Featured Post

Saturday, December 1, 2012

പുല്‍നാമ്പുകളറിയാത്ത ദിനസരിക്കുറിപ്പുകള്‍.

താഴ്വരയില്‍
അസ്തമയം പുറപ്പാടാകവേ
ഇടയന്റെ ശബ്ദമുയരും.
കുറുഭാഷയിലെങ്കിലും
അതവര്‍ക്ക് മനസ്സിലാവും-
അടക്കം പറയാത്ത ആടുകള്‍ക്ക്.

സൈനിക ചിട്ടകളില്ലാതെ
തൊട്ടുരുമ്മിയും തമ്മില്‍ കലമ്പിയും
പിന്മടക്കമാണ് പിന്നെ.

രാവിന്റെ ഹിമാശ്ലേഷത്തിനു
പാതിതിന്ന പുല്‍നാമ്പുകളെ വിട്ടുകൊടുത്ത്,
നിലാവില്‍ ഭൂവിലിറങ്ങുന്ന
കിന്നരന്മാര്‍ക്ക് കേളീതടമൊരുക്കി ,
അടുത്ത പ്രഭാതത്തില്‍
വീണ്ടുമെത്താനായി മേടിറങ്ങവേ
തിര്യക്കിന്റെ വിശുദ്ധ ഭാഷയില്‍
അവ നാമ്പുകളെ ശട്ടം കെട്ടും:
നാളത്തെ പ്രഭാതത്തില്‍
നീ ഉയിര്‍ക്കണമെനിക്കായ്‌;
അനന്തമായ ഉയിര്‍പ്പുകളിലൂടെ
നിന്റെ സസ്യ ജന്മം എനിക്ക്.

പിറ്റേന്ന് പ്രഭാതത്തില്‍
അവ പ്രണയ പൂര്‍വ്വം കാത്തിരിക്കും,
കാതില്‍ കിന്നാരം ചൊല്ലി
മടങ്ങിയ കോലാടിനായി,
കശാപ്പിന്റെ ദിനസരിക്കുറിപ്പുകള്‍
പുല്‍നാമ്പുകളറിയില്ലല്ലോ.




No comments:

Post a Comment