള്‍, ഖാര്‍തൂമിനെതിരെ ദക്ഷിണ സുഡാനിലെ റിബലുകളെ (SPLA) പിന്തുണച്ചുകൊണ്ട് എത്യോപ്യ തിരിച്ചടിച്ചു. നഗര/ ഇടത്തര/ ബുദ്ധിജീവി/ വിമത ഇടതുപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ അരങ്ങേറിയ ‘ചുവപ്പു ഭീകരത’ക്ക് (RedTerror) എന്ന് വിളിക്കപ്പെട്ട കൂട്ട അറസ്റ്റുകള്‍, പീഡനങ്ങള്‍, വധശിക്ഷകള്‍ എന്നിവക്ക് സമാന്തരമായി ഗ്രാമീണ/കാര്‍ഷിക ജനതയെ ലക്ഷ്യം വെച്ച് എത്യോപ്യന്‍ ഭരണകൂടം (The Dreg) നടപ്പിലാക്കിയ കുപ്രസിദ്ധമായ "scorched earth" തന്ത്രം കാരണം നാടുവിട്ട പ്രധാന സിവിലിയന്‍ ജനതയുടെ അഭയകേന്ദ്രവും സുഡാന്‍ ആയിരുന്നു. പ്രസ്തുത പോളിസിയില്‍ ഭക്ഷണം, വെള്ളം, അടിസ്ഥാന സൌകര്യങ്ങള്‍ തുടങ്ങി പലായനം ചെയ്യുന്ന ശത്രുവിന് അതിജീവനം സാധ്യമാക്കുന്ന എല്ലാത്തിനെയും വ്യവസ്ഥാപിതമായ രീതിയില്‍ നശിപ്പിക്കുന്ന സൈനിക തന്ത്രമാണ് എത്യോപ്യ സ്വീകരിച്ചത്. സിവിലിയന്‍ സമൂഹത്തെ വന്‍തോതില്‍ ലക്ഷ്യംവെച്ച സൈന്യം, റിബലുകളെ സഹായിക്കുന്നു എന്നാരോപിച്ച് ഗ്രാമങ്ങള്‍ ചുട്ടെരിക്കുകയും വിളകള്‍ നശിപ്പിക്കുകയും കാലികളെ കൊന്നൊടുക്കുകയും കിണറുകളില്‍ വിഷം കലക്കുകയും ചെയ്തു. ‘എറിത്രിയയുടെ ഭൂമിയാണ്‌ നമുക്ക് വേണ്ടത്, ആ ജനതയെ അല്ല എന്ന പ്രഖ്യാപനം തന്നെ സൈന്യം നടത്തുകയുണ്ടായി. ഇതിന്റെയെല്ലാം ഫലമായി ‘മാനുഷിക മരുഭൂമിയായ ("humanitarian desert") ഇടം വിട്ടുപോയ സമൂഹങ്ങളില്‍ ഉമ്മു ഹാജര്‍ കൂട്ടക്കുരുതിയിലെ ഇരകളാണ് നോവലിലെ കഥാപാത്രങ്ങള്‍.

നോവലിലെ ക്യാംപിന്റെ പൂര്‍വ്വമാതൃകയായ, കിഴക്കന്‍ സുഡാനില്‍ എറിത്രിയന്‍ അതിരില്‍ നിലനിന്ന വാദ് ശരീഫ് ക്യാമ്പ് പോലുള്ള ‘കൊച്ചു എറിത്രിയകള്‍ ആയിത്തീര്‍ന്ന ക്യാമ്പുകളുടെ ഇടമായും സുഡാന്‍ മാറി. (ഇന്നവിടം വടക്കന്‍ സുഡാനിന്റെ ഭാഗമാണ്). നോവല്‍ പ്രതിഫലിപ്പിക്കുന്ന പോലെ, ഈ ക്യാമ്പുകള്‍ കേവല താല്‍ക്കാലിക ഇടങ്ങള്‍ ആയിരുന്നില്ല. മറിച്ച്, ആയിരക്കണക്കിന് ആളുകള്‍ ദശാബ്ദങ്ങളോളം പാര്‍ത്തുവന്ന വ്യവസ്ഥാപിത സമൂഹങ്ങള്‍ തന്നെയായിരുന്നു. രാഷ്ട്രീയ മത്സരങ്ങള്‍ക്കിടയിലും പൂര്‍വ്വ സുഡാനിനും പശ്ചിമ എറിത്രിയക്കുമിടയില്‍ വംശീയ സങ്കരങ്ങളുടെ ഇടമായി അവ മാറി. എന്നാല്‍, സുഡാനിയന്‍ നിയമങ്ങളുടെയും സുഡാനീസ് സര്‍ക്കാരിന്റെ തോന്നുംപടി താല്‍പര്യങ്ങളുടെയും സമ്മര്‍ദ്ദം “സിനിമാ” മാതൃകയില്‍ സുരക്ഷാ കണ്ണുകളായി ക്യാംപുകള്‍ക്കു മേല്‍ വട്ടമിട്ടു. കൂടാതെ, സബായുടെ വിചാരണയില്‍ കാണാവുന്നതു പോലെ, ദേശീയ, സാംസ്കാരിക ഐഡന്റിറ്റി സംരക്ഷണത്തിന്റെ പേരില്‍ നടപ്പിലാക്കപ്പെട്ട സദാചാര കമ്മിറ്റികളുടെ കാര്‍ക്കശ്യങ്ങള്‍, തങ്ങള്‍ വിട്ടേച്ചുപോന്ന അതേ യാഥാസ്ഥിതിക, പുരുഷാധികാര മൂല്യങ്ങളുടെ മൈക്രോകോസമാക്കി ക്യാംപുകളെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തു.

3.

Silence Is My Mother Tongue (2018) കാവ്യാത്മക ഭാഷയില്‍ രചിക്കപ്പെട്ട അര്‍ദ്ധ ആത്മകഥാപരമായ നോവലാണ്‌. എറിത്രിയന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ബാക്കിപത്രമായ ‘മരവിച്ച അഭയാര്‍ഥി ജീവിതങ്ങളാണ് നോവലിലുള്ളത്. ഇണ പിരിക്കാനാകാത്ത സബാ – ഹാഗോസ് സഹോദരങ്ങളെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കുന്നതിലൂടെ അഭയാര്‍ഥി ജീവിതാനുഭവത്തെ കേവലം അതിജീവന പോരാട്ടം എന്നതിനപ്പുറത്തേക്ക് നോവലിസ്റ്റ് വികസിപ്പിക്കുന്നു. അത് ഐഡന്റിറ്റിയും ലിംഗ വ്യതിരിക്തകളും നിലനിര്‍ത്തുന്നതിനും യുദ്ധത്തിന്റെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ ‘മൌനമെന്ന സ്വകാര്യ മാതൃഭാഷ കണ്ടെത്തുന്നതിനുമുള്ള അട്ടിമറിപ്പോരാട്ടം ആയിത്തീരുന്നു. ഈ ചെറുത്തുനില്‍പ്പിന്റെ അച്ചുതണ്ടായ സബാ, ഒരര്‍ത്ഥത്തില്‍ ലിംഗബദ്ധ പ്രതീക്ഷകളുടെ ഒരു തിരിച്ചിടല്‍ (Role Reversal) സാധിക്കുന്ന കഥാപാത്രമാണ്. സഹോദരന്‍ ഹാഗോസ്, ‘സ്ത്രൈണ’മായ ഒരു നിശ്ചലഭാവം നിലനിര്‍ത്തുമ്പോള്‍ സബാ, സുഡാനീസ് അഭയാര്‍ഥി ക്യാമ്പിലെ ശ്വാസം മുട്ടിക്കുന്ന ലിംഗപ്രതീക്ഷകളുടെ അതിരുകളിള്‍ നിരന്തരം മര്‍ദ്ദമേല്‍പ്പിക്കുന്നു. ഹാഗോസ് ക്ലീനിംഗ്, വെള്ളം കോരല്‍, ഭക്ഷണമുണ്ടാക്കല്‍ തുടങ്ങിയ ജോലികളില്‍ വ്യാപൃതനകുമ്പോള്‍ സബാ, ‘പുരുഷ’ ആര്‍ബാടങ്ങളായ വായന, ചിന്ത, പഠന ശ്രമം എന്നിവയില്‍ മുഴുകുന്നു. സ്കൂളില്‍ പോയിരുന്ന നാളുകളുടെ ഓര്‍മ്മ ശരീരത്തില്‍ നിന്ന് എന്തോ മുറിച്ചു മാറ്റിയ വേദനയാണ് അവള്‍ക്ക്; പുസ്തകം ആയുധവും. സ്ത്രീയുടെ ഏക കരിക്കുലം വിവാഹവും മാതൃത്വവുമാണ് എന്ന ക്യാമ്പ് നിയമം അനുസരിക്കാന്‍ അവള്‍ക്കാവില്ല.

4.

നോവല്‍ ആരംഭിക്കുന്നത് ജമാലിന്റെ സാങ്കല്‍പ്പിക സിനിമാ കാഴ്ചയായി (Cinema Silenzioso) ക്യാമ്പുജീവിത ‘കാഴ്ചയോടെയാണ്. ഇത്, പ്രാഥമികമായി ഒരു ചട്ടക്കൂട് ആഖ്യാനരീതിയായി (framing devise) വര്‍ത്തിക്കുന്നു. ആ ഫ്രെയിമിലേക്ക് സബായുടെ ഉടല്‍ കടന്നുവരുന്നതും ജമാലിന്റെ ആസക്തിയും, അതിനെ ഘടനാപരം എന്നതിലേറെ പ്രസക്തമാക്കുന്നു. ഒരര്‍ത്ഥത്തില്‍ നിരീക്ഷണത്തിന്റെ 'സിനിമാക്കണ്ണ്' (Cinema eye) ആണ് ജമാൽ; ഒപ്പം സ്ത്രീശരീരങ്ങളെ കര്‍തൃത്വമോ സ്വന്തമായി ആഗ്രഹങ്ങളോ ഇല്ലാത്ത വെറുമൊരു കാഴ്ചവസ്തുവും ഭോഗവസ്തുവും ആയിക്കാണുന്ന ഒളിനോട്ടക്കാരനും (Voyeur). പുരുഷാധിപത്യപരമായ അക്രമങ്ങൾ ശാരീരികമായ മുറിവേല്പിക്കലിലൂടെയോ ബലാത്സംഗത്തിലൂടെയോ മാത്രമല്ല, മറിച്ച് 'നോട്ടം' (male gaze) എന്ന പ്രക്രിയയിലൂടെയും കൂടി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കപ്പെടുകയാണ്. സബ രഹസ്യമായും എന്നാല്‍ പതിവായും സ്വയം കണ്ടെത്തുന്ന ആനന്ദം (Self-pleasure) ഇവിടെ ഇരട്ടി കരുത്തുള്ള ഒരു പ്രതിരോധമായി മാറുന്നു: അത് ഉടല്‍ മുറിവുകളുടെ (Mutilation) മാത്രമല്ല, കാഴ്ചവസ്തു (Image) സങ്കല്‍പ്പത്തെയും നിഷേധിക്കുന്നു. സബയുടെ സ്വയംഭോഗവും, സംഹിയയുടെ ധീരമായ കാമനകളും, ലൈംഗികത്തൊഴിലാളി എന്ന നിലയില്‍ നെസ്നേറ്റ് നിരന്തരം നേരിടുന്ന അപമാനങ്ങളും, സഹ്റയുടെ ഭീതിയും, ഒപ്പം പുരുഷാധിപത്യ മൂല്യങ്ങളുടെ കാവല്‍ക്കാരി എന്ന നിലയിലുള്ള മിഡ്‌വൈഫിന്റെ (Midwife) ക്രൂരമായ നിയമവാഴ്ചയും ചേർന്ന് അഡോണിയയുടെ നോവലിലെ സ്ത്രീത്വത്തിന്റെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ലോകത്തെ അടയാളപ്പെടുത്തുന്നു. ആനന്ദം അവിടെ നിലനിൽക്കുന്നുണ്ടെങ്കിലും അത് എപ്പോഴും ഭീഷണിയുടെ നിഴലിലാണ്; പാരമ്പര്യം അതിജീവിക്കുന്നത് പെണ്‍ചേലാകര്‍മ്മം പോലെ സ്ത്രീശരീരത്തെ വികൃതമാക്കിക്കൊണ്ടാണ് (Mutilation). പുരുഷാധിപത്യപരമായ അക്രമങ്ങൾക്കിടയിൽ അതിജീവനത്തിനും ആഗ്രഹങ്ങൾക്കും വേണ്ടി ഓരോ സ്ത്രീയും നടത്തുന്ന വ്യത്യസ്തമായ ഒത്തുതീർപ്പുകളെയും പോരാട്ടങ്ങളെയുമാണ് ഈ കഥാപാത്രങ്ങൾ പ്രതിനിധീകരിക്കുന്നത്.

5.

സബായെയും ഹാഗോസിനെയും സംബന്ധിച്ച് ഓര്‍മ്മകളിലാണ് മുറിവുകളുടെ പ്രഭവങ്ങള്‍. ഇരുവരെയും ഒരേ സമയം ഇരയാക്കുന്ന അങ്കിൾ വെറുമൊരു ലൈംഗികാതിക്രമകാരി (Enforcer of sodomisation) മാത്രമല്ല, മൗനത്തെ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്നവൻ കൂടിയാണ്. സഹോദരങ്ങളുടെ സാക്ഷ്യങ്ങളെ നിശബ്ദമാക്കിക്കൊണ്ട്, അക്രമത്തെ ഭാഷയിലേക്ക് കൂടി വ്യാപിപ്പിക്കുന്ന ഒരു നിരാകരണത്തിന്റെ വക്താവായി (Agent of negation) അയാള്‍ മാറുന്നു. അയാളുടെ ആധിപത്യം ഇരട്ട പ്രഹരമാണ്: ശരീരത്തിന്റെ ലംഘനവും സംസാരത്തിന്റെ മായ്ക്കലും (violation of the body and erasure of language). ലൈംഗിക അഭിരുചിയുടെ (sexual orientation) പ്രകൃതം കൊണ്ടല്ല, മറിച്ച് അത്തരം വ്യവസ്ഥാപിത കള്ളികളെ പ്രതിരോധിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് സബയും ഹാഗോസും തമ്മിലുള്ള ബന്ധം 'ക്വീർ' (Queer) എന്ന് വിളിക്കാവുന്ന ഒന്നായിത്തീരുന്നത്- അധിനിവേശിക്കപ്പെട്ട ഉടലുകളുടെ അതിജീവനത്തിന്റെ ഐക്യപ്പെടല്‍ (a solidarity of violated bodies), ധാർമ്മിക നിയമങ്ങളെ വെല്ലുവിളിക്കുന്ന ആഘാതങ്ങളിൽ അധിഷ്ഠിതമായ ആത്മബന്ധം (Trauma-bonded intimacy). നിർബന്ധിത നിശബ്ദതയ്‌ക്കെതിരെ ഒരു പ്രതിരോധമായി അവരുടെ പൊതു അനുഭവസ്മൃതി വര്‍ത്തിക്കുന്നു. മിഡ്‌വൈഫിന്റെ മറ്റൊരു 'ഇരുണ്ട വകഭേദം' (Dark mirror) ആയി അങ്കിൾ മാറുന്നു: പാരമ്പര്യത്തിന്റെ പേരിൽ മിഡ്‌വൈഫ് ശാരീരിക വൈകല്യങ്ങൾ (Mutilation) അടിച്ചേൽപ്പിക്കുമ്പോൾ, പുരുഷാധിപത്യപരമായ ഉടലധിനിവേശവും നിഗൂഡതയും കാത്തുസൂക്ഷിക്കാൻ അങ്കിൾ മൗനത്തെ ആയുധമാക്കുന്നു.

6.

സബായ്ക്ക് ഹാഗോസുമായി അവിശുദ്ധ ബന്ധമുണ്ട് (incest) എന്ന ആരോപണത്തിന്റെ വിചാരണയിലാണ്. എന്നാല്‍, നേരത്തെ സൂചിപ്പിച്ച ഈ സാമൂഹിക കണ്ണിന്റെ (Community Eye) ഭീതിയും അനുസരണയും അടിച്ചേല്‍പ്പിക്കുന്ന ‘സര്‍വ്വനിരീക്ഷണ പ്രതീതി (panopticon) സബായെ ഭയപ്പെടുത്തുന്നില്ല. ക്യാമ്പിലെ ഏറ്റവും ഭീഷണ സാന്നിധ്യവും പുരുഷാധികാര സാമൂഹികമൂല്യങ്ങളുടെ കാവലാളും പെണ്‍ചേലാകര്‍മ്മം, കന്യകാത്വ പരിശോധന തുടങ്ങിയവയുടെ പരികര്‍മ്മിയുമായ മിഡ് വൈഫ് ഈ ‘സാമൂഹിക കണ്ണി’ന്റെ ഉടല്‍ രൂപമാണ്‌. അഭയാര്‍ഥി നേരിടേണ്ട അപകടം നേരത്തെ സൂചിപ്പിച്ച സൈന്യത്തിന്റെ ചുട്ടെരിക്കല്‍ (scorched earth) മാത്രമല്ല, ആന്തരികമായ സാംസ്കാരിക പൊള്ളിക്കലും കൂടിയാണ്. ഇതൊക്കെയാണെങ്കിലും, ഒരു ‘നല്ല എറിത്രിയന്‍ സ്ത്രീയില്‍ നിന്ന് പ്രതീക്ഷിക്കുന്ന കന്യകാ പരീക്ഷണത്തിന് സബാ വിസമ്മതിക്കുന്നു. സ്ത്രീകള്‍ പലപ്പോഴും വിനിമയ ഉപാധികളും (transactional objects), നിര്‍ബന്ധിത വിവാഹങ്ങളുടെ ഇരകളും ആയിരിക്കുന്ന സമൂഹത്തില്‍ സബാ തന്റെ ഉടല്‍ വീണ്ടെടുക്കുന്നു. ടെഡ്രോസുമായുള്ള അവളുടെ ബന്ധം, കാല്‍പ്പനിക പ്രണയത്തിന്റെതല്ല, മറിച്ച്, തനിക്കും ഹാഗോസിനും ഒരു ഭാവി കണ്ടെത്താനുള്ള കണക്കുകൂട്ടിയുള്ള ഒരു ചലനമാണ്. ഒരു ‘പുരുഷ സംരക്ഷകന്റെ പങ്ക് സബാ ഏറ്റെടുക്കുന്നത് ശക്തനായ പിതാവ് എന്ന പരമ്പരാഗത പദവിയില്‍ അവര്‍ നേരിടുന്ന ശൂന്യതയെ മറികടക്കല്‍ കൂടിയാണ്. പെണ്‍കുട്ടികളെ പോലെത്തന്നെ ആണ്‍കുട്ടികളും വേട്ടയാടപ്പെടുന്ന (pederasty) ക്യാമ്പില്‍ മൂകനായ സഹോദരനെ സംരക്ഷിക്കാന്‍ അവള്‍ നടത്തുന്ന ശ്രമങ്ങള്‍, പ്രതീക്ഷിത സാമൂഹിക വ്യവസ്ഥയ്ക്ക് ഭീഷണിയായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍, ഉമ്മു ഹാജര്‍ സംഭവം പോലൊരു ഭൌമരാഷ്ട്രീയ ദുരന്തമാണ് തങ്ങളുടെ ഭൂതകാലത്തെ നിര്‍ണ്ണയിക്കുന്നത് എന്നിരിക്കിലും, ‘അഭയാര്‍ഥി എന്ന ലേബല്‍ തന്റെ ആത്മാവിനെ മറക്കാന്‍ അനുവദിക്കാത്ത, ‘സൈനികയെ പോലെ നടക്കുന്ന, താന്‍ പൊട്ടിപ്പോകുന്ന നിമിഷം കാത്തുകഴിയുന്ന ആണ്‍നോട്ടങ്ങളെ തൃണവല്‍ഗണിക്കുന്ന വ്യക്തിത്വമാണ് സബായുടെത്. സ്റ്റേറ്റിന്റെയും നിയമവാഴ്ചയുടെയും നാശാവശിഷ്ടങ്ങളിലും നഷ്ട ജീവിതങ്ങളുടെ കൂനകളിലും കെട്ടിപ്പൊക്കിയ (fragments shored against ruins) അഭയാര്‍ഥി ക്യാമ്പ് പോലൊരു നരകത്തില്‍ പഴയ ജെന്റര്‍ ബൈനറികള്‍ അനാവശ്യം മാത്രമല്ല, അവ രണ്ടാമതൊരു തടവറയുടെ രൂപം കൂടിയാണ് എന്നതാണ് സബായുടെ ചെറുത്തുനില്‍പ്പിന്റെ സന്ദേശം.

7.

സബാ - ടെഡ്രോസ് - എയോബ് – കെട്ടുപാട് പുരുഷാധിപത്യത്തിന്റെ രണ്ട് മുഖങ്ങളെയാണ് അനാവരണം ചെയ്യുന്നത്: ടെഡ്രോസ് നഗ്നമായ ബലപ്രയോഗത്തിന്റെയും (Coercion) പെണ്ണുടല്‍  വസ്തുവല്ക്കരണത്തിന്റെയും (Objectification) പ്രതിരൂപമാകുമ്പോൾ, ഇയോബ് അതേ പുരുഷാധിപത്യത്തെ പ്രണയത്തിന്റെ ലോലമായ മൂടുപടം കൊണ്ട് മറയ്ക്കുന്നു. ഇവർ രണ്ടുപേർക്കുമെതിരെ സബ പാലിക്കുന്ന മൗനം ഒരു പ്രതിരോധമായി മാറുന്നു—വ്യവസ്ഥിതിയുടെ യുക്തികൾക്ക് വഴങ്ങിക്കൊടുക്കാനോ പുരുഷാധിപത്യത്തിന്റെ തിരക്കഥകൾക്ക് വിജയം സമ്മാനിക്കാനോ അവൾ തയ്യാറാകുന്നില്ല. ആ നിരാസത്തിലൂടെ, അവളുടെ മൗനം തന്നെ വിജയമായി മാറുന്നു: ആധിപത്യത്തിന് നടുവിലും സ്വന്തം കർതൃത്വം (Agency) കാത്തുസൂക്ഷിക്കുന്ന ഒരു പ്രതിഭാഷയായി (Counter-language) ആ മൗനം മാറുന്നു. സബയെ ഒരു തുല്യപങ്കാളിയായി കാണുന്നതിൽ ഇയോബ് പരാജയപ്പെടുന്നത്, പരമ്പരാഗതമായ പ്രണയസങ്കല്പങ്ങൾ അഭയാര്‍ഥി ക്യാമ്പിലെ  സാഹചര്യങ്ങളില്‍ മറ്റൊരു 'തടവിലിടല്‍' (Cage) മാത്രമാണെന്ന് തെളിയിക്കുന്നു.

8.

സബാ, കുടുംബത്തിലെ വാള് ആണെങ്കില്‍ ഹാഗോസ് പരിചയാണ് എന്നുപറയാം. അവന്റെ സംസാരശേഷിയില്ലായ്മ ഒരു പരിമിതിയല്ല, സബായുടെ കലാപത്തെ പ്രതിഫലിപ്പിക്കുന്ന, സ്വയം തെരഞ്ഞെടുക്കുന്ന, ആഴത്തിലുള്ള ഒരട്ടിമറി പ്രക്രിയയാണ്‌. ക്യാമ്പിന്റെ തീവ്രമായ ആണത്ത, സൈനിക ചുറ്റുപാടില്‍ ‘ആണത്തം’ അരങ്ങേറാന്‍ വിസമ്മതിക്കുന്ന ഹാഗോസിന്റെ നിലപാട് സ്വയമൊരു വിപ്ലവമാണ്. സ്ത്രൈണം എന്ന് കണക്കാക്കുന്ന പ്രവര്‍ത്തികളും വൈകാരിക ഭാവവും ഏറ്റെടുക്കുന്നതിലൂടെ സബായ്ക്ക് ബൌദ്ധിക ജീവിതം തുടരാന്‍ വേണ്ട ഒരു സുരക്ഷിത ഇടം നല്‍കുന്നത് അവനാണ്. നിഷേധഭാവത്തിലൂടെ സബാ ‘ആണത്തം ആര്‍ജ്ജിക്കുമ്പോള്‍, പരിപാലന പ്രകൃതത്തിലൂടെ ഹാഗോസ് സ്ത്രൈണത പ്രകടിപ്പിക്കുന്നു. യുദ്ധത്തിന്റെ ആരവവും മുതിര്‍ന്നവരുടെ ശാസനകളും നിര്‍ണ്ണയിക്കുന്ന ലോകക്രമത്തില്‍ അയാളുടെ മൗനം ഒരു അഹിംസാത്മക ചെറുത്തുനില്‍പ്പിന്റെ മാനം ആര്‍ജ്ജിക്കുന്നു. അയാളെ എത്തിപ്പെടാന്‍ ആകാത്തതുകൊണ്ടുതന്നെ സമൂഹത്തിന് അയാളെ തകര്‍ക്കാനും ആവുന്നില്ല. അയാളുടെ ആന്തര ലോകത്തിലേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ആ മൗനം, സബായെ നിരന്തരം പിന്തുടരുന്ന സമൂഹദൃഷ്ടിക്ക് അയാളെ ഒരു പ്രഹേളികയാക്കുന്നു. നോവലന്ത്യത്തില്‍ ഹാഗോസ് സ്വയം വരിക്കുന്ന ത്യാഗം, സബായെ തന്റെ പെണ്ണുടല്‍ ബാധ്യതയുടെ ചുമരുകള്‍ കടന്ന് ക്യാമ്പില്‍ നിന്ന് രക്ഷപെടാനും അവളുടെ ഭാവി തരികെ പിടിക്കാനും സഹായിക്കുന്നു. സബായുടെയും മുറിവേറ്റ സഹ്റയുടെയും മനുഷ്യക്കടത്തിന് ഹാജ് അലി ആവശ്യപ്പെടുന്ന ‘കനത്ത വില നല്കാന്‍ അയാള്‍ സ്വന്തം ഉടലിനെ സബായുടെ ഉടലിനു പകരം വെക്കുന്നു. ഒടുവിലത്തെ ഒരു മുതിരലായി വിടപറയുന്ന സഹോദരിയോട് സ്നേഹം മന്ത്രിക്കുന്ന അയാളുടെ ‘ചുണ്ടുകള്‍ ചലിക്കു’ന്നത്‌ അവരുടെ പങ്കുവെച്ച ജീവിതത്തിന്റെ ഒരന്തിമ സാധൂകരണമാണ്.

9.

അതിജീവനത്തിന്റെ കഥ എന്നതിനപ്പുറം സക്രിയമായ വീണ്ടെടുപ്പ് എന്ന തലത്തിലേക്കുള്ള  നോവലിന്റെ വികാസത്തില്‍ നോവലന്ത്യത്തിനു വലിയ പങ്കുണ്ട്. തന്റെ ‘ആണത്ത പദവി സബായുടെ വിദ്യാഭ്യാസത്തിനും ബൗദ്ധിക ഉന്നമനത്തിനുമായി അടിയറവെച്ച ഹാഗോസിന്റെ അന്തിമ ചെയ്തി അവളുടെ കര്‍തൃത്വം തിരിച്ചുപിടിക്കാനായി സ്വന്തം സ്വാതന്ത്ര്യത്തെ പണയപ്പെടുത്തലാണ്. സബായാകട്ടെ, ആഫ്രിക്കന്‍ വിമോചന പദ്ധതികളുടെ പതിവ് രീതിയായ ‘പാശ്ചാത്യ അഭയം ലക്ഷ്യമാക്കുന്നതേയില്ല. അവള്‍ എറിത്രിയന്‍ വിമോചന സൈന്യത്തോട് ചേര്‍ന്ന് ബുദ്ധിജീവിയായ വിദ്യാര്‍ഥിനി എന്നതില്‍ നിന്ന് യോദ്ധാവ് എന്ന ഐഡന്റിറ്റിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു. അഭയാര്‍ഥി ക്യാമ്പിന്റെ കാലം നിശ്ചലമായ ലിംബോ അവസ്ഥയെ ഭേദിക്കുന്ന സബാ, ഹാഗോസ് നിരീക്ഷിക്കുന്ന പോലെ, നാടിനും മുമ്പേ സ്വയം സ്വതന്ത്രയാകുന്നു. സാമൂഹിക/ ജെന്റര്‍ പ്രതീക്ഷകളില്‍ നിന്നുള്ള വൈയ്യക്തിക മോചനം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും മുമ്പേ സംഭവിക്കേണ്ടതാണ് എന്നുകൂടിയാണ് ഇത് വ്യക്തമാക്കുന്നത്. ശാരീരികമായി പിരിയുമ്പോഴും ഇരു സഹോദരങ്ങളും തങ്ങള്‍ കണ്ടെത്തിയ മൗനമെന്ന സ്വകാര്യ ഭാഷയിലൂടെ ക്യാമ്പിലെ നിരീക്ഷണ കണ്ണുകളെ മറികടന്ന് തങ്ങളുടെ അന്തസ്സ് സംരക്ഷിക്കുന്നതില്‍ വിജയിക്കുന്നു എന്ന ശുഭസൂചനയില്‍ നോവല്‍ അവസാനിക്കുന്നു.

നോവല്‍ മുന്നോട്ടുവെക്കുന്ന തിരിച്ചറിവുകള്‍ വ്യക്തമാണ്‌: എയോബിനെ പോലുള്ളവര്‍ വാഗ്ദാനം ചെയ്യുന്ന പരമ്പരാഗത കുടുംബ സുരക്ഷിതത്വ സാധ്യതകള്‍ പൊള്ളയാണ്‌. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സബായുടെ ക്രയവിക്രയത്തില്‍ മിഡ് വൈഫിന്റെ സദാചാര പോലീസിങ്ങിന്റെ കണ്ണുവെട്ടിച്ച് ഹാഗോസ് നടത്തുന്ന ആള്‍മാറാട്ടം വ്യക്തമാക്കുന്ന പോലെ ലിംഗപദവിയോ ഗ്രാമനിയമങ്ങളോ അല്ല, ചരിത്രപരമായ ട്രോമകളുടെ പങ്കുവെപ്പിലും നിശബ്ദമായ സ്നേഹസമര്‍പ്പണത്തിലും ഉരുവാകുന്ന ‘കുടുംബ’മാണ് ഏകപ്രകാശ ഗോപുരം. അവസാന വിശകലനത്തിൽ, നോവല്‍ അടിവരയിടുന്നത് പ്രവാസം എന്നത് കേവലം അതിജീവനത്തിന്റെ കഥ മാത്രമല്ല, മറിച്ച് വിയോജിപ്പിലൂടെയുള്ള വീണ്ടെടുപ്പിന്റെ (Subversive recovery) കഥ കൂടിയാണെന്നാണ്. സബയിലൂടെയും ഹാഗോസിലൂടെയും മൗനവും സ്മരണയും കാമനകളും എങ്ങനെയാണ് യുദ്ധത്തിന്റെയും പുരുഷാധിപത്യത്തിന്റെയും അവശിഷ്ടങ്ങൾക്കിടയിൽ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന 'പ്രതിഭാഷകളായി' (Counter-languages) മാറുന്നതെന്ന് അഡോണിയ കാണിച്ചുതരുന്നു. സ്വാതന്ത്ര്യം ആരംഭിക്കുന്നത് രാഷ്ട്രങ്ങളിൽ നിന്നല്ല, മറിച്ച് ജീവിതത്തിന്റെ ഏറ്റവും സ്വകാര്യമായ ഇടങ്ങളിൽ സ്വന്തം കർതൃത്വം (Agency) വീണ്ടെടുക്കുന്നതിലൂടെയാണ് 

No comments:

Post a Comment