Featured Post

Friday, December 20, 2013

'ഹസാര്‍ ചൗരാസി കി മാ' (1998)

കാലം കാത്തുവെച്ച ചിത്രങ്ങള്‍: 5

'ഹസാര്‍ ചൗരാസി കി മാ' (1998)
ഹിന്ദി-
തിരക്കഥ; സംവിധാനം: ഗോവിന്ദ് നിഹലാനി,
അവലംബം: 'ഹസാര്‍ ചൗരാഷിര്‍ മാ'- മഹാശ്വേതാ ദേവി.


ഇന്ത്യന്‍ നവ സിനിമയിലെ അതീവ ശ്രദ്ധേയമായ സാനിധ്യമാണ് ഗോവിന്ദ് നിഹലാനിയുടെത്. ആക്രോഷ് (1980) , അര്‍ദ്ധസത്യ (1983), ദ്രോഹ്കാല്‍ (1994) തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ ഇന്ത്യന്‍ ചലചിത്ര പ്രേമികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം. 1998-ല്‍ പുറത്തിറങ്ങിയ 'ഹസാര്‍ ചൗരാസി കി മാ' എന്ന ചിത്രം, നിഹലാനിയുടെ ചലച്ചിത്ര സപര്യയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്.

ഇന്ത്യന്‍ സാഹിത്യ ലോകത്ത് പകരം വെക്കാനില്ലാത്ത സാന്നിധ്യമാണ് മഹാശ്വേതാ ദേവിയുടെത്. സമൂഹത്തിലെ ഏറ്റവും ചവിട്ടിതാഴ്ത്തപ്പെടുന്നവരുടെ ജീവിതത്തിലേക്ക് നിരന്തരം കടന്നു ചെല്ലുകയും അവരുടെ ജീവിത സന്ധികളെ അവരോടൊപ്പം നിന്ന് തന്നെ അടയാളപ്പെടുത്തുകയും ചെയ്യുന്നു ബംഗാളി സാഹിത്യത്തിലെ സ്നേഹമയിയും സമാദരണീയയുമായ ഈ 'ദീദി'. എഴുപതുകളുടെ കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ നക്സല്‍ബാരി കലാപത്തിന്റെ ആദര്‍ശ ബദ്ധവും ത്യാഗപൂര്‍ണ്ണവുമായ നാളുകളുടെയും പ്രചോദിതമായ ഒരു തലമുറയിലെ യുവത്വങ്ങള്‍ അതിനു വേണ്ടി നടത്തിയ ആത്മബലികളുടെയുമൊക്കെ സാക്ഷ്യങ്ങള്‍ നിറഞ്ഞതാണ്‌ ദീദിയുടെ 'ഹസാര്‍ചൗരാഷിര്‍ മാ' എന്ന ബംഗാളി നോവല്‍. പ്രസ്തുത നോവലിനെ ആസ്പദമാക്കി, ഗോവിന്ദ് നിഹലാനി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന് സംഭാഷണങ്ങള്‍ രചിച്ചത് ത്രിപുരാരി ശര്‍മയാണ്. പതിനേഴു വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന ജയ ബച്ചന്റെ അവിസ്മരണീയമായ അഭിനയ ചാരുതയോടെ 1998 മാര്‍ച്ച് 20-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സ്വാഭാവികമായും നിരൂപക- പ്രേക്ഷക പ്രശംസ ഒരു പോലെ പിടിച്ചു പറ്റുകയും ചെയ്തു.

1970- കളിലെ കല്‍ക്കത്തയിലെ, സമ്പന്ന മധ്യ വര്‍ഗ്ഗകുടുംബത്തിന്റെ പശ്ചാത്തലത്തില്‍, അക്കാലത്ത് ബംഗാളിലാകെ അലയടിച്ച നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടവരുടെ ജീവിതങ്ങളിലേക്കും അതിന്റെ സാമൂഹ്യ, മാനസിക മാനങ്ങളിലെക്കും ചിത്രം കണ്ണ് തുറക്കുന്നു. സുജാത ചാറ്റര്‍ജി (ജയ ബച്ചന്‍) എന്ന ബാങ്ക് ഉദ്യോഗസ്ഥ ഒരു പ്രഭാതത്തിലുണരുന്നത് ഒരു ഫോണ്‍ വിളിയിലേക്കാണ്: അവരുടെ ഇളയ മകന്‍ ബ്രതി (ജോയ് സെന്‍ഗുപ്ത)യുടെ മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്നും തിരിച്ചറിയാന്‍ അവരവിടെ എത്തണമെന്നും. അവിടെയെത്തുമ്പോഴാവട്ടെ, തന്റെ മകന്‍ വെറും ഒരു അക്കം ആയിരിക്കുന്നു: 1084. (ഹസാര്‍ ചൗരാസി). ഇനി മുതല്‍ അവര്‍ '1084-ന്റെ അമ്മ' ( 'ഹസാര്‍ ചൗരാസി കി മാ') ആയിരിക്കും. തന്റെ മകന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അവരുടെ ശ്രമം അവന്‍ ആരായിരുന്നുവെന്നുള്ള അന്വേഷണമായി മാറുന്നു. ആ അന്വേഷണത്തിലൂടെ സമൂഹത്തില്‍ തന്നെപ്പോലെ ഒരു സ്ത്രീയുടെ സ്വത്വം തന്നെയും എന്താണെന്നും എന്താണ് തങ്ങളെ കാത്തിരിക്കുന്നതെന്നുമൊക്കെ അവര്‍ അറിഞ്ഞു തുടങ്ങുന്നു.
മകനെ മനസ്സിലാക്കാനുള്ള ശ്രമത്തിനിടെ സുജാത അവന്റെ കൂട്ടുകാരെയും കണ്ടുമുട്ടുകയും അറിയുകയും ചെയ്യുന്നുണ്ട്. ബ്രതിയുടെ കൂട്ടുകാരിയും പ്രണയിനിയുമായ നന്ദിനി മിത്ര (നന്ദിത ദാസ്) , കൂട്ടുകാരനും അവനോടൊപ്പം കൊല്ലപ്പെട്ടവനുമായ സോമുവിന്റെ അമ്മ (സീമ ബിശ്വാസ്), എന്നിവരില്‍ നിന്നാണ് അവര്‍ തനിക്കു തന്റെ മകനെ കുറിച്ച് എത്ര കുറച്ചേ അറിയുമായിരുന്നുള്ളൂ എന്ന് വേദനയോടെ മനസ്സിലാക്കുന്നത്. സ്നേഹിക്കുക മാത്രമല്ല വേണ്ടിയിരുന്നതെന്നും കുലീന കുടുംബിനിയുടെ മൂക സ്നേഹത്തിനപ്പുറം ചെറുപ്പക്കാരുടെ മനസ്സുകളില്‍, ജീവിതത്തില്‍ ഒക്കെ നടക്കുന്നതെന്ത് എന്ന് കൂടി ഒരമ്മ അറിഞ്ഞിരിക്കണമായിരുന്നു എന്നും അവര്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നു. അടിസ്ഥാന വര്‍ഗ്ഗജീവിതത്തിന്റെ കയ്പ്പും ദുരിതവും പേറുന്ന , ഏക മകന്റെ അകാല വിയോഗത്തിലൂടെ ഭാവിയുടെ നിലയില്ലാ കയത്തില്‍ വീണു പോകുന്ന പ്രായമായ രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി സോമുവിന്റെ അമ്മ, സുജാതയുടെ കുലീനമായ അടക്കിപ്പിടിച്ച ജീവിത രീതിയുടെ നേര്‍ വിപരീതമായ ഒരു ജീവിതാവസ്ഥയെ ആണ് അടയാളപ്പെടുത്തുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്ക് പറഞ്ഞ വിപ്ലവ വഴികളിലേക്ക് ഇറങ്ങിത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല ബ്രതിക്കെന്നും അത് അവനെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാതിരുന്നത് എന്തേയെന്നും അവര്‍ സുജാതയോട് ചോദിക്കുന്നുണ്ട്.

പോലീസിന്റെയും തുടര്‍ന്ന് രണ്ടു വര്‍ഷം ലോക്കപ്പിലെയും ക്രൂര മര്‍ദ്ദനങ്ങളുടെ ഫലമായി കാഴ്ച ശക്തി ഏതാണ്ട് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്ദിനി, ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴും തന്നോട് കാണിച്ച മാനുശ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നിയമ പോരാട്ടത്തിലാണ്. അവളുടെ ഓര്‍മ്മകളിലൂടെ, ബ്രതിയ്ക്ക് അമ്മയോടുണ്ടായിരുന്ന ഊഷ്മള സ്നേഹത്തിന്റെയും പരിഗണനയുടെയും ചിത്രം സുജാതയ്ക്ക് ലഭിക്കുന്നു. അഗമ്യഗമനക്കാരനായ അച്ഛനോടോ (അനുപം ഖേര്‍), അച്ഛന്റെ 'ലോകത്ത് വിജയിക്കാനുള്ള സൂത്രപ്പണികളെ' വേദ വാക്യമായെടുക്കുന്ന ഇതര സഹോദരങ്ങളോടോ ബ്രതക്ക് ഒരിക്കലും യോജിക്കാനാവുമായിരുന്നില്ലല്ലോ. ഒരു ഘട്ടത്തില്‍ ഇക്കാര്യത്തില്‍ അച്ഛനുമായി ബ്രതി ഉടക്കിയിട്ടുമുണ്ടായിരുന്നെന്നു നന്ദിതയില്‍ നിന്നാണ് സുജാത അറിയുന്നത്. ഈ രംഗത്തിന്റെ ആവിഷകരണത്തില്‍ ബ്രതിയുടെ നിഷ്കപടമെങ്കിലും കരുത്തുറ്റ വ്യക്തിത്വം പ്രകടിതമാവുന്നുണ്ട്. ഒരു നിമിഷം മകന്റെ ആജ്ഞാശക്തിക്ക് മുന്‍പില്‍ പകച്ചു പോവുന്ന അച്ഛനെ നമുക്ക് കാണാം. അവന്റെ ധൈര്യവും സ്ഥൈര്യവും ആ ആദര്‍ശാത്മകത തന്നെയാണല്ലോ. ഇരുപത്തൊന്നാം പിറന്നാള്‍ തലേന്ന് 'ഇപ്പോള്‍ വരാം!' എന്ന് അമ്മയോട് പുന്നാരം പറഞ്ഞു ഇറങ്ങിപ്പോയ മകന്‍ ആ രാത്രിയില്‍ തന്നെയാണ് കൊല്ലപ്പെടുന്നതും. തങ്ങളുടെ സ്വാധീനമുപയോഗിച്ച് ബ്രതിയുടെ പേര് പത്രത്തില്‍ വരാതെ നോക്കുന്നതിലും അത് വഴി 'കൊല്ലപ്പെട്ട നക്സലൈറ്റിന്റെ കുടുംബം' എന്ന ചീത്തപ്പേര് ഒഴിവാക്കുന്നതിലും ചാറ്റര്‍ജിയും മക്കളും വിജയിക്കുന്നുണ്ട്. സോമുവിന്റെ കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഗുണ്ടകളുടെ മുന്നിലേക്ക്‌ എടുത്തുചാടി ബ്രതിയും സോമുവുള്‍പ്പടെ മൂന്നു സുഹൃത്തുക്കളും കൊല്ലപ്പെട്ടതെന്നും ആ കുടുംബത്തില്‍ അവരൊക്കെയും മക്കളായിരുന്നുവെന്നും തെല്ലൊരു അസൂയയോടെ സുജാത മനസ്സിലാക്കുന്നുണ്ട്. സോമുവിന്റെ കുടുംബവുമായുള്ള ബ്രതിയുടെയും കൂട്ടുകാരുടെയും കന്മഷമറ്റ അടുപ്പം, അവര്‍ വിഭാവനം ചെയ്യുന്ന വര്‍ഗ്ഗ രഹിത സമൂഹത്തിന്റെ ഉത്തമ നിദര്‍ശനവുമാണ്.

ബ്രതിയുടെയും സുഹൃത്തുക്കളുടെയും മരണത്തിനു പിന്നില്‍ പ്രസ്ഥാനത്തിലെ തന്നെ ഗ്രൂപ്പ് വഴക്കുകളും സ്പര്‍ദ്ധകളും ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി അവര്‍ ഒറ്റുകൊടുക്കപ്പെടുകയായിരുന്നു എന്നും നന്ദിത സൂചിപ്പിക്കുന്നുണ്ട്. വിപ്ലവ പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയിലേക്ക് തന്നെയും പലപ്പോഴും വഴിവെച്ചത് ഇത്തരം വിഘടന- ഗ്രൂപ്പ് മനോഭാവങ്ങളായിരുന്നുവെന്ന പൊതു ധാരണയിലെ സത്യത്തിന്റെ തരിമ്പും ഇവിടെ കാണാതെ പോവുന്നില്ല എന്നത് ശ്രദ്ധേയമാണ്. താന്‍ കണ്ടെത്തിയ കാര്യങ്ങളും തന്റെ മകന്റെയും അവനെ പോലുള്ളവരുടെയും ത്യാഗത്തിന്റെ വിലയും സുജാതയുടെ വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്‌. റിട്ടയര്‍ ചെയ്ത ശേഷം നന്ദിതയെ പോലെ മലയോര മേഖലകളില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടണമെന്ന നിശ്ചയത്തിലേക്ക് അവര്‍ എത്തിച്ചേരുന്നത് ഈ പാഠബാക്കിയായാണ്. എന്നാല്‍ അതിനു മുമ്പെ തന്നെ അവര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു കര്‍തൃത്വം ഏറ്റെടുക്കുന്നത് ചിത്രാന്ത്യത്തില്‍ നമ്മള്‍ കാണുന്നുണ്ട്: സഹപ്രവര്‍ത്തകനും വിപ്ലവകാരികളുടെ സഹചാരിയുമായ പ്രൊഫസറെ വെടിവെച്ചു കൊല്ലുന്ന ഗുണ്ടകളിലൊരാളെ അസാമാന്യമായ ദൃഡനിശ്ചയത്തോടെ പിടിച്ചടക്കി പിടികൂടാന്‍ അവര്‍ കാരണമാവുന്നു. അപ്പോഴാണ്‌ അവര്‍ ശരിക്കും 'ഹസാര്‍ ചൌരാസി'യുടെ അമ്മയാവുന്നതും.

മനുഷ്യന്‍ മനുഷ്യന്റെ വാക്കുകളെ സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലം വരാനുണ്ടെന്ന മഹത്തായ സ്വപ്നവുമായി ജീവിക്കുകയും അതിനു വേണ്ടി മരിക്കുകയും ചെയ്ത മകനെ വേദനയുടെ കൊടും താപത്തിലും അഭിമാനത്തോടെ തിരിച്ചറിഞ്ഞു നെഞ്ചേറ്റുന്ന അമ്മയാണ് 'ഹസാര്‍ ചൗരാസി കി മാ' - ആയിരത്തി എണ്‍പത്തിനാലാം നമ്പറുകാരന്റെ അമ്മ. ആ അര്‍ത്ഥത്തില്‍ മാക്സിം ഗോര്‍ക്കിയുടെ വിഖ്യാത നോവലിലെ അമ്മയുടെ പിന്മുറക്കാരി തന്നെയാവുന്നുണ്ട് ഈ അമ്മയും.


No comments:

Post a Comment