Mandela: Long Walk to Freedom (2013)
(ഇംഗ്ലീഷ് - ആഫ്രിക്കാനസ്- കോസ)
വിഷാദത്തിന്റെ തമ്പുരാക്കൾ
(പ്രവാസ ദിനങ്ങളുടെ ഓർമ്മയ്ക്ക്)
I.
മുഴങ്ങുന്ന ശബ്ദത്തിൽ
ഫ്രാങ്ക് സിനാത്ര പാടുന്നു:
വിഡ്ഢിയുടെ
ജീവിതത്തിൽ ഒരു ദിനം-
വിഷാദ ഭരിതം, ഏകാന്തം, ദീർഘം.
നീവരുന്നതും
നോറ്റു
ഞാൻ തെരുവിലൂടെ നടക്കുന്നു,
നീയോ, ഈ വഴി മറന്നേ പോയി.
എന്റെ
വിഷണ്ണമായ മുറിക്കകത്ത്
വിരഹത്തിന്റെ കണ്ണീരും ഞാനും.
ഉറഞ്ഞുരുകുന്ന വേദന മറച്ച്
എൽവിസ് ചോദിക്കുന്നു:
നീ
തനിച്ചാണോ ഈ രാവിൽ?
ഞാനില്ലാത്ത
വിഷമം നീ അറിയുന്നുവോ?
ഭാവം
പകർന്നവൻ പിടയുന്നു:
തേനേ, എന്നോട് പ്രണയമെന്നു
നീ കളവു പറഞ്ഞു ;
എനിക്കിനിയും
ആ കളവു കേട്ട് കൊണ്ടിരിക്കണം.
നീ
എന്നിലേക്ക് തിരിച്ചു വരില്ലെങ്കിൽ
ഈ അരങ്ങിനു തിരശ്ശീല വീഴ്ത്തുക.
പ്രിയേ, ഈ രാവിൽ നീ തനിച്ചാണോ
എന്നെന്നോട് പറയുക .
ഞരമ്പ് മുറുക്കത്തിന്റെ അപകട മുനമ്പിൽ
ബില്ലി ഹോളിഡെ ചൂണ്ടയിടുന്നു:
മ്ലാനമായ
ഞായർ -
മാലാഖമാർ
നിന്നെ തിരിച്ചു തരില്ലെങ്കിൽ
വെള്ളപ്പൂക്കൾക്ക് ചുവടെ
നീ കടന്നുപോയ ഉറക്കത്തിലേയ്ക്കു
എണ്ണമറ്റ നിഴലുകളുടെതാഴ്വരയിലേക്ക്
ഞാനിനി എന്തിനു മടിച്ചു നില്ക്കണം!
എന്റെ
സ്വപ്നം നിന്നെ അശാന്തനാക്കും മുൻപ്
എന്റെ മൂക ഞായറിന്റെ തേരിൽ ഞാനും!
മധുരോദാരം സെലിൻ ഡിയോണ്‍ മന്ത്രിക്കുന്നു:
രാവിലൊക്കെയും
കനവിലൊക്കെയും
കാണുന്നു ഞാൻ നിന്നെ, അറിയുന്നു-
നീയുണ്ടെന്നു
ഞാനറിയുന്നതും
കടലാഴങ്ങൾക്കിപ്പുറം നീയെന്നിലെത്തുന്നതും
എന്റെ ഹൃദയത്തിൽ നീയുള്ളത് കൊണ്ട്.
നിത്യതയുടെ
കൂട് വിട്ടു നീ വരുന്നു
എന്നിലേയ്ക്ക്- എന്റെ ഹൃദയത്തിന്റെ
സുരക്ഷിതത്വത്തിലെയ്ക്ക്.
II
വേദനകളുടെ ഹിമക്കാറ്റായി
മെഹ്ദി ഹസൻ പാടുന്നുമ്പോൾ
ഗാലിബ് പുനർജ്ജനിക്കുന്നു:
ദിൽ സെ തേരി
നിഗാഹ് മേം-
കരൾ നീറ്റും
വിഷാദത്തിലും
മരുഭൂ ചൂടിൻ പെരുക്കത്തിൽ
നൂർജഹാൻ ഇളം കാറ്റാവുന്നു.:
ഹമാരി സാസോം
മേം ആജ് തക് വോ-
രാവൊടുങ്ങും വരെയും കണ്ണീർ തൂവിയ
പ്രണയനഷ്‌ടമായി ഗുലാം അലി:
ചുപ്കെ
ചുപ്കെ രാത് ദിൻ-
അലസം തളർന്ന് മുകേഷ്
പ്രിയപ്പെട്ടവളെ വിലക്കുന്നു:
ഹം ചോഡ് ചലേ ഹേ മെഹ്ഫിൽ കോ-
യാദ് ആയെ
കഭി തോ മത് രോനാ!
വാച്യാർത്ഥങ്ങൾ പിണങ്ങി നിൽക്കുമ്പോഴും
നാദ വീചികളിലെന്റെ ഹൃദയം
സാഷ്ടാംഗം പ്രണമിക്കുന്നു:
പ്രപഞ്ചങ്ങളുടെ
ദുഃഖ സാഗരങ്ങളേ,
ഈ നിമിഷം
ഞാൻ നിങ്ങളെ ജയിക്കുന്നു.
III
അകലെ, എന്റെ പെണ്ണും കുഞ്ഞുങ്ങളും
ഉമ്മയും വൃദ്ധ പിതാവും
പ്രാർത്ഥനാ നിരതരാവുന്നതും
പനിച്ചു പൊള്ളുന്ന കുഞ്ഞു മകന്‍
ബോധാബോധങ്ങളുടെ മിന്നലില്‍
'ഉപ്പാ!', യെന്നു മുറിയുന്നതും
നെഞ്ചോട് ചേര്‍ത്തൊരുത്തി
ആശുപത്രി ബെഞ്ചില്‍ ഊഴം കാക്കുന്നതും
മനം മുറിഞ്ഞൊരുഞൊടിയവള്‍
'ആരുമില്ല, നമുക്ക് തേനേ!', യെന്നു വിതുമ്മുന്നതും
എനിക്കായി കായ്ക്കുന്ന തേൻവരിക്കയിൽ
വിരഹത്തിന്‍ പഴം പാകമാകുന്നതും
ഏതോ അരാജക വാനരർ
പല്ലിളിച്ചു കാവലാവുന്നതും
ദുരിതങ്ങളുടെ ആവർത്തന പർവ്വത്തിൽ
എനിക്ക് മനസ്സിടറുന്നതും -
മദീന റോട്ടിൽ കമ്പനി വാഹനം ചീറിപ്പായുന്നു.
ജോലി
സമയത്തിനില്ലെങ്കിലും
കൂലിക്കുണ്ട് കണക്ക്, കൃത്യം .
വണ്ടിക്കകത്ത് യാന്ത്രികത്തണുപ്പെങ്കിലും
തീ തുപ്പുന്ന പുറം വെയിൽ എന്റെയുള്ളിൽ.
ഇറക്കി വെക്കാനുണ്ട് കനലുകളേറെ,
കൂട്ടിനില്ലൊന്നുമീയീണങ്ങളല്ലാതെ.
പഴയ സിയോണ്‍ പുത്രിമാരെ പോലെ
അന്യ ദേശത്തു നിന്റെയും ശബ്ദമിടറാം.
എന്നാൽ അവർ
നിനക്കായി പാടിക്കൊണ്ടേയിരിക്കും-
ഈ
വിഷാദത്തിന്റെ തമ്പുരാക്കൾ.
(ആദ്യ പാദത്തിൽ നാല് വിഖ്യാത വിഷാദ ഗീതങ്ങൾ ആണ്
സൂചിപ്പിക്കപ്പെടുന്നത് : ഫ്രാങ്ക് സിനാത്ര പാടിയ A Day in the Life of a Fool, എൽവിസ്
പ്രിസ് ലി (Elvis Presley)യുടെ Are You
Lonesome Tonight?, ബില്ലി ഹോളിഡെ (Billie
Holiday) പാടിയ Gloomy Sunday, സെലിൻ ഡിയോണി (Celin Dion) ന്റെ Every
Night in My Dreamsഎന്നിവ.)
---------------------------------
(ഫസൽ റഹ്മാൻ)
(ദേശാഭിമാനി വാരികയില്‍ വന്ന (നവംബര്‍ 15-2015) ഈ ലേഖനത്തിന്റെ മുഴുവന്‍
രൂപം Logos Books പ്രസിദ്ധീകരിച്ച കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍ എന്ന പുസ്കതകത്തില്‍ വായിക്കാം. പേജ്: 117- 126)