Featured Post

Sunday, December 16, 2012

ഇള മുറക്കഥ

 പുഴ: 

കൊച്ചുമകന്‍ പുഴയെന്ന് വായിക്കവേ
മുത്തച്ഛന്‍ ഒരു വിളി കേള്‍ക്കുന്നു.
അക്കരെ നിന്ന് കൂട്ടുകാരനാണ്
ഇന്നും പോവണം, വഞ്ചി തുഴഞ്ഞു
വല വീശാന്‍, ഒരുമിച്ച്
മീനുകളുടെ ഭാഷയറിയണം
നിറഞ്ഞൊഴുകും പുഴയില്‍
മീന്‍ തടങ്ങള്‍ കണ്ടെത്താന്‍
അയാള്‍ തുഴയോര്‍ത്തിരിക്കുന്നു.
വൃദ്ധ കര്‍ണ്ണങ്ങളില്‍
ആ വിളി നേര്‍ത്തില്ലാതാവും വരെ.
കൂട്ടുകാരാ, നീ പറ്റിയ കരയിലേക്ക്
ഞാനുമുണ്ട്, വൈകാതെ.



മകന്‍ പുഴയെന്നു വായിക്കവേ
അച്ഛനും കേള്‍ക്കുണ്ടൊരു വിളി
മണലൂറ്റിന്റെ രീതിശാസ്ത്രം
പണം കുമിയുമിരുള്‍ നീക്കങ്ങള്‍
ഇന്ന് രണ്ടു വണ്ടിയെങ്കിലും തരപ്പെടുത്തണം
നാശം! പുഴയോക്കെയും ചെളി നിറഞ്ഞല്ലോ.
പിന്നെയീ മുടിഞ്ഞ പോലീസും!



പുഴയെന്നു വായിക്കവേ,
മകനും കേള്‍ക്കുന്നുണ്ട് ചിലത്-
വെള്ളക്കെട്ടില്‍
കോഴി മാലിന്യത്തില്‍
കലമ്പുന്ന നായ്ക്കള്‍ കാക്കകള്‍,
ചവറുകൂനയില്‍
ചീഞ്ഞുതുടങ്ങിയ പൂച്ചയുടെ നാറ്റം,
വെള്ളത്തിലിറങ്ങിയാല്‍
ചൊറിയുമെന്നു
അമ്മയുടെ ശാസന.

No comments:

Post a Comment