ചിത്തഭ്രമങ്ങളില്‍ കുടിപാര്‍പ്പിക്കല്‍ - 'പാണ്ഡവപുരം' വീണ്ടും
വായിക്കുമ്പോള്‍
അക്ബര്‍
ചക്രവര്‍ത്തിയുടെ കാലത്ത് സഞ്ചയിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന പേര്‍ഷ്യന്‍
ഇതിഹാസമായ 'അമീര്‍ ഹംസയുടെ സാഹസങ്ങള്‍ ' എന്ന ബൃഹദ് കഥാ പരമ്പരയില്‍ ഒരിടത്ത് കഥാനായകന്റെ മുന്നില്‍
വിധിതീര്‍പ്പിനായി എത്തുന്ന ഒരു വേശ്യയുടെ കേസുണ്ട്. ഒരാള്‍ തനിക്കു അര്‍ഹതപ്പെട്ട പ്രതിഫലം നിഷേധിക്കുന്നു. എന്നാല്‍ കുറ്റാരോപിതന് പറയാനുള്ള കഥ മറ്റൊന്നാണ്. അവളെയാണ് താന്‍ നിനവില്‍ പാര്‍ത്തതെങ്കിലും തനിക്കുണ്ടായത്
സ്വപ്ന സ്ഖലനമാണ്; ശാരീരികമായി
ബന്ധപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് അവള്‍ക്ക് പ്രതിഫലം നല്‍കാന്‍ താന്‍
ബാധ്യസ്ഥനല്ല. സ്ത്രീയാവട്ടെ, തന്നിലൂടെ കാമ പൂര്‍ത്തീകരണം സാധ്യമായ നിലക്ക് അത് തനിക്കര്‍ഹതപ്പെട്ടത്
തന്നെയാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. നീതിമാനായ അമീര്‍ സ്ത്രീക്കനുകൂലമായി വിധിക്കുന്നു.
ആഗ്രഹ ചിന്തയെ സ്വപ്നമായും തീവ്രമായ ആഗ്രഹചിന്തകളെ നിരന്തര പരിചരണത്തിലൂടെ ഏതാണ്ടൊരു മൂര്‍ത്തമായ ബാധ -obsession - ആയി വളര്‍ത്തിയെടുത്തും അഗമ്യഗമനം നടത്തുകയും പ്രാപിച്ചു സംതൃപ്തി നേടുകയും ചെയ്യുക എന്നത് അത്ര അസാധാരാണമൊന്നുമല്ല. വിചിത്ര മനോവ്യാപാരമായി അത്തരം സങ്ക്ല്‍പ്പനങ്ങള്‍ ഉടല്‍ സാന്നിധ്യമായി അനുഭവപ്പെടുന്ന അവസ്ഥ സ്കിസോഫ്രേനിയയുടെ വിഹ്വലതകള്‍ സൃഷ്ടിക്കുകയും മറ്റുള്ളവരില്‍ വ്യക്തിയുടെ മാനസികാരോഗ്യത്തെ കുറിച്ച് സംശയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ , ആര്‍ജ്ജിത ബോധങ്ങളുടെ ഇടുക്കുതൊഴുത്തുകളില്‍ പെട്ടുപോവുന്നവര്‍ മറ്റുള്ളവരുടെതിലേറെ സ്വന്തം മൂല്യ ബോധങ്ങളുടെ വിചാരണയിലാണ് പ്രാകൃത/ ജൈവ ചോദനകളുടെ ഇത്തരം വിളിക്കു മുന്നില്‍ ശ്വാസം മുട്ടിപ്പോവുക. വിക്റ്റോറിയന്‍ സദാചാര നിയമങ്ങളുടെ വീര്‍പ്പുമുട്ടലില്‍ മിനാ ഹാര്‍ക്കര്‍ക്ക് തന്റെ ജന്മാന്തര പ്രണയമായ ഡ്രാക്കുള പ്രഭുവിനോട് ചേരാന്‍ ശ്രമിക്കുമ്പോള്‍ ഏറെയുണ്ട് മറികടക്കാനാവാത്തതായി. ജോനാഥാന്‍ പ്രതിനിധാനം ചെയ്യുന്ന അവളുടെ ജീവിതാവസ്ഥയുടെ മുഴുവന്‍ തടസ്സങ്ങളും അതില്‍പ്പെടും. ലൂസി വെസ്റ്റെന്‍ റാ പ്രതിനിധാനം ചെയ്യുന്ന കെട്ടുപാടുകളില്ലാത്ത ജൈവചോദനകള്‍ മിനയെ മോഹിപ്പിക്കുന്നുണ്ടെങ്കിലും അന്തിമമായി അവളുടെ ലോകം സ്വാതന്ത്ര്യ നിരാസത്തിന്റെതും കീഴൊതുങ്ങിയ സുരക്ഷിതത്വത്തിന്റെതും ആണ്. പാണ്ഡവപുരം ഒരു കാസില്‍ ഡ്രാക്കുളയുടെ വിചിത്ര ഭീകരതയുടെ സൗന്ദര്യത്തെ തിരിച്ചിടുന്ന ഓക്കാനം തോന്നുന്ന മഞ്ഞപ്പുക പിടിച്ച ഒരു വ്യാവസായിക ചേരിയാണ് എന്നത് യാദൃശ്ചികമല്ല. 'കറുത്തു മെലിഞ്ഞ വണ്ടിക്കാരന്റെ വയസ്സന്‍ കുതിരയുടെ കുളമ്പടിശബ്ദ'വും കൊമ്പന്‍ മീശക്കാരനായ പാറാവുകാരനും 'ഫാക്റ്ററിയിലെ നീണ്ട പുകക്കുഴലുകള്‍ തുപ്പുന്ന വിഷവാതകം ശ്വസിച്ച് പഴുത്ത മുഖമുള്ള മനുഷ്യ'രും അടയാളപ്പെടുത്തുന്ന പാണ്ഡവപുരം തണുത്തുറഞ്ഞ ട്രാന്സില്‍വാനിയയുടെ ഭീകരതയിയന്ന മൂകസൗന്ദര്യത്തിന്റെ ദയനീയമായ എതിരറ്റമാണ്. പുരുഷ മേല്‍ക്കോയ്മയുടെ മൃതിതുല്യമായ വിധേയത്വങ്ങളില്‍ അസംതൃപ്തകളായ സുമംഗലികള്‍ പ്രണയമെന്ന വിഷം ജാരന്റെ ഗന്ധര്‍വ സ്പര്‍ശമായി തങ്ങളെയും കടാക്ഷിക്കുന്നത് കണ്‍പാര്‍ത്തിരിക്കുന്ന, ആശയറ്റവളുടെ എരിഞ്ഞു തീരല്‍ മനോഗതിയില്‍ പ്രണയാഗ്നി കാത്തിരിക്കുന്ന ഒരിടം. പാണ്ഡവപുരത്തെക്കാള്‍ ദുരൂഹത ദേവിയുടെ തറവാട്ടുവീട്ടില്‍ അനുഭവപ്പെടുന്നു എന്നതും 'അജ്ഞാതമായ രഹസ്യങ്ങള്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ഏതോ പ്രാചീനമായ ഇരുട്ട്' അവിടെ അനുഭവപ്പെടുന്നതായും വിവരിക്കപ്പെടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഗന്ധര്‍വ്വന്‍ എന്ന സങ്കല്പ്പനത്തില്‍ അടങ്ങിയിരിക്കുന്ന കുറ്റബോധം ഒഴിവാക്കാനുള്ള തന്ത്രം - അമാനുഷിക ഭാവങ്ങളുള്ള ജാരന്‍ പ്രാപിക്കുമ്പോള്‍ ഉത്തരവാദി താനല്ലാത്തത് കൊണ്ട് തനിക്കു കുറ്റമില്ല എന്ന കുമാരിമാരുടെ ആശ്വാസം - ആവശ്യപ്പെടുന്ന മധ്യകാല യുക്തിബോധം ലഭ്യമല്ലാത്തത് കൊണ്ട് ജാരന്‍ വെറും മനുഷ്യനായിപ്പോവുന്നു എന്നിടത്താണ് ദേവി തോറ്റുപോകുന്നത്. ഒരു പെണ്ണിനെ 'പിഴപ്പിക്കുന്നതിന്റെ'/ പ്രാപിക്കുന്നതിന്റെ ഉത്തരവാദിത്തം പോലും സ്വയം ഏല്‍ക്കാന്‍ കഴിയാത്ത ദുര്‍ബ്ബലനുമായുള്ള വേഴ്ചയില്‍ ഉത്തരവാദിത്തം, ഒടുവില്‍, തന്റേതു തന്നെയാണ്. കുറിയേടത്ത് താത്രിയെ പോലെ തന്നെ അവഗണിച്ചും ലൈംഗിക വസ്തുവായി മാത്രം കണ്ടും അപമാനിച്ച പുരുഷ ലോകത്തിന്റെ പ്രതിനിധാനമായ കുഞ്ഞുക്കുട്ടേട്ടനും പുറം ലോകവും തന്നെ ഭരിക്കേണ്ടതില്ല എന്ന ദേവിയുടെ പ്രതിരോധത്തിന്, ആവാഹിച്ചു വരുത്തിയ ജാരന്റെ പോലും പിന്തുണ കിട്ടാതാവുന്നത് കാലം തെറ്റി സംഭവിക്കുന്ന ഈ പ്രതിഷേധത്തിന്റെ നിലയില്ലായ്മ മൂലമാണ്. ഇബ്സന്റെ നോറയെ പോലെ പുതിയ കാലത്തിന്റെ പ്രതിഷേധം ആവശ്യപ്പെടുന്ന ഒരു ഇറങ്ങിപ്പോക്ക് ദേവിയുടെ സങ്കല്‍പ്പത്തില്‍ പോലുമില്ല താനും. ദേവി പുറം ലോകത്തേക്ക് തേടിയിറങ്ങുകയല്ല, വല നെയ്തു കാത്തിരിക്കുകയാണ്. കണ്ടെത്തി കൂടെപ്പോവുകയല്ല, ആവാഹിച്ചു വരുത്തി കുടിയിരുത്തുകയാണ് അവളുടെ മാര്‍ഗ്ഗം. ഒരു അതീന്ത്രിയ ശക്തിയും അവകാശപ്പെടാനില്ലാത്ത, പരാജയ ബോധത്തിന് അതിവേഗം അടിപ്പെട്ടു പോവുന്ന വെറുമൊരു മനുഷ്യനെ, തന്റെ പരിമത ബോധങ്ങളുടെ സര്‍ഗ്ഗാത്മകതയില്‍ മെനഞ്ഞുണ്ടാക്കിയ ഒരു പാഴ് ജന്മത്തെ കുടിയിരുത്തിയിട്ട് ഒന്നും നേടാനില്ലെന്നും ഒരു കീഴടക്കലിന്റെ സുഖംപോലും തരാന്‍ കഴിയാത്ത വെറും ദുര്‍ബ്ബലന്‍ മാത്രമാണ് അയാളെന്നും തിരിച്ചറിയുമ്പോഴാണ് ആത്യന്തികമായി തന്റേതു വെറുമൊരു പാഴ് വേലയായിരുന്നു എന്ന് അവള്‍ മനസ്സിലാക്കുക.
ഉടലിലാണ്
ജാരന്റെ നിയോഗം പൂര്‍ണ്ണമാവുക എന്നിരിക്കേ, സുന്ദരിയും എകാകിനിയുമായ അയല്‍വാസിനിയെ 'വെറുതെ, വെറുതെ' അങ്ങ് ഇഷ്ടപ്പെടുകയും ഒരിക്കലും ആ ഇഷ്ടം രതിപൂര്‍ണ്ണമാവാതിരിക്കുകയും
ചെയ്യുമ്പോള്‍ ആ പുരുഷന്‍, ജാരന്‍ എന്ന
നിയോഗത്തിന് ഒരു അനനുയോജ്യന്‍ (aberration) ആയിത്തീരുകയാണ്. 'അവന്റെ വരവ്
ആകാശത്തു കൂടെയല്ല. അവന്റെ കാലുകള്‍
മണ്ണില്‍ തൊടുന്നവയാണ്. വലവീശി
കുരുക്കാനും കീഴടക്കി അടിമയാക്കാനും വേണ്ടി ജനിച്ചവന്‍.' സ്വന്തം ഭര്‍ത്താവിന്റെ മരണം എപ്പോഴെങ്കിലും ആഗ്രഹിക്കാത്ത
ഒരു സ്ത്രീയും ഭൂമുഖത്തുണ്ടാവില്ല എന്ന നിരീക്ഷണം മുന്നോട്ടു വെക്കുമ്പോഴും ആ ഭര്‍തൃവധ
വാഞ്ചയിലാണ് ഒരു ജാരന്റെ ഇടമെന്ന് അയാള്‍ വേണ്ടും വിധം മനസ്സിലാക്കുന്നില്ല; അഥവാ, തന്റെ
തന്നെ തിരിച്ചറിവിനെ ജന്മ സാഫല്യത്തിനായി ഉപയോഗിക്കുന്നതില്‍ അയാളൊരു പരാജയമാണ്. 'പാതിവൃത്യത്തിന്റെ വിശുദ്ധി തുടങ്ങിയ സങ്കല്പങ്ങള്‍
ഒന്നുമല്ല എന്നെ തടുത്തുനിര്‍ത്തിയത്' എന്നൊക്കെ അവകാശപ്പെടുമ്പോഴും 'നിങ്ങളെ അശുദ്ധമാക്കുന്നതിനെ കുറിച്ച് എനിക്കോര്‍ക്കാന്‍ വയ്യായിരുന്നു' എന്ന് തന്നെ ഭരിക്കുന്ന രതിയെ സംബന്ധിച്ച പരമ്പരാഗത സദാചാര
ബോധത്തിന്റെ ഇടുങ്ങിയ ചിന്തകള്‍ മൂടിവെക്കാന്‍ അയാള്‍ പാടുപെടുന്നു. 'ആശ്വാസം തേടുന്നവരുടെ മനസ്സില്‍ പാണ്ഡവപുരം രൂപം കൊള്ളുന്നു'വന്നു ആവര്‍ത്തിച്ചു സ്വയം ന്യായീകരിക്കുമ്പോഴും തന്റെ സര്‍ഗ്ഗവ്യാപാരത്തിന്റെ
സൃഷ്ടിയായ ആ ഇടം 'ഒരാശ്വാസം
മാത്രമാണ്' എന്നും സ്ഥായിയായ
ഒരഭയമല്ലെന്നും ദേവി തിരിച്ചറിയുന്നു.
ദ്രൗപതിയുടെയും ദുര്‍ഗ്ഗയുടെയും
സങ്കല്പങ്ങള്‍ ദേവിയുടെ പാത്രസൃഷ്ടിയില്‍ അത്രയേറെ സ്വാധീനം ചെലുത്തിയിട്ടില്ല
എന്ന് ചിന്തിക്കാന്‍ തോന്നുന്നത്, വെറുമൊരു
സ്വപ്നസഞ്ചാരത്തിന്റെ തലത്തിനപ്പുറത്തേക്ക് ഏറെയൊന്നും ബാക്കിവെക്കുന്നില്ല
ദേവിയുടെ കര്‍തൃത്വത്തിന്റെ ഫലം എന്നത് കൊണ്ടാണ്. ജാരന്റെ നഗ്ന ശരീരത്തില്‍ ദുര്‍ഗ്ഗയെ പോലെ നൃത്തം ചെയ്യണമെന്നും കുടല്‍മാല
കഴുത്തിലണിയണമെന്നും ചോരയെടുത്തു പൊട്ടു കുത്തണമെന്നുമൊക്കെ കേട്ടുപഠിച്ച പുരാണനായികമാരുടെ
ഓര്‍മ്മയില്‍ ഒരൂക്കിന് ദേവി ആവേശം കൊള്ളുന്നുണ്ടെങ്കിലും എല്ലാം വെറുമൊരു
തോന്നലാണെന്ന് അവള്‍ക്കറിയാത്തതല്ല. 'എല്ലാം കെട്ടുകഥകള്‍ തന്നെ. ഞാനും
നിങ്ങളും പാണ്ഡവപുരവും ഈ മഹാപ്രപഞ്ചവും' എന്ന സമവാക്യത്തില്‍ നിന്ന് വേദാന്തത്തിന്റെ സാമാന്യവല്‍ക്കരണമായ ആദ്യത്തെയും
അവസാനത്തേതുമായ ആ രണ്ടെണ്ണം മാറ്റിവെച്ചാല്‍ അത് തന്നെയാണ് നോവലന്ത്യം ദേവിക്കും
വായനക്കാര്‍ക്കും കാത്തുവെക്കുന്ന തിരിച്ചറിവും. ഒരാള്‍ക്ക് തന്നോട് തന്നെയുള്ള ബാധ്യതയായും ചിലപ്പോഴൊക്കെ അഹന്തയുടെ
ആവശ്യമായും അനുഭവപ്പെടുന്ന യുക്തിക്കിണങ്ങുന്ന ഒരു ഭൂതകാലമെന്ന സ്വപ്നം, താനെന്തുകൊണ്ട് കുഞ്ഞുകുട്ടേട്ടന് വെറുക്കപ്പെട്ടവളായി എന്ന
സമസ്യയില്‍ ചെന്നു മുട്ടുമ്പോഴാണ് പാണ്ഡവപുരത്തെ താന്‍ മെനഞ്ഞുണ്ടാക്കിയതെന്നു
ദേവി ഏറ്റുപറയുന്നുണ്ട്. എല്ലാവരും
അവളുടെ വിധിയെന്ന് എഴുതിത്തള്ളിയ തോല്‍വിയെ വിജയമാക്കി മാറ്റാന്‍ പാണ്ഡവപുരത്തെ
ജാരന്മാരെ മുഴുവന്‍ ആവാഹിച്ചു വരുത്തി 'അവരുടെ അഹന്തയുടെ, പൗരുഷത്തിന്റെ, പത്തിയില്‍ അഞ്ഞാഞ്ഞ്, എണ്ണിയെണ്ണി, ചവിട്ടി ആ
പത്തികള്‍ താഴ്ത്തും ..' എന്നൊക്കെ മോഹിക്കുമ്പോഴും 'ഒന്നുകില്‍
നാളെ,
അല്ലെങ്കില്‍ മറ്റന്നാള്‍ ' വരാനിടയുള്ള മറ്റൊരു പരാജിതനായ, ഒന്നിനും കൊള്ളാത്ത ജാരനെ നിഷ്ഫലം കാത്തിരിക്കുന്ന വെറുമൊരു
ഭ്രമസ്വപ്ന സഞ്ചാരിണി മാത്രമാണ് ദേവി. ആ അര്‍ത്ഥത്തില്‍ , നോവലിന്റെ
പാഠത്തില്‍ വായിച്ചെടുക്കാവുന്ന ഒരു മെറ്റാ നരേറ്റീവ് തലം തുറന്നു വെക്കുമ്പോഴും, സ്വന്തം ഉള്ളില്‍ നിന്നിറക്കി വിട്ട ഒരു നിഴലിനെ തനതായ വ്യക്തിത്വം നല്‍കി
സ്വതന്ത്രനാക്കാനാവുന്ന ഒരു മികച്ച കവിയുടെ സര്‍ഗ്ഗധൈര്യം അവകാശപ്പെടാനില്ലാത്ത, സ്വന്തം സ്വപ്നത്തെപോലും സ്വതന്ത്രമാക്കാന്‍ കഴിയാത്ത, തന്റെ പരിമിത ബോധ്യങ്ങളില്‍ കുരുങ്ങി ശ്വാസംമുട്ടി
മരിക്കാന്‍ പാകത്തില്‍ വികല ജന്മങ്ങള്‍ക്ക് അല്പപ്രാണന്‍ മാത്രം നല്‍കാനാവുന്ന
പരാജയപ്പെട്ട കവി. ഒരു
ബാധകൂടലിന്റെ ദുര്‍ഗ്രാഹ്യതയോ, ഒരു
ചെറുത്തുനില്‍പ്പിന്റെ തീക്ഷ്ണതയോ, ഒരു സ്വയം പ്രകാശനത്തിന്റെ ആവിഷ്കാര നവീനതയോ ദേവിയുടെ വിനിമയങ്ങള്‍ക്ക്
ആരോപിക്കുക അസ്ഥാനത്താവും. പരിമിതികളില്‍
വീര്‍പ്പുമുട്ടുകയും മുറിച്ചുകടക്കണമെന്നു ആഗ്രഹിക്കുകയും അങ്ങനെ ചെയ്യുന്നുവെന്നു
സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും എന്നാലപ്പോഴൊക്കെയും പതിവുചാലുകളില്‍
നിന്ന് മോചനമില്ലാതെ അടിഞ്ഞു പോവുകയും ചെയ്യുന്ന ഒരു ഇരജന്മം തന്നെയായി ദേവിയെ
കാണുന്നതാവും പാത്രസൃഷ്ടിയുടെ തനിമയിലേക്കുള്ള വാതില്‍ എന്ന് പറയാം. ഒപ്പം, സകറിയ്യയിലും ('ഒറ്റക്കണ്ണുള്ള ജാരന്മാര്‍ ') ടി. വി. കൊച്ചുബാവയിലും ('അലമാരയില്‍ ഒരു ജാരന്‍ ') പി. വി. ഷാജികുമാറിലും ('ജാരദംശനം') ഒക്കെയായി
മലയാള സാഹിത്യത്തില്‍ പില്‍ക്കാലം ആവിഷ്കരിക്കപ്പെട്ട 'ജാരന്‍' എന്ന
പ്രമേയം അതിന്റെ ശക്തമായ ആദ്യ വരവറിയിക്കുന്നത് പാണ്ഡവപുരത്തിലാണ് എന്നതും
പ്രസക്തമാണ്.
സ്വന്തം
ജീവിതത്തിലെ/ വ്യക്തിത്വത്തിലെ/ ആഗ്രഹ ചിന്തകളിലെ ദൗര്‍ബല്യങ്ങള്‍ /കറുത്ത പാടുകള്‍ മറ്റൊരാളില്‍ പ്രക്ഷേപിച്ചു മാന്യനും വിമര്‍ശനാതീതനുമായി
സാമൂഹിക ശരിതെറ്റുകളുടെ അംഗീകൃത സീമകളില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന
സുഖലോലുപതയുടെ ആലിഗറിയാണ് 1890-ല്‍
പ്രസിദ്ധീകരിക്കപ്പെട്ട ഡോറിയന്‍ ഗ്രേ. (The Picture
of Dorian Grey - ഓസ്കാര്‍
വൈല്‍ഡ്). വിക്റ്റോറിയന്‍ സദാചാര കാപട്യങ്ങളുടെ നേര്‍ക്കുള്ള നിശിത
പരിഹാസമാണ് വൈല്‍ഡിന്റെ പ്രതിഭയെ എക്കാലവും ചൊടിപ്പിച്ചു നിര്‍ത്തിയത് എന്നത്
സുവിദിതമാണ്. സാഹിത്യത്തില്‍ സാമൂഹിക / വൈയക്തിക ഹിപ്പോക്രസിയുടെ അനാവരണം വിഷയമാക്കുമ്പോഴൊക്കെ
ഒരാദിരൂപം പോലെ ഡോറിയന്‍ ഗ്രേ പില്‍ക്കാല എഴുത്തുകാരെ പ്രചോദിപ്പിച്ചിട്ടുണ്ട്.
1982- ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് - ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുരോയുടെ 'മലകളുടെ ഒരു വിളറിയ കാഴ്ച' (A Pale View
of Hills ) എന്ന നോവലിലെ
എത് സുകോ എന്ന കഥാപാത്രം, ഓര്‍ക്കാനിഷ്ടപ്പെടാത്ത
തന്റെ തന്നെ ഭൂതകാലം താന്‍ തന്നെ മെനഞ്ഞുണ്ടാക്കിയ സചികോ എന്ന കഥാപാത്രത്തിന് നല്‍കി
സ്വയം പുതുവ്യക്തിത്വത്തിലേക്ക് കടക്കുന്നു. നോവലന്ത്യത്തില്‍ ഒരൊറ്റ വാക്യത്തില്‍ ഒളിപ്പിച്ചു വെച്ച സൂചകത്തില്‍ സ്വയം
വെളിപ്പെടുന്നുണ്ടെങ്കിലും അതിനു ശേഷവും എത് സുകോ താന്‍ ആഗ്രഹിച്ച ആ അഭിലഷണീയ
വ്യക്തത്വത്തില്‍ ജീവിതം തുടരുന്നു. അഥവാ,
കുടഞ്ഞു കളയേണ്ടതെന്നു സ്വയം തീരുമാനിച്ച വ്യക്തിത്വത്തെ
പുറകിലുപേക്ഷിക്കാന്‍ എത് സുകോക്ക് തടസ്സങ്ങളില്ല; അത് ഒരമ്മ എന്ന നിലയില്‍ തനിക്കു സംഭവിച്ച പരാജയത്തിന്റെയും മകളുടെ ദുരന്തപൂര്‍ണ്ണമായ
അന്ത്യത്തിന്റെയും കരിനിഴല്‍ പേറുന്നുവെങ്കിലും. 1979-ല്‍ ആണ് പാണ്ഡവപുരം പുറത്തുവരുന്നത് എന്നത്, ഏതാണ്ട് ഒരെകാലത്തില്‍ വ്യത്യസ്ത സ്ഥല രാശികളില്‍ എഴുതപ്പെട്ട ഈ രണ്ടു കൃതികളെ
സമാനതകളിലും വൈജാത്യങ്ങളിലും വെറുതെ ഒന്ന് ചേര്‍ത്തുവെക്കാന്‍ പ്രേരണ നല്‍കുന്നു.
(എഴുത്ത് മാസിക ഫെബ്രുവരി, 2017)
No comments:
Post a Comment