Featured Post

Wednesday, April 24, 2013

കടങ്ങളപ്പോഴും ബാക്കി നിൽക്കുന്നു


കടങ്ങളപ്പോഴും ബാക്കി നിൽക്കുന്നു

പുഴ മരിച്ചപ്പോൾ
ഞാനൊരക്വേറിയം തുടങ്ങി;
മുങ്ങാങ്കുഴിയിട്ട കയത്തിലെ
മീനുമ്മകളുടെ കടം വീട്ടാൻ-
അറ്റം കഴുത്തിൽ ചുറ്റിയ
ഈരിഴത്തോർത്തിൽ പിടി കൂടി
കിണറ്റിലിട്ട കൗമാരക്കടങ്ങൾക്ക് -
എങ്കിലും-
ഇടവപ്പാതിയോളപ്പരപ്പിൽ
മഴകായാൻ വരാത്തവർ,
അടയാത്ത കണ്‍പോളകളിൽ
ഇടിമിന്നലിന്റെ രാത്തെളിച്ചം
കണ്‍ പാർത്തു നിൽക്കാത്തവർ,
കൈതത്തഴപ്പിൻ ചുവടെ
പുതു പിറവി തേടാത്തവർ,
ഇവരല്ല ഞങ്ങടെ കൂടെപ്പിറപ്പെന്നു
ഉള്ളിലെ പരൽമീൻകൂട്ടം.


സ്റ്റേഡിയം പണിഞ്ഞപ്പോൾ
ഞാനൊരു ബോണ്‍സായ് നട്ടു;
മുറിച്ചു മാറ്റിയ
തണൽ തണുപ്പുകളുടെ കടം വീട്ടാൻ
ബലിഷ്ടമായ ഊഞ്ഞാൽ കൈ,
പെരുമഴക്ക് കരഞ്ഞു വിറച്ചും
കൊടുങ്കാറ്റിൽ ഇലയഴിച്ചിട്ടാടിയും
രാത്തെന്നലിൽ നിർത്താതെ
തലയിണ മന്ത്രമോതിയും
എന്റെ വൻ മരങ്ങളുടെ ഗരിമ-
മുറിയുടെ ചുമരിൽ
ഒരു മൂകാനുകരണം-
ഇത്തിരിക്കുഞ്ഞനൊരു പല്ലി
ദിനോസാർ കളിക്കുന്നു.

പാവം, എന്റെ ബോണ്‍സായ്.
കടങ്ങളൊക്കെയും
ബാക്കി നിൽക്കുന്നു.
കടങ്ങളപ്പോഴും ബാക്കി നിൽക്കുന്നു






No comments:

Post a Comment