പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഓട്ടോമന്‍ ഖിദീവ് ഭരണത്തിലായിരുന്ന ഇജിപ്തില്‍ യൂറോപ്യന്‍ സാമ്പത്തിക നിയന്ത്രണം കൂടി ശക്തമായതോടെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കേണല്‍ അറബി (ഉറാബി) പാഷയുടെ നേതൃത്വത്തില്‍ 1881-ല്‍ ആരംഭിച്ച ദേശീയ പ്രക്ഷോഭം, 1882 ജൂണില്‍ അലക്സാണ്ടറിയ്യയില്‍ ബ്രിട്ടീഷ് നേവി നടത്തിയ കനത്ത ആക്രമണവും തുടര്‍ന്ന് അതേ വര്‍ഷം സെപ്തംബറില്‍ തെലാല്‍ കബീര്‍ യുദ്ധത്തില്‍ വെച്ച് ഉറാബി പാഷയെ കീഴ്പ്പെടുത്തുകയും ചെയ്തതോടെ അവസാനിച്ചു. തൊട്ടടുത്ത വര്‍ഷം ബ്രിട്ടന്‍ രാജ്യത്തിന്റെ രാഷ്ട്രീയ നിയന്ത്രണം ഏറ്റെടുത്തു. ഈ കൊളോണിയല്‍ ഭരണ കാലഘട്ടത്തിലെ ഇജിപ്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ജീവിതത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട കൃതിയാണ് പ്രഥമ അറബ് ബുക്കര്‍ - അറബ് ഫിക് ഷന്നുള്ള അന്താരാഷ്‌ട്ര പുരസ്കാരം - നേടിയ 'സണ്‍സെറ്റ് ഒയാസിസ് ' എന്ന നോവല്‍ .
അധിനിവേശകന്‍ / അധിനിവിഷ്ടന്‍
കൊളോണിയല്‍ സര്‍ക്കാര്‍
ഉദ്യോഗസ്ഥനായി, കൈറോയില്‍ നിന്ന്
മുന്നൂറ്റി അമ്പത് നാഴിക പടിഞ്ഞാറ് മരുഭൂമിയില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന്
അറുനൂറു ചതുരശ്ര നാഴികയോളം വ്യാപിച്ചു കിടക്കുന്ന സിവാ മരുപ്പച്ചയിലേക്ക് ജില്ലാ
ഭരണാധികാരിയും നികുതി പിരിവുകാരനുമായി അയക്കപ്പെടുന്ന മഹ്മൂദ് എന്ന മഹ്മൂദ് അബ്ദല്‍
സാഹിര്‍ എഫെന്‍ഡിയും അദ്ദേഹത്തിന്റെ അയര്‍ലണ്ടുകാരിയായ ഭാര്യ കാതറിനും ആണ് നോവലിലെ
രണ്ടു പ്രധാനകഥാപാത്രങ്ങള്‍. എത്തിപ്പെടാനുള്ള
പ്രയാസംകൊണ്ടുമാത്രമല്ല ഭൂരിപക്ഷവും അറബികളല്ലാത്ത, യുദ്ധോദ്യുക്തരായ, ബെര്‍ബെര്‍
വിഭാഗത്തില്‍പെട്ട പ്രദേശത്തെ ഗോത്രജനത 1819- ലെ ഇജിപ്ത്യന്‍ അധിനിവേശംമുതല്‍ കൈറോയെ
ശത്രുവായിക്കാണുന്നവരും സമീപകാലത്തുതന്നെ രണ്ടുതവണ കലാപം നടത്തിയിട്ടുള്ളവരും മുന്‍ഇജിപ്ത്യന്‍
ഭരണാധികാരികളെ വധിച്ചിട്ടുള്ളവരുമാണ് എന്നത്, മഹ്മൂദിന്റെ ദൗത്യത്തെ തികച്ചും
അപകടകരവും ഏതാണ്ട് എഴുതപ്പെട്ട ദുരന്തവിധിയുള്ളതും ആക്കുന്നുണ്ട്. ഉറാബിയുടെ പ്രക്ഷോഭത്തില്‍ മഹ് മൂദിന്റെ നിലപാട്
സംശയാസ്പദമായിരുന്നു എന്നതാണ്, പിന്നീട്
അയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും, ഒരു ശിക്ഷാമുറയായി അയാളുടെ സ്ഥലംമാറ്റ നിയമനത്തില്‍ എത്തിക്കുന്നത്. ഗോത്ര ജനതക്കിടയില്‍ ദക്ഷിണഭാഗവും കിഴക്കന്‍ ഭാഗവും
തമ്മിലുള്ള നിരന്തര സംഘട്ടനങ്ങളില്‍ ഇടപെടരുതെന്നും അത് കൈറോക്ക് ഗുണകരമാവുമ്പോള്‍
മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും അയാള്‍ക്ക് നിര്‍ദ്ദേശമുണ്ട്. കൊളോണിയലിസത്തിനു കീഴിലെ ജീവിതം എന്നതിന്റെ ഉത്തമ
ലക്ഷണങ്ങലെല്ലാം ഇവിടെ പ്രകടമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: "അധിനിവേശകന്റെ അനുതാപമില്ലായ്മ, ഇജിപ്ത്യന്‍ ഉപരി വര്‍ഗ്ഗത്തിന്റെയും തുര്‍ക്കി
ഖെദിവിന്റെയും ബ്രിട്ടീഷ് അധിനിവേശകരുമായുള്ള സഹകരണം, ദരിദ്രരുടെ ചെറുത്തുനില്‍പ്പും മധ്യവര്‍ഗ്ഗക്കാരന്റെ ദേശ
സ്നേഹവും, സ്വാതന്ത്ര്യത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമുള്ള
സ്വപ്നങ്ങളും ഈ ബന്ധങ്ങളുടെ വലയില്‍ കുരുങ്ങിപ്പോവുമ്പോഴും ഏറ്റുമുട്ടുന്ന
വിഭാഗങ്ങളെ രഞ്ജിപ്പിക്കാനും ഉരുണ്ടു കൂടുന്ന സംഘര്‍ഷങ്ങളില്‍ അതിജീവിക്കാനും
ശ്രമിക്കുന്നവരുടെ ശ്ലഥ വ്യക്തിത്വങ്ങളും.” (Khaled Hroub Wahat al-Ghuroub [Sunset Oasis] by
Bahaa Taher (From Banipal 32 - Summer 2008)) ഒരുഭാഗത്തും ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത മധ്യവര്‍ഗ്ഗക്കാരന്റെ ചാഞ്ചാട്ട
മനസ്ഥിതിയുടെ ഉടമയായ കഥാപാത്രത്തെ ആവിഷ്കരിക്കുന്നത് അധിനിവേശകന്‍ / അധിനിവിഷ്ടന്‍ എന്ന എതിര്‍ദിശാമുഖ സമീപനത്തെ പ്രശ്നവല്‍ക്കരിക്കുന്ന
ഇതിവൃത്തത്തോടു ചേര്‍ന്നുപോകുന്നു. രണ്ടറ്റങ്ങളിലും നില്‍ക്കുന്നവരെക്കാളേറെ ബാധിക്കപ്പെടുന്നത് ഇടയില്‍
പെട്ടുപോകുന്നവരാണ് എന്ന് മഹ്മൂദിന്റെ ദുരന്തം വ്യക്തമാക്കുന്നു.
സുരക്ഷിതത്വത്തിന്റെ മധ്യമജീവിതം.
ആഖ്യാതാക്കളുടെ പേരുള്ള
അധ്യായങ്ങളിലൂടെ കുറെയേറെ ആഖ്യാന സ്വരങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. മഹ്മൂദ് തന്റെ ഭൂതകാലം ചികയുമ്പോള്‍ എല്ലായിപ്പോഴും സംഘര്‍ഷങ്ങളുടെ
മധ്യത്തില്‍ നിന്നകന്നു സുരക്ഷിതഅകലത്തില്‍ 'മധ്യ ഇട ജീവിതം' നയിച്ച
ഒരാളെയാണ് നാം കാണുക. ഖേദീവ്
ഇസ്മയീലിനെതിരെ ഇജിപ്തില്‍ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ അയാള്‍ ഉന്നത
വിഭാഗക്കാര്‍ക്കുള്ള സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്നു. പിതാവിനോടൊപ്പം ഇഷ്ടപ്പെട്ട സൂഫി നൃത്തം ആസ്വദിച്ചും
മദ്യവും മദിരാക്ഷിയുമായി രാത്രികള്‍ ചെലവഴിച്ചും അയാള്‍ വളര്‍ന്നു - ദൈവ ഭയത്തിനും പാപിക്കും 'ഇടയില്‍ '. ബ്രിട്ടീഷ്
ഭരണകൂടത്തില്‍ ജോലി നോക്കിയപ്പോള്‍ ഉറാബി കലാപത്തില്‍ മനസ്സര്‍പ്പിച്ചു, അപ്പോഴും രണ്ടിനും 'ഇടയില്‍ '. എന്നാല്‍
അയാളുടെ മധ്യമാര്‍ഗ്ഗം ചിന്താബദ്ധമായ ശരിതെറ്റുകളുടെ സംത്രാസമായല്ല, തെരുമാനമെടുക്കാനുള്ള കഴിവില്ലായ്മയാണ് അടയാളപ്പെടുക. സിവായിലേക്ക് നിയമിതനാകുന്ന മഹ്മൂദ്, കൊളോണിയല്‍ മേലാളന്മാരെ പ്രീതിപ്പെടുത്താന്‍ യത്നിച്ചു
പരാജയപ്പെടുന്ന തദ്ദേശീയരായ യുവഉദ്യോഗസ്ഥരുടെ പ്രതിനിധി കൂടിയാണ്. കൊളോണിയല്‍ ഭരണം ആവശ്യപ്പെടുന്ന തോതിലുള്ള നികുതി ഒരേസമയം
അത് നല്കാന്‍ കഴിയാത്തവിധം പരമ ദരിദ്രരും ഒപ്പം ചെറുത്തുനില്‍ക്കുന്നവരുമായ ഗോത്രജനതയില്‍നിന്ന്
ഒരു സാഹചര്യത്തിലും പിരിച്ചെടുക്കാന്‍ കഴിയില്ല എന്നിരിക്കെ അയാളുടെ പരാജയം
ഉറപ്പാണ്. ഒപ്പം, ഇജിപ്തിനെത്തന്നെ
അധിനിവേശ ശക്തിയായിക്കാണുന്ന, ഭാഷപോലും
വേറെയായ ഗോത്രപോരാളികളില്‍നിന്ന് ജീവന്‍തന്നെയും സംരക്ഷിക്കേണ്ട സങ്കീര്‍ണ്ണതയും
അയാള്‍ക്കുണ്ട്. കാതറിന്‍ നിര്‍ബന്ധ
ബുദ്ധിയോടെ അയാളോടൊപ്പമുണ്ട് എന്നത് സാഹചര്യം കൂടുതല്‍ ഗുരുതരമാക്കുന്നു.
ഇതിവൃത്തത്തിലെ മറ്റൊരു പ്രധാനധാര കാതറിന്‍ പ്രതിനിധാനംചെയ്യുന്ന
പൗരാണികതാ താല്പര്യവുമായി ബന്ധപ്പെട്ടതാണ്. മഹ് മൂദിനോടൊപ്പം സിവാ മരുഭൂമിയിലേക്കു പോകാന്‍ ആവേശം കാണിക്കുന്നതിനു
പിന്നില്‍ അവളുടെ സഹൃദയത്വം വലിയൊരു ഘടകമാണ്:
“അവള്‍ പറഞ്ഞു, “എനിക്കറിയാം. എന്നാല്‍ നക്ഷത്രങ്ങള്‍
കൂടുതല്‍ മുഴുപ്പുള്ളതും അരികിലും ആയി കാണപ്പെടുന്നു. അവ നിരന്തരം
എന്റെയരികിലേക്ക് വന്നുകൊണ്ടിരിക്കുംവിധം മിന്നിത്തിളങ്ങുന്നു, ഇപ്പോള്‍ എനിക്ക് എന്റെ
കൈകള്‍കൊണ്ട് ഏതാണ്ട് അവയെ തൊടാം, അവ അതിവേഗം
ആകാശത്തിലൂടെ നീന്തുകയാണ് എന്നപോലെ, ഉടന്‍ ഭൂമിയില്‍
പതിക്കും എന്ന മട്ടില്‍ .”
ഞാന്‍ നിശ്ശബ്ദമായി
ചിരിച്ചു കൊണ്ട് പറഞ്ഞു, “എനിക്കറിയാം
ഒട്ടേറെ അയര്‍ലണ്ടുകാര്‍ കവികളാണ്, എന്നാല്‍ മരുഭൂമി
നമ്മളെയെല്ലാം വ്യത്യസ്തമായാണ് സ്വാധീനിക്കുക.”
“അതെങ്ങനെയാണ്
നിന്നെ സ്വാധീനിക്കുന്നത്?”
“എനിക്ക്
എന്റെയുള്ളില്‍ പരന്നുകിടക്കുന്ന മറ്റൊരു മരുഭൂമിയുണ്ട്, അതില്‍ നമ്മളിപ്പോള്‍
മുറിച്ചുകടക്കുന്ന ഈ മരുഭൂമിയുടെ നിശ്ശബ്ദതയേ ഇല്ല - അത് നിറയെ ശബ്ദവും
ആളുകളും ബിംബംങ്ങളുമാണ്.”
“അത് വളരെ
മനോഹരമാണല്ലോ.”
“ആ ബിംബംങ്ങള്‍
വന്ധ്യവും കൂടിയായിരുന്നില്ലെങ്കില്‍ അവ മനോഹരമായേനെ, ഈ മരുഭൂമി പോലെ. അവയെക്കെയും മരിച്ചുപോയ
ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു, എന്നാല്‍ അവ
എപ്പോഴും എന്നെ പിന്തുടരുന്നു.”
അവള്‍ നെടുവീര്‍പ്പിട്ടു, എന്നിട്ട് പറഞ്ഞു, “അത് മരുഭൂമിയുടെ
കുറ്റമായിരിക്കില്ല, ഒരു പക്ഷെ
നീയായിരിക്കണം അതൊക്കെ അങ്ങോട്ട് കൊണ്ടുപോയത്.”
“ഒരു പക്ഷെ,” ഞാന്‍ പിറുപിറുത്തു.
എന്നാല്‍ , മരുഭൂമിയോടുള്ള കാതറിന്റെ ഭ്രമം വെള്ളക്കാരിയുടെ കാല്‍പ്പനികതക്കപ്പുറം
ഇജിപ്തിന്റെ ഫറോവാനിക്, ഗ്രീക്ക്
പൗരാണികതയില്‍ തന്റെ റിസര്‍ച്ച് കേന്ദ്രീകരിക്കാനുള്ള ആഗ്രഹം കൂടിയാണ്. മുന്നൊരുക്കമായി മരുഭൂമിയെ, വിശേഷിച്ചും സിവാ മരുഭൂമിയെ കുറിച്ച് , ലഭ്യമായ എല്ലാപുസ്തകങ്ങളും പഠിച്ച് തയ്യാറെടുക്കുന്ന കാതറിന് പറ്റിയ
കൂട്ടാളിയായെത്തുക സമാനതാല്‍പര്യങ്ങലുള്ള വസ്ഫിയാവും. അയാള്‍ മഹ് മൂദിന്റെ ഡെപ്യൂട്ടിയാണ്, ഒടുവില്‍ പകരക്കാരനും. ബ്രിട്ടീഷ് അധിനിവേശത്തില്‍ തെറ്റുകാണാത്ത, തങ്ങളെ സംസ്കരിക്കാന്‍ കഴിയുന്ന വെള്ളക്കാരന്റെ മഹിമ ('white
man's burden') അംഗീകരിക്കുന്ന പുതുതലമുറ
ഭാഗ്യാന്വേഷികളുടെ പ്രതീകമാണ്
അയാള്‍. ഫറോവമാരും പുരാത ഇജിപ്തും അത്രയ്ക്ക് മഹത്വമുള്ളവരാണെങ്കില്‍പ്പിന്നെ
എങ്ങനെയാണ് അവരുടെ പിന്‍ഗാമികള്‍ വെള്ളക്കാരന്റെ അടിമകളും സാംസ്കാരിക വല്‍ക്കരണം
കാത്തിരുക്കുന്ന അധമരും ആയതെന്ന മഹ്മൂദിന്റെ ചോദ്യത്തിന് അയാള്‍ക്ക് മറുപടിയില്ല. ഹെരോഡോട്ടസിനെ ചരിത്രത്തിന്റെ പിതാവെന്നു വാഴ്ത്തുന്ന
വസ്ഫിയെ മഹ് മൂദ് കളിയാക്കുന്നു,
“ഞാനെന്റെ
കണ്ണുകള്‍ കൊണ്ട് ഏതാനും വര്‍ഷങ്ങള്‍ മുമ്പുമാത്രം കണ്ട കാര്യങ്ങള്‍ ചരിത്ര
പുസ്തകങ്ങളില്‍ തികച്ചും തെറ്റായ രീതിയില്‍ വിവരിക്കപ്പെടുമ്പോഴല്ലേ? ചരിത്രത്തിന്റെ പിതാവ്! ചരിത്രം, എനിക്ക് തോന്നുന്നു, ശരിക്കുമൊരു
ജാരസന്തതിയാണ്!”
സിവന്‍ പ്രദേശത്തെ കടുത്ത
യാഥാസ്ഥിതികരും അപകടകാരികളുമായ ഗോത്രവംശജര്‍ തങ്ങളുടെ ദേശത്തിന്റെ ഏറ്റവും പ്രൌഡപൈതൃകമായ
പൗരാണിക ക്ഷേത്രാവശിഷ്ടങ്ങളെ കുറിച്ച് ഒട്ടേറെ നിഗൂഡവിശ്വാസങ്ങള്‍ ഉള്ളവരാണ്. അവിടങ്ങിളില്‍ അടങ്ങിയിരിക്കുന്ന നിധിപേടകങ്ങള്‍
സമയമാകുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്കു മുമ്പില്‍ വെളിപ്പെടും എന്ന് അവര്‍
കാവലിരിപ്പാണ്. സ്വര്‍ണ്ണത്തലമുടിക്കാരിയായ
ഒരു വെള്ളക്കാരി അവിടങ്ങളില്‍ നിര്‍ബ്ബാധം അലഞ്ഞുതിരിയുന്നത് അവര്‍ക്ക് സങ്കല്‍പ്പിക്കാനാവുന്നതിലും
അപ്പുറമാണ്; ഒരു സ്ത്രീ ഒറ്റയ്ക്ക്
പുറത്തിറങ്ങുന്നത് തന്നെ നിഷിദ്ധവും. യോറോപ്പുകാര്‍ നോട്ടമിട്ട ഭൂമി തങ്ങള്‍ക്ക് നഷ്ടപ്പെടും എന്ന് മുന്നനുഭവങ്ങള്‍
അവരെ പഠിപ്പിച്ചിട്ടുണ്ട്, ലോകത്തെവിടെയും, അമേരിക്കയിലെ ആദിമവംശജരെപ്പോലെ ഉള്ളവരുടെ കഥകള്‍ അവര്‍
കേട്ടിട്ടുണ്ട്. എന്നാല്‍ മഹ്മൂദില്‍ നിന്ന്
വ്യത്യസ്തമായി തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനുമുള്ള ആര്‍ജ്ജവം കാതറിന്റെ
പ്രത്യേകതയാണ്. അയാള്‍ തന്റെ ഭൂതകാലത്തില്‍
കുരുങ്ങിപ്പോയവനാണെങ്കില്‍ കാതറിന് ഭൂതകാലതാല്‍പര്യം മുന്നോട്ടു നോക്കാനുള്ള
പ്രേരണയാണ്: അവള്‍ക്കു ഒരു കണ്ടെത്തല്‍
ആദ്യമായി നടത്തുന്ന ആളാവണം. അലക്സാണ്ടര്‍
ചക്രവര്‍ത്തിയുടെ കുടീരം സിവായില്‍ എവിടെയോ ഉണ്ടെന്നു അവള്‍ ന്യായമായും
വിശ്വസിക്കുന്നു. ഗ്രീക്ക്
പുരാവസ്തു ഗവേഷകയായ ലിയാനാ സുവാല്‍സി 1995 -ല്‍ നടത്തിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍, ചരിത്രത്തിലെ നിഗൂഡമായ ഒരധ്യായത്തിന്റെ കാര്യത്തില്‍ കാതറിന്‍ ഒരു പ്രവചനം
നടത്തുകയായിരുന്നു എന്ന് പറയാം.
കാതറിനെയും മഹ് മൂദിനെയും
ഒരുമിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന് അധിനിവേശാനുഭവം പങ്കുവെക്കുന്നവര്‍ എന്ന സമാനത
തന്നെയാണ്. അയര്‍ലണ്ടിന്റെ ബ്രിട്ടീഷ് വിരുദ്ധ
പോരാട്ടങ്ങള്‍ ഏറ്റവും രൂക്ഷമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ
ദശകങ്ങളാണ് കഥാകാലം എന്നത് ഏറെ പ്രസക്തമാണ്. ഇരു ദേശങ്ങളുടെയും അനുഭവങ്ങളിലെ സാജാത്യ വൈജാത്യങ്ങള്‍ അവരെ അടുപ്പിക്കുന്നു.
"പൗരാണികതയോടുള്ള
ആ ഭ്രമം പുതുക്കുന്നതുവരെ അവള്‍ സമീപഭൂതകാലത്തോടുള്ള എന്റെ താല്‍പര്യം പങ്കുവെച്ചിരുന്നു. ഞങ്ങള്‍ അവളുടെ ഭാഗ്യംകെട്ട
രാജ്യത്തെക്കുറിച്ചും അതിലും ഭാഗ്യംകെട്ട എന്റെരാജ്യത്തെക്കുറിച്ചും
സംസാരിക്കുമായിരുന്നു. സത്യത്തില്‍
ഏതാണ് കൂടുതല്‍ ഭാഗ്യംകെട്ടത് എന്നെനിക്കു പറയാനാവില്ലായിരുന്നു. ബ്രിട്ടീഷുകാര്‍ അവളുടെ
രാജ്യത്തെ അധിനിവേശിച്ചശേഷം ചെയ്തുകൂട്ടിയ ദുരന്തങ്ങളെ കുറിച്ച് അവള്‍ എന്നോട്
പറഞ്ഞു, എനിക്കതെ
കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അവരെങ്ങനെയാണ്
ഏറ്റവുംനല്ല ഭൂമിയും ഫാമുകളും എല്ലാം പിടിച്ചെടുത്തു പ്രദേശത്തെ മൂന്നില്‍രണ്ടുഭാഗം
കയ്യടക്കിക്കഴിഞ്ഞിരുന്ന ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ക്ക് നല്‍കിയത് എന്ന്. അവര്‍ കത്തോലിക്കരായ
നാട്ടുകാരെ ഭൂമിസ്വന്തമാക്കുന്നതും സര്‍ക്കാര്‍ജോലി നേടുന്നതും വിലക്കി, എന്നിട്ട് ഇതൊക്കെ
ബ്രിട്ടീഷ് പ്രോട്ടസ്റ്റന്റ് കുടിയേറ്റക്കാരുടെ മാത്രമാക്കി. ചില പ്രത്യേകഘട്ടങ്ങളില്‍
അവര്‍ അയര്‍ലണ്ടുകാരെ തങ്ങളുടെ മതാനുഷ്ടാനത്തില്‍ നിന്ന് പോലും വിലക്കി, അവര്‍ എപ്പോഴൊക്കെ
അടിച്ചമര്‍ത്തലിനു എതിരെ ഉയര്‍ന്നുവോ, ആ ചെറുത്തുനില്‍പ്പുകളെ
അതിക്രൂരമായി അടിച്ചമര്‍ത്തി. പിന്നീടവര്‍ അവരെ
ലോകത്തെങ്ങും ചിതറിച്ചു കളഞ്ഞു, അങ്ങനെ
പ്രവാസികള്‍ നാട്ടില്‍ത്തന്നെ നിന്ന ദേശീയരെക്കാള്‍ കൂടുതലാവുന്ന ഘട്ടമെത്തി. ഒരു ഘട്ടത്തില്‍ അവര്‍
അറുപതിനായിരംപേരെ, പുരുഷന്മാരും
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ, ആട്ടിത്തെളിച്ചു
വെസ്റ്റ് ഇന്‍ഡീസില്‍ അടിമകളാക്കി വിറ്റു. ഞാന്‍ സ്വയം പറഞ്ഞു, “ഏറ്റവും ചുരുങ്ങിയത് ബ്രിട്ടീഷുകാര്‍ ഞങ്ങളെ അടിമകളാക്കി
ഇജിപ്തിനു വെളിയിലേക്ക് വിറ്റില്ലല്ലോ. ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ തന്നെ അടിമകളാക്കുന്നതില്‍ അവര്‍
തൃപ്തരായല്ലോ!”
നിഷ്കളങ്കതയുടെ ബലി
മഹ്മൂദും സിവാ ഗോത്രജരും
തമ്മിലും, കാതറിന്‍റെ പുരാണിക പഠനഗവേഷണ പ്രവര്‍ത്തനങ്ങളിലും ഉള്ള
സംഘര്‍ഷങ്ങള്‍ എന്നിവയോടൊപ്പം അവയോടു ചേര്‍ന്നും കെട്ടുപിണഞ്ഞും നോവലില്‍ പ്രധാന
ഇതിവൃത്ത കൈവഴികള്‍ ആയി ആവിഷ്കരിക്കപ്പെടുന്ന സംഭവഗതികള്‍ വേറെയുമുണ്ട്. അതിലൊന്ന് ഷെയ് ഖ് യഹ് യ എന്ന വയോധികന്‍റെയും അതീവ
മനോഹരിയായ മലീകയെന്ന കൌമാരക്കാരി ദുരന്ത പുത്രിയുടെതുമാണ്; മരുഭൂമിയുടെ ജല്‍പ്പനങ്ങളുടെയും വിശ്വാസ, പുരുഷ മേധാവിത്ത ധാര്‍ഷ്ട്യങ്ങളുടെയും ബലിയാട്; ഒരാണ്‍കുട്ടിയുടെ വേഷവുമായി നടക്കുന്ന തന്റെ അപാരമായ
നിഷ്കളങ്കതയില്‍, ഒരിക്കലും
ലഭിക്കാനിടയില്ലാത്ത കൂട്ടും സംരക്ഷണവുംതേടി വര്‍ഗ്ഗവിഭജനങ്ങളുടെ
തൊട്ടുകൂടായ്മയറിയാതെ കാതാറിനെ ആലിംഗനം ചെയ്യുന്നവള്‍; ബഹിഷകരിക്കപ്പെടുന്നവള്‍; മരുഭൂമിയുടെ ചീത്ത ജിന്നിയായി വെട്ടയാടപ്പെടുന്നവള്‍; ഇതൊക്കെയാവുമ്പോഴും കീഴടങ്ങാന്‍ തയ്യാറില്ലാതെ
സ്വയമൊടുങ്ങുന്നവള്‍. പടുവൃദ്ധനുമായുള്ള
വിവാഹത്തില്‍നിന്ന് ഓടിപ്പോന്ന പെണ്‍കൊടി ഭാഷക്കും വര്‍ഗ്ഗ വര്‍ണ്ണ
ഉച്ഛനീച്ചത്വത്തിനും ഉപരിയായി ഒരു പുഞ്ചിരിയുടെ സാധ്യതയില്‍ വിശ്വസിച്ചാണ്
കാതാറിനെ സമീപിക്കുന്നത്. എന്നാല്‍ ഒരു
നിമിഷം ആ സ്പര്‍ശത്തിന്റെ രതിമൂര്‍ച്ചയില്‍ ഉലഞ്ഞുപോകുന്ന കാതറിന്‍ താന്‍ സാഫോ
അല്ലെന്നു സ്വയം ഓര്‍മ്മിപ്പിച്ചു അവളെ വേര്‍പ്പെടുത്തുന്നു. തെറ്റിദ്ധാരണക്കിടയില്‍ നഗ്നമായ തന്റെ മാറിടത്തില്‍ പെണ്‍കൊടി
നല്‍കിയ ചുംബനത്തിന്റെ ഉമിനീര്‍ സ്പര്‍ശവും അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളുടെ
കാന്തികതയും എന്നും കാതാറിനെ വേട്ടയാടും. ഗോത്രവംശജരെ കുറിച്ചുള്ള മുന്‍വിധിയില്‍ ചകിതയാവുന്ന കാതറിന്‍ ആ നൈര്‍മല്യത്തെ
ഒരു വിഷകീടത്തെപ്പോലെ തള്ളി മാറ്റുകയും തലക്കടിക്കുകയും ചെയ്യുന്നു. അപരിഷ്കൃതതയുടെ ആക്രമണമായിക്കരുതി തോക്കെടുക്കുന്ന മഹ്
മൂദിനെ കാതറിന്‍ തടയുന്നുണ്ടെങ്കിലും ചോരയൊലിക്കുന്ന തലയും മുറിവേറ്റ മനസ്സുമായി
ഓടിപ്പോവുന്ന മലീക അവളുടെ മരണം മാത്രമായല്ല നോവലിന്റെ ശിഷ്ടഭാഗത്തെ വേട്ടയാടുക. മുമ്പ് അവളുടെ ഓടിപ്പോക്ക് കിഴക്കന്‍ ഗോത്രക്കാരും
പടിഞ്ഞാറന്‍ ഗോത്രക്കാരും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ചിക്കുന്നതിനിടയാക്കിയപോലെ
ഇപ്പോള്‍ മഹ്മൂദിനും കാതറിനും ഇനിയൊരു ശാരീരികബന്ധം സാധ്യമല്ലാത്തവിധം ഇരുവര്‍ക്കുമിടയില്‍
എന്തോ ഉറഞ്ഞു പോകുന്നു. ഉറക്കറയില്‍
കിടക്കയില്‍ ഇരുവര്‍ക്കുമിടയില്‍ അവളുടെ സാന്നിധ്യം മഹ്മൂദിനെ വേട്ടയാടുന്നു. ഷെയ്ഖ് യഹ് യയെ സംബന്ധിച്ചാവട്ടെ, മറ്റാരേക്കാളും പ്രിയങ്കരിയായിരുന്ന അനന്തിരവളുടെ ദുരന്തം
അയാളെ തളര്‍ത്തിക്കളയുന്നുണ്ട്. ഭൗതികാര്‍ത്ഥത്തില്‍
മലീക സ്വയം മരണം വരിച്ചതാണെങ്കിലും ഷെയ്ഖ് യഹ് യ എല്ലാവരും ചേര്‍ന്ന്, കാതറിനും മഹ്മൂദും ഉള്‍പ്പടെ, അവളെ കൊന്നു കളയുകയായിരുന്നു എന്ന് വിശ്വസിക്കുന്നു.
“ലോകത്തെ ഇത്രയേറെ
സ്നേഹിക്കുമ്പോള്‍ അവളെന്തിനു സ്വയം കൊല്ലണം? അവള്‍ .. അവള്‍
എല്ലാത്തിലും സൗന്ദര്യം കണ്ടു, ചെടികളിലും
ക്ഷേത്രങ്ങളിലെ കുന്നുകളിലും. അവള്‍ കാരണം
ഞാനും ആളുകള്‍ ഭയപ്പെടുന്ന ആ പൗരാണികവസ്തുക്കളെ സ്നേഹിക്കാന്‍ തുടങ്ങി.”
എന്നാല്‍ മാനവികതയുടെ
മുമ്പറിഞ്ഞിട്ടില്ലാത്ത പാഠങ്ങളാണ് വയോധികന്‍ മഹ്മൂദിനെയും കാതറിനെയും
പഠിപ്പിക്കുക. പ്രതികാരദാഹം കൊണ്ടല്ല ഹൃദയവിശാലത
കൊണ്ടാണ് അയാള്‍ അവരോടു പകരം ചോദിക്കുക. മരുഭൂമിയുടെ നാട്ടറിവുകളുടെയും വൈദ്യ പാരമ്പര്യത്തിന്റെയും സൂക്ഷിപ്പുകാരനായ
വയോധികന്‍ തന്റെ വൈദ്യസിദ്ധികൊണ്ട് കാതറിന്റെ ഗവേഷണത്തിനിടെ, വഴികാട്ടിയായ ഗോത്രബാലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, വിലക്കപ്പെട്ട ക്ഷേത്രത്തിനകത്ത് പാറ വീണ് മാരകമായി
പരിക്കേറ്റ പ്രായമേറെയുള്ള സഹായി ഇബ്രാഹീമിനെ രക്ഷിക്കുന്നുണ്ട്. ഫിയോനയുടെ ശ്വാസകോശ രോഗത്തെ കുറിച്ച് കൃത്യമായി
മനസ്സിലാക്കുന്നുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായത് കാര്യങ്ങള്‍ അയാളുടെ കയ്യില്‍
നില്‍ക്കാത്ത സ്ഥിതിവരുത്തുന്നതില്‍ അയാള്‍ ഖിന്നനാണ്. സമാധാന പ്രിയനായ ഷെയ്ഖ്, ഗോത്രസംഘര്‍ഷങ്ങളും കൊളോണിയല്‍
ഭരണവുമായുള്ള തുറന്ന യദ്ധവും ഒഴിവാക്കാന്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്.
ഫിയോന: വിശുദ്ധ, രോഗിണി
ഫിയോനയുടെ സാന്നിധ്യവും മഹ്മൂദിന്റെയും
കാതറിന്റെയും ജീവിതത്തെ ഏറെ സ്വാധീനിക്കുന്നു. അസാമാന്യ സൗന്ദര്യമുള്ള അനിയത്തിക്കുമുന്നില്‍ കാതറിന്‍ അപകര്‍ഷ ബോധം
അനുഭവിക്കുന്നുണ്ട്, അവളോട്
നിസ്സീമമായ സ്നേഹമുള്ളപ്പോഴും. ആദ്യ
ഭര്‍ത്താവായിരുന്ന മൈക്കെല്‍ എന്തുകൊണ്ടാണ് അവളെ സ്വീകരിക്കാതെ തന്നെ വിവാഹം
ചെയ്തത് എന്നത് അവള്‍ക്കിന്നും ദുരൂഹമാണ്. രാഷ്ട്രീയത്തില്‍ വസ്ഫിയുടെ ബ്രിട്ടീഷ് വിധേയത്വത്തെ ചെടിപ്പോടെ തുറന്നെതിര്‍ക്കുന്നുണ്ട്
ഫിയോന. ഉറാബിയുടെ കലാപത്തെ പരാജയപ്പെട്ട ഒറ്റിക്കൊടുക്കലായി
ചെറുതാക്കിക്കാണിക്കാന്‍ ശ്രമിക്കുന്ന വസ്ഫിയോടു അവള്‍ പൊട്ടിത്തെറിക്കുന്നു,
“അയര്‍ലന്‍ഡില്‍
ഞങ്ങളുടെ നേതാക്കന്മാരില്‍ പലരും ബ്രിട്ടന് എതിരെ നടത്തിയ പലപ്രക്ഷോഭങ്ങളും
പരാജയപ്പെട്ടു. എങ്കിലും അവരെ
ഞങ്ങള്‍ വീരന്മാരായി കാണുന്നു. ഏറ്റവും
ചുരുങ്ങിയത് അവര്‍ ശ്രമിക്കുകയെങ്കിലും ചെയ്തു.”
ഫിയോന ഇല്ലാത്ത അവസരത്തില്‍ പതിവു
കൊളോണിയലിസ്റ്റ് വിധേയത്വത്തിന്റെ പാഠപുസ്തകവടിവില്‍ വസ്ഫി തന്റെ നിലപാട്
ഉറപ്പിക്കുന്നു: ബ്രിട്ടീഷുകാരില്‍ നിന്ന്
നാം പലതും പഠിക്കാനുണ്ട്, മിസ്സിസ്
കാതാറിനെ ഈ കാടന്മാര്‍ എന്ത് ചെയ്തെന്നു നോക്കൂ.. അവരുടെ പഠനം ഇവര്‍ക്ക് വേണ്ടിയാണ്. സാധാരണക്കാര്‍ ഭരണത്തില്‍ ഇടപെടാന്‍ തുടങ്ങിയാല്‍ ആകെ
കുഴപ്പമാകും.
മഹ് മൂദ്, ഫിയോനയുടെ സൗന്ദര്യത്തിന്റെ പ്രലോഭനം ഭയന്ന് അവളുടെ നേരെ
നോക്കുന്നതുപോലും ഒഴിവാക്കാന്‍ ശ്രമിക്കുന്നത് കാതറിന്‍ കാണുന്നു. അതീവഗുരുതരമായ ശ്വാസകോശ രോഗം അവളെ കൊന്നുകൊണ്ടിരിക്കുമ്പോഴും
ഒരു വിശുദ്ധയെപോലെ പെരുമാറുന്ന ഫിയോന നോവലിലെ മറ്റൊരു നൊമ്പരസാന്നിധ്യമാണ്. വസ്ഫിയുമായുണ്ടാവുന്ന ആകര്‍ഷണം ഒരു ബന്ധമായി വളരാത്തത്
അവളുടെ ആരോഗ്യ സ്ഥിതി അയാളിലുണ്ടാക്കുന്ന അങ്കലാപ്പുമൂലമാണ്. പ്രദേശത്തെ ശീതകാലം ഉയര്‍ത്തുന്ന ഭീഷണിയില്‍നിന്ന് അവളെ കൊണ്ടുപോകണമെന്ന്
ഷെയ്ഖ് യഹ് യ മഹ്മൂദിനോട് ഉപദേശിക്കുന്നു; കഴിയില്ലെങ്കില്‍ അവളുടെ അവസ്ഥയുടെ നിജസ്ഥിതി ആരെയും അറിയിക്കേണ്ടെന്നും
വയോധികന്‍ പറയുന്നു. തന്റെ വീട്ടില്‍
ജീവിച്ചിരിക്കാന്‍ അര്‍ഹതയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അത് ഫിയോന മാത്രമാണെന്ന്
മഹ്മൂദും നിരീക്ഷിക്കുന്നു; ലോകത്തിന്
എന്തെങ്കിലും അര്‍ഥം ഉണ്ടാവണമെങ്കില്‍ മലീക ജീവിച്ചിരിക്കണമായിരുന്നു എന്ന് ഷെയ്ഖ്
യഹ് യ പറഞ്ഞപോലെ.
നോവലിലെ വിഷാദ സ്മതിയായ മറ്റൊരു
സ്ത്രീസാന്നിധ്യമാണ് മഹ്മൂദിന്റെ ആദ്യ പ്രണയമായ അടിമ യുവതി നിയ്മയുടേത്. വികാരവായ്പ്പോടെ പ്രണയിച്ചെങ്കിലും അടിമ ഉടമ ഉച്ചനീചത്വത്തിന്റെ
അതിരുകള്‍ മുറിച്ചുകടക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും അയാള്‍ തയ്യാറാവാത്തതാവണം
ഒരുനാള്‍ ആരോടുമൊന്നും പറയാതെ യുവതി അപ്രത്യക്ഷയാവുന്നതിനു കാരണം. താനെപ്പോഴും എന്തിനെന്നില്ലാതെ സ്വയം വില്‍ക്കുകയായിരുന്നെന്നും
എന്നിട്ട് അതോര്‍ത്തു വിഷമിക്കുകമാത്രമായിരുന്നു എന്നും ബ്രിട്ടീഷ് വിധേയത്വത്തെക്കുറിച്ച്
ചിന്തിക്കുമ്പോള്‍ അയാള്‍ ഇതും കൂട്ടിച്ചേര്‍ക്കുന്നു:
“പ്രണയത്തില്‍
പോലും ഞാനെപ്പോഴും ആനന്ദത്തില്‍ തൃപ്തനാവുന്നതില്‍ സന്തുഷ്ടനായിരുന്നു. എന്നിട്ട് നിര്‍ത്തുക, പാതയുടെ അറ്റം വരെ
പോകാതിരിക്കുക. നിയ്മയെ
നഷ്ടപ്പെടാന്‍ ഞാന്‍ സ്വയം അനുവദിച്ചു, അവളെ ഞാന്‍ സ്നേഹിച്ചിരുന്നു. കാതറിന് മുമ്പ് ഞാനൊരു
ശരിക്കുള്ള ബന്ധത്തിലും പെട്ടതേയില്ല, അത് പക്ഷെ
മറ്റൊരു കഥയാണ്.”
നോവലിലെ
ആഖ്യാനസ്വരങ്ങളില്‍ ഒന്ന് സാക്ഷാല്‍ അലക്സാണ്ടാറുടെതു തന്നെയാണ്. തന്റെ ജന്മത്തിന്റെ നിഗൂഡതയുടെ കഥ, തന്നെ ഇജിപ്തുമായി
ബന്ധിപ്പിക്കുന്നുണ്ടെന്നു ചക്രവര്‍ത്തി വ്യക്തമാക്കുന്നു. സര്‍പ്പസാന്നിധ്യമായി അമൂന്‍ സിയൂസ്, ഒളിമ്പിയാസിനെ
പ്രാപിച്ചതിന്‍റെ ഫലമായാണ് തന്റെ പിറവി എന്നും ഫിലിപ്പ് രാജാവ് തന്റെ ലൗകിക പിതാവാണെങ്കില്‍
അമൂന്‍ സിയൂസ് തന്റെ ദൈവിക പിതാവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജാവിന്റെ ദൈവികതയെന്ന സങ്കല്പംതന്നെ ഇജിപ്തിന്റെതാണ്:
“നമ്മുടെ
വിശ്വാസത്തില്‍ ഒരു മനുഷ്യന് എത്തിച്ചേരാവുന്ന ഏറ്റവും വലിയ ഔന്നത്യം ഹെര്‍ക്കുലീസിനെ
പോലെ ഒരു ഹീറോ ആവുക എന്നതാണ്. എന്ന് വെച്ചാല്‍ , 'അനശ്വരന്‍ ', പക്ഷെ ദൈവങ്ങളെക്കാള്‍
താഴെ. രാജാക്കന്മാരെ
ദൈവങ്ങളാക്കുന്ന ഈജിപ്തില്‍ മാത്രമാണ് ദൈവങ്ങള്‍ ഒരു മനുഷ്യനെ ദത്തെടുത്ത് അവരില്‍
ഒരാളാക്കുക.”
ഈ ദൈവികാംശം തനിക്കു മറ്റാരോടും
വിശദീകരിക്കേണ്ടതില്ലാത്ത അധികാരം നല്‍കുന്നു എന്ന് അലക്സാണ്ടര്‍ വിശ്വസിച്ചു. ഗ്രീസിന്റെ സുന്ദരവും മാനുഷികവുമായ ദൈവ സാന്നിധ്യങ്ങളെയും
ഇജിപ്തിന്റെ ചകിതരാക്കുന്ന ദൈവികതയെയും അരിസ്റ്റോട്ടിലിന്റെ ശിക്ഷണത്തില്‍നിന്നു
ലഭിച്ച പാഠങ്ങളുമായി തന്നിലൂടെ സമന്വയിപ്പിക്കുന്നതിലൂടെ ലോകത്തിനു പുതിയൊരു ദിശാബോധം
നല്‍കുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചു:
“യൂറോപ്യന്മാരുടെയും
ഏഷ്യക്കാരുടെയും അരക്കെട്ടില്‍ നിന്നുള്ള ഒരു പുതിയ ധാരകൊണ്ട് ലോകത്തെ
നിറക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. അതിനു ശേഷം അവര്‍ക്കിടയില്‍
ശത്രുതയോ യുദ്ധങ്ങളോ ഉണ്ടാവില്ല. മറ്റു ദൈവങ്ങള്‍ക്കു
സാധിക്കാതെപോയ ഒന്നാണ് അലക്സാണ്ടര്‍ സാധിക്കാന്‍ ആഗ്രഹിച്ചത് - സ്വര്‍ണ്ണത്തലമുടിയോ, ബ്രൌണ്‍ തലമുടിയോ
ഇല്ലാത്ത, സിയൂസിനെയോ പേര്‍ഷ്യക്കാരുടെ
അഗ്നിയെയോ ഇന്ത്യക്കാരുടെ ദൈവങ്ങളെയൊ ആരാധിച്ചവര്‍ തമ്മില്‍ വ്യത്യാസങ്ങളില്ലാത്ത
ഒരു ലോകം സൃഷ്ടിക്കുക.
അലക്സാണ്ടര്‍ തന്നോട്
തന്നെ ചോദിച്ചു, “ഞാന്‍ ഈ
സ്വപ്നത്തിനു വേണ്ടി ഒരു ചോരപ്പുഴ മുറിച്ചു കടക്കേണ്ടതുണ്ടോ ? - പരാജിതരുടെ ചോരയും
സൈനികരുടെ ചോരയും കൊണ്ടുള്ളത്?
മറ്റൊരു അലക്സാണ്ടര്‍
മറുപടി പറഞ്ഞു, “വേണം, ഒടുവില്‍ അതവരുടെതന്നെ
ഗുണത്തിനായിരിക്കുവോളം. ദൈവങ്ങളുടെ തത്വം
ആര്‍ക്കും മനസ്സിലാവില്ല, അപ്പോള്‍
അവരെന്റെ തത്വം മനസ്സിലാക്കണം എന്നതിന് എന്താണ് നിര്‍ബന്ധം?”
എന്നാല്‍ അലക്സാണ്ടര്‍ പൗരസ്ത്യരീതിയിലുള്ള
ഏകാധിപതിയായി മാറുകയും ഗ്രീസിന്റെ സ്വാതന്ത്ര്യദീക്ഷ കയ്യൊഴിയുകയും ചെയ്തുവെന്ന്
മാസിഡോണിയയിലെ പ്രമുഖര്‍ വിശ്വസിച്ചു. പേര്‍ഷ്യക്കാരുടെ അപരിഷ്കൃതവേഷം ധരിച്ച് അയാള്‍ ഡാരിയസിന്റെ സിംഹാസനത്തില്‍
ഏറിയിരിക്കുകയാണെന്നു അവര്‍ കരുതി. തനിക്കുള്ളില്‍ താന്‍ പോരിമയുള്ള, വൈര്യനിര്യാതന സ്വഭാവിയായ ഒരു അലക്സാണ്ടറും അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ മിതസ്വഭാവിയായ
മറ്റൊരു അലക്സാണ്ടറും തമ്മില്‍ സംഘര്‍ഷത്തിലാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ഒരുനിമിഷത്തെ പ്രതികാരദാഹത്തില്‍ മുമ്പൊരിക്കല്‍ തന്റെ
ജീവന്‍ രക്ഷിച്ച ക്ളിറ്റസിനെയും മറ്റൊരിക്കല്‍ സമാനരീതിയില്‍ കലിസ്തെനസിനെയും
കൊന്നുകളയുകയും തൊട്ടടുത്തദിവസം അനിയന്ത്രിതമായ പശ്ചാത്താപദുഃഖത്തില്‍ പെട്ടു
പോവുകയും ചെയ്യുന്നത് ഈ ദ്വന്ദ്വവ്യക്തിത്വത്തിന്റെ പ്രഭാവത്തിലാണ്. സ്വതന്ത്രരായി ജനിച്ച മനുഷ്യരെ അടിമകളെപ്പോലെ കണക്കാക്കുന്ന
നൃപനെതിരില്‍ താന്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് അഭിമാനത്തോടെ ഏറ്റുപറഞ്ഞു മരണദണ്ഡണ
ഏറ്റുവാങ്ങുന്ന പതിനാറുകാരനായ മാസിഡോണിയന്‍ യുവാവിനെ അദ്ദേഹത്തിനു മറക്കാനാവില്ല. എന്നാല്‍ ഈ വിജയങ്ങളും അധീശപ്പെടുത്തലും ഏഴുവര്‍ഷം നീണ്ട
ഏഷ്യന്‍ വിജയങ്ങളുമെല്ലാം കഴിഞ്ഞു ജീവിതത്തിന്റെ ആകത്തുകയില്‍ മുപ്പത്തിമൂന്നാം
വയസ്സില്‍ മരിക്കുമ്പോള്‍ 'സമാധാനമെന്നത്
ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവന്‍' എന്നാണ് അലക്സാണ്ടര്‍ സ്വയം അടയാളപ്പെടുത്തുന്നത്. വൈകാതെ അന്ത:ഛിദ്രങ്ങളില്‍ തകര്‍ന്നു പോകുന്ന സാമ്രാജ്യത്തെകുറിച്ചുള്ള
ബോധ്യം എല്ലാത്തിന്റെയും അസംബന്ധം അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നുണ്ടാവും. ദൈവങ്ങളുടെയല്ല; മനുഷ്യനെന്ന നിലയിലുള്ള ചുരുക്കം ചില സന്തോഷങ്ങള്‍ മാത്രമാണ് ഒടുവില്‍
ബാക്കിയായത് എന്നും അദ്ദേഹം ഏറ്റു പറയുന്നു: തന്റെ പേര്‍ഷ്യന്‍ ഭാര്യ റോക്സാന, സുഹൃത്ത് ഹെഫാസ്റ്റെയോനുമായുള്ള അടുപ്പം, എന്നതു കൂടാതെ തന്നെ വെറുക്കാന്‍ തികഞ്ഞ കാരണങ്ങള്‍ ഉണ്ടായിരുന്ന മറ്റൊരു
വയോധികയുടെ കറകളഞ്ഞ സ്നേഹവും അദ്ദേഹം ഓര്‍ത്തുവെക്കുന്നു: താന്‍ വധിച്ചുകളഞ്ഞ ഡാറിയാസിന്റെ വൃദ്ധമാതാവിന്റെ. അവര്‍മാത്രമാണ് തന്റെ മരണത്തില്‍ തികച്ചും തകര്‍ന്നുപോയതെന്നും
ജീവിതകാലം മുഴുവന്‍ അവര്‍ തന്നെയോര്‍ത്തു വിലപിച്ചു എന്നും അദ്ദേഹം ഓര്‍ക്കുന്നു.
“എന്റെ ആത്മാവ്
അവരെ കണ്ടു, അവര്‍ക്ക്
കൂട്ടായി, അവരോടു
സംസാരിക്കാനുള്ള ഒരു ശ്രമത്തില്‍ ഒച്ചയിട്ടു, പക്ഷെ ശബ്ദം പുറത്തുവന്നില്ല. എനിക്കുവേണ്ടി
മരിക്കരുതെന്നു ഞാന്‍ അവരോടു അലമുറയിട്ടു, സത്യത്തില്‍ , ഞാന്‍ അതിനു
മാത്രമില്ലായിരുന്നു.”
നിയ്മ, മലീക, ഫിയോന: ജീവിതാര്‍ഹതയുണ്ടായിരുന്ന മൂന്നു പെണ്‍സാന്നിധ്യങ്ങള്‍. ഒടുവില്‍ ഒന്നും ആരുടെയും തെറ്റല്ലായിരിക്കാം.
“കുറ്റം തീര്‍ച്ചയായും
ജീവിതത്തില്‍ തന്നെയാണ് കുടികൊള്ളുന്നത്. എന്റെ ജീവിതം ഞാന്‍ തെരഞ്ഞെടുത്തതല്ല. ഞാന്‍ ഈ
മരുഭൂമിയിലേക്കുള്ള വരവ് സ്വയം തെരഞ്ഞെടുത്തില്ല, അല്ലെങ്കില്‍ മലീക എന്റെ
വീട്ടില്‍ വരണമെന്നതോ, ഫിയോന
മരുഭൂമിയുടെ ഹൃദയത്തിലേക്ക് വരണം എന്നതോ.”
ബ്രിട്ടീഷ് പര്യവേഷകര്‍ തങ്ങളുടെ
പൗരാണിക മഹത്വത്തിന്റെ നിദാനമായി- താരതമ്യത്തിലൂടെ
വര്‍ത്തമാനകാല അപചയത്തിന്റെയും - ഉയര്‍ത്തിക്കാട്ടുന്ന എടുപ്പുകളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്ക്
തീരുമാനിക്കാനാവുന്നു: ഈ ദുസ്വപ്നം
അവസാനിച്ചേ ഒക്കൂ. ജീവിതംകൊണ്ട്
സമര്‍ഥിക്കാനാവാതെപോയ സക്രിയതയുടെ ഒരന്തിമ പ്രഘോഷണമാവാം അയാളുടെ അന്തിമചേഷ്ഠ.
“പൂര്‍വ്വികരെ
കുറിച്ചുള്ള എല്ലാ കഥകളില്‍നിന്നും നാം മുക്തരാവണം, എങ്കിലേ പിന്‍ഗാമികള്‍
മഹത്വത്തെക്കുറിച്ചുള്ള മിഥ്യാധാരണകളില്‍നിന്നും അയഥാര്‍ത്ഥമായ അലസതയില്‍നിന്നും
മുക്തരാകൂ. ഒരു നാള്‍
അവരെന്നോട് നന്ദി പറയും! അവര്‍ക്കെന്നോട്
നന്ദി പറയേണ്ടി വരും!”
1935-ല്‍ കൈറോയില്‍ ജനിച്ച ബഹാ
താഹിര്‍ അറുപതുകളിലെയും എഴുപതുകളിലെയും ഇടതുപക്ഷ സാഹിത്യ മേഖലയില്‍ സജീവമായിരുന്നു. ഇജിപ്തില്‍ തന്റെ കൃതികളുടെ പ്രസിദ്ധീകരണം തടയപ്പെട്ടതിനെ
തുടര്‍ന്ന് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്വിറ്റ്സര്‍ലാണ്ടിലും പരിഭാഷകനായി
പ്രവാസജീവിതം നയിച്ച താഹിര്‍ അടുത്ത കാലത്താണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് എഴുത്തുകാര്‍ക്കുള്ള പരമോന്നത ഇജിപ്ത്യന്‍
പുരസ്കാരമായ അവാര്‍ഡ് ഓഫ് മെറിറ്റ് ഇന്‍ ലിറ്ററിച്ചര്‍ ലഭിച്ചിട്ടുണ്ട്
അദ്ദേഹത്തിന്. കൊളോണിയലിസത്തോടും ദേശീയവും
വിദേശീയവുമായ അധിനിവേശത്തോടുമുള്ള നോവലിലെ നിശിതമായ സമീപനങ്ങളുടെ വേരുകള്‍ ഈ
അനുഭവങ്ങളില്‍ തന്നെയാണ് കണ്ടെത്താനാവുക.
(ദേശാഭിമാനി വാരിക 13 ആഗസ്റ്റ് 2017)
അവലംബങ്ങള്‍:
1. Khaled Hroub Wahat al-Ghuroub [Sunset Oasis] by Bahaa
Taher (From Banipal 32 - Summer 2008)
2. Rachel Aspden. ‘A tale of love, conflict and desolation at a remote oasis
charms Rachel Aspden’ 01.11.2009. theguardian.com.
3. Sameer Rahim. ‘unsettling resonances in Sunset Oasis by Bahaa Taher’, 27.10.2009, telegraph.co.uk.
No comments:
Post a Comment