Featured Post

Friday, June 15, 2012

പ്രണയികളുടെ ലോകം

തീരത്തെപ്പുണരുന്ന കുഞ്ഞോളങ്ങള്‍
പാദങ്ങള്‍ നനയ്ക്കവേ, മെല്ലെയവന്റെ
തോളത്ത് ചാരിയവള്‍ നിന്നു;
പ്രണയത്തിന്‍ പൂര്‍ണ്ണാവിഷ്കാരം.

പ്രണയം ഉള്‍ത്തടങ്ങളെ
പ്രകമ്പനം കൊള്ളിക്കുമ്പോഴും
ശാന്തസാഗരങ്ങളെ പ്രണയിക്കുന്ന
യുവ ഹൃദയങ്ങള്‍.
തീവ്രാഭിലാഷങ്ങള്‍, മേഘമാലകള്‍
കൊണ്ട് മൂടുപടം ചാര്‍ത്തുമ്പോഴും
നീലാകാശം കിനാവ് കാണുന്ന
യുവ മിഥുനങ്ങള്‍.

സ്നേഹത്തിന്‍റെ, ജീവനത്തിന്റെ,
സ്വപ്നങ്ങളുടെ തുരുത്തുകള്‍
തൂത്തെറിഞ്ഞ ഭീമന്‍ തിരമാലകള്‍
രാത്രിയുടെ വിചിത്രയാമങ്ങളില്‍
പേക്കിനാവിന്‍ കൈകള്‍ നീട്ടിയാ
പ്രത്യാശകളെ വീര്‍പ്പുമുട്ടിക്കാതിരിക്കട്ടെ.

മത്സ്യകന്യകമാര്‍ പാടുന്നുവെന്നവര്‍
കാതോര്‍ക്കുമ്പോഴും,
കപ്പല്‍ തകര്‍ന്നു, തിരിച്ചു വരവില്ലാ
ജലഗര്‍ത്തങ്ങളിലാണ്ടുപോയ
നാവികരുടെ തൊണ്ടയില്‍ കുരുങ്ങിപ്പോയ
നിലവിളികളാണവയെന്നു നിങ്ങള്‍ പറയരുത്.
അതറിയാത്തത്തിന്റെ ആനുകൂല്യത്തില്‍
അവരനുഗ്രഹീതരായിരിക്കട്ടെ.

ഒരു പ്രണയദിനത്തില്‍,
അലയാഴങ്ങളില്‍ ഒളിയിടം തേടിയ
നിരാശാവതിയായ ജലകന്യക,
ആ യുവഹൃദയങ്ങളില്‍ തുടിച്ചു നിന്ന
പ്രത്യാശയുടെ മാരിവില്ലിന്‍
നിറങ്ങള്‍ മായ്ച്ചു കളയാതിരിക്കട്ടെ.

സ്ഫടിക പ്രവാഹങ്ങളുടെ
അഗാധലോകങ്ങളിലേക്ക്
തിരകളെടുത്തു പോയ
മണല്‍ക്കൊട്ടാരങ്ങള്‍ തീര്‍ത്ത കുട്ടി,
അപകടകരമായ ആശകളാല്‍
അവരെ പ്രലോഭിപ്പിക്കാതിരിക്കട്ടെ.

ജീവിതം തേടി, തിരകള്‍ക്കിടയില്‍
അപ്രത്യക്ഷരാകുന്ന നാവികര്‍,
ഒരു കമിതാക്കളും കൊതിക്കാത്ത
അസ്ഥിര വീക്ഷണങ്ങളിലേക്ക്
അവരെ കൈവീശി വിളിക്കാതിരിക്കട്ടെ.

മാരിവില്ല് കൊണ്ട് മേല്‍പ്പുര മേഞ്ഞ,
മിന്നാമിന്നികളുടെ ഇത്തിര വെട്ടം നിറച്ച,
പൂമ്പാറ്റകള്‍ വര്‍ണ്ണച്ചിറകുകളാല്‍
ഇളംകാറ്റ് വീശുന്ന വള്ളിക്കുടിലൊ-
ന്നൊരുക്കീടുക,വര്‍ക്കു നാം.

ചരമഗീതങ്ങളുണരാത്ത
നിത്യവസന്ത തടങ്ങളില്‍
രാപ്പാടികള്‍ മെനഞ്ഞ
ശീലുകളവര്‍ക്കായി പാടുക നാം.


 : (Traslated by Abhai Jayapalan)

No comments:

Post a Comment