Featured Post

Saturday, June 7, 2014

പ്യാസാ (1957)


പ്യാസാ (1957)

June 8, 2014 at 9:04am
കാലം കാത്തുവെച്ച ചിത്രങ്ങള്‍: 10
പ്യാസാ (1957)
രചന: അബ്രാര്‍ അലവി,
സംവിധാനം : ഗുരു ദത്ത്
Pyasaa
Pyasaa


ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിഗ്രഹ ഭജ്ഞകരില്‍ ഒരാളായിരുന്നു ഗുരുദത്ത്.കാലത്തിനു മുമ്പേ നടന്നവന്‍. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മാത്രമല്ല; സ്വന്തമായി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഉള്‍പ്പടെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ക്രാന്ത ദര്‍ശി. Baazi, Jaal, Aar Paar, CIDതുടങ്ങിയ ത്രില്ലറുകളുടെയും Mr & Mrs. ’55 എന്ന ലക്ഷണമൊത്ത കോമഡിയുടെയും സാമ്പത്തികവും കലാപരവുമായ വന്‍ വിജയങ്ങള്‍ പകര്‍ന്ന ധൈര്യത്തിലാണ് ഇനി തന്റെ മനസ്സിലുള്ള സിനിമകള്‍ എടുത്തു തുടങ്ങാം എന്ന ആത്മ വിശ്വാസത്തില്‍ ഗുരുദത്ത് എത്തിച്ചേര്‍ന്നത്. അങ്ങനെയാണ് ജനപ്രിയ സിനിമയുടെ ചേരുവകള്‍ ഭംഗിയായി സന്നിവേശിപ്പിക്കുമ്പോള്‍ തന്നെ കാവ്യാത്മകവും കലാത്മകവുമായ സിനിമകളുടെതായ ആ ഗുരുദത്ത് രീതിക്ക് തുടക്കം കുറിച്ച് കൊണ്ട് സുഹൃത്ത് അബ്രാര്‍ അലവിയുടെ രചനയില്‍ 1957 ല്‍ അദ്ദേഹം തന്റെ ചിരകാല സ്വപ്നമായിരുന്ന പ്യാസാ സാക്ഷാത്കരിക്കുന്നത് .
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തന്റെ രചനകള്‍ പുറത്തു കൊണ്ടുവരാന്‍ പാടുപെടുന്ന യുവ കവിയുടെയും അയാളുടെ സര്‍ഗ്ഗ ജീവിതത്തിനു താങ്ങും തണലുമായിത്തീരുന്ന ഹൃദയവതിയായ ഒരു ലൈംഗികത്തൊഴിലാളിയുടെയും ജീവിത സന്ധി/ പ്രതിസന്ധികളിലൂടെ ചിത്രം കലോപാസനയുടെയും അതിനെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഭൗതികനേട്ടങ്ങളില്‍ മാത്രം അഭിരമിച്ച് പോയ ബാഹ്യ ബന്ധങ്ങളുടെയും സമൂഹം കല്ലെറിയുക മാത്രം ചെയ്യുമ്പോഴും സ്നേഹവും സഹൃദയത്വവും സൂക്ഷിക്കുന്ന പരാജിത മനസ്സുകളുടെയും ജീവിത സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്നു. തൊഴില്‍ രഹിതനായ വിജയ്‌ (ഗുരുദത്ത്) എന്ന യുവാവ്, തന്റെ ഏകാന്തതയേയും ‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന കുടുംബ വൃത്തങ്ങളിലെ അഭിപ്രായത്തിന്റെയും വീര്‍പ്പുമുട്ടലില്‍ പൊരുത്തപ്പെടാനാവാതെ വീട് വിടുന്നു. തെരുവിലലയുന്ന വിജയ്‌, ഗുലാബോ (വഹീദാ റഹ്മാന്‍)എന്ന ലൈംഗികത്തൊഴിലാളി യുവതിയുമായി പരിചയപ്പെടുന്നു. അവള്‍ അയാളിലുള്ള പ്രതിഭാധനനായ കവിയുടെ ആരാധികയാണ്. ഇതേ സമയം തന്റെ കോളേജ് പഠനകാലത്തെ പ്രണയിനിയായിരുന്ന മീന (മാലാ സിന്‍ഹ) യെയും അയാള്‍ കണ്ടുമുട്ടുന്നുണ്ട്. അവള്‍ പണക്കാരനായ മി. ഘോഷിനെ (റഹ്മാന്‍) വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയം വിസ്മരിക്കുകയായിരുന്നു. അറിയപ്പെടുന്ന പുസ്തക പ്രസാധകന്‍ ആയ ഘോഷ്, തന്റെ ഭാര്യയ്ക്ക് മുന്‍ കാമുകനോത്തുണ്ടായിരുന്ന ബന്ധത്തില്‍ സംശയാലുവാണ്. കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ അയാള്‍ വിജയിനെ ജോലിക്കെടുക്കുന്നു. സ്വയം അപകര്‍ഷ ബോധാത്താല്‍ പീഡിതനായ വിജയ്‌, തന്റെ കവിതകള്‍ കടലാസു കെട്ടുകളായി തൂക്കിവിറ്റ സഹോദരങ്ങളുടെ അവഗണനയില്‍ മനം മടുത്തു വീടുവിട്ടവനാണ്. ഒരി ഘട്ടത്തില്‍, സഹതാപം തോന്നിയ ഒരു യാചകന് ധരിക്കാന്‍ തന്റെ കോട്ട് അയാള്‍ ഊരിക്കൊടുക്കുന്നത് , യാചകന്‍ തീവണ്ടി മുട്ടി മരിക്കുന്നതോടെ വല്ലാത്തൊരു വഴിത്തിരിവാകുന്നു. ഗുലാബോയുടെ ശ്രമ ഫലമായി വിജയിന്റെ കവിതകള്‍ ഘോഷിന്റെ പുസ്തക പ്രസാധക കമ്പനി പ്രസിദ്ധീകരിക്കുന്നു. പുസ്തകം ഒരു സെന്‍സേഷന്‍ ആയിത്തീരുന്നതോടെ ഘോഷ് നടത്തുന്ന കരുനീക്കങ്ങള്‍ക്ക് വിജയിന്റെ പണക്കൊതിയരായ സഹോദരങ്ങളും കൂട്ട് നില്‍ക്കുന്നതോടെ, ലോല ഹൃദയനായ കവിയും ഹൃദയ ശൂന്യമായ ലോകവും തമ്മിലുള്ള സംഘര്‍ഷം ശക്തമാവുന്നു. വിജയിന്റെ പ്രശസ്തി ഒരു ധനാഗമ മാര്‍ഗ്ഗമായി കാണുന്ന ഇക്കൂട്ടര്‍ മരിച്ചതി വിജയ്‌ ആണെന്ന് വരുത്തിത്തീര്‍ക്കുന്നു. അതെ സമയം,രോഗബാധിതനായി ആശുപത്രിയിലാവുന്ന വിജയിനെ തിരിച്ചറിയാന്‍ അവര്‍ വിസമ്മതിക്കുന്നു.താന്‍ വിജയ്‌ ആണെന്ന് അയാള്‍ പറയുമ്പോള്‍ ഭ്രാന്തന്‍ എന്ന് മുദ്രകുത്തി അവര്‍ അയാളെ ഒരു ഭ്രാന്താലയത്തിലടക്കുന്നു.
Guru Dutt
Guru Dutt


‘മരിച്ചു പോയ പ്രശസ്ത കവിയുടെ ആദരിക്കല്‍’ ചടങ്ങിലേക്ക് , തന്റെ സുഹൃത്ത് അബ്ദുല്‍ സത്താറിന്റെ (ജോണി വാക്കര്‍) സഹായത്തോടെ ഭ്രാന്താലയത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന വിജയിനെ സുഹൃത്തുക്കള്‍ തിരിച്ചറിയുന്നു. അവര്‍ മി. ഘോഷിന്റെ എതിരാളിയായ മറ്റൊരു പ്രസാധകനെ കണ്ടെത്തുന്നതോടെ വിരുദ്ധ ചേരികളുടെ മത്സരത്തില്‍ താനൊരു കളിപ്പാവയായിപ്പോവുന്നു എന്ന് തിരിച്ചറിയുന്ന വിജയ്‌, തന്റെ അസ്തിത്വം സ്വയം നിഷേധിച്ചു ഗുലാബോയോടൊപ്പം ഒരു പുതിയ വിധിയിലേക്ക് ഇറങ്ങിപ്പോവുന്നു. ചിത്രാന്ത്യത്തെ കുറിച്ച് രചയിതാവ് അബ്രാര്‍ അലവിയും സംവിധായകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അബ്രാര്‍ അലവി നായകം ലോകത്തിന്റെ വഴിക്ക് കീഴ്പ്പെടനമെന്നു ശഠിച്ചുവെങ്കിലും ഗുരുദത്ത് വിസമ്മതിക്കുകയായിരുന്നു.

 ഒരു ശരാശരി ചിത്രത്തിന്റെതില്‍ നിന്ന് വ്യത്യസ്തമായി വിശദമായ ഇതിവൃത്ത ചര്‍ച്ച ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട് എന്ന് കാണാം. സംഭാഷണങ്ങളിലെ വികാരതീവ്രമായ കാവ്യാത്മകതയും ഓരോ ഫ്രെയ്‌മുകളിലും സംവിധായകന്‍ ചെലുത്തിയിട്ടുള്ള അവധാനതയും സൂക്ഷ്മതയും ചിത്രത്തെ കാലാതിവര്‍ത്തിയായ ഒരു ക്ലാസ്സിക്‌ ആക്കി മാറ്റുന്നത് എങ്ങനെയെന്നത് ഒരനുഭവമാണ്. ചലച്ചിത്ര ഘടനയില്‍ വേറിട്ട്‌ നില്‍ക്കാത്ത വിധം ലയിച്ചു ചേര്‍ന്നവയായിരിക്കണം പാട്ടുകളെന്നത് ഗുരുദത്തിന്റെ നിഷ്കര്‍ഷയായിരുന്നു. പാട്ടുകള്‍ക്ക് വേണ്ടി പാട്ടുകള്‍ എന്ന രീതി മുച്ചൂടും മാറ്റുന്നതില്‍ അദ്ദേഹമാണ് ഇന്ത്യന്‍ സിനിമയിലെ ‘പയനിയര്‍’ എന്ന് പറയാം. പ്യാസായിലെ പാട്ടുകള്‍ ഇക്കാര്യത്തില്‍ മികച്ച ഉദാഹരണങ്ങളാണ്. പാത്ര സൃഷ്ടിയിലാവട്ടെ ഒരു ഘട്ടത്തിലും അതിഭാവുകത്വം കടന്നു വരാതിരിക്കാന്‍ ഗുരുദത്ത് എപ്പോഴും ശ്രദ്ധാലുവായിരുന്നു. ‘തങ്ക മനസ്സുള്ള വേശ്യ’ എന്ന സ്ഥിരം കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വഹീദാ റഹ്മാന്റെ ഗുലാബോ. തന്റെതായ കുറവുകള്‍ ആ കഥാപാത്രത്തിനുണ്ട്. അതെ സമയം, പണക്കാരനെ വിവാഹം ചെയ്യാനായി പ്രണയം മറന്നവള്‍ എന്ന രാക്ഷസപ്രകൃതം അല്ലതന്നെ, മാലാസിന്ഹയുടെ മീനയുടെത്. ഒരു ഘട്ടത്തില്‍ അവള്‍ നിരീക്ഷിക്കുന്നുണ്ട്: “ജീവിതത്തില്‍ കവിതയ്ക്കും പ്രണയത്തിനുമപ്പുറം വിശപ്പ്‌ കൂടിയുണ്ട് !”. വിജയിനെ പോലെ ഒരു സ്വപ്ന ജീവിക്ക് അത് മനസ്സിലാക്കാനാവാത്തത് അവളുടെ തെറ്റല്ലല്ലോ. ഇരു നായികമാരും അവരുടെ ഏറ്റവും മികച്ച പകര്‍ന്നാട്ടങ്ങളില്‍ പെടുന്ന പ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ കാഴ്ച്ചവെക്കുന്നതും. എന്നിരിക്കിലും ഒരു ഘട്ടത്തില്‍ മധുബാലയെയും നര്‍ഗ്ഗീസിനെയും ഈ വേഷങ്ങള്‍ക്കായി ഗുരുദത്ത് പരിഗണിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍ എന്താവുമായിരുന്നു ആ മായികമായ ‘കോമ്പിനേഷന്‍’ എന്ന് വെറുതെ ഓര്‍ത്തുപോയെന്നും വരാം.

ചിത്രത്തിലെ ഹൃദ്യമായ ഭാവങ്ങളില്‍ ഒന്ന് അമ്മയുമായുള്ള വിജയിന്റെ ബന്ധമാണ്. മകന്റെ ജീവിതം താളം പിഴക്കുന്നത് നിസ്സഹായയായി കണ്ടു നില്‍ക്കേണ്ടി വരുന്ന സ്നേഹമയിയായ അമ്മയുടെ വേഷത്തില്‍ ലീലാ മിശ്ര മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. കൌശലക്കാരനും പുരുഷാധിപത്യ സ്വഭാവക്കാരനുമായ ഭര്‍ത്താവും പ്രസാധകനുമായി റഹ്മാന്‍, ആപ്ത്ബാന്ധവനായ സുഹൃത്തായി ജോണി വാക്കര്‍ തുടങ്ങിയവരും സംവിധായകന്റെ മനസ്സറിഞ്ഞു അഭിനയിച്ചിട്ടുണ്ട്.ഇന്ത്യന്‍ സിനിമയിലെ ‘ട്രാജഡി കിംഗ്‌’ ദിലീപ്‌ കുമാറിനെ സമീപിച്ചുവേന്കിലും അദ്ദേഹം പിന്മാറിയതിനെ തുടര്‍ന്ന്‍, ഗുരുദത്തിനു മാത്രം ചെയ്യാനാവും വിധം വിജയിനെ, തന്റെ സ്വന്തം മാനസ പുത്രനെ, അവതരിപ്പിച്ച ദത്ത് ചിത്രത്തില്‍ നിറസാന്നിധ്യമാവുന്നതും ഇതേ ‘author- backed performance’ (മികച്ച രചയിതാവിന്റെ പിന്‍ബലമുള്ള പ്രകടനം) മൂലമാണ്. ബ്ലാക്ക്‌ & വൈറ്റിന്റെ സാധ്യതകള്‍ ഒപ്പിയെടുക്കുന്നതില്‍ ഗുരുദത്തിന്റെ ഹൃദയം തൊട്ട ചായാഗ്രാഹകാന്‍ വി. കെ. മൂര്‍ത്തി,സംഗീതം പകര്‍ന്ന എസ്‌. ഡി. ബര്‍മ്മന്‍ എന്നിവരുടെ സംഭാവനയും ചെറുതല്ല.
ലോക സിനിമാ ചരിത്രത്തില്‍ തന്നെ ‘ടോപ്‌ 100’ ചിത്രങ്ങളില്‍ ഒന്നെന്ന സ്ഥാനം ഒരു ഘട്ടത്തിലും ‘പ്യാസാ’ക്ക് നഷ്ടപ്പെട്ടിട്ടില്ല.

No comments:

Post a Comment