Featured Post

Saturday, July 22, 2017

A Horse Walks into a Bar by David Grossman

കീഴ്മേല്‍ കാഴ്ച്ചയുടെ വിദൂഷക സത്യങ്ങള്‍

ഒരേസമയവും ദേശീയവും വൈയക്തികവുമായ ദുരന്തങ്ങളെ തീക്ഷണമായും തീവ്ര വൈകാരികതയോടെയും ആവിഷ്കരിക്കുന്ന ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ്‌, ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം തുടങ്ങിയ കൃതികളുടെ രചയിതാവായ ഇസ്രായേലി നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്സ്മാന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു രചാന രീതിയിലേക്ക് ചുവടു മാറുകയാണ് എ ഹോഴ്സ് വാക്സ് ഇന്‍ടു എ ബാര്‍ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍. 2011-ല്‍ പുറത്തിറങ്ങിയ ശക്തമായ ആത്മകഥാംശമുള്ള ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ്‌ എന്ന ഇതിഹാസമാനമുള്ള നോവലില്‍ 2002-ലെ ഓപറേഷന്‍ ഡിഫന്‍സീവ് ഷീല്‍ഡ് എന്ന വെസ്റ്റ് ബാങ്ക് അധിനിവേശഘട്ടത്തില്‍ സൈനിക വൃത്തിക്കിടെ കാണാതായ മകനെ തേടിയുള്ള ഓറ എന്ന അമ്മയുടെ അന്വേഷണം മൂന്നരപ്പതിറ്റാണ്ടിന്റെ വൈയക്തിക, ദേശീയ ചരിത്രത്തിലൂടെയും ഇസ്രായേലിന്റെ ദേശഭൂമികയിലൂടെയും കടന്നു കാല - ദേശങ്ങളുടെ വലിയ കാന്‍ വാസിലാണ് സംഭവിക്കുന്നത്‌. 2015-ല്‍ ഇറങ്ങിയ ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം ആവട്ടെ, നോവലിന്റെ പ്രകൃതം മുറിച്ചു കടന്ന് നാടകം, ഗദ്യം, കവിത എന്നിങ്ങനെ വ്യത്യസ്ത സാഹിത്യ ഇനങ്ങളുടെ സ്വഭാവം ഉള്‍കൊള്ളുന്നു. ഏറ്റവും പുതിയ നോവലിലേക്ക് എത്തുമ്പോള്‍ സാമ്പ്രദായിക നോവല്‍ ആഖ്യാനത്തിലോ ഇനങ്ങളിലോ (genre) ഇനിയങ്ങോട്ട് താനിക്ക് താല്‍പര്യമില്ലെന്ന് ഏതാണ്ടൊരു തീരുമാനമെടുത്തപോലെയാണ് ഗ്രോസ്സ്മന്‍.

 

ഹാസ്യത്തിന്റെ നിര്‍മ്മിതിവഴക്കം

 

ചാക്യാര്‍ക്കും വിദൂഷകനും കോമാളിക്കുമുള്ള ജനാധിപത്യകാല വികല രൂപാന്തരമാണ് കോമിക് ടാക്ക് ഷോ അവതാരകന്‍. വാക്കുകള്‍ കൊണ്ടുള്ള ഞാണിന്‍മേല്‍ കളിയില്‍ ‘സ്പെഷ്യലൈസ്’ ചെയ്യുന്ന അയാളുടെ തമാശകള്‍ ഉന്നത നിലവാരത്തിലേറെ സമൂഹത്തിന്റെ കാപട്യങ്ങളുടെ കണ്ണാടിയായാണ് നിലയുറപ്പിക്കേണ്ടത്. അസുഖകരമായ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു തന്റെ പൂര്‍വ്വ സൂരികള്‍ക്ക് എന്നത് കൂടുതല്‍ രാഷ്ട്രീയ ബോധ്യങ്ങള്‍ വളര്‍ന്നിട്ടുള്ള ജനാധിപത്യ കാലത്ത് കൊമേഡിയന് കേട്ടു കേള്‍വി മാത്രമാണോ? കേളികേട്ട ജൂതഹാസ്യത്തിന്റെ സ്വാതന്ത്ര്യ ബോധം  ആഷ് വിറ്റ്സ് അനന്തര ഘട്ടത്തില്‍ പ്രസന്നഭാവങ്ങളില്‍ നിന്ന് ഇരുണ്ട ബോധ്യങ്ങളിലേക്കും കറുത്ത ഹാസ്യത്തിലേക്കും ചുവടു മാറിയതും സ്വാഭാവികമാകാം. വടക്കന്‍ ഇസ്രായേലിലെ തീരദേശ പ്രദേശമായ നെതാന്യയിലെ ഒരിടത്തരം കോമഡി ക്ലബ്ബില്‍ അലസമായ സായാഹ്നങ്ങളിലൊന്നില്‍ ഒരു ആഗസ്റ്റ്‌ ഇരുപതിന് തമാശയാസ്വദിക്കാന്‍ കാത്തിരിക്കുന്ന കുറെയേറെ ആളുകള്‍ക്ക് മുന്നില്‍ ഡോവാലെ ഗ്രീന്‍സ്റ്റീന്‍ എന്ന ഡോവാലെ ജി എന്ന ഡോവ്ചിക്ക് എന്നു വിളിപ്പേരുള്ള സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കടന്നുവരുന്നതോടെയാണ് ഡേവിഡ് ഗ്രോസ്സ്മന്‍ തന്റെ ‘കുതിര’യെ ബാറിലേക്ക്’ കൊണ്ടുവരുന്നത്. ഇന്ന് ഡോവിനു അമ്പത്തിയേഴു വയസ്സ് തികയുകയാണ്. “അതെളുപ്പമല്ല!” അയാള്‍ ഉറക്കെ പറയുന്നു, എന്നിട്ട് ഒരു വിശാലമായ, ശൂന്യമായ ആലിംഗനത്തിനായി കൈകള്‍ വിടര്‍ത്തുന്നു,. “അമ്പത്തിയേഴില്‍ എത്തുക എളുപ്പമേയല്ല, അതും, നമ്മിളിതാ ഇപ്പോള്‍ കേട്ടപോലെ, ഹോളോകോസ്റ്റും ബൈബിളും അതിജീവിച്ച്.” ഇന്നിനി അടുത്ത രണ്ടു മണിക്കൂറിലായി നടത്താനിരിക്കുന്ന പ്രകടനം പതിവ് പോലെയുള്ളതല്ല, അതിനി ആവര്‍ത്തിക്കുകയുമില്ല, കാരണം ഇതയാളുടെ അവസാന പ്രകടനമാണ്. ഡോവാലെയുടെ പ്രൊഫഷന്‍ കോമഡിയാണെങ്കിലും ഉയരം കുറഞ്ഞു, കണ്ണട വെച്ച്, അസ്ഥിമാത്ര പ്രാകൃതനായ, പ്രോസ്ട്രേറ്റ് കാന്‍സറിന്റെ രൂപത്തില്‍ സ്വന്തം അന്തകന്‍ ഉള്ളില്‍ ഒളിച്ചിരിക്കുന്ന അയാള്‍ ഒട്ടും പ്രസന്ന പ്രകൃതിയല്ല എന്നത് നോവല്‍ ഹാസ്യപ്രധാനമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. പിണങ്ങിപ്പിരിഞ്ഞ അഞ്ച് മക്കളുള്ള ഡോവ് അഞ്ചു തവണ പ്രസവാനന്തര ഡിപ്രഷന്‍ (postpartum depression) അനുഭവിച്ചവന്‍ എന്നാണു അയാള്‍ സ്വയം വിവരിക്കുക. തന്റെ ജനനം തന്നെയും ഒരനാവശ്യ ദുരന്തമായിരുന്നുവെന്ന്‍ പരിഹസിക്കുന്ന മനോനിലയാണ് അയാളുടേത്. “എനിക്ക് ഏറ്റവും നല്ലത് വരണം എന്നാഗ്രഹിച്ചുവെന്നു അവകാശപ്പെടുന്ന ഒരു സ്ത്രീ, എന്നിട്ടും എനിക്ക് ജന്മം നല്‍കി! എന്ന് വെച്ചാല്‍, ഞാനാലോചിക്കുന്നത്, കൊലപാതം കാരണം എത്ര വിചാരണകളും ജയിലുകളും കുറ്റാന്വേഷണങ്ങളും കുറ്റകൃത്യപരമ്പരകളുമാണ് ഉണ്ടായിട്ടുള്ളത്, എന്നാല്‍ ജനനം ഉള്‍പ്പെട്ട ഒരൊറ്റ കേസെങ്കിലും ഇതുവരെയും ഞാന്‍ കേട്ടിട്ടില്ല. കരുതിക്കൂട്ടിയുള്ള ജനനം, അലംഭാവ ജനനം, ആകസ്മിക ജനനം, എന്തിന്, ജനനത്തിനുള്ള പ്രേരണയെങ്കിലും ഉള്‍പെട്ട ഒരു കേസു പോലും. അതുമാത്രമല്ല, നാം സംസാരിക്കുന്നത് ഒരു മൈനര്‍ ഉള്‍പെട്ട കേസിന്റെ കാര്യമാണ് എന്നതും മറക്കരുത്.” അടുത്ത നിമിഷം അമ്മയെ തന്റെ തമാശക്കുള്ള അസംസ്കൃതവസ്തുവാക്കുന്നതില്‍ അയാള്‍ക്ക് കുറ്റബോധവും തോന്നുന്നു. “എന്നോട് ക്ഷമിക്കൂ, മമ്മ, കാരണം ഞാന്‍ നെറികേട് കാട്ടി, ഒറ്റിക്കൊടുത്തു, ഞാനീ നദിയില്‍ ഒരു ചിരിക്കു വേണ്ടി നിന്നെ വീണ്ടും വിറ്റുകളഞ്ഞു. ഞാന്‍ ചിരിയുടെ കൊടിച്ചിയാണ്, അതെനിക്ക് വിടാന്‍ വയ്യ..”

തുടര്‍ന്ന്‍ ഒട്ടും മികച്ചതോ സംസ്കാരപൂര്‍ണ്ണമോ അല്ലാത്ത വഷളന്‍ തമാശകളിലേക്കും എങ്ങനെയും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കും അയാള്‍ ചുവടു മാറുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാണ്: ആര്‍ക്കുവേണം യാഥാര്‍ത്ഥ്യ ബോധമുള്ള സാമൂഹിക നിരീക്ഷണങ്ങള്‍? മോഡേണ്‍ ടൈംസ് എന്ന ക്ലാസ്സിക് ചലച്ചിത്രം ചെയ്തപ്പോള്‍ ചാര്‍ളി ചാപ്ലിന്‍ നേരിട്ട വിമര്‍ശനം പോലെ, കൊമേഡിയന്‍ ആശയങ്ങളുടെ ഗരിമ കൊണ്ട് അത്ഭുതപ്പെടുത്തേണ്ടതില്ല. ഇസ്രായേലി കുടിയേറ്റക്കാര്‍, സമധാനപ്രവര്‍ത്തകര്‍, ജൂതന്മാര്‍, അറബികള്‍ - എല്ലാവരെ കുറിച്ചും അയാള്‍ കനം കുറഞ്ഞ തമാശകള്‍ പറയുന്നുണ്ട്. എന്നാല്‍ ഗൌരവ സ്വഭാവമുള്ള എന്തെങ്കിലും നിരീക്ഷണം നടത്തുമ്പോള്‍ അത് പ്രശ്നമാവുന്നു. ചെക്ക് പോയിന്റുകളില്‍ കോമാളിയെ പോലെ കൈകാര്യം ചെയ്യപ്പെടുന്ന പലസ്തീനിയെ കുറിച്ച് പറയുമ്പോള്‍ ഇരുണ്ടു പോകുന്ന പ്രേക്ഷകരുടെ മുഖഭാവങ്ങള്‍ പ്രസന്നമാക്കാന്‍ അയാള്‍ക്ക് വാചാലനാവേണ്ടി വരുന്നു, “ശരി, സമ്മതിച്ചു, ബോസ്സ്, യൊവാവ്, എന്റെ സുഹൃത്തെ. അയാളുടെ മുഖം കണ്ടോ! എന്താ ഇത്ര സംഭ്രമം, ബോസ്സ്? ഞാന്‍ സത്യം ചെയ്യുന്നു, ഇനി അത്തരം സംസാരം ഉണ്ടാവില്ല, ഞാന്‍ നിര്‍ത്തി, ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ ഉറപ്പു തന്നു, ഞാനെന്റെ വാക്ക് തന്നു, എനിക്കറിയാം, അതങ്ങനെ നാക്കില്‍ നിന്ന് വീണ്‌പോയതാ, അതാണ്‌, ഇനി രാഷ്ട്രീയമില്ല, പിടിച്ചടക്കലിനെ കുറിച്ച് ഇല്ല, പലസ്തീനികളില്ല, ലോകമില്ല, യാഥാര്‍ത്ഥ്യമില്ല, ഹെബ്രോന്‍ കാസ്ബയിലൂടെ നടക്കുന്ന രണ്ടു കുടിയേറ്റക്കാരില്ല...” രാഷ്ട്രീയം പറയുന്നതില്‍ കാര്യമില്ലെന്ന് അയാള്‍ ചിന്തിക്കുന്നത് തന്റെ തലമുറയെ കുറിച്ചുള്ള നൈരാശ്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. “യൊവാവ് പറഞ്ഞത് തീര്‍ത്തും ശരിയാണ് – രാഷ്ട്രീയം വേണ്ട! എന്തായാലും നമ്മുടെ മക്കള്‍ വളര്‍ന്നു വരും വരെ അത് സംഭവിക്കാന്‍ പോകുന്നില്ല, അത് കൊണ്ട് അതവരുടെ തലവേദനയാണ്. ആരാണ് അവരോടു നമ്മള്‍ വിസര്‍ജ്ജിക്കുന്നത് തിന്നാന്‍ വേണ്ടി ഇവിടെ ചുറ്റിപറ്റി നില്‍ക്കാന്‍ പറയുന്നത്? അപ്പോള്‍ എന്തിനാണ് അതെക്കുറിച്ച് ഇപ്പോള്‍ വേവലാതി കൊള്ളുന്നത്‌? എന്തിനീ പോരാട്ടവും വാഗ്വാദങ്ങളും ആഭ്യന്തര യുദ്ധങ്ങളും? എന്തിനാ അതിനെ കുറിച്ച് ആലോചിക്കുന്നത്? എന്തിനാ ചിന്തിക്കുക എന്നത് തന്നെ? ചിന്താ ശൂന്യതക്ക് കയ്യടിക്കൂ!” എന്നാല്‍ പലസ്തീന്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഏറ്റവും ചുരുങ്ങിയ നിരീക്ഷണത്തില്‍ അസ്വസ്ഥരാകുന്ന പ്രേക്ഷകര്‍ പക്ഷെ പുത്തന്‍ സെമിറ്റിക് വിരുദ്ധതയെ വിമര്‍ശിക്കുമ്പോള്‍ ഏറെ ആവേശ ഭരിതരാവുകയും ചെയ്യുന്നുണ്ട്: കാന്‍സറിനെതിരില്‍ ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ മികച്ച മുന്നേറ്റം നടത്തി എന്ന് പറഞ്ഞാല്‍ അവര്‍ കാന്‍സറിന്റെ വക്താക്കളായി രംഗത്ത് വരും. “മനുഷ്യന് കാന്‍സറിനെക്കാള്‍ ഏതെങ്കിലും വിധത്തിലുള്ള മഹത്വമുണ്ടോ, അതിനെ നശിപ്പിക്കാന്‍ അവന് അധികാരം നല്‍കും വിധം?” അവര്‍ കൂട്ടിച്ചേര്‍ക്കും, “വസ്തുതയെന്തെന്നാല്‍, കാന്‍സറുമായി പൊരുത്തപ്പെടാനുള്ള ശ്രമം അവരെ കൂടുതല്‍ നല്ല മനുഷ്യരാക്കി എന്ന്. ഒപ്പം നിങ്ങളോര്‍ക്കണം, കാന്‍സര്‍ റിസെര്‍ച്ച് മറ്റു പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ വികാസത്തിനും നിമിത്തമായിട്ടുണ്ട്.” വെറും വാചകമടിയുടെ തലത്തിലുള്ള ഇത്തരം നിരീക്ഷങ്ങളാണ് അയാളുടെ പ്രകടനത്തിന്റെ ഒട്ടുമുക്കാലും ഇടം പിടിക്കുന്നത്‌. ഉള്‍ക്കാമ്പുള്ള ഒന്നും തന്റെ പ്രകടനത്തില്‍ എന്നല്ല, ജീവിതത്തിലേ നിലനിര്‍ത്താനാവാത്ത വിപര്യയത്തെ കുറിച്ച് അയാള്‍ ബോധവാനാണ്. അല്ലഗൌരവമായി പറഞ്ഞാല്‍.. ഇക്കാലത്ത് ഒരു ആത്മാവിനെ നിലനിര്‍ത്തുക എന്നാല്‍ എന്താണെന്നറിയാമോഅതൊരു ആര്‍ഭാടമാണ്‌നോ ഷിറ്റ്!. ഒന്ന് കണക്കു കൂട്ടി നോക്കൂഅതിനു മഗ്നീഷ്യം ചക്രങ്ങളേക്കാള്‍ വില നല്‍കേണ്ടി വരും! ഞാന്‍ സംസാരിക്കുന്നത് ഒരു ബേസ് മോഡല്‍ ആത്മാവിനെ കുറിച്ചാണ്ഒരു ഷേക്ക്‌സ്പിയറോ ചെക്കൊവോ കാഫ് കയോ അല്ല – അതൊക്കെ ഗംഭീര സാധനങ്ങളാണ്പറഞ്ഞു വരുമ്പോള്‍, ഞാന്‍ വ്യക്തിപരമായി അതൊന്നും വായിച്ചിട്ടില്ല”

 

ചാരം മൂടിയ കനല്‍ക്കാലം

 

ഇത്തവണ അയാള്‍ ചിലതൊക്കെ തീരുമാനിച്ചു തന്നെയാണ് എന്ന് വ്യക്തമാകുക, അയാളുടെ തയ്യാറെടുപ്പുകളിലാണ്. നാല്‍പ്പതു വര്‍ഷം മുമ്പ് സൈനിക സ്കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനെ ഇന്നയാള്‍ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തിയിട്ടുണ്ട് തന്റെ പ്രകടനം കാണാന്‍. വിരമിച്ച ജില്ലാ ജഡ്ജിയായ അവിഷായ് ലാസറിലൂടെയാണ് നോവല്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. തീര്‍ച്ചയായും ഈ ക്ഷണം ഡോവേവാലെയുടെ ഭൂതകാലത്തിന്റെ നിഗൂഡതകളുമായി ബന്ധപ്പെട്ടത് തന്നെയാണെന്ന് വൈകാതെ ലാസര്‍ തിരിച്ചറിഞ്ഞു തുടങ്ങും. ഒട്ടും താല്‍പര്യമില്ലാതെയാണ് അയാളവിടെയെത്തുന്നത്. ഇത്തരം പ്രകടനങ്ങള്‍ അയാളുടെ പരിഗണനക്ക് പുറത്താണ്, “വാസ്തവമെന്തെന്നാല്‍, നിന്നെപ്പോലോരാള്‍ക്ക് എന്തും ഫലിതത്തിനുള്ള വെറും കാലിത്തീറ്റയാണ്, ഒരു കാര്യവും ഓരോ വ്യക്തിയും, എന്തും ചേരും, നിങ്ങള്‍ക്കൊരു പൊടിക്ക് മെച്ചപ്പെടുത്താനുള്ള (improvise) കഴിവും ചടുല ബുദ്ധിയുമുണ്ടെങ്കില്‍, എങ്കില്‍ നിനക്ക് എന്തില്‍ നിന്നും ഫലിതമോ പാരഡിയൊ കരികേച്ചറോ സൃഷ്ടിക്കാം – രോഗം, മരണം, യുദ്ധം, അതെല്ലാം കളിനിയമത്തില്‍ പെടും, ഇല്ലേ?” പലപ്പോഴും ഡോവിയുടെ തമാശകള്‍ ഏശാതെ പോകുന്നതിനുള്ള കാരണവും അയാള്‍ക്ക് പിടികിട്ടുന്നുണ്ട്, “ഇവിടെ ശരിക്കും ഇത്തിരി ഉയര്‍ന്ന ചിന്തയുള്ള കാമ്പുള്ള പ്രേക്ഷകരുണ്ട്, ഡോവി. അവരില്‍ ചിലര്‍ ഇടതുപക്ഷക്കാര്‍ പോലുമാവാം, അപ്പോള്‍ കുറച്ചു കൂടി ശക്തമായ നിലപാടുകളുള്ള, ഇത്തിരി താന്‍ പോരിമയുള്ള രീതി വേണ്ടി വരും.” എന്നാല്‍, ഈ സ്ഥലത്ത് തന്റെ പ്രസക്തിയെന്തെന്നത് അയാളെ മഥിക്കുന്നു. പ്രകടനം കോമഡിയുടെ തലം വിട്ട് ഏതാണ്ട് ആത്മ കഥാഖ്യാനമായും ദേശാനുഭവ സൂചകാമായും മാറുന്നത് അയാള്‍ക്ക് അപകട സൂചന നല്‍കുന്നുണ്ട്. “നമ്മളിവിടെ വന്നത് ചിരിക്കാനാണ്, എന്നിട്ടിയിലാള്‍ നമുക്ക് ഹോളോകോസ്റ്റ് ഓര്‍മ്മ ദിനം തരുന്നു. അയാള്‍ ഹോളോകൊസ്റ്റിനെ കുറിച്ച് തമാശ പറയുന്നു” എന്ന് ഒരു പ്രേക്ഷകന്‍ അസ്വസ്ഥനാകുമ്പോള്‍ “അയാള്‍ അയാളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നമ്മെ ഉപയോഗിക്കുയാണ്” എന്ന് മറ്റൊരാള്‍ മുറുമുറുക്കുന്നു.

 

ആത്മപീഠ, വംശപീഠ.

 

ഒരു ഘട്ടത്തില്‍ തന്റെ ഫലിതങ്ങളില്‍ ഹാസ്യമില്ല എന്ന വിമര്‍ശനത്തില്‍ സഹികെട്ട് സ്വന്തം മുഖത്തു ആഞ്ഞടിച്ചു പീഡിപ്പിക്കുന്ന ഡോവിനെ കുറിച്ച് അവിഷായ് നിരീക്ഷിക്കുന്നു, “അയാള്‍ തന്റെ പീഠകരുമായി ഐക്യപ്പെടുകയാണ്. മറ്റൊരാളുടെ കൈകള്‍ കൊണ്ട് തന്നെത്തന്നെ പ്രഹരിക്കുകയാണ്.” ഈ ആത്മപീഠന പ്രവണതക്ക് പിന്നിലെ ഭൂതകാലമാണ് നോവലിന്റെ ഇതിവൃത്തത്തിലെ നിഗൂഡത. നിരന്തര പീഠനത്തിന്റെ അവമതിയില്‍ നിന്ന് രക്ഷ നേടി തല കീഴായി കൈകളില്‍ നടന്നു ശീലിച്ച വിചിത്ര കൗമാരത്തിന്റെ കഥ. തല കീഴായി നടക്കുന്ന ഒരാളുടെ മുഖത്തടിക്കാന്‍ നിങ്ങള്‍ക്ക് ഏറെ, അസാധ്യമാം വിധത്തില്‍, കുനിയേണ്ടി വരും. തലകീഴായി കൂടെ നടക്കുന്ന കുട്ടിയില്‍ കൗതുകം പൂണ്ട ആളുകള്‍ അമ്മയുടെ സൌന്ദര്യത്തെ തുറിച്ചു നോട്ടത്തില്‍ നിന്ന് വെറുതെ വിടും. ഒരു പക്ഷെ തല തിരിഞ്ഞ ലോകത്തെ അവനൊന്നു നേരെ കാണുകയും ആവാം. ഏറ്റവും തീക്ഷ്ണമായ ഒരു ഘട്ടത്തില്‍ മരണത്തിന്റെ അതീത ഗംഭീര്യത്തെ ഈ വിചിത്ര ചേഷ്ഠയുടെ ശാരീരിക വഴക്കത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ തന്റെ വിധി തീര്‍ച്ചപ്പെടുത്തിയ മുഹൂര്‍ത്തമായി ഡോവ് കണ്ടെത്തുക. തന്റെ പിതൃ പാരമ്പര്യത്തില്‍ എല്ലാവരും ‘മിത് സ് വാ’ പ്രായത്തില്‍ (പന്ത്രണ്ട്, പതിമൂന്നു വയസ്സ്) വളര്‍ച്ച മുറ്റുമെന്നും അവിടെ ഉറഞ്ഞു പോകുമെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നും ഡോ. മിന്‍ഗേല പോലും അത് സമര്‍ഥിക്കുന്നുണ്ട് എന്നും അയാള്‍ പറയുന്നത് ഇതുമായി ചേര്‍ത്തു വെക്കാം.

നോവലിന്റെ വലിയ ഭാഗം അപഹരിക്കുന്ന കുട്ടിക്കാല ഭീകരാനുഭവ സംഭവത്തിന്റെ അടരുകള്‍ അതീവ സൂക്ഷ്മമായാണ് നോവലില്‍ ഇഴ ചേരുന്നത്. അവിടെ ഹോളോകോസ്റ്റ് കടന്നെത്തിയ അനുഭവങ്ങളുടെ വിഹ്വലതയില്‍ മനസ്സിന്റെ താളം പിഴച്ച അതീവ സുന്ദരിയും സ്നേഹമയിയുമായിരുന്ന, ഡോവിന്റെ പതിനാലാം വയസ്സില്‍ മരിച്ചു പോയ അമ്മയുണ്ട്‌. “.. ആ ഗംഭീര മാര്‍ബിള്‍ ഓര്‍ക്കുന്നോ? ഉള്ളില്‍ ഒരു ചിത്രശലഭമുള്ള അത്..? അത്തരം മാര്‍ബിള്‍ ആയിരുന്നു അവര്‍, എന്റെ അമ്മ.” കര്‍ക്കശക്കാരനും വാക്കുകൊണ്ടല്ല ചൂരല്‍ കൊണ്ടാണ് മകനെ തിരുത്തേണ്ടത് എന്ന് വിശ്വസിച്ചവനുമായ, ഹൃദയാലുവായ മകന്റെ കലാവാസന തിരിച്ചറിയാന്‍ കഴിയാതെ പോയ സാഡിസ്റ്റുമായ അച്ഛനുണ്ട്‌. “ഡാഡിയുമായി ഇടയാന്‍ പറ്റില്ല, ഞങ്ങളുടെ വീട്ടില്‍, നിങ്ങള്‍ക്കിനിയും മനസ്സിലായിട്ടില്ലെങ്കില്‍, ഏകദൈവാരാധന ആയിരുന്നു: അയാളല്ലാതെ വേറെ ദൈവമില്ല.” ഡാഡിയുടെ കുടുംബത്തില്‍ ഇരുപതു പേരെങ്കിലും ഹോളോകോസ്റ്റിന്റെ മൃത്യു ഡോക്റ്റര്‍ (Doctor Death) ആയിരുന്ന ഡോ. യോസെഫ്‌ മിന്‍ഗേലയുടെ ‘ഓരോറ്റത്തവണ പരിചരണം’ കഴിഞ്ഞ് ‘ആകാശമാണ്‌ പരിധി (sky is the limit)’ എന്ന് സ്വയം കണ്ടെത്തിയവരാണ്- ‘ചിമ്മിനിയിലൂടെ മുകളിലേക്ക് പോകുക (going up the chimneys) എന്ന ഗ്യാസ് ചേംബര്‍ പരിഹാരത്തെ കുറിച്ചുള്ള നോവലിസ്റ്റിന്റെ പ്രയോഗമാണത്. അച്ഛന്‍ സ്വയം ‘തക്ക സമയത്തിനും അര മണിക്കൂര്‍ മുമ്പേ’ ഒളിച്ചു കടന്നത്‌ കൊണ്ട് ആ വിധിയില്‍ നിന്ന് രക്ഷപ്പെട്ടതാണ്. ഡോവിന്റെ ശപിക്കപ്പെട്ട ഭൂതകാലത്തില്‍ വേറെയും ഏറെപ്പേരുണ്ട്. സ്വതേ ദുര്‍ബ്ബലനും ഫലത്തില്‍ അശരണനും ആയിരുന്ന വേണ്ടത്ര ശരീര വളര്‍ച്ചയോ ഉയരമോ ഇല്ലാതിരുന്ന ബാലനെ ഒരു കളിപ്പാട്ടം പോലെ തട്ടിക്കളിച്ച അയല്‍വാസികളായ കുട്ടികള്‍ ‘വെറുതെ, വെറുതെ’ ഒരു നിഷ്ഠ പോലെ അവനെ തല്ലുകയും തൊഴിക്കുകയും അഴുക്കുചാലില്‍ തള്ളിയിടുകയും ചെയ്തു വന്നു. ഗാഡ്നാ ക്യാമ്പിലെ സൈനിക സ്കൂളിലും ഇതേ അനുഭവങ്ങള്‍ അവനെ കാത്തിരുന്നു. ബ്ലാങ്കെറ്റില്‍ ചുരുട്ടിക്കൂട്ടി മുകളിലെക്കെറിഞ്ഞു രസിക്കുമ്പോള്‍ കണ്ണീരോലിപ്പിക്കുന്ന ചകിതനായ കൂട്ടുകാരനുവേണ്ടി ചെറു വിരല്‍ അനക്കാന്‍ മടിച്ചു നിന്ന, കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ റൂം മാറി രക്ഷപ്പെട്ട, ഒരുമിച്ചുണ്ടായിരുന്ന വെറും നാലു ദിവസങ്ങള്‍ കൊണ്ട് ഒറ്റു കൊടുക്കലിന്റെ പാഠം പകര്‍ന്നു നല്‍കിയ, പില്‍ക്കാലം ജില്ലാ ജഡ്ജി വരെയെത്തി കുറ്റകൃത്യങ്ങളില്‍ വിധിപ്രസ്താവങ്ങള്‍ നടത്തിയ സുഹൃത്തുണ്ട്. ഇപ്പോള്‍ ആ സുഹൃത്തിനോട് ഒരൊറ്റ കാര്യമേ കൊമേഡിയന്‍ ആവശ്യപ്പെടുന്നുള്ളൂ – ഇന്നത്തെ പ്രകടനം കാണുക, എന്നിട്ട് കണ്ടെതെന്താണ് എന്ന് പിന്നീട് അയാളോട് ഒന്ന് പറയുക. അത്രമാത്രം. “എനിക്ക് കേള്‍ക്കണം ആളുകളെ നിരീക്ഷിക്കുകയും ഒരു നിമിഷത്തില്‍ അവരുടെ തായ് വേര് വരെ അവരെ വായിക്കുകയും ചെയ്യുന്നതില്‍ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച ഒരാളില്‍ നിന്ന്” എന്നാണ് അയാള്‍ പറഞ്ഞത്. “നാടിന്റെ ഏറ്റവും ഉന്നതമായ ന്യായാസനത്തില്‍ നിന്ന്, സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് അവിഷായ് ലാസര്‍ ഇന്നത്തെ പ്രകടനം കാണാന്‍ എത്തിയിട്ടുണ്ട്” എന്ന് ബോധപൂര്‍വ്വം തെറ്റിച്ചു പറഞ്ഞ് അയാള്‍ തന്നെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്, ഒരു പ്രതികാരത്തിന്റെ തുടക്കമാണ് എന്ന് ലാസര്‍ സംധയിച്ചു തുടങ്ങുന്നു. “ഈ സംഗതി മുഴുവനും, ക്ഷണവും അവലക്ഷണം പിടിച്ച അഭ്യര്‍ത്ഥനയും, ഒരു കെണിയായിരുന്നു, അയാളുടെ സ്വകാര്യ പ്രതികാരം, ഒരു വിഡ്ഢിയെ പോലെ ഞാന്‍ അതിലേക്കു കടന്നു ചെന്നു.”

 

കൊമേഡിയന്റെ കോമഡിയില്ലാത്ത പ്രകടനത്തില്‍ മടുത്ത് സ്ഥലം വിടുന്ന പ്രേക്ഷകരില്‍ ലസാറിനെ പോലെ ഡോവ് ക്ഷണിച്ചു വരുത്തിയതോ എന്ന് തീര്‍ച്ചയില്ലാത്ത തീരെ ഉയരം കുറഞ്ഞ സ്ത്രീയും അയാളുടെ കുട്ടിക്കാലത്തെ സുഹൃത്താണെന്ന് വൈകാതെ വ്യക്തമാകുന്നുണ്ട്. തുംബലീനാ എന്നു വിളിക്കുന്നതില്‍ അവള്‍ പ്രതിഷേധിക്കുന്നു. ആദ്യം കണ്ടുമുട്ടിയപ്പോള്‍ അയാളൊരു തിയേറ്റര്‍ നടനും അവളൊരു നര്‍ത്തകിയും ആയിരുന്നെന്നു അവള്‍ പറയുന്നു. “നീ പറഞ്ഞു നമ്മള്‍ ഹോളോകോസ്റ്റിന്റെ സന്തതികള്‍ ആയിരുന്നെന്നു, അല്ലെങ്കില്‍ ബൈബിളില്‍ നിന്നുള്ളവര്‍, അല്ലെങ്കില്‍ ഗുഹാ മനുഷ്യരോടോത്തുള്ളവര്‍, നിനക്ക് ശരിക്കും ഓര്‍ത്തെടുക്കാനായില്ല.” അന്ന് “നീയൊരു നല്ല കുട്ടിയായിരുന്നു” എന്ന അവളുടെ ഓര്‍മ്മപ്പെടുത്തലിന് “എന്റെ ദുഷ്പേര് ചീത്തയാക്കുന്നതിനു ഞാന്‍ നിനക്കെതിരില്‍ കേസു കൊടുക്കും” എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സ്വയം ശിഥിലീകരണം തന്നെയായിത്തീരുന്ന പ്രകടനത്തിന്റെ ഒടുവില്‍ അയാളോടൊപ്പം ബാക്കിയാവുന്നതും രണ്ടു പേര്‍ മാത്രമാണ്.

ഇടറിയും ഇണങ്ങിയും ഘടനയും പ്രമേയവും

നൂറ്റി തൊണ്ണൂറ്റി നാല് പുറങ്ങള്‍ മാത്രമുള്ള നോവല്‍ പക്ഷെ വായന അത്ര എളുപ്പമല്ല എന്ന പ്രത്യേകതയുണ്ട്. അധ്യാങ്ങളായി തിരിച്ചിട്ടില്ലാത്ത, വല്ലാത്തൊരു ഭ്രാന്തമായ കുതിപ്പിലുള്ള (nervous energy) ഡോവിന്റെ അനുസ്യൂത ആഖ്യാനത്തില്‍ ഇടയ്ക്കിടെ കടന്നുവരുന്ന ആഖ്യാതാവ് അവിഷായ് ലാസറിന്റെ ആത്മഗതങ്ങള്‍ വായനക്കാരന് ഒരു ശ്വസന സ്ഥലിയുടെ തെല്ലൊരു ആശ്വാസവും ഇതിവൃത്ത ധാരയിലെ പിടികിട്ടാത്ത കണ്ണികളിലേക്കുള്ള സൂചകങ്ങളും ആവുന്നുണ്ട്‌. മുഴുവന്‍ സമയവും ഒരൊറ്റ സ്റ്റേജിന്റെ ഇടത്തിലും രണ്ടു മണിക്കൂറിന്റെ ശ്വാസം പിടിച്ചുള്ള ഭാഷണങ്ങളിലുമാണ് ആഖ്യാനം സംഭവിക്കുന്നത്‌ എന്നത് കൊണ്ട് ഈ ശ്വസനസ്ഥലി ഏറെ പ്രധാനമാണ്. ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡിലെ ഓറ തന്റെ മകന്റെ ദുരന്ത വാര്‍ത്ത കേള്‍ക്കുന്നത് മാറ്റിവെക്കാനായി ഓടിക്കൊണ്ടേയിരിക്കുന്ന പോലെ, ഡോവാലെ ജി തന്റെ അമ്മയുടെ എന്നേ സംഭവിച്ച മരണത്തെ അകറ്റി നിര്‍ത്താന്‍ തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (റബേക്ക ആഡംസ്, ഫിനാന്‍ഷ്യല്‍ ടൈംസ്). ആദ്യപാതിയെക്കാള്‍ ശ്ലഥവും അങ്കലാപ്പുണ്ടാക്കുന്നതുമായ രണ്ടാം പകുതി അത്ര വേഗം വഴങ്ങിത്തരുന്നതല്ല. അതിസൂക്ഷ്മ വായനയിലും എന്തൊക്കെയോ ഇനിയും പിടിതരാത്തതായുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കുന്നതാണ് ഈ ഭാഗം. എന്നാല്‍ ഈ ‘മുടുപ്പിക്കല്‍’ തികച്ചും ഉദ്ദേശപൂര്‍ണ്ണവും പ്രമേയത്തിന്റെ കാതലായ, പ്രേക്ഷകരില്‍/ അനുവാചകരില്‍ സ്വയം കണക്കെടുപ്പിന്റെ അലോസരം സൃഷ്ടിക്കലിന്റെ ഭാഗവുമാണെന്നു പടിപടിയായി കുറഞ്ഞു വരുന്ന ശ്രോതാക്കളുടെ എണ്ണം സൂചിപ്പിക്കുന്നു. ആര്‍ക്കാണ് ഇത്രയും സത്യങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവുക എന്ന കാതലായ ചോദ്യമാണത്.

ഇതിവൃത്തധാരയെപ്പോലെത്തന്നെയോ ഒരു പക്ഷെ അതിലും കൂടുതലോ പ്രധാനമാണ് വെറും വാചകമടി എന്ന തോന്നല്‍ അതാതു സന്ദര്‍ഭങ്ങളില്‍ ഉണ്ടാക്കുമ്പോഴും സാകല്യത്തില്‍ തീക്ഷണവും തീവ്രവുമായി പരസ്പരം ബന്ധിതമായിരിക്കുന്ന കൊമേഡിയന്‍ ഭാഷണങ്ങള്‍. നോവലിന്റെ ഹാസ്യമാകട്ടെ, ഭാവനയുടെ ധാരാളിത്തം കൊണ്ട് മികച്ച ഹാസ്യപ്രതിഭകള്‍ക്ക് സാധ്യമാവുന്ന തരം മിന്നായങ്ങള്‍ കൊണ്ടല്ല, മറിച്ച് അയാളുടെ അത്തരം ഭാഷണങ്ങള്‍ എങ്ങനെയാണ് പ്രേക്ഷകനെ/ അനുവാചകനെ, അവരിലൂടെ നോവല്‍ അഭിസംബോധന ചെയ്യുന്ന സമകാലിക ഇസ്രെയെലിനെ, അഥവാ ലോകത്തെ തന്നെ ബാധിക്കുന്നത് എന്നതിലാണ് അര്‍ത്ഥവത്താകുന്നത്. അവ സ്വതേ ഹാസ്യപ്രധാനമോ ഫലിതോക്തി നിറഞ്ഞതോ അല്ല. ആത്മനിന്ദയുടെ വരണ്ട ചിരിയെക്കാളേറെ തന്റെ പ്രൊഫഷന്‍ അവശ്യം ആവശ്യപ്പെടുന്ന മൂടിവെച്ച പരിഹാസത്തിന്റെ അമര്‍ത്തിച്ചിരിയാണ് അവ ഉയര്‍ത്തുന്നത്, അതിലേറെ തങ്ങളിലേക്ക് തന്നെ അത് കൂര്‍ത്തുവരുന്നുവോ എന്ന ശ്രോതാക്കളുടെയും വായനക്കാരന്റെയും അലോസരവും. നേരമ്പോക്കില്‍ തുടങ്ങി ആത്മ വിചാരണയിലേക്കും കുമ്പസാരത്തിലേക്കും നീങ്ങുന്ന ഏറ്റുപറച്ചില്‍ അതേ സമയം രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടിയുടെയും ദേശം നഷ്ടപ്പെട്ട ജനതയുടെയും അനാഥത്ത്വത്തെ കൂടി അടയാളപ്പെടുത്തുന്ന ഒരു കഥ – parable - ആയിത്തീരുക എന്നതാണ് നോവലില്‍ സംഭവിക്കുന്നത്‌. നോവല്‍ രൂപം ആവശ്യപ്പെടന്ന ഘടനാപരമായ ഒതുക്കവും അടിസ്ഥാനപരമായി ഒരു സ്റ്റേജ് ഇനമായ സ്റ്റാന്‍ഡ് അപ്പ് കോമഡിയുടെ അപ്പപ്പോള്‍ തോന്നുന്ന പരുവപ്പെടുത്തലിന്റെ (on-stage improvisations)’ പ്രകൃതവും  തമ്മിലുള്ള സംഘര്‍ഷവും കൃതിയെ പിന്തുടരല്‍ ക്ലിഷ്ടമാക്കുന്നുണ്ട്. ഒരു വേള, നോവലും ഇത്തരം ടാക്ക് ഷോയും വിപരീത ദിശകളിലേക്ക് വണ്ടി വലിക്കുന്ന കുതിരകളാണെന്നും അവ പൊരുത്തപ്പെടില്ലെന്നും ആ പൊരുത്തക്കേട് നോവലിനെ ബാധിച്ചിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായും ഭിന്നമുഖികളായ ഈ ബലാബലങ്ങള്‍ ഉരുവാക്കുന്ന സമ്മര്‍ദ്ദം എന്നത് തന്നെയാണ് സ്വതേ ശിഥിലമായ വൈയക്തിക സാമൂഹിക പരിസരങ്ങളില്‍ ഡോവാലെ ജി-യുടെ ഒരിക്കലും കയ്യിലൊതുങ്ങിയിട്ടില്ലാത്ത ജീവിതത്തിനും അതും വെച്ച് പൊള്ളമനുഷ്യരുടെ ചിന്താശൂന്യമായ വിനോദാര്‍ത്തിയെ തൃപ്തിപ്പെടുത്തേണ്ടി വരുന്ന വിപര്യയത്തിനും ചേര്‍ന്ന ഏറ്റവും ശക്തമായ രൂപകം എന്നതാണ് നോവലിനെ ഒരു സമകാലീന ക്ലാസ്സിക് ആക്കുന്നത്.

 

ഇസ്രായേലിലും പലസ്തീനിലും ഒരുപോലെ ആരാധകരെയും എതിരാളികളെയും നേടിയിട്ടുണ്ട് ഡേവിഡ് ഗ്രോസ്സ്മന്‍. എന്നാല്‍ ആരെയെങ്കിലും ആശ്വസിപ്പിക്കാനോ ആരെയെങ്കിലും പ്രീതിപ്പെടുത്താനോ അദ്ദേഹം ബോധപൂര്‍വ്വം വിസമ്മതിച്ചിട്ടും ഉണ്ട്. എക്കാലത്തും ഒരു സമാധാന പ്രവര്‍ത്തകനായ ഗ്രോസ്സ്മന്, 2006-ലെ ലബനോണ്‍ പ്രതിസന്ധി ഘട്ടത്തില്‍ യു. എന്‍. ഇടപെടലിനെ തുടര്‍ന്ന് വെടി നിര്‍ത്തല്‍ നിലവില്‍ വരുന്നതിനു രണ്ടു ദിവസം മുമ്പ് ഹിബുള്ള മിസ്സൈല്‍ ആക്രമണത്തില്‍ ഇരുപതുകാരനായ മകനെ നഷ്ടപ്പെട്ട അനുഭവമുണ്ട്. ഈ അനുഭവങ്ങളാണ് ഫാളിംഗ് ഔട്ട്‌ ഓഫ് ടൈം, ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ് എന്നീ കൃതികളിലെ പോലെത്തന്നെ ഈ നോവലിലും അനുഭവ വേദ്യമായ അശാന്തമായ ധാര്‍മ്മിക രോഷത്തിന്റെയും ആത്മരക്ഷയുടെ കാപട്യത്തിന് നേരെയുള്ള സിനിസിസത്തിന്റെയും അടക്കിപ്പിടിച്ച സ്വരത്തെ ഉരുവപ്പെടുത്തുന്നത്. ഇപ്പറഞ്ഞ മൂന്നു നോവലുകളും ചേര്‍ന്ന് ‘നഷ്ടത്തിന്റെ ത്രയം (trilogy of loss)’ എന്ന് വിളിക്കാവുന്ന ഒരു നോവല്‍ ത്രയമായിത്തീരുന്നു എന്ന് റബേക്ക ആഡംസ് നിരീക്ഷിക്കുന്നു.

(മലയാളം വാരിക, 26 - ജൂണ്‍ -2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 308-315)

No comments:

Post a Comment