Featured Post

Thursday, June 22, 2017

A Golden Age by Tahmima Anam

 ദേശപ്പിറവിയുടെ തിരുമുറിവുകള്‍


1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി ഘട്ടത്തില്‍ വിഭജനത്തിലൂടെ രണ്ടു രാഷ്ട്രങ്ങള്‍ പിറവിയെടുത്തപ്പോള്‍ അതിലൊന്നായ പാക്കിസ്താന്‍ അപ്പോഴേ സ്വതേ വിഭജിതമായിരുന്നുരാഷ്ട്രീയവും സൈനികവുമായി വ്യക്തമായ മേല്‍കയ്യുള്ള പശ്ചിമ പാകിസ്ഥാനും ഭാഷകൊണ്ടും പാരമ്പര്യങ്ങളും മതാനുഷ്ടാനങ്ങളും കൊണ്ടും തികച്ചും മറ്റൊരസ്തിത്വം ഉണ്ടായിരുന്ന പൂര്‍വ്വ പാകിസ്താനും അവക്കു മധ്യേ ഭൂമിശാസ്ത്രപരമായി രണ്ടിനെയും ഉപഭൂഖണ്ഡത്തിന്റെ കൊമ്പുകള്‍ പോലെ വേര്‍പെടുത്തി ഉത്തരപൂര്‍വ്വ ഇന്ത്യന്‍ പ്രദേശങ്ങളും നിലക്കൊണ്ടപ്പോള്‍ അതൊരു അയഥാര്‍ത്ഥവും നിലനില്‍ക്കാനാവാത്തതുമായ ഏകത്വ നാട്യമായിത്തീരുക സ്വാഭാവികമായിരുന്നുജനസംഖ്യയെപ്പോലെത്തന്നെ വെള്ളപ്പൊക്കവും സൈക്ലോണുകളും സമൃദ്ധമായി ആവേശിച്ച അസമനായ കൂടെപ്പിറപ്പിന് അര്‍ഹിച്ച വിഹിതമൊന്നും രാഷ്ട്രീയ വല്യേട്ടന്‍ ഒരു ഘട്ടത്തിലും നല്‍കിയതുമില്ലവ്യക്തമായ മുസ്ലിം മേധാവിത്തമുണ്ടായിരുന്ന പശ്ചിമ പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായി കല്കത്തയുടെ സാമീപ്യമുണ്ടായിരുന്ന ധാക്ക മുസ്ലിം - ഹിന്ദു സാംസ്കാരിക വിനിമയങ്ങളില്‍ നിന്നാണ് സാമൂഹിക നിലപാടുകള്‍ രൂപപ്പെടുത്തിയത്. 1971-ല്‍ ഷെയ്ഖ് മുജീബുറഹ്മാന്റെ അവാമി ലീഗ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെങ്കിലും ഇസ്ലാമാബാദ് ആ വിജയം ഫലത്തില്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലപകരംസ്വന്തം നാട്ടിലേക്ക് പട്ടാള അധിനിവേശം നടത്തിയാണ് ഇസ്ലാമാബാദ് അതിനോട് പ്രതികരിച്ചത്. 1971 മാര്‍ച്ച് ഏഴിന് ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗത്തിലൂടെ 'ബംഗ ബന്ധുമുജീബുറഹ്മാന്‍ബംഗ്ലാ ദേശിന്റെ സ്വാതന്ത്ര്യസമരം ആരംഭിച്ചതായി പ്രഖ്യാപിച്ചുഅതേ മാസം 26- നു 'ഓപ്പറേഷന്‍ സേര്‍ച്ച്‌ ലൈറ്റ്എന്ന കിരാത പട്ടാള നടപടി ആരംഭിക്കുകയും ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാന്‍മുജീബിനെ അറസ്റ്റ് ചെയ്തു പാകിസ്താനിലെ എകാന്തതടവിലേക്ക് കൊണ്ടുപോവുകയും ചെയ്തുതുടര്‍ന്ന് അരങ്ങേറിയ 'ബംഗ്ലാ ദേശ് വംശഹത്യ'യുടെ നാളുകളില്‍ 'ബംഗാളിന്റെ കശാപ്പുകാരന്‍' (The Butcher of Bengal) എന്നറിയപ്പെട്ട ജനറല്‍ ടികാ ഖാന്റെ കീഴില്‍ ധാക്കാ തെരുവുകള്‍ വിദ്യാര്‍ഥികള്‍ബുദ്ധി ജീവികള്‍സിവിലിയന്മാര്‍വിമതസൈനികര്‍ തുടങ്ങിയവരുടെ ജടങ്ങള്‍ കൊണ്ട് നിറഞ്ഞുഎന്നാല്‍ഡിസംബര്‍ മൂന്നിന് പുതുരാഷ്ട്രത്തോട് ഐക്യപ്പെട്ട്‌ ഇന്ത്യ കൂടി യുദ്ധത്തില്‍ നേരിട്ടിടപെട്ട് തുടങ്ങിയതോടെ പാകിസ്താന്‍ അനിവാര്യമായ പരാജയത്തിലേക്ക് കൂപ്പുകുത്തി തുടങ്ങിഒടുവില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ 1971 ഡിസംബര്‍ പതിനാറിന് പാകിസ്താന്‍ കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചുഒരു ദേശത്തിന്റെ പിറവിയുടെ ഈ നാഴികക്കല്ലുകള്‍ ഏതാണ്ട് കൃത്യമായിത്തന്നെ അടയാളപ്പെടുത്തി രചിക്കപ്പെട്ട നോവല്‍ എന്ന നിലയില്‍ ഒരു ചരിത്ര നോവലിന്റെ മുഴുവന്‍ ഗരിമയും അവകാശപ്പെടാവുന്ന കൃതിയാണ് യുവ ബ്രിട്ടീഷ് ബംഗ്ലാ ദേശി എഴുത്തുകാരി തഹ് മിമ അനമിന്റെ പ്രഥമ കൃതിയായ 'എ ഗോള്‍ഡന്‍ എയ്ജ് '. 1975-ല്‍ ധാക്കയില്‍ ജനിച്ച തഹ് മിമ അനം വളര്‍ന്നതും വിദ്യാഭ്യാസം ചെയ്തതും പാരീസ്ന്യൂ യോര്‍ക്ക്‌ , ബാങ്കോക്ക് , ലണ്ടന്‍ എന്നിവിടങ്ങളിലാണ്താന്‍ ജനിക്കും മുമ്പേ നടന്ന കാര്യങ്ങലായത് കൊണ്ട് സ്വാഭാവികമായും കുടുംബത്തില്‍ മുതിര്‍ന്നവരുടെ ആഖ്യാനങ്ങളിലൂടെയാണ് ജന്മ നാടിന്റെ തീക്കാലത്തിന്റെ അനുഭവങ്ങളൊക്കെ അവരുടെ സര്‍ഗ്ഗ സൃഷ്ടിയുടെ പ്രഭാവമായത്നോവലിലെ കേന്ദ്ര കഥാപാത്രത്തിന് തന്റെ മുത്തശ്ശിയുടെതന്നെ അനുഭവങ്ങളും വ്യക്തിത്വ സവിശേഷതകളും പകര്‍ന്നു കൊടുത്തിട്ടുണ്ടെന്ന് നോവലിസ്റ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്ഇതര കഥാപാത്രങ്ങളിലും അത്തരം സമാനതകള്‍ പ്രകടമാണ്.

ധാക്കയിലെ അസിംപൂര്‍ ഖബറിസ്ഥാനില്‍ കുഴിമാടത്തിനടുത്തിരുന്നു പ്രിയപ്പെട്ട ഭര്‍ത്താവിന്റെ ആത്മാവിനോട് സങ്കടം പറയുന്ന യുവ വിധവ രഹാനയിലാണ് നോവല്‍ ആരംഭിക്കുന്നത്വര്‍ഷം 1959. കല്കത്തയിലെ സമ്പന്ന സാഹചര്യങ്ങളില്‍ നിന്ന് വിഭജനത്തെ തുടര്‍ന്ന് കറാച്ചിയിലേക്ക് കുടിയേറിയ ദാരിദ്രമെങ്കിലും കുലീനമായ കുടുംബത്തിലേ അംഗമായ രഹാന ഹഖ്ഹൃദയസ്തംഭനം കാരണം മരിച്ച പ്രിയതമനോട്‌ പറയുക ഇതാണ്: “ഇന്നെനിക്കു നമ്മുടെ മക്കളെ നഷ്ടപ്പെട്ടു.” ഖലീല്‍ ജിബ്രാന്റെ പ്രവാചകനെ അനുസ്മരിപ്പിക്കും വിധം നോവലില്‍ ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന ഒരു വചനമാണ് 'എന്റെ കുഞ്ഞുങ്ങള്‍ എന്റെ കുഞ്ഞുങ്ങളല്ല!'. മുഹമ്മദ്‌ ഇഖ്ബാല്‍ ഹഖിന്റെ സഹോദരനും സമ്പന്നനുമായ ഫായിസ് ഹഖിനോടും ഭാര്യയും അനപത്യ ദുഃഖം അനുഭവിക്കുന്നവളുമായ പര്‍വീണിനോടും കുട്ടികളുടെ സംരക്ഷാണാവകാശത്തിനായി കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സാമ്പത്തിക കാരണങ്ങാല്‍ തോറ്റുപോയതായിരുന്നു രഹാനമൌലിക വാദ സമീപനങ്ങളുള്ള കോടതിക്ക് പാകത്തില്‍ ഒപ്പം വേറെയും കാരണങ്ങളുണ്ടായിരുന്നുഅവള്‍ മക്കളെ മത നിഷ്ടകള്‍ വേണ്ട പോലെ പഠിപ്പിച്ചില്ലക്ലിയോപാട്ര സിനിമ കാണിച്ചുഅങ്ങനെ പലതുംനല്ല ഉര്‍ദു സംസാരിക്കാനറിയാവുന്ന രഹാനക്ക് പശ്ചിമ പാകിസ്താനും പൂര്‍വ്വ പാകിസ്താനും തമ്മിലുള്ള വൈരുധ്യം സ്വന്തം ജീവിതത്തിലും നേരിടേണ്ടി വരുന്ന വൈരുദ്ധ്യത്തിന്റെ പ്രതിഫലനം തന്നെയാണ്വളരെ ചെറിയൊരു ഭാഗമായ ഈ തുടക്കത്തെ തുടര്‍ന്ന് ഏതാണ്ട് 'സിനിമാറ്റിക്ആയ ഒരു രംഗ മാറ്റം ഇതിവൃത്തത്തില്‍ സംഭവിക്കുകയും ആഖ്യാനം 1971-ല്‍ പുനരാരംഭിക്കുകയും ചെയ്യുമ്പോള്‍ രഹാന തന്റെ മക്കളുമായുള്ള പുന സമാഗമത്തിന്റെ പത്താം വാര്‍ഷികം എലാവര്‍ഷത്തെയും പോലെ ആഘോഷിക്കുകയാണ്. 'മുതിര്‍ന്നു വരവിന്റെ കഥ (coming -of-the-age story), നോവലില്‍ ഈ 'ഭാഗധേയങ്ങളുടെ കുഴമറിച്ചില്‍' (peripeteia) എങ്ങനെയൊക്കെയാണ് സംഭവിച്ചതെന്ന് പിന്നീടാണ് പലപ്പോഴായി വ്യക്തമാവുകഅത്വൈയക്തിക കുറ്റബോധത്തിന്റെയും കുറ്റമില്ലായ്മയുടെയും അതിര്‍വരമ്പുകളെ മാത്രമല്ലവലിയ ലക്ഷ്യങ്ങളിലെ പ്രചോദിത പങ്കാളിത്തത്തെയും (inspired idealism) അതിലും കൂടിക്കലരുന്ന വ്യക്തിനിഷ്ഠ താല്പര്യങ്ങളെയും (subjective preoccupations) പ്രശ്ന വല്ക്കരിക്കുന്നതിലൂടെ നോവലിന്റെ സ്വാതന്ത്ര്യ മോഹവും സമര്‍പ്പണവുമെന്ന കേന്ദ്ര പ്രമേയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുംചരിത്രം തന്റെ മുന്നില്‍ ഉരുവമെടുക്കുന്നത് കാഴ്ചക്കാരി എന്നതില്‍ നിന്ന് പങ്കാളി എന്നതിലേക്കും ഒരു വേള വഴികാട്ടി എന്നതിലേക്ക് തന്നെയുമുള്ള രഹാനയുടെ വളര്‍ച്ച മിക്കപ്പോഴും സ്വാര്‍ത്ഥ നിരപേക്ഷമല്ല.

തന്റെ ഉര്‍ദു ബംഗാളി സങ്കര മൊഴിക്ക് പകരം ശുദ്ധബംഗാളി സംസാരിക്കാനുള്ള പ്രയാസമുണ്ടെങ്കിലും ഇപ്പോള്‍ ഇവിടമാണ് തന്റെ നാടെന്നു കണ്ടെത്തുന്നതോടെയാണ് രഹാന സമര്‍പ്പണത്തിന്റെ ആദ്യ പാഠം പഠിക്കുന്നത് . അവള്‍ സഹോദരിമാര്‍ക്ക് സങ്കല്‍പ്പത്തില്‍ എഴുതുന്നു, “പ്രിയ സഹോദരിമാരെനമ്മുടെ രാജ്യങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണ്നമ്മള്‍ വ്യത്യസ്ത വശങ്ങളിലും... ഞാന്‍ എത്രമാത്രം ഇവിടത്തുകാരിയാണ് എന്നും നിങ്ങളുടെ അവിടത്തുകാരിയല്ലെന്നും നിങ്ങള്‍ക്ക് കാണാം.' ഒരമ്മയെന്ന നിലയില്‍ തന്നില്‍ നിന്ന് ഒരു നാള്‍ അടര്‍ ത്തിമാറ്റപ്പെട്ട മകനും മകള്‍ക്കും തന്നെ ആവശ്യമുണ്ട്ഒരര്‍ഥത്തില്‍ രഹാനയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍വ്വചിക്കപ്പെടുന്നത് ഈ മാനദണ്ഡത്തിലാണ്അതിനപ്പുറം പോകണമെന്നും ആത്മനിഷ്ഠ താല്പര്യത്തിന്റെ പ്രചോദനത്തിനപ്പുറം തന്റെ പങ്ക് പുതു ദേശത്തിനായി പ്രചോദിതമായിത്തന്നെ സമര്‍പ്പിക്കണം എന്നും ബോധപൂര്‍വ്വം തിരിച്ചറിയുന്ന ഘട്ടങ്ങളില്‍ ഒഴിച്ച്.

 

നവയുവാവായ സോഹൈലും കൗമാരം കടന്ന മായയും കൂടുതല്‍ നിശ്ചയ ദാര്‍ട്യത്തോടെയും വരും വരായ്കകളെ കുറിച്ച് കൃത്യമായി മനസ്സിലാക്കിക്കൊണ്ടും തന്നെയാണ് മുക്തിബാഹിനിയുടെ 'ജോയ് ബംഗ്ലാ' (ബംഗാള്‍ വിജയിക്കട്ടെ!) കാംപെയ്നിന്റെ നടുവിലേക്ക് ഇറങ്ങിത്തിരിക്കുകപ്രകൃത്യാ ഒരു തരം ഹിംസയും അനുകൂലിക്കാത്തഅമ്മയുടെ ഉര്‍ദു കവിതാ പ്രണയം കിട്ടിയിട്ടുണ്ടായിരുന്ന സോഹിലിനു ബംഗാള്‍ പക്ഷെ വികാരമായിരുന്നു. "പശ്ചിമ പാകിസ്താന്‍ നമ്മെ ചോരയൂറ്റുകയാണ്നമ്മളാണ് വിദേശ നാണ്യം അധികവുംനേടുന്നത്നമ്മള്‍ ചണം ഉല്‍പ്പാദിപ്പിക്കുന്നു , എന്നിട്ട് നമുക്കൊന്നും കിട്ടുന്നില്ല - സ്കൂളുകളില്ലആശുപത്രികളില്ല,   സൈന്യമില്ലനമുക്ക് നമ്മുടെ സ്വന്തം ഭാഷപോലും സംസാരിക്കാനാവില്ല.” സോഹൈല്‍ ക്രുദ്ധനാവുന്നുബംഗാളിന്റെ പ്രകൃതിയാണ് ചതിക്കുന്നതെന്ന് പറയുന്ന മിസ്സിസ് സെന്‍ഗുപ്തയോടെ അവന്‍ പ്രതിഷേധിക്കുന്നു, “പട്ടിണി ദൈവം സൃഷ്ടിക്കുന്നതല്ലഅത് ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാരുകള്‍ കാരണം സംഭവിക്കുന്നതാണ്.” അവന്‍ മാവോയെയും ചെ ഗുവാരയെയും സ്നേഹിക്കുന്നത് അത് കൊണ്ടാണ്മിസ്സിസ് ചൗധരി അവന്‍ സില്‍വിക്ക് ചേര്‍ന്ന ഭര്‍ത്താവാകില്ല എന്ന് തീരുമാനിക്കുന്നതിന് പിന്നിലും ഇങ്ങനെയൊരു ചിന്തയുണ്ട്. 'കണ്ടമാനം രാഷ്ട്രീയം!' 1970 ലെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര സഹായം കാത്തു നിന്ന് മടുത്ത ശേഷം അത്തരം ഒരു സഹായവുമായി ഒരു ട്രക്കും പുറപ്പെട്ടിട്ടേയില്ലായിരുന്നു എന്നറിഞ്ഞതിനു പിറ്റേ ദിവസമാണ് മായ സ്റ്റുഡെന്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്ബംഗാളി റജിമെന്റുകളില്‍ മുഴുവനും കലാപം പടരുന്ന സാഹചര്യത്തിലാണ് സബീറും അതെ വഴി തെരഞ്ഞെടുക്കുകയും പിടിക്കപ്പെടുകയും ചെയ്യുകസംഘര്‍ഷങ്ങള്‍ രക്ത രൂക്ഷിതമാവുന്നതോടെ അവരെ തടഞ്ഞു നിര്‍ത്താനാവില്ല എന്ന് രഹാന മനസ്സിലാക്കുന്നുമക്കളെ സുരക്ഷിതത്വത്തിന്റെ വലയത്തില്‍ നിര്‍ത്തണമെന്ന് ഒരു വശത്ത്‌ ആഗ്രഹിക്കുമ്പോള്‍ത്തന്നെ അവരുടെ നൈതിക നിലപാടുകളില്‍ അഭിമാനവും ഉണ്ട് അവള്‍ക്ക്.

വിട്ടുപോകലും തിരികെയെത്തലും എന്നൊരു ആവര്‍ത്തനസ്വഭാവം തന്നെ ഇതിവൃത്തത്തിലുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . സൊഹൈലിനെയും മായയേയും അവരുടെ വഴികളില്‍ വിടുമ്പോഴും തൊട്ട് പുറകില്‍ രഹാന അവരെ അന്വേഷിച്ചെത്തുകയും തിരിച്ചു പിടിക്കുകയും ചെയ്യുംഅവരെ വീടിന്റെ ബന്ധനത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു പരിമിതപ്പെടുത്തുന്നതിനു പകരം അവരോടൊപ്പം ചേരുകയും 'ദൗത്യങ്ങള്‍ഏറ്റെടുക്കുകയും ചെയ്യുന്നതിലൂടെയാണ് അവളതു സാധിക്കുകഅങ്ങനെയാണ് സൊഹൈലിനു വേണ്ടി സില്‍വിയുടെ ഭര്‍ത്താവ് സബീറിന്റെ മോചനത്തിനായി ഇപ്പോള്‍ പാകിസ്താനി സൈനിക മേധാവിയായ ഭര്‍തൃ സഹോദരന്‍ ഫയിസിനെ അവള്‍ വീണ്ടും സമീപിക്കുകഹിന്ദുക്കള്‍,   കമ്മ്യൂണിസ്റ്റുകാര്‍ , വിഘടന വാദികള്‍ എന്നിവരെല്ലാം 'നമ്മുടെ മഹത്തായ രാഷ്ട്രത്തിലെ ഹീന വിഭാഗങ്ങളാണ്എന്ന നിലപാടുള്ള ഫയിസ് ഒരിക്കലും അവള്‍ക്ക് അഭിമാതനയിരുന്നിട്ടില്ലഎങ്കിലും ഇപ്പോള്‍ സമര്‍ത്ഥമായി മെനഞ്ഞെടുത്ത കഥയിലൂടെ താല്‍ക്കാലികമായെങ്കിലും അയാളെ വിശ്വസിപ്പിക്കാനും ഓര്‍ഡര്‍ നേടിയെടുക്കാനും അവള്‍ക്ക് കഴിയുന്നുഅപകടകരമായ ദൗത്യത്തിന്റെ പിറകെ ജയിലധികൃതരെ ഒന്നൊന്നായി കൈക്കൂലി കൊണ്ടും 'വായിലെ നാക്കിന്റെ ബലംകൊണ്ടും കീഴ്പ്പെടുത്തി ചെറുപ്പക്കാരനെ മോചിപ്പിച്ചെടുക്കുന്നുണ്ടെങ്കിലും അപ്പോഴേക്കും അയാള്‍ പീഡന മുറകളുടെ മാതൃകാ പതിപ്പായി ജീവച്ഛവം ആയിക്കഴിഞ്ഞിരുന്നുസൊഹൈലിനെ സംബന്ധിച്ച് അത് സില്‍വിയുടെ പ്രണയം തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമമാണ്എന്നാല്‍ ഇവിടെയും നേടിയെന്നതും നഷ്ടപ്പെടുന്നതും കുഴമറിയുന്നുസില്‍വിയുടെ രാഷ്ട്രീയ പ്രതിലോമപരതയും പാകിസ്ഥാനെ എതിര്‍ക്കുന്നത് മത നിന്ദയാണ് എന്ന മട്ടിലുള്ള വിഡ്ഢിത്തങ്ങളും മായക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണ്തന്റെ രാഷ്ട്രീയക്കൂറിനെ ചോദ്യം ചെയ്യുന്ന ഒന്നിനോടും പൊരുത്തപ്പെടാനാവില്ലെന്ന സൊഹൈലിന്റെ തന്നെ നിലപാടും വ്യക്തി താല്പര്യങ്ങള്‍ പ്രധാനമല്ല എന്ന യുവ തലമുറയുടെ സന്ദേശമാണ്രഹാന ഇത്തരം സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്നതിന്റെ തെളിവാണ് നിര്‍ണ്ണായകമായ ഒരു ഒളിയാക്രമണ ഘട്ടത്തില്‍ സൊഹൈലിന്റെ കൈപ്പിഴ കാരണം അവനു സംഭാവിച്ചേക്കാമായിരുന്ന അപകടം ഒഴിവാക്കാനുള്ള ശ്രമത്തിനിടെ മുഖത്തും കാലിനും മാരകമായി പരിക്കേറ്റ യുവ റസിസ്റ്റന്‍സ് വിംഗ് മേജറെ തങ്ങളുടെ ഉടമസ്ഥതയിലുള്ള മാളികയില്‍ താമസിപ്പിക്കാന്‍ രഹാനയും മടിച്ചു മടിച്ചാണെങ്കിലും മായയും തയ്യാറാവുന്നത്ഏതാനും ദിവസങ്ങള്‍ എന്ന് കരുതിയത്‌ മുറിവുകളുടെ കാഠിന്യം കാരണം മൂന്നു മാസത്തിനു മേല്‍ നീളുകയും അത് രഹാനക്കും യുവ പോരാളിക്കുമിടയില്‍ ഒരു ബന്ധമായി വളരുകയും ചെയ്യുന്നുകൂട്ടാളികളെല്ലാം കൊല്ലപ്പെടുന്ന ഒരാത്യന്തിക ഘട്ടത്തില്‍ ഇനിയൊരിക്കല്‍ കൂടി അയാളുടെ സാന്നിധ്യമാണ് സൊഹൈല്‍അതിജീവിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടവന്‍ ആകാനിടവരുത്തുക.

ഒളിത്താവളത്തിലേക്ക് സോഹൈലിനെ പിന്തുടരുന്ന പോലെത്തന്നെ ഷര്‍മീനിന്റെ ദുരന്തത്തെ കുറിച്ച് അറിഞ്ഞതിനു ശേഷം എങ്ങനെയും സുരക്ഷിത ഇടത്തിലേക്ക് മകളെ മാറ്റണം എന്ന ഉദ്ദേശത്തോടെ കല്‍കത്തയിലേക്ക് മായയുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ച ശേഷം അവളെ തേടി അവിടെയും രഹാന എത്തുന്നുണ്ട്അവിടെവെച്ചാണ് അവര്‍ക്ക് അഭയാര്‍ഥിക്യാമ്പുകളുടെ അവസ്ഥ മനസ്സിലാവുകആദ്യമൊക്കെ എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ മടികാണിക്കുന്നുണ്ടെങ്കിലും സ്വയം പ്രയോജനമുള്ള ഒരാള്‍ ആയിരിക്കാനുള്ള സ്വത സിദ്ധമായ വിളിയെ രഹാനക്ക് മാനിക്കാതിരിക്കാനാവില്ലഅങ്ങനെയാണ് അഭയാര്‍ഥികളുടെ ആശുപത്രിയില്‍ വെച്ച് മനസ്സുകലങ്ങിയ പഴയ സുഹൃത്ത് മിസ്സിസ് സെന്‍ ഗുപ്തയെ അവര്‍ കണ്ടുമുട്ടുകവിവരണാതീതമായ എന്തൊക്കെയോ അനുഭവങ്ങളിലൂടെ കടന്നു പോയതിന്റെ പരിണതിയായി അവരിപ്പോള്‍ മൂകയാണ് ; അവരുടെ കുടുംബത്തിനു എന്ത് സംഭവിച്ചു എന്നുഅത് ദുരൂഹവുംക്യാമ്പിലെ സാഹചര്യങ്ങളില്‍ ജോണ്ടിസ് ബാധിച്ച് കിടപ്പിലാവുന്ന രഹാനയെ അതെ മൌനത്തോടെ അവര്‍ പരിചരിക്കുന്നുനല്ലകാലം വര്ന്നുവെന്നും ഇനിയും നമുക്ക് ഒരുമിച്ചു ധാക്കയില്‍ കഴിയാം എന്നുമുള്ള രഹാനയുടെ നിര്‍ദ്ദേശം പക്ഷെ മിസ്സിസ് സെന്‍ ഗുപ്തയില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ലകാശ്മീരില്‍ നിന്ന് സന്നദ്ധ സേവനത്തിനെത്തിയ യുവ ഡോക്റ്റരറും നാല്പ്പത്തിയേഴില്‍ താനും ഒരഭയാര്‍ഥിയായിരുന്നെന്നു പുതിയ അഭയാര്‍ഥിയോടു സാഹോദര്യം പ്രഖ്യാപിക്കുകയും പ്രത്യേക ഡിസ്കൌണ്ട് നല്‍കുകയും ചെയ്യുന്ന കച്ചവടക്കാരനും രഹാനയുടെ കല്‍കത്താ അനുഭവങ്ങളില്‍ പെടും.

 

നോവന്ത്യത്തില്‍ കുഴിമാടം സന്ദര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ രഹാന ഭര്‍ത്താവിനോട് തന്റെ ജീവിത സാരസ്വം ഏറ്റു പറയുന്നുണ്ട്. 'ഇന്ന് യുദ്ധം അവസാനിക്കുംഎന്നാണു ആ ഡിസംബര്‍ പതിനാറിന് (1971) അവള്‍ തുടങ്ങുകഗറില്ല പോരാളിയോടുണ്ടായ ഹ്രസ്വമായ ബന്ധത്തെയാണ് പാപ ബോധമേതും കൂടാതെ അവള്‍ ഏറ്റുപറയുന്നത്ഒരു കാലത്ത് ഒരു യുവ വിധവയുടെ വൈവശ്യങ്ങള്‍ക്ക് പ്രതിവിധിയായി മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നെങ്കിലും കുഞ്ഞുങ്ങളെ തിരിച്ചു കിട്ടിയപ്പോള്‍ മുതല്‍ രഹാന ആ താല്പര്യങ്ങള്‍ എന്നേക്കുമായി കയ്യൊഴിച്ചതായിരുന്നുമറ്റൊരാള്‍ തന്റെ മക്കളോട് ക്രൂരമായി പെരുമാരുന്നതിനു ഇടയാക്കുന്ന വിദൂര സാഹചര്യം പോലും അവള്‍ക്ക് അചിന്ത്യമായിരുന്നു.

യുദ്ധം ഇന്നവസാനിക്കുംഞാന്‍ ഒരായിരം കൊല്ലം വയസ്സായിരിക്കുന്നുഞാന്‍ വിരൂപയാണ്ഞാന്‍ ക്ഷീണിതയാണ്പക്ഷെ ഞാന്‍ ജീവിച്ചിരിക്കുന്നു... ഇക്കാണുന്ന ഭ്രാന്തിന്റെയെല്ലാം മധ്യത്തിലും നീണ്ട ഒരിടവേളക്ക് ശേഷം ലോകം ശരിയായ ദിശയിലാണെന്ന് ആദ്യമായി എനിക്ക് തോന്നി . ഒരായിരം കൊല്ലങ്ങളുടെ സങ്കടങ്ങള്‍ ഉള്‍കൊണ്ട ശബ്ദത്തില്‍ ഒരു സ്ത്രീയുടെ പാട്ട് ഞാന്‍ കേട്ടുഅതെഞാന്‍ അയാളെ സ്നേഹിച്ചുആ തൊണ്ണൂറ്റിയാറു ദിവസങ്ങളില്‍ ഒരു തീരെ ചെറിയ കാലം ഞാനയാളെ സ്നേഹിച്ചുനിന്നോടൊപ്പം എങ്ങനെയായിരുന്നോ അതുപോലെത്തന്നെയായിരുന്നു അവനോടൊപ്പവും.. ഏറ്റവും ചുരുങ്ങിയ നിമിഷം.” 

സോഹൈലിനെ അന്വേഷിച്ചെത്തിയ പട്ടാളക്കാര്‍ക്ക് മുന്നില്‍ അയാളാണ് അവന്‍ എന്ന് തോന്നിച്ചതിനെ കുറിച്ച് അയാളോട് തന്നെ കുമ്പസാരിച്ച കാര്യവും അവള്‍ ഭര്‍ത്താവിനോട് ഏറ്റു പറയുന്നുഒപ്പം താന്‍ കടന്നു വന്ന ജീവിത പരീക്ഷണങ്ങളെ കുറിച്ച്ഇനിയൊരവസരം കിട്ടിയാല്‍ ഒടുവില്‍ താനതില്‍ നിന്നെല്ലാം സ്വതന്ത്രയാവുമെന്നും അയാളോട് പറഞ്ഞതിനെ കുറിച്ച്അതിനൊക്കെയും തനിക്കു മാപ്പ് നല്‍കണമെന്ന് അവള്‍ ഭര്‍ത്താവിനോട് അപേക്ഷിക്കുന്നു.

 

അവള്‍ക്കറിയാം തന്റെ പ്രിയതമന്‍ തന്നെ കുറ്റപ്പെടുത്തില്ലെന്ന്തങ്ങളുടെ കുപ്പായങ്ങള്‍ പരസ്പരം വെച്ചു മാറി ധരിച്ച ആരിഫും ജോയിയും സൊഹൈലും മാതൃത്വത്തിന്റെ ഒരേ ഭാവം രഹാനയില്‍ ഉണര്‍ത്തുന്നത് ആര്‍തര്‍ മില്ലറുടെ 'ആള്‍ മൈ സണ്‍സ് ' എന്ന നാടകത്തില്‍ കൊല്ലപ്പെട്ട സൈനികരായ യുവാക്കളെ കുറിച്ച് ജോ കെല്ലര്‍ കണ്ടെത്തുന്ന സത്യത്തെ ഓര്‍മ്മിപ്പിക്കുംആരിഫും ജോയിയും ആ മാറ്റി ധരിച്ച കുപ്പായങ്ങളോടെയാണ് മരിച്ചത് എന്ന് അവള്‍ ഭര്‍ത്താവിനോട് പറയുന്നുകീഴടങ്ങിയ പാകിസ്താനി പട്ടാളക്കാര്‍ക്കിടയില്‍ നിന്ന് പരവശനായ ഫയിസ് താന്‍ ചെയ്തു കൊടുത്തതിനെല്ലാം പ്രത്യുപകാരമായി തനിക്കു വേണ്ടി ഇടപെടണമെന്ന് ക്യാമ്പ് സന്ദര്‍ശിക്കാനെത്തുന്ന രഹാനയോടു പറയുന്നുണ്ട്.

എന്റെ ഭര്‍ത്താവിനെയോര്‍ത്ത്എന്ന വാക്കുകള്‍ ഉച്ചരിക്കാന്‍ തുടങ്ങുകയായിരുന്നു അവള്‍പക്ഷെ അപ്പോള്‍ അവരുടെയെല്ലാം ചിത്രങ്ങള്‍ജോയ്ആരിഫ്മിസ്സിസ് സെന്‍ ഗുപ്തഎല്ലാവരും അവളുടെ മുന്നില്‍ ഒഴുകിയെത്തിഅപ്പോഴും അവള്‍ അയാള്‍ക്ക് മാപ്പ് കൊടുത്തേനെപക്ഷെ അപ്പോള്‍ ഷര്‍മീനേ കുറിച്ച് കേട്ടപ്പോള്‍ മായയുടെ മുഖത്തുണ്ടായ ഭാവം അവളോര്‍ത്തു പോയിഇനിയൊരിക്കലും അവള്‍ അതില്‍ നിന്ന് മോചിതയവില്ലല്ലോ എന്ന് തിരിച്ചറിഞ്ഞ യുദ്ധത്തിന്റെ ആദ്യ നാളുകളേയും. 'എനിക്ക് നിങ്ങള്‍ക്ക് മാപ്പ് തരാനാവില്ലസഹോദരാഎന്റെ മകളെ പ്രതി എനിക്ക് നിങ്ങള്‍ക്ക് മാപ്പ് തരാനാവില്ല.” 

പാകിസ്താന്‍ സൈനികര്‍ ബംഗാളീ സ്ത്രീത്വത്തോട് കാട്ടിയ അത്യാചാരങ്ങള്‍ ചരിത്രത്തിന്റെ ഏറ്റവും നിന്ദ്യമായ ഓര്‍മ്മകളാണ്.

ബംഗ്ലാ ദേശ് ആയി പുനര്‍ജ്ജനിക്കുന്ന പൂര്‍വ്വ പാകിസ്താന് വേണ്ടി ലെഫ്റ്റ്ജനറല്‍ എ . കെനിയാസി 'ഇന്ന്യുദ്ധം അവസാനിപ്പിക്കുന്ന ഉടമ്പടിയില്‍ ഒപ്പു വെക്കുമെന്നും ആഘോഷങ്ങളുടെ ദിനമായിരിക്കും പിന്നീടെന്നുമുല്ല സ്വതന്ത്ര ബംഗാള്‍ റേഡിയോയുടെ പ്രവചനങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ട് തന്റെ ഏറ്റു പറച്ചില്‍ അവള്‍ അവസാനിപ്പിക്കുക ഇങ്ങനെയാണ്:

എനിക്കറിയാം ഞാനെതാണ് ചെയ്തതെന്ന്.

ഒരു പാട് ആണ്‍മക്കളെ കൊണ്ടുപോയ ഈ യുദ്ധം എന്റെ കുഞ്ഞിനെ വെറുതെ വിട്ടുഒരു പെണ്‍മക്കളെ തീപ്പെടുത്തിയ ഈ കാലം എന്റെ കുഞ്ഞിനെ പൊള്ളിച്ചില്ല.

ഞാനത് അനുവദിച്ചില്ല.”

 

നോവലിന്റെ തുടക്കവും ഒടുക്കവും ഭര്‍ത്താവിന്റെ ഖബറിടം സന്ദര്‍ശിക്കുന്നതിലായാണ് നിബന്ധിച്ചിരിക്കുന്നത് എന്നതില്‍ ജീവിതവും മരണവും ചേര്‍ന്ന് കഥ പറയുന്നതിന്റെയും ചരിത്രം പങ്കുവെക്കുന്നതിന്റെയും ഒരു ചാക്രികത സൂചിതമാവുന്നുണ്ട്ചരിത്രം വ്യക്തി ജീവിതങ്ങളെയും തിരിച്ചും ആവേശിക്കുന്ന ഭൂമികയിലാണ്‌ ചരിത്ര നോവല്‍ പിറവിയെടുക്കുന്നത്മറ്റു വാക്കുകളില്‍ ചരിത്രത്തിനു അമിത പ്രാധാന്യം നല്‍കുമ്പോള്‍ നോവല്‍ പരാജയപ്പെടുകയും ഫിക് ഷന്റെ സ്വാതന്ത്ര്യം സര്‍വ്വ പ്രധാനമാകുമ്പോള്‍ ചരിത്രം വക്രീകരിക്കപ്പെടുകയും ചെയ്യാംചരിത്ര നോവലുകളില്‍ സത്യമായ ചരിത്രം പറയുന്നതിലെ വിട്ടുവീഴ്ച്ചയില്ലായ്മയിലാണ് യഥാര്‍ത്ഥ കഥാപാത്രങ്ങളെയും ഫിക് ഷനല്‍ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതില്‍ എടുക്കേണ്ടിവരുന്ന സ്വാതന്ത്ര്യവും അനിവാര്യമായേക്കാവുന്ന വിട്ടുവീഴ്ചകളും ന്യായീകരിക്കപ്പെടുകരേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ സത്തയെ പ്രാകാശിപ്പിക്കാന്‍ വേണ്ടും വിധം ഫാന്റസിയുടെയും മിത്തുകളുടെയും സഹായത്തോടെ ശൈലീകൃത രചനാ സമ്പ്രദായങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രീതി റുഷ്ദിയുടെ  'മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ ' പോലുള്ള ചരിത്രാവലംബിത നോവലുകളില്‍ കാണാംഎന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി യഥാതഥമായി ചരിത്രത്തെ സമീപിക്കുന്ന രീതിയാണ് തഹ് മിമ അനം സ്വീകരിക്കുന്നത്പല ഭാഗങ്ങളുടെയും പേരുകള്‍ തന്നെ നേരിട്ട് ചരിത്രത്തില്‍ നിന്നെടുത്തതാണ്: 'മാര്‍ച്ച് 1971', ' 25 മാര്‍ച്ച് 1971 ഓപ്പറേഷന്‍ സേര്‍ച്ച്‌ ലൈറ്റ് ','ഏപ്രില്‍ , റേഡിയോ ഫ്രീ ബംഗ്ലാദേശ്', 'മേയ് , ടികാ ഖാന്‍ബംഗാളിന്റെ കശാപ്പുകാരന്‍', '16 ഡിസംബര്‍ 1971 ', തുടങ്ങിയവ ഉദാഹരണംഎന്നാല്‍ ചരിത്രം അവതരിപ്പിക്കുമ്പോള്‍ ചില സൂക്ഷ്മമായ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് മൈക്കല്‍ ഗോറ നിരീക്ഷിക്കുന്നു. (Sunday Book Review). 1959 ലെ കഥാകാലത്ത് എലിസബത്ത് ടൈലറുടെ ക്ലിയോപാട്ര സിനിമ ഇറങ്ങിയിട്ടില്ലെന്ന കൊച്ചു തെറ്റ് വേറൊരു ചോദ്യത്തിലേക്ക് എത്തിച്ചതായി വിമര്‍ശകന്‍ ചൂണ്ടിക്കാണിക്കുന്നുഇനി ക്ലിയോ പാട്ര എന്നായാലും ഏതു രീതിയില്‍ സെന്‍സര്‍ ചെയ്താവും പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുകയൂനിവേഴ്സിറ്റിയില്‍ തന്റെ കൂട്ടുകാരികളെല്ലാം സെക്സില്‍ ഏര്‍പ്പെടാറുണ്ട് എന്ന പതിനേഴുകാരിയായ മായയുടെ അവകാശവാദം അവളുടെ മാര്‍ക്സിസ്റ്റ്‌ സര്‍ക്കിളില്‍ പോലും സത്യമാവാനിടയില്ലെന്നും നിരീക്ഷിക്കപ്പെടുന്നുരഹാനയുടെ തോട്ടത്തിലെ രഹസ്യ നീക്കങ്ങള്‍ആയുധങ്ങള്‍ കുഴിച്ചിടുന്നതിനു വേണ്ടിയുള്ള കുഴിയെടുക്കല്‍ തുടങ്ങിയവയൊക്കെ നിര്‍ബാധം നടക്കുന്നത് അവളുടെ മക്കള്‍ ഗറില്ലാ പോരാളികള്‍ ആണ് എന്ന് റോന്തു ചുറ്റുന്ന സൈനികര്‍ക്ക് അറിയാമെന്നിരിക്കെ അസ്വാഭാവികമാണ്ടെലെഗ്രാം പോലുള്ള വാര്‍ത്താ വിനിമയ സാധ്യതകള്‍ പോരാളികള്‍ക്ക് നോവലില്‍ സൂചിതമാവും വിധം ഉപയോഗിക്കാനാവുമോ എന്നും സംശയം തോന്നാംഇത്തരം സൂക്ഷ്മാംശങ്ങളിലെ പൊരുത്തക്കേടുകള്‍ മാറ്റി വെച്ചാല്‍ നോവലിന്റെ ആദ്യ ഭാഗങ്ങളും രണ്ടാം പകുതിയും തമ്മില്‍ കലാപരമായ മികവിലും പ്രകടമായ വ്യത്യാസമുണ്ടെന്നു മൈക്കല്‍ ഗോറ നിരീക്ഷിക്കുന്നുആദ്യഭാഗങ്ങളിലെ വിവരണാത്മക ഭാഗങ്ങളില്‍ പലപ്പോഴും കാണുന്ന അവ്യക്തത രണ്ടാം പകുതിയിലെ ചടുലമായ ആഖ്യാനത്തില്‍ ഇല്ലെന്നും അവിടെയാണ് തന്റെ ആദ്യ കൃതിയിലൂടെത്തന്നെ നോവലിസ്റ്റ് ഏറെ പ്രതീക്ഷയര്‍പ്പിക്കാനാവുന്ന ഒരെഴുത്തുകാരിയായി സ്വയം അടയാളപ്പെടുത്തുന്നത് എന്നും വിമര്‍ശകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

2007 -ല്‍ പുറത്തിറങ്ങിയ നോവല്‍ പ്രഥമ കൃതിക്കുള്ള കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്കാരം നേടിയപ്പോള്‍ (2008) നോവലിസ്റ്റിന്റെ തുടര്‍ന്നിറങ്ങിയ 'എ ഗുഡ് മുസ്ലിംമാന്‍ ഏഷ്യന്‍ സാഹിത്യ പുരസ്കാരത്തിന് (2011) പരിഗണിക്കപ്പെട്ടുഈ രണ്ടു നോവലുകളും 2016 ല്‍ പുറത്തിറങ്ങിയ 'ദി ബോണ്‍സ് ഓഫ് ഗ്രെയ്സ്എന്ന കൃതിയും ചേര്‍ന്ന് ദേശപ്പിറവിയും അതിനു വിലനല്കിയും പങ്കുപറ്റിയും കഴിഞ്ഞ ഒരു ജനതയുടെ പില്‍ക്കാല ജീവിതവുമെന്ന പ്രമേയത്തെ പ്രധാനമായും ഒരു താവഴിയിലൂടെ ആഴത്തില്‍ പരിശോധിക്കുന്ന ഒരു നോവല്‍ ത്രയം എന്ന നോവലിസ്റ്റിന്റെ പ്രഖ്യാപിത ലക്ഷ്യത്തെയാണ്‌ സാക്ഷാത്കരിച്ചത്

(സാകേതം മാസിക ജൂണ്‍ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 108-115)

No comments:

Post a Comment