Featured Post

Saturday, June 17, 2017

Land of No Rain by Amjad Nasser


ആത്മരതി തീണ്ടാത്ത ദര്‍പ്പണങ്ങള്‍



അറബ് സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും എഡിറ്ററുമായ ജോര്‍ദാനിയന്‍ എഴുത്തുകാരന്‍ അംജദ് നാസ്സര്‍ എന്ന തൂലികാ നാമധാരിയായ യഹ്  നുമൈരി അല്‍ നൈമാത്ത് രചിച്ച ആദ്യ നോവലാണ് ലാന്‍ഡ്‌ ഓഫ് നോ റെയ്ന്‍. തന്റെ യഥാര്‍ത്ഥ പേര് ഇന്ന് അധികമാര്‍ക്കും അറിയുക പോലുമില്ലെന്നു അദ്ദേഹം പറയാറുണ്ട്. കുട്ടിക്കാലത്ത് പലസ്തീന്‍ അഭയാര്‍ഥികളുടെ ദൈന്യം നേരില്‍ കണ്ടു വളര്‍ന്ന നാസ്സറിനു പലസ്തീന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗറില്ല പ്രവര്‍ത്തനം നടത്തിയ കോളേജ് പഠനകാലവും സുപ്രസിദ്ധ പലസ്തീന്‍ എഴുത്തുകാരന്‍ ഗസാന്‍ കനഫാനി സ്ഥാപിച്ച അല്‍ ഫദാഹ് മാസികയില്‍ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തനം നടത്തിയ ചരിത്രവുമുണ്ട്. കനഫാനിയെ അദ്ദേഹത്തിന്റെ മുപ്പത്തിയാറാം വയസ്സില്‍ 1972 ല്‍ കാറില്‍ സ്ഥാപിച്ച ബോംബു സ്ഫോടനത്തിലൂടെ മൊസ്സാദ് കൊന്നു കളയുകയായിരുന്നു. പിന്നീട് 1987 മുതല്‍ ഇംഗ്ലണ്ടില്‍ പ്രവാസ ജീവിതം നയിക്കുകയാണ് അംജദ് നാസ്സര്‍. സുദീര്‍ഘമായ പ്രവാസവും മഹത്തായ മൂല്യങ്ങളില്‍ വിശ്വസിച്ചു നടന്ന യൗവ്വനത്തിന്റെ നഷ്ട സ്മൃതികളും പതിറ്റാണ്ടുകള്‍ക്ക് ശേഷം മാറിയ സാഹചര്യങ്ങളില്‍ സ്വദേശത്തേക്ക് മടങ്ങുന്ന ഹൃദയാലുവായ വ്യക്തിയില്‍ ഉണ്ടാകാവുന്ന സംത്രാസങ്ങളെ അവതരിപ്പിക്കുമ്പോഴും വ്യക്ത്യനുഭവങ്ങള്‍ ദേശത്തിന്റെയും കാലത്തിന്റെയും ഒരു വേള ലോകത്തിന്റെ തന്നെയും കണ്ണാടിയില്‍ പ്രതിഫലിക്കുന്നത് എങ്ങനെയാവും എന്നത് കാവ്യാത്മകവും സാന്ദ്രവും ആയ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതിയാണ് നാസറിന്റെ ‘മഴനിഴല്‍ പ്രദേശം’

ഇരട്ടയായി നേരാഖ്യാനം

    നോവല്‍ ആഖ്യാന രീതിയില്‍ അത്ര സാധാരണമല്ലാത്ത മാധ്യമ പുരുഷ ആഖ്യാനം ആവിഷ്ക്കാര വിനിമയത്തില്‍ ഉരുത്തിരിയിക്കുന്നത് ഒരേ സമയം ഒരു അഭിമുഖ വ്യക്തിത്വത്തിന്റെ പ്രഭാവവും ഒപ്പം വായനക്കാരന്റെ വേറിട്ട ഒരസ്ഥിത്വത്തിന്‍റെ ഉണര്‍ന്നിരിക്കലുമാണ്. ആഖ്യാതാവ് ഫിക് ഷന്   അകത്തു മറ്റൊരാളെ നേരില്‍ അഭിമുഖീകരിക്കുന്നുണ്ട്, അത് വായനക്കാരന്‍ അല്ല; അയാള്‍, വായനക്കാരന്‍, കേള്‍വിക്കാരനായി ഫിക് ഷന് പുറത്ത് സാദാ ജഗരൂകന്‍ ആണ് താനും. ഒരര്‍ത്ഥത്തില്‍ ഇതൊരു ഒളിച്ചു കേള്‍ക്കലാണ്: രണ്ടു പേരുടെ വിനിമയം മൂന്നാമതൊരാള്‍ കേള്‍ക്കുന്നു. ആഖ്യാതാവും അയാളുടെ ഫിക്ഷനല്‍ കേള്‍വിക്കാരനും ഇരട്ടകള്‍ ആകുന്ന ഒരു വിചിത്ര സാഹചര്യമാണ് ലാന്‍ഡ്‌ ഓഫ് നോ റെയ്ന്‍ മുന്നോട്ടു വെക്കുന്നത്. നോവലില്‍ ഉടനീളം ആഖ്യാതാവ് അഭിമുഖീകരിക്കുന്ന “നീ” അയാളുടെ ഇരട്ടയാണ്: മുമ്പ് താനായിരുന്ന സ്വന്തം സ്വത്വം.

 

“അപ്പോള്‍ നിങ്ങളിതാ, തിരിച്ചു പോകുന്നു, തന്റെ ചെയ്തികളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന്, രക്ഷപ്പെടാനായി സ്വന്തം പേര്‍ തന്നെ മാറ്റിയ ആള്‍.” ഇത്തിരി ആത്മകഥാപരം എന്ന് തോന്നാവുന്ന ഈ രീതിയിലാണ്‌ നോവല്‍ തുടങ്ങുന്നത്. പ്രവാസവും അതിന്റെ കാരണവും തിരിച്ചുപോക്കും എല്ലാം ആദ്യ വാചകത്തില്‍ തന്നെ സൂചിതമാവുന്നു. അധാം ജാബര്‍ എന്ന “നീ” കവി, ജേണലിസ്റ്റ്, രാഷ്ട്രീയ അഭയാര്‍ഥി, സ്വദേശമായ ഹാമിയയിലെക്ക് തിരിച്ചു പോകുന്നു. പ്ലേഗ് പടരുന്ന “ചുവപ്പിന്റെയും ചാരവര്‍ണത്തിന്റെയും നഗര”ത്തില്‍ നിന്നു, ഒരു ഫ്യുച്ചൂറിസ്റ്റിക്ക് ലണ്ടനില്‍ നിന്ന്, ഒരു പക്ഷെ വൈറസ് ബാധയോടെ തിരികെ പോകുന്ന അധാം, ഹാമിയയില്‍ തന്റെ അപരനെ, തന്റെ പൂര്‍വാശ്രമത്തെ, കവിയും കമ്മ്യുണിസ്റ്റുമായിരുന്ന വിലക്കപ്പെട്ട പുസ്തകങ്ങള്‍ കൈവശം വെച്ചതിനു അടിവയറില്‍ അടയാളം പൊള്ളിക്കപ്പെട്ട യൂനിസ് അല്‍ ഖത്താറിനെ നേരിടുന്നു. ഈ സ്വത്വത്തില്‍ നിന്ന് സ്വയം വിഭജിച്ചെടുത്താണ് അയാള്‍ പ്രവാസത്തിലേക്ക് പോയത്. ദേശാതിരുകക്കകത്തുതന്നെ നിലയുറപ്പിച്ച പഴയ സ്വത്വമാകട്ടെ, “നിഗൂഡമായ ഒരു രോഗം ബാധിച്ച് ഇരുപതു വയസ്സിലെ അതേ പോലെ രൂപം ഉറഞ്ഞുപോയ, അതേ താല്പര്യങ്ങളും ശക്തമായ വികാരങ്ങളും ഉള്ള” അവസ്ഥയിലാണ്. പ്രവാസത്തിന്റെ പുതു സ്വത്വത്തില്‍, അധാം ജാബര്‍ എന്ന തൂലിക നാമത്തില്‍ അയാള്‍ എഴുതിയ ‘ലേഖനങ്ങളും ജീവ ചരിത്രങ്ങളും, ഹാമിയയെയും അവിടത്തുകാരെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു എന്ന് പഴയതീവ്ര നിലപടുകാരന് തോന്നുന്നു. ഇതിവൃത്തത്തില്‍ എന്ത് സംഭവിക്കുന്നു, പ്ലേഗ് ബാധിതര്‍ക്ക് എന്ത് സംഭവിക്കും എന്നതൊന്നും നോവലില്‍ പ്രധാനമേയല്ല.  ഇടര്‍ച്ചയുള്ള ആരംഭം മുഖ്യ കഥാപാത്രമായ അധാം ജാബറിനെ തിരികെ അയക്കാനുള്ള ഒരു തൊടുത്തുവിടല്‍ മാത്രമാണ്. വൈറസ് ബാധയേറ്റിട്ടുണ്ടെന്നും ഒരുപക്ഷെ ഇനിയധിക നാളുകള്‍ ബാക്കിയില്ല എന്നുമുള്ള തിരിച്ചറിവിലാവാം മുറിഞ്ഞുപോയ കണ്ണികള്‍ തുന്നിച്ചേര്‍ക്കാന്‍ കൂടിയുള്ള വെമ്പലില്‍ അയാളുടെ തിരിച്ചു വരവ് എന്ന് നാം   വളരെ വേഗം മനസിലാക്കുന്നു. തിരിച്ചു വരുമ്പോള്‍ പ്ലേഗ് ബാധയുടെ ഇരയായി മരിച്ചുപോയ ഭാര്യ മാത്രമല്ല, സായുധ വിപ്ലവത്തിലേക്കും അതുവഴി പാലയനത്തിലേക്കും നയിച്ച പഴയ ആദര്‍ശാത്മകതയുടെ നഷ്ടവും അയാളെ മഥിക്കുന്നുണ്ട്. ഒരു കാലത്ത് ആജീവനാന്ത തടവ്‌ വിധിക്കപ്പെട്ടു പലായനം ചെയ്ത ഇടത്തേക്ക് തിരിച്ചു വരുമ്പോള്‍ കുടുംബങ്ങളെയും സുഹൃത്തുക്കളെയും, എല്ലാറ്റിലുമുപരി, പഴയ പ്രണയിനി രൌലയെയും കണ്ടെത്തുക എന്ന മോഹമുണ്ട് അയാള്‍ക്ക്. അതിനു പോയ കാലത്തില്‍നിന്നു ഇരുപതു വര്‍ഷം പിറകോട്ടു പോവുക മാത്രമല്ല സ്വന്തം മുന്‍കാല സ്വത്വത്തെ നേരിടുകയും വേണം.  ഹാമിയ വിട്ടു പോവുകയും അധാം ജാബര്‍ എന്ന തൂലികാനാമം സ്വീകരിക്കുകയും ചെയ്തപ്പോള്‍ അയാളാ  ബന്ധം മുറിഞ്ഞതാണ്.  പൂര്‍വാശ്രമത്തിലെ നിരോധിത സാഹിത്യം കൈവശം വെച്ചതിനു ശിക്ഷിക്കപ്പെട്ട യൂനിസ് അല്‍ഖത്താര്‍ എന്ന കമ്മ്യുണിസ്റ്റ്കവിയും പ്രണയോന്മാദം പിടിമുറുക്കിയ കാമുകനും ഒരുവശത്തും മറുവശത്ത് ഹാമിയ വിട്ടതിനു ശേഷം കൈവന്ന വ്യക്തിത്വവും തമ്മിലുള്ള സംഘര്‍ഷമാണ് നോവലില്‍ ഏറ്റവും മുഖ്യം.

ഇരട്ടകള്‍ വഴി പിരിയുന്നത്

സൈപ്രസിലും ബൈറൂത്തിലും ഒടുവില്‍ ലണ്ടനിലും പുതു ജിവിതം കണ്ടെത്തിയ അധാമും യൂനിസും തമ്മിലുള്ള ദ്വന്ദ്വം പല പ്രകാരങ്ങളില്‍ നോവലില്‍ ആവിഷ്കൃതമാകുന്നു. യൂനിസ് എന്ന് പേരുള്ള മറ്റൊരു ബന്ധുവും അധാം ജാബര്‍ എന്ന് തന്നെ വിളിക്കുന്ന മറ്റൊരു നോവലിസ്റ്റും നോവലിലുണ്ട്. അതുപോലെ, രൌലയെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഇരുവരും അവരുടെ ആദ്യ സന്താനങ്ങള്‍ക്ക് അധാമിന്റെ ഇഷ്ടകവിയുടെ പേരായ ബദര്‍ എന്നാണ് പേരിട്ടിരുന്നത് എന്നും ഇരുവരും പരസ്പരം കണ്ടെത്തുന്നു. ഫിക് ഷന്റെയും യാഥാര്‍ത്ഥ്യത്തിന്‍റെയും ഇടയ്ക്കും, ജേണലിസത്തിനും സാഹിത്യത്തിനും ഇടയ്ക്കും അതിരുകള്‍ ഏറെ പേലവമാണ് നോവലില്‍. സ്ഥല നാമങ്ങള്‍ മുതല്‍ പ്രകടമായ യാഥാര്‍ത്ഥ്യത്തെ അഴിച്ചു പണിയുന്ന രീതി, പാത്ര സൃഷ്ടിയിലും കാലഗണനയിലും ദൃഷ്ടാന്ത കഥാരീതിക്ക് ചില ഘട്ടങ്ങളില്‍ വഴി മാറുന്നുണ്ട്. ഹാമിയ എന്ന ഫിക് ഷണല്‍ ഇടം പല സ്ഥലങ്ങളുടെയും കലര്‍പ്പാണെങ്കിലും നോവലിസ്റ്റിന്‍റെ ജന്മ സ്ഥലമായ ജോര്‍ദാന്‍റെ മുദ്രകള്‍ ഏറെ പ്രകടമാണ് അതില്‍.  ഈജിപ്തിന്‍റെ സാമ്യങ്ങളും ഏറെ നിരീക്ഷിക്കപ്പെട്ടിണ്ട്, വിശേഷിച്ചും ഒരു ഘട്ടത്തില്‍ ഇസ്ലാമിസ്റ്റുകളോടൊപ്പം ഭരണകൂട വിരുദ്ധ പോരാട്ടം നടത്തിയ ഇടതുപക്ഷം പില്‍ക്കാലം ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിലപാടെടുക്കുകയും ഭരണകൂടത്തോട് ഐക്യപ്പെടുകയും ചെയ്ത സാഹചര്യങ്ങളില്‍. നോവലില്‍ പ്രമുഖമായ മറ്റു നഗരങ്ങളും ഇത്തരത്തില്‍ തിരിച്ചറിയാനാവും.  “ചുവപ്പിന്‍റെയും ചാര വര്‍ണത്തിന്‍റെയും നഗരം” ലണ്ടന്‍ ആണെങ്കില്‍ “യുദ്ധത്തിന്‍റെയും ഉപരോധതിന്‍റെയും നഗരം”  ബൈറൂതും “സമുദ്രത്തെ നോക്കിയിരിക്കുന്ന നഗരം” സൈപ്രസും ആണ്. അധാമും യൂനിസും ഒരാളായിരുന്നെങ്കില്‍ ഇപ്പോള്‍ വേറിട്ട്‌ കാണപ്പെടുന്നു. നോവലിന്‍റെ ലോകം തന്നെയും നമ്മുടെ ലോകത്തിന്‍റെ പതിപ്പ് ആണെങ്കില്‍ അതേ സമയം വ്യത്യസ്തവുമാണ്‌. അധികാരത്തെ തലമുറകളിലൂടെ കൈമാറിക്കിട്ടുന്ന സ്വകാര്യ സ്വത്തായി കാണുന്ന സൈനിക ഭരണാധികാരികള്‍ ഭരിക്കുന്ന ഒരു സാങ്കല്‍പ്പിക അറബ് ദേശമാണ് നോവലിലെ ഹാമിയ. “ഹാമിയ ഒരു യഥാര്‍ത്ഥ സ്ഥലമാണ്‌.  ദേശവാസികളുടെ ജീവിതങ്ങളിലും ഭാവനയിലും സ്ഥലങ്ങള്‍ എത്രമാത്രം യാഥാര്‍ത്ഥ്യമായിരിക്കുമോ അത്രയും” എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. മരുമകന്‍ (ഗ്രാന്‍ഡ്‌ സണ്‍) എന്ന് വിളിക്കപ്പെടുന്ന സൈനിക ഭരണാധികാരിക്ക് നേരെയുണ്ടായ പരാജയപ്പെട്ട ഒരു വധശ്രമത്തില്‍ പങ്കാളിയായതിനെ തുടര്‍ന്ന് നാടുവിടാന്‍ നിര്‍ബന്ധിതനായതാണ് മുഖ്യ കഥാപാത്രം. ഇരുപതു കൊല്ലങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ അയാള്‍ കുടുംബം, ബാല്യകാല സുഹൃത്തുക്കള്‍, മുന്‍ സഖാക്കള്‍, ആദ്യ കാമുകി എന്നിവരെയൊക്കെ കണ്ടെത്തുന്നുണ്ട്. എന്നാല്‍ ഇതിലൊക്കെ ഏറെ പ്രധാനമായി അയാള്‍ക്ക് അന്ന് പിന്നില്‍ വിട്ടേച്ചുപോയ തന്റെ തന്നെ മുന്‍ സ്വത്വത്തെയാണ് നേരിടേണ്ടി വരുന്നത്.

 

പുസ്തകങ്ങള്‍, സൂചകങ്ങള്‍

     പുസ്തകങ്ങളും സാഹിത്യവും നോവലില്‍ പ്രമേയ ധാരയെ തന്നെ ഏറെ സ്വാധീനിക്കുന്നുന്ദ്. “ഒരു പുസ്തകം വിഷമോ ഒരു പുഷ്പമോ, അതില്‍ വിശ്വസിക്കുന്ന ഒരാളില്‍ യദൃശ്ചയാ എത്തിച്ചേരുമ്പോള്‍ തുടിക്കുന്ന ഒരു ഹൃദയമോ ആയിത്തീരാം.നീ കരുതി ഒരു പുസ്തകത്തിന്റെ അടക്കിപ്പിടിച്ച ഭാഷ കൊണ്ട്, അതിലെ സുതാര്യമായ ബിംബങ്ങള്‍ കൊണ്ട്, മൂകമായ താളം കൊണ്ട്, അത് ഉണര്‍ത്തിയ നൈമിഷികമായ ദൈനംദിന ലോകങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഈ ഭൂമിയിലെ ഒരേയൊരാള്‍ നീയാണെന്ന്.”  യൗവ്വന സ്വപ്നങ്ങളുടെയും വിപ്ലവ സങ്കല്‍പ്പങ്ങളുടെയും തകര്‍ച്ചയെക്കുറിച്ചുള്ള ‘ജീവിതം മറ്റൊരിടത്താണ്’ എന്ന കുന്ദേരയുടെ കൃതി നോവലില്‍ സൂചിതമാവുന്നുണ്ടെങ്കിലും, അംജദ് നാസ്സറിന്റെ കാര്യത്തില്‍ ആദര്‍ശാത്മകതയുടെയും യൗവ്വന വിപ്ലവാത്മകതയുടെയും നിരാസം ആത്യന്തികമോ അര്‍ത്ഥ ശങ്കക്കിടമില്ലാത്തതോ അല്ല. കുന്ദേരയുടെ ചെക്കൊസ്ലോവാക്യയില്‍ സംഭവിച്ചതുപോലെ വിപ്ലവവും പില്‍ക്കാല ഏകാധിപത്യവും എന്ന ഘട്ടങ്ങള്‍ നാസ്സറിന്റെ ലോകത്തു സംഭവിച്ചിട്ടില്ല എന്നതാവാം ഇതിനു കാരണം. നോവലില്‍ ഉടനീളം ഒരു നഷ്ടബോധത്തിന്റെ നിഴലുണ്ട്, എന്നാല്‍ അത് ഒരു വിലാപമായി വളരാത്തത് സംഭവിച്ചാലും വിപ്ലവം പില്‍ക്കാലത്ത് എന്താകുമായിരുന്നു എന്ന ചരിത്ര പാഠങ്ങള്‍ കാരണമാവാം. പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ഒരു പഴയ സഖാവിനെ കണ്ടുമുട്ടുമ്പോള്‍ യൂനിസിന്റെയുള്ളില്‍ ആ പഴയ പോരാളി തല പൊക്കുന്നുണ്ട്. മുമ്പ് ഇസ്ലാമിസ്റ്റുകളോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തെ വേട്ടയാടുകയായിരുന്ന ഭരണകൂടം ഇപ്പോള്‍ കളം മാറി ചവിട്ടുകയാണ്. മുമ്പ് ആഖ്യാതാവിനെ കൊടിയ ശിക്ഷക്ക് വിധേയനാക്കാന്‍ ഇടവരുത്തിയ സ്റ്റേറ്റ് ആന്‍ഡ്‌ റവലൂഷന്‍ പോലുള്ള കൃതികള്‍ ഇപ്പോള്‍ നിരോധിതമല്ല.  സജീവമായ സ്റ്റേറ്റ് ഭീകരതയുടെ സ്ഥാനം കൊര്‍പ്പോരെറ്റ് ഉപഭോഗ സംസ്കൃതിയുടെ നീരളിപ്പിടുത്തത്തിനു വഴി മാറിയിരിക്കുന്നു.-“എല്ലാം ഗുണനിലവാരവല്ക്കരിക്കപ്പെട്ട (‘സ്റ്റാന്‍ഡേര്‍ഡൈസ്) ഒരു ലോകത്ത്, വ്യക്തിത്വം മ്യുസിയങ്ങളിലും പുരാവസ്തു ഷോപ്പുകളിലും മാത്രമുള്ള” അവസ്ഥയെക്കുറിച്ച് യൂനിസ് നിരീക്ഷിക്കുന്നു. ഇപ്പോള്‍ ഭരണ കൂടവും നമ്മോടൊപ്പം ആണെന്നും ഒരുമിച്ചു ഇസ്ലാമിക തീവ്ര വാദികളെ നേരിടുകയാണെന്നും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന മുന്‍കാല സഖാവിനോട് “ഒരു ഗ്ലാസ്‌ ബിയറിനു വേണ്ടി രണ്ടു ശക്തി കുറഞ്ഞ ദുഷ്ടുകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ല എനിക്ക്,” എന്ന് അയാള്‍ തിരിച്ചടിക്കുന്നു. “ഏതാനും മുന്‍ ഇടതു പക്ഷക്കാര്‍ സര്‍ക്കാരില്‍ ഉണ്ട് എന്നത് കൊണ്ട് രാജ്യം മാറാന്‍ പോകുന്നില്ല.  ഭരണകൂടത്തിന്റെ സ്വഭാവം മനസ്സിലാക്കുന്ന ആര്‍ക്കും അറിയാം അത് മാറുകയില്ല എന്ന്, കാരണം അത് മാറിയാല്‍ അത് അതല്ലാതാവും. അത് മറ്റെന്തെങ്കിലുമാവും. സത്യത്തില്‍ മാറാന്‍ പോവുന്നത് അതിനെ മാറ്റിക്കളയാം എന്ന് കരുതുന്നവര്‍ ആയിരിക്കും.” ക്ലാസ്സിക്‌ മാര്‍ക്സിസ്റ്റ്‌ നിലപാട് മുറുകെ പിടിക്കുന്ന ഭരണകൂടത്തെ കുറിച്ചുള്ള ഈ കാഴ്ചപ്പാട് അയാളിലെ പഴയ തീവ്ര ഇടതു പക്ഷക്കാരന്റെ ഉറച്ച സ്വരം തന്നെയാണ്. ഇതിനു സുഹൃത്ത്‌ പറയുന്ന മറുപടി പറഞ്ഞു പതിഞ്ഞതാണ്.  “ജനങ്ങളാണ് ഭരണാധികാരികളെ ദുഷിപ്പിക്കുന്നത്, തിരിച്ചല്ല” പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഈ പഴയ സുഹൃത്തുക്കള്‍ക്കിടയിലെ സംവാദം അറബ് വിപ്ലവകാരികളിലെ തോറ്റുപോയ ഒരു മുന്‍ തലമുറയുടെ ശബ്ദമാണ്. രണ്ടുപേര്‍ക്കും രോഷം കൊള്ളുക എന്ന സര്‍ഗാത്മക പ്രതികരണത്തിനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഒരാള്‍ നിരാശനെങ്കില്‍ മറ്റെയാള്‍ അനുരജ്ഞതിന്റെ വഴിയിലാണെന്നേയുള്ളു. അധാം എത്ര മാത്രം ഇന്ന് അപ്രസക്തനാണ് എന്നതിന്റെ മറ്റൊരു ഉദാഹരണമാണ്‌ ഒരു കാലത്ത് അയാളില്‍ അപകടകാരിയായ വിധ്വംസക പ്രവര്‍ത്തകനെ കണ്ട നാഷണല്‍സെക്യൂരിറ്റിഏജന്‍സി അയാളുടെ തിരിച്ചു വരവില്‍ രേഖകളുടെ ഔപചാരിക കണിശതക്കപ്പുറം താല്‍പര്യമെടുക്കാത്തത്.

 

ഡിസ്റ്റോപ്പിയന്‍/ ഡിസാസ്റ്റെര്‍ മൂവി ലോകം  

 പ്ലേഗ് പടരുന്ന തലസ്ഥാന നഗരിയില്‍ ക്വാറന്റൈന്‍ സെന്ററുകളില്‍ ഭാര്യയും ഭര്‍ത്താവും പോലും ചില്ലുപാളികള്‍ക്കിരുപുറമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. അവര്‍ ദുര്‍ബലരും ചുമച്ചു തളര്‍ന്നവരും ആണ്. അതേ സമയം വിജനമായ തെരുവുകള്‍ക്ക്‌ കുപിതരും അസ്വസ്ഥരുമായ സൈനികര്‍ കാവല്‍ നില്‍ക്കുന്നു. ഒരു ഡിസ്റ്റോപ്പിയന്‍ ഡിസാസ്റ്റെര്‍ മൂവിയുടെ ഈ ചുറ്റുവട്ടത്തില്‍ തന്റെ നോവല്‍ തുടങ്ങുന്നത് ബോധപൂര്‍വം തന്നെയാണെന്ന് ഡാനി ബോയിലിന്റെ ‘28 ഡെയ്സ് ലേറ്റര്‍’ (2002)എന്ന ചിത്രത്തെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അംജദ് നാസര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖ്യ കഥാപാത്രത്തെ ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജന്മ ദേശത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ഒരു തൊടുത്തു വിടല്‍ എന്നതിനപ്പുറം നഗരത്തിന്റെ ദുര്‍വിധി പിന്നീട് നോവലില്‍ പ്രസക്തമാവുന്നില്ല. ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്ക് എന്നെ മട്ടില്‍ സൈനിക ഭരണത്തിന്‍റെ അധികാരം കൈമാറ്റം ചെയ്യപ്പെടുന്ന കല്‍പ്പിത അറബ് ദേശമായ ഹാമിയ സിറിയ, ഇറാഖ്, ഈജിപ്ത് എന്നിങ്ങനെ വ്യത്യസ്ത അറബ് ദേശങ്ങളുടെ ഒരു മിശ്രിതമാണ്. നോവലിന്റെ വിഷയം പ്രവാസമാണ്. “ഇത് പ്രവാസത്തെക്കുറിച്ചുള്ള ഒരു നോവലാണ്‌, നിങ്ങള്‍ തിരികെ പോകുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച്ചും. യൂനിസ് ഒരു രീതിയില്‍ വിഷാദവാനാണ്. തന്റെ രാജ്യത്തെക്കുറിച്ച് അയാള്‍ക്കൊന്നും തീര്‍ച്ചയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്തിനെല്ലാം വേണ്ടിയാണ് അയാള്‍ പൊരുതിയത്, ഇതിനോടകം മരിച്ചു പോയിട്ടുള്ള പിതാവുമായുള്ള അയാളുടെ ബന്ധമെന്ത്, പ്രവാസത്തില്‍ അനുഭവിച്ചതെല്ലാം വേദന, ദുരിതങ്ങള്‍, ഗൃഹാതുരത- വല്ല കാര്യവുമുണ്ടായിരുന്നോ എന്നയാള്‍ സ്വയം ചോദിക്കുന്നു.” (നോവലിസ്റ്റ്‌ ഒരഭിമുഖത്തില്‍.)  മൂന്നു പതിറ്റാണ്ടായി ഇംഗ്ലണ്ടില്‍ പ്രവാസ ജിവിതം നയിക്കുന്ന നാസ്സര്‍ വിലയിരുത്തുന്നു.  “പ്രവാസം വിചിത്രമാണ്. പലപ്പോഴും അത് നാട് വിടാന്‍ നിര്‍ബന്ധിതമാവുന്നതിന്റെ ഫലമാണെങ്കിലും, അത് നിങ്ങള്‍ക്ക് സ്വയം പുതുതായി കണ്ടെത്താന്‍ അവസരം നല്‍കും. പെട്ടെന്ന് നിങ്ങള്‍ക്ക് മുന്‍പൊരിക്കലും ചെയ്യാന്‍ കഴിയുമായിരുന്നില്ലാത്ത കാര്യങ്ങള്‍ സാധ്യമാകും: ഉദാഹരണത്തിന്, എനിക്കെന്റെ എഴുത്തില്‍ കൂടുതല്‍ പരീക്ഷണോന്മുഖനും സാഹസികനുമാകം.  അപ്പോള്‍ അത് സ്വതന്ത്രമാക്കലാണ്. എന്ന് വെച്ചാല്‍, ഇപ്പോള്‍ എനിക്ക് ജോര്‍ദാനിലേക്ക് തിരികെ പോകാം, ഞാനത് ചെയ്യുന്നുമുണ്ട്. എന്നാലെനിക്കു എന്റെയുള്ളില്‍ ഇപ്പോഴും ഒരു ജോര്‍ദാന്‍കാരന്‍ എന്ന് തോന്നുന്നില്ല. ഞാന്‍ ഒരു പ്രവാസ ജീവി ആയിരിക്കുന്നു, എനിക്ക് ലണ്ടന്‍ ഇഷ്ടവുമാണ്. ഇവിടെ എനിക്ക് അന്യനെന്നു തോന്നുന്നുമില്ല.” ജോര്‍ദാന്‍ വിട്ടതിനു ശേഷം അംജദ് നാസ്സര്‍ എന്നത് തൂലിക നാമമായി സ്വീകരിച്ചത് രാഷ്ട്രീയ കാരണങ്ങളാല്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ തന്റെ യഥാര്‍ത്ഥ പേര് അറിയുന്നവര്‍ അപൂര്‍വമാണെന്നു അദ്ദേഹം പറയുന്നു.  “ചിലപ്പോള്‍ ഒരു ഇടത്തെ കുറിച്ചുള്ള നമ്മുടെ ഏറ്റവും മികച്ച രചന നാം ദൂരെയായിരിക്കുമ്പോഴാണ് സാധ്യമാകുക, ഒരു അകലമുള്ളപ്പോള്‍. ഓര്‍മ്മയെന്നത് നിങ്ങള്‍ക്ക് മറിച്ചു നോക്കാവുന്ന ഏറ്റവും വലിയ പുസ്തകമാണ്. പ്രവാസത്തിലായിരിക്കുമ്പോള്‍ അല്ലാത്ത പക്ഷം തുറക്കാനിടയില്ലാത്ത വ്യത്യസ്ത അദ്ധ്യായങ്ങള്‍ നിങ്ങള്‍ തുറന്നു നോക്കിയേക്കാം.”

 

നോവല്‍ - നിലപാടുകളുടെ ആഖ്യാന സ്ഥലി

    സാധാരണ നോവലുകളില്‍ നിന്ന് വ്യത്യസ്തമായി അംജദ് നാസ്സര്‍ തന്റെ സൌന്ദര്യാത്മക ദര്‍ശനത്തെയും നിലപാടുകളെയും അവതരിപ്പിക്കുന്ന സംവാദാത്മക ഇടമാക്കി കൃതിയെ മാറ്റുന്നത് ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. സാഹിത്യത്തെ കുറിച്ചും കാലിഗ്രഫി (കയ്യെഴുത്ത് ശാസ്ത്രം) യെ കുറിച്ചും മുഖ്യ കഥാപാത്രത്തിന്റെ മുന്‍ കാല ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചുമുള്ള ഇതിവൃത്തവുമായി നേരിട്ട് ബന്ധമോ വിശദീകരണങ്ങളോ ഒന്നുമില്ലാത്ത സംവാദങ്ങള്‍ക്ക് നോവലിന്റെ പാഠത്തില്‍ ഉള്ള പ്രാധാന്യമാണ് അത്. കൃതഹസ്തനായ കവിയുടെ മിഴിവാര്‍ന്ന ശൈലി മാത്രമല്ല ഇവിടെ നിര്‍ണായകമാവുന്നത്. എല്ലാം വ്യക്തമാക്കുന്ന പതിവ് ഫിക് ഷന്‍ രീതിയില്‍ നിന്ന് ഭിന്നമാണെങ്കിലും അഗാധമായ രാഷ്ട്രീയ അന്തര്‍ധാരകള്‍ ഇവയിലുണ്ട് എന്നത് സൂക്ഷ്മ വായനയാണ് ആവശ്യപ്പെടുന്നത്. സര്‍വാധിപത്യ നാളുകളില്‍ എങ്ങനെയാണു ജനങ്ങള്‍ ജീവിച്ചു വന്നത് എന്നതിന്റെ ചിത്രങ്ങള്‍ അവയിലുണ്ട്.  അപൂര്‍ണനായിരിക്കുക എന്നതായിരുന്നു കാര്യങ്ങളുടെ ശരിയായ അവസ്ഥയെന്ന് പിതാവിന്റെ കാലിഗ്രാഫി മികവ് തിരിച്ചറിയപ്പെടാതെ പോയതിനെ കുറിച്ച് യൂനിസ് പറയുന്നു.  യൂനിസില്‍ നിന്ന് അധാമിലേക്കുള്ള വിഘടനവും ഇരട്ട സ്വത്വത്തിന്റെ പ്രഭാവവുമാണ് താന്‍ പിറകില്‍ വിട്ടേച്ചു പോയ, തനിക്കു ജീവിക്കാനാകാതെപോയ ജീവിതത്തെക്കുറിച്ച് വിലപിക്കാനും ആ ജീവിതത്തിനു സാക്ഷ്യം പറയാനും അയാള്‍ക്ക് അവസരം നല്‍കുന്നത്. ചരിത്രത്തിന്റെ ഹിംസാത്മകത അതിജീവിക്കാന്‍ നാം സ്വയം വിഘടിക്കേണ്ടി വരും എന്ന് വന്നേക്കാം എന്ന് നോവല്‍ സൂചിപ്പിക്കുന്നു. ഓരോ സ്വത്വവും മറു സ്വത്വത്തിന്റെ സാക്ഷി, മറുപാതി നേരിട്ടിട്ടില്ലാത്തതെന്തോ അത് നേരിടുന്നവന്‍ - ഇങ്ങനെയൊരു അതിജീവന പാരസ്പര്യം വിചിത്രമെങ്കിലും യാഥാര്‍ത്ഥ്യമാവാം. ഈ സംഘര്‍ഷവും വിഘടനവും യഥാര്‍ത്ഥത്തില്‍ വ്യക്തിപരമേയല്ല. മറിച്ചു നാം ജീവിക്കുന്ന ലോകത്തിന്റെ ഒരു പരിഛെദം തന്നെയാണ്.  ഒരു കാലത്ത് തന്നെ പ്രചോദിപ്പിച്ച ഇടതു രാഷ്ട്രീയത്തിന്റെ അപചയത്തെക്കുറിച്ചു അധാം നിരീക്ഷിക്കുന്നു.

 

   “ഇപ്പോഴും ഭിന്നമായ സംഘര്‍ഷത്തിലുള്ള, ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു ലോകങ്ങളെ കുറിച്ചുള്ള ആശയങ്ങളോടെയല്ല നീ തുടങ്ങിയത്, മറിച്ചു മറ്റൊരു നിലപാടില്‍ നിന്ന്‍, ചരിത്രം അധികാരത്തിന്റെ രംഗവേദിയെന്ന സാമൂഹിക വര്‍ഗങ്ങളുടെയും ചൂഷണത്തിന്റെയും വേദിയെന്ന, ആശയത്തില്‍നിന്നാണ്.  തൊലിയുടെ നിറമോ തലച്ചോറിന്റെ വലിപ്പമോ, മതമോ, ചേലാകര്‍മം ചെയ്തവനാണോ, ഇടത്ത് നിന്ന് വലത്തോട്ട്  എഴുതുന്നവനാണോ എന്നൊന്നും നോക്കാതെ. നീ നഗരത്തിലേക്ക് വന്ന ആശയമെന്നത് നീ സര്‍വ ദേശീയത എന്നു വിളിച്ച വ്യത്യസ്തമായ ഒന്നായിരുന്നു. ഇപ്പോള്‍ അതിനെ സാങ്കല്‍പ്പിക സമത്വവാദം (യൂടോപ്യനിസം) എന്നാണ് വിളിക്കുക. അതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച മാതൃകകളുടെ തകര്‍ച്ച നിന്റെ ആദര്‍ശത്തെ ഉലച്ചു കളഞ്ഞു. യഥാര്‍ത്ഥ ലോകത്തെയെന്ന പോലെത്തന്നെ ആദര്‍ശങ്ങളേയും ബാധിക്കുന്ന കാലഹരണപ്പെടല്‍ കാരണം, അതുപോലെ യാത്ര നീണ്ടു നീണ്ടു പോയി എന്ന വസ്തുതയാലും.”

 

   ആദര്‍ശ പ്രചോദിതമായിരുന്ന ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ ഭീകരവാദ സ്വഭാവത്തിലേക്കും ആത്മഹത്യാ ബോംബുകളിലേക്കും മാറിയ വിപര്യയവും അധാം ഉന്നയിക്കുന്നു. “ആ ആത്മഹത്യാ ബെല്‍റ്റുകളും ധരിച്ച് ചരിത്രപരമായ അടിച്ചമര്‍ത്തലിനും തട്ടിത്തെറിപ്പിക്കപ്പെട്ട അഭിലാഷങ്ങള്‍ക്കും യഥാര്‍ത്ഥ ലോകത്തിന്റെ അപചയത്തിനും എതിരെ ആയുധ സജ്ജരായ ആ യുവാക്കളെ കുറിച്ച് എന്താണ് നിന്റെ നിലപാട്?”  രാഷ്ട്രീയ ഇടപെടലും നൈരാശ്യവും, സുദീര്‍ഘ പ്രവാസവും യൗവ്വന സ്വപ്നങ്ങളുടെ കാലഹരണപ്പെടലും എന്നിങ്ങനെ നോവല്‍ തികഞ്ഞ സമകാലിക പ്രസക്തി നേടിയെടുക്കുന്നുണ്ട്. ഷേക്സ്പിയര്‍ മുതല്‍ ടി. എസ്. എലിയറ്റും പ്രൌസ്റ്റും മിലാന്‍ കുന്ദേരയും വരെ സാഹിത്യ കൃതികളില്‍ നിന്നും എഴുത്തുകാരില്‍ നിന്നുമുള്ള സ്വരങ്ങള്‍ മുഴങ്ങി നില്‍ക്കുന്ന ആഖ്യാന  ഭൂമികയില്‍ ഏറെ നിര്‍ണായകമായ ധ്വനിസൂചകം തയിബ് സാലിഹിന്റെ ‘ഉത്തരാടന കാല (സീസന്‍ ഓഫ് മൈഗ്രേഷന്‍സ് ടു ദി നോര്‍ത്ത്)മെന്ന നോവേലിലേക്കുള്ളതാണ്.  ഇരുപതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട അറബ് നോവലുകളില്‍ ഏറ്റവും പ്രമുഖമായ ഒന്നായ പ്രസ്തുത നോവലിലെ നായകന്‍ കിടപ്പറയും പുരുഷ ലിംഗവും കൊളോണിയല്‍ അധിനിവേശത്തിനെതിരെയുള്ള ഒരു പ്രതി-അധിനിവേശ (കൌണ്ടര്‍ ഇന്‍വേഷന്‍) രീതിയും ആയുധവും ആക്കുന്നുണ്ട്.  അപരിഷ്കൃതരോടുള്ള സാംസ്ക്കാരിക വല്‍ക്കരണത്തിന്റെ നിര്‍മ്മിത ന്യായങ്ങള്‍ ഉപയോഗിച്ച് ഒരു സ്ത്രീയായ വിക്ടോറിയ രാജ്ഞിയുടെ പേരില്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ അധിനിവേശം നടത്തിയ ക്രൂരതക്ക് കറുത്ത വര്‍ഗക്കാരുടെ ലൈംഗിക ശേഷിയെക്കുറിച്ചുള്ള നിര്‍മ്മിത ധാരണകള്‍ കരുവാക്കി വെളുത്ത വര്‍ഗക്കാരികളായ സ്ത്രീകളില്‍ ലൈംഗികാധിനിവേശം നടത്തുന്നതിലൂടെ പ്രതികാരം ചെയ്യുകയെന്ന വിചിത്ര രീതിയാണ്‌ മുസ്തഫ സഈദ് എന്ന കഥാനായകന്‍ അവലംബിക്കുന്നത്. പുരുഷ ലിംഗത്തിന് പകരം ആത്മഹത്യാ ബെല്‍റ്റുകളും ബോംബുകളുമെന്ന പുതുകാല വിപര്യയത്തില്‍ ഏതു ശരി, ഏതു തെറ്റ് എന്ന് ഇപ്പോള്‍ യൂനിസിനു തീര്‍ച്ചയില്ല.

       

   ഓര്‍മ്മ, ഓര്‍ത്തെടുക്കല്‍, വിസ്മൃതി കാലവും മാറ്റവും തുടങ്ങിയ പ്രമേയങ്ങള്‍ കടന്നുപോയ ഭൂതകാലത്തോടുള്ള വ്യവഛെദിക്കാനാവാത്ത വൈകാരികതയും നിലപടെടുക്കാനാവാത്ത വര്‍ത്തമാന കാലത്തോടുള്ള സംത്രാസവുമായി നോവലില്‍ ഇടം പിടിക്കുന്നു. യുവാവായ കവിയും വിപ്ലവകാരിയും ഒരാളായും പ്രവാസാനന്തരം പതം വന്ന പില്‍ക്കാല ബോധം മറ്റൊരാളായും കണ്ണാടിയില്‍ നേരിടുന്ന ഭിന്ന വ്യക്തിത്വങ്ങളായി കടന്നു വരുന്നതിലൂടെ ഇരുപതു വര്‍ഷത്തിന്റെ കിടങ്ങിനിരുപുറം നിന്ന് ആദര്‍ശ പ്രചോദിതമായിരുന്ന ഭൂതകാലത്തെയും നൈരാശ്യവും തിട്ടമില്ലായ്മയും മാറിമാറി അടയാളപ്പെടുത്തുന്ന വര്‍ത്തമാന കാലത്തെയും മുഖാമുഖം കൊണ്ട് വരികയാണ്‌ നോവലിസ്റ്റ്‌.  തീര്‍ച്ചയായും ഇത്തരമൊരു അവതരണത്തില്‍ നൊസ്റ്റാള്‍ജിയ അതിന്റെതായ ഒരു ഇടം കണ്ടെത്താതെ വയ്യ. “ഗൃഹാതുരത കാര്യങ്ങളെ മിഴിവുറ്റതാക്കും...ഓര്‍മ്മ അത് സ്വയം ഉരുവപ്പെടുത്തിയതോ, യഥാര്‍ത്ഥത്തില്‍ അവ എങ്ങനെയായിരുന്നോ അതില്‍ നിന്ന് ഭിന്നമായ വിധത്തിലോ രുചികളെയും ഗന്ധങ്ങളെയും ബിംബങ്ങളെയും നിലനിര്‍ത്തും” എന്നും “ഒരാളുടെ ഓര്‍മ്മകളിലേക്ക് എന്തെങ്കിലും സൂചകങ്ങള്‍ കൂടെയില്ലെങ്കില്‍ വാക്കുകള്‍ക്ക് ഗന്ധമോ വര്‍ണ്ണമോ ഉണ്ടാവില്ല” എന്നും നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.  നോവലിസ്റ്റ്‌ എന്നതിലേറെ കവിയെന്ന നിലയിലാണ് അംജദ് നാസര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് എന്നത് ഇതോടു ചേര്‍ത്ത് കാണാവുന്നതാണ്. തന്റെ കൃതിയെ കൃത്യമായ സാഹിതീയ ഇനങ്ങളില്‍ എഴുത്തുകാരന്‍ സ്ഥിതപ്പെടുത്തുന്നില്ല എന്നതും അത് പുസ്തകത്തെ ഒരു ഇതിഹാസ സ്വഭാവമുള്ള കവ്യമായി വിമര്‍ശകര്‍ കാണാന്‍ ഇടയക്കിയിരിക്കാം എന്നതും അറബ് സാഹിത്യ പുരസ്കാര പരിഗണനയില്‍ നോവല്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടാതെ പോയതിനു കാരണമായിട്ടുണ്ടാവാം എന്ന ലിങ്ക്സ് കേലിയുടെ (ദി ഗാര്‍ഡിയന്‍) നിരീക്ഷണവും പ്രസക്തമാണ്‌.  നിയതമായ നോവല്‍ ആഖ്യാന ശൈലിയില്‍ നിന്ന് ഭാവഗീതത്തിലേക്കും കാല്പ്പനികശൈലിയില്‍ നിന്നു സ്ലാപ്സ്റ്റിക്കിലെക്കും ആഖ്യാന രീതി കൂടെക്കൂടെ മാറുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

 

 

 

 

 

  

 

No comments:

Post a Comment