Featured Post

Friday, June 27, 2014

ഇനിയെനിക്ക് വേണ്ടത്




വറ്റിപ്പോയ വാക്കുകളുടെ
കടലില്‍ നിന്ന്‌
എനിക്കൊരു ചിപ്പി കണ്ടെത്തണം.
അതിനുള്ളിലെ മൃത സഞ്ജീവനി കൊണ്ട്
അന്തര്‍ദ്ധാനം ചെയ്ത ജല ജീവികളെ
വീണ്ടുമാക്കടലില്‍ നിറയ്‌ക്കണം.
സൃഷ്ടിയുടെ തോരാമഴയില്‍
നിറഞ്ഞു കവിയണം.

അവതാരങ്ങളൊക്കെയും ഉയിര്‍ത്ത
അനാദിയില്‍ നിന്ന്‌
എനിക്കൊരു മൂര്‍ത്തിയെ വേണം.
നന്ദി കെട്ടവരോട് മടുത്ത്
ആഴങ്ങളില്‍ മറഞ്ഞിട്ടും
മഹാ വിസ്ഫോടനങ്ങളില്‍ തിരോഭവിച്ച
പവിഴദ്വീപിനെ
ചുമലിലുയര്‍ത്തി
ഭൂമിയായ്‌ കാത്തവന്‍.

വെളിപാടുകളൊക്കെയും ജ്വലിച്ചുനിന്ന
പര്‍വ്വതങ്ങളില്‍ നിന്ന്‌
എനിക്കൊരു പ്രവാചകനെ വേണം.
താഴ്വാരങ്ങളുടെ ഗുഹാന്തരങ്ങള്‍ കടന്ന്
മരുഭൂമിയുടെ മൃഗതൃഷ്ണയോടും
കൂട്ടിക്കൊടുപ്പിന്റെ തെരുവോരങ്ങളോടും
നാട്ടിടവഴികളുടെ കുന്നായ്മയോടും
സൗമ്യമായ്‌ മൊഴിഞ്ഞവന്‍.

പരാഗങ്ങളൊക്കെയും ദേശാന്തരം ചെയ്ത
കാറ്റില്‍ നിന്ന്‌
എനിക്കൊരു ഗുരുവിനെ വേണം.
അന്നേക്കും ഇന്നേക്കുമിടയില്‍
അവിടേയ്ക്കും ഇവിടേയ്ക്കുമിടയില്‍
നിനക്കും അവര്‍ക്കുമിടയില്‍
അതിരുകളുടെ അസംബന്ധമെന്ന്
വഴിവിളക്ക് കൊളുത്തിയോന്‍ .

നിറഞ്ഞുമൊഴിഞ്ഞും പൂത്തു കൊഴിയുന്ന
ഭൂമിയില്‍ നിന്ന്‌
എനിക്കൊരു ആദിമാനവനെ വേണം.
ശിലയുടെ മുന കൊണ്ട് കൈകള്‍ തീര്‍ത്തവന്‍
കാരിരുരുമ്പിന്‍ കരുത്തില്‍ എഴുന്നു നിന്നവന്‍.
കാറ്റിനോട് ചലനവും
വേരുകളോട് ധ്യാനവും
ഉറവകളോട് മോക്ഷവും പഠിച്ചവന്‍.

No comments:

Post a Comment