പ്രവചനങ്ങളല്ലാത്ത
സാക്ഷ്യങ്ങൾ
I
മഹാ
ദുഖങ്ങളുടെ കടൽ ക്ഷോഭത്തിലും
മനുഷ്യനെങ്ങിനെയാണ് ഇത്തിരി
ജീവിതത്തിന്റെ കൊതുമ്പു
വള്ളമിറക്കുന്നത് എന്ന
അത്ഭുതത്തിനുള്ള പല മറുപടികളിൽ
ഒന്ന് ശ്രവണപുടങ്ങളുടെ
പരിമിതിയുമായി ബന്ധപ്പെട്ടതാവാം.
തീരെ ചെറിയ മർമ്മരങ്ങളെ
പോലെത്തന്നെ വളരെ വലിയ
നിലവിളികളും ശ്രവണ ശേഷിയുടെ
നാലുവരിക്കോപ്പിയിൽ ഇടം
പിടിക്കുന്നില്ല. ഉറുമ്പുകളുടെ
പാലായന നൊമ്പരങ്ങളും
കാതോർക്കുന്നവൻ നിലക്കാത്ത
ആർത്ത നാദങ്ങളുടെ നിഴലിരുൾ
പെരുവഴിയിലേക്കിറങ്ങിയാലോ,
പിന്നെയതൊരു ഗൗതമ
ജന്മമാണ്. ഇത്തിരിക്കാലത്തിന്റെ
കളിയോടമല്ല മഹാകാലത്തിന്റെ
ബോധി. കേൾവിയുടെ
നിയത വടിവുകൾ, അന്വേഷണത്തിന്റെ
അതിരുകളെ നിശ്ചയിക്കാത്ത
ദർശന സമൃദ്ധി പക്ഷെ, അപൂർവ്വ
പിറവികൾക്കുള്ളതാണ്. ഒരു
ചൂടിലും പൊള്ളാതിരിക്കാനും
ഒരു തീയിലും വേവാതിരിക്കാനും
കഴിയുന്ന, പാന
പാത്രത്തിന്റെ കയ്പ്പിലും,
തുളഞ്ഞു കയറുന്ന
ആണിപ്പഴുതിലും തന്റെ ഇഷ്ടമല്ല,
മഹാ സത്യമെന്നു
ശാന്തനാവാൻ കഴിയുന്നവർക്കുള്ളത്
.
സൃഷ്ടിയുടെ
നാളുകളിലെ ഏകാന്തതയും സ്ഥിതിയുടെ
നിതാന്ത ജാഗ്രതയും തന്റെ
വൃദ്ധമായ ചുമലുകൾക്ക് ഇനിയും
തനിച്ചു താങ്ങാനാവില്ല എന്ന്
വരുമ്പോൾ, ദൈവം
ആരെയാവും കൂട്ട് പിടിക്കുക?
ചോദ്യത്തെ നിഷേധമായി
മാത്രം കാണേണ്ടതില്ല
എന്നാവാമെങ്കിൽ, അതൊരു
പുതിയ ചോദ്യവുമല്ല. അത്തരമൊരു
പരിഗണനയുടെ എതിരറ്റത്തു
നിന്നാവണം പ്ലാറ്റോ കവികളെ
തന്റെ മാതൃകാ റിപ്പബ്ലിക്കിൽ
നിന്ന് പുറത്താക്കിയത് .
മറ്റൊരർത്ഥത്തിൽ,
പറുദീസാ നഷ്ടത്തിന്റെ
വേദനയാണ് കവിതയുടെ തട്ടകം.
വൃദ്ധ നയനങ്ങളുടെ
ഉൾകണ്ണിലൂടെ ദൈവം നൽകിയ
അനുഗ്രഹം: പര്‍വ്വത
ശിഖരങ്ങളില്‍, അമാവാസിയുടെ
സാന്ദ്രമായ ഇരുട്ടില്‍,
ഇടിമിന്നലില്‍
മഞ്ഞളിച്ചു പോവുന്ന
ഞൊടിയിടക്കാഴ്ചയില്‍, ഇനി
നീയവരെ കാണുക. വ്യവഹാരങ്ങളുടെ
പേയ് ദിനങ്ങളില്‍ നീയവരുടെ
നിഴല്‍ പറ്റുക. വിയര്‍പ്പിലും
രക്തത്തിലും മൃതിയിലും
ഉയിര്‍പ്പിലും നീയവരെ
അടയാളപ്പെടുത്തുക.
II
കനിവിയന്ന
ഒരവതാര ജന്മമായി കലുഷകാലത്തിന്റെ
തീപ്പാടുകൾക്ക് മേൽ തണൽ
വിരിച്ചു നിന്ന ഒരു വയോധികന്
മുന്നിൽ, കപടമായ
ഒരു സാഷ്ടാംഗ നാടകം കഴിഞ്ഞെഴുന്നേറ്റു
ആ എലുമ്പെടുത്തതെങ്കിലും
ചങ്കുറപ്പുള്ള നെഞ്ചിലേക്ക്
വെടിയുണ്ട പായിച്ച കിരാതനെ
ഈ നാടിനു മറക്കാനാവില്ല.
ഒരർഥത്തിൽ പിതൃ വധ
(patricide) സംസ്കൃതിയുടെ
ചരിത്ര ഭാരം പേറുന്നവൻ തന്നെ
അയാളും. അതങ്ങനെയേ
വരൂ: കുഞ്ഞിക്കാലുകൾ
ആദ്യം തൊഴിക്കുക അമ്മിഞ്ഞയൂട്ടിയ
അമ്മ മുഖത്തെന്നത് ചരിത്രം
മാത്രമല്ല, നര വംശ
ശാസ്ത്രം കൂടിയത്രെ. ആ
പൈശാച ജന്മത്തിനായൊരുക്കിയ
കയറിനോട് ഇപ്പോൾ പലർക്കും
പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു
എന്നു കവി:
'എന്റെ
കയ്യിലൊരു കയറുണ്ട്.
അറുപതാണ്ടിൽ പരം
പഴക്കമുള്ളൊരു
കയർ' - ('പാപം
ചെയ്യാത്തവരോട്' )
ആ
കയർ കുരുക്കർഹിക്കുന്ന ജനതയെ
കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നുവെന്നു,
ഒരു ദുരന്ത പ്രവചനം
(doom's day prophecy) പോലെ
പൊള്ളുമ്പോഴും, 'പെണ്‍
കുട്ടികൾക്ക് താലിയെക്കാൾ
ഇഷ്ടം കയറാ'ണെന്നും,
'ഒരു പീഡനം തോടുത്താൽ
ഒരായിരം മാധ്യമ പീഡനങ്ങൾ'
തിരിച്ചു വരുന്ന
പിഴച്ച കാലത്ത് കഴുത്തുകൾക്കും
കയറിനുമിടയിലുള്ള കയ്യെത്താ
ദൂരമാണ് പ്രശ്ന'മെന്നും
കവി വേവലാതിപ്പെടുന്നു.
'പാപം ചെയ്യാത്തവർ
കല്ലെറിയട്ടെ' എന്ന
'ഒടുക്കത്തെ കോടതി
വിധി'യിൽ അസ്വസ്ഥനായി
കവി തീരുമാനിക്കുന്നു:
വേണ്ടത് അത് തന്നെ,
'പാപികൾക്കുള്ള കയർ
പിരിക്കണം'. സമകാലീനമായ
ഒരു പ്രശ്നത്തോടുള്ള തീക്ഷ്ണ
പ്രതികരണമെന്ന നിലയിൽ ഈ
സമാഹാരത്തിൽ സവിശേഷ ശ്രദ്ധ
അർഹിക്കുന്ന ഒന്നാണ് ഈ കവിത.
വധശിക്ഷയുടെ നൈതികത-
ദാർശനിക പ്രശ്നങ്ങളെക്കാളേറെ
കവിയുടെ ചിന്ത അസ്വസ്ഥമാവുന്നത്,
നീതി നിർ വഹണത്തിലെ
അന്തമില്ലാത്ത നീണ്ടു പോക്കും
പലപ്പോഴും സംഭവിക്കുന്ന പോലെ
കുറ്റവാളികൾ പഴുതുകളിലൂടെ
രക്ഷപ്പെടുന്ന വിപര്യയവുമാവാം.
'തലമുറകളുടെ ഊക്കിനായി
ഒരു കഴുത്തെങ്കിലും കുരുക്കാ'മെന്നു
കവിത ആവശ്യപ്പെടുമ്പോൾ,
ഒരു പാപിയുടെ ബലിയിലൂടെ
ഏതു പൈശാച മൂർത്തിയെയാണ് കവി
ലക്‌ഷ്യം വെക്കുന്നതെന്ന്
വ്യക്തമാവുന്നുണ്ട്.
സമകാലീനസാമൂഹ്യ
ജീവിതത്തിലെ ഏറ്റവും ആസുരമായ
ഒരു മുഖം തന്നെയാണ് കക്ഷി
രാഷ്ട്രീയ രക്ത സാക്ഷിത്വങ്ങളുടെ
പാഴ്വേല. നേട്ടങ്ങളുടെ
പട്ടികയിൽ ഒരു കൊടിത്തുണി,
എങ്ങുമെത്താതെ
അന്തരീക്ഷത്തിൽ ലയിക്കുന്ന
മുദ്രാവാക്യങ്ങൾ, ചുരുട്ടിയ
മുഷ്ടികൾ. നഷ്ടങ്ങളിലോ,
ആത്മശാന്തി ലഭിക്കാത്ത
പ്രേതങ്ങൾ, മുലപ്പാലിന്റെ
കടം, ചവിട്ടിനിൽക്കുന്നിടത്തു
മണ്ണ് തിന്നവരുടെ നിലവിളി,
"സ്തൂപങ്ങളിൽ
തളച്ചിട്ട യൗവ്വനങ്ങൾ
കരുവുറപ്പിച്ച
കൗമാരക്കുരുതികൾ"
('കൊടിയിറങ്ങുമ്പോൾ')
ലജ്ജാകരമായ
ഈ അവസ്ഥയിൽ നാണം മറക്കാൻ
'മകനെ, ആ
കൊടിത്തുണിയെങ്കിലും തരിക'യെന്നു
കെഞ്ചുമ്പോഴും
പച്ചക്ക്
കത്തിച്ച കിനാക്കളൊരുക്കൂട്ടി
പ്രജാപതികളുടെയറുത്തതലയോടൊപ്പം
രക്തസാക്ഷി
മണ്ഡപങ്ങളിൽ കാഴ്ച വെക്കുക
എന്ന് രോഷം
കൊള്ളുന്നുമുണ്ട് കവിത.
അതിന്റെ രൂക്ഷമായ
നിരീക്ഷണം പൂർത്തീകരിക്കുന്നത്,
തറഞ്ഞു കയറുന്ന ഒരു
ചോദ്യത്തോടെയാണ്:
ബലിരക്തം
കുതിർത്ത മണ്ണിൽ
കൊടിമരം
തന്നെ ആണ്ടിറങ്ങുന്നുവോ!!
ഇതേ ചിന്ത
'ശാന്തി ഗ്രാമത്തിലേക്കുള്ള
വഴികൾ' എന്ന കവിതയിലും
കടന്നു വരുന്നു. ഗൃഹാതുരമായ
ഗ്രാമ സ്മൃതികളിലെ 'ബാല്യം
മറന്നു വെച്ച കളിപ്പന്തുകളുടെ
സ്ഥാനത്തേക്ക് തല തെറിച്ചവരുടെ
ചതിപ്പന്തുകളെത്തുന്നു.
നിരപരാധികളുടെ ചോരയിൽ
കുതിർന്ന മണ്ണിൽ അക്ഷരസാന്നിധ്യമായി
നൂറു നൂറു ശാന്തി ഗ്രാമങ്ങൾക്കുള്ള
ശിലകളുയിർക്കുന്നു. ഈ
അർത്ഥത്തിൽ ഇവിടെയൊരു മോചനഘടകം
(redeeming factor) കാണാവുന്നുണ്ട്.
രക്തബലികളോടുള്ള
കടുത്ത പ്രതികരണം ഒരു ചുഴലി
പോലെ വീശിയടിക്കുന്നുണ്ട്
'കൊലച്ചോറ് ' എന്ന
കവിതയിലും. വേറിട്ട
ചിത്രങ്ങളുടെ, തീക്ഷ്ണാനുഭവങ്ങളുടെ,
മരണങ്ങളുടെ,
ആത്മഹത്യകളുടെ,
ഒരു അറ്റമില്ലാത്ത
പരമ്പര തന്നെ കവിതയിൽ
നിറയുന്നുണ്ട്. എന്നിരിക്കിലും,
മറ്റു പലയിടങ്ങളിലും
കവി നില നിർത്തിക്കണ്ട ക്ഷോഭ
നിയന്ത്രണത്തിനു ഈ കവിത അത്ര
നല്ല സാക്ഷ്യമല്ല തരുന്നതെന്നും
തോന്നി.
അടിയിലൊട്ടാത്ത
പാത്രങ്ങളോട് തോറ്റു പിൻ
വാങ്ങുന്ന മണ്‍ കലങ്ങളും
അതും ചുമന്നു അഷ്ടിക്ക്
വകതേടുമ്പോഴും മാറിനും
അരയ്ക്കും വിലയിടുന്ന സമൂഹത്തിൽ
ചോദ്യ ചിഹ്നമാവുന്ന 'കുശവത്തി'യും,
പഴയകാലത്തിന്റെ
തേങ്ങും ചിത്രം ഉള്ളിലൊതുക്കുന്നുണ്ട്
. സ്ത്രീ ജന്മത്തിന്റെ
മറ്റൊരറ്റത്തുനിന്നുള്ള
പീഡന പ്രതീകമാണ് 'അഭയ'
എന്ന കവിതയിലുള്ളത്.
ക്രൂശിത രൂപത്തിന്
മുന്നിൽ പ്രണയ പരവശയായി സ്വയം
സമർപ്പിക്കുന്നഅഭയയുടെ
വിശ്വാസ വഴികളിലല്ല -
പഴകിയ
പത്തു കൽപ്പനകളല്ല
അധിനിവേശത്തിൻ
പുതു വഴികൾ
വെട്ടുവാൻ
നിയമങ്ങളെഴുതുന്നു
പുതിയ പുരോഹിതർ
...('അഭയ')
'ഉമ്മ'യെന്ന
കവിതയിൽ സ്നേഹത്തിന്റെ
പ്രതീകമായി തെളിയുന്ന മാതൃ
ബിംബം, 'ഖബറിന്റെ
മൂകസാക്ഷിയാം കല്ലിൽ
കാതൊന്നണച്ചാൽ' തുടിച്ചു
കേൾക്കുന്ന വാത്സല്യ സ്പന്ദനമാണ്.
'ഭ്രാന്തിന്റെ
പുരാവൃത്ത'ത്തിലാവട്ടെ,
ഒരമ്മയുടെ തീരാ
ദുഖമാവുകയാണ് ആ വിഖ്യാത
ഭ്രാന്തൻ. വാ കീറിയ
ദൈവം നൽകുന്ന ഇരയുണ്ടാവുമെന്നു
നിസ്സങ്കോചം ഇറങ്ങിപ്പോവുന്ന
അച്ഛനും, എല്ലാവരുമുണ്ടായിട്ടും
ആരുമില്ലാതാവുന്നതിലെ അസംബന്ധ
ദുരന്തം ചെറുപ്പത്തിലേ
അറിയുന്ന ധൈഷണിക ബോധവും
ചേർന്നാണ് ആ കല്ലുരുട്ടിക്കളി
തുടങ്ങുന്നത്. തന്നെ
ചതിച്ച കല്ലുകൾ കൂട്ടിവെച്ചു
സ്വയമൊരു പ്രതിമയാകുന്നതിലെ
കറുത്ത ഹാസ്യം, നാറാണത്തു
ഭ്രാന്തനെ ഹൃദയം കൊണ്ടറിയുന്ന
കവിമനസ്സിൽ നിന്ന് മാത്രമാണുരുവാകുക.
സമാഹാരത്തിലെ മറ്റു
കവിതകളിൽ നിന്ന് ഈ കവിത
വേറിട്ട് നില്ക്കുന്നതും
ഈയൊരു ധൈഷണിക മുഴുപ്പ്
കൊണ്ടാണെന്ന് തോന്നുന്നു.
III
കവിതയ്ക്ക്
മേലുള്ള കയ്യടക്കം, ഉള്ളടക്കം
പോലെ തന്നെ തെരഞ്ഞെടുക്കുന്ന
വിഷയങ്ങളുടെ സത്യ സന്ധതയും
ചേർന്നതാണ്. അഥവാ,
വിഷയസ്വീകാരത്തിലെ
പുതുമ മാത്രമല്ല കവിതയിലേക്ക്
അനുവാചകനെ പിടിച്ചിരുത്തുന്നതു.
സമാഹാരത്തിലെ കവിതകൾക്കു
ഒരു പൊതുസ്വഭാവം കണ്ടെത്താൻ
കഴിയുമെങ്കിൽ അതും ഇവിടെയാണ്
അന്വേഷിക്കേണ്ടത് എന്ന്
തോന്നുന്നു. അചുംബിതം
എന്ന് പറയിക്കുന്നതിലേറെ,
ഇതെന്റെ ഹൃദയവും
ചിന്തയുമാണ് എന്ന് പറയാനാണ്
ഈ കവിക്കിഷ്ടം. സമകാലീനമായ
വിഷയങ്ങളോടുള്ള ഏതാണ്ട്
എകപക്ഷീയമെന്നു തന്നെ തോന്നിയ
ഒരടുപ്പമുണ്ട് ഈ കവിക്കു.
ഒരർഥത്തിൽ അതങ്ങനെ
തന്നെയാണ് വേണ്ടതും: താൻ
ജീവിച്ചിരിക്കുന്ന ചുറ്റുപാടുകളോട്,
തന്റെ ഹൃദയം പൊള്ളിക്കുന്ന
അനുഭവങ്ങളോട് പുറം തിരിഞ്ഞിരിക്കുന്നത്
കവിതക്കും ഭൂഷണമല്ലല്ലൊ.
അകലങ്ങളിൽ മറഞ്ഞു
പോയ കിനാക്കാലങ്ങളും
ഇങ്ങിനിയുമെത്തിയിട്ടില്ലത്തതോ
എത്താനിടയില്ലാത്തതോ ആയ
യുടോപ്യകളും കവിതയുടെ തട്ടകം
നിർണ്ണയിക്കുന്നതിൽ അധികമൊന്നും
പങ്കു വഹിച്ചിട്ടില്ല ഇവിടെ
ഈ കവിതകളിൽ. തികച്ചും
സമഗ്രമായ ഒരു പഠനവുമല്ലിതു
എന്ന് കൂടി കൂട്ടിച്ചേർക്കട്ടെ,
ഒരു മുൻ കൂർജാമ്യമായി.
(ഫസൽ റഹ്മാൻ)