Featured Post

Thursday, July 17, 2014

സ്ത്രീരോഗ വിദഗ്ദയുടെ ഇടനാഴിയില്‍



ഉള്‍ത്തടങ്ങളില്‍
എന്തൊക്കെയോ ഉരുണ്ടു കൂടവേ
സ്ത്രീരോഗ വിദഗ്ദയുടെ ഇടനാഴിയില്‍
ഊഴം കാത്തിരിപ്പാണൊരു വെളുപ്പിന്.
ജനിയുടെ വാതില്‍പ്പുറക്കാഴ്ചകളില്‍
മറുമരുന്നുണ്ട്
വേദനയുടെ കൊടുങ്കാറ്റിനെന്നു
കാഴ്ചകളുടെ കൊളാഷ്.

പന്ത്രണ്ടാണ്ട് നോറ്റിരുന്നിട്ടും
ഉള്ളില്‍ കൊരുത്തെന്നു നിലാവുദിച്ചത്
വെറും തോന്നലായിരുന്നെന്നു
കണ്ണീരൊപ്പിയിറങ്ങിപ്പോവുന്നു
മനം മുറിഞ്ഞ ദമ്പതികള്‍.

പടുവിത്തെന്നു പറിച്ചെറിയാന്‍ വന്നു
മുഖം മറച്ചു പമ്പ കടന്നത്
ഇത്തിരിപ്പോന്ന പെണ്ണും
പിമ്പിലൊരു പിമ്പും.
ഇടനാഴിയില്‍ തങ്ങിനില്‍പ്പുണ്ട്
എന്റെ പണിയതല്ലെന്നൊരു പൊട്ടിത്തെറി.

പ്രസന്ന വദനയായൊരിളം തരുണി
സുധീരം മറച്ചു പിടിക്കുന്നുണ്ട്
കന്നിനോവിന്റെയങ്കലാപ്പ്.
കൂടെയുള്ള ചെറു യുവാവ്
ഒന്നുമില്ലെന്ന് സ്വയം നടിക്കുന്നുണ്ട്.
കൂട്ടിനില്ലാരുമെന്നു മുഖത്തെഴുത്തുണ്ട്
രണ്ടു പേര്‍ക്കും.
പ്രണയ വഴിയില്‍ ഒറ്റപ്പെട്ടവരാവാം,
ജാതിക്കോമരങ്ങള്‍ മതവ്രണം കൊണ്ടതാവാം,
കര്‍മ്മ പാശങ്ങളിലെയനാഥത്തമാവാം.

ചകിതമാം കണ്ണുകളില്‍
അപ്പുറത്തൊരുത്തി
പ്രാര്‍ഥനാ നിരതയാവുന്നു:
കൊരുത്തത് രണ്ടിനേം
പിറക്കും മുന്‍പേ തിരിച്ചെടുത്തതാണ് നീ,
ഇതിനെയെങ്കിലും, നാഥാ...!

ഇനിയുമൊന്നിനെ പോറ്റാനായിട്ടല്ല,
ഒരാണ്‍ തരി വേണ്ടേ കുടുംബത്തിലെന്ന്
നെടുവീര്‍പ്പിടുന്നു ചടച്ചൊരുത്തി:
പെണ്ണായ്‌പ്പിറന്നാലെന്നെ പോലെ-
യുരുകിത്തീരുമീ പാഴ്ജന്മം.

ഏറെയാ,യെങ്കിലു-
മൊടെ തമ്പുരാന്‍ തരണതല്ലേ,
കൈ നീട്ടി വാങ്ങുക, മറ്റെന്തു വഴിയെന്ന്
പോയ കാലത്തിന്‍ പതം പറച്ചിലായ്
തണുത്തിരിപ്പുണ്ട് പ്രായം കടന്നൊരാള്‍.

അകാലത്തില്‍ മാസമുറയെന്നു
തപ്തയാവുന്നു കുടുംബിനിയൊരുത്തി.
ഇങ്ങിനിയില്ലാതെ തീര്‍ന്നു പോവുന്നുവോ
പെണ്ണെന്ന ബോധ്യമുടലിനെന്നു
മധ്യ വയസ്സിന്‍ കരള്‍ കിടുക്കം.

സ്ത്രീരോഗ വിദഗ്ദയുടെ ഇടനാഴിയില്‍
ഊഴം കാത്തിരിക്കുമ്പോള്‍
സൃഷ്ടിയുടെ ആചാര മര്യാദകള്‍
കെട്ടുപിണയുന്നതായ്‌ കാണുന്നു.


No comments:

Post a Comment