Featured Post

Saturday, December 6, 2025

Joji (2021)


ജോജിയും ബേബിയും പിന്നെ മാക്ബത്തും


    നിശ്ശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം എന്ന് നിരന്തരം പ്രകോപിപ്പിച്ച രാഷ്ട്രീയ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുറെയേറെ നാളുകളോട് കിട്ടിയ ഇടങ്ങളിലൂടെ പ്രതകരിച്ച മാസങ്ങളുടെ ഉഷ്ണദിനങ്ങള്‍ക്ക്‌ അവധി കൊടുക്കാന്‍ മലയാളിക്കു കിട്ടിയ ഒന്നാന്തരം വേറിട്ടുപോക്കായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യപ്പെട്ട ദിലീഷ് പോത്തന്‍- ശ്യാം പുഷ്കര്‍- ഫഹദ് ഫാസില്‍ ടീമിന്റെ ‘ജോജി’. വിചിത്ര വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ക്ഷണിച്ചു വരുത്തിയ ചിത്രം, ഏറെ തുലനം ചെയ്യപ്പെട്ടത് മലയാളത്തിലെ ലക്ഷണമൊത്ത  സോക്കോളജിക്കല്‍ ത്രില്ലര്‍ ക്ലാസ്സിക് ആയ കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന ചിത്രവുമായാണ്. ഒന്നിനെ ഇകഴ്ത്തിയേ മറ്റൊന്നിനെ അംഗീകരിക്കാനാവൂ എന്ന പരിമിത വിഭവന്മാരുടെ മുട്ടാപ്പോക്കുകകള്‍ക്കപ്പുറം ഈ സമാനതകള്‍/ വൈചാത്യങ്ങള്‍ പഠനം അര്‍ഹിക്കുന്നുണ്ട്.

    ഇരകൾ മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് തന്നെ. അതിനു പ്രധാന കാരണം ആ ചിത്രത്തിന്റെ പ്രമേയം ഒരു കാലഘട്ടത്തിന്റെ റിബൽ ആന്റി ഹീറോ പ്രതീകത്തെ സത്യസന്ധമായും ചടുലമായും അന്നത്തെ ചലച്ചിത്ര പരമായ പരിമിതികൾ മറികടന്നു അവതരിപ്പിക്കാൻ കെ ജി ജോർജ്ജ് എന്ന അപൂർവ്വ പ്രതിഭയുടെ ക്രാഫ്റ്റിന് സാധിച്ചു എന്നതാണ്. ബേബി പ്രതിനിധാനം ചെയ്യുന്ന അസന്തുഷ്ടനും മെരുങ്ങാ പ്രകൃതിയുമായ ചെറുപ്പക്കാരൻ 'രോഷാകുലനായ ചെറുപ്പക്കാരന്‍’ (‘angry young man') കാലഘട്ടത്തിന്റെ ഋണാത്മക പതിപ്പാണ്. അഥവാ, അസ്തിത്വവാദ സമീപനത്തിന്റെ ദാര്‍ശനിക വശം ഉള്‍ക്കൊണ്ട മൂല്യബോധം അതിന്റെ പ്രതിബദ്ധമായ വഴിയിലല്ല ബേബിയെ സ്വാധീനിക്കുന്നത്, മറിച്ചു അയാളിലെ പ്രാകൃത ചോദനകളുമായി ചേര്‍ന്നാണ് അത് പ്രകാശിതമാകുന്നത് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആത്മഹത്യക്കും കൊലക്കും ഇടയിൽ അസ്തിത്വ പ്രതിസന്ധിക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ച ഒരു തലമുറയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് അയാള്‍. വിശദമാക്കാം: “നിനക്ക് നിന്റെ അപ്പനെയും അമ്മയെയും സ്നേഹമില്ലേ?” എന്ന ബന്ധുകൂടിയായ പാതിരിയുടെ ചോദ്യത്തിന് തികഞ്ഞ നിസ്സംഗതയോടെ, വികരശൂന്യനായി “ഇല്ല.!” എന്ന് ശങ്കിക്കാതെ പറയുന്ന, “നീ എവിടെ പോയതായിരുന്നു?” എന്ന ഏട്ടത്തിയമ്മയുടെ ചോദ്യത്തിന് ‘ഒരാളെ കൊല്ലാന്‍ പോയതാ..” എന്ന് നിസ്സാരമായി മറുപടി പറയുന്ന ബേബിയില്‍ പ്രതിഫലിക്കുന്ന കല്ലിച്ച ഭാവശൂന്യതക്ക് “അമ്മ ഇന്നലെ മരിച്ചു. അതോ, ഇന്നോ? എനിക്കുറപ്പില്ല.” എന്നു ആഖ്യാനം തുടങ്ങുന്ന, പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ ഒരു പരിചയമോ ശത്രുതയോ ഒന്നുമില്ലാത്ത ഒരു കൊളോണിയല്‍ ദേശവാസിയെ നിസ്സംഗമായി കൊല്ലുന്ന മെഴ്സോളിനോളം (The Outsider – Albert Camus) പഴക്കമുണ്ട്. എന്നാല്‍, മെഴ്സോളിന്റെ ബോധപൂര്‍വ്വമായ ധൈഷണിക അന്വേഷങ്ങള്‍ തീര്‍ത്തും അന്യമായ ബേബിക്ക് സമൂഹത്തിലെ മൂല്യച്യുതി എന്നതൊന്നും വിഷയമല്ല. ദാര്‍ശനികമായ ശൂന്യത നേരിടുന്ന നിഹിലിസ്റ്റ് അല്ല ബേബി. പണക്കൊഴുപ്പും മദ്യവും ലൈംഗികാസക്തിയും കെട്ടുപിണയുന്ന ധാര്‍മ്മിക/ പാരമ്പര്യ മൂല്യങ്ങളുടെ കുഴമറിച്ചിലും അടയാളപ്പെടുത്തുന്ന കുടുംബ ചുറ്റുപാടുകളില്‍ ഒരു സൈക്കോപാത്ത് ആയിത്തീരുകയാണ് അയാള്‍. ഒരു കാര്യത്തിലും ഒരു ബദലും അയാളുടെ ഉത്കണ്ഠയേ ആകുന്നുമില്ല. അയാള്‍ കഞ്ചാവു വലിക്കുകയും വേശ്യാഗമനം നടത്തുകയും ചെയ്യുന്നുണ്ട് എന്നു മാത്രമല്ല, കളിക്കൂട്ടുകാരിയില്‍ ആസക്തി തീര്‍ക്കുന്നുമുണ്ട്. ....................

https://www.fazalrahman.com/movies/article/joji-2021

No comments:

Post a Comment