Featured Post

Friday, June 27, 2014

ഇനിയെനിക്ക് വേണ്ടത്




വറ്റിപ്പോയ വാക്കുകളുടെ
കടലില്‍ നിന്ന്‌
എനിക്കൊരു ചിപ്പി കണ്ടെത്തണം.
അതിനുള്ളിലെ മൃത സഞ്ജീവനി കൊണ്ട്
അന്തര്‍ദ്ധാനം ചെയ്ത ജല ജീവികളെ
വീണ്ടുമാക്കടലില്‍ നിറയ്‌ക്കണം.
സൃഷ്ടിയുടെ തോരാമഴയില്‍
നിറഞ്ഞു കവിയണം.

അവതാരങ്ങളൊക്കെയും ഉയിര്‍ത്ത
അനാദിയില്‍ നിന്ന്‌
എനിക്കൊരു മൂര്‍ത്തിയെ വേണം.
നന്ദി കെട്ടവരോട് മടുത്ത്
ആഴങ്ങളില്‍ മറഞ്ഞിട്ടും
മഹാ വിസ്ഫോടനങ്ങളില്‍ തിരോഭവിച്ച
പവിഴദ്വീപിനെ
ചുമലിലുയര്‍ത്തി
ഭൂമിയായ്‌ കാത്തവന്‍.

വെളിപാടുകളൊക്കെയും ജ്വലിച്ചുനിന്ന
പര്‍വ്വതങ്ങളില്‍ നിന്ന്‌
എനിക്കൊരു പ്രവാചകനെ വേണം.
താഴ്വാരങ്ങളുടെ ഗുഹാന്തരങ്ങള്‍ കടന്ന്
മരുഭൂമിയുടെ മൃഗതൃഷ്ണയോടും
കൂട്ടിക്കൊടുപ്പിന്റെ തെരുവോരങ്ങളോടും
നാട്ടിടവഴികളുടെ കുന്നായ്മയോടും
സൗമ്യമായ്‌ മൊഴിഞ്ഞവന്‍.

പരാഗങ്ങളൊക്കെയും ദേശാന്തരം ചെയ്ത
കാറ്റില്‍ നിന്ന്‌
എനിക്കൊരു ഗുരുവിനെ വേണം.
അന്നേക്കും ഇന്നേക്കുമിടയില്‍
അവിടേയ്ക്കും ഇവിടേയ്ക്കുമിടയില്‍
നിനക്കും അവര്‍ക്കുമിടയില്‍
അതിരുകളുടെ അസംബന്ധമെന്ന്
വഴിവിളക്ക് കൊളുത്തിയോന്‍ .

നിറഞ്ഞുമൊഴിഞ്ഞും പൂത്തു കൊഴിയുന്ന
ഭൂമിയില്‍ നിന്ന്‌
എനിക്കൊരു ആദിമാനവനെ വേണം.
ശിലയുടെ മുന കൊണ്ട് കൈകള്‍ തീര്‍ത്തവന്‍
കാരിരുരുമ്പിന്‍ കരുത്തില്‍ എഴുന്നു നിന്നവന്‍.
കാറ്റിനോട് ചലനവും
വേരുകളോട് ധ്യാനവും
ഉറവകളോട് മോക്ഷവും പഠിച്ചവന്‍.

Saturday, June 7, 2014

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍ - 4


തിരിച്ചറിവിന്റെ പാഠങ്ങള്‍; മാനവികതയുടെയും.

June 8, 2014 at 9:37am
പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍ - 4

തിരിച്ചറിവിന്റെ പാഠങ്ങള്‍; മാനവികതയുടെയും.

-ഫസല്‍ റഹ്മാന്‍


അമേരിക്കന്‍ സാഹിത്യത്തിലെ കുലപതികളില്‍ ഒരാളാണ് വില്ല്യം ഫോക്നര്‍. എഴുത്തിന്റെ കാര്യത്തില്‍ സാമാന്യം ധാരാളിയായിരുന്ന ഫോക്നറെ തേടി നോബല്‍ സമ്മാനം ഉള്‍പ്പെടെ പല ബഹുമതികളും എത്തിയിട്ടുണ്ട്. 1962-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന കൃതിയും (അദ്ദേഹത്തിന്റെ മരണ ശേഷമാണ് നോവല്‍ പുറത്തുവന്നത്.) പുലിറ്റ്സര്‍ സമ്മാനം നേടിയ നോവലും ആയ 'The Reivers' (തട്ടിപ്പുകാര്‍) -നെ അവലംബിച്ച് മാര്‍ക്ക് റൈഡല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'The Reivers' (1969). ഒരേ സമയം ഒരു 'റോഡ്‌ മൂവി'യും ഒരുcoming – of - the- age (മുതിര്‍ന്നവനാവുന്നതിന്റെ അനുഭവം) ചിത്രവുമാണ് 'തട്ടിപ്പുകാര്‍'. ഒന്ന് കൂടി നിരീക്ഷിച്ചാല്‍ 'പിക്കാറെസ്ക് (picaresque)' (താന്തോന്നിത്തത്തോടെ വീരം കാട്ടിയും യാത്ര ചെയ്തും മുന്നോട്ടു പോവുന്ന കഥാപാത്രങ്ങളുള്ള സംഭവബഹുലമായ ഇതിവൃത്തമുള്ള പലപ്പോഴും പ്രഥമ പുരുഷ രീതിയുള്ള ആഖ്യാനങ്ങള്‍) സ്വഭാവവും കണ്ടെത്താം. അറുപതു പിന്നിട്ട ഒരാള്‍ തന്റെ കുട്ടിക്കാലത്തെ നിര്‍ണ്ണായകമായ ഒരു അനുഭവത്തെ ഓര്‍ത്തെടുക്കുന്നതാണ് ചിത്രത്തിന്‍റെ ഘടന.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകത്തിലെ ആ 'പൊയ്പ്പോയ നല്ലകാലത്തിന്റെ പ്രശാന്ത സൗന്ദര്യം നിറഞ്ഞ ' ('old-world charm') മിസിസിപ്പി. ഹക്ക്ള്‍ബറി ഫിന്നിന്റെ മിസിസിപ്പി. 'ഗോണ്‍ വിത്ത് ദി വിന്‍ഡ്', 'നാഷണല്‍ വെല്‍വെറ്റ്' തുടങ്ങിയ ക്ലാസിക്കുകളുടെ ഓര്‍മ്മ പകരും ചലച്ചിത്ര പ്രേമികള്‍ക്ക് അത്. ഒരേക്കര്‍ ഭൂമിക്കു ഒരു ഡോളര്‍ വിലയുണ്ടായിരുന്ന കാലം. ഏദനിലെ ആദി പിതാക്കളെ പോലെ 'ആളുകള്‍ വിവാഹിതരാവുകയും കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും വീട് വയ്ക്കുകയും തങ്ങളുടെ കാര്യങ്ങള്‍ നോക്കുകയും ചെയ്തിരുന്ന കാലം'. ചിത്രത്തിലെ ആഖ്യാതാവായ ലൂഷിയസ്(ബര്‍ജെസ്സ് മെറിഡിത്തിന്റെ ശബ്ദം) തന്റെ കുട്ടിക്കാലത്തെ ഒരു ദിനം ഓര്‍ത്തെടുക്കുന്നു. 1905-ല്‍ ചൂട് നൂറു ഡിഗ്രിയിലെത്തിയിരുന്ന ഒരു ശനിയാഴ്ച ഉച്ചയോടടുത്ത സമയം. 'അന്നാണ് ഞാന്‍ എന്റെ കുട്ടിക്കാലം കൈവിട്ടതെന്നു തോന്നുന്നു' അയാള്‍ ഓര്‍ക്കുന്നു. അന്നാണ് എല്ലാവരും 'ബോസ്' എന്ന്‍ വിളിക്കുന്ന മക് എസ്ലിന്‍ കുടുംബത്തിലെ കാരണവര്‍, ലൂഷിയസ്സിന്റെ മുത്തച്ചന്‍ (വില്‍ ഗിയര്‍) ഒരു പുതു പുത്തന്‍ വിന്റന്‍ ഫ്ലയര്‍ കാറ്, തീവണ്ടി മാര്‍ഗ്ഗം കൊണ്ടുവന്നത്. ആരും പറയാതെ തന്നെ ബൂണ്‍ ഹൊഗ്ഗെന്‍ബെക് (സ്റ്റീവ് മക് ക്വീന്‍) കാറിന്റെ ചുമതല സ്വയം ഏറ്റെടുക്കുന്നു. എന്നാല്‍, മക് എസ്ലിന്‍ കുടുംബത്തിലെ അര്‍ദ്ധ രക്ത ബന്ധുവായ കൂട്ട് തെമ്മാടി നെഡ് (റൂപ്പെര്‍ട്ട് ക്രോസ്) എന്ന'മുലാറ്റോ' (സങ്കര വര്‍ഗ്ഗക്കാരന്‍) ക്ഷമാരഹിതനാണ്. അവന് കാറില്‍ ഒന്ന് 'ചെത്തി' തന്റെ കാമിനിയെ ഒന്ന് ആകര്‍ഷിക്കണം. അവനതു വൈകാതെ ഒപ്പിക്കുന്നുന്മുണ്ട്, അവനും ബൂണും വലിയ വില കൊടുക്കേണ്ടി വരുന്നുമുണ്ട്. ലൂഷിയസി (മിച്ച് വോഗല്‍) ന്റെ അമ്മയുടെ അച്ഛന്‍ ലെസേപ്പിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി എല്ലാവരും പോകുന്ന സമയത്ത് കാറിന്റെയും കുട്ടിയായ ലൂഷിയസിന്റെയും സംരക്ഷണം ആരെ ഏല്‍പ്പിക്കണം എന്നത് ബോസിനെ അലട്ടുന്നുണ്ട്.

ബോസും കൂട്ടരും പോയതും ബൂണ്‍ ലൂഷിയസിനെയും കൂട്ടി ജെഫേഴ്സണില്‍ നിന്ന് മെംഫിസിലേക്ക് തിരിക്കുന്നു. അയാള്‍ക്കൊരു ലക്ഷ്യമുണ്ട്. അവിടെയുള്ള ഒരു 'നേരമ്പോക്കുകളുടെ വീട്ടില്‍'അയാള്‍ക്കൊരു പതിവുകാമിനിയുണ്ട്:കോറി (ഷാരോണ്‍ ഫാരെല്‍). പതിനൊന്നുകാരനേയും കൂട്ടി അത്തരം ഒരു സ്ഥലത്ത് പോവുന്നതിലൊന്നും ബൂണ്‍ തെറ്റു കാണുന്നില്ല. കുട്ടികള്‍ എല്ലാം മനസ്സിലാക്കണം എന്ന പക്ഷക്കരനാണയാള്‍. യാത്രയില്‍ അവരെ കാത്തു പല പരീക്ഷണങ്ങളുമുണ്ട്; ചെളിയില്‍ പൂണ്ടു പോവുന്ന കാര്‍ വലിച്ചു കയറ്റാന്‍ വേണ്ടി കഴുത്തറപ്പന്‍ പണം വാങ്ങുന്ന കുതിരവണ്ടിക്കാരന്‍ മുതല്‍. എന്നാല്‍ ഏറ്റവും വലിയ 'കുരിശ്' കാറില്‍ അവരറിയാതെ ഒളിച്ചു കയറിയിട്ടുള്ള നെഡ് തന്നെയായിരിക്കും. കോറിയുടെത് സ്നേഹമസൃണമായ പെരുമാറ്റവും അതിനൊത്ത മനസ്സുമാണെന്നു ആദ്യമേ വ്യക്തമാവുന്നുണ്ട്. 'എട്ടു സഹോദരന്മാരുള്ള'കോറിക്ക് അമ്മയെ ഓര്‍ത്ത്‌ വിഷമിക്കുന്ന കൊച്ചു ലൂഷിയസിനെ എളുപ്പം കൂട്ടുകാരനാക്കാന്‍ കഴിയുന്നുണ്ട്. അവളെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്ന അവളുടെ കസിനുമായി അവന്‍ ഏറ്റുമുട്ടുകയും കയ്യില്‍ ആഴത്തില്‍ മുറിവുണ്ടാകുകയും ചെയ്യുന്നു. “എന്നെ പ്രതി ആളുകള്‍ തമ്മില്‍ തല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആദ്യമാണ് ഒരാള്‍ എനിക്ക് വേണ്ടി വഴക്കിടുന്നത് !” എന്ന് അവള്‍ പറയുന്നു. ഭക്ഷണ മേശയില്‍ മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ആതിഥേയനോട് സൗമ്യമായും എന്നാല്‍ ഉറച്ചും അത് നിഷേധിക്കുന്ന ലൂഷിയസ് അതിനു പറയുന്ന കാരണം വ്യക്തമാണ്. ഞാന്‍ അമ്മക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അമ്മ കാണുമോ ഇല്ലെയോ എന്നത് പ്രധാനമല്ല. ഈ ഒരു മാനസിക ഔന്നത്യമാണ് കോറിയെ പുതിയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. “നീ നിന്റെ അമ്മക്ക് കുടിക്കില്ലെന്ന് വാക്ക് കൊടുത്തു, അത് പാലിക്കുകയും ചെയ്തു.ഞാന്‍ നിനക്ക് വാക്ക് തരുന്നു, അത് പാലിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കയും ചെയ്യും. ഞാന്‍ ഈ തൊഴില്‍ വിടുന്നു. ഇനിയൊരിക്കലുമില്ല". ബൂണിന് പോലും അതത്ര ഇഷ്ടമാവുന്നില്ല ആദ്യം.എന്നാല്‍, അവളെ പോലെ ഒരു യുവതിക്ക് അതത്ര എളുപ്പമാവില്ല.

നെഡിന്റെ എടുത്തുചാട്ട സ്വഭാവം വലിയൊരു പ്രശ്നത്തിലാണ് അവരെ എത്തിക്കുന്നത്. അയാള്‍ കാറ് വിറ്റു ഒരു പന്തയക്കുതിരയെ വാങ്ങിയിരിക്കുന്നു. ലൂഷിയസ് മത്സരത്തില്‍ ജയിച്ചാല്‍ കാറും തിരിച്ചു കിട്ടും, പന്തയക്കുതിരയെയും. എന്ത് ചെയ്യണമെന്നറിയാതെ തൂങ്ങിമരിക്കാന്‍ തയ്യാറാവുന്ന ബൂണ്‍, കഴുക്കോല്‍ പൊട്ടി താഴെ വീഴുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ പോസ്സം അമ്മാവന്റെ ഫാമിലെത്തുന്ന കൂട്ടുകാര്‍ വഷളന്‍ ഷരീഫു (ഉന്നത നിയമ പാലകന്‍) മായി ഇടയാന്‍ ഇടയാവുന്നു.ഒരു വെളുത്തവര്‍ഗ്ഗക്കരിയുമായി അനാശാസ്യത്തിന് നാട് ചുറ്റുന്നു എന്ന കുറ്റമാരോപിച്ചു അയാള്‍ക്ക്‌ എല്ലാവരെയും അറസ്റ്റ് ചെയ്യാം. നെഡിയും പോസ്സം അമ്മാവനെയും വംശീയമായും കോറിയെ ലൈംഗീകമായും അധിക്ഷേപിക്കുന്ന ഷരീഫുമായി ബൂണ്‍ ഏറ്റുമുട്ടുകയും അതൊരു വന്‍ സംഘര്‍ഷം ആവുകയും ചെയ്യുന്നു. എല്ലാവരും ജയിലില്‍ അടക്കപ്പെടുന്നു. ഈ അവസ്ഥയെ കുറിച്ച് ലൂഷിയസ് ഓര്‍ക്കുന്നുണ്ട്: "ഉണ്ടാവാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ ഉണ്ട്, എന്നാല്‍ അവ ലോകത്തുണ്ട്.അവയൊക്കെ അറിയേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ടായിരുന്നു. എനിക്ക് പതിനൊന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ.” അവിടെ നിന്ന് മോചിതരവാന്‍ ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ: കോറി വീണ്ടും അത് ചെയ്യേണ്ടി വരുന്നു. അതറിഞ്ഞ ബൂണ്‍ അവളെ മര്‍ദ്ദിച്ചതിന്റെ കരുവാളിച്ച പാട് അവളുടെ മുഖത്തു കണ്ട ലൂഷിയസ് ബൂണിനെ പൊതിരെ തല്ലുന്നുണ്ട്. ബൂണ്‍ കുറ്റബോധത്തോടെ അതൊക്കെയും ഏറ്റു വാങ്ങുന്നു. മുതിര്‍ന്നവരുടെ ലോകത്തിന്റെ തിന്മകളില്‍ ശ്വാസം മുട്ടുന്ന ലൂഷിയസ്,കുതിരപ്പന്തയത്തിനു വിസമ്മതിക്കുന്നു. അവനു മതിയായി. അവനു തിരിച്ചു പോവണം. എല്ലാം കൈവിട്ടു പോവുന്നു എന്ന ഘട്ടത്തിലാണ് കാറിന്റെ ഹോണ്‍ മുഴങ്ങുന്നത് അവന്‍ കേള്‍ക്കുന്നത്.ബോസിനോട് നടന്നതെല്ലാം ഏറ്റു പറയാം, നമ്മള്‍ നുണ പറഞ്ഞതും, മോഷ്ടിച്ചതും,അരുതാത്തിടത്ത് താമസിച്ചതും എല്ലാം. എന്നാല്‍ നീ തോറ്റ് പിന്‍വാങ്ങി എന്ന് എങ്ങനെ പറയും എന്നാണു നെഡിന്റെ ചോദ്യം.

മത്സരത്തില്‍ വിജയശ്രീ ലാളിതനാവുന്ന ലൂഷിയസിനു മുന്നില്‍ ബോസ് എത്തുന്നതോടെ അവന്റെ വിജയാഹ്ലാദം ഒടുങ്ങുന്നു. അവസാന ഭാഗത്ത് അവന്റെ തെറ്റുകള്‍ക്ക് ചാട്ടയടി കൊണ്ട് ശിക്ഷിക്കാനൊരുങ്ങുന്ന അച്ഛനെ, മുത്തച്ചന്‍ ബോസ് പിന്തിരിപ്പിക്കുന്നു. “ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് നിങ്ങള്‍ എന്നോട് ഇങ്ങനെയല്ലേ ചെയ്തത്?” എന്ന മകന്റെ ചോദ്യത്തിന് വയോധികന്‍ കൊടുക്കുന്ന മറുപടി ഇതാണ്: “ഇപ്പോള്‍ ഞാന്‍ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് കൊണ്ടായിരിക്കണം !” . മുത്തച്ചനും കൊച്ചു മകനും തമ്മിലുള്ള കുമ്പസാരം ഹൃദ്യമായ ഒരനുഭവമാണ്. ചെയ്ത തെറ്റ് എന്താണ് എന്ന് കൊച്ചു ലൂഷിയസ് മനസ്സിലാക്കണം: “ഒരു മാന്യന്‍ തന്റെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതിന്റെ ഫലം സ്വയം അനുഭവിക്കുകയും വേണം " എന്ന് ബോസ് അവനോടു പറയുന്നു. ആവശ്യത്തിനു കരയാന്‍ വിട്ട ശേഷം അയാള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കുന്നു: “ഇപ്പോള്‍ ടാങ്ക് കാലിയായിട്ടുണ്ടാവും. പോയി മുഖം കഴുക്.ഒരു മാന്യന്‍ കരയുകയും ചെയ്യും. എന്നാല്‍ അത് കഴിഞ്ഞു മുഖം കഴുകും "

തിരിച്ചറിവുകളുടെ നിമിഷത്തില്‍ ലൂഷിയസ് തങ്കമനസ്സുള്ള ഒരു നിസ്സഹായ യുവതിയെ കുറിച്ചുള്ള വേദനയിലാണ്. 'കോറി ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും !' എന്ന അവന്റെ വേവലാതിക്ക് ബൂണ്‍ മറുപടി പറയുന്നുണ്ട്: അവളിപ്പോള്‍ വിവാഹ വസ്ത്രം തുന്നുകയായിരിക്കും. 'നീ അവളെ വിവാഹം കഴിക്കുകയാണോ?' ആഹ്ലാദത്തോടെയുള്ള അവന്റെ ചോദ്യത്തിന് ബൂണ്‍ ഇങ്ങനെ മറുപടി പറയുന്നു. 'നിനക്കവളെ ഒരു കത്തിയുടെ മുനയില്‍ പോലും പരിരക്ഷിക്കാമെങ്കില്‍ എന്ത് കൊണ്ട് എനിക്കവളെ വിവാഹം കഴിച്ചു കൂടാ; ഞാന്‍ ഒരു പതിനൊന്നുകാരന്‍ അല്ലെങ്കിലും ഞാനും നിന്നെപ്പോലെ നല്ലവന്‍ തന്നെയാണ്, അല്ലേ? ഇനിയൊരു കൊല്ലം കഴിഞ്ഞു നീ വരുമ്പോള്‍ നിനക്ക് സന്തോഷം തോന്നും അവളുടെ കയ്യില്‍ ആ കുഞ്ഞിനെ കാണുമ്പോള്‍. അവനെ ഞാനെന്തു വിളിക്കും എന്നറിയാമോ? ലൂഷിയസ് പ്രീസ്റ്റ് മക് കാസ്ലിന്‍ ഹൊഗ്ഗെന്‍ബെക്. ആ ഒരൊറ്റ പേരെ അവനു പറ്റൂ.'

പ്രമേയധാരയില്‍ ഏറ്റവും ശക്തവും തീക്ഷ്ണവുമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഇഴ ചേര്‍ന്നിട്ടുണ്ട്.അടിമത്തം നിയമപ്രകാരം നിരോധിച്ച് നൂറ്റാണ്ടിലേറെ പിന്നിട്ടിരുന്നെങ്കിലും അതിന്റെ വംശീയ ചിന്തകള്‍ എത്രമാത്രം സങ്കീര്‍ണ്ണവും ആഴത്തില്‍ വേരോടിയിരുന്നതുമാണെന്നു ചിത്രം സൂചിപ്പിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ നെഡ് വഷളന്‍ ഷരീഫിനോട് പറയുന്നുണ്ട്: “മിസ്റ്റര്‍... ഒരു ഘട്ടത്തില്‍ നിയമം ഒന്ന് നില്‍ക്കണം... എന്നിട്ട് നീതിമാന്മാര്‍ തുടങ്ങണം.” എന്നാല്‍, ബൂണ്‍,ലൂഷിയസ്, നെഡ് എന്നിവരുമായുള്ള ഊഷ്മള ബന്ധത്തിലോ, പോസ്സം അമ്മാവന്റെ കൂടെ കിടന്നുറങ്ങിയതിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ നന്മ അംഗീകരിക്കുന്ന മുത്തച്ഛന്‍ ബോസിന്റെ പ്രതികരണത്തിലോ വംശീയത തൊട്ടു തീണ്ടാത്ത മാനവികതയുടെ സ്നേഹ സ്പര്‍ശമുണ്ട്.ജീവിതത്തിന്റെ നാല്‍ക്കൂട്ടപ്പെരുവഴിയില്‍ ഒറ്റപ്പെട്ടു മാനം വില്‍ക്കേണ്ടി വരുമ്പോഴും ഹൃദയത്തില്‍ ആര്‍ദ്രത വറ്റിയിട്ടില്ലാത്ത സ്ത്രീസാന്നിധ്യം കോറിയില്‍ ഒടുങ്ങുന്നില്ല ചിത്രത്തില്‍. കോറിയോടുള്ള പ്രതികാരം തീര്‍ക്കാനെന്നോണം അവളുടെ കൂട്ടുകാരി ഹന്നയെ സമീപിക്കുന്ന ബൂണിനോട് കടന്നു പോവാന്‍ ആവശ്യപ്പെടുന്ന ഹന്ന, പനിച്ചു വിറച്ചപ്പോള്‍ തന്നെ ക്ഷമയോടും സ്നേഹത്തോടും പരിപാലിച്ച സഹോദരീ തുല്യയായ കോറിയെ ഓര്‍ത്തുകൊണ്ട്‌, അയാളോടു പറയുന്നു: “നിന്നെ പോലുള്ള പുരുഷന്മാര്‍ വരും, പോവും. എന്നാല്‍ എല്ലാ മരച്ചുവട്ടിലും നിനക്കൊരു കോറിയെ കണ്ടെത്താനാവില്ല.” വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മുതിര്‍ന്നവരുടെ ലോകത്തിന്റെ നെറികേടുകളില്‍ വിഷണ്ണനായിപ്പോവുന്നുണ്ടെങ്കിലും തന്റെ മനസ്സിന്റെ നന്മ കൈമോശം വരാതെ കാക്കുന്ന ലൂഷിയസ്, തിരിച്ചു മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും തെളിമയുള്ള സന്ദേശങ്ങളാണ് കോറിയുടെയും,ബൂണിന്റെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നത്.


കൃത ഹസ്തനായ ഒരെഴുത്തുകാരന്റെ പ്രസന്നമായ സാന്നിധ്യം ഓരോ നിമിഷത്തിലും നമുക്ക് കാണാനാവും ഈ ചിത്രത്തില്‍. സ്റ്റീവ് മക് ക്വീന്‍ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായിരു ന്നിട്ടും നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തെ അദ്ദേഹം സര്‍വ്വാത്മനാ ഉള്‍ക്കൊണ്ടു അവിസ്മര ണീയമാക്കി. എന്നിരിക്കിലും ചിത്രം ഇറങ്ങുമ്പോള്‍ മുപ്പത്തൊമ്പത് വയസ്സുണ്ടായിരുന്ന സ്റ്റീവിന്റെ പ്രായം കഥാപാത്രത്തോട് നീതി പുലര്‍ത്തിയില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏറ്റവും സങ്കീര്‍ണ്ണമായ ഭാവങ്ങളിലൂടെ കടന്നു പോവേണ്ടി വരുന്ന കൊച്ചു ലൂഷിയസ് ആയി മിച്ച് വോഗലിന്റെ പ്രകടനം അങ്ങേയറ്റം പക്വതയുള്ളതാണെന്നു കാണാം. റൂപ്പെര്‍ട്ട് ക്രോസ്, വില്‍ ഗിയര്‍, ഷാരോണ്‍ ഫാരെല്‍ തുടങ്ങിയവരൊക്കെയും മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച വെക്കുന്നത്. കുടുംബ ചിത്രം എന്ന പദം സിനിമയെ സംബന്ധിച്ച ഒരു ക്ലീഷേ ആയി മാറുന്നതിനു മുമ്പത്തെ ഒരു കാലത്തിന്റേതായത് കൊണ്ട് കൂടിയാവാം, പ്രമേയ ഘടനയിലെ 'അഴിഞ്ഞാട്ടത്തിന്റെ വീട്' പോലുള്ള ഘടകങ്ങളെ പോലും അല്‍പ്പം പോലും നെറ്റിചുളിക്കേണ്ടി വരാത്ത രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ അതിന്റെ ശില്‍പ്പികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യ സൗന്ദര്യം പകര്‍ന്നു വയ്ക്കുന്ന റിച്ചാര്‍ഡ് മൂറിന്റെ ചായാഗ്രഹണവും വിസ്മരിക്കാനാവില്ല.

(മേന്റര്‍ മാഗസിന്‍, ജൂണ്‍ 2014)

പ്യാസാ (1957)


പ്യാസാ (1957)

June 8, 2014 at 9:04am
കാലം കാത്തുവെച്ച ചിത്രങ്ങള്‍: 10
പ്യാസാ (1957)
രചന: അബ്രാര്‍ അലവി,
സംവിധാനം : ഗുരു ദത്ത്
Pyasaa
Pyasaa


ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിഗ്രഹ ഭജ്ഞകരില്‍ ഒരാളായിരുന്നു ഗുരുദത്ത്.കാലത്തിനു മുമ്പേ നടന്നവന്‍. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മാത്രമല്ല; സ്വന്തമായി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഉള്‍പ്പടെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ക്രാന്ത ദര്‍ശി. Baazi, Jaal, Aar Paar, CIDതുടങ്ങിയ ത്രില്ലറുകളുടെയും Mr & Mrs. ’55 എന്ന ലക്ഷണമൊത്ത കോമഡിയുടെയും സാമ്പത്തികവും കലാപരവുമായ വന്‍ വിജയങ്ങള്‍ പകര്‍ന്ന ധൈര്യത്തിലാണ് ഇനി തന്റെ മനസ്സിലുള്ള സിനിമകള്‍ എടുത്തു തുടങ്ങാം എന്ന ആത്മ വിശ്വാസത്തില്‍ ഗുരുദത്ത് എത്തിച്ചേര്‍ന്നത്. അങ്ങനെയാണ് ജനപ്രിയ സിനിമയുടെ ചേരുവകള്‍ ഭംഗിയായി സന്നിവേശിപ്പിക്കുമ്പോള്‍ തന്നെ കാവ്യാത്മകവും കലാത്മകവുമായ സിനിമകളുടെതായ ആ ഗുരുദത്ത് രീതിക്ക് തുടക്കം കുറിച്ച് കൊണ്ട് സുഹൃത്ത് അബ്രാര്‍ അലവിയുടെ രചനയില്‍ 1957 ല്‍ അദ്ദേഹം തന്റെ ചിരകാല സ്വപ്നമായിരുന്ന പ്യാസാ സാക്ഷാത്കരിക്കുന്നത് .
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തന്റെ രചനകള്‍ പുറത്തു കൊണ്ടുവരാന്‍ പാടുപെടുന്ന യുവ കവിയുടെയും അയാളുടെ സര്‍ഗ്ഗ ജീവിതത്തിനു താങ്ങും തണലുമായിത്തീരുന്ന ഹൃദയവതിയായ ഒരു ലൈംഗികത്തൊഴിലാളിയുടെയും ജീവിത സന്ധി/ പ്രതിസന്ധികളിലൂടെ ചിത്രം കലോപാസനയുടെയും അതിനെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഭൗതികനേട്ടങ്ങളില്‍ മാത്രം അഭിരമിച്ച് പോയ ബാഹ്യ ബന്ധങ്ങളുടെയും സമൂഹം കല്ലെറിയുക മാത്രം ചെയ്യുമ്പോഴും സ്നേഹവും സഹൃദയത്വവും സൂക്ഷിക്കുന്ന പരാജിത മനസ്സുകളുടെയും ജീവിത സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്നു. തൊഴില്‍ രഹിതനായ വിജയ്‌ (ഗുരുദത്ത്) എന്ന യുവാവ്, തന്റെ ഏകാന്തതയേയും ‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന കുടുംബ വൃത്തങ്ങളിലെ അഭിപ്രായത്തിന്റെയും വീര്‍പ്പുമുട്ടലില്‍ പൊരുത്തപ്പെടാനാവാതെ വീട് വിടുന്നു. തെരുവിലലയുന്ന വിജയ്‌, ഗുലാബോ (വഹീദാ റഹ്മാന്‍)എന്ന ലൈംഗികത്തൊഴിലാളി യുവതിയുമായി പരിചയപ്പെടുന്നു. അവള്‍ അയാളിലുള്ള പ്രതിഭാധനനായ കവിയുടെ ആരാധികയാണ്. ഇതേ സമയം തന്റെ കോളേജ് പഠനകാലത്തെ പ്രണയിനിയായിരുന്ന മീന (മാലാ സിന്‍ഹ) യെയും അയാള്‍ കണ്ടുമുട്ടുന്നുണ്ട്. അവള്‍ പണക്കാരനായ മി. ഘോഷിനെ (റഹ്മാന്‍) വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയം വിസ്മരിക്കുകയായിരുന്നു. അറിയപ്പെടുന്ന പുസ്തക പ്രസാധകന്‍ ആയ ഘോഷ്, തന്റെ ഭാര്യയ്ക്ക് മുന്‍ കാമുകനോത്തുണ്ടായിരുന്ന ബന്ധത്തില്‍ സംശയാലുവാണ്. കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ അയാള്‍ വിജയിനെ ജോലിക്കെടുക്കുന്നു. സ്വയം അപകര്‍ഷ ബോധാത്താല്‍ പീഡിതനായ വിജയ്‌, തന്റെ കവിതകള്‍ കടലാസു കെട്ടുകളായി തൂക്കിവിറ്റ സഹോദരങ്ങളുടെ അവഗണനയില്‍ മനം മടുത്തു വീടുവിട്ടവനാണ്. ഒരി ഘട്ടത്തില്‍, സഹതാപം തോന്നിയ ഒരു യാചകന് ധരിക്കാന്‍ തന്റെ കോട്ട് അയാള്‍ ഊരിക്കൊടുക്കുന്നത് , യാചകന്‍ തീവണ്ടി മുട്ടി മരിക്കുന്നതോടെ വല്ലാത്തൊരു വഴിത്തിരിവാകുന്നു. ഗുലാബോയുടെ ശ്രമ ഫലമായി വിജയിന്റെ കവിതകള്‍ ഘോഷിന്റെ പുസ്തക പ്രസാധക കമ്പനി പ്രസിദ്ധീകരിക്കുന്നു. പുസ്തകം ഒരു സെന്‍സേഷന്‍ ആയിത്തീരുന്നതോടെ ഘോഷ് നടത്തുന്ന കരുനീക്കങ്ങള്‍ക്ക് വിജയിന്റെ പണക്കൊതിയരായ സഹോദരങ്ങളും കൂട്ട് നില്‍ക്കുന്നതോടെ, ലോല ഹൃദയനായ കവിയും ഹൃദയ ശൂന്യമായ ലോകവും തമ്മിലുള്ള സംഘര്‍ഷം ശക്തമാവുന്നു. വിജയിന്റെ പ്രശസ്തി ഒരു ധനാഗമ മാര്‍ഗ്ഗമായി കാണുന്ന ഇക്കൂട്ടര്‍ മരിച്ചതി വിജയ്‌ ആണെന്ന് വരുത്തിത്തീര്‍ക്കുന്നു. അതെ സമയം,രോഗബാധിതനായി ആശുപത്രിയിലാവുന്ന വിജയിനെ തിരിച്ചറിയാന്‍ അവര്‍ വിസമ്മതിക്കുന്നു.താന്‍ വിജയ്‌ ആണെന്ന് അയാള്‍ പറയുമ്പോള്‍ ഭ്രാന്തന്‍ എന്ന് മുദ്രകുത്തി അവര്‍ അയാളെ ഒരു ഭ്രാന്താലയത്തിലടക്കുന്നു.
Guru Dutt
Guru Dutt


‘മരിച്ചു പോയ പ്രശസ്ത കവിയുടെ ആദരിക്കല്‍’ ചടങ്ങിലേക്ക് , തന്റെ സുഹൃത്ത് അബ്ദുല്‍ സത്താറിന്റെ (ജോണി വാക്കര്‍) സഹായത്തോടെ ഭ്രാന്താലയത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന വിജയിനെ സുഹൃത്തുക്കള്‍ തിരിച്ചറിയുന്നു. അവര്‍ മി. ഘോഷിന്റെ എതിരാളിയായ മറ്റൊരു പ്രസാധകനെ കണ്ടെത്തുന്നതോടെ വിരുദ്ധ ചേരികളുടെ മത്സരത്തില്‍ താനൊരു കളിപ്പാവയായിപ്പോവുന്നു എന്ന് തിരിച്ചറിയുന്ന വിജയ്‌, തന്റെ അസ്തിത്വം സ്വയം നിഷേധിച്ചു ഗുലാബോയോടൊപ്പം ഒരു പുതിയ വിധിയിലേക്ക് ഇറങ്ങിപ്പോവുന്നു. ചിത്രാന്ത്യത്തെ കുറിച്ച് രചയിതാവ് അബ്രാര്‍ അലവിയും സംവിധായകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അബ്രാര്‍ അലവി നായകം ലോകത്തിന്റെ വഴിക്ക് കീഴ്പ്പെടനമെന്നു ശഠിച്ചുവെങ്കിലും ഗുരുദത്ത് വിസമ്മതിക്കുകയായിരുന്നു.

 ഒരു ശരാശരി ചിത്രത്തിന്റെതില്‍ നിന്ന് വ്യത്യസ്തമായി വിശദമായ ഇതിവൃത്ത ചര്‍ച്ച ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട് എന്ന് കാണാം. സംഭാഷണങ്ങളിലെ വികാരതീവ്രമായ കാവ്യാത്മകതയും ഓരോ ഫ്രെയ്‌മുകളിലും സംവിധായകന്‍ ചെലുത്തിയിട്ടുള്ള അവധാനതയും സൂക്ഷ്മതയും ചിത്രത്തെ കാലാതിവര്‍ത്തിയായ ഒരു ക്ലാസ്സിക്‌ ആക്കി മാറ്റുന്നത് എങ്ങനെയെന്നത് ഒരനുഭവമാണ്. ചലച്ചിത്ര ഘടനയില്‍ വേറിട്ട്‌ നില്‍ക്കാത്ത വിധം ലയിച്ചു ചേര്‍ന്നവയായിരിക്കണം പാട്ടുകളെന്നത് ഗുരുദത്തിന്റെ നിഷ്കര്‍ഷയായിരുന്നു. പാട്ടുകള്‍ക്ക് വേണ്ടി പാട്ടുകള്‍ എന്ന രീതി മുച്ചൂടും മാറ്റുന്നതില്‍ അദ്ദേഹമാണ് ഇന്ത്യന്‍ സിനിമയിലെ ‘പയനിയര്‍’ എന്ന് പറയാം. പ്യാസായിലെ പാട്ടുകള്‍ ഇക്കാര്യത്തില്‍ മികച്ച ഉദാഹരണങ്ങളാണ്. പാത്ര സൃഷ്ടിയിലാവട്ടെ ഒരു ഘട്ടത്തിലും അതിഭാവുകത്വം കടന്നു വരാതിരിക്കാന്‍ ഗുരുദത്ത് എപ്പോഴും ശ്രദ്ധാലുവായിരുന്നു. ‘തങ്ക മനസ്സുള്ള വേശ്യ’ എന്ന സ്ഥിരം കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വഹീദാ റഹ്മാന്റെ ഗുലാബോ. തന്റെതായ കുറവുകള്‍ ആ കഥാപാത്രത്തിനുണ്ട്. അതെ സമയം, പണക്കാരനെ വിവാഹം ചെയ്യാനായി പ്രണയം മറന്നവള്‍ എന്ന രാക്ഷസപ്രകൃതം അല്ലതന്നെ, മാലാസിന്ഹയുടെ മീനയുടെത്. ഒരു ഘട്ടത്തില്‍ അവള്‍ നിരീക്ഷിക്കുന്നുണ്ട്: “ജീവിതത്തില്‍ കവിതയ്ക്കും പ്രണയത്തിനുമപ്പുറം വിശപ്പ്‌ കൂടിയുണ്ട് !”. വിജയിനെ പോലെ ഒരു സ്വപ്ന ജീവിക്ക് അത് മനസ്സിലാക്കാനാവാത്തത് അവളുടെ തെറ്റല്ലല്ലോ. ഇരു നായികമാരും അവരുടെ ഏറ്റവും മികച്ച പകര്‍ന്നാട്ടങ്ങളില്‍ പെടുന്ന പ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ കാഴ്ച്ചവെക്കുന്നതും. എന്നിരിക്കിലും ഒരു ഘട്ടത്തില്‍ മധുബാലയെയും നര്‍ഗ്ഗീസിനെയും ഈ വേഷങ്ങള്‍ക്കായി ഗുരുദത്ത് പരിഗണിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍ എന്താവുമായിരുന്നു ആ മായികമായ ‘കോമ്പിനേഷന്‍’ എന്ന് വെറുതെ ഓര്‍ത്തുപോയെന്നും വരാം.

ചിത്രത്തിലെ ഹൃദ്യമായ ഭാവങ്ങളില്‍ ഒന്ന് അമ്മയുമായുള്ള വിജയിന്റെ ബന്ധമാണ്. മകന്റെ ജീവിതം താളം പിഴക്കുന്നത് നിസ്സഹായയായി കണ്ടു നില്‍ക്കേണ്ടി വരുന്ന സ്നേഹമയിയായ അമ്മയുടെ വേഷത്തില്‍ ലീലാ മിശ്ര മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. കൌശലക്കാരനും പുരുഷാധിപത്യ സ്വഭാവക്കാരനുമായ ഭര്‍ത്താവും പ്രസാധകനുമായി റഹ്മാന്‍, ആപ്ത്ബാന്ധവനായ സുഹൃത്തായി ജോണി വാക്കര്‍ തുടങ്ങിയവരും സംവിധായകന്റെ മനസ്സറിഞ്ഞു അഭിനയിച്ചിട്ടുണ്ട്.ഇന്ത്യന്‍ സിനിമയിലെ ‘ട്രാജഡി കിംഗ്‌’ ദിലീപ്‌ കുമാറിനെ സമീപിച്ചുവേന്കിലും അദ്ദേഹം പിന്മാറിയതിനെ തുടര്‍ന്ന്‍, ഗുരുദത്തിനു മാത്രം ചെയ്യാനാവും വിധം വിജയിനെ, തന്റെ സ്വന്തം മാനസ പുത്രനെ, അവതരിപ്പിച്ച ദത്ത് ചിത്രത്തില്‍ നിറസാന്നിധ്യമാവുന്നതും ഇതേ ‘author- backed performance’ (മികച്ച രചയിതാവിന്റെ പിന്‍ബലമുള്ള പ്രകടനം) മൂലമാണ്. ബ്ലാക്ക്‌ & വൈറ്റിന്റെ സാധ്യതകള്‍ ഒപ്പിയെടുക്കുന്നതില്‍ ഗുരുദത്തിന്റെ ഹൃദയം തൊട്ട ചായാഗ്രാഹകാന്‍ വി. കെ. മൂര്‍ത്തി,സംഗീതം പകര്‍ന്ന എസ്‌. ഡി. ബര്‍മ്മന്‍ എന്നിവരുടെ സംഭാവനയും ചെറുതല്ല.
ലോക സിനിമാ ചരിത്രത്തില്‍ തന്നെ ‘ടോപ്‌ 100’ ചിത്രങ്ങളില്‍ ഒന്നെന്ന സ്ഥാനം ഒരു ഘട്ടത്തിലും ‘പ്യാസാ’ക്ക് നഷ്ടപ്പെട്ടിട്ടില്ല.

“ഗ്രനേഡ് /ലെമനേഡ്"


“ഗ്രനേഡ് /ലെമനേഡ്"

May 10, 2014 at 7:16pm
പ്രചോദനത്തിന്റെചലച്ചിത്രക്കാഴ്ചകള്‍:3


“ഗ്രനേഡ്/ലെമനേഡ്"

“വൃക്ഷങ്ങള്‍ മനുഷ്യരെ പോലെയാണ്; അവയ്ക്ക് ആത്മാവുണ്ട്; അവയ്ക്ക് വികാരങ്ങളുണ്ട്. അവയോട് സംസാരിക്കേണ്ടതുണ്ട്. അവയ്ക്ക് സ്നേഹപൂര്‍ണ്ണമായ പരിചരണം ആവശ്യമുണ്ട്"
  •  അബൂ ഹാസം : “ലെമണ്‍ ട്രീ

4
4

ഫലസ്തീന്‍ യാഥാര്‍ത്ഥ്യം ഇന്ന് ധാരാളംചലച്ചിത്രങ്ങള്‍ക്ക് വിഷയമാവുന്നുണ്ട്. അത്തരംചിത്രങ്ങള്‍ പലപ്പോഴും സ്വാഭാവികമായിത്തന്നെ പക്ഷം ചേരുന്നുമുണ്ട്. വേട്ടക്കാരനും വെട്ടയാടപ്പെടുന്നവനും ഇടയില്‍ പക്ഷം ചേരുന്നതിന്റെ ശരിയായ രാഷ്ട്രീയം ഇവയില്‍ പലതും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഫലസ്തീനെ സംബന്ധിക്കുന്ന ഒന്നിനും രാഷ്ട്രീയ പരിപ്രേക്ഷ്യം നിരാകരിക്കാനാവില്ല. ഈഅര്‍ത്ഥത്തില്‍ ഏറെ വ്യത്യസ്തവും പ്രസക്തവുമാണ് ഇസ്രയേലി സംവിധായകന്‍ ഇറാന്‍ റിക്ലിസ് (EranRiklis) സംവിധാനംചെയ്ത 'നാരകമരം'(Lemon Tree -(2008) എന്നചിത്രം. ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ രാഷ്ട്രീയം ശക്തമായ അന്തര്‍ധാര ആയിരിക്കുമ്പോഴും ഒരു രാഷ്ട്രീയ സിനിമ എന്നതിലേറെതികച്ചും ലളിതവും അതെ സമയം തീവ്രവുമായ മാനുഷിക പ്രശ്നങ്ങള്‍ക്കാണ് ചിത്രം നേര്‍ക്കാഴ്ച ഒരുക്കുന്നത്.

1
1

വെസ്റ്റ്ബാങ്കിനും ഇസ്രയേലിനും ഇടയിലെഹരിത മേഖലയില്‍ (GreenLine) യില്‍ തനിച്ച് കഴിയുന്ന നാല്‍പ്പത്തിയഞ്ച്കാരിയായ ഫലസ്തീനി വനിത സല്‍മ (ഹയംഅബ്ബാസ്)യും പൈതൃക സ്വത്തായി അവര്‍ക്ക് ലഭിച്ച നാരങ്ങാ തോട്ടവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും രൂപകവും. വൃക്ഷങ്ങള്‍മനുഷ്യരെ പോലെയാണെന്നും അവയ്ക്ക് ആത്മാവും വികാരങ്ങളും ഉണ്ടെന്നും അവയോടു സംസാരിക്കേണ്ടതുണ്ടെന്നുമുള്ള പ്രാചീനവും എന്നാല്‍ എന്നും നവീനവുമായ ആദര്‍ശത്തില്‍ ഉറച്ചു വിശ്വസിക്കുന്ന വന്ദ്യവയോധികന്‍ അബൂ ഹാസം (താരീഖ്കോപ്തി ) ആണ് അവള്‍ക്കുള്ള ഏക തുണ. സിയാറ്റില്‍ മൂപ്പന്റെ പ്രാകൃത വിവേകം പങ്കു വെക്കുന്ന ഈ വയോധികന്‍ സല്‍മയ്ക്ക് പിതൃ തുല്യനാണ്. വിവാഹിതയായി ഭര്‍തൃ വീട്ടില്‍ കഴിയുന്ന മകളെയും, അമേരിക്കയില്‍ ഉപജീവനം കണ്ടെത്തുന്ന മകനെയും വിട്ടു തോട്ടവും പരിപാലിച്ചുപ്രശാന്തമായ ജീവിതം  നയിക്കുന്ന സല്‍മയുടെ ജീവിതം കീഴ്മേല്‍ മറിയുന്നത് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ നവോണ്‍ (സോരാന്‍ടോവറി), ഭാര്യ മീറാ നവോണി (റോണലിപാസ് മൈക്കേല്‍)നോടൊപ്പം അയല്പക്കത്ത് താമസത്തിനെത്തുന്നതോടെയാണ്. തഴച്ചുവളരുന്ന നാരങ്ങാതോട്ടം മന്ത്രിയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നതോടെ പ്രശ്നങ്ങള്‍ തുടങ്ങുന്നു. തോട്ടം ഇല്ലാതാക്കണമെന്നും പുതുതായി പ്രഖ്യാപിച്ച ഇന്‍തിഫാദാ നിയമമനുസരിച്ച് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെങ്കിലും മാനുഷിക പരിഗണന വെച്ച് അതിനു തയ്യാറാണെന്നും ഉള്ള ഔദ്യോഗിക അറിയിപ്പ് സല്‍മയെ തേടിയെത്തുന്നു. ഏകജീവനോപാധി എന്നതിനപ്പുറം സ്നേഹനിധിയായിരുന്ന പിതാവിന്റെ ഓര്‍മ്മ കൂടിയായ തോട്ടം നശിപ്പിക്കുന്നതിനെതിരെ സല്‍മ, ഇസ്രയേല്‍സുപ്രീം കോടതി വരെ നീളുന്ന നിയമ യുദ്ധത്തിനു ഒരുങ്ങുന്നതോടെ ചിത്രം ഇസ്രയേല്‍ -പലസ്തീന്‍ സംഘര്‍ഷത്തെ പുതിയൊരു മാനത്തിലേക്ക്‌ ഉയര്‍ത്തുകയാണ്. തോക്കും ഗ്രനേഡും ആത്മഹത്യാ ബോംബുകളും മാത്രമാവരുത് ഫലസ്തീനിയുടെ മാര്‍ഗ്ഗമെന്ന സന്ദേശം കൂടിയാണ് ഇവിടെ ഉരുവം കൊള്ളുന്നത്‌. 'ജീവിതത്തില്‍ ദുരിതങ്ങളുടെ കാര്യത്തില്‍ എന്റേതായ പങ്കു വേണ്ടത്ര ഞാന്‍ അനുഭവിച്ചിട്ടുണ്ട്' എന്ന്പ്രഖ്യാപിക്കുന്ന സല്‍മ മനക്കരുത്തുള്ള സ്ത്രീയാണെന്ന് വ്യക്തം. മന്ത്രിയുടെ രാത്രി സല്‍ക്കാരങ്ങളില്‍ വിളമ്പാന്‍ സുരക്ഷാ സൈനികര്‍ പറിച്ചു കൊണ്ട് പോവുന്ന നാരങ്ങകളെ കുറിച്ച്  'എന്നോടൊരു വാക്ക് ചോദിക്കുക പോലും ചെയ്യാതെ അവര്‍ മോഷ്ടിക്കുകയായിരുന്നു' എന്ന്സല്‍മ ക്രുദ്ധയാവുന്നുണ്ട്. തോട്ടത്തില്‍ കയറരുതെന്ന വിലക്ക് തരിമ്പും മുഖവിലക്കെടുക്കാതെ, സുരക്ഷഭടന്മാര്‍ തീര്‍ക്കുന്നകൂറ്റന്‍ ഇരുമ്പു മതില്‍ചാടി ക്കടന്നു തന്റെ തോട്ടത്തിലെ മരങ്ങളെ പരിപാലിക്കാന്‍ അവര്‍ക്ക് മടിയില്ല. സുരക്ഷാഭടന്മാരുടെ അന്ധമായ വിരോധവും അസംബന്ധ ഭയാശങ്കകളും ശരാശരി ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍, മിറാനവോണിന്റെ മനസ്സില്‍ സല്‍മയോട് മൊട്ടിടുന്ന അനുതാപവും സ്വന്തം ഭര്‍ത്താവ് പ്രതിനിധാനം ചെയ്യുന്ന ഫലസ്തീന്‍ വിരുദ്ധ ആന്ധ്യത്തോട് അവര്‍ പ്രകടിപ്പിക്കുന്ന തുറന്ന എതിര്‍പ്പും, സുരക്ഷാ മതിലുകള്‍ക്കും, ഫലസ്തീന്‍ വാസ സ്ഥലങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇസ്രായേലി സൈനിക നടപടികള്‍ക്കുമപ്പുറം ഇരു വശത്തുമുള്ള ശരാശരി മനുഷ്യര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സഹജീവന ത്വരയെ സൂചിപ്പിക്കുന്നു. അയല്‍പക്കത്തെ തഴച്ചു വളരുന്ന ഹരിത ഭംഗിയുള്ള തോട്ടം കാണുമ്പോള്‍ ''മനോഹരമല്ലേ അവ !' എന്നാണു മിറയുടെ ആദ്യ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഈരണ്ടു സ്ത്രീകളും പരസ്പരം സംവദിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പരസ്പരം വേര്‍ തിരിക്കുന്ന മതിലുകളല്ല, മറിച്ച് കൂട്ടിയിണക്കുന്ന പാലങ്ങളാണ് വേണ്ടതെന്നു മിറ ആഗ്രഹിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു സല്‍മയുടെ വീടിന്റെ വാതില്‍ വരെ എത്തുന്നുണ്ട് മിറ; അപ്പോഴേയ്ക്കും പിടിക്കപ്പെടുകയും തിരികെ കൊണ്ട് പോവുകയും ചെയ്യുന്നുണ്ടെങ്കിലും. അവര്‍ക്കിടയില്‍ ഉരുത്തിരിയുന്ന ഒരു നേരിയ പുഞ്ചിരി അപാരമായ ചില സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതിന്റെ വിജയ സാധ്യത എത്രമാത്രം വിദൂരമാണെന്ന് പേര്‍ത്തും പേര്‍ത്തും ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും, ആര്‍ക്കറിയാം, പര്‍വ്വതങ്ങളെ കിളച്ചു മാറ്റാന്‍ ശ്രമിച്ച വിഡ്ഢിയായ ചൈനീസ് വൃദ്ധനെ പോലെ, ഒരുനാള്‍, സുരക്ഷാ മതിലുകളെയും സൈനിക നടപടികളേയും എണ്ണമറ്റ സെക്യൂരിറ്റി ചെക്ക്പോയിന്റുകളേയും, വര്‍ണ്ണവിവേചനം ശക്തിപ്പെടുത്തുന്ന ഉല്‍ബോധനങ്ങളെയും (RacistEducation) , ഗ്രനേഡുകളേയും, ആത്മഹത്യാ ബോംബര്‍മാരെയുമൊക്കെ നാരങ്ങാനീരു കൊണ്ടും ചെറു പുഞ്ചിരി കൊണ്ടും ഹൃദയം തൊടുന്ന കൊച്ചു വര്‍ത്തമാനങ്ങള്‍ കൊണ്ടും ഇരു വശത്തുമുള്ള മനുഷ്യര്‍ മറി കടക്കുന്ന ഒരു കാലം വരികയില്ലെന്ന് !.

2
2

അപാരമായ ഈ ശുഭാപ്തി വിശ്വാസം പക്ഷെ, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത അതി വൈകാരികതയിലേക്കും, ലളിതവല്‍ക്കരിച്ച പരിഹാര നിര്‍ദ്ദേശങ്ങളിലേക്കും വഴുതിപ്പോവാന്‍ ഒരു ഘട്ടത്തിലുംചലച്ചിത്രകാരന്‍ അനുവദിച്ചിട്ടില്ല. ചിത്രാന്ത്യത്തില്‍ സല്‍മയുടെ യുവ അഭിഭാഷകന്‍ അലി സുലൈമാന്‍ (സിയാദ്ദോദ് )പറയുന്നത് പോലെ, 'ശുഭാന്ത്യങ്ങള്‍ഹോളിവുഡില്‍ മാത്രമാണ്.'  'ഇസ്രയേല്‍ പ്രതിരോധമാന്ത്രിക്കെതിരെ ഏതാനും നാരക മരങ്ങള്‍ !ഒരു അസാധ്യ സമവാക്യം. നിങ്ങള്‍ക്ക്യാതൊരു സാധ്യതയുമില്ല' എന്ന് കോടതിയില്‍ വെച്ച് മുതിര്‍ന്ന വക്കീല്‍ അലി സുലൈമാനെ കളിയാക്കുന്നുണ്ട്. എന്നിരിക്കിലും തോട്ടം മുഴുവന്‍ നശിപ്പിച്ചു കളയുക എന്ന പരിഹാരത്തില്‍ നിന്നും മരങ്ങളൊക്കെ പകുതിവെട്ടി കാഴ്ച സുഗമാമാക്കിയാല്‍മതി എന്ന കല്‍പ്പനയിലേക്കുള്ള ചുവടുമാറ്റം ഒരു തുടക്കമെന്ന നിലക്ക് ഒരു വിജയം തന്നെയാണ്. പാതിവെട്ടിയമരങ്ങള്‍ വീണ്ടും തളിര്‍ക്കാനുള്ള സാധ്യതയെങ്കിലും ഉണ്ടല്ലോ, ഹൃദയഭേദകമായ ഒരു കാഴ്ചയാണ് അതെങ്കിലും. ഇസ്രയേല്‍ പരമോന്നത കോടതിയില്‍ നിന്ന് ഒരു ഫലസ്തീനി വനിതയ്ക്ക് അത്രയെങ്കിലും സാധ്യമായി എന്നത് പോരാട്ട വഴികളില്‍ ചെറുതല്ലാത്ത ഊര്‍ജ്ജ പ്രവാഹമാണുണ്ടാക്കുക. ടെലിവിഷന്‍ ചാനലുകളില്‍ ഒരു ചൂടന്‍വിഭവമാവുന്ന സല്‍മ അതിന്റെ സെന്‍സേഷനലിസത്തിന്റെ കെട്ടുപാടുകളുണ്ടെങ്കിലും വിഷയത്തെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതില്‍ വലിയൊരു ചുവടാണ് വെക്കുന്നത്.

3
3

പുരുഷകേന്ദ്രീകൃത മൂല്യങ്ങളില്‍ ശ്വാസം മുട്ടുന്ന രണ്ടു വനിതകളുടെ  ജീവിത ചിത്രീകരണത്തിലൂടെശക്തമായ ഒരു സ്ത്രീ പക്ഷ രചന കൂടിയാവുന്നുണ്ട് ഈ ചിത്രം. ചിത്രാന്ത്യത്തില്‍ മിറായ്ക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടി വരുന്നതും സല്‍മയ്ക്ക് അലി സുലൈമാനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വരുന്നതും പുരുഷ മേധാവിത്തപരമായ കാരണങ്ങളാലാണ്. അതിനോട് ചേര്‍ന്ന് പോവുന്ന മതാധിഷ്ടിത സാമൂഹ്യ മൂല്യങ്ങള്‍ അതിനു ആക്കം കൂട്ടുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ അമിത കേന്ദ്രീകരണത്തിനപ്പുറം മാനുഷികതയുടെ ഊഷ്മളതയില്‍ തന്നെയാണ് പ്രശ്ന പരിഹാരത്തിനുള്ള വിദൂര സാധ്യതയെങ്കിലുമുള്ളത് എന്ന് തന്നെയാണ്, മനസ്സില്‍ ആര്‍ദ്രത വറ്റിയിട്ടില്ലാത്തരണ്ടു സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാ ക്കുന്നതിലൂടെ സൂചിതമാവുന്നത്. മിറഉപേക്ഷിച്ചു പോയതിനു ശേഷം ഒറ്റപ്പെട്ട വീട്ടിലിരുന്നു പുറത്തേയ്ക്ക് നോക്കുമ്പോള്‍ ഇസ്രയേല്‍ നവോണിന്റെ നോട്ടം ഉയര്‍ന്ന സുരക്ഷാ മതിലില്‍ ഉടക്കി നില്‍ക്കുന്നത് ശക്തമായ ഒരു പ്രതീകമാണ്. മിറയ്ക്ക് അതിനപ്പുറം കാണണമായിരുന്നു; സല്‍മയ്ക്കും. അഥവാ, ഇരുപുറത്തുമുള്ള സാധാരണമനുഷ്യര്‍ക്ക്‌ മുഴുവനും.


(മെന്റര്‍ മാഗസിന്‍, മെയ്- 2014)