Featured Post

Saturday, June 7, 2014

“ഗ്രനേഡ് /ലെമനേഡ്"


“ഗ്രനേഡ് /ലെമനേഡ്"

May 10, 2014 at 7:16pm
പ്രചോദനത്തിന്റെചലച്ചിത്രക്കാഴ്ചകള്‍:3


“ഗ്രനേഡ്/ലെമനേഡ്"

“വൃക്ഷങ്ങള്‍ മനുഷ്യരെ പോലെയാണ്; അവയ്ക്ക് ആത്മാവുണ്ട്; അവയ്ക്ക് വികാരങ്ങളുണ്ട്. അവയോട് സംസാരിക്കേണ്ടതുണ്ട്. അവയ്ക്ക് സ്നേഹപൂര്‍ണ്ണമായ പരിചരണം ആവശ്യമുണ്ട്"
  •  അബൂ ഹാസം : “ലെമണ്‍ ട്രീ

4
4

ഫലസ്തീന്‍ യാഥാര്‍ത്ഥ്യം ഇന്ന് ധാരാളംചലച്ചിത്രങ്ങള്‍ക്ക് വിഷയമാവുന്നുണ്ട്. അത്തരംചിത്രങ്ങള്‍ പലപ്പോഴും സ്വാഭാവികമായിത്തന്നെ പക്ഷം ചേരുന്നുമുണ്ട്. വേട്ടക്കാരനും വെട്ടയാടപ്പെടുന്നവനും ഇടയില്‍ പക്ഷം ചേരുന്നതിന്റെ ശരിയായ രാഷ്ട്രീയം ഇവയില്‍ പലതും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഫലസ്തീനെ സംബന്ധിക്കുന്ന ഒന്നിനും രാഷ്ട്രീയ പരിപ്രേക്ഷ്യം നിരാകരിക്കാനാവില്ല. ഈഅര്‍ത്ഥത്തില്‍ ഏറെ വ്യത്യസ്തവും പ്രസക്തവുമാണ് ഇസ്രയേലി സംവിധായകന്‍ ഇറാന്‍ റിക്ലിസ് (EranRiklis) സംവിധാനംചെയ്ത 'നാരകമരം'(Lemon Tree -(2008) എന്നചിത്രം. ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ രാഷ്ട്രീയം ശക്തമായ അന്തര്‍ധാര ആയിരിക്കുമ്പോഴും ഒരു രാഷ്ട്രീയ സിനിമ എന്നതിലേറെതികച്ചും ലളിതവും അതെ സമയം തീവ്രവുമായ മാനുഷിക പ്രശ്നങ്ങള്‍ക്കാണ് ചിത്രം നേര്‍ക്കാഴ്ച ഒരുക്കുന്നത്.

1
1

വെസ്റ്റ്ബാങ്കിനും ഇസ്രയേലിനും ഇടയിലെഹരിത മേഖലയില്‍ (GreenLine) യില്‍ തനിച്ച് കഴിയുന്ന നാല്‍പ്പത്തിയഞ്ച്കാരിയായ ഫലസ്തീനി വനിത സല്‍മ (ഹയംഅബ്ബാസ്)യും പൈതൃക സ്വത്തായി അവര്‍ക്ക് ലഭിച്ച നാരങ്ങാ തോട്ടവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും രൂപകവും. വൃക്ഷങ്ങള്‍മനുഷ്യരെ പോലെയാണെന്നും അവയ്ക്ക് ആത്മാവും വികാരങ്ങളും ഉണ്ടെന്നും അവയോടു സംസാരിക്കേണ്ടതുണ്ടെന്നുമുള്ള പ്രാചീനവും എന്നാല്‍ എന്നും നവീനവുമായ ആദര്‍ശത്തില്‍ ഉറച്ചു വിശ്വസിക്കുന്ന വന്ദ്യവയോധികന്‍ അബൂ ഹാസം (താരീഖ്കോപ്തി ) ആണ് അവള്‍ക്കുള്ള ഏക തുണ. സിയാറ്റില്‍ മൂപ്പന്റെ പ്രാകൃത വിവേകം പങ്കു വെക്കുന്ന ഈ വയോധികന്‍ സല്‍മയ്ക്ക് പിതൃ തുല്യനാണ്. വിവാഹിതയായി ഭര്‍തൃ വീട്ടില്‍ കഴിയുന്ന മകളെയും, അമേരിക്കയില്‍ ഉപജീവനം കണ്ടെത്തുന്ന മകനെയും വിട്ടു തോട്ടവും പരിപാലിച്ചുപ്രശാന്തമായ ജീവിതം  നയിക്കുന്ന സല്‍മയുടെ ജീവിതം കീഴ്മേല്‍ മറിയുന്നത് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ നവോണ്‍ (സോരാന്‍ടോവറി), ഭാര്യ മീറാ നവോണി (റോണലിപാസ് മൈക്കേല്‍)നോടൊപ്പം അയല്പക്കത്ത് താമസത്തിനെത്തുന്നതോടെയാണ്. തഴച്ചുവളരുന്ന നാരങ്ങാതോട്ടം മന്ത്രിയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നതോടെ പ്രശ്നങ്ങള്‍ തുടങ്ങുന്നു. തോട്ടം ഇല്ലാതാക്കണമെന്നും പുതുതായി പ്രഖ്യാപിച്ച ഇന്‍തിഫാദാ നിയമമനുസരിച്ച് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെങ്കിലും മാനുഷിക പരിഗണന വെച്ച് അതിനു തയ്യാറാണെന്നും ഉള്ള ഔദ്യോഗിക അറിയിപ്പ് സല്‍മയെ തേടിയെത്തുന്നു. ഏകജീവനോപാധി എന്നതിനപ്പുറം സ്നേഹനിധിയായിരുന്ന പിതാവിന്റെ ഓര്‍മ്മ കൂടിയായ തോട്ടം നശിപ്പിക്കുന്നതിനെതിരെ സല്‍മ, ഇസ്രയേല്‍സുപ്രീം കോടതി വരെ നീളുന്ന നിയമ യുദ്ധത്തിനു ഒരുങ്ങുന്നതോടെ ചിത്രം ഇസ്രയേല്‍ -പലസ്തീന്‍ സംഘര്‍ഷത്തെ പുതിയൊരു മാനത്തിലേക്ക്‌ ഉയര്‍ത്തുകയാണ്. തോക്കും ഗ്രനേഡും ആത്മഹത്യാ ബോംബുകളും മാത്രമാവരുത് ഫലസ്തീനിയുടെ മാര്‍ഗ്ഗമെന്ന സന്ദേശം കൂടിയാണ് ഇവിടെ ഉരുവം കൊള്ളുന്നത്‌. 'ജീവിതത്തില്‍ ദുരിതങ്ങളുടെ കാര്യത്തില്‍ എന്റേതായ പങ്കു വേണ്ടത്ര ഞാന്‍ അനുഭവിച്ചിട്ടുണ്ട്' എന്ന്പ്രഖ്യാപിക്കുന്ന സല്‍മ മനക്കരുത്തുള്ള സ്ത്രീയാണെന്ന് വ്യക്തം. മന്ത്രിയുടെ രാത്രി സല്‍ക്കാരങ്ങളില്‍ വിളമ്പാന്‍ സുരക്ഷാ സൈനികര്‍ പറിച്ചു കൊണ്ട് പോവുന്ന നാരങ്ങകളെ കുറിച്ച്  'എന്നോടൊരു വാക്ക് ചോദിക്കുക പോലും ചെയ്യാതെ അവര്‍ മോഷ്ടിക്കുകയായിരുന്നു' എന്ന്സല്‍മ ക്രുദ്ധയാവുന്നുണ്ട്. തോട്ടത്തില്‍ കയറരുതെന്ന വിലക്ക് തരിമ്പും മുഖവിലക്കെടുക്കാതെ, സുരക്ഷഭടന്മാര്‍ തീര്‍ക്കുന്നകൂറ്റന്‍ ഇരുമ്പു മതില്‍ചാടി ക്കടന്നു തന്റെ തോട്ടത്തിലെ മരങ്ങളെ പരിപാലിക്കാന്‍ അവര്‍ക്ക് മടിയില്ല. സുരക്ഷാഭടന്മാരുടെ അന്ധമായ വിരോധവും അസംബന്ധ ഭയാശങ്കകളും ശരാശരി ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍, മിറാനവോണിന്റെ മനസ്സില്‍ സല്‍മയോട് മൊട്ടിടുന്ന അനുതാപവും സ്വന്തം ഭര്‍ത്താവ് പ്രതിനിധാനം ചെയ്യുന്ന ഫലസ്തീന്‍ വിരുദ്ധ ആന്ധ്യത്തോട് അവര്‍ പ്രകടിപ്പിക്കുന്ന തുറന്ന എതിര്‍പ്പും, സുരക്ഷാ മതിലുകള്‍ക്കും, ഫലസ്തീന്‍ വാസ സ്ഥലങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇസ്രായേലി സൈനിക നടപടികള്‍ക്കുമപ്പുറം ഇരു വശത്തുമുള്ള ശരാശരി മനുഷ്യര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സഹജീവന ത്വരയെ സൂചിപ്പിക്കുന്നു. അയല്‍പക്കത്തെ തഴച്ചു വളരുന്ന ഹരിത ഭംഗിയുള്ള തോട്ടം കാണുമ്പോള്‍ ''മനോഹരമല്ലേ അവ !' എന്നാണു മിറയുടെ ആദ്യ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഈരണ്ടു സ്ത്രീകളും പരസ്പരം സംവദിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പരസ്പരം വേര്‍ തിരിക്കുന്ന മതിലുകളല്ല, മറിച്ച് കൂട്ടിയിണക്കുന്ന പാലങ്ങളാണ് വേണ്ടതെന്നു മിറ ആഗ്രഹിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു സല്‍മയുടെ വീടിന്റെ വാതില്‍ വരെ എത്തുന്നുണ്ട് മിറ; അപ്പോഴേയ്ക്കും പിടിക്കപ്പെടുകയും തിരികെ കൊണ്ട് പോവുകയും ചെയ്യുന്നുണ്ടെങ്കിലും. അവര്‍ക്കിടയില്‍ ഉരുത്തിരിയുന്ന ഒരു നേരിയ പുഞ്ചിരി അപാരമായ ചില സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതിന്റെ വിജയ സാധ്യത എത്രമാത്രം വിദൂരമാണെന്ന് പേര്‍ത്തും പേര്‍ത്തും ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും, ആര്‍ക്കറിയാം, പര്‍വ്വതങ്ങളെ കിളച്ചു മാറ്റാന്‍ ശ്രമിച്ച വിഡ്ഢിയായ ചൈനീസ് വൃദ്ധനെ പോലെ, ഒരുനാള്‍, സുരക്ഷാ മതിലുകളെയും സൈനിക നടപടികളേയും എണ്ണമറ്റ സെക്യൂരിറ്റി ചെക്ക്പോയിന്റുകളേയും, വര്‍ണ്ണവിവേചനം ശക്തിപ്പെടുത്തുന്ന ഉല്‍ബോധനങ്ങളെയും (RacistEducation) , ഗ്രനേഡുകളേയും, ആത്മഹത്യാ ബോംബര്‍മാരെയുമൊക്കെ നാരങ്ങാനീരു കൊണ്ടും ചെറു പുഞ്ചിരി കൊണ്ടും ഹൃദയം തൊടുന്ന കൊച്ചു വര്‍ത്തമാനങ്ങള്‍ കൊണ്ടും ഇരു വശത്തുമുള്ള മനുഷ്യര്‍ മറി കടക്കുന്ന ഒരു കാലം വരികയില്ലെന്ന് !.

2
2

അപാരമായ ഈ ശുഭാപ്തി വിശ്വാസം പക്ഷെ, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത അതി വൈകാരികതയിലേക്കും, ലളിതവല്‍ക്കരിച്ച പരിഹാര നിര്‍ദ്ദേശങ്ങളിലേക്കും വഴുതിപ്പോവാന്‍ ഒരു ഘട്ടത്തിലുംചലച്ചിത്രകാരന്‍ അനുവദിച്ചിട്ടില്ല. ചിത്രാന്ത്യത്തില്‍ സല്‍മയുടെ യുവ അഭിഭാഷകന്‍ അലി സുലൈമാന്‍ (സിയാദ്ദോദ് )പറയുന്നത് പോലെ, 'ശുഭാന്ത്യങ്ങള്‍ഹോളിവുഡില്‍ മാത്രമാണ്.'  'ഇസ്രയേല്‍ പ്രതിരോധമാന്ത്രിക്കെതിരെ ഏതാനും നാരക മരങ്ങള്‍ !ഒരു അസാധ്യ സമവാക്യം. നിങ്ങള്‍ക്ക്യാതൊരു സാധ്യതയുമില്ല' എന്ന് കോടതിയില്‍ വെച്ച് മുതിര്‍ന്ന വക്കീല്‍ അലി സുലൈമാനെ കളിയാക്കുന്നുണ്ട്. എന്നിരിക്കിലും തോട്ടം മുഴുവന്‍ നശിപ്പിച്ചു കളയുക എന്ന പരിഹാരത്തില്‍ നിന്നും മരങ്ങളൊക്കെ പകുതിവെട്ടി കാഴ്ച സുഗമാമാക്കിയാല്‍മതി എന്ന കല്‍പ്പനയിലേക്കുള്ള ചുവടുമാറ്റം ഒരു തുടക്കമെന്ന നിലക്ക് ഒരു വിജയം തന്നെയാണ്. പാതിവെട്ടിയമരങ്ങള്‍ വീണ്ടും തളിര്‍ക്കാനുള്ള സാധ്യതയെങ്കിലും ഉണ്ടല്ലോ, ഹൃദയഭേദകമായ ഒരു കാഴ്ചയാണ് അതെങ്കിലും. ഇസ്രയേല്‍ പരമോന്നത കോടതിയില്‍ നിന്ന് ഒരു ഫലസ്തീനി വനിതയ്ക്ക് അത്രയെങ്കിലും സാധ്യമായി എന്നത് പോരാട്ട വഴികളില്‍ ചെറുതല്ലാത്ത ഊര്‍ജ്ജ പ്രവാഹമാണുണ്ടാക്കുക. ടെലിവിഷന്‍ ചാനലുകളില്‍ ഒരു ചൂടന്‍വിഭവമാവുന്ന സല്‍മ അതിന്റെ സെന്‍സേഷനലിസത്തിന്റെ കെട്ടുപാടുകളുണ്ടെങ്കിലും വിഷയത്തെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതില്‍ വലിയൊരു ചുവടാണ് വെക്കുന്നത്.

3
3

പുരുഷകേന്ദ്രീകൃത മൂല്യങ്ങളില്‍ ശ്വാസം മുട്ടുന്ന രണ്ടു വനിതകളുടെ  ജീവിത ചിത്രീകരണത്തിലൂടെശക്തമായ ഒരു സ്ത്രീ പക്ഷ രചന കൂടിയാവുന്നുണ്ട് ഈ ചിത്രം. ചിത്രാന്ത്യത്തില്‍ മിറായ്ക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടി വരുന്നതും സല്‍മയ്ക്ക് അലി സുലൈമാനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വരുന്നതും പുരുഷ മേധാവിത്തപരമായ കാരണങ്ങളാലാണ്. അതിനോട് ചേര്‍ന്ന് പോവുന്ന മതാധിഷ്ടിത സാമൂഹ്യ മൂല്യങ്ങള്‍ അതിനു ആക്കം കൂട്ടുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ അമിത കേന്ദ്രീകരണത്തിനപ്പുറം മാനുഷികതയുടെ ഊഷ്മളതയില്‍ തന്നെയാണ് പ്രശ്ന പരിഹാരത്തിനുള്ള വിദൂര സാധ്യതയെങ്കിലുമുള്ളത് എന്ന് തന്നെയാണ്, മനസ്സില്‍ ആര്‍ദ്രത വറ്റിയിട്ടില്ലാത്തരണ്ടു സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാ ക്കുന്നതിലൂടെ സൂചിതമാവുന്നത്. മിറഉപേക്ഷിച്ചു പോയതിനു ശേഷം ഒറ്റപ്പെട്ട വീട്ടിലിരുന്നു പുറത്തേയ്ക്ക് നോക്കുമ്പോള്‍ ഇസ്രയേല്‍ നവോണിന്റെ നോട്ടം ഉയര്‍ന്ന സുരക്ഷാ മതിലില്‍ ഉടക്കി നില്‍ക്കുന്നത് ശക്തമായ ഒരു പ്രതീകമാണ്. മിറയ്ക്ക് അതിനപ്പുറം കാണണമായിരുന്നു; സല്‍മയ്ക്കും. അഥവാ, ഇരുപുറത്തുമുള്ള സാധാരണമനുഷ്യര്‍ക്ക്‌ മുഴുവനും.


(മെന്റര്‍ മാഗസിന്‍, മെയ്- 2014)


No comments:

Post a Comment