"ഗുരു
ദത്തിനോടൊപ്പം ഒരു ദശകം-
അബ്രാര്‍
അലവിയുടെ യാത്ര"
(Ten
Yers with Guru Dutt- Abrar Alvi's Joueny എന്ന
പുസ്തകത്തെ കുറിച്ച്)
ഫസല്‍
റഹ് മാന്‍
ബോക്സ്
ഓഫീസ് മാനദണ്ഡങ്ങള്‍ ബോധപൂര്‍വ്വം
പാലിക്കുമ്പോഴും തനിക്ക്
തൃപ്തിതരുന്ന കലാപരതയുള്ള
ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍
വിട്ടുവീഴ്ചയില്ലാത്ത
നിഷ്കര്‍ഷ പുലര്‍ത്തിന്നതില്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും
മികച്ച പ്രതിഭ നിസ്സംശയമായും
ഗുരു ദത്ത് ആയിരുന്നു എന്നത്
അവിതര്‍ക്കിതമാണ്.
ഇരു
മേഖലയിലും മികച്ചു നിന്ന
ഗുരു ദത്ത് ഫിലിംസ് ചിത്രങ്ങളുടെ
സൃഷ്ടിക്ക് പിറകില്‍ സജ്ജീവ
സാന്നിധ്യങ്ങളായിരുന്ന
പ്രതിഭാ ധനന്മാരില്‍ ക്യാമറാ
മാന്‍ വി.
കെ.
മൂര്‍ത്തി,
സംഗീതകാരന്‍
എസ്.
ഡി.
ബര്‍മ്മന്‍
തുടങ്ങിയവരോടോപ്പമോ ഒരു പടി
കൂടി മുകളിലോ സ്ഥാനം നേടിയെടുത്ത
എഴുത്തുകാരനായി കമ്പനിയുടെ
ഭാഗമായിത്തീര്‍ന്ന അബ്രാര്‍
അലവി,
ഗുരു
ദത്തുമായുള്ള സവിശേഷ
സൌഹൃദത്തിന്റെയും സര്‍ഗ്ഗ
ജീവിതത്തിലെ ഏറ്റവും
പുഷ്കലമായിരുന്ന ആ ഒത്തുചേരലില്‍
കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിന്റെയും
ഓര്‍മ്മകള്‍ പങ്കു വെക്കുന്ന
പുസ്തകമാണ് "ഗുരു
ദത്തിനോടൊപ്പം പത്തു വര്‍ഷങ്ങള്‍:
അബ്രാര്‍
അലവിയുടെ യാത്ര.”
ഹിന്ദി
സിനിമയുടെ സുവര്‍ണ്ണ കാലത്ത്
ചലച്ചിത്ര മേഖലയില്‍ ഏറ്റവും
തിരക്കേറിയ രീതിയില്‍
പ്രവര്‍ത്തിച്ച ഒരാളുടെ
ആത്മ/
ജീവിത
കഥ അല്ലെങ്കില്‍ ഓര്‍മ്മക്കുറിപ്പ്
എന്നതിലേറെ,
ഇന്ത്യന്‍
സിനിമയില്‍ ഇതിഹാസ തുല്യമായ
സംഭാവനകള്‍ അര്‍പ്പിച്ചുവെങ്കിലും
ചെയ്തതിലേറെ ചെയ്യാന്‍
ബാക്കിവെച്ച് അകാലത്തില്‍
ദുരൂഹമായ രീതിയില്‍ സ്വയം
അവസാനിപ്പിച്ച ഒരു ജീനിയസ്സിന്റെ
ഹൃദയ വ്യാപാരങ്ങളിലേക്ക്
ഒരു ഒളിനോട്ടക്കാരന്റെ അധമ
കൌതുകം കൂടാതെത്തന്നെ,
കുലീനവും
എന്നാല്‍ തുളഞ്ഞിറങ്ങുന്നതുമായ
രീതിയില്‍,
വെളിച്ചം
വീശുന്ന പുസ്തകം എന്ന നിലയില്‍
കൂടിയാണ് അബ്രാര്‍ അലവിയുടെ
ഓര്‍മ്മയാത്ര പ്രസക്തമാകുന്നത്.
അത്
തന്നെ കുറിച്ച് എന്ന പോലെത്തന്നെ
പുസ്തകപ്പുഴുവും സര്‍ഗ്ഗധനനായ
ലജ്ജാലുവുമായ യൂണിവേഴ്സിറ്റി
ഉത്പന്നത്തില്‍ നിന്ന് തന്നെ
താനാക്കിയ ബഹുമുഖ പ്രതിഭയെ
കുറിച്ചുമാണ്;
ഒപ്പം
ആ കൂട്ടുകെട്ടില്‍ പിറന്ന
ചരിത്രം സൃഷ്ടിച്ച ഒരു പിടി
ചിത്രങ്ങളെ കുറിച്ചും.
അടിസ്ഥാനപരമായി
സ്വകാര്യത ഇഷ്ടപ്പെട്ടവര്‍
എന്ന നിലയില്‍ എതാള്‍ക്കൂട്ടത്തിലും
തങ്ങളിലേക്കും തങ്ങളുടെ
പ്രിയതരമായ എകാന്തതകളിലേക്കും
പിന്‍വാങ്ങാന്‍ ഇഷ്ടപ്പെട്ടവരായിരുന്നു
ഗുരു ദത്തും അബ്രാര്‍ അലവിയും
എന്നത് അവരുടെ പാരസ്പര്യത്തെ
ഒരേ സമയം ആഴത്തിലുള്ളതും
അപ്പോള്‍ത്തന്നെ സംഘര്‍ഷ
പൂരിതവുമാക്കിയിരുന്നു എന്ന്
പുസ്തകത്തിന്റെ വായന
സാക്ഷ്യപ്പെടുത്തും.
അബ്രാര്‍
അലവി ഏത് ബൊഹീമിയന്‍ സന്ദര്‍ഭത്തിലും
തന്റെ മേല്‍ തന്നെയുള്ള പിടി
വിട്ടുപോകാതിരിക്കാന്‍
ശ്രദ്ധാലുവായ,
സ്വയം
നിയന്ത്രിത വൃത്തങ്ങളില്‍
സംതൃപ്തനായിരുന്നപ്പോള്‍
ഗുരു ദത്ത് കൊടുങ്കാറ്റു
പിടിച്ചവാനായിരുന്നു -
പ്രതിഭാ
ധാരാളിത്തത്തിലും വികാര
വിക്ഷോഭങ്ങളിലും.
അന്ത്യത്തെ
കുറിച്ചുള്ള തുടക്കം
ഇന്ത്യന്‍
എക്സ്പ്രസ്സിന് നല്‍കിയ
ഒരഭിമുഖത്തില്‍,
ഗുരുദത്തുമായുള്ള
കൂട്ടുകെട്ടിനെ കുറിച്ച്
സംസാരിക്കവേ,
ഒരാള്‍
അതു കേള്‍ക്കാന്‍ തയ്യാറാകുന്ന
പക്ഷം തനിക്കേറെ പറയാനുണ്ടെന്നുള്ള
അബ്രാറിന്റെ വെളിപ്പെടുത്തലിനോട്
ജേണലിസ്റ്റും വനിതാ മാഗസിന്‍
എഡിറ്ററുമായ സത്യാ സരന്‍
പ്രതികരിച്ചതാണ് പുസ്തകത്തിന്റെ
രചനയിലേക്ക് നയിച്ചത്.
തന്റെ
ആഖ്യാനത്തോടൊപ്പം അബ്രാര്‍
അലവിയുടെ നേരിട്ടുള്ള
ആഖ്യാനങ്ങളും ഇടകലരുന്ന
രീതിയിലാണ് പുസ്തകം
ആവിഷ്കരിക്കുന്നത്.
ഗുരു
ദത്ത് സിനിമകളില്‍ നിന്നുള്ള
അനശ്വര ഗാനങ്ങളുടെ വരികളാണ്
അധ്യായങ്ങളുടെ തലക്കെട്ടുകളായി
ഉപയോഗിച്ചിരിക്കുന്നത്.
ഗുരുദത്തിന്റെ
ആത്മഹത്യക്ക് തൊട്ടു തലേ
രാത്രിയുടെ ഓര്‍മ്മകളോടെയാണ്
പുസ്തകം ആരംഭിക്കുന്നത്.
അതദ്ദേഹത്തിന്റെ
മൂന്നാമത് ആത്മഹത്യാ
ശ്രമമായിരുന്നു.
അബ്രാര്‍
അന്നുരാത്രി എഴുതിപ്പൂര്‍ത്തിയാക്കിയത്
ഗുരുദത്ത് ഫിലിംസ് അപ്പോള്‍
ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന
ബഹാരേം ഫിര്‍ ഭി ആയേഗി എന്ന
ചിത്രത്തിന് വേണ്ടിയുള്ള
രംഗമായിരുന്നു-
എകാന്തയും
ദുഃഖിതയുമായി മരിക്കുന്ന
നായികയുടെ അന്ത്യരംഗം.
ഗുരുദത്ത്
അന്ന് പതിവിലും അസ്വസ്ഥനായിരുന്നു,
പതിവിലേറെ
കുടിച്ചിരുന്നു,
സംസാരിക്കാന്‍
വിമുഖനും.
അന്ന്
പിണങ്ങിപ്പിരിഞ്ഞ ഗീതാ
ദത്തുമായി മകളുടെ കാര്യത്തില്‍
വഴക്കിട്ടിരുന്നുവെന്നും
കുഞ്ഞിനെ ഉടന്‍
തന്റെയടുത്തേക്കയച്ചില്ലെങ്കില്‍
ഇനി തന്നെ ജീവനോടെ കാണില്ലെന്നു
ഭീഷണി മുഴക്കിയിരുന്നു എന്നും
അബ്രാര്‍ ഓര്‍ക്കുന്നു.
എന്നാല്‍
ആ വാക്കുകള്‍ നൂറു ശതമാനവും
നടപ്പിലാക്കനുള്ളതാണെന്നു
ആര്‍ക്കും പറയാനാവുമായിരുന്നില്ല,
ഒരാള്‍ക്കൊഴിച്ച്-
അതയാള്‍
ചെയ്യുകയും ചെയ്തു.
1964 ഒക്റ്റൊബര്‍
പത്തിന് പ്രഭാതത്തില്‍ തന്റെ
കിടപ്പുമുറിയില്‍ ആത്മഹത്യ
ചെയ്ത രീതിയില്‍ കാണപ്പെടുമ്പോള്‍
ഇന്ത്യന്‍ സിനിമ കണ്ട ഒറ്റയാന്‍
പ്രതിഭക്ക് 39
വയസ്സായിരുന്നു
പ്രായം.
ഗുരുദത്തിന്റെ
അന്ത്യ ദിനത്തെ കുറിച്ചുള്ള
ഓര്‍മ്മകളില്‍ നിന്ന് പുസ്തകം
1953-ല്‍
അബ്രാര്‍ അലവി ആദ്യമായി
ഗുരുദത്തിനെ കണ്ട സന്ദര്‍ഭത്തിലേക്ക്
പോകുന്നു.
ഗുരു
ദത്തിന്റെ സഹായി രാജ് ഖോസ്
ല,
തിരുത്തിയെഴുതിക്കൊണ്ടിരുന്ന
സ്ക്രിപ്റ്റില്‍ അബ്രാറിന്റെ
അഭിപ്രായം ചോദിച്ചതിനു നല്‍കിയ
പ്രതികരണം 'അധികം
സംസാരിക്കാത്ത'
സംവിധായക
നടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അബ്രാറിന്റെ
കസിന്‍ യശ്വന്തിലൂടെ ഒരു
കൂടിക്കാഴ്ച ആവശ്യപ്പെട്ട
ഗുരു ദത്ത് ആദ്യ ദിനം തന്നെ
ഗുരു ദത്ത് ഫിലിംസിന് വേണ്ടി
എഴുതുക എന്ന ജോലി തന്നെക്കാള്‍
രണ്ടു വയസ്സിനു മാത്രം
ഇളപ്പമായിരുന്ന യുവാവിനെ
ഏല്‍പ്പിക്കുകയായിരുന്നു.
അന്ന്
തുടങ്ങിയ കൂട്ടുകെട്ടിലാണ്
തുടര്‍ന്ന് ആര്‍ പാര്‍,
മിസ്റ്റര്‍
&
മിസ്സിസ്
'55, പ്യാസ,
കാഗസ്
കെ ഫൂള്‍,
ചൌദവീന്‍
ക ചാന്ദ്,
സാഹിബ്
ബീബി ഔര്‍ ഗുലാം തുടങ്ങിയ
ക്ലാസ്സിക്കുകള്‍ പിറന്നത്,
ഇക്കൂട്ടത്തില്‍
ഒടുവിലത്തേതാകട്ടെ സംവിധാനവും
അബ്രാര്‍ തന്നെയായിരുന്നു.
ഓര്‍മ്മകള്‍,
ഓര്‍മ്മകള്‍
അബ്രാര്‍
യാദൃശ്ചികമായി പരിചയപ്പെടാനിടയായ
ഗുലാബോ എന്ന ലൈംഗികത്തൊഴിലാളി
സ്ത്രീയുമായുമായി പിന്നുട്
വളര്‍ന്നുവന്ന വിവരണാതീതമായ
ഒരു ബന്ധമാണ് പ്യാസയില്‍
വഹീദ റഹ്മാന്‍ അവതരിപ്പിച്ച
ഗുലാബോ എന്ന നെടും തൂണ്‍
കഥാപാത്രമായത്.
ദുരന്തത്തില്‍
അവസാനിച്ച ഗുലാബോയുടെ ജീവിതം
അവര്‍ കാണിച്ച സ്നേഹവും
പരിഗണനയും തിരിച്ചു
കൊടുക്കാനാവാത്തതിന്റെ
കുറ്റബോധമായി അദ്ദേഹത്തെ
എന്നും വേട്ടയാടിയിരുന്നു.
അബ്രാര്‍
കോളേജ് കാലത്ത് എഴുതിയ എ
മോഡേന്‍ മാര്യേജ് എന്ന നാടകവും
ഗുരു ദത്തിന്റെ നിര്‍ദ്ദേശപ്രകാരം
കൂട്ടിച്ചേര്‍ത്ത ജെയിംസ്
സ്റ്റുവര്‍ട്ട് -
ഹെഡി
ലാമാര്‍ കോമഡി 'കം
ലിവ് വിത്ത് മി'-യുടെ
സ്വാധീനവും ചേര്‍ന്നാണ്
മിസ്റ്റര്‍ &
മിസ്സിസ്
'55 രൂപം
പ്രാപിച്ചത്.
ആര്‍
പാറിന്റെ ക്ലൈമാക്സ് ഗുരു
ദത്ത് ഇടപെട്ട് തിരുത്തിയതിനെ
കുറിച്ച് അബ്രാറിനു
വിയിജിപ്പുണ്ടായിരുന്നു.
കാഗസ്
കെ ഫൂല്‍ സിനിമാ സ്കോപ്പില്‍
ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍
അതിനുള്ള പ്രദര്‍ശന സൗകര്യം
അക്കാലത്ത് തുലോം വിരളമാണെന്ന
തിരിച്ചറിവ് ഒരേ സമയം 35-
എം.
എം.
പ്രിന്റും
അനിവാര്യമാണെന്ന സ്ഥിതി
വരുത്തി.
തുടര്‍ന്ന്
ഇരു ഫോര്‍മാറ്റിലും ചിത്രീകരിക്കാന്‍
ആവശ്യമായ ലെന്‍സ് തേടി
പാരീസിലേക്ക് പോയതിനെ
കുറിച്ചും അവിടെ ചെലവഴിച്ച
ഉല്ലാസ വേളകളെ കുറിച്ചും
അബ്രാര്‍ ഓര്‍ക്കുന്നുണ്ട്.
വൈയക്തികമായ
ഓര്‍മ്മകള്‍ വേറെയും ഒട്ടേറെയുണ്ട്
പുസ്തകത്തില്‍.
തന്റെ
ആദ്യ കാമുകിക്ക് എഴുതിയ നൂറു
കണക്കിന് പ്രേമ ലേഖനങ്ങള്‍
സുഹൃത്തുക്കള്‍ക്ക് യഥേഷ്ടം
കോപ്പി ചെയ്യാനുള്ള പ്രഭവമായതും
എഴുത്തിന്റെ ക്രാഫ്റ്റ്
അവയിലൂടെ പഠിച്ചെടുത്തതും
തന്റെ മുറിയില്‍ ഒളിവു ജീവിതം
നയിച്ച എ.
ബി.
ബര്‍ദന്‍
തന്നില്‍ ഒരു മികച്ച എഴുത്ത്കാരനെ
ദീര്‍ഘ ദര്‍ശനം ചെയ്തതും അവ
പ്രസിദ്ധീകരിക്കാന്‍
ആവശ്യപ്പെട്ടതും അബ്രാര്‍
ഓര്‍ക്കുന്നുണ്ട്.
കസിന്‍
യശ്വന്തിനോടൊപ്പം ഗുരു
ദത്തിന്റെ സ്റ്റുഡിയോയിലെത്തിയതും
രാജ് ഖോസ് ലയുമായി ആദ്യം
ചങ്ങാത്തത്തിലും പിന്നീട്
അഭിപ്രായ വ്യത്യാസത്തിലും
ആയതും തുടര്‍ന്ന് ഗുരു ദത്ത്
രാജിന് മേലെ തന്നെ തെരഞ്ഞെടുത്തതും
തുടര്‍ന്ന് ഒരാഴ്ചക്കാലം
ഗുരുദത്തിനെ താമസ്ഥലത്ത്
എഴുത്തില്‍ പരീക്ഷണാര്‍ത്ഥം
ഫലത്തില്‍ താനറിയാതെ ബന്ദിയായതും
അബ്രാര്‍ വിവരിക്കുന്നു.
ഗുരു
ദത്ത് തന്നെയും രാജ് ഖോസ്
ലയെയും ചിലപ്പോഴൊക്കെ
'ശത്രുക്കളായി
ആരുമില്ലാത്ത'
ജോണി
വാക്കറെയും പരസ്പരം കൊമ്പു
കോര്‍പ്പിക്കുമായിരുന്നതും
മദ്യത്തില്‍ മുങ്ങി മരിച്ച
പിതാവിന്റെ ഓര്‍മ്മയില്‍
ഒരിക്കലും മദ്യപിക്കില്ലെന്നു
സ്വയം ശപഥം ചെയ്ത തനി ശുദ്ധന്‍
മഹമൂദിനെ നിര്‍ദ്ധോഷമായി
കുരങ്ങു കളിപ്പിക്കുമായിരുന്നതും
ബര്‍മ്മന്‍ ദാ (എസ്.
ഡി.
ബര്‍മ്മന്‍)യുടെ
പിശുക്കിനെ കുറിച്ചും എന്തും
വിശ്വസിക്കുന്ന ശുദ്ധഗതി
ഉപയോഗിച്ച് അദ്ദേഹത്തെ
ചുറ്റിക്കുമായിരുന്നതും
നുറുങ്ങുകഥകളില്‍ ഉണ്ട്.
ഇന്‍ഡോ
ചീനാ യുദ്ധകാലത്ത് സ്വതേ
വെളുത്തു ചുവന്നിരുന്ന
ബര്‍മ്മന്‍ ദായോട് 'നിങ്ങളെ
കണ്ടാല്‍ ചൈനാക്കാരെ പോലെയുണ്ട്,
സൂക്ഷിക്കണം,
ആളുകള്‍
ഉപദ്രവിച്ചേക്കും'
എന്ന്
ഭയപ്പെടുത്തിയതും അദ്ദേഹം
ആകെ പേടിച്ചതും പോലുള്ള
കഥകളുണ്ട്.
സാഹിബ്
ബീബി ഔര്‍ ഗുലാം ചിത്രീകരണത്തിന്റെ
ചൂടില്‍ മറ്റെല്ലാം മറന്നു
മുഴുകിയിരുന്ന അബ്രാര്‍,
സെറ്റില്‍
മീനാ കുമാരിയെ കാണാനെത്തിയ
രാജ് കപൂറിനെ അവഗണിച്ചതും
അതൊരു വന്‍ തെറ്റിദ്ധാരണക്ക്
ഇടയാക്കിയതും വിവരിക്കുന്നുണ്ട്.
മാപ്പ്
ചോദിച്ചെങ്കിലും,
ചിത്രത്തിന്‍റെ
പ്രിമിയറിനു വരാമെന്നേറ്റിട്ടും
രാജ് വരാതിരുന്നത് ആ ഓര്‍മ്മയില്‍
തന്നെയാവണം.
മിസ്റ്റര്‍
&
മിസ്സിസ്
'55-ന്റെ
ചിത്രീകരണത്തിനിടെ കോമഡി
രംഗങ്ങള്‍ ചെയ്യാനുള്ള
മധുബാലയുടെ അനന്യസാധാരണമായ
കഴിവും അപാരമായ ടൈമിങ്ങും
കണ്ടെത്തിയതും അതൊരു സഹോദര
തുല്യമായ സൌഹൃദമായി വളര്‍ന്നതും
അബ്രാര്‍ ഓര്‍ക്കുന്നു.
തന്റെ
സൗന്ദര്യത്തിനു മറ്റുള്ളവര്‍ക്ക്
മേലുള്ള സ്വാധീനവും താരമൂല്യവും
നന്നായി മനസ്സിലാക്കിയിരുന്ന
മധുബാല താന്‍ ഉള്‍പ്പെടുന്ന
രംഗങ്ങളില്‍ മറ്റാരും തന്നോളം
ശ്രദ്ധ നേടാതിരിക്കാന്‍
ശ്രദ്ധിച്ചിരുന്നു എന്ന്
അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്.
സഹ
അഭിനേത്രികളുടെ കാര്യത്തില്‍
അനുപമ സൌന്ദര്യമുള്ള ആ ചിരി
ഒരു വജ്ജ്രായുധമായി അവര്‍
ഉപയോഗിക്കുമായിരുന്നു എന്ന്
അദ്ദേഹം കരുതുന്നു.
തനിക്കു
സംവിധാനം ചെയ്യാനായി ഒരു
സ്ക്രിപ്റ്റ് എഴുതണമെന്നു
ആവശ്യപ്പെട്ട മധുബാല അതിനു
തികച്ചും ആകര്‍ഷണീമായ ഒരു
കഥയും പറഞ്ഞുകൊടുത്തു അബ്രാറിനെ
വിസ്മയിപ്പിച്ചിരുന്നു.
കാഗസ്
കു ഫൂലിന്റെ സാമ്പാത്തിക
തകര്‍ച്ചക്ക് ശേഷം പ്രതിസന്ധിയില്‍
ആയ ഗുരു ദത്ത് തന്നെയും മറ്റൊരു
വരുമാന മാര്‍ഗ്ഗമായി പുറത്തൊരു
കരാര്‍ ഏറ്റെടുക്കാന്‍
പ്രേരിപ്പിച്ച ഘട്ടത്തില്‍
അബ്രാര്‍ അത് തുടങ്ങിയെങ്കിലും
മുന്നോട്ടു പോകാന്‍ കഴിയാത്ത
വിധം മധുബാല അപ്പോഴേക്കും
രോഗഗ്രസ്തയായിക്കഴിഞ്ഞിരുന്നു.
പ്യാസയില്‍
നിന്ന് ദിലീപ് കുമാര്‍ പിന്‍
മാറിയതിനു പിന്നില്‍ മറ്റു
കാരണങ്ങളോടൊപ്പം മധുബാലയെ
കാസ്റ്റ് ചെയ്യാനുള്ള
അദ്ദേഹത്തിന്റെ ആഗ്രഹത്തിനും
പങ്കുണ്ടായിരുന്നുവെന്നു
അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്.
ഗുരുദത്ത്-
വഹീദ
ബന്ധം
ഗുരു
ദത്തും വഹീദ റഹ്മാനുമായുള്ള
ബന്ധത്തിന്റെ ഗതിവിഗതികള്‍
ഒരു ഘട്ടത്തിലും ഒളിഞ്ഞു
നോട്ടത്തിന്റെ അധമസ്വഭാവമില്ലാതെ
തന്നെ അബ്രാര്‍ വിവരിക്കുന്നുണ്ട്.
വിചിത്രമായ
ഒരാകസ്മികതയില്‍ ഒരു കാര്‍
യാത്രക്കിടെ ഒരു പോത്തുമായി
കൂട്ടിയിടിക്കുകയും കാര്‍
കേടാവുകയും ചെയ്തതിനെ തുടര്‍ന്ന്
ഹൈദരാബാദ് നഗരത്തില്‍ ഏതാനും
ദിവസം കുരുങ്ങിപ്പോയ ഘട്ടത്തില്‍
നേരം പോക്കിനായി കണ്ട തെലുങ്കു
സിനിമയില്‍ നര്‍ത്തകിയായി
അരങ്ങേറിയ കൊച്ചു സുന്ദരി
ആദ്യം ഗുരു ദത്തിനെ അത്രയൊന്നും
ആകര്‍ഷിക്കുകയുണ്ടായില്ല.
എന്നാല്‍,
ഗീതാ
ദത്തുമായുള്ള ബന്ധം വഷളായിത്തുടങ്ങിയ
ഘട്ടത്തില്‍,
രാത്രി
സൌഹൃദങ്ങളില്‍ ഇണകളെ വെച്ചുമാറുക
പോലും ചെയ്തുവന്ന,
തനിക്കൊരിക്കലും
അംഗീകരിക്കാനാവാത്ത കുത്തഴിഞ്ഞ
എലീറ്റ് സൊസൈറ്റി രീതികള്‍ക്ക്
കടക വിരുദ്ധമായ ഒതുങ്ങിയ
ശാലീന സ്വഭാവ വിശേഷങ്ങളുള്ള
കൊലുന്നു സുന്ദരിയില്‍ തനിക്കു
നഷ്ടമായതെന്തോ അത് അങ്ങേയറ്റം
തരള ഹൃദയനും കൂടിയായ ഗുരു
ദത്ത് കണ്ടെത്തുകയായിരുന്നു.
വഹീദയെ
ഏതാണ്ട് പൂര്‍ണ്ണമായും തന്റെ
ചിറകിനടിയില്‍ സംരക്ഷിക്കുകയെന്ന
ഒരു തരം സ്വന്തമാക്കല്‍-
സംരക്ഷണ
മനോഭാവം ഗുരു ദത്തില്‍ ശക്തമായത്
ചിലപ്പോഴെങ്കിലും ദോഷം
ചെയ്തുവെന്ന് അബ്രാര്‍
കരുതുന്നു.
സാഹിബ്
ബീബിയിലെ ജബാമയിയുടെ വേഷത്തില്‍
അവര്‍ മിസ് കാസ്റ്റ്
ആയിരുന്നെന്നും മധുബാലയെ
പോലെ 'സ്പൊണ്ടേനിയസ്'
ആയ
ഒരു അഭിനേത്രിയാണ് ആ വേഷത്തിന്
വേണ്ടിയിരുന്നതെന്നും അബ്രാര്‍
വിശ്വസിക്കുന്നു.
ഗുരു
ദത്ത് ആവട്ടെ,
തന്റെ
ചിത്രങ്ങളിലെല്ലാം വഹീദയുടെ
ഭാഗങ്ങള്‍ നന്നായി
പൊലിപ്പിക്കുന്നതില്‍ ശ്രദ്ധ
കേന്ദ്രീകരിക്കുകയും ചെയ്തു.
പ്യാസയിലെ
ഗുലാബോ തന്റെ കരിയറിലെ ഏറ്റവും
മികച്ച വേഷങ്ങളില്‍ ഒന്നായി
വഹീദ കരുതുന്നു.
ഗീതയുമായുള്ള
ഗുരു ദത്തിന്റെ ബന്ധം ഒരിക്കലും
യോജിക്കാനാവാത്ത രണ്ടു
വ്യക്തിത്വങ്ങള്‍ക്കിടയില്‍
സ്വാഭാവികത്തകര്‍ച്ചക്ക്
വിധേയമാകേണ്ട ഒന്നായിരുന്നെങ്കില്‍
ഗുരു ദത്ത്-
വഹീദ
ബന്ധം നൈസര്‍ഗ്ഗിക യോജിപ്പുള്ളതാണെന്ന്
സുഹൃത്തുക്കള്‍ കരുതി.
അതില്‍
കന്‍മഷമുള്ള ഒന്നുമില്ലായിരുന്നെന്നു
മാത്രമല്ല;
ഒരു
പക്ഷെ തികച്ചും പ്ലേറ്റൊനിക്
ആയിരുന്നു എന്ന് പോലും അബ്രാര്‍
കരുതുന്നു.
അതേ
കുറിച്ച് നിറം പിടിപ്പിച്ച
കഥകള്‍ കേള്‍ക്കാനിടയായ ഗീതാ
ദത്ത് നടത്തിയ ചില നീക്കങ്ങളാണ്
അന്തിമമായി,
ഏറ്റവും
ദുരന്ത പൂര്‍ണ്ണവും ആയ
രീതിയില്‍,
ഗുരുദത്ത്-
വഹീദ
ബന്ധം അവസാനിപ്പിച്ചതും ഒരു
പക്ഷെ ഗുരു ദത്തിന്റെ സ്വയം
വരിച്ച അന്ത്യത്തിന് കാരണമായതും.
ഒരു
പക്ഷെ കുഞ്ഞിനെയോര്‍ത്ത്
അദ്ദേഹം ഒരവസാന ശ്രമം
നടത്തുകയായിരുന്നു എല്ലാം
കൈവിട്ടു പോകാതിരിക്കാന്‍.
എന്നാല്‍
അത് വഹീദയെ ഒരു നിലയില്ലാക്കയത്തില്‍
എറിഞ്ഞത് പോലെയായി.
അവര്‍ക്ക്
വേറെ വഴിയില്ലായിരുന്നു.
ഒരഭിനേത്രിയെന്ന
രീതിയില്‍ മറ്റു ബാനറുകളില്‍
ഇടം കണ്ടെത്താന്‍ ശ്രമിച്ച
വഹീദ ഗുരു ദത്തിന്റെ നഷ്ട
ബോധത്തെ ഒന്ന് കൂടി
രൂക്ഷമാക്കിയിരിക്കണം.
സാഹിബ്
ബീബി ഔര്‍ ഗുലാമും ഗുരു
ദത്തിന്റെ നിഴലും
ബംഗാള്‍
പശ്ചാത്തലത്തോടുള്ള ഗുരു
ദത്തിന്റെ ഇഷ്ടം സാഹിബ്
ബിബിയുടെ ചലച്ചിത്ര
രൂപാവിഷ്കാരത്തിനുള്ള
പ്രേരണയില്‍ നിര്‍ണ്ണായകമായിരുന്നു.
എന്നാല്‍,
പുസ്തകത്തില്‍
തീര്‍ത്തും വ്യക്തമാക്കിയിട്ടില്ലാത്ത
കാരണങ്ങളാല്‍ -
അത്
കാഗസ് കെ ഫൂല്‍ പോലൊരു സ്വപ്ന
ചിത്രത്തിന്‍റെ പരാജയവുമായി
ബന്ധപ്പെട്ടതാണെന്ന് പൊതു
ധാരണയുണ്ട്-
സംവിധാന
രംഗത്ത് നിന്ന് മാറിനില്‍ക്കാന്‍
തീരുമാനിച്ച ഗുരു ദത്ത്
തന്നെയാണ് അബ്രാറിനെ
നിര്‍ബന്ധപൂര്‍വ്വം ആ ചുമതല
ഏല്‍പ്പിച്ചത്.
ചിത്രീകരണ
ഘട്ടത്തില്‍ ട്രാജിക്ക്
കഥാപാത്രങ്ങള്‍ക്ക് മീനാ
കുമാരി പകര്‍ന്നു നല്‍കിയ
ആഴം അവരുടെ കഴിവിനെ മറ്റാരും
ഉപയോഗിച്ചിട്ടില്ലാത്ത
രീതിയില്‍ ചൂഷണം ചെയ്യന്നതിനു
അബ്രാറിനെ പ്രേരിപ്പിച്ചു.
മറ്റു
ചിത്രങ്ങളില്‍ നൂതനും മാലാ
സിന്‍ഹയുമെല്ലാം അബ്രാര്‍
ആവശ്യപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത
പ്രകടനങ്ങള്‍ നല്‍കുന്നതില്‍
വിയര്‍ത്തു പോയെങ്കില്‍ മീനാ
കുമാരി തന്റെ സിദ്ധികള്‍
കടഞ്ഞെടുക്കാന്‍ കഴിയുന്ന
മികച്ച സംവിധായകനെയാണ്
അബ്രാറില്‍ കണ്ടത്.
മീനാ
കുമാരിക്ക് ജീവിതം ദുസ്സഹമായിരുന്നത്
അബ്രാര്‍ വിവരിക്കുന്നുണ്ട്.
സംശയാലുവായിരുന്ന
ഭര്‍ത്താവ് കമാല്‍ അംറോഹി
മാത്രമല്ല,
നിഴല്‍
പോലെ കൂടെ നില്‍ക്കാന്‍
നിയുക്തനായ മാനേജര്‍ പോലും
അവരെ കണ്ണില്‍ ചോരയില്ലാതെ
പ്രഹരിക്കുമായിരുന്നതും
കൂടെ നില്‍ക്കെണ്ടവരെല്ലാം
ചൂഷണം ചെയ്തു ഒന്നുമില്ലാത്തവളും
ദാരിദ്രയും ആയി ഭക്ഷണത്തിനു
വേണ്ടിപോലും തന്റെ ഭാര്യയെ
അഭയം തേടുമായിരുന്നതും
നിസ്വയും അനാഥയുമായി മരിക്കേണ്ടി
വന്നതും അബ്രാര്‍ ഓര്‍ക്കുന്നു.
അറം
പറ്റിയ ഒരു പരകായപ്രവേശ മായി
ചോട്ടി ബഹുവിനെ പോലെ മദ്യത്തില്‍
മുങ്ങി മരിക്കുകയായിരുന്നു
ഇന്ത്യയുടെ 'ട്രാജഡി
ക്വീന്‍'.
സാഹിബ്
ബീബി ഔര്‍ ഗുലാമുമാമായി
ബന്ധപ്പെട്ടു പൊതു ബോധത്തിലുള്ള
ധാരണ അബ്രാറിനെ ഏറെ
വേദനിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിന്
വേണ്ട അനുകല്പ്പനയും രചനയും
നടത്തിയതും ഒരോ രംഗവും ഏറെ
ചിട്ടയോടെ രൂപപ്പെടുത്തിയതും
അക്ഷരാര്‍ഥത്തില്‍ സംവിധാന
ചുമതല നിര്‍വ്വഹിച്ചതും
അബ്രാര്‍ ആയിരുന്നു എന്നിരിക്കെ,
ഗാന
രംഗങ്ങള്‍ മാത്രം ചിത്രീകരിച്ച
ഗുരു ദത്തിന്റെ ഒരു ഡമ്മി
മാത്രമായിരുന്നു താന്‍ എന്ന
പ്രചാരണം അരനൂട്ടാണ്ടിനിപ്പുറവും
നില നില്‍ക്കുന്നതില്‍ അദ്ദേഹം
ഏറെ ഖിന്നനായിരുന്നു.
സത്യത്തില്‍
വര്‍ഷങ്ങളോളം ഗുരു ദത്തുമായി
സഹകരിച്ചയാള്‍ എന്ന നിലയില്‍
ആ മാസ്റ്റര്‍ ടച്ച് തന്നെ
സ്വാധീനിച്ചിരിക്കാം
എന്നതിനപ്പുറം അബ്രാറിന്റെ
കഠിനാധ്വാനം തന്നെയാണ് ഒരു
ക്ലാസ്സിക് ആയി പരിണമിച്ചത്.
ഗുരു
ദത്തിന്റെ സ്വന്തം വാക്കുകള്‍
മാത്രമല്ല,
വഹീദ
റഹ്മാനെ പോലെ നേരിട്ട്
ഭാഗഭാക്കുകളായവര്‍ തന്നെയും
സാക്ഷ്യപ്പെടുത്തിയിട്ടും
തുടരുന്ന തെറ്റിദ്ധാരണയില്‍
അദ്ദേഹത്തിന്റെ വിഷമം
സ്വാഭാവികവുമാണ്.
അബ്രാറിന്റെ
ഓര്‍മ്മകളില്‍ നീറ്റലുണ്ടാക്കുന്ന
വിഷയങ്ങളില്‍ തന്റെ സുഹൃത്തും
വഴികാട്ടിയുമായിരുന്ന
ചലച്ചിത്രകാരന്റെ വ്യര്‍ത്ഥ
ദുരന്തത്തോളം തന്നെ
പ്രധാനമായിട്ടുള്ളത് എന്നും
ആ മഹാ സാന്നിധ്യത്തിന്റെ
നിഴലില്‍ പെട്ടുപോയത് കാരണം
തന്റെ ഏറ്റവും മികച്ച സൃഷ്ടിയുടെ
പോലും കര്‍തൃത്വം സാമൂഹിക
ബോധ്യങ്ങളില്‍ വകവെച്ചു
കിട്ടാതെ പോയതിന്റെ നൈരാശ്യമാണ്.
പുസ്തകം
പുറത്തുവരുന്നത് കാലം തന്നോട്
കാണിച്ച നെറികേടിന് ചെറിയ
തോതിലെങ്കിലും പരിഹാരമാവും
എന്ന് അബ്രാര്‍ വിശ്വസിച്ചിരുന്നു.
അതെന്തായാലും,
അത്തരമൊരു
തിരിച്ചുപിടിക്കലിനു
കാത്തിരിക്കയായിരുന്നു എന്ന
വിധം,
പുസ്തകം
പുറത്തിറങ്ങിയ അടുത്ത വര്‍ഷം,
2009 നവമ്പര്‍
ഒമ്പതിന് അദ്ദേഹം അന്തരിച്ചു
എന്നത് ചരിത്രം.
(ദൃശ്യതാളം, ഏപ്രില്‍ 2018)
No comments:
Post a Comment