ഒരു
കൊള്ളിയാൻ സ്നേഹത്തിന്റെ
ഓർമ്മയ്ക്ക്
തൊണ്ണൂറുകളുടെ
തുടക്കത്തിലാണ്. പാരലെൽ
കോളേജ് അധ്യാപനത്തിന്റെ
പുഷ്കല കാലം. ആരോടൊക്കെയോ
ഉള്ള വാശി തീർക്കാനെന്നോണം
ഒരക്ഷരം എഴുതുന്നത് നിർത്തിയിട്ടു
വർഷങ്ങളായിരുന്നു. ആ
അസ്വസ്ഥതകളൊക്കെയും വായനയിലേക്കും
അധ്യാപനത്തിലേക്കും തിരിച്ചു
വിട്ടു, കിട്ടുന്ന
ശമ്പളം പുസ്തകശാലകൾക്കും
വലുതായി വരുന്ന കുടുംബ
ബാധ്യതകൾക്കും പിന്നെ കുടുംബസ്ഥ
വേഷം അനുവദിക്കുന്ന പരമാവധി
ബോഹീമിയൻ രീതികൾക്കും വീതം
വയ്ക്കുന്നതിൽ സായൂജ്യം
കണ്ടെത്തിയിരുന്ന കാലം.
നടുവേദനക്കാരൻ എന്ന
നിലക്ക് അന്നേ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു.
തലശ്ശേരിയിലെ പ്രസിദ്ധമായ
ഒരു പാരലെൽ കോളേജിൽ നിന്ന്
വിട്ടുപോന്നപ്പോൾ,
അവിടെയുണ്ടായിരുന്ന
ഒരു സുഹൃത്തിന്റെ നിർബന്ധത്തിനു
വഴങ്ങിയാണ് പുതിയ ഇടത്തിലെത്തിയത്.
ഉത്തര കേരളത്തിലെ
ഒരു നഗരത്തിലെ പാരലെൽ കോളേജിൽ
വളരെ കുറഞ്ഞ കാലം, രണ്ടു
മാസത്തിൽ ചുവടെ, അധ്യാപകാനായി
ചേർന്നു. ഫിലിപ്പ്
ലാർക്കിനെയും, ഡിലാൻ
തോമസിനെയും കൈകാര്യം ചെയ്ത
ഒർമ്മയുണ്ട്. നടുവേദനയും
ദീർഘ യാത്രയും തമ്മിൽ ഉടമ്പടി
സാധ്യമാവില്ല എന്നുറപ്പായത്തോടെ
ഗത്യന്തരമില്ലാതെ വിട്ടു
പോരേണ്ടി വന്നു.
എഴുതാതെ
പോവുന്ന കവിതകൾ കവിതാധ്യാപനത്തിന്
നല്ല ഊർജ്ജമാണ്. അത്
കൊണ്ടാവണം കവിത പഠിപ്പിക്കുമ്പോൾ
കുട്ടികളിൽ സാഹിത്യത്തോടൊരു
സ്നേഹം വളർത്തിയെടുക്കാൻ
അക്കാലത്ത് കഴിഞ്ഞിരുന്നത്.
പിൽക്കാല പഠന രീതികൾ
പോലെ അന്ന് അധ്യാപനത്തിന്റെ
ചിട്ടവട്ടങ്ങൾ അങ്ങനെ
കോപ്പിപുസ്തക വടിവിലേയ്ക്ക്
മാറിയിട്ടുണ്ടായിരുന്നുമില്ല.
അങ്ങനെയൊക്കെ ആയതു
കൊണ്ടാവണം, അവിടെ
നിന്ന് പോന്നതിനു ശേഷം മേൽ
വിലാസം തപ്പിപ്പിടിച്ചു
എഴുത്തയച്ച കുട്ടികളെ ഇന്നും
സ്നേഹ വേദനയോടെയല്ലാതെ
ഒർക്കാനാവില്ല. രണ്ടോ
മൂന്നോ കവിതകളോ, ഒരു
ഏകാങ്ക നാടകമോ ഒക്കെ മാത്രം
പറഞ്ഞു കൊടുത്ത ഒരാളെ കുറിച്ച്
സ്നേഹ പൂർണ്ണമായ ഓർമ്മകൾ
സൂക്ഷിക്കാൻ, മുൻ
വിധികളുടെ ഭാരമില്ലാത്ത യുവ
മനസ്സുകൾക്കെ കഴിയൂ.
നിരന്തരം
എഴുതുന്ന രണ്ടുമൂന്നു കുട്ടികൾ
ഉണ്ടായിരുന്നു. അതിലൊരുവൻ,
അവിടെനിന്നു പോന്ന
ഉടനെ ഒരു കത്തയച്ചിരുന്നു,
തിരുച്ചുവരാൻ മാഷെ
നിർബന്ധിച്ചിട്ടു കാര്യമില്ലെന്നറിയാം,
എങ്കിലും ഞങ്ങളുടെ
ആഗ്രഹമാണ്, എന്ന
മുഖവുരയൊടെ. പ്രത്യേകിച്ച്
ദ്രോഹമൊന്നും ചെയ്യാതെ
പെട്ടെന്ന് പോയ ഒരധ്യാപകനോടുള്ള
സ്നേഹം എന്നേ അത് കരുതിയുള്ളൂ
അന്ന്. തന്നെയുമല്ല
പേരുകളും മുഖങ്ങളും എന്നും
'ദൗർബല്യ'മായിരുന്നത്
കൊണ്ട് ആളെ ഒർത്തെടുക്കാൻ
കഴിഞ്ഞിരുന്നതുമില്ല.
എന്നാൽ അവന്റെ എഴുത്തുകൾ
പിന്നെയും തുടർച്ചയായി വരാൻ
തുടങ്ങിയപ്പോൾ, ഉള്ളിലൊരു
കുറ്റ ബോധം തോന്നി. ഒടുവിൽ
സത്യസന്ധമായി മറുപടി എഴുതി,
സുധി ഒരു ഫോട്ടോ അയച്ചു
തരണം; ഒർത്തെടുക്കാൻ
കഴിയാത്തത് കൊണ്ടാണ്.
അവനതു മനസ്സിലായി.
ഇന്നും കൈവശമുള്ള
അവന്റെ ഫോട്ടോ അങ്ങനെ അയച്ചു
തന്നതാണ്. വായിച്ചു
അഭിപ്രായം പറയണമെന്ന്
ആവശ്യപ്പെട്ടു അവനയച്ചു തന്ന
കവിതകൾ നഷ്ടപ്പെട്ടു പോയി.
എഴുത്തുകളിലെ ഉറഞ്ഞു
കൂടിയ വിഷാദത്തിന് ശാസിച്ചപ്പോഴും
അവൻ തിരിച്ചു തന്നത് പൊള്ളുന്ന
സ്നേഹമായിരുന്നു. 'മാഷ്
പറഞ്ഞില്ലേ കീഴടങ്ങാനാണെങ്കിൽ
ഞാനെന്തിനൊരു ചെറുപ്പക്കാരനായി
എന്ന്. കീഴടങ്ങിയ
ഞാനാണ് ഈ ഞാനെന്നു മാഷിനു
തോന്നിയെങ്കിൽ മാഷിനു തെറ്റി.'
അവനോടിത്തിരി നേരിൽ
സംസാരിക്കണമെന്നുറച്ചു
തന്നെയാണ് അടുത്ത ഓണത്തിനു
വീട്ടിൽ വരണമെന്ന് അവനോടും
മറ്റൊരു കുട്ടിയോടും ശട്ടം
കെട്ടിയതു. വരാമെന്നു
സമ്മതിച്ചതുമാണ് . പക്ഷെ
വിനയൻ പിന്നീട് എഴുതിയത്
ഇങ്ങനെയായിരുന്നു: 'ഓണത്തിനു
സുധിയെയും കൂട്ടി വരണമെന്ന്
കരുതിയതായിരുന്നു. പക്ഷെ
അവൻ നമ്മളെയൊക്കെ തോൽപ്പിച്ച്
കളഞ്ഞു മാഷെ. കഴിഞ്ഞ
വെള്ളിയാഴ്ച (9-നു
) അവൻ ആത്മഹത്യ
ചെയ്തു. എന്റെ മനസ്സ്
അവനായിരുന്നു. എനിക്കവനെ
ഒന്ന് കാണാൻ പോലും പറ്റി
യില്ല.
Dying is an art like everything else,
And I will do it exceptionally well.
ഇതായിരുന്നു
അവൻ എഴുതി വച്ച കുറിപ്പ്.
പിന്നെ ഞങ്ങൾക്കറിയാത്ത
കാരണങ്ങളുമുണ്ട് ....'
കത്തിനൊപ്പം ലോക്കൽ
എഡിഷൻ പത്രത്തിൽ വന്ന അവന്റെ
ചരമ വാർത്ത മുറിച്ചെടുത്തതും.
ആത്മഹത്യയെ
കുറിച്ചും അതിന്റെ ദാർശനിക
മാനങ്ങളെ കുറിച്ചുമൊക്കെ
ക്ലാസ് റൂമിൽ പറയുക കവിതാപഠനം
ആവശ്യപ്പെടുന്നതാവാം. ആ
വിഷയത്തിലെത്തുമ്പോൾ
സിൽവിയാപ്ലാത്തും അൽബേർ
കാമുവുമൊക്കെ കേറി വരികയും
ചെയ്യും. എങ്കിലും
അന്ന് തൊട്ടു ഇന്ന് വരെയും
മനസ്സിലാരോ കൊളുത്തി
വലിക്കുന്നുണ്ട്: നിന്റെ
ഉള്ളിലെ ധാർഷ്ട്യങ്ങളൊക്കെ
ഒഴുക്കിക്കളയാനുള്ളതാണ്
ഇളം മനസ്സുകൾ എന്ന് ആരാണ്
നിന്നോട് പറഞ്ഞതെന്ന് .
ഒരു ഘട്ടത്തിൽ വിനയൻ
ആശ്വസിപ്പിക്കുകയുണ്ടായി:
മാഷ് ആ വരികൾ
ഉദ്ധരിച്ചില്ലായിരുന്നെങ്കിലും
അവനതിൽ എത്തിപ്പെട്ടേനെ;
അതവന്റെ കൂടി വഴിയായിരുന്നു.
ആണോ?
എനിക്കറിയില്ല,
ഇപ്പോഴും.
No comments:
Post a Comment