Featured Post

Friday, August 16, 2013

കത്തിയമരുക മൗനത്തിലേയ്ക്ക്

കത്തിയമര്‍ന്ന തെരുവോരം-
ഉടലെരിഞ്ഞു മരിച്ചവരുടെ
തീപ്പെട്ട വേദനയില്‍
തികഞ്ഞ നിശ്ശബ്ദതയില്‍
ഒരൊത്തു കൂടല്‍.
നിറച്ചാര്‍ത്തണിഞ്ഞ പെണ്‍കുട്ടികളുടെ
പ്രാര്‍ത്ഥനാ ഗീതം.
പിന്നെ മൗന പ്രാര്‍ത്ഥന.
സ്വാഗത പ്രസംഗം.
ഉരിയാടുന്നില്ലപ്പോഴുമാരും.
അധ്യക്ഷന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍
ആര്‍ക്കൊക്കെയോ ചുമശല്യം.
പേരെടുത്തു പറയാതെ
കാരണവരുടെ ഒളിയമ്പുകള്‍.

പിന്നെയാണ് മട്ട് മാറിയത്.
പ്രഭാഷകരൊക്കെയും
വിചാരണക്കാരായി.
അപരനെപ്പോഴും പ്രതിയായി.
വാക്കുകളുടെ രതി മൂര്‍ച്ചയില്‍
തെരുവില്‍ വീണ്ടും പക സ്ഖലിച്ചു.
ഉടുതുണിയഴിഞ്ഞ് അനുയായി വൃന്ദം-
നഗ്നരായി,
ഉദ്ധൃത ലിംഗങ്ങളോടെ,
പഴയ കലാപക്കറയിലേക്ക്
പുതിയ രക്തം കൊണ്ട് തര്‍പ്പണം.

തെരുവ് വീണ്ടും
എരിയാന്‍ തുടങ്ങിയപ്പോഴാണ്
പാതി വെന്ത കടത്തിണ്ണയില്‍ നിന്ന്
ചാരത്തിന്റെ ആത്മാവായി
ഒരാള്‍ പുറത്തിറങ്ങിയത്-
അര്‍ദ്ധ നഗ്നന്‍
എപ്പോഴും സംസാരിച്ചു കൊണ്ടിരുന്നവന്‍;
ഇപ്പോഴയാള്‍
വാക്കുകളുടെ ഭാണ്ഡം ഉപേക്ഷിച്ചിരുന്നു.

No comments:

Post a Comment