Featured Post

Saturday, December 28, 2013

മണ്ടേല: സ്വാതന്ത്ര്യത്തിലേക്കുള്ള സുദീര്‍ഘ നടത്തം.

വെള്ളിത്തിരയിലെ ഈടുവെപ്പുകള്‍ -1


മണ്ടേല: സ്വാതന്ത്ര്യത്തിലേക്കുള്ള സുദീര്‍ഘ നടത്തം.

Mandela: Long Walk to Freedom (2013)

സംവിധാനം: ജസ്റ്റിന്‍ ചാഡ്‌ വിക്.
(സൗത്ത് ആഫ്രിക്ക- 139 മിനിറ്റ്)
(ഇംഗ്ലീഷ് - ആഫ്രിക്കാനസ്- കോസ)


ജീവ ചരിത്ര സിനിമകള്‍ ചെയ്യുന്ന ചലച്ചിത്രകാരന് നേരിടേണ്ടി വരുന്ന ചില പ്രധാന വെല്ലുവിളികളുണ്ട്: തന്റെ കഥാപുരുഷന്റെ ജീവിതം അതിന്റെ സാകല്യത്തിലും ആഴത്തിലും ചലച്ചിത്ര ഭാഷയില്‍ സാക്ഷാത്കരിക്കുക, അത് എത്രമാത്രം ഇതിഹാസ മാനമുള്ളതാണെങ്കിലും സിനിമയുടെ സമയ ദീക്ഷയിലേക്ക് പരാവര്‍ത്തനം ചെയ്യുക എന്നതൊക്കെയും അതില്‍പ്പെട്ടതാണ്. അതോടൊപ്പമോ അതിലേറെയോ പ്രധാനമാണ് സ്വന്തം കഥാ പാത്രത്തിന്റെ ഗരിമയില്‍ കലാത്മകത ആവശ്യപ്പെടുന്ന നിര്‍മ്മമത പുലര്‍ത്താന്‍ കഴിയാതെ വീരാരാധനയുടെ പടുകുഴിയില്‍ വീണു പോകുക എന്ന പ്രലോഭനത്തെ അതിജീവിക്കല്‍. ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജീവ ചരിത്ര സിനിമകള്‍ ഈ വെല്ലുവിളികളെ അതിജീവിച്ചവയാണ്‌. ആറ്റെന്‍ബറോയുടെ 'ഗാന്ധി'യും സ്റ്റീവ് സോഡെര്‍ബര്‍ഗിന്റെ 'ചെ'യും മുസ്തഫാ അക്കാദിന്റെ 'ഒമര്‍ മുഖ്താ'റും ഇത്തരത്തിലുള്ള ചലച്ചിത്ര ഇതിഹാസങ്ങളാണ്. ഈ ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ മുതല്‍ക്കൂട്ടാണ് യുവ ബ്രിട്ടീഷ് സംവിധായകനായ ജസ്റ്റിന്‍ ചാഡ്‌വിക് ഒരുക്കിയ 'Mandela:Long Walk to Freedom' എന്ന ചിത്രം.

വര്‍ണ്ണവെറിയുടെ മൂര്‍ത്ത രൂപമായിരുന്ന ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡ് വ്യവസ്ഥിതിക്കെതിരെ കറുത്തവര്‍ഗ്ഗക്കാര്‍ നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഇതിഹാസ നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ അതെ പേരിലുള്ള ആത്മകഥയെ ആസ്പദമാക്കി വില്ല്യം നിക്കോള്‍സണ്‍ തിരക്കഥഎഴുതിയ ചിത്രത്തില്‍ ബ്രിട്ടീഷ് നടന്‍ ഇദ്രീസ് എല്‍ബാ മണ്ടേലയെ അവതരിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ (മണ്ടേലയുടെ ജനനം 1918- ജൂലൈ 8-ന് ആയിരുന്നു) വര്‍ണ്ണ വിവേചനം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ സൗത്ത് ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച മണ്ടേലയുടെ കുട്ടിക്കാലവും സ്വാതന്ത്ര്യ ബോധത്തിലേക്ക്‌ അന്നേ ഉണര്‍ന്നു വരാനിടയായ ഗോത്ര നിഷകര്‍ഷകളുടെയും ശിക്ഷണങ്ങളുടെയും നാളുകളും മുതലാണ്‌ ചിത്രം ആരംഭിക്കുന്നത്. ചിത്രത്തില്‍ മിക്ക ഭാഗങ്ങളിലും മണ്ടേലയുടെ സ്വന്തം ശബ്ദമാണ് ശബ്ദ സാന്നിധ്യ (voice-over) മാവുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കൊണ്ഗ്രസ്സി (ANC) ലെയ്ക്കും സ്വാതന്ത്ര്യ സമരങ്ങളുടെ മുന്നണിയിലേക്കുമുള്ള മണ്ടേലയുടെ കടന്നുവരവും, ഇരുപത്തേഴു വര്‍ഷം നീണ്ടു നിന്ന കാരാഗൃഹ വാസവും ചിത്രത്തില്‍ തീവ്രമായി അവതരിപ്പിക്കുന്നുണ്ട്. വിന്നീ മണ്ടേല (നവോമി ഹാരിസ്) യുമായുള്ള പ്രണയവും വിവാഹവും കുടുംബവുമായുള്ള ഊഷ്മള ബന്ധവുമൊക്കെ കടന്നു വരുമ്പോഴും, ആരെയും കാണാനോ, ആരോടും എഴുത്തിലൂടെ പോലും ബന്ധം സ്ഥാപിക്കാനോ കഴിയാതെ പോയ ജയില്‍ ജീവിതകാലത്തും തന്റെ സ്വാതന്ത്ര്യമല്ല, ദക്ഷിണാഫ്രിക്കയിലെ മുഴുവന്‍ കറുത്ത വര്‍ഗ്ഗക്കരന്റെയും സ്വാതന്ത്ര്യമാണ് വിഷയം എന്ന് ഊന്നിപ്പറഞ്ഞ വിപ്ലവകാരിയെ ചിത്രത്തില്‍ കാണാം. അത് ഉറപ്പു വരുത്താന്‍ കഴിയാത്ത കാലത്തോളം തനിക്കു മാത്രമായി സ്വാതന്ത്ര്യം ആവശ്യമില്ല എന്ന മണ്ടേലയുടെ ഉറച്ച നിലപാടാണ് അപ്പാര്‍ത്തീഡ് ഗവണ്മെന്റിനെ ഒടുവില്‍ കറുത്ത വര്‍ഗ്ഗക്കരുമായി അധികാരം പങ്കിടുക എന്ന പരിഹാരത്തിലേക്കും മണ്ടേലയുടെ മോചനത്തിലേക്കും നിര്‍ബന്ധിതരാക്കുന്നത്. വിന്നിയുമായി അഭിപ്രായ വ്യത്യാസത്തിലേക്കും തുടര്‍ന്ന് വിവാഹ മോചനത്തിലേക്കും എത്തിക്കുന്നത് അക്രമാസക്തമായ നിലപാടുകളോട് പുറം തിരിയാനുള്ള മണ്ടേലയുടെ തീരുമാനം കൂടിയാണ്.

മണ്ടേലയുടെ എന്നത് പോലെ തന്നെ ആ കാലഘട്ടത്തിന്റെ കൂടി കഥയാണ്‌ ചിത്രം പറയുന്നത്. സുദീര്‍ഘമായ ജയില്‍ വാസ കാലത്തും പുറത്തു നാട്ടില്‍ നടക്കുന്ന തുടിപ്പുകളൊക്കെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നത് കൊണ്ട് തന്നെയാണ് അതൊക്കെയും തീവ്രമായിത്തന്നെ ചിത്രത്തില്‍ കടന്നു വരുന്നത്. പ്രസ്ഥാനത്തിന്റെയും അത് നടത്തിക്കൊണ്ടിരുന്ന സമരങ്ങളുടെയും തുടര്‍ച്ച തന്നെയായിരുന്നല്ലോ അദ്ദേഹത്തിന്റെ ജയില്‍ മോചനാനന്തര കാലത്തെയും നിര്‍വ്വചിച്ചത്. ചരിത്രം അത് ജീവിച്ചവര്‍ക്ക് മാത്രമല്ല, അതിന്റെ പിന്‍തുടര്‍ച്ചക്കാര്‍ക്ക് കൂടിയുള്ളതാണ് എന്നതാണ് ഓരോ ചരിത്ര പുരുഷനും ചരിത്ര സന്ധിയും നല്‍കുന്ന പാഠവും.


ചിത്രത്തില്‍ നിരൂപകര്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തിയ ഘടകം ഇദ്രിസ് എല്‍ബയുടെ അഭിനയം തന്നെയാണ്. വിന്നിയായി അഭിനയിച്ച നവോമി ഹാരിസും ഏറെ പ്രശംസ നേടുകയുണ്ടായി. ഇതൊക്കെയാണെങ്കിലും, കഥാപുരുഷന്റെ ഔന്നത്യത്തോട് നീതിപുലര്‍ത്താന്‍ ചലച്ചിത്രകാരന് വേണ്ടത്ര കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനങ്ങളും ഇല്ലാതില്ല.

Tuesday, December 24, 2013

കളഞ്ഞു പോയ നക്ഷത്രങ്ങള്‍ക്ക്


ഡിസംബര്‍ രാവിന്റെ കുളിരില്‍
ഹറിക്കേന്‍ ലാമ്പിന്‍ വെട്ടത്തില്‍
പുല്‍ക്കൂടൊരുക്കുന്ന തിരക്കിലാണ്.
ഫൈവ് ഫോര്‍ ത്രീ
നാഷണല്‍ പാനസോണിക്കില്‍
ടി. ഡി. കെ ഓഡിയോകാസെറ്റില്‍ നിന്ന്
ബോണി എമ്മിന്റെ മാന്ത്രിക ശബ്ദം.
മേരീസ് ബോയ്‌ ചൈല്‍ഡ്....
അടുത്തത്‌ മൂളിത്തുടങ്ങുന്നു മനസ്സ് കൊണ്ട്:
ബൈ ദ റിവേഴ്സ് ഓഫ് ബാബിലോണ്‍.
അപ്പുറത്ത് നിന്ന് അമ്മച്ചിയും
ചേച്ചിമാരും അപ്പച്ചനും
അവരെ വലം വെച്ച് കുട്ടിപ്പടയും
വിഭവസമൃദ്ധിക്ക് കോപ്പ് കൂട്ടുന്നു.

ഇന്ന് അമ്മച്ചിയും അപ്പച്ചനും
ലൂര്‍ദ് പള്ളിസിമിത്തേരിയില്‍ ഉറക്കമാണ്.
വാരകള്‍ക്കപ്പുറത്തു പഴയ പള്ളിക്കാട്ടില്‍
ഉമ്മയും ബാപ്പയുമുണ്ട്.
ചേച്ചിമാര്‍ അവരുടെ മക്കളോടൊപ്പം
വേറെ ക്രിസ്മസ് ഒരുക്കുന്ന തിരക്കിലും.
മറ്റേതോ നാടുകളില്‍, വീടുകളില്‍.

പുല്‍ക്കൂടൊരുക്കിയിരുന്ന ബാല്യം
ആര്‍ദ്രമായ ഒരപൂര്‍വ്വ സ്മൃതി.
എവിടെയാണ് എന്റെ നക്ഷത്രം
കളഞ്ഞു പോയത്?

Friday, December 20, 2013

'ഹസാര്‍ ചൗരാസി കി മാ' (1998)

കാലം കാത്തുവെച്ച ചിത്രങ്ങള്‍: 5

'ഹസാര്‍ ചൗരാസി കി മാ' (1998)
ഹിന്ദി-
തിരക്കഥ; സംവിധാനം: ഗോവിന്ദ് നിഹലാനി,
അവലംബം: 'ഹസാര്‍ ചൗരാഷിര്‍ മാ'- മഹാശ്വേതാ ദേവി.


ഇന്ത്യന്‍ നവ സിനിമയിലെ അതീവ ശ്രദ്ധേയമായ സാനിധ്യമാണ് ഗോവിന്ദ് നിഹലാനിയുടെത്. ആക്രോഷ് (1980) , അര്‍ദ്ധസത്യ (1983), ദ്രോഹ്കാല്‍ (1994) തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ ഇന്ത്യന്‍ ചലചിത്ര പ്രേമികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം. 1998-ല്‍ പുറത്തിറങ്ങിയ 'ഹസാര്‍ ചൗരാസി കി മാ' എന്ന ചിത്രം, നിഹലാനിയുടെ ചലച്ചിത്ര സപര്യയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്.

ഇന്ത്യന്‍ സാഹിത്യ ലോകത്ത് പകരം വെക്കാനില്ലാത്ത സാന്നിധ്യമാണ് മഹാശ്വേതാ ദേവിയുടെത്. സമൂഹത്തിലെ ഏറ്റവും ചവിട്ടിതാഴ്ത്തപ്പെടുന്നവരുടെ ജീവിതത്തിലേക്ക് നിരന്തരം കടന്നു ചെല്ലുകയും അവരുടെ ജീവിത സന്ധികളെ അവരോടൊപ്പം നിന്ന് തന്നെ അടയാളപ്പെടുത്തുകയും ചെയ്യുന്നു ബംഗാളി സാഹിത്യത്തിലെ സ്നേഹമയിയും സമാദരണീയയുമായ ഈ 'ദീദി'. എഴുപതുകളുടെ കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ നക്സല്‍ബാരി കലാപത്തിന്റെ ആദര്‍ശ ബദ്ധവും ത്യാഗപൂര്‍ണ്ണവുമായ നാളുകളുടെയും പ്രചോദിതമായ ഒരു തലമുറയിലെ യുവത്വങ്ങള്‍ അതിനു വേണ്ടി നടത്തിയ ആത്മബലികളുടെയുമൊക്കെ സാക്ഷ്യങ്ങള്‍ നിറഞ്ഞതാണ്‌ ദീദിയുടെ 'ഹസാര്‍ചൗരാഷിര്‍ മാ' എന്ന ബംഗാളി നോവല്‍. പ്രസ്തുത നോവലിനെ ആസ്പദമാക്കി, ഗോവിന്ദ് നിഹലാനി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന് സംഭാഷണങ്ങള്‍ രചിച്ചത് ത്രിപുരാരി ശര്‍മയാണ്. പതിനേഴു വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന ജയ ബച്ചന്റെ അവിസ്മരണീയമായ അഭിനയ ചാരുതയോടെ 1998 മാര്‍ച്ച് 20-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സ്വാഭാവികമായും നിരൂപക- പ്രേക്ഷക പ്രശംസ ഒരു പോലെ പിടിച്ചു പറ്റുകയും ചെയ്തു.

1970- കളിലെ കല്‍ക്കത്തയിലെ, സമ്പന്ന മധ്യ വര്‍ഗ്ഗകുടുംബത്തിന്റെ പശ്ചാത്തലത്തില്‍, അക്കാലത്ത് ബംഗാളിലാകെ അലയടിച്ച നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടവരുടെ ജീവിതങ്ങളിലേക്കും അതിന്റെ സാമൂഹ്യ, മാനസിക മാനങ്ങളിലെക്കും ചിത്രം കണ്ണ് തുറക്കുന്നു. സുജാത ചാറ്റര്‍ജി (ജയ ബച്ചന്‍) എന്ന ബാങ്ക് ഉദ്യോഗസ്ഥ ഒരു പ്രഭാതത്തിലുണരുന്നത് ഒരു ഫോണ്‍ വിളിയിലേക്കാണ്: അവരുടെ ഇളയ മകന്‍ ബ്രതി (ജോയ് സെന്‍ഗുപ്ത)യുടെ മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്നും തിരിച്ചറിയാന്‍ അവരവിടെ എത്തണമെന്നും. അവിടെയെത്തുമ്പോഴാവട്ടെ, തന്റെ മകന്‍ വെറും ഒരു അക്കം ആയിരിക്കുന്നു: 1084. (ഹസാര്‍ ചൗരാസി). ഇനി മുതല്‍ അവര്‍ '1084-ന്റെ അമ്മ' ( 'ഹസാര്‍ ചൗരാസി കി മാ') ആയിരിക്കും. തന്റെ മകന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അവരുടെ ശ്രമം അവന്‍ ആരായിരുന്നുവെന്നുള്ള അന്വേഷണമായി മാറുന്നു. ആ അന്വേഷണത്തിലൂടെ സമൂഹത്തില്‍ തന്നെപ്പോലെ ഒരു സ്ത്രീയുടെ സ്വത്വം തന്നെയും എന്താണെന്നും എന്താണ് തങ്ങളെ കാത്തിരിക്കുന്നതെന്നുമൊക്കെ അവര്‍ അറിഞ്ഞു തുടങ്ങുന്നു.
മകനെ മനസ്സിലാക്കാനുള്ള ശ്രമത്തിനിടെ സുജാത അവന്റെ കൂട്ടുകാരെയും കണ്ടുമുട്ടുകയും അറിയുകയും ചെയ്യുന്നുണ്ട്. ബ്രതിയുടെ കൂട്ടുകാരിയും പ്രണയിനിയുമായ നന്ദിനി മിത്ര (നന്ദിത ദാസ്) , കൂട്ടുകാരനും അവനോടൊപ്പം കൊല്ലപ്പെട്ടവനുമായ സോമുവിന്റെ അമ്മ (സീമ ബിശ്വാസ്), എന്നിവരില്‍ നിന്നാണ് അവര്‍ തനിക്കു തന്റെ മകനെ കുറിച്ച് എത്ര കുറച്ചേ അറിയുമായിരുന്നുള്ളൂ എന്ന് വേദനയോടെ മനസ്സിലാക്കുന്നത്. സ്നേഹിക്കുക മാത്രമല്ല വേണ്ടിയിരുന്നതെന്നും കുലീന കുടുംബിനിയുടെ മൂക സ്നേഹത്തിനപ്പുറം ചെറുപ്പക്കാരുടെ മനസ്സുകളില്‍, ജീവിതത്തില്‍ ഒക്കെ നടക്കുന്നതെന്ത് എന്ന് കൂടി ഒരമ്മ അറിഞ്ഞിരിക്കണമായിരുന്നു എന്നും അവര്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നു. അടിസ്ഥാന വര്‍ഗ്ഗജീവിതത്തിന്റെ കയ്പ്പും ദുരിതവും പേറുന്ന , ഏക മകന്റെ അകാല വിയോഗത്തിലൂടെ ഭാവിയുടെ നിലയില്ലാ കയത്തില്‍ വീണു പോകുന്ന പ്രായമായ രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി സോമുവിന്റെ അമ്മ, സുജാതയുടെ കുലീനമായ അടക്കിപ്പിടിച്ച ജീവിത രീതിയുടെ നേര്‍ വിപരീതമായ ഒരു ജീവിതാവസ്ഥയെ ആണ് അടയാളപ്പെടുത്തുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്ക് പറഞ്ഞ വിപ്ലവ വഴികളിലേക്ക് ഇറങ്ങിത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല ബ്രതിക്കെന്നും അത് അവനെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാതിരുന്നത് എന്തേയെന്നും അവര്‍ സുജാതയോട് ചോദിക്കുന്നുണ്ട്.

പോലീസിന്റെയും തുടര്‍ന്ന് രണ്ടു വര്‍ഷം ലോക്കപ്പിലെയും ക്രൂര മര്‍ദ്ദനങ്ങളുടെ ഫലമായി കാഴ്ച ശക്തി ഏതാണ്ട് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്ദിനി, ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴും തന്നോട് കാണിച്ച മാനുശ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നിയമ പോരാട്ടത്തിലാണ്. അവളുടെ ഓര്‍മ്മകളിലൂടെ, ബ്രതിയ്ക്ക് അമ്മയോടുണ്ടായിരുന്ന ഊഷ്മള സ്നേഹത്തിന്റെയും പരിഗണനയുടെയും ചിത്രം സുജാതയ്ക്ക് ലഭിക്കുന്നു. അഗമ്യഗമനക്കാരനായ അച്ഛനോടോ (അനുപം ഖേര്‍), അച്ഛന്റെ 'ലോകത്ത് വിജയിക്കാനുള്ള സൂത്രപ്പണികളെ' വേദ വാക്യമായെടുക്കുന്ന ഇതര സഹോദരങ്ങളോടോ ബ്രതക്ക് ഒരിക്കലും യോജിക്കാനാവുമായിരുന്നില്ലല്ലോ. ഒരു ഘട്ടത്തില്‍ ഇക്കാര്യത്തില്‍ അച്ഛനുമായി ബ്രതി ഉടക്കിയിട്ടുമുണ്ടായിരുന്നെന്നു നന്ദിതയില്‍ നിന്നാണ് സുജാത അറിയുന്നത്. ഈ രംഗത്തിന്റെ ആവിഷകരണത്തില്‍ ബ്രതിയുടെ നിഷ്കപടമെങ്കിലും കരുത്തുറ്റ വ്യക്തിത്വം പ്രകടിതമാവുന്നുണ്ട്. ഒരു നിമിഷം മകന്റെ ആജ്ഞാശക്തിക്ക് മുന്‍പില്‍ പകച്ചു പോവുന്ന അച്ഛനെ നമുക്ക് കാണാം. അവന്റെ ധൈര്യവും സ്ഥൈര്യവും ആ ആദര്‍ശാത്മകത തന്നെയാണല്ലോ. ഇരുപത്തൊന്നാം പിറന്നാള്‍ തലേന്ന് 'ഇപ്പോള്‍ വരാം!' എന്ന് അമ്മയോട് പുന്നാരം പറഞ്ഞു ഇറങ്ങിപ്പോയ മകന്‍ ആ രാത്രിയില്‍ തന്നെയാണ് കൊല്ലപ്പെടുന്നതും. തങ്ങളുടെ സ്വാധീനമുപയോഗിച്ച് ബ്രതിയുടെ പേര് പത്രത്തില്‍ വരാതെ നോക്കുന്നതിലും അത് വഴി 'കൊല്ലപ്പെട്ട നക്സലൈറ്റിന്റെ കുടുംബം' എന്ന ചീത്തപ്പേര് ഒഴിവാക്കുന്നതിലും ചാറ്റര്‍ജിയും മക്കളും വിജയിക്കുന്നുണ്ട്. സോമുവിന്റെ കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഗുണ്ടകളുടെ മുന്നിലേക്ക്‌ എടുത്തുചാടി ബ്രതിയും സോമുവുള്‍പ്പടെ മൂന്നു സുഹൃത്തുക്കളും കൊല്ലപ്പെട്ടതെന്നും ആ കുടുംബത്തില്‍ അവരൊക്കെയും മക്കളായിരുന്നുവെന്നും തെല്ലൊരു അസൂയയോടെ സുജാത മനസ്സിലാക്കുന്നുണ്ട്. സോമുവിന്റെ കുടുംബവുമായുള്ള ബ്രതിയുടെയും കൂട്ടുകാരുടെയും കന്മഷമറ്റ അടുപ്പം, അവര്‍ വിഭാവനം ചെയ്യുന്ന വര്‍ഗ്ഗ രഹിത സമൂഹത്തിന്റെ ഉത്തമ നിദര്‍ശനവുമാണ്.

ബ്രതിയുടെയും സുഹൃത്തുക്കളുടെയും മരണത്തിനു പിന്നില്‍ പ്രസ്ഥാനത്തിലെ തന്നെ ഗ്രൂപ്പ് വഴക്കുകളും സ്പര്‍ദ്ധകളും ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി അവര്‍ ഒറ്റുകൊടുക്കപ്പെടുകയായിരുന്നു എന്നും നന്ദിത സൂചിപ്പിക്കുന്നുണ്ട്. വിപ്ലവ പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയിലേക്ക് തന്നെയും പലപ്പോഴും വഴിവെച്ചത് ഇത്തരം വിഘടന- ഗ്രൂപ്പ് മനോഭാവങ്ങളായിരുന്നുവെന്ന പൊതു ധാരണയിലെ സത്യത്തിന്റെ തരിമ്പും ഇവിടെ കാണാതെ പോവുന്നില്ല എന്നത് ശ്രദ്ധേയമാണ്. താന്‍ കണ്ടെത്തിയ കാര്യങ്ങളും തന്റെ മകന്റെയും അവനെ പോലുള്ളവരുടെയും ത്യാഗത്തിന്റെ വിലയും സുജാതയുടെ വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്‌. റിട്ടയര്‍ ചെയ്ത ശേഷം നന്ദിതയെ പോലെ മലയോര മേഖലകളില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടണമെന്ന നിശ്ചയത്തിലേക്ക് അവര്‍ എത്തിച്ചേരുന്നത് ഈ പാഠബാക്കിയായാണ്. എന്നാല്‍ അതിനു മുമ്പെ തന്നെ അവര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു കര്‍തൃത്വം ഏറ്റെടുക്കുന്നത് ചിത്രാന്ത്യത്തില്‍ നമ്മള്‍ കാണുന്നുണ്ട്: സഹപ്രവര്‍ത്തകനും വിപ്ലവകാരികളുടെ സഹചാരിയുമായ പ്രൊഫസറെ വെടിവെച്ചു കൊല്ലുന്ന ഗുണ്ടകളിലൊരാളെ അസാമാന്യമായ ദൃഡനിശ്ചയത്തോടെ പിടിച്ചടക്കി പിടികൂടാന്‍ അവര്‍ കാരണമാവുന്നു. അപ്പോഴാണ്‌ അവര്‍ ശരിക്കും 'ഹസാര്‍ ചൌരാസി'യുടെ അമ്മയാവുന്നതും.

മനുഷ്യന്‍ മനുഷ്യന്റെ വാക്കുകളെ സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലം വരാനുണ്ടെന്ന മഹത്തായ സ്വപ്നവുമായി ജീവിക്കുകയും അതിനു വേണ്ടി മരിക്കുകയും ചെയ്ത മകനെ വേദനയുടെ കൊടും താപത്തിലും അഭിമാനത്തോടെ തിരിച്ചറിഞ്ഞു നെഞ്ചേറ്റുന്ന അമ്മയാണ് 'ഹസാര്‍ ചൗരാസി കി മാ' - ആയിരത്തി എണ്‍പത്തിനാലാം നമ്പറുകാരന്റെ അമ്മ. ആ അര്‍ത്ഥത്തില്‍ മാക്സിം ഗോര്‍ക്കിയുടെ വിഖ്യാത നോവലിലെ അമ്മയുടെ പിന്മുറക്കാരി തന്നെയാവുന്നുണ്ട് ഈ അമ്മയും.


Monday, December 16, 2013

വിഷാദത്തിന്റെ തമ്പുരാക്കൾ


വിഷാദത്തിന്റെ തമ്പുരാക്കൾ

(പ്രവാസ ദിനങ്ങളുടെ ഓർമ്മയ്ക്ക്‌)


I.

മുഴങ്ങുന്ന ശബ്ദത്തിൽ
ഫ്രാങ്ക് സിനാത്ര പാടുന്നു

വിഡ്ഢിയുടെ ജീവിതത്തിൽ ഒരു ദിനം
വിഷാദ ഭരിതംഏകാന്തംദീർഘം
നീവരുന്നതും നോറ്റു
ഞാൻ തെരുവിലൂടെ നടക്കുന്നു

നീയോഈ വഴി മറന്നേ പോയി
 എന്റെ വിഷണ്ണമായ മുറിക്കകത്ത്
വിരഹത്തിന്റെ കണ്ണീരും ഞാനും.

 

ഉറഞ്ഞുരുകുന്ന വേദന മറച്ച്
എൽവിസ് ചോദിക്കുന്നു

നീ തനിച്ചാണോ ഈ രാവിൽ?
ഞാനില്ലാത്ത വിഷമം നീ അറിയുന്നുവോ
ഭാവം പകർന്നവൻ പിടയുന്നു
തേനേഎന്നോട് പ്രണയമെന്നു
നീ കളവു പറഞ്ഞു ; 

എനിക്കിനിയും ആ കളവു കേട്ട് കൊണ്ടിരിക്കണം.  
നീ എന്നിലേക്ക്‌ തിരിച്ചു വരില്ലെങ്കിൽ
ഈ അരങ്ങിനു തിരശ്ശീല വീഴ്ത്തുക

പ്രിയേഈ രാവിൽ നീ തനിച്ചാണോ
എന്നെന്നോട് പറയുക .

 

ഞരമ്പ് മുറുക്കത്തിന്റെ അപകട മുനമ്പിൽ
ബില്ലി ഹോളിഡെ ചൂണ്ടയിടുന്നു

മ്ലാനമായ ഞായർ - 
മാലാഖമാർ നിന്നെ തിരിച്ചു തരില്ലെങ്കിൽ
വെള്ളപ്പൂക്കൾക്ക് ചുവടെ
നീ കടന്നുപോയ ഉറക്കത്തിലേയ്ക്കു
എണ്ണമറ്റ നിഴലുകളുടെതാഴ്വരയിലേക്ക്
ഞാനിനി എന്തിനു മടിച്ചു നില്ക്കണം

എന്റെ സ്വപ്നം നിന്നെ അശാന്തനാക്കും മുൻപ്
എന്റെ മൂക ഞായറിന്റെ തേരിൽ ഞാനും!

 

മധുരോദാരം സെലിൻ ഡിയോണ്‍ മന്ത്രിക്കുന്നു
രാവിലൊക്കെയും കനവിലൊക്കെയും
കാണുന്നു ഞാൻ നിന്നെഅറിയുന്നു

നീയുണ്ടെന്നു ഞാനറിയുന്നതും
കടലാഴങ്ങൾക്കിപ്പുറം നീയെന്നിലെത്തുന്നതും
എന്റെ ഹൃദയത്തിൽ നീയുള്ളത് കൊണ്ട്

നിത്യതയുടെ കൂട് വിട്ടു നീ വരുന്നു
എന്നിലേയ്ക്ക്എന്റെ ഹൃദയത്തിന്റെ
സുരക്ഷിതത്വത്തിലെയ്ക്ക്.

 

II

വേദനകളുടെ ഹിമക്കാറ്റായി
മെഹ്ദി ഹസൻ പാടുന്നുമ്പോൾ

ഗാലിബ് പുനർജ്ജനിക്കുന്നു:  
ദിൽ സെ തേരി നിഗാഹ് മേം-  
കരൾ നീറ്റും വിഷാദത്തിലും
മരുഭൂ ചൂടിൻ പെരുക്കത്തിൽ
നൂർജഹാൻ ഇളം കാറ്റാവുന്നു.: 

ഹമാരി സാസോം മേം ആജ് തക് വോ-

രാവൊടുങ്ങും വരെയും കണ്ണീർ തൂവിയ
പ്രണയനഷ്‌ടമായി ഗുലാം അലി

ചുപ്കെ ചുപ്കെ രാത് ദിൻ-

അലസം തളർന്ന് മുകേഷ്
പ്രിയപ്പെട്ടവളെ വിലക്കുന്നു:

ഹം ചോഡ്‌ ചലേ ഹേ മെഹ്ഫിൽ കോ-  
യാദ് ആയെ കഭി തോ മത് രോനാ!

വാച്യാർത്ഥങ്ങൾ പിണങ്ങി നിൽക്കുമ്പോഴും
നാദ വീചികളിലെന്റെ ഹൃദയം
സാഷ്ടാംഗം പ്രണമിക്കുന്നു

പ്രപഞ്ചങ്ങളുടെ ദുഃഖ സാഗരങ്ങളേ
ഈ നിമിഷം ഞാൻ നിങ്ങളെ ജയിക്കുന്നു.

III

അകലെഎന്റെ പെണ്ണും കുഞ്ഞുങ്ങളും
ഉമ്മയും വൃദ്ധ പിതാവും
പ്രാർത്ഥനാ നിരതരാവുന്നതും

പനിച്ചു പൊള്ളുന്ന കുഞ്ഞു മകന്‍

ബോധാബോധങ്ങളുടെ മിന്നലില്‍

'ഉപ്പാ!', യെന്നു മുറിയുന്നതും

നെഞ്ചോട്‌ ചേര്‍ത്തൊരുത്തി

ആശുപത്രി ബെഞ്ചില്‍ ഊഴം കാക്കുന്നതും

മനം മുറിഞ്ഞൊരുഞൊടിയവള്‍

'ആരുമില്ലനമുക്ക് തേനേ!', യെന്നു വിതുമ്മുന്നതും

എനിക്കായി കായ്ക്കുന്ന തേൻവരിക്കയിൽ
വിരഹത്തിന്‍ പഴം പാകമാകുന്നതും
ഏതോ അരാജക വാനരർ
പല്ലിളിച്ചു കാവലാവുന്നതും
ദുരിതങ്ങളുടെ ആവർത്തന പർവ്വത്തിൽ
എനിക്ക് മനസ്സിടറുന്നതും -

മദീന റോട്ടിൽ കമ്പനി വാഹനം ചീറിപ്പായുന്നു.  
ജോലി സമയത്തിനില്ലെങ്കിലും
കൂലിക്കുണ്ട് കണക്ക്കൃത്യം .

വണ്ടിക്കകത്ത് യാന്ത്രികത്തണുപ്പെങ്കിലും
തീ തുപ്പുന്ന പുറം വെയിൽ എന്റെയുള്ളിൽ.

ഇറക്കി വെക്കാനുണ്ട് കനലുകളേറെ,

കൂട്ടിനില്ലൊന്നുമീയീണങ്ങളല്ലാതെ.

 

പഴയ സിയോണ്‍ പുത്രിമാരെ പോലെ

അന്യ ദേശത്തു നിന്റെയും ശബ്ദമിടറാം
എന്നാൽ അവർ
നിനക്കായി പാടിക്കൊണ്ടേയിരിക്കും

ഈ വിഷാദത്തിന്റെ തമ്പുരാക്കൾ.

 

(ആദ്യ പാദത്തിൽ നാല് വിഖ്യാത വിഷാദ ഗീതങ്ങൾ ആണ് സൂചിപ്പിക്കപ്പെടുന്നത് : ഫ്രാങ്ക് സിനാത്ര പാടിയ A Day in the Life of a Fool, എൽവിസ് പ്രിസ് ലി (Elvis Presley)യുടെ Are You Lonesome Tonight?, ബില്ലി ഹോളിഡെ (Billie Holiday) പാടിയ Gloomy Sunday, സെലിൻ ഡിയോണി (Celin Dion) ന്റെ Every Night in My Dreamsഎന്നിവ.)
---------------------------------

(ഫസൽ റഹ്മാൻ)

 

Friday, December 13, 2013

Gate of the Sun by Elias Khoury

ഓര്‍മ്മച്ചീന്തുകള്‍, ചോരച്ചാലുകള്‍, ചരിത്രം.




വിട്ടു പോവാന്‍ വിസമ്മതിക്കുന്ന സഞ്ചിത സ്മൃതികളാണ് ചരിത്രം. പറഞ്ഞു പതിഞ്ഞു മിത്തുകളായും തിടം വെച്ച് ഇതിഹാസങ്ങളായും അവ രൂപാന്തരപ്രാപ്തി കൈവരിക്കുകയും ചെയ്യും. ഓരോ ജനതയും കടന്നു പോവുമ്പോഴും ചരിത്രം സ്വയം അസ്ഥിത്വം നേടുകയും കാലത്തിന്റെ സ്വയം നിര്‍ണ്ണയത്വ(determinism of the age)ത്തെ മറി കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നു. ചരിത്രം ഒരനുസ്യൂതിയാവുന്നതും ചരിത്രം രചിച്ചവരുടെ / നിര്‍മ്മിച്ചവരുടെ കാലികാസ്തിത്വത്തിനുമപ്പുറം അത് നിതാന്തമാവുന്നതും അങ്ങനെയുമാവാം. ഈ അനുസ്യൂതിക്ക് ചെവിയോര്‍ത്തെഴുതുന്ന എഴുത്തുകാരന്‍ രചയിതാവ്/ ആഖ്യാതാവ് (author/ chronicler) എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വയം സ്ഥിതപ്പെടുത്തേണ്ടതുണ്ട്.

കഥപറച്ചില്‍ അതിജീവനം തന്നെയാവുന്നതിന്റെ ഏറ്റവും ഉദാത്ത രൂപമാണ് ഷെഹര്‍സാദ്: കഥ പറഞ്ഞു കൊണ്ടേയിരിക്കുക, ഇല്ലെങ്കില്‍ മരിക്കുക. ഈ സമവാക്യത്തിനെ തിരിച്ചിടുകയാണ് വിഖ്യാദ ലെബനീസ് എഴുത്തുകാരന്‍ ഇല്യാസ് ഖൌറി (Elias Khoury) തന്റെ 'സൂര്യ കവാടം' ( Gate of the Sun) എന്ന ഇതിഹാസമാനമുള്ള നോവലില്‍. ഇവിടെ പറയുന്നത് കഥയല്ല, ചരിത്രം തന്നെയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ കട്ടിലിനരികില്‍ ഒരാള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്: രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമായി: “ പ്രിയ സുഹൃത്തെ, നമ്മുടെ ശരീരം നമ്മുടെ ചരിത്രമാണ്. താങ്കളുടെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലൂടെ താങ്കളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. താങ്കള്‍ അവിടെ നിന്നെഴുന്നേറ്റു മരണത്തെ കുടഞ്ഞു തെറിപ്പിച്ചാല്‍ അതേറെ നന്നാവില്ലേ?” ബൈറൂത്തിലെ ഷാത്തിലാ അഭയാര്‍ഥി കാമ്പില്‍ കോമയില്‍ കഴിയുന്ന, തനിക്കു ഒരാത്മീയ പിതാവായ യൂനുസിനോട് ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ ചോദിക്കുകയാണ്. 1948-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതോടെ ബഹിഷ്കൃതരായ ഫലസ്തീനിയന്‍ ജനതയുടെ ചരിത്രം കാലത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നെടുകെയും കുറുകെയുമുള്ള ആഖ്യാനങ്ങളിലൂടെ അനാവൃതമാകുന്നു: 'നക്ബ' എന്നറിയപ്പെട്ട ആ പാലായന ദുരന്തത്തിന്റെ ദിനങ്ങള്‍ തൊട്ടു 1982-ല്‍ ബൈറൂത്തില്‍ നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് വരെയുള്ള ചരിത്രം. യൂനുസിന്റെ കോമ അവസ്ഥ ഫലസ്തീന്‍ ജനതയുടെ വേരറ്റ, നിലയില്ലായ്മയുടെ സമൂര്‍ത്ത രൂപകമാണ്. ബോധാബോധങ്ങളുടെയും ഓര്‍മ്മകളുടെയും ആവേഗത്തില്‍ കഥാപാത്രങ്ങളുടെ മനോ വ്യാപാരങ്ങളിലൂടെ, വിധി അവരെ വേട്ടയാടുന്ന വന്യമായ താഴ്വരകളിലൂടെ, മോഹിപ്പിക്കുകയും സ്വപ്നങ്ങളൂട്ടുകയും ചെയ്യുന്ന ഗുഹാന്തരങ്ങളിലൂടെ രാഗ-മോഹങ്ങളുടെ ഫാന്‍റസികളിലൂടെ, ഭേദ്യം ചെയ്യുന്ന വിചാരണ മുറികളിലൂടെ, തീവ്ര ധ്യാനങ്ങളിലൂടെ, ജന്മ ഗേഹം തേടുന്ന അഭയാര്‍ഥിത്വത്തിലൂടെ, അത് ഫലസ്തീന് വേണ്ടിയുള്ള അന്വേഷണം തന്നെയാവുന്നു. നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ ജന്മഗേഹം കണ്ടെത്തുന്നത്; ഒരു ജനതയും അങ്ങനെത്തന്നെ. ആ അര്‍ത്ഥത്തില്‍ തിരിച്ചു വരവിലല്ല; തിരിച്ചു വരാനാവാത്ത, അകന്നു പോവുമ്പോഴും നിദാന്ത സാന്നിധ്യമാവുന്ന, ഇല്ലാതിരിക്കുമ്പോഴും ഉള്ളില്‍ പേറുന്ന ഉണ്മയാണ് ഫലസ്തീന്‍. 1948 ന് മുമ്പുള്ള ഫലസ്തീനെ കുറിച്ച് യൂനുസ് ഓര്‍മ്മിക്കുന്നുണ്ട്: “ഫലസ്തീന്‍ അതിന്റെ നഗരങ്ങളായിരുന്നു: ഹൈഫ, ജാഫ, ജെറുസലേം, ആക്കര്‍. അവിടെയൊക്കെ ഫലസ്തീന്‍ എന്ന് പറയാവുന്ന ഒന്ന് ഞങ്ങള്‍ അനുഭവിച്ചിരുന്നു. ഗ്രാമങ്ങള്‍ മറ്റേതു ഗ്രാമങ്ങളെയും പോലെത്തന്നെയായിരുന്നു... സത്യത്തില്‍ ഫലസ്തീനെ കീഴ്പ്പെടുത്തിയവര്‍ അത് നഷ്ടപ്പെടുന്നതിലൂടെ അതെന്താണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി". ബഹിഷ്കൃതന്റെ അന്വേഷണം പോലെത്തന്നെ, അകന്നേ പോവുകയും ഒടുവില്‍ തികച്ചും അവ്യക്തമാവുകയും ചെയ്യുന്നു ഈ ഉണ്മ. ഒരു ഘട്ടത്തില്‍ തന്റെ ആത്മീയ പിതാവിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയെ തന്നെ ഖലീല്‍ സന്ദേഹിച്ചു തുടങ്ങുന്നുണ്ട്.

ഖലീല്‍ സ്വയം തന്നെയും ഒരു താല്‍ക്കാലിക വ്യക്തിത്വ ജീവിതം (ambiguous persona) ആണ് നയിക്കുന്നത്. യഥാര്‍ഥത്തില്‍ ചൈനയില്‍ നിന്ന് കുറഞ്ഞൊരു കാലത്തെ മെഡിക്കല്‍ പരിശീലനം മാത്രം ലഭിച്ചിട്ടുള്ള ഒരു നേഴ്സ് ആണ് അയാള്‍. ഗലീലിയിലെ തകര്‍ന്നു പോയ ഒരു താല്‍ക്കാലിക ആശുപത്രിയിലെ ജീവനക്കാരനായി ഷാത്തിലാ കാമ്പില്‍ അയാള്‍ യൂനുസിനെ പരിചരിക്കുന്നു: "ഒരു താല്‍ക്കാലിക രാജ്യത്ത്, ഒരു താല്‍ക്കാലിക ആശുപത്രിയില്‍ ഒരു താല്‍ക്കാലിക ഡോക്റ്റര്‍" എന്ന് അയാള്‍ സ്വയം ചുരുട്ടിക്കെട്ടുന്നുണ്ട്. ക്യാമ്പിലെ മിഡ് വൈഫ് ആയ ഉമ്മു ഹസ്സന്റെ മരണത്തോടെ തുടങ്ങുന്ന നോവലില്‍ അവരുടെ ഓര്‍മ്മയുടെ ലോകത്തെ അന്തേവാസികളുടെ കഥയിലൂടെ 'നക്ബ' തൊട്ടുള്ള അനുഭവങ്ങള്‍ കടന്നു വരുന്നു. ഫലസ്തീന്‍ ഫെദായീന്‍ (പ്രതിരോധപ്പോരാളി) ആയിരുന്ന യൂനുസ്, ലബനാനിനും ഗലീലിക്കുമിടയില്‍ അപകടകരമായ യാത്രകള്‍ നിരന്തരം ചെയ്തു വന്നവനാണ്. നോവലിന്റെ പേരിന്റെ കൂടി ഉറവിടമായ 'ബാബ് അല്‍ ഷംസ്' ('സൂര്യകവാടം') എന്ന ഗുഹ അയാള്‍ക്ക്‌ അഭയവും പ്രണയവും സ്വാതന്ത്ര്യവുമായിരുന്നു: അവിടെയാണ് അയാള്‍ നാഹിലയുമായി സന്ധിച്ചതും പ്രണയവും ജീവിതവും പങ്കുവെച്ചതും. സ്വതന്ത്ര ഫലസ്തീന്‍ എന്ന സങ്കല്‍പ്പനത്തിന്റെ തന്നെ ഏക പ്രതീകമാവുന്നുണ്ട് പിന്നീട് അത്: ഇസ്രയേല്‍ പിടിച്ചടക്കിയിട്ടില്ലാത്ത ഏക ഇടം. അത് കൊണ്ട് തന്നെയാണ് സഹനത്തിന്റെയും നഷ്ടപ്പെടലുകളുടെയും അറ്റം കാണാത്ത ഇരുള്‍ ജീവിതത്തിനൊടുവില്‍ പിന്നീടൊരു ഘട്ടത്തില്‍ ഇനിയും യൂനുസിനെ കാണുകയില്ലെന്നു തീരുമാനിക്കുമ്പോള്‍ ഗുഹ അടച്ചു കളയാനും ഒരിക്കലും ഇസ്രയേല്‍ അധിനിവേശത്തിനു അതിനെ വിട്ടു കൊടുക്കാതിരിക്കാനും നാഹില തന്റെ മക്കളോട് പറയുന്നതും. നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്, അത് അടച്ചു കളയാന്‍ അവര്‍ ഇസ്രയേല്‍ യൂനിവേഴ്സിറ്റികളില്‍ നിന്ന് കിട്ടിയ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഉപയോഗിച്ചുവെന്ന്. അവസരം കിട്ടുകയാണെങ്കില്‍ തങ്ങളുടെ ഗൃഹം നശിപ്പിക്കുകയാണ് അധിനിവേശത്തിനു വിട്ടുകൊടുക്കുക എന്നതിനേക്കാള്‍ മനുഷ്യര്‍ ഇഷ്ടപ്പെടുക എന്ന് കൂടിയാവാം നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. ഒരര്‍ഥത്തില്‍ ഈ ഗുഹ തന്നെയാണ് നോവല്‍: "വാക്കുകള്‍ കൊണ്ട് നമ്മള്‍ ഒരു സുരക്ഷിത താവളം ഉണ്ടാക്കിയിരിക്കുന്നു, വാക്കുകള്‍ കൊണ്ട് ഒരു രാജ്യം, വാക്കുകള്‍ കൊണ്ട് സ്ത്രീകള്‍". യൂനുസിന്റെ ഓര്‍മ്മകളില്‍ തെളിയുന്ന ചിതറിയ ഖണ്ഡങ്ങളിലൂടെ 'ഫലസ്തീനില്‍ നിന്ന് ലബനാനിലെക്കും, അവിടെ നിന്ന് സിറിയയിലേക്കും, ജയിലില്‍ നിന്ന് ജയിലിലേക്കും' എടുത്തെറിയപ്പെടുന്ന ഫലസ്തീന്‍ അസ്തിത്വത്തെ 1930 മുതല്‍ 1990 വരെയുള്ള കാലഘട്ടങ്ങളിലൂടെ നോവല്‍ ചിത്രീകരിക്കുന്നു. അതിന്റെ കേന്ദ്ര സ്ഥാനത്തു ഷാത്തിലാ ക്യാമ്പും 1982- ലെ സബ്രാ- ഷാത്തിലാ കൂട്ടക്കൊലകളുമാണുള്ളത്.

അറബ് ഭരണ കൂടങ്ങള്‍ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളോട് കാണിക്കുന്ന നിരുന്മേഷ നിലപാടുകളെ നോവലിസ്റ്റ് കണക്കിന് വിമര്‍ശിക്കുന്നുണ്ട്: “ഒരിടത്ത് അവര്‍ ജൂതനേക്കാള്‍ ജൂതനാവും, വേറൊരിടത്തു അറബിയെക്കാള്‍ അറബിയും.” പുറത്തു നിന്ന് ഉപരോധിക്കപ്പെട്ടതും അകത്തുനിന്നു നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ് ക്യാമ്പ്. “ഞങ്ങളുടെ ഗ്രാമങ്ങള്‍ തുടച്ചു നീക്കുകയും ഹൃദയങ്ങളില്‍ ആഴത്തില്‍ തുളഞ്ഞിറങ്ങുകയും ചെയ്തത് പോലെ കൊടും ക്രൂരതകളുടെ ഓര്‍മ്മകളെ തുടച്ചു നീക്കാന്‍ അതിന്റെ സാക്ഷികളെയും തുടച്ചു നീക്കുക"യാണെന്ന് ഖലീല്‍ നിരീക്ഷിക്കുന്നുണ്ട്. “നമ്മള്‍ ഒരിക്കലും നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ നമ്മളോര്‍ക്കുക മറ്റുള്ളവരുടെ ഓര്‍മ്മകള്‍ ആര്‍ജ്ജിച്ചു കൊണ്ടാണ്". ഓര്‍മ്മകള്‍ സജീവമായിരിക്കേണ്ട ഇതേ ബോധ്യത്തില്‍ നിന്നാണ് ഫലസ്തീന്‍കാര്‍ ഹോളോകോസ്റ്റിനെയും ഓര്‍മ്മിക്കണമെന്നു ഖലീല്‍ ചിന്തിക്കുന്നത്. “നിങ്ങളും ഞാനും ഭൂമുഖത്തുള്ള സകല മനുഷ്യരും അറിയണമായിരുന്നു, നിശബ്ദരായി നോക്കിനില്‍ക്കുകയും ചെയ്യരുതായിരുന്നു, തന്റെ ഇരകളെ പ്രാകൃതവും മുമ്പെങ്ങുമില്ലാത്തതുമായ വിധത്തില്‍ നശിപ്പിക്കുന്നതില്‍ നിന്ന് ആ മൃഗത്തെ തടയണമായിരുന്നു. ഇരകള്‍ ജൂതന്മാരായിരുന്നു എന്നത് കൊണ്ടല്ല, മറിച്ചു അവരുടെ മരണം നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിന്റെ തന്നെ മരണമായിരുന്നു എന്നത് കൊണ്ട്" എന്ന് അയാള്‍ പറയുന്നുണ്ട്. “കശാപ്പിലേക്കു തെളിക്കപ്പെടുന്ന ആ മനുഷ്യരുടെ മുഖങ്ങളില്‍ നിങ്ങളുടെ മുഖത്തിന്റെ സാമ്യം നിങ്ങള്‍ കണ്ടില്ലേ?” എന്ന് യൂനുസിനോട് ചോദിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ എതിരാളിയുടെ കഥയെ സ്വന്തം കഥയുടെ കണ്ണാടിയായി കാണണം എന്ന് തന്നെയാണ് നോവല്‍ സൂചിപ്പിക്കുന്നത്.

1948-ലെ 'നക്ബ'യുടെയൊ പില്‍ക്കാല ഫലസ്തീന്‍ അനുഭവങ്ങളുടെയോ യഥാതഥ ചിത്രണമല്ല 'സൂര്യകവാടം'. വൈയക്തിക അനുഭവങ്ങളുടെ ശ്ലഥ ചിത്രങ്ങളും ഓര്‍മ്മകളില്‍ കൂട്ടിത്തുന്നിയെടുക്കുന്ന ചീന്തുകളുമാണിവിടെ. സഞ്ചിത സ്മൃതികള്‍ എല്ലാം ഉള്‍ കൊള്ളുന്നുണ്ട്: 1948 -ലെ ഇസ്രായേല്‍ സ്വാതന്ത്ര്യ യുദ്ധത്തെ തുടര്‍ന്ന് ഗലീലീയിലെ ഖീഖത്, ഗബ്സിയ്യ തുടങ്ങിയ ഗ്രാമങ്ങളുടെ തകര്‍ച്ച, ലെബനീസ് ആഭ്യന്തര യുദ്ധത്തിലെ ചോരപ്പുഴകള്‍, PLO പോരാളികളുടെ ചൈനയിലെ പരിശീലനം, ജെനിന്‍ കൂട്ടക്കൊല, തുടങ്ങിയ ചരിത്ര സംഭവങ്ങള്‍ മുതല്‍ അറബ് വിമോചന സേനക്ക് ഇസ്രേയേല്‍ സൈന്യത്തെ എതിരിടുന്നതിലേറെ കോഴികളെ കണ്ടു കെട്ടി കൊണ്ടു പോവാനുള്ള താല്‍പര്യം, തന്റെ പൗരുഷത്തിന് മേല്‍ ഇസ്രായേലി ടാങ്ക് ഉരുണ്ടു കേറുന്നതിനെ കുറിച്ചുള്ള അബു മഹ്ഫൂസിന്റെ പേടിസ്വപ്നം എന്നിങ്ങനെയുള്ള കാരികേച്ചര്‍ മുതല്‍, 1982ലെ കൂട്ടക്കൊലയില്‍ പങ്കെടുത്ത ലെബനീസ് പടയാളിയുടെ കുറ്റസമ്മതം, 'ഇസ്രായേലിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശ'ത്തെ സംബന്ധിച്ച താന്‍ കേട്ടു പഠിച്ച വീണ്‍ വാക്കുകളും ക്യാമ്പിലെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടില്‍ അസ്വസ്ഥയാവുന്ന ഫ്രഞ്ച് അഭിനേത്രിയുടെ അനുഭവം, എന്നിവ മുതല്‍ ഇസ്രായേലി പട്ടാളക്കാര്‍ കേട്ടെങ്കിലോ എന്ന് ഭയന്ന് ഒളിച്ചിരിക്കുന്ന വയലില്‍ കരയുന്ന കുഞ്ഞിനെ കൊന്നു കളയുന്ന അമ്മയുടെ അനുഭവം വരെ- .കഥകള്‍ ഒടുങ്ങുന്നതേയില്ല, യൂനുസിന്റെ മരണത്തോടെ നോവല്‍ അവസാനിക്കുന്നത് വരെ.

നോവലിസ്റ്റ് എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ആശയ പരമായ പ്രത്യേക നിലപാടുകള്‍ മുന്നോട്ടു വെക്കുകയോ തന്റെ ലക്ഷ്യമേ ആക്കുന്നില്ല. മ്യൂണിക് ഒളിമ്പിക്സിലെ ഇസ്രയേലി കായിക താരങ്ങളെ വധിച്ചതിനെ കുറിച്ച് ഖലീല്‍ പറയുന്നുണ്ട്: “എനിക്കറിയാം, താങ്കള്‍ (യൂനുസ്) അത്തരം ഓപ്പറേഷനുകളെ കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്ന്. വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യുകയും വിദേശങ്ങളില്‍ സിവിലിയന്‍ പൗരന്മാരെ കൊല്ലുകയും ചെയ്യുന്ന തരം പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കാന്‍ ധൈര്യപ്പെട്ട ചുരുക്കം ചിലരില്‍ പെട്ടവനായിരുന്നു താങ്കള്‍" . ലെബനീസ് ക്രിസ്ത്യന്‍ കുടുംബാംഗമായ ഖൌറി 'നക്ബ'യുടെ അതെ വര്‍ഷം ജനിച്ചയാളാണ്. അത് കൊണ്ട് തന്നെ നേരനുഭവങ്ങളല്ല, മുപ്പതോളം വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥി കാമ്പുകളിലെ കണ്ടറിഞ്ഞ അറിവുകളും അഭയാര്‍ഥികളുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖ സാക്ഷ്യങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്.

(*ലേഖനത്തിലെ ഉദ്ധരണികളെല്ലാം ലേഖകന്റെ സ്വതന്ത്ര പരിഭാഷകളാണ്.)

(ദേശാഭിമാനി വാരികയില്‍ വന്ന (നവംബര്‍  15-2015) ഈ ലേഖനത്തിന്റെ മുഴുവന്‍ രൂപം Logos Books പ്രസിദ്ധീകരിച്ച കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍ എന്ന പുസ്കതകത്തില്‍ വായിക്കാം. പേജ്: 117- 126)

പ്രണയത്തെ കുറിച്ച് തന്നെ.


I
പ്രണയത്തിലായിരുന്നു
രാവറ്റം വരെ നക്ഷത്രങ്ങളായിരുന്നു
പകലറുതിയോളം മഴവില്ലുകളായിരുന്നു.

II
കനവു മരത്തിനു ഇപ്പോള്‍ മഞ്ഞു കാലം.
ഇതു വഴി പൂത്തു തുടങ്ങിയൊരു
നിറഞ്ഞു വിടരാനിരുന്ന പൂക്കാലം
ആരൊക്കെയോ ഞെരിച്ചുടച്ചതും
പരാഗങ്ങളുടെ ഇളം കാറ്റായി
തഴുകിയുണര്‍ത്താന്‍ കാത്തിരുന്നവന്‍
ഒരുദ്യാനം നെഞ്ചില്‍ കൊരുത്തവന്‍
ഈ മലയോരത്തു നിന്ന്
ഒടുവിലത്തെ തേങ്ങലടക്കി
താഴ് വരക്കാട്ടില്‍ മറഞ്ഞതും
കാതരയായ പ്രണയ നിലാവ്
മുഖം നോക്കിയ കാട്ടാറില്‍
മുങ്ങി മരിച്ചതും

III
നദീ തീരത്ത്‌ ഒരാള്‍ കാത്തിരിപ്പുണ്ട്‌.
വെള്ളാരങ്കല്ലുകളുടെ നിലാത്തിളക്കം
അയാളോടെന്തോ പറയുന്നുണ്ട്.
ഹേമന്തത്തിന്റെ കുളിരു പുതച്ച
രാവിന്റെയും മലകളുടെയും ജലം
ഓര്‍മ്മകളും മറവിയുമഴിഞ്ഞ്
ഒഴുകിപ്പോവുന്നുണ്ട്.

IV

നിരാസത്തിന്റെ ആകാശത്ത്
എന്നും അമാവാസിയാണ്.
മുനിഞ്ഞു തെളിയുന്ന ഒറ്റത്താരകത്തോട്
ലിംഗഭേദം ചോദിക്കരുത്;
വര്‍ഗ്ഗഭേദം തിരക്കരുത്.
തടവറയിരുട്ടിലെ ഏകാന്തതയില്‍
ചുണ്ടെലിയോടു ചങ്ങാത്തം കൂടിയോനുണ്ട്.
ബന്ധിതനായ ചിത്തരോഗിക്ക്
ജനാലയിലെ കുരുവി
സ്വാതന്ത്ര്യത്തിന്റെ പക്ഷി.