ഏഷ്യാ വന്‍കരയില്‍ അതീവ സമ്പന്നതയുടെയും ആര്‍ഭാടത്തിന്റെയും
പ്രതീകമാണ് സിംഗപ്പൂര്‍ എന്ന അന്താരാഷ്‌ട്ര സാമ്പത്തിക കേന്ദ്രമായ നഗര രാഷ്ട്ര
ദ്വീപെങ്കിലും കഷ്ടിച്ചു അര നൂറ്റാണ്ടിന്റെ ചരിത്രമേ ആ പളപളപ്പിനുള്ളൂ. അറുപതുകളുടെയും എഴുപതുകളുടെയും സിംഗപ്പൂര്‍ ജീവിതം നദീ
തീരത്തെ ആശ്രയിച്ചു കഴിഞ്ഞ ചെറുകിട കച്ചവടവും മത്സ്യ ബന്ധനവും പച്ചക്കറി കൃഷിയും
പുറം കടലില്‍ നങ്കൂരമിട്ട വലിയ കപ്പലുകളിലേക്ക് ചരക്കുകളെത്തിക്കുന്ന
ചെറുവഞ്ചികളും ഈ വിനിമയങ്ങളെ ആശ്രയിച്ചു ഉപജീവിച്ച ഭക്ഷണ - വിനോദ ശാലകളുമെല്ലാം ചേര്‍ന്നുള്ള
വികസ്വര സാമൂഹ്യ ഘടനയിലാണ് നിലക്കൊണ്ടത്. എന്നാല്‍ , എഴുപതുകളില്‍ സിംഗപ്പൂര്‍ ഒരു സ്വതന്ത്ര റിപ്പബ്ലിക്
ആയിത്തീര്‍ന്ന ശേഷം അതിവേഗത്തിലുള്ള മാറ്റമാണ് ഈ നദീതട സംസ്കൃതിയെ ഉഴുതുമറിച്ചത്. മനുഷ്യ ജീവിതത്തിന്റെ സ്വാഭാവിക താളത്തെക്കാള്‍ വേഗതയുള്ള
എല്ലാ വികസനവും എല്ലാ കാലത്തും എല്ലാ ദേശത്തും വന്‍ മാനവിക വിലയിലേ
സാധ്യമായിട്ടുള്ളൂ എന്ന സത്യം സിംഗപ്പൂരിന്റെ കാര്യത്തിലും കൃത്യമായിരുന്നു. കുടിയൊഴിക്കലിന്റെയും പിഴുതെറിയപ്പെടലിന്റെയും ദുരന്തം
നഷ്ടപരിഹാരത്തുകയുടെ നാണയത്തൂക്കത്തില്‍ അധികൃതര്‍ക്ക് ചുരുട്ടിക്കൂട്ടാന്‍
കഴിഞ്ഞേക്കും. എന്നാല്‍ തലമുറകളായി പരിചയിച്ചു
വന്ന ജീവിത രീതിയും ഉപജീവന മാര്‍ഗ്ഗവും അടഞ്ഞു പോകുന്ന ജനതയ്ക്ക് പലപ്പോഴും
പിന്നീടൊരു പറിച്ചു നടീലും വേര് പിടിക്കലും ദുസ്സാധ്യമാവാം. അത് നേരിട്ടനുഭവിക്കുന്ന തലമുറ ഭിക്ഷാംദേഹികള്‍
ആയിപ്പോയെന്നും വരാം. ഇരകളും ഗുണഭോക്താക്കളും
വെവ്വേറെയാണ് എന്നതാണ് ആധുനിക വികസന പരിപ്രേക്ഷ്യങ്ങളുടെ ഏറ്റവും വലിയ വൈരുധ്യം. വികസനത്തിന്റെ ഭാഗമായ നദീ ശുദ്ധീകരണത്തിന്റെയും ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെയും
വന്‍ കിട നിര്‍മ്മിതികളുടെയും വേലിയേറ്റത്തില്‍ ഇടം നഷ്ടപ്പെടുന്ന മനുഷ്യരുടെ ഈ
സിംഗപ്പൂര്‍ ജീവിത പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതിയാണ് സുചെന്‍ ക്രിസ്റ്റിന്‍
ലിം എഴുതിയ ദി റിവര്‍ സോംഗ് എന്ന നോവല്‍ .
തിരമറിയുന്ന ജീവിതങ്ങള്‍
കുടിലുകളും കൂരകളും നിറഞ്ഞ ചേരികളുടെ ഇടുങ്ങിയ
ഇടനാഴികളിലാണ് വെംഗും പിംഗും കൌമാരം പിന്നിടുന്നത്. ഇരുവരുടെയും പരസ്പരം ഇഴകോര്‍ക്കുന്ന ജീവിതങ്ങളാണ് നോവലിന്റെ
ഇതിവൃത്തത്തെ ഏതാണ്ട് മുഴുവനായും നിര്‍ണ്ണയിക്കുന്നത്. പിംഗ് അഭിശപ്തമായ കുട്ടിക്കാലത്തിന്റെ ഓര്‍മ്മയിലാണ്
വളരുന്നത്. പിതൃ ശൂന്യയെന്നും, ഒരുമ്പെട്ടവളുടെ മകളെന്നും അക്ഷരാര്‍ത്ഥത്തില്‍ ആട്ടും
തുപ്പുമേറ്റ് അതെ സമയം അമ്മയുടെ തന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെയുള്ള അതി
കഠിനമായ ശിക്ഷയും ശകാരവുമേറ്റ്. നഗരത്തിലെ
ക്ലബ്ബിലെ പിപാ പാട്ടുകാരി കൂടിയായ അമ്മ തന്നെ ചൈനീസ് ഭാഷയില്‍ ആന്റി എന്നര്‍ത്ഥമുള്ള
ആഹ്-കു എന്ന് മാത്രമേ വിളിക്കാവൂ
എന്നാണു മകളോട് പറയുക. തെരുവില്‍ കുറഞ്ഞ വിലക്ക്
പച്ചക്കറി വില്‍ക്കുന്ന ഏര്‍പ്പാടില്‍ വെംഗ് അവള്‍ക്ക് കൂട്ടും ഏതാണ്ടൊരു
രക്ഷകനുമാകുക പെട്ടെന്നാണ്. അവന്റെ പിതാവ് അവളുടെ പിപ
വാദനത്തില്‍ 'ശികു' (ഗുരു) ആയിത്തീരുകയും അവള്‍ പ്രദേശത്തെ
ഏറ്റവും മികച്ച അധ്യാപകന്റെ ഏറ്റവും പ്രിയങ്കരിയായ ശിഷ്യയായിത്തീരുകയും ചെയ്യും. എന്നാല്‍ തന്റെ ജീവിതത്തിന്റെ കെട്ട വഴികളിലേക്ക് മകള്‍
എത്തിച്ചേരാതിരിക്കാന്‍ പിപാ പരിശീലനം അവള്‍ക്ക് വിലക്കിയതാണ് യോകെ ലാന്‍ എന്ന
അവളുടെ ആഹ്-കു. അവര്‍ ഹോംഗ്കോംഗിലേക്ക് പോവുന്നത് സ്വാതന്ത്ര്യത്തിന്റെ
ഇടവേളയാണ് പിംഗിന്. എന്നാല്‍ വീട്ടുടമസ്ഥയുടെ
മൂശേട്ടയായ തടിയന്‍ മകനില്‍ നിന്ന് കൌമാരത്തിലേക്കു കടക്കുന്ന പിംഗ് നേരിടേണ്ടി
വരുന്ന ഒളിഞ്ഞുനോട്ടത്തിന്റെ പരിണതിയായി ഉരുത്തിരിയുന്ന വല്ലാത്ത സാഹചര്യം എല്ലാം
തകിടം മറിക്കുന്നു. ഇതിനോടകം തിരിച്ചെത്തി
സമ്പന്നനായ ഭര്‍ത്താവിനെ കണ്ടെത്തിയ അമ്മയുടെ അരികിലേക്ക് പോകാന്‍ പിംഗ് നിര്‍ബന്ധിതയാകുന്നു. വികസന പദ്ധതികളുടെ ഭാഗമായി കുടിയൊഴിക്കപ്പെടുമ്പോള്‍
മരിച്ചു പോയ തന്റെ ഭാര്യയെ പോലുള്ളവരുടെ ആത്മാവ് നദിയില്‍ ബന്ധിതമാണ് എന്ന്
വിശ്വസിക്കുന്ന വെംഗിന്റെ പിതാവിനെ പോലുള്ളവര്‍ക്ക് അത് ഒട്ടും സഹനീയമല്ല. പതിനഞ്ചാം വയസ്സില്‍ പിഴച്ചുപെറ്റ തന്റെ ചരിത്രം
പതിനേഴിലേക്ക് കടക്കുന്ന മകളില്‍ ആവര്‍ത്തിക്കുന്നതിനു ഗര്‍ഭ ചിദ്രത്തിലൂടെ പതിവ്
പരിഹാരം കണ്ട് ആഹ്-കു, സ്കോളര്‍ഷിപ്പിന്റെ ബലത്തില്‍ പിംഗിനെ യു. എസ്സിലേക്ക് അയക്കുമ്പോള്‍ ഇതൊന്നുമറിയാത്ത വെംഗ്
കുടിയിറക്കപ്പെടുന്നവര്‍ക്ക് വേണ്ടി സംസാരിച്ചതിന് കമ്യൂണിസ്റ്റ് ലേബല്‍ ചാര്‍ത്തി
ജയിലില്‍ അടക്കപ്പെടുന്നു. അതി കഠിനമായ ഭേദ്യമുറകള്‍ക്കും
ഒരു മാസം ഏകാന്ത തടവിനും ഉള്‍പ്പടെ ഒമ്പത് മാസക്കാലത്തെ തടവ് ശിക്ഷ കഴിഞ്ഞു അയാള്‍
പുറത്തിറങ്ങുമ്പോഴേക്കും പിംഗ് നാട് വിട്ടിരുന്നു. അതിന്റെ പിറകിലെ വേദനിപ്പിക്കുന്ന സത്യങ്ങള്‍
നോവലന്ത്യത്തില്‍ മാത്രമാണ് വെളിവാകുക. "അവന്‍ മിലിട്ടറി ട്രെയ്നിംഗ് കഴിഞ്ഞു തായ് വാനില്‍ നിന്ന്
വന്ന അതേ ദിവസമാണ് അവള്‍ സിംഗപ്പൂര്‍ വിട്ടത്. അവളുടെ നഷ്ടം മറ്റൊരു അടിയായിരുന്നു, മറ്റൊരു മരണം.” കൈവിട്ടുപോയ ജീവിതം സംഗീതത്തില്‍ തിരിച്ചു പിടിക്കുന്ന
വെംഗ് പരമ്പരാഗത ചൈനീസ് ഫ്ലൂട്ട് ആയ 'ഡിസി' വാദനത്തില്‍ അതി നിപുണനായി
പേരെടുക്കുന്നു.
നോവലിന്റെ ആദ്യപകുതി ഏറെ അവധാനതയോടെയുള്ള ആഖ്യാനമാണെങ്കില്‍
രണ്ടാം പകുതി ഏറെ ചടുലതയോടെ ഇരുവരുടെയും ജീവിത പരിസരങ്ങല്‍ ആദ്യ വേര്‍പാടിന് ശേഷം
വീണ്ടും ഇഴകോര്‍ക്കുന്നത് ആവിഷ്കരിക്കുന്നു. പിംഗ് പ്രശസ്തയായ മ്യൂസിക് പ്രൊഫസര്‍ ആയിത്തീരുകയും പിപ
വാദനത്തില്‍ പാശ്ചാത്യസംഗീതവും കിഴക്കന്‍ ഏഷ്യന്‍ പാരമ്പര്യവും സര്‍ഗ്ഗാത്മകമായി
യോജിപ്പിക്കുകയും ചെയ്യുന്നു. മുപ്പതു
വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും കണ്ടുമുട്ടുന്നത് ആഹ്-കുവിന്റെ പെട്ടെന്നുള്ള നിര്യാണത്തെ തുടര്‍ന്ന് പിംഗ്
നാട്ടിലെത്തുമ്പോഴാണ്. “എന്റെ ഓര്‍മ്മയില്‍ പൂട്ടിവെച്ച
രീതിയില്‍ ഞാനും വെംഗും നിത്യ യൌവനത്തിലും നിതാന്ത ഹൃദയ വേദനയിലും, നിത്യമായി പിരിക്കപ്പെട്ടവരും ഒറ്റിക്കൊടുക്കപ്പെട്ടവരുമാണ്. എങ്ങനെയാണ് ഇത്രയും കൊല്ലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇനിയും
കണ്ടുമുട്ടുക?” എന്ന് അങ്കലാപ്പുണ്ട് പിംഗിന്. ഇതിനു ശേഷം പലപ്പോഴായാണ് പിംഗ് തന്റെ ജനന രഹസ്യവും അമ്മയുടെ
ജീവിതത്തിലെ ആര്‍ക്കുമറിയാത്ത രഹസ്യങ്ങളും മനസ്സിലാക്കുക. അനാഥയായ ഒരു പെണ്‍കുട്ടി വേശ്യാലയ നടത്തിപ്പുകാരിയുടെ
പരിരക്ഷയില്‍ ആയതിന്റെയും സ്നേഹരഹിതമായ ജീവിതാവസ്ഥയില്‍ കൂട്ടും പ്രണയവുമായിക്കണ്ട
ഇന്ത്യക്കാരന്‍ യുവാവുമായി അടുക്കുന്നതിന്റെയും കഥ. നോവലിലെ രണ്ടു ഇന്ത്യന്‍ സാന്നിധ്യങ്ങളും ആ നിലയില്‍
പിംഗിന്റെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്. ഒരാള്‍ അജ്ഞാതനായ, ഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവ്, മറ്റൊരാള്‍ വിവാഹമോചനം കഴിഞ്ഞും സുഹൃത്തായിരിക്കുന്ന ജീവ്
എന്ന പ്രസന്ന പ്രകൃതന്‍. ആഹ്-കുവാകട്ടെ ഇഷ്ടപ്പെടാന്‍ ബുദ്ധിമുട്ടുള്ള
കഥാപാത്രമായിരിക്കുമ്പോഴും അടുത്തറിയുമ്പോള്‍ ജീവിത നിസ്സഹായതകളുടെയും ഒപ്പം
ജീവിതേച്ഛയുടേയും പ്രതീകമാണ്. ആഗ്രഹിക്കാതെ
കിട്ടിയവളെന്ന നിലയില്‍ കാര്‍ക്കശ്യം കാണിക്കുമായിരുന്നെങ്കിലും
അന്ത്യനിമിഷങ്ങളില്‍ പോലും ഉള്ളില്‍ സ്നേഹ വേദനയോടെ മാത്രം മൂത്ത മകളെ ഓര്‍ത്തിരുന്നവള്‍ . പരമ്പരാഗത മൂല്യങ്ങളില്‍
ബദ്ധമായ സമൂഹത്തില്‍ അവമതി മാത്രം കൈമുതല്‍ ആയിരുന്ന സാഹചര്യത്തിലും
ഒന്നുമില്ലായ്മയില്‍ നിന്ന് പൊരുതിക്കേറുന്ന ഉള്‍ക്കരുത്തുള്ള കഥാപാത്രമാണ് അവര്‍ .
സംഗീതവും ജീവിതവും
നോവലിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പങ്കു വെക്കുന്നതും അവരെ
കൂട്ടിയിണക്കുന്നതുമായ ഘടകം സംഗീതമാണ്. ചൈനീസ് സംസ്കൃതിയില്‍ പിപാ സംഗീതത്തിന്റെ പാരമ്പര്യത്തിന്
സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. പിംഗ്
നിരീക്ഷിക്കുന്നത് പോലെ : “പൗരാണിക
കാലം മുതല്‍ ചൈനയില്‍ ചക്രവര്‍ത്തിനിമാരും ആട്ടക്കാരികളും, കൊട്ടാര പണ്ഡിതരും, യുദ്ധത്തിലെ ജനറല്‍മാരും, തെരുവിലെ യാജകരും എല്ലാം പിപാ വായിച്ചു വന്നു. ഉന്നതരോ താഴ്ന്നവരോ ആകട്ടെ, ചൈനീസ് സമൂഹത്തിന്റെ എല്ലാ തട്ടുകളിലും പിപാ എത്തി.” അതേസമയം അതിന്റെ കാല്‍പ്പനിക സൌന്ദര്യത്തിനപ്പുറം പിപാ
പാട്ടുകാരിയാവുക എന്നത് ഒരാട്ടക്കാരിയെന്ന അവമതി ചിഹ്നമായി കണക്കാപ്പെട്ടതിന്റെ
നൊമ്പരം 'ചൈനാ
ടൌണിലെ പിപാ റാണി' എന്നൊക്കെ വിളിക്കപ്പെടുമ്പോഴും
യോകെ ലാനിന്റെ നിലപാടുകളെ സ്വാധീനിക്കുന്നു. പിംഗ് ഒരിക്കലും ഒരു പിപാ പാട്ടുകാരി
ആയിക്കൂടെന്നു അവള്‍ ശഠിക്കുന്നത് അതുകൊണ്ടാണ്. “പിപയുടെ ചരിത്രത്തില്‍ കൊല്ലപ്പെടുകയോ അടിമയാക്കി വില്‍ക്കപ്പെടുകയോ
കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്ത സ്ത്രീകള്‍ എത്രയാണ്" എന്നറിയാമോ എന്ന് അവള്‍
ചോദിക്കുന്നുണ്ട്. "ഏതു വിഡ്ഢിയാണ് പറഞ്ഞത് പിപയുടെ
ശബ്ദം അക്കിക്കല്ലില്‍ മുത്തു വീഴുന്ന പോലെയാണെന്ന്? അത് തീയില്‍ കണ്ണീര്‍ത്തുള്ളികള്‍ വീഴുന്ന ശബ്ദമാണ്" എന്ന് സ്വജീവിതത്തില്‍ നിന്ന്
അവള്‍ സാക്ഷ്യപ്പെടുത്തുന്നു. വോംഗ്
ക്ലാന്‍ അസോസിയേഷന്‍ സാഗോ ലെയ്നില്‍ ഒരു ഇരുനില കെട്ടിടത്തില്‍ ഒന്നാം നിലയില്‍
പരിശീലനം നടത്തുന്നു. വെംഗിന്റെ പിതാവ് ചോംഗ് സൂക്
അവിടെ സംഗീതപഠനം നയിച്ചു. “ആളുകള്‍ രാത്രി സംഗീതജ്ഞരും
പകല്‍ കൂലിവേലക്കാരും കടയിലെ ജോലിക്കാരും സ്റ്റോറുകളില്‍ ക്ലാര്‍ക്കുമാരും
ആയിരുന്നു.” അമ്മയുടെ അറിവില്ലാതെ
പഠനത്തിനെത്തുന്ന പിപ രാജ്ഞിയുടെ മകള്‍ ചൈനയിലെ തായ് ചി വിദ്യാര്‍ഥികള്‍
ഗുരുക്കന്മാരെ വിളിക്കും പോലെ തന്നെ 'സിഫു' എന്ന് വിളിക്കുന്നതില്‍ ചോംഗ്
സൂക് സന്തുഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം
കേട്ടിരിക്കുമ്പോള്‍ അവള്‍ക്ക് തോന്നുന്നു, രണ്ടുതരം സംഗീതമുണ്ട്, ഒന്ന് ഹൃദയത്തെ മഥിക്കുമെങ്കില്‍ മറ്റൊന്ന് ഇന്ദ്രിയങ്ങളെ
ശാന്തമാക്കുകയും തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും ചെയ്യും. പരിപൂര്‍ണ്ണതയില്‍ കുറഞ്ഞ ഒന്ന് കൊണ്ടും തൃപ്തനല്ലാത്ത ഗുരു
അവളോട് പറയുന്നു, “ആഗ്രഹം മാത്രം പോര, പിംഗ്. ആഗ്രഹം
മാത്രം കൊണ്ട് പ്രകടനത്തെ കലയാക്കി മാറ്റാനാവില്ല. പരിശീലിക്കുക, പരിശീലിക്കുക, പിന്നെയും പരിശീലിക്കുക. ഓരോ തവണ വീഴുമ്പോഴും വീണ്ടും എണീറ്റ് നടക്കുക. നടക്കുക. ഓടരുത്. പഠനത്തിനു ക്ഷമ കൂടിയേ കഴിയൂ.” അമ്മയുടെ കണ്ണ് വെട്ടിക്കാന്‍ പറ്റാതെ പലപ്പോഴും ക്ലാസില്‍
ഹാജരാവാനാവാതെ പോവുന്ന പിംഗിനു വിരലുകളുടെ പരിശീലനത്തിനായി മരത്തടിയില്‍ തീര്‍ത്ത
പിപമാതൃക വെംഗ് നല്‍കുമ്പോള്‍ അത് താന്‍ ആഹ്-കുവില്‍ നിന്ന് സംഗീതം കട്ടെടുക്കും പോലെയാണ് എന്ന് അവള്‍ക്ക് തോന്നുന്നു. വെംഗ് അവളോട് പിപ വാദകരായിരുന്ന ചൈനീസ് ഗായകര്‍ സാംസ്കാരിക
വിപ്ലവകാലത്തെ വിലക്കുകളെ നേരിട്ടത് അത്തരം മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു എന്ന്
പറയുന്നുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ റെഡ്
ഗാര്‍ഡുകള്‍ അറിയാതെ പരസ്പരം മൂളി അവര്‍ ഗാനങ്ങളിലെ വരികളെയും സംരക്ഷിച്ചു. പിപയെ അപേക്ഷിച്ച് പിയാനോ സമ്പന്ന കുമാരിമാരുടെ സ്റ്റാറ്റസ്
സിംബല്‍ മാത്രമാണെന്ന് വെംഗ് നിരീക്ഷിക്കുന്നു. സ്കൂള്‍ കൂടാതെ അവളുടെ അഭയം സംഗീതം മാത്രമായിരുന്നു. വെംഗ് തന്റെ ഫ്ലൂട്ട് വായിക്കുന്നതിനൊപ്പം പിപ
പരിശീലിക്കുന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആനന്ദം. ഒരു ഘട്ടത്തില്‍ പിംഗ് പിപ വായിക്കുമ്പോള്‍ വെംഗ് പണം
പിരിച്ചതില്‍ അവള്‍ കുപിതയാവുന്നു. “ഞാനൊരു
പിപ പെണ്‍കുട്ടിയല്ല.” പക്ഷെ അന്നവര്‍
കുട്ടികളായിരുന്നു, ഭാവി ഭൂതകാലത്തെക്കാള്‍
പ്രധാനവും. പായുടെ മരണശേഷം അദ്ദേഹത്തിന്റെ
പിപ പിംഗിന് നല്‍കുമ്പോള്‍ വെംഗ് ഓര്‍ക്കുന്നു: “ഇത് നിനക്ക് ചേരണം എന്നതായിരുന്നു പായുടെ ആഗ്രഹം. കുടുംബത്തില്‍ ആരും പിപ വാദകരല്ല, നീയൊഴിച്ച്."ആ
വാക്യത്തിലൂടെ അവള്‍ക്ക് അത്യാഹ്ലാദം പകര്‍ന്നു കൊണ്ട് അവന്‍ സ്ഥാപിക്കുക
കൂടിയായിരുന്നു, അവള്‍ അവനു 'കുടുംബം' തന്നെയാണെന്ന്. അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ചെന്‍ അവളുടെ
സംഗീതസപര്യയെ പോഷിപ്പിക്കുന്നു. ആദ്യ
ഇടര്‍ച്ചയില്‍ അസ്വസ്ഥനാകുന്ന പ്രൊഫസര്‍ ചെന്‍ ഓര്‍മ്മിപ്പിക്കുന്നു, "നമ്മുടെ ഉള്ളിലെ നിശ്ശബ്ദതയില്‍ നിന്നാണ് സംഗീതം
പിറക്കുന്നത്. നിന്റെ ഹൃദയത്തിനകത്തെ
നിശ്ശബ്ദതയെ തേടുക, സംഗീതം അപ്പോള്‍ ഒഴുകിയെത്തും. ..” അവള്‍ക്കാകട്ടെ, "അങ്കിള്‍ ചോംഗ് സൂക് മരിച്ചു, വെംഗ് പൊയ്ക്കഴിഞ്ഞു. ഇനിയിപ്പോള്‍ നന്നായി സംഗീതം വായിച്ചില്ലെങ്കിലും അവള്‍ക്കെന്താണ്
ഭയപ്പെടാനുള്ളത്?” എന്നാല്‍ പ്രൊഫ. ചെന്‍ പ്രചോദിപ്പിക്കുന്നു: “നിന്റെ കണ്ണുകളിലെ വിശപ്പ് ഞാന്‍ കണ്ടു. എനിക്കറിയാം വിശപ്പും ആഗ്രഹവും. സാംസ്കാരിക വിപ്ലവകാലത്ത് ചൈനയില്‍ ഞാനും പട്ടിണിയായിരുന്നു. പിപാ ഇല്ല, സംഗീതമില്ല, ജീവിതമില്ല. ക്യാമ്പിനകത്ത്
പ്രേതാത്മാക്കളായുള്ള ചലനം മാത്രം.” പ്രൊഫസറുടെ
പ്രേരണയിലാണ് അവള്‍ അയോവ നഗരം വിട്ടു ബെര്‍ക്ക് ലിയില്‍ അദ്ദേഹത്തിന്റെ കൂടെ
കൂടുന്നത്.
മകനെ സംഗീതം പഠിപ്പിക്കുമ്പോള്‍ പിതാവ് ചോംഗ് സൂകിനു അത്
പ്രിയതമക്കുള്ള അര്‍ച്ചന കൂടിയാണ്. “അവളെന്നും
അയാളുടെ ഓര്‍മ്മകളില്‍ വെംഗിന്റെ അമ്മയായിരിക്കും; അവളുടെ പേര് ഓര്‍ത്തെടുക്കുന്നത് അയാള്‍ക്ക് സഹിക്കാനാവില്ല, അവളുടെ സുന്ദരമായ പേര്. അതയാളെ ചൈനയിലെ ക്വോംഗ്ചോവിലെ കുടുംബ ഗ്രാമത്തിലെ പ്ലം
മൊട്ടുകളെ ഓര്‍മ്മിപ്പിച്ചു.” നദിക്കരയില്‍ നിന്ന് ശ്വാസകോശം
പരമാവധി വികസിപ്പിച്ചു പരിശീലിക്കാന്‍ ചോംഗ് സൂക് മകനെ ഉപദേശിക്കുന്നു. “എല്ലാ പ്രഭാതത്തിലും പരിശീലിക്കുക. നിന്റെ അമ്മ അവിടെയുണ്ട്. അവള്‍ക്കായി പാടുക. ഉറക്കെപ്പാടുക അപ്പോള്‍ അവള്‍ക്കു നിന്നെ കേള്‍ക്കാം, മകനേ. പാടുക, അപ്പോള്‍ അവള്‍ നമ്മുടെ അരികിലെത്തും.” നദിയില്‍ നിന്നാണ് തന്റെ സംഗീതത്തിന്റെ പ്രഭവമെന്നു വെംഗ്
തന്നെയും ഏറ്റുപറയുന്നുണ്ട്, “ഞാന്‍ ബംബോട്ടില്‍ (bumboat) ആണ് ജനിച്ചത്. നദീതീരത്താണ് വളര്‍ന്നത്. എന്റെ സംഗീതം ഈ ജലരാശിയില്‍ നിന്ന് കിട്ടിയതാണ്. ഇവിടെയാണ് പാ എന്നെ ഡിസി (dizi) വാദനം പഠിപ്പിച്ചത്. ഞങ്ങള്‍ താമസം മാറ്റിയിട്ടും അദ്ദേഹം നദി വിട്ടു പോയില്ല.” ജയില്‍ വാസ കാലത്ത് വെംഗ് അനുഭവിച്ച സംഗീതമില്ലായ്മയുടെ
അസ്വസ്ഥത ഷാംഗ്ഹായ് മ്യൂസിക് അക്കാദമിയില്‍ തന്റെ ഗുരുവായിരുന്ന പ്രൊഫ. മാഹ് ഷിഫെയെ പോലുള്ളവര്‍ സാംസ്കാരിക വിപ്ലവകാലത്ത്
അനുഭവിച്ചത് എന്താവും എന്നതിന്റെ പ്രതിഫലനം കൂടിയാണ് വെംഗിന്. ജയില്‍ മോചിതനായത് ആത്മരക്ഷാ പരമായി എല്ലാ രേഖകളിലും
ഒപ്പിട്ടു കൊടുത്താണ് എന്ന ആത്മനിന്ദ അയാളെ മഥിക്കുന്നുണ്ട്. വെംഗ് അനുഭവിച്ചതുമായി തുലനം ചെയ്‌താല്‍ അമേരിക്കന്‍
ജീവിതത്തിലെ വിവേചനങ്ങളൊക്കെ നിസ്സാരമായിരുന്നല്ലോ എന്ന് പിംഗ് വിചാരിക്കുന്നു.
യോകെ ലാന്‍ , പിംഗ് - മുറിവുകളുടെ ഋതു ഭേദങ്ങള്‍
പഗോഡ സ്ട്രീറ്റിലെ ജനാലകളില്ലാത്ത ഒറ്റമുറി വീട്ടില്‍
പിംഗിന്റെ ജീവിതത്തില്‍ സ്നേഹരഹിതമെന്നു തോന്നാവുന്ന വിലക്കുകളും
നിയന്ത്രണങ്ങളുമായി കരിനിഴല്‍ വീഴ്ത്തുന്നത് ആഹ്-കു ശീലമാക്കുന്നത് സ്വന്തം ദുരിതപൂര്‍ണ്ണമായ ഭൂതകാലത്തിന്റെയും അവമതി
അടയാളപ്പെടുത്തുന്ന ജീവിതാവസ്ഥകളുടെയും കണ്ണാടിയില്‍ മകളെയും കാണുന്നത് കൊണ്ടാണ്. സ്നേഹരഹിതമായ കൗമാരത്തില്‍ കിട്ടിയ ഒരേയൊരു തണലായിരുന്ന
ഇന്ത്യാക്കാരന്‍ സുഹൃത്ത് നല്‍കിയ ഒളിക്കാനോ മറക്കാനോ കഴിയാത്ത പാപത്തിന്റെ
ഫലമായിരുന്നു 'കു ആയ്
റ്റ്സി' (bitter
love child ) ആയ
പിംഗ്. അവള്‍ ഉള്‍പ്പടെ 'പിപ ക്വീന്‍ ഓഫ് ചൈനടൌണ്‍ ' ആയി പേരെടുക്കും മുമ്പ് കടന്നു
പോന്ന വഴികളിലോ തന്റെ കഴിവിലും സൗന്ദര്യത്തിലും ലഹരിപൂണ്ട് രസിക്കുന്നവര്‍
നടത്തുന്ന പ്രശംസയിലോ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വങ്ങളെ മറികടക്കാന്‍
വേണ്ടതൊന്നും ഇല്ലെന്ന് അവള്‍ക്കറിയാം. ആട്ടക്കാരിയുടെ പിഴച്ചുപെറ്റ മകള്‍ എന്ന് പിംഗിന്റെ മുഖത്തു
തുപ്പുന്ന അയല്‍ക്കാരനെ ചോദ്യം ചെയ്യാന്‍ കാണിക്കുന്ന തന്റെടത്തെ തുടര്‍ന്നാണ്
യോകെ ലാന്‍ ഒരു വീര നായികയായി മാറുന്നത് തന്നെ. സമ്പന്നനായ ഒരു ഭര്‍ത്താവിനെ കണ്ടെത്താനുള്ള അവരുടെ
ശ്രമങ്ങള്‍ തന്നെയും ജീവിത പരാജയങ്ങള്‍ നിരന്തരം വേട്ടയാടിയ
അനാഥത്വത്തിനെതിരെയുള്ള കുതറപ്പിടച്ചിലാണ്. പ്രഭുകുലത്തില്‍ നിന്നൊരു രഹസ്യക്കാരനെ കണ്ടെത്തുമ്പോള്‍
താല്‍ക്കാലികമായി അതൊരു തണലാവുന്നുണ്ടെങ്കിലും അയാളുടെ യഥാര്‍ത്ഥ ഭാര്യ കൊലവിളി
നടത്തുന്നതോടെ വീണ്ടും ജീവിതം വഴി മുട്ടുന്ന സാഹചര്യത്തിലാണ്, പിംഗിന്റെ സംരക്ഷണം വീട്ടുടമയെ ഏല്‍പ്പിച്ച് യോകെ ലാന്‍
ഷാംഗ്ഹായിലേക്ക് ഭാഗ്യാന്വേഷണം നടത്തുന്നത്. അതിസമ്പന്നവും കുലീനവുമായ ചാംഗ് കുടുംബത്തിലെ ഇളയവനെ ഭര്‍ത്താവായി
ലഭിക്കുമ്പോള്‍ തന്റെ അരുതാത്ത ഭൂതകാലത്തെ മറച്ചുവെക്കാന്‍ നിസ്സഹായയായ ഒരു സ്ത്രീ
നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് തന്നെ ആഹ്-കു എന്നതിന്റെ തന്നെ തുടര്‍ച്ചയായി ആന്റി എന്ന് വിളിക്കാന്‍ മകളെ നിര്‍ബന്ധിക്കുന്നത്. തന്റെ കുട്ടിക്കാലത്തില്‍ നിന്ന് വ്യത്യസ്തമായി
സിംഗപ്പൂരില്‍ ഇപ്പോള്‍ പ്രമുഖരായ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നത് കൊണ്ടാണ് ആ
വാക്കുമാറ്റം പോലും. എങ്കിലും നോവലിലെങ്ങും അങ്കിള്‍
ചാന്‍ പിംഗിനോട് എന്തെങ്കിലും വിവേചനം കാണിച്ചതായി സൂചനയില്ല. മറിച്ച് യോകെ ലാന്‍ മകള്‍ക്കും ഭര്‍ത്താവിനുമിടയില്‍ അവിഹിത
സാധ്യത എപ്പോഴും ഭയപ്പെടുന്നത് ഭര്‍ത്താവ് പ്രതിനിധാനം ചെയ്യുന്ന അന്തസ്സുറ്റ
ജീവിത കാഴ്ചപ്പാട് തന്റെ അനുഭവലോകത്തിനു അത്ര പരിചിതമാല്ലാത്തത് കൊണ്ടാണ്. പിംഗിന്റെ ഗര്‍ഭത്തെ കുറിച്ച് പോലും ആദ്യം ആ സംശയമാണ് അവള്‍
ഉന്നയിക്കുക. ഭര്‍ത്താവിന്റെ ഗാംഭീര്യത്തെയും
തന്നോടുള്ള പരിഗണനെയെയും കുറിച്ച് മറ്റുള്ളവരോട് വാചാലയാവുമ്പോഴും
ഉള്ളിന്റെയുള്ളില്‍ എപ്പോഴും ഉപേക്ഷിക്കപ്പെട്ടേക്കാം എന്ന ഭയം അവള്‍ക്കുണ്ട്. കാല്‍പ്പനിക പ്രണയം ചൈനയില്‍ പരിചയപ്പെടുത്തിയത്
പാശ്ചാത്യര്‍ ആണെന്ന് യോകെ ലാന്‍ നിരീക്ഷിക്കുന്നുണ്ട് . "ചൈനീസ് ഭര്‍ത്താക്കന്മാര്‍
തങ്ങളുടെ ഭാര്യമാരോട് ഐ ലവ് യൂ എന്ന് പറയില്ല.” അയാള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ ഒന്നും അത്ര
കാര്യമില്ല. വിവാഹ മോചന ഘട്ടത്തില്‍ സ്വത്തു
വിഭജനത്തിനൊരു വഴികാട്ടി എന്നേയുള്ളൂ. ഇപ്പോള്‍ ഒരു മകന്‍ പിറന്ന നിലക്ക് അതൊന്നും പ്രശ്നമല്ല
എന്ന് പറയുമ്പോഴും പുരുഷന്മാരുമായുള്ള മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവളുടെ
ശുഭാപ്തി ഒരു പുറം മോടിയാണ്. ഇതൊക്കെയും പിംഗിന്റെ
മനസ്സിലുണ്ടാക്കുന്ന മുറിവുകളാണ് അവളുടെ വാക്കുകളില്‍ തെളിയുന്നത്, “വര്‍ഷങ്ങളോളം ആഹ്-കു എന്നെ അകലത്തില്‍ നിര്‍ത്തി. പകരം ഞാനോ, അവളെ
കയ്യകലത്തിലും. ഞങ്ങള്‍ക്കിടയില്‍
മാപ്പുകൊടുക്കാത്ത കടലുണ്ടായിരുന്നു.” ഇപ്പോള്‍ മരണത്തോടടുക്കുന്ന നാളുകളില്‍ ഫോണില്‍ മറ്റൊന്നാണ്
ആഹ്-കു ആവശ്യപ്പെടുന്നത്. ജോണും കിറ്റും അവരുടെ ജീവിത വഴികളില്‍ വേറിട്ട് പോവുന്നു. “പിംഗ്, നീ
മടങ്ങിവരൂ. വന്നു ഇനി എന്നോടൊപ്പം കഴിയൂ. ഒടുവില്‍ , നീയാണ് എന്നോട് ഏറ്റവും അടുത്തുള്ളവള്‍ .”
എന്നാല്‍ പിംഗ് എത്തുമ്പോഴേക്കും വൈകിപ്പോവുന്നു. അങ്കിള്‍ ചാംഗിന്റെ ചിതാഭസ്മം കടലില്‍ നിമജ്ജനം
ചെയ്തിരുന്നു. ആഹ്-കു കാത്തുനിന്നതുമില്ല. ആഹ്-കുവിന്റെ മരണ രാത്രിയില്‍ ഉണര്‍ന്നിരിക്കാന്‍
പിംഗ് തീരുമാനിക്കുന്നു: “മരണവിലാപ ദിനത്തില്‍ (wake) രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുക
എന്ന രണ്ടായിരം കൊല്ലം ഇടവിടാതെ തുടര്‍ന്ന ചൈനീസ് പാരമ്പര്യത്തിന്റെ പ്രാധാന്യം
ഞാന്‍ മറന്നിട്ടില്ല. മരിച്ചയാളുടെ ശരീരത്തെ കുടുംബം
സംരക്ഷിക്കണം. ഇനിയും അപര ലോകത്തിലേക്ക്
പോയിട്ടില്ലാത്ത ആത്മാവിന്റെ തൊട്ടരികില്‍ ഉണ്ടായിരിക്കണം. അത് ചുറ്റിപ്പറ്റി നില്‍പ്പാണ്. അതിന്റെ കുടുംബത്തെ കണ്ടുകൊണ്ടിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍
അതിനു വഴി നഷ്ടപ്പെടാം. ആഹ്-കുവിന്റെ ശരീരത്തെ ശവപ്പെട്ടിയില്‍ ദുര്‍ബ്ബലയായി ഇട്ടേച്ചു
പോവുക എന്നത് അചിന്ത്യമായിരുന്നു.” അവഗണിക്കപ്പെട്ടതിന്റെ
വേദനയെ കുറിച്ച് പിംഗിനെ സമാധാനിപ്പിക്കാന്‍ ജോണ്‍ ശ്രമിക്കുന്നു, "ആഹ്-കു, ആന്റി, മാ. എല്ലാം പേരുകള്‍ മാത്രം. എന്ത് വിളിച്ചാലും എന്താണ് വ്യത്യാസം?” എന്നാല്‍ അതത്ര എളുപ്പം മറക്കാവുന്നതല്ല എന്ന് അവള്‍ മറുപടി
പറയുന്നു, “തെറ്റാണത്, ജോണ്‍ . തികച്ചും തെറ്റ്. പേരുകള്‍ പ്രധാനമാണ്. ഒരു കുഞ്ഞായിരുന്നപ്പോള്‍ എന്റെ അമ്മ എന്റെ
അമ്മയായിരിക്കാന്‍ ആഗ്രഹിച്ചിരുന്നപ്പോള്‍ അത് പ്രധാനമായിരുന്നു. .. നിനക്ക് അമ്മയും അച്ഛനും ഉണ്ട്. എനിക്കോ എന്റെ അച്ഛനാര് എന്നറിയുക പോലുമില്ല...” എന്നാല്‍ , അന്തിമ വിശകലനത്തില്‍ ആ
നിരാസങ്ങളിലൂടെയും അകറ്റിനിര്‍ത്തലിലൂടെയും നിസ്വയായ ഒരമ്മ സ്ഥാപിച്ചെടുത്തത്
തന്നെയാണ്, അല്ലാത്തപക്ഷം അതിവേഗം രൂപം
മാറിക്കൊണ്ടിരുന്ന അനിശ്ചിതത്വങ്ങളുടെ ഭൂമികയില്‍ വെറുമൊരു തെരുവു സന്തതിയായി
അടിഞ്ഞു പോയേക്കാമായിരുന്ന അഭിശപ്തജന്മത്തില്‍ നിന്ന് വിഖ്യാതമായ
യൂണിവേഴ്സിറ്റിയിലെ പ്രശസ്തയായ സംഗീതാധ്യാപികയുടെ സ്വത്വത്തിലേക്കുള്ള പിംഗിന്റെ
പരകായം. മായുടെ മരണത്തെ തുടര്‍ന്നുള്ള
വിലാപ സന്ദര്‍ഭത്തില്‍ സംസാരിക്കുന്ന വേളയില്‍ ഒരൊറ്റ പ്രയോഗത്തിലൂടെ അര്‍ദ്ധ
സഹോദരന്‍ കിറ്റ് പിംഗിന്റെ സാമൂഹിക അനാഥത്വം അവസാനിപ്പിക്കുകയും ആഹ്-കുവിന്റെ കുടുംബത്തിലെ കേന്ദ്രത്തില്‍ അവളെ സ്ഥാപിക്കുകയും
ചെയ്യുന്നു, 'എന്റെ മൂത്ത സഹോദരി' എന്ന അര്‍ത്ഥമുള്ള 'തായ്-കാ-ജിയെ' എന്ന് അവളെ വിളിച്ചുകൊണ്ട്. മായുടെ നിത്യ സഹവാസമുണ്ടായിരുന്ന ബുദ്ധിസ്റ്റ് സമൂഹമായ സോക
അവരുടെ അറുനൂറോളം അംഗങ്ങളുടെ സജീവ സാന്നിധ്യത്തിലൂടെ ഒരു മുന്‍ പിപാ പാട്ടുകാരി
മാത്രമായിരുന്ന തങ്ങളുടെ മായേ ഒരു ബഹുമാന്യ വനിതയായി ഉയര്‍ത്തിയെന്നും അയാള്‍
അനുസ്മരിക്കുന്നു.
നദി - കാലഭേദങ്ങളുടെ
മുഖാമുഖം
ചരിത്രത്തിന്റെ കൊളോണിയലിസ്റ്റ് പാഠവും അതിനോടുള്ള ചെറുത്തു
നില്‍പ്പും സിംഗപ്പൂര്‍ നദിയെന്ന പ്രതീകത്തിലൂടെ ആവിഷ്കരിക്കുന്ന രംഗങ്ങള്‍
നോവലിലുണ്ട്. അതിലേറ്റവും പ്രധാനമായത്
ക്ലാസ്സില്‍ വെംഗിന് ചരിത്രാധ്യാപകനോട് ഏറ്റുമുട്ടേണ്ടി വരുന്നതാണ്. നദിയില്ലായിരുന്നെങ്കില്‍ നാടിന്റെ ചരിത്രം
എന്താവുമായിരുന്നു എന്ന അധ്യാപകന്റെ ചോദ്യത്തിന് അത് കോളനിവല്‍ക്കരിക്കപ്പെടാതെ
സ്വതന്ത്രമായി നിന്നേനെ എന്ന് വെംഗ് മറുപടി പറയുന്നു. നദിയാണ് സര്‍ സ്റ്റാംഫോര്‍ഡ് റാഫിളിനു വഴിയൊരുക്കിയത്. ബ്രിട്ടന്റെ കൊളോണിയല്‍ കപ്പലുകളെ ആനയിച്ചത്. കപ്പലില്‍ വന്നവരല്ല , ബോട്ട് നിര്‍മ്മണക്കാര്‍ , ആശാരിമാര്‍ , കൂലികള്‍ , പിപാ പാട്ടുകാരികള്‍ , തെരുവു പെണ്ണുങ്ങള്‍ തുടങ്ങിയവരാണ് സിംഗപ്പൂര്‍ സൃഷ്ടിച്ചത്. മി. റോഡ്‌റിഗസ് സ്വാഭാവിക
വിലയിരുത്തലില്‍ എത്തുന്നു, വെംഗ് കമ്യൂണിസ്റ്റ് ആണ്. അവനെ ഒരു പോരാളിയാക്കുന്നതില്‍ നദിയുടെ അവസ്ഥാന്തരങ്ങള്‍
പ്രധാന പങ്കാണ് വഹിക്കുന്നത്. സര്‍ക്കാര്‍
ഭാഷ്യത്തില്‍ നമ്മളാണ് നദിയെ ചവറുമൂടിയത്. നമ്മളാണ് വൃത്തിഹീനര്‍ , ശുചിത്വബോധാമില്ലാത്തവര്‍ . എങ്കില്‍ എന്തുകൊണ്ടാണ് അവര്‍ നമ്മുടെ ഭക്ഷണ ശാലകളില്‍
വരുന്നത്? ആരെങ്കിലും അവിടെ നിന്ന് ഭക്ഷ്യ
വിഷബാധ കൊണ്ട് മരിച്ചോ? അവരുടെ റിപ്പോര്‍ട്ടര്‍മാര്‍
ലൈസന്‍സ് ഇല്ലാത്ത ആളുകളുടെ ശുചിത്വമില്ലാത്ത കച്ചവടങ്ങളെ കുറിച്ച് വലിയ
വാക്കുകളില്‍ എഴുതുന്നു. തന്റെ മുന്‍ കൂട്ടി
തയ്യാറാക്കിയിട്ടില്ലാത്ത പ്രസംഗത്തിന്റെ ഒഴുക്കില്‍ ലയിച്ചു രഹസ്യപ്പോലീസ് തന്നെ
നിരീക്ഷിച്ചു കൊണ്ടിരുന്ന കാര്യം അവന്‍ ശ്രദ്ധിച്ചതേയില്ല. “സര്‍ക്കാര്‍ പറയുന്നു, വെളുപ്പ് കറുപ്പാണ് അല്ലെങ്കില്‍ കറുപ്പ് വെളുപ്പാണ്, തര്‍ക്കിക്കാന്‍ നമ്മളാര്? അവര്‍ പറയുന്നു അവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന്. ..” പിംഗ് തന്റെ അമേരിക്കന്‍
ജീവിതത്തില്‍ കാണുന്ന അയോവ നദിയുടെ അനുഭവവും ഇതോടു ചേര്‍ത്ത് വെക്കാം. "അയോവ നദി താന്‍ വിട്ടുപോന്ന നദിയെ പോലെ ആയിരുന്നില്ല. ചൂടുള്ള കാലാവസ്ഥ തേടി തെക്കോട്ട് പോകാതെ ബാക്കിയായ ഏതാനും
താറാവുകള്‍ തീരത്തിനരികെ മുനിഞ്ഞിരുന്നു, എകാന്തരും ഉപേക്ഷിക്കപ്പെട്ടവരുമായി.”
ഇടക്കൊന്നിടറിയും ഉടന്‍ ചുവടുറപ്പിച്ചും സ്വയം
സ്ഥാപിക്കുന്ന സ്വത്വാന്വേഷണവും നേടിയും നഷ്ടപ്പെട്ടും തിരിച്ചു പിടിച്ചും
കൂടിക്കലരുന്ന സ്നേഹ-ദ്വേഷാനുഭവങ്ങളും കാലഭേദങ്ങളില്‍
നിറം മങ്ങിയും ചായം പൂശിയും പ്രച്ഛന്നപ്പെടുന്ന ദേശാനുഭവവും അഴുകി നിറഞ്ഞും
ഒഴുകിപ്പരന്നും ദേശ - ചരിത്ര
പരിണാമങ്ങളുടെ ഊടും പാവുമായിത്തീരുന്ന നദിയനുഭവവും അസ്തിത്വ പ്രതിസന്ധിയുടെ
സന്ദിഗ്ധ ഘട്ടങ്ങളില്‍ അന്നമായും പ്രചോദനമായും സര്‍ഗ്ഗവ്യാപാരമായും കാലങ്ങളെ
കൂട്ടിയിണക്കുന്ന സംഗീതാനുഭവവും എന്നിങ്ങനെ ഒട്ടേറെ തലങ്ങളിലൂടെ ഹൃദ്യവും
ഉള്ളുലക്കുന്നതുമായ വായനാനുഭവം പകരുന്ന നോവലാണ് പ്രഥമ സിംഗപ്പൂര്‍ സാഹിത്യ
പുരസ്കാരം നേടിയ സുചെന്‍ ക്രിസ്റ്റിന്‍ ലിം എഴുതിയ ഏറ്റവും പുതിയ നോവല്‍ ' നദിയുടെ ഗീതം' (The River's Song –
2014). ഇംഗ്ലീഷ്
ഭാഷയുടെ ശ്രാവ്യ ഗുണങ്ങള്‍ (auditory traits) കൂടി നന്നായി വിളക്കിച്ചേര്‍ത്തിട്ടുള്ള ഭാഷയില്‍
എഴുതപ്പെട്ട നോവലിന്റെ ഭാഗങ്ങള്‍ നോവലിസ്റ്റ് തന്നെ വായിച്ചു കേള്‍ക്കുന്നത്
ഹൃദ്യമായ ഒരനുഭവമാണ്. പ്രസിദ്ധ ഇന്ത്യന്‍ ഇംഗ്ലീഷ്
എഴുത്തുകാരിയായ അനിത നായരുടെ Atttic Books എന്ന സംരംഭം പുറത്തിറക്കിയ
പുസ്തകം സുചെന്‍ ക്രിസ്റ്റിന്‍ ലിമിന്റെ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ആദ്യ
കൃതിയാണ് എന്ന് പുറം ചട്ട സാക്ഷ്യപ്പെടുത്തുന്നു.
(Yesമലയാളം, ജൂലൈ 01, 2017)
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 188-196)
No comments:
Post a Comment